Sunday, July 29, 2007

കര്‍ക്കിടകവും കുട്ടിക്കുപ്പായവും.

കര്‍ക്കിടകം നാട്ടില്‍ തകര്‍ത്തു പെയ്യുമ്പോള്‍, ഇവിടെ ഓരോ വര്‍ഷവും കൂടുക എന്നല്ലാതെ കുറയാന്‍ ഒട്ടും ഭാവമില്ലാതെ വേനല്‍ ചൂട്‌ കത്തി ജ്വലിയ്ക്കുകയാണ്. കര്‍ക്കിടത്തിലെ ചൂട്‌..

ഒരു സുഖമുള്ള കുളിര്‍മ മനസ്സിലേയ്ക്ക്‌ പകര്‍ന്നു തരുന്ന കര്‍ക്കിടത്തെ കുറിച്ച്‌ പണ്ട്‌ ധാരാളമായി കേട്ടിരുന്നതാണ്‌ 'കര്‍ക്കിടക മാസം പഞ്ഞ മാസം' എന്നത്‌. പെരുമഴയില്‍ നനഞ്ഞ്‌ കുളിച്ച്‌ ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്‌, അല്ലെങ്കില്‍ പറഞ്ഞിരുന്നത്‌. അതുമല്ലെങ്കില്‍ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവര്‍ണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുന്‍പേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരിയ്ക്കാം.. ഏതായാലും മഴയുടെ വരവറിയിയ്ക്കുന്ന ഒരിരുണ്ട മുഖമാണ്‌ കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ്‌ പെട്ടെന്ന് കൊടുക്കാറുള്ള ഒരു ചിത്രം.
അങ്ങനെ, ഇപ്പോള്‍ കര്‍ക്കടകത്തിന്റെ മഴയെ പറ്റി കേള്‍ക്കുമ്പോഴും വായിയ്ക്കുമ്പോഴും, മനസ്സിലെവിടെയൊക്കെയൊ കുട്ടിക്കാലങ്ങളിലെ കര്‍ക്കടകത്തിന്റെ നനവ്‌.. ഓര്‍മ്മകളില്‍ കര്‍ക്കിടത്തിന്റെ മറന്നു പോകാത്ത ചിലയേടുകളും..

കര്‍ക്കിടകം എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത്‌ കര്‍ക്കിടക സംക്രാന്തി തന്നെ. ചേട്ടയെ കളഞ്ഞ്‌, ശ്രീയെ അകത്തേയ്ക്കു കൊണ്ടുവരല്‍. വീടിന്റെ ഓരോ മുക്കും മൂലയും അടിച്ചു തുടച്ച്‌, പ്രത്യേകിച്ചും അന്ന്, അടുക്കളയ്ക്ക്‌ തൊട്ടടുത്തു തന്നെ കണ്ടു വരാറുള്ള, ധാരാളം സാധനങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാനുപയോഗിയ്ക്കുന്ന 'കലവറ'യും മുഴുവനായി ഒഴിച്ച്‌ അടിച്ചു തുടയ്ക്കുന്നത്‌ വലിയ പ്രാധാന്യത്തോടെ ചെയ്തിരുന്നത്‌ ഓര്‍ക്കുന്നു. അതുപൊലെ ജനാല ക്കമ്പികളിലും മറ്റുമുള്ള പൊടിയും, (അതു ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ജോലിയായിരുന്നു.) മുകളില്‍ തൂങ്ങി കിടക്കുന്ന മാറാലയും മറ്റു അഴുക്കും കളഞ്ഞ്‌, അടിമുടി വൃത്തിയാക്കിയെടുത്ത്‌ വീടിന്റെ ഐശ്വര്യം വീണ്ടെടുക്കല്‍ തന്നെയായിരിയ്ക്കണം അതിന്റെ ഉദ്ദേശ്ശവും. സത്യത്തില്‍, ഇപ്പോള്‍ ഗൃഹപരിപാലനം കൂടി തുടങ്ങിയപ്പോള്‍, വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഇത്തരം വിപുലമായ ഒരു അടിച്ചു തുടയ്ക്കല്‍ പരിപാടിയുണ്ടാവുന്നത്‌ വളരെ നല്ല കാര്യമായി തന്നെ തോന്നുന്നു.

അങ്ങനെ ചേട്ടയെ കളഞ്ഞ്‌, ശ്രീ ഭഗവതിയെ കുടിയിരുത്തിയതിനു ശേഷം കുളിച്ച്‌ ദശപുഷ്പങ്ങള്‍ ചൂടുക എന്നൊരു പതിവുണ്ടായിരുന്നു. അതിപ്പോഴും നാട്ടില്‍ ഗ്രാമപ്രദേശങ്ങളിലെങ്കിലും പതിവുണ്ടാവണം. പേരില്‍ പുഷ്പങ്ങള്‍ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകള്‍ തന്നെയാണ്‌. പൂവാന്‍ കുറുന്നില, മുയല്‍ച്ചെവി (മോക്ഷമി), കറുക, നിലപ്പന, കയ്യൊന്നി, വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി ഇത്രയുമായാല്‍ ദശപുഷ്പങ്ങളായി. മഴക്കാലത്ത്‌ ഇവ തലയില്‍ ചൂടുന്ന ശീലം ഉണ്ടായത്‌, ഇവയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഔഷധ ഗുണം കണ്ടു കൊണ്ടു തന്നെയാവണം. (തലമുടിയില്‍, പ്രത്യേകിച്ച്‌ അന്നത്തെ സ്ത്രീകളുടെ മുട്ടറ്റം നീണ്ടു കിടക്കുന്ന 'കാര്‍ക്കൂന്തലില്‍', എപ്പോഴും ഈര്‍പ്പം കെട്ടിനില്‍ക്കാന്‍ സാദ്ധ്യത കൂടുതലുള്ള ഒരു സമയം കൂടിയാണല്ലൊ ഈ മഴക്കാലം.) എന്തായാലും വരും കാലങ്ങളിലും ഇതൊക്കെ തുടര്‍ന്ന് ലഭ്യമാക്കുവാന്‍ ധാരാളം പുല്ലും ചെടികളും ഒക്കെ നാട്ടിലെ തൊടികളിലും പാടവരമ്പത്തും ഇടവഴികളിലും ഒക്കെയായി എന്നെന്നേയ്ക്കുമായി അവശേഷിയ്ക്കട്ടെ!

കര്‍ക്കിടക മാസത്തില്‍ ആദ്യത്തെ പന്ത്രണ്ട്‌ ദിവസങ്ങളില്‍ കൃത്യമായി അമ്പലത്തില്‍ പോയി തൊഴുതിരുന്ന ഒരോര്‍മ്മയുണ്ട്‌. മിയ്ക്ക ദിവസങ്ങളിലും മഴയുമുണ്ടാവും കൂട്ടിന്‌.. അന്ന് മഴയോട്‌ ഒരിത്തിരി പരിഭവവും, ദേഷ്യവും ഒക്കെ തോന്നിയിരുന്ന കാലം.. എന്തിനീ വഴിയിലൊക്കെ വെള്ളച്ചാലുകള്‍ ഉണ്ടാക്കുന്നു? - കുപ്പായത്തിന്റെ അടി ഭാഗത്ത്‌ ചെളി വെള്ളം പതിപ്പിയ്ക്കുന്ന അടയാളങ്ങള്‍ തീര്‍ക്കാനോ? പെരാങ്ങോട്‌ അമ്പലത്തില്‍ തൊഴുത്‌ വര്‍ണാഷി അമ്പലത്തിലേയ്ക്ക്‌ (വടുകനാംകുറുശ്ശി അമ്പലം - അവിടെ മുടങ്ങാതെ എണ്ണ വെച്ചിരുന്നു ആ പന്ത്രണ്ടു ദിവസവും.) പാടത്തു കൂടി നടക്കുമ്പോള്‍ വഴുക്കലിനെ പേടിച്ച്‌ നടക്കണ്ടേ? അതുകഴിഞ്ഞ്‌, സ്കൂളിലേയ്ക്ക്‌ മുതുകത്ത്‌ ബാഗും തൂക്കി നടക്കുമ്പോള്‍, കുടയില്‍ നിന്നും വെള്ളം ഇറ്റ്‌ വീണ്‌ ബാഗിലെ വിടവുകളിലൂടെ പുസ്തകങ്ങള്‍ (അതും അടുത്ത വീട്ടില്‍ നിന്നും ഒരു ക്ലാസ്സ്‌ മീതെ പഠിയ്ക്കുന്ന ദീപയുടെ കയ്യില്‍ നിന്നും വാങ്ങിയ പഴയ പുസ്തകങ്ങള്‍) മുഴുവനും നനയില്ലേ? സ്കൂള്‍ വിട്ട്‌ മാധവമ്മാമന്റെയടുത്തെ റ്റ്യൂഷനും കഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ നടകുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടാവില്ലെ വേഗം? അതൊക്കെ പോട്ടെ, തണുപ്പത്ത്‌ രാവിലെ എണീറ്റ്‌ എങ്ങനെ കുളിയ്ക്കും? അങ്ങനെ മഴയുണ്ടെങ്കിലത്തെ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല...
എന്നാലും, ദിവസവും രാവിലെ അമ്പലത്തില്‍ പോയി തൊഴല്‍ ഒരു കാരണവശാലും മുടക്കിയിരുന്നില്ല.

പിന്നെ, മുടങ്ങാതെ എല്ലാവരും ചെയ്തിരുന്ന മറ്റൊരു കാര്യമായിരുന്നു രാമായണം വായന. ശരിയ്ക്കും ഉച്ചയ്ക്കു വായിയ്ക്കണമത്രേ.. എന്നാലെ ശ്രീരാമന്‍ കേള്‍ക്കൂ, മറ്റേ സമയത്തൊക്കെ രാമന്‍ ഹനൂമാന്റെ അടുത്താവും, അപ്പോള്‍ നമ്മള്‍ വായിയ്ക്കുന്നത്‌ കേള്‍ക്കില്ല. പക്ഷെ എന്തു ചെയ്യാം, ശനീം ഞായറും മാത്രമേ ഉച്ചയ്ക്ക്‌ വായിയ്ക്കാന്‍ പറ്റുകയുള്ളൂ..എന്നാല്‍, സത്യത്തില്‍ രാവിലെ വായിച്ചാലും, ഉച്ചയ്ക്കു വായിച്ചാലും, ശ്രീരാമന്‍ കേള്‍ക്കണമെന്ന ഉദ്ദേശ്ശത്തിനേക്കാള്‍ കൂടുതല്‍ കര്‍ക്കിടകം കഴിയുമ്പോഴേയ്ക്കും രാമായണം മുഴുവനും എങ്ങനെയെങ്കിലും, കുറഞ്ഞത്‌ ഒരാവര്‍ത്തിയെങ്കിലും വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടായിരുന്നു കൂടുതല്‍.. ആദ്യം വായിച്ചുതീര്‍ത്തതിനുള്ള 'ക്രെഡിറ്റ്‌' സ്വന്തമാക്കാനുള്ള വെപ്രാളം വെറെയും.. അതൊരു മാരത്തോണ്‍ വായന തന്നെയായിരുന്നു ശരിയ്ക്കും.

