Tuesday, December 09, 2014

ഉം.

ഉമ്മേ...ഉമ്മേ...
എന്റെ പ്രിയപ്പെട്ട ഉമ്മകളേ...
നിങ്ങളിത്രയ്ക്കൊക്കെ
വിപ്ലവം സൃഷ്ടിക്കാൻ പോന്നോ?!

എനിക്കു സന്തോഷായി...
പക്ഷേ നിങ്ങളേതു പക്ഷത്താ ശരിയ്ക്കും?

എന്റെ പൊന്നുമ്മേ... നീ,
തോന്നുമ്പോൾ പരസ്യമായി നിന്നെ ഒന്ന് കണ്ണടച്ച് അനുഭവിക്കാനോ,
നിന്നെ പൊതുയിടങ്ങളിൽ ചുണ്ടുകളാൽ ഒന്നുച്ചരിച്ചു കേൾക്കുവാൻ പോലുമോ
വിലക്കേർപ്പെടുത്തുന്ന,
നിനക്കു സ്വകാര്യതയുടെ കൂടുകൾ പണിതേൽപ്പിയ്ക്കുന്ന,
നിന്റെ അരുമയാർന്ന പൂംബാറ്റച്ചിറകുകളെ,
അപ്പൂപ്പൻതാടികൾ നിന്നെയുമെടുത്ത് കാറ്റത്ത് പാറുന്നതിനേ,
ഉന്മാദങ്ങളെ സമ്മാനിയ്ക്കുന്ന നിന്റെ ശ്വാസകോശങ്ങളെ,
മണിക്കൂറുകളെ നിമിഷാർദ്ധങ്ങളാക്കിമാറ്റുന്ന നിന്റെ ഇന്ദ്രജാലങ്ങളെ
എല്ലാം എല്ലാം വിസ്മരിച്ചു,
നിന്നിലെ നിഷ്ക്കളങ്കതകളിലേക്ക് അതിക്രമിച്ചുകയറി വ്രണപ്പെടുത്തുന്ന
മാന്യമഹാജനങ്ങളുടെ ഭൂരിപക്ഷത്തിന്റെ കൂടെയോ?

അതോ
സ്നേഹകൂടുകളിൽ നിന്നെ കോരി നിറച്ചുവെയ്ക്കുവാൻ
ഒരു വിശ്വാസങ്ങൾക്കും നിന്നെ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത
നിന്നെ നീയായി മാത്രം കാണുവാൻ ആഹ്വാനം ചെയ്യുന്ന
നിനക്കു വേണ്ടി കൂടിയും സമരം നടത്തുന്ന
തെരുവിലിറങ്ങി അടിവാങ്ങുന്ന
പെണ്ണുങ്ങൾ പരസ്യമായി ചുംബിച്ചു കാണിച്ചുതരുന്ന
പെണ്ണും ആണുമടങ്ങുന്ന
ന്യൂനപക്ഷങ്ങളുടെ കൂടെയോ?

എന്റെ ചുംബനങ്ങളേ....
വെളുത്ത മുല്ലപ്പൂക്കളെപ്പോലെ നിങ്ങളെ സ്നേഹിയ്ക്കുന്നവർ,
ചുവന്ന തെച്ചിപ്പൂക്കളെ പോലെ സ്നേഹത്തിന്റെ
രക്തബിന്ദുക്കളെ നിങ്ങൾക്കു ചാർത്തുന്നവർ,
മഞ്ഞജമന്തികളെ പോലെ, നന്ദ്യാർവട്ടപ്പൂക്കളെ പോലെ
ചെമ്പരത്തിയെ പോലെ, നാലുമണിപ്പൂക്കളെ പോലെ
ചെറുതും വലുതുമായി നിങ്ങളെ പുണരുന്നവർ,
എന്നും ഏതൊക്കെയോ തോട്ടങ്ങളിൽ വിരിഞ്ഞുവാടിപ്പോവുന്ന
നഷ്ടസ്വപ്നങ്ങളിലെ പനിനീർപ്പൂവുകളെ പോലെ...
നിങ്ങളെ ഓർക്കുന്നവർ, ആഗ്രഹിയ്ക്കുന്നവർ
സ്വപ്നം കാണുന്നവർ
ഒരുപാടുപേർ വേറെയുമുണ്ട്.

നിങ്ങളേതുപക്ഷത്തായാലും അവരെ വിട്ടുപോകാതിരിയ്ക്കുക.
പൊതുവിടം എന്നോ സ്വകാര്യയിടം എന്നോ ഇല്ലാതെ
സ്നേഹത്തിന്റെ ലോകങ്ങളിൽ, പ്രണയത്തിന്റെ ഉദ്യാനങ്ങളിൽ,
തേൻ കുടിക്കാൻ വരുന്ന ചിത്രശലഭങ്ങളായി പറന്നുപറന്ന്
നിങ്ങൾക്കു കൈവരുന്ന നിങ്ങളുടെ വ്യക്തമായ
ചുംബനരാഷ്ട്രീയം ഇവിടെ പ്രകാശിപ്പിയ്ക്കുക!

എന്റെ പ്രിയ ചുംബനമേ...
നിനക്കെന്റെ സ്നേഹം നിറച്ച ഉമ്മകൾ!














Monday, December 01, 2014

ഭൂമിഗീതം

വസന്തം അങ്ങു ദൂരെയായിത്തീർന്നിരിക്കുന്നു.
നോക്കെത്താ ദൂരത്ത്....

അവിടെ എവിടെയോ നിന്നും പതുക്കെ
ഒരുപാടുദൂരം ഒരു കുളിർത്തെന്നലായ്
ഇവിടെ ഒഴുകിയൊഴുകിയെത്തമ്പോൾ
വേനലിനെ വകഞ്ഞുമാറ്റിയേതോ ഒരു
സാന്ത്വനവികാരമാകുന്ന ശൈത്യം,
ഭൂമിയ്ക്കു വേണ്ടി ഒരു സുപ്രഭാതം കൊണ്ട്
വസന്തത്തിന്റെ
ഒരായിരം ഓർമ്മത്തൂവലുകളാലൊരു 
മഞ്ഞുകൂടാരമാണുണ്ടാക്കിയത്.  

കൂടാരത്തിനകത്തും പുറത്തും മഞ്ഞാണ്.
അതിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ഓരോ
വെൺതൂവലും ഓരോ ഓർമ്മക്കൂടാകുന്നു.
ശക്തി കുറഞ്ഞ വെയിലിന്റെ ഇളം ചൂടിൽ പോലും
എപ്പൊ വേണമെങ്കിലും ഉരുകിയൊലിക്കാവുന്ന
വെറുമൊരു മഞ്ഞിന്റെ കൂടാരത്തിന്നുള്ളിൽ
മഞ്ഞുരുകിയാൽ, മിനുസമാർന്ന തൂവലുകൾ മാത്രം ബാക്കിയാവുന്ന,
അടർത്തിമാറ്റിയാലും വിട്ടുപോകാത്ത
ഓർമ്മകൾ തീർക്കുന്ന ഒരു വസന്തകാലമുണ്ട്.

എന്നാലും മഞ്ഞിന് വെണ്മയുടെ വിശുദ്ധിയുണ്ടെന്നും
ഓരോ മഞ്ഞുകണത്തിലും
കുളിർമ്മയേകുന്ന അതിന്റെ ബാഷ്പം 
ഈ ലോകത്തിലെ ഏറ്റവും വലിയ സത്യങ്ങളിൽ ഒന്നാണെന്നും
ഭൂമി മഞ്ഞിനോട് പറഞ്ഞുകൊണ്ടേ ഇരുന്നു.

ചെയ്തുതീർക്കാനുള്ള തിരക്കുകളേറയുണ്ടായിട്ടും
മഞ്ഞുവന്നു പൊതിയുന്ന ആ പ്രഭാതത്തിൽ
കിടക്കയിൽ നിന്നും പൊന്താതെ
വസ്ത്രങ്ങളുടെ കെട്ടുപാടുകളില്ലാതെ, പുതയ്ക്കാതെ
ഇളംവെയിൽ പകരുന്ന ചെറുചൂടിൽ
അലസമായി മയങ്ങിക്കിടക്കുന്ന
ഭൂമിയുടെ കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും
തുറന്ന മാറിലേയ്ക്കും, മറയ്ക്കാത്ത പൊക്കിൾക്കുഴിയിലേയ്ക്കും
മഞ്ഞു തുള്ളികൾ ഇറ്റിറ്റായി വീണുകൊണ്ടുമിരുന്നു...

അങ്ങിനെ ഭൂമി നിർത്തിവെച്ചിരുന്ന ഒരു പാട്ട്
വീണ്ടും മഞ്ഞിന്റെ നാദത്തിൽ പുറത്തുവന്നു...
ഭൂമി മുഴുവൻ, വീണുടയുന്ന മഞ്ഞുകണങ്ങളാൽ പൂത്തുലഞ്ഞു...
മണ്ണിനോടു പറ്റിയിരിക്കുന്ന ഒരു പുൽക്കൊടിത്തുമ്പു മുതൽ
ആകാശം മുട്ടെ നിൽക്കുന്ന വൃക്ഷത്തലപ്പു വരെ.

മഞ്ഞുതുള്ളികളാൽ നനഞ്ഞു
മയങ്ങിക്കിടക്കുന്ന ഭൂമിയെ
തൊടാതെ, അന്നാദ്യമായി
കാർമേഘങ്ങൾക്കിടയിൽ നിന്നും ഒളിഞ്ഞുനോക്കിക്കൊണ്ട്
സൂര്യൻ മഴത്തുള്ളികളിലേയ്ക്കലിഞ്ഞുചേർന്നു...

മഴത്തുള്ളികളാൽ കനം വെച്ച ആകാശത്തട്ടിനു താഴെ
ഭൂമി അപ്പോഴും ഉണരാതെ മയങ്ങിക്കിടന്നു...
ഭൂമിയെ പൊതിഞ്ഞിരുന്ന മഞ്ഞുതുള്ളികൾ അപ്പോഴേയ്ക്കും
കാറ്റത്ത് വറ്റിപ്പോയിരുന്നു.

നഗ്നമായ ഭൂമിയുടെ ഉടലിലേയ്ക്ക്
പുതുമഴ ആരവത്തോടെ പെയ്തിറങ്ങിയത് പൊടുന്നനെയായിരുന്നു...
ഭൂമിയുടെ ഉടലിൽ വീണ്ടുമൊരു വസന്തം കിളിർക്കുവാൻ
അപ്രതീക്ഷമായി പെയ്ത
ആ ഒരൊറ്റ മഴയുടെ ആരവം മാത്രം മതിയായിരുന്നു...

ലോകത്തെ മുഴുവൻ
ഉടലിന്മേൽ കിളിർത്ത വസന്തത്തിലേയ്ക്ക്
ചുരുക്കിയൊതുക്കുവാൻ
ഭൂമിയ്ക്ക് ആ ഒരൊറ്റ മഴയുടെ സ്പർശം മാത്രം മതിയായിരുന്നു...

പൂത്തുലഞ്ഞു സൗരഭ്യം വിതറുന്ന ആ വസന്തത്തിലേയ്ക്ക്
ചോദിയ്ക്കാതെ കയറിവന്ന പക്ഷികളും ചിത്രശലഭങ്ങളും
തേനുണ്ടാക്കാൻ വന്നുചേർന്ന തേനീച്ചകളും, പട്ടുനൂൽപ്പുഴുക്കളും
പട്ടുടയാട കൊണ്ടുടലാകെ പുതപ്പിയ്ക്കുമ്പോൾ
ഭൂമി സ്വന്തം ശബ്ദത്തിൽ മനസ്സുതുറന്നു
ആ പാട്ടു പാടുകയായിരുന്നു....

ഭൂമിയെ ഭൂമിയാക്കുന്ന ഭൂമിയുടെ പാട്ട്!






Friday, November 28, 2014

രണ്ടു പാട്ടുകൾ



റഫീക് അഹമ്മദ് എഴുതിയ വരികൾ ചിലത് ഒരു പോറൽ ആയി ഇപ്പോഴും ഉള്ളിൽ കിടക്കാറുണ്ട്. ആദ്യമായി ആ വരികൾ എന്റെ ഉള്ളിൽ തീർത്ത നോവ് ഈ പാട്ടിലൂടെ ആയിരുന്നു. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഒരേ നൊമ്പരമാണ്, ഒരേ മിസ്സിങ് ആണ്, അന്ന് കേട്ടപ്പോൾ തോന്നിയ അതേ നഷ്ടബോധമാണ്, അനാഥത്വമാണ്. എം.ജയചന്ദ്രന്റെ സംഗീതം.

ഇത്തരത്തിലുള്ള റഫീക് അഹമ്മദിന്റെ പാട്ടുകളിൽ വരികൾ തന്നെയാണ് കൂടുതൽ ജ്വലിച്ച് കാണുക, ഉദിച്ചു കേൾക്കുക. സംഗീതം വരികളെ ഏറ്റെടുത്തു കൊണ്ടുപോകുന്ന ഒരു ടൂൾ മാത്രമായി മാറും. അത്രയും ലളിതമായ ഒരു റ്റ്യൂൺ, സംഗീതത്തിന്റെ സാങ്കേതികൾ മുഴുവൻ അപ്രസക്തമായി പോകുന്ന ഏറ്റവും ആർദ്രതയിൽ മുങ്ങിപ്പോകുന്ന ഇത്തരം റ്റ്യൂണുകൾ മതി, ആ പാട്ട് അത്രയും ഹൃദ്യമാകുവാൻ...

