Tuesday, December 31, 2013

മരങ്ങൾ പുനർജ്ജനിയ്ക്കുമ്പോൾ...

ഇതിലേ.. ഇതിലേ..
എന്ന് കഴിഞ്ഞുപോയ കാലത്തെ
ഒരു മരം
വിളിച്ചുകൊണ്ടേയിരുന്നു...

ഘടികാരസൂചികളിൽ നിന്നും
നിമിഷങ്ങളിറ്റു വീണുടഞ്ഞ്
സ്വയം ജീവൻ വെടിയുന്നപോലെ
കാലം തെറ്റി നിലപതിച്ചുപോയ മരത്തിന്റെ
പൊത്തിൽനിന്നും
ഇറ്റുവീഴുന്ന ഓരോ ഓർമ്മക്കയത്തിലും പെട്ട്
ശ്വാസമോരോന്നായി പിടഞ്ഞുവീണു കൊണ്ടേയിരുന്നു...

ഏതോ ഒരു വേദന വൃക്ഷക്കൊമ്പിൽ നിന്നും കിനിഞ്ഞിറങ്ങി..

സാരമില്ല.
ഇവിടെ കാവലിരിയ്ക്കാം,
നിലംപോത്തിപ്പോയ മരത്തിനു വേണ്ടി.
ഈ കാലത്തിന്റെ ഇപ്പുറത്ത്.

കാലത്തിന്റെയപ്പുറത്ത്
ഏതോ നിമിഷത്തിൽ
ലോകം മുഴുവനും
ഒരു തൂവാല കണക്കെ താഴെ വീണുപോകുന്നവരെ....

ഇലകളിൽ ജലത്തുള്ളികൾ ഒഴുകിപ്പരന്ന്
ഇലഞരമ്പുകളിൽ
മിടിപ്പുകൾ മിടിച്ചുതുടങ്ങും വരെ...

ഒരു പുതുമഴയിൽ,
ഒരു ചുകന്ന വെയിലുദിപ്പിൽ,
ഏതോ താഴ്‌വരയിൽ അപ്പോൾ
എന്തിനോ കുറേ നീലപ്പൂക്കൾ പൂത്തുലയുംവരെ...

മരങ്ങൾ ഏറെ ഇനിയും
പുനർജ്ജനിയ്ക്കും വരെ...



മെയിലുകൾ

വളരെ പ്രതീക്ഷയോടെ അന്നവൾ കാലങ്ങളായി തുറന്നിട്ടില്ലായിരുന്ന സ്വന്തം മെയിൽബോക്സ് തുറന്നു നോക്കി.
ഏതൊക്കെയോ  വിമാനസർവ്വീസുകളിൽ നിന്നുമുള്ള സീസൺ ഗ്രീറ്റിങ്സ്, അടുത്ത നിമിഷത്തിൽ വേറൊരു എയർവേസിൽ നിന്നുള്ള പ്രമോഷൻ ടിക്കറ്റുകളുടെ നിരക്കുകളുമായി വേറൊന്ന്, പിന്നെയും ഒരഞ്ചു മിനിറ്റ് ഇടവേളയിൽ ഏതോ പേർസനാലിറ്റി ഡവലപ്മെന്റ് കോഴ്സിൽ നിന്നുമുള്ള മോട്ടിവേറ്റിങ് വാചകങ്ങൾ, പിന്നെ കുറേ ഫോർവേഡുകൾ, പിന്നെയും ഏതൊക്കെയോ സൈറ്റുകളിൽ നിന്നുമുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ, ഏതൊക്കെയോ സോഷ്യൽ നെറ്റിവ്ർക്കിൽ നിന്നുള്ള നോട്ടിഫിക്കേഷൻസ്....

വന്നുവന്ന് ഇപ്പൊ മെയിൽബോക്സ് ഒരു കച്ചറാ ബോക്സായി മാറിയെന്നു തോന്നി അവൾക്ക്. ഒരുതരം മരവിപ്പ്. ഒരുദിവസം ഇന്റർനെറ്റ് തന്നെ  മുഴുവനായി കട് ചെയ്ത് , ലാപ് ആർക്കെങ്കിലും ദാനം ചെയ്ത്, അത്യാവശ്യം വേണമെങ്കിൽ മാത്രം വല്ല മാളിലും പോയി, വൈഫൈ കണക്റ്റ് ചെയ്ത് മൊബൈലിൽ നിന്നും നെറ്റ് ആക്സസ് ചെയ്താൽ പോരേ എന്നും അവൾ വിചാരിച്ചു.

ജീവനുള്ള ഒരു മെയിലിനായുള്ള കാത്തിരിപ്പ്! കാത്തിരുപ്പു കൊണ്ടുള്ള ഫലം മരവിപ്പു മാത്രമാണ്, അല്ലെങ്കിലവസാനം വല്ല നാലുവരിയും എഴുതിവെയ്ക്കാം... ജീവനവസാനിക്കാൻ പോകുന്നു എന്നു തോന്നുന്ന ഒരു സമയത്തോ (കഴിയുമെങ്കിൽ), അല്ലെങ്കിൽ ഏതെങ്കിലും സ്വയമൊന്നുമല്ലെന്നു തോന്നുന്ന ഒരു നിമിഷത്തിലോ എടുത്തുവായിയ്കാൻ..

"ഇരുന്നയിരുപ്പിലങ്ങനെ കാത്തിരുന്നൊടുങ്ങുന്നതാവും
ഭൂമിയിലെ മനുഷ്യർക്ക്
സ്വർഗ്ഗവാസികൾക്കു നൽകാവുന്ന
ഏറ്റവും കടുത്ത ശിക്ഷ.
ഒരു ജന്മം മുഴുവൻ കാത്തിരുപ്പാവുന്നവർക്ക്
ആശ്വസിയ്ക്കാൻ
ഒലിച്ചിറങ്ങുന്ന വെയിൽസ്തൂപത്തിൽ കാണുന്ന പൊടി പോലെയുള്ള
കുറേ ഓർമ്മകളുണ്ടാവും കൂട്ടിന്. "

അതെ. കാത്തിരുപ്പിന്റെ ഇടവേളകളിൽ ഓർത്തെടുക്കാം, ജീവൻ തുടിയ്ക്കുന്ന മെയിലുകളെ വായിച്ചെടുത്തിരുന്നത്.. കാത്തിരിയ്ക്കാനുള്ള ഇട പോലും കിട്ടാതെ ഇടവിട്ടിടവിട്ട് ഇൻബോക്സിൽ വന്നുവീണിരുന്ന ജീവന്റെ തുടിപ്പുകളുള്ള പണ്ടത്തെ മെയിലുകൾ. സംഗീതം പോലെ, കവിതകൾ പോലെയൊക്കെ ഹൃദയത്തിലേയ്ക്കു നേരിട്ട് വന്നെത്തിയിരുന്ന മെയിലുകൾ.

"കാത്തിരുന്നിട്ടും പ്രയോജനമൊന്നുമില്ലെന്നറിഞ്ഞിട്ടും
കാത്തിര്യ്ക്കാൻ വീണ്ടും വീണ്ടും തോന്നിപ്പിയ്ക്കുന്ന എന്തോ ഒന്ന്..
സ്വർഗ്ഗവാസികൾക്കൊരിയ്ക്കലും മനസ്സിലാവാത്തത്
'നരക'വാസികൾക്കു മാത്രം എന്നുമറിയുന്നത്,
അതാണ് കാത്തിരുപ്പിന്റെ 'ഹൈലൈറ്റ്'."

അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ കാത്തിരുപ്പിന്റെ ബാക്കി ശകലങ്ങൾ അപ്പോഴുമുണ്ടായിരുന്നിരിയ്ക്കണം. മെയിലിൽ നിന്നും സൈനൗട് ചെയ്തു. ഒരു സ്വെറ്ററെടുത്തിട്ട്, പുറത്തെ കോച്ചുന്ന തണുപ്പിലേയ്ക്ക്, സൂര്യനസ്തമിച്ചു തുടങ്ങുന്ന നഗരത്തിന്റെ റോഡരികിലൂടെ തനിയേ നടക്കാൻ പോയി.
റോഡരികിലെ ടൈൽസ് പാകിയ പാതയോരം ഇനിയും നടക്കാനുള്ള ദൂരമളന്നു, കൂടണയയുന്നതിനു മുമ്പേ ബാകിയുള്ളതുകൂടി ധൃതിയിൽ കൊക്കിലൊതുക്കുന്ന പ്രാവുകളെ കൂടുകളിലെയ്ക്ക് പറത്തി വിട്ട്, വഴിയൊരുക്കി അവളേയും കാത്തു കാത്തങ്ങനെ അനങ്ങാതെ കിടന്നു.

പൊടുന്നനെ മൊബൈലിൽ ഒരു മെസ്സേജോ, മെയിലോ വന്നു വീണതിന്റെ ശബ്ദം.


Monday, December 30, 2013

ഷണ്മുഖപ്രിയ

ജനാലച്ചില്ലു പ്രതലങ്ങളിൽ
പ്രഭാതം പറ്റിച്ചുക്കൊടുത്ത മഞ്ഞുതുള്ളികളിൽ
നിറഞ്ഞു പൂത്തു വരുന്ന കുഞ്ഞു ലോകങ്ങൾക്ക്
നനഞ്ഞ വെയിലിന്റെ സുവർണ്ണ തിളക്കം,
മാനം പ്രതിഫലിപ്പിയ്ക്കുന്ന കടുംനീലയുടെ കടുത്ത സ്നേഹം,
തണുപ്പും കൊണ്ടുവരുന്ന കുഞ്ഞിളംകാറ്റിന്റെ തരിപ്പിയ്ക്കുന്ന മണം....

