Saturday, February 21, 2009

അപ്പുറത്തെ അമ്മ

വിടരാറായി നിൽക്കുമൊരരുമയാം പൂമൊട്ടു പോൽ
ബേബീക്രീം മണമൂറിവരും നിന്നോമൽ പൂമുഖം
നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

മുഖം മറച്ചു നിന്നമ്മചൊല്ലീ നിൻപേർ
"അഹമ്മദ്‌ മാലിക്‌".
അങ്ങുദൂരേ പാക്കിസ്ഥാനിലുണ്ടത്രേ
നിന്നേയിതുവരെ കാണാത്തൊരു
വല്യുമ്മായും വല്യുപ്പായും...

നിന്നെയെന്നുണ്ണിയായ്‌ നോക്കിയതിന്നു
സംതൃപ്തയായ്‌, സന്തോഷവതിയായ്‌ നിന്നമ്മ,
പകരംതരാനായടുപ്പത്തുവെച്ച
എനിയ്ക്കുള്ള വെജിറ്റബിൾ ബിരിയാണി
നീയറിഞ്ഞോ? അടീപ്പിടിച്ചു കരിഞ്ഞുപോയ്‌!

നിന്നെയെൻ കൈത്തണ്ടയിലേൽപിച്ചു
കുളിയ്ക്കാൻ പോണ നിന്നമ്മ.
എന്റെ മടിയിലുറങ്ങി സ്വപ്നംകണ്ടു
ചിരിയ്ക്കുന്ന നീ.

നിനക്കറിയുമോ?
നമുക്കുരണ്ടുപേർക്കുമിടയിൽ അങ്ങുദൂരേ
മുള്ളുവേലികെട്ടിനിർത്തിയിട്ടുണ്ടാരൊക്കെയോ...
കനലുപോലെരിയുന്ന നമ്മുടെ അതിർത്തികളേ
കാത്തുരക്ഷിയ്ക്കുന്നവർ നിൽപുണ്ടു, തോക്കുമായി...

നീ ഓർക്കുമോ?
നമ്മുടെ അരമതിലിന്നപ്പുറത്തുനിന്നും
നിന്നെയെനിയ്ക്കേൽപ്പിയ്ക്കാറുള്ള നിന്നമ്മയേ?
നീ മറക്കുമോ?
നിന്നമ്മയ്ക്കുമെനിയ്ക്കുമിടയിൽ
മറ്റൊരമ്മയായ്‌, നിന്നെത്താങ്ങിനിർത്തുന്ന
നമ്മുടെയീയരമതിലിൻ വീതിയേ?

നിനക്കറിയുമോ?
എനിയ്ക്കും നിനക്കുമിടയിലൊരു ചരിത്രമുറങ്ങിക്കിടപ്പുണ്ട്‌,
ചില തീവ്രമായ വാദങ്ങളും നിരത്തപ്പെടുന്നുണ്ട്‌
മുൻവിധികളുണ്ട്‌, വിലക്കുകളുണ്ട്‌

ഒരുവേള,
നാമൊരുനാളും കണ്ടുമുട്ടേണ്ടവരല്ലായിരിയ്ക്കുമോ?
ഒരുനാളും അറിയേണ്ടവരല്ലായിരിയ്ക്കുമോ?
എന്നെപ്പോലെ നിനക്കും തോന്നുന്നുവോ?
നിന്റെ 'ബാബ', "അസലാമു അലൈക്കും"
എന്നെന്നോടു പറയേണ്ടതല്ലായിരിയ്ക്കുമോ എന്ന്!

നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

ഞാനറിയുന്നു...
ഞാനുച്ചരിപ്പതുപോൽ നിൻ നിഷ്ക്കളങ്കതയും
ഉച്ചരിയ്ക്കുന്നുണ്ടു
ഉള്ളിലുള്ളതെന്തിനേയോ തട്ടിയുണർത്തും
ചിരകാലപരിചിതരാം ആ രണ്ടു രാഷ്ട്രനാമങ്ങൾ!