പണ്ട് റ്റി.വിയിൽ ശ്യാമാപ്രസാദിന്റെ ശമനതാളം എന്ന നോവലിനെ ആസ്പദമാക്കിണ്വാരാന്ത്യങ്ങളിൽ മാത്രം സംപ്രേക്ഷണം ചെയ്തിരുന്ന ടി.വി. സീരിയലിനു വേണ്ടി നിർമ്മിച്ച പാട്ടായിരുന്നു ഇത്. പി.ജയചന്ദ്രന്റെ ശബ്ദത്തിലായിരുന്നു അന്നത് റ്റി.വി.യിൽ കേട്ടിരുന്നത് എന്നാണോർമ്മ, അന്നത് ആ കഥാസന്ദർഭവും, കഥാപാത്രത്തിന്റെ അവ്സഥകളും എല്ലാം ചേർന്ന് ഈ ഗാനം പി.ജയചന്ദ്രന്റെ ശബ്ദത്തിൽ കേട്ട/കണ്ട അനുഭവം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതിലെ വരികളും, സംഗീതവും ചേർന്നൊരു മാജിക് തീർച്ചയായും ഹൃദ്യമായിരുന്നു, ഉള്ളു തൊടുന്നതായിരുന്നു. പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ പാട്ട് തിരഞ്ഞിട്ട് കിട്ടിയില്ല. ആ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു മോഹം... കൊതി.
ആ സന്ദർഭത്തിലെ സ്ത്രീകഥാപാത്രത്തിനെ, ആ അവസ്ഥകളെ ശബ്ദം കൊണ്ട് തലോടുന്നതു പോലെയാണ് പി. ജയചന്ദ്രന്റെ വേർഷൻ ഇന്നോർത്തെടുക്കുമ്പോൾ എനിക്കു കിട്ടുന്ന ഫീൽ....




അങ്ങിനെ ആ കാലത്തിനു ശേഷം, ഒരുപാട് വർഷങ്ങൾക്കു ശേഷം ഇന്നു വീണ്ടും സമാനമായ മറ്റൊരനുഭവം തരുന്ന റഫീക് അഹമ്മെദും ഷഹബാസ് അമനും കൂടിച്ചേർന്നു തന്ന മറ്റൊരു പാട്ടാണീത്. ഉള്ളു തൊട്ടുണർത്തുന്ന, ഏതൊക്കെയോ നഷ്ടബോധങ്ങളെ ഉണർത്തിവിടുന്നു വീണ്ടും ഇത്. കുന്തം!
സംഗീതം ഇതിലും ഒരു ടൂൾ എന്നതിനപ്പുറത്തേയ്ക്ക് ചലിക്കുന്നതേയില്ല. ലളിതമായ ഒരു റ്റ്യൂൺ കൊണ്ട് നിർമ്മിച്ചെടുത്ത ഒരു അത്ഭുതമാണീ പാട്ട്.


മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ
ചിലതുണ്ടു മണ്ണിൻ മനസ്സിൽ...
പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ...



സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ
ഒരു മൗന ശില്പം മെനഞ്ഞു തീർത്തെന്തിനു
പിരിയുന്നു സാന്ധ്യവിഷാദമായി

ഒരു സാഗരത്തിൻ മിടിപ്പുമായി....


Monday, November 10, 2014

കിസ് ഓഫ് ലൗ

സമരങ്ങൾ ഒരു ജനക്കൂട്ടത്തിന്റെ ആത്മാവിഷ്ക്കാരം കൂടിയാണ്. അതിൽ ഓരോ പൗരന്റെയും ദാർശനിക/വൈകാരിക/ ജീവിതാനുഭവ തലങ്ങളുടെ, സമരം ചെയ്യുന്നതിനെന്തിനു വേണ്ടിയാണോ, ആരുടെ നേർക്കാണോ അവർക്ക് ഒരിക്കലും തള്ളിക്കളയാനാവാത്ത സൂക്ഷ്മമായ ചില ഭാവങ്ങൾ അടങ്ങിയിട്ടുമുണ്ടാകും. അതിന്റെ ചൂടുള്ള രക്തം അടിയൊഴുക്കായി വർത്തിക്കുന്നുണ്ടാവും.

ഒരു പ്രത്യേക സാമൂഹ്യ/സാംസ്ക്കാരിക/ രാഷ്ട്രീയ കാല പശ്ചാതലത്തിൽ ഉരുത്തിരിഞ്ഞു വരുന്നതാവുന്നതുകൊണ്ട് അതിന്റെ രാഷ്ട്രീയമാനങ്ങൾ അതിനു നൽകുന്ന വലിയൊരു സാമൂഹികോദ്ദേശ്ശം ഉണ്ട്, അതുകൊണ്ട് അത് ചിലപ്പോൾ പ്രതീകാത്മകവും ആവാം. സ്ത്രീകൾ ഒരു പുതപ്പ് പുതച്ച്, പുറത്തു കാണാവുന്ന ഭാഗങ്ങൾ - ചുമൽ, കാൽമുട്ടിനു താഴെയുള്ള ഭാഗങ്ങൾ - മറക്കാതെ, സമരം ചെയ്തത് അധികം ആയിട്ടില്ല. അതിലൂടെ സമരത്തിനു സർഗ്ഗാത്മകതയുടെ ചാരുത കൂടി കൈവരുന്ന സന്ദർഭങ്ങൾ ഉണ്ടാവാം. അധികാരപ്രയോഗത്തോടുള്ള കൂട്ടപ്രതിഷേധത്തിന്റെ  ഒരു പൊലിറ്റിക്കൽ സ്റ്റെയ്റ്റ്മെന്റ് ആണ്, ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ് ഒരു സമരം, അല്ലെങ്കിൽ പ്രതിഷേധത്തിന്റെ കനമുള്ള ഒരു മൗനം പോലും! മനുഷ്യന്റെ നൈസർഗ്ഗീകമായ ചോദന ആണ് റെസ്പോണ്ട് ചെയ്യുക, റിയാക്റ്റ് ചെയ്യുക എന്നത്. അത് അധികാരത്തിനു നേരെ ആകുമ്പോൾ അത് രാഷ്ട്രീയമാവും. അതുകൊണ്ട് ഒരു ചെറിയ അണു കുടുമ്പത്തിൽ അടുക്കളയിൽ നിന്നും കേൾക്കുന്ന ഏറ്റവും ചെറിയ ഒരു പെൺപ്രതിഷേധ സ്വരത്തിൽ പോലും രാഷ്ട്രീയം ഉണ്ട്. ആണ്മേധാവിത്വത്തിനെതിരെ അവൾ ഏറ്റവും സ്വാഭാവികതയിൽ ഉയർത്തുന്ന സ്വന്തം ശബ്ദമാണത്. അതിനെ 'രാഷ്ട്രീയം' എന്ന വാക്കിന്റെ 'പൊതുബോധം' കൊടുക്കുന്ന അരാഷ്ട്രീയതയുടെ കളത്തിലിട്ട് പുച്ഛിച്ചു തള്ളാനുള്ളതല്ല. അല്ലെങ്കിൽ ജീവിതത്തിന്റെ 'പ്രാക്റ്റിക്കാലിറ്റി' യുടെ പേരിൽ 'പെൺശബ്ദങ്ങൾ' മാത്രം സപ്രസ് ചെയ്ത് ഒടുങ്ങിത്തീരേണ്ടതുമല്ല. ഓരോ മനുഷ്യനും ഒരു സാമൂഹ്യജീവി കൂടി ആയിരിക്കുന്നിടത്തോളം കാലം അവളിൽ/അവനിൽ രാഷ്ട്രീയവും ഉണ്ടാവും. അതിനു ഏറ്റവും ചുരുങ്ങീത് അവനവനെ നിരന്തരം കേൾക്കുക, അവനവനെ തന്നെ കൂടുതൽ കൂടുതൽ അറിയുക എന്നതു മാത്രം മതിയാവും. അതിനൊന്നു തയ്യാറാവുക എങ്കിലും മതിയാവും. എന്റെ ജീവിതത്തിന് ഒരു രാഷ്ട്രീയമാനണ്ടെന്നെന്നെ  പഠിപ്പിച്ചത് എന്റെ ജീവിതം തന്നെയാണ്. രാഷ്ട്രീയം എന്നെ തേടി എന്റെ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കയറി വരുകയാണുണ്ടായത്. ഇന്നെനിക്ക് തുറന്നു പറയാനാവും ഞാനൊരു രാഷ്ട്രീയ ജീവിയാണെന്ന്. സാമൂഹ്യജീവിയാണെന്ന്. അതിലെനിക്കൊരു നാണക്കേടും തോന്നുന്നുമില്ല. പുസ്തകങ്ങൾ വായിച്ചും, പ്രവർത്തിച്ചും ഉണ്ടാക്കിയെടുത്ത, പഠിച്ചുണ്ടാക്കിയ രാഷ്ട്രീയ ബോധമാവില്ലെങ്കിൽ കൂടി എന്റെ ജീവിതം എനിക്കു പറഞ്ഞുതന്ന, സമൂഹത്തിൽ പുരോഗമനാത്മക  ചിന്തകൾ ഉണ്ടാവണമെന്നതിലെ രാഷ്ട്രീയമെങ്കിലും മനസ്സിലാകുവാനുള്ള ബോധം എന്നിലുണ്ട്  എന്നു തന്നെ വിശ്വസിക്കുന്നു. സോഷ്യൽ കണ്ടീഷനിംഗുകളെ നിരന്തരം തിരിച്ചറിയുക എന്ന അടിസ്ഥാനബോധമെങ്കിലും ഉണ്ടാവേണ്ട ആവശ്യകതയെ ഞാൻ മനസ്സിലാക്കുന്നു. നിറത്തിന്റെ പേരിൽ, ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരിൽ മനുഷ്യനെ തമ്മിൽ വർഗ്ഗീകരിക്കുന്ന ചീഞ്ഞ വ്യവസ്ഥകളെ, അതിനെ അന്ധമായി പിന്തുടരുന്ന മനോരോഗികൾക്കും, സ്ത്രീകൾക്കു നേരെ, ദളിതനു നേരെ, കുട്ടികൾക്കു നേരെ, സമൂഹത്താൽ അവഗണിക്കപ്പെടുന്ന സ്വവർഗ്ഗരതി തല്പരരായ ന്യൂനപക്ഷമായ ഒരു സമൂഹത്തിനെതിരെ, വേശ്യകൾക്കു നേരെ എല്ലാം എല്ലാം ഉപയോഗിക്കപ്പെടുന്ന ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധികാരപ്രയോഗങ്ങൾക്കെതിരേയും ഞാൻ നിലകൊള്ളുകയും ചെയ്യും. അധികാരപ്രയോഗം നടത്തുന്നത് ഒരു മതമാണെങ്കിലും, മതസംസ്ക്കാരമാണെങ്കിലും ഇനി രാഷ്ട്രീയപ്രസ്താനങ്ങളായും, അധികാരവ്യവസ്ഥയായാലും, ആരായാലും.

പറഞ്ഞുവന്നത്, കഴിഞ്ഞ ദിവസം എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചുംബനസമരത്തിനെതിരേ നടന്ന പ്രതിഷേധങ്ങൾ തികച്ചും ബുദ്ധിശൂന്യങ്ങളായി, അർത്ഥമില്ലാത്ത ജല്പനങ്ങളായി പലയിടത്തും ചിന്നിച്ചിതറി വീഴുന്നതു കാണുമ്പോൾ അത് ആശാവഹമായി തോന്നുന്നു. പ്രതിഷേധക്കാർക്ക് ഏറ്റവും അധികം പേടി ചുംബനം കഴിഞ്ഞ് ഇനി അത് അതിന്റെ 'അടുത്ത തലമായ' (അതാരു കണ്ടുപിടിച്ചു എന്നറിയില്ല) ലൈംഗീകതയിലേക്കു പരസ്യമായി കടന്നാലോ എന്നായിരുന്നു! അതിനവർ ഉയർത്തുന്ന വാദങ്ങൾ, മനുഷ്യൻ മൃഗങ്ങളെ പോലെയല്ല, അവന് ഇത്തരം കാര്യങ്ങൾക്ക് സ്വകാര്യത ആവശ്യമുണ്ട്, മലമൂത്രവിസർജ്ജനം പരസ്യമായി മനുഷ്യൻ  ചെയ്യുമോ എന്നൊക്കെയുള്ള വിചിത്രങ്ങളായ വാദങ്ങളായിരുന്നു. സമരം എന്നാൽ എന്ത്, സമരത്തിന്റെ പ്രസക്തിയെന്ത് , സമരം ചെയ്യുന്നവർ മനുഷ്യരാണെന്നു പോലും വിസ്മരിച്ചു കൊണ്ട് ചുംബനത്തേയും ലൈംഗീകതയേയും കേട്ടപാടെ ഒറ്റത്തട്ടിൽ കൂട്ടിക്കെട്ടി എന്തിനെയൊക്കെയോ സംരക്ഷിക്കാനെന്ന ഭാവേന, ആരൊക്കെയോ സംരക്ഷിക്കാനെന്ന ഭാവേന അവരെല്ലാം എന്തിന്റെയൊക്കെയോ പേരിൽ ഈ ചുംബന സമരത്തെ ഒരുപോലെ ഭയന്നു! അതിനെ തടയണമെന്ന് ഒരേ ശബ്ദത്തിൽ നിലവിളിച്ചു. ഈ സ്യൂഡോ 'സംരക്ഷക' മനോഭാവത്തിന് സദാചാരം എന്നു പേരും ചാർത്തി കൊടുത്തു.

