Saturday, December 29, 2007

ഒരു തുന്നല്‍ മെഷീന്റെ കഥ.

ഒരു തുന്നല്‍ മെഷീന്‍ എന്നാല്‍, സാധാരണ ഗതിയില്‍ തോന്നുന്ന ഒരു ചിത്രം,
മുറിയിലെ ഒരു മൂലയ്ക്ക്‌ ഒതുങ്ങികിടക്കുന്ന, നിരുപദ്രവകാരിയായൊരു വസ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ലവലേശം ബന്ധമില്ലാത്ത ഒരു വസ്തു കൂടിയും.

പക്ഷെ, അങ്ങനെയൊരു വസ്തു ഒരെലക്ട്രോണിക്‌ രൂപത്തില്‍ ഇപ്പോളീ മേശപ്പുറത്തിരിയ്ക്കുമ്പോള്‍, എനിയ്ക്കതൊരു കഥയായി തോന്നുന്നു. എന്റെ അമ്മമ്മ എപ്പൊഴോ തുടങ്ങി വെച്ച വലിയൊരു കഥയായി..

ഒരു തുടക്കമില്ലാത്ത കഥ.
എന്റെ അമ്മമ്മ, വല്ല്യമ്മമാര്‍, അവരുടെ മക്കള്‍, പിന്നെ അമ്മ എല്ലാവരുടേയും കൂടെ തുന്നല്‍ മെഷീന്‍ ഉണ്ട്‌, ഒരു കുടുംബാംഗമായി.. കൂടാതെ എല്ലാവരും തുന്നല്‍ വിദഗ്ദ്ധരും. "എന്തിനാ വെറുതെ തുന്നാന്‍ കൊടുക്കുന്നത്‌?" എന്ന ചിന്താഗതിക്കാര്‍. അവനവനു ആവശ്യമുള്ളതെല്ലാം സ്വയം തുന്നി ധരിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ഒരു പഴയ സാരി മുറിച്ചെടുത്ത്‌ അവരത്‌ ജനാലയ്ക്ക്‌ ഭംഗിയുള്ള ഒരു കര്‍ട്ടനാക്കി തുന്നിയിടുമ്പോള്‍, പഴയത്‌ പുതിയതാകുന്നു. അതുപോലെ പഴയ തുണികള്‍ കൊണ്ട്‌ ചവുട്ടി, പിന്നെ കോസറിയ്ക്കുള്ള കവറുകള്‍, അതും പോരാതെ കസാലകള്‍ക്കും മറ്റും 'ഉടുപ്പുകള്‍' അങ്ങനെ എന്തിനും പുതിയ രൂപഭാവങ്ങള്‍ പകരുന്നവര്‍. അവരുടെ ജീവിതങ്ങളൊന്നും ഒരു വലിയ "ലക്ഷ്യത്തെ" മുന്നില്‍ കണ്ടുള്ളതായിരുന്നില്ല. എന്നാല്‍ വെറുതെ ഇരിയ്ക്കുക എന്നൊരവസ്ഥയുണ്ടാവരുത്‌ എന്നൊരു മാനസികതലവും അവര്‍ക്കെല്ലാമൊരുപൊലെയുണ്ട്‌ താനും. മാത്രവുമല്ല, ബോധമനസ്സ്‌ അനുശാസിയ്ക്കുന്ന അത്തരം 'തിയ്യറികള്‍' അണുവിട തെറ്റാതെ അവര്‍ പിന്തുടരുന്നു. ചെയ്യണം, അല്ലെങ്കില്‍ ചെയ്യേണ്ടതാണ്‌, ചെയ്തിരിയ്ക്കണം, എന്ന ബോധം, ആരോ നിര്‍ബന്ധിയ്ക്കുന്ന പോലെ, അതും ഉള്ളിലെ ഇഷ്ടാനിഷ്ടങ്ങളെ വകവെയ്ക്കാതെ, അവര്‍ സമയം തെറ്റാതെ ചെയ്തു തീര്‍ക്കുന്നു. "മടി, അലസത" തുടങ്ങിയ പദങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കുന്നു അവര്‍ക്കു മുന്നില്‍.
അതാണവര്‍.. അവരുടെ ഊര്‍ജ്ജമാകുന്ന കവചത്തിനുള്ളില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന ഒരു കുഴിമടിച്ചി കൂടിയാണീ ഞാനെന്നും സന്തോഷപൂര്‍വം അറിയിച്ചുകൊള്ളട്ടെ!

അതുകൊണ്ട്‌, പറഞ്ഞു വരുന്നത്‌, എണ്‍പത്‌ വയസ്സിലും അമ്മമ്മയ്ക്ക്‌ സ്വന്തം ജാകറ്റ്‌, മുകളിലെ ഇടനാഴിയിലെ അരണ്ട വെളിച്ചത്തില്‍, പുതച്ചു കിടക്കുന്ന, അടിയില്‍ കാലു കൊണ്ട്‌ ചവിട്ടി "കട കട" യെന്ന് ശബ്ദിയ്ക്കുന്ന, ആ പഴയ 'മുത്തശ്ശി മെഷീനില്‍' തുന്നി ധരിയ്ക്കാന്‍ കഴിയുന്നുവെന്നത്‌ ഏതെങ്കിലുമൊരു തരത്തിലുള്ള സമാധാനം തീര്‍ച്ചയായും നല്‍കുന്നുണ്ടാവണം.. അമ്മമ്മ കുട്ടിക്കാലത്ത്‌ മാറിയുടുക്കാനില്ലാതെ ഒരു തോര്‍ത്തുമുണ്ടും ചുറ്റിയിട്ടാണത്രേ, പാടവും തോടും കടന്ന്, നാഴികകളൊളം നടന്ന് സ്കൂളില്‍ പോയിരുന്നത്‌. മാറിയുടുക്കാന്‍ എന്തോ ഒന്ന് അമ്മമ്മയ്ക്കന്ന് നല്‍കിയത്‌ പഠിപ്പിച്ചിരുന്ന ഒരു മാഷാണത്രെ.. അമ്മ എപ്പൊഴൊക്കെയോ പറഞ്ഞുതന്ന ഒരു കഥയുടെ കഷ്ണം. ഇന്നും ഒരു തോടോ പാടമോ കണ്ടാല്‍ വാചാലയാവും അമ്മമ്മ, വീടിനു പിന്നിലെ തൊടി ഒരു ദൗര്‍ബല്യവും. മാങ്ങാക്കാലത്ത്‌ മാങ്ങാകൂട്ടാനും, ചക്ക കാലത്ത്‌ ചക്ക കൂട്ടാനും, ചക്ക ഉപ്പേരിയും, ചക്കക്കുരു ഒണ്ടുള്ള ഉപ്പേരിയും ഒക്കെ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ട്‌ അമ്മമ്മയ്ക്ക്‌. അമ്മമ്മ അങ്ങനെ കഷ്ടപ്പെട്ടാണ്‌ പഠിച്ചത്‌, ഒരുപക്ഷെ പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പഠിയ്ക്കാനായ പെണ്‍കുട്ടിയും.. അമ്മമ്മ പഠിച്ചിരുന്ന കോണ്‍ വെന്റില്‍ തുന്നലും ഒരു വിഷയമായിരുന്നുവത്രെ. ആ പഠിച്ചത്‌ ഇന്നും കൈവിടാതെ മക്കള്‍ക്കും, അവരുടെ മക്കള്‍ വരേയും എത്തെപ്പെട്ടിട്ടുണ്ടെന്നു പറയാം, ഒരു കഥ പറഞ്ഞു കൊടുക്കുന്ന പോലെ..
ഇനി അടുത്ത തലമുറയ്ക്കത്‌ കൈമാറ്റം ചെയ്യേണ്ട കര്‍ത്തവ്യം ഞങ്ങളുടെ കൈകളില്‍ നിക്ഷിപ്തമായിരിയ്ക്കുന്നു!

അമ്മമ്മ തന്നെയാണ് അമ്മയ്ക്കും വല്ല്യമ്മമാര്‍ക്കുമൊക്കെ തുന്നാന്‍ പഠിപ്പിച്ചത്‌. അതുപോലെ അവരൊക്കെ അവരുടെ മക്കളേയും. അവധിക്കാലങ്ങളില്‍ അമ്മമ്മയുടെ അടുത്ത്‌ താമസിയ്ക്കാന്‍ പോകുമ്പോള്‍ കൂടെ ഒരു തുണിയും പല വര്‍ണ്ണങ്ങളിലുള്ള നൂലുകളും സൂചിയും കയ്യില്‍ കരുതാറുണ്ടായിരുന്നു ഞങ്ങള്‍. അമ്മമ്മ ഞങ്ങള്‍ക്ക്‌ പല തരത്തിലുള്ള സ്റ്റിച്ചുകള്‍ പറഞ്ഞു തരും, പൂക്കള്‍ വരച്ച്‌ കൈകൊണ്ട്‌ തുന്നും ഞങ്ങള്‍, ഇതെന്തിനു പഠിയ്ക്കുന്നു, അതിന്റെ ഗുണമെന്ത്‌ എന്നൊന്നും അറിയാതെ. ചിട്ടയോടെ ദൈനംദിന കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ക്കാനും ശീലിച്ചു. പിന്നെ ഞങ്ങള്‍ കഥകളി കണ്ടു, കച്ചേരികള്‍ കേട്ടു, പുസ്തകം വായിച്ചു. ഇത്ര പ്രായമായാല്‍, കുട്ടികള്‍ - അത്‌ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ - ഇന്നയിന്നതൊക്കെ ചെയ്തു 'പരിചയിച്ചോളണം' എന്ന ഒരലിഖിത നിയമത്തിന്റെ ഭാഗമായി ഞങ്ങളങ്ങനെ മറ്റു പലതിന്റേയുമൊപ്പം തുന്നാനും ശീലിച്ചു തുടങ്ങി, കുട്ടിക്കാലത്തു തന്നെ.

എന്നാല്‍ കുറച്ച്‌ മുതിര്‍ന്നതിനു ശേഷം, അമ്മയോടൊപ്പം നില്‍ക്കുന്ന കാലത്ത്‌ പണി പതിനെട്ടും നോക്കിയിട്ടുണ്ട്‌ അമ്മ എന്നെ തുന്നല്‍ (ആ പ്രായത്തിനനുസരിച്ചുള്ള) പഠിപ്പിയ്ക്കാന്‍. അക്കാലത്ത്‌, തുന്നല്‍ എനിയ്ക്ക്‌ പറഞ്ഞിട്ടുള്ളതല്ല എന്നൊരു മുന്‍ വിധിയോടെ, "എനിയ്ക്ക്‌ അമ്മടത്ര ബുദ്ധിയില്ല, കണക്കില്‍ പണ്ടേ ഞാന്‍ വളരെ മോശാന്നറിയില്ലേ അമ്മയ്ക്ക്‌" എന്നൊരു ഭാവത്തിലായിരുന്നു അമ്മയുടെ മുന്‍പിലിരുന്നിരുന്നത്‌. തുണി എന്റെ മുന്‍പില്‍ നിവര്‍ത്തിയിട്ടാല്‍ അതിന്റെ നീളമേത്‌, വീതിയേത്‌ എന്നുറപ്പിയ്ക്കുന്നതില്‍ പോലും ആശയകുഴപ്പത്തില്‍ പെട്ടു പോകുന്നവള്‍. പിന്നെ കാലിഞ്ചും മുക്കാലിഞ്ചും - ഈ കാലും മുക്കാലും - അതേറെ വിഷമിപ്പിയ്ക്കുന്ന അക്കങ്ങളായിരുന്നു അന്നെനിയ്ക്ക്‌. (ഇന്നും അക്കങ്ങള്‍ക്കിടയില്‍ "ബൈ" (3/4, 1/4) എന്ന ചിഹ്നം കണ്ടാല്‍ ഒന്ന് പരുങ്ങാറുണ്ട്‌!) കണക്കിനോടുള്ള ഒരു വിമുഖത അല്ലെങ്കില്‍ എങ്ങനെയോ ഉണ്ടായിത്തീര്‍ന്ന ഒരു അപകര്‍ഷതാബോധം തന്നെയായിരുന്നിരിയ്ക്കണം അന്നെന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്‌.

അതിനൊക്കെ പുറമെ, അന്ന് റെഡിമെയ്ഡ്‌ വസ്ത്രങ്ങളോടൊരു താല്‍പര്യക്കൂടുതല്‍ ഉണ്ടായിരുന്നു താനും. കുട്ടിക്കാലത്ത്‌ ഓണത്തിനും വിഷുവിനുമാണ്‌ പ്രധാനമായും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നത്‌. അതും തുണി വാങ്ങി ഞങ്ങളുടെ അമ്മമാര്‍ തുന്നിത്തരുന്ന വസ്ത്രങ്ങള്‍. റെഡിമേയ്ഡ്‌ വസ്ത്രം ധരിയ്ക്കുന്നത്‌ അന്നൊക്കെ ദുര്‍ലഭം. അന്ന് വിദേശത്തായിരുന്ന വല്ല്യമ്മ പോലും രണ്ടു വര്‍ഷം കൂടുമ്പോള്‍, സില്‍ക്കിന്റെ തുണിയായിരുന്നു തന്നിരുന്നത്‌, അതിനുണ്ടാവാറുള്ള വാസനയും, തുണിയുടെ മിനുസവും ഇന്നുമോര്‍മ്മയില്‍ തങ്ങി കിടക്കുന്നു. അമ്മ, അതൊരു കുപ്പായത്തിന്റെ രൂപത്തിലേയ്ക്കാക്കും വരെ അക്ഷമരായി കാത്തിരിയ്ക്കാറുണ്ടായിരുന്നു. അതുപോലെ അമ്മമ്മയും ഓണപ്പുടവയായി തരാറുള്ളത്‌ ഉടുപ്പിനുള്ള തുണിയായിരുന്നു, റെഡിമെയ്ഡ്‌ വസ്ത്രങ്ങളായിരുന്നില്ല. 'തുന്നാന്‍ പഠിയ്ക്കട്ടെ' എന്ന ഉദ്ദേശ്ശം അതിലൊളിപ്പിച്ചുകൊണ്ട്‌. കുട്ടിക്കാലങ്ങളില്‍ അമ്മ ധരിപ്പിച്ചു തരുന്നതെന്തും പ്രിയമായിരുന്നു, എന്നാല്‍ വലുതാവുന്തോറും വിവരങ്ങള്‍ അറിഞ്ഞു തുടങ്ങി. കിട്ടാത്തതിനോട്‌ താല്‍പര്യം കൂടുക എന്ന ഒരു (പൊതു)സ്വഭാവം എനിയ്ക്കുമുണ്ടായിത്തീര്‍ന്നിരുന്നു.

അക്കാലങ്ങളില്‍, അമ്മ തുന്നി തന്നിരുന്ന ഉടുപ്പുകള്‍ കഴിയുന്നതും ധരിയ്ക്കാതിരിയ്ക്കാന്‍ ഈയുള്ളവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു! അമ്മയോട്‌, റെഡിമേയ്ഡ്‌ കുപ്പായമാണിഷ്ടം എന്ന് പറയാനൊട്ട്‌ തോന്നിയിട്ടുമില്ല. ഇടയ്ക്ക്‌ അമ്മയെ സന്തോഷിപ്പിയ്ക്കാനായി, അമ്മ തുന്നിയവ ധരിയ്ക്കുമ്പോള്‍ അതിന്റെ അനിഷ്ടം നന്നായി കാണിച്ചിട്ടുണ്ട്‌ അമ്മയോട്‌, പലതവണ. എന്തായിരുന്നു അവയോടുണ്ടായിരുന്ന അനിഷ്ടമെന്നത്‌ ഇന്നുമെനിയ്ക്ക്‌ തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ചിലപ്പോള്‍ തോന്നും, അങ്ങനെയൊരമ്മ ഉള്ളതുകൊണ്ടായിരുന്നെന്ന്.എന്നാലും എന്റെ ഇംഗിതം അമ്മയുമറിഞ്ഞിരുന്നു എന്നത്‌ ഇപ്പോള്‍ 'ചില്‍ഡ്രന്‍സ്‌ സൈകോളജി' പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരിയ്ക്കുന്ന എനിയ്ക്ക്‌ മനസ്സിലാക്കാനാകുന്നുണ്ട്‌..

വീണ്ടും മുതിര്‍ന്നപ്പോള്‍, എങ്ങനേയോ ഞാനൊരു തികഞ്ഞ 'ആദര്‍ശവാദിയായി' മാറി. "സത്യം വദഃ, ധര്‍മ്മം ചരഃ" എന്നതില്‍ തുടങ്ങി, "പരോപകാരര്‍ത്ഥമിദം ശരീരം", "ലളിതമീ ജീവിതം" വരെയുള്ള ആദര്‍ശങ്ങള്‍.. മകളുടെ ആദര്‍ശശുദ്ധി കുറച്ച്‌ കൂടിപോകുന്നില്ലേ.. എന്ന് അമ്മ തീര്‍ച്ചയായും സംശയിച്ചിട്ടുണ്ടാകും. കാരണം, ആദര്‍ശം മൂത്ത്‌ അമ്മയുമായി വലിയ വലിയ 'വാഗ്വാദങ്ങളില്‍' ഏര്‍പ്പെടാറുണ്ടായിരുന്നു ഈ മകളക്കാലത്ത്‌... എന്നാലും, അമ്മയുടെ കൈകള്‍ തുന്നുന്ന വസ്ത്രങ്ങളുടെ ലാളിത്യവും, അവയിലെ അമ്മ തുന്നുന്ന ചെറിയ ചെറിയ ചിത്രങ്ങളുടെ ഭംഗിയും ആദര്‍ശം കണ്ണിലിട്ടു തന്നു. കോളേജിലെ കൂട്ടുകാരികളൊട്‌ "ഇതമ്മ തുന്നിയതാണെന്ന് അഭിമാനപൂര്‍വം പറയാന്‍ പഠിച്ചു." അതുകൊണ്ട്‌ അങ്ങനെ ചില ഗുണങ്ങള്‍ എനിയ്ക്കുമുണ്ടായി, അമ്മയ്ക്കുമുണ്ടായി എന്നതാണതിന്റെ ഒരു നഗ്ന സത്യം!

എന്നിട്ടും, അമ്മയുടെ ഈ മകള്‍ തുന്നാന്‍ പഠിയ്ക്കാതെ തന്നെ ഒരു മുഴുവന്‍ സമയ സംഗീതവിദ്യാര്‍ത്ഥിനിയായി വളര്‍ന്നാണ്‌, യു.എ.ഇ. യില്‍ എത്തിപ്പെട്ടത്‌.ഇവിടെ ജീവിതം തുടങ്ങുമ്പോള്‍, പല തരത്തിലുള്ള മിശ്രവികാരങ്ങളായിരുന്നു. സ്വാഭാവികമായുമുള്ള കടുത്ത 'ഹോംസിക്നെസ്സ്‌', ഒരുവിധം കഴിയാവുന്ന പാചകക്കുറിപ്പുകള്‍ എഴുതി നിറച്ച്‌ അമ്മ തന്നിരുന്ന ഒരു കൊച്ചു പുസ്തകം കയ്യില്‍ പിടിച്ചുകൊണ്ട്‌, പാചകപരീക്ഷണങ്ങളുടെ കയ്പും മധുരവും നിറയുന്ന ദിനങ്ങള്‍, ഒരു വീട്‌ 'വീടായിരിയ്ക്കണമെങ്കില്‍' എങ്ങനെയൊക്കെ തല കുത്തിമറിയണം എന്നറിഞ്ഞ കടുത്ത പരീക്ഷണങ്ങള്‍ അങ്ങനെ കുറേ.. പിന്നെ ഒരു ഭാര്യ, മരുമകള്‍, വന്നു കയറിയ പെണ്‍കുട്ടി, പിന്നെയൊരു അമ്മ തന്നെ, എന്നൊക്കെ തുല്യം വെച്ച്‌ വീതിയ്ക്കുമ്പോള്‍, ഒരു 'മകള്‍' എന്ന ഭാഗത്തിനു കിട്ടുന്ന ലാഘവത്വം, ലാഘവത്തോടെ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍, അറിഞ്ഞു തുടങ്ങിയത്‌.. ഇവിടേയും ഒരു കഥയ്ക്കുള്ള വകുപ്പുണ്ട്‌.

എന്നാല്‍, പരീക്ഷകളില്‍ നിന്നും, കൃത്യനിഷ്ഠയോടെ, നിര്‍ബന്ധപൂര്‍വം ചെയ്തു തീര്‍ക്കേണ്ട മറ്റു പലതുകളില്‍ നിന്നുമുള്ള ഒരു മോചനമായി കുടുംബജീവിതം ആസ്വദിയ്ക്കപ്പെടണമെന്ന എന്റെ ഉല്‍ക്കടമായ ആഗ്രഹം കൊണ്ട്‌, അന്നെന്തും സഹിയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ വിവരമറിഞ്ഞു! അതിലും കഠിനമാണിതെന്ന് തോന്നി. പോരാത്തതിന്‌ ഇവിടെ വിശാലമായി, ഉയര്‍ന്നു പ്രൗഢിയോടെ നില്‍ക്കുന്ന ഹൈപ്പര്‍ / സൂപര്‍/ മാര്‍ക്കറ്റുകള്‍, മാളുകള്‍ എല്ലാം യഥേഷ്ടമുണ്ടായിട്ടും, മിനുസമാര്‍ന്ന, കുണ്ടും കുഴിയുമില്ലാത്തെ, എതിരേ നിന്നും വാഹനങ്ങള്‍ വരാത്ത, റോഡുകളുണ്ടായിട്ടും, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വര്‍ഷാവര്‍ഷം നടത്തപ്പെട്ടിട്ടും, എനിയ്ക്ക്‌ സന്തോഷം തോന്നിയില്ല. ഷോപ്പിംഗിനു പേരു കേട്ട ഇവിടെ, അത്‌ കേട്ടാലോടുന്ന അവസ്ഥ വരെ സംജാതമായി. പാര്‍ക്കുകളെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി. പതുക്കെ പതുക്കെ ഒരപൂര്‍ണ്ണത വിടവുകള്‍ സൃഷ്ടിച്ചു തുടങ്ങി. പരീക്ഷയ്ക്കല്ലാതെ, ശ്രുതി ബോക്സെടുത്ത്‌ ഞാനെനിയ്ക്കു വേണ്ടി സാധകം ചെയ്യാന്‍ തുടങ്ങി. ചിത്രം വരയ്ക്കാന്‍ തുടങ്ങി. ഒരു ലൈബ്രറിയെ തിരഞ്ഞു നടന്നു തുടങ്ങി. എഴുതാന്‍ തുടങ്ങി. ചെടികളേയും പക്ഷികളേയും സ്നേഹിയ്ക്കാന്‍ തുടങ്ങി.. വീട്ടില്‍ തുന്നാനൊരു മെഷീന്‍ ഇല്ലായെന്ന് ആദ്യമായി കണ്ടുപിടിച്ചു.
പണ്ട്‌ വിവരമുള്ളവര്‍ ഇട്ട്‌ തന്ന, ഉള്ളിലുറഞ്ഞു പോയ കുറേ പഴങ്കഥകളെ ഉരുക്കിയെടുത്തു, ഞാനെനിയ്ക്കു വേണ്ടി.. വിടവുകള്‍ നികത്താന്‍ ശ്രമിച്ചു തുടങ്ങി.. എന്നിലെ ഞാന്‍ മാറിതുടങ്ങി..


കുറച്ചു കാലം മുന്‍പു വരെ, "അമ്മ വെട്ടി (തുണി) തന്നാല്‍ തുന്നാം" എന്നൊരു പരുവത്തിലായിരുന്നു. ഇപ്പോള്‍, സ്വമനസ്സാലെ തുന്നാന്‍ തുടങ്ങുന്നു.. പണ്ട്‌ അമ്മ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത്‌, പഴയ ഒരു തുണിയെടുത്ത്‌ അമ്മൂനൊരു ഉടുപ്പ്‌ തുന്നാന്‍ വിറയ്ക്കുന്ന കൈകളോടെ ആദ്യമായി ഒരെലക്ട്രോണിക്‌ മെഷീനില്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്‌ തുണി വെട്ടി, തുന്നി!. അമ്മു അത്‌ ധരിച്ചപ്പോള്‍ എനിയ്ക്കുണ്ടായ സന്തോഷത്തിനും സംതൃപ്തിയ്ക്കും ഒരു കുറവും ഉണ്ടായില്ല!. ഇനിയുമിനിയും ധാരാളം സ്വന്തം കൈകള്‍ കൊണ്ട്‌ അമ്മൂന്‌ കുപ്പായം തുന്നണമെന്ന മോഹം തോന്നുകയുമുണ്ടായി. അമ്മ തുന്നിയ ഉടുപ്പിടാന്‍ അവള്‍ക്കും "പെര്‌ത്ത്‌ സന്തോസാര്‌ന്ന് ട്ടാ"!!! ,,,,,,,,,,,,,,,,,,,


ഈ കഥ ഇവിടെ കോമയോടു കൂടി അവസാനിപ്പിയ്ക്കേണ്ടി വരുന്നു .. കഥയ്ക്കിനിയും തുടരേണ്ടതുണ്ട്‌..

Monday, November 19, 2007

പരിഭവം.

ഇന്ന് മനസ്സിനെന്നോട്‌ പരിഭവം.
നിറയേ..

" അന്നൊരുനാളുറഞ്ഞു പെയ്ത മഴ നനഞ്ഞെന്തേ കുളിപ്പിച്ചില്ല?
അപ്പൊഴാരോ ചൊല്ലിയ കവിതയുടെയര്‍ത്ഥവുമെടുത്തു വച്ചില്ല?
വെയിലുദിച്ചപ്പോളെന്തേ മുറ്റത്ത്‌ പരന്ന സുഗന്ധമേറ്റുവാങ്ങിയില്ല?
മരക്കൊമ്പില്‍ 'കള്ളന്‍ ചക്കെട്ട' കഥ പറയുന്നോളെ നോക്കീല? "

പിന്നെ

" അമ്മ പണ്ടു തന്നൊരുരുളയിന്‍ വാസനയെന്തേ വരുന്നില്ല?
അച്ഛന്‍ വെച്ച വീടിന്‍ സുരക്ഷ കിട്ടുന്നില്ല?
'ഓപ്പളേ..'യെന്ന നീട്ടി വിളികളുണ്ടാവുന്നില്ല? "
അങ്ങനെ തീരാത്ത പരിഭവങ്ങള്‍.

അവസാനം

ഉള്ളമറിയുന്ന രാഗങ്ങളെപ്പാടിക്കൊടുത്തും,
അനുഭവിയ്ക്കുന്ന വരികളെയര്‍ത്ഥമാക്കി കൊടുത്തും,
അമ്മയേയും അച്ഛനേയും അനിയന്മാരേയും
ഓര്‍മ്മിപ്പിയ്ക്കാതെ നോക്കിയും,
ശ്രദ്ധ തിരിച്ചു വിട്ടു, അതിന്റെ.

എന്നിട്ടും മാറാത്ത പരിഭവങ്ങളുമായത്‌ കലഹിച്ചപ്പോള്‍
‍ചെറുചൂടോടെയൊഴുകിവന്ന കണ്ണിലെ നീരുകൊണ്ടാവോളം
നനച്ചു കൊടുത്തു, ആശ്വസിപ്പിച്ചുറക്കികിടത്തിയേറെ നേരം.

പക്ഷെ ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ വീണ്ടും പരിഭവം പറച്ചില്‍...

" ഒഴുകിവന്ന് നനയ്ക്കുമ്പോള്‍ ചുടുനീരോടൊപ്പമെന്തേ
ചുണ്ടുകള്‍ വിതുമ്പിയില്ല?
പിന്നെയത്‌ തേങ്ങിപ്പിടഞ്ഞില്ല?
എന്നിട്ടങ്ങ്‌ പൊട്ടിപ്പൊട്ടി --- ല്ല " ??

ശ്വാസം മുട്ടിയെനിയ്ക്ക്‌..

"മനസ്സേ! നീയെന്തൊരു അത്യാഗ്രഹി!"

ഇടനെഞ്ച്‌ പൊട്ടി ഒച്ചയിട്ടു ഞാന്‍
സഹിയ്ക്ക വയ്യാതെയതിനോട്‌.

Monday, November 05, 2007

കൂട്ടുകാരി.

സ്ഥലം മാറി ഇവിടെ എത്തിപ്പെട്ടതിനു ശേഷം പറയത്തക്ക പുതിയ സുഹൃദ്‌ ബന്ധങ്ങളൊന്നും ഉണ്ടാക്കിയെടുക്കാനായിരുന്നില്ല. പഴയ സ്ഥലത്ത്‌ നിന്നും വിട്ടു വരുമ്പോള്‍ കുട്ടികളുടേയും ഞങ്ങളുടേയും മനം ഒരുപോലെ നൊന്തിരുന്നു, അവിടത്തെ അയല്‍ബന്ധങ്ങളെ വിട്ടകലാന്‍. അമ്മൂന്റെ കൂട്ടുകാര്‍ എല്ലാവരും പരിഭവം പറഞ്ഞു, അയല്‍പക്കക്കാര്‍ "നല്ലവണ്ണം ആലൊചിച്ചിട്ടു മതി മാറാനുള്ള തീരുമാനം" എന്നൊക്കെ പലവുരു ഓര്‍മ്മിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ അവിടെ നിന്നും വിട്ടു പോരാന്‍ കൂടുതലായും വിഷമിപ്പിച്ചിരുന്ന ഒരു ഘടകം അമ്മുവും അവിടത്തെ കുട്ടികളും തമ്മിലുള്ള അടുപ്പം തന്നെയായിരുന്നു. സാധാരണയായി ഒരു ഫ്ലാറ്റ്‌ ജീവിതത്തില്‍ സംഭവിച്ചു പോകാറുള്ള ഒറ്റപ്പെടല്‍, നാലു ചുമരുകള്‍ക്കുള്ളിലെ കുട്ടികളുടെ തളച്ചിടപ്പെടല്‍, തുടങ്ങിയ ആധികളൊന്നും തന്നെ അവിടത്തെ ജീവിതത്തിലുണ്ടായിരുന്നില്ല. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലോറിലെ, ഇടതു വശത്തെ wing-ലെ അഞ്ചു വീടുകളിലേയ്ക്കും ആ അഞ്ചു വീട്ടിലേയും കുട്ടികള്‍ക്ക്‌ എപ്പോഴും എന്തിനും കേറിചെല്ലാനുള്ള സ്വാതന്ത്ര്യവും, അതാത്‌ വീട്ടിലെ അച്ഛനമ്മമാര്‍ക്ക്‌ അത്യാവശ്യം എല്ലാ കുട്ടികളേയും സ്നേഹത്തോടെ ശാസിയ്ക്കാനുള്ള ഒരു സ്വാതന്ത്ര്യവും ഉണ്ടായിത്തീര്‍ന്നിരുന്നു. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക്‌ ബന്ധങ്ങളുടെ നേര്‍ത്ത അതിര്‍വരമ്പുകളെ നിര്‍വീര്യമാക്കാനായിരുന്നു. അതിനു സാദ്ധ്യമാക്കി, അദൃശ്യമായ നൂലിഴകള്‍ കൊണ്ട്‌ എല്ലാ വീടുകളിലേയും അച്ഛനമ്മമാരെ പരസ്പരം കോര്‍ത്തിണക്കിയിരുന്നത്‌ കുട്ടികള്‍ തന്നെയായിരുന്നു. വാസ്തവത്തില്‍ അവരായിരുന്നു ഞങ്ങള്‍ അച്ഛനമ്മമാരെ പരസ്പരം കൂടുതല്‍ അടുപ്പിച്ചത്‌.

ആ അഞ്ചു വീടുകള്‍ തമ്മിലുള്ള ബന്ധം അത്തരത്തിലൊരു തലത്തിലേയ്ക്കെത്തി നില്‍ക്കുമ്പോഴായിരുന്നു അവിചാരിതമായി 'ജോലിമാറ്റം' എന്ന നിവര്‍ത്തികേട്‌ വന്നുപെട്ടത്‌. പുതിയ സ്ഥലത്തെ ജീവിതരീതി പഴയതില്‍ നിന്നും വളരെ വ്യത്യസ്തമായി. ആരേയും തമ്മില്‍ കാണുവാനോ പരിചയപ്പെടുവാനോ അവസരങ്ങള്‍ തീരെ കുറവ്‌. താമസം സിറ്റിയില്‍ നിന്നും അകന്നു പോയതിനാല്‍, പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാനാവുന്നത്‌ ഒഴിവു ദിവസങ്ങളില്‍ മാത്രം. മറ്റു ചില നല്ല വശങ്ങളുണ്ടെങ്കിലും ഇവിടത്തെ ജീവിതരീതി, ഒരുതരം ഒറ്റപ്പെടിലേയ്ക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിയ്ക്കുമോ എന്നുവരെ പലപ്പോഴും ഞങ്ങള്‍ ഭയപ്പെട്ടു തുടങ്ങി.

