Thursday, November 22, 2012

ഒരു നഗരം പറഞ്ഞ കഥ.

ഒരു കഥയായി പിറന്നു ജീവിച്ച പകുതിയില്‍, വഴിതെറ്റി മറ്റേതോ കഥയിലേയ്ക്ക്  പുറം തിരിഞ്ഞു നടക്കുന്ന  ഒരാള്‍...
അയാള്‍ നടക്കുകയാണ്, നേരം വൈകിയുള്ള നടത്തം.

കുട്ടിക്കാലം മുതലേ മറ്റുള്ളവരാല്‍  എടുത്തു പറയപ്പെടുന്ന അയാളുടെ ഒരു പ്രകൃതമാണീ നേരം വൈകല്‍. വൈകി മാത്രം പുറപ്പെടുക, വൈകിയ നേരത്ത് എത്തിച്ചേരുക എന്നത് അയാളിപ്പോഴും അതുപോലെ തുടര്‍ന്നു വരുന്നുവെന്ന് പൊതുജനമതം.
അയാളീ ഭൂമിയിലേയ്ക്കു പിറന്നു വീണത്‌  പക്ഷെ ഈ  പ്രകൃതത്തിനു വിപരീതമായി നിശ്ചിത സമയത്തിനു മുമ്പേ ആയിരുന്നു. മാതാവിന് പ്രസവ വേദന എന്തെന്നറിയുന്നതിനു മുമ്പേ അയാള്‍  അവരുടെ ഉദരത്തില്‍ നിന്നും പുറത്തു വന്നു കളഞ്ഞു. അയാളുടെ അമ്മ എന്നുമെന്നും ഓര്‍മ്മിപ്പിയ്ക്കാറുള്ളതാണ്, തെല്ലൊരു അത്ഭുതത്തോടെ 8 മാസത്തില്‍ പ്രസവിച്ച  പുത്രനെ ജീവപായമില്ലാതെ  കയ്യില്‍ കിട്ടിയ കഥ. അതുകൊണ്ട് അയാള്‍ക്കീ പൊതുജനാഭിപ്രായങ്ങളോടൊന്നും വലിയ പ്രതിപത്തി ഇല്ല.

അയാളെന്നും നടക്കും. ചിലപ്പോള്‍ കിലോമീറ്ററുകളോളം, ചിലപ്പോള്‍ പകുതി, ചില ദിവസങ്ങളില്‍ നഗര കാഴ്ചകള്‍ കണ്ടുകൊണ്ട്. നഗരത്തിന്റെ നിയന്ത്രണം വിട്ട പോക്കിനെ കുറിച്ചോ, അനുദിനം പെരുകി വരുന്ന ജനങ്ങളേയും, അവരുടെ അടങ്ങാമോഹങ്ങളെയും, ആകാശം മുട്ടുന്ന സ്വപ്നങ്ങളെയും, അവര്‍ക്ക് കൂടയാനുള്ള അനേകായിരം കോണ്ക്രീറ്റ് കൂടാരങ്ങളെയും പേറി , വയറുന്തി, ഇടുപ്പ് കൈ കൊണ്ട് താങ്ങി, നീളം എത്താത്ത നൈറ്റിയുമിട്ട് നില്‍ക്കുന്ന നഗരത്തിന്റെ ക്ഷീണിതാവസ്ഥയെ കുറിച്ചോ, നഗരം വിസര്‍ജ്ജിയ്ക്കുന്ന മാലിന്യങ്ങളെ നീക്കാന്‍ ബുദ്ധിമുട്ടുന്ന നഗരസഭയെ കുറിച്ചോ,  നഗരം തിരക്കുകളില്‍ നിന്നും തിരക്കുകളിലെയ്ക്ക് പാഞ്ഞു പോകുന്നതിനിടെ ബന്ധങ്ങള്‍ ആടിയുലഞ്ഞു പോകുന്നുവെന്നും മറ്റുമുള്ള ഒന്നിനെകുറിച്ചുമോ വേവലാതിപ്പെടാതെ രാത്രിയിലെ വെറും തെരുവു വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന നഗരച്ചന്തം ആവോളം ആസ്വദിയ്ക്കാനുള്ള ഒരു മനസ്സുണ്ട് അയാള്‍ക്ക്‌.

കാരണം ആ നഗരവും അയാളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം കൂടിയുണ്ട്. ആ നഗരത്തിന്റെ സന്തതി ആണയാള്‍. നഗരത്തിന്റെ സന്തതി എന്നാല്‍, നഗരത്തിലേയ്ക്ക് ജനിച്ചു വീണ്, നഗരം പഠിപ്പിച്ചത് പഠിച്ചും, നഗരത്തില്‍ കളിച്ചു വളര്‍ന്നും, നഗരത്തിലെ ആകാശവും നക്ഷത്രങ്ങളെയും കണ്ടും, നഗരക്കഥകള്‍ കേട്ടും, നഗരസ്വപ്നങ്ങള്‍ കണ്ടും വളര്‍ന്നു വന്ന അയാള്‍ക്ക് നഗരം കൊടുത്തതായിരുന്നു, രഹസ്യങ്ങള്‍ പിടിമുറുക്കി തുടങ്ങിയ അയാളുടെ ഈ  ജീവിതം.

 "നഗരമേ... നീയെനിയ്ക്കാര് ?" എന്നയാള്‍ ചില രാത്രികളില്‍ ഒറ്റയ്ക്ക് ഇങ്ങനെ നടക്കാനിറങ്ങുമ്പോള്‍, രാത്രി തണുപ്പിലും തിരക്കേറിയ തെരുവുകളോടും, രാത്രികളില്‍ അട്ടഹസിച്ചു കൊണ്ടാഞ്ഞടുക്കുന്ന  ബീച്ചിലെ തിരമാലകളോടും, രാത്രി വെളിച്ചത്തില്‍ നനഞ്ഞു നഗ്നയായി നില്‍ക്കുന്ന ഉദ്യാനങ്ങളോടും അയാള്‍ ചോദിയ്ക്കാറുണ്ട്. അതിനൊരുത്തരമെന്നോണം  സ്വെറ്ററിടാതെ നഗരത്തിലേയ്ക്ക്  നടന്നു പോകാറുള്ള രാത്രികളില്‍ അയാളുടെ മീശയില്ലാത്ത മുഖത്തെയും, രോമങ്ങളില്ലാത്ത തുടുത്ത നെഞ്ചിനെയും ആ നഗരം തണുത്ത കാറ്റു കൊണ്ട് പുല്‍കാറുണ്ട്.

അയാളുടെ നടത്തം അയാള്‍ ആരോഗ്യം സംരക്ഷിക്കുക എന്ന ചട്ടക്കൂട്ടിലെയ്ക്ക് ഒതുക്കാറില്ല. അയാള്‍ക്കത് ഒരു നേരമ്പോക്ക് കൂടിയാണ്. കോളേജു കഴിഞ്ഞെത്തിയാലത്തെ  ഒരു നേരമ്പോക്ക്, അല്ലെങ്കില്‍ അമ്മയുടെ സ്നേഹസംരക്ഷണലാളനകളുടെ പിടിവലികളില്‍ നിന്നുമുള്ള ഒരു ഇടവേള, അല്ലെങ്കില്‍ സുഹൃത്തുക്കളുടെ പതിവ്  കേന്ദ്രങ്ങളില്‍ നിന്നും ഒരു മാറിനടപ്പ്, അച്ഛനില്‍ നിന്നും സഹോദരന്മാരില്‍ നിന്നുമുള്ള ഒഴിഞ്ഞുപോക്ക്, അങ്ങനെ അയാളുടെ ഈ നേരമ്പോക്കിനെ  പ്രത്യേകിച്ചൊരു ചട്ടക്കൂടില്‍ പ്രതിഷ്ഠിയ്ക്കാന്‍ മിനക്കെട്ടിട്ടില്ല. അയാളത് മുടങ്ങാതെ ചെയ്യുന്നു, ചെയ്തു കൊണ്ടെയിരിയ്ക്കുന്നു അത്രമാത്രം.

അങ്ങനെ അന്നത്തെ ഒട്ടും ആയാസമില്ലാത ഒരു പതിവു നടത്തത്തില്‍, പതിവില്ലാത്ത ഒരു കാഴ്ചയിലെയ്ക്ക് അയാളുടെ ദൃഷ്ടി പതിഞ്ഞു. ഒരു ചിത്രകാരനെ അയാള്‍ കണ്ടുമുട്ടി.
നഗരത്തിന്റെ വക്കത്ത് വിശാലതയിലേയ്ക്ക് പരന്നു  കിടക്കുന്ന നീല നിറമുള്ള ബീച്ചുണ്ട്. ബീച്ചില്‍ തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ മണലില്‍  ഒരു കസേരയും മേശയും ഇട്ടിട്ടുണ്ട്. എതിര്‍വശത്തുള്ള കസേരയില്‍ ഒരു യുവതി. ചുറ്റും ചുറുച്ചുറുക്കുള്ള യുവതീയുവാക്കള്‍. അങ്ങിങ്ങായി പ്ലാസ്റിക് ബാഗുകളും, കപ്പലണ്ടി പൊതിഞ്ഞ കടലാസുകളും യഥേഷ്ടം പാറിപ്പറക്കുന്നു. കാല്‍പ്പാടുകള്‍ തിരിഞ്ഞും മറിഞ്ഞും കുഴികളുണ്ടാക്കിയ അഴുക്കു പിടിച്ച കടലിന്റെ മണല്പായയില്‍   അങ്ങിങ്ങായി തെരുവ് പട്ടികളുടെ വിസര്‍ജ്ജ്യവസ്തുക്കളും കാണാം.
മുന്നിലിരിയ്ക്കുന്ന രൂപത്തെ അതേപടി കടലാസിലേയ്ക്ക് വെറുമൊരു പെന്‍സില്‍ കൊണ്ടുമാത്രം പകര്‍ത്തി വെയ്ക്കുന്ന ഒരു ചിത്രകാരന്‍. അടുത്തുള്ള ഒരു ബോര്‍ഡില്‍ എഴുതി വെച്ചിരിയ്ക്കുന്നു. "പോര്‍ട്രേറ്റുകള്‍ വരച്ചു കൊടുക്കപ്പെടും (50 രൂപ)"
കടലിന്റെ ഉപ്പു പതിപ്പിച്ച കനമുള്ള കാറ്റ് കരയെ പറ്റിപ്പിടിച്ചുകൊണ്ടു അമര്‍ന്നു വീശുന്നുണ്ട്.


ഒരു പൂരത്തിന്റെ തിരക്കും ബഹളവും അനുഭവപ്പെടുന്ന ആ വാരാന്ത്യ ദിനത്തില്‍, ഇരുന്ന ഇരുപ്പില്‍ എത്ര പെട്ടെന്നാണയാള്‍  ഒരു പേപ്പറിന്റെ  ശൂന്യതയില്‍ നിന്നും ജീവന്‍ തുടിയ്ക്കുന്ന അതേ മുഖം സൃഷ്ടിചെടുക്കുന്നത്! ആ ചിത്രകാരന്റെ ഓരോ ചിത്രങ്ങളും അവിടെ കൂടിയിരിയ്ക്കുന്ന ആളുകളെയും, അയാളെയും , അതിലുമോക്കെയേറെ ചിത്രം വരയ്ക്കാന്‍ ഇരുന്നുകൊടുക്കുന്ന യുവതീയുവാക്കളെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. പെന്‍സിലിന്റെ കറുത്ത അടയാളങ്ങള്‍ ചിത്രകാരന്റെ വിരലുകളെ അപ്പാടെ കറുപ്പിച്ചിട്ടുണ്ട്. ചിത്രകാരന്റെ ഓരോ വരയും , കുറിയും ആ പേപ്പറിലെ കൃത്യം സ്ഥാനങ്ങളില്‍ കൃത്യം അളന്നു മുറിച്ച വരകളായി മാറിക്കൊണ്ടിരുന്നു. അതുവരെയും കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഒരു ഇറെയ്സര്‍ അയാളുടെ തൊട്ടടുത്തു ഉപയോഗശൂന്യമായി കിടപ്പുണ്ട്.

ചിത്രകാരന്റെ മുന്നില്‍ ഇരിയ്ക്കുന്ന യുവതിയുടെ മുഖം അയാളുടെ പേപ്പറിന്റെ നടു ഭാഗത്ത്‌ നിന്നും ഉടലെടുത്തു കൊണ്ടിരിയ്ക്കയാണ്. യുവതിയുടെ ശിരസ്സില്‍ നിന്നും താഴേയ്ക്ക് ഊര്‍ന്നിറങ്ങി വരുന്ന അവരുടെ നീളന്‍ തലമുടിയിഴകള്‍, അവരുടെ കട്ടിയുള്ള ചതുരാകൃതിയിലുള്ള  കണ്ണട, അല്പം വളഞ്ഞു പക്ഷികൊക്കു പോലെയുള്ള  മൂക്ക്, അവരുടെ തുടുത് അല്പം പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന ചുണ്ടുകള്‍, കറുത്ത കഴുത്തില്‍ നിന്നും വേറിട്ടു  നില്‍ക്കുന്ന അവരുടെ ടീ ഷര്‍ട്ടിന്റെ പച്ച നിറം. ഒതുക്കത്തില്‍ ഒട്ടും ആഭാസകരമല്ലാതെ ഒരു  ശരീരഭാഗം മാത്രമായി ചേര്‍ന്ന് നില്‍ക്കുന്ന മാറിടങ്ങള്‍, വാഴ തണ്ട് പോലെ മെലിഞ്ഞുരുണ്ട ഒഴിഞ്ഞ കൈകള്‍, അതിനും താഴെയുള്ള ശരീര ഭാഗങ്ങള്‍ മുന്നിലിരിയ്ക്കുന്ന മേശയുടെ അടി ഭാഗത്തെയ്ക്ക് മറഞ്ഞുപോയിരിയ്ക്കുന്നു. അവളുടെ ശരീരഭംഗിയ്ക്കു, ഉള്ളിലെ ഞരമ്പുകളെ അനക്കാറുള്ള, പേരു പോലും അറിയാത്ത കോളേജിലെ ഒരു ജീന്‍സുകാരി പെണ്‍കുട്ടിയുടേതുമായി നല്ല സാദൃശ്യമുണ്ടെന്നയാള്‍ പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു.

ആ നഗരത്തില്‍ ഇങ്ങനെയൊരു ചിത്രകാരനെ അയാളിത് വരെ കണ്ടിട്ടില്ല. ഇയാള്‍ ഇതെപ്പോള്‍ ഇവിടെ ഇരിപ്പുറപ്പിച്ചു? എവിടെ നിന്നും വന്നു? തീരെ പരിചിതമല്ലാത്ത ആ ചിത്രകാരന്റെ മുഖഭാവം അത്രയേറെ ഗൌരവവും അതിലുമേറെ ശ്രദ്ധയും കൂടിക്കലര്‍ന്നതായിരുന്നു.