ഇത്തിരി സാമാന്യം ബേസിക് ബോധമുള്ള ആർക്കും തോന്നാവുന്ന ചിലത് ചോദിച്ചോട്ടെ?

1) സമരം ചെയ്യാൻ വന്നവർ ലൈംഗീകത ആസ്വദിക്കുന്നതിനു വേണ്ടി ചുംബിക്കാൻ വന്നവരായിരുന്നില്ല, അങ്ങിനെ അവർ പറഞ്ഞിട്ടുമില്ല. ചുംബനം എന്നത്, പരസ്പരം ചുംബിക്കുന്നത് അവർ തിരഞ്ഞെടുത്ത ഒരു സമരമുറ ആണെന്ന് അവർ പറയുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. അതും പരസ്പരം ചുണ്ടിൽ ചുംബിക്കുന്നതു തന്നെ. അല്ലാതെ അമ്മ കുഞ്ഞിനെ ചുംബിക്കുന്നതോ, മകൾ അച്ഛനെ ചുംബിക്കുന്നതോ, ആയ 'സെയ്ഫ്' ചുംബനങ്ങളെയല്ല തന്നെ അവർ ഉന്നം വെച്ചത്. സാക്ഷാൽ പ്രണയചുംബനങ്ങൾ തന്നെയാണ് ഉദ്ദേശ്ശം. :)

2) ലൈംഗീകതയെ മാത്രം ഉദ്ദേശ്ശിച്ചു കൊണ്ടാണോ ഒരാൾ ഒരാളെ ചുംബിക്കുന്നത്? ഇനി ആണും പെണ്ണും തമ്മിൽ ചുംബിച്ചാൽ തന്നെ അത് ലൈംഗീകതക്കുള്ള മുന്നോട്ടമായാണ് എന്നെങ്ങിനെ തീർപ്പു കല്പിച്ച് അതിനു മുന്നേ പ്രതിഷേധങ്ങളുമായി ആയുധമെടുക്കാം?

3) സ്നേഹം തോന്നുമ്പോൾ പലപ്പോഴും വാക്കുകളേക്കാൾ ആഴത്തിൽ അത് പ്രകടിപ്പിക്കാൻ വേണ്ടിയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഉമ്മ വെക്കുന്നത്. ഈ ഉമ്മ 'ഏതു തരം' ഉമ്മയാണെന്നൊക്കെ ആലോചിച്ചുണ്ടാക്കി ആരെങ്കിലും ഉമ്മ വെക്കുമോ? 'കാമം' കൊണ്ടുള്ള ഉമ്മയാണെങ്കിലും ശരി, ഒരു കുഞ്നിനെ ഉമ്മ വെക്കുന്നതായാലും, ഏതു തരം ഉമ്മയാണെങ്കിലും ശരി, ലോകത്ത് ഇത്രയും നിഷ്ക്കളങ്കമായി സ്നേഹത്തിൽ സ്വയം ഇല്ലാതായി, രണ്ടുപേർ ഒന്നായിമാറുന്ന ഒരു പ്രവൃത്തി മറ്റൊന്നില്ല തന്നെ. ആയിരം വാക്കുകൾ പുതുതായി ഇനി ഉണ്ടാക്കിയെടുത്താൽ പോലും അതിനു പകരമാവില്ല കണ്ണടച്ചുള്ള, സകല സ്നേഹവും പങ്കാളിക്കു കൊടുത്തുകൊണ്ടുള്ള ഒരു ഉമ്മ!  അത് പ്രണയിക്കുന്നവർ തമ്മിലാണെങ്കിൽ അതിന് തീർച്ചയായും മാറ്റ് കൂടും. പ്രണയിച്ചവർ, പ്രണയിക്കുന്നവർ ഒരുതവണ എങ്കിലും ഉമ്മ കൈമാറാതെയോ അതിനാഗ്രഹം പ്രകടിപ്പിക്കാതെയോ പ്രണയം പൂർണ്ണമാവുന്നില്ല എന്നതാണ്
യാഥാർത്ഥ്യം. ലൈംഗീകതക്കുള്ള പ്രസക്തി പോലും പിന്നീടാണ് വരുന്നത്, അത് തീർത്തും വ്യക്തിപരങ്ങളാണു താനും! ലൈംഗീകത എന്ന ഒരു സംഗതിക്കു പ്രസക്തിയേ വരാത്ത ഈ സമരത്തിൽ ആ വാക്കിനെ കൊണ്ടുവന്ന് കൂട്ടിക്കെട്ടിയവർ, ഒരിക്കൽ പോലും സ്നേഹം കൊണ്ടു മാത്രം, ലൈംഗീകതക്കു വേണ്ടിയല്ലാതെ എതിർലിംഗത്തിൽ പെട്ട ആരെയും ഉമ്മ വെച്ചുപോകരുതെന്നാണോ പറയുന്നത്? ലൈംഗീകത എന്നത് തീർത്തും രണ്ടുപേർ തമിലുള്ള വ്യക്തിപരമായ, അവരുടെ ഏറ്റവും സ്വകാര്യ നിമിഷങ്ങളിൽ ഒന്നാണെന്നിരിക്കേ അത് പരസ്യമായിപ്പോകുമോ എന്നു പേടിച്ച് ഇത്രയെല്ലാം രോഷാകുലരാവുന്നതിലെ മണ്ടത്തരം ഒന്നു ചിന്തിച്ചുനോക്കാമോ? ഏതെങ്കിലും മനുഷ്യർ, അതും കേരളം പോലുള്ള സംസ്ഥാനത്ത്, പരസ്യമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ ഒരുമ്പെടുമോ? ഇനി അഥവാ അങ്ങിനെ ഒന്നു സംഭവിച്ചു പോയാൽ തന്നെ, "അവരായി അവരുടെ പാടായി, അവർക്ക് സ്നേഹം മൂത്തിട്ടാവും" എന്നു പറഞ്ഞ് അവനവന്റെ പാട് നോക്കിപ്പോവാൻ ഈ പ്രതിഷേധിക്കാൻ വന്നവരിൽ എത്ര പേർക്ക് സാധിക്കും? എത്ര പേർക്ക് അതിനുള്ള മനക്കട്ടി ഉണ്ടാകും?
എല്ലാം പോട്ടെ, ഇത്രയൊക്കെ ഇതിനെ എതിർത്തുവല്ലോ, ഇത് തികച്ചും രണ്ടുപേർ പൂർണ്ണസമ്മതത്തോടെ ബലപ്രയോഗമേ ഇല്ലാതെ പരസ്പരം ചുംബിക്കുന്നതേ ഉള്ളു എന്നിരിക്കേ , അതിനെ എതിർക്കുകയും, മറിച്ച് ഒരു സെക്ഷ്വൽ അബ്യൂസ് നടന്നാലോ, ഒരു പുരുഷൻ സ്ത്രീയെ നോക്കിയാൽ പോലുമോ, സമ്മതം കൂടാതെ തൊടുകയോ, തോണ്ടുകയോ, ശരീരത്തെ കുറിച്ചുള്ള കമന്റുകൾ പാസ്സാക്കുകയും ചെയ്യുമ്പോൾ ഒക്കെ, ഏറ്റവും എളുപ്പത്തിൽ അത് ആ സ്ത്രീയുടെ /പെൺകുട്ടിയുടെ കയ്യിലിരുപ്പ് കൊണ്ടാണ് എന്നു പറയാൻ എന്തേ ഒരു പ്രശ്നവുമില്ലാത്തത്? എന്തുകൊണ്ട് ഒരു ബലാൽസംഗക്കേസിൽ, രണ്ടു പേരുടെ അടുത്തും തെറ്റുണ്ടാവും എന്നു പറയാൻ മടിയില്ലാത്തത്? എന്തുകൊണ്ട് ഈ 'സംരക്ഷകർ' അവിടെ ആയുധവും എടുത്ത് എതിർക്കുന്നില്ല? അപ്പോൾ അത് വെറുമൊരു കപടസദാചാരബോധമല്ലേ?

ഒരേ ഒരു കാര്യം മാത്രം. ചുംബനവും ലൈംഗീകതയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട് പ്രിയപ്പെട്ട സദാചാര സാംസ്ക്കാരിക രക്ഷാകർത്താക്കളേ...!

മറ്റൊന്ന്, സദാചാരസംരക്ഷകർ കരുതുന്ന, ഒരു പരസ്യ ചുംബനം കൊണ്ട് തകർന്നടിയാൻ പോകുന്ന ഈ സംസ്ക്കാരം. എന്താണീ സംസ്ക്കാരം? ചെറിയ ഒരു ഉദാഹരണം -
കുട്ടിക്കാലത്ത് അനുസരിക്കുക, ശാസനകളെ ശിരസാ വഹിക്കുക എന്നീ രണ്ടു പോയന്റുകളിൽ തൂങ്ങിയായിരുന്നു ജീവിതം കഴിച്ചുക്കൂട്ടിയിരുന്നത്. മുതിർന്നവർ ശാസിക്കുമ്പോൾ, ഉള്ളിൽ വരുന്ന ചോദ്യങ്ങളെ കടിച്ചമർത്തി മിണ്ടാതെയിരിക്കുക വഴി, മുതിർന്നവർ എന്തു പറഞ്ഞാലും അതാണു ശരി, ഞാൻ വിചാരിക്കുന്നതെന്തോ, വിചാരിക്കുന്നതോ ആണ് തെറ്റ് എന്ന ഒരു ധാരണ പതുക്കെ പതുക്കെ മനസ്സിൽ ഉറഞ്ഞുകൂടി. അതു തന്നെയാണ് ഈ സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി കാണിക്കുന്ന ഗുരുഭക്തി സംസ്ക്കാരത്തിന്റെ വലിയൊരു പ്രശ്നവും, അതിന്റെ ഉദ്ദേശ്ശവും! അവനവനു മീതെയുള്ള 'പോസ്റ്റു'കളോടൊക്കെ ഭക്തി.ഭക്തിയിൽ ചോദ്യങ്ങൾ ഇല്ല. അനുസരിക്കൽ മാത്രമേ ഉള്ളു. വിധേയത്വം മാത്രമേ ഉള്ളു. പൂജാരിയോട് ഭക്തി മൂത്ത് 'തിരുമേനി' ആവുന്നത് മുതൽ വീടുകളിൽ പണിക്കു വരുന്നവർ വീട്ടുക്കാരെ വിളിക്കുന്ന 'തംബ്രാ' 'തംബ്രാട്ടി' വിളികളിൽ വരെ പ്രവർത്തിക്കുന്നത് മറ്റെന്താണ്? തിരിച്ചും അതേ വീട്ടുകാർ പണിക്കു വരുന്നവരെ, അവൾ/അവൻ, നീ, എടീ/പോടീ.. എന്നൊക്കെ അധികാരത്തോടെ, അഭിമാനത്തോടെ പ്രായഭേദമെന്യേ ഉപയോഗിച്ചു വരുന്നതെന്തുകൊണ്ടാണ്?
ഭാര്യമാർക്ക് ഭർത്താക്കന്മാരെ പേരു വിളിക്കാൻ ഇനിയും കഴിയാത്തതെന്തുകൊണ്ടാണ്?