ഒറ്റ നിമിഷം കൊണ്ട്,
ലോകം മുഴുവൻ ചിറകടിച്ചു
പിടഞ്ഞുണർന്നുയർന്നു വരുന്ന ഷണ്മുഖപ്രിയ ആയിമാറുന്നു !

Sunday, December 29, 2013

അടുക്കളയിലെ കൃഷി - 2






ഒരുപാട് കാലത്തെ ഒരു മോഹമാണീ മുകളിൽ കാണുന്ന ഫോട്ടോയിലെ സംഭവം. പെട്ടെന്നു കണ്ടാൽ ഒരു കുറ്റിക്കാട് പോലെയൊക്കെ തോന്നാമെങ്കിലും അത് ഞങ്ങളുടെ വില്ലയ്ക്കു മുന്നിലെ ഇത്തിരി സ്ഥലത്ത് ഉണ്ടാക്കിയെടുത്ത ഒരു കുഞ്ഞു തോട്ടമാണ്. 2009-ൽ അടുക്കളയിലെ കൃഷി എന്നൊരു പോസ്റ്റ് ഇട്ടിരുന്നു, ആ മോഹം ഒന്നു ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ. പക്ഷേ അന്നു പോലും പ്രതീക്ഷിച്ചിരുന്നില്ല, ഇങ്ങനെയൊരു തോട്ടം യാഥാർത്ഥ്യത്തിലാവുമെന്ന്.


ഇതിൽ വെണ്ടക്കാ തൈകൾ മുളച്ചു വന്നിട്ടുണ്ട്. വിത്ത് ഉണക്കി നാട്ടിൽ നിന്നും ഒരു സുഹൃത്ത് കൊണ്ടുവന്നിരുന്നു. പിന്നെ വഴുതനങ്ങയുടെ ഒരു തൈ ഇവിടത്തെ nursery -യിൽ നിന്നും വാങ്ങി, രണ്ടെണ്ണം. പിന്നെ പഴുത്ത പച്ചമുളകിൽ നിന്നും എടുത്ത വിത്ത് മണ്ണിൽ പാകിയുണ്ടാക്കിയ പച്ചമുൾകു ചെടികൾ. ബാക്കി തുളസിച്ചെടി, ഒരു മുല്ല, കറിവേപ്പില. കഴിഞ്ഞു. തോട്ടം. :-)




പച്ചമുളകാണ് ഇതുവരെ ആകെ ഉണ്ടായിട്ടുള്ളത്. മുറ്റത്തു നിന്നും പറിച്ച് റൈത്തയിലും കറിയിലുമൊക്കെ ഇട്ടുകഴിഞ്ഞാൽ, സത്യം പറഞ്ഞാൽ കളയാൻ തോന്നാറില്ല! അതും കൂടെ കഴിയ്ക്കും! :-) പൈസ കൊടുത്ത് കടയിൽ നിന്നും വാങ്ങിയ പച്ചമുളകിനെ പോലും പ്ലെയിറ്റിന്റെ ഓരത്തേയ്ക്ക് മാറ്റിവെയ്ക്കാൻ മടിയില്ലായിരുന്നു. ഇത് ഇപ്പൊ എങ്ങിനെ കളയും? കളയുന്നതു പോട്ടെ ഇവരെയൊന്നും ചെടിയിൽ നിന്നു തന്നെ പറിച്ചെടുക്കാൻ തോന്നുകയില്ല. They are crispy.. smells fresh! you can't throw them away just like that... :-)






ഹാളിലെ കർട്ടൻ മാറ്റി ജനാലയിലൂടെ നോക്കിയാൽ കാണാം തോട്ടം. :-)



കണ്ടോ? പൂക്കൾ വെളുത്തു വെളുത്ത് ഇങ്ങനെ തൂങ്ങിക്കിടക്കും, അതിലേയ്ക്ക് രാവിലെ നേരത്ത് തേൻ കുടിയ്ക്കാൻ വരും ഈ രാജ്യത്ത് ഞാനിതു വരെ കണ്ടിട്ടില്ലാത്ത ചില പാർട്ടീസ്... പൂക്കൾ വാടുമ്പോഴേയ്ക്കും അതിന്റെ ഞെട്ടിൽ നിന്നും പുറത്തേയ്ക്കുന്തി വരും മുളകുവീരൻ. :-) ഇടതുഭാഗത്ത് തൂങ്ങിക്കിടക്കുന്ന മുളകിന്റെ അറ്റത്ത് കാണാം വാടിപ്പോയ പൂവ്. തേനുള്ള ഈ പൂവിൽ നിന്നുമോ എരിവുള്ള മുളക് വരുന്നത് ! :-)

എഫ്.ബി.യിൽ തപ്പിയപ്പോൾ ഇങ്ങനെയൊരു ഗ്രൂപ്പും കണ്ടു. അതിൽ ഗൾഫിലൊക്കെ ഉള്ള ബാൽക്കണികളിലും മുറ്റത്തുമൊക്കെ വെച്ചുപിടിപ്പിക്കുന്നതു കണ്ടാൽ, ഈ തോട്ടമൊക്കെ ഒന്നിനുമില്ല. എന്നാലും ആദ്യത്തെ സ്റ്റെപ് എന്ന നിലയ്ക്ക് ഇത് ഈ ബ്ലോഗിൽ കിടക്കട്ടെ.
എഫ്.ബി ഗ്രൂപ് താല്പര്യമുള്ളവർക്ക് - https://www.facebook.com/groups/krishi/

ഇനി അടുത്തത് തക്കാളിയിലേയ്ക്കാണ് പ്ലാൻ. തക്കാളിത്തൈ നട്ടത് പിടിച്ചില്ല, ഇലകളൊക്കെ ചുരുണ്ടുചുരുണ്ട് പോയി. പിന്നെ സൂര്യകാന്തിയുടെ വിത്തുകളും ഇരിയ്ക്കുന്നു, നടാൻ. ഇനി സ്ഥലമൊക്കെ ഒന്നു കൂടി എക്സ്റ്റെൻഡ് ചെയ്തെടുത്ത്, മണ്ണിട്ട് വീണ്ടും ചെയ്യണം, അപ്പോഴേയ്ക്കും
 ഇത് വിജയകരമാവുമോ എന്നും അറിയണം.

ഇക്കഴിഞ്ഞ ജീവിതം

കഴിയാൻ പോകുന്ന ഈയൊരു വർഷത്തെ ജീവിതത്തെ കുറിച്ച് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ, സത്യത്തിൽ വാക്കുകളെ കൊണ്ട് പറഞ്ഞറിയിയ്ക്കാൻ ബുദ്ധിമുട്ടാണ്. 'ഇക്കഴിഞ്ഞുപോയ' ജീവിതത്തിനു പല പല അർത്ഥതലങ്ങളുണ്ട്, ഉത്തരങ്ങളുണ്ട്, ഉത്തരമില്ലായ്മകളുണ്ട്, വിശദീകരണങ്ങളുണ്ട്, അനുഭവതലങ്ങളുണ്ട്.

ചോദ്യങ്ങൾ ഒരുപക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിൽ...
എങ്ങനെ ജീവിച്ചു?
എന്തിനു ജീവിച്ചു?
ആർക്കെല്ലാം വേണ്ടു ജീവിച്ചു?
എന്തെല്ലാം നേടി?
എന്തെല്ലാം നഷ്ടപ്പെട്ടു?
എന്തെല്ലാം അറിഞ്ഞു?

ഇതിനൊന്നും വ്യക്തമായ ഉത്തരമേ പക്കലില്ലാ, പക്ഷേ ചിലതെല്ലാം എത്ര വായിച്ചാലും, എത്ര ബുദ്ധിപരമായി കേട്ടും, കണ്ടും അറിഞ്ഞാലും അനുഭവതലത്തിലൂടെ അവയെയൊക്കെ അറിയുമ്പോഴേ 'അറിവ്' എന്നതിനും, 'അനുഭവം' എന്നതിനും അതിന്റെ അർത്ഥത്തിനുള്ള പൂർണ്ണത ലഭിയ്ക്കുന്നുള്ളു.

അങ്ങനെ നോക്കുമ്പോൾ ചെല തോന്നലുകൾ ....ചെല  random thoughts...

എന്തെല്ലാം നേടി?