പക്ഷെ, "തേടിയ വള്ളി കാലില്‍ ചുറ്റി" എന്ന പോലെയായിരുന്നു ഒരു ദിവസം കുട്ടികള്‍ക്ക്‌ കളിയ്ക്കാനായി പുറത്ത്‌ പോകുമ്പോള്‍ അവിചാരിതമായി 'അവരെ' കണ്ടുമുട്ടിയതും പരിചയപ്പെട്ടതും.
കറുത്ത പര്‍ദ്ദ ധരിച്ചിരുന്ന അവര്‍ തൊട്ട അയല്‍പക്കമാണെന്നത്‌ സന്തോഷം തന്നു. കറുത്ത മക്കന കൊണ്ട്‌ തല മൂടി, പുറത്തേയ്ക്ക്‌ ആകെ കാണാവുന്ന നീണ്ട മുഖത്തെ വീര്‍ത്ത അവരുടെ കണ്ണുകള്‍ ആകര്‍ഷങ്ങളായിരുന്നു. വളരെക്കാലം മുന്‍പത്തെ പരിചയം പോലെ അവര്‍ അന്നു തന്നെ വളരെക്കൂടുതല്‍ സംസാരിച്ചു. കാസര്‍കോട്‌ ശൈലിയിലുള്ള, കേട്ടു ശീലിച്ചിട്ടില്ലാത്ത ആ ഭാഷ നേരിട്ട്‌ കേള്‍ക്കുന്നതിന്റെ ഒരാശ്ചര്യം എന്റെ മുഖത്തും പ്രതിഫലിച്ചിരുന്നിരിയ്ക്കണം. ഇടയ്ക്ക്‌ മനസ്സിലാവാത്ത വാക്കുകളുടെ അര്‍ത്ഥം ചോദിയ്ക്കുമ്പോള്‍, അവര്‍ തെല്ലും മടിയ്ക്കാതെ മറുപടി തന്നു, ഇതെല്ലാവരും ചോദിയ്ക്കാറുള്ളതു തന്നെയെന്ന മട്ടില്‍. കുട്ടികള്‍, ആദ്യത്തെ പരിചയക്കേടൊഴിഞ്ഞ്‌ പെട്ടെന്ന് തന്നെ ഒരുമിച്ച്‌ കളിച്ചു തുടങ്ങി.

ആ ബന്ധം വളര്‍ത്തണമെന്നു തന്നെ ഉള്ളില്‍ തോന്നി. നിഷകളങ്കയായ, മനസ്സ്‌ തുറന്ന് ആത്മവിശ്വാസത്തോടെ സംസാരിയ്ക്കുന്ന, കാര്യങ്ങള്‍ തുറന്നു ചോദിയ്ക്കുന്ന, എന്നാല്‍ പുരുഷന്മാരുടെ മുഖത്തേയ്ക്കു ഒന്ന് നോക്കുക പോലും വേണമോ എന്ന സംശയം ലവലേശം ഇല്ലാത്ത അവരെ, അവരുടെ ശങ്കകളില്ലാത്ത അത്തരം ഭാവങ്ങളെ എന്തുകൊണ്ടോ എനിയ്ക്കിഷ്ടമായി, ആദ്യ കാഴ്ചയില്‍ തന്നെ.
ഒന്നാലോചിച്ചു പോയി, എന്തിനോടും ഇഷ്ടം തോന്നാനും തോന്നാതിരിയ്ക്കാനും പ്രത്യേകിച്ചു കാരണങ്ങളൊന്നും ആവശ്യമില്ലല്ലോ എന്നത്‌, അതങ്ങനെ തോന്നുന്ന പോലെ വരുന്നു, ചിലപ്പോള്‍ വരാതിരിയ്ക്കുന്നു.. അതുകൊണ്ടു തന്നെയാവും ഒരുപക്ഷെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കൊടുക്കുന്ന അമിതപ്രാധാന്യം മനുഷ്യന്റെ ദുര്‍ബലതകളായി മാറുന്നതും.

ആ ബന്ധം അങ്ങനെ മൊട്ടിട്ടുനില്‍ക്കുമ്പോള്‍, ഒരു ദിവസം ഉച്ച സമയം, പുറത്ത്‌ പൊരിയുന്ന വെയില്‍, കുട്ടികളും അച്ഛനും അവധിദിവസം വീണുകിട്ടിയത്‌ ഉറങ്ങിയാഘോഷിയ്ക്കുന്നു, എനിയ്ക്കെന്നെ തന്നെ ഒറ്റയ്ക്ക്‌ കിട്ടുന്ന ആ ഒരിത്തിരി സമയം ബ്ലോഗുകള്‍ക്കുള്ളില്‍ ഊളിയിട്ടിരിയ്ക്കുമ്പോള്‍, അവിചാരിതമായി അവരുടെ ഫോണ്‍ വന്നു. കാര്യം വളരെ നിസ്സാരം. ചപ്പാത്തി പരത്തുന്ന പലകയും അതിന്റെ കോലും വളരെ അത്യാവശ്യമായി വേണം; കൂടാതെ അതൊന്നിപ്പോള്‍ തന്നെയൊന്ന് കൊണ്ടുവന്ന് തരാന്‍ പറ്റുമോ എന്നൊരു വലിയ ചോദ്യചിഹ്നവും തൊടുത്തു വിട്ടു അവര്‍ ഫോണിലൂടെ എന്റെ നേര്‍ക്ക്‌.

സാധാരണയായി, കമ്പ്യൂട്ടറിനു മുന്നിലിരുന്നു കഴിഞ്ഞാല്‍, ലോകം മറിഞ്ഞു വീണാല്‍ പോലുമറിയില്ല എന്നൊരു ആരോപണം എന്നെ കുറിച്ച്‌ ഈ വീട്ടില്‍ ഉയര്‍ന്നു വരാറുണ്ട്‌. അമ്മുവും അനീത്തിക്കുട്ടിയുമാണെങ്കില്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഞാനൊന്നിരുന്നു പോയാല്‍, ഇനി അമ്മ എപ്പൊ എണീയ്ക്കും എന്ന കാത്തിരുപ്പു തുടങ്ങും. അവരുടെ അക്ഷമ എന്റെ മനഃസമാധാനത്തെ പാടെ കെടുത്തിക്കളയും. ശ്രദ്ധ, ക്ഷമ, സ്വൈരം തുടങ്ങിയവരെല്ലാം എങ്ങോ ഓടിമറയും. അതുകൊണ്ട്‌ വീട്ടിലെ ക്രമസമാധാനം കണക്കിലെടുത്ത്‌, എല്ലാവരും ഉറങ്ങുന്ന, ആരും എന്നെ കാത്തിരിയ്ക്കാത്ത സമയം നോക്കിയേ എഴുത്തും വായനയും നടത്താറുള്ളു. മനുഷ്യന്‌ ഏറ്റവും അത്യാവശ്യം മനഃസമാധാനം തന്നെ എന്നത്‌ ബ്ലോഗ്ഗിംഗ്‌ തുടങ്ങിയതിനു ശേഷം ഞാന്‍ പഠിച്ച ഒന്നാം പാഠമായിരുന്നു!

അങ്ങനെയുള്ള വിലമതിയ്ക്കാനാവാത്ത മനഃസമാധാനത്തോടെ ബ്ലോഗ്‌ വായന നടക്കുമ്പോഴായിരുന്നു, അയല്‍പ്പക്കം കാസര്‍കോട്‌ കാരി വിഷമിപ്പിയ്ക്കുന്നൊരു ചോദ്യചിഹ്നം തൊടുത്തു വിട്ടത്‌. വായനയില്‍ നിന്നും പെട്ടെന്നുണര്‍ത്തപ്പെട്ട ഒരു സംഭ്രമത്തില്‍ "കൊണ്ടുവരാമല്ലോ.." എന്ന് പെട്ടെന്ന് പറഞ്ഞു പോയി. അവരുടെ മുറിയിലെത്തണമെങ്കില്‍ നാലു പടിക്കെട്ടുകള്‍.. ആകെ പത്ത്‌ അറുപത്‌ പടികള്‍ ചവുട്ടിക്കയറണം, അതും ഉച്ചനേരത്തെ വെയിലിന്റെ ചൂട്‌ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന നേരത്ത്‌, റോഡും മുറിച്ച്‌ കടന്ന്.. നോമ്പ്‌ തുറക്കുമ്പോഴേയ്ക്കും അവര്‍ക്കെന്തോ ഉണ്ടാകി വെയ്ക്കണമത്രേ, അതുകൊണ്ട്‌ സംഗതി വളരെ അത്യാവശ്യവും. എന്റെ മനസ്സില്‍ ചെറിയ, വലിയൊരു മടി വന്നുപെട്ടു. അത്രയിടം വരെ കൊണ്ടു പോയി കൊടുക്കാന്‍ തോന്നിയില്ല. അതും ചപ്പാത്തി പലക എന്നൊരു നിസ്സാരപ്പെട്ട സംഗതി? എന്നൊരു സ്വാര്‍ത്ഥ ചിന്ത. കൊണ്ടുവന്നു തരാമെന്നു പറഞ്ഞുപോയതില്‍ ചെറിയൊരു നിരാശയും തോന്നി. വായന മുറിച്ചതിന്റെ പേരില്‍ അവരോട്‌ അല്‍പമെങ്കിലും തോന്നുന്ന നീരസം എന്റെ മനഃസമാധാനത്തേയും പാടെ കെടുത്തിക്കളഞ്ഞു. ഒരാളൊരു സഹായം ചോദിച്ചതിന്‌ ഇത്രയധികം സമാധനക്കേടുകളോ എന്ന കുറ്റബോധം വേറെയും.
അത്തരമൊരു മാനസീകാവസ്ഥയില്‍ ചപ്പാത്തി പലകയുമായി ആരേയും ഉണര്‍ത്താതെ, വെയിലത്ത്‌ റോഡൊക്കെ മുറിച്ചു കടന്ന്, അപ്പുറത്തെത്തി പടികളോരോന്നായി എണ്ണി കേറി തുടങ്ങിയപ്പോഴേയ്ക്കും അവര്‍ മുകളില്‍ നിന്നും ചിരിച്ചു കൊണ്ട്‌ പടികളിറങ്ങി വന്നു നിന്നു. ഞാനും ചിരിച്ചു. "ബുദ്ധിമുട്ടായോ?" എന്ന ചോദ്യത്തിന്‌ "ഇല്ല" എന്ന് നുണ പറഞ്ഞു. പിന്നേയും അവര്‍ കുറേ സംസാരിച്ചു. അവര്‍ക്ക്‌ സ്വതവേ തന്നെ അള്‍സറുള്ളതാണത്രെ.. നോമ്പു കാലത്ത്‌ അതുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളെ കുറിച്ചും വിവരിച്ചു. അതിന്റെ പാരമ്യതയില്‍ എത്തി അങ്ങേയറ്റം വിഷമിച്ചിട്ടാണ്‌ അവര്‍ നില്‍ക്കുന്നതെന്നും എനിയ്ക്ക്‌ മനസ്സിലായി. എന്നിട്ടും അവര്‍ ഒരു മാസത്തെ നോമ്പെടുക്കല്‍ പകുതിയ്ക്ക്‌ മുറിയ്ക്കുവാനോ, അതുമല്ലെങ്കില്‍ അത്താഴമൊരുക്കുന്നത്‌ നിര്‍ത്തുവാനോ ഒന്നും തന്നെ ചിന്തിയ്ക്കുന്നതു പോലുമില്ലെന്നത്‌ തെല്ലൊന്നെന്നെ അദ്ഭുതപ്പെടുത്തി. ഗുളികകള്‍ കഴിച്ചും, അത്താഴം കഴിച്ചതൊക്കെ ഛര്‍ദ്ദിച്ചും, വയറെരിച്ചിലും, നെഞ്ചെരിച്ചിലും മറ്റും സഹിച്ചും വെള്ളം പോലും കുടിയ്ക്കാതെ, അവര്‍ നോമ്പെടുക്കല്‍ തുടരാന്‍ തന്നെയാണുദ്ദേശ്ശം. "ആരോഗ്യമല്ലേ മുഖ്യം ?" എന്ന എന്റെ ചോദ്യത്തിന്‌ "ഔ... ന്നാലും നൊമ്പെടുക്കാതെ കഴീല്ലാലു" എന്ന് ആത്മാര്‍ത്ഥതയോടെ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. "നോമ്പെടുക്കാതേയുമിരിയ്ക്കാം" എന്നൊരു സാദ്ധ്യതയെ (?) കുറിച്ച്‌ അവര്‍ ചിന്തിച്ചിട്ടു പോലുമില്ല എന്നതാ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.. പര്‍ദ്ദയില്ലാതെ ചുരിദാറിട്ട വേഷത്തിലവരെ ഞാനാദ്യം കാണുകയായിരുന്നു അപ്പോള്‍. പൊടുന്നനെ, ആ ചിരിയില്‍ അവര്‍ കൂടുതല്‍ സുന്ദരിയാണെന്നു തോന്നിയെനിയ്ക്ക്‌. സംസാരിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ അവരെനിയ്ക്കൊരു പൊതി തന്നു, കുറച്ച്‌ മധുരപലഹാരങ്ങള്‍.

കയ്യില്‍ പൊതിയുമായി തിരിച്ചു റോഡ്‌ മുറിച്ചു കടന്നു വരുമ്പോള്‍ വെയിലിന്റെ ചൂട്‌ ഞാനറിയുന്നുണ്ടായിരുന്നില്ല. ചപ്പാത്തി പലക അവിടെ കൊണ്ടുപോയി കൊടുക്കേണ്ടി വന്നതിന്റെ കാരണങ്ങള്‍ അവര്‍ മനഃപൂര്‍വം പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പോലും പതുക്കെ പതുക്കെ എന്റെ മനസ്സതറിഞ്ഞു തുടങ്ങുകയായിരുന്നു.. എന്നിലെ അവര്‍ക്കുള്ള സ്വാതന്ത്ര്യം അവര്‍ തന്നെ കണ്ടെടുത്ത്‌, സ്വാഭാവികമായ ഒരൊഴുക്കിലൂടെ തന്നെ അവരതുപയോഗിയ്ക്കുകയായിരുന്നെന്ന അറിവ്‌ എന്റെ മനസ്സിനെ സന്തോഷിപ്പിയ്ക്കുകയാണുണ്ടായത്‌. വെയിലിന്റെ ചൂട്‌ അവരുടെ തുറന്ന മനസ്സിന്റെ ഊഷ്മളതയായിട്ടായിരിയ്ക്കണം എനിയ്ക്കനുഭവപ്പെട്ടത്‌ അപ്പോള്‍. ആ നേരം എനിയ്ക്കവരോട്‌ തോന്നുന്നുണ്ടായിരുന്ന വല്ലാത്ത ഒരിഷ്ടത്തിന്റെ'കൂടുതലുകള്‍', യഥാര്‍ത്ഥത്തിലേതോ സ്നേഹത്തിന്റെ കണികകള്‍ തന്നെയായിരുന്നിരിയ്ക്കണമെന്ന് തോന്നുന്നു ഇപ്പോള്‍!

ഈ ബ്ലോഗിലെ മിക്ക പോസ്റ്റുകളും മുന്‍ കൂട്ടി വിചാരിച്ചെഴുതുന്നതാവാറില്ലെന്നതാണ്‌ സത്യം. പിന്നീടുള്ള ചിന്തകള്‍ തന്നെയാണ്‌ എഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്‌, എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലെന്ന പോലെ. ഇതും അതുപോലെ തന്നെ. ഒരുപക്ഷെ, എല്ലാത്തരം ബന്ധങ്ങളുമനുവദിയ്ക്കുന്ന അദൃശ്യങ്ങളായ അത്തരം 'സ്വാതന്ത്ര്യങ്ങള്‍' എത്രത്തോളം ഞാനുപയോഗപ്പെടുത്താറുണ്ടെന്ന ചിന്തയാവും ഇതെഴുതുവാനെന്നെ പ്രേരിപ്പിച്ചത്‌. ഇതിനകം നല്ലൊരു സുഹൃത്തായി തീര്‍ന്ന, തൊട്ടടുത്ത്‌ താമസിയ്കുന്ന അവരെ കുറിച്ചെന്തെങ്കിലുമെഴുതണമെന്ന് വിചാരിച്ചതായിരുന്നില്ല. ബ്ലോഗ്ഗിംഗിന്റെ സുഖവും ഇതുതന്നെയെന്ന് തോന്നുന്നു.

Sunday, October 28, 2007

വാര്‍ത്തകള്‍ക്കു നാണമത്രേ...

വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍!...

എന്തൊക്കെയോ കൊണ്ട്‌..

അവയ്ക്ക്‌ ഭയമുണ്ട്‌ പോലും വാക്കിലെത്താന്‍...
വിറച്ചു കൊണ്ട്‌, വേച്ചു വേച്ച്‌ എങ്ങാനുമെ-
ത്തിയാല്‍ തന്നെ, ഉപയോഗിച്ചു മുഷിഞ്ഞ വിഴുപ്പു-
ഭാണ്ഡങ്ങളുടെ ഭാരം താങ്ങി, അര്‍ത്ഥങ്ങളുടഞ്ഞു പോയാലോ?

പിന്നെയോ...

അവയ്ക്കു ലജ്ജയുമുണ്ട്‌ പോലും വാക്കിലെത്താന്‍...
ഇനി വാക്കിലെത്തി, അര്‍ത്ഥവും പേറി, മുന്നിലെങ്ങാനും
നിരന്നുപോയാല്‍, വേദനകളും, ദുഃഖങ്ങളും 'വെറും'
വാക്കുകള്‍ മാത്രമായി കൊഴിഞ്ഞു വീണു പോയാലോ?

ഹൃദയമെന്ന വാക്കിന്‍ തുടിപ്പ്‌ പരിഹസിച്ചാലോ?
മനസ്സെന്ന വാക്കിന്നാത്മാവ്‌ പേടിച്ചോടിയാലോ?
മരണമെന്ന വാക്കിന്‍ ജീവനൊഴിഞ്ഞു പോയാലോ?
വെളിച്ചം കൊണ്ടു വരുന്ന വാക്കുകള്‍ അകന്നു നിന്നാലോ?

അതിലുമേറെയായി,

സ്വാര്‍ത്ഥതകളും, അഹങ്കാരങ്ങളും, ദുരാഗ്രഹങ്ങളും
പലവിധ മാനാഭിമാനങ്ങളുമെന്നുവേണ്ട, സാക്ഷാല്‍
'പാതകങ്ങളുമടക്കം', സകല ദുഷ്പേരും വീണ വാക്കുകള്‍
പോലും തിരിഞ്ഞു നിന്ന് കൊഞ്ഞനം കാണിച്ചെന്ന്!

അതുകൊണ്ടൊക്കെയാവാം,

വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍...
എന്നിട്ട്‌, സാരിയുമുടുത്തൊരാ നാരീമണിതന്‍ നാവിന്‍-
തുമ്പിലും, വലിയ താളിലും, ഉടയാടകളില്ലാതെ,
വാക്കുകള്‍ക്കുമപ്പുറത്തെങ്ങോ
നാണിച്ചു നില്‍ക്കുന്നത്രേ വാര്‍ത്തകള്‍...

ഹാ! വാര്‍ത്തകള്‍ക്കു പോലും നാണം!

Thursday, October 25, 2007

ശ്രുതി ചേര്‍ന്ന വീണ.

ടാലന്റുണ്ട്‌, പര്‍ഫോമന്‍സ്‌ പോരാ
കണ്ണടച്ചതെന്തേ, ഐ കോണ്ടാക്റ്റ്‌ വേണ്ടേ,
പിച്ചും, ടെമ്പോം പര്‍ഫക്റ്റാണല്ലോ,
എന്നാലെന്തേ സ്റ്റേജ്‌ മുഴോനുമുപയോഗിച്ചീല?
ശാരീരവും നന്ന് ശരീരവും നന്ന്,
എന്നാലോ, കോസ്റ്റ്യൂമും ഹെയര്‍ സ്റ്റെയിലും അറുബോറ്‌!

ഇവ്വണ്ണം ചുട്ടുപൊള്ളും കമന്റ്സില്‍ വെന്തു നീറവേ
അന്വേഷിച്ചു നടന്നൂ അവന്‍, ഇക്കാലമത്രയും
അഭ്യസിച്ചൊരു സംഗീതത്തിന്‍ പാഠങ്ങളെ!
കണ്ണീരു തൂകി, അച്ഛനുമമ്മയും മിത്രങ്ങളും
ഏകാശ്രയമാമൊരെസ്സമ്മസ്സിനേ പൂജിച്ചു നില്‍ക്കേ,
മുന്‍പിലുയര്‍ന്നു പൊന്തീ ഭീമമാം രണ്ടു ചോദ്യചിഹ്നം.

സേഫ്‌ സോണോ, ഡെയ്ഞ്ചര്‍ സോണോ??

സോണുകള്‍ക്കിടയില്‍ പിടയുമ്മനമോടെ, കച്ചിത്തുമ്പായവര-
യച്ചൂ സരസ്വതീ ദേവിയ്ക്കുമൊരെസ്സമ്മസ്സ്‌ - സേഫാക്കാന്‍.
പാവം! അവനുമഛനുമമ്മയുമ്മറന്നുപോയത്രേ ഒരു കാര്യം,
പുഞ്ചിരിയും തൂകി, കമലത്തിലെഴുന്നൊരാ,
തൃക്കൈകള്‍ നാലുള്ളൊരാ വാണീ ദേവി തന്‍
മടിയിലമരുന്നത്‌ മൊബെയിലല്ല..

ശ്രുതി ചേര്‍ന്നൊരു വീണയാണെന്ന്!

Tuesday, October 23, 2007

പനിനീര്‍പൂ

"അമ്മേ,അമ്മേ.. തങ്കൂട്ടിയ്ക്ക്‌ മാത്രം സ്കൂളില്‌ പോണ്ട ട്ടൊ.. ഏട്ടന്‍ വേണങ്കില്‍ പൊക്കോട്ടെ.. ഇനിയ്ക്ക്‌ വീട്ടിലിര്‌ന്നാല്‍ മതി, ട്ടൊ അമ്മേ.. അമ്മേ ട്ടൊ.....ട്ടോ..."



മൂന്നര വയസ്സുള്ള തങ്കക്കുട്ടി അമ്മയുടെ സമ്മതത്തിന്റെ മൂളല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടി. രണ്ട്‌ രണ്ടര വയസ്സാകുമ്പോഴേയ്ക്കും തന്നെ നന്നായി സംസാരിയ്ക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു അവള്‍, തങ്കം - അമ്മയുടേയും അച്ഛന്റേയും അഞ്ചില്‍ പഠിയ്ക്കുന്ന ഏട്ടന്റേയും തങ്കൂട്ടി -



ഇത്‌ പലതവണ ആവര്‍ത്തിച്ചപ്പോള്‍ അമ്മ ഉറപ്പിച്ചു, " ഉം... ഇവള്‍ സ്കൂളില്‍ പോകാറായാല്‍ വാശി പിടിയ്ക്കും എന്നതിന്‌ ഒരു സംശയവും വേണ്ട".. അമ്മ മാനസികമായും ശാരീരികമായും തയ്യാറെടുത്തു തുടങ്ങി. ബന്ധു മിത്രാദികളോട്‌ മുന്‍ കൂട്ടി പറഞ്ഞു വെച്ചു, "തങ്കം കരയുമെന്ന് ഉറപ്പാ.."



അങ്ങനെ തങ്കൂട്ടിയെ നേര്‍സറിയില്‍ ചേര്‍ക്കാനുള്ള സമയം അടുത്തെത്തിയപ്പോഴേയ്ക്കും അമ്മ ഒരു യുദ്ധത്തിനു വേണ്ട തയ്യാറെടുപ്പെടുത്തു കഴിഞ്ഞിരുന്നു. എന്തൊക്കെയാ വേണ്ടി വരാന്നറിയില്ലല്ലോ..



എന്നാല്‍, തങ്കക്കുട്ടി ഉത്സാഹത്തോടെ പുതിയ വാട്ടര്‍ബോട്ടിലും, ലഞ്ച്‌ ബോക്സും ഒക്കെ കടയില്‍ നിന്നും തിരഞ്ഞെടുത്തു. പുതിയ ബാഗില്‍ ബാര്‍ബിയുടെ ചിത്രം കണ്ട്‌ അവളുടെ മനസ്സ്‌ പൂത്തുലഞ്ഞു. അവളത്‌ നിലത്ത്‌ വെയ്ക്കാതെ കൊണ്ടു നടന്നു. വെള്ളം കുടി എപ്പോഴും പുതിയ വാട്ടര്‍ബോട്ടിലില്‍ നിന്നുമാക്കാന്‍ തീരുമാനിച്ചു. "തങ്കം, അത്‌ ഇപ്പൊ തന്നെ കേടു വരുത്തണ്ട" എന്ന അമ്മയുടെ സ്നേഹ ശാസനയൊന്നും ആ കുഞ്ഞു ചെവിയിലൂടെ പോയതേയില്ല. പുതിയ യൂണിഫോം തുന്നിച്ച്‌ അച്ഛന്‍ കൊണ്ടു വന്നപ്പോള്‍ സന്തോഷം കൊണ്ട്‌ തുളിച്ചാടി, "ഇപ്പൊ തന്നെ ഇത്‌ ഇടണം" എന്ന് പറഞ്ഞ്‌ അമ്മയുടെ പിന്നാലെ നടന്നു.



തങ്കക്കുട്ടിയുടെ സന്തോഷം അമ്മയുടെ മനസ്സിനെ ഒന്നയച്ചു വിട്ടു - "പുതിയ സാധനങ്ങളൊക്കെ കണ്ട്‌ മയങ്ങിയ സ്ഥിതിയ്ക്ക്‌ അവളിനി കരയില്ലായിരിയ്ക്കും..." ഒരു വ്യാമോഹം ഉള്ളില്‍ മൊട്ടിട്ടു.



ചേരലൊക്കെ കഴിഞ്ഞ്‌ നേര്‍സറിയില്‍ പോകേണ്ട ആദ്യ ദിവസമായി. തങ്കക്കുട്ടി ബാര്‍ബി ബാഗും, വാട്ടര്‍ ബോട്ടിലും, ലഞ്ച്‌ ബോക്സും, ഷൂസും സോക്സും ഒക്കെ എടുത്ത്‌ തയ്യാറായി. അമ്മയുടെ ഹൃദയ മിടിപ്പ്‌ വേര്‍തിരിച്ച്‌ കേള്‍ക്കാന്‍ തുടങ്ങി, "ഇപ്പൊ കരയും, ഇപ്പൊ കരയും" എന്ന് അമ്മ ഓരോ നിമിഷവും കാതോര്‍ത്തു. പക്ഷെ, അമ്മയുടെ വിരല്‍ത്തുമ്പ്‌ പിടിച്ചു കൊണ്ട്‌ സന്തോഷത്തോടെ തങ്കക്കുട്ടി ഗെയ്റ്റിനു പുറത്തു കടക്കുകയാണുണ്ടായത്‌.





സ്കൂളില്‍ ചെന്നപ്പോള്‍ സ്ഥിതി അതി ദയനീയം. കുട്ടികളുടെ അലമുറയിടല്‍ പുറത്തേയ്ക്ക്‌ കേള്‍ക്കാം. ടീച്ചര്‍മാരും ആയമാരും കുട്ടികളെ അകത്തേയ്ക്ക്‌ ബലമായി പിടിച്ചു കൊണ്ടു പോയി വാതിലടയ്ക്കുന്നു. അച്ഛനമ്മമാര്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തരായി, പുറത്ത്‌ തന്നെ നിലയുറപ്പിയ്ക്കുന്നു. ഒരു കൊച്ചു കുട്ടി നിലത്ത്‌ കിടന്നുരുണ്ട്‌ കരയാനുള്ള ശേഷി പോലും നഷ്ടപ്പെട്ട്‌, തേങ്ങല്‍ മാത്രം ബാക്കിയായി തുടുത്ത മുഖവുമായി മണ്ണില്‍ കിടക്കുന്നു. ആയ അവനെ പതുക്കെ എടുത്തു കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ട്‌, കുട്ടിയുടെ മാതാപിതാക്കളോട്‌ കണ്‍ വെട്ടത്ത്‌ നിന്നും മാറി നില്‍ക്കുവാന്‍ ആജ്ഞാപിയ്ക്കുന്നു.. അലിയുന്ന മനസ്സോടെ അച്ഛനമ്മമാര്‍ അവിടെ നിന്നും മാറി നില്‍ക്കുന്നു. അമ്മയുടെ വിരലിലെ കുഞ്ഞു കയ്യിന്റെ പിടി മുറുകി. അമ്മ സ്വയമറിയാതെ തന്നെ തങ്ക കുട്ടിയെ ഒക്കത്തെടുത്തു വെച്ചു പോയി. അവള്‍ അമ്മയുടെ തോളില്‍ തല ചായ്ച്ചു, ഭയത്തോടെ.



ഒരു ടീച്ചര്‍ വന്ന് അവളെ അമ്മയുടെ കയ്യില്‍ നിന്നും വാങ്ങി ക്ലാസ്സിലേയ്ക്ക്‌ കൊണ്ടു പോയി. അമ്മയുടെ ഹൃദയഭാരം വല്ലാതെ കൂടി, ഭാവപകര്‍ച്ചകളോടെ അമ്മ അവളെ തുളുമ്പുന്ന സ്നേഹവാല്‍സല്യങ്ങളോടെ നോക്കി.. തങ്കക്കുട്ടി ടീച്ചറുടെ തോളില്‍, അമ്മയെ നോക്കി മിണ്ടാതെ കിടക്കുന്നു!



അമ്മയ്ക്ക്‌ സമാധാനവും അഭിമാനവും ഒരുപോലെ തോന്നി, ആ രംഗം കണ്ടിട്ട്‌. മറ്റ്‌ മാതാപിതാക്കളും അദ്ഭുതത്തോടെ തന്നെ നോക്കുന്നുണ്ടെന്ന് അമ്മയ്ക്ക്‌ മനസ്സിലായി. "മോള്‍ക്ക്‌ ഒരു വാശിയുമില്ല ട്ടൊ, ഷി ഈസ്‌ പെര്‍ഫക്റ്റ്‌ ലി ആള്രൈറ്റ്‌.." ടീച്ചര്‍ അമ്മയോട്‌ പറഞ്ഞു, ക്ലാസ്സ്‌ കഴിഞ്ഞ്‌ തങ്കക്കുട്ടിയെ അമ്മയെ ഏല്‍പ്പിയ്ക്കുമ്പോള്‍. അന്ന് തങ്കക്കുട്ടിയ്ക്ക്‌ രണ്ട്‌ കവിളും നിറച്ച്‌ ഉമ്മകള്‍ കിട്ടി, അമ്മ വക.



മറ്റു മാതാപിതാക്കളുടെ 'കഷ്ടപ്പാടുകള്‍' അമ്മ ശ്രദ്ധാപൂര്‍വം കേട്ടു, ഉള്ളിലെ സന്തോഷം മറച്ചു വെച്ചു കൊണ്ട്‌. "മോള്‍ക്ക്‌ കരച്ചിലൊന്നുമില്ലേ.." തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ "ഏയ്‌ ഒട്ടുമില്ല" എന്ന് ഉത്സാഹത്തോടെ മറുപടി പറഞ്ഞു. തന്റെ ബന്ധുക്കളോടും അവര്‍ തെല്ലും ശങ്കകളില്ലാതെ സന്തോഷത്തോടെ പറഞ്ഞു, "തങ്കത്തിനൊട്ടും മടിയില്ല നേര്‍സറിയില്‍ പോകാന്‍" എന്ന്.





അങ്ങനെ തങ്കക്കുട്ടി അമ്മയുടെ മിടുക്കി കുട്ടിയായി ദിവസവും നേര്‍സറിയില്‍ പോയി വന്നു. രാവിലെ ചുറുചുറുപ്പോടെ എണീറ്റ്‌, പല്ലൊക്കെ തേച്ച്‌, ഒരു വാശിയും ബഹളവുമില്ലാതെ, ബസ്സില്‍ കേറി അമ്മയ്ക്ക്‌ റ്റാറ്റ കാണിച്ച്‌ ചിരിച്ചുകൊണ്ട്‌ പോവുകയും, ഉച്ചയ്ക്ക്‌ മിടുക്കിയായി അമ്മയുടെ അരികിലേയ്ക്ക്‌ ബസ്സില്‍ നിന്നും ഇറങ്ങി ഓടിയണയുകയും ചെയ്തു. അമ്മയ്ക്ക്‌ പുതിയ പുതിയ "റൈംസ്‌" ഒക്കെ പാടി കേള്‍പ്പിച്ചു കൊടുത്തു, അത്‌ മാത്രമല്ല, വീട്ടില്‍ വരുന്നവര്‍ക്കും വഴിയില്‍ പോകുന്നവര്‍ക്കും ഫോണിലും എന്നുവേണ്ട എല്ലാവര്‍ക്കും അവള്‍ ഉത്സാഹത്തോടെ റൈംസ്‌ പാടി കൊടുത്ത്‌, അവരുടെയൊക്കെ പ്രശംസ പിടിച്ചു പറ്റി. "സ്കൂളില്യ്ക്ക്‌ പോവാന്‍ തൊടങ്ങ്യോ"? എന്ന ചോദ്യങ്ങള്‍ക്ക്‌, "സ്കൂളില്യ്ക്കല്ല, തങ്കൂട്ടി നേര്‍സറീല്യ്ക്കാ പോണത്‌" എന്ന് തിരുത്തി കൊടുക്കന്നത്‌ കേട്ട്‌ അമ്മയ്ക്ക്‌ അവളോടുള്ള വിശ്വാസവും വര്‍ദ്ധിച്ചു വന്നു.



