Saturday, December 29, 2007

ഒരു തുന്നല്‍ മെഷീന്റെ കഥ.

ഒരു തുന്നല്‍ മെഷീന്‍ എന്നാല്‍, സാധാരണ ഗതിയില്‍ തോന്നുന്ന ഒരു ചിത്രം,
മുറിയിലെ ഒരു മൂലയ്ക്ക്‌ ഒതുങ്ങികിടക്കുന്ന, നിരുപദ്രവകാരിയായൊരു വസ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ലവലേശം ബന്ധമില്ലാത്ത ഒരു വസ്തു കൂടിയും.

പക്ഷെ, അങ്ങനെയൊരു വസ്തു ഒരെലക്ട്രോണിക്‌ രൂപത്തില്‍ ഇപ്പോളീ മേശപ്പുറത്തിരിയ്ക്കുമ്പോള്‍, എനിയ്ക്കതൊരു കഥയായി തോന്നുന്നു. എന്റെ അമ്മമ്മ എപ്പൊഴോ തുടങ്ങി വെച്ച വലിയൊരു കഥയായി..

ഒരു തുടക്കമില്ലാത്ത കഥ.
എന്റെ അമ്മമ്മ, വല്ല്യമ്മമാര്‍, അവരുടെ മക്കള്‍, പിന്നെ അമ്മ എല്ലാവരുടേയും കൂടെ തുന്നല്‍ മെഷീന്‍ ഉണ്ട്‌, ഒരു കുടുംബാംഗമായി.. കൂടാതെ എല്ലാവരും തുന്നല്‍ വിദഗ്ദ്ധരും. "എന്തിനാ വെറുതെ തുന്നാന്‍ കൊടുക്കുന്നത്‌?" എന്ന ചിന്താഗതിക്കാര്‍. അവനവനു ആവശ്യമുള്ളതെല്ലാം സ്വയം തുന്നി ധരിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ഒരു പഴയ സാരി മുറിച്ചെടുത്ത്‌ അവരത്‌ ജനാലയ്ക്ക്‌ ഭംഗിയുള്ള ഒരു കര്‍ട്ടനാക്കി തുന്നിയിടുമ്പോള്‍, പഴയത്‌ പുതിയതാകുന്നു. അതുപോലെ പഴയ തുണികള്‍ കൊണ്ട്‌ ചവുട്ടി, പിന്നെ കോസറിയ്ക്കുള്ള കവറുകള്‍, അതും പോരാതെ കസാലകള്‍ക്കും മറ്റും 'ഉടുപ്പുകള്‍' അങ്ങനെ എന്തിനും പുതിയ രൂപഭാവങ്ങള്‍ പകരുന്നവര്‍. അവരുടെ ജീവിതങ്ങളൊന്നും ഒരു വലിയ "ലക്ഷ്യത്തെ" മുന്നില്‍ കണ്ടുള്ളതായിരുന്നില്ല. എന്നാല്‍ വെറുതെ ഇരിയ്ക്കുക എന്നൊരവസ്ഥയുണ്ടാവരുത്‌ എന്നൊരു മാനസികതലവും അവര്‍ക്കെല്ലാമൊരുപൊലെയുണ്ട്‌ താനും. മാത്രവുമല്ല, ബോധമനസ്സ്‌ അനുശാസിയ്ക്കുന്ന അത്തരം 'തിയ്യറികള്‍' അണുവിട തെറ്റാതെ അവര്‍ പിന്തുടരുന്നു. ചെയ്യണം, അല്ലെങ്കില്‍ ചെയ്യേണ്ടതാണ്‌, ചെയ്തിരിയ്ക്കണം, എന്ന ബോധം, ആരോ നിര്‍ബന്ധിയ്ക്കുന്ന പോലെ, അതും ഉള്ളിലെ ഇഷ്ടാനിഷ്ടങ്ങളെ വകവെയ്ക്കാതെ, അവര്‍ സമയം തെറ്റാതെ ചെയ്തു തീര്‍ക്കുന്നു. "മടി, അലസത" തുടങ്ങിയ പദങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കുന്നു അവര്‍ക്കു മുന്നില്‍.
അതാണവര്‍.. അവരുടെ ഊര്‍ജ്ജമാകുന്ന കവചത്തിനുള്ളില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന ഒരു കുഴിമടിച്ചി കൂടിയാണീ ഞാനെന്നും സന്തോഷപൂര്‍വം അറിയിച്ചുകൊള്ളട്ടെ!