അതെ! നഗരം അത്ഭുതങ്ങളെ സമ്മാനിയ്ക്കുന്നവളാണ്. അങ്ങനെയുള്ള അത്ഭുതങ്ങളെ സൂക്ഷിയ്ക്കുന്ന ഒരു നഗരം തന്നെ ഇതും. ഈ ചിത്രകാരനും ഒരത്ഭുതം!
നഗരത്തിന്റെ സന്തതിയായ അയാളുടെ ജീവിതത്തില്‍ അത്ഭുതങ്ങളെ ഇല്ല, അല്ലെങ്കില്‍ അത്ഭുതങ്ങള്‍ മാത്രമേ ഉള്ളു!
ആ ചിത്രങ്ങള്‍ അയാളെ അനുനിമിഷം വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ചിത്രകാരന്റെ വിരലുകള്‍ അത്രമേല്‍ സൂക്ഷ്മതയോടെ  ചലിയ്ക്കുന്നത് അയാള്‍ ശ്വാസമടക്കി നോക്കി നിന്നു. അയാളുടെ വിരലിന്‍ തുമ്പില്‍ ചിത്രങ്ങള്‍ സ്ത്രീയും പുരുഷനുമായി വേര്‍തിരിയുന്ന ആ മനോഹരമായ കാഴ്ച അയാളെ ആവേശഭരിതനാക്കി കൊണ്ടിരുന്നു. സ്ത്രീയും പുരുഷനുമായി പിറന്നു വീഴുന്ന ചിത്രങ്ങള്‍ , ചിരിച്ചു കൊണ്ട് ജീവിതത്തിലേയ്ക്കു കടന്നു വരുന്നതായി അയാള്‍ സങ്കല്‍പ്പിച്ചു.
ആ വിരലുകളുടെ മാന്ത്രികതയെ അയാളാവോളം പുകഴ്ത്തി. സ്ത്രീ പുരുഷന്മാരെ വെവ്വേറെ ശരീരഭാഷകളായി  ഉരുവാക്കുന്ന രചനാരഹസ്യങ്ങളെ കുറിച്ച് അയാള്‍ ചിന്താധീനനായി .

ഇതേ നഗരക്കാഴ്ച്ചകളുടെ ലഹരി ആവോളം നുകര്‍ന്നെടുക്കാനുള്ള ഉന്മാദാവസ്ഥയിലായിരുന്നു കുറച്ചു മുമ്പ് വരെയെങ്കില്‍, ഇന്നതിന്റെ വശ്യത ആസ്വദിയ്ക്കാനാണ് തോന്നുന്നത്, അയാള്‍ ചിന്തിയ്ക്കുകയാണ്.
 കൂട്ടുകാരുമൊത്ത്‌ ആര്‍ത്തുല്ലസിച്ചു, രാത്രികളില്‍  ബൈക്കിന്റെ വേഗതകളില്‍ ഉന്മാദം കൊണ്ടും, ഇരുട്ടുവോളം കാത്തുകാത്ത് ഏതെങ്കിലും മതിലിന്റെ അരികു പറ്റി രഹസ്യമായി ഒത്തൊരുമിച്ച് ഒരു കുപ്പി പൊട്ടിയ്ക്കുന്ന ആവേശത്തിലാറാടിയും, ലഹരികള്‍ നുണഞ്ഞും, രഹസ്യങ്ങളെ അന്വേഷിച്ചും, അനുഭൂതികള്‍ പലതു നല്‍കിയ,  ഈ നഗരത്തിലെ ഹര്‍ഷോന്മാദകാലങ്ങള്‍ തൊട്ടു പിന്നിലിപ്പൊഴും തിമര്‍ത്തു പെയ്തു തോര്‍ന്ന ഒരു മഴ പോലെ  തെളിച്ചത്തില്‍ നില്‍ക്കുന്നുണ്ട്.

പണ്ട് ചിന്തിച്ചിരുന്ന പോലെയല്ല അയാളുടെ ഇപ്പോഴത്തെ ചിന്തകള്‍. പണ്ടത്തെ വിഷയങ്ങളല്ല ഇപ്പോഴത്തെ വിഷയങ്ങള്‍. ഇന്ന് ചിന്തിയ്ക്കുന്നതില്‍ പലതും  പണ്ടത്തെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളല്ലേ എന്നയാള്‍ക്ക് തോന്നാറുണ്ട്. വേറെ പലതുകള്‍ പുതിയ ചോദ്യങ്ങളും. കാണുന്ന കാഴ്ച്ചകള്‍ക്കൊക്കെ ഒരു മാറ്റം വന്നു തുടങ്ങിയിരിയ്ക്കുന്നു.

അയാള്‍ ചുറ്റും അലസമായി കണ്ണോടിച്ചു.

വാരാന്ത്യ ദിനത്തില്‍ യുവതീ യുവാക്കള്‍ ആഘോഷഭാവങ്ങളിലാണ്. കൈകള്‍ കോര്‍ത്ത്‌ പിടിച്ചും, പരസ്പരം സ്നേഹം കൈമാറിയും, അതുവരെയുള്ള ജോലിദിവസങ്ങളിലെ ക്ഷീണവും, സമ്മര്‍ദ്ദങ്ങളും പരമാവധി അലസതയിലേയ്ക്ക് തുറന്നു വിടാനുള്ള ഒരുക്കങ്ങളിലാണ്.

 അയാളന്നു മറ്റൊരു പ്രത്യേക കാര്യത്തിനു കൂടിയാണ് നടക്കാന്‍ ഇറങ്ങിയിരിയ്ക്കുന്നത് സത്യത്തില്‍, അത് പതിവുനടത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും. സമയം നിശ്ചയിച്ചിട്ടുണ്ട്, രാത്രി 10 മണിയ്ക്ക്. ഏറ്റവും അടുത്തതെന്ന് പറയാവുന്ന ഒരു കൂട്ടുകാരനെ കാണണം. കാണ്ടാല്‍ മാത്രം പോരാ, അയാളുടെ ഉള്ളില്‍ കുറച്ചു കാലമായി ഉറഞ്ഞു കൂടിയിട്ടുള്ള ചില രഹസ്യങ്ങള്‍ - അത് ഇന്ന് വെളിപ്പെടുത്താന്‍ പോകയാണ്. വെളിപ്പെടുത്തി കഴിഞ്ഞാല്‍ ഒരുപക്ഷെ ഇന്നുമുതല്‍ താന്‍ 'താനല്ലാതെ' ആയേക്കാം, പല തരത്തിലുള്ള വ്യത്യാസങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു തുടങ്ങിയേക്കാം എന്നൊക്കെ അയാള്‍ ഭയത്തോടെ ആലോചിയ്ക്കുന്നുണ്ട്. പക്ഷെ, പറയണം, പറഞ്ഞെ പറ്റു. ഇല്ലെങ്കില്‍ വല്ല ഹൃദയാഘാതം വന്നു എല്ലാം അവസാനിച്ചേക്കും. അമ്മ ദുഃഖിയ്ക്കും. ഇനി ഇപ്പൊ അങ്ങനെ ഒന്നും സംഭവിച്ചില്ലെങ്കില്‍ തന്നെ ഈ രഹസ്യങ്ങള്‍ ഒരു നാള്‍ ലോകത്തിനു മുന്നില്‍ വെളിവാകും, അന്നും അമ്മ ദുഃഖിയ്ക്കുമായിരിയ്ക്കാം, ദുഃഖിക്കാതെ തനിയ്ക്കൊപ്പം നിന്നേക്കാം, ഏതായാലും അതില്‍ ഒരുവേള ദുഃഖിയ്ക്കാതെയുമിരിയ്ക്കാം എന്ന സാദ്ധ്യത കൂടി ഒളിഞ്ഞു  കിടപ്പുണ്ടല്ലോ. അതുകൊണ്ടാണയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ആകാം എന്നാ തീരുമാനത്തിലെത്തിയത്.

ഹാ! എത്ര നിര്‍ഭാഗ്യകരം! 
നഗരം അത്ഭുതങ്ങള്‍ക്കൊപ്പം ചില നേരത്ത്  നിഗൂതകളെയും സമ്മാനിയ്ക്കും.

പ്രധാന റോഡുകളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന നഗരത്തിനുള്ളിലെ  ചില ഊടുവഴികളില്‍, തൊട്ടു തൊട്ടു നില്‍ക്കുന്ന, സാധനങ്ങള്‍ പുറത്തേയ്ക്ക് ചാടി നില്‍ക്കുന്ന കടകളുടെ ഓരങ്ങളില്‍, സിനിമാ തീയറ്ററുകളില്‍, ബസ് സ്റ്റാന്റുകളില്‍, നഗരവീഥികള്‍ ഉച്ചതിലുണ്ടാക്കുന്ന ഒച്ചപ്പാടുകളില്‍ നിഗൂതതകള്‍ പതുങ്ങിയിരുപ്പുണ്ടാവും. എല്ലാം അയാള്‍ക്കു  ശീലം.
നഗരമുഖം  മുതല്‍ നഗരാന്ത്യം വരെ, നഗരമദ്ധ്യം മുതല്‍ അതിന്റെ  ചുറ്റിലുമുള്ള നഗരച്ചുഴികള്‍ വരെ- അവന്‍ സഞ്ചരിയ്ക്കാത്ത നഗരവീഥികളില്ല, കാണാത്ത നഗരവിസ്മയങ്ങളില്ല, അറിയാത്ത നഗരവസന്തങ്ങളില്ല. അങ്ങനെയുള്ള ഒരു നിഗൂതയിലേയ്ക്കു കൂപ്പുകുത്തി  വീണു കൊണ്ടിരിയ്ക്കുകയാണയാള്‍. പേടിപ്പിയ്ക്കുന്ന  നിഗൂഢത. അറപ്പുണ്ടാക്കുന്ന നിഗൂഢത. വെറുക്കപ്പെടുന്ന സത്യങ്ങളുടെ  നിഗൂഢത.
.

അയാള്‍ ഒരു നിമിഷം സംശയിച്ചു. കുറച്ചു നേരം അങ്കലാപ്പിലായി. ലജ്ജ തോന്നി. വിചാരിച്ചതെന്തോ അത് വേണ്ടെന്നു വെച്ച്, ചിത്രകാരനെ കൂടെ കൂടെ തിരിഞ്ഞു നോക്കി കൊണ്ട്,
തല കുനിച്ചു, മാറി ഇരുട്ടത്ത്‌ ആള്‍പെരുമാറ്റം അധികമില്ലാത്ത മണല്‍പരപ്പില്‍ പോയി കടലിന്നഭിമുഖമായി അയാള്‍ ചെരിഞ്ഞു കിടന്നു.

എത്ര നേരം ആ കിടപ്പ് തുടര്‍ന്നുവെന്നു അയാള്‍ അറിഞ്ഞില്ല. രാത്രി ഏറെ ചെന്നിരുന്നു.
തിരമാലകളുടെ ശബ്ദവും, മാനത്തെ ഉദിച്ചു നില്‍ക്കുന്ന പൌര്‍ണമിയും, മാത്രമേ ഇപ്പോള്‍ കണ്മുന്നിലുള്ളൂ . യുവതീ യുവാക്കളും, ചിത്രകാരനും,  തിരക്കും ബഹളവുമെല്ലാം രാത്രിയാഘോഷങ്ങളിലേയ്ക്കിത്ര വേഗം കൂടണഞ്ഞുവോ? അയാളുടെ  കണ്ണുകള്‍ പതിയെ അടഞ്ഞു.
തിരമാലകള്‍ മാത്രം അലറിവിളിയ്ക്കുന്നുണ്ട്. തീരം ചെറുത്തു നില്‍ക്കുന്നുണ്ട്.

പൊടുന്നനെ ആരോ അയാളെ  വിളിച്ചുണര്‍ത്തിയ പോലൊരു തോന്നല്‍. അയാള്‍ സൂക്ഷിച്ചു നോക്കി. തൊട്ടടുത്ത്‌ ഒരു രൂപം . മുഖത്ത് വല്ലാത്ത ഒരാകര്‍ഷണം. കണ്ണുകളില്‍ കനിവിന്റെ തിളക്കം.
പരുപരുത്ത  തൊലിപ്പുറം.കരുത്താര്‍ന്ന ഒരു പുരുഷന്റെതെന്നു തോന്നിപ്പിയ്ക്കുന്ന  കൈകാലുകള്‍,  എന്നാല്‍ അഴക്‌ വിരിയിയ്ക്കുന്ന, നിലാവൊളി വിതറുന്ന, ഒരു മന്ദസ്മിതം മിന്നിത്തിളങ്ങുന്ന മുഖം. ഇരുണ്ട നിറമുള്ള വെണ്ണ പോലെ മിനുമിനുത്ത നെറ്റി മേല്‍ ചുരുളഴിഞ്ഞു വീഴുന്ന മുടിച്ചുരുളുകള്‍. എന്നാല്‍ മുഖാകൃതിയ്ക്ക്  അപ്പോഴും എവിടെയോ അനുപാതത്തില്‍ വന്ന  ചില പിശകുകള്‍.  പൌരുഷവും സ്ത്രീത്വവും  മാറി മാറി ഒളിമിന്നുന്ന ഒരു മുഖം.
ശരീരം മുഴുവന്‍ വെള്ള തുണി കൊണ്ട് പുതച്ചിരുന്നെങ്കിലും ശ്വാസ ഗതിയ്ക്കനുസരിച്ചു ഉയര്‍ന്നു പൊങ്ങുന്ന മാറിടങ്ങളെ അയാള്‍ അറപ്പോടെ കണ്ടു.

അയാള്‍ വിശ്വാസം വരാതെ മണല്‍പ്പുറത്തു എഴുനേറ്റിരുന്നു. തൊട്ടടുത്ത്‌ തന്നെ  ആ രൂപവും ഇരുന്നു. അയാള്‍ ഒരല്പം ഭയത്തോടെ ചുറ്റും നോക്കി. കാതുകള്‍ ആളനക്കം പിടിച്ചെടുക്കാന്‍ പാടുപെട്ടു. തിരമാലകളുടെ അലര്‍ച്ച മാത്രം അയാളുടെ കാതുകളില്‍ വന്നലച്ചുകൊണ്ടിരുന്നു. അയാളുടെ ഞരമ്പുകളില്‍ വീണ്ടും നഗരനിഗൂതകളുടെ ചിന്തകള്‍ അറ്റം കൂര്‍ത്ത നാമ്പുകളായി ഉള്ളില്‍ തലപൊക്കി തുടങ്ങി.

പെട്ടെന്ന്  ആ രൂപം തന്റെ ബലിഷ്ഠങ്ങളായ കരങ്ങള്‍ കൊണ്ട് അയാളെ വാരിയെടുത്ത്, മടിയില്‍ കിടത്തി. നെറ്റിയില്‍ ചുംബിച്ചു. മുടി പിന്നിലേയ്ക്ക് വാരിയൊതുക്കി. അയാളുടെ സിരകളിലൂടെ രക്തം വാര്‍ന്നൊഴുകി. ഉദ്വേഗം കൊണ്ട് അയാളുടെ ശരീരഭാഗങ്ങള്‍  അനിയന്ത്രിതമായി  വിറച്ചു തുടങ്ങി. അയാളുടെ ഉള്ളില്‍ എന്തെല്ലാമോ വെമ്പലുകള്‍ തിരപോട്ടിയോഴുകി.

പക്ഷെ അയാള്‍ നോക്കിനില്‍ക്കെ, വിസ്മയത്തിലാഴ്ത്തി കൊണ്ട് ആ രൂപത്തിനു സുന്ദരങ്ങളായ, നേര്‍ത്ത തൂവലുകളുള്ള, വെളുത്ത നിറമുള്ള  ചിറകുകള്‍ മുളച്ചു പൊന്തി.
മുടിയിഴകള്‍ക്ക്‌ സ്വര്‍ണ്ണനിറം കൈവന്നു.
മുഖത്ത്  ഇതുവരെ കാണാത്ത, അറിയാത്ത വെളിച്ചം പ്രകാശിച്ചു. അതില്‍ നിന്നും ഉള്ളു തൊടുന്ന കനിവിന്റെ  ഉറവകള്‍ പൊട്ടിയൊഴുകുന്നുണ്ടായിരുന്നു. ആ രൂപം അയാളെ മാറോടണയ്ക്കുവാന്‍ മുന്നിലെയ്ക്കായുകയാണ്. ഉള്ളിലെ  മൃദുലതയെ ഉണര്‍ത്തി വിടുന്ന അതിന്റെ  പരുക്കത്തരത്തിനുള്ളില്‍ അയാളൊരു നിമിഷം ഒരു തൂവല് പോലെ ഭാരമില്ലാതെ കിടന്നു. സ്നേഹകണങ്ങള്‍ സ്ഫുരിയ്ക്കുന്ന ഒരു സ്നേഹമയൂഖമായി ആ രൂപം അയാളെ വലയം ചെയ്തു.