അപ്പോഴും മറ്റു പല കുട്ടികളും കരച്ചിലും വാശിയും തുടര്‍ന്നു കൊണ്ടിരുന്നു, അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാടുകളും. അമ്മയ്ക്കാണെങ്കിലോ, തയ്യാറാക്കി വെച്ചിരുന്ന 'യുദ്ധ സന്നാഹങ്ങള്‍' ഒരോന്നായി വലിച്ചെറിഞ്ഞ്‌, ആശ്വാസത്തോടെ ഇനി ഒന്നു കാലു നീട്ടിയിരിയ്ക്കാമല്ലോ എന്ന മട്ട്‌.





അങ്ങനെയിരിയ്ക്കെ, എല്ലാം ശാന്തമായപ്പോളാണ്‌ ഒരു ദിവസം തങ്കക്കുട്ടിയ്ക്ക്‌ ഒന്നിടയാന്‍ തോന്നിയത്‌. യോണിഫോമും ഷൂസും എല്ലാം ഇട്ട്‌ ബാഗും കയ്യില്‍ പിടിച്ച്‌ നില്‍ക്കുമ്പോള്‍, പെട്ടെന്ന് ഒരു ബോധോദയം."ഇനിയ്ക്കിന്ന് നേര്‍സറീല്‌ പോണ്ട " എന്നൊരൊറ്റ പിടിവാശി, അച്ഛന്റെ ചാരുകസേരയില്‍, കാലില്‍ന്മേല്‍ കാലും വെച്ചു കൊണ്ട്‌ ചാരി ഒറ്റയിരുത്തം. കാരണമൊന്നും കാണാനില്ല. അമ്മയും അച്ഛനും മാറി മാറി പലതും പറഞ്ഞു നോക്കി. തങ്കക്കുട്ടി ഇരുന്നിടത്തു നിന്നും ഒരിഞ്ചനങ്ങുന്നില്ല. "പോരെ പൂരം".. ഇനി ഇതെന്തൊക്കെ പൊല്ലാപ്പാണാവോ, എന്നായി അമ്മയ്ക്ക്‌. കാര്യം, "മടി തീരെയില്ലാന്ന്" എല്ലാവരോടും മേനി പറേം ചെയ്തു, കുട്ടിയാണെങ്കി ഒരിഞ്ചനങ്ങുന്നുമില്ല, സ്കൂള്‍ ബസ്സ്‌ വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയും..



ഒന്നു നിര്‍ബന്ധിച്ചെടുത്തു കൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ഉറക്കെ കരഞ്ഞ്‌, മുഖത്തെ കന്മഷിയും പൊട്ടും ഒക്കെ പരത്തി വില്ലു പോലെ വളഞ്ഞ്‌, അമ്മയുടേയും അച്ഛന്റേയും മനസ്സിനെ ഒന്നാട്ടിയുലച്ചു, ആ കൊച്ചു മിടുക്കി. രക്ഷയില്ലാതെ അച്ഛന്‍ അവളെ ചാരുകസേരയില്‍ തന്നെയിരുത്തി. അച്ഛന്റേയും അമ്മയുടേയും മുഖത്ത്‌ സംഭ്രമം.



അമ്മ ഇടയ്ക്കിടെ പുറത്ത്‌ എത്തി നോക്കി വന്നു കൊണ്ടിരിയ്ക്കുകയാണ്‌, സ്കൂള്‍ ബസ്സ്‌ ഏകദേശം വരാറായി. തങ്കക്കുട്ടി അമ്മടെ മുഖത്തേയ്ക്ക്‌ തന്നെ സൂക്ഷിച്ച്‌ നോക്കിയിരുപ്പും, മുഖവും വീര്‍പ്പിച്ച്‌. "ഇനി ഞാന്‍ സ്കൂളില്‍ പോവേ ഇല്ല" എന്നൊരു കടുത്ത തീരുമാനം ആ മുഖത്ത്‌ തറച്ച്‌ നിന്നു.



അവസാനം അമ്മയും അച്ഛനും കൂടി തങ്കക്കുട്ടിയുമായി ഒരനുനയത്തിലൂടെ കാര്യങ്ങള്‍ക്ക്‌ തീര്‍പ്പുണ്ടാക്കാമെന്ന് തീരുമാനിച്ചു. "ഇന്നു പോണില്ലെങ്കില്‍ പോണ്ട, പക്ഷെ നാളെ പോകണം... എന്താ പറ്റ്വോ?"

അച്ഛന്‍ തങ്കക്കുട്ടിയെ മടിയിലിരുത്തി ചോദിച്ചു. അമ്മ ശ്വാസം അടക്കി പിടിച്ച്‌ ക്ലോക്കിലേയ്ക്കും നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ ബസ്സ്‌ വന്നു നിന്നു, വൈകാതെ ഹോണടി തുടങ്ങി, ഡ്രൈവറംകിള്‍. അമ്മ ഓടി പോയി ഡ്രൈവറോട്‌ പറഞ്ഞു, തങ്കത്തിനെ ഇന്ന് വിടിണില്ല്യ എന്ന്.



പകുതി ആശ്വാസത്തോടെ അമ്മ അകത്തേയ്ക്ക്‌ കയറി വന്നപ്പോഴുണ്ട്‌ തങ്കകുട്ടി കസേരയില്‍ ഇരുന്ന് കുടുകുടാ ചിരിയ്ക്കുന്നു. അച്ഛന്‍ ഓഫീസിലേയ്ക്ക്‌ പോകാന്‍ തയ്യാറെടുത്തു കൊണ്ടിരിയ്ക്കുന്നു..



ബാഗ്‌ മടിയില്‍ വെച്ചു കൊണ്ട്‌, കുഞ്ഞിക്കൈകള്‍ കൊട്ടിക്കൊണ്ട്‌, കിന്നരിപല്ലുകള്‍ കാണിച്ചു കൊണ്ട്‌ അമ്മയുടെ മുഖത്തെ പിരിമുറുക്കം അയഞ്ഞു വരുന്നതും നോക്കിക്കൊണ്ട്‌ തങ്കക്കുട്ടി വിളിച്ചു പറഞ്ഞു -



"അയ്യേ.. തങ്കൂട്ടി പറ്റിച്ചേ, പറ്റിച്ചേ, നേര്‍സറീല്‌ പോണ്ടാന്ന് അമ്മെ പറ്റിയ്ക്കാന്‍ പറഞ്ഞതാണേ... അയ്യേ, പറ്റിച്ചേ, പറ്റിച്ചേ.."

ഒരു കിലുക്കാം പെട്ടി പോലെ അവള്‍ ചിരിച്ചു കൊണ്ടേയിരുന്നു, അമ്മ നില്‍ക്കണ നില്‍പും നോക്കി!



അപ്പൊഴേയ്ക്കും ആ ഓമന മുഖം ഒരു പനിനീര്‍ പൂ പോലെ ചുകന്നിരുന്നു!

Wednesday, October 10, 2007

ഒരു വായനാനുഭവം

അനാമികയുടെ സുവിശേഷങ്ങള്‍.
ഈ പുസ്തകം ഈയിടെയാണ്‌ വായിയ്ക്കാനിടയായത്‌. വായിയ്ക്കുമ്പോഴും, വായനയ്ക്കു ശേഷവും ഇങ്ങനെയൊരു കുറിപ്പെഴുതണമെന്ന് കരുതിയിരുന്നതല്ല, കാരണം ജീവിതത്തിലൂടെ ലേഖിക നടന്നു നീങ്ങിയ പാത, മനസ്സിന്റെ പാകപ്പെടല്‍, അതിന്റെ തലങ്ങള്‍ എല്ലാം സംശുദ്ധമായ, സത്യസന്ധമായ അനുഭവങ്ങളാണ്‌. വ്യക്തി ബന്ധങ്ങളെ പോലും വക വെയ്ക്കാതെ ഉള്ളില്‍ നിന്നും എഴുതിയത്‌. അവര്‍ സ്വായത്തമാക്കിയിട്ടുള്ള മനസ്സിന്റെ ഏകാഗ്രതയിലൂടെ, ധ്യാനത്തിലൂടെ കൈവരിച്ചിട്ടുള്ള ആത്മീയ ബോധം, തിരിച്ചറിഞ്ഞിട്ടുള്ള മനസ്സിന്റെ, ശരീരത്തിന്റെ, പ്രകൃതിയുടെ, എല്ലാം സൂക്ഷമഭാവങ്ങള്‍ ഇതെല്ലാം ആ എഴുത്തിലുടനീളം പരന്നു കിടക്കുന്നു. അതിലൂടെ അവര്‍ കൈവരിയ്ക്കുന്ന കരുത്തും സഹനശക്തിയും... അതിനെ കുറിച്ചെന്തെങ്കിലും എഴുതാനോ പറയുവാനോ അസാദ്ധ്യം (എനിയ്ക്ക്‌). എന്നിട്ടും, ഇപ്പോള്‍ കുറിച്ചിട്ടു, അത്‌ സത്യമായതു കൊണ്ടാവാം ഒരുപക്ഷേ, അല്ലെങ്കില്‍ ഈ വായനാനുഭവം എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലായി ഇവിടെ നിലനില്‍ക്കട്ടെ എന്നും തോന്നി പോകുന്നു, അതുകൊണ്ടുമാവാം.
നിത്യ ജീവിതത്തില്‍, മനസ്സിന്റെ ഒഴുക്കിനൊത്ത്‌ മുകള്‍ തട്ടിലൂടെ മാത്രം സഞ്ചരിയ്ക്കുന്നതിനിടയില്‍ പലപ്പോഴും അറിയാതെ പോകുന്ന 'ജീവിത സത്യങ്ങളെയാണ്‌', സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഈ ചെറിയ പുസ്തകത്തില്‍ ശ്രീമതി ആശ.ജി. വൈക്കം വിവരിച്ചിരിയ്ക്കുന്നതെന്ന് പറയാതെ വയ്യ. അതില്‍ ഡോ.ശ്രീ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു.
"ഒരു ഉദാസീന വായനയ്ക്കല്ല, ധ്യാനത്തിനും സത്യാന്വേഷണത്തിനും വേണ്ടി ഒരുക്കപ്പെട്ടതാണീ ജീവിത രഹസ്യം" എന്ന്.
ഇതു വായിയ്ക്കുന്നതിനു വളരെ മുന്‍പു തന്നെ, പലപ്പോഴായി ശ്രീമതി. ആശയുമായുള്ള അഭിമുഖങ്ങള്‍ കണ്ടിരുന്നു. പക്ഷെ, അതില്‍ നിന്നും എന്തുകൊണ്ടോ അവരെ മനസ്സിലാക്കിയത്‌, അര്‍ബുദം എന്ന രോഗത്തെ ശുഭാപ്തി വിശ്വാസത്തോടും, സഹനശക്തിയോടും കൂടി ധൈര്യത്തോടെ അഭിമുഖീകരിച്ച ഒരു സ്ത്രീ, രോഗം നിശ്ശേഷം സുഖപ്പെട്ടതിനു ശേഷവും തെല്ലും ആശങ്കകളില്ലാതെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഒരു വനിത, ഇതൊക്കെയായിരുന്നു. പക്ഷെ ആ വിശ്വാസവും, ശക്തിയും എങ്ങനെ അവര്‍ നേടിയെടുത്തു എന്നോ, രോഗത്തിനു ശേഷം കരുത്താര്‍ജ്ജിച്ചതാണോ എന്നോ, ഒന്നുമതില്‍ നിന്നും മനസ്സിലാക്കിയതായി ഓര്‍ക്കുന്നില്ല. എന്നാലും, "രോഗം സ്ഥിതീകരിച്ചതിനു ശേഷം ഭര്‍ത്താവും മകനും മടിയില്‍ കിടന്നു കരയുമ്പോഴും ഒരു തുള്ളി കണ്ണു നീര്‍ തന്റെ കണ്ണുകളില്‍ നിന്നും വന്നിരുന്നില്ല" എന്ന വാക്യം എന്നില്‍ ഒരദ്ഭുതമായി തന്നെ അവശേഷിച്ചിരുന്നു. ഏകാഗ്രതയിലൂടെ സുതാര്യമാക്കിയെടുത്ത അവരുടെ മനസ്സിനെ അറിയാന്‍ കഴിഞ്ഞത്‌ ഈ പുസ്തകത്തിലൂടെ മാത്രമാണ്‌. ഒരു പുസ്തകവും ടെലിവിഷനും എന്നാല്‍ നമ്മുടെ ഉപബോധമനസ്സും ബോധമനസ്സും പോലെയാണെന്ന് തോന്നിപ്പോയി. പുറത്തേയ്ക്ക്‌ പ്രത്യക്ഷമാകുന്നതിന്റെ എത്രയോ ഇരട്ടി ആഴം അതിന്റെ അടിയിലേയ്ക്കുണ്ടാകും. വായനയിലൂടെ ആ ആഴമാണ്‌ മനസ്സിലാക്കാനാവുന്നതെന്നിപ്പോള്‍ തോന്നുന്നു.
ഇത്‌ വായിച്ചാസ്വദിയ്ക്കുവാനുള്ള ഒരു പുസ്തകമല്ല എന്നതും തോന്നി. അദ്ഭുതം, വിശ്വസിയ്ക്കാവുന്നതിനുമപ്പുറം, ഇതെല്ലാം എങ്ങനെ, എന്നൊക്കെയുള്ള ഒരു തരം അവസ്ഥയാണെനിയ്ക്ക്‌ ചില സമയങ്ങളില്‍ അനുഭവപ്പെട്ടത്‌. നമ്മെ നിയന്ത്രിയ്ക്കുന്ന മേറ്റ്ന്തോ ഉണ്ടെന്ന അറിവും അനുഭവവും, അത്‌ ദൈവമാവാം, പ്രകൃതിയാവാം.. അതെന്താണോ അതിലേയ്ക്കുള്ള പ്രയാണം, അതിലേയ്ക്ക്‌ അവനവനെ മറന്നു കൊണ്ടുള്ള ഒരുതരം "ലയനം" അതവനവന്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്‌, അത്‌ കണ്ടെത്തുമ്പോള്‍ സ്നേഹവും, ആര്‍ദ്രതയും, ശക്തിയും, ധൈര്യവും, സഹനവും എല്ലാം തനിയെ വന്നു ചേരുന്നു. അവനവന്‍ സ്വയം സഞ്ചരിയ്ക്കേണ്ടതും അനുഭവിച്ചറിയേണ്ടതും. അവിടെ ഉറ്റവരില്ല, പ്രിയപ്പെട്ടവരില്ല, അവനവന്‍ പോലുമില്ല! അതിന്‌ നിര്‍വചങ്ങളുമില്ല.. ഒളി മങ്ങാത്ത, ശാശ്വതമായ ആനന്ദമാണവിടെയുള്ളതെന്നുമവര്‍ പറയുന്നു. അതിന്റെ ഫലങ്ങള്‍, അദ്ഭുതത്തോടെയാണ്‌ ഞാന്‍ വായിച്ചറിഞ്ഞത്‌. വളരെ ലളിതമായ ഒരു പാതയിലൂടെ തന്നെ അതിലേയ്ക്കെത്തിയ്ക്കുവാന്‍ ആ എഴുത്തിനു കഴിയുന്നുണ്ട്‌.
രോഗബാധിതയാവുന്നതിനു മുന്‍പു തന്നെ ധ്യാനത്തിനായി ഒരുക്കപ്പെട്ട ഒരു ഭാവം അവരിലുണ്ടായിരുന്നുവെന്ന് വായിച്ചു പോകുമ്പോള്‍ മനസ്സിലാക്കാം. അങ്ങേയറ്റത്തെ ഏകാഗ്രത കൈവരിയ്ക്കാന്‍ തക്കവണ്ണമുള്ള ഒരു ഘടനയാണ്‌ ആ മനസ്സിനുള്ളതെന്ന് തോന്നി, ശ്രുതി ശുദ്ധമായ ശബ്ദം ഒരു ഗായകനില്‍ നിന്നും തനിയെ ഉയരുന്ന പോലെ. അപ്പോളത്‌ ജന്മസിദ്ധമായ ഒരു കല തന്നെയോ? അതോ ധ്യാനം തന്നെയോ കല?
"ഞാന്‍" എന്ന ഭാവത്തിനെ മറന്ന് കൊണ്ട്‌, മനസ്സിനെ ഏകാഗ്രമാക്കി അതിന്റെ ഉള്ളിനെ തൊട്ടറിയുക എന്ന പ്രക്രിയയെ ധ്യാനം എന്നോ meditation എന്നോ വിളിയ്ക്കാം. സ്വന്തം ശരീരത്തിലും മനസ്സിലും നടക്കുന്ന സൂക്ഷ്മാനുഭവങ്ങളെ മൂന്നാമതൊരാളെ പോലെ കണ്ടുമനസ്സിലാക്കുക എന്നത്‌ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒന്നല്ലല്ലോ. ഈയൊരു പ്രക്രിയ, ശാരീരികവും മാനസികവുമായുണ്ടാക്കുന്ന ഫലങ്ങള്‍, അതിന്റെ അനുഭവതലങ്ങള്‍, മാനസിക പരിവര്‍ത്തനങ്ങള്‍ എല്ലാം വളരെ സൂക്ഷ്മമായി, വലിയൊരു "ആശയമായി" തന്നെ ഇതില്‍ വിവരിച്ചിട്ടുണ്ട്‌. ധ്യാനം എന്നാല്‍ അവരുടെ ഭാഷയില്‍ വളരെ വ്യക്തമാണ്‌. സൂര്യനെ നോക്കിയിരുന്ന് ധ്യാനത്തിലേയ്ക്ക്‌ വഴുതി വീണതും, കൈ എത്താവുന്ന ദൂരത്തില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പച്ചില പമ്പിന്റെ സൗ ന്ദര്യം ആസ്വദിച്ച്‌ അതില്‍ മനസ്സലിഞ്ഞു പോയതും വിവരിയ്ക്കുന്നുണ്ട്‌. അവരുടെ മനസ്സ്‌ പലപ്പോഴും പ്രകൃതിയോടാണ്‌ അലിഞ്ഞു ചേരുന്നത്‌. ഇഷ്ടജനത്തേക്കാളും സന്തോഷം തരാന്‍ പ്രകൃതിയ്ക്കാവുന്നുണ്ടെന്നവര്‍ അറിഞ്ഞ നിമിഷങ്ങളെ പറ്റിയും പറയുന്നു.
അതുപോലെ അര്‍ബുദം എന്ന മാരകരോഗത്തിനെ അവര്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരവസ്ഥയെ കുറിച്ചുള്ള വിവരണം ഉണ്ടതില്‍, അതുപോലെ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക്‌ നടന്നു പോയത്‌ "ഒരു ധീര യോദ്ധാവിനെ" പോലെ എന്നും അതിലവര്‍ പറയുന്നു. അങ്ങനെ അവര്‍ പിന്നിടുന്ന ഓരോ "പരീക്ഷണ" ഘട്ടങ്ങളേയും അതിന്റെ പരമാവധി ലോലതയിലൂടേയും മനോഹരമായുമാണവര്‍ എഴുതിയിരിയ്ക്കുന്നത്‌! കാന്‍സറിനെ ഒരു പാഠപുസ്തകം പോലെ അവര്‍ തുറന്നു വെച്ചിരിയ്ക്കുന്നു. അതിലെ ഓരോ ഏടും ഒരു പൂവിതളിന്റെ നൈര്‍മ്മല്യത്തോടെ ചിത്രീകരിച്ചിരിയ്ക്കുന്നു. രോഗം സമ്മാനിയ്ക്കുന്ന അതി കഠിനങ്ങളായ വേദനയും, പരീക്ഷണങ്ങളും, ആ മനോഹരമായ എഴുത്തിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്നു, മരണത്തെ കുറിച്ചുള്ള ചിന്തയുടെ ഒരു നിഴല്‍ പോലും വീഴാതെ.. ധ്യാനത്തിന്റെ ഗുണഗണങ്ങള്‍ അവരും സ്വയമതിലൂടെ അനുഭവിച്ചറിയുന്നു!
ജീവിത പരീക്ഷണങ്ങളെ കുറിച്ച്‌ അവരുടെ വാക്കുകള്‍ ഇങ്ങനെ -
"ദുഃഖം അറിവിന്റെ നിറപേടകങ്ങളാണെന്ന സത്യം ഞാന്‍ തൊട്ടറിഞ്ഞു. ഓരോ വീഴ്ചയും പരാജയമല്ല, വിജയമാണ്‌ ഉദ്ഘോഷിയ്ക്കുന്നത്‌. ഓരോ വീഴ്ചയിലും അറിവിന്റെ വെണ്മുത്തുകള്‍ വാരി ഞാന്‍ ഉയിര്‍ത്തെഴിന്നേല്‍ക്കുന്നു. വീഴചയില്‍ പതറിയാല്‍ അതിനു സാധിയ്ക്കുകയില്ല. വീണി കിടക്കുമ്പോള്‍ നാം സ്വാസ്ഥ്യം കൈവരിയ്ക്കണം. അത്‌ നേടിയാല്‍ അറിവിന്റെ അക്ഷയനിധി മുന്‍പില്‍ തുറക്കുകയായി. അത്‌ അനുധാവനതയോടെ നുകര്‍ന്നു നാം ജീവിതം അറിയണം; ചൈതന്യം അറിയണം. വലിയ ചങ്ങാടത്തിലേറി ശാന്തിവീചിയിലൂടെ പ്രയാണം ചെയ്യുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്‌ തട്ടിയും തടഞ്ഞും കുത്തൊഴുക്കിലൂടെ സഞ്ചരിയ്ക്കാനാവുക. അത്‌ സാഹസികമാണ്‌, ഉത്സാഹമാണ്‌, അനുഭവങ്ങളുടെ വൈവിദ്ധ്യഖനികളാണ്‌."
ഒരു നിസ്സംഗതയുടെ കവചം അണിഞ്ഞ്‌, തന്റെ ശരീരത്തില്‍ നടക്കുന്നതും, മനസ്സില്‍ നടക്കുന്നതും, മറ്റുള്ളവരുടെ ഉള്ളില്‍ നടക്കുന്നതും എല്ലാം നോക്കി കാണാനാവുന്ന അവസ്ഥ. അവയോട്‌ ദേഷ്യമോ, ഇഷ്ടമോ, വെറുപ്പോ, ഒന്നും ഇടകലര്‍ത്താതെ തന്നെ... അതുപോലെ വേദന കൊണ്ട്‌ പുളയുമ്പോഴും ആത്മീയതയിലൂടെ അതിന്റെ ശക്തിയിലൂടെ മനസ്സിനെ ശാന്തമാക്കാന്‍ കഴിയുന്ന ഒരവസ്ഥ. ആ ആത്മീയതയാണെന്നെ ആകര്‍ഷിച്ചത്‌. അത്‌ വിശാലമായ ഒരു ശാന്തി തീരം പോലെ തോന്നും. ചെടികള്‍ക്കൊപ്പം ധ്യാനത്തിലലിഞ്ഞു ചേരുന്ന അവസ്ഥകള്‍.. പ്രകൃതിയോടലിഞ്ഞു ചേരുന്ന, കണ്ണനും യേശുവും, സൂര്യനും ചന്ദ്രനും, അതുപോലെ മുരുകേശനും ഗണേശനും പാര്‍വതിയും (അതവരുടെ വീട്ടിലെ തെങ്ങുകള്‍ക്കിട്ടിരിയ്ക്കുന്ന പേരുകളാണ്‌) പിച്ചിപ്പൂക്കളും, അവരുടെ ടെറസ്സിലെ ഗ്രീന്‍ ഹൗ സ്സും, അടുത്തുള്ള പള്ളിപ്പറമ്പും എല്ലാം ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ഒരാത്മീയ പ്രപഞ്ചം. ആ പ്രപഞ്ചം തന്നെയായിരുന്നു അവരുടെ ശക്തിയുടേയും, കരുത്തിന്റേയും സ്രോതസ്സ്‌.
"മനുഷ്യന്റെ മനോഭാവങ്ങളാണ്‌ സുഖദുഃഖങ്ങള്‍ക്ക്‌ കാരണം. അവ തുളുമ്പാതെ ഹൃദയത്തിലേറ്റിയാല്‍ സാവധാനം നിസ്സംഗത കൈവരിയ്ക്കാം. പിന്നീട്‌ കയ്പും മധുരവും സമചിത്തതയോടെ, അനുധാവനതയോടെ നുകരാനാകും. പതുക്കെ മനസ്സ്‌ ശാന്തിതീരത്തണയും".
അവരുടെ വാക്കുകള്‍, കേട്ടു പഴകിയ തത്വങ്ങളെയെല്ലാം അനുഭവത്തിന്റെ ചൂടോടെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. അതിന്റെ ആവേശം എന്നിലുണരുന്നുണ്ടായിരുന്നു. ഇതുവരെ പ്രയാണം ചെയ്തിട്ടില്ലാത്ത പാതകളിലേയ്ക്കായിരുന്നു, അതിലെ ഓരോ വാക്കുകളും തുറന്നു തന്നത്‌.. ചില സമയത്ത്‌ എന്റെ ശ്വാസോച്ഛ്വാസം ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു, എനിയ്ക്കെത്തിപ്പിടിയ്ക്കാനാവാത്ത ഏതൊക്കെയോ അനുഭവതലങ്ങള്‍ അതിലൂടെ വായിച്ചറിഞ്ഞു.

വായനയ്ക്കു ശേഷം പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ജീവിതത്തിന്റെ പരിക്ഷണ ഘട്ടങ്ങളില്‍, വിശ്വാസാവിശ്വാങ്ങളുടെ ഇടയില്‍ പെട്ടുഴലുന്നതാവുമോ മനുഷ്യന്റെ ഏറ്റവും ദയനീയമായ ഭാവങ്ങള്‍? ഇഷ്ടജനങ്ങളുടെ സ്നേഹവും സാമീപ്യവും പ്രദാനം ചെയ്യുന്ന ആനന്ദം ശാശ്വതമായതല്ലെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ എന്റെ മനസ്സ്‌ അസ്വസ്ഥമായി. അതേ സമയം ഉറ്റവരും പ്രിയപ്പെട്ടവരും നിസ്സഹായരായി, ദുഃഖത്തോടെ, വിശ്വാസാവിശ്വാസങ്ങളെ മാറ്റി വെച്ച്‌ എന്തും ചെയ്യാന്‍ തയ്യാറായി പകച്ചു നില്‍ക്കുന്ന അവസ്ഥയെ കുറിച്ചും ഞാന്‍ ചിന്താധീനയായി. മനുഷ്യനൊരുപക്ഷെ ഏകാന്തതയെ ഇഷ്ടപ്പെടുന്നതപ്പൊഴായിരിയ്ക്കാം, ആത്യന്തികമായി എല്ലാവരും ഒറ്റയ്ക്കാണെന്നറിയുമ്പോള്‍, അപ്പോളവന്‍ സ്വന്തം ശക്തിയും, ധൈര്യവും തിരിച്ചറിയുമായിരിയ്ക്കാം. ഓരോ മനുഷ്യനും അനന്തമായ അജ്ഞാതമായ ശക്തി വിശേഷമാണെന്നവര്‍ പറയുന്നുണ്ട്‌. എനിയ്ക്കു ഭയം തോന്നി.
അര്‍ബുദരോഗികള്‍ക്കോ അല്ലെങ്കില്‍ സമാനമായ മറ്റു നിസ്സഹായതകളില്‍ പെട്ടുഴലുന്നവര്‍ക്കോ മാത്രമല്ല, മനുഷ്യര്‍ക്കൊക്കെ അവശ്യം വേണ്ടുന്ന "ഒരാശയത്തിന്റെ", ആഴത്തിലും പരപ്പിലും മനോഹരമായ ഭാഷയിലൂടെ ഒരു അദ്ഭുത പ്രപഞ്ചം തന്നെ അതിലൂടെ അനുഭവിയ്ക്കാം..
പക്ഷെ,
അവരറിഞ്ഞ ആ ശാന്തി തീരം, അല്ലെങ്കില്‍ മനസ്സിന്റെ ആ സ്നിഗ്ദ്ധത, ഒരു രോഗിയ്ക്ക്‌ കേവലം വായന കൊണ്ടു മാത്രം കൈവരിയ്ക്കാനാവുന്നതാണോ എന്നൊരു സംശയം മാത്രം ബാക്കി എന്നില്‍ നില്‍ക്കുന്നുണ്ട്‌. അതിലെ അനുഭവതലങ്ങള്‍ ആഴമേറിയതാണ്‌. മനസ്സിന്റെ താളം തെറ്റി നില്‍ക്കുമ്പോള്‍ ഒരാശ്വാസത്തുമ്പിനു വേണ്ടി വായിയ്ക്കേണ്ടുന്ന ഒരു പുസ്തകമല്ല അതെന്നത്‌ സത്യമാണ്‌!. അര്‍ബുദമെന്ന രോഗത്തെ അതിജീവിയ്ക്കുന്ന പശ്ചാതലം അതിനുണ്ടെങ്കിലും ഒരു 'കൗണ്‍സ്സിലിങ്ങിന്റെ' ഭാഷയിലല്ല അതെഴുതപ്പെട്ടിട്ടുള്ളത്‌, മറിച്ച്‌, ഉള്ളിന്റെ ചൈതന്യത്തെ തൊട്ടറിഞ്ഞ്‌ ജീവിത പരീക്ഷണഘട്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട്‌ ആടിയും ഉലഞ്ഞും, ധ്യാനത്തിലൂടെ അപൂര്‍വമായ തലങ്ങളിലൂടെ മുന്നേറുന്ന, ആ വ്യക്തിയ്ക്കു മാത്രം സ്വന്തമായ ഒരനുഭവസമ്പത്ത്‌.
"നമ്മുടെ കഴിവു കൊണ്ടല്ല നാം ഒന്നും ചെയ്യുന്നത്‌, എല്ലാം ഈശ്വരന്റെ വരദാനം. നമുക്കതീതമായ ഒരു ശക്തിവിശേഷം ഇവിടെയുണ്ട്‌. അജ്ഞതയുടെ താഴ്‌വരയില്‍ കഴിയുന്ന നാം വിചാരിയ്ക്കുന്നു, നമ്മുടെ സാമര്‍ഥ്യം കൊണ്ടാണ്‌ എല്ലാം നേടുന്നതെന്ന്. നാം ഉപകരണം. ജീവിതത്തിന്റെ സൂക്ഷ്മതലത്തിലേയ്ക്ക്‌ കണ്ണോടിച്ചാല്‍ അത്‌ അറിയാനാകും. അപ്പോള്‍ പതനത്തില്‍ നാം കരയുകയില്ല, വിജയത്തില്‍ അഹങ്കരിയ്ക്കയുമില്ല. എല്ലാ പ്രവൃത്തിയിലും ഈശ്വര സാന്നിദ്ധ്യം അറിയുമ്പോള്‍ ജീവിതം ധന്യമായി. കര്‍മ്മം പരിശുദ്ധമായി. അതാണ്‌ തപസ്സ്‌. എപ്പോഴും ആര്‍ക്കും ചെയ്യാവുന്ന തപസ്സ്‌."
ഇതും ഹൃദയത്തോട്‌ ചേര്‍ത്തു വെയ്ക്കാവുന്ന അതിലെ വരികളില്‍ മറ്റൊന്ന്. അനുഭവത്തിന്റെ ചൂടേന്തി നില്‍ക്കുന്ന വരികള്‍.