ഇതേ വികാരങ്ങൾ തന്നെയാണ് കുടുംബങ്ങളിൽ അച്ഛനും അമ്മയും കുട്ടികളും തമ്മിൽ ഉണ്ടാവുന്നതും. അച്ഛൻ ഏറ്റവും വലിയ അധികാരിയായി കുടുംബനാഥനായി വർത്തിക്കുമ്പോൾ അമ്മ രണ്ടാമത്തെ 'സിറ്റിസൻ' ആണ്. കുട്ടികൾ മൈനോരിറ്റി വിഭാഗത്തിലും പെടുന്നു. കുട്ടികളെ ശാസിക്കുകയും, തന്റെ വിധേയതവ്ത്തിൽ നിർത്തുകയും ചെയ്ത്, അവരെ നേർവഴിക്കു നടത്തുക എന്നതാണ് പരമമായ ലക്ഷ്യം. അത് അമ്മയുടെ ഉത്തരവാദിത്തം. കുട്ടികളേയും അമ്മയേയും ഒരുപോലെ നോക്കി, നേർവഴിക്കു നടത്തേണ്ടത് അച്ഛന്റെ ഉത്തരവാദിത്തവും! അച്ഛന് കുട്ടികളെ എന്നല്ല, അമ്മയോട് വരെ കയർക്കാം, എന്നാൽ അമ്മക്ക് കുട്ടികളോട് മാത്രമേ കയർക്കാനാവൂ! :) :) ചുരുക്കത്തിൽ 'ശരിയായ' മാർഗ്ഗത്തിലേക്ക് അമ്മയേയും കുട്ടികളേയും നയിക്കലാണ് ഒരു നല്ല അച്ഛന്റെ കടമ. കുടുംബനാഥന്റെ തീരുമാനങ്ങളാണ് കുടുംബത്തിലെ അവസാന തീരുമാനം! ഇതാണ് ഒരു 'നല്ല' കുടുമ്പനടത്തിപ്പിന്റെ ഏകദേശ രൂപം. കുടുംബം അങ്ങിനെയാണ് ഒരു സദാചാരവിഹാരകേന്ദ്രമാകുന്നത്! :) അതോടെ മലയാളികളുടെ ഏറ്റവും നല്ല 'കുടുംബചിത്രങ്ങളായി' ( എന്നുവെച്ചാൽ ഭർത്താവിനെ അവന്റെ  ഇംഗിതമനുസരിച്ച്, അവനെ സേവിച്ച്, സാമൂഹ്യപൊതുബോധങ്ങളോട് പൊരുതാതെ, അടങ്ങിയൊതുങ്ങി, പ്രാക്റ്റിക്കൽ ആയി/ ശരാശരി മലയാളിയുടെ പ്രശ്നങ്ങളെ സ്വയം പൊരുതി നേരിട്ട്, നന്മ/തിന്മകളെ അനുസ്അരിച്ച് ജീവിച്ചു കാണിച്ചു തരുന്ന പുരുഷകേന്ദ്രീകൃതങ്ങളായ സിനിമകൾ എന്നർത്ഥം)  അറിയപ്പെടുന്ന സത്യനന്തിക്കാടിന്റെ സിനിമ കാണാൻ കുടുംബങ്ങൾ കൂട്ടത്തോടെ 'ധൈര്യമായി' സിനിമക്കു പോകുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ 'ഉമ്മകൾ' സദാചാരവിരുദ്ധമാവുന്നില്ലാത്തേന്റെ കാരണം ഇതുതന്നെ. :) എന്നാൽ മറുവശത്ത് മാധവിക്കുട്ടി ഉമ്മ വെച്ചതോ, ശരീരവർണ്ണന നടത്തിയതോ, മോഹങ്ങൾ, ഇഷ്ടങ്ങൾ തുറന്നു പറയുന്നതോ, നഗ്നതയെ കുറിച്ച് ഉറക്കെ പറഞ്ഞതോ എല്ലാം മലയാളിക്ക് സദാചാരവിരുദ്ധവുമായി. :)  കാരണം ലളിതം. സ്ത്രീകൾ എപ്പോഴും പുരുഷനു തൊട്ടുതാഴെ നിൽക്കേണ്ടവളാണ്, ഉറക്കെ പറയാനുള്ള മോഹങ്ങളൊ ആഗ്രഹങ്ങളോ ആവരുത് അവളുടേത്, സ്ത്രീയെ നിർമ്മിച്ചെടുത്തത് തന്നെ എല്ലാം സഹിക്കാനുള്ള പുരുഷനേക്കാൾ ഉള്ള കഴിവു കൊണ്ടാണ്, തുടങ്ങിയ പൊതുബോധം തന്നെ. ചുരുക്കത്തിൽ സോ കോൾഡ്  'കുടുംബസദാചാരവും' ആത്യന്തികമായി ഉന്നം വെക്കുന്നത് സ്ത്രീകളെ തന്നെ.

ഇന്നും പറഞ്ഞാൽ 'അനുസരിക്കാത്ത' കുട്ടികളോട് അമ്മമാർ പറയുന്ന സ്ഥിരം വാചകമുണ്ട് - 'ദാ അച്ഛൻ ഇപ്പൊ വരും ട്ടോ, അച്ഛനോട് പറഞ്ഞുകൊടുക്കും ട്ടോ'- എന്ന്. എന്നിട്ട് അഭിമാനത്തോടെ പറയും- അവന്/ അവൾക്ക് എന്നെ പേടിയില്ല, അച്ഛനെ നല്ല പേടിയാ!- എന്ന്!!! :)

സ്ത്രീകളോടും പെൺകുട്ടികളോടും ഉള്ള പുരുഷസമീപനങ്ങൾക്ക്, അതിന്റെ അധികാരപ്രവർത്തനങ്ങൾക്ക് വളം വെച്ചുകൊടുക്കുന്ന വിധത്തിലാണ് ഈ പറയുന്ന 'സംസ്ക്കാരം' ത്തിന്റെ അടിത്തറ മുഴുവൻ.  അതിനെ പിൻപറ്റി വരുന്ന ആചാരങ്ങളോരോന്നും! എത്ര സ്ത്രീ/പെൺ വിരുദ്ധമാണ്, ജാതീയതയെ പിന്താങ്ങുന്നതാണ് സത്യത്തിൽ പല ആചാരങ്ങളും!

കിസ് ഓഫ് ലൗ എന്ന ഈ സമരം അതുകൊണ്ട് സ്ത്രീകൾക്ക് ഇനിയും ഈ സമൂഹത്തിൽ ലഭിക്കാതെ പോകുന്ന തുല്യാവകാശങ്ങൽക്കു വേണ്ടിയുള്ള സമരം കൂടിയാവുന്നത് അങ്ങിനെയാണ്. അല്ലാതെ കാമാസക്തി പൂണ്ട് ചുംബിക്കാൻ വന്ന പെൺകുട്ടികളോ ആൺകുട്ടികളോ ആയിരുന്നില്ല അവർ. കുട്ടികൾ ചെയ്യുന്നതെല്ലാം വിഢിത്തരങ്ങൾ, പാകതയില്ലായ്മകൾ, 'നമ്മളൊക്കെ എത്ര ജീവിതം കണ്ടു!' എന്ന ഫ്യൂഡൽ മനോഭാവം വെച്ചു പുലർത്തുന്ന സ്ത്രീപുരുഷ്ന്മാർക്കാർക്ക് ആർക്കും ഈ സമരത്തേയും ഉൾക്കൊള്ളാനാവില്ല എന്നത് സ്വാഭാവികം മാത്രം.

അതുകൊണ്ട് ഈ സമരത്തിന് അതിന്റെ പ്രസക്തി നഷ്ടമാവുന്നില്ല. ഈ യുവത്വത്തിന്റെ ആർജ്ജവം, അവരുടെ പുരോഗമനപരമായ ചിന്തകൾ, ലിംഗസമത്വത്തിന്റെ, സാമൂഹ്യപുരോഗതിയിലേക്കു നയിക്കുന്ന ആദ്യത്തെ ചുവടു തന്നെ എന്നു പലരും നിരീക്ഷിച്ചതിനോട് പൂർണ്ണമായും യോജിക്കുന്നു.

ഇനി, ഇത്രയൊക്കെ പറഞ്ഞുവല്ലോ, സമരത്തിൽ പോയി പങ്കെടുത്ത് കിസ് കൊടുക്കാഞ്ഞതെന്തേ എന്നൊക്കെ ചോദിച്ചാൽ, നിവർത്തിയില്ല, പരസ്യമായി ചുംബിക്കണോ വേണ്ടയോ എന്നത് ഞാൻ തീരുമാനിക്കുന്ന എന്റെ വ്യക്തിപരമായ വിഷയമാണ്. പക്ഷേ അത് ഈ സമരത്തെ അനുകൂലിക്കുവാനോ, ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനോ ഒരു തടസ്തമാണെന്നും കരുതുന്നില്ല എന്നുത്തരം.


Wednesday, September 10, 2014

നീയെന്നാൽ...

മൗനമാകുന്ന നിന്റെ മൺകുടത്തിലേക്കു
ഒഴുകിയെത്തുന്നുണ്ട് ഇരമ്പിവരുന്ന ഒരു
പുഴ.

നിന്റെ ഹൃത്തടാകത്തിലേക്ക്
അതിന്റെ തണുപ്പിലേക്ക്
ചുടുനീരായൊഴുകിയെത്തുന്നുണ്ട്
പൊട്ടിയൊലിച്ചിറങ്ങുന്ന ഒരു കണ്ണുനീരുറവ.

"എത്ര നാളായെന്നോടൊന്നു മിണ്ടീട്ട്!
എത്ര നാളായി നിയെന്നെ വിളിക്കുന്ന
ആ പേരിനെ വിളിച്ചു കേട്ടിട്ട്!"
എന്നെത്ര പരിഭവപ്പെട്ടിട്ടും പോരാതെ
നിന്റെ പരുപരുത്ത കവിൾത്തടം
ഉമ്മ വെച്ചു ചുകപ്പിക്കാനെത്തുന്നുണ്ട്
അകലെനിന്നും പാറിവന്നുപൊതിയാൻ
ഒരു അപ്പൂപ്പൻതാടിക്കൂട്ടം.

നിന്റെ നെഞ്ചിൻ ചുവട്ടിൽ
നിന്റെ കൈരോമത്തലപ്പിൽ,
നിന്റെ ചുമലുകളിൽ പറ്റിയിരിക്കുന്ന
വിയർപ്പുതുള്ളികളിൽ,
സ്നേഹമെന്നുച്ചരിക്കുന്ന നിന്റെ ചുണ്ടുകളിൽ
പതിഞ്ഞിരിക്കുന്നുണ്ട്
നീപോലുമറിയാതെ
നീ ശ്വസിക്കുന്ന ശ്വാസത്തെ കേട്ടുകൊണ്ട്
നിന്റെ ഏകാന്തതയുടെ തേൻ നുകർന്നുകൊണ്ടിരിക്കുന്ന,
ചിറകുകൾ ഒതുക്കിപ്പിടിച്ചുകൊണ്ടൊരു
ചിത്രശലഭം.

നിന്റെ കാഴ്ചകളെ ഒപ്പിയെടുക്കുന്ന നിന്റെ കണ്ണുകൾ.
നിന്റെ അക്ഷരങ്ങളെ എഴുതിനിറക്കുന്ന നിന്റെ വിരലുകൾ.
ആവേശത്തോടെ, സ്വന്തമാണെന്ന ഊക്കോടെ,
അടക്കിവെച്ച സ്നേഹത്തോടെ
ഒരു തലോടലായി വന്നു മായുന്ന പോലെ
മഴവില്ലുപോലത്തെ നിന്റെ ശബ്ദം.

അസൂയ കൊണ്ടു നിറഞ്ഞ ഏതോ കാറ്റ്
നിന്റെ ചീകിവെച്ച മുടിയിഴകളെ ഇളക്കിമാറ്റി,
നിന്നെ തൊട്ടുമാറി അതിലേ കടന്നുപോകുന്നുണ്ട്......



Thursday, September 04, 2014

അന്നത്തെ മഴ...

തിക്കിത്തിരക്കി വരുന്ന ആൾക്കൂട്ടത്തിനിടയിലും, ഒരു വിവാഹാഘോഷത്തിന്റെ ബഹളങ്ങൾക്കുള്ളിലും ഒരു ഹോൾ മുഴുവനും പരക്കുന്ന ശൂന്യത. ചില കണ്ണുകളെങ്കിലും അപ്പപ്പോൾ പെട്ടെന്നു വന്നുചേരുന്ന ഒരോർമ്മയുടെ മിന്നൽപ്പിണരുകളിൽ നിറഞ്ഞുതുളുമ്പിയിരുന്നു.. ചില തൊണ്ടകളെങ്കിലും കനത്തുപോയിരുന്നു.. ചില ചുണ്ടുകളെങ്കിലും വിതുമ്പിപ്പോയിരുന്നു... പലരുടേയും ഓർമ്മകളിൽ ഒരു മുഖം , ഒരേയൊരു മുഖം, തടുത്തുനിർത്താനാവാത്തവിധത്തിൽ ഒളിമിന്നിയിരുന്നിരിക്കണം.. ചിലരെങ്കിലും ആരും കാണാതെ തിരക്കുകൾ ഒഴിയുമ്പോൾ തലയിണയിലോ, കുളിമുറിയിലോ ഒക്കെ ഒറ്റക്ക് ഓർമ്മത്തുരുത്തുകളിൽ അകപ്പെട്ട്, നൊന്തു നീറിയിരിക്കണം.

അന്നു രാത്രിയിൽ മാനത്തു വിരിച്ചിട്ട നക്ഷത്രപ്പരവതാനിയിൽ നിന്നും ഒരു നക്ഷത്രം എന്തായാലും ആ മുറിയിലെ ലൈറ്റ് അണയുന്നുവോ എന്നും നോക്കി, ആ മുറിജനാലയിലേക്കു നോക്കി മിന്നിത്തിളങ്ങിയിട്ടുണ്ടാവും. ഒരു വേള വർഷങ്ങൾക്കു മുൻപേ ഇതുപോലെ ഒരു രാത്രിയെ, ഒരു ചെറു പുഞ്ചിരിയെ ചുണ്ടിന്റെ ഒരു കോണിൽ തിരുകിവെച്ച്, ആ നക്ഷത്രം ഓർത്തെടുത്തിട്ടുണ്ടാവും?