അതുകൊണ്ട്‌, പറഞ്ഞു വരുന്നത്‌, എണ്‍പത്‌ വയസ്സിലും അമ്മമ്മയ്ക്ക്‌ സ്വന്തം ജാകറ്റ്‌, മുകളിലെ ഇടനാഴിയിലെ അരണ്ട വെളിച്ചത്തില്‍, പുതച്ചു കിടക്കുന്ന, അടിയില്‍ കാലു കൊണ്ട്‌ ചവിട്ടി "കട കട" യെന്ന് ശബ്ദിയ്ക്കുന്ന, ആ പഴയ 'മുത്തശ്ശി മെഷീനില്‍' തുന്നി ധരിയ്ക്കാന്‍ കഴിയുന്നുവെന്നത്‌ ഏതെങ്കിലുമൊരു തരത്തിലുള്ള സമാധാനം തീര്‍ച്ചയായും നല്‍കുന്നുണ്ടാവണം.. അമ്മമ്മ കുട്ടിക്കാലത്ത്‌ മാറിയുടുക്കാനില്ലാതെ ഒരു തോര്‍ത്തുമുണ്ടും ചുറ്റിയിട്ടാണത്രേ, പാടവും തോടും കടന്ന്, നാഴികകളൊളം നടന്ന് സ്കൂളില്‍ പോയിരുന്നത്‌. മാറിയുടുക്കാന്‍ എന്തോ ഒന്ന് അമ്മമ്മയ്ക്കന്ന് നല്‍കിയത്‌ പഠിപ്പിച്ചിരുന്ന ഒരു മാഷാണത്രെ.. അമ്മ എപ്പൊഴൊക്കെയോ പറഞ്ഞുതന്ന ഒരു കഥയുടെ കഷ്ണം. ഇന്നും ഒരു തോടോ പാടമോ കണ്ടാല്‍ വാചാലയാവും അമ്മമ്മ, വീടിനു പിന്നിലെ തൊടി ഒരു ദൗര്‍ബല്യവും. മാങ്ങാക്കാലത്ത്‌ മാങ്ങാകൂട്ടാനും, ചക്ക കാലത്ത്‌ ചക്ക കൂട്ടാനും, ചക്ക ഉപ്പേരിയും, ചക്കക്കുരു ഒണ്ടുള്ള ഉപ്പേരിയും ഒക്കെ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ട്‌ അമ്മമ്മയ്ക്ക്‌. അമ്മമ്മ അങ്ങനെ കഷ്ടപ്പെട്ടാണ്‌ പഠിച്ചത്‌, ഒരുപക്ഷെ പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പഠിയ്ക്കാനായ പെണ്‍കുട്ടിയും.. അമ്മമ്മ പഠിച്ചിരുന്ന കോണ്‍ വെന്റില്‍ തുന്നലും ഒരു വിഷയമായിരുന്നുവത്രെ. ആ പഠിച്ചത്‌ ഇന്നും കൈവിടാതെ മക്കള്‍ക്കും, അവരുടെ മക്കള്‍ വരേയും എത്തെപ്പെട്ടിട്ടുണ്ടെന്നു പറയാം, ഒരു കഥ പറഞ്ഞു കൊടുക്കുന്ന പോലെ..
ഇനി അടുത്ത തലമുറയ്ക്കത്‌ കൈമാറ്റം ചെയ്യേണ്ട കര്‍ത്തവ്യം ഞങ്ങളുടെ കൈകളില്‍ നിക്ഷിപ്തമായിരിയ്ക്കുന്നു!