'നേടി' എന്നു നമ്മൾ വിചാരിയ്ക്കുന്നവയൊക്കെ മടക്കി കൊടുക്കാനുള്ളവയാണ്.  അഥവാ കൊടുക്കുക എന്ന ഒരു ചെയ്തിയുടെ അനുഭവതലങ്ങളിലൂടെ, അതിന്റെ അനുഭവിച്ചറിയുന്ന അറിവിലൂടെ നാം യഥാർത്ഥത്തിൽ അതിനെ 'നേടുകയല്ല', സ്വന്തമാക്കുകയാണ് എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ? അങ്ങനെ അനുഭവിച്ചിട്ടുണ്ടോ? സ്വന്തം എന്ന പദത്തെ എത്രത്തോളം തത്വചിന്തകൾ 'നിരർത്ഥകമാക്കുന്നുണ്ടോ' അത്രത്തോളം അതിന്റെ  മറുവശത്ത് ഈ ഭൂമിയിൽ ജീവിയ്ക്കുന്നിടത്തോളം, സ്വന്തമെന്ന പദത്തിന് ഒരു ജീവിതവുമായി കൂട്ടിച്ചേർത്തു വെയ്ക്കാവുന്ന ചില സൗന്ദര്യാംശങ്ങളുണ്ട്. കുറച്ചു കൂടി വ്യക്തമാക്കിയാൽ ജീവിക്കാനുള്ള വെളിച്ചമായി, ജീവിക്കാനുള്ള ഊർജ്ജമായി, ജീവിക്കണം എന്ന തോന്നലിനെ ഉത്തേജിപ്പിയ്ക്കുന്നതിനായി ഈ ഭൂമിയിൽ, ഈ മനസ്സിൽ സ്വന്തമായി ചിലതൊക്കെ ഉണ്ടെന്ന ആത്മവിശ്വാസം. ആ 'സ്വന്തം' സ്വന്തമല്ലെന്ന 'അറിവിൽ' തന്നെ, അറിഞ്ഞുകൊണ്ടു തന്നെ, സ്വന്തമെന്ന വികാരം ആ അറിവിൽ നിറഞ്ഞുതുളുമ്പുന്ന ഒരു ജീവിതത്തിന്റെ സൗന്ദര്യം. സ്വന്തമെന്നാൽ എന്താവാം എന്ന് ഒരു ജീവിതത്തിനു മാത്രം പറഞ്ഞുതരാനാവുന്ന ഒരസുലഭ അനുഭവതലമാണ്!

എന്തെല്ലാം അറിഞ്ഞു?
'അറിയുന്നു' എന്നു നാം വിചാരിയ്ക്കുന്നവയൊക്കെയും പലപ്പോഴും അറിയുന്നത് നിശ്ശബ്ദതയിലൂടെയാണ്, ശബ്ദത്തിലൂടെ അല്ല!
നിശ്ശബ്ദത ആയിരിയ്ക്കണം ഈ ലോകം കാതിൽ പറഞ്ഞുതരുന്ന ഒരു രഹസ്യം.  മൃഗങ്ങൾ 'നിശ്ശബ്ദരാണ്',  ചുരുങ്ങിയത് ഒരർത്ഥത്തിൽ മനുഷ്യന്റെ ശ്രവണശക്തിയുടെ പരിമിതിയിലെങ്കിലും. മൃഗങ്ങൾ അതുകൊണ്ടു തന്നെ പലപ്പോഴും ഒരേസമയം മനുഷ്യന്റെ അടിമയായും, ആക്രമിച്ചു കൊല്ലുന്ന അക്രമസ്വഭാവമുള്ളവയായും ആകുന്നു. 'അടിമ'യായി കഴിഞ്ഞാൽ അവ സ്നേഹിച്ചു കൊല്ലുന്നു, അത് മനുഷ്യനുമായി ഇണങ്ങിചേർന്നാൽ മനുഷ്യൻ അതിനോടു ചെയ്യുന്ന ഒരു പ്രവൃത്തിയേയും എതിർക്കാതെ, അനുസരിച്ച് എന്തും ചെയ്യാൻ തയ്യാറാവുന്ന passive mode -ൽ ആകുന്നു. അക്രമസ്വഭാവം വന്നാലുമതെ, മനുഷ്യനെ കൊല്ലുന്നു. ഇതു രണ്ടിനും ഇടയിലുള്ള ആശയവിനിമയം അവയ്ക്കു സാദ്ധ്യമാകുന്നില്ല, എന്നു നാം മനുഷ്യർ അവയെ നോക്കിക്കാണുന്നു. അതുകൊണ്ട് അവയുടെ 'നിശ്ശബ്ദത' നിരർത്ഥകങ്ങളായി മനുഷ്യനു അനുഭവപ്പെടുന്നു.

എന്നാൽ മനുഷ്യന്റെ നിശ്ശബ്ദത, പ്രകൃതിയുടെ നിശ്ശബ്ദത പലപ്പോഴും ഒരു മനുഷ്യജീവിതത്തിൽ അർത്ഥസമ്പുഷ്ടമാണ്. അതിൽ, ഈ ഭൂമിയിൽ ഏറ്റവും അധികം ഒരവയവം ഉപയോഗിച്ച് 'കമ്മ്യൂണിക്കേഷൻ' എന്ന പ്രവൃത്തി ശബ്ദത്തിലൂടെ, ഒരു പ്രത്യേക ഭാഷയിലൂടെ ശീലിച്ചെടുക്കുന്ന മനുഷ്യന്റെ നിശ്ശബ്ദത, മൗനം എന്നിവയ്ക്കൊക്കെ വല്ലാത്ത, അവിശ്വസനീയമാം വിധത്തിലുള്ള അർത്ഥതലങ്ങളാണ് പലപ്പോഴും കൈവരുന്നത്. പല 'അറിവുകളും' നിശ്ശബ്ദതയിലൂടെ നാം അറിയുന്നുണ്ട്. ബുദ്ധി പ്രവർത്തിച്ചു പ്രവർത്തിച്ച് തളരുമ്പോൾ ഒരു തുള്ളി നനവിറ്റിയ്ക്കുന്ന കുളിർമ്മയായി വരുന്ന മൗനവും അതിന്റെ അർത്ഥങ്ങളും.. Silence must be the most beautiful language a human can speak, എന്നും It can also be the 'worst' language a human can communicate through എന്നും രണ്ടും പറയാം... രണ്ടായാലും ചുരുക്കത്തിൽ the silence speaks! sometimes loudly! :)
ഈ ഭൂമിയിലെ മനുഷ്യരെല്ലാം ഒരുനാൾ നിശ്ശബ്ദരായിപ്പോയാൽ ... ഒന്നാലോചിച്ചുനോക്കു!ആ 'ശബ്ദം' കൊണ്ട് ഭൂമി രണ്ടായി പിളർന്നുപോയേനേ!

നഷ്ടം - നഷ്ടപ്പെടാൻ ഒന്നുമില്ല എന്നതാണ് സത്യം! അഥവാ നഷ്ടപ്പെട്ടു പോകുമോ എന്നു ഭയം ചിലപ്പോഴെങ്കിലും തോന്നുന്നവ, അവ ഒരിയ്ക്കലും നഷ്ടങ്ങളുടെ പട്ടികയിലേ വരില്ല. നഷ്ടപ്പെട്ടു പോകുന്നുവോ എന്നു തോന്നുന്നവ ഹൃദയത്തിനകത്ത് ഏറ്റവും തീവ്രതയിൽ നിക്ഷേപിക്കപ്പെട്ടവയായിരിയ്ക്കും. അതുകൊണ്ടു അവ നഷ്ടങ്ങൾ ആകുന്നില്ല. അവ എന്നും ഹൃദയത്തിൽ, ഓർമ്മകളിൽ ലാഭങ്ങൾ മാത്രമായി അങ്ങിനെ കിടന്നോളും. നഷ്ടങ്ങൾ എന്ന ഒരു പട്ടികയേ ഞാൻ മനഃപൂർവ്വം ഉണ്ടാക്കിയെടുക്കാനാഗ്രഹിയ്ക്കുന്നില്ല. കിട്ടിയതൊക്കെയും, അറിഞ്ഞതൊക്കെയും ലാഭങ്ങൾ മാത്രം! ഒന്നുമില്ലല്ലോയെന്നു ചിലപ്പോഴെങ്കിലും തോന്നിപ്പോകുന്ന ഈ ജീവിതിത്തിലാകെ പെറുക്കിയെടുക്കാൻ കിട്ടുന്നത് ഈ ലാഭം മാത്രം!