Monday, September 24, 2007

രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും

രണ്ടു നിലയുള്ള ഓടിട്ട സാമാന്യം നല്ലൊരു വീട്‌. അതിലിപ്പോള്‍ സ്ഥിര താമസമായി, രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും മാത്രമേയുള്ളൂ. രണ്ടു പേരും റിട്ടയര്‍ഡ്‌ അദ്ധ്യാപകര്‍. ഇപ്പോള്‍ പ്രാരാബ്ദ്ധങ്ങളെല്ലാം ഒഴിഞ്ഞ്‌, 'സസുഖം' വാഴുന്നു.
രാഘവേട്ടന്റേയും കൊച്ചമ്മിണ്യേച്ചിയുടേയും ഏകമകളാണ്‌ സാവിത്രി. മൂന്നാണ്‍ മക്കള്‍ക്കു ശേഷം ഉണ്ടായ പൊന്നോമന പുത്രി. അവളിപ്പോള്‍ പ്രസവിച്ചു കിടക്കുകയാണ്‌. രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും പേരക്കുട്ടിയുണ്ടായതിന്റെ, മറച്ചു വെയ്ക്കാത്ത ആഹ്ലാദത്തില്‍.. രാഘവേട്ടനാണ്‌ ആ കുഞ്ഞു കുറുമ്പനെ ഉറക്കുന്നതും, കളിപ്പിയ്ക്കുന്നതും എല്ലാം.. അച്ഛന്റെ മൃദുല ഭാവങ്ങള്‍ നോക്കി കണ്ടാസ്വദിയ്ക്കുകയാണ്‌ സാവിത്രി.
കുട്ടിക്കാലത്തൊക്കെ അച്ഛനെ വലിയ പേടിയായിരുന്നു, മക്കള്‍ക്കെല്ലാവര്‍ക്കും.. പക്ഷെ മുതിര്‍ന്നപ്പോള്‍, അച്ഛനോടുള്ള ബഹുമാനത്തിനും സ്നേഹത്തിനുമപ്പുറത്തായി, ആ 'ശുണ്ഠിയോട്‌' മാത്രം ഒരെതിര്‍പ്പ്‌ ഉള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്നുമുണ്ട്‌.
ഏട്ടന്റെ കല്യാണം തീരുമാനിച്ച സമയത്ത്‌, സാവിത്രിയ്ക്കുണ്ടായിരുന്ന ഏക ആധി അതായിരുന്നു."വന്നു കയറുന്ന കുട്ടിയ്ക്കെന്തു തോന്നും അച്ഛന്‍ ഇങ്ങനെ വെളിച്ചപ്പാട്‌ തുള്ളിയാല്‍, അച്ഛന്‌ മയത്തില്‍ സംസാരിയ്ക്കാനൊക്കെ പറ്റുമോ?.."
പക്ഷെ രാഘവേട്ടന്‍ കുറേയൊക്കെ മാറിപോയി. മിനുസപ്പെട്ടിട്ടുണ്ട്‌ അവിടവിടെയായി. കുറച്ചൊക്കെ നയത്തിലും മയത്തിലും നില്‍ക്കാനൊക്കെ ശീലിച്ചു, പക്ഷെ അതോണ്ടെന്തു കാര്യം.. കൊച്ചമ്മിണ്യേച്ച്യോടിപ്പോഴും തഥൈവ..
ദിവസവും മൂന്നു നേരം വെച്ച്‌ ഒരു നാലു ചാട്ടം പ്രിയ പത്നിയ്ക്കു നേരെ ചാടിയാലെ രാഘവേട്ടന്റെ അന്നത്തെ ഉറക്കം തൃപ്തിയാവൂ. വീട്ടില്‍ ആരുണ്ടങ്കിലും ആ പതിവുകളൊന്നും മുടക്കാറുമില്ല. കൂട്ടാനിലെ പുളിരസം ഇത്തിരി കുറഞ്ഞാല്‍ മതി രാഘവേട്ടന്റെയുള്ളിലെ 'സമ്മര്‍ദ്ദം' കൂടാന്‍, പിന്നെ പ്രത്യേകിച്ച്‌ കാര്യകാരണമൊന്നും വേണ്ട -
"അമ്പലത്തില്‍ നിന്നും വരുന്ന വഴി ആരോടെങ്കിലും കുശലം പറഞ്ഞ്‌ നിന്ന് സമയം രണ്ടു മിനിറ്റും അഞ്ചു സെക്കന്റും വൈകി, അടുപ്പത്ത്‌ പാല്‌ വെച്ച്‌ ഒരു പോക്കാ പോവും, തന്റെ സമയത്തിന്‌ പ്രാതല്‍ ഒരുക്കിയില്ല.." അങ്ങനെ നീണ്ടൊരു ലിസ്റ്റ്‌ തന്നെയുണ്ട്‌, രാഘവേട്ടന്റെ പരാതിപ്പെട്ടിയില്‍.. ലിസ്റ്റിന്റെ നീളക്കൂടുതല്‍ കാരണം കൊച്ചമ്മണ്യേച്ചിയ്ക്കു തന്നെ വലിയ തിട്ടം പോര, ആ മൂക്കിന്റെ തുമ്പത്ത്‌ ചാടാന്‍ വെമ്പി നില്‍ക്കുന്ന ശുണ്ഠിയുടെ കാര്യകാരണങ്ങളെ കുറിച്ച്‌. അതാണ്‌ മക്കള്‍ക്ക്‌ ആ ശുണ്ഠിയോടുള്ള ഉള്ളിലെ എതിര്‍പ്പും..

*****************************************************

കൊച്ചമ്മണ്യേച്ചി അടുക്കളയില്‍ തിരക്കിട്ട പണിയില്‍, സാവിത്രി കുട്ടിയെ ഉറക്കുകയാണ്‌. അപ്പോഴേയ്ക്കും രാഘവേട്ടന്റെ ഉറക്കെയുള്ള വിളി കേട്ടു തുടങ്ങി പറമ്പില്‍ നിന്നും.. ഇതിപ്പോള്‍ രണ്ടാമത്തെ വിളിയായി, ഒന്നാമത്തെ വിളിയില്‍ തന്നെ മുന്നിലെത്തി ഹാജര്‍ കൊടുത്തില്ലെങ്കില്‍, പിന്നെ രാഘവേട്ടന്റെ ഒച്ച ആരോഹണക്രമത്തില്‍ പടി പടിയായി കേറി ക്കൊണ്ടിരിയ്ക്കും.. ആ നിലയ്ക്ക്‌, ഇനി ഉണ്ടാവാന്‍ സാദ്ധ്യതയുള്ള രംഗങ്ങള്‍ സാവിത്രിയുടെ മനസ്സിലേയ്ക്കു തെളിഞ്ഞു വന്നു കൊണ്ടിരുന്നു.

"അതേയ്‌, ഒന്നിങ്ങ്ട്‌ വരാന്‍ പറ്റ്വോ ഇപ്പൊ തന്നെ? അതോ ഞാന്‍ കാക്കണോ ഇനീം?"രാഘവേട്ടന്റെ അക്ഷമ മൂക്കിന്‍ തുമ്പത്തേയ്ക്കെത്തി തുടങ്ങി.
"ഈ അമ്മ അവിടെ എന്താ ചെയ്യണാവോ"?
"അമ്മേ.. അച്ഛന്‍ ദാ വിളിയ്ക്കുന്നൂ, എന്താ ചെയ്യണത്‌ അവിടെ, ഞാന്‍ വരാം, അങ്ക്ട്‌ പൊക്കോളൂ.."

സാവിത്രി മടിയില്‍ നിന്നും കുഞ്ഞിനെ പതുക്കെ തൂക്കില്‍ കിടത്തി. അപ്പൊഴേയ്ക്കും കൊച്ചമ്മണ്യേച്ചി ധൃതിയില്‍ മുണ്ടിന്റെ അറ്റം അരയില്‍ തിരുകി, ഓടി ചെല്ലുന്നുണ്ട്‌.
"ഒന്നങ്ക്ട്‌ നടന്നെത്തണ്ടേ, അപ്പൊഴേയ്ക്കും ഇങ്ങനെ ഒച്ചയിടാന്‍ തൊടങ്ങ്യാല്‍ ഞാനെന്താ ചെയ്യാ?"...
"അടുപ്പത്ത്‌ പാലുണ്ട്‌, അതൊന്ന് നോക്കണം, പിന്നെ അച്ഛന്റെ തോര്‍ത്ത്‌ ആ അയ്ക്കോലില്‍ ഇട്ടു വെയ്ക്കണം, കാപ്പീം പലഹാരോം കൂടി എടുത്തു വെച്ചോളു ട്ടൊ, ഇല്ല്യെങ്കില്‍ പിന്നെ അതിനാവും.." ഓട്ടത്തിനിടയില്‍, മകള്‍ക്കുള്ള നിര്‍ദ്ദേശ്ശങ്ങളും..

അവള്‍ മറുപടിയൊന്നും പറയാതെ വേഗം അടുക്കളയിലേയ്ക്ക്‌ പോയി. എന്തു പറയാന്‍, കുട്ടിക്കാലം മുതല്‍ക്കു കാണുന്ന കാര്യങ്ങളല്ലേ അച്ഛന്റെയടുത്തേയ്ക്കുള്ള അമ്മയുടെ ഈ ഓട്ടം. ഇപ്പോഴും അതിനൊരു മാറ്റോം വന്നിട്ടില്ല.
അടുക്കളയില്‍ നില്‍ക്കുമ്പോള്‍ അവളുടെ മനസ്സ്‌ പതുക്കെ പുറകിലേയ്ക്ക്‌ സഞ്ചരിച്ചു.
പണ്ട്‌, അച്ഛന്‍ സ്കൂളിലേയ്ക്ക്‌ നേരത്തെത്താനുള്ള കണിശത വിടാതെ ഇറങ്ങി നടക്കും, അപ്പോഴേയ്ക്കും ചില ദിവസം ചോറ്‌ ആയിട്ടുണ്ടാവില്ല...
"ചോറും വേണ്ട ഒന്നും വേണ്ട, ഞാന്‍ പോവാണ്‌ സമയത്തിനായില്ലെങ്കില്‍, എനിയ്ക്ക്‌ കാക്കാന്‍ നേരല്ല്യ.."അത്‌ മുഴുവനാക്കാതെ അച്ഛന്‍ നടന്നകന്നു കഴിഞ്ഞിട്ടുണ്ടാകും, പിന്നെ അച്ഛന്റെ പിന്നാലെ ചോറു പാത്രവും കൊണ്ട്‌ അമ്മ ഓടും.. അല്ലെങ്കില്‍ ചിലപ്പോള്‍ ഏട്ടന്മാര്‍ ഓടും...

പിന്നീട്‌ അച്ഛന്‍ റിടയര്‍ ചെയ്തതിനു ശേഷം, അമ്മ സ്ക്കൂളില്‍ നിന്നു വരുമ്പോഴേയ്ക്കും, കണക്കു കൂട്ടി വെച്ചു കഴിഞ്ഞിട്ടുണ്ടാകും അമ്മയ്ക്കുള്ള ജോലികള്‍. സ്കൂളീല്‍ നിന്നും വന്ന് ബാഗ്‌ പടിയില്‍ വെച്ച്‌, സാരി എടുത്തു കുത്തി, അമ്മ നേരെ പോകുന്നത്‌ തൊഴുത്തിലേയ്ക്കാണ്‌, ചാണകം വാരാന്‍, പിന്നെ അത്‌ കൊട്ടയിലാക്കി തെങ്ങിന്റെ കടയ്ക്കല്‍ കൊണ്ടിടല്‍, ഷെഡ്ഡില്‍ നിന്നും വൈക്കോല്‍ കണ്ടുവന്ന് തൊഴുത്തില്‍ ഇട്ടുവെയ്ക്കല്‍ അങ്ങനെ അങ്ങനെ എല്ലാം കഴിഞ്ഞാണ്‌ അമ്മ അകത്തേയ്ക്കു കയറി ഒരു ഗ്ലാസ്സ്‌ ചായ കുടിച്ചിരുന്നത്‌. ചിലപ്പോള്‍ ചക്ക ഇടീപ്പിച്ചു വെച്ചിട്ടുണ്ടാകും, ചൊള പറച്ച്‌ അതു വറുക്കല്‍ ആവും അല്ലെങ്കില്‍ അത്‌ വരട്ടല്‍ ആകും.. അങ്ങനെ എന്തു വേണമെങ്കിലും ആവാം, അച്ഛന്റെ മനോധര്‍മ്മം പൊലെ..

അമ്മയുടെ ഓട്ടം ഇപ്പോള്‍ തളര്‍ത്തി തുടങ്ങിയിട്ടുണ്ട്‌, പണ്ടത്തെ പോലെ ഓടാനൊന്നും വയ്യ ഇപ്പോള്‍. പക്ഷെ, വിചിത്രമായി തോന്നുന്നു അമ്മയുടെയും അച്ഛന്റേയും ബന്ധം. നല്ലതൊന്നും പറയാനില്ലാത്ത അച്ഛന്‍, പറയുമെന്ന പ്രതീക്ഷയില്ലാതെ മക്കള്‍ക്കു വേണ്ടിയും അച്ഛനു വേണ്ടിയും ഓടുന്ന അമ്മ. അമ്മയും ഒരു മനുഷ്യ സ്ത്രീ തന്നെയല്ലേ, അല്ലാതെ യന്ത്രമൊന്നുമല്ലൊല്ലോ ഇങ്ങനെ പണിയെടുത്തും അച്ഛന്റെ പിന്നാലെ ഓടാനും.. അമ്മയ്ക്കും വേണ്ടേ വിശ്രമമൊക്കെ? എല്ലു മുറിയെ പണിയെടുക്കാനുള്ളതാണോ എന്നന്നേയ്ക്കുമായി?? കാലമൊക്കെ മാറിയില്ലെ..? അവളില്‍ ‍ധാര്‍മിക രോഷം തിളച്ചു മറിഞ്ഞു. ഫെമിനിസം സട കുടഞ്ഞെണീറ്റു. ഒരു തീരുമാനമെടുത്തു. അച്ഛനോട്‌ കാര്യമായി ഇതിനെ കുറിച്ച്‌ സംസാരിയ്ക്കണം. ആ പശൂനെ ആദ്യം വില്‍ക്കാന്‍ പറയണം. അതുള്ളതു കൊണ്ടാണ്‌ ഇത്രയും കോലാഹലങ്ങള്‍. അച്ഛനും അതിനെ നോക്കി നടത്താന്‍ വയ്യാതെയായിരിയ്ക്കുന്നു..
ഒരാളെ വെയ്ക്കാം എന്നു പറഞ്ഞാല്‍, അച്ഛന്റെ സമ്മതം കിട്ടീട്ട്‌ അതുണ്ടാവില്ല. അതൊഴിഞ്ഞു കിട്ടിയാല്‍ അമ്മയുടെ ഓട്ടം ഒന്നു കുറഞ്ഞു കിട്ടും.

സത്യത്തില്‍ രാഘവേട്ടന്‍ ആളൊരു നല്ല മൃഗ സ്നേഹിയാണ്‌. പശു, ആട്‌, പട്ടി, പൂച്ച എല്ലാവരും രാഘവേട്ടന്റെ സ്നേഹം അനുഭവിച്ചറിഞ്ഞ കൂട്ടരാണ്‌,ഒരുകാലത്ത്‌. ഇപ്പോള്‍ ഒരാനയെ കൂടി വാങ്ങാനുള്ള മോഹം മിണ്ടാതെ അടക്കിപ്പിടിച്ചിടിച്ചിരിയ്ക്കുകയാണ്‌ മൂപ്പര്‍!. കാലുകള്‍ പിന്‌വലിഞ്ഞതോടെ, മൃഗ സ്നേഹം തല്‍ക്കാലം, പശുവിലും പിന്നെ ഒരു പട്ടിയിലും മാത്രമായി ഒതുക്കി നിര്‍ത്തേണ്ടി വന്നു. രാഘവേട്ടന്റെ സന്തത സഹചാരികളായ ആ കറുത്ത പട്ടിയും പിന്നെ കുത്തി നടക്കുന്ന ഒരു മുട്ടന്‍ വടിയും ഉണ്ടെങ്കില്‍, വീട്ടിലേക്കോ ആ വളപ്പിലേയ്ക്കോ ഒരു കുഞ്ഞിനു പോലും കടക്കാന്‍ പറ്റില്ലെന്നാണ്‌ മൂപ്പര്‍ടെ വിശ്വാസവും, ധൈര്യവും.
പക്ഷെ പശൂനെ നോക്കലൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.. മനസ്സ്‌ വിചാരിയ്ക്കുന്നേടത്ത്‌ ശരീരം എത്തുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും..

ഏതായാലും സാവിത്രിയ്ക്ക്‌ മനസ്സിനു നല്ല തൃപ്തി തോന്നി തന്റെ ഉചിതമായ തീരുമാനത്തില്‍.

"അതേയ്‌, നിങ്ങള്‍ക്ക്‌ എന്റെ കാര്യം നോക്കാന്‍ സമയം ഉണ്ടോ? ഇല്ല്യെങ്കില്‍ ഇപ്പൊ പറയണം, ഞാന്‍ ദാ അപ്രത്ത്‌ കീഴാനിയ്ക്കല്‍ക്ക്‌ പോക്കോളാം.. ഒരു ചെറിയ കൂരയും പിന്നെ ഒരു പായയും, അത്രയേ വേണ്ടു എനിയ്ക്ക്‌.. അല്ലാ.." ഉടനെ മുന്നില്‍ ഹാജര്‍ കൊടുക്കാത്തതിന്റെ ബാക്കിയാവും..

അമ്മ അകത്തേയ്ക്ക്‌ കണ്ണും തുടച്ചു കൊണ്ട്‌ വരുന്നുണ്ട്‌.

"ഇത്രയ്ക്ക്‌ പറയാന്‍ ഇപ്പൊ എന്താ ഉണ്ടായേ ആവോ.. എനിയ്ക്കിതു വരെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. മേപ്പട്ടും ഉഴിയാന്‍ വയ്യ, കീഴ്പ്പട്ടും ഉഴിയാന്‍ വയ്യ എന്ന മട്ടാ.."

സാവിത്രി ഒന്നും പറഞ്ഞില്ല. പറയാനൊന്നുമില്ല... ഭാര്യയ്ക്കൊരു മിനിമം ബഹുമാനമെങ്കിലും കൊടുക്കാന്‍ അച്ഛനറിയില്ലെന്നവള്‍ക്ക്‌ തോന്നി.

ദാ... ഇങ്ങനെയാണ്‌ രാഘവേട്ടന്‌ ശുണ്ഠി വന്നാല്‍..

***************************************************

എന്നാല്‍, അതെല്ലാം അമ്മയ്ക്കും മക്കള്‍ക്കും മാത്രം പരിചിതമായ രാഘവേട്ടന്റെ ഒരു മുഖം എന്നേയുള്ളു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ ബഹുരസാണ്‌.

വലിയൊരു മണ്‍കുടം കമഴ്ത്തി വെച്ച പോലെ, ഷര്‍ട്ടിട്ട്‌ മറച്ചു വെയ്ക്കാത്ത, ആ ഗണപതി വയറിനു മുകളില്‍ ചുറ്റി വെയ്ക്കുന്ന കാവി മുണ്ട്‌, അല്ലെങ്കില്‍ ലുങ്കി. പൊതുവെയുള്ള വേഷമാണിത്‌. റിടയര്‍ ചെയ്തതിനു ശേഷം ഒരല്‍പം തടി കൂടിയിട്ടുണ്ട്‌ രാഘവേട്ടന്റെ, ഒപ്പം കാലുകള്‍, മുട്ടിനു താഴെ "റ" പോലെ വളഞ്ഞു തുടങ്ങിയിട്ടുമുണ്ട്‌. കാലുകള്‍ നിലവിളിച്ചു തുടങ്ങി, ശരീരത്തെ താങ്ങുവാനുള്ള ശേഷി ഇനിയില്ലെന്ന്. എന്നാലും ആ നിലവിളിയൊന്നും രാഘവേട്ടന്റെ ചെവിയിലെത്തുന്നില്ലെന്നാണ്‌ തോന്നുന്നത്‌. കാരണം, ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും മൂപ്പര്‍ തയ്യാറാവുന്നില്ല ത്രേ.
"ഒരിത്തിരി പുളിയും എരിവും ഒക്കെയില്ലെങ്കില്‍ പിന്നെ എന്തു ഭക്ഷണം" അതാണ്‌, അതി സമ്മര്‍ദ്ദത്തോടെ ഉള്ളിലൊഴുകുന്ന രക്തം ക്ഷീണിപ്പിയ്ക്കാറുള്ള ആ വലിയ ശരീരത്തെ നോക്കി, കാലിന്റെ മുട്ടിനേയും തഴുകി കൊണ്ടുള്ള രാഘവേട്ടന്റെ ആത്മഗതം. നല്ല പുളിയുള്ള ഒരെടങ്ങഴി മോരും, പിന്നെ പച്ച മുളക്‌ ഒരു അഞ്ചാറെണ്ണം നല്ല പൂളിയും, വലിയൊരു കയ്യില്‍ വെളിച്ചെണ്ണയും കൂട്ടി ചതച്ചതും, കുടെ ഒരിത്തിരി കടുമാങ്ങയുടെ വെള്ളം കൂടി ഉണ്ടേങ്കില്‍ ഭേഷായി, വേറെയൊന്നും പ്രത്യെകിച്ച്‌ ആവശ്യമില്ല ചോറിന്റെ കൂടെ, ഒരു രണ്ടാള്‍ക്കുള്ള ഊണ്‌ പപ്പടം പോലും ഇല്ലാതെ സുഖായി അകത്തു ചെന്നോളും. ഇതാണ്‌ ഇഷ്ട ഭക്ഷണം, അല്ലെങ്കില്‍ പിന്നെ കുറഞ്ഞത്‌, നല്ല ഇഞ്ചിയും പച്ചമുളകും പുളിയും കൂട്ടിയരച്ച നല്ലൊരു നാളികേരച്ചമ്മന്തി.

"ഹൗ!, എങ്ങനെയാ ഇക്കണ്ട പുളീം പച്ചമുളകും ഒക്കെ അകത്തയ്ക്ക്‌ ചെല്ലണതാവോ" എന്നൊരു പിറുപിറുക്കലോടു കൂടി കൊച്ചമ്മണ്യേച്ചി രോഷം പൂണ്ട്‌, പ്രതിഷേധം രേഖപ്പെടുത്തി രംഗത്തു നിന്നും ഇറങ്ങി പോകും, രാഘവേട്ടന്റ ഈ 'തോന്നിവാസം' കണ്ടാല്‍..
"പിന്നാര്‍ക്കു വേണ്ടിയാ ചോറും കൂട്ടാനും ഒക്കെ ഇവിടെ വെച്ചുണ്ടാക്കണത്‌" എന്നൊരര്‍ത്ഥം കൂടി ആ ഇറങ്ങിപ്പോക്കിന്റെ വേഗതയില്‍ നിന്നും വായിച്ചെടുക്കാം.
അത്‌ കണ്ട്‌ രാഘവേട്ടന്‍ പതിവു പല്ലവിയില്‍ ഒരാത്മഗതം നടത്തും - "അവള്‍ക്ക്‌ തീരെ പിടിയ്ക്കണില്ല എന്നെ.." ന്നാലും ഞാനിതടുത്തൊന്നും നിര്‍ത്താന്‍ പോണില്ലെന്റെ കൊച്ചമ്മണ്യേ... എന്ന ഒരര്‍ത്ഥം പറയുന്ന ചിരിയോടെ, തലയൊന്നാട്ടി..
ഇങ്ങനെയൊക്കെയാണെങ്കിലും, ആള്‍ ഒട്ടും മോശമല്ലാത്ത പാചകകാരനും കൂടിയാണ്‌. മക്കളും ചെറുമക്കളും ഒക്കെ വരാറായാല്‍, വീട്ടില്‍ പിന്നെ രണ്ടു പേരും അടുക്കളയില്‍ തിരക്കിലാവും.. ശര്‍ക്കര ഉപ്പേരി, വറുത്ത ഉപ്പേരി, അട, ചക്ക വരട്ടല്‍ എന്നു വേണ്ട സകല എണ്ണങ്ങളും രാഘവേട്ടന്റെ നേതൃത്വത്തില്‍, കൊച്ചമ്മിണ്യേച്ചി ശിങ്കിടിയായി, ഉണ്ടാക്കി വെച്ചു കഴിഞ്ഞിട്ടുണ്ടാകും.

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം പിടി വിട്ടുപോകാറുണ്ടെങ്കിലും, ബാക്കി എല്ലാ കാര്യത്തിലുമുള്ള കണിശതയും, ദീര്‍ഘവീക്ഷണവും, മനസ്സിന്റെ വേഗതയും, എല്ലാം രാഘവേട്ടന്‍ കഴിഞ്ഞിട്ടേയുള്ളൂ വേറെയാരും! കണക്കില്‍, "രാഘവേട്ടന്റെ കണക്കല്ലേ കണക്ക്‌" എന്ന് എല്ലാവരാലും ഒരുപോലെ അംഗീകരിയ്ക്കപ്പെട്ട കൃത്യതയാണ്‌ . ബാക്കി കാര്യങ്ങളെല്ലാം അതുപോലെ തന്നെ പലരാലും അംഗീകരിയ്ക്കപ്പെട്ടും, പലപ്പൊഴും "നേരെ വാ, നെരെ പോ" എന്ന പ്രകൃതി കാരണം പലരാലും ഇത്തിരി അല്‍പരസങ്ങളൊക്കെ വാങ്ങി വെച്ചും, ഒക്കെയായുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്‌ രാഘവേട്ടന്‍. "വീട്ടിലെ കാര്യങ്ങളൊക്കെ അതാതു സമയങ്ങളില്‍ കൃത്യമായി നടക്കണം, അതിനൊരു വിട്ടുവീഴ്ചയും നടക്കില്ല.." എന്നതാണ്‌ മൂപ്പരുടെ പോളിസി. അല്ലാ, അതുകൊണ്ട്‌ കൊച്ചമ്മണ്യേച്ചിയ്ക്കോ, മക്കള്‍ക്കോ വീട്ടിലെ കാര്യങ്ങളെ കുറിച്ചോ, വീടിന്റെ സുരക്ഷയെ കുറിച്ചോ ഒന്നും ഇതുവരെ ചിന്തിയ്ക്കേണ്ടി വന്നിട്ടില്ല, എല്ലാ മുക്കിലും മൂലയിലും കണ്ണെത്തുന്ന ആളായി തന്നെ രാഘവേട്ടന്‍ അംഗീരിയ്ക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.

രാഘവേട്ടന്‍ പണ്ട്‌, ഓടി നടക്കുന്ന കാലത്ത്‌ നല്ല അദ്ധ്വാനി ആയിരുന്നു. രാഘവേട്ടനും കുടുമ്പവും, ഏട്ടനും കുടുമ്പവും അവരുടെ മരിച്ചു പൊയ അമ്മയും എല്ലാവരും കൂടി തറവാട്ടിലായിരുന്നു താമസം ആദ്യം. പിന്നെ, വിദ്യാഭ്യാസത്തില്‍ മുന്നിലായിരുന്ന രാഘവേട്ടന്‌ സ്കൂളില്‍ നല്ലൊരു ജൊലി കിട്ടുകയും, അദ്ദേഹത്തിനു സ്വന്തമായി ഒരു വീടു വെയ്ക്കാനും സാധിച്ചു. പൊന്നു വിളയുന്ന പറമ്പില്‍ എല്ലാം നട്ടു പിടിപ്പിച്ചു രാഘവേട്ടനും വികൃതികളായ മൂന്നാണ്മക്കളും കൂടി. വീടു പണി ഉഷാറാക്കി. ജോലി കഴിഞ്ഞു വന്നാലുടനെ, പണിക്കാരെത്തുമ്പോഴേയ്ക്കും രാഘവേട്ടന്‍ സിമന്റൊക്കെ കുഴച്ച്‌ റെഡിയാക്കി വെയ്ക്കും, പണിക്കാര്‍ക്കുള്ള പണികളില്‍ പകുതിയും രാഘവേട്ടന്‍ ചെയ്തു വെച്ചിരിയ്ക്കും. അങ്ങനെ, വീടു പണി തീര്‍ത്ത്‌ താമസം തുടങ്ങി, വര്‍ഷങ്ങള്‍ കഴിഞ്ഞതൊടു കൂടി വളപ്പിലെല്ലാം, മാങ്ങയും ചക്കയും, നാളികേരവും കശുവണ്ടിയും പുളിയും നെല്ലിയ്ക്കയും എല്ലാം തൂങ്ങി കിടന്നു. മക്കള്‍ക്കു കുടുമ്പമായതൊടു കൂടി, വീടിന്റെ വലുപ്പത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും മറന്നില്ല രാഘവേട്ടന്‍.
"പണ്ടൊക്കെ ഇത്രയും സ്ഥലം തന്നെ അധികമായിരുന്നു, ഇനിയിപ്പോള്‍ എത്ര ആയാലും തികയില്ല എന്ന അവസ്ത്ഥയിലായി" എന്നൊരിത്തിരി അഭിമാനത്തോടെ തന്നെ പറയും മൂപ്പര്‍. ആ വീടും വളപ്പും എല്ലാം രാഘവേട്ടന്‍ ഒരാളുടെ അദ്ധ്വാനത്തിന്റെ ഫലങ്ങളായി, ഉയര്‍ന്നു പരന്നു കിടന്നു, എതൊരാള്‍ക്കും ഒരിത്തിരി അസൂയ, മനസ്സിലെങ്കിലും ഉണര്‍ത്തി കൊണ്ട്‌.
ഇപ്പോള്‍ മക്കളൊക്കെ വലുതായി ചിറകിന്‍ കീഴില്‍ നിന്നും പറന്നകന്നു കഴിഞ്ഞു, എല്ലാവരും 'ഈശ്വരാധീനം' കൊണ്ട്‌ നല്ല നിലയില്‍ തന്നെ എത്തിപ്പെട്ടു. ഇനിയിപ്പോള്‍ ബാക്കി കൂടെയുള്ളത്‌ കൊച്ചമ്മിണ്യേച്ചിയും, കൂടെ കാലിന്റെ വേദനയും, ഇതുവരേയും ലവലേശം കൈവിടാത്ത സമയത്തിനോടുള്ള ക്ലിപ്തതയും, മൂക്കത്തെ ശുണ്ഠിയും.. വീടിന്റെ കാവല്‍ക്കാരനായി, ഒരു കുടുംബ സ്നേഹിയായി ഒരൊറ്റയാനായി അങ്ങനെ ജീവിച്ചു വരുകയാണ്‌ രാഘവേട്ടന്‍.

