Saturday, December 23, 2006

വൈകി വന്ന തണലില്‍...

ആ മുറിയുടെ നാലു ചുമരുകള്‍ അവള്‍ക്ക്‌ നല്‍കിയിരുന്ന ആശ്വാസം വല്ലാത്തതായിരുന്നു.പുറത്ത്‌ മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കുവാനും, അവരുടെ പ്രതീക്ഷകള്‍ക്കൊത്ത്‌ പെരുമാറുവാനുമുള്ള അവളുടെ ശ്രമങ്ങള്‍ വെറും അഭിനയമാകുന്നുണ്ടോ എന്നവള്‍ സംശയിച്ചു.അതവള്‍ക്ക്‌ ഒരു അദ്ധ്വാനമായി തുടങ്ങിയിരുന്നു.ആ അദ്ധ്വാനത്തിന്റെ ക്ഷീണമകറ്റാന്‍,ആശ്വാസത്തോടെ ഒന്നു തല ചായ്ക്കാന്‍ അവള്‍ക്ക്‌ കിട്ടിയ ഒരു 'മാളമായിരുന്നു" ആ മുറി.അവളും അവളുടെ ചിന്തകളും സാധനങ്ങളും മാത്രമുള്ള ആ നാലു ചുമരുകള്‍ക്കുള്ളിലെ ലോകം അവള്‍ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങി.ആ ഏകാന്തതയെ അവള്‍ താലോലിച്ചു.അങ്ങിനെ അടച്ചു പൂട്ടിയ പുറം ലോകത്തില്‍ നിന്നും,ആ മാളത്തിലേയ്ക്ക്‌ ചുരുങ്ങി ചുരുങ്ങി,തന്റെ ലോകം ചെറുതാക്കി,ആരുമറിയാതെ അവളതിലിരുന്ന് ആനന്ദിച്ചു.

"മോളെ,, ഉറങ്ങിയൊ,പാല്‌ വേണ്ടേ..?"
വാതില്‍ തട്ടുന്ന ശബ്ദം.അവള്‍ക്ക്‌ വാതില്‍ തുറക്കുവാനൊ,എന്തെങ്കിലും മറുപടി നല്‍കുവാനൊ തോന്നിയില്ല.പുതപ്പ്‌ ശരീരത്തിലേയ്ക്ക്‌ വലിച്ചിട്ട്‌, മനസ്സിനെ സ്വൈരവിഹാരത്തിനയച്ച്‌,അവള്‍ ഉറക്കം കാത്ത്‌ തിരിഞ്ഞു കിടന്നു.