ആർക്കെല്ലാം വേണ്ടി ജീവിച്ചു?
ഇതൊരു വല്ലാത്ത ചോദ്യം. മനുഷ്യൻ ആർക്കെല്ലാം വേണ്ടി ജീവിയ്ക്കണം? പ്രത്യേകിച്ച് ഇവിടുത്തെ സാമൂഹ്യ പശ്ചാതലത്തിൽ, ഒരു സ്ത്രീ മറ്റുള്ളവർക്കു വേണ്ടി അവനവനെ മറന്ന്,  'ജീവിക്കുക' എന്ന ഒരു സങ്കല്പത്തിനു കിട്ടുന്ന 'മഹത്വം' ഉണ്ട്, പ്രത്യേകിച്ച് അമ്മ, ഭാര്യ, മകൾ, മരുമകൾ, എന്നീ ഒരുപാട് ബന്ധങ്ങളുടെ കെട്ടുപാടുകളും, ഉത്തരവാദിത്തങ്ങളും ഉള്ള റോളുകൾക്ക്. അങ്ങനെയുള്ള സ്ത്രീകളോട് ബഹുമാനമേ ഉള്ളു, പക്ഷേ അതൊക്കെ വ്യക്തിയധിഷ്ഠിതമായ സ്വഭാവം എന്നേ കാണുന്നുള്ളു. അത്തരം വ്യക്തിസ്വഭാവങ്ങളെ മുഴുവൻ കൂട്ടിച്ചേർത്തുവെച്ച് 'സ്ത്രീ' എന്നൊരു സങ്കല്പം ഉണ്ടാക്കിത്തീർക്കുമ്പോൾ പലപ്പോഴും അതിലൊക്കെ മിസ് ആയി പോകുന്നത് 'വ്യക്തി ഗുണങ്ങൾ' കൂടിയാണ്. ഓരോ വ്യക്തിയിലുമുള്ള unique എന്നു പറയാവുന്ന / കരുതപ്പെടുന്ന സ്വഭാവസവിശേഷതകൾ കൂടിയാണ്. വ്യക്തിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളാണ്. ഇത്തരം 'സങ്കല്പങ്ങളെ' അനാവശ്യമായി കൊട്ടിഘോഷിച്ച്, വാഴ്ത്തി വരുന്നതു എന്തിനാണെന്നിതു വരെ മനസ്സിലായിട്ടില്ല. എന്നിട്ടും അത്തരത്തിലുള്ള ഒരു സാമൂഹ്യ സങ്കല്പ ചിന്താഗതിയിൽ നിന്നും തീർത്തും പുറത്തുവരാനായിട്ടില്ല. എന്നിലെയെന്നെ സദാ അത്തരം സങ്കല്പനങ്ങളിലേക്ക് 'ഉയർത്തിക്കൊണ്ടുവരുവാനുള്ള' ത്വര - സംഘർഷം - അത് എന്നിലെന്നുമുണ്ട്. യുദ്ധം ചെയ്യാൻ വയ്യ, പ്രിയപ്പെട്ടവരെ, കൂടെയുള്ളവരെ ജാള്യതയിലകപ്പെടുത്താൻ വയ്യ.. കുന്തം! :-) :-)
എന്നാലും എനിക്കിപ്പൊ പറയാം, ഈ വർഷം ഞാൻ 'എനിക്കു' വേണ്ടി ജീവിച്ചിട്ടുണ്ട്. ചില നിമിഷങ്ങളിലെങ്കിലും!
..... യാത്ര ഇനിയും തുടരേണ്ടതുണ്ട് ....
വഴി നീണ്ടുകിടക്കുന്നു ....

വാസ്തവത്തിൽ അത്തരം 'നിമിഷങ്ങൾ' മുകളിലുള്ള വിശദീകരണങ്ങൾക്കൊക്കെയുള്ള ഒറ്റ വാക്കിലുള്ള ഉത്തരം  പോലുമാവും!

ഇനി ഏറ്റവും ആദ്യത്തെ രണ്ടു ചോദ്യങ്ങൾക്ക് ഒറ്റ മറുപടിയേ ഉള്ളു.

എന്തിനു ജീവിച്ചു? - ജനിച്ചതുകൊണ്ട് ജീവിച്ചു/ ജീവിയ്ക്കുന്നു. :-)
എങ്ങനെ ജീവിച്ചു? - ഒരു മനുഷ്യൻ, സ്ത്രീയായാലും പുരുഷനായാലും, സാധാരണയായി ഈ ഭൂമിയിൽ എങ്ങനെയൊക്കെ ജനിച്ചു ജീവിയ്ക്കുന്നുവോ ( പല ഘട്ടങ്ങളിലായി, പല പ്രാവശ്യം പോസറ്റീവിൽ നിന്നും നെഗറ്റീവിലേക്കും, നെഗറ്റീവിൽ നിന്നും പോസറ്റീവിലേയ്ക്കും, പോസറ്റീവിൽ നിന്നും പകുതി വന്ന്, നെഗറ്റീവിൽ നിന്നും മറ്റേ പകുതി വന്ന്, ന്യൂട്രലായും, മിഡിൽ പാത്തായും ഒക്കെ  ) അതുപോലെയൊക്കെ തന്നെ ജീവിച്ചു /ജീവിയ്ക്കുന്നു.  ഇപ്പൊ പോസറ്റീവും നെഗറ്റീവും ന്യൂട്രലും ഒക്കെ ഏതാണ്ട് ഒന്നുതന്നെ! :-)
ഹല്ലപിന്നെ!

:)


Thursday, December 26, 2013

സ്വപ്നമേ....

കുറേ വിചാരവലകളും
നനുത്ത ഓർമ്മകൂടുകളും
മൊഴിയേതെന്നറിയാത്ത
നിറക്കാഴ്ചകളും
ഒറ്റയിഴ സൂചിയിൽ കോർത്ത്
മനസ്സിന്റെ പട്ടുതുണിയിൽ
ഉറക്കം താഴോട്ടും മേലോട്ടും
കുത്തിവലിച്ചു
തുന്നിയെടുക്കുന്ന
പട്ടുവസ്ത്രമായിരുന്ന സ്വപ്നം.

 ഉറക്കത്തിന്റെ രണ്ടു ശ്വാസങ്ങൾക്കിടയിലെ
സമയത്തിലതിനു
ചിറകുമുളച്ച് പറക്കുവാനൊരുങ്ങവേ
ഞാനതിനെന്റെ ഹൃദയം കടം കൊടുത്തു.

ഉറക്കം നെയ്തുനെയ്തെടുക്കുന്ന
നൂലുകൾക്കിടകളിൽ എന്റെ ഹൃദയം പിടച്ചു,
കണ്ണുകൾ അതിവേഗം ചലിച്ചു,
ശരീരമില്ലാതെയായി.
മനസ്സു പട്ടുവസ്ത്രത്തിൽ പറ്റിച്ചേർന്നു.

തൂവലു പോലൊരു സ്പർശം,
ഒപ്പം ചേർന്നു നിൽക്കുന്ന ഒരു സാന്നിദ്ധ്യം,
പതുക്കെ പൊക്കിയെടുത്ത് ഭൂമിയുടെ
മറ്റൊരു തീരത്ത് കൊണ്ടെയിട്ട്,
ആലിംഗനം ചെയ്യുന്നതിനിടെ
എപ്പൊഴോ ആ ഹൃദയത്തെ
എന്റെ നെഞ്ചിലേയ്ക്കെടുത്തു വെച്ചിരിയ്ക്കണം.

കണ്ണു തുറന്ന്
സ്വപ്നഹൃദയത്തിലേക്കു നടന്ന്
കണ്ണുമടച്ച്
സ്വപ്നമല്ലാത്ത ജീവിതത്തിലേയ്ക്കിറങ്ങിപ്പോന്നു.








..









Distance

The Sun : Whether you know or not, I continue to be here...

The earth : I know you are always there for everyone surrounded you. I will also continue to be here one among them, by just reading you from my eyes and feeling you from my heart silently, within the distance...

A Christmas letter!

 To the 'other' heartbeat which is throbbing on the other end of the world...

What shall I write to you now? No idea. But on this Christmas day I should write to you something. To remind you that I am here still alive, and you are also there alive!
Let me scribble something on what I feel like now, at this very moment, about what I experience from you... What I read through from your piercing silence...

Christmas is all about Happiness.. It has got music, bells, little, tiny sounds all over the world, it has got a face with the innocence of a baby, the brightness of the stars, angels with wands, red colors of 'Santas' etc,etc... More than that we all stress on two words- Love and peace - while talking about what a Christmas actually meant to be!

Anyways I have felt personally about this word Love, which can also be a bit tricky in everyone's life. Love cannot be termed as a fixed emotion that which is generally accepted by this whole world. Each has got their own experience, taste and vision about Love, depending on how one wishes to 'Love' and how one wanted to be loved. Apart from all these 'Christmas-feelings' and those so called 'neutral senses' that supposed to be maintained in 'Love', I feel something else, something out of my emotions - Because sometimes Love is too personal in its character. Even more special to anyone that can be personally cherished by some poignant moments, memories...
You know? The strongest aspect of Love is that you become the WEAKEST when you are in Love! Believe me...
Thus Love can be adventurous, sometimes scary, sometimes missing from the heart, another time it is all about distance, pain, and even pleasure! And most of the time it is a mystery that lies within you!

You have to 'sense' Love at once, the moment when it blossoms from your heart. The depth of it that which connects to you, lasts only for some moments in one's life, though Life is full of Love! But those moments must be something special, it can take you to some other world and there you may undergo the 'REAL' pain, oneness, liking, longing, touches, hugs, kisses, pleasure, silence, peace, music, poetry all these characters in its  literal meaning. The Love comes out from you like a music interwoven into silence or like how silence interwoven into a music piece! I mean, it is like some one should feel like this- "The silence in you is full of my Love to you, or My Love is full of silence in you, ie, the 'YOU'!  Love can only be the one phenomenon  which can lead you to the other world where you find your 'self' is missing and you are ready to surrender... ready to wait... ready to take all the pains.. ready to touch the other feet,  ready to peel off all your social / individual/ political perceptions about life, self and ready to update the strategies... and being one with the other and finally out of some realization at some stage, you are just ready to leave 'the other' to the sky with full of freedom.. letting off to the vastness of sky freely, independently, with its own wide open wings... wishing 'the other' all the happiness and peace ...! without holding tightly back towards you! and you remain hollow and empty below the sky, on the ground watching the world, may be with a tear drop that does not roll out of your eyes,  and again Love and Love and Love from the heart upto the sky...
Love continues to be a mystery in one's life.... You cannot hold Love tightly in your fist. It is like a bird. Or like a child who wriggles to be  free from the mother's tight embrace.. there will always be a piece of sky hiding in every wings.. One day it has to be set free!

And sometimes Love is all about freedom, equality, also is about democracy .... a natural process of being  connected and linked with Politically and democratically from one individual to the other individual equally made up of some unknown threads!
Love is life...Life is Love...
Love is You, Love is Me.
Love is the strength that naturally exists within you, even without your knowledge..