പിന്നത്തെ കര്‍ക്കടകത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു മൈ ലാഞ്ചി ഇടല്‍. കര്‍ക്കിടക മാസത്തിലിട്ടാല്‍ കൂടുതല്‍ ചുവക്കുമത്രേ, പിന്നെ മൂത്ത കയ്യാണെങ്കില്‍ കൂടുതല്‍ ചുവക്കും, ഇളം കയ്യില്‍ ഒരോറഞ്ചു നിറമേ വരൂ.. അങ്ങനേയും ചില പക്ഷപാതപരമായ നീക്കങ്ങള്‍ ഉണ്ടായിരുന്നു അന്നത്തെ മൈലാഞ്ചിയ്ക്ക്‌. മരത്തില്‍ നിന്നും ഇലകള്‍ പൊട്ടിച്ച്‌ അമ്മിയില്‍ നല്ല മിനുസമായി അരച്ചെടുത്തിടുന്ന മൈലാഞ്ചിയ്ക്കും ഔഷധ ഗുണമുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്‌. മഴക്കാലത്ത്‌ ഉണ്ടായേക്കാവുന്ന ത്വക്‌ രോഗങ്ങള്‍ക്കും, ചൊറിയ്ക്കും മറ്റും ഫലപ്രദമാണെന്നതു കൊണ്ടായിരിയ്ക്കാം ഒരുപക്ഷെ, കര്‍ക്കിടക മാസത്തില്‍ മൈലാഞ്ചിയിടല്‍ എന്നൊരു കര്‍മ്മം ഉണ്ടായത്‌. അതുകൊണ്ടു തന്നയാവാം, അന്നൊക്കെ ഡിസൈനില്‍ ഇടലും കുറവായിരുന്നു. കൈ മുഴുവനും ഇട്ട്‌ നിറച്ച്‌ അതു വീണ്ടും മടക്കി, കൈയ്യിന്റെ പുറം ഭാഗത്തു കൂടി ഇട്ട്‌ രാത്രി കിടന്നുറങ്ങലായിരുന്നു പതിവ്‌. (കാലുകളിലും ഇട്ടിരുന്നു.) പിറ്റെ ദിവസമാവുമ്പോഴേയ്ക്കും കൈ മുഴുവനും ചുവന്നിട്ടുണ്ടാകും. കൂടെ കിടന്ന വിരിയിലും, അത്യാവശ്യം മുഖത്തും, ചുകന്ന പാടുകളായി മൈലാഞ്ചിയുടെ വക ഒരു 'ബോണസ്‌' ചുകപ്പിയ്ക്കലും കൂടിയായാല്‍ എല്ലാം പരിപൂര്‍ണ്ണം!. ആരുടെ കയ്യാണ്‌ കൂടുതല്‍ ചുകന്നതെന്ന് നോക്കലാണ്‌ അടുത്ത പരിപാടി. അതെന്തായാലും, ചുകന്ന കൈ മണത്തു മണത്തു രസിയ്ക്കും, പിന്നെ ഓരോ തവണ വെള്ളം തട്ടുമ്പോഴും കൂടുതല്‍ ചുകക്കുന്നുണ്ടെന്ന് തോന്നും, സ്കൂളില്‍ കൂട്ടുകാര്‍ക്കും കയ്യിലെ ചുകപ്പിന്റെ കടുപ്പം കാണിയ്ക്കാനുള്ള ധൃതിയാണ്‌ പിന്നെ..

എല്ലാ വര്‍ഷവും നിശ്ചയമായും ചെയ്തു വന്നിരുന്ന ഇത്തരം കര്‍മ്മപരിപാടികള്‍ക്കു പുറമെ, കര്‍ക്കിടകത്തെ കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മയിലേയ്ക്കോടി വരാറുള്ള മറ്റൊന്നു കൂടിയുണ്ട്‌.. ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ കഥ.

പെരാങ്ങോട്‌ (പെരുമാങ്ങോട്‌) എന്ന് പഴയ കാലത്ത്‌ അറിയപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. അവിടത്തെ പ്രധാനപ്പെട്ട ഒരു സൊസൈറ്റി കെട്ടിടത്തിനടുത്ത്‌ താമരയുടെ ആകൃതിയില്‍ കമ്പികളെ വളച്ച്‌ വെച്ചുണ്ടാക്കിയെടുത്ത സാമാന്യം വലുപ്പമുള്ള ഒരു ഗെയ്റ്റും, അതിനുള്ളിലെ നീളത്തിലുള്ള ഒരു വീടും.

മൂന്നു പെണ്‍കുട്ടികള്‍ ഉള്ള ആ വീട്ടിലേയ്ക്ക്‌ നാലാമതായി വേറൊരു പെണ്‍കുട്ടിയും ഒരു ദിവസം വന്നു ചേര്‍ന്നു, അഞ്ചാം ക്ലാസ്സ്‌ മുതലുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി.. സന്തോഷത്തോടെ, ഉത്സാഹത്തോടെ തന്റെ വല്ല്യമ്മയുടേയും, ആ മൂന്നു സഹോദരിമാരുടേയുമൊപ്പം താമസിച്ചു പഠിയ്ക്കുവാന്‍.. ആ വീട്ടില്‍, കൊച്ചു ഗ്രാമത്തില്‍, അവിടത്തെ എല്ലാ ആചാരങ്ങളും ചിട്ടകളും പാലിച്ചു കൊണ്ട്‌ അവര്‍ക്കൊപ്പം പാടിയും, ആടിയും, കളിച്ചും, ഇണങ്ങിയും, പിണങ്ങിയും ആ പെണ്‍കുട്ടിയും പഠിച്ചു, കളിച്ചു വളര്‍ന്നു.

പിരിഞ്ഞു നില്‍ക്കുന്ന അച്ഛനമ്മമാരേയോ, കുഞ്ഞനിയന്മാരേയോ ഓര്‍ത്ത്‌ അധിക തോതിലുള്ള വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ആ പെണ്‍കുട്ടി, പക്ഷെ തന്റെ അമ്മയുടെ വരവിനായി സന്തോഷത്തോടെ, പ്രതീക്ഷയോടെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമുണ്ടായിരുന്നു, അതും കര്‍ക്കിടക മാസത്തിലെ ഒരു ദിവസം തന്നെ.. ആ കാത്തിരുപ്പിന്റെ സുഖം ആരോടും പങ്കുവെയ്ക്കാതെ, ഉള്ളില്‍ സൂക്ഷിച്ചു വെയ്കുവാനായിരുന്നു അവളിഷ്ടപ്പെട്ടിരുന്നത്‌.

അന്നാ ദിവസമായിരുന്നു... സ്കൂളില്‍ നിന്നും ഉച്ചയ്ക്ക്‌ ഊണു കഴിയ്ക്കാന്‍ വന്നപ്പോഴേ അമ്മയുടെ ചെരുപ്പും കുടയും പുറത്തിരിയ്ക്കുന്നതു കണ്ടിരുന്നു, അവളോടി അകത്തു കയറി. പ്രതീക്ഷകളൊന്നും തെറ്റിയ്ക്കാതെ, സന്തോഷം ഇരട്ടിയാക്കി കൊണ്ട്‌, അമ്മ ബാഗില്‍ നിന്നും ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഒരു കുപ്പായം പുറത്തെടുക്കുന്നത്‌ അവള്‍ കണ്ടു. മുന്നില്‍ "ഹണീകോമ്പ്‌" എന്നോ മറ്റോ പേരുള്ള ഒരു എംബ്രോയ്ടറി ചെയ്ത്‌, അമ്മ തന്നെ തുന്നിയ ഒരു കുപ്പായം.
അമ്മ അതീടിപ്പിച്ചു നോക്കി. കൈ പൊക്കാന്‍ പറഞ്ഞു, പിന്നോക്കം തിരിയാന്‍ പറഞ്ഞു, അങ്ങനെ എല്ലാം പാകമല്ലേ എന്നുറപ്പു വരുത്തി അമ്മയും വല്ല്യമ്മയും കൂടി."വണ്ണമൊക്കെ പാകമായി...". അമ്മ അവളെ തിരിച്ചു നിര്‍ത്തി അതിന്റെ രണ്ടു ഭാഗത്തുമുള്ള വള്ളികള്‍ പിന്നില്‍ കെട്ടി വെച്ചു. അമ്മയുടെ മുഖത്ത്‌ സംതൃപ്തിയുടെ തിളക്കം.

അവള്‍ക്കത്‌ ഊരി വെയ്ക്കാന്‍ ഒട്ടും മനസ്സു വന്നില്ല. ഓണം, വിഷു, പിന്നെ അവളുടെ പിറന്നാള്‍ - അങ്ങനെ പ്രത്യേക വേളകളില്‍ അമ്മ ഉടുപ്പു തുന്നാറുണ്ട്‌, എന്നാലും പിറന്നാളിന്റെയന്നു തന്നെ അമ്മ വന്ന് ഇടീപ്പിച്ചു കൊടുത്ത ആ കുപ്പായത്തിന്റെ പുതുമണവും, നിറവും എല്ലാം അവള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടു. ദിവസവും അതിടാന്‍ കഴിഞ്ഞിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നവള്‍ കൊതിച്ചു.. "ദിവസവും പിറന്നാളായിരുന്നെങ്കിലോ.." അതിലും രസമായിരുന്നേനെ എന്നുമവള്‍ വെറുതെ ഓര്‍ത്തു. എന്നാലും ഭദ്രമായി മടക്കി അലമാറിയില്‍ എടുത്തു വെച്ചു. അമ്മ തിരിച്ചു പോയതിനു ശേഷം അവളതെടുത്തു മണത്തുകൊണ്ടിരുന്നു, ആ ഭാഗത്തു കൂടി പോകുമ്പൊഴൊക്കെ... ഒളിഞ്ഞു നിന്ന്.. ചിലപ്പോള്‍ പുതുമണത്തോടൊപ്പം അതില്‍ നിന്നും അവളുടെ മൂക്ക്‌ അപ്പോളറിയാതെ പിടിച്ചെടുത്തിരുന്നത്‌ അടുത്തു വരുമ്പോഴുണ്ടാകാറുള്ള അമ്മയുടെ ആ പ്രത്യേക വാസനയും കൂടിയായിരുന്നിരിയ്ക്കാം..!!


കഴിഞ്ഞ ആഴ്ചയിലൊരു ദിവസം, പതിവു നടത്തം കഴിഞ്ഞ്‌ അകത്തു കയറിയപ്പോള്‍ ആദ്യം ചെയ്തത്‌ ഫോണിലെ clip - ല്‍ തപ്പി നോക്കലായിരുന്നു. അമ്മ വിളിച്ചിട്ടുണ്ടോ എന്ന്..
അമ്മയുടെ നമ്പര്‍ വന്നു കിടക്കുന്നു. അപ്പോഴേയ്ക്കും, കണ്ണും തിരുമ്മി വരുന്നു അമ്മൂന്റച്ഛന്‍- '" അമ്മ ദാ വിളിച്ചു വെച്ചതേയുള്ളു.'" എന്നും പറഞ്ഞു കൊണ്ട്‌...