നീണ്ടജുബ്ബയും പാളസാറുമായി, പരുക്കനായ
ആറടി-താടിക്കാരൻ ടാക്സിക്കാരന്റെ ദുശ്ചോദ്യങ്ങളേ,
രൂക്ഷതയേ, അവന്റെ ജിഞ്ജാസകളേ
മുൻവിധികളോടെ വെറുക്കുന്നവളാണു ഞാൻ...
അമർഷം അടക്കിപ്പിടിയ്ക്കുന്നവളാണു ഞാൻ...
അവയേ 'പച്ച'യെന്നു
മുദ്രകുത്തുന്നവളാണു ഞാൻ!

ഞാനശക്തയാണു, അധീരയാണു എൻ കുഞ്ഞേ!
നിന്നമ്മയുടെ വാക്കിലെ ബഹുമാനമെന്നെ
അദ്ഭുതപ്പെടുത്താറുള്ളത്‌ ചെറുതല്ല.
എനിയ്ക്കുചുറ്റും കറുത്ത വലയമാണു,
എനിയ്ക്കൊച്ചയില്ല,
എനിയ്ക്കു വേഗതയില്ല
ഞാനശക്തയാണു, അധീരയാണെൻകുഞ്ഞേ!

നീ നിഷ്ക്കളങ്കനാണു...
വിടരുന്ന മൊട്ടാണു...
സധൈര്യം നീ മുന്നേറീടുക,
നിന്നമ്മയേ സംരക്ഷിച്ചീടുക,
പിതാവിനേ സ്മരിച്ചീടുക,
കൂടപ്പിറപ്പുകളേ സ്നേഹിച്ചീടുക,
തിരികേ ചെന്നിടുമ്പോൾ
പ്രതീക്ഷകളോടേ കാത്തിരുന്നീടും നിൻ
വല്യുമ്മാനേ വാരിപ്പുണർന്നീടുക,
വല്യുപ്പാനേ നമസ്ക്കരിച്ചീടുക,
നിന്റെ മണ്ണിനേ ആദരിച്ചീടുക,
ലോകം നടുങ്ങുമാറുറക്കെച്ചൊല്ലീടുക-

-"നിന്റെയമ്മ ഒരു രാഷ്ട്രമാണെന്ന്!
അഞ്ചുനേരം നിഷ്ഠയോടെ നിസ്ക്കരിയ്ക്കുന്നവളാണെന്ന്
അതിർത്തികളിൽ വീതിയേറിയ അരമതിലുകളേ
കെട്ടിപ്പടുക്കുന്നവളാണെന്ന്
പ്രതീക്ഷകളോടെയെന്നും കാത്തിരിയ്ക്കുന്നവളാണെന്ന്."

അതിൻ പ്രതിധ്വനികളിൽ
ഈ പ്രപഞ്ചം നടുങ്ങീടേണം,
ഒച്ചകൾ നിശ്ശബ്ദരായീടേണം
അപവാദങ്ങൾ പോയിത്തുലഞ്ഞീടണം,
അന്ധകാരത്തിൻ വാതിലുകൾ തുറക്കപ്പെടേണം
നിന്റെ പ്രകാശം എങ്ങുമെങ്ങും പരക്കുമാറായിടേണം!

ഒന്നു പറയട്ടേ ഞാൻ?
എനിയ്ക്കു മറക്കുവാനാവില്ല,
അരമതിലിന്നപ്പുറം തിരിഞ്ഞിരിയ്ക്കും നിന്നമ്മയേയും
ഇപ്പുറം തിരിഞ്ഞിരിയ്ക്കുമെന്നേയും...
എനിയ്ക്കു മറക്കുവാനാവില്ല,
എന്റെ മുഖക്കുരുവിൽ മരുന്നു
പുരട്ടിത്തരും നിന്നമ്മയേ...