വിവാഹങ്ങൾ ആഘോഷങ്ങളാണ്, എന്നും അതങ്ങിനെയാണ്. വധുവും വരനും ഒരുനൂറു സ്വപ്നങ്ങളും കൂട്ടിവെച്ച് ഒരേ ജീവിതപ്പാതയിലേക്കു കൈകൾകോർത്ത് പടവുകളോരോന്നായി കയറിത്തുടങ്ങുമ്പോൾ കൂടെ നിന്ന് ആർപ്പു വിളിച്ചും, കളി പറഞ്ഞും, അനുഗ്രഹാശിസ്സുകളുമായും ഒക്കെ ഒരു കൂട്ടം പിന്നിലുണ്ടാവും. ആ കൂട്ടത്തിൽ ഏറ്റവും, സന്തോഷം കൊണ്ടെങ്കിലും, ഏറ്റവും വ്യാകുലരാകുന്ന രണ്ടു മുഖങ്ങളാവും അച്ഛനമ്മമാരുടേത്... മക്കളുടെ വിവാഹദിവസം അച്ഛനമ്മമാർക്ക് പല പ്രകാരത്തിലുള്ള വികാരത്തള്ളിച്ചകൾ സമ്മാനിക്കുന്ന ഒരു ദിനമായിരിക്കണം. മകൻ/മകൾ ജനിച്ച ദിവസം മുതൽ അന്നു വരെയുള്ള ഓരോന്നും അവർ മനഃപ്പൂർവ്വം മനസ്സിന്റെ ഒരു കോണിലേക്കു ചുരുട്ടികൂട്ടിവെക്കുമായിരിക്കും. പകരം മനസ്സിൽ നിറയുന്ന അനുഗ്രഹപ്രാർത്ഥനകളായിരിക്കും. സ്വന്തം ജീവിതം അതേ പോലെ മക്കളിൽ കണ്ടുതുടങ്ങുന്ന ജീവിതത്തിന്റെ രണ്ടാമത്തെ കാലഘട്ടത്തിലേക്ക് അച്ഛനും അമ്മയും കൈകോർത്ത് യാത്ര തുടങ്ങുന്ന ദിനം കൂടി അന്നായിരിക്കണം.

എന്നാൽ അവരിലൊരാളുടെ നഷ്ടം, കൈ കോർക്കാൻ കൂടെയാളില്ലാതെ പോകുന്നത് അന്ന് വല്ലാതെ തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കും.. നഷ്ടത്തിന്റെ വില ആ ദിനത്തിലെ ഓരോ കുഞ്ഞുകുഞ്ഞുകാര്യങ്ങളിലും അറിഞ്ഞുകൊണ്ടിരിക്കും, നോവിച്ചുകൊണ്ടിരിക്കും. എല്ലാവരും നഷ്ടത്തെ ഓർത്ത് ദുഃഖിച്ചിരിക്കാതെ പരമാവധി സന്തോഷം നിറച്ചുവെക്കാൻ പണിപെട്ടുകൊണ്ടിരിക്കും.
അതെ! വിവാഹം സന്തോഷിക്കുവാനുള്ളതാണ് എന്നു സ്വയം ഓരോരുത്തരും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. ഓരോ ചിരിയിലും, ഓരോ ആർപ്പുവിളിയിലും ആ തീരാനഷ്ടത്തെ ഓർമ്മിച്ചുകൊണ്ടിരിക്കും. അങ്ങിനെ നഷ്ടമുണ്ടാക്കുന്ന ശൂന്യത പതുക്കെ പതുക്കെ പരന്നുവ്യാപിക്കും.

അതുകൊണ്ടൊക്കെ ആവും. അന്നത്തെ സൂര്യനൊറ്റക്ക് ഉദിച്ചുനിൽക്കാനാവാത്തതുകൊണ്ടാവും, അന്ന് മുഴുവൻ മഴയായിരുന്നു.....
മഴ നനച്ച ഈറനണിഞ്ഞ ഒരു വിവാഹമായിരുന്നു അത്.




Saturday, May 24, 2014

മഞ്ജുവാര്യർ ചിന്തിപ്പിക്കുന്നുണ്ട്...

" മഞ്ജുവാര്യരുടെ ഈ തിരിച്ചുവരവ് കേരളത്തിലെ സ്ത്രീസമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിക്കും. അറിഞ്ഞോ അറിയാതെയോ ഉള്ള ഓരോ സ്ത്രീയുടേയും സമൂഹത്തോടുള്ള ഉറക്കെയുള്ള ഒരു 'സ്വാതന്ത്ര്യപ്രഖ്യാപനം" ആണത്! അതെന്താണെന്നു സമൂഹത്തിനു മനസ്സിലാവനമെങ്കിൽ കുറച്ചു ബുദ്ധിമുട്ടാണു.
A flower is a flower not because of its looks,
not because of its colour, flesh..
But because of the plant..
because of life..
ഈ സമൂഹത്തിൽ ഒരു സ്ത്രീ സ്ത്രീ ആവുന്നത് സ്വന്തം ജീവിതത്തിൽ നിന്നുമാണു, ജീവിതാനുഭവങ്ങളിൽ നിന്നുമാണു! മുപ്പതു വയസ്സിനപ്പുറമാവും ഇത്തരമൊരു സിസ്റ്റത്തിൽ സ്ത്രീ ജീവിച്ചുതുടങ്ങുന്നതു തന്നെ, ഒരു സാധാരണ മലയാളിവനിത സ്വത്വബോധത്തെ കുറിച്ചു ആലോചിച്ചു തുടങ്ങുന്നതു തന്നെ. മഞ്ജുവിന്റെ തിരിച്ചുവരവല്ല ഇത്, വെരി ഫസ്റ്റ് എൻട്രിയാണിത് എന്നേ ഞാൻ പറയു!!!
ഓരോ സ്ത്രീയും സ്വ്ന്തം ജീവിതവുമായി ഏതെങ്കിലുമൊക്കെ തരത്തിൽ റിലേറ്റ് ചെയ്ത് ആ സിനിമയെയോ, മഞ്ജുവിന്റെ 'തിരിച്ചുവരവിനേയോ' മനസ്സാ സ്വിക്കരിക്കുന്നുണ്ടെങ്കിൽ അത് ഒരു യാഥാർത്ഥ്യമായി അംഗീകരിച്ചേ മതിയാവൂ! 

ഇനി സിനിമയെ കുറിച്ച്... (പ്രസ്തുത സിനിമ കണ്ടിട്ടില്ല)
മലയാള സിനിമയിൽ മഞ്ജുവാര്യർ എന്നല്ല, ഒരു നടിക്കും അതിസൂക്ഷ്മതലത്തിലുള്ള  തന്റെ അഭിനയപാടവം കാണിക്കാനുള്ള അവസരം ഇതുവരേയും ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മഞ്ജുവാര്യരുടെ അഭിനയസൂക്ഷ്മതകളോ, അവരുടെ അഭിനയത്തിലെ തന്മയത്വമോ ഒക്കെ ഏറെ തെളിയിക്കപ്പെട്ടതൊക്കെ തന്നെയാണു, പക്ഷേ അതൊക്കെ സൂപർഫിഷ്യൽ ലെവലിലേ ആയിട്ടുള്ളു എന്നു തന്നെ പറയേണ്ടി വരും. 
ഏതെങ്കിലും സിനിമയെ (പ്രത്യേകിച്ചും സ്ത്രീപക്ഷം എന്നു പറയാവുന്നവയെ) സമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഏതാണ്ട് ഉറപ്പിക്കാം അത് പുരുഷവീക്ഷണത്തിലുള്ള സിനിമയേ ആവുകയുള്ള്ഉ എന്ന്. :) അതിന്റെ ഉസ്താദ് ആയിരുന്നു ജനപ്രിയ സംവിധായകൻ പത്മരാജൻ! പത്മരാജന്റെ കൊട്ടിഘോഷിക്കപ്പെട്ട പല സിനിമകളും വ്യക്തമയ പുരുഷവീക്ഷണം, പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്ന സാമൂഹ്യബോധത്തോടെയുള്ള വീക്ഷണങ്ങളെ തന്നെ എടുത്തുകാട്ടുന്നതവ തന്നെയായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ തന്നെയാവും നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും, തൂവനത്തുമ്പികളും! തിങ്കളാഴ്ച നല്ല ദിവസ്അം എന്ന സിനിമയിൽ കവിയൂർപ്പൊന്നമ്മ മുതൽ കുക്കുപരമേശ്വര അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രം വരെ പുരുഷനാഗ്രഹിക്കുന്ന തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങൾ തന്നെയാണു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്! തൂവാനത്തുമ്പികളിൽ സുമലതയെന്ന നടിയുടെ മുഖത്തെ/ ശരീരത്തിലെ ഭംഗിയുള്ള ഫീചേർസ് മഴയുടെ കാല്പനികതയും കൂട്ടിച്ചേർത്ത് അവതരിപ്പിച്ചു എന്നല്ലാതെ, പുരുഷന്റെ വീക്ഷണം അല്ലാതെ അതിൽ വേറെയൊന്നുമില്ല! നടിക്കഭിനയിക്കാൻ ഒന്നുമില്ല അതിൽ. എന്നാൽ മലയാളി സമൂഹം സ്ത്രീകൾ ക്ലരയേ പോലെ ആവാനും, പുരുഷൻ ക്ലാരയെ പോലെയൊരുത്തിയെ കിട്ടാനും ഉള്ളിൽ ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കും! ഗൃഹാതുരത്വം നിറഞ്ഞുകവിയുന്ന, പ്രണയത്തിന്റെ കാല്പനികതകളെന്നു സ്വപ്നം കണ്ട് ഓരോ സ്ത്രീയുടേയും പുരുഷന്റേയും സ്വകാര്യതകളിലേക്കു ആ സിനിമ കയറിച്ചെന്നെങ്കിൽ അത് തീർച്ചയായും ഒരു 'സ്ത്രീപക്ഷ' സിനിമയായതുകൊണ്ടോ, അതിലെ നടി അഭിനയിച്ചുപൊലിപ്പിച്ചതുകൊണ്ടോ അല്ലെന്നുറപ്പിക്കാം! :)

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും വ്യത്യസ്ഥമല്ല. ബലാൽസംഗത്തിന്നിരയാകപ്പെട്ട സ്ത്രീയെ കല്യാണം കഴിക്കാൻ തയ്യാറാവുന്ന പുരുഷൻ എന്ന 'സന്ദേശം' അടങ്ങുന്ന ഒരു കഥ മെനഞ്ഞെടുത്തതു മുതൽ, അങ്ങിനെയൊരു കാമുകനെ , പ്രണയിതാവിനെ ലഭിച്ചതിൽ, അതു കാണുന്ന സ്ത്രീപ്രേക്ഷകർക്കൊക്കെ  ശാരിയുടെ 'മഹാഭാഗ്യമായി' 'മോഹൻലാലിനെ' തോന്നിപ്പിക്കുന്ന തരത്തിൽ കെട്ടിപ്പടുത്ത ശാരിയുടെ കഥാപാത്രം വരെ അടിമുടി പുരുഷവീക്ഷണമേ അതിലുള്ളു.
അങ്ങിനെ ആലോചിക്കുമ്പോൾ എം.ടിയുടെ തിരക്കഥകളിലെ ചില സീമയുടെ ഒക്കെ സ്ത്രീകഥാപാത്രങ്ങളേയും ശക്തമായ സ്ത്രീകഥാപാത്രങ്ങളായി പ്രത്യക്ഷത്തിൽ വരുന്നതായി ഓർക്കാം. ഭരതന്റെ ചിലവയും. പക്ഷേ ഇതിലൊന്നും സ്ത്രീക്കു സൂഖ്മമായി അഭിനയിച്ചു ഫലിപ്പിക്കാനൊന്നും ഒന്നുമുള്ളതായി തോന്നുന്നില്ല.

അതുകൊണ്ട് കേവലം മഞ്ജുവാര്യരുടെ അഭിനയപാടവം ഒന്നുകൊണ്ടുമാത്രമാവില്ല അവരെ ജനപ്രിയയാക്കുന്നത്, മലയാളത്തിന്റെ ഐശ്വര്യം നിറഞ്ഞമുഖത്തോടുകൂടിയ നീളൻ മുടിയുള്ള, ചന്ദനപ്പൊട്ടുള്ള ഈ അംബലവാസിക്കുട്ടിയെ ഇഷ്ടപ്പെടുന്നതിൽ കൃത്യമായ സാമൂഹ്യകണ്ടീഷനിംഗുകൾക്കും, രാഷ്ട്രീയപരിതസ്ഥിതികൾക്കും പങ്കുണ്ടാവണം! 
അതുകൊണ്ടൊക്കെ ആവണം 'മലയാളത്തിന്റെ സ്വന്തം നായികയുടെ നിർണ്ണായകമായ' ഒരു ദിവസമായ മേയ് 16 ജീവിതത്തിൽ അവരെടുത്ത ഏറ്റവും വ്യക്തിപരമായ ഒരു തീരുമാനം ശരിയാണോ തെറ്റാണോ എന്നു പ്രവചിക്കുന്ന ദിവസമായി മാറിയത്. ആ സിനിമയുടെ റിലീസിന്റെ അന്ന് അവരുടെ സ്വകാര്യ ജീവിതത്തിന്റെ ആകത്തുക തന്നെ ശരിയോ തെറ്റോ എന്നു നിശ്ചയിക്കപ്പെടുന്ന, മലയാളികൾ ഒന്നടങ്കം മുൾമുനയിൽ നിന്നിരുന്ന ദിവസമയി മാറുന്ന തലത്തോളമെത്തുന്നത്. ഇന്ത്യൻ മഹാരാജ്യത്തെന്തു സംഭവിച്ചാലും മലയാളി ഹൃദയമിടിപ്പോടെ കാത്തുനിന്നിരുന്ന ഒരു ദിവസമായി മാറിയത്. ഈ സിനിമയെങ്ങാനും വിജയിക്കാതെ പോയാൽ അവരുടെ വ്യക്തിജീവിതത്തിലെ ഒരു തീരുമാനം മുഴുവൻ തെറ്റായിപ്പോയിരുന്നേനെ എന്ന ഭാഷ്യങ്ങളിലായിപ്പോയത്! ആ അഭിനേത്രിയുടെ സ്വകാര്യജീവിതത്തെകുറിച്ചെന്തും കമന്റ് ചെയ്യാനുള്ള അവകാശമുള്ള മലയാളി സമൂഹത്തിന്റെ ആ സ്നേഹസമ്പന്നതയെ, ആ നെഞ്ചിടിപ്പിനെ വാർത്താമാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത്.  