പരീക്ഷയ്ക്ക്‌ ചോദ്യക്കടലാസ്‌ കയ്യില്‍ കിട്ടും പോലെ ഫോണ്‍ ബില്ലിന്റെ കവര്‍ കയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകാറുള്ള വിറയല്‍, മാനസിക പിരിമുറുക്കം, "അയ്യോ, ഒന്നുകൂട്ടി പഠിയ്ക്കായിരുന്നു.." എന്നു ചോദ്യം കാണുമ്പോള്‍ മാത്രം ബോധം വരാറുള്ളതു പോലെ, ബില്ല് കാണുമ്പോള്‍ മാത്രം, "അയ്യോ, ഇത്രയധികം വിളിയ്ക്കണ്ടായിരുന്നു.." എന്നു തോന്നുന്ന നിരാശ, കുറ്റബോധം തുടങ്ങിയ മാനസികാഘാതങ്ങളെ പേടിച്ച്‌ ഇനി മുതല്‍ക്ക്‌ വിളി നാട്ടില്‍ നിന്നും ഇങ്ങോട്ടാക്കാന്‍ അമ്മയെ ഏല്‍പ്പിച്ചു. മാത്രമല്ല വെപ്രാളം കൂടാതെ സമാധാനത്തോടെ രണ്ടു വാക്കു സംസാരിയ്ക്കാം എന്നൊരു ഗുണവും.. ഏതായാലും, അമ്മയുടെ നമ്പര്‍ കണ്ടപ്പോള്‍ തല്‍ക്കാലം, മാനസികാഘാതങ്ങളെ മറന്ന്, വേഗം തിരിച്ചു വിളിച്ചു.

"അമ്പലങ്ങളിലൊക്കെ പോയി, എല്ലായിടത്തും വഴിപാടു കഴിച്ചു, നല്ല മഴ തന്നെ.. പുറത്തേയ്ക്കിറങ്ങാറില്ല... കുറഞ്ഞൂന്ന് തോന്നും, പിന്നേം കൂടും, മഴ തന്നെയാണ്‌, ഒപ്പം അസുഖങ്ങളും.."
"പിറന്നാളായിട്ട്‌ അമ്പലത്തില്‍ പോവാന്‍ പറ്റിയില്ലെങ്കിലും, വിളക്കു കൊളുത്തണം, ഊണു കഴിയ്ക്കുമ്പോള്‍ ഗണപതിയ്ക്കു വെയ്ക്കണം.. അതൊന്നും എവിടെയായാലും മുടക്കണ്ട.. അധികം വട്ടങ്ങളൊന്നൂല്ല്യെങ്കിലും സാരല്ല്യ, ഒരിഞ്ചി തൈരുണ്ടായാല്‍ മതി, ന്നാല്‍ ആയിരം കറിയായി ന്നാണ്‌ പറയാ, പിന്നെ പപ്പടോം കാച്ചിയാല്‍ പെറന്നാള്‍ വട്ടങ്ങളൊക്കെയായി.." അങ്ങനെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ അമ്മയുടെ സംസാരം നീണ്ടു നീണ്ടു പോയി.

ഫോണ്‍ വെച്ചു കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏഴു മണി. ഒട്ടും സമയം കളയാതെ അടുക്കളയിലേയ്ക്ക്‌ ഓടി കയറുന്നതിനിടയില്‍ മനസ്സില്‍ അറിയാതെ വരച്ചു തുടങ്ങിയ നാട്ടിലെ കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖത്തോടൊപ്പം തെളിഞ്ഞു വന്നത്‌ ചുവപ്പും കറുപ്പും ഇടകലര്‍ന്ന, ഒളിഞ്ഞു നിന്ന് ഒരിയ്ക്കല്‍ എന്തൊക്കെയോ മണത്താസ്വദിച്ചിരുന്ന ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ ചിത്രവും കൂടിയായിരുന്നു..


വിവരങ്ങള്‍ക്കു കടപ്പാട് : എന്റെ അമ്മ, വല്ല്യമ്മ.

Wednesday, July 18, 2007

പിഴവുകള്‍..

"ഒന്നും കയിച്ചാന്‍ പറ്റൂല.. പിന്നങ്ങട്ട്‌ ശ്ശര്‍ദ്ദ്യന്നെ... ഈ രോഗം വന്നാ കയിഞ്ഞില്ലെ കുട്ടീ.. അത്‌ മന്‌സനേം കൊണ്ടേ പോകൂ... ഇങ്ങള്‌ ഇരിയ്ക്കീ.."
അവളുടെ ദേഹം ക്ഷീണിച്ചൊട്ടി ദയനീയമായിരിയ്ക്കുന്നു. മുഖച്ഛായ തന്നെ മാറിയ പൊലെ.. നല്ല മയക്കത്തിലാണ്‌.
എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന എന്നോട്‌ ഇരിയ്ക്കാന്‍ അവിടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞപ്പോഴാണ്‌ സ്ഥലകാലബോധം ഉണ്ടായത്‌.
കൈകാലുകള്‍ തളരുന്നു.. അവര്‍ നീക്കിയിട്ടു തന്ന സ്റ്റൂളില്‍ ഇരുന്നു. അവളുടെ കരിവാളിച്ച മുഖത്തെ അസാധാരണമായി തെളിഞ്ഞു കാണുന്ന ഒരു ശാന്തത വല്ലാതെ ഭയപ്പെടുത്തുന്നു.. വെളിച്ചമില്ലാത്ത ഈ അന്തരീക്ഷം മുഴുവനും അതു ഘനീഭവിച്ചു നില്‍ക്കുന്നുണ്ടെന്നു തോന്നി..

മിറ്റത്ത്‌ അഞ്ചു വയസ്സുള്ള അവളുടെ കൊച്ചു മകന്‍ ഓടികളിയ്ക്കുന്നുണ്ട്‌. അവന്റെ കണ്ണുകളില്‍ എനിയ്ക്കു പരിചയമുള്ള ആ പഴയ കുസൃതി ഒളിച്ചിരിയ്ക്കുന്നത്‌ കണ്ണില്‍ പെട്ടു.
"അപ്പോ, രാകേഷ്‌?" വളരെ പ്രയാസപ്പെട്ടു ചോദിച്ചു അവരോട്‌.

"ങ്ങളപ്പൊ അതൊന്നും അറിഞ്ഞിറ്റില്ല ലേ..? ഓനെപ്പഴും ഇവരായിറ്റ്‌ വഴക്കിലായിര്‌ന്ന്.. പോയിറ്റ്‌ പ്പൊ അഞ്ചാറ്‌ മാസം കയിഞ്ഞ്‌.. പടച്ചോനേ, ഇവര്‌ കൊറേ സഹിച്ച്ക്ക്‌ണ്‌ ഓനേ.."
ഒന്നുമറിയാതെ അവശയായി മയങ്ങുന്ന അവളെ നോക്കി കൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.
"ങ്ങളെ പറ്റി പറഞ്ഞിറ്റ്ണ്ട്‌ ബര്‌.. പാട്ടിന്റെ കച്ചേരിക്കൊക്കെ പോണോലല്ലേ, കോളേജിലൊക്കെ ഒപ്പം പടിച്ചോല്‌?"
എന്തു വേണമെന്ന് പെട്ടെന്ന് തീരുമാനിയ്ക്കാന്‍ കഴിയുന്നില്ല.. പക്ഷെ എന്തെങ്കിലും ചെയ്യണം.. ഏട്ടനെ വിളിച്ചാലോ?
" അതെ.. ഞങ്ങള്‍ അഞ്ചു വര്‍ഷം ഒരുമിച്ചായിരുന്നു പഠിച്ചത്‌. നിങ്ങള്‍ടെ വീടെവിട്യാ?"

"ന്റെ കുടി ആ കാണ്‍ ണതന്നെണ്‌.. ബരായിര്‌ന്ന് ബടെ എല്ലാത്തിനും, കുട്ട്യോള്‍ക്ക്‌ റ്റൂസന്‍ പടിപ്പിയ്ക്കാനും, പാട്ട്‌ പടിപ്പിയ്ക്കാനും ഒക്കീത്തിനും.. ഞങ്ങക്കൊക്കെ എയ്താനും വായിച്ചാനും പറഞ്ഞു തരേണതും ബരന്നെ... കണ്ണില്‌ ഒരു തുള്ളി വെള്ളം ഇന്നേവരെ ഞമ്മള്‌ കണ്ടിറ്റില്ല, എപ്പഴും ചിരിച്ച്‌ വര്‍ത്താനോം പറഞ്ഞുംകൊണ്ടന്നെ... "
അവര്‍ക്ക്‌ അവളെ കുറിച്ച്‌ ഒരുപാട്‌ പറയാനുണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.
"ഈ കുട്ടീന്റെ കാര്യാണതിലും കസ്റ്റം. ഒരു വയക്കൂം വക്കാണോം ഒന്നൂല്ലാത്ത പാവം ചെക്കന്‍.. എല്ലാര്‌ടട്‌ത്ത്ക്കും ഓന്‍ പോകും, പിന്നെ കൊറച്ച്‌ നേരം ഉമ്മാന്റട്‌ത്ത്‌ കുത്തിരിക്കും.. കൊറച്ചേരം കളിക്കും, പ്പൊ സ്കൂളിലും പോനില്ല, ഓനൊന്നും അറിയൂല്ല.. "
"അസുഖം തൊടങ്ങീട്ട്‌ എത്ര കാലായി? ഡോക്റ്ററെ കണ്ടിരുന്നില്ലേ ഇവള്‍?"
"അയിന്റെ കാര്യൊന്നും പറയണ്ട, കോറെ ആയിക്ക്‌ ണ്‌ ഇത്‌ തോടങ്ങീറ്റ്‌..
അയിന്‌ ഓന്‍ ഒരു സമാദാനോം കൊട്‌ത്തിറ്റില്ല.. ആദ്യാദ്യം ഡാകിടറെ കാണാനൊക്കെ ഓല്‌ ഒറ്റക്ക്‌ പോയേര്‍ന്ന്. ഇപ്പൊ പിന്നെ കൂട്‌തലാവുമ്പ ഞമ്മള്‌ ഡാകിറ്ററെ ബിളിക്കും. കൊറച്ചൂസായിറ്റ്‌ ബോദം വരും, പോകും അങ്ങനെയ്ക്കാരം.. ന്നും ഡക്കിറ്റരോട്‌ ബരാന്‍ പറഞ്ഞ്റ്റ്ണ്ട്‌. ബരാണാവോ.."
"പ്പൊ ഞമ്മള്‌ രാത്രീലും ബടന്നേ, ഒറ്റക്കാക്കി പോയാല്‍ സമാദാനം കിട്ടൂല.. ബര്‍ക്ക്‌പ്പോ വേറെ ആരൂല്ലലോ.. ഒക്കീത്തിനും ഞമ്മളന്നെ.. , അങ്ങനെ കയിഞ്ഞതാണ്‌ ന്നലെ വരേ.."
അപ്പൊഴേയ്ക്കും അവരുടെ ശബ്ദമൊന്നിടറി.. തലയിലെ തട്ടം കൊണ്ടവര്‍ കണ്ണുകള്‍ തുടച്ചു.
"ങ്ങനൊക്കെ വരുമ്ന്ന് പടച്ചോനാണേ വിചാരിച്ചിറ്റില്ല.." വെള്ളമൊഴുകുന്ന മൂക്ക്‌ തുടരെത്തുടരെ അവര്‍ തുടച്ചു കൊണ്ടിരുന്നു.