എന്നാല്‍ കൊച്ചമ്മണ്യേച്ചിയുടെ കാര്യമാണതിലും രസം. അവിടെ യാതൊന്നും ഒരു പ്രശ്നമേയല്ല, വെറുതെ കണക്കു കൂട്ടിയും ചിന്തിച്ചു കൂട്ടിയും തല പുണ്ണാക്കാനൊന്നും മെനക്കെടാറില്ല, മൂപ്പത്ത്യാര്‍ നെരെ എതിര്‍ദിശയിലേയ്ക്കാണ്‌ സഞ്ചാരം. ഒഴുകുന്ന വെള്ളം പോലെ. മുന്നും പിന്നും നോക്കാതെ വര്‍ത്തമാന കാലത്തിലൂടെ അങ്ങനെ ഒഴുകിയൊഴുകി... നിമിഷത്തില്‍ നിന്നും നിമിഷത്തിലേയ്ക്ക്‌, ഇന്നില്‍ നിന്നും നാളെയിലേയ്ക്ക്‌... ഒന്നിനേയും ഭയമില്ല.. രാത്രി പന്ത്രണ്ടു മണിയായാലും, രാഘവേട്ടന്റെ ഒരു മൂളല്‍ കേട്ടാല്‍ തൊഴുത്തിലേയ്ക്ക്‌ എണീറ്റ്‌ പോയി ചാണകം വാരുന്ന, ചിലപ്പോള്‍ എല്ലാ പണിയും കഴിച്ച്‌, കൂരിരുട്ടത്ത്‌ പിറ്റന്നേയ്ക്ക്‌ ഉപ്പേരിയ്ക്കുള്ള ചേമ്പിന്‍ തണ്ട്‌ പൊട്ടിയ്ക്കാന്‍ ലാവെലേശം കൂസലില്ലാതെ തൊടിയിലേയ്ക്ക്‌ ഇറങ്ങി പോകുന്ന, ഒരു വീരവനിത. ഭയം, ക്ഷീണം, മടി, ചിന്തകള്‍, കൃത്യനിഷ്ഠത, കണിശത, തുടങ്ങിയ വാക്കുകള്‍ ആ നിഘണ്ടുവിലേ ഇല്ല. രാഘവേട്ടന്റെ മനസ്സിന്റെ വേഗതയ്ക്കൊപ്പം എത്താനുള്ള ഈ ഓട്ടം തുടങ്ങിയിട്ട്‌ കൊല്ലം പത്തു മുപ്പത്തിയഞ്ചായി..
കൊച്ചമ്മണ്യേച്ചിയ്ക്ക്‌ പിടിച്ചാല്‍ കിട്ടാത്ത ഒന്നുള്ളത്‌ ഉറക്കം മാത്രമാണ്‌. ഒരഞ്ചു മിനിട്‌ കിട്ടിയാല്‍ മതി, നിന്ന നില്‍പില്‍ തന്നെ വീഴാതെ ഉറക്കം തൂങ്ങാനുള്ള ഒരു പ്രത്യേക കഴിവുണ്ട്‌. എന്നാലോ, "ഒന്നു മര്യാദയ്ക്കു കിടന്നൂടേ...?" എന്നു മര്യാദയോടെ രാഘവേട്ടന്‍ ചോദിച്ചാലും , കിടന്നുറങ്ങുക എന്ന കാര്യം കൊച്ചമ്മണ്യേച്ചി ചെയ്തിട്ടുള്ള അബദ്ധം ഉണ്ടാകില്ല. ഇനി ഇതിലും വലിയൊരു മാനക്കേട്‌ വേറെയുണ്ടോ? "ഇങ്ങനെ പകല്‍ കിടന്നുറങ്ങേ..?" എന്നാല്‍ ശരി രാത്രി മര്യാദയ്ക്ക്‌ നേര്‍ത്തെ കിടന്നുറങ്ങി കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരമൊന്നുമില്ല, രാത്രി പന്ത്രണ്ട്‌ മണിയാവാതെ ഉറങ്ങുന്ന പ്രശ്നമില്ല. ഉറക്കം തൂങ്ങി ബാക്കി കുറച്ചു നേരം ആ ടി.വി. യുടെ ഉമ്മറത്തിരുന്ന്, ഇടയില്‍ ആകെ മൊത്തം ഒരു ഇന്‍സ്പെക്ഷനു വേണ്ടി എണീറ്റു വരുന്ന രാഘവേട്ടന്റെ ഒരു "ചാട്ടം" കൂടി കേട്ടു കഴിഞ്ഞാലെ കൊച്ചമ്മണ്യേച്ചി കോസറിയിലേയ്ക്കു വീഴു. വീഴുന്നതും കുംഭകര്‍ണ്ണന്റെ അടുത്തെത്തിയിട്ടുണ്ടാകും, പിന്നെ രാവിലേ പശൂനെ കറക്കാന്‍ സഹായത്തിന്‌ രാഘവേട്ടന്‍ വിളിച്ചുണര്‍ത്തിയാലെ അവിട്ന്ന് പൊന്തൂ, അതും ചിലപ്പോള്‍ ഒന്നു തിരിഞ്ഞു കിടന്ന്, ചിലപ്പോള്‍ എണീയ്ക്കാന്‍ വൈകിപോകും, പിന്നെ അന്ന് മുഴുവന്‍ രാഘവേട്ടന്റെ നിര്‍ത്തിപ്പൊരിയ്ക്കല്‍ ആയിരിയ്ക്കും ഫലം. എന്നിട്ടും രാത്രി നേരം കെട്ട നേരത്ത്‌ മാത്രമേ കിടക്കൂ എന്നൊരു 'കൊച്ചു വാശി' അതേപടി തുടരുന്നു..
എന്നാലും, മുണ്ടിന്റെ തലപ്പ്‌ എടുത്തു കുത്തി അടുക്കളയിലും, പറമ്പിലും രാഘവേട്ടന്റെ പിന്നാലേയും ഉരുണ്ടുരുണ്ട്‌ കൊച്ചമ്മണ്യേച്ചിയും ഇങ്ങനെയൊക്കെ ജീവിതചക്രം തിരിച്ചു കൊണ്ടിരിയ്ക്കുന്നു. ഇതിനിടയില്‍ എപ്പൊഴെങ്കിലും "വിരസത" എന്നൊന്നുണ്ടോ എന്നു ചോതിച്ചാല്‍, അതിനു വ്യക്തമായ ഒരുത്തരം മൂപ്പത്തിയാര്‍ ആര്‍ക്കും ഇതുവരെ വിട്ടുകൊടുത്തിട്ടില്ല.. ചോദിച്ചാല്‍, അങ്ങുമിങ്ങും തൊടാത്ത ഒരു ചിരിയില്‍ അവസാനിപ്പിയ്ക്കും.. ചോദിച്ചവന്‌ വ്യക്തമായ ഒരു ധാരണയൊട്ട്‌ കിട്ടുകയുമില്ല. ആര്‍ക്കും പിടി കൊടുക്കാത്ത ഒരു 'സൂത്രക്കാരി‘ !

**********************************************************

സാവിത്രി അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം ഒന്നു കൂടി ദൃഢമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നല്ലൊരവസരം കാത്തിരിയ്ക്കുകയാണ്‌. അങ്ങനെ ഉച്ച മയക്കം കഴിഞ്ഞെണീറ്റ്‌ വന്നു നോക്കിയപ്പോളുണ്ട്‌ നല്ല രംഗം.. രാഘവേട്ടന്‍ കൊച്ചമ്മിണ്യേച്ചിയ്ക്ക്‌ ടി.വി യിലെ ഏതോ സീരിയലിന്റെ കഥ പറഞ്ഞു കൊടുക്കുകയാണ്‌. കൊച്ചമ്മണ്യേച്ചി ഒക്കെ കേട്ടാസ്വദിച്ചു കൊണ്ട്‌ ഓരോ സംശയങ്ങള്‍ ചൊദിച്ചു മനസ്സിലാക്കുന്നു, ഇടയ്ക്ക്‌ അടുപ്പത്ത്‌ വെച്ചിരിയ്ക്കുന്ന ചായയുടെ കാര്യങ്ങള്‍ പോയി നോക്കുന്നു.. അപ്പൊഴേയ്ക്കും രാഘവേട്ടന്‍ രംഗം വിട്ടു പോകാതെ "റണ്ണിംഗ്‌ കമണ്ട്രി" കൊടുത്തു കൊണ്ടേയിരിയ്ക്കുന്നു.. "ഇങ്ങട്‌ വരൂ , ദാ ദ്‌ പ്പൊ കഴിയും.." എന്ന് ഇടയ്ക്ക്‌ സ്നേഹത്തോടെ വിളിയ്ക്കുന്നു..
അവളവരെ ശല്യപ്പെടുത്താതെ അകത്തു പോയി എല്ലാം ഒന്നു പ്ലാന്‍ ചെയ്തു.

"നല്ല മൂഡിലുള്ള സമയത്തു വേണം കാര്യങ്ങള്‍ അവതരിപ്പിയ്ക്കാന്‍. പതുക്കെ അമ്മയോട്‌ പറഞ്ഞു തുടങ്ങാം, എന്നിട്ടാവാം അച്ഛനോട്‌. അമ്മയെ ഇപ്പ്പോള്‍ കണ്ടാല്‍ രാവിലെ എന്തെങ്കിലും സംഭവിച്ചതായുള്ള ഒരു ഭാവം പോലുമില്ല. ഈ അമ്മയെ സമ്മതിയ്ക്കണം എന്തായാലും, ഇങ്ങനെ എളുപ്പം എല്ലാം മറക്കാന്‍ പറ്റുമോ.. "

സീരിയല്‍ കഴിഞ്ഞ്‌ രാഘവേട്ടന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍, പതുക്കെ അടുക്കളയിലേയ്ക്ക്‌ ചെന്ന്, അവള്‍ കാര്യങ്ങള്‍ മെല്ലെ അവതരിപ്പിച്ചു. ഉടനെ വന്നു കൊച്ചമ്മണ്യേച്ചിയുടെ പ്രതികരണങ്ങള്‍..

"നെനക്കെന്താ കൊറേശ്ശെ? പശൂനെ വിക്കാനൊ? നല്ല കാര്യായി.. നടക്കണ കാര്യാണോ.. പശും തൊടീം കാര്യങ്ങളൊന്നും ഇല്ലെങ്കി പിന്നെ അച്ഛന്റെ സ്ഥിതി എന്താ? ആകെയുള്ള ഒരു മേലനക്കം പശൂന്റെ പിന്നാലെ നടുക്കുമ്പോളേ ഉള്ളൂ.. ഇതല്ലാതെ വേറെ താല്‍പര്യങ്ങളൊന്നും അച്ഛനില്ലേനീം.. ഒന്നും ചെയ്യാതെ ഇരുന്നാലാവും കൂടുതല്‍ പ്രശ്നം."

"അമ്മേ, അമ്മ സ്വന്തം ആരോഗ്യം കൂടി നോക്കണ്ടേ? ഇങ്ങനെ ഓടി നടക്കാന്‍ എത്ര കാലം പറ്റും? അതോണ്ടാ ഞാന്‍..."

"അതൊക്കെ അങ്ങ്ട്‌ നടക്കും.. ഇപ്പൊ നിങ്ങളൊക്കെ എല്ലാവരും ഉള്ളതു കൊണ്ടുള്ള ഒരു തിരക്ക്‌ അത്രേയുള്ളു.. നിങ്ങള്‌ പോയാല്‍ പിന്നെ എനിയ്ക്കെന്താ വെറെ ഒരു തിരക്കും ഇല്ല. അച്ഛന്റെ പിന്നാലെ നടക്കലന്നെ പണി. വയ്യായകളും ഇതിന്റെയൊപ്പം നടന്നോളും.. അതൊന്നും ഇപ്പൊ ആലോചിയ്ക്കണ്ട, നീ പോയി ആ കുട്ടീടെ കാര്യം നോക്ക്‌. "

????

" അസ്സല്‌.. ഇപ്പൊ വാദി പ്രതിയായി".. അവള്‍ക്കൊന്നും പിടി കിട്ടിയില്ല, ഒന്നും മനസ്സിലായുമില്ല. തിരിച്ചൊന്നും പറയാതെ പതുക്കെ കുഞ്ഞിന്റെ അരികിലേയ്ക്കു പോയി..

"അച്ഛനുള്ളതു കൊണ്ട ഇവിടത്തെ കാര്യങ്ങളൊക്കെ ഇങ്ങനെ നടന്നു പോകുന്നു... അല്ലാതെ എന്നെ കൊണ്ട്‌ കൂട്ട്യാ ഒന്നും കൂടില്ല.. ന്ന് പ്പൊ കാലു വേദന കൂടുതലുണ്ടാവും, അതാണിത്ര ശുണ്ഠി.." കൊച്ചമ്മിണ്യേച്ചിയുടെ ആത്മഗതങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു..

"അതേയ്‌, ആ ചായ ഇങ്ങ്ട്‌ എടുക്കൂ ട്ടൊ, എനിയ്ക്കു വളപ്പില്യ്ക്ക്‌ പോവാറായി, വേഗം വേണം.."

ചൂട്‌ ആറിയ ചായയും കൊണ്ട്‌ കൊച്ചമ്മിണ്യേച്ചി ഗ്ലാസ്സും കൊണ്ട്‌ ഓടുന്നു.

"ചൂട്‌ ഒട്ടും ഇല്ലല്ലോ.. ഇങ്ങനെ തണുത്താല്‍ അങ്ങനെ കുടിയ്ക്കാ?" രാഘവേട്ടന്റെ ഉയരുന്ന ശബ്ദം കേള്‍ക്കാനുണ്ട്‌.

ഒന്നും മിണ്ടാതെ മുണ്ടിന്റെ തലപ്പെടുത്തു കുത്തി പശുവിന്റെ അടുത്തേയ്ക്ക്‌ നടന്നു നീങ്ങുന്ന കൊച്ചമ്മിണ്യേച്ചിയേയും, ചൂടാറിയതിന്റെ അനിഷ്ടം മുഖത്ത്‌ നിഴലിച്ചു കൊണ്ട്‌ ചായ വലിച്ചു കുടിയ്ക്കുന്ന രാഘവേട്ടനേയും, ജനാലയിലൂടെ, സാവിത്രി അകത്തു നിന്നും നോക്കി നിന്നു..
പിന്നെ പതുക്കെ തന്റെ കുഞ്ഞിന്റെ അരികെ പോയി കിടന്നു.. അവന്റെയച്ഛന്റെ അടുത്തേയ്ക്ക്‌ പോകുവാനുള്ള ദിവസങ്ങള്‍ എണ്ണിനോക്കി കൊണ്ട്‌..

വിശാലമായ ആ വളപ്പിനേയും, വൃക്ഷങ്ങളേയും, പശുക്കളേയും സ്നേഹിയ്ക്കുന്ന രാഘവേട്ടന്റെ ഒച്ചയും വേഗമേറിയ മനസ്സും, ആ വീടിന്റെ ആത്മാവായി മാറിക്കഴിഞ്ഞിട്ടുണ്ടാകും ഒരുപക്ഷെ, കൊച്ചമ്മിണ്യേച്ചിയുടെ നിശ്ശബ്ദമായ ഓടിനടത്തങ്ങള്‍ ആ വീടിന്റെ ജീവനായും. അതിനൊരു കോട്ടവും തട്ടാതെ ഇന്നും ആ വീട്‌ അവിടെ തന്നെ ഉയര്‍ന്നു നില്‍ക്കുന്നു, ജീവനോടെ!

Tuesday, August 28, 2007

ഒരോണക്കുറിപ്പ്.

"കുട്ടികള്‍ക്ക്‌ ഓണം എന്നാല്‍ എന്തെന്നും, പൂക്കളമെന്തെന്നും എല്ലാം പറഞ്ഞു കൊടുക്കണം. അതൊക്കെ അറിഞ്ഞ്‌ വളരണം" - അമ്മ.

ശരിയാണ്‌, ഞങ്ങള്‍ക്കും അതു തോന്നാറുണ്ട്‌. ഓണമായാലും, വിഷുവായാലും, ഇനി വിജയദശമി ആയാലും, തിരുവാതിര ആയാലും എല്ലാം, പോരാതെ ക്രിസ്തുമസ്‌ ആയാലും റംസാന്‍ ആയാലും ഒരെണ്ണത്തിനെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ ശ്രമിയ്ക്കാറുണ്ട്‌.

അങ്ങനെ ഇത്തവണത്തെ ഓണവും എത്തി."അമ്മേ.. നമുക്കും പൂവിടണ്ടേ?..." ടി.വി യിലേയ്ക്കു നോക്കി അമ്മൂന്റെ ചോദ്യം.
"പിന്നെന്താ, പൂവ്‌ ഇന്നു തന്നെ പോയി വാങ്ങാലോ നമുക്ക്‌." എന്ന് ഞാനും സന്തോഷത്തോടെ പറഞ്ഞു. എന്തൊക്കെയായാലും അവള്‍ക്ക്‌ തോന്നീലോ, പൂവിടണം എന്നെങ്കിലും, ആഹ്ലാദം തോന്നി.

"പിന്നമ്മേ.. നാളെ ഹോളിഡേ ഹോം വര്‍ക്ക്‌ ചെയ്ണില്ല ട്ടൊ, ഓണല്ലേ, അതോണ്ടാ..." അതും കൂടി കേട്ടപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. ഓണം അവളുടെ മനസ്സിലേയ്ക്ക്‌ കുടിയേറിയിട്ടുണ്ടല്ലോ..

അങ്ങനെ, പൂവ്‌ വാങ്ങുക എന്ന ഭഗീരഥ പ്രയത്നം അടുത്തത്‌ - രാത്രി പതിനൊന്ന് മണി വരെ, ലുലു, അല്‍ഫല, എമിരേയ്റ്റസ്‌ ജനറല്‍ മാര്‍ക്കറ്റ്‌, എന്നുവേണ്ട എല്ലായിടത്തും ഞങ്ങളെത്തിയപ്പോഴേയ്ക്കും പൂവൊക്കെ "ഭാഗ്യം" കടാക്ഷിച്ചവര്‍ കൊണ്ടു പോയി കഴിഞ്ഞിരുന്നു... അച്ഛനും അനീത്തിക്കുട്ടിയും ഒരു ദിക്കിലേയ്ക്ക്‌, അമ്മുവും ഞാനും കൂടി മറ്റൊരു ദിക്കിലേയ്ക്ക്‌.. അങ്ങനെ സംഘം സംഘമായാണ്‌ "പൂവിറുക്കല്‍" ചടങ്ങിനു പോയത്‌. പക്ഷെ രണ്ടു കൂട്ടര്‍ക്കും നിരാശ തന്നെയായിരുന്നു ഫലം. ജോലി കഴിഞ്ഞ്‌ വന്ന് ഒരു ചായ ഒക്കെ കുടിച്ച്‌ പൂ പെറുക്കാന്‍ പോയപ്പോഴേയ്ക്കും, പൂവൊക്കെ കഴിഞ്ഞു, ഇനിയെന്തു ചെയ്യും?അമ്മൂനൊരിത്തിരി സങ്കടം..

"അമ്മേ, എന്നാല്‍ ഒരു കാര്യം ചെയ്യാം, നമുക്കു നമ്മുടെ ചെടിച്ചട്ടിയിലെ പൂവു കൊണ്ട്‌ പൂക്കളം ഉണ്ടാക്കാം, പിന്നെ പുറത്തുള്ള മരത്തിന്റെ എലകളും പറിയ്ക്കാലോ.." അവളൊരു വഴി കണ്ടു പിടിച്ചു.

പൊരിവെയിലത്ത്‌ വാടിയ മുഖവുമായി മുറ്റത്ത്‌ ആകെ ബാക്കിയുള്ള ഒരു കടലാസു പൂവിന്റെ ചെടിയുടെ കാര്യമാണ്‌ അവളീ പറയുന്നത്‌. ഓണത്തിന്റെ പൂക്കാലം മാത്രം മനസ്സിലുള്ള എനിയ്ക്കതൊട്ടും കണ്ണില്‍ പിടിച്ചില്ല, എങ്കിലും അവളുടെ ഉത്സാഹം കളയേണ്ടെന്നു കരുതി ഒന്നും പറയാന്‍ പോയില്ല..
എന്നാലും ഒരു സമാധാനം കിട്ടിയത്‌, ഊണ്‌ കഴിയ്ക്കാന്‍ ഇല കിട്ടിയെന്നതിലായിരുന്നു, കുട്ടികള്‍ക്ക്‌ ഇലയില്‍ ഊണു കഴിയ്ക്കാനുള്ള ഒരവസരം, മുടങ്ങിയില്ലല്ലോ..അങ്ങനെ, ഒരിത്തിരി നിരാശയോടെ തന്നെ ഞങ്ങള്‍ മടങ്ങി.

രാവിലെ നേര്‍ത്തെ എണീയ്ക്കണം എന്നൊക്കെ പറഞ്ഞു തന്നെയാണ്‌ അമ്മുവും അനീത്തിക്കുട്ടിയും കിടന്നത്‌, പക്ഷെ തലേ ദിവസത്തെ ചൂടിലുള്ള അലച്ചില്‍ കാരണമാവാം, രാവിലെ ആയിട്ടും രണ്ടു പേരും നല്ല ഉറക്കം.. എനിയ്ക്കാണെങ്കില്‍ വിളിയ്ക്കാന്‍ മനസ്സു വന്നില്ല, കാരണം വിളിച്ചുണര്‍ത്തിയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.. എന്നാലും.. വിളിയ്ക്കാതെ എങ്ങനെ, ഓണമായിട്ട്‌ രാവിലെ ഇങ്ങനെ കിടന്നുറങ്ങിയാല്‍ എങ്ങനെ.. ഓണത്തിന്റെ സന്തോഷം അവരറിയുന്നതെങ്ങനെ..
"ഛേ, വെക്കേഷന്‌ നാട്ടില്‍ പോയാല്‍ മതിയായിരുന്നു. കുട്ടികള്‍ക്ക്‌ നല്ലൊരവസരമായിരുന്നു..." ആകെ ഒരസ്വസ്ഥത ആയി പിന്നെ.. ഒരു സന്തോഷവും ഉത്സാഹവും ഒന്നും വരുന്നില്ല...ആരുമൊട്ടു വിളിയ്ക്കുന്നുമില്ല, വിളിയ്ക്കാനും വയ്യ, എല്ലാവരും ഓഫീസ്സിലാവും, രാത്രിയാവാതെ വിളിച്ചിട്ടു കാര്യമില്ല.. എന്നാല്‍ മൊബെയിലില്‍ എസ്സമ്മസ്സുകളുടെ ഒരു പ്രവാഹം, ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്‌, എല്ലാവരും അവരവരുടെ ഡ്യൂട്ടി ഭംഗിയായി കഴിച്ചു. ഇനി ഇതിനൊക്കെ മറുപടി കുത്തിക്കുത്തി ഉണ്ടാക്കേണ്ടത്‌ ബാക്കിയുള്ളവരുടെ തലയിലും.. സന്ദേശങ്ങളുടെ ആ പ്രവാഹം കണ്ടപ്പോള്‍ അങ്ങനെയാണ്‌ ആ മൂഡില്‍ തോന്നിയത്‌.
വേണ്ട, പതുക്കെ എല്ലാവരേയും വിളിയ്ക്കാം, എസ്സമ്മസ്സിലൂടെ ഓണാശംസ പറയുമ്പോള്‍ അതില്‍ "മനസ്സും" കൂടിയൊപ്പം വെയ്ക്കാന്‍ പറ്റില്ലെന്നു തോന്നി, വെറുതെ വാക്കുകള്‍ മാത്രമായിട്ടെന്തിന്‌.. ഓണായിട്ട്‌ ചിരിച്ച ശബ്ദത്തിലൂടെ, സ്നേഹത്തോടെ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ്‌, ഒരാശംസ പറയുന്നതിലും കേള്‍ക്കുന്നതിലും ഉള്ള സുഖം ഈ "സ്പീഡ്‌ മെസ്സേജസ്സ്‌" തരുന്നുണ്ടോ? എന്തായാലും അതും വേണ്ടെന്നു വെച്ചു.

ശരി, എന്നാലിനി അടുക്കളയിലേയ്ക്കു തന്നെ കയറാം എന്നു തീരുമാനിച്ചു. വൈകീട്ട്‌ ചങ്ങാതിയും ഭാര്യയും കുട്ടികളും ഓണം കൂടാന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്‌, അവര്‍ക്കോണം കാര്യമായി ഇല്ലത്രേ, രണ്ടു പേര്‍ക്കും ജോീയ്ക്കു പോണം...പിന്നെ അടുക്കളയില്‍ തിരക്കിലായി, അസ്വസ്ഥത അപ്പോഴും ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു.
ഏതായാലും കുറച്ചു നേരത്തെ ഉറക്കച്ചടവിനു ശേഷം അമ്മുവും അനീത്തിക്കുട്ടിയും ടി.വി വെയ്കാന്‍ തീരുമാനിച്ചു. ദിലീപിന്റെ സി.ഐ.ഡി വേഷം അവര്‍ക്കു വല്ലാത്ത ഇഷ്ടമായി, ചിരിയൊടു ചിരി.. തമാശയൊക്കെ മനസ്സിലാക്കി തന്നെയാണോ, എന്തോ.. അറിയില്ല, എന്തായാലും കുട്ടികള്‍ ഒന്നു ചിരിച്ചു കണ്ടപ്പോള്‍ മനസ്സിലും ഒരു കുളിര്‍മ വീശി. ഒന്നും ചെയ്യാനില്ലാതെ, വെറുതെ ഇരിയ്ക്കലല്ലോ.. അതിലെ ദിലീപിന്റെ കൂടെയുള്ള അര്‍ജ്ജുന്‍ എന്ന ഒരു ഗംഭീരന്‍ നായയെ അവര്‍ക്ക്‌ വലിയ ഇഷ്ടമായി. അമ്മു ഇടയ്ക്കിടെ അടുക്കളയിലേയ്ക്ക്‌ വന്ന്, എനിയ്ക്ക്‌ മിസ്സ്‌ ആകുന്ന തമാശകളൊക്കെ ഡെമോണ്‍സ്റ്റ്രേറ്റ്‌ ചെയ്തു തന്നു കൊണ്ടിരുന്നു. അവള്‍ ഈ ആറാം വയസ്സില്‍ തന്നെ ദിലീപിന്റെ വലിയൊരു ആരാധികയായി മാറിയോ എന്നൊരു സംശയം തോന്നി എനിയ്ക്ക്‌.

ഒരു കൊച്ചു ഓണ സദ്യ റെഡിയാക്കി, എണ്ണത്തിന്‌ എല്ലാം, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിയിഞ്ചി, വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം, ഇഞ്ചിത്തൈര്‌, സാംബാറ്‌ ഇത്രയും , പിന്നെ പാലടയും. അധികം വിസ്തരിച്ചില്ല. ഇനി അച്ഛന്‍ എത്തുകയേ വേണ്ടൂ.. കുളിച്ച്‌, പുതിയ ഉടുപ്പൊക്കെ ഇട്ട്‌, സുന്ദരികള്‍ രണ്ടു പേരും കാത്തിരുപ്പായി, അച്ഛനാണെങ്കില്‍ അന്ന് ഇല്ലാത്ത തിരക്കാണത്രേ - ഓഫീസ്സില്‍ - അതു പിന്നെ പറയണ്ടല്ലോ, എന്നെങ്കിലും നേര്‍ത്തെ വരണമെന്ന് മനസ്സില്‍ ഒരാശയെങ്കിലും തോന്നിയാല്‍, പിന്നെ അന്ന് ഇതുവരെ ഇല്ലാത്ത തിരക്കാവും.. അവസാനം കാത്തിരുന്ന്, ദിലീപിന്റെ തമാശ കണ്ട്‌ ചിരിച്ച്‌ ക്ഷീണിച്ച്‌ കുട്ടികള്‍ രണ്ടു പേരും ഉറങ്ങിപ്പോയി.. അസ്വസ്ഥതയ്ക്കൊരല്‍പം കുളിര്‍മ കിട്ടിയ എന്റെ മനസ്സ്‌ വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങി.

ഏതായാലും, ഒടുവില്‍ അച്ഛന്‍ എത്തി, ഒരു സന്തോഷ വാര്‍ത്തയും കൊണ്ട്‌, "ഹാഫ്‌ ഡേ ലീവ്‌ എടുത്തേയ്‌..." എന്ന് ഞങ്ങളോട്‌ പറയാനുള്ള ധൃതിയോടെ...
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍, ആകെ ഒരു തണുപ്പന്‍ പ്രതികരണം.. കുട്ടികള്‍ രണ്ടു പേരും ഉറങ്ങുന്നു... ടി.വി ആര്‍ക്കോ വേണ്ടി ഓടുന്നു.. ഹാളില്‍ നിറയെ, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍.. നിറയെ കവറുകള്‍.. പോരാത്തതിന്‌ ഈയുള്ളവളുടെ ഉരുണ്ടു കെട്ടിയ മുഖവും...
പിന്നീട്‌ അച്ഛന്റെ ഉത്സാഹത്തോടെ കുട്ടികളെ വിളിച്ചുണര്‍ത്തി, ഹാളെല്ലാം വൃത്തിയാക്കി, ഇലയൊക്കെ തുടച്ച്‌, വിഭവങ്ങളെല്ലാം വിളമ്പി, ഞങ്ങളെല്ലാവരും കൂടി ഊണു കഴിച്ചു, ഹാഫ്‌ ഡേ ലീവിന്റെ സന്തോഷത്തില്‍...
ഇതായിരുന്നു ഞങ്ങളുടെ "ഉച്ചയോണം".

പിന്നെ വൈകീട്ട്‌, ചങ്ങാതിയും കുടുമ്പവും വന്നപ്പോള്‍, കുറച്ചു കൂടി ഉഷാറായി, കുട്ടികള്‍ എല്ലാം മറന്നു കളിച്ചു. രാത്രി നാട്ടില്‍ നിന്നും എല്ലാവരും വിളിച്ചു. മുത്തശ്ശിമാരോട്‌ സംസാരിച്ചു, അവര്‍ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നു, നാട്ടിലെ ബഹളം ഫോണിലൂടെ കേട്ടാസ്വദിച്ചു, ഇവിടെത്തെ കൂടുകാരേയും, ബന്ധുക്കളേയും വിളിച്ചു, എല്ലാവരുടേയും ശബ്ദത്തിലെ ചിരിയും സ്നേഹവും പ്രത്യേകം തൊട്ടറിഞ്ഞു. രാത്രി കുറേ നേരം മതി വരുവോളം, കുട്ടികള്‍ ഭക്ഷണം പോലും നേരാവണ്ണം കഴിയ്ക്കാതെ കളിയില്‍ മുഴുകുന്നതു കണ്ടപ്പോളാണ്‌ സത്യത്തില്‍ ഞങ്ങളുടെ മനസ്സു നിറഞ്ഞത്‌. അതായിരുന്നു അവരുടെ ഓണം.

ഞങ്ങള്‍ അച്ഛനമ്മമാര്‍, ഹാളിലിരുന്ന് പരസ്പരം കുട്ടിക്കാലങ്ങളും, നാട്ടിലെ കാര്യങ്ങളും എല്ലാം പങ്കു വെച്ച്‌, തമാശ പറഞ്ഞ്‌, ഒരു കൊച്ചോണസദ്യ കഴിച്ച്‌, ഇവിടത്തെ പരിമിതികളെ കുറിച്ച്‌ ഓര്‍ക്കുക പോലും ചെയ്യാതെ, നല്ല കുറച്ചു സമയം ആസ്വദിച്ചു, അത്‌ ഞങ്ങളുടെ ഓണവും ആയി മാറി.

അതിനിടയില്‍ എപ്പോഴോ അമ്മു പെട്ടെന്ന് വന്നൊരു ചോദ്യം -

"അമ്മേ, പൂവിടാന്‍ എങ്ങനെയാ ചാണകം കയ്യോണ്ട്‌ തേയ്ക്കുക? അത്‌ പശൂന്റെ അപ്പിയല്ലേ..???"

"ഈശ്വരാ ഈ കുട്ടി ഇനിയും പൂവിടുന്നതിന്റെ കാര്യം മറന്നില്ലേ..." എന്നാണാദ്യം മനസ്സില്‍ കൂടി പോയത്‌.

പിന്നെ രാത്രി കിടക്കുമ്പോള്‍, മറക്കാതെ പൂക്കളത്തിന്റേയും, ചാണകം മെഴുകലിന്റേയും, കുട്ടിക്കാലങ്ങളുടേയും കഥകള്‍ പറഞ്ഞു കൊടുത്തു. അതുകേട്ടു അവളുറങ്ങി.. രാവിലെയുണ്ടായിരുന്ന അസ്വസ്ഥത നീങ്ങി, എങ്ങനെയോ എപ്പോഴോ, നിറഞ്ഞ്‌ കിട്ടിയ മനസ്സോടെ ഞാനും..

Tuesday, August 21, 2007

എന്നിട്ടും..

അയാള്‍ ഒരിയ്ക്കലും അതു തുറന്നു പറഞ്ഞില്ല, എന്നാലും അവളതറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലതവണ അവള്‍ ഒഴിഞ്ഞു മാറി. സംസാരം കുറച്ചു. അയാളോടൊപ്പം തനിയെ കിട്ടുന്ന നിമിഷങ്ങളെ ഒഴിവാക്കി, മനഃപൂര്‍വമായിരുന്നില്ല, അങ്ങനെ ചെയ്തു പോകുന്നതായിരുന്നു. പക്ഷെ പലപ്പോഴും സംശയിച്ചു, തന്റെ ഊഹം ശരിതന്നെയോ, അതോ തോന്നുന്നതോ.. പക്ഷെ വെറുതെ എന്തിനു തോന്നണം, അപ്പോള്‍ അതിന്റെ അര്‍ത്ഥമെന്ത്‌? എന്തോ...

അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാനാവാതെ, സുഹൃത്ത്‌ പിന്നേയും അതിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവളൊന്നും കേട്ടില്ല. തന്റെ ഊഹം ശരിയെന്ന് അറിഞ്ഞതിന്റെ ആഹ്ലാദം, പക്ഷെ ഇനിയെങ്ങനെ അവനെ അഭിമുഖീകരിയ്ക്കും എന്നതിന്റെ ഒരു ജാള്യത, അവനെ എന്തു പറഞ്ഞു മനസ്സിലാക്കും എന്ന സംഘര്‍ഷം എല്ലാം ഒരുമിച്ച്‌ അവളുടെ ഉള്ളില്‍ ബഹളം കൂട്ടുകയായിരുന്നു അപ്പോള്‍.

"ഇതെല്ലാം പറഞ്ഞിട്ടു വേണോ പരസ്പരം മനസ്സിലാവാന്‍?" എന്നവന്‍ ചോദിച്ചത്രേ, ആത്മവിശ്വാസത്തോടെ തന്നെ. അപ്പോള്‍ അവനെന്തൊക്കെയോ മനസ്സിലാക്കി വെച്ചിട്ടുണ്ട്‌ തന്നെ കുറിച്ച്‌. അവള്‍ മന്ദഹസിച്ചു.

"എനിയ്ക്കതിനു സാധിയ്ക്കില്ലെന്നു നീ തന്നെ പറഞ്ഞു മനസ്സിലാക്കണം" അവള്‍ പെട്ടെന്നു പറഞ്ഞു തന്റെ സുഹൃത്തിനോട്‌, അയാളെ അറിയിയ്ക്കാനുള്ള വാചകങ്ങള്‍.