പതിവ്‌ പോലെ കോളേജ്‌ വിട്ട്‌ വീട്ടിലേയ്ക്ക്‌ കയറി ചെന്നപ്പോള്‍ അവിടെ ഒരു ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതു പോലെ തോന്നി.അവളകത്ത്‌ കയറിയതും റീത്താന്റി ചിരിച്ച മുഖവുമായി അടുത്തേയ്ക്ക്‌ വരുന്നു - ഒരു നിമിഷം, അവളന്തം വിട്ടു പോയി-
"ആന്റി എത്ര സുന്ദരിയായിരിയ്ക്കുന്നു! മഞ്ഞയില്‍ ബ്രൗണ്‍ കസവിട്ട പട്ട്‌ സാരിയില്‍ ആന്റിയുടെ മുഖം ശോഭിയ്ക്കുന്നു.കഥ പറയുന്ന കണ്ണുകള്‍,വളഞ്ഞെഴുന്നേറ്റു നില്‍ക്കുന്ന പുരികക്കൊടികള്‍,ചുകന്ന [ ചുകപ്പിച്ച] റോസാപ്പൂവിന്റെ ഇതള്‍ പോലത്തെ ചുണ്ടുകള്‍.."
ആന്റി അടുത്തു വന്നപ്പോള്‍ തല പെരുപ്പിയ്ക്കുന്ന പെര്‍ഫ്യൂമിന്റെ "രൂക്ഷഗന്ധവും" അമിതമായ മെയ്ക്കപ്പും അവരുടെ സൗന്ദര്യം കുറയ്ക്കുന്നുണ്ടെന്ന് അവള്‍ക്ക്‌ തോന്നി.
"മോളെ,പെട്ടെന്ന് ഫ്രഷ്‌ ആയി പുതിയ ഉടുപ്പൊക്കെ ഇട്ട്‌ സുന്ദരിയായി വാ.ഇന്നിവിടെ ചെറിയൊരു പാര്‍ട്ടി വെച്ചിട്ടുണ്ട്‌.ജസ്റ്റ്‌ ഒരു ഫ്രണ്ട്സ്‌ ഗെറ്റുഗെതര്‍.പെട്ടെന്ന് റെഡിയായി വന്നേക്കണേ" ആന്റിയുടെ ആങ്കലേയത്തിന്റെ ചുവയുള്ള മലയാളം.
തന്റെ അനിഷ്ടം മുഖത്ത്‌ പ്രതിഫലിയ്ക്കുന്നത്‌ നിയന്ത്രിയ്ക്കുവാന്‍ ശ്രമിച്ചു കൊണ്ട്‌ ,ഒന്നും മിണ്ടാതെ അവള്‍ മുകളിലേയ്ക്ക്‌ കുതിച്ചു കയറി, തന്റെ മുറിയില്‍ വാതിലടച്ച്‌, ബാഗും മറ്റും ഒരു മൂലയിലേയ്ക്ക്‌ വലിച്ചെറിഞ്ഞ്‌ കട്ടിലില്‍ ചാടിക്കയറി ഇരുന്നു.
"ശ്ശൊ,ഇതെന്തു പാര്‍ട്ടി ദൈവമേ,കഴിഞ്ഞ ആഴ്ചയില്‍ ഒന്ന് കഴിഞ്ഞതേയുള്ളു,ഇന്നിനി ഗെറ്റുഗെതര്‍ പോലും.ഇനി ഉടുത്തൊരുങ്ങി ആന്റീടെ പുറകെ എല്ലാവര്‍ക്കും ഷേക്‌ ഹാന്റും കൊടുത്ത്‌ ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത്‌ മസ്സിലും പിടിച്ച്‌..ഹൊ! ഓര്‍ക്കാന്‍ പോലും വയ്യ.."
കുറച്ചു നേരത്തെയ്ക്കെങ്കിലും ഇഷ്ടമല്ലാത്ത ഒരു വേഷം കെട്ടി, ആടി തീര്‍ക്കേണ്ട ഗതികേടാലോചിച്ച്‌ അവള്‍ക്ക്‌ ആന്റിയോട്‌ ഒരല്‍പം അമര്‍ഷം തന്നെ തോന്നി പോയി.ഏറെ നേരത്തെ ഇരുപ്പിനു ശേഷം തന്റെ ഉള്ളിലെ അതൃപ്തിയെ തൃപ്തിപ്പെടുത്താനെന്നോണം,ആരോടൊ വാശി തീര്‍ക്കുന്ന മട്ടില്‍,അധികം ആകര്‍ഷകമല്ലാത്ത ഒരു വസ്ത്രം തന്നെ എടുത്തിട്ട്‌,പേരിനു മാത്രം മുടിയൊന്നൊതുക്കി വെച്ച്‌ പതുക്കെ അവള്‍ താഴത്തേയ്ക്ക്‌ ഇറങ്ങി.