എല്ലാം നിമിഷ നേരത്തേയ്ക്ക് മാത്രമോ എന്ന് അന്തിച്ചു നില്‍ക്കും മുന്നേ അയാള്‍ കണ്ണ് തുറന്നു. അയാള്‍ നെഞ്ചിന്‍ കൂട് തകരും വിധം കിതയ്ക്കുന്നുണ്ടായിരുന്നു. ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു

ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം പഴയപടി. ചിത്രകാരന്‍ ചിത്രം വരയ്ക്കുന്നുണ്ട്, യുവതീയുവാക്കള്‍ കൈകോര്‍ത്തു നടക്കുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ പാറി നടക്കുന്നുണ്ട്. തിരമാലകള്‍ ശക്തിയോടെ അലറി വിളിയ്ക്കുന്നുണ്ട്.
അയാള്‍ക്ക്‌ വീണ്ടും ലജ്ജ തോന്നി.
കരുത്ത് മുഴുവന്‍ അസ്ഥികളില്‍ നിന്നും ചോര്‍ന്നിറങ്ങി കടലില്‍ ലയിച്ചു.

ദൈവം സ്ത്രീയോ പുരുഷനോ? അയാളുടെ മനസ്സ് ആക്രോശിച്ചു.
പ്രപഞ്ചം ഉത്തരം കൊടുക്കാതെ നിശ്ശബ്ദമായി നിലകൊണ്ടു.

ശരീരനിര്‍മ്മിതിയിലെ ചില തെറ്റിപ്പോയ ഒറ്റവരകളെ , ചേരുംപടി ചേരാതെ പോയ  ചില കൂട്ടുവരകളെ , ശ്രദ്ധിയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയ, ഉപയോഗശൂനയമായ  വരകളെ മറച്ചുപിടിയ്ക്കുവാന്‍ അയാള്‍ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടാത്ത തരത്തില്‍ ഇവയുടെ ശരിയായ വരകള്‍ തന്റെ ശരീരത്തിലെവിടെയോ  ഗുപ്തമാക്കി വെച്ചിരിയ്ക്കുന്ന ചിത്രകാരന്‍ ആരെന്നയാള്‍ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അയാള്‍ തന്റെ ശരീരത്തെ അപ്പോള്‍ വെറുത്തു. ചിത്രമെന്തെന്നറിഞ്ഞുകൂടാത്ത ചിത്രകാരനെ ശപിച്ചു.

അയാളുടെ ശക്തി ചോര്‍ന്നുപോയ വിറയ്ക്കുന്ന കാലടികള്‍ മുന്നോട്ടു മുന്നോട്ടു നീങ്ങിക്കൊണ്ടെയിരുന്നു. നഗരം അയാള്‍ക്ക്‌ പിന്നില്‍ ഇരുട്ടില്‍ ലയിച്ചു കൊണ്ടിരുന്നു. അയാളുടെ ശരീരത്തില്‍ നിന്നും വസ്ത്രങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീണു. ഉയര്‍ന്നുവരുന്ന തിരമാലകള്‍, വൈകാതെ വന്ന ഒരു വേലിയേറ്റത്തിന്‍റെ അകമ്പടിയോടെ അയാളുടെ നഗ്നമായ ശരീരത്തെ  ഗാഡമായി ആലിംഗനം ചെയ്തു. ആ സ്നേഹം അയാളെ ശ്വാസം മുട്ടിച്ചു. തിരമാലകള്‍ അയാളെ നഗരത്തില്‍ നിന്നും പൊക്കിയെടുത്തു കടലിന്റെ കയ്യിലേയ്ക്കു കൊടുത്തു. രാത്രിയില്‍ വെളിച്ചം തരുന്ന ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹത്തെ സാക്ഷി നിര്‍ത്തി കടല്‍ അയാളെ ഏറ്റുവാങ്ങി. നഗരത്തിന്റെ കയ്യില്‍ നിന്നും ഉയര്‍ന്നു പൊന്തുന്ന തിരമാലകളാല്‍ കടലിന്റെ മടിത്തട്ടിലേയ്ക്ക് അയാള്‍ ആരുമറിയാതെ കൈമാറ്റം ചെയ്യപ്പെട്ടു.
നിശ്ചിതസമയത്തിന് മുമ്പേ...

സ്ത്രീയോ പുരുഷനോ എന്നു തിരിച്ചറിയാനാവാത്തനിലയില്‍ പാതിവരഞ്ഞു തീര്‍ത്ത  ഒരു മുഖചിത്രം, നൂല്  പൊട്ടിയ പട്ടം പോലെ കാറ്റത്ത്‌ അലക്ഷ്യമായി പാറിപ്പറന്നു. തിരകള്‍ നനയിച്ച കുതിര്‍ന്ന മണലില്‍ അത് സാവധാനം വന്നുവീണ്  ഒട്ടിക്കിടന്നു.

ആ രാത്രിയില്‍  നഗരത്തിന്റെ ചന്തം അഴിഞ്ഞുവീണു.









Tuesday, October 23, 2012

തലക്കെട്ടില്ലാത്ത ചില വരികള്‍...

വര്‍ണ്ണനാതീതമെന്നു തന്നെ വിശേപ്പിക്കാവുന്ന ഒരു പടുകൂറ്റന്‍ വീടായിരുന്നു അത്.
എങ്കിലും ആ വീട് പുറമേക്ക് പ്രകടമാക്കുന്ന അതിന്റെ മാസ്മരിക സൌന്ദര്യം എന്നില്‍ ഒരു അന്ധാളിപ്പ് ഉണ്ടാക്കിയിരുന്നു. അത്തരം 'മാസ്മരികതകള്‍' എന്നിലെ സൌന്ദര്യാഭിരുചികളുമായി ഒത്തു പോകാറില്ല. മാത്രവുമല്ല ഇത്തരം അകര്‍ഷണങ്ങള്‍ക്ക് പിന്നില്‍ പ്രയോഗിക്കപ്പെടുന്ന ചിന്തകളെയും അഭിരുചികളെയും അഭിനന്ദിക്കാതെ വയ്യെങ്കിലും അതിന്റെ പിന്നിലെ  പ്രയത്നം എന്ന ഒരൊറ്റ ആലോചന എന്നെ ക്ഷീണിപ്പിചുവശം കെടുത്താറണ്ട്.
.
എന്നിട്ടും ഫ്ലാറ്റുകളിലെ ചതുരവടിവിലുള്ള  റൂമുകള്‍ക്ക് പകരം വിശാലമേറിയ മുറികളും, വെളിച്ചവും വായുവും യഥേഷ്ടം അനുവദിക്കുന്ന തരത്തിലുള്ള അതിന്റെ ഘടനയും എനിക്ക് ഏറെ ആകര്‍ഷകമായി തോന്നി. സന്തോഷത്തിന്റെ മിനുസമുള്ള കണങ്ങള്‍ ആ വീടിലെ തിളങ്ങുന്ന ടൈല്‍സ് പാകിയ നിലത്തു  തളം കെട്ടി നില്‍ക്കുന്നുണ്ട്. പല  നിറങ്ങളെ കൊണ്ട് വര്‍ണ്ണാഭമായ ചുവരുകള്‍ ആ വീടിന്റെ കഥ പറയുന്നുണ്ട്.
അത്യാകര്‍ഷങ്ങളായ നിറക്കൂട്ടുകളില്‍ തിരഞ്ഞെടുത്തു കൃത്യം സ്ഥാനങ്ങളില്‍ നിലത്തു  വിരിച്ചിട്ടുള്ള ചെറുതും വലുതുമായ കാര്‍പെറ്റുകള്‍ ആ വീടിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നുണ്ട്. .
മുന്‍പിലുള്ള ഹാളിലെ ചില്ലുവാതിലുകളുള്ള പടുകൂറ്റന്‍ വാതിലുകളിലൂടെ കാണാവുന്ന, പുറത്തു പച്ച വിരിച്ച പുല്‍മേട, അകത്തു നിന്നും വിസ്മയിപ്പിച്ചു കൊണ്ട് കണ്ണുകളെ ഒരു കാന്തിക ശക്തി പോലെ ആകര്‍ഷണത്തില്‍ പിടിച്ചു വലിക്കുന്നുണ്ട്.
ഓരോ മുക്കിലും മേശപ്പുറത്തും കോണുകളിലും, ചട്ടികളിലും ചില്ലുപാത്രങ്ങളിലുമായി തൂങ്ങിയും താണും നിവര്‍ന്നും നില്‍ക്കുന്ന മണി പ്ലാന്റുകളും മറ്റു ഇന്‍ഡോര്‍ പ്ലാന്റുകളും വല്ലാത്ത ഒരു നവീനഭാവം നല്‍കിക്കൊണ്ടങ്ങനെ പച്ചയായി അനങ്ങാതെ നില്പുണ്ട്.


പക്ഷെ, അന്ന് അങ്ങനെയായിരുന്നു.
അന്ന് അത് രണ്ടാമത്തെ പ്രാവശ്യമായിരുന്നു ഞാന്‍ ആ വീട്ടിലേക്കു പ്രവേശിക്കുന്നത്. ആള്‍ക്കൂട്ടങ്ങളുടെ ഇടയിലൂടെ എന്റെ സാരി ഒതുക്കി മാറ്റി ഒരുവിധത്തില്‍ കോണിപ്പടികളിലെത്തി പ്പെട്ടു. സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നു. അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ നിന്നും വിട്ടുമാറാത്ത  ഒരിളം വെയിലിന്റെ ശോഭ  പുഞ്ചിരിക്കാതെ എന്നോട് പറഞ്ഞു - "ചേച്ചി മുകളിലുണ്ട്. അങ്ങോട്ട്‌ ചെന്നോളൂ."
മിനുസമേറിയ പടികളോരോന്നായി കയറുമ്പോള്‍ മനസ്സിനെ പരമാവധി ഒഴിച്ചിടാന്‍ നോക്കി. മുകളിലെ തറയില്‍ നിന്നും ക്ലീനിംഗ് ഏജന്റ്റ് - ക്ലോറക്സിന്റെ രൂക്ഷ ഗന്ധം എന്റെ നാസികാദ്വാ രങ്ങളിലേക്ക് പടര്‍ന്നുകയറി. വിശാലമായ വരാന്ത പിന്നിട്ടു മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കട്ടിലില്‍ ചാരിയിരിക്കുന്ന ചേച്ചി. ഒന്ന് നോക്കി ഒരു ചിരി വരുത്താനുള്ള ശ്രമം പരാജയപ്പെട്ട് വീണ്ടും കണ്ണുകള്‍ അടച്ചുകളഞ്ഞു ചേച്ചി. അടുത്തുള്ള ഒരു ചെറിയ സോഫയിലേക്ക് ഞാന്‍ യാന്ത്രികമായി ഇരുന്നു കൊടുത്തു. സാരി വീണ്ടും ഒതുക്കി. ഇനിയെന്ത്?
അവര്‍ക്കും എനിക്കും ഇടയില്‍ ഉണ്ടായതീരുന്ന, ഒരു മൂളിച്ച പോലെ തുടങ്ങി ഒരു ഗര്‍ജ്ജനമായിത്തീര്‍ന്ന കാതടച്ചു പോകുന്ന നിശ്ശബ്ദതയെ ഓരോ നിമിഷവും ഞാനറിഞ്ഞു കൊണ്ടിരുന്നു. ആ ഗര്‍ജ്ജനം എന്റെ ചെവികളില്‍ വന്നലച്ചു കൊണ്ടിരുന്നു. എന്റെ തോലിക്കടിയിലെ മജ്ജയും മാംസവും കൊത്തിനുറുക്കി അതാവോളം വലിച്ചെടുക്കുന്നുണ്ടായിരുന്നു. ചിരിപരിചിതയായ അവരുടെ മുന്നില്‍ നിന്നും എങ്ങനെ  രക്ഷപ്പെട്ടോടാം എന്നത് മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത. അതിനു മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഇതുപോലൊരു ഘട്ടം തരണം ചെയ്യേണ്ടി വന്നത് അപ്പോള്‍ ഓര്‍ത്തെടുത്തു. എ.സി യില്‍ നിന്നുമുള്ള തണുത്ത കാറ്റ് എന്റെ സാരിതലപ്പുകളെ അനക്കി കൊണ്ടിരുന്നു.

അത്തരം നിശബ്ദതയെ ഞാനെന്നും ഭയപ്പെട്ടിരുന്നു, രണ്ടു വ്യക്തികളുടെ ഇടയില്‍ രൂപപ്പെട്ടു വരുന്ന കല്ല്‌ പോലെ ഉറച്ചതും കൂര്‍പ്പും, മുനയും കുത്തി മുറിവേല്പിക്കുന്ന തരം നിശ്ശബ്ദതയെ. പതുക്കെ പതുക്കെ ഞാനവിടെ തന്നെ ഇരിക്കേണ്ടവളാണെന്ന ബോധം വീണ്ടെടുത്തു.
ആ നേരത്ത് ഞാന്‍  അവിടെയിരുന്നു ആലോചിച്ചു തുടങ്ങി, നിശ്ശബ്ദതയെ കുറിച്ച്.

നിശബ്ദതയെ ഒരു സംഗീതം പോലെ കൊണ്ടുനടക്കുന്ന ഒരു മനസ്സുണ്ട് എനിക്ക്. ചില ദിവസങ്ങളില്‍ അകത്തെ മറ്റെല്ലാ ശബ്ദങ്ങളെയും അകറ്റി നിര്‍ത്തി, അടുക്കളശബ്ദങ്ങളെ മാത്രം അകത്തേക്ക് അനുവദിച്ചു കൊണ്ട് ഞാന്‍ എന്റെ അടുക്കളയുടെ ജനാലകള്‍ ശബ്ദമില്ലാതെ തുറന്നു വെക്കാറുണ്ട്. മുകളിലെ ഫ്ലാറ്റില്‍ നിന്നും ഒരു റേഡിയോ ഗാനം ജനാലയിലൂടെ എന്റെ കാതുകളിലേക്ക് കയറിവരുന്നതും കാത്ത്. അവ എന്റെ നിശബ്ദതയിലേക്ക് കടന്നു വരുന്ന ഇമ്പമാര്‍ന്ന സംഗീതമാണ്.
ചില നേരത്തെ നിശ്ശബ്ദതകളില്‍ ഞാന്‍, എ.സി യുടെ തണുപ്പില്‍ തലയിണയിലേക്ക് നനഞ്ഞ മുടി നിവര്‍ത്തിയിട്ടു, ഒരു പുസ്തകത്തിന്റെ കൂട്ട് പിടച്ചു പുതപ്പിനുള്ളില്‍ നിന്നും  ഉറങ്ങിയെഴുന്നേല്‍ക്കുന്ന  സുഖം ആലോചിച്ചു നോക്കാറുണ്ട്.
യാത്രകളിലെ നിശ്ശബ്ദതകളെ ഏറെ ഇഷ്ടമാണെനിക്ക്. എന്തോ മറ്റുള്ളവര്‍ കലപില കൂട്ടുന്നത്‌ പോലും  ആ നേരത്ത് എന്നില്‍ ഈര്‍ഷ്യ ഉണ്ടാക്കിയിട്ടുണ്ട് . യാത്രാ വേളകള്‍ എനിക്ക് ആനന്ദിക്കാനുള്ളതാണ്. അവിടെ ശബ്ദം ആലോസരമാണ്.
പെട്ടെന്നൊരു  മഴ പെയ്തു തോര്ന്നുകിട്ടുന്ന മൂകതയെന്തി നില്‍ക്കുന്ന പോലൊരു  നിശ്ശബ്ദതയില്‍ ചില നേരത്ത് ഞാന്‍ അക്ഷരങ്ങളുടെ പതിഞ്ഞ  കാലൊച്ച കേട്ട് ഓടിപ്പോയി തുറന്നു വെച്ച ലാപ്ടോപ്പിന്റെ കീ പാഡില്‍ വിരലുകള്‍ ചാലിപ്പിക്കാറുണ്ട്.