അമ്മമ്മ തന്നെയാണ് അമ്മയ്ക്കും വല്ല്യമ്മമാര്‍ക്കുമൊക്കെ തുന്നാന്‍ പഠിപ്പിച്ചത്‌. അതുപോലെ അവരൊക്കെ അവരുടെ മക്കളേയും. അവധിക്കാലങ്ങളില്‍ അമ്മമ്മയുടെ അടുത്ത്‌ താമസിയ്ക്കാന്‍ പോകുമ്പോള്‍ കൂടെ ഒരു തുണിയും പല വര്‍ണ്ണങ്ങളിലുള്ള നൂലുകളും സൂചിയും കയ്യില്‍ കരുതാറുണ്ടായിരുന്നു ഞങ്ങള്‍. അമ്മമ്മ ഞങ്ങള്‍ക്ക്‌ പല തരത്തിലുള്ള സ്റ്റിച്ചുകള്‍ പറഞ്ഞു തരും, പൂക്കള്‍ വരച്ച്‌ കൈകൊണ്ട്‌ തുന്നും ഞങ്ങള്‍, ഇതെന്തിനു പഠിയ്ക്കുന്നു, അതിന്റെ ഗുണമെന്ത്‌ എന്നൊന്നും അറിയാതെ. ചിട്ടയോടെ ദൈനംദിന കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ക്കാനും ശീലിച്ചു. പിന്നെ ഞങ്ങള്‍ കഥകളി കണ്ടു, കച്ചേരികള്‍ കേട്ടു, പുസ്തകം വായിച്ചു. ഇത്ര പ്രായമായാല്‍, കുട്ടികള്‍ - അത്‌ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ - ഇന്നയിന്നതൊക്കെ ചെയ്തു 'പരിചയിച്ചോളണം' എന്ന ഒരലിഖിത നിയമത്തിന്റെ ഭാഗമായി ഞങ്ങളങ്ങനെ മറ്റു പലതിന്റേയുമൊപ്പം തുന്നാനും ശീലിച്ചു തുടങ്ങി, കുട്ടിക്കാലത്തു തന്നെ.

എന്നാല്‍ കുറച്ച്‌ മുതിര്‍ന്നതിനു ശേഷം, അമ്മയോടൊപ്പം നില്‍ക്കുന്ന കാലത്ത്‌ പണി പതിനെട്ടും നോക്കിയിട്ടുണ്ട്‌ അമ്മ എന്നെ തുന്നല്‍ (ആ പ്രായത്തിനനുസരിച്ചുള്ള) പഠിപ്പിയ്ക്കാന്‍. അക്കാലത്ത്‌, തുന്നല്‍ എനിയ്ക്ക്‌ പറഞ്ഞിട്ടുള്ളതല്ല എന്നൊരു മുന്‍ വിധിയോടെ, "എനിയ്ക്ക്‌ അമ്മടത്ര ബുദ്ധിയില്ല, കണക്കില്‍ പണ്ടേ ഞാന്‍ വളരെ മോശാന്നറിയില്ലേ അമ്മയ്ക്ക്‌" എന്നൊരു ഭാവത്തിലായിരുന്നു അമ്മയുടെ മുന്‍പിലിരുന്നിരുന്നത്‌. തുണി എന്റെ മുന്‍പില്‍ നിവര്‍ത്തിയിട്ടാല്‍ അതിന്റെ നീളമേത്‌, വീതിയേത്‌ എന്നുറപ്പിയ്ക്കുന്നതില്‍ പോലും ആശയകുഴപ്പത്തില്‍ പെട്ടു പോകുന്നവള്‍. പിന്നെ കാലിഞ്ചും മുക്കാലിഞ്ചും - ഈ കാലും മുക്കാലും - അതേറെ വിഷമിപ്പിയ്ക്കുന്ന അക്കങ്ങളായിരുന്നു അന്നെനിയ്ക്ക്‌. (ഇന്നും അക്കങ്ങള്‍ക്കിടയില്‍ "ബൈ" (3/4, 1/4) എന്ന ചിഹ്നം കണ്ടാല്‍ ഒന്ന് പരുങ്ങാറുണ്ട്‌!) കണക്കിനോടുള്ള ഒരു വിമുഖത അല്ലെങ്കില്‍ എങ്ങനെയോ ഉണ്ടായിത്തീര്‍ന്ന ഒരു അപകര്‍ഷതാബോധം തന്നെയായിരുന്നിരിയ്ക്കണം അന്നെന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്‌.