വീട്‌ നിറയെ പരിചയമില്ലാത്ത മുഖങ്ങള്‍.എല്ലാ കണ്ണുകളും തന്റെ ശരീരത്തിലേയ്ക്ക്‌ തന്നെ തുളഞ്ഞു കയറുന്നതായി തോന്നിച്ചു.മുഖത്ത് ആര്‍ക്കൊ വേണ്ടി പുഞ്ചിരി വരുത്തുന്നത്‌ വളരെ ആയാസകരമായി തോന്നി.അകത്ത്‌ നിന്നും എന്തൊക്കെയൊ മസാലകളുടേ മണം, പുറത്ത്‌ നിന്നും മദ്യത്തിന്റെ മണം,ആ അന്തരീക്ഷം അവളെ ശ്വാസം മുട്ടിച്ചു. ആ ആള്‍ക്കൂട്ടത്തില്‍ നിന്നും തന്റെ മാളത്തിലേയ്ക്ക്‌ ഓടിയൊളിയ്ക്കുവാന്‍ അവള്‍ കൊതിച്ചു.പക്ഷെ ആന്റിയ്ക്കായി തന്റെ സാന്നിധ്യം ഇവിടെ ആവശ്യമാണെന്ന ബോധം അവളുടെ പിരിമുറുക്കം കൂട്ടി.നിമിഷങ്ങള്‍ എണ്ണിയെണ്ണി അവള്‍ തിരക്കില്‍ നിന്നും അകന്നു മാറി നിന്നു.അവളുടെ കണ്ണുകള്‍, "തേനീച്ചക്കൂട്ടത്തിലെ റാണി" എന്ന പോലെ,ആള്‍ക്കൂട്ടത്തില്‍ ഒരാകര്‍ഷക ബിന്ദുവായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന ആന്റിയെ തേടിപിടിച്ചു-ആ തിരക്കും ബഹളവും ആസ്വദിച്ചു കൊണ്ട്‌, എല്ലാവരോടും ഒരേപോലെ കുശലം പറയാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട്‌, പ്രായം ഒട്ടും ബാധിയ്ക്കാത്ത ഊര്‍ജ്ജം നിറഞ്ഞു തുളുമ്പുന്ന മനസ്സുമായി,ആന്റി ശോഭിയ്ക്കുന്നു.
അവള്‍ക്കെന്തുകൊണ്ടൊ അസൂയ കലര്‍ന്ന ഒരു "ഈര്‍ഷ്യയാണ്‌" അപ്പോള്‍ അവരോട്‌ തോന്നിയത്‌.
അവള്‍ ആലോചനയിലാണ്ടു.
"ഇതിനേക്കാളും ഹോസ്റ്റലാണ്‌ നല്ലത്‌.നാളെ തന്നെ അമ്മയെ വിളിച്ചു പറയണം.പക്ഷെ എന്തു കാരണം പറയും?ആന്റിയെ ഇഷ്ടപ്പെട്ടിലെന്നൊ,ഇവിടുത്തെ രിതികള്‍ ഇഷ്ടപ്പെട്ടില്ലെന്നൊ?ആന്റി ചെയ്തു തന്നിട്ടുള്ള സഹായങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത അമ്മയോട്‌ എന്തു പറയാന്‍?
നഗരത്തിലെ കോളേജില്‍ അഡ്മിഷന്‍ ഉറപ്പായപ്പോള്‍,എന്തുകൊണ്ടും ഹോസ്റ്റലിനേക്കാളും സുരക്ഷിതം തന്റെ ഉറ്റസുഹൃത്തായ, റീത്താന്റിയുടെ വീട്ടിലാവുമെന്ന് അമ്മ വിശ്വസിച്ചു.അതിന്‌ ആന്റിയുടെ സ്നേഹം കലര്‍ന്ന സ്വീകരണം കൂടിയായപ്പോള്‍ അമ്മയുടെ വിശ്വാസം ഇരട്ടിച്ചു.നാട്ടില്‍ റീത്താന്റിയെ കുറിച്ചു നല്ല മതിപ്പാണ്‌.ഭര്‍ത്താവ്‌ മരിച്ച ശേഷം നഗരത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ അവര്‍ക്ക്‌ തന്റെ ജന്മ നാട്ടിലെ കുട്ടികള്‍ തന്നെയായിരുന്നു സ്വന്തം കുട്ടികള്‍.അവര്‍ക്ക്‌ എല്ലാവരേയും ഒരുപോലെ സ്നേഹിയ്ക്കാനും സഹായിയ്ക്കാനും ഉള്