അങ്ങനെ നിശ്ശബ്ദതയെ കുറിച്ച് ആലോചിച്ചു നിശ്ശബ്ദതയോടുള്ള പേടി ഒന്നടങ്ങിയെന്നു തോന്നിയപ്പോള്‍, ഞാനവരെ നോക്കി. മടിയില്‍ രുദ്രാക്ഷ മണികള്‍ ആയിരിക്കണം. മണികളോ രോന്നായി എണ്ണി എണ്ണി കണ്ണുകള്‍ പാതി അടച്ചു ചാരി കിടക്കുന്ന അവരോടു ഇനിയും എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

ഞാനവരുടെ ഹൃദയ മിടിപ്പുകളെ കേള്‍ക്കുവാന്‍ ശ്രമിച്ചുനോക്കി. പകരം ഞരമ്പുകള്‍ പൊട്ടിപൊട്ടി പോകുന്ന ശബ്ദം എനിക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞു. അവരുടെ കൈകള്‍ അപ്പോഴും ഓരോരോ മണികളെ  എണ്ണിയെണ്ണിക്കൊണ്ടിരുന്നു. മനസ്സിനുള്ളില്‍ എണ്ണിയാലോടുങ്ങാത്ത ഓര്‍മ്മകള്‍ പേറുന്ന  അനേകം മുത്തുകളുള്ള മാലകളെ ഓരോന്നായി എണ്ണിപ്പെറുക്കുന്നത്  എനിക്കറിയാന്‍ കഴിയുന്നുണ്ടായിരുന്നു. അവരുടെ ചുണ്ടുകള്‍ വിളറി വെളുത്തിരുന്നു. ഉണങ്ങി ഒട്ടിയിരുന്നു. നെഞ്ചു ഉയര്‍ന്നു  പൊങ്ങിയിരുന്നു. തുറന്ന കണ്ണുകള്‍ എനിക്ക് നേര്‍ വിപരീത ദിശയിലേയ്ക്ക് ലക്ഷ്യമില്ലാതെ നീട്ടിയിട്ടിരുന്നു.
ഒരു നിമിഷം...അവരുടെ തോളിലേക്ക് എന്റെ കൈകള്‍ വിറയലോടെ പതിഞ്ഞു. അവര്‍ നോക്കിയില്ല. അവരുടെ അടുത്തിരുന്നു. സമാധാന വാക്കുകള്‍ വെറും അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ മാത്രമായി മാറിയേക്കുമോ എന്നു തോന്നിയ ഉള്‍ഭയത്തിലെ തമാശ ഓര്‍ത്തുപോയി ഞാനപ്പോള്‍. മാറോടു ചേര്‍ത്ത് "ഇതാണ് യാഥാര്‍ത്ഥ്യം ചേച്ചീ" എന്ന് പച്ചയായി പറഞ്ഞാലോ എന്നും കടന്നു ചിന്തിച്ചു.
ഞാന്‍  എഴുന്നേറ്റു പതുക്കെ മുറിയില്‍ നിന്നും പുറത്തു കടന്നു. എന്റെ നെഞ്ചു കലങ്ങി മറിഞ്ഞു.

കോണിപ്പടിയിലേയ്ക്കുള്ള വിശാലമായ വരാന്തയില്‍ ബുദ്ധന്റെ മുഖം ചുവരില്‍ ശാന്തതയോടെ പുഞ്ചിരിക്കുന്നു. തൊട്ടടുത്തുള്ള ജനാലയിലൂടെ അകത്തെത്തുന്ന വെയിലിന്റെ ഒരു കഷ്ണം ബുദ്ധന്റെ കണ്ണുകളിലേയ്ക്കു  ചാഞ്ഞു വീഴുന്നു.


 താഴെ കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ പുറത്തിറങ്ങി.
 ചേച്ചിയുടെ പച്ചകറി തോട്ടത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. എല്ലാം വാടിക്കരിഞ്ഞു കാണുമെന്നു വിചാരിച്ച എന്റെ കണ്ണുകളിലേക്കു വിളഞ്ഞു നില്‍ക്കുന്ന പയറുകള്‍ ചിരിച്ചു കാണിച്ചു. തക്കാളി കുഞ്ഞുങ്ങള്‍ പച്ചനിറത്തില്‍ തൂങ്ങി നില്പുണ്ട്. പച്ചമുളകും കറിവേപ്പിലകളും തമ്മില്‍ തമ്മില്‍ കാറ്റിന്റെ അനക്കങ്ങളില്‍ തൊട്ടു തൊട്ടു നില്‍ക്കുന്നു. തൊട്ടപ്പുറത്തെ വഴുതിനയില്‍ അപ്പൊ കഴിഞ്ഞ നനയുടെ ബാക്കി വെള്ളത്തുള്ളികള്‍ ഇറ്റുവീഴുന്നുണ്ട്.  നന കഴിഞ്ഞു തിരിച്ചു പോകുന്ന, തലയില്‍ തൊപ്പിയിട്ട തോട്ടക്കാരനും.

ഞാന്‍ വെറുതെ അവിടെയുള്ള ഒരു  യൂക്കാലി മരത്തിലേക്ക് നോക്കി. അതില്‍ കാണാവുന്ന ദിക്കില്‍ അന്നൊരു കിളി ക്കൂടുണ്ടായിരുന്നു. രണ്ടു മുട്ടകളും. ഇന്ന് കൂട് ഒഴിഞ്ഞു കിടപ്പാണെന്ന് തോന്നിച്ചു. കിളിക്കുഞ്ഞുങ്ങള്‍ എങ്ങോ പറന്നു പോയിരിയ്ക്കാം. അമ്മക്കിളി അതിന്നടുത്ത് തന്നെ  ഒഴിഞ്ഞ കൂടും നോക്കി ഇരുപ്പുണ്ടാവുമെന്നു എനിക്ക് തോന്നി. എന്റെ സാരിയുടെ ഒതുങ്ങി നില്‍ക്കാത്ത  ഞൊറികളിലേക്ക് എവിടന്നൊക്കെയോ ഇലകള്‍ കൊഴിഞ്ഞു വീണു.

അതിനിടെ ഒന്നാകെ ചുട്ടുപഴുത്തു പോയ കാറിന്റെ ഉള്ളില്‍ ഗ്ലാസ്കളൊക്കെ തുറന്നിട്ട്‌ ചൂടിനുള്ളില്‍ ഇരുന്നു കുറച്ചുനേരം. പിന്നെ ഗ്ലാസ്സ് കയറ്റി എ. സി ഇട്ടു. ലാപ്ടോപ് പുറത്തെടുത്തു.  വെറുതെ തുറന്നു വെച്ചു. കുത്തിക്കുറിക്കുവാന്‍ ധൃതി കൂട്ടി തുടങ്ങിയിരിക്കുന്നു പിടയുന്ന വിരലുകള്‍. തുറന്നപ്പോള്‍ എന്നോ,  ഡ്രാഫ്റ്റില്‍ ഡിലീറ്റു ചെയ്യാതെ കിടന്നിരുന്ന ഏതാനും പോസ്റ്റുകള്‍... അതില്‍ തലക്കെട്ട്‌ തീരുമാനമാവാത്ത ഏതാനും ചില വരികള്‍.. അലസമായി ഒരു മൂലയില്‍ കിടക്കുന്ന അവകള്‍, മുമ്പ് പറഞ്ഞ ഏതോ മഴ തോര്‍ന്ന മൂകതയേന്തുന്ന നിശ്ശബ്ദതയില്‍ ടൈപ് ചെയ്തു വയ്ക്കപ്പെട്ടവയായിരുന്നു. അവയ്ക്കിപ്പോള്‍ ശബ്ദമുണ്ട്‌. അനക്കമുണ്ട്.
അതിങ്ങനെയായിരുന്നു.

A big tree.
An old grey tree, with dried skin.
tons of leaves 
tickling each other 
and giggling together,
with unseen bird-nests and chirping sounds.
 

A half-grown head with a small, tender beak,
spilled out of a broken egg
suddenly scattered all around,
down the shade,
upon the sprouted weeds.


And the mother still weeps...



ലാപ്ടോപ്  അടച്ചു.
മിററിലേക്ക്  ഒരു നോട്ടം നോക്കി. സണ്‍ ഗ്ലാസ് വെച്ച്, ബെല്‍റ്റ്‌ വലിച്ചിട്ടു. ഇനി യാത്രയുടെ   നിശ്ശബ്ദതയിലേക്ക് കലങ്ങി മറിയുന്ന മനസ്സിനെ വലിച്ചെറിയാം...
എന്നിട്ട് ദുഃഖങ്ങളെയും സന്തോഷങ്ങളെയും ഒരുപോലെ കാണുവാന്‍ ആഹ്വാനം ചെയ്യുന്ന തത്വചിന്താധാരകളെയും, സകലമാന പുസ്തകങ്ങളെയും, കെട്ടു  കെട്ടായി പുറംതള്ളുന്ന 'പോസറ്റീവ് വിചിന്തനങ്ങളെയും' തല്‍ക്കാലം പിഴുതെറിഞ്ഞു കളയാം. എന്നിട്ട് സമാധാനമായി, വെടിപ്പായി ഒന്ന് ദുഃഖിക്കട്ടെ! ഒന്ന് നൊന്തു ദുഃഖിക്കട്ടെ!

"ദുഃഖിക്കുന്ന സ്ത്രീപുരുഷ മനസ്സുകളേ...... നിങ്ങള്‍ ധൈര്യമായി ദുഃഖിക്കുവിന്‍, ആവോളം ദുഃഖം അനുഭവിപ്പിന്‍, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, ഇവിടെ ഒരു തത്വശാസ്ത്രവും നിങ്ങളുടെ ദുഃഖത്തിനെ എതിരിടാന്‍ പോകുന്നില്ല ! " എന്ന് ഉദ്ഘോഷിച്ചു കൊണ്ട്,  ഏതു പുല്‍മേടയും അതിശയിക്കുന്ന പച്ചപ്പുള്ള ആ പ്രദേശത്ത് നിന്നും,  രണ്ടു വശത്തും ചുകന്ന കാതിലകള്‍ പോലെ  പൂത്തു കുലകളായി തൂങ്ങികിടക്കുന്ന ചുകന്ന പൂക്കളുള്ള ചെമ്പൂമരങ്ങള്‍ നിരനിരയായി നില്‍ക്കുന്ന ഹൈവേയിലേക്ക് കയറി വന്ന ഒരു കാര്‍, നഗരം ലക്ഷ്യമാക്കി  ചീറി പായുന്ന മറ്റു വാഹനങ്ങളുടെ വേഗതയിലേക്ക് ലയിച്ചു ചേര്‍ന്നത് അന്നത്തെ ആ  വൈകിയ നേരത്ത് ആരും തന്നെ ശ്രദ്ധിച്ചു കാണില്ല...

Monday, October 08, 2012

പളുങ്കുമണി

രണ്ടു ഇമകള്‍ക്കിടയിലെ വെളുത്ത  അകലം നിറക്കുവാനെന്നോണം
ഇടയിലെ വരമ്പത്ത് പൂത്തുനിന്നുവത്രേ
ഒരുനാളൊരു പളുങ്കുമണി.

ആകാശം പ്രതിഫലിപ്പിക്കുന്ന
ചില്ലിന്റെ സുതാര്യതയില്‍
ഹൃത്തിലെ ചൂടു പറ്റിയ ഒരു പളുങ്കുമണി .

കവിളുകളിലേക്ക് ഉരുളാതെ
ഇമകളെ തൊടാതെ
ഉപ്പിന്റെ തരിയുള്ള ഒരിറ്റു തുള്ളി.

കണ്മഷി കലരാതെ നോക്കിയിട്ടും
ഇമവെട്ടി തകരാതെ നോക്കിയിട്ടും
കലക്കം തട്ടാത്ത, പോറല്‍ വീഴാത്ത
ഒരു  കണ്ണുനീര്‍ത്തുള്ളിയായി
കവിളുകളിലേക്കൂര്‍ന്നു വീണുവത്രേ
പൊടുന്നനെ അതൊരുനാള്‍.

ഇമകള്‍ നോക്കിനില്‍ക്കെ
ഞെട്ടറ്റു വീഴുന്നൊരു  പൂ പോലെ
അത് മണ്ണിലേക്കുരുണ്ട്  വീണ്
തകര്‍ന്നുടഞ്ഞു പോലും!

കണ്ണിമകള്‍ അതോര്‍ത്തോര്‍ത്ത് നനവില്‍ കുതിര്‍ന്നു നിന്നു  
കണ്ണുകള്‍ സഹിക്കവയ്യാതെ ചുടുനീരില്‍ മുങ്ങി നിവര്‍ന്നു
അടഞ്ഞു തുറന്നു

ഹൃദയം ചുവന്നു



Thursday, September 27, 2012

ഒരു വാക്ക്

ഒരു വാക്കുവേണമെനിയ്ക്കൊരു
വാക്ക് വേണം
കുറയാതെയുമൊട്ടു  കൂടാതെയും
സൂക്ഷ്മവും കൃത്യവുമാര്‍ന്നൊരു വാക്ക്!

അനവസരത്തിന്‍ ജാള്യതയേല്‍ക്കാത്ത
സ്നേഹത്തിന്‍ ശക്തിയറിയുന്ന
വേദനയുടെ കരി പുരളാത്ത
ഉണ്മയാകുന്ന വാക്ക്

ഒരാലിംഗനത്തിന്‍ ദൃഢതയും,
സുബദ്ധവുമാര്‍ന്ന വാക്ക്

നിശ്ശബ്ദതയിലേയ്ക്കു കയറി,
കോറി വരയ്ക്കാത്ത
ശബ്ദമില്ലാത്ത വാക്ക്...

എന്നുണ്ണിതന്‍  കാതിലോതുവാന്‍
അവന്നുള്ളമൊപ്പിയെടുക്കുവാന്‍
ശക്തിയുള്ള, കെല്പുള്ള
താഴ്ച്ചയും ആഴവുമുള്ളൊരു വാക്ക്



Wednesday, September 12, 2012

സംഗീതകലാനിധി ശ്രീമതി ആര്‍. വേദവല്ലി



image courtesy - https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjW-Z-seodTNF9hoPqNAZft5VAVHZC_JbhNK1O_COoyNKcWuAohSh8_dteOKwkDB4fh7noSal3Bq3iCnn_RiZD64f2Q5w5ZT_l06yEtWEm3RIHA43coCoTY520eUyuo5bH-5QGcjA/s1600/Vedavalli.jpg

http://www.chennaibest.com/discoverchennai/personalities/music1.asp - courtesy to  Chennai Best.com

ശ്രീമതി  ആര്‍. വേദവല്ലിയുടെ സംഗീതം കേള്‍ക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. ഒരു പത്ത് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്.