പിന്നെ... പാസ്റ്റ് ഈസ് പാസ്റ്റ്, നൗ വാട് എന്നാണല്ലോ പുതിയ ഇന്ത്യൻ രാഷ്ട്രീയം തന്നെ! പോസറ്റീവായി കാണുകയെന്നാണല്ലോ ഭാരതീയപാരമ്പര്യം! സോ ഇനി വരാൻപോകുന്ന നാളുകളിലും, പോയ നാളുകളിലും 'സ്ത്രീപക്ഷസിനിമകളെ' കൊണ്ട് തട്ടിത്തടഞ്ഞു നടക്കാൻ വയ്യാത്ത മലയാള സിനിമയിൽ ഈ അഭിനേത്രിക്ക് സ്വന്തം ടാലന്റ് പുറത്തെടുക്കാനുള്ള ശക്തമായ, പൂർവ്വാധികമായ സാദ്ധ്യതകളുണ്ടാവട്ടെ എന്നാശംസിക്കാനേ കഴിയൂ! അവർക്കുവേണ്ടിയെങ്കിലും മലയാളസിനിമയിൽ സ്ത്രീതിർക്കഥാകൃത്തുകൾ, സ്ത്രീസംവിധായകർ ഒക്കെ ഉണ്ടായിവരണേയെന്നും വെറുതെ സ്വപ്നം കാണുകയും ചെയ്യുകയേ നിവർത്തിയുള്ളു!

സിനിമയെന്ന കലയുടെ സാങ്കേതികവശങ്ങൾ അത്രയൊന്നും അറിയാത്ത ഞാൻ, ഇനി സിനിമയെന്നാൽ എന്തെന്നും, അത് കൃത്യം സിനിമാറ്റിക് ആയാണോ മലയാളസിനിമാസംവിധായകർ സമീപിക്കുന്നതെന്നും തിരിച്ചറിയാനായ ഒരു സാഹചര്യം ഈയിടെയാണുണ്ടായത്. അതു വെച്ചുനോക്കുമ്പോൾ മലയാളസിനിമകൾ ഒട്ടുമുക്കാലും സിനിമാചർച്ചകളിൽ ഓഫ്ടോപ്പിക്കായി മാറില്ലേ എന്നും തോന്നുന്നു എന്നതു സാന്ദർഭീകമായി പറഞ്ഞുപോകുന്ന വേറെ വിഷയം. :) :)

Wednesday, May 21, 2014

A flower is a flower not because of its looks,
not because of its colour, flesh..
But because of the plant..
because of life..

Tuesday, May 13, 2014

എന്തരോ എന്തോ!


ഒരു വ്യക്തിയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിൽ എടുത്ത ഒരു ഡിസിഷൻ. ലെറ്റ് ഇറ്റ് ബി എനിതിങ്. അത് ആ വ്യക്തിയുടെ സ്വകാര്യതയും കൂടിയാണ്. പ്രൈവസിയിലേക്കുള്ള കടന്നുകയറ്റങ്ങൾ 'സെലിബ്രിറ്റികൾ' ആണെന്നുള്ളതുകൊണ്ട് ന്യായീകരിക്കാനൊന്നും ആവില്ല. മിനിമം ആ ബോധമെങ്കിലും അന്യന്റെ ജീവിതത്തെ കുറിച്ചു കമന്റുകൾ പറയുന്നവർക്കുണ്ടാവണം എന്നേ തോന്നുന്നുള്ളു.
ജീവിതത്തിൽ മനുഷ്യനു ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് അവരവരുടെ സ്വകാര്യത. ഏതു മനുഷ്യനും സ്വന്തം ജീവിതത്തിലെ ഏറ്റവും സുപ്രധാനനിമിഷങ്ങളിലെല്ലാം , അതെന്തോ ആവട്ടെ, ദുഃഖമോ സന്തോഷമോ എന്തുമായിക്കോട്ടെ, അകത്തു സൂക്ഷിച്ചുവെക്കാനുള്ള ചില സ്വകാര്യതകൾ ഉണ്ടാകും.

മേയ് 16 ആണത്രേ മഞ്ജുവാര്യർ സ്വന്തം ജീവിതത്തിൽ എടുത്ത ഒരു തീരുമാനം ശരിയോ തെറ്റോ എന്നു പ്രവചിക്കുന്ന ദിനം! ഈ സിനിമയുടെ വിജയപരാജയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ മഞ്ജുവിന്റെ വ്യക്തിജീവിതത്തിലെടുത്ത ഒരു 'തീരുമാനം' ശരിയോ തെറ്റോ എന്നു നിശ്ചയിക്കുന്നത്! അതും ഇതും തമ്മിൽ എന്തു ബന്ധം? ഇനിപ്പൊ, ഇതുപ്രകാരം അവരെടുത്ത തീരുമാനം തെറ്റായിരുന്നൂന്ന് തെളിഞ്ഞാൽ, ബാക്കി ജീവിതം മുഴുവൻ പരാജയം ആണെന്നാണോ അതിനർത്ഥം? 16-ലെ പകലിനായി മലയാളികളെന്തിനാ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്? മലയാളികളാണോ അവരുടെ ജീവിതം കാത്തുസൂക്ഷിക്കുന്നത്? അവരെ വെറുതെ വിടു, പ്ലീസ്... അവരഭിനയിക്കുകയോ, അഭിനയിക്കാതിരിക്കുകയോ ചെയ്യട്ടെ. അഭിനയിച്ചത് നന്നാവാതെയിരിക്കാനുള്ള അവകാശവും അവർക്കുണ്ട്. ഇനിയെങ്കിലും 'മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജുവാര്യർ', ' എന്തിന്റെയോ ഐശ്വര്യം' എന്നു തുടങ്ങിയുള്ള ടിപ്പിക്കൽ മലയാളി ലേബലുകളിൽ നിന്നും അവർക്കു മോചനം ഉണ്ടാവട്ടെ! അവരവർക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെ, പ്രവർത്തിക്കട്ടെ!
അതിനു പകരം എന്തിനിങ്ങനെ മറ്റൊരാളുടെ ജീവിതത്തെ മുൾമുനയിൽ നിർത്തിയാഘോഷിക്കണം?



Video Courtesy - PrimeGlitzMedia

Sunday, May 04, 2014

ആത്മീയരാഷ്ട്രീയം!

ഈ സമൂഹത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കും, അതിലൂടെ 'തെറ്റി' ധരിപ്പിച്ചും, ധരിച്ചും സംതൃപ്തി നേടുകയും ചെയ്യുപ്പെടുന്ന ഒരു വാക്കുമാവും ആത്മീയത എന്നു പറഞ്ഞാൽ മിക്കവരും സമ്മതിച്ചുതരില്ല. എന്നാൽ ഏറ്റവും കൂടുതൽ, കൂടുതൽ ആളുകളാൽ അപഹസിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു 'രാഷ്ട്രീയ' യാഥാർത്ഥ്യമായിരിക്കണം രാഷ്ട്രീയം എന്ന വാക്ക് എന്നു പറഞ്ഞാൽ സമ്മതിക്കുക പോയിട്ട് അതൊന്നു കേൾക്കാൻ പോലും ആരുമുണ്ടാവില്ല. :)
അതാണ് ചില 'സമൂഹരാഷ്ട്രീയം'.

Thursday, April 24, 2014

പ്രതീക്ഷ


അടുത്തു നിന്നും
അകലങ്ങളിലേക്കുള്ള വഴിനീളെ
ഒരോർമ്മ ഉലർത്തുന്ന വസന്തകാലമുണ്ട്.
ഒരിക്കലും അടുത്തുവരില്ലയെങ്കിലും
അവയിലൊക്കെ ഒരു പൂക്കാലം
സമ്മാനിച്ച സുഗന്ധം നിറഞ്ഞുതുളുമ്പുന്നുണ്ട്.

എത്ര പറഞ്ഞാലും തീരാത്ത
കാറ്റിന്റെ സങ്കടങ്ങളുണ്ട്.

കൂട്ടത്തിൽ നിന്നകന്നുപോയ
ഒരു പൂവിന്റെ വിഷാദമുണ്ട്.

ഇതളുകളിൽ പറ്റിയ നീർത്തുള്ളികളുണ്ട്.

അകലങ്ങളെ തമ്മിലടുപ്പിക്കുന്ന
ഈ വസന്തകാലപ്രഭാതങ്ങൾക്കും
സന്ധ്യകൾക്കും ഇടയിൽ
പിരിയാൻ വയ്യാത്ത നൊമ്പരങ്ങളുമുണ്ട്.

കെടാത്ത ഒരു തിരിനാളമുണ്ട്...







Tuesday, March 25, 2014

പുഴമനസ്സേ....

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴയേ....

നിന്റെ നെഞ്ചിൽ ആകാശത്തിന്റെ
നിശ്ശബ്ദത പ്രതിഫലിക്കുന്നതിനെ
നീ വിവർത്തനം ചെയ്യുന്നതെങ്ങിനെയാണ്?

നിന്റെ ഭാഷയേതാണ്?

നിന്റെ തൂലികയുടെ നിറമെന്താണ്?

കാലു വെച്ചാൽ, തൊട്ടാൽ
നിന്റെ അടിത്തട്ടിൽ തെളിഞ്ഞുകാണുന്ന
വെള്ളാരങ്കല്ലിന്നരികു കൊള്ളിക്കുന്ന
നിന്റെ  മൂർച്ചകളേ
മിനുസപ്പെടുത്തുന്ന നിന്റെ മന്ത്രമെന്താണ്?

കടൽ താണ്ടി
അങ്ങു ദൂരെ നിന്നും
ഒരു വിളി കാതിൽ വന്നുവീഴുന്നു
നിശ്ശബ്ദമായ്...

നിശ്ശബ്ദതയെത്രമേൽ
ശൂന്യതയാകുന്നുവോ
അത്രമേലത് കനം തൂങ്ങി
ഘനീഭവിച്ചതാകുന്നുവെന്നു നീ
പറഞ്ഞുതന്നില്ലായിരുന്നുവെങ്കിൽ....

നീയില്ലായിരുന്നുവെങ്കിൽ....

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴയോളമേ....

നിന്റെ ഒഴുക്കിന്റെ
ശക്തിപ്രപഞ്ചത്തിലേക്ക്
നിന്റെ അടിത്തട്ടിലേക്ക്
നിന്റെ ഏകാന്തതീരങ്ങളിലേക്ക്
ഞാനൊരു മുങ്ങാംകുഴിയിട്ടു വന്നോട്ടേ?

മഴ പെയ്യുമ്പോൾ
മഴത്തുള്ളികളേറ്റു നനയാതെ
നിന്റെ മേനിയെ ഞാൻ കാത്തുകൊള്ളാം!

കാറ്റു വരുമ്പോൾ
നിന്റെ കുഞ്ഞോളങ്ങളെ
മടിയിൽ വെച്ചു സംരക്ഷിച്ചുകൊള്ളാം!

ഒരു തോണി കരയിൽ നിന്നും
പുറപ്പെടുമ്പോൾ
അതു തുഴഞ്ഞു നിന്നെ വേദനിപ്പിക്കുമ്പോൾ
നിന്നെ ഞാൻ ചേർത്തുപിടിച്ചോളാം...

മലവെള്ളം വന്നു നിന്നെ
കലക്കിമറിച്ചിടുമ്പോൾ
എന്റെ പ്രാണൻ നിനക്കു തന്ന്
ഞാൻ മാറിനിന്നോളാം...

നിന്നിലേക്കെന്നെ വലിച്ചുതാഴ്ത്തുന്ന
നീ പറയാതെയെന്നോടു ചൊല്ലുന്ന
നിന്നിൽനിന്നും തെറിച്ചു വീഴുന്ന
ജലത്തുള്ളികളിലെ നിന്റെ ശ്വാസത്തെ
ഞാനെന്നുമെന്നുമറിയുന്നു.....
എന്നുമെന്നും കാതോർക്കുന്നു...
എന്നുമെപ്പോഴും തൊട്ടെടുക്കുന്നു...

നീയില്ലായിരുന്നുവെങ്കിൽ..
നീ പറഞ്ഞു തന്നില്ലായിരുന്നുവെങ്കിൽ...

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴമിടിപ്പേ....







Monday, March 24, 2014

മനോരാജ്യങ്ങൾ...