അതിനൊക്കെ പുറമെ, അന്ന് റെഡിമെയ്ഡ്‌ വസ്ത്രങ്ങളോടൊരു താല്‍പര്യക്കൂടുതല്‍ ഉണ്ടായിരുന്നു താനും. കുട്ടിക്കാലത്ത്‌ ഓണത്തിനും വിഷുവിനുമാണ്‌ പ്രധാനമായും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നത്‌. അതും തുണി വാങ്ങി ഞങ്ങളുടെ അമ്മമാര്‍ തുന്നിത്തരുന്ന വസ്ത്രങ്ങള്‍. റെഡിമേയ്ഡ്‌ വസ്ത്രം ധരിയ്ക്കുന്നത്‌ അന്നൊക്കെ ദുര്‍ലഭം. അന്ന് വിദേശത്തായിരുന്ന വല്ല്യമ്മ പോലും രണ്ടു വര്‍ഷം കൂടുമ്പോള്‍, സില്‍ക്കിന്റെ തുണിയായിരുന്നു തന്നിരുന്നത്‌, അതിനുണ്ടാവാറുള്ള വാസനയും, തുണിയുടെ മിനുസവും ഇന്നുമോര്‍മ്മയില്‍ തങ്ങി കിടക്കുന്നു. അമ്മ, അതൊരു കുപ്പായത്തിന്റെ രൂപത്തിലേയ്ക്കാക്കും വരെ അക്ഷമരായി കാത്തിരിയ്ക്കാറുണ്ടായിരുന്നു. അതുപോലെ അമ്മമ്മയും ഓണപ്പുടവയായി തരാറുള്ളത്‌ ഉടുപ്പിനുള്ള തുണിയായിരുന്നു, റെഡിമെയ്ഡ്‌ വസ്ത്രങ്ങളായിരുന്നില്ല. 'തുന്നാന്‍ പഠിയ്ക്കട്ടെ' എന്ന ഉദ്ദേശ്ശം അതിലൊളിപ്പിച്ചുകൊണ്ട്‌. കുട്ടിക്കാലങ്ങളില്‍ അമ്മ ധരിപ്പിച്ചു തരുന്നതെന്തും പ്രിയമായിരുന്നു, എന്നാല്‍ വലുതാവുന്തോറും വിവരങ്ങള്‍ അറിഞ്ഞു തുടങ്ങി. കിട്ടാത്തതിനോട്‌ താല്‍പര്യം കൂടുക എന്ന ഒരു (പൊതു)സ്വഭാവം എനിയ്ക്കുമുണ്ടായിത്തീര്‍ന്നിരുന്നു.

അക്കാലങ്ങളില്‍, അമ്മ തുന്നി തന്നിരുന്ന ഉടുപ്പുകള്‍ കഴിയുന്നതും ധരിയ്ക്കാതിരിയ്ക്കാന്‍ ഈയുള്ളവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു! അമ്മയോട്‌, റെഡിമേയ്ഡ്‌ കുപ്പായമാണിഷ്ടം എന്ന് പറയാനൊട്ട്‌ തോന്നിയിട്ടുമില്ല. ഇടയ്ക്ക്‌ അമ്മയെ സന്തോഷിപ്പിയ്ക്കാനായി, അമ്മ തുന്നിയവ ധരിയ്ക്കുമ്പോള്‍ അതിന്റെ അനിഷ്ടം നന്നായി കാണിച്ചിട്ടുണ്ട്‌ അമ്മയോട്‌, പലതവണ. എന്തായിരുന്നു അവയോടുണ്ടായിരുന്ന അനിഷ്ടമെന്നത്‌ ഇന്നുമെനിയ്ക്ക്‌ തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ചിലപ്പോള്‍ തോന്നും, അങ്ങനെയൊരമ്മ ഉള്ളതുകൊണ്ടായിരുന്നെന്ന്.എന്നാലും എന്റെ ഇംഗിതം അമ്മയുമറിഞ്ഞിരുന്നു എന്നത്‌ ഇപ്പോള്‍ 'ചില്‍ഡ്രന്‍സ്‌ സൈകോളജി' പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരിയ്ക്കുന്ന എനിയ്ക്ക്‌ മനസ്സിലാക്കാനാകുന്നുണ്ട്‌..