അയാളെ പിന്നീട്‌ കണ്ടതേയില്ല. ഒരിയ്ക്കലും കാണാനും വന്നില്ല. ഉള്ളില്‍ സമാധാനമോ അതോ അസ്വസ്ത്ഥതയോ, അവള്‍ക്കും സംശയമായി. എന്നും കാണാന്‍ വരാറുള്ള അയാളുടെ മുഖം, ഒളിച്ചു വെയ്ക്കാനില്ലാതെ, പൊതിയാതെ, പലപ്പോഴായി നേരിട്ടു, പരസ്യമായി തന്നെ എന്തിനൊക്കെയോ ഒരു സമ്മാനമെന്നോണം തന്നിട്ടുള്ള കുറേ കൊച്ചു രൂപങ്ങള്‍, തന്റെ സംസാരവും ദേഷ്യവും സംഘര്‍ഷങ്ങളും എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു നില്‍ക്കാറുള്ള ആ മനസ്സ്‌.. അനുജത്തിയ്ക്കും അമ്മയ്ക്കും തന്നെ കുറിച്ചറിയാമെന്ന് ഒരിയ്ക്കല്‍ പറഞ്ഞത്‌... ഓരോന്നായി ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു.. പക്ഷെ, എന്തുതന്നെയായാലും അതവള്‍ക്കുള്ള വഴിയല്ലെന്ന തോന്നല്‍ അപ്പോഴും ഉണ്ടായി. താന്‍ പറഞ്ഞയച്ച വാചകങ്ങള്‍ ശരി തന്നെയെന്നവള്‍ വിശ്വസിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ആ മുഖവും മനസ്സും കളഞ്ഞു പോയതായി അവള്‍ കരുതി. മനസ്സിലൊന്നും ഉടക്കി നില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തി.


അവിചാരിതമായിരുന്നു അത്‌. ദൂരെ ആള്‍ക്കൂട്ടത്തിന്റെ നടുക്കില്‍ അയാളുടെ നില്‍പ്‌. സ്റ്റേജില്‍ നിന്നും പറന്നു വന്നു കൊണ്ടിരിയ്ക്കുന്ന പിയാനോയുടെ കുസൃതി നിറഞ്ഞ സ്വര സഞ്ചാരങ്ങളില്‍ അയാളുടെ മുഖം മങ്ങിയിട്ടുണ്ടെന്നവള്‍ക്കു തോന്നി. സ്റ്റേജില്‍ പിയാനോ വായിച്ചു കൊണ്ടിരിയ്ക്കുന്ന ആള്‍ പരിസരം തന്നെ മറന്നു പോയിട്ടുണ്ടെന്ന് കണ്ടാല്‍ മനസ്സിലാവും. അയാളുടെ വിരല്‍ത്തുമ്പില്‍ നിന്നും സ്വരങ്ങള്‍ ഓരോ കീയിലേയ്ക്കും പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.. അത്‌ അന്തരീക്ഷം മുഴുവനും ചിത്രശലഭങ്ങളെ പോലെ പാറി പറന്നുകൊണ്ടിരുന്നു..
അയാളുടെ സിഗരറ്റിന്റെ രൂക്ഷഗന്ധം ആ ദൂരത്തിലും തന്റെ മൂക്കിലേയ്ക്കടിച്ചു വരുന്നുണ്ടെന്നു തോന്നി. അയാള്‍ വീണ്ടും വലിച്ചു തുടങ്ങിയിട്ടുണ്ട്‌. തന്നെ കണ്ടിട്ടും മനഃപൂര്‍വം അകന്നു നില്‍ക്കുന്നത്‌ അവള്‍ക്ക്‌ മനസ്സിലായി. കാരണവും അവള്‍ ഊഹിച്ചു.

പക്ഷെ...

എന്തിനിതിങ്ങനെ വലിച്ചു കൂട്ടുന്നതെന്നോ, വെറുതെ ഓരോ അസുഖങ്ങള്‍ വരുത്തി വെയ്ക്കണോ എന്നോ, പിന്നെ.. ഇത്രയും വേഗത്തിലിങ്ങനെ ബൈക്കോടിയ്ക്കുന്നതെന്തിനെന്നോ, അസുഖങ്ങള്‍ വരാതെ നോക്കണമെന്നോ, പിന്നെ.. അമ്മയെ കുറിച്ചോ, കൊച്ചനിയത്തിയെ കുറിച്ചോ ഒന്നും ചോദിയ്ക്കുവാനോ, പറയാനോ.. പിന്നേയും എന്തും പറയാന്‍ ബാക്കി വെച്ചിട്ടുള്ള ആ പഴയ സ്വാതന്ത്ര്യമോ അധികാരമോ ഇനി തനിയ്ക്കില്ലെന്നവള്‍ക്കു തോന്നി. തനിയ്ക്കതിനു ഇനി സാധിയ്ക്കില്ലെന്ന് തെല്ലൊരു വേദനയോടെ തിരിച്ചറിഞ്ഞു. അവയുടെ ആ പഴയ മുഖം മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

ആരുമല്ലെന്നറിയാമായിരുന്നിട്ടും, ഏതൊക്കെയോ അധികാരങ്ങള്‍ അയാളോടുണ്ടായിരുന്നു, അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പക്ഷെ അതിന്റെയൊക്കെ ഉറവിടങ്ങള്‍ തേടി ഒരിയ്ക്കലും അവളലഞ്ഞിരുന്നില്ല. അയാളുടെ കണ്ണുകളിലെ തിളക്കം കാണുമ്പോഴും, അയാള്‍ ഒരിയ്ക്കലും ഉച്ചരിയ്ക്കാത്ത സ്നേഹം എന്ന വാക്കിന്റെ ആവരണം, ആ സാമീപ്യത്തിലൂടെ തന്നെ പൊതുയുന്നുണ്ടെന്നു തോന്നിയപ്പോഴും, ഒക്കെ തോന്നിയിരുന്ന ഒരിഷ്ടത്തിന്റെ നിര്‍വചനങ്ങളും അന്വേഷിച്ചിരുന്നില്ല. പക്ഷെ ഇപ്പോളവള്‍ക്കു വേദനിച്ചു. ഉള്ള്‌ പിടച്ചു. ആ വേദനയുടെ അര്‍ത്ഥം ഇപ്പോള്‍ തിരിച്ചറിയുന്നു, ഈ അകല്‍ച്ചയുടെ ദൂരത്തില്‍... കണ്ടിട്ടും കാണാതിരിയ്ക്കുന്ന ഈ നിമിഷങ്ങളില്‍... വേദനയുടെ പിടച്ചിലില്‍..

പെട്ടെന്ന് അയാളും ഒന്നു നോക്കിയോ? മനസ്സിലേയ്ക്ക്‌ ചിത്രശലഭങ്ങളായി പാറിയെത്തുന്ന പിയാനോയുടെ സ്വര സഞ്ചാരങ്ങള്‍, രാഗ കൂട്ടില്ലാതെ, താളനിബദ്ധമല്ലാതെ, ഏതൊക്കെയോ ചേര്‍ച്ചകളില്‍ അലിഞ്ഞു ചേര്‍ന്ന് ഈ ദൂരം കുറയ്ക്കുന്നുവോ? ഈ നിമിഷങ്ങളെ നിറയ്ക്കുന്നുവോ? വേദനയ്ക്കും സുഖം പകരുന്നുവോ?
കുറയുന്ന ഈ ദൂരമാണോ പ്രണയം? നിറയുന്ന ഈ നിമിഷങ്ങളാണോ പ്രണയം? സുഖമുള്ള ഈ വേദനയാണോ പ്രണയം? അവള്‍ ആശ്ചര്യത്തോടെ അയാളെ നോക്കിനിന്നു.

എന്നാല്‍ അവിടെ നിന്നും വേഗത്തില്‍ തിരിഞ്ഞു നടന്നു അവള്‍, പിടയുന്ന മനസ്സ്‌ വിട്ടു പോകാതിരിയ്ക്കാന്‍..., ഇനിയൊരിയ്ക്കലും അയാളെ കാണാനിട വരരുതേയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌, പിന്നില്‍ നിന്നും ആരും വിളിയ്ക്കരുതേയെന്നാശിച്ചു കൊണ്ട്‌... എങ്കിലും ആ വഴിയുടെ അവസാനം അവളറിയാതെ ഒന്നു തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടത്തിനിടയില്‍ പോലും തനിയ്ക്കു വേണ്ടി അപ്പോഴും എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്ന ആ കണ്ണുകളിലെ ഭാവം മനസ്സിലാക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല. ആദ്യമായി പ്രണയമെന്ന ഭാവം അവിടെ കണ്ടു! മനസ്സിലെ ചിത്രശലഭങ്ങളുടെ അകമ്പടിയോടെ!
ഒന്നു തിരിഞ്ഞു നടന്നാല്‍, ഓടിയടുത്തെത്തിയാല്‍.. അത്ര മാത്രം മതി.. ഒന്നുകില്‍ നഷ്ടപ്പെട്ടു പോയിയെന്നു കരുതിയ ആ പഴയ സ്വാതന്ത്ര്യവും അധികാരവും ഓടിചെന്ന് വീണ്ടെടുക്കുവാനൊരവസരം ... അല്ലെങ്കില്‍ അടുത്തു ചെന്ന് രണ്ടു വാക്കില്‍ ഒരു യാത്ര പറയാനുള്ള അവസരം.. വെറും നിമിഷങ്ങള്‍ കൊണ്ടളന്നെടുക്കാവുന്ന ദൂരത്തില്‍ തന്നെ.. അവളവിടെ തന്നെ നിന്നു, ചിത്രശലഭങ്ങള്‍ പറന്നു..

എന്നിട്ടും ..

ഒരു പതര്‍ച്ചയോടെ ആ നിമിഷങ്ങളെ അവള്‍ വെറുതെ വിട്ടു കളഞ്ഞു. അതാണു ശരിയെന്നും അവള്‍ വിശ്വസിച്ചു. ആ ശരിയിലൂടെ പിന്നെ തിരിഞ്ഞു നോക്കാതെ അവളവിടെ നിന്നും മുന്നോട്ട്‌ സഞ്ചരിച്ചുകൊണ്ടിരുന്നു.. കാലത്തെ മറികടന്ന്, മറവിയിലേയ്ക്കുള്ള ദൂരം എളുപ്പത്തില്‍ താണ്ടാനുള്ള കൊതിയോടെ... ആ പതര്‍ച്ചകളെ അവിടെയിട്ട്‌ കുഴിച്ചു മൂടുവാനുള്ള ധൃതിയോടെ... എന്തിനൊക്കെയോ വേണ്ടി, ആര്‍ക്കൊക്കെയോ വേണ്ടി..

Sunday, July 29, 2007

കര്‍ക്കിടകവും കുട്ടിക്കുപ്പായവും.

കര്‍ക്കിടകം നാട്ടില്‍ തകര്‍ത്തു പെയ്യുമ്പോള്‍, ഇവിടെ ഓരോ വര്‍ഷവും കൂടുക എന്നല്ലാതെ കുറയാന്‍ ഒട്ടും ഭാവമില്ലാതെ വേനല്‍ ചൂട്‌ കത്തി ജ്വലിയ്ക്കുകയാണ്. കര്‍ക്കിടത്തിലെ ചൂട്‌..

ഒരു സുഖമുള്ള കുളിര്‍മ മനസ്സിലേയ്ക്ക്‌ പകര്‍ന്നു തരുന്ന കര്‍ക്കിടത്തെ കുറിച്ച്‌ പണ്ട്‌ ധാരാളമായി കേട്ടിരുന്നതാണ്‌ 'കര്‍ക്കിടക മാസം പഞ്ഞ മാസം' എന്നത്‌. പെരുമഴയില്‍ നനഞ്ഞ്‌ കുളിച്ച്‌ ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്‌, അല്ലെങ്കില്‍ പറഞ്ഞിരുന്നത്‌. അതുമല്ലെങ്കില്‍ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവര്‍ണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുന്‍പേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരിയ്ക്കാം.. ഏതായാലും മഴയുടെ വരവറിയിയ്ക്കുന്ന ഒരിരുണ്ട മുഖമാണ്‌ കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ്‌ പെട്ടെന്ന് കൊടുക്കാറുള്ള ഒരു ചിത്രം.
അങ്ങനെ, ഇപ്പോള്‍ കര്‍ക്കടകത്തിന്റെ മഴയെ പറ്റി കേള്‍ക്കുമ്പോഴും വായിയ്ക്കുമ്പോഴും, മനസ്സിലെവിടെയൊക്കെയൊ കുട്ടിക്കാലങ്ങളിലെ കര്‍ക്കടകത്തിന്റെ നനവ്‌.. ഓര്‍മ്മകളില്‍ കര്‍ക്കിടത്തിന്റെ മറന്നു പോകാത്ത ചിലയേടുകളും..

കര്‍ക്കിടകം എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത്‌ കര്‍ക്കിടക സംക്രാന്തി തന്നെ. ചേട്ടയെ കളഞ്ഞ്‌, ശ്രീയെ അകത്തേയ്ക്കു കൊണ്ടുവരല്‍. വീടിന്റെ ഓരോ മുക്കും മൂലയും അടിച്ചു തുടച്ച്‌, പ്രത്യേകിച്ചും അന്ന്, അടുക്കളയ്ക്ക്‌ തൊട്ടടുത്തു തന്നെ കണ്ടു വരാറുള്ള, ധാരാളം സാധനങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാനുപയോഗിയ്ക്കുന്ന 'കലവറ'യും മുഴുവനായി ഒഴിച്ച്‌ അടിച്ചു തുടയ്ക്കുന്നത്‌ വലിയ പ്രാധാന്യത്തോടെ ചെയ്തിരുന്നത്‌ ഓര്‍ക്കുന്നു. അതുപൊലെ ജനാല ക്കമ്പികളിലും മറ്റുമുള്ള പൊടിയും, (അതു ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ജോലിയായിരുന്നു.) മുകളില്‍ തൂങ്ങി കിടക്കുന്ന മാറാലയും മറ്റു അഴുക്കും കളഞ്ഞ്‌, അടിമുടി വൃത്തിയാക്കിയെടുത്ത്‌ വീടിന്റെ ഐശ്വര്യം വീണ്ടെടുക്കല്‍ തന്നെയായിരിയ്ക്കണം അതിന്റെ ഉദ്ദേശ്ശവും. സത്യത്തില്‍, ഇപ്പോള്‍ ഗൃഹപരിപാലനം കൂടി തുടങ്ങിയപ്പോള്‍, വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഇത്തരം വിപുലമായ ഒരു അടിച്ചു തുടയ്ക്കല്‍ പരിപാടിയുണ്ടാവുന്നത്‌ വളരെ നല്ല കാര്യമായി തന്നെ തോന്നുന്നു.

അങ്ങനെ ചേട്ടയെ കളഞ്ഞ്‌, ശ്രീ ഭഗവതിയെ കുടിയിരുത്തിയതിനു ശേഷം കുളിച്ച്‌ ദശപുഷ്പങ്ങള്‍ ചൂടുക എന്നൊരു പതിവുണ്ടായിരുന്നു. അതിപ്പോഴും നാട്ടില്‍ ഗ്രാമപ്രദേശങ്ങളിലെങ്കിലും പതിവുണ്ടാവണം. പേരില്‍ പുഷ്പങ്ങള്‍ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകള്‍ തന്നെയാണ്‌. പൂവാന്‍ കുറുന്നില, മുയല്‍ച്ചെവി (മോക്ഷമി), കറുക, നിലപ്പന, കയ്യൊന്നി, വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി ഇത്രയുമായാല്‍ ദശപുഷ്പങ്ങളായി. മഴക്കാലത്ത്‌ ഇവ തലയില്‍ ചൂടുന്ന ശീലം ഉണ്ടായത്‌, ഇവയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഔഷധ ഗുണം കണ്ടു കൊണ്ടു തന്നെയാവണം. (തലമുടിയില്‍, പ്രത്യേകിച്ച്‌ അന്നത്തെ സ്ത്രീകളുടെ മുട്ടറ്റം നീണ്ടു കിടക്കുന്ന 'കാര്‍ക്കൂന്തലില്‍', എപ്പോഴും ഈര്‍പ്പം കെട്ടിനില്‍ക്കാന്‍ സാദ്ധ്യത കൂടുതലുള്ള ഒരു സമയം കൂടിയാണല്ലൊ ഈ മഴക്കാലം.) എന്തായാലും വരും കാലങ്ങളിലും ഇതൊക്കെ തുടര്‍ന്ന് ലഭ്യമാക്കുവാന്‍ ധാരാളം പുല്ലും ചെടികളും ഒക്കെ നാട്ടിലെ തൊടികളിലും പാടവരമ്പത്തും ഇടവഴികളിലും ഒക്കെയായി എന്നെന്നേയ്ക്കുമായി അവശേഷിയ്ക്കട്ടെ!

കര്‍ക്കിടക മാസത്തില്‍ ആദ്യത്തെ പന്ത്രണ്ട്‌ ദിവസങ്ങളില്‍ കൃത്യമായി അമ്പലത്തില്‍ പോയി തൊഴുതിരുന്ന ഒരോര്‍മ്മയുണ്ട്‌. മിയ്ക്ക ദിവസങ്ങളിലും മഴയുമുണ്ടാവും കൂട്ടിന്‌.. അന്ന് മഴയോട്‌ ഒരിത്തിരി പരിഭവവും, ദേഷ്യവും ഒക്കെ തോന്നിയിരുന്ന കാലം.. എന്തിനീ വഴിയിലൊക്കെ വെള്ളച്ചാലുകള്‍ ഉണ്ടാക്കുന്നു? - കുപ്പായത്തിന്റെ അടി ഭാഗത്ത്‌ ചെളി വെള്ളം പതിപ്പിയ്ക്കുന്ന അടയാളങ്ങള്‍ തീര്‍ക്കാനോ? പെരാങ്ങോട്‌ അമ്പലത്തില്‍ തൊഴുത്‌ വര്‍ണാഷി അമ്പലത്തിലേയ്ക്ക്‌ (വടുകനാംകുറുശ്ശി അമ്പലം - അവിടെ മുടങ്ങാതെ എണ്ണ വെച്ചിരുന്നു ആ പന്ത്രണ്ടു ദിവസവും.) പാടത്തു കൂടി നടക്കുമ്പോള്‍ വഴുക്കലിനെ പേടിച്ച്‌ നടക്കണ്ടേ? അതുകഴിഞ്ഞ്‌, സ്കൂളിലേയ്ക്ക്‌ മുതുകത്ത്‌ ബാഗും തൂക്കി നടക്കുമ്പോള്‍, കുടയില്‍ നിന്നും വെള്ളം ഇറ്റ്‌ വീണ്‌ ബാഗിലെ വിടവുകളിലൂടെ പുസ്തകങ്ങള്‍ (അതും അടുത്ത വീട്ടില്‍ നിന്നും ഒരു ക്ലാസ്സ്‌ മീതെ പഠിയ്ക്കുന്ന ദീപയുടെ കയ്യില്‍ നിന്നും വാങ്ങിയ പഴയ പുസ്തകങ്ങള്‍) മുഴുവനും നനയില്ലേ? സ്കൂള്‍ വിട്ട്‌ മാധവമ്മാമന്റെയടുത്തെ റ്റ്യൂഷനും കഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ നടകുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടാവില്ലെ വേഗം? അതൊക്കെ പോട്ടെ, തണുപ്പത്ത്‌ രാവിലെ എണീറ്റ്‌ എങ്ങനെ കുളിയ്ക്കും? അങ്ങനെ മഴയുണ്ടെങ്കിലത്തെ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല...
എന്നാലും, ദിവസവും രാവിലെ അമ്പലത്തില്‍ പോയി തൊഴല്‍ ഒരു കാരണവശാലും മുടക്കിയിരുന്നില്ല.

പിന്നെ, മുടങ്ങാതെ എല്ലാവരും ചെയ്തിരുന്ന മറ്റൊരു കാര്യമായിരുന്നു രാമായണം വായന. ശരിയ്ക്കും ഉച്ചയ്ക്കു വായിയ്ക്കണമത്രേ.. എന്നാലെ ശ്രീരാമന്‍ കേള്‍ക്കൂ, മറ്റേ സമയത്തൊക്കെ രാമന്‍ ഹനൂമാന്റെ അടുത്താവും, അപ്പോള്‍ നമ്മള്‍ വായിയ്ക്കുന്നത്‌ കേള്‍ക്കില്ല. പക്ഷെ എന്തു ചെയ്യാം, ശനീം ഞായറും മാത്രമേ ഉച്ചയ്ക്ക്‌ വായിയ്ക്കാന്‍ പറ്റുകയുള്ളൂ..എന്നാല്‍, സത്യത്തില്‍ രാവിലെ വായിച്ചാലും, ഉച്ചയ്ക്കു വായിച്ചാലും, ശ്രീരാമന്‍ കേള്‍ക്കണമെന്ന ഉദ്ദേശ്ശത്തിനേക്കാള്‍ കൂടുതല്‍ കര്‍ക്കിടകം കഴിയുമ്പോഴേയ്ക്കും രാമായണം മുഴുവനും എങ്ങനെയെങ്കിലും, കുറഞ്ഞത്‌ ഒരാവര്‍ത്തിയെങ്കിലും വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടായിരുന്നു കൂടുതല്‍.. ആദ്യം വായിച്ചുതീര്‍ത്തതിനുള്ള 'ക്രെഡിറ്റ്‌' സ്വന്തമാക്കാനുള്ള വെപ്രാളം വെറെയും.. അതൊരു മാരത്തോണ്‍ വായന തന്നെയായിരുന്നു ശരിയ്ക്കും.

പിന്നത്തെ കര്‍ക്കടകത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു മൈ ലാഞ്ചി ഇടല്‍. കര്‍ക്കിടക മാസത്തിലിട്ടാല്‍ കൂടുതല്‍ ചുവക്കുമത്രേ, പിന്നെ മൂത്ത കയ്യാണെങ്കില്‍ കൂടുതല്‍ ചുവക്കും, ഇളം കയ്യില്‍ ഒരോറഞ്ചു നിറമേ വരൂ.. അങ്ങനേയും ചില പക്ഷപാതപരമായ നീക്കങ്ങള്‍ ഉണ്ടായിരുന്നു അന്നത്തെ മൈലാഞ്ചിയ്ക്ക്‌. മരത്തില്‍ നിന്നും ഇലകള്‍ പൊട്ടിച്ച്‌ അമ്മിയില്‍ നല്ല മിനുസമായി അരച്ചെടുത്തിടുന്ന മൈലാഞ്ചിയ്ക്കും ഔഷധ ഗുണമുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്‌. മഴക്കാലത്ത്‌ ഉണ്ടായേക്കാവുന്ന ത്വക്‌ രോഗങ്ങള്‍ക്കും, ചൊറിയ്ക്കും മറ്റും ഫലപ്രദമാണെന്നതു കൊണ്ടായിരിയ്ക്കാം ഒരുപക്ഷെ, കര്‍ക്കിടക മാസത്തില്‍ മൈലാഞ്ചിയിടല്‍ എന്നൊരു കര്‍മ്മം ഉണ്ടായത്‌. അതുകൊണ്ടു തന്നയാവാം, അന്നൊക്കെ ഡിസൈനില്‍ ഇടലും കുറവായിരുന്നു. കൈ മുഴുവനും ഇട്ട്‌ നിറച്ച്‌ അതു വീണ്ടും മടക്കി, കൈയ്യിന്റെ പുറം ഭാഗത്തു കൂടി ഇട്ട്‌ രാത്രി കിടന്നുറങ്ങലായിരുന്നു പതിവ്‌. (കാലുകളിലും ഇട്ടിരുന്നു.) പിറ്റെ ദിവസമാവുമ്പോഴേയ്ക്കും കൈ മുഴുവനും ചുവന്നിട്ടുണ്ടാകും. കൂടെ കിടന്ന വിരിയിലും, അത്യാവശ്യം മുഖത്തും, ചുകന്ന പാടുകളായി മൈലാഞ്ചിയുടെ വക ഒരു 'ബോണസ്‌' ചുകപ്പിയ്ക്കലും കൂടിയായാല്‍ എല്ലാം പരിപൂര്‍ണ്ണം!. ആരുടെ കയ്യാണ്‌ കൂടുതല്‍ ചുകന്നതെന്ന് നോക്കലാണ്‌ അടുത്ത പരിപാടി. അതെന്തായാലും, ചുകന്ന കൈ മണത്തു മണത്തു രസിയ്ക്കും, പിന്നെ ഓരോ തവണ വെള്ളം തട്ടുമ്പോഴും കൂടുതല്‍ ചുകക്കുന്നുണ്ടെന്ന് തോന്നും, സ്കൂളില്‍ കൂട്ടുകാര്‍ക്കും കയ്യിലെ ചുകപ്പിന്റെ കടുപ്പം കാണിയ്ക്കാനുള്ള ധൃതിയാണ്‌ പിന്നെ..

എല്ലാ വര്‍ഷവും നിശ്ചയമായും ചെയ്തു വന്നിരുന്ന ഇത്തരം കര്‍മ്മപരിപാടികള്‍ക്കു പുറമെ, കര്‍ക്കിടകത്തെ കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മയിലേയ്ക്കോടി വരാറുള്ള മറ്റൊന്നു കൂടിയുണ്ട്‌.. ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ കഥ.

പെരാങ്ങോട്‌ (പെരുമാങ്ങോട്‌) എന്ന് പഴയ കാലത്ത്‌ അറിയപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. അവിടത്തെ പ്രധാനപ്പെട്ട ഒരു സൊസൈറ്റി കെട്ടിടത്തിനടുത്ത്‌ താമരയുടെ ആകൃതിയില്‍ കമ്പികളെ വളച്ച്‌ വെച്ചുണ്ടാക്കിയെടുത്ത സാമാന്യം വലുപ്പമുള്ള ഒരു ഗെയ്റ്റും, അതിനുള്ളിലെ നീളത്തിലുള്ള ഒരു വീടും.

മൂന്നു പെണ്‍കുട്ടികള്‍ ഉള്ള ആ വീട്ടിലേയ്ക്ക്‌ നാലാമതായി വേറൊരു പെണ്‍കുട്ടിയും ഒരു ദിവസം വന്നു ചേര്‍ന്നു, അഞ്ചാം ക്ലാസ്സ്‌ മുതലുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി.. സന്തോഷത്തോടെ, ഉത്സാഹത്തോടെ തന്റെ വല്ല്യമ്മയുടേയും, ആ മൂന്നു സഹോദരിമാരുടേയുമൊപ്പം താമസിച്ചു പഠിയ്ക്കുവാന്‍.. ആ വീട്ടില്‍, കൊച്ചു ഗ്രാമത്തില്‍, അവിടത്തെ എല്ലാ ആചാരങ്ങളും ചിട്ടകളും പാലിച്ചു കൊണ്ട്‌ അവര്‍ക്കൊപ്പം പാടിയും, ആടിയും, കളിച്ചും, ഇണങ്ങിയും, പിണങ്ങിയും ആ പെണ്‍കുട്ടിയും പഠിച്ചു, കളിച്ചു വളര്‍ന്നു.

പിരിഞ്ഞു നില്‍ക്കുന്ന അച്ഛനമ്മമാരേയോ, കുഞ്ഞനിയന്മാരേയോ ഓര്‍ത്ത്‌ അധിക തോതിലുള്ള വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ആ പെണ്‍കുട്ടി, പക്ഷെ തന്റെ അമ്മയുടെ വരവിനായി സന്തോഷത്തോടെ, പ്രതീക്ഷയോടെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമുണ്ടായിരുന്നു, അതും കര്‍ക്കിടക മാസത്തിലെ ഒരു ദിവസം തന്നെ.. ആ കാത്തിരുപ്പിന്റെ സുഖം ആരോടും പങ്കുവെയ്ക്കാതെ, ഉള്ളില്‍ സൂക്ഷിച്ചു വെയ്കുവാനായിരുന്നു അവളിഷ്ടപ്പെട്ടിരുന്നത്‌.

അന്നാ ദിവസമായിരുന്നു... സ്കൂളില്‍ നിന്നും ഉച്ചയ്ക്ക്‌ ഊണു കഴിയ്ക്കാന്‍ വന്നപ്പോഴേ അമ്മയുടെ ചെരുപ്പും കുടയും പുറത്തിരിയ്ക്കുന്നതു കണ്ടിരുന്നു, അവളോടി അകത്തു കയറി. പ്രതീക്ഷകളൊന്നും തെറ്റിയ്ക്കാതെ, സന്തോഷം ഇരട്ടിയാക്കി കൊണ്ട്‌, അമ്മ ബാഗില്‍ നിന്നും ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഒരു കുപ്പായം പുറത്തെടുക്കുന്നത്‌ അവള്‍ കണ്ടു. മുന്നില്‍ "ഹണീകോമ്പ്‌" എന്നോ മറ്റോ പേരുള്ള ഒരു എംബ്രോയ്ടറി ചെയ്ത്‌, അമ്മ തന്നെ തുന്നിയ ഒരു കുപ്പായം.
അമ്മ അതീടിപ്പിച്ചു നോക്കി. കൈ പൊക്കാന്‍ പറഞ്ഞു, പിന്നോക്കം തിരിയാന്‍ പറഞ്ഞു, അങ്ങനെ എല്ലാം പാകമല്ലേ എന്നുറപ്പു വരുത്തി അമ്മയും വല്ല്യമ്മയും കൂടി."വണ്ണമൊക്കെ പാകമായി...". അമ്മ അവളെ തിരിച്ചു നിര്‍ത്തി അതിന്റെ രണ്ടു ഭാഗത്തുമുള്ള വള്ളികള്‍ പിന്നില്‍ കെട്ടി വെച്ചു. അമ്മയുടെ മുഖത്ത്‌ സംതൃപ്തിയുടെ തിളക്കം.

അവള്‍ക്കത്‌ ഊരി വെയ്ക്കാന്‍ ഒട്ടും മനസ്സു വന്നില്ല. ഓണം, വിഷു, പിന്നെ അവളുടെ പിറന്നാള്‍ - അങ്ങനെ പ്രത്യേക വേളകളില്‍ അമ്മ ഉടുപ്പു തുന്നാറുണ്ട്‌, എന്നാലും പിറന്നാളിന്റെയന്നു തന്നെ അമ്മ വന്ന് ഇടീപ്പിച്ചു കൊടുത്ത ആ കുപ്പായത്തിന്റെ പുതുമണവും, നിറവും എല്ലാം അവള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടു. ദിവസവും അതിടാന്‍ കഴിഞ്ഞിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നവള്‍ കൊതിച്ചു.. "ദിവസവും പിറന്നാളായിരുന്നെങ്കിലോ.." അതിലും രസമായിരുന്നേനെ എന്നുമവള്‍ വെറുതെ ഓര്‍ത്തു. എന്നാലും ഭദ്രമായി മടക്കി അലമാറിയില്‍ എടുത്തു വെച്ചു. അമ്മ തിരിച്ചു പോയതിനു ശേഷം അവളതെടുത്തു മണത്തുകൊണ്ടിരുന്നു, ആ ഭാഗത്തു കൂടി പോകുമ്പൊഴൊക്കെ... ഒളിഞ്ഞു നിന്ന്.. ചിലപ്പോള്‍ പുതുമണത്തോടൊപ്പം അതില്‍ നിന്നും അവളുടെ മൂക്ക്‌ അപ്പോളറിയാതെ പിടിച്ചെടുത്തിരുന്നത്‌ അടുത്തു വരുമ്പോഴുണ്ടാകാറുള്ള അമ്മയുടെ ആ പ്രത്യേക വാസനയും കൂടിയായിരുന്നിരിയ്ക്കാം..!!


കഴിഞ്ഞ ആഴ്ചയിലൊരു ദിവസം, പതിവു നടത്തം കഴിഞ്ഞ്‌ അകത്തു കയറിയപ്പോള്‍ ആദ്യം ചെയ്തത്‌ ഫോണിലെ clip - ല്‍ തപ്പി നോക്കലായിരുന്നു. അമ്മ വിളിച്ചിട്ടുണ്ടോ എന്ന്..
അമ്മയുടെ നമ്പര്‍ വന്നു കിടക്കുന്നു. അപ്പോഴേയ്ക്കും, കണ്ണും തിരുമ്മി വരുന്നു അമ്മൂന്റച്ഛന്‍- '" അമ്മ ദാ വിളിച്ചു വെച്ചതേയുള്ളു.'" എന്നും പറഞ്ഞു കൊണ്ട്‌...