അമ്മു ഇങ്ങനെ മുടി പിന്നിലേക്കു പോണിടെയ്‌ൽ കെട്ടി, ഒരു ജീൻസ് പാന്റ് നൽകുന്ന ലാഘവത്തിൽ അവളുടെ പിങ്ക് കളർ സൈക്കിളെടുത്ത് സ്പീഡിൽ മുന്നിലേക്ക് ഓടിച്ചു പോകുന്ന കാഴ്ച എത്ര കണ്ടാലും എനിയ്ക്കു മതിവരില്ല! അവളെല്ലാം മറന്ന് സൈക്കിളിനെ എതിരെ നിന്നും അടിച്ചു വരുന്ന തണുത്ത കാറ്റിന്റെ ഉള്ളിലേയ്ക്കു ഓടിച്ചോടിച്ച് മെല്ലെ കൺവെട്ടത്തു നിന്നും മറയും. തിരിച്ചെത്തുമ്പോഴേയ്ക്കും കുഞ്ഞുമുടിച്ചുരുളുകളൊക്കെ കാറ്റ് പിന്നിൽ കെട്ടിവെയ്ക്കാനെടുത്ത ഹെയർ‌ബാൻഡിൽ നിന്നും പുറത്തെത്തിച്ചിട്ടുണ്ടാവും. അമ്മു അപ്പോളുള്ള വൈകുന്നേരത്തെ സൂര്യന്റെ പോക്കുവെയിലിൽ സുന്ദരിക്കുട്ടിയായിട്ടുണ്ടാവും.

അമ്മു നീന്തലും പഠിച്ചെടുത്തു, അവളുടെ അച്ഛന്റെ സഹായത്തോടെ തന്നെ. വെള്ളമെന്നാൽ അമ്മു സ്വയം മറന്ന് എത്ര നേരം വേണമെങ്കിലും ചിലവഴിയ്ക്കാൻ തയ്യാറാണ്.
നീന്തലും സൈക്കിളിങും.
ഇപ്പൊ പെട്ടെന്നൊരു മോഹം, ഇതുവരെ തോന്നാത്ത മോഹം... സൈക്കിളോടിച്ചു ഇഷ്ടം പോലെ 'ലോകം' ചുറ്റാനും, നീന്തി നീന്തി പുഴയിലോ കുളത്തിലോ വെള്ളത്തിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു ചെല്ലാനും.
എവിടെ!
എന്തേ ഞാൻ കുട്ടീല് സൈക്കിളോടിയ്ക്കാൻ പഠിച്ചില്ല? എന്തേ നീന്താൻ പഠിച്ചില്ല?
ആ... അറിയില്ല.

സത്യം പറയാലോ, പെൺകുട്ടികൾ സൈക്കിളോടിയ്ക്കുന്നതിനു എന്തൊരു കൗതുകാന്നറിയോ? എന്തോ... സൈക്കിളിന്റെ പിടി വിട്ട് രണ്ടു കൈകളും രണ്ടു വശങ്ങളിലേയ്ക്കു നീട്ടി, സൈക്കിളിന്റെ ഒറ്റ സീറ്റിൽ, ഒരവലമ്പവുമില്ലാതെ, മുഖം കാറ്റിനെതിരെ മുന്നോട്ട് നീങ്ങുമ്പോൾ കണ്ണുകളടച്ച് പോകാനാവുന്ന ആ സ്റ്റേറ്റ്. ഇത്രയേറെ സ്വാതന്ത്ര്യം തരുന്ന വേറെ 'വാഹനം' ഏതുണ്ട്? :-) വേണമെങ്കിൽ മഴയും ഒന്നു ചാറിക്കോട്ടെ.
(പെണ്ണുങ്ങൾ വിമാനം ഓടിയ്ക്കുന്ന പൈലറ്റ് വരെയാകുന്നു, എന്നിട്ടാണോ ഈ സൈക്കിൾ എന്ന്ന്നും ചോദിച്ച് ഇതിന്റെ ഭംഗി കളയല്ലേ, പ്ലീസ്...)

അതുപോലെയാണ് എനിയ്ക്ക് ആണുങ്ങൾ അടുക്കളയിൽ കയറി പാചകം ചെയ്യുമ്പോൾ. നോക്കിയിരിയ്ക്കാൻ തോന്നും , കൗതുകം തോന്നും. അവരോടിഷ്ടം തോന്നും. എല്ലാരും കൂടി പുരികം ചുളിയ്ക്കല്ലേ... ഒന്നുമല്ല വെറും വട്ടായി എടുത്താൽ മതി. അല്ലെങ്കിൽ മനസ്സിന്റെ, എത്ര തുടച്ചാലും മാറാത്ത 'ചില' ശീലിച്ചുപോയ ബോധങ്ങളുടെ ബാക്കിപത്രങ്ങളായി കണ്ടാൽ മതി.
(എത്ര കുക്മാർ ആണുങ്ങളായുണ്ട് എന്നും ചോദിച്ചേക്കരുത്. കുക് അല്ല, ഒരു വീട്ടിലെ അടുക്കളയിൽ തെല്ലൊരു സ്വാതന്ത്ര്യത്തോടെ, ഒരു യുദ്ധം ജയിയ്ക്കാനുള്ള  ആത്മവിശ്വാസത്തോടെ കയറി, സ്ത്രീകളുടെ സിസ്റ്റമാറ്റിക്കായ പാചവഴികളെയൊക്കെ തട്ടിപ്പൊളിച്ച്, പാചകപ്പരീക്ഷണങ്ങളിൽ ഒരു പുതിയ താജമഹൽ പണിയുന്ന ആണുങ്ങളോടാണ് എന്റെ ഈ ഇഷ്ടം.. :-) അതെന്താവോ...

പിന്നെ വേറൊന്നും കൂടിയുണ്ട്, ആണുങ്ങൾ ഈ കുഞ്ഞുവാവകളെ എടുക്കുന്നത്. എത്ര ആയാലും അവരുടെ കൈകൾക്ക് കുഞ്ഞിനെ എടുക്കുന്ന വഴക്കമില്ലെന്നു തോന്നും. അപ്പോൾ മുഖം നിറയേ പരിഭ്രമമാവും, ഇത്രയും തൂവലു പോലെയുള്ള ഒരു ദേഹം എടുത്തുവൊ, എടുത്തില്ലേ എന്നു പോലും അറിയാത്തവണ്ണം ഇതളുപോലെ ഇങ്ങനെ കൈകളിൽ കുഞ്ഞ് കിടക്കുമ്പോൾ... അവരുടെ മുഖത്ത് വാൽസല്ല്യത്തേക്കാൾ ചിലപ്പോൾ ഭയമാവും! വല്ലാത്ത ശ്രദ്ധയാവും, കരുതലാവും. അത്രയും കരുതൽ അവരുടെ മുഖത്ത് വേറെ ഒരിക്കലും കാണാനാവില്ലേ എന്നു തോന്നും!
(നോ, ഒഫൻസ് മെന്റ്. ഇതും എന്റെ ഒരു ചെറിയ മാനസികപ്രശ്നം.) :)

അച്ഛനും മകളുമായ ബന്ധമൊക്കെ കുറേ കേട്ടുമടുത്തതാണ്, അച്ഛനെപ്പൊഴും മകളോട് ഇഷ്ടം കൂടുമെന്നും, അമ്മയ്ക്കെപ്പൊഴും മകനോട് ഇഷ്ടം കൂടുമെന്നും. എന്തോ അതിലൊന്നും വലിയ കാര്യമൊന്നും തോന്നാറില്ല. പക്ഷേ... ചില അച്ഛന്മാരും മക്കളും തമ്മിലുള്ള ബന്ധം ഇതുപോലെ കൗതുകം ഉണ്ടാക്കാറുണ്ട്. അമ്മയും മക്കളും തമ്മിലുള്ള ബന്ധം പുരാതനകാലം മുതലേ വാഴ്ത്തിക്കേൾക്കുന്നതാണ്. പക്ഷേ ഈയൊരു കാലത്ത് അച്ഛന്റെ റോളുകളിൽ കുറച്ചുകൂടി 'ചാം' വന്നിട്ടുള്ളതായി തോന്നിക്കും. അച്ഛന്റെ വാൽസല്ല്യം, അച്ഛൻ അറിഞ്ഞുകൊടുക്കുന്ന മകൾക്കുള്ള സ്വാതന്ത്ര്യം, മകൾക്ക് അച്ഛനോടുള്ള സ്വാതന്ത്ര്യം, ഇഷ്ടം എല്ലാം... കുട്ടിയിൽ നിന്നു തന്നെ തുടങ്ങുന്ന ഈ ബന്ധം മകൾ വലുതാകുമ്പോഴും അച്ഛൻമാർ ഇക്കാലത്ത് പിന്നോട്ടു പോകുന്നില്ല.അതെ! അച്ഛന്മാരെ വെറും സെക്യൂരിറ്റി ഗാർഡുമാരോ, ഗൃഹസംരക്ഷകനോ ഒക്കെ മാത്രമായി കരുതിയിരുന്ന 'ഗൗരവകാലമൊക്കെ' എങ്ങോ പോയ്മറഞ്ഞു. ഇപ്പോൾ അവർക്കുമുണ്ട് സ്വന്തം കുട്ടികളെ താലോലിയ്ക്കാനും, താരാട്ടു പാട്ട് പാടിക്കൊടുക്കുവാനും, കുളിപ്പിക്കാനും, ഭക്ഷണം കൊടുക്കാനും, മക്കളെ ചേർത്തുനിർത്താനും, അച്ഛനു മകളുടെ മടിയിൽ തലചായ്ച് മയങ്ങാനും ഒക്കെ ചിലപ്പോൾ, ഒരുപക്ഷേ അമ്മമാർക്കുള്ളതിൽ നിന്നും മാറി വളരെ ചാമിങായ മറ്റൊരു സ്പെയ്സ്. ഗ്രേറ്റ്!  :-)

അതുപോലെ മറ്റൊരു വട്ട്. വട്ടെന്നാൽ മുഴു വട്ട്.
വലൊയൊരു ഒരു ആൾക്കൂട്ടം. അതിന്റെ നടുവിലേയ്ക്ക് ഒരു പെൺകുട്ടി ഓടിവന്ന് പെട്ടെന്ന് നൃത്തം തുടങ്ങുന്ന ഒരു കാഴ്ച! ആ സമയത്തുള്ള അവളുടെ ആത്മവിശ്വാസം, ചങ്കൂറ്റം, നൃത്തബോധം, താളബോധം. ശരീരത്തിനും മുഖത്തിനും അഴക് വേണ്ട. മുടിയ്ക്കു നിറം വേണ്ട. വസ്ത്രം ആകർഷകമാവണ്ട. അപ്പോൾ അങ്ങനെ ചെയ്യുന്ന പ്രവൃത്തിയിൽ നിറഞ്ഞുതുളുമ്പുന്ന ആത്മവിശ്വാസത്തിന്റെ കണങ്ങൾ, ശരീരമോ മനസ്സോ അറിയാതെ സന്തോഷം ഒന്നുകൊണ്ടു മാത്രം അപ്പോളാടിപ്പോകുന്ന നൃത്തച്ചുവടുകൾ...
അങ്ങനെയുള്ള ഒരു ചാൻസ് ഉണ്ടെങ്കിൽ - ഹോ!

പക്ഷേ എന്താ കാര്യം...എന്നെക്കൊണ്ട് പറ്റില്ല! :-(

:-)

Wednesday, March 19, 2014

പൂമണം

എന്നെ ഞാനാക്കുന്ന ചിലതുണ്ട്
ഈ ജീവിതത്തിൽ എന്നതാണേക ആശ്വാസം
എന്നു ഞാനാലോചിക്കുമ്പോൾ
ഒരു ജനലിന്നപ്പുറത്ത്
മണ്ണിൽ നിരന്നുനിൽക്കുന്ന
പൂവുകൾ അറിയുന്നില്ല പലപ്പോഴും
അവയുടെ യാഥാർത്ഥ ഭംഗിയെവിടെയെന്ന്.
വിരിഞ്ഞും മന്ദഹസിച്ചും അവരീ ലോകത്തിൽ
സുഗന്ധം പടർത്തി, ശ്വാസം വിടാതെ,
മിണ്ടാതെ വാടിക്കൊഴിഞ്ഞുവീഴുന്നുവെന്ന്
ജനാലക്കിപ്പുറത്തെ ഞാനുമറിയുന്നില്ല....

ഓരോ പൂവും ഓരോ കവിതകളായി
വിരിഞ്ഞുവരുമ്പോളുണ്ടാവുന്ന
പൂക്കാലങ്ങളിലേക്ക് 
കവിത വായിക്കാൻ വന്നെത്തുന്ന കാറ്റിനോട്
മന്ദഹാസം വിടാതെ 
അവയൊക്കെ മന്ത്രിച്ചു കാണണം
അടുത്ത പൂക്കാലം വരെ വീണ്ടും കാത്തിരുന്നോളാം എന്ന്.

ജനലിന്നിപ്പുറത്ത് 
മുഷിഞ്ഞുകൊണ്ടിരിക്കുന്ന
ജീവിതത്തെ അലക്കിത്തേച്ചുകൊണ്ടിരിക്കുന്ന
ഞാൻ അതും അറിയുന്നില്ല.

അവരെ അവരാക്കുന്ന ചിലതുണ്ട്
ഈ ലോകത്തിൽ എന്ന ആശ്വാസനെടുവീർപ്പിലാവും
അവരും അവസാനം 
വെയിലത്തു വാടി
മണ്ണിലേക്കു കൊഴിഞ്ഞുവീഴുന്നത്.