എങ്ങനെയാണോ  അങ്ങനെ തന്നെ, അത്  അതേപടി അരങ്ങില്‍ പാടി ഫലിപ്പിച്ച്  വീണ്ടും വീണ്ടും അരക്കിട്ട് ഉറപ്പിച്ചു വെയ്ക്കുക എന്ന ഏറ്റവും ലളിതമായ ഒരു വഴിയാണവരുടെത് എന്ന് തോന്നാറുണ്ട്. ഒപ്പം തന്നെ ലയത്തിന്മേലും, കൃതികളിലും, സംഗതികളിലും, രാഗങ്ങളിലും, അരങ്ങിന്റെ നിയന്ത്രണത്തിലും ഒക്കെയുള്ള അവരുടെ വ്യക്തമായ ബോധം, ജ്ഞാനം , ഉറപ്പു എന്നിവ അവരുടെ സംഗീതത്തില്‍ നിന്നും സുവ്യക്തവുമാണ്. മനോധര്‍മ്മ സംഗീതത്തിലും ഈ  തത്വം തന്നെ പിന്തുടരുന്നത് കാണാം. "പല്ലവി" എന്ന മേഖല , അതിന്റെ എല്ലാവിധ ചിട്ടവട്ടങ്ങളോടും, ഗൌരവത്തോടെയും കൈകാര്യം ചെയ്യുന്ന ഒരു സംഗീതജ്ഞ കൂടിയാണിവര്‍.
അതുകൊണ്ട് തന്നെ അവരുടെ കച്ചേരികളില്‍ അനുഭവപ്പെടാറുള്ള, അണുവിട അങ്ങോട്ടോ ഇങ്ങോട്ടോ ചലിയ്ക്കാത്ത "ശാസ്ത്രീയതയുടെ കെട്ടുറപ്പുള്ള" വ്യക്തമായ ഒരു  ആധികാരികതയുടെ സ്റ്റാമ്പ് എടുത്തു പറയണ്ടാതാണെന്നു തോന്നുന്നു. അവരുടെ ഇത്തരം ചില ഉറപ്പുകളെ, നിലപാടുകളെ ആവാം ഒരുപക്ഷെ "സമ്പ്രദായ സംഗീതം" എന്ന പ്രത്യേക ലേബലിലെയ്ക്ക് ശ്രീമതി വേദവല്ലിയെ കയറ്റി നിര്‍ത്തുന്നത്.

ഈയൊരു പശ്ചാത്തലതിലെയ്ക്ക് കൂട്ടിചെര്‍ക്കാവുന്ന  ചോദ്യവും അവരുടെ ഉത്തരവും - "



"If not innovation, what is the way for a system of arts to change and grow with the times?
Those who are doing innovations do it only for name and fame, they cannot add anything to this great art.
Take any krithi that you have learnt, sing only that for 30 days. Let me tell you the swaroopam and rasam of your own singing of the same ragam and the same krithi will be very different at the end of the 30 days.
This is yoga. It has to be done through a lifetime. Not like doing aerobic exercises for half an hour in the morning.

So, why is this happening?
These days parents push their children - "Can you take her to the level of performing a kutcheri next year?" What can the child do. He can memorise and sing, but manodharma sangeetham will not develop, and that is the soul of music and this musical system. And people speak of teaching music on the telephone. How can music be taught on the phone!

But isn't manodharma sangeetham a technical thing. Will the listeners spot the lack of expertise in a singer?
I don't believe that listeners need to be technically qualified - they just have to be able to listen. Even lay listeners will be able to spot a lack of manodharma abilities and will find out repetitive memorised passages!


What is the most significant thing about the Carnatic music tradition according to you?
South Indian music is based on devotion. It has kept pure, unlike Hindustani music that suffered the effect of the invasions, and we have to pass it on as it is, we have no right to change it!"

The original link - http://www.kutcheribuzz.com/features/interviews/vedavalli.asp - courtesy to KutcheryBuzz.com

തോഡി വളരെ കൂടുതലായി അവര്‍ പാടി കേട്ടിട്ടുണ്ട്. (http://srutimag.blogspot.com/2012/08/todi-and-tyagaraja-part-1.html)
കൂടാതെ ധാരാളം lecture demonstrations നടത്തി വരാറുണ്ട് അവര്‍. ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങളായ, സരളി, ജണ്ഡവരിശകള്‍, അലങ്കാരങ്ങള്‍ തുടങ്ങിയവയുടെ ശരിയായ രീതിയിലുള്ള അഭ്യസനം മനോധര്‍മ്മ സംഗീതത്തിന് നല്‍കുന്ന സ്വാധീനം, വര്‍ണ്ണങ്ങള്‍ക്ക് താനം പാടുമ്പോഴുള്ള സ്വാധീനം, തുടങ്ങിയവ അവര്‍ ഊന്നിപ്പറയാറുള്ള കാര്യങ്ങളാണ്. മനോധര്‍മ്മ സംഗീതം എന്ന ഒരു വിഭാഗം തന്നെ മാത്രമായെടുത്ത് അവര്‍ നല്‍കിയിട്ടുള്ള ചില ലെക്ചര്‍ കേട്ടിട്ടുണ്ട്. അതുപോലെ മറ്റൊന്ന്, "ത്രിമൂര്‍ത്തികളുടെ കൃതികളുടെ രാഗങ്ങള്‍ക്ക് വന്നുപേട്ടിട്ടുള്ള മാറ്റങ്ങള്‍" ഏറെ വിജ്ഞാനപ്രദമായിരുന്നു.

https://sites.google.com/site/rvedavalli/papers%2Carticlesandlectures - courtesy to - https://sites.google.com/site/rvedavalli/


അറിവ് പകരുന്നവ മാത്രമായിട്ടല്ല, അവരുടെ ചിന്തകളിലൂടെ , റിസര്ച്ചുകളിലൂടെ, വായന / അരങ്ങു അനുഭവങ്ങളിലൂടെ ഒക്കെ നേടിയെടുത്തിട്ടുള്ള ജ്ഞാനം, അങ്ങേയറ്റം ലാളിത്യവും , അടുക്കും ചിട്ടയോടും കൂടിയുള്ള അവരുടെ അവതരണത്തില്‍ പ്രതിഫലിയ്ക്കുന്നത്‌ കാണാം. അത്   വിദ്യാര്തികളിലെയ്ക്ക് പകര്ത്തിവേയ്ക്കുന്ന ഊര്‍ജ്ജം/പ്രചോദനം അവരുടെ ലെക്ചര്‍ ഡെമോന്‍സ്ട്രെഷനുകളുടെ ഒരു പ്രത്യേകത തന്നെയാണ്. ഈയൊരു ഗുണം തന്നെയായിരിയ്ക്കണം  അവരെ ഒരു കഴിവുറ്റ ഗുരുവാക്കി മാറ്റുന്നതും, അവരുടെ വേറിട്ട്‌ നില്‍ക്കുന്ന വ്യക്തിത്വത്തിന്റെ അടിസ്ഥാനവും.
വലിയൊരു ശിഷ്യസമ്പത്ത്ള്ള  ഇവരുടെ അദ്ധ്യാപന ശൈലിയില്‍ സംഗീതം മാത്രമല്ല, സംഗീതത്തിലൂടെ ജീവിതം കൂടി പഠിപ്പിയ്ക്കുന്ന  തലമുണ്ടെന്നു ശിഷ്യര്‍.


ഒന്ന് രണ്ടു അഭിമുഖങ്ങള്‍ കൂടി -

http://hamaracd.com/hcdinternational/kutchnews/ff1.htm

http://www.chennaibest.com/discoverchennai/artandculture/musicanddance/musicinterviews12.asp





video courtesy - N. Prakash Tripunithura

Thursday, August 02, 2012

വല്ല്യമ്മ

വല്യമ്മ.

വല്യമ്മ എന്നു ഓർമ്മിയ്ക്കുമ്പോൾ തിടുക്കത്തില്‍ ഓടി വരുന്ന ഒരു ചിത്രം, വാതിൽ മുട്ടുമ്പോൾ, വേച്ചുവേച്ച് നടന്ന് വന്ന് ആരാവും? എന്ന ഭാവത്തില്‍ വാതിൽ തുറക്കുന്ന ക്ഷീണിച്ച ഒരു മുഖമാണ്.

അന്ന് വല്യമ്മ മരിച്ചു എന്ന വിവരം പറയുമ്പോൾ “അമ്മ“ ഒട്ടും വൈകാരികതയിൽ ആയിരുന്നില്ല സംസാരിച്ചിരുന്നത്. വന്നുകൊണ്ടിരിയ്ക്കുന്ന വിളികൾക്കുള്ള മറുപടികളൂടേയും, വിവരം വിളിച്ചു പറയുകയും, ബാക്കി ചെയ്യാനുള്ള കാര്യങ്ങളുടേയും ഉത്തരവാദിത്തങ്ങളുടെ തിരക്കിലായിരുന്നു അമ്മ.

ഈ അമ്മയും വല്യമ്മയും ഒരു ദേശത്തെ, ഒരേ കുടുമ്പത്തിലേയ്ക്കു ഒരിയ്ക്കൽ -ഏകദേശം പത്തമ്പത് വർഷങ്ങൾക്കു മുൻപ്- ആ കുടുംബത്തിലെ സഹോദരന്മാരുടെ ഓരോരുത്തര്‍ക്കുമുള്ള വധുമാരായി-  മൂത്ത സഹോദരന്റെ വധുവായി ആദ്യം ‘വല്ല്യമ്മയും‘, ഇളയ സഹോദരന്റെ വധുവായി  പിന്നീട് ‘അമ്മയും‘ - സമീപപ്രദേശങ്ങളില്‍ നിന്നും വന്നു കയറിയ സ്ത്രീകളാണ്.
പിന്നീടവർ രാപ്പകൽ അടുക്കളയിലും, പറമ്പിലുമൊക്കെ പണിയെടുത്തും, കുട്ടികളെ പ്രസവിച്ചും, അവരെ കുളിപ്പിച്ചും വളർത്തിയും, ഭർത്താവിന്റെ അമ്മയെ നോക്കിയും, ഭർത്താക്കന്മാരുടെ പിടിവാശികളെ കേട്ടും, അനുസരിച്ചും പതുക്കെ പതുക്കെ അതാതു കുടുംബങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത അവയവങ്ങളായി മാറുകയായിരുന്നു. ഒരു പത്തമ്പത് വര്‍ഷക്കാലം കൊണ്ട്  കുടുംബം കൂട്ടി ഘടിപ്പിച്ചെടുക്കുന്ന, തഴക്കം ചെന്ന കണ്ണികളായി അനായാസേന മാറി അവര്‍.

വിവാഹശേഷം ഭർതൃഗൃഹത്തിലെ ഓരോരുത്തരെയായി 'അമ്മ' പരിചയപ്പെടുത്തുമ്പോൾ, വല്യമ്മ അന്നവിടുത്തെ ഏറ്റവും ഊർജ്ജസ്വലയായ ഒരു സ്ത്രീയായാണ് ഞാന്‍ കാണുന്നത്. കുടുമ്പത്തിലെ എല്ലാവരുടേയും ഏട്ത്ത്യേമ്മയും, (മൂത്ത സഹോദരന്റെ ഭാര്യ) കുട്ടികൾക്കൊക്കെ  വല്യമ്മയും ആയ,  ഇരുണ്ട നിറത്തിൽ, ഒട്ടും നര ബാധിയ്ക്കാത്ത നീളത്തിൽ മുടിയുള്ള, (അതെപ്പോഴും കെട്ടിവെച്ചുകൊണ്ടേ കണ്ടിട്ടുള്ളു),  എന്തിനും അഭിപ്രായങ്ങളുള്ള, അതോടൊപ്പം പ്രതികരിയ്ക്കുകയും ചെയ്യുന്ന ഒരു സ്ത്രീ.
സാരിയുടുക്കുന്ന വല്ല്യമ്മയെ ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും, അശ്രദ്ധമായി ഉടുക്കുന്ന, നേര്‍ത്ത കരയുള്ള മുണ്ടും വേഷ്ടിയുമാണ് വേഷം.
വിവാഹനാളില്‍ എന്തുകൊണ്ടോ എനിയ്ക്കു വല്യച്ഛനെ അന്ന് കാണാൻ സാധിച്ചിരുന്നില്ല. വല്യച്ഛൻ അന്ന് ഓടിനടക്കുന്ന കാലമാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക്ക്... കുറേയധികം ബന്ധങ്ങളും, സമൂഹത്തിൽ നിറയേ പരിചയങ്ങളും കാത്തുസൂക്ഷിച്ച് വെയ്ക്കുന്ന ഒരു സഞ്ചാരിയയാണ് ഞാൻ ആദ്യമായി,  അന്നത്തെ വെളുത്തു നെഞ്ചു വരെ നീളത്തില്‍ താടിയുള്ള, ആ വല്യച്ഛനെ പരിചയപ്പെടുന്നത്.

പിന്നീട് കുറെ കഴിഞ്ഞാണ് ഇവരെയൊക്കെ കുറച്ചെങ്കിലും അടുത്തറിയുന്നത്. അന്ന്, കൃത്യം ഓര്‍തെടുക്കാമെങ്കില്‍, അമ്മുവിന്റെ പ്രസവകാലത്ത്,  ദിവസവും രാവിലെ അമ്പലത്തിൽ നിന്നും വരുന്ന വഴി,  വല്യമ്മയുടെ അടുത്ത് കുറച്ചധികം സമയം തന്നെ ഞാൻ ചിലവഴിയ്ക്കാറുണ്ടായിരുന്നു. അക്കാലത്ത് അറുപതുകളുടെ തുടക്കങ്ങളില്‍ എത്തിനിന്നിരുന്ന വല്യമ്മ,  പുലർച്ചെ നാലു മണിയ്ക്കു തന്നെ എഴുന്നേറ്റ്,  തേവരേയും പിന്നെ ശാസ്താവിനെയും ഭഗവതിയെയും തൊഴുത് എല്ലാവിധ  വീട്ടുത്തരവാദിത്തങ്ങളും ചെയ്തു തീർത്ത്, എണ്ണമയമുള്ള മുടി മുകളിലേയ്ക്കു വെറുതെ കെട്ടിവെച്ച് നെറ്റിയിൽ ചന്ദനപ്പൊട്ടുമായി നിൽക്കുന്നുണ്ടാവും, തൊഴുത് ഞാനെത്തുമ്പോഴേയ്ക്കും.
ഒരുപക്ഷേ അന്നത്തെ വല്ല്യമ്മയുമായുള്ള വർത്തമാനങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നത് ഒരു കുടുമ്പത്തെ മുഴുവനുമായിരുന്നു. അതിന്റെ ഏണും കോണുമായിരുന്നു.

വല്യമ്മയുടെ സ്വന്തം മക്കളുടേയും, ‘അമ്മ‘യുടെ അന്നത്തെ ജീവിതത്തേയും, അമ്മയുടെ ‘മക്കളുടേയും‘  അവരുടെ കുട്ടിക്കാലങ്ങളെയും വല്യമ്മ ഓർത്തെടുക്കും. ദിവസവും.
വർത്തമാനം പതുക്കെ പതുക്കെ വല്ല്യമ്മയിൽ ആവേശം ഉണർത്തും. വല്ല്യമ്മയുടെ ശബ്ദം ഒരു നാടൻ തൃശ്ശൂർ ശൈലിയിൽ ആ വീട്ടിൽ മുഴങ്ങും. ആ മുഖത്തുനിന്നും വർത്തമാനങ്ങളിൽ നിന്നും സ്വന്തം ഇളയ പുത്രനോടുള്ള പ്രത്യേക വാത്സല്യം പലപ്പോഴായി എനിയ്ക്ക് വായിചെടുക്കാനായിട്ടുണ്ട്. .