പരീക്ഷയ്ക്ക്‌ ചോദ്യക്കടലാസ്‌ കയ്യില്‍ കിട്ടും പോലെ ഫോണ്‍ ബില്ലിന്റെ കവര്‍ കയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകാറുള്ള വിറയല്‍, മാനസിക പിരിമുറുക്കം, "അയ്യോ, ഒന്നുകൂട്ടി പഠിയ്ക്കായിരുന്നു.." എന്നു ചോദ്യം കാണുമ്പോള്‍ മാത്രം ബോധം വരാറുള്ളതു പോലെ, ബില്ല് കാണുമ്പോള്‍ മാത്രം, "അയ്യോ, ഇത്രയധികം വിളിയ്ക്കണ്ടായിരുന്നു.." എന്നു തോന്നുന്ന നിരാശ, കുറ്റബോധം തുടങ്ങിയ മാനസികാഘാതങ്ങളെ പേടിച്ച്‌ ഇനി മുതല്‍ക്ക്‌ വിളി നാട്ടില്‍ നിന്നും ഇങ്ങോട്ടാക്കാന്‍ അമ്മയെ ഏല്‍പ്പിച്ചു. മാത്രമല്ല വെപ്രാളം കൂടാതെ സമാധാനത്തോടെ രണ്ടു വാക്കു സംസാരിയ്ക്കാം എന്നൊരു ഗുണവും.. ഏതായാലും, അമ്മയുടെ നമ്പര്‍ കണ്ടപ്പോള്‍ തല്‍ക്കാലം, മാനസികാഘാതങ്ങളെ മറന്ന്, വേഗം തിരിച്ചു വിളിച്ചു.

"അമ്പലങ്ങളിലൊക്കെ പോയി, എല്ലായിടത്തും വഴിപാടു കഴിച്ചു, നല്ല മഴ തന്നെ.. പുറത്തേയ്ക്കിറങ്ങാറില്ല... കുറഞ്ഞൂന്ന് തോന്നും, പിന്നേം കൂടും, മഴ തന്നെയാണ്‌, ഒപ്പം അസുഖങ്ങളും.."
"പിറന്നാളായിട്ട്‌ അമ്പലത്തില്‍ പോവാന്‍ പറ്റിയില്ലെങ്കിലും, വിളക്കു കൊളുത്തണം, ഊണു കഴിയ്ക്കുമ്പോള്‍ ഗണപതിയ്ക്കു വെയ്ക്കണം.. അതൊന്നും എവിടെയായാലും മുടക്കണ്ട.. അധികം വട്ടങ്ങളൊന്നൂല്ല്യെങ്കിലും സാരല്ല്യ, ഒരിഞ്ചി തൈരുണ്ടായാല്‍ മതി, ന്നാല്‍ ആയിരം കറിയായി ന്നാണ്‌ പറയാ, പിന്നെ പപ്പടോം കാച്ചിയാല്‍ പെറന്നാള്‍ വട്ടങ്ങളൊക്കെയായി.." അങ്ങനെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ അമ്മയുടെ സംസാരം നീണ്ടു നീണ്ടു പോയി.

ഫോണ്‍ വെച്ചു കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏഴു മണി. ഒട്ടും സമയം കളയാതെ അടുക്കളയിലേയ്ക്ക്‌ ഓടി കയറുന്നതിനിടയില്‍ മനസ്സില്‍ അറിയാതെ വരച്ചു തുടങ്ങിയ നാട്ടിലെ കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖത്തോടൊപ്പം തെളിഞ്ഞു വന്നത്‌ ചുവപ്പും കറുപ്പും ഇടകലര്‍ന്ന, ഒളിഞ്ഞു നിന്ന് ഒരിയ്ക്കല്‍ എന്തൊക്കെയോ മണത്താസ്വദിച്ചിരുന്ന ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ ചിത്രവും കൂടിയായിരുന്നു..


വിവരങ്ങള്‍ക്കു കടപ്പാട് : എന്റെ അമ്മ, വല്ല്യമ്മ.

Wednesday, July 18, 2007

പിഴവുകള്‍..

"ഒന്നും കയിച്ചാന്‍ പറ്റൂല.. പിന്നങ്ങട്ട്‌ ശ്ശര്‍ദ്ദ്യന്നെ... ഈ രോഗം വന്നാ കയിഞ്ഞില്ലെ കുട്ടീ.. അത്‌ മന്‌സനേം കൊണ്ടേ പോകൂ... ഇങ്ങള്‌ ഇരിയ്ക്കീ.."
അവളുടെ ദേഹം ക്ഷീണിച്ചൊട്ടി ദയനീയമായിരിയ്ക്കുന്നു. മുഖച്ഛായ തന്നെ മാറിയ പൊലെ.. നല്ല മയക്കത്തിലാണ്‌.
എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന എന്നോട്‌ ഇരിയ്ക്കാന്‍ അവിടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞപ്പോഴാണ്‌ സ്ഥലകാലബോധം ഉണ്ടായത്‌.
കൈകാലുകള്‍ തളരുന്നു.. അവര്‍ നീക്കിയിട്ടു തന്ന സ്റ്റൂളില്‍ ഇരുന്നു. അവളുടെ കരിവാളിച്ച മുഖത്തെ അസാധാരണമായി തെളിഞ്ഞു കാണുന്ന ഒരു ശാന്തത വല്ലാതെ ഭയപ്പെടുത്തുന്നു.. വെളിച്ചമില്ലാത്ത ഈ അന്തരീക്ഷം മുഴുവനും അതു ഘനീഭവിച്ചു നില്‍ക്കുന്നുണ്ടെന്നു തോന്നി..

മിറ്റത്ത്‌ അഞ്ചു വയസ്സുള്ള അവളുടെ കൊച്ചു മകന്‍ ഓടികളിയ്ക്കുന്നുണ്ട്‌. അവന്റെ കണ്ണുകളില്‍ എനിയ്ക്കു പരിചയമുള്ള ആ പഴയ കുസൃതി ഒളിച്ചിരിയ്ക്കുന്നത്‌ കണ്ണില്‍ പെട്ടു.
"അപ്പോ, രാകേഷ്‌?" വളരെ പ്രയാസപ്പെട്ടു ചോദിച്ചു അവരോട്‌.

"ങ്ങളപ്പൊ അതൊന്നും അറിഞ്ഞിറ്റില്ല ലേ..? ഓനെപ്പഴും ഇവരായിറ്റ്‌ വഴക്കിലായിര്‌ന്ന്.. പോയിറ്റ്‌ പ്പൊ അഞ്ചാറ്‌ മാസം കയിഞ്ഞ്‌.. പടച്ചോനേ, ഇവര്‌ കൊറേ സഹിച്ച്ക്ക്‌ണ്‌ ഓനേ.."
ഒന്നുമറിയാതെ അവശയായി മയങ്ങുന്ന അവളെ നോക്കി കൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.
"ങ്ങളെ പറ്റി പറഞ്ഞിറ്റ്ണ്ട്‌ ബര്‌.. പാട്ടിന്റെ കച്ചേരിക്കൊക്കെ പോണോലല്ലേ, കോളേജിലൊക്കെ ഒപ്പം പടിച്ചോല്‌?"
എന്തു വേണമെന്ന് പെട്ടെന്ന് തീരുമാനിയ്ക്കാന്‍ കഴിയുന്നില്ല.. പക്ഷെ എന്തെങ്കിലും ചെയ്യണം.. ഏട്ടനെ വിളിച്ചാലോ?
" അതെ.. ഞങ്ങള്‍ അഞ്ചു വര്‍ഷം ഒരുമിച്ചായിരുന്നു പഠിച്ചത്‌. നിങ്ങള്‍ടെ വീടെവിട്യാ?"

"ന്റെ കുടി ആ കാണ്‍ ണതന്നെണ്‌.. ബരായിര്‌ന്ന് ബടെ എല്ലാത്തിനും, കുട്ട്യോള്‍ക്ക്‌ റ്റൂസന്‍ പടിപ്പിയ്ക്കാനും, പാട്ട്‌ പടിപ്പിയ്ക്കാനും ഒക്കീത്തിനും.. ഞങ്ങക്കൊക്കെ എയ്താനും വായിച്ചാനും പറഞ്ഞു തരേണതും ബരന്നെ... കണ്ണില്‌ ഒരു തുള്ളി വെള്ളം ഇന്നേവരെ ഞമ്മള്‌ കണ്ടിറ്റില്ല, എപ്പഴും ചിരിച്ച്‌ വര്‍ത്താനോം പറഞ്ഞുംകൊണ്ടന്നെ... "
അവര്‍ക്ക്‌ അവളെ കുറിച്ച്‌ ഒരുപാട്‌ പറയാനുണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.
"ഈ കുട്ടീന്റെ കാര്യാണതിലും കസ്റ്റം. ഒരു വയക്കൂം വക്കാണോം ഒന്നൂല്ലാത്ത പാവം ചെക്കന്‍.. എല്ലാര്‌ടട്‌ത്ത്ക്കും ഓന്‍ പോകും, പിന്നെ കൊറച്ച്‌ നേരം ഉമ്മാന്റട്‌ത്ത്‌ കുത്തിരിക്കും.. കൊറച്ചേരം കളിക്കും, പ്പൊ സ്കൂളിലും പോനില്ല, ഓനൊന്നും അറിയൂല്ല.. "
"അസുഖം തൊടങ്ങീട്ട്‌ എത്ര കാലായി? ഡോക്റ്ററെ കണ്ടിരുന്നില്ലേ ഇവള്‍?"
"അയിന്റെ കാര്യൊന്നും പറയണ്ട, കോറെ ആയിക്ക്‌ ണ്‌ ഇത്‌ തോടങ്ങീറ്റ്‌..
അയിന്‌ ഓന്‍ ഒരു സമാദാനോം കൊട്‌ത്തിറ്റില്ല.. ആദ്യാദ്യം ഡാകിടറെ കാണാനൊക്കെ ഓല്‌ ഒറ്റക്ക്‌ പോയേര്‍ന്ന്. ഇപ്പൊ പിന്നെ കൂട്‌തലാവുമ്പ ഞമ്മള്‌ ഡാകിറ്ററെ ബിളിക്കും. കൊറച്ചൂസായിറ്റ്‌ ബോദം വരും, പോകും അങ്ങനെയ്ക്കാരം.. ന്നും ഡക്കിറ്റരോട്‌ ബരാന്‍ പറഞ്ഞ്റ്റ്ണ്ട്‌. ബരാണാവോ.."
"പ്പൊ ഞമ്മള്‌ രാത്രീലും ബടന്നേ, ഒറ്റക്കാക്കി പോയാല്‍ സമാദാനം കിട്ടൂല.. ബര്‍ക്ക്‌പ്പോ വേറെ ആരൂല്ലലോ.. ഒക്കീത്തിനും ഞമ്മളന്നെ.. , അങ്ങനെ കയിഞ്ഞതാണ്‌ ന്നലെ വരേ.."
അപ്പൊഴേയ്ക്കും അവരുടെ ശബ്ദമൊന്നിടറി.. തലയിലെ തട്ടം കൊണ്ടവര്‍ കണ്ണുകള്‍ തുടച്ചു.
"ങ്ങനൊക്കെ വരുമ്ന്ന് പടച്ചോനാണേ വിചാരിച്ചിറ്റില്ല.." വെള്ളമൊഴുകുന്ന മൂക്ക്‌ തുടരെത്തുടരെ അവര്‍ തുടച്ചു കൊണ്ടിരുന്നു.

ആ സ്ത്രീയുടെ നല്ല മനസ്സിനോടെനിയ്ക്ക്‌ ബഹുമാനം തോന്നി.
അപ്പൊഴേയ്ക്കും, പുറത്തേയ്ക്കുള്ള വാതിലിനടുത്ത്‌ അടുത്തുള്ളവരെന്നു തോന്നിപ്പിയ്ക്കുന്ന ഒരു കൂട്ടം സ്ത്രീകളും, നിറമുള്ള തട്ടങ്ങളിട്ട പെണ്‍കുട്ടികളും കൂടി നിന്ന് അകത്തേയ്ക്ക്‌ എത്തി നോക്കി നില്‍പ്പുറപ്പിച്ചു. ആ പെണ്‍കുട്ടികളുടെ അടുത്തേയ്ക്ക്‌ അവളുടെ കൊച്ചു മോന്‍ മിറ്റത്തു നിന്നും ഓടിവന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ നിന്നു. അവനവരോടുള്ള അടുപ്പം അതില്‍ നിന്നു തന്നെ ശരിയ്ക്കും മനസ്സിലാക്കാന്‍ സാധിയ്ക്കുന്നുണ്ട്‌.
അവളിനിയും ഉണര്‍ന്നിട്ടില്ല. ഇനിയും അധിക സമയം അതിനായി കാത്തിരുന്ന് കളയേണ്ടെന്ന് തോന്നി. അവിടെ ഉണ്ടായിരുന്ന വലുപ്പകളില്‍ തപ്പി, അതിലുണ്ടായിരുന്ന പ്രിസ്ക്രിപ്ഷന്‍സും, എന്തൊക്കെയോ ടെസ്റ്റ്‌ റിപ്പോര്‍ട്ടും കിട്ടിയതെല്ലാം ബാഗിലെടുത്തിട്ടു, എന്തിനോ..

അവരുടെ കയ്യില്‍ കുറച്ചു പൈസ കൊടുക്കണോ എന്നാദ്യമൊന്നു സംശയിച്ചു. പിന്നെ വെണ്ടെന്നു തോന്നി.
ഏതായാലും വൈകീട്ട്‌ ഏട്ടനേം കൂട്ടി വരുമ്പോഴാവാം എന്നു വെച്ചു.
വീട്ടില്‍ പോയി ഏട്ടനേം കൂട്ടി വരാമ്ന്നവരോട്‌ പറഞ്ഞ്‌ വേഗം പുറത്തേയ്ക്കിറങ്ങി.
പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നിരുന്ന അവളുടെ കൊച്ചു മകനെ അടുത്തു വിളിച്ചു.
"പോരുന്നോ നീയെന്റെ കൂടെ?"
"ഇല്ല.." പക്ഷെ ഒന്നും ആലോചിച്ചില്ല, അവനെയൊന്നെടുത്തു നോക്കി. ഒന്നമ്പരന്നെങ്കിലും വലിയ പരിചയക്കേടൊന്നും കൂടാതെ അവനെന്റെ കയ്യിലിരുന്നു.
"മോനെന്താ ഇഷ്ടം കഴിയ്ക്കാന്‍? ചോക്കലേറ്റ്‌ വേണോ, ഐസ്ക്രീം വേണോ?"
അവനധികം സംസാരിച്ചില്ല.
മോനെ വൈകീട്ട്‌ കൊണ്ടുവരാമെന്ന് അവരോട്‌ പറഞ്ഞ്‌, കാറില്‍ കയറിയിരുന്നു, അവന്‍ എന്റെ മടിയിലും.

മനസ്സ്‌ നീറി പുകയുന്നു. അവളെ അറിയാന്‍ ഇത്ര വൈകിയതെന്തേ? അത്രയ്ക്ക്‌ വെറുപ്പായിരുന്നോ എനിയ്ക്കവളോട്‌?
എവിടെയൊക്കെയോ പിഴച്ചു, ഒന്നും അറിയാതെ, എല്ലാം കണ്ടുവെന്ന് നടിയ്ക്കാതെ...
ഒരിയ്ക്കലും സംഭവിച്ചു കൂടാത്ത പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി...അവള്‍ക്കെന്തു പറ്റി? ഒന്നും അറിഞ്ഞില്ല... അല്ല, അറിയാന്‍ ശ്രമിച്ചില്ല..
അവളുടെ ആ പഴയ ചുറുചുറുപ്പ്‌ എവിടെ? ആഢംബരങ്ങളുടെ ലോകത്ത്‌ ജീവിച്ചിരുന്ന അവളിപ്പോള്‍ എത്തിപ്പെട്ടത്‌ എവിടെ?

സല്‍ വാറും കമ്മീസ്സും ഇട്ട്‌, മുടി പിന്നില്‍ പോണി റ്റെയില്‍ കെട്ടി, ഹയ്ഹീല്‍ഡ്‌ ചെരിപ്പും ഇടതു കയ്യില്‍ വാച്ചും, ചുണ്ടില്‍ ഇളം കളറിലുള്ള ലിപ്സ്റ്റിക്കുമായി കോളേജില്‍ പാറി നടന്നിരുന്ന അവളുടെ മുഖം കണ്മുന്‍പില്‍ തെളിഞ്ഞു വരുന്നു.. ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ മട്ടായിരുന്നു അവളെ കണ്ടാല്‍, പക്ഷെ അസ്സല്‍ പാലക്കാട്ടെ തമിഴ്‌ ബ്രാഹ്മണ കുടുമ്പത്തിലേയായിരുന്നു അച്ഛനും അമ്മയും. അച്ഛന്‍ എയര്‍ഫോര്‍സില്‍ ആയിരുന്നതു കൊണ്ട്‌ ജീവിതത്തിന്റെ പകുതി ഭാഗവും നോര്‍ത്തിന്ത്യയില്‍ പല ഭാഗങ്ങളിലായി ജീവിച്ച്‌ അവസാനം സൗത്തിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആയി വന്നതാണ്‌. അവളുടെ മധുരമൂറുന്ന ശബ്ദത്തില്‍ പഴയ ഹിന്ദിഗാനങ്ങളെല്ലാം എല്ലാവരേയും പുളകം കൊള്ളിച്ചിരുന്നു, പോരാത്തതിന്‌ അന്നത്തെ കോളെജിലെ ആണ്‍കുട്ടികളുടെയിടയിലെ സംസാര വിഷയമാവാനും അവള്‍ക്കു കഴിഞ്ഞിരുന്നു. അവരെ ഏറ്റവും ആകര്‍ഷിച്ചിരുന്ന അവളുടെ കണ്ണിലെ കുസൃതിയുടെ തിളക്കം മനസ്സില്‍ അതേപടി കിടക്കുന്നുണ്ട്‌.

പക്ഷെ അറിയില്ല, അന്ന് അവളെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടാന്‍ കഴിഞ്ഞിരുന്നുവോ? എന്നാല്‍ അവളെന്നും ഒരുപോലെ എന്നോട്‌ സ്നേഹം കാണിച്ചിരുന്നു എന്നതാണ്‌ സത്യം.. അല്ലെങ്കില്‍ സ്നേഹിയ്ക്കുന്നു, ഇഷ്ടപ്പെടുന്നു.. എന്തിനോ, എന്തുകൊണ്ടോ..അന്നാദ്യമായി അവളെ പരിചയപ്പെട്ട്‌, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ, അവള്‍ എന്നോട്‌ കുറേയേറെ കാര്യങ്ങള്‍ ഇടതടവില്ലാതെ സംസാരിച്ചു. ഞാന്‍ കര്‍ണ്ണാടക സംഗീതം പാടുമ്പോള്‍, അവള്‍ ലളിതഗാനങ്ങള്‍ പാടി. ഞാന്‍ ആണ്‍കുട്ടികളില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍, അവള്‍ ധൈര്യപൂര്‍വം ആണ്‍കുട്ടികളോടു സംസാരിച്ചു. അവള്‍ ഇംഗ്ലിഷും ഹിന്ദിയും സംസാരിയ്ക്കുമ്പോള്‍, ഞാന്‍ തനി മലയാളത്തില്‍ സംസാരിച്ചു. അവള്‍ ചപ്പാത്തിയും ചിക്കനും ഇഷ്ടപ്പെടുമ്പോള്‍ ഞാന്‍ സാമ്പാരും തൈരും ഇഷ്ടപ്പെട്ടു. ഞാന്‍ സംഗീതത്തിനോടുള്ള എന്റെ ആത്മാര്‍ത്ഥതയും, ജീവിത ലക്ഷ്യങ്ങളും കെട്ടിപ്പിടിച്ച്‌ നടക്കുമ്പോള്‍ അവള്‍ ഒരു കുട്ടിയുടെ കുസൃതികളോടെ കോളേജില്‍ പാറി നടന്നു. പക്ഷെ ക്ലാസ്സിലെ ആകെയുള്ള പെണ്‍കുട്ടികള്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം, അതുകൊണ്ടു തന്നെ എതിര്‍ ദിശയില്‍ സഞ്ചരിയ്ക്കുന്ന ഞങ്ങള്‍ രണ്ടുപേരും അവനവനില്‍ നിന്നും ഇറങ്ങി വന്ന് രണ്ടുപേര്‍ക്കും അനുയോജ്യമായ ഒരു പാതയിലെത്തി നിന്നു എപ്പോഴോ, സുഹൃത്തുക്കളാകാമെന്ന തീരുമാനത്തില്‍..

അവള്‍ റ്റീച്ചര്‍മാര്‍ക്കിടയില്‍ കണ്ണിര്‍ പൊഴിച്ച്‌, സ്ഥാനം പിടിയ്ക്കാന്‍ പെടാപാടു പെടുന്നത്‌ കണ്ട്‌ ഉള്ളിലൂറി ചിരിയ്ക്കുമ്പോഴും, അവളുടെ ഉള്ളിലെ ചാപല്യങ്ങളെ കാപട്യങ്ങളായി കാണുമ്പോഴും, അവള്‍ക്കില്ലെന്നും എനിയ്ക്കുണ്ടെന്നും ഞാന്‍ വിശ്വസിച്ചിരുന്ന, ജീവിതത്തോടുള്ള എന്റെ ആദര്‍ശ ശുദ്ധിയിലും, സംഗീതത്തോടുള്ള ആത്മാര്‍ത്ഥതയിലും ഞാന്‍ സ്വയം അഭിമാനം കൊള്ളുമ്പോഴും അവളെന്നോടു ഒരുപോലെയായിരുന്നു. പക്ഷെ ഞാന്‍?
അവളുടെ കൂടെയുള്ള ഓരോ നിമിഷങ്ങളിലും ഞാനവളുടെ ആത്മാര്‍ഥതയെ അളന്നുതൂക്കി കൊണ്ടിരുന്നു, അവള്‍ മറ്റുള്ളവരുടെ മുന്നില്‍, അവര്‍ക്കനുസരിച്ച്‌, പ്രത്യേകിച്ചും ആണ്‍കുട്ടികളാണെങ്കില്‍, സ്വന്തം നിറം മാറ്റി അഭിനയിയ്ക്കുകയാണെന്ന് സംശയിച്ചു കൊണ്ടിരുന്നു, അഞ്ചു വര്‍ഷം കൂടെ ഉണ്ടായിരുന്നിട്ടും അവളെന്നോടു പോലും അഭിനയിയ്ക്കുകയാണെന്ന് ഞാന്‍ സംശയിച്ചു. എന്തിന്‌ സ്വന്തം അച്ഛനുമമ്മയോടു പോലും, അവള്‍ അഭിനയിയ്ക്കുകയായിരുന്നുവെന്ന് എനിയ്ക്ക്‌ തോന്നി. സഹി കെട്ട്‌ ഞാനവളെ പലപ്പോഴായി ശകാരിച്ചു, അവളുടെ ചാപല്യങ്ങളെ കഠിനമായി വിമര്‍ശിച്ചു... "വാലന്റൈസ്‌ ഡേ" യുടേയും, "ഫ്രന്റ്സ്‌ ഡേ"യുടേയും, "മതേര്‍സ്‌ ഡേയ്‌"യുടെയും സ്വപ്ന ലോകത്ത്‌ ജീവിയ്ക്കുന്ന അവളോട്‌ ചിലപ്പൊഴെങ്കിലും എനിയ്ക്ക്‌ പുച്ഛം തോന്നി!. പതുക്കെ പതുക്കെ ഞാനെപ്പൊഴോ എന്റെ വഴിയിലൂടെ നടന്നു തുടങ്ങി, പലപ്പോഴും അവളെ കണ്ടുവെന്ന് നടിയ്ക്കാതെ തന്നെ.. എന്നിട്ടും അവളെന്നോട്‌ ഒരുപോലെയായിരുന്നു! അവള്‍ക്കല്‍പം പോലും എന്നോട്‌ ഈര്‍ഷ്യ ഉണ്ടായിരുന്നില്ലേ?

കാലങ്ങള്‍ കടന്നുപോയപ്പോള്‍, ഒരിയ്ക്കല്‍ ഞാനറിഞ്ഞു, അവളുടെ "ഒരാരാധകനെ" തന്നെ ജീവിതപങ്കാളിയാക്കി അവളൊരു കുടുമ്പിനിയായി പാലക്കാട്‌ ജില്ലയിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ ജീവിച്ചുവരികയാണെന്ന്.. അവളുടെ മൂക്കിലെ മുക്കുത്തിയും, കഴുത്തിലെ താലിമാലയും, മുല്ലപ്പൂവും ഒക്കെയായി ഭര്‍ത്താവുമൊത്തുള്ള ഫോട്ടോ കണ്ട്‌ ഞാന്‍ അദ്ഭുതപ്പെട്ടു. അവളെനിയ്ക്കെഴുതി. ഇന്നവള്‍ക്ക്‌ കര്‍ണ്ണാടക സംഗീതം ഭ്രാന്താണത്രേ! ഇപ്പോള്‍ ചപ്പാത്തിയേക്കാളും സ്വാദ്‌, തൈര്‍സാദത്തിനാണത്രേ! വീണ്ടും ഞാനവളെ അളന്നു തൂക്കി, അവള്‍ യത്ഥാര്‍ഥ ജീവിതത്തിലും അഭിനയിയ്ക്കുന്നുവോ? ആര്‍ക്കുവേണ്ടി? അതില്‍ അവള്‍ക്കെന്തെങ്കിലും സമാധാനം ഉണ്ടാകുമോ? എന്നില്‍ കുറേയേറെ സംശയങ്ങള്‍ ജനിച്ചു.

സ്വപ്നലോകത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ അവള്‍ സഞ്ചരിച്ച ദൂരം എന്നെ അമ്പരിപ്പിച്ചു. അവളൊരു അമ്മയായതും, കുഞ്ഞിനെ മുലയൂട്ടി താരാട്ടു പാടിയുറക്കുന്നതും, അച്ഛനമ്മമാര്‍ക്ക്‌ ഓമനയായിരുന്ന അവള്‍ അടുക്കളയില്‍ പെരുമാറുന്നതും അടക്കം ഓരോന്നും എനിയ്ക്ക്‌ വിശ്വസിയ്ക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങളെ പൊലെ തോന്നി. നല്ലൊരു കുടുംബ ജീവിതം നയിച്ചു കൊണ്ടുവാനുള്ള പക്വത അവള്‍ക്കായോ എന്നും ഞാന്‍ സംശയിച്ചു. അവളെ എനിയ്ക്ക്‌ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിച്ചില്ല, അതിനു മിനക്കെട്ടുമില്ല.

പക്ഷെ, മുടങ്ങാതെ അവളെനിയ്ക്ക്‌ എന്റെ വിവാഹവാര്‍ഷികത്തിനും, പിറന്നാളിനും, ആശംസാ കാര്‍ഡുകള്‍ അയച്ചുകൊണ്ടിരുന്നു, സംഗീത സാധനയ്ക്കിടയില്‍ സമയമില്ലെന്ന നാട്യത്തില്‍ ഒരു മറുപടി പോലും ഞാന്‍ എഴുതാഞ്ഞിട്ടും.. എന്തിനോ...
അവളെന്നെ ഏറ്റവും "നല്ല സുഹൃത്തെന്ന്‌" "ഫ്രന്‍സ്‌ ഡേ" യ്ക്ക്‌ വിശേഷിപ്പിയ്ക്കുമ്പോഴോ, എന്റെ ഫോടോസ്‌ സൂക്ഷിയ്ക്കുന്നുണ്ടെന്ന് പറയുമ്പൊഴോ, അവളുടെ അച്ഛനമ്മമാര്‍ അവളെ വിട്ടുപിരിഞ്ഞപ്പോള്‍ അവളെന്നെ "മിസ്സ്‌" ചെയ്യുന്നുണ്ടെന്നൊരു കാര്‍ഡ്‌ അയച്ചപ്പോഴോ, ഒരു കത്തയച്ചു എന്നല്ലാതെ അതില്‍ കൂടുതലൊരു അടുപ്പവും എനിയ്ക്കവളോട്‌ തോന്നിയിരുന്നില്ല, അവളുടെ കാര്‍ഡുകളേക്കാള്‍, എന്റെ തിരക്കുകള്‍ തന്നെയായിരുന്നു എനിയ്ക്കെന്നും പ്രാധാന്യം.
പക്ഷേ, ഒരു വര്‍ഷമായി അവളുടെ യാതൊരു വിവരവും ഇല്ലാതെയായപ്പോള്‍, ഉള്ളില്‍ തോന്നിയ ഒരു ഉത്‌കണ്ഠ, "അവള്‍ക്കെന്തു സംഭവിച്ചു" എന്നൊരു ചിന്ത.. എന്റെ മറുപടികള്‍ ഇല്ലാഞ്ഞ്‌ അവള്‍ എഴുത്തുകുത്തുകള്‍ അവസാനിപ്പിച്ചിരിയ്ക്കുമെന്ന് കരുതി വിട്ടു ആദ്യം, പക്ഷെ, മേശവെലുപ്പില്‍ ചിതറി കിടക്കുന്ന അവളുടെ കാര്‍ഡുകള്‍ കാണുമ്പോഴൊക്കെ മനസ്സിലെവിടെയൊക്കെയോ അവളുടെ ഇംഗ്ലീഷിലുള്ള വടിവൊത്ത അക്ഷരങ്ങള്‍ ഉടക്കി നിന്നു.

അപ്രതീക്ഷിതമായി ഈ പ്രദേശത്ത്‌ കച്ചേരിയ്ക്ക്‌ വിളിച്ചപ്പോഴേ മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഇവളുടെ അഡ്രസ്സ്‌ അപ്പോള്‍ തന്നെ മറക്കാതെ പേഴ്സില്‍ ഇട്ടുവെയ്ക്കാന്‍ തോന്നിയത്‌ എത്ര നന്നായി!

ഇന്ന്‌ വര്‍ഷങ്ങള്‍ക്കു ശേഷം അവളെ കണ്ടപ്പോള്‍... ആ രൂപത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍... യഥാര്‍ത്ഥത്തില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടുകയായിരുന്നു - അവളെന്നെ സ്നേഹിച്ചിരുന്നത്‌ ഒന്നിനും വേണ്ടിയായിരുന്നില്ല- അവിടെ തല കുനിച്ചു നില്‍ക്കാനെ കഴിഞ്ഞുള്ളൂ, അവളോടുണ്ടായിരുന്ന എന്നിലെ സകല മുന്‍ വിധികളും, സംശയങ്ങളും അതില്‍ പൊലിഞ്ഞു പോകുന്നത്‌ തിരിച്ചറിഞ്ഞ നിമിഷം.. ജീവിതത്തിന്റെ ഉന്നതികളില്‍ നിന്നും ഇറങ്ങി വന്ന് , പോരാടി ജയിച്ച്‌, ഒടുക്കം തളര്‍ത്തിയ ആ നിശ്ചലതയും അവളിലെ നിശ്ശബ്ദതയും എനിയ്ക്കു മുന്നില്‍ എന്തൊക്കെയോ കോറിയിടുന്നതായി തോന്നി - അളവുകോലുകളില്ലാതെ, സമവാക്യങ്ങളില്ലാതെ എന്റെ കണ്ണുകള്‍ അതില്‍ നിന്നും അപ്പോള്‍ വായിച്ചെടുത്തത്‌, അവളിലെ ശബ്ദകോലാഹലങ്ങള്‍ ഇല്ലാത്ത നിശ്ശബ്ദ സ്നേഹത്തിന്റെ അക്ഷരങ്ങളെ ആയിരുന്നു! "ജീവിത സൗഭാഗ്യങ്ങള്‍ക്കു" നടുവില്‍ നില്‍ക്കുന്ന ഞാനാദ്യമായി അവയെ തിരിച്ചറിഞ്ഞ നിമിഷം - ഉള്ളിന്റെ അറകളില്‍ എരിയാന്‍ തുടങ്ങിയ പിഴവുകളുടെ നീറല്‍ അടക്കാന്‍ പാടുപ്പെട്ടു അപ്പോള്‍..ഒന്നുമറിയാതെയുള്ള അവളുടെ കിടപ്പും ആ ഇരുണ്ട അന്തരീക്ഷവും വല്ലാതെ ഭയപ്പെടുത്തി.. അഭിമുഖീകരിയ്ക്കാനുള്ള ശക്തി മുഴുവനും ചോര്‍ന്നു പോവുകയായിരുന്നു അപ്പോള്‍.