So please don't miss to catch that moment from your heart when your LOVE blossoms.. :-) whether it be Christmas, New Year, Onam or any other festive occasion!! But just do not leave your heartbeats unheard...

Wishing you a Merry Christmas...

With Love and hugs...
From the 'other' heart beat throbbing at this end of the world.

Sunday, November 03, 2013

ചില ചിന്തകൾ....

എഫ്.ബി.യിൽ നിറഞ്ഞുകവിഞ്ഞു വരുന്ന പോസ്റ്റുകൾ കണ്ടാൽ ശരിയ്ക്കു പറഞ്ഞാൽ മനസ്സിലാവുന്നില്ല. സത്യത്തിൽ ഏതാ ശരിയ്ക്കുള്ള പ്രശ്നം?

1) ശ്വേതാ മേനോൻ കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതോ?
2) ശ്വേതാ മേനോൻ തന്റെ പ്രസവം ചിത്രീകരിയ്ക്കാനുള്ള അനുവാദം നൽകിയതിനോ? അതോ പൂർണ്ണ ഗർഭിണിയായും അഭിനയിയ്ക്കാൻ പോയതിനോ?
3) ഒരു രാഷ്ട്രീയ നേതാവ് ശ്വേതയോട് അപമര്യാദയായി പെരുമാറിയതിനോ?
4) അത് മാധ്യമങ്ങൾ മറ്റു വാർത്തകളേക്കാളും പ്രാധാന്യത്തോടെ മസാലക്കൂട്ടുകൾ ചേർത്ത് അതു തന്നെ പറഞ്ഞിരിയ്ക്കുന്നതിനോടോ?

ഇതിലേതൊക്കെയാണിപ്പോൾ പ്രധാന പ്രശ്നം?

എന്നാൽ ഈയവസരത്തിൽ എനിയ്ക്കു തോന്നുന്ന പ്രശ്നങ്ങൾ വേറെ ചിലതാണ്.

1)  ഇത് അടിസ്ഥാനപരമായി ഒരു സ്ത്രീപ്രശ്നം മാത്രമായി കാണണോ എന്നതാണ് എനിയ്ക്കാദ്യം തോന്നുന്ന പ്രശ്നം. ഒരു 'പീഡന' പ്രശ്നം കേൾക്കുമ്പോഴേയ്ക്കും സ്ത്രീകൾ നേരിടുന്ന ശാരീരികവും, മാനസികവുമായ പ്രശ്നങ്ങളുടെ എല്ലാം ഭാണ്ഡക്കെട്ട് തുറന്നുവെച്ച്, സ്ത്രീകൾക്കു വേണ്ടി എല്ലാ സ്ത്രീകളും കൂടി വാദിയ്ക്കേണ്ടതുണ്ടോ? അവർക്കു വേണ്ടി പൊരുതിനിൽക്കേണ്ടതുണ്ടോ സത്യത്തിൽ? യെസ്, പ്രതികരിയ്ക്കണം , അതു വേണ്ടെന്നല്ല, പക്ഷേ എന്തിനു വേണ്ടി പ്രതികരിയ്ക്കണം എന്നതിൽ ശരിയ്ക്കും ഒന്നാലോചിയ്ക്കേണ്ടതില്ലേ എന്നെനിയ്ക്കു തോന്നുന്നു.

നേരെമറിച്ച് ഇത് അതിരൂക്ഷമായ ഒരു പുരുഷപ്രശ്നായാണ് (സ്ത്രീപ്രശ്നമേയല്ല എന്നർത്ഥമില്ല) ഞാൻ കണക്കാക്കുന്നത്. ഏതെങ്കിലും ഒരു പുരുഷന് സ്ത്രീയെ ചുമ്മാ തൊടാൻ തോന്നുകയോ, സ്ഥലകാലബോധമോ, പരിസരബോധമോ എല്ലാം മറന്ന്, ബോധം പോയി flirt ചെയ്യാൻ തോന്നുന്നതൊക്കെ വലിയൊരു മാനസികപ്രശ്നമോ, പെരുമാറ്റവൈകല്യമോ ആകുന്നു. അതിനൊക്കെ ഗൗരവപരമായ തരത്തിൽ തന്നെ ചികിത്സ ആവശ്യമുണ്ട്, അതിനി എത്ര വലിയ നേതാവായാലും, എത്ര ചെറിയ കുട്ടി ആയാലും.

2)  'സ്ത്രീപീഡനം' എന്ന വലിയ ഒരു സാമൂഹികപ്രശ്നം രാജ്യം നേരിടുന്നെങ്കിൽ, അതിനെ നിർമ്മാജ്ജനം ചെയ്യാൻ, സ്ത്രീകൾ മാത്രം അഭിമുഖീകരിയ്ക്കുന്ന ഒരു പ്രശ്നായി അതിനെ കാണുന്നത് മണ്ടത്തരമാണ്. ഇത് പുരുഷന്റെ കൂടി പ്രശ്നമാണെന്ന് പുരുഷനും സ്ത്രീയും ഒരുപോലെ അംഗീകരിയ്ക്കുന്നിടത്തു നിന്നും വേണം തുടങ്ങാൻ എന്നെനിയ്ക്കു ശക്തമായി തോന്നുന്നു. കാരണം സമൂഹത്തിൽ സ്ത്രീയും പുരുഷനും ഒരുമിച്ചാണ് ജീവിയ്ക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാകുന്നു. രണ്ടുപേരും രണ്ടുപേരുടേയും നിലനില്പിന് ഈ ഭൂമിയിൽ പരസ്പരം ആവശ്യമാണെന്നിരിയ്ക്കേ, സാമൂഹികപ്രശ്നപരിഹാരമാർഗ്ഗങ്ങൾ ഒരിയ്ക്കലും ലിംഗഭേദത്തിലൂന്നിയാവരുത് എന്നു ഞാൻ വിശ്വസിയ്ക്കുന്നു.
 ഉദാഹരണത്തിന്, ഒരു പീഡനത്തിനിരയായ ഒരു സ്ത്രീ - ശാരീരികം മാത്രമല്ല, മാനസികമായി കൂടി തളർന്നുപോകുന്ന അവൾക്ക് കൊടുക്കുന്ന കൗൺസിലിങ്, അതവൾക്കു മാത്രം പോര. ആ പ്രവൃത്തി ചെയ്തയാളേ ശിക്ഷിച്ചാൽ മാത്രം പോര, ഇപ്പറയുന്ന കൗൺസിലിങ് എന്ന കാര്യം പ്രസ്തുത പുരുഷനും ആവശ്യമുള്ളതാവുന്നു. കാരണം അത് ഒരു മാനസികപ്രശ്നം കൂടിയാണ്. അങ്ങനെയൊരു സംഭവത്തിനു ശേഷം സ്ത്രിയോട് പൊതുവിൽ ഉണ്ടാവുന്ന അനുതാപം,  (അനുതാപം, സഹതാപം ഇതു രണ്ടുമല്ല അവൾക്കാവശ്യം എന്നതു വേറെ വിഷയം) അവൾക്കു കൊടുക്കുന്ന കരുതൽ, (കഴിയുന്നതും ഇങ്ങനെയൊരു സംഭവം അവൾക്കുണ്ടായി, ശരീരമേ ഒരനാവശ്യ വസ്തുവായി എന്നൊക്കെയുള്ള തരത്തിൽ പിന്നെയും പിന്നെയും ഓർമ്മിപ്പിയ്ക്കുന്ന തരത്തിലുള്ള കരുതലുകളാണോ വേണ്ടത്, അതോ എത്രയും പെട്ടെന്ന് ജീവിതത്തെ പഴയ ചിരിയോടു കൂടി നേരിടാൻ സഹായിയ്ക്കുകയാണോ അവൾക്കു നല്ലതാവുക എന്നതും ചിന്തിയ്ക്കേണ്ടുന്ന വേറൊരു വിഷയം) , ഏതായാലും ഇതിന്റെയൊക്കെ മറ്റൊരു വശത്തിലൂടെ ആ സംഭവത്തിലകപ്പെട്ട പുരുഷനും മാനസികമായ ചികിത്സകൾ കൊടുക്കേണ്ട ചുമതല ഉണ്ട് എന്നുള്ളത് വിസ്മരിച്ചുകൂടാ എന്നു പറഞ്ഞാൽ, ബാലാത്ക്കാരം നടത്തിയ പുരുഷന്റെ ലിംഗം മുറിച്ചുകളയണമെന്ന് വാദിയ്ക്കുന്നവർക്ക് ധാർമ്മികരോഷം തിളയ്ക്കുമോ എന്നെനിയ്ക്കറിയില്ല. പക്ഷേ അതൊരു യാഥാർത്ഥ്യമല്ലേ? ഇതിൽ നിന്നും എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ കൂടിവരുന്നു, എന്തുകൊണ്ട് പുരുഷ്ന്മാർ ഇത്തരം പ്രവർത്തികൾ ചെയ്തു പോകുന്നു എന്നന്വേഷിയ്ക്കേണ്ട ഒരു ബാദ്ധ്യത തീർച്ചയായും വരുന്നുണ്ട്.