ആ സ്ത്രീയുടെ നല്ല മനസ്സിനോടെനിയ്ക്ക്‌ ബഹുമാനം തോന്നി.
അപ്പൊഴേയ്ക്കും, പുറത്തേയ്ക്കുള്ള വാതിലിനടുത്ത്‌ അടുത്തുള്ളവരെന്നു തോന്നിപ്പിയ്ക്കുന്ന ഒരു കൂട്ടം സ്ത്രീകളും, നിറമുള്ള തട്ടങ്ങളിട്ട പെണ്‍കുട്ടികളും കൂടി നിന്ന് അകത്തേയ്ക്ക്‌ എത്തി നോക്കി നില്‍പ്പുറപ്പിച്ചു. ആ പെണ്‍കുട്ടികളുടെ അടുത്തേയ്ക്ക്‌ അവളുടെ കൊച്ചു മോന്‍ മിറ്റത്തു നിന്നും ഓടിവന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ നിന്നു. അവനവരോടുള്ള അടുപ്പം അതില്‍ നിന്നു തന്നെ ശരിയ്ക്കും മനസ്സിലാക്കാന്‍ സാധിയ്ക്കുന്നുണ്ട്‌.
അവളിനിയും ഉണര്‍ന്നിട്ടില്ല. ഇനിയും അധിക സമയം അതിനായി കാത്തിരുന്ന് കളയേണ്ടെന്ന് തോന്നി. അവിടെ ഉണ്ടായിരുന്ന വലുപ്പകളില്‍ തപ്പി, അതിലുണ്ടായിരുന്ന പ്രിസ്ക്രിപ്ഷന്‍സും, എന്തൊക്കെയോ ടെസ്റ്റ്‌ റിപ്പോര്‍ട്ടും കിട്ടിയതെല്ലാം ബാഗിലെടുത്തിട്ടു, എന്തിനോ..

അവരുടെ കയ്യില്‍ കുറച്ചു പൈസ കൊടുക്കണോ എന്നാദ്യമൊന്നു സംശയിച്ചു. പിന്നെ വെണ്ടെന്നു തോന്നി.
ഏതായാലും വൈകീട്ട്‌ ഏട്ടനേം കൂട്ടി വരുമ്പോഴാവാം എന്നു വെച്ചു.
വീട്ടില്‍ പോയി ഏട്ടനേം കൂട്ടി വരാമ്ന്നവരോട്‌ പറഞ്ഞ്‌ വേഗം പുറത്തേയ്ക്കിറങ്ങി.
പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നിരുന്ന അവളുടെ കൊച്ചു മകനെ അടുത്തു വിളിച്ചു.
"പോരുന്നോ നീയെന്റെ കൂടെ?"
"ഇല്ല.." പക്ഷെ ഒന്നും ആലോചിച്ചില്ല, അവനെയൊന്നെടുത്തു നോക്കി. ഒന്നമ്പരന്നെങ്കിലും വലിയ പരിചയക്കേടൊന്നും കൂടാതെ അവനെന്റെ കയ്യിലിരുന്നു.
"മോനെന്താ ഇഷ്ടം കഴിയ്ക്കാന്‍? ചോക്കലേറ്റ്‌ വേണോ, ഐസ്ക്രീം വേണോ?"
അവനധികം സംസാരിച്ചില്ല.
മോനെ വൈകീട്ട്‌ കൊണ്ടുവരാമെന്ന് അവരോട്‌ പറഞ്ഞ്‌, കാറില്‍ കയറിയിരുന്നു, അവന്‍ എന്റെ മടിയിലും.

മനസ്സ്‌ നീറി പുകയുന്നു. അവളെ അറിയാന്‍ ഇത്ര വൈകിയതെന്തേ? അത്രയ്ക്ക്‌ വെറുപ്പായിരുന്നോ എനിയ്ക്കവളോട്‌?
എവിടെയൊക്കെയോ പിഴച്ചു, ഒന്നും അറിയാതെ, എല്ലാം കണ്ടുവെന്ന് നടിയ്ക്കാതെ...
ഒരിയ്ക്കലും സംഭവിച്ചു കൂടാത്ത പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി...അവള്‍ക്കെന്തു പറ്റി? ഒന്നും അറിഞ്ഞില്ല... അല്ല, അറിയാന്‍ ശ്രമിച്ചില്ല..
അവളുടെ ആ പഴയ ചുറുചുറുപ്പ്‌ എവിടെ? ആഢംബരങ്ങളുടെ ലോകത്ത്‌ ജീവിച്ചിരുന്ന അവളിപ്പോള്‍ എത്തിപ്പെട്ടത്‌ എവിടെ?

സല്‍ വാറും കമ്മീസ്സും ഇട്ട്‌, മുടി പിന്നില്‍ പോണി റ്റെയില്‍ കെട്ടി, ഹയ്ഹീല്‍ഡ്‌ ചെരിപ്പും ഇടതു കയ്യില്‍ വാച്ചും, ചുണ്ടില്‍ ഇളം കളറിലുള്ള ലിപ്സ്റ്റിക്കുമായി കോളേജില്‍ പാറി നടന്നിരുന്ന അവളുടെ മുഖം കണ്മുന്‍പില്‍ തെളിഞ്ഞു വരുന്നു.. ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ മട്ടായിരുന്നു അവളെ കണ്ടാല്‍, പക്ഷെ അസ്സല്‍ പാലക്കാട്ടെ തമിഴ്‌ ബ്രാഹ്മണ കുടുമ്പത്തിലേയായിരുന്നു അച്ഛനും അമ്മയും. അച്ഛന്‍ എയര്‍ഫോര്‍സില്‍ ആയിരുന്നതു കൊണ്ട്‌ ജീവിതത്തിന്റെ പകുതി ഭാഗവും നോര്‍ത്തിന്ത്യയില്‍ പല ഭാഗങ്ങളിലായി ജീവിച്ച്‌ അവസാനം സൗത്തിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആയി വന്നതാണ്‌. അവളുടെ മധുരമൂറുന്ന ശബ്ദത്തില്‍ പഴയ ഹിന്ദിഗാനങ്ങളെല്ലാം എല്ലാവരേയും പുളകം കൊള്ളിച്ചിരുന്നു, പോരാത്തതിന്‌ അന്നത്തെ കോളെജിലെ ആണ്‍കുട്ടികളുടെയിടയിലെ സംസാര വിഷയമാവാനും അവള്‍ക്കു കഴിഞ്ഞിരുന്നു. അവരെ ഏറ്റവും ആകര്‍ഷിച്ചിരുന്ന അവളുടെ കണ്ണിലെ കുസൃതിയുടെ തിളക്കം മനസ്സില്‍ അതേപടി കിടക്കുന്നുണ്ട്‌.

പക്ഷെ അറിയില്ല, അന്ന് അവളെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടാന്‍ കഴിഞ്ഞിരുന്നുവോ? എന്നാല്‍ അവളെന്നും ഒരുപോലെ എന്നോട്‌ സ്നേഹം കാണിച്ചിരുന്നു എന്നതാണ്‌ സത്യം.. അല്ലെങ്കില്‍ സ്നേഹിയ്ക്കുന്നു, ഇഷ്ടപ്പെടുന്നു.. എന്തിനോ, എന്തുകൊണ്ടോ..അന്നാദ്യമായി അവളെ പരിചയപ്പെട്ട്‌, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ, അവള്‍ എന്നോട്‌ കുറേയേറെ കാര്യങ്ങള്‍ ഇടതടവില്ലാതെ സംസാരിച്ചു. ഞാന്‍ കര്‍ണ്ണാടക സംഗീതം പാടുമ്പോള്‍, അവള്‍ ലളിതഗാനങ്ങള്‍ പാടി. ഞാന്‍ ആണ്‍കുട്ടികളില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍, അവള്‍ ധൈര്യപൂര്‍വം ആണ്‍കുട്ടികളോടു സംസാരിച്ചു. അവള്‍ ഇംഗ്ലിഷും ഹിന്ദിയും സംസാരിയ്ക്കുമ്പോള്‍, ഞാന്‍ തനി മലയാളത്തില്‍ സംസാരിച്ചു. അവള്‍ ചപ്പാത്തിയും ചിക്കനും ഇഷ്ടപ്പെടുമ്പോള്‍ ഞാന്‍ സാമ്പാരും തൈരും ഇഷ്ടപ്പെട്ടു. ഞാന്‍ സംഗീതത്തിനോടുള്ള എന്റെ ആത്മാര്‍ത്ഥതയും, ജീവിത ലക്ഷ്യങ്ങളും കെട്ടിപ്പിടിച്ച്‌ നടക്കുമ്പോള്‍ അവള്‍ ഒരു കുട്ടിയുടെ കുസൃതികളോടെ കോളേജില്‍ പാറി നടന്നു. പക്ഷെ ക്ലാസ്സിലെ ആകെയുള്ള പെണ്‍കുട്ടികള്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം, അതുകൊണ്ടു തന്നെ എതിര്‍ ദിശയില്‍ സഞ്ചരിയ്ക്കുന്ന ഞങ്ങള്‍ രണ്ടുപേരും അവനവനില്‍ നിന്നും ഇറങ്ങി വന്ന് രണ്ടുപേര്‍ക്കും അനുയോജ്യമായ ഒരു പാതയിലെത്തി നിന്നു എപ്പോഴോ, സുഹൃത്തുക്കളാകാമെന്ന തീരുമാനത്തില്‍..