വീണ്ടും മുതിര്‍ന്നപ്പോള്‍, എങ്ങനേയോ ഞാനൊരു തികഞ്ഞ 'ആദര്‍ശവാദിയായി' മാറി. "സത്യം വദഃ, ധര്‍മ്മം ചരഃ" എന്നതില്‍ തുടങ്ങി, "പരോപകാരര്‍ത്ഥമിദം ശരീരം", "ലളിതമീ ജീവിതം" വരെയുള്ള ആദര്‍ശങ്ങള്‍.. മകളുടെ ആദര്‍ശശുദ്ധി കുറച്ച്‌ കൂടിപോകുന്നില്ലേ.. എന്ന് അമ്മ തീര്‍ച്ചയായും സംശയിച്ചിട്ടുണ്ടാകും. കാരണം, ആദര്‍ശം മൂത്ത്‌ അമ്മയുമായി വലിയ വലിയ 'വാഗ്വാദങ്ങളില്‍' ഏര്‍പ്പെടാറുണ്ടായിരുന്നു ഈ മകളക്കാലത്ത്‌... എന്നാലും, അമ്മയുടെ കൈകള്‍ തുന്നുന്ന വസ്ത്രങ്ങളുടെ ലാളിത്യവും, അവയിലെ അമ്മ തുന്നുന്ന ചെറിയ ചെറിയ ചിത്രങ്ങളുടെ ഭംഗിയും ആദര്‍ശം കണ്ണിലിട്ടു തന്നു. കോളേജിലെ കൂട്ടുകാരികളൊട്‌ "ഇതമ്മ തുന്നിയതാണെന്ന് അഭിമാനപൂര്‍വം പറയാന്‍ പഠിച്ചു." അതുകൊണ്ട്‌ അങ്ങനെ ചില ഗുണങ്ങള്‍ എനിയ്ക്കുമുണ്ടായി, അമ്മയ്ക്കുമുണ്ടായി എന്നതാണതിന്റെ ഒരു നഗ്ന സത്യം!

എന്നിട്ടും, അമ്മയുടെ ഈ മകള്‍ തുന്നാന്‍ പഠിയ്ക്കാതെ തന്നെ ഒരു മുഴുവന്‍ സമയ സംഗീതവിദ്യാര്‍ത്ഥിനിയായി വളര്‍ന്നാണ്‌, യു.എ.ഇ. യില്‍ എത്തിപ്പെട്ടത്‌.ഇവിടെ ജീവിതം തുടങ്ങുമ്പോള്‍, പല തരത്തിലുള്ള മിശ്രവികാരങ്ങളായിരുന്നു. സ്വാഭാവികമായുമുള്ള കടുത്ത 'ഹോംസിക്നെസ്സ്‌', ഒരുവിധം കഴിയാവുന്ന പാചകക്കുറിപ്പുകള്‍ എഴുതി നിറച്ച്‌ അമ്മ തന്നിരുന്ന ഒരു കൊച്ചു പുസ്തകം കയ്യില്‍ പിടിച്ചുകൊണ്ട്‌, പാചകപരീക്ഷണങ്ങളുടെ കയ്പും മധുരവും നിറയുന്ന ദിനങ്ങള്‍, ഒരു വീട്‌ 'വീടായിരിയ്ക്കണമെങ്കില്‍' എങ്ങനെയൊക്കെ തല കുത്തിമറിയണം എന്നറിഞ്ഞ കടുത്ത പരീക്ഷണങ്ങള്‍ അങ്ങനെ കുറേ.. പിന്നെ ഒരു ഭാര്യ, മരുമകള്‍, വന്നു കയറിയ പെണ്‍കുട്ടി, പിന്നെയൊരു അമ്മ തന്നെ, എന്നൊക്കെ തുല്യം വെച്ച്‌ വീതിയ്ക്കുമ്പോള്‍, ഒരു 'മകള്‍' എന്ന ഭാഗത്തിനു കിട്ടുന്ന ലാഘവത്വം, ലാഘവത്തോടെ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍, അറിഞ്ഞു തുടങ്ങിയത്‌.. ഇവിടേയും ഒരു കഥയ്ക്കുള്ള വകുപ്പുണ്ട്‌.