3) യെസ്, ഡെൽഹി പെൺക്കുട്ടിയുടെ അതിദാരുണമായ മരണം വരെ എത്തിച്ച സംഭവം, അതിനുമുൻപെയും, അതിനു ശേഷവും നടന്നു കൊണ്ടിരിയ്ക്കുന്ന പല സംഭവങ്ങളൂം (പേരുകളെടുത്ത് സംഭവങ്ങളെ ഓരോന്നായി എടുത്തു പറയാനാഗ്രഹിയ്ക്കുന്നില്ല) ആരും മറക്കുമെന്നു തോന്നുന്നില്ല. പക്ഷേ ഒരു കൊലപാതകത്തിനു മറ്റൊരു 'കൊലപാതകം' തന്നെയാണോ ശിക്ഷ എന്നൊരു ചോദ്യം അതിന്റെ പിന്നിലുണ്ട്. പക്ഷേ നീതിപീഠത്തിനും, രാഷ്ട്രത്തിന്റെ ഉന്നതികളിലിരിയ്ക്കുന്നവർക്കും രാഷ്ട്രത്തിലെ ജനങ്ങളുടെ വൈകാരികത്കളെ ഇളക്കിവിടുന്ന തരം സംഭവങ്ങളിൽ വന്നുകൂടുന്ന ഉത്തരവാദിത്തങ്ങൾ, സമ്മർദ്ദങ്ങൾ, ഇതിനൊന്നും ഒന്നും തന്നെ പറയാനില്ല. അത്തരം സംഭവങ്ങൾ ഇനിയും ഒഴിവാക്കേണ്ടതെങ്ങനെ എന്നാലോചിയ്ക്കുക മാത്രമേ വഴിയുള്ളു.
ചുരുക്കം ഇത്രമാത്രം ഒരു പെൺക്കുട്ടി വളർന്നുവരുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ എന്നു നാം സാധാരണയായി പ്രത്യേക 'സ്റ്റഡി ക്ലാസ്' കൊടുക്കുന്നുണ്ടല്ലോ, അത്രയും പ്രധാനപ്പെട്ടതു തന്നെയാണ് ഒരു ആൺകുട്ടി വളർന്നു വരുമ്പോഴും അവന്റെയുള്ളിൽ ഉണ്ടാക്കിയെടുക്കേണ്ട സ്വത്വ ബോധം.

4) ഒരു പെൺകുട്ടി വളർന്നു വരുമ്പോൾ നാം കൊടുക്കുന്ന ഈ 'സ്റ്റഡി ക്ലാസുകൾ' എന്തെല്ലാമാവാം? അതൊരിയ്ക്കലും പുരുഷന്മാരെ പേടിയ്ക്കുന്ന തരത്തിലോ, പുരുഷന്മാരെ അവഗണിയ്ക്കുന്ന തരത്തിലോ ആയിപ്പോകരുതെന്നു തോന്നുന്നു. അതെങ്ങനെ, എപ്പൊ വേണമെന്നതൊക്കെ ആലോചിയ്ക്കേണ്ടുന്ന കാര്യങ്ങൾ. സെക്ഷ്വൽ എജ്യൂക്കേഷൻ എന്ന കാര്യങ്ങളൊക്കെ ഇപ്പോഴും എത്രത്തോളം പെൺക്കുട്ടികളിലും ആൺകുട്ടികളിലും ഒരുപോലെ നടക്കുന്നുണ്ട് എന്നതും ചിന്തിയ്ക്കേണ്ടതുണ്ട്.

5) സ്ത്രീപുരുഷ സമത്വം എന്ന ഒരു കൺസെപ്റ്റ് തീർച്ചയായും ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ, ആ കാലഘട്ടത്തിൽ നിന്നുമെത്രയോ പരിഷ്ക്കരണം നടന്ന് വളർന്നുവന്ന ഇന്നത്തെ ഈ സാമൂഹികചുറ്റുപാടിൽ ആ കൻസെപ്റ്റിനെത്രത്തോളം പ്രസക്തി വരുന്നുണ്ട്? ഇനി ഉണ്ട് എന്നു തന്നെ വെയ്ക്കുന്നു - എന്നാൽ ശരിയ്ക്കും ഈ സമത്വം എന്നതു കൊണ്ടെന്താണുദ്ദേശ്ശിയ്ക്കുന്നത്? അങ്ങിനെയെങ്കിൽ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി, അവളുടെ ഉന്നമനത്തിനു വേണ്ടി എവിടെ നിന്നുമാണ് യാഥാർത്ഥത്തിൽ പ്രവർത്തിച്ചു തുടങ്ങേണ്ടത്? എന്താണ് സ്ത്രീയുടെ സ്വാതന്ത്ര്യം? എന്നൊക്കെയുള്ള കാര്യങ്ങൾ ഇനിയും പുനരാലോചനകൾക്കു വിധേയമാകേണ്ടതുണ്ട് എന്ന് തോന്നുന്നു.

6) എനിയ്ക്കു തോന്നുന്നത് സ്ത്രീ സമത്വമല്ല കാര്യം, മറിച്ച് സ്ത്രീയ്ക്കുള്ള സ്വത്വ ബോധം വളർത്തേണ്ടതിലാവണം കാര്യങ്ങൾ. സ്ത്രീയെ സ്ത്രീയാക്കുന്ന സ്വാഭാവികതകളെന്തെന്ന് എന്നു സ്ത്രീയ്ക്കും, പുരുഷനെ പുരുഷനാക്കുന്നതെന്തെന്ന് പുരുഷനും, പരസ്പരവും ബോധമുണ്ടാവുക. സ്ത്രീയ്ക്കും പുരുഷനുമിടയ്ക്കുണ്ടാവുന്ന സ്പെയ്സ്, അത് എത്രത്തോളം വിശാലമാവുന്നുവോ, രണ്ടു പേർക്കും അവനവനിലെ സ്വത്വത്തെ എത്രത്തോളം കണ്ടെടുക്കാനാവുന്നുവോ, അതു പരസ്പരം പ്രകടിപ്പിയ്ക്കാനുമാവുന്നുവോ, അത്രത്തോളം സ്ത്രീ-പുരുഷ ബന്ധത്തിന്റെ സൗന്ദര്യം വർദ്ധിയ്ക്കുന്നു. അവിടെയാണതിന്റെ കാതൽ എന്നു തോന്നുന്നു. അത് സമൂഹം പോലും മറന്നുപോകുന്നുവോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
അല്ലാതെ സ്ത്രീ എന്നും പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു, എപ്പൊ വേണമെങ്കിലും ആക്രമനത്തിനിരയാവാം എന്നുള്ള തോന്നലുകൾ ജനിപ്പിയ്ക്കുന്ന തരം, പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തുന്ന തരം കൗൺസിലിങ്ങുകൾ കൊണ്ടോ, ക്ലാസ്സുകൾ കൊണ്ടോ, ശരീരം മാക്സിമം മറച്ചുവെയ്ക്കാൻ ശീലിപ്പിയ്ക്കുന്നതു കൊണ്ടോ, തന്മൂലം സ്ത്രീ ശരീരം എന്നും കാത്തു സൂക്ഷിയ്ക്കേണ്ടുന്ന ഒരു വസ്തു ആണെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതുകൊണ്ടോ, സമത്വത്തെ കുറിച്ചു പറഞ്ഞു പോരാടി പുരുഷൻ ചെയ്യുന്നതെന്തും സ്ത്രീയ്ക്കും ചെയ്യാനാവുമെന്നു തെളിയിച്ചു കൊണ്ടിരിയ്ക്കുന്നതോ, വിശുദ്ധിയുടേയും, പാതിവ്രത്യത്തിന്റേയും, കന്യകാത്വത്തിന്റേയും മറ്റും കഥകൾ പറഞ്ഞുകൊണ്ടിരുന്നതു കൊണ്ടോ ഒന്നും ഇതിനൊരു പരിഹാരമാവുമെന്നും തോന്നുന്നില്ല. പ്രശ്നങ്ങളിൽ രണ്ടു പേരും ഒരുപോലെ 'ഇരകൾ' ആവുന്നുണ്ടെന്നുള്ള ബോധത്തോടെ നീങ്ങേണ്ട സമയം അതിക്രമിച്ചു.

വാൽക്കഷ്ണം
ഇത്രയും എഴുതിക്കൂട്ടിയ സ്ഥിതിയ്ക്ക് ചോദിയ്ക്കാം - നിങ്ങൾക്കാണങ്ങനെയൊരനുഭവം ഉണ്ടായത് എങ്കിൽ ഈ പറഞ്ഞ പുരുഷനേയും ചികിത്സിക്കേണ്ടതുണ്ട് എന്നൊക്കെ വാദിയ്ക്കാനോ, ചിന്തിയ്ക്കാനോ, പ്രവർത്തിയ്ക്കുവാനോ കഴിയുമോ എന്നുള്ള തികച്ചും ന്യായമായ ചോദ്യം. അതിനൊരൊറ്റ മറുപടിയേ ഉള്ളു, ഞാനെങ്ങനെ പ്രതികരിയ്ക്കും എന്ന് എനിയ്ക്കുമറിയില്ല, കാരണം അത്രയും കുരുക്കുകളിന്മേൽ കുരുക്കുകളായി തീർന്ന, രക്ഷപ്പെടാൻ ഒരു മാർഗ്ഗമേതുമില്ലാത്ത ഒരു വിഷവലയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതികൾ!



Thursday, October 24, 2013

മണ്ണിന്റെ ശരീരത്തിലേയ്ക്ക്....