അവള്‍ റ്റീച്ചര്‍മാര്‍ക്കിടയില്‍ കണ്ണിര്‍ പൊഴിച്ച്‌, സ്ഥാനം പിടിയ്ക്കാന്‍ പെടാപാടു പെടുന്നത്‌ കണ്ട്‌ ഉള്ളിലൂറി ചിരിയ്ക്കുമ്പോഴും, അവളുടെ ഉള്ളിലെ ചാപല്യങ്ങളെ കാപട്യങ്ങളായി കാണുമ്പോഴും, അവള്‍ക്കില്ലെന്നും എനിയ്ക്കുണ്ടെന്നും ഞാന്‍ വിശ്വസിച്ചിരുന്ന, ജീവിതത്തോടുള്ള എന്റെ ആദര്‍ശ ശുദ്ധിയിലും, സംഗീതത്തോടുള്ള ആത്മാര്‍ത്ഥതയിലും ഞാന്‍ സ്വയം അഭിമാനം കൊള്ളുമ്പോഴും അവളെന്നോടു ഒരുപോലെയായിരുന്നു. പക്ഷെ ഞാന്‍?
അവളുടെ കൂടെയുള്ള ഓരോ നിമിഷങ്ങളിലും ഞാനവളുടെ ആത്മാര്‍ഥതയെ അളന്നുതൂക്കി കൊണ്ടിരുന്നു, അവള്‍ മറ്റുള്ളവരുടെ മുന്നില്‍, അവര്‍ക്കനുസരിച്ച്‌, പ്രത്യേകിച്ചും ആണ്‍കുട്ടികളാണെങ്കില്‍, സ്വന്തം നിറം മാറ്റി അഭിനയിയ്ക്കുകയാണെന്ന് സംശയിച്ചു കൊണ്ടിരുന്നു, അഞ്ചു വര്‍ഷം കൂടെ ഉണ്ടായിരുന്നിട്ടും അവളെന്നോടു പോലും അഭിനയിയ്ക്കുകയാണെന്ന് ഞാന്‍ സംശയിച്ചു. എന്തിന്‌ സ്വന്തം അച്ഛനുമമ്മയോടു പോലും, അവള്‍ അഭിനയിയ്ക്കുകയായിരുന്നുവെന്ന് എനിയ്ക്ക്‌ തോന്നി. സഹി കെട്ട്‌ ഞാനവളെ പലപ്പോഴായി ശകാരിച്ചു, അവളുടെ ചാപല്യങ്ങളെ കഠിനമായി വിമര്‍ശിച്ചു... "വാലന്റൈസ്‌ ഡേ" യുടേയും, "ഫ്രന്റ്സ്‌ ഡേ"യുടേയും, "മതേര്‍സ്‌ ഡേയ്‌"യുടെയും സ്വപ്ന ലോകത്ത്‌ ജീവിയ്ക്കുന്ന അവളോട്‌ ചിലപ്പൊഴെങ്കിലും എനിയ്ക്ക്‌ പുച്ഛം തോന്നി!. പതുക്കെ പതുക്കെ ഞാനെപ്പൊഴോ എന്റെ വഴിയിലൂടെ നടന്നു തുടങ്ങി, പലപ്പോഴും അവളെ കണ്ടുവെന്ന് നടിയ്ക്കാതെ തന്നെ.. എന്നിട്ടും അവളെന്നോട്‌ ഒരുപോലെയായിരുന്നു! അവള്‍ക്കല്‍പം പോലും എന്നോട്‌ ഈര്‍ഷ്യ ഉണ്ടായിരുന്നില്ലേ?

കാലങ്ങള്‍ കടന്നുപോയപ്പോള്‍, ഒരിയ്ക്കല്‍ ഞാനറിഞ്ഞു, അവളുടെ "ഒരാരാധകനെ" തന്നെ ജീവിതപങ്കാളിയാക്കി അവളൊരു കുടുമ്പിനിയായി പാലക്കാട്‌ ജില്ലയിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ ജീവിച്ചുവരികയാണെന്ന്.. അവളുടെ മൂക്കിലെ മുക്കുത്തിയും, കഴുത്തിലെ താലിമാലയും, മുല്ലപ്പൂവും ഒക്കെയായി ഭര്‍ത്താവുമൊത്തുള്ള ഫോട്ടോ കണ്ട്‌ ഞാന്‍ അദ്ഭുതപ്പെട്ടു. അവളെനിയ്ക്കെഴുതി. ഇന്നവള്‍ക്ക്‌ കര്‍ണ്ണാടക സംഗീതം ഭ്രാന്താണത്രേ! ഇപ്പോള്‍ ചപ്പാത്തിയേക്കാളും സ്വാദ്‌, തൈര്‍സാദത്തിനാണത്രേ! വീണ്ടും ഞാനവളെ അളന്നു തൂക്കി, അവള്‍ യത്ഥാര്‍ഥ ജീവിതത്തിലും അഭിനയിയ്ക്കുന്നുവോ? ആര്‍ക്കുവേണ്ടി? അതില്‍ അവള്‍ക്കെന്തെങ്കിലും സമാധാനം ഉണ്ടാകുമോ? എന്നില്‍ കുറേയേറെ സംശയങ്ങള്‍ ജനിച്ചു.

സ്വപ്നലോകത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ അവള്‍ സഞ്ചരിച്ച ദൂരം എന്നെ അമ്പരിപ്പിച്ചു. അവളൊരു അമ്മയായതും, കുഞ്ഞിനെ മുലയൂട്ടി താരാട്ടു പാടിയുറക്കുന്നതും, അച്ഛനമ്മമാര്‍ക്ക്‌ ഓമനയായിരുന്ന അവള്‍ അടുക്കളയില്‍ പെരുമാറുന്നതും അടക്കം ഓരോന്നും എനിയ്ക്ക്‌ വിശ്വസിയ്ക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങളെ പൊലെ തോന്നി. നല്ലൊരു കുടുംബ ജീവിതം നയിച്ചു കൊണ്ടുവാനുള്ള പക്വത അവള്‍ക്കായോ എന്നും ഞാന്‍ സംശയിച്ചു. അവളെ എനിയ്ക്ക്‌ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിച്ചില്ല, അതിനു മിനക്കെട്ടുമില്ല.

പക്ഷെ, മുടങ്ങാതെ അവളെനിയ്ക്ക്‌ എന്റെ വിവാഹവാര്‍ഷികത്തിനും, പിറന്നാളിനും, ആശംസാ കാര്‍ഡുകള്‍ അയച്ചുകൊണ്ടിരുന്നു, സംഗീത സാധനയ്ക്കിടയില്‍ സമയമില്ലെന്ന നാട്യത്തില്‍ ഒരു മറുപടി പോലും ഞാന്‍ എഴുതാഞ്ഞിട്ടും.. എന്തിനോ...
അവളെന്നെ ഏറ്റവും "നല്ല സുഹൃത്തെന്ന്‌" "ഫ്രന്‍സ്‌ ഡേ" യ്ക്ക്‌ വിശേഷിപ്പിയ്ക്കുമ്പോഴോ, എന്റെ ഫോടോസ്‌ സൂക്ഷിയ്ക്കുന്നുണ്ടെന്ന് പറയുമ്പൊഴോ, അവളുടെ അച്ഛനമ്മമാര്‍ അവളെ വിട്ടുപിരിഞ്ഞപ്പോള്‍ അവളെന്നെ "മിസ്സ്‌" ചെയ്യുന്നുണ്ടെന്നൊരു കാര്‍ഡ്‌ അയച്ചപ്പോഴോ, ഒരു കത്തയച്ചു എന്നല്ലാതെ അതില്‍ കൂടുതലൊരു അടുപ്പവും എനിയ്ക്കവളോട്‌ തോന്നിയിരുന്നില്ല, അവളുടെ കാര്‍ഡുകളേക്കാള്‍, എന്റെ തിരക്കുകള്‍ തന്നെയായിരുന്നു എനിയ്ക്കെന്നും പ്രാധാന്യം.
പക്ഷേ, ഒരു വര്‍ഷമായി അവളുടെ യാതൊരു വിവരവും ഇല്ലാതെയായപ്പോള്‍, ഉള്ളില്‍ തോന്നിയ ഒരു ഉത്‌കണ്ഠ, "അവള്‍ക്കെന്തു സംഭവിച്ചു" എന്നൊരു ചിന്ത.. എന്റെ മറുപടികള്‍ ഇല്ലാഞ്ഞ്‌ അവള്‍ എഴുത്തുകുത്തുകള്‍ അവസാനിപ്പിച്ചിരിയ്ക്കുമെന്ന് കരുതി വിട്ടു ആദ്യം, പക്ഷെ, മേശവെലുപ്പില്‍ ചിതറി കിടക്കുന്ന അവളുടെ കാര്‍ഡുകള്‍ കാണുമ്പോഴൊക്കെ മനസ്സിലെവിടെയൊക്കെയോ അവളുടെ ഇംഗ്ലീഷിലുള്ള വടിവൊത്ത അക്ഷരങ്ങള്‍ ഉടക്കി നിന്നു.

അപ്രതീക്ഷിതമായി ഈ പ്രദേശത്ത്‌ കച്ചേരിയ്ക്ക്‌ വിളിച്ചപ്പോഴേ മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഇവളുടെ അഡ്രസ്സ്‌ അപ്പോള്‍ തന്നെ മറക്കാതെ പേഴ്സില്‍ ഇട്ടുവെയ്ക്കാന്‍ തോന്നിയത്‌ എത്ര നന്നായി!

ഇന്ന്‌ വര്‍ഷങ്ങള്‍ക്കു ശേഷം അവളെ കണ്ടപ്പോള്‍... ആ രൂപത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍... യഥാര്‍ത്ഥത്തില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടുകയായിരുന്നു - അവളെന്നെ സ്നേഹിച്ചിരുന്നത്‌ ഒന്നിനും വേണ്ടിയായിരുന്നില്ല- അവിടെ തല കുനിച്ചു നില്‍ക്കാനെ കഴിഞ്ഞുള്ളൂ, അവളോടുണ്ടായിരുന്ന എന്നിലെ സകല മുന്‍ വിധികളും, സംശയങ്ങളും അതില്‍ പൊലിഞ്ഞു പോകുന്നത്‌ തിരിച്ചറിഞ്ഞ നിമിഷം.. ജീവിതത്തിന്റെ ഉന്നതികളില്‍ നിന്നും ഇറങ്ങി വന്ന് , പോരാടി ജയിച്ച്‌, ഒടുക്കം തളര്‍ത്തിയ ആ നിശ്ചലതയും അവളിലെ നിശ്ശബ്ദതയും എനിയ്ക്കു മുന്നില്‍ എന്തൊക്കെയോ കോറിയിടുന്നതായി തോന്നി - അളവുകോലുകളില്ലാതെ, സമവാക്യങ്ങളില്ലാതെ എന്റെ കണ്ണുകള്‍ അതില്‍ നിന്നും അപ്പോള്‍ വായിച്ചെടുത്തത്‌, അവളിലെ ശബ്ദകോലാഹലങ്ങള്‍ ഇല്ലാത്ത നിശ്ശബ്ദ സ്നേഹത്തിന്റെ അക്ഷരങ്ങളെ ആയിരുന്നു! "ജീവിത സൗഭാഗ്യങ്ങള്‍ക്കു" നടുവില്‍ നില്‍ക്കുന്ന ഞാനാദ്യമായി അവയെ തിരിച്ചറിഞ്ഞ നിമിഷം - ഉള്ളിന്റെ അറകളില്‍ എരിയാന്‍ തുടങ്ങിയ പിഴവുകളുടെ നീറല്‍ അടക്കാന്‍ പാടുപ്പെട്ടു അപ്പോള്‍..ഒന്നുമറിയാതെയുള്ള അവളുടെ കിടപ്പും ആ ഇരുണ്ട അന്തരീക്ഷവും വല്ലാതെ ഭയപ്പെടുത്തി.. അഭിമുഖീകരിയ്ക്കാനുള്ള ശക്തി മുഴുവനും ചോര്‍ന്നു പോവുകയായിരുന്നു അപ്പോള്‍.

