Tuesday, December 31, 2013

മെയിലുകൾ

വളരെ പ്രതീക്ഷയോടെ അന്നവൾ കാലങ്ങളായി തുറന്നിട്ടില്ലായിരുന്ന സ്വന്തം മെയിൽബോക്സ് തുറന്നു നോക്കി.
ഏതൊക്കെയോ  വിമാനസർവ്വീസുകളിൽ നിന്നുമുള്ള സീസൺ ഗ്രീറ്റിങ്സ്, അടുത്ത നിമിഷത്തിൽ വേറൊരു എയർവേസിൽ നിന്നുള്ള പ്രമോഷൻ ടിക്കറ്റുകളുടെ നിരക്കുകളുമായി വേറൊന്ന്, പിന്നെയും ഒരഞ്ചു മിനിറ്റ് ഇടവേളയിൽ ഏതോ പേർസനാലിറ്റി ഡവലപ്മെന്റ് കോഴ്സിൽ നിന്നുമുള്ള മോട്ടിവേറ്റിങ് വാചകങ്ങൾ, പിന്നെ കുറേ ഫോർവേഡുകൾ, പിന്നെയും ഏതൊക്കെയോ സൈറ്റുകളിൽ നിന്നുമുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ, ഏതൊക്കെയോ സോഷ്യൽ നെറ്റിവ്ർക്കിൽ നിന്നുള്ള നോട്ടിഫിക്കേഷൻസ്....

വന്നുവന്ന് ഇപ്പൊ മെയിൽബോക്സ് ഒരു കച്ചറാ ബോക്സായി മാറിയെന്നു തോന്നി അവൾക്ക്. ഒരുതരം മരവിപ്പ്. ഒരുദിവസം ഇന്റർനെറ്റ് തന്നെ  മുഴുവനായി കട് ചെയ്ത് , ലാപ് ആർക്കെങ്കിലും ദാനം ചെയ്ത്, അത്യാവശ്യം വേണമെങ്കിൽ മാത്രം വല്ല മാളിലും പോയി, വൈഫൈ കണക്റ്റ് ചെയ്ത് മൊബൈലിൽ നിന്നും നെറ്റ് ആക്സസ് ചെയ്താൽ പോരേ എന്നും അവൾ വിചാരിച്ചു.

ജീവനുള്ള ഒരു മെയിലിനായുള്ള കാത്തിരിപ്പ്! കാത്തിരുപ്പു കൊണ്ടുള്ള ഫലം മരവിപ്പു മാത്രമാണ്, അല്ലെങ്കിലവസാനം വല്ല നാലുവരിയും എഴുതിവെയ്ക്കാം... ജീവനവസാനിക്കാൻ പോകുന്നു എന്നു തോന്നുന്ന ഒരു സമയത്തോ (കഴിയുമെങ്കിൽ), അല്ലെങ്കിൽ ഏതെങ്കിലും സ്വയമൊന്നുമല്ലെന്നു തോന്നുന്ന ഒരു നിമിഷത്തിലോ എടുത്തുവായിയ്കാൻ..

"ഇരുന്നയിരുപ്പിലങ്ങനെ കാത്തിരുന്നൊടുങ്ങുന്നതാവും
ഭൂമിയിലെ മനുഷ്യർക്ക്
സ്വർഗ്ഗവാസികൾക്കു നൽകാവുന്ന
ഏറ്റവും കടുത്ത ശിക്ഷ.
ഒരു ജന്മം മുഴുവൻ കാത്തിരുപ്പാവുന്നവർക്ക്
ആശ്വസിയ്ക്കാൻ
ഒലിച്ചിറങ്ങുന്ന വെയിൽസ്തൂപത്തിൽ കാണുന്ന പൊടി പോലെയുള്ള
കുറേ ഓർമ്മകളുണ്ടാവും കൂട്ടിന്. "

അതെ. കാത്തിരുപ്പിന്റെ ഇടവേളകളിൽ ഓർത്തെടുക്കാം, ജീവൻ തുടിയ്ക്കുന്ന മെയിലുകളെ വായിച്ചെടുത്തിരുന്നത്.. കാത്തിരിയ്ക്കാനുള്ള ഇട പോലും കിട്ടാതെ ഇടവിട്ടിടവിട്ട് ഇൻബോക്സിൽ വന്നുവീണിരുന്ന ജീവന്റെ തുടിപ്പുകളുള്ള പണ്ടത്തെ മെയിലുകൾ. സംഗീതം പോലെ, കവിതകൾ പോലെയൊക്കെ ഹൃദയത്തിലേയ്ക്കു നേരിട്ട് വന്നെത്തിയിരുന്ന മെയിലുകൾ.

"കാത്തിരുന്നിട്ടും പ്രയോജനമൊന്നുമില്ലെന്നറിഞ്ഞിട്ടും
കാത്തിര്യ്ക്കാൻ വീണ്ടും വീണ്ടും തോന്നിപ്പിയ്ക്കുന്ന എന്തോ ഒന്ന്..
സ്വർഗ്ഗവാസികൾക്കൊരിയ്ക്കലും മനസ്സിലാവാത്തത്
'നരക'വാസികൾക്കു മാത്രം എന്നുമറിയുന്നത്,
അതാണ് കാത്തിരുപ്പിന്റെ 'ഹൈലൈറ്റ്'."

അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ കാത്തിരുപ്പിന്റെ ബാക്കി ശകലങ്ങൾ അപ്പോഴുമുണ്ടായിരുന്നിരിയ്ക്കണം. മെയിലിൽ നിന്നും സൈനൗട് ചെയ്തു. ഒരു സ്വെറ്ററെടുത്തിട്ട്, പുറത്തെ കോച്ചുന്ന തണുപ്പിലേയ്ക്ക്, സൂര്യനസ്തമിച്ചു തുടങ്ങുന്ന നഗരത്തിന്റെ റോഡരികിലൂടെ തനിയേ നടക്കാൻ പോയി.
റോഡരികിലെ ടൈൽസ് പാകിയ പാതയോരം ഇനിയും നടക്കാനുള്ള ദൂരമളന്നു, കൂടണയയുന്നതിനു മുമ്പേ ബാകിയുള്ളതുകൂടി ധൃതിയിൽ കൊക്കിലൊതുക്കുന്ന പ്രാവുകളെ കൂടുകളിലെയ്ക്ക് പറത്തി വിട്ട്, വഴിയൊരുക്കി അവളേയും കാത്തു കാത്തങ്ങനെ അനങ്ങാതെ കിടന്നു.

പൊടുന്നനെ മൊബൈലിൽ ഒരു മെസ്സേജോ, മെയിലോ വന്നു വീണതിന്റെ ശബ്ദം.


1 comment:

ajith said...

മെയിലിന്റെ ശബ്ദത്താല്‍ മുഖരിതം ജീവിതം