ഒരുനാളൊരുനാളൊരു
വേനൽസ്സൂര്യന്റെയുച്ചച്ചൂടിന്നുരുക്കത്തിൽ
മൺതരിവിടവിലൂടിറ്റു വീണൊരു തുള്ളിയാൽ
ഞെട്ടിപ്പിടഞ്ഞു കൺപോള മെല്ലെത്തുറന്നപ്പോൾ,

കാലത്തിൻ പടുകുഴിയിലെങ്ങോ മിന്നിത്തിളങ്ങും
നിമിഷാർദ്ധങ്ങളിലെപ്പൊഴോ പറന്നുവന്നു,
സ്വന്തമെന്നാലെന്തെന്നെന്റെ തോളിലിരുന്നു
കഴുത്തിൽ കൊക്കുരുമ്മാതെ,
കാതിൽപ്പറഞ്ഞുതന്ന നിന്റെ
തൂവൽന്നിറത്തെയോർമ്മിച്ചു പോകുന്നുവോ ഞാൻ?

അതോ
നീയന്നു  വിരിച്ചിട്ട തണൽപ്പായയിൽ
അടർന്നുവീണൊരഞ്ചിതൾപ്പൂവിൻ ഗന്ധം
കണ്ണടച്ചോർത്തുനോക്കുന്നുവോ ഞാൻ?

നിന്നിലേയ്ക്കുമെന്നിലേയ്ക്കുമൊരേ ദൂരമാണെന്നു
നിന്റെ വഴിയോരങ്ങളെന്നോടു പറയാഞ്ഞിട്ടും
ശബ്ദത്തരി കൊണ്ടും, വാക്കിൻ മൂർച്ച കൊണ്ടും
ദൂരമളക്കാതെ നീയെന്നുമൊരറ്റത്തു, തിരിഞ്ഞുനിന്ന്
എന്നെയോർത്തെടുക്കുന്നതെങ്ങനെയാവുമെന്ന്,
നാമിരുന്നിരുന്ന രണ്ടിരുപ്പിടങ്ങൾക്കിടയിലെ
ദൂരം നോക്കിയാലോചിച്ചുപോയിരുന്നുവോ
അന്നു ഞാൻ?

നിന്റെ കാഴ്ചയെ ഞാൻ നോട്ടം കൊണ്ടു പിടിച്ചെടുത്തപ്പോൾ
നിന്റെ വിരൽത്തുമ്പുകളെന്നെ തൊട്ട പാടു മാഞ്ഞപ്പോൾ
നിന്റെ കവിളുകോരിയെടുത്തതിലെൻ ചുണ്ടു പതിയാതൊളിച്ചപ്പോൾ
നിന്റെ മുടിയിഴക്കരുത്തിലെൻ വിരൽ തട്ടാതെ പോയപ്പോൾ
നിന്റെ കൈപ്പുറത്തിലെൻപ്പുടവത്തുമ്പുരസാതെ മാറിയപ്പോൾ
എന്നെപ്പോലെ നീയുമന്നോർത്തിരുന്നുവോ
നാം തമ്മിൽ പരിചയമേയില്ലാത്തവരാകുന്നുവല്ലോയെന്ന്?
(അതോ
നാമെന്നേ പരിചയമുള്ളവരാകുന്നുവല്ലോയെന്നോ? )

******                       ******                          ******

നീയെഴുതിത്തീർക്കാത്ത കവിതക്കൂട്ടിൽ നിന്നുമൊരുവാക്കു
ഞാനെൻ നിഘണ്ടുവിലേയ്ക്കെടുത്തുവെച്ചിട്ടുണ്ടായിരുന്നു.
ഒരിയ്ക്കലും വായിച്ചു മുഴുവനാക്കാതെയാ വാക്കിനെ
കയ്യിൽത്തടഞ്ഞൊരു താളിലേയ്ക്കൊളിപ്പിച്ചുവെച്ചിരുന്നു.

നിനക്കുമെനിയ്ക്കുമിടയിലാ വാക്കില്ലാതെപോയെന്നു
ധരിച്ച്
വെയിലും മഴയും  പുണർന്നുവന്നീ മണ്ണിനെയുമ്മവെച്ചു
പുതുനാമ്പുകളെയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു.
കാറ്റും വസന്തവും ഇളകിയാടീ മണ്ണിൽ
ഇലയും പൂവുമങ്ങിങ്ങായി നിറയേ കൊഴിച്ചിടുന്നു...

മണ്ണിന്നടിയിലെ മണ്ണിൻ സ്നേഹത്തുരുത്തുക്കളെത്തേടി
കണ്ണുകളടച്ചു, വളമാവാൻ ശരീരം മണ്ണിനു വിട്ടുകൊടുത്തു
നാമിപ്പൊഴും
ഹൃദയമില്ലാതെയടുത്തടുത്തു മലർന്നുകിടക്കുന്നു!

ഹൃദയമില്ലാത്ത നമ്മുടെ നെഞ്ചിൻകൂടിനുള്ളിലേയ്ക്കു
മണ്ണിന്റെ ശരീരത്തിലൂടെ ചൂടും തണുപ്പുമൊപ്പമൊലിച്ചിറങ്ങുന്നു...

ഒരേചൂടിലുമൊരേതണുപ്പിലുമൊന്നായിത്തീരുന്ന നമ്മുടെ
കണ്ണുനീർ
ഒരേ മണ്ണിന്റെ ശരീരത്തിലേയ്ക്കു മുളച്ചുപൊന്തുന്നു....

Tuesday, October 22, 2013

ദ്വീപുകളുടെ സാദ്ധ്യതകൾ

ആൾത്താമസമില്ലാത്ത
ദ്വീപുകളുടെ ഹൃദയസംഗീതം
ജലസാന്ദ്രതയിലൂടെ കേട്ടുകൊണ്ടാവണം
ഭൂമിയെന്നുമുറങ്ങുന്നത്.

ആ ഏകാന്തതകളുടെ മുകളിലുള്ള
മറ്റൊരു ഏകാന്തമായ ആകാശം നോക്കിയാവും
ഭൂമിയെന്നുമുറക്കമുണരുന്നതും.

ദ്വീപുകളിലെ ഏകാന്തതകളെന്നും
അവയ്ക്കു മാത്രം സ്വന്തമായുള്ളതാണ്,
വെളിച്ചത്തിനും ഇരുട്ടിനുമല്ലാതെ
മറ്റാർക്കും എളുപ്പത്തിൽ പ്രവേശനമില്ലെന്ന്
ദ്വീപുകളുടെ കരയിലേയ്ക്കു വന്നടിച്ചു കൊണ്ടിരിയ്ക്കുന്ന
തിരയൊച്ചകൾ നടത്തുന്ന ഒരു പ്രഖ്യാപനം പോലെ.

ദ്വീപുകൾ എന്നും ഒറ്റയ്ക്കു
മിടിച്ചുകൊണ്ടിരിയ്ക്കുന്ന
സമുദ്രത്തിന്റെ ഇടക്കാലാശ്വാസകേന്ദ്രങ്ങളാകുന്നു.
ആരും കാണാതെ അതിന്റെ തീരത്തുവന്ന്
തലതല്ലി ചത്തൊടുങ്ങുവാനുള്ള
അഭയകേന്ദ്രങ്ങളാകുന്നു.
ഒരുപക്ഷേ ഭൂമിയുടേയും...

ഭൂമി രചിച്ചിടുന്ന
ഭൂമിയുടെ തന്നെ ഒരാവിഷ്ക്കരണമായ
ദ്വീപുകൾ,
ഭൂമി കീറിയെടുത്തു ജലത്തിൽ വെയ്ക്കുന്ന
ഒരു ഹൃദയത്തുണ്ടാണെന്നു
സമുദ്രം അറിയുന്നുണ്ടാവുമോ?

പരാജയഭീതിയിലകപ്പെടുമ്പോൾ
ഭൂമിയ്ക്കുവേണ്ടി മാത്രം
മരത്തണലുകൾക്കിടകളിൽ വരച്ചിടുന്ന
വെയിലുകഷ്ണങ്ങളാണീ ദ്വീപുകളെന്ന്
സമുദ്രത്തിനാലോചിച്ചു നോക്കാനാവുമോ?

അഥവാ
ഭൂമിയെ എന്നും പുതിയതായി കാണുവാനുള്ള
കണ്ണുകളുണ്ടാവാനുള്ള ഒരു സാദ്ധ്യത ,
ഒരൊറ്റയാലിംഗനത്തിൽ ഭൂമിയുടെ കരയെ മുഴുവൻ
സ്വന്തമാക്കി ഇതര ലോകമുണ്ടാക്കുന്ന കെല്പിനുള്ള
മറ്റൊരു സാദ്ധ്യത
ഈ ഏകാന്തദ്വീപുകളോളം
വേറെയാർക്കാണുള്ളതെന്ന്
സമുദ്രം എപ്പൊഴെങ്കിലും നടുങ്ങുന്നുണ്ടാവുമോ?










Thursday, October 17, 2013

കണ്ണീരും കിനാവും

മനസ്സിന്റെ ഓരങ്ങളിൽ പൊടിയുന്ന
കണ്ണുനീർത്തുള്ളികൾക്കുള്ള സാന്ത്വനങ്ങളാണ്
ഒരു പകൽ‌മയക്കത്തിന്നോരത്ത് പൂക്കുന്ന
ചുണ്ടിൽ ചിരി വിരിയിച്ചെടുക്കുന്ന ഒരു പകൽക്കിനാവ്.