പക്ഷെ.. അവള്‍ക്കും പിഴച്ചു എവിടെയൊക്കെയോ.. എപ്പോഴൊക്കെയോ.. എല്ലാം തിരുത്തി ഒന്നുകൂടി ജീവിച്ചു നോക്കാനുള്ള സമയം പോലും വിധിയ്ക്കപ്പെടാതെ..
എന്നാലും അവളുടെ ജീവിതം ധന്യം! സമ്പാദിച്ചു കൂട്ടിയ ഒരു കൂട്ടം നല്ല മനസ്സുകളുടെ സ്നേഹം ഉണ്ടവള്‍ക്ക്‌, എത്ര പിഴച്ചാലും, എത്ര ഒറ്റപ്പെട്ടാലും.. അവരുടെ മനസ്സുകളില്‍ ഒരിയ്ക്കലും മരിയ്ക്കാതെ എന്നുമവള്‍ ജീവിയ്ക്കുക തന്നെ ചെയ്യും..

ഇനി താമസിയ്ക്കരുത്‌, അവള്‍ക്കേറ്റവും നല്ല ചികിത്സ തന്നെ കൊടുക്കണം. ഏട്ടനെ വിളിച്ച്‌ ഏര്‍പ്പാട്‌ ചെയ്യണം. അവളെ ഹോസ്പിറ്റലിലേയ്ക്ക്‌ മാറ്റണം... അതിനുള്ളില്‍ ഒന്നും സംഭവിയ്ക്കില്ലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിയ്ക്കുവാന്‍ ശ്രമിച്ചു...

അവന്‍ വഴിയിലെ കാഴ്ചകള്‍ കണ്ട്‌ ഒന്നും മിണ്ടാതെ ഇരിയ്ക്കുകയാണ്‌ അപ്പൊഴും . അവനെ ചേര്‍ത്തുപിടിച്ചു.

"മോന്‍ ആന്റീടെ കൂടെ താമസിയ്ക്കുന്നോ? ആന്റീടെ മോനായിട്ട്‌?" അവനെന്റെ മുഖത്തേയ്ക്ക്‌ നോക്കി, ഒന്നും മിണ്ടാതെ. അവന്റെ മുഖം ഒന്നു വിളറിയോ?

എന്തോ അവനോട്‌ അപ്പോള്‍ അങ്ങനെ ചോദിയ്ക്കുവാനാണ്‌ തോന്നിയത്‌, കൂടുതലൊന്നും അപ്പോള്‍ ആലോചിച്ചില്ല, ആലോചിയ്ക്കേണ്ടതില്ല എന്നും തോന്നി.

"എന്നെ എപ്പഴാ വീട്ടില്യ്ക്ക്‌ കൊണ്ടാക്കാ?" അവന്റെ നേര്‍ത്ത ശബ്ദം അപ്പോഴാണ്‌ ഞാന്‍ ആദ്യമായി കേട്ടത്‌.
"വേഗം കൊണ്ടാക്കാം ട്ടൊ" അവനെ ഞാനെന്റെ മടിയിലേയ്ക്ക്‌ കിടത്തി. ഇടതൂര്‍ന്ന മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട്‌... പിഴവുകളെ തിരുത്താന്‍ അവനിലൂടെ എനിയ്ക്കു സാധിച്ചാലോ എന്ന ഒരു പ്രതീക്ഷയില്‍..

Sunday, July 01, 2007

അപ്പു.

രഘു എന്നാണ്‌ ഈ പത്ത്‌ വയസ്സുകാരന്റെ പേര്‌. എന്നാല്‍ സ്കൂളിലും വീട്ടിലും, എല്ലാവരും വിളിയ്ക്കുന്നത്‌ അപ്പു എന്നും. എത്ര ചീകി ഒതുക്കി വെച്ചാലും, അനുസരണയില്ലാതെ ഉയര്‍ന്നു തന്നെ നില്‍ക്കുന്ന അവന്റെ കുറ്റിമുടിയെ ഇനി കളിയാക്കുവാന്‍ ബാക്കി ആരുമില്ല. അവന്റെ ഓമനത്തം വിട്ടുമാറാത്ത മുഖത്തിനു മുകളില്‍ കുറ്റിമുടികള്‍ ഉയര്‍ന്നെണീറ്റു നിന്നു, എപ്പോഴും.

അവന്റെ വയസ്സിന്റെ അമിതോര്‍ജ്ജം വല്ലവിധേനയുമൊന്ന് പുറത്തേയ്ക്കു തിരിച്ചു വിടാനുള്ള എല്ലാ വിക്രിയകളും അവന്‍ ചെയ്തുകൂട്ടുമായിരുന്നെങ്കിലും, അവന്റെയുള്ളിലെ സങ്കടങ്ങളും, സംശയങ്ങളും, ഇഷ്ടാനിഷ്ടങ്ങളും എല്ലാം പങ്കുവെയ്ക്കുന്നത്‌ അവന്‍ അമ്മയോടു മാത്രമാണ്‌. അമ്മയാണ്‌ അവന്റെ വഴികാട്ടി, തന്റേതായ ശരികളും തെറ്റുകളും ഒക്കെ മനസ്സില്‍ കണക്കുകൂട്ടുന്നതും അമ്മയിലൂടെ തന്നെ. പക്ഷെ അമ്മയോടു ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരാഗ്രഹം ഉണ്ടവന്‌.. എന്തുകൊണ്ടോ അതു പറയാന്‍ കഴിഞ്ഞിട്ടില്ല അവനിതുവരെ.

അപ്പുവിന്‌ സ്കൂളില്‍ ധാരാളം കൂട്ടുകാരുണ്ടെങ്കിലും, എതിരാളികളും കുറവല്ല.

അന്നവന്‍, ഉണ്ട കൈ കഴുകി പൈപ്പിനടുത്ത്‌ തന്നെ കയ്യില്‍ ചോറുപാത്രവുമായി നില്‍ക്കുമ്പോള്‍, ഗ്രൗണ്ടില്‍ എല്ലാവരും കളിയ്ക്കാന്‍ തുടങ്ങിയത്‌ കണ്ടിരുന്നു...
അന്നു വെള്ള്യാഴ്ച ആയിരുന്നു. വെള്ള്യാഴ്ച ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞാലും കുറെ നേരം അധികം കിട്ടും കളിയ്ക്കാന്‍..എന്നാലും അവനന്നെന്തോ കളിയ്ക്കാന്‍ കൂടാനൊരു ഉത്സാഹക്കുറവ്‌.

അവിടെ ഗോപി എല്ലാവരുടേയും നേതാവായി നിന്ന്, കളിയ്ക്കു വേണ്ട നിര്‍ദ്ദേശ്ശങ്ങള്‍ കൊടുക്കുകയാണ്‌. അവനതാണെപ്പോഴും ഇഷ്ടം. അപ്പപ്പോള്‍ തോന്നുന്ന തീരുമാനങ്ങള്‍ അതേപടി നടപ്പിലാക്കാനുള്ള ഒരു പ്രത്യേക ധൈര്യം, ഒരു കൂസലില്ലാതെ, ഭയമില്ലാതെ വളരെ ലാഘവത്തോടെ എന്തും ചെയ്യാനും, ചെയ്യിയ്ക്കാനുമുള്ള മിടുക്ക്‌.. എല്ലാവരേയും തന്നിലേയ്ക്ക്‌ ആകര്‍ഷിച്ചെടുക്കാനുള്ള ഒരു കാന്തിക ശക്തിയുണ്ടവനില്‍.

അന്നവന്‍ പതിവിലും കൂടുതല്‍ സന്തോഷവാനായിരുന്നു. വല്ല്യച്ഛന്‍ (അപ്പൂന്റെ വല്ല്യച്ഛന്റെ മകനാണ്‌ ഗോപി.) ജോലിസ്ഥലത്തു നിന്നും ഒഴിവിനു വന്നിതിന്റെയാവും. പുതിയൊരു ഷര്‍ട്ടും നിക്കറുമൊക്കെയിട്ട്‌ എല്ലാം മറന്ന് ആസ്വദിയ്ക്കുകയാണ്‌ അവന്‍, കൂടെ എല്ലാവരും.. രാവിലെ, സ്കൂളിലേയ്ക്ക്‌ അവന്‍ പോയതിനു ശേഷം, പിന്‍ വശത്തു കൂടി പോന്ന്‌, വീട്ടില്‍ വെച്ച്‌ വല്ല്യച്ഛന്റെ കണ്ണില്‍ പെടാതെ കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്‌ അപ്പു, അന്ന്.

അപ്പുവും ഗോപിയും അധികം ചേരാറില്ല, കളി തുടങ്ങി അധികം കഴിയുന്നതിനു മുന്‍പേ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു തുടങ്ങും രണ്ടു പേര്‍ക്കുമിടയില്‍, പിന്നെ അത്‌ ഒരു കയ്യാംകളിയിലെ അവസാനിയ്ക്കൂ. എന്തോ, അപ്പുവിനെന്നും അവന്റെ തീരുമാനങ്ങളോട്‌ വിയോജിപ്പാണുണ്ടാവാറ്‌.

ഗോപി അപ്പൂനെ നീട്ടി വിളിച്ചു. അവന്റെ പിന്നില്‍ പതുങ്ങി നില്‍ക്കുന്ന ബാലനെ നോക്കാതെ അപ്പു അങ്ങോട്ട്‌ നടന്നു. ബാലനെ അപ്പുനിഷ്ടാണ്‌, കൂടാതെ അവന്‍ താമസിയ്ക്കുന്നത്‌ തൊട്ടടുത്തും.. പക്ഷെ സ്കൂളിലെത്തിയാല്‍ അവന്‍ പതുക്കെ ഗോപിയുടെ കൂടെ കൂടും, അവനങ്ങനെയാണ്‌. മണ്ണില്‍ കാലു കൊണ്ട്‌ നീട്ടി ഒരു വര വരയ്ക്കുന്നുണ്ട്‌ ഗോപി, അപ്പു നില്‍ക്കുന്നയിടം വരെ. എന്തോ കളിയ്ക്കുള്ള പുറപ്പാടാണെന്ന് അപ്പുവിനും മനസ്സിലായി.

"ഡാ അപ്പൂ... ഈ വര കണ്ടോ? ഇതിന്റെ ഈ അറ്റം നിന്റച്ഛന്റെ മൂക്കാണെന്ന് വിചാരിച്ചോ, ആ അറ്റം ഇവന്റെ അച്ഛന്റെ മൂക്കും." അവന്‍ ബാലനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു.

"ഇനി, മല്‍സരം എന്താന്നറിയോ? ധൈര്യം നോക്കലാണ്‌."
"ധൈര്യംള്ള ആള്‌ മേറ്റ്‌ ആള്‍ടച്ഛന്റെ മൂക്കില്‍ ചവിട്ടും! ബാലാ, നീയാ അറ്റത്ത്‌ പോയി നിക്ക്‌. എങ്ങനെണ്ട്‌ കളി?"
അപ്പു ഒന്നു ശങ്കിച്ചു. "ഇന്നിവന്‌ ഉഷാറ്‌ കൂടുതലാണ്‌."

"ആ, എല്ലാരും വരിന്‍, മത്സരം തൊടങ്ങായി.. ആര്‍ക്ക ധൈര്യമ്ന്ന് നോക്കാം.." ഗോപിയ്ക്ക്‌ അതുപറയുമ്പോള്‍ ഉത്സാഹം കൂടി വന്നു.