അന്ന്‍, ഒരു പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്,  അമ്മ സ്ക്കൂളിൽ ടീച്ചറായി ജോലി ചെയ്തിരുന്ന കാലം. ദൂരസ്ഥലങ്ങളിൽ പോയി ജോലി ചെയ്തിട്ടുണ്ട് കുറേ കാലം അമ്മ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കുട്ടികൾ എന്തു ചെയ്യുന്നുവെന്നോ,  അവരെ ശാസിയ്ക്കാനോ, ലാളിയ്ക്കാനോ അല്ലെങ്കിൽ അവർ ശരിയാം വണ്ണം പഠിയ്ക്കുന്നുണ്ടോ എന്നു നോക്കലും ആയിരുന്നില്ല, മറിച്ച് അമ്മയെ കാത്തിരുന്നിരുന്നത്, കുട്ടികള്‍ക്ക് പകരം വീട്ടിലെ അന്നന്നു ചെയ്തു തീര്‍ക്കാനുള്ള ജോലികളാരുന്നി.. അമ്മ അന്നും ഒരു പണിയിൽ നിന്നും മറ്റൊരു പണിയിലേയ്ക്കു നിരന്തരം ഒഴുകിക്കൊണ്ടിരിയ്ക്കുന്ന ഒരമ്മയായിരുന്നു, (അതു ഇന്നും അതെ.)
വല്ല്യമ്മയുടെ   സാന്നിദ്ധ്യം അവിടെ  തന്നെ ഉള്ളതുകൊണ്ടാവാം, വല്യമ്മയായിരുന്നു കുട്ടികളുടെ കളികളും, അതിലെ വഴക്കുകളുമെല്ലാം നേരിട്ടറിയുന്നതും, കാണുന്നതുമെല്ലാം. അതുകൊണ്ടുതന്നെ പ്രതികരിയ്ക്കാറുള്ളതും, ഇടപെടാറുള്ളതും വല്ല്യമ്മ തന്നെയായിരുന്നു. ഒരുപക്ഷേ അതെല്ലാം മറ്റാരേക്കാളും കൂടുതൽ ഓർത്തെടുക്കുന്നതും വല്യമ്മ തന്നെയാവും.                                                    

എന്നാല്‍ വല്ല്യംമയോട് അങ്ങോട്ടുള്ള എന്റെ ഒട്ടുമിക്ക സംഭാഷണങ്ങളും കൂടുതലായും ആരോഗ്യകാര്യങ്ങളിലും, പിന്നെ ഒട്ടും ആഴങ്ങളിലേയ്ക്കു കയറിചെല്ലാത്ത മുകൾ പരപ്പുകളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. പ്രതികരണങ്ങളുടേയും, ഓർമ്മകളുടേയും, ആരോഗ്യവിഷമങ്ങളുടേയുമൊക്കെ വിവിധ കോണുകളിലേയ്ക്കു അറിയാതെ പരക്കുന്ന വല്യമ്മയുടെ ഏറിയും കുറഞ്ഞുമിരിയ്ക്കുന്ന വികാരസ്രോതസ്സുകളുടെ ഒരു കേൾവിക്കാരിയായി മാത്രമായി ഞാൻ നിന്നുകൊടുത്തിരുന്നു. അതിൽ കൂടുതലൊരു ബന്ധം സ്ഥാപിച്ചെടുക്കാനോ, കൂ‍ടുതൽ വിസ്തൃതികളിലേയ്ക്കു കടന്നു ചെല്ലാനോ എന്റെ ഭാഗത്തു നിന്നോ വല്യമ്മയുടെ ഭാഗത്തുനിന്നുമോ പ്രത്യേകിച്ചു ശ്രമങ്ങളോന്നും ഉണ്ടായിട്ടില്ല. എന്നാലും അവധിക്കാലങ്ങളിലെ കുറച്ചു ദിവസങ്ങളിൽ, വളരെ കുറച്ചു നേരങ്ങളിലെ മാത്രം കണ്ടുമുട്ടലുകളിൽ നിന്നും അല്ലെങ്കിൽ കുറച്ചു നേരങ്ങളിലെ പങ്കുവെയ്ക്കലുകളിൽ നിന്നും ഉടലെടുക്കാവുന്ന വളരെ സ്വാഭാവികമായ ഒരടുപ്പം...
ഭര്‍തൃകുടുംബത്തിലെ, അവരുടെയൊക്കെ വല്യമ്മ എന്ന ബന്ധം...                  
അതുമല്ലെങ്കില്‍ പത്തെഴുപതു വർഷക്കാലങ്ങളുടെ പലവിധ അനുഭവങ്ങളിലൂടെ കടന്നുപോയി, ഒടുക്കം ജീവിതത്തിനു ഒരവസാനം കണ്ടെത്തിയ സ്ത്രീജീവിതം!

കുട്ടികൾക്കു വേണ്ടിയും, ഭർത്താവിനു വേണ്ടിയും, അവനവനു വേണ്ടി കൂടിയും ജീവിച്ചു തീർത്ത്, നിസ്സാരമായ ഒരു വീഴ്ച എന്ന കാരണത്തിലൂടെ ജീവിതമെന്ന പുസ്തകം അടച്ചു വെയ്ക്കുമ്പോൾ, ഒരു ജീവിതം ബാക്കിവെയ്ക്കുന്നത് ഒരുപിടി ഓർമ്മകളും, കാതിലും കണ്ണിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന ശബ്ദരൂപങ്ങളും മാത്രമാണെന്നോർമ്മിയ്ക്കുകയാണ്. പലപ്പോഴും ഒരാളുടെ സാന്നിദ്ധ്യത്തേക്കാളും, അയാളുടെ അസാന്നിദ്ധ്യം അയാളെ കൂടുതൽ മനസ്സിലാക്കിപ്പിയ്ക്കുന്നു, ഓർമ്മിപ്പിയ്ക്കുന്നു, കൂടെയുണ്ടായിരുന്നെങ്കിൽ എന്നാശിപ്പിയ്ക്കുന്നു...  ഒരുപക്ഷേ മരിയ്ക്കുന്നത് യഥാ സമയങ്ങളിലായിരിയ്ക്കാമെങ്കിലും, മരണത്തെ മനസ്സിലാക്കുമ്പോഴേയ്ക്കും സമയം വളരെ വൈകിപ്പോയിരിയ്ക്കും.                                                
ഭാര്യ ആദ്യം യാത്രയാകുമ്പോൾ, പലപ്പോഴും ഒറ്റപ്പെടലുകളെ കണ്ടുമുട്ടി തുടങ്ങുന്ന ഒരാളായി വല്ല്യച്ഛൻ ഇനിയും മാറിയിട്ടില്ലെന്നാശിയ്ക്കാം.  വല്ല്യമ്മയും വല്ല്യച്ഛനുമായുള്ള ബന്ധം എന്തെന്ന്, അതിന്റെ അര്‍ത്ഥം എന്തെന്നും അവർ തന്നെ പരസ്പരം തിരിച്ചറിഞ്ഞത് ഒരുപക്ഷേ വല്ല്യമ്മയുടെ ഈ അവസാനകാലത്തായിരിയ്ക്കാം. വയ്യ എന്നു സ്വയമുറപ്പിച്ച്,  ഒട്ടും ഒരു രോഗബാധിതനൊന്നുമല്ലാതിരുന്നിട്ടും തീർത്തും കിടപ്പിലായിരുന്ന വല്ല്യച്ഛൻ, വല്ല്യമ്മ കിടപ്പിലായപ്പോൾ, പലപ്പോഴും കൂടെ ചെന്നിരിയ്ക്കാനും, എപ്പൊഴോ ഒരിയ്ക്കൽ വല്ല്യമ്മയ്ക്കു ഭക്ഷണം കൊടുക്കുക വരെ ഉണ്ടായി എന്നു ക്കേൾക്കുമ്പോൾ, വല്ല്യച്ചാന്റെ പഴയകാലങ്ങളിലെ കേട്ടുകേൾവിയിലെ രൂപം- എന്നും വീട്ടിലെത്തുമ്പോൾ ദേഷ്യം മൂക്കത്തുവന്നു നിൽക്കുന്ന ആ രൂപം- ഓര്‍ത്ത് പോകാതെ വയ്യ!
തിരക്കുകളിൽപ്പെട്ട് വല്ല്യച്ഛനും, വല്ല്യച്ഛനോടുള്ള പ്രതീക്ഷകൾക്കും, കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങളിലും പെട്ട് ഉഴറിയിരുന്ന വല്ല്യമ്മയും, പണ്ടത്തെ കാലത്ത് സാധാരണമായിരുന്ന പ്രകടിപ്പിയ്ക്കപ്പെടാത്ത  ഭാര്യാഭര്‍താക്കന്മാര്‍ക്കിടയി ലുള്ള “ പരസ്പര സ്നേഹം“ ഉള്ളില്‍ കൊണ്ടുനടന്ന്, ഒടുവിൽ അത് തിരിച്ചറിയപ്പെടാൻ വൈകിപ്പോയോ എന്ന ഒരു സംശയം ബാക്കിവെച്ചിട്ടാണ് വല്ല്യമ്മ വാസ്തവത്തിൽ ഈ ലോകം വിട്ടുപോയത്  എന്ന് തോന്നുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.                                                                                               
എനിയ്ക്ക് വ്യക്തിപരമായി വല്ല്യമ്മയെ അറിയാവുന്ന ഭാഗങ്ങള്‍, വിവാഹ ശേഷം, അമ്പലങ്ങളിൽ ‘അമ്മ‘ കൊണ്ടുപോകുമ്പോൾ കൂട്ടു വന്നിരുന്ന വല്ല്യമ്മ, ഒട്ടും മറയില്ലാതെ സംസാരിച്ചിരുന്ന വല്ല്യമ്മ, അവധികാലങ്ങളിൽ കിട്ടാറുള്ള കുറച്ചു നേരത്തെ ഇടപെടലുകൾ,  ഇത്രയൊക്കെയെയുള്ളു.
ഇതുപോലെ ഒരിയ്ക്കൽ, അത്രയൊന്നും അടുത്തിടപെഴകിയിട്ടില്ലാത്ത വല്ല്യമ്മയെ കുറിച്ചിങ്ങനെയൊരു കുറിപ്പെഴുതുമെന്ന് ഒരിയ്ക്കലും വിചാരിച്ചതല്ല. അതുപോലെ തന്നെയാണ് വല്ല്യമ്മയുടെ വിയോഗവും. തൊട്ടു മീതെയുള്ള അമ്മിണി ഓപ്പോളുടെ മരണശേഷം , ഒരു തരം മരണഭീതി പാടെ  തളര്‍ത്തിക്കളഞ്ഞ വല്യച്ഛനും മുന്‍പേ ഉണ്ടായ വല്ല്യമ്മയുടെ ഈ വേര്‍പിരിയല്‍ തീത്തും അവിചാരിതമായിരുന്നു.

 വല്യമ്മ സ്വന്തം മക്കളെയും, പുതുക്കിപ്പണിത വീടിനെയും, വന്നുകയറിയ ദേശത്തെയും, തൊട്ടപ്പുറത്തെ  അമ്പലത്തെയും, വീടിനു ചേര്‍ന്നുതന്നെ നിലക്കുന്ന ആൽമരത്തെയും വിട്ടുപിരിഞ്ഞിട്ട് ഒരു കൊല്ലം!

വന്നുകയറിയ  ദേശത്ത് തന്നെ, വീട്ടുവളപ്പില്‍ ഉറങ്ങുന്ന വല്ല്യമ്മയുടെ അവസാനനാളുകളിലെ വേദനയുടെ നെടുവീര്‍പ്പുകള്‍ ആ  വീട്ടിലെ 'ഒരു മുറിയിലെ' ചുമരുകളില്‍ ഇപ്പോഴും ഉണ്ടാവണ്ടതാണ്...

Tuesday, July 31, 2012

ചില (അ)പ്രസക്തങ്ങള്‍...

കാതുകള്‍ ശബ്ദത്തിന് കൊടുക്കുന്ന ഉന്നതി.
അതുപോലെ
നേത്രങ്ങള്‍ കാഴ്ചയ്ക്ക് കൊടുക്കുന്ന വര്‍ണ്ണങ്ങളുടെ ആഘോഷ തിമര്‍പ്പ്!

അങ്ങനെ കുറെയേറെ...

അതുപോലെയൊക്കെ തന്നെയാവുമല്ലേ
ജീവിതത്തിനു ഭിക്ഷയായി കിട്ടുന്ന അതിന്റെ അമൂല്യത!

അതോര്‍ക്കുമ്പഴാ...

Thursday, July 19, 2012

നിഴല്‍

എന്റെ പെരുവിരലില്‍ നിന്നും നിന്റെ നെറുകവരെയുള്ള കറുകറുത്ത ദൂരം,
ഞാനെത്ര ചെറുതും, എത്ര വലുതുമാണെന്നെന്നെ ഒരുപോലെ  ഓര്‍മ്മിപ്പിയ്ക്കാറുണ്ട്.

എന്നില്‍ നിന്നുമടര്‍ത്തിയെടുക്കുന്ന എന്നിലെ വെളിച്ചമാണ് നീ!

നീയും ഞാനും ഒന്നായിത്തീരുന്ന ഒരു പ്രതിഭാസത്തെ പറ്റി ഇടയ്ക്കെങ്കിലും നീയോര്‍ത്തുനോക്കാറുണ്ടോ?


നിനക്കു ഞാനോ, എനിയ്ക്ക് നീയോ എന്നറിയാത്തവിധം നമ്മളൊരുനാള്‍ കൂടിച്ചേരുമ്പോള്‍
ഒരുപക്ഷെ നിനക്കുവേണ്ടി അപ്പോള്‍ ദുഃഖിയ്ക്കുന്നത്
വെളിച്ചമായിരിയ്ക്കും.

വെളിച്ചത്തിന് 
വെളിച്ചം കൊടുക്കുന്നവളല്ലേ നീ















Friday, July 13, 2012

കാഴ്ച

തുടക്കം
ഒരു നീലാകാശം.

അങ്ങുയരത്തില്‍ നിന്നും
നിലംപൊത്തി വീണ ‍ഒരു വൃക്ഷത്തടിയ്ക്ക് ചുറ്റും ‍ ‍
ചിതറിവീണ ശിഖരങ്ങള്‍ക്കടിയില്‍‍
ചതഞ്ഞുപോയ അനേകം കൂടുകള്‍ക്ക് നടുവില്‍
ഉയര്‍ന്നുപൊങ്ങുന്ന ചിറകടികള്‍ക്കൊടുവില്‍
ബാക്കിയാവുന്ന എണ്ണമറ്റ കുറേ  തൂവലുകള്‍ ...

അവസാനം കടയ്ക്കല്‍
ഇളം മണ്ണില്‍
പിളര്‍ന്നു വരുന്ന വെളുത്തൊരു തോടിനുള്ളില്‍
ചോരച്ച ഒരു കൊക്കിന്‍ തുമ്പ്‌ .

****  ****  ****  ****  ****

ഇത്തിരിവെട്ടം പോലും കടക്കാത്ത
തണലു പറ്റി പറ്റി
ഈര്‍പ്പമേറിയ
ഒതുക്കം വന്ന മണ്ണില്‍
രോമങ്ങളുള്ള നെഞ്ചിന്‍കൂടിലേയ്ക്ക് ഊര്‍ന്നു വീഴുന്ന
വെളുത്ത താടിയുള്ള
പത്മാസനത്തിലെ ഒരു ഋഷിവര്യന്റെ കട്ടിയുള്ള ജടയ്ക്കു മുകളില്‍
പല ദിശകളിലേയ്ക്കും പടര്‍ന്നുനില്‍ക്കുന്ന ശിഖരങ്ങളിലെ
അനേകായിരം കലപില ചൊല്ലുന്ന ഇലകളുടെ മറവില്‍
നെയ്തു നെയ്തെടുത്ത ഒത്തിരിയൊത്തിരി കൂടുകളില്‍ പലതില്‍
തൊള്ള തുറക്കുന്ന ചോരനിറത്തിലുള്ള കുഞ്ഞുകൊക്കുകളിലേയ്ക്ക്
എങ്ങുനിന്നോ പറന്നുവന്ന് തീറ്റ തിരുകുന്ന അമ്മ കൊക്കുകള്‍.

വൃക്ഷതലപ്പത്തും 
ഒടുക്കം
ഒരു നീലാകാശം .




Tuesday, June 26, 2012

നവനീതം!

ചുകന്ന... അല്ലല്ല
നല്ല കുങ്കുമത്തിന്റെ നിറമുള്ള പട്ടില്‍
സ്വര്‍ണ്ണനിറത്തിന്റെ ഉജ്ജ്വല തിളക്കം.

ലജ്ജ ഒന്ന് മിന്നിമറഞ്ഞുപോകും വിധം
ഇത്തിരിപോന്ന മുല്ലപ്പൂ... അല്ലല്ല
നല്ല തുമ്പപ്പൂമ്പോലത്തെ പല്ലുകളിലെ
ചുകപ്പിച്ച പുഞ്ചിരിയില്‍ എത്തിനോക്കുന്ന ഇത്തിരിഭ്രമം.