എന്നാല്‍, പരീക്ഷകളില്‍ നിന്നും, കൃത്യനിഷ്ഠയോടെ, നിര്‍ബന്ധപൂര്‍വം ചെയ്തു തീര്‍ക്കേണ്ട മറ്റു പലതുകളില്‍ നിന്നുമുള്ള ഒരു മോചനമായി കുടുംബജീവിതം ആസ്വദിയ്ക്കപ്പെടണമെന്ന എന്റെ ഉല്‍ക്കടമായ ആഗ്രഹം കൊണ്ട്‌, അന്നെന്തും സഹിയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ വിവരമറിഞ്ഞു! അതിലും കഠിനമാണിതെന്ന് തോന്നി. പോരാത്തതിന്‌ ഇവിടെ വിശാലമായി, ഉയര്‍ന്നു പ്രൗഢിയോടെ നില്‍ക്കുന്ന ഹൈപ്പര്‍ / സൂപര്‍/ മാര്‍ക്കറ്റുകള്‍, മാളുകള്‍ എല്ലാം യഥേഷ്ടമുണ്ടായിട്ടും, മിനുസമാര്‍ന്ന, കുണ്ടും കുഴിയുമില്ലാത്തെ, എതിരേ നിന്നും വാഹനങ്ങള്‍ വരാത്ത, റോഡുകളുണ്ടായിട്ടും, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വര്‍ഷാവര്‍ഷം നടത്തപ്പെട്ടിട്ടും, എനിയ്ക്ക്‌ സന്തോഷം തോന്നിയില്ല. ഷോപ്പിംഗിനു പേരു കേട്ട ഇവിടെ, അത്‌ കേട്ടാലോടുന്ന അവസ്ഥ വരെ സംജാതമായി. പാര്‍ക്കുകളെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി. പതുക്കെ പതുക്കെ ഒരപൂര്‍ണ്ണത വിടവുകള്‍ സൃഷ്ടിച്ചു തുടങ്ങി. പരീക്ഷയ്ക്കല്ലാതെ, ശ്രുതി ബോക്സെടുത്ത്‌ ഞാനെനിയ്ക്കു വേണ്ടി സാധകം ചെയ്യാന്‍ തുടങ്ങി. ചിത്രം വരയ്ക്കാന്‍ തുടങ്ങി. ഒരു ലൈബ്രറിയെ തിരഞ്ഞു നടന്നു തുടങ്ങി. എഴുതാന്‍ തുടങ്ങി. ചെടികളേയും പക്ഷികളേയും സ്നേഹിയ്ക്കാന്‍ തുടങ്ങി.. വീട്ടില്‍ തുന്നാനൊരു മെഷീന്‍ ഇല്ലായെന്ന് ആദ്യമായി കണ്ടുപിടിച്ചു.
പണ്ട്‌ വിവരമുള്ളവര്‍ ഇട്ട്‌ തന്ന, ഉള്ളിലുറഞ്ഞു പോയ കുറേ പഴങ്കഥകളെ ഉരുക്കിയെടുത്തു, ഞാനെനിയ്ക്കു വേണ്ടി.. വിടവുകള്‍ നികത്താന്‍ ശ്രമിച്ചു തുടങ്ങി.. എന്നിലെ ഞാന്‍ മാറിതുടങ്ങി..


കുറച്ചു കാലം മുന്‍പു വരെ, "അമ്മ വെട്ടി (തുണി) തന്നാല്‍ തുന്നാം" എന്നൊരു പരുവത്തിലായിരുന്നു. ഇപ്പോള്‍, സ്വമനസ്സാലെ തുന്നാന്‍ തുടങ്ങുന്നു.. പണ്ട്‌ അമ്മ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത്‌, പഴയ ഒരു തുണിയെടുത്ത്‌ അമ്മൂനൊരു ഉടുപ്പ്‌ തുന്നാന്‍ വിറയ്ക്കുന്ന കൈകളോടെ ആദ്യമായി ഒരെലക്ട്രോണിക്‌ മെഷീനില്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്‌ തുണി വെട്ടി, തുന്നി!. അമ്മു അത്‌ ധരിച്ചപ്പോള്‍ എനിയ്ക്കുണ്ടായ സന്തോഷത്തിനും സംതൃപ്തിയ്ക്കും ഒരു കുറവും ഉണ്ടായില്ല!. ഇനിയുമിനിയും ധാരാളം സ്വന്തം കൈകള്‍ കൊണ്ട്‌ അമ്മൂന്‌ കുപ്പായം തുന്നണമെന്ന മോഹം തോന്നുകയുമുണ്ടായി. അമ്മ തുന്നിയ ഉടുപ്പിടാന്‍ അവള്‍ക്കും "പെര്‌ത്ത്‌ സന്തോസാര്‌ന്ന് ട്ടാ"!!! ,,,,,,,,,,,,,,,,,,,


ഈ കഥ ഇവിടെ കോമയോടു കൂടി അവസാനിപ്പിയ്ക്കേണ്ടി വരുന്നു .. കഥയ്ക്കിനിയും തുടരേണ്ടതുണ്ട്‌..