നിരന്തരം
അസ്തമയങ്ങളെ
അതു കഴിഞ്ഞുള്ള ഉദയങ്ങളെ
അതിജീവിക്കാനുള്ള തത്രപ്പാടുകളിൽ 
ജനാലക്കിപ്പുറത്തെ നാലുചുമരുകൾക്കുള്ളിൽ
ഞാനതൊന്നുമറിയുന്നില്ലെന്നു പോലും ഞാനറിയാതെ...
ഞാനറിയുന്നില്ലെന്ന് അവരുമറിയാതെ...

കണ്ണുനീരിന്റെ ഒരിറ്റു പോലും പുറത്തുവരാതെയിരിക്കുന്ന
അവരുടെ കണ്ണുകൾ എവിടെയാണ്?
ഒരരികുപോലും മുറിഞ്ഞു ചോര ഇറ്റിക്കാതിരിക്കുന്ന
അവരുടെ ഹൃദയം എവിടെയാണൊളിപ്പിച്ചിരിക്കുന്നത്?
മണ്ണിലേക്കു വീണ പൂവിന്റെ ഇതളിന്നരികുകളെയിളക്കി
കാറ്റു വന്നോതുന്നതെന്താണ്?
എന്നൊരിക്കൽ മാത്രം ജനാലയിലൂടെ നോക്കി
അവരോട് ഞാൻ ചോദിച്ചിട്ടുണ്ട്.

അപ്പോൾ മാത്രം
ജനാലച്ചില്ലിൻ സുതാര്യതയിലൂടെ
ഒരു പൂവു മണ്ണിലേക്ക്
കൊഴിഞ്ഞുവീണതിന്റെ ശബ്ദം ഞാൻ കേട്ടിരുന്നു.
ഒരു കാറ്റുവന്നതിനെ തൊടുന്നതും കണ്ടിരുന്നു.
ഏതോ ഒരു പൂമണം അന്നു വന്നെന്നെ പുൽകുന്നതും അറിഞ്ഞിരുന്നു...





Thursday, February 13, 2014

നീലപ്പൂക്കളുടെ താഴ്വരകൾ!



സ്നേഹത്തിന്റെ നനവുള്ള താഴ്‌വാരങ്ങളിലേയ്ക്ക്
ആണ്ടു പോകുന്ന വേരുകളിലെ
സ്നേഹമൂറ്റിക്കുടിച്ചു ദാഹം തീർക്കുന്ന
പച്ചയിലകൾ കണ്ടുപിടിച്ചെടുത്തതാണീ നിറം!

സ്നേഹത്തിനു
നിറം ഇതാണ്, ഇതാണ്
ലോകമേ... എന്ന്
കുപ്പായമിടാതെ, മുഖച്ചായം പൂശാതെ
അകത്തെ താഴ്വാരങ്ങളിൽ നിന്നും
ആർക്കുമല്ലാതെ

ഏതോ ചുമരിൻ ചുവട്ടിൽ
'ഠ' വട്ടലോകത്തിൽ
ഇലകൾ, ഹൃദയം ഉരുക്കിയൂതിക്കാച്ചിയെടുക്കുന്ന
വാട്ടമേൽക്കാത്ത പ്രണയവർണ്ണം...
എന്തിനോ വിരിഞ്ഞുവന്ന പ്രണയം...

അന്നും ഇന്നും എന്നും....





Sunday, January 12, 2014

സത്യം

എങ്ങുനിന്നോ എന്നില്ലാതെ എന്തിൽ നിന്നോ
ഉത്ഭവിക്കുന്ന ഒരു കുത്തൊഴുക്ക്.
കുത്തിയൊഴുകലിനിടെ നിർമ്മിക്കപ്പെടുന്ന
ചില ബിംബങ്ങൾ, ധ്വനികൾ, ശബ്ദങ്ങൾ...
സ്വപ്നങ്ങൾ, മോഹങ്ങൾ, കേൾക്കലുകൾ, പറയലുകൾ...

ഇടതൂർത്തി ഒളിഞ്ഞും തെളിഞ്ഞും, ഒതുങ്ങിപ്പരന്നും ഉരുവം കൊള്ളുന്ന,
ഒളിവെട്ടുന്ന കാഴ്ചകൾ, വിചാരങ്ങൾ, കൗതുകങ്ങൾ,
പ്രതിഫലനങ്ങൾ, കൈമാറലുകൾ, കണ്ടെടുക്കലുകൾ.

ചിലപ്പോൾ പൊളിച്ചടുക്കലുകൾ...
അതുമല്ലെങ്കിൽ ഒരുവേള, ആളുയരത്തിൽ കാടുകയറിയ പൊന്തകളെ വെട്ടിത്തെളിച്ചും , ഉറച്ചുപോയ പാറക്കെട്ടുകളെ തുരന്നുണ്ടാക്കിയും, പൊള്ളുന്ന വെയിലത്ത് മറയില്ലാതെ, ഉഷ്ണക്കാറ്റിൽ പല്ലിളിച്ചു നിൽക്കുന്ന അവസ്ഥയിലകപ്പെട്ടും, പാതിവഴിയിലിട്ടോടുവാൻ നിർബന്ധിക്കുന്ന ഒരസംതൃപ്തയാത്ര സമ്മാനിക്കുന്ന മുറുക്കുയിറുക്കങ്ങൾ...

ഇതിനിടെ വഴിയിലുടനീളം ഉള്ളിലമർന്നു പടിയുന്ന വേദന.
വേദനയിലുരുകി, ഒടുവിൽ കണ്ടെടുക്കുന്ന നേര്!
അതിന്റെ പൊരുൾ.
ആനന്ദം...

ശില്പിയുടെ വേദന ഉരുക്കിയെടുത്ത ശില്പത്തിനകത്തെ സത്യം!

Thursday, January 09, 2014

കഷ്ടപ്പാട്! :)

സ്നേഹമെന്നാൽ ആനയാണ്, ചേനയാണ്, മാങ്ങാത്തൊലിയാണ് എന്നൊക്കെ വിചാരിച്ചും വിശ്വസിച്ചും നടന്നിരുന്ന കാലമുണ്ടായിരുന്നു.
ഈ നിമിഷം നെഞ്ചിൻകൂടിന്റെ അടിത്തട്ടിലെവിടെയോ, ഏതെങ്കിലും വിധത്തിൽ ഒന്നു പ്രകടിപ്പിക്കാൻ പിടഞ്ഞുകൊണ്ടിരിയ്ക്കുന്ന, വാക്കുകൾക്കു ചെന്നെത്താനാവാത്ത നിസ്സഹായതെയേന്തുന്ന, എന്നാൽ സന്തോഷം തരുന്ന, ഒപ്പം മനുഷ്യഹൃദയത്തെ കീറിമുറിക്കുന്ന, ഉരുക്കുന്ന വിലപ്പെട്ട എന്തോ ഒന്നിനെ കഷ്ടപ്പെട്ടു പറഞ്ഞുഫലിപ്പിക്കാനാണ് ഇപ്പൊ 'സ്നേഹം' എന്നൊരു വാക്കിനെ ഉപയോഗിയ്ക്കുന്നത്.

Tuesday, January 07, 2014

ഒരു പ്രാവിനെ സ്വതന്ത്രമായി കൈകളിൽ നിന്നും ആകാശത്തിലേയ്ക്കു പടർത്തിവിടുമ്പോൾ ഉണ്ടാവുന്ന സന്തോഷമുണ്ട്. ഉയരങ്ങളിലേയ്ക്ക്, സ്വാതന്ത്ര്യത്തിലേയ്ക്ക് ഒന്നിനെ തുറന്നുവിടുമ്പോൾ തോന്നുന്ന സന്തോഷം. യഥാർത്ഥത്തിൽ 'സ്നേഹം"!.
പക്ഷേ അപ്പോഴും എന്നന്നേക്കുമായി
ബാക്കിയുണ്ടാവും കൈകളിൽ, വിരലുകൾക്കിടയിൽ പറന്നുപോകുന്ന പ്രാവിൻ ചിറകുകളുടെ പിടച്ചിൽ...
കയ്യിൽക്കിടന്നു പിടയുന്ന സ്നേഹം...

Sunday, January 05, 2014

ഒരില, ഒരാകാശം.




അങ്ങ്...
അങ്ങകലെ നിന്നും
ഒരു മേഘത്തുളയിലൂടൊലിച്ചിറങ്ങി
വരുന്നൊരു വെയിലിൻ സ്തൂപത്തിൽ
ആരുമറിയാതെ ഒരാകാശം പാളിനോക്കാറുണ്ടെപ്പൊഴും.

ഇങ്ങ്... ഇങ്ങടുത്ത്
മണ്ണിൽ
നിറം പുതുക്കിക്കൊണ്ടിരിയ്ക്കുന്ന തളിരിലകൾക്ക്
ആ പാളിനോട്ടം തന്നെ ധാരാളമായിരുന്നു.

ഇളം ചൂടു വിരലായി,
കണ്ണെത്താദൂരത്തു നിന്നും
ആകാശവെളിച്ചം
വന്നു തൊടുമ്പോൾ 
അത് ഇലയ്ക്കൊരു നിമിഷത്തെ വളർച്ചയായിരുന്നു..
ഒരു ദിവസത്തെ സമാധാനമായിരുന്നു.

രാത്രികളിൽ
ആകാശം തന്നെയാണതുമെന്നറിയാതെ
നിലാവിന്റെ തലോടലുകളിൽ മയങ്ങി
ഇലകളായ ഇലകളൊക്കെയും
കൂമ്പി, വെയിലിനെ കാത്തുകാത്തു
തണുക്കുന്ന മണ്ണിലേയ്ക്കു നോക്കിനിൽക്കും.

അപ്പോളാകാശത്തേയ്ക്കു നോക്കിയാൽ
ആകാശം ഇലയിലേയ്ക്കു പ്രതിഫലിപ്പിയ്ക്കാറുള്ള
കടുംനീലനിറം മുഴുവൻ ഇരുട്ടിലാണ്ടുപോയിരിയ്ക്കും,
ഇരുളിന്റെയാഴങ്ങളിലേയ്ക്കാ മോഹിപ്പിയ്ക്കുന്ന
നീലനിറം, കറുത്തുപോയിരിയ്ക്കും.

പുതുമഴയ്ക്കായുള്ള കാത്തിരിപ്പുകളിലൊക്കെ
ഇലയ്ക്കും ആകാശത്തിനും
ഹൃദയം സൂക്ഷിച്ചു വെയ്ക്കാനുള്ള
ഇടനെഞ്ചാണ് ഭൂമി.

ഹൃദയങ്ങളുടെ വേദന
പൂവുകളായി വിരിഞ്ഞു ചിരി തൂകുന്ന,
അവരുടെ ഋതു -
ഭൂമിയിലെ വസന്തം!

ഇരുണ്ടും വെളുത്തും
പെയ്തും
ആകാശം അങ്ങകലെ..
കടുത്ത നീലയിൽ ദൂരെ...

ഇരുളിലും വെളിച്ചത്തും
പിന്നെ പെയ്തുതോരുമ്പോഴും
മണ്ണിലേയ്ക്കടർന്നു വീഴുന്നത്
ഇലകളിൽ പറ്റുന്ന ആകാശവെളിച്ചം,
ആകാശനീലം.

Thursday, January 02, 2014

thistle (കാരമുള്ള് )

Missing somebody is not just that one misses someone so badly, so intensely,

or not just that for the awareness of the fact that one is too far away from the other, without having a single near possibility of even to think of being together,

or not even it is as simple as that one just loves somebody, cares for somebody for nothing, for not expecting anything in return,

but

I think, there can be only one possible reason behind the hurt feeling and the pain of missing somebody,
that is actually
when you know from each and every fraction of seconds,
from each of your breath,
simply you realize the depth and pain
of the other person's missing of you!

-
..tears..


ശൂന്യമെന്ന ശബ്ദം

ശൂന്യമെന്നു തോന്നുന്നയിടങ്ങളെല്ലാം
സമയങ്ങളെല്ലാം
യാഥാർത്ഥത്തിൽ ശൂന്യമേയാകുന്നില്ല,
അവിടം മുഴുവൻ വറ്റിപ്പോയ ഓർമ്മകളുടെ സുഗന്ധമുണ്ടാവും,
നിറഞ്ഞു വരുന്ന സ്വപ്നവെളിച്ചമുണ്ടാകും,
വിചാരവികാരങ്ങളുടെ ഒച്ചപ്പാടുണ്ടാകും,
തൊട്ടുപിന്നിലുണ്ടെന്നു തോന്നിപ്പിക്കുന്ന നിഴലാട്ടങ്ങളുണ്ടാവും.
പ്രണയങ്ങളുണ്ടാവും.

ഒന്നുമില്ലെങ്കിലും
ജീവന്റെ മറുപുറമായ മരണത്തിന്റെ
ഒളിസ്സാന്നിദ്ധ്യമെങ്കിലുമുണ്ടാവും.

ശൂന്യം എന്ന ശബ്ദമുണ്ടാക്കുന്ന
ശൂന്യതയോളം
ശൂന്യത
ശരിയ്ക്കും ഇല്ലന്നേ!