കണ്ണുകള്‍ക്ക്....‌ ഒരു ദിനത്തിന്റെ മുഴുവന്‍ ആകര്‍ഷകത്വം...
അല്ലേയല്ല, അല്ലല്ല
‍കണ്ണുകളിലേയ്ക്ക് കയറിയുയര്‍ന്നു നില്‍ക്കുന്ന കണ്‍തടത്തില്‍,
(ചുകപ്പിനോടു പ്രതിഷേധിച്ച്) തുടിയ്ക്കുന്ന കണ്മഷിക്കറുപ്പ്.

സന്ധ്യയ്ക്ക് നിറം പകരും ചെമ്മാനച്ചുകപ്പില്‍ തീര്‍ത്ത
പൂര്‍ണ്ണ വൃത്തത്തിനു തൊട്ടു മുകളില്‍ ചന്ദനക്കുറി വരച്ച... അല്ല,
അതെ! ചന്ദനം കൊണ്ടു മെഴുകിയെടുത്ത,
ഒന്നോ രണ്ടോ  ചുരുളിഴകള്‍ താഴേയ്ക്ക് വീണുകിടക്കുന്ന
കുളിര്‍ നെറ്റിയ്ക്ക് മുകളില്‍ ഒരു വെളുത്ത പൂവിതള് പാറിവീണത്.‍

ആ വെളുപ്പിന് സിന്ദൂരം കിനിയുന്ന നൈര്‍മല്യം!
ഇത്തിരി മുല്ലയുടെ ഗന്ധം
വിയര്‍പ്പിന്റെ നനവ്...










Thursday, February 16, 2012

“പൂർവ്വ പുണ്യത്തിന്റെ ഒരു തണുത്ത കയം“ - ആതി

നോവല്‍ - ആതി
ലേഖിക - സാറാ ജോസഫ്‌.
പ്രസാധകര്‍ - കറന്റ് ബുക്സ്‌.

സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവൽ - “ആതി” വായിച്ചു മുഴുമിപ്പിച്ചതേയുള്ളു.
ജലത്തിനും ജീവനും വേണ്ടി ഒരു ‘പ്രാർത്ഥന‘ ആയി അവരെഴുതിയ ഈ പുസ്തകം വായിച്ച അനുഭവം ഇവിടെ എഴുതിയിടാമെന്നു തോന്നി.
അവരുടെ പ്രാർത്ഥനയിലേയ്ക്കു ഏതെങ്കിലും തരത്തിലൊരു പങ്കു ചേരലെന്നോണം...

ഒരിടത്തൊരു ആതി എന്ന ദേശം...

പ്രകൃതിയുടെ അമൂല്യവരദാനങ്ങളിൽ ഒന്നായ ജലം- ജലത്തിന്റെ കഥ പറയുന്ന 'ആതി' - ആതിയെ പോലുള്ള കായലുകളാലും, വയലുകളാലും, കണ്ടൽക്കാടുകളാലും ചുറ്റപ്പെട്ട ഭൂപ്രദേശങ്ങളും, ഇവിടങ്ങളിലെ മണ്ണും വെള്ളവുമായി ഒന്നുചേർന്നു ജീവിയ്ക്കുന്ന ഒരു ജനവിഭാഗം തന്നേയും നമുക്കെന്നന്നേയ്ക്കുമായി നഷ്ടമായിക്കഴിഞ്ഞോ, അഥവാ നഷ്ടപ്പെടുന്നതിൽ നിന്നും രക്ഷെപ്പെടുത്താനാവാത്ത വിധത്തിലുള്ള ഒരു പരിതസ്ഥിതി തന്നെ വന്നുചേർന്നുവോ എന്നൊരു ഭീതി ഈ പുസ്തകം അറിയാതെ ജനിപ്പിയ്ക്കുന്നുണ്ട്. ആ ഭീതി, ഒരുപക്ഷേ നിലനില്പിനെതിരെ പരോക്ഷമായും പ്രത്യക്ഷമായും പൊട്ടിപ്പുറപ്പെടുന്ന വന്‍ ഭീഷണികളുടേതാവാം, അടുത്ത തലമുറയിലേയ്ക്കു ഉത്തരവാദിത്തത്തോടെ പകർന്നു നൽകേണ്ട സംസ്ക്കാരം/മൂല്യങ്ങൾ തന്നെ ഈയിടെയായി മണ്ണടിഞ്ഞു പോകുന്നുവോ എന്നു തുടങ്ങുന്ന ആശങ്കകളുടേതുമാവാം.

“ആതി ഒരു സ്വപ്നലോകമോ, സങ്കല്പദേശമോ അല്ല. ആതിക്കു സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട്! അവസാനത്തെ മരം പോലെ, അവസാനത്തെ പുഴ പോലെ, ചില മനസ്സുകൾ, ചില ഭൂവിഭാഗങ്ങൾ...” എന്നു തന്റെ കുറിപ്പിൽ എഴുത്തുകാരി പ്രത്യേകം ഓർമ്മിപ്പിയ്ക്കുന്നുണ്ടെങ്കിലും...



വെള്ളത്തിനു മുകളിൽ പൊങ്ങികിടക്കുകയാണത്രേ "ആതി" എന്ന ദേശം. ആതിയ്ക്കു വെള്ളവുമായി അഭേദ്യമായ ബന്ധമാണുള്ളതു്. അവിടത്തെ വെള്ളത്തിനും മണ്ണിനും നെൽ‌വിത്തുകൾക്കും ഒക്കെ പറയാനുണ്ട് ഒരുപാട് പഴക്കമുള്ള കഥകൾ. ആ കഥകളൊക്കെ ഒരു ദേശത്തിന്റെ സംസ്ക്കാരമായി രൂപം കൊള്ളുകയാണ്. ആ കഥകളും അതിലെ കഥാപാത്രങ്ങളും, അവിടത്തെ നീർച്ചാലുകളും, ചതുപ്പും, വെള്ളവും, മീനുകളും, കക്കകളും, നെൽ‌വയലുകളും, കാടുകളും, പക്ഷികളും എന്നുവേണ്ട, ഒരു പുല്‍ക്കൊടി വരെ ആ ദേശവാസികളുടെ ഉള്ളിന്റെയുള്ളിലെ അടിത്തട്ടുകളിൽ മിടിച്ചുകൊണ്ടിരിയ്ക്കുന്ന ജീവശ്വാസമാണ് - നിലയ്ക്കാത്ത, ജീവന്റെ ഉറവകളാണ്!
ഇവ എല്ലാം ചേര്‍ന്നുണ്ടാകുന്ന ആതി എന്ന ദേശം മനോഹരമായ, സ്വപ്ന സദൃശമായ ഒരു ലോകമായി വായനയിലേയ്ക്കൊഴുകിയെത്തുകയാണ്...

ആതിയുടെ കഥാ സായാഹ്നങ്ങൾ-



കഥകള്‍ പങ്കുവെയ്ക്കുന്ന സായാഹ്നങ്ങള്‍ 'ആതി'ദേശത്തിന്‍റെ ഒരു സവിശേഷതയാണ്. കഥകൾ കേട്ടുവളരുന്ന ആതിയിലെ കുഞ്ഞുങ്ങളുടെ ഇടയിലേയ്ക്കു നമ്മുടെ കുഞ്ഞുങ്ങളേയും പിടിച്ചിരുത്താൻ കൊതിച്ചുപോകും. കുഞ്ഞുങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും ചെന്നിരിയ്ക്കാം ആതിയിലെ കഥാസായാഹ്നങ്ങളിൽ... അതവരുടെ പാരമ്പര്യമാണ്. ചിട്ടകൾ തെറ്റിച്ചു കൂടാത്ത ഒരനുഷ്ഠാന കർമ്മമാണ്. ദേശവാസികളോരോരുത്തരും ഗൌരവപൂർണ്ണമായി പങ്കെടുക്കുന്ന, പുനർചിന്തനങ്ങൾക്കു വഴിതുറന്നുകൊടുക്കുന്ന ഒരു ഒത്തുകൂടലാണ്.

ആതിയിലേയ്ക്ക് 'കഥാ സായാഹ്നങ്ങളി'ലേയ്ക്കായെത്തി ചേരുന്ന ഊരുതെണ്ടികളായ കഥപറച്ചിലുകാർ, കഥ പറയുന്ന രീതികളും ചിട്ടകളും, കഥ കഴിഞ്ഞാൽ അതെങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്ന ചോദ്യവും, അതിൽ വിവരിയ്ക്കപ്പെടുന്ന ഒരുപിടി കഥകളും എല്ലാം നമ്മുടെയുള്ളിന്റെയുള്ളിലേയ്ക്കു തള്ളിക്കയറി വരുന്നു.

ആതിയിലെ സമാധാനത്തിനെതിരായി പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്നങ്ങളിൽ ദേശവാസികൾക്കും, വായനക്കാർക്കും ഒരുപോലെ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശുഭ സൂചകങ്ങളായി കഥാ സായാഹ്നങ്ങളിലെ കഥകൾ പലപ്പോഴായി കടന്നുവരുന്നു.

അങ്ങനെ ആതിയിലെ ഈ കഥാ സായാഹ്നങ്ങളെ‍, നോവല്‍ ചിട്ടയോടെ കെട്ടിപ്പടുത്തുയര്ത്തുവാന്‍ മാത്രമല്ല, തന്റെ വീക്ഷണങ്ങളും, കാഴ്ചപ്പാടുകളും വായനക്കാരിലെയ്ക്കെത്തിയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു ഉപാധിയായും അതാത് സ്ഥാനങ്ങളില്‍ എഴുത്തുകാരി അഴകോടെ  ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് കാണാം.

എന്നാല്‍ ഒരു ഘട്ടത്തില്‍, ശരിതെറ്റുകൾക്കു വേണ്ടി ദേശത്തിന്റെ രണ്ടു ഭാഗത്തുനിന്നും ആയുധങ്ങളെടുക്കപ്പെടുമ്പോൾ, ആയുധങ്ങളിലൂടെയല്ല ആതിയെ രക്ഷിയ്ക്കേണ്ടതെന്നു പറയുകയും ചിന്തിയ്ക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിഷ്പക്ഷത പാലിച്ചുകൊണ്ട്, ആതിയുടെ സംസ്ക്കാരങ്ങളെ, ഇരുട്ടിനെ, തണുപ്പിനെ, അന്നത്തെ, ജലത്തെ, സമാധാനത്തെ രക്ഷിച്ചെടുക്കാൻ പെടാപാടു പെടുന്നുണ്ട് .
‘ശരി‘യ്ക്കുവേണ്ടി മനസ്സു കൊണ്ടു അവര്‍ ശക്തമായി നിലകൊള്ളുമ്പോഴും, എവിടെനിന്നെന്നില്ലാതെ ഉയര്‍ന്നു പൊങ്ങുന്ന ഭീഷണിമുഴക്കങ്ങളുടെ ആര്‍ത്തനാദം അവരിലുണ്ടാക്കുന്ന ഒട്ടും ചെറുതല്ലാത്ത മാനസിക സംഘർഷങ്ങൾ ആതി ദേശത്തിന്റെ പരിസ്ഥിതിയ്ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളുടെ ഗൌരവത്തെ സൂചിപ്പിയ്ക്കുന്നുണ്ട് . ശരിയേത്, തെറ്റേത് എന്നു വേർതിരിച്ചെടുക്കാനാവത്ത വിധത്തിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന സ്ഥി തിവിശേഷങ്ങള്‍  വായനക്കാരെ ഭീതിയിലകപ്പെടുത്തുന്നുമുണ്ട് .

ഇത്തരത്തില്, കഥകളും, വിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുന്ന  ഒരു ‍ 'സുന്ദര' ലോകത്തുനിന്നും പൊടുന്നനെയുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ഗൌരവതലങ്ങളിലേയ്ക്ക് അപ്പപ്പോള്‍ ഗതി മാറ്റുന്ന പ്രവൃത്തി അത്രയേറെ അയത്നലളിതമായി ‍നേര്‍ത്ത ഇഴകളെ‍ കൊണ്ട് അതി സൂക്ഷ്മം നെയ്തെടുത്തിട്ടുള്ളത് ഈ നോവലിലുടനീളം കാണാം.

അതിന്റെ ഭാഗമായി ആതിയിലെ ഇരുട്ടിന്റേയും, തണുപ്പിന്റേയും, നിശബ്ദതയുടേയും, മണ്ണിന്റേയും, വെള്ളത്തിന്റേയും 'രഹസ്യ'ങ്ങൾ പല അദ്ധ്യായങ്ങളിലൂടെയായി മനോഹരമായി അനാവരണം ചെയ്യപ്പെടുന്നു. എഴുത്തില്‍‍ രൂപപ്പെട്ടുവരുന്ന ഭാഷാസൌന്ദര്യം അതിന്റെ മാറ്റു കൂട്ടുന്നു.

കഥാപാത്രങ്ങള്‍ -

തന്റെ സ്വകാര്യ ദുഃഖങ്ങളെ, എല്ലു മുറിയെ പണിയെടുത്തു ജീവിയ്ക്കാനുള്ള ഇന്ധനമാക്കി മാറ്റി ഉറച്ച നിലപാടുകൾ മാത്രം ജീവിതത്തിൽ കൈകൊണ്ടിട്ടുള്ള കുഞ്ഞിമാതു എന്ന കരുത്തുറ്റ ഒരു  സ്ത്രീ കഥാപാത്രം ആതിയുടെ ഊർജ്ജമായി നിലകൊള്ളുമ്പോൾ, ചെറുപ്പത്തിന്റെ തുടിപ്പുകളായി ശൈലജയും പൊന്മണിയും നിലകൊള്ളുന്നു. മാർക്കോസും നൂറുമുഹമ്മദും ആതിയുടെ ഉള്‍ത്തടങ്ങളുടെ  സംഗീതമായൊഴുകുന്നു.
ഒടുക്കം, കഥാസായാഹ്നങ്ങളിലെ കഥകളെ ജീവിതത്തിലേയ്ക്കുപയുക്തമാക്കിയോ എന്നു സ്വയം ചോദിച്ച്, മനുഷ്യന്റെ വെള്ളത്തോടും മണ്ണിനോടുമുള്ള ആത്മീയബന്ധത്തിന്റെ മുറുക്കമറിഞ്ഞ്, സ്വന്തം ജീവിതം തന്നെ ‘സത്യ’ത്തിന്റെ സന്ദേശമാക്കി ആതിയിലെ സായാഹ്നങ്ങളിൽ ഒരിയ്ക്കൽ പറയപ്പെടാൻ പോകുന്ന ഒരു കഥയാക്കി മാറ്റുന്ന ദിനകരൻ ആതിയുടെ നിലനില്പിന്റെ പൊരുളാകുന്നു, ആത്മാവാകുന്നു.
ഇവരോടൊപ്പം ഭംഗിയിൽ വന്നു പോകുന്ന മറ്റനേകം കഥാപാത്രങ്ങളും വായനയ്ക്കൊപ്പം സഞ്ചരിയ്ക്കുന്നുണ്ട്.