പകൽമയക്കത്തിനും പകൽക്കിനാവിനുമിടയിലെ
മനസ്സിന്റെ ഒളിച്ചോട്ടത്തിൽ
കണ്ണുനീരും കിനാവും കൂടി
ഉണ്ടാക്കിയെടുക്കുന്ന ഒരുടമ്പടിയാണിതു സത്യത്തിൽ!

കണ്ണുനീരിന്റെ ഇടനെഞ്ചിലേയ്ക്ക്
കിനാക്കളുടെ വാതിൽ തുറന്നു
പറന്നുവന്നിരിയ്ക്കുന്ന വർണ്ണശലഭങ്ങൾ
ധാരണയിലകപ്പെട്ട ഉടമ്പടിക്കരാർ.

ജീവിതം വിശ്രമിയ്ക്കാനെത്തുന്ന ചില ഇടവേളകളിൽ
ഇപ്പറഞ്ഞ കരാറിനെ നിസ്സഹായമാക്കി,
മയക്കം കിട്ടാതെ, കിനാവിന്റെ ശലഭങ്ങൾ
ചിറകുകരിഞ്ഞ് വീണുപോകുമ്പോഴാവാം
ചില നേരത്ത്
മനസ്സിന്റെ ഓരങ്ങളിൽ കണ്ണുനീർത്തുള്ളികൾ
ഇടനെഞ്ചു പൊട്ടി കുത്തിയൊലിച്ചിറങ്ങുന്നത്...

ഒലിച്ചുപോകുന്ന കണ്ണീരുപ്പുചാലിൽ
പൊന്തികിടന്നൊഴുകും
ചിലപ്പോൾ
ചുവന്ന നിറമുള്ള പൂവിതൾത്തുണ്ടുകൾ...

മറ്റു ചിലപ്പോൾ'
വെളിച്ചത്തിൽ തിളങ്ങുന്ന ഓർമ്മയുടെ കുപ്പിച്ചില്ലുകഷ്ണങ്ങൾ

അതുമല്ലെങ്കിൽ
കണ്ണീരുപ്പിൽ ലയിയ്ക്കാത്ത, അടഞ്ഞുതന്നെയിരിയ്ക്കുന്ന
വിലമതിവരാത്ത വെളുത്ത മുത്തുച്ചിപ്പികൾ.


Sunday, September 15, 2013

എന്റെ ഈ ഓണത്തിന്...

ഇപ്പൊ കുറേ കാലമായി ഓണത്തിനോടൊന്നും പ്രത്യേകിച്ചു തോന്നാറില്ല, എന്തോ....ഇവിടെ വെറുതെ ആൾക്കാരെ വിളിച്ചു വരുത്തി, അടുക്കളയിൽ കിടന്ന് നുറുങ്ങി, അടുപ്പത്ത് കഷ്ണം വേവുന്ന വാസനയിൽ ഞെരുങ്ങി, അവസാനം അഭിനന്ദനവാചകങ്ങളിൽ മയങ്ങി, മടുക്കും ഈ മട്ട് ആഘോഷം വേഗം.
എന്നാൽ ഒപ്പം എല്ലാവരും കൂടിക്കഴിഞ്ഞാൽ, ഈ കൂടിച്ചേരലല്ലേ ശരിയ്ക്കും ഓണം അല്ലെങ്കിൽ വിഷു എന്നു മറിച്ചും തോന്നും. എല്ലാം വീട്ടിൽ തന്നെ വെച്ചുണ്ടാക്കികിട്ടിയല്ലോ ഇപ്രാവശ്യവും, രക്ഷപ്പെട്ടു! എന്നും പുറത്തുപറഞ്ഞില്ലെങ്കിലും ഉള്ളിൽ തോന്നും.
എന്തൊക്കെ ഗൃഹാതുരത്വം അയവിറക്കിയാലും, നഷ്ടപ്പെട്ടുപോയ ഓണക്കാലങ്ങളെ ഓർത്തു നെടുവീർപ്പിട്ടാലും, വരുന്ന തലമുറയ്ക്കെല്ലാം നഷ്ടപ്പെട്ടു പോകുന്നേ എന്നലമുറയിട്ടാലും,  ഓണങ്ങൾ എന്നും സൂക്ഷിച്ചു എടുത്തുവെയ്ക്കാനുള്ളതാവാറുണ്ട്, എന്തുകൊണ്ടെങ്കിലുമൊക്കെ ഓരോ ഓണവും അടുത്ത ഓണം വരേയുള്ള എന്തെങ്കിലുമൊക്കെ കുഞ്ഞുസന്തോഷം, ഒരു കുഞ്ഞോർമ്മ തന്നിരിയ്ക്കും. അത് ഒരു ചെറിയ ഫോൺകോൾ മുതൽ അടിയിൽപ്പിടിയ്ക്കാൻ പോയ പാൽപ്പായസാനുഭവം വരെ ആവാം... ഒന്നുമില്ലെങ്കിലും ഒന്നു വെടിപ്പായി നാട്ടിലെ ഒരു മഴയോണമെങ്കിലും ഇവിടത്തെ വർക്കിംഗ്‌ഡേ വേനലോണത്തിനോർമ്മിച്ചു മഴക്കുളിരിൽ നനഞ്ഞുമരിയ്ക്കുക എങ്കിലും...

അങ്ങിനെ...  ഈ ഓണവും...


Saturday, April 06, 2013

എന്റെ കണ്ണാ!



കണ്ണനെന്ന പദത്തിന് സ്ത്രീകൾ കൽപ്പിച്ചിരിയ്ക്കുന്ന അർത്ഥം സ്നേഹമെന്നാവുമോ? അതേക്കുറിച്ചറിവില്ല. മാത്രവുമല്ല സ്ത്രീകളും കുട്ടിക്കണ്ണനും തമ്മിലുള്ള ബന്ധം ഒരുതരം ആവർത്തനവിരസതയാണുണ്ടാക്കാറുള്ളത്. ഒരു പരമബോറൻ നാടകം!


പക്ഷേ...
ആ പദത്തിന് നെഞ്ചോടു ചേർക്കുന്ന ഒരടുപ്പം കിട്ടുന്നു, സ്വാതന്ത്ര്യം, അവകാശം ഒക്കെ കൂട്ടിക്കിട്ടുന്നു.

Tuesday, April 02, 2013

വീണുകിട്ടിയ ഒരു വിസ്മയം.

തുറന്നു വെച്ചൊരു സ്നേഹാകാശത്തിൻ ചോട്ടിൽ
സ്നേഹമഴ കൊണ്ടു നനഞ്ഞു കുതിരുമ്പോൾ
അറിയാതെ, മെല്ലെയെപ്പൊഴോ
ഒരു സ്നേഹക്കുട നീട്ടിയ,
എന്റെ വിസ്മയം.
നമ്മുടെ വിസ്മയം.

സൂചിമുനകളാകുന്ന മൗനമൂർച്ചകൾ,
അതിലും മുന കൂർത്ത കണ്ണുനീർത്തുള്ളികൾ
അര നിമിഷം കൊണ്ടു കുട്ടികളാക്കുന്ന
സ്നേഹപ്പൊതികളാം കളിയുമ്മകൾ,
ഒരേ നിമിഷം, ഒരേ മിടിപ്പിൽ, ഒരേപോലെ
കൈമാറുന്ന വിചാരകൗതുകങ്ങൾ...
ഒന്നിച്ചലിഞ്ഞലിഞ്ഞുപോകുന്ന
ഒരേ വിസ്മയം, ഒരേ ഹൃദയം.

വിസ്മയങ്ങളെല്ലാം കൂട്ടിവെച്ചൊരുനാൾ,
അതിന്റെ വാലിൽ തൂങ്ങിയാടി,
നമുക്കും പറക്കണം, സ്നേഹത്തൂവലുകളൊതുക്കി
ഒരേ ജനാലയിലൂടെ, ഒരേ ചില്ലയിലേയ്ക്ക്.
ഒരേ മണമള്ളൊരു കുട്ടിക്കുപ്പായം തേടി,
ഒരേ ഏകാന്തതയുടെയൊരു പനിപ്പടവു തേടി...

അവിടെ ഇന്നുമുണ്ടാവണം
എങ്ങനെയോ 

കാലംമാറി, വയറുമാറി
ഒരേ നാളിൽ ജനിച്ചുവീണ
ഒന്നിച്ചു കരഞ്ഞു ചിരിയ്ക്കുന്നൊരു
വള്ളി ട്രൗസറിട്ട അനിയനും
വെളുത്ത ഷെമ്മീസിട്ട ഒരു ഓപ്പോളും!

ലോകം തന്നെയൊരു കോമാളിയായിത്തീരുന്ന,
ഈ സ്നേഹമൗനത്തിൽ കൂപ്പുകുത്തിവീണ്,
നമ്മെ വന്നു വിസ്മയിപ്പിയ്ക്കാറുള്ള
ഈ വിസ്മയം എപ്പൊഴെങ്കിലുമൊന്നു
മൂക്കത്തു വിരൽ വെച്ച്
വിസ്മയിച്ചൊടുങ്ങട്ടെ!
ഹൃദയം നൊന്തു നീറട്ടെ!
തലതല്ലി ചത്തുമലയ്ക്കട്ടെ!

എന്നിട്ടെന്നും നമുക്കായ്
വിസ്മയം പതിവിൽക്കൂടുതൽ വിസ്മയിയ്ക്കും.
വെളിച്ചം പതിവിലേറെ വെളിച്ചവും കൊണ്ടുവരും.
സ്നേഹം എന്നുമെന്നും സ്നേഹിയ്ക്കും...