പക്ഷെ.. അവള്‍ക്കും പിഴച്ചു എവിടെയൊക്കെയോ.. എപ്പോഴൊക്കെയോ.. എല്ലാം തിരുത്തി ഒന്നുകൂടി ജീവിച്ചു നോക്കാനുള്ള സമയം പോലും വിധിയ്ക്കപ്പെടാതെ..
എന്നാലും അവളുടെ ജീവിതം ധന്യം! സമ്പാദിച്ചു കൂട്ടിയ ഒരു കൂട്ടം നല്ല മനസ്സുകളുടെ സ്നേഹം ഉണ്ടവള്‍ക്ക്‌, എത്ര പിഴച്ചാലും, എത്ര ഒറ്റപ്പെട്ടാലും.. അവരുടെ മനസ്സുകളില്‍ ഒരിയ്ക്കലും മരിയ്ക്കാതെ എന്നുമവള്‍ ജീവിയ്ക്കുക തന്നെ ചെയ്യും..

ഇനി താമസിയ്ക്കരുത്‌, അവള്‍ക്കേറ്റവും നല്ല ചികിത്സ തന്നെ കൊടുക്കണം. ഏട്ടനെ വിളിച്ച്‌ ഏര്‍പ്പാട്‌ ചെയ്യണം. അവളെ ഹോസ്പിറ്റലിലേയ്ക്ക്‌ മാറ്റണം... അതിനുള്ളില്‍ ഒന്നും സംഭവിയ്ക്കില്ലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിയ്ക്കുവാന്‍ ശ്രമിച്ചു...

അവന്‍ വഴിയിലെ കാഴ്ചകള്‍ കണ്ട്‌ ഒന്നും മിണ്ടാതെ ഇരിയ്ക്കുകയാണ്‌ അപ്പൊഴും . അവനെ ചേര്‍ത്തുപിടിച്ചു.

"മോന്‍ ആന്റീടെ കൂടെ താമസിയ്ക്കുന്നോ? ആന്റീടെ മോനായിട്ട്‌?" അവനെന്റെ മുഖത്തേയ്ക്ക്‌ നോക്കി, ഒന്നും മിണ്ടാതെ. അവന്റെ മുഖം ഒന്നു വിളറിയോ?

എന്തോ അവനോട്‌ അപ്പോള്‍ അങ്ങനെ ചോദിയ്ക്കുവാനാണ്‌ തോന്നിയത്‌, കൂടുതലൊന്നും അപ്പോള്‍ ആലോചിച്ചില്ല, ആലോചിയ്ക്കേണ്ടതില്ല എന്നും തോന്നി.

"എന്നെ എപ്പഴാ വീട്ടില്യ്ക്ക്‌ കൊണ്ടാക്കാ?" അവന്റെ നേര്‍ത്ത ശബ്ദം അപ്പോഴാണ്‌ ഞാന്‍ ആദ്യമായി കേട്ടത്‌.
"വേഗം കൊണ്ടാക്കാം ട്ടൊ" അവനെ ഞാനെന്റെ മടിയിലേയ്ക്ക്‌ കിടത്തി. ഇടതൂര്‍ന്ന മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട്‌... പിഴവുകളെ തിരുത്താന്‍ അവനിലൂടെ എനിയ്ക്കു സാധിച്ചാലോ എന്ന ഒരു പ്രതീക്ഷയില്‍..

Sunday, July 01, 2007

അപ്പു.

രഘു എന്നാണ്‌ ഈ പത്ത്‌ വയസ്സുകാരന്റെ പേര്‌. എന്നാല്‍ സ്കൂളിലും വീട്ടിലും, എല്ലാവരും വിളിയ്ക്കുന്നത്‌ അപ്പു എന്നും. എത്ര ചീകി ഒതുക്കി വെച്ചാലും, അനുസരണയില്ലാതെ ഉയര്‍ന്നു തന്നെ നില്‍ക്കുന്ന അവന്റെ കുറ്റിമുടിയെ ഇനി കളിയാക്കുവാന്‍ ബാക്കി ആരുമില്ല. അവന്റെ ഓമനത്തം വിട്ടുമാറാത്ത മുഖത്തിനു മുകളില്‍ കുറ്റിമുടികള്‍ ഉയര്‍ന്നെണീറ്റു നിന്നു, എപ്പോഴും.

അവന്റെ വയസ്സിന്റെ അമിതോര്‍ജ്ജം വല്ലവിധേനയുമൊന്ന് പുറത്തേയ്ക്കു തിരിച്ചു വിടാനുള്ള എല്ലാ വിക്രിയകളും അവന്‍ ചെയ്തുകൂട്ടുമായിരുന്നെങ്കിലും, അവന്റെയുള്ളിലെ സങ്കടങ്ങളും, സംശയങ്ങളും, ഇഷ്ടാനിഷ്ടങ്ങളും എല്ലാം പങ്കുവെയ്ക്കുന്നത്‌ അവന്‍ അമ്മയോടു മാത്രമാണ്‌. അമ്മയാണ്‌ അവന്റെ വഴികാട്ടി, തന്റേതായ ശരികളും തെറ്റുകളും ഒക്കെ മനസ്സില്‍ കണക്കുകൂട്ടുന്നതും അമ്മയിലൂടെ തന്നെ. പക്ഷെ അമ്മയോടു ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരാഗ്രഹം ഉണ്ടവന്‌.. എന്തുകൊണ്ടോ അതു പറയാന്‍ കഴിഞ്ഞിട്ടില്ല അവനിതുവരെ.

അപ്പുവിന്‌ സ്കൂളില്‍ ധാരാളം കൂട്ടുകാരുണ്ടെങ്കിലും, എതിരാളികളും കുറവല്ല.

അന്നവന്‍, ഉണ്ട കൈ കഴുകി പൈപ്പിനടുത്ത്‌ തന്നെ കയ്യില്‍ ചോറുപാത്രവുമായി നില്‍ക്കുമ്പോള്‍, ഗ്രൗണ്ടില്‍ എല്ലാവരും കളിയ്ക്കാന്‍ തുടങ്ങിയത്‌ കണ്ടിരുന്നു...
അന്നു വെള്ള്യാഴ്ച ആയിരുന്നു. വെള്ള്യാഴ്ച ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞാലും കുറെ നേരം അധികം കിട്ടും കളിയ്ക്കാന്‍..എന്നാലും അവനന്നെന്തോ കളിയ്ക്കാന്‍ കൂടാനൊരു ഉത്സാഹക്കുറവ്‌.

അവിടെ ഗോപി എല്ലാവരുടേയും നേതാവായി നിന്ന്, കളിയ്ക്കു വേണ്ട നിര്‍ദ്ദേശ്ശങ്ങള്‍ കൊടുക്കുകയാണ്‌. അവനതാണെപ്പോഴും ഇഷ്ടം. അപ്പപ്പോള്‍ തോന്നുന്ന തീരുമാനങ്ങള്‍ അതേപടി നടപ്പിലാക്കാനുള്ള ഒരു പ്രത്യേക ധൈര്യം, ഒരു കൂസലില്ലാതെ, ഭയമില്ലാതെ വളരെ ലാഘവത്തോടെ എന്തും ചെയ്യാനും, ചെയ്യിയ്ക്കാനുമുള്ള മിടുക്ക്‌.. എല്ലാവരേയും തന്നിലേയ്ക്ക്‌ ആകര്‍ഷിച്ചെടുക്കാനുള്ള ഒരു കാന്തിക ശക്തിയുണ്ടവനില്‍.

അന്നവന്‍ പതിവിലും കൂടുതല്‍ സന്തോഷവാനായിരുന്നു. വല്ല്യച്ഛന്‍ (അപ്പൂന്റെ വല്ല്യച്ഛന്റെ മകനാണ്‌ ഗോപി.) ജോലിസ്ഥലത്തു നിന്നും ഒഴിവിനു വന്നിതിന്റെയാവും. പുതിയൊരു ഷര്‍ട്ടും നിക്കറുമൊക്കെയിട്ട്‌ എല്ലാം മറന്ന് ആസ്വദിയ്ക്കുകയാണ്‌ അവന്‍, കൂടെ എല്ലാവരും.. രാവിലെ, സ്കൂളിലേയ്ക്ക്‌ അവന്‍ പോയതിനു ശേഷം, പിന്‍ വശത്തു കൂടി പോന്ന്‌, വീട്ടില്‍ വെച്ച്‌ വല്ല്യച്ഛന്റെ കണ്ണില്‍ പെടാതെ കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്‌ അപ്പു, അന്ന്.

അപ്പുവും ഗോപിയും അധികം ചേരാറില്ല, കളി തുടങ്ങി അധികം കഴിയുന്നതിനു മുന്‍പേ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു തുടങ്ങും രണ്ടു പേര്‍ക്കുമിടയില്‍, പിന്നെ അത്‌ ഒരു കയ്യാംകളിയിലെ അവസാനിയ്ക്കൂ. എന്തോ, അപ്പുവിനെന്നും അവന്റെ തീരുമാനങ്ങളോട്‌ വിയോജിപ്പാണുണ്ടാവാറ്‌.

ഗോപി അപ്പൂനെ നീട്ടി വിളിച്ചു. അവന്റെ പിന്നില്‍ പതുങ്ങി നില്‍ക്കുന്ന ബാലനെ നോക്കാതെ അപ്പു അങ്ങോട്ട്‌ നടന്നു. ബാലനെ അപ്പുനിഷ്ടാണ്‌, കൂടാതെ അവന്‍ താമസിയ്ക്കുന്നത്‌ തൊട്ടടുത്തും.. പക്ഷെ സ്കൂളിലെത്തിയാല്‍ അവന്‍ പതുക്കെ ഗോപിയുടെ കൂടെ കൂടും, അവനങ്ങനെയാണ്‌. മണ്ണില്‍ കാലു കൊണ്ട്‌ നീട്ടി ഒരു വര വരയ്ക്കുന്നുണ്ട്‌ ഗോപി, അപ്പു നില്‍ക്കുന്നയിടം വരെ. എന്തോ കളിയ്ക്കുള്ള പുറപ്പാടാണെന്ന് അപ്പുവിനും മനസ്സിലായി.

"ഡാ അപ്പൂ... ഈ വര കണ്ടോ? ഇതിന്റെ ഈ അറ്റം നിന്റച്ഛന്റെ മൂക്കാണെന്ന് വിചാരിച്ചോ, ആ അറ്റം ഇവന്റെ അച്ഛന്റെ മൂക്കും." അവന്‍ ബാലനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു.

"ഇനി, മല്‍സരം എന്താന്നറിയോ? ധൈര്യം നോക്കലാണ്‌."
"ധൈര്യംള്ള ആള്‌ മേറ്റ്‌ ആള്‍ടച്ഛന്റെ മൂക്കില്‍ ചവിട്ടും! ബാലാ, നീയാ അറ്റത്ത്‌ പോയി നിക്ക്‌. എങ്ങനെണ്ട്‌ കളി?"
അപ്പു ഒന്നു ശങ്കിച്ചു. "ഇന്നിവന്‌ ഉഷാറ്‌ കൂടുതലാണ്‌."

"ആ, എല്ലാരും വരിന്‍, മത്സരം തൊടങ്ങായി.. ആര്‍ക്ക ധൈര്യമ്ന്ന് നോക്കാം.." ഗോപിയ്ക്ക്‌ അതുപറയുമ്പോള്‍ ഉത്സാഹം കൂടി വന്നു.

ആര്‍ക്കായിരിയ്ക്കും കൂടുതല്‍ ധൈര്യം?.. എല്ലാവരും ചുറ്റും കൂടി.

അപ്പൂന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയാണ്‌."ബാലന്‍ ഒരു പാവാണ്‌."
അവന്റെ അച്ഛനും അപ്പൂന്റെയച്ഛനും വലിയ കൂട്ടുകാരായിരുന്നുവെന്നത്‌ അപ്പൂനറിയാം. ഇപ്പോഴും ബാലന്റെയച്ഛന്‍ തന്നെ കാണുമ്പോള്‍ എന്തെങ്കിലും വാങ്ങിത്തരാറുള്ളതും അപ്പു ഓര്‍ത്തു, ഒരു നിമിഷം..

എല്ലാവരും ഉച്ചത്തില്‍ പ്രോത്സാഹനങ്ങള്‍ കൊടുത്തു തുടങ്ങി രണ്ടു പേര്‍ക്കും.
പക്ഷെ അപ്പൂന്റെ കണക്കുകൂട്ടലുകളെ തകര്‍ത്തുകൊണ്ട്‌, ബാലന്‍ വളരെ ലാഘവത്തോടെ അവന്റെയടുത്തു വന്നു നിന്ന്‌, വരയുടെ അറ്റത്ത്‌ ആഞ്ഞോരു ചവിട്ട്‌.
അപ്പുവിന്‌ രണ്ടാമതൊന്നാലോചിയ്ക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ്‌, ഗോപി ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു കൊണ്ട്‌ പ്രഖ്യാപനം നടത്തി. അവന്റെ കണ്ണുകളില്‍, ആഗ്രഹിച്ചത്‌ നടന്നതിന്റെ തിളക്കം.

"ബാലന്‍ ജയിച്ചേ, ബാലന്‍ ധൈര്യവാനാണേയ്‌, അവന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌.."
എല്ലാവരും ബാലന്റെ അടുത്തേയ്ക്ക്‌ ഓടുകയാണ്‌. അവന്‍ ചിരിച്ചു കൊണ്ട്‌ നില്‍ക്കുകയാണ്‌, ധൈര്യവാനായി, വിജയശ്രീലാളിതനായി...
"ബാലന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌" എന്നുറക്കെ കൂട്ടത്തോടെ ഗോപിയെ പിന്താങ്ങുന്നുണ്ട്‌ എല്ലാവരും.

അപ്പൂവിന്റെ കൈകാലുകള്‍ തരിച്ചു. അവന്‌ ദേഷ്യം കഠിനമായി വന്നു. ബാലന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല, കയ്യിലുള്ള ചോറുപാത്രം എറിഞ്ഞു, അതു നേരെ ചെന്നു കൊണ്ടത്‌ ബാലന്റെ നെറ്റിയില്‍. ഓടി ചെന്നവനെ തള്ളി വീഴ്ത്തി. ശക്തിയായി ചവുട്ടി. ബാലന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട്‌ അപ്പുവിനെ മാറ്റാനായി പാഞ്ഞടുത്ത ഗോപിയേം അവന്‍ തള്ളിയിട്ടു. ഗോപി വീണ്ടും എണീറ്റുവന്ന്, അപ്പുവിനോടെതിര്‍ത്തു. അപ്പു ബാലനെ വിട്ട്‌ ഗോപിയ്ക്കു നേരെ തിരിഞ്ഞു. രണ്ടു പേരും മണ്ണില്‍ കിടന്നുരുണ്ടു. ഒരിന്ധനമായി ദേഷ്യവും സങ്കടവും അവന്റെയുള്ളിലെ ശക്തിയെ ആളിക്കത്തിച്ചു. അവന്‍ സകല ശക്തിയും എടുത്ത്‌ ഗോപിയുടെ നെഞ്ചില്‍ കയറിയിരുന്ന് ആഞ്ഞടിച്ചു. ഷര്‍ട്ട്‌ വലിച്ചു കീറി.

അവന്റെ മുഖത്തെ ചുവപ്പു നിറം മറ്റു കുട്ടികളെ മാറ്റി നിര്‍ത്തി. എല്ലാവരും അമ്പരന്നു നിന്നു. ഗോപിയുടെ നിലവിളി പുറത്തേയ്ക്കു വന്നു തുടങ്ങി.. അന്തരീക്ഷം മുറുകി വരുന്നത്‌ മനസ്സിലാക്കിയ ഏതോ ഒരു കുട്ടി, മാഷിനെ വിളിയ്ക്കാനായി ഓടി.

"എന്താ അപ്പൂ ദ്‌?" വേണു മാഷും വേറെ പലരും ഓടിവന്ന് അപ്പുവിനെ മാറ്റുകയാണ്‌.
"ഈ ചെക്കന്മാര്‍ക്കൊക്കെ എന്തിന്റെ കേടാണാവോ, ദന്നെ പണി ഏതു നേരോം.." ആരൊ പറയുന്നുണ്ട്‌.

അപ്പുവിനാണെങ്കില്‍ കിതച്ചിട്ട്‌ ഒന്നും പറയാന്‍ വയ്യ. ഉള്ളില്‍ എന്തൊക്കെയൊ പതഞ്ഞു പൊങ്ങുകയാണ്‌.

ഗോപിയെ വാരിയെടുത്ത്‌ മാഷ്‌ ക്ലാസ്സിനകത്തേയ്ക്ക്‌ കൊണ്ടുപോയി ബെഞ്ചില്‍ കിടത്തി. വെള്ളം കൊടുത്തു. അവന്റെ ചുണ്ടില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. കുട്ടികളെല്ലാവരും അവന്റെ ചുറ്റും കൂടി എന്തൊക്കെയോ പരസ്പരം പിറുപിറുത്തു.

അപ്പു ഒന്നും മിണ്ടാതെ ക്ലാസ്സിലേയ്ക്കു കയറി ബെഞ്ചിലിരുന്നു. ഡെസ്ക്കില്‍ കൈമുട്ടു വെച്ച്‌ തല താങ്ങി കിതച്ചുകൊണ്ട്‌. തരിപ്പു മാറാത്ത കൈകാലുകള്‍ വിറച്ച്‌..
ഉള്ളിലെ ബാക്കിയുള്ള ദേഷ്യവും സങ്കടവും പുറത്തേയ്ക്ക്‌ കുതിയ്ക്കുവാന്‍ വീര്‍പ്പുമുട്ടിയ്ക്കുകയാണ്‌. "ബാലന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌"... ഒരാരവം മുഴങ്ങുന്നു കാതില്‍..അവന്റെ മുഖം, വിയര്‍പ്പില്‍ ചുകന്ന നിറത്തില്‍ ജ്വലിച്ചു.

********************* ******************************* ***********************

രാത്രി ഉറങ്ങാറാകുമ്പോള്‍ മാത്രമേ അപ്പൂന്‌ അമ്മയെ അടുത്ത്‌ കിട്ടാറുള്ളു. എല്ലാ പണിയും കഴിച്ച്‌, മേലുകഴുകി, മുഷിഞ്ഞ വേഷം മാറ്റി വന്ന് വാതിലടച്ച്‌ കെടക്കുമ്പോഴേയ്ക്കും അപ്പു മയക്കത്തിലായീട്ടുണ്ടാകും.
ഇന്നിപ്പോള്‍ അമ്മയ്ക്ക്‌ തെരക്ക്‌ കൂടുതല്‍. വല്ല്യച്ഛനെ കാണാന്‍ വിരുന്നുകാരുടെ തിരക്കായിരുന്നു ഇന്ന്. അമ്മ വാതിലടച്ച്‌ വന്നപ്പോഴേയ്ക്കും കുറെ നെരം വൈകിയിരുന്നു.

"അപ്പൂ നീയൊറങ്ങീല്ല്യെ? ദെന്താ ങനെ ആലോച്ച്‌ കെടക്കണേ?" അമ്മ മുടി കെട്ടി വെച്ച്‌, ജനാല തുറന്നിട്ട്‌ അപ്പൂന്റെയടുത്ത്‌ വന്നു കിടന്നു.
ജനാലയിലൂടെ നല്ല നിലാവിന്റെ വെളിച്ചം അകത്തേയ്ക്കു ഒലിച്ചിറങ്ങി, ഒപ്പം ചെറിയൊരു കുളിരും..

"അമ്മേ.. നമ്മള്‍ എന്നാ ഇവിട്ന്ന് നമ്മള്‍ടെ വീട്ടിലേയ്ക്ക്‌ പോവ?"അപ്പു അമ്മയുടെ പുതപ്പിനുള്ളിലേയ്ക്ക്‌ നീങ്ങി കിടന്നു കൊണ്ട്‌ ചോതിച്ചു.

"ഉം? എന്തിനാ പ്പൊ?"

"എനിയ്ക്കതാ ഇഷ്ടം. അച്ഛനല്ലേ അതുണ്ടാക്കീത്‌..." ഉള്ളിലെ ആഗ്രഹം അന്നറിയാതെ പറഞ്ഞുപോയി അവന്‍.

"അപ്പൂ, ഇന്ന് വല്ല്യച്ഛന്‍ നെന്നേ അന്വേഷിച്ചു. എന്താ നീ കാണാന്‍ പോവാഞ്ഞേ?"
"ദാ നെനക്ക്‌ കുപ്പായൊക്കെ കൊടന്നിട്ട്ണ്ട്‌"

"എനിയ്ക്ക്‌ വേണ്ട അത്‌".

"നീയെന്താ അപ്പൂ ഇങ്ങനെ? നെന്റെ വല്ല്യച്ഛനല്ലെ? ആ, പിന്നെയ്‌, ന്ന് സ്കൂളില്‍ ഗോപ്യായിട്ട്‌ വഴക്കു കൂടിയോ? ഗോപീടെ ചുണ്ട്‌ പൊട്ടീ, നല്ല വേദനണ്ട്ന്നൊക്കെ വല്ല്യമ്മ പരാതി പറഞ്ഞൂലോ"

"അതിന്‌ അവനാ തൊടങ്ങീത്‌, ഞാനൊന്ന്വല്ല.."

" നീയെന്തിനാ തിരിച്ച്‌ തല്ലാന്‍ പോണത്‌ അപ്പൂ.. നീയെന്തിന അവന്റെ ഷര്‍ട്ടൊക്കെ വലിച്ചു കീറിയേ?

"എനിയ്ക്കു ദേഷ്യം വന്നു. അവന്‍ എന്നേം ബാലനേം വഴക്കു കൂടിയ്ക്കാന്‍ നോക്കീതാ.."

"എന്താ അപ്പൂ നീയിങ്ങനെ?നീ നല്ല കുട്ടിയായി പഠിയ്ക്കണതാണ്‌ അമ്മയ്ക്കിഷ്ടം, അല്ലാതെ വഴക്കു കൂടി നടക്കണതല്ല.. പഠിച്ച്‌ അച്ഛനെ പോലെ വലിയ ആളാവണത്‌ കാണണം അമ്മയ്ക്ക്‌. നെനക്കാരോടാ ഇത്ര ദേഷ്യം?" അമ്മയുടെ ശബ്ദം ഒന്നുയര്‍ന്നു.

"ഞാനൊന്നല്ല തൊടങ്ങീത്‌. ബാലനെന്തിനാ ഗോപി പറേണത്‌ കേക്കാന്‍ പോണ്‌ എപ്പഴും? എനിയ്ക്കിഷ്ടല്ല ഗോപിയെ.. പിന്നെ, വല്ല്യമ്മേം, വല്ല്യച്ഛനേം ഒന്നും ഇഷ്ടല്ല." അവന്റെ ശബ്ദവും ഉയര്‍ന്നു പൊങ്ങി. കൈകാലുകളില്‍ തരിപ്പുണര്‍ന്നു വന്നു..

"അപ്പൂ..!!" അമ്മ ഒച്ചയിട്ടു.
"നീയെന്തൊക്ക്യാ പറേണേ? ഇങ്ങനൊക്കെ പറയാന്‍ പാടുണ്ടോ? നെന്റെ അച്ഛന്റെ ഏട്ടനാണ്‌ വല്ല്യച്ഛന്‍.. ഗോപീം, വല്ല്യമ്മേം ഒക്കെ ആരാ നെന്റെ? അവരെന്താ നെന്നോട്‌ ചെയ്ത്‌?"

"വല്ല്യമ്മ എന്തിനാ എപ്പഴും അമ്മെക്കൊണ്ട്‌ പണി ഇടുപ്പിയ്ക്കണേ? ഗോപിയാണെങ്കി എപ്പഴും വഴക്കു കൂടാന്‍ വരും, അവനെപ്പഴും അച്ഛനെ പറ്റി ഓരോന്നു പറയും.. വല്യച്ഛനാണെങ്കില്‍ ഗൊപ്യെ ആണ്‌ ഏറ്റവും ഇഷ്ടം. പിന്നെന്തിനാ നമ്മളിവിടെ താമസിയ്ക്കണ്‌?".

അമ്മ അവന്റെ മുഖത്തേയ്ക്ക്‌ നോക്കി. മുഖത്ത്‌ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

"അപ്പൂ.. ങനൊക്ക്യാണോ നീ വിചാരിച്ച്‌ നടക്കണേ?"
"നമ്മള്‍ക്ക്‌ ആരോടും ദേഷ്യം വേണ്ട. മറ്റുള്ളോര്‌ ചെയ്യുന്നത്‌ ഇഷ്ടായില്ലെങ്കില്‍, നീയവരോടത്‌ നേരിട്ട്‌ തുറന്ന് പറഞ്ഞാല്‍ പോരെ?. അല്ലെങ്കില്‍ മാഷോട്‌ പറയാമല്ലോ.. പിന്നെ അപ്പൂന്‌ അമ്മല്ല്യെ.. അച്ഛനും നമ്മടെ കൂടെ തന്നെണ്ട്‌. അവരെന്തെങ്കിലും അരുതാത്തത്‌ ചെയ്താല്‍ അതവര്‍ക്കറിയാത്തോണ്ടാണ്‌, അല്ലാതെ അവര്‍ ചീത്ത ആയതോണ്ടല്ല. തമ്മ്ത്തല്ല് കൂട്യാലോ ഉപദ്രവിച്ചാലോ അവര്‌ പിന്നേം അതന്നെ ചെയ്യേള്ളൂ.. നേരെ മറിച്ച്‌ നീയവരോട്‌ സ്നേഹായിട്ട്‌ പെരുമാറി നോക്ക്‌, വഴക്കു കൂടാന്‍ പോവാതെ നെനക്ക്‌ തോന്നണത്‌ പറഞ്ഞു നോക്ക്‌, പതുക്കെ അവരും ഒക്കെ സമ്മതിയ്ക്കാന്‍ തൊടങ്ങും..."
"നമുക്കു ശരീന്ന് തോന്നണത്‌ ചെയ്യാനും, അല്ലാന്ന് തോന്നണത്‌ ആരോടും തൊറന്നു പറയുവാനും ആണ്‌ നമ്മുക്ക്‌ ശക്തീം, ധൈര്യോം ഒക്കെ വേണ്ടത്‌, അല്ലാതെ വഴക്കു കൂടാനോ, ഗുസ്തി പിടിയ്ക്കാനോ അല്ല, അതോണ്ട്‌ കാര്യല്ല്യ അപ്പൂ..."
"അതിന്‌ നമ്മള്‍ ചെയ്യണ്ടതെന്താന്നറിയോ? ദിവസോം പ്രാര്‍ഥിയ്ക്കണം. അതിനുള്ള ധൈര്യോം ശക്തീം എന്നും ഉണ്ടാവണേ.. എന്ന്. നമുക്കെന്തിനാ ആരോടെങ്കിലും ദേഷ്യം, എല്ലാവരേം ഇഷ്ടായാല്‍ പോരേ? അതാണച്ഛനും ഇഷ്ടം, അതറിയൊ നെനക്ക്‌?"..
"അമ്മയ്ക്ക്‌ ഇവിടെ എല്ലാരേം ഇഷ്ടാണ്‌. വല്ല്യമ്മേം ഗോപിയേം ഒക്കെ ഇഷ്ടാണ്‌, പിന്നെ അപ്പൂനെ കൊറേയധികം ഇഷ്ടവും.. നീയും അങ്ങനെ ആവണം.. അച്ഛനപ്പഴാ സന്തോഷം ണ്ടാവ ട്ടൊ"..

അവന്‌ പിന്നേം എന്തൊക്കെയോ സംശയങ്ങള്‍ ചോദിയ്ക്കാന്‍ വന്നെങ്കിലും, കെട്ടിപ്പിടിച്ച്‌ അമ്മയ്ക്കൊരു ഉമ്മ കൊടുത്തു.

"അമ്മേ.. അച്ഛന്‍ നമ്മളെ കാണുന്നുണ്ടവോ?"

"ഉം.. പിന്നെന്താ സംശയം? അച്ഛന്‍ നമ്മടെ കൂടെതന്നെണ്ട്‌"

"എനിയ്ക്ക്‌ ചെലപ്പൊ അച്ഛനെ കാണാന്‍ തോന്നും..."

"അപ്പൂ.. നമ്മളും കൊറെ കാലം കഴിഞ്ഞാല്‍ അച്ഛന്റടുത്തയ്ക്ക്‌ പോവും.. ന്നിട്ട്‌ അവടെ അച്ഛന്റെ ഒപ്പം സുഖായി താമസിയ്ക്കും, ഒരിയ്ക്കലും പിരിയാതെ.."
"പക്ഷെ അതിനിനീം സമയണ്ട്‌. നീ വഴക്കൊന്നും കൂടാതെ നന്നായി പഠിച്ച്‌, ജോലി വാങ്ങി, വലിയ ആളാവണം ആദ്യം.. ന്നിട്ടെ പറ്റൂ.. പ്പൊ വേഗം ഒറങ്ങിക്കോ, നാളെ സ്ക്കൂള്‌ള്ളതല്ലേ.." അമ്മയുടെ കൈകള്‍ കുറ്റിമുടികളെ മാടിയൊതുക്കി വെയ്ക്കാന്‍ ശ്രമിച്ചു.

"സ്കൂള്‍ പൂട്ടിയാല്‍ നമ്മടെ വീട്ടില്‍ക്ക്‌ പോവാ അമ്മേ..?"
ഉത്തരം പറയാതെ അമ്മ അവനെ കൈകള്‍ക്കുള്ളില്‍ പൊതിഞ്ഞു. പതിഞ്ഞ സ്വരത്തില്‍ അവനേറ്റവും ഇഷ്ടമുള്ള പാട്ടു പാടിക്കൊടുത്തു, കൊച്ചു മുതുകില്‍ പതുക്കെ താളമിട്ടു കൊണ്ട്‌,

"ഓമനകുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെ കൂടെ കൂടാതെ..
കാമിനീ മണി അമ്മതന്‍ നങ്ക
സീമനി ചെന്നു കേറീനാന്‍..
അമ്മയുമപ്പോള്‍ മാറോടണച്ചി-
ട്ടുമ്മ വെച്ചു കിടാവിനേ,
അമ്മിഞ്ഞ നല്‍കിയാനന്ദിപ്പിച്ചു
ചിന്മയനപ്പോളോതീനാന്‍...
..................
..................

ചോദ്യങ്ങളും സംശയങ്ങളും തൊണ്ട വരെ വന്നുനിന്നെങ്കിലും അമ്മയുടെ കൈകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി കിടന്നു അവന്‍-
അമ്മയുടെ പാട്ടു കേട്ട്‌ ആകാശത്ത്‌ അവനും അമ്മയ്ക്കും മാത്രം അവകാശപ്പെട്ട ഒരു നക്ഷത്രത്തെ തിരഞ്ഞ്‌.. കൈകാലുകളിലെ തരിപ്പ്‌ വിട്ടകലുന്നതറിഞ്ഞ്‌...

അവന്റെ അടഞ്ഞ കണ്ണുകള്‍ തുടരെത്തുടരെ ചലിച്ചു. അമ്മയുടെ പതിഞ്ഞ സ്വരത്തിലുള്ള പാട്ടിലേയ്ക്കു കയറി വരുന്ന പതര്‍ച്ചയെ, കാതുകള്‍ പെറുക്കിയെടുത്തു. നനയ്ക്കുന്ന ചുടുനീരിന്റെ കനം നെറ്റി ഒപ്പിയെടുത്തു.

സ്വപ്ന ലോകത്തെ നക്ഷത്രങ്ങളില്‍ അച്ഛന്റെ മുഖം തേടി കണ്ടുപിടിയ്ക്കുമ്പോള്‍ ചോദിയ്ക്കുവാന്‍ ചോദ്യങ്ങളും സംശയങ്ങളും വാരിയെടുത്ത്‌ അവന്‍ പതുക്കെ യാത്ര പുറപ്പെട്ടു. പതറുന്ന സ്വരത്തിന്റെയലയടികള്‍ നയിയ്ക്കുന്ന നീണ്ട പാതയിലൂടെ ഒറ്റയ്ക്കവന്‍ അകലേയ്ക്ക്‌ ലക്ഷ്യം വെച്ച്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടന്നു, എന്തു വന്നാലും ഒരുനാള്‍ അച്ഛനുണ്ടാക്കിയ വീട്ടിലേയ്ക്ക്‌ അവനും അമ്മയ്ക്കും തിരിച്ചു പോവണമെന്ന ദൃഢനിശ്ചയത്തോടെ...

.................
.................
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതൈര്‍ കൂട്ടിയുരുട്ടീട്ടും,
വറുത്തൊരുപ്പേരി പതിച്ചിട്ടുള്ളീ-
രണ്ടുരുളയും പിന്നെ മുരളിയും..
തരികയെന്നങ്ങു തരത്തില്‍ ചാഞ്ചാടി
തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു...

കുറിപ്പ്‌ : പാട്ടിലെ വരികള്‍ ആരുടെയെന്നറിയില്ല. നാട്ടില്‍ പാടികേട്ടിട്ടുള്ളതും, അമ്മൂനും അനീത്തികുട്ടിയ്ക്കും ഇപ്പോഴും പാടിക്കൊടുക്കാറുള്ളതുമാണീ വരികള്‍. വരികള്‍ പൂര്‍ണ്ണമല്ല.