ആര്‍ക്കായിരിയ്ക്കും കൂടുതല്‍ ധൈര്യം?.. എല്ലാവരും ചുറ്റും കൂടി.

അപ്പൂന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയാണ്‌."ബാലന്‍ ഒരു പാവാണ്‌."
അവന്റെ അച്ഛനും അപ്പൂന്റെയച്ഛനും വലിയ കൂട്ടുകാരായിരുന്നുവെന്നത്‌ അപ്പൂനറിയാം. ഇപ്പോഴും ബാലന്റെയച്ഛന്‍ തന്നെ കാണുമ്പോള്‍ എന്തെങ്കിലും വാങ്ങിത്തരാറുള്ളതും അപ്പു ഓര്‍ത്തു, ഒരു നിമിഷം..

എല്ലാവരും ഉച്ചത്തില്‍ പ്രോത്സാഹനങ്ങള്‍ കൊടുത്തു തുടങ്ങി രണ്ടു പേര്‍ക്കും.
പക്ഷെ അപ്പൂന്റെ കണക്കുകൂട്ടലുകളെ തകര്‍ത്തുകൊണ്ട്‌, ബാലന്‍ വളരെ ലാഘവത്തോടെ അവന്റെയടുത്തു വന്നു നിന്ന്‌, വരയുടെ അറ്റത്ത്‌ ആഞ്ഞോരു ചവിട്ട്‌.
അപ്പുവിന്‌ രണ്ടാമതൊന്നാലോചിയ്ക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ്‌, ഗോപി ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു കൊണ്ട്‌ പ്രഖ്യാപനം നടത്തി. അവന്റെ കണ്ണുകളില്‍, ആഗ്രഹിച്ചത്‌ നടന്നതിന്റെ തിളക്കം.

"ബാലന്‍ ജയിച്ചേ, ബാലന്‍ ധൈര്യവാനാണേയ്‌, അവന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌.."
എല്ലാവരും ബാലന്റെ അടുത്തേയ്ക്ക്‌ ഓടുകയാണ്‌. അവന്‍ ചിരിച്ചു കൊണ്ട്‌ നില്‍ക്കുകയാണ്‌, ധൈര്യവാനായി, വിജയശ്രീലാളിതനായി...
"ബാലന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌" എന്നുറക്കെ കൂട്ടത്തോടെ ഗോപിയെ പിന്താങ്ങുന്നുണ്ട്‌ എല്ലാവരും.

അപ്പൂവിന്റെ കൈകാലുകള്‍ തരിച്ചു. അവന്‌ ദേഷ്യം കഠിനമായി വന്നു. ബാലന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല, കയ്യിലുള്ള ചോറുപാത്രം എറിഞ്ഞു, അതു നേരെ ചെന്നു കൊണ്ടത്‌ ബാലന്റെ നെറ്റിയില്‍. ഓടി ചെന്നവനെ തള്ളി വീഴ്ത്തി. ശക്തിയായി ചവുട്ടി. ബാലന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട്‌ അപ്പുവിനെ മാറ്റാനായി പാഞ്ഞടുത്ത ഗോപിയേം അവന്‍ തള്ളിയിട്ടു. ഗോപി വീണ്ടും എണീറ്റുവന്ന്, അപ്പുവിനോടെതിര്‍ത്തു. അപ്പു ബാലനെ വിട്ട്‌ ഗോപിയ്ക്കു നേരെ തിരിഞ്ഞു. രണ്ടു പേരും മണ്ണില്‍ കിടന്നുരുണ്ടു. ഒരിന്ധനമായി ദേഷ്യവും സങ്കടവും അവന്റെയുള്ളിലെ ശക്തിയെ ആളിക്കത്തിച്ചു. അവന്‍ സകല ശക്തിയും എടുത്ത്‌ ഗോപിയുടെ നെഞ്ചില്‍ കയറിയിരുന്ന് ആഞ്ഞടിച്ചു. ഷര്‍ട്ട്‌ വലിച്ചു കീറി.

അവന്റെ മുഖത്തെ ചുവപ്പു നിറം മറ്റു കുട്ടികളെ മാറ്റി നിര്‍ത്തി. എല്ലാവരും അമ്പരന്നു നിന്നു. ഗോപിയുടെ നിലവിളി പുറത്തേയ്ക്കു വന്നു തുടങ്ങി.. അന്തരീക്ഷം മുറുകി വരുന്നത്‌ മനസ്സിലാക്കിയ ഏതോ ഒരു കുട്ടി, മാഷിനെ വിളിയ്ക്കാനായി ഓടി.

"എന്താ അപ്പൂ ദ്‌?" വേണു മാഷും വേറെ പലരും ഓടിവന്ന് അപ്പുവിനെ മാറ്റുകയാണ്‌.
"ഈ ചെക്കന്മാര്‍ക്കൊക്കെ എന്തിന്റെ കേടാണാവോ, ദന്നെ പണി ഏതു നേരോം.." ആരൊ പറയുന്നുണ്ട്‌.

അപ്പുവിനാണെങ്കില്‍ കിതച്ചിട്ട്‌ ഒന്നും പറയാന്‍ വയ്യ. ഉള്ളില്‍ എന്തൊക്കെയൊ പതഞ്ഞു പൊങ്ങുകയാണ്‌.

ഗോപിയെ വാരിയെടുത്ത്‌ മാഷ്‌ ക്ലാസ്സിനകത്തേയ്ക്ക്‌ കൊണ്ടുപോയി ബെഞ്ചില്‍ കിടത്തി. വെള്ളം കൊടുത്തു. അവന്റെ ചുണ്ടില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. കുട്ടികളെല്ലാവരും അവന്റെ ചുറ്റും കൂടി എന്തൊക്കെയോ പരസ്പരം പിറുപിറുത്തു.

അപ്പു ഒന്നും മിണ്ടാതെ ക്ലാസ്സിലേയ്ക്കു കയറി ബെഞ്ചിലിരുന്നു. ഡെസ്ക്കില്‍ കൈമുട്ടു വെച്ച്‌ തല താങ്ങി കിതച്ചുകൊണ്ട്‌. തരിപ്പു മാറാത്ത കൈകാലുകള്‍ വിറച്ച്‌..
ഉള്ളിലെ ബാക്കിയുള്ള ദേഷ്യവും സങ്കടവും പുറത്തേയ്ക്ക്‌ കുതിയ്ക്കുവാന്‍ വീര്‍പ്പുമുട്ടിയ്ക്കുകയാണ്‌. "ബാലന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌"... ഒരാരവം മുഴങ്ങുന്നു കാതില്‍..അവന്റെ മുഖം, വിയര്‍പ്പില്‍ ചുകന്ന നിറത്തില്‍ ജ്വലിച്ചു.

********************* ******************************* ***********************

രാത്രി ഉറങ്ങാറാകുമ്പോള്‍ മാത്രമേ അപ്പൂന്‌ അമ്മയെ അടുത്ത്‌ കിട്ടാറുള്ളു. എല്ലാ പണിയും കഴിച്ച്‌, മേലുകഴുകി, മുഷിഞ്ഞ വേഷം മാറ്റി വന്ന് വാതിലടച്ച്‌ കെടക്കുമ്പോഴേയ്ക്കും അപ്പു മയക്കത്തിലായീട്ടുണ്ടാകും.
ഇന്നിപ്പോള്‍ അമ്മയ്ക്ക്‌ തെരക്ക്‌ കൂടുതല്‍. വല്ല്യച്ഛനെ കാണാന്‍ വിരുന്നുകാരുടെ തിരക്കായിരുന്നു ഇന്ന്. അമ്മ വാതിലടച്ച്‌ വന്നപ്പോഴേയ്ക്കും കുറെ നെരം വൈകിയിരുന്നു.

"അപ്പൂ നീയൊറങ്ങീല്ല്യെ? ദെന്താ ങനെ ആലോച്ച്‌ കെടക്കണേ?" അമ്മ മുടി കെട്ടി വെച്ച്‌, ജനാല തുറന്നിട്ട്‌ അപ്പൂന്റെയടുത്ത്‌ വന്നു കിടന്നു.
ജനാലയിലൂടെ നല്ല നിലാവിന്റെ വെളിച്ചം അകത്തേയ്ക്കു ഒലിച്ചിറങ്ങി, ഒപ്പം ചെറിയൊരു കുളിരും..

"അമ്മേ.. നമ്മള്‍ എന്നാ ഇവിട്ന്ന് നമ്മള്‍ടെ വീട്ടിലേയ്ക്ക്‌ പോവ?"അപ്പു അമ്മയുടെ പുതപ്പിനുള്ളിലേയ്ക്ക്‌ നീങ്ങി കിടന്നു കൊണ്ട്‌ ചോതിച്ചു.

"ഉം? എന്തിനാ പ്പൊ?"

"എനിയ്ക്കതാ ഇഷ്ടം. അച്ഛനല്ലേ അതുണ്ടാക്കീത്‌..." ഉള്ളിലെ ആഗ്രഹം അന്നറിയാതെ പറഞ്ഞുപോയി അവന്‍.

"അപ്പൂ, ഇന്ന് വല്ല്യച്ഛന്‍ നെന്നേ അന്വേഷിച്ചു. എന്താ നീ കാണാന്‍ പോവാഞ്ഞേ?"
"ദാ നെനക്ക്‌ കുപ്പായൊക്കെ കൊടന്നിട്ട്ണ്ട്‌"

"എനിയ്ക്ക്‌ വേണ്ട അത്‌".

"നീയെന്താ അപ്പൂ ഇങ്ങനെ? നെന്റെ വല്ല്യച്ഛനല്ലെ? ആ, പിന്നെയ്‌, ന്ന് സ്കൂളില്‍ ഗോപ്യായിട്ട്‌ വഴക്കു കൂടിയോ? ഗോപീടെ ചുണ്ട്‌ പൊട്ടീ, നല്ല വേദനണ്ട്ന്നൊക്കെ വല്ല്യമ്മ പരാതി പറഞ്ഞൂലോ"

"അതിന്‌ അവനാ തൊടങ്ങീത്‌, ഞാനൊന്ന്വല്ല.."

" നീയെന്തിനാ തിരിച്ച്‌ തല്ലാന്‍ പോണത്‌ അപ്പൂ.. നീയെന്തിന അവന്റെ ഷര്‍ട്ടൊക്കെ വലിച്ചു കീറിയേ?

"എനിയ്ക്കു ദേഷ്യം വന്നു. അവന്‍ എന്നേം ബാലനേം വഴക്കു കൂടിയ്ക്കാന്‍ നോക്കീതാ.."

"എന്താ അപ്പൂ നീയിങ്ങനെ?നീ നല്ല കുട്ടിയായി പഠിയ്ക്കണതാണ്‌ അമ്മയ്ക്കിഷ്ടം, അല്ലാതെ വഴക്കു കൂടി നടക്കണതല്ല.. പഠിച്ച്‌ അച്ഛനെ പോലെ വലിയ ആളാവണത്‌ കാണണം അമ്മയ്ക്ക്‌. നെനക്കാരോടാ ഇത്ര ദേഷ്യം?" അമ്മയുടെ ശബ്ദം ഒന്നുയര്‍ന്നു.