എന്നാൽ ഇവരെയൊക്കെ ആതിയുമായി ഇത്രയ്ക്കധികം കൂട്ടിയിണക്കാൻ കാരണക്കാരനാകുന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട്. വികസനം എന്ന പേരിന്റെ മറവിൽ, മുന്നും പിന്നും നോക്കാതെ, സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ മടിയ്ക്കാത്ത ലാഭക്കൊതി മൂത്ത കഥാപാത്രം, അല്ലെങ്കിൽ കഥാപാത്രങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാൻ മുന്നിട്ടിറങ്ങുന്ന വൻ ഭീഷണികൾ. അതും ആതിയിലെ മണ്ണില്‍ തന്നെ പെറ്റുവീണ്, അവിടത്തെ വായു ശ്വസിച്ച് വളര്‍ന്നു വന്ന ആതിയുടെ മക്കള്‍.
ഇതിന്റെയൊക്കെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും, പ്രശ്നങ്ങളും ഇപ്പോഴത്തെ സാമൂഹ്യപരിതസ്ഥിതികളുമായി വളരെയധികം ഒന്നു ചേർന്നു പോകുന്നു, പ്രസക്തങ്ങളാകുന്നു. പ്രത്യേകിച്ചും ഇപ്പോൾ മാലിന്യനിക്ഷേപങ്ങൾക്കെതിരായി നടക്കുന്ന വിളപ്പിൽശാല പ്രക്ഷോഭങ്ങളും, ഭൂമികയ്യേറ്റങ്ങളും, കർഷകരുടെ പ്രശ്നങ്ങളും എല്ലാം ഒരൊറ്റ പുസ്തകത്തിലൂടെ  അടുത്തറിയുന്ന പോലെ - മനുഷ്യന്റെ നിസ്സഹായതകളെയല്ല, നിയമനൂലാമാലകളല്ല, രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, അവരുടെ ജീവന്റെ തുടിപ്പുകൾ നമുക്കു കേൾക്കാം - ആതിയിലെ ഒരുപിടി കഥാപാത്രങ്ങളിലൂടെ, അവിടത്തെ ഒഴുകുന്ന വെള്ളം പറയുന്ന ഈ  കഥയിലൂടെ...

 വിചിന്തനം

ആതി വായിച്ചവസാനിപ്പിയ്ക്കുമ്പോൾ ഒരുപിടി ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാവുന്നു... എങ്ങനെയായിരിയ്ക്കണം യഥാർത്ഥത്തിൽ ഒരു ദേശത്തിന്റെ വികസനം? ഇതൊരുപക്ഷേ കാലാകാലങ്ങളായി ആവര്‍ത്തിച്ചു കേട്ടുവരുന്ന വരുന്ന ഒരു ചോദ്യമാകാം.
അത് കേവലം ഒരു സ്ക്കൂളോ, ആശുപത്രിയോ, ബഹുനിലകെട്ടിടമോ, പൊതുനിരത്തോ പണിതുണ്ടാക്കിയിടുന്നതിൽ ഒതുങ്ങുന്നതാണോ ?  അതു മാത്രമാണോ വികസനം? അഥവാ ഒരു ദേശത്തിന്‍റെ വികസനം എന്നതിനു കൈവരുന്ന മാനങ്ങള്‍ എന്തെല്ലാം ?

ആതിയിലെ കഥാസായാഹ്നങ്ങൾ ഒരു കാര്യം തീര്‍ച്ചയായും  ചൂണ്ടിക്കാട്ടുന്നുണ്ട്. വികസനം എന്ന പദം മനുഷ്യമനസ്സുകൾക്കു കൂടി അത്യാവശ്യമായ, തത്തുല്യമായതോ അല്ലെങ്കിൽ അതിനുമേൽ പ്രാധാന്യമർഹിയ്ക്കുന്നതോ ആയ കാര്യമാണെന്നു ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
എന്താണീ മനസ്സിന്റെ വികസനം?
അതെങ്ങനെ സാദ്ധ്യമാക്കാം? സ്നേഹം, സത്യം, തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ക്ക് ജീവിതത്തില്‍  കൈവരുന്ന പ്രസക്തി എന്ത്? അഥവാ തത്വാധിഷ്ഠിതമായ ഒരു കാഴ്ചപ്പാട്‌ ഇന്നത്തെ പരിതസ്ഥിതിയില്‍  അസാദ്ധ്യമാണെന്നാണോ?

 പ്രകൃതിയുടെ സന്തുലനം  തച്ചുടച്ചും, മനുഷ്യമനസ്സുകളുടെ അടിത്തട്ടുകളിൽ കാലാകാലങ്ങളായി രൂപപ്പെട്ടുവരുന്ന സംസ്ക്കാരങ്ങളേയോ, ആചാരങ്ങളേയോ ഒരു ദിവസം പാടെ മായ്ച്ചുകളഞ്ഞും  വന്‍ വികസനപദ്ധതികൾ കൊണ്ടുവരുന്നതിലെ നിരർത്ഥകത ആതി കാണിച്ചുതരുന്നുണ്ട്.
ആതി എന്ന ഈ 'കഥ' എങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്നൊന്നു ചിന്തിയ്ക്കാൻ ഇതെല്ലാം വലിയൊരു പ്രേരണയേകുന്നു ...

പ്രകൃതി എന്ന ചിന്ത, അതിന്റെ ആഴം, വലുപ്പം, പ്രാധാന്യം ഒക്കെ നമ്മളിലോരോരുത്തരിലും അടിയുറച്ചുണ്ടാവേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി തന്നെ ചിത്രീകരിച്ചി രിയ്ക്കുന്നതിനോടൊപ്പം , മറ്റൊരു ചിന്ത വരുന്നത് ഇതാണ്. ഇത്തരം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളും, അടിച്ചമർത്തലുകളും നിസ്സഹായതകളോടെ നോക്കിനിലക്കാതെ, നാമോരോരുത്തരും എന്തെങ്കിലുമൊന്നു ചെയ്തു തുടങ്ങിയേ തീരൂ , മുകളിലത്തെ അറകളില്‍ നിന്നും താഴത്തെ മണ്ണിലേയ്ക്ക് ഇറങ്ങി വന്നേ മതിയാവൂ എന്ന് ഗൌരവപൂർവ്വം ആലോചിയ്ക്കേണ്ട സമയം അതിക്രമിച്ചു എന്നതു തന്നെയാണ്.
പക്ഷെ അതും എങ്ങനെ? തുടങ്ങേണ്ടത് എവിടെ നിന്നും?

 എഴുത്തുകാരി പറയുന്നതു ഇത്രമാത്രം -

“ഏറ്റവുമൊടുവിലായി, എന്റെ വായനക്കാരോട്, ഓരോ മനസ്സിലുമുണ്ട് പൂർവ്വപുണ്യത്തിന്റെ തണുത്ത കയങ്ങൾ, ആതികൾ. അതിൽ മുങ്ങിക്കിടക്കാൻ ഈ പുസ്തകത്തിന്റെ വായന സഹായമാകുമെങ്കിൽ ഞാൻ കൃതാർത്ഥയായി.”


ഒന്നു രണ്ട് ലിങ്ക് കിട്ടിയതും ഇതോടൊപ്പം ചേർക്കാമെന്നു തോന്നി.

http://ibnlive.in.com/news/valanthakad-listens-to-its-own-tale/167180-60-116.html

http://www.thehindu.com/todays-paper/tp-national/tp-kerala/article2157429.ece

Monday, January 16, 2012

അടയാളങ്ങൾ


മരുന്നുകളുടേയോ രോഗങ്ങളുടേയോ ഗന്ധമല്ല, ചിരപരിചതമായ ചന്ദനത്തിന്റെയും കുംകുമത്തിൽന്റേയും സുഗന്ധം ശ്വസിച്ചുകൊണ്ടാണ്‌ ആ ആശുപത്രി മുറിയിലേയ്ക്കയാൾ സധൈര്യം കടന്നുചെന്നത്‌.

ഒരു പ്രാർത്ഥനാമുറിയിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴുള്ള അതേ അനുഭൂതിയോടെ അയാൾ ആർക്കും മുഖം കൊടുക്കാതെ യന്ത്രസാമഗ്രികളാൽ ചുറ്റപ്പെട്ട ആ കട്ടിലിനു നേരെ സാവധാനം നടന്നു ചെന്നു.

ഓർമ്മ നഷ്ടപ്പെട്ട, ചേതനയറ്റ ശരീരവുമായി കിടക്കുന്ന ഒരു രൂപത്തെയായിരുന്നില്ല, സ്വബോധത്തോടെ, മുഴുവനും വെളുക്കാൻ കുറച്ചുകൂടി ബാക്കി വെച്ചിട്ടുള്ള, കെട്ടിവെച്ച മുടിയുമായി കിടക്കുന്ന ഒരു രൂപത്തെയാണയാളവിടെ കണ്ടത്.
ഉള്ളിൽ ഒരു മുന്നറിയിപ്പേതുമില്ലാതെ തിങ്ങിവിങ്ങി ഉടലെടുത്തുകൊണ്ടിരിയ്ക്കുന്ന പാപബോധങ്ങളെ അയാൾ സ്വയം അറിയുന്നില്ലെന്നു നടിച്ചു.

പക്ഷേ അപ്രതീക്ഷിതമെന്നവണ്ണം താൻ തിരിച്ചറിയപ്പെടുന്നത് അയാൾ തെല്ലൊരു വിസ്മയത്തോടെ നോക്കി നിന്നു.
ഒരു പ്രേരണയാലെന്നപോലെ പതുക്കെ അടുത്തു ചെന്നിരുന്നു. തലങ്ങും വിലങ്ങും ട്യൂബുകളാൽ ബന്ധിപ്പിയ്ക്കപ്പെട്ട ശുഷ്കിച്ചു ചുളിഞ്ഞ ശരീരത്തെ പുതപ്പിച്ചിരുന്ന തുണിയിൽ അയാളുടെ ശരീരം പതുക്കെ സ്പർശിച്ചു.
പുതുക്കിപ്പുതുക്കി, തെളിമയോടെ, കേടുപാടുകളേൽപ്പിയ്ക്കാതെ, പത്തെൺപതു വർഷക്കാലമായി കൊണ്ടുനടക്കുന്ന, ഓർമ്മകളുടെ തകരുന്ന കൂടുകളിൽ നിന്നും ഒഴിഞ്ഞ തൂവലുകൾ അയാൾ ധരിച്ചിരുന്ന ജീൻസിന്റെ നീല നിറത്തിൽ തട്ടി താഴേയ്ക്കു ശബ്ദമില്ലാതെ പറന്നുവീണു.

ശാന്തമായ ആ മുഖത്തേയ്ക്കയാൾ സൂക്ഷിച്ചു നോക്കി. അടഞ്ഞ കണ്ണുകൾക്കുള്ളിൽ സാവധാനത്തിലുള്ള ചലനം. കണ്ണിൽ നിന്നുമൂറി വരുന്നത്‌, മെലിഞ്ഞുണങ്ങിയ ശരീരത്തിൽ അപ്പൊ പൊട്ടിയ ഉറവയിൽ നിന്നൊലിയ്ക്കുന്ന തെളിനീരാണെന്നയാൾക്കു തോന്നി. അയാളതു തുടച്ചുകളഞ്ഞില്ല.

വിളറിയ ചുണ്ടുകൾ ചലിയ്ക്കുന്നുണ്ടെന്നത്‌ അയാൾക്കു കാണുവാൻ കഴിഞ്ഞു.
അതെന്തോ മന്ത്രിയ്ക്കാനൊരുങ്ങുന്നുണ്ടന്നയാൾക്കു മനസ്സിലാക്കാനാവുന്നുണ്ടായിരുന്നു.

അയാൾ അരികിലേയ്ക്കു കുനിഞ്ഞു. വിറയ്ക്കുന്ന കൂപ്പുകൈകളോടെ കിടക്കുന്ന ആ ശരീരത്തിന്റെ ഇടതുവശത്ത് അയാൾ തന്റെ വലതു കൈ കിടക്കയിൽ കുത്തിനിർത്തി. ബലം പോരാഞ്ഞുണങ്ങി മെലിഞ്ഞ, ഒഴിഞ്ഞുകിടന്നിരുന്ന, വെളുത്ത കൂപ്പുകൈകളിൽ തന്റെ ഇടതുകയ്യും മൃദുവായി വെച്ചു.

തെളിച്ചത്തോടെ, ശാന്തതയോടെ, സ്വബോധത്തോടെ, അയാളുടെ നാമം ഒരു ശ്വാസത്തിന്റെ പകുതിയിൽ ഉച്ചരിച്ചു തീരുന്നത്‌ അയാൾ വ്യക്തമായി കേട്ടു. നേർത്തു പോയ ആ ശബ്ദം അപ്പോൾ   പകർന്നു കൊടുത്ത ശക്തിയിൽ അയാൾ സ്തംഭിച്ചിരുന്നു. ശിരസ്സ്‌ കുനിച്ചു.
കാലങ്ങളോളം അയാളുടെ അകത്തളങ്ങളിൽ ഉപയോഗശൂന്യമായി കിടന്നു തുരുമ്പിച്ചുപോയ ഒരു വിളി പുറത്തുവന്നത് അവിചാരിതമായി തോണ്ടയിൽ കുടുങ്ങി പോയത് അയാളൊട്ടും അറിയാതെപോയി.


മുറിയിലവിടവിടെ ദുഃഖത്തിന്റെ നനവുകളുണ്ടായിത്തീരുന്നത്‌ അയാൾ പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു.  കൈകളെ പിൻ‌വലിയ്ക്കാതെ നിമിഷങ്ങളോളം സ്തബ്ധനായി അയാളിരുന്നു.

ഭാരമേറിയ നെഞ്ചിൻ‌കൂടിനുള്ളിലെ ഒരു മുറിവ് അന്തമില്ലാതെ പൊട്ടിയൊലിയ്ക്കാറായി നിന്നു.

പാപബോധങ്ങൾ, തടയില്ലാതൊഴുകാൻ കൊതിയ്ക്കുന്ന ഉപ്പുനീരിൽ കുത്തിയൊലിച്ചുപോകാൻ തയ്യാറെടുത്തു നിന്നു.

ഉദരത്തിന്റെ നടുഭാഗത്തെ, പിറവിയുടെ ഒരു ശേഷിപ്പിൽ അപ്പോഴും ജീവന്റെ അടയാളങ്ങൾ താളം തെറ്റാതെ തുടിച്ചുകൊണ്ടിരുന്നു.



Sunday, January 08, 2012

കറുപ്പും വെളുപ്പും











ഒരു കറുത്ത ചില്ലിൻ‌കൂട്ടിലേയ്ക്കു  ഒപ്പിയെടുക്കപ്പെട്ട,
തിരികെപ്പിടിച്ചെടുക്കാൻ കൊതിപ്പിയ്ക്കുന്ന ഒരു നിമിഷം!

ആ കറുപ്പിൽ നിന്നും
വെളുപ്പ്
വല്ലാതെ ആശിപ്പിയ്ക്കുന്ന ഒരു പഴയ കൌതുകത്തെ കണ്ടെടുക്കുന്നു.
അതിനെ ഉള്ള് തൊടുന്ന നിഷ്കളങ്കതയുടെ ഉടുപ്പിടീപ്പിയ്ക്കുന്നു.
അതിനൊരുപിടി ഓർമ്മകളുടെ സുവർണ്ണതിളക്കം നൽകുന്നു.

ഈ കറുപ്പിനും വെളുപ്പിനുമിടയ്ക്കെവിടെയൊക്കെയോ
വിട്ടുവിട്ട്, അടർന്നുവീണു കൊണ്ടിരിയ്ക്കുന്ന ഭാഗത്ത്
ഇനിയുമൊരു ബാല്യത്തിന്റെ ഒരു കുഞ്ഞു ശബ്ദം കേൾക്കാനുണ്ട്.

ഇന്നലെകളുടെ കറുത്തു തുടങ്ങുന്ന ബാല്യങ്ങളെ വീണ്ടെടുത്തോമനിയ്ക്കാൻ
ഇന്നിനുണ്ടാവുന്നുണ്ട്
അത്ര തന്നെ നിഷ്ക്കളങ്കതയൂറുന്ന,
അതേ രക്തമോടുന്ന,
വെളുത്തു തുടങ്ങുന്ന മറ്റൊരു ബാല്യം!

ഇങ്ങനെ കറുത്ത് കറുത്ത്, വെളുത്തു വെളുത്ത്,
പിന്നെ വെളുത്ത് കറുത്ത്, കറുത്ത് വെളുത്ത്...

(This image was clicked by my uncle long before and I have to mention my cousin sister also here, from whom I got this photo.
And this is dedicated specially to my brother and his son! )