"ഞാനൊന്നല്ല തൊടങ്ങീത്‌. ബാലനെന്തിനാ ഗോപി പറേണത്‌ കേക്കാന്‍ പോണ്‌ എപ്പഴും? എനിയ്ക്കിഷ്ടല്ല ഗോപിയെ.. പിന്നെ, വല്ല്യമ്മേം, വല്ല്യച്ഛനേം ഒന്നും ഇഷ്ടല്ല." അവന്റെ ശബ്ദവും ഉയര്‍ന്നു പൊങ്ങി. കൈകാലുകളില്‍ തരിപ്പുണര്‍ന്നു വന്നു..

"അപ്പൂ..!!" അമ്മ ഒച്ചയിട്ടു.
"നീയെന്തൊക്ക്യാ പറേണേ? ഇങ്ങനൊക്കെ പറയാന്‍ പാടുണ്ടോ? നെന്റെ അച്ഛന്റെ ഏട്ടനാണ്‌ വല്ല്യച്ഛന്‍.. ഗോപീം, വല്ല്യമ്മേം ഒക്കെ ആരാ നെന്റെ? അവരെന്താ നെന്നോട്‌ ചെയ്ത്‌?"

"വല്ല്യമ്മ എന്തിനാ എപ്പഴും അമ്മെക്കൊണ്ട്‌ പണി ഇടുപ്പിയ്ക്കണേ? ഗോപിയാണെങ്കി എപ്പഴും വഴക്കു കൂടാന്‍ വരും, അവനെപ്പഴും അച്ഛനെ പറ്റി ഓരോന്നു പറയും.. വല്യച്ഛനാണെങ്കില്‍ ഗൊപ്യെ ആണ്‌ ഏറ്റവും ഇഷ്ടം. പിന്നെന്തിനാ നമ്മളിവിടെ താമസിയ്ക്കണ്‌?".

അമ്മ അവന്റെ മുഖത്തേയ്ക്ക്‌ നോക്കി. മുഖത്ത്‌ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

"അപ്പൂ.. ങനൊക്ക്യാണോ നീ വിചാരിച്ച്‌ നടക്കണേ?"
"നമ്മള്‍ക്ക്‌ ആരോടും ദേഷ്യം വേണ്ട. മറ്റുള്ളോര്‌ ചെയ്യുന്നത്‌ ഇഷ്ടായില്ലെങ്കില്‍, നീയവരോടത്‌ നേരിട്ട്‌ തുറന്ന് പറഞ്ഞാല്‍ പോരെ?. അല്ലെങ്കില്‍ മാഷോട്‌ പറയാമല്ലോ.. പിന്നെ അപ്പൂന്‌ അമ്മല്ല്യെ.. അച്ഛനും നമ്മടെ കൂടെ തന്നെണ്ട്‌. അവരെന്തെങ്കിലും അരുതാത്തത്‌ ചെയ്താല്‍ അതവര്‍ക്കറിയാത്തോണ്ടാണ്‌, അല്ലാതെ അവര്‍ ചീത്ത ആയതോണ്ടല്ല. തമ്മ്ത്തല്ല് കൂട്യാലോ ഉപദ്രവിച്ചാലോ അവര്‌ പിന്നേം അതന്നെ ചെയ്യേള്ളൂ.. നേരെ മറിച്ച്‌ നീയവരോട്‌ സ്നേഹായിട്ട്‌ പെരുമാറി നോക്ക്‌, വഴക്കു കൂടാന്‍ പോവാതെ നെനക്ക്‌ തോന്നണത്‌ പറഞ്ഞു നോക്ക്‌, പതുക്കെ അവരും ഒക്കെ സമ്മതിയ്ക്കാന്‍ തൊടങ്ങും..."
"നമുക്കു ശരീന്ന് തോന്നണത്‌ ചെയ്യാനും, അല്ലാന്ന് തോന്നണത്‌ ആരോടും തൊറന്നു പറയുവാനും ആണ്‌ നമ്മുക്ക്‌ ശക്തീം, ധൈര്യോം ഒക്കെ വേണ്ടത്‌, അല്ലാതെ വഴക്കു കൂടാനോ, ഗുസ്തി പിടിയ്ക്കാനോ അല്ല, അതോണ്ട്‌ കാര്യല്ല്യ അപ്പൂ..."
"അതിന്‌ നമ്മള്‍ ചെയ്യണ്ടതെന്താന്നറിയോ? ദിവസോം പ്രാര്‍ഥിയ്ക്കണം. അതിനുള്ള ധൈര്യോം ശക്തീം എന്നും ഉണ്ടാവണേ.. എന്ന്. നമുക്കെന്തിനാ ആരോടെങ്കിലും ദേഷ്യം, എല്ലാവരേം ഇഷ്ടായാല്‍ പോരേ? അതാണച്ഛനും ഇഷ്ടം, അതറിയൊ നെനക്ക്‌?"..
"അമ്മയ്ക്ക്‌ ഇവിടെ എല്ലാരേം ഇഷ്ടാണ്‌. വല്ല്യമ്മേം ഗോപിയേം ഒക്കെ ഇഷ്ടാണ്‌, പിന്നെ അപ്പൂനെ കൊറേയധികം ഇഷ്ടവും.. നീയും അങ്ങനെ ആവണം.. അച്ഛനപ്പഴാ സന്തോഷം ണ്ടാവ ട്ടൊ"..

അവന്‌ പിന്നേം എന്തൊക്കെയോ സംശയങ്ങള്‍ ചോദിയ്ക്കാന്‍ വന്നെങ്കിലും, കെട്ടിപ്പിടിച്ച്‌ അമ്മയ്ക്കൊരു ഉമ്മ കൊടുത്തു.

"അമ്മേ.. അച്ഛന്‍ നമ്മളെ കാണുന്നുണ്ടവോ?"

"ഉം.. പിന്നെന്താ സംശയം? അച്ഛന്‍ നമ്മടെ കൂടെതന്നെണ്ട്‌"

"എനിയ്ക്ക്‌ ചെലപ്പൊ അച്ഛനെ കാണാന്‍ തോന്നും..."

"അപ്പൂ.. നമ്മളും കൊറെ കാലം കഴിഞ്ഞാല്‍ അച്ഛന്റടുത്തയ്ക്ക്‌ പോവും.. ന്നിട്ട്‌ അവടെ അച്ഛന്റെ ഒപ്പം സുഖായി താമസിയ്ക്കും, ഒരിയ്ക്കലും പിരിയാതെ.."
"പക്ഷെ അതിനിനീം സമയണ്ട്‌. നീ വഴക്കൊന്നും കൂടാതെ നന്നായി പഠിച്ച്‌, ജോലി വാങ്ങി, വലിയ ആളാവണം ആദ്യം.. ന്നിട്ടെ പറ്റൂ.. പ്പൊ വേഗം ഒറങ്ങിക്കോ, നാളെ സ്ക്കൂള്‌ള്ളതല്ലേ.." അമ്മയുടെ കൈകള്‍ കുറ്റിമുടികളെ മാടിയൊതുക്കി വെയ്ക്കാന്‍ ശ്രമിച്ചു.

"സ്കൂള്‍ പൂട്ടിയാല്‍ നമ്മടെ വീട്ടില്‍ക്ക്‌ പോവാ അമ്മേ..?"
ഉത്തരം പറയാതെ അമ്മ അവനെ കൈകള്‍ക്കുള്ളില്‍ പൊതിഞ്ഞു. പതിഞ്ഞ സ്വരത്തില്‍ അവനേറ്റവും ഇഷ്ടമുള്ള പാട്ടു പാടിക്കൊടുത്തു, കൊച്ചു മുതുകില്‍ പതുക്കെ താളമിട്ടു കൊണ്ട്‌,

"ഓമനകുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെ കൂടെ കൂടാതെ..
കാമിനീ മണി അമ്മതന്‍ നങ്ക
സീമനി ചെന്നു കേറീനാന്‍..
അമ്മയുമപ്പോള്‍ മാറോടണച്ചി-
ട്ടുമ്മ വെച്ചു കിടാവിനേ,
അമ്മിഞ്ഞ നല്‍കിയാനന്ദിപ്പിച്ചു
ചിന്മയനപ്പോളോതീനാന്‍...
..................
..................

ചോദ്യങ്ങളും സംശയങ്ങളും തൊണ്ട വരെ വന്നുനിന്നെങ്കിലും അമ്മയുടെ കൈകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി കിടന്നു അവന്‍-
അമ്മയുടെ പാട്ടു കേട്ട്‌ ആകാശത്ത്‌ അവനും അമ്മയ്ക്കും മാത്രം അവകാശപ്പെട്ട ഒരു നക്ഷത്രത്തെ തിരഞ്ഞ്‌.. കൈകാലുകളിലെ തരിപ്പ്‌ വിട്ടകലുന്നതറിഞ്ഞ്‌...

അവന്റെ അടഞ്ഞ കണ്ണുകള്‍ തുടരെത്തുടരെ ചലിച്ചു. അമ്മയുടെ പതിഞ്ഞ സ്വരത്തിലുള്ള പാട്ടിലേയ്ക്കു കയറി വരുന്ന പതര്‍ച്ചയെ, കാതുകള്‍ പെറുക്കിയെടുത്തു. നനയ്ക്കുന്ന ചുടുനീരിന്റെ കനം നെറ്റി ഒപ്പിയെടുത്തു.

സ്വപ്ന ലോകത്തെ നക്ഷത്രങ്ങളില്‍ അച്ഛന്റെ മുഖം തേടി കണ്ടുപിടിയ്ക്കുമ്പോള്‍ ചോദിയ്ക്കുവാന്‍ ചോദ്യങ്ങളും സംശയങ്ങളും വാരിയെടുത്ത്‌ അവന്‍ പതുക്കെ യാത്ര പുറപ്പെട്ടു. പതറുന്ന സ്വരത്തിന്റെയലയടികള്‍ നയിയ്ക്കുന്ന നീണ്ട പാതയിലൂടെ ഒറ്റയ്ക്കവന്‍ അകലേയ്ക്ക്‌ ലക്ഷ്യം വെച്ച്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടന്നു, എന്തു വന്നാലും ഒരുനാള്‍ അച്ഛനുണ്ടാക്കിയ വീട്ടിലേയ്ക്ക്‌ അവനും അമ്മയ്ക്കും തിരിച്ചു പോവണമെന്ന ദൃഢനിശ്ചയത്തോടെ...

.................
.................
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതൈര്‍ കൂട്ടിയുരുട്ടീട്ടും,
വറുത്തൊരുപ്പേരി പതിച്ചിട്ടുള്ളീ-
രണ്ടുരുളയും പിന്നെ മുരളിയും..
തരികയെന്നങ്ങു തരത്തില്‍ ചാഞ്ചാടി
തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു...

കുറിപ്പ്‌ : പാട്ടിലെ വരികള്‍ ആരുടെയെന്നറിയില്ല. നാട്ടില്‍ പാടികേട്ടിട്ടുള്ളതും, അമ്മൂനും അനീത്തികുട്ടിയ്ക്കും ഇപ്പോഴും പാടിക്കൊടുക്കാറുള്ളതുമാണീ വരികള്‍. വരികള്‍ പൂര്‍ണ്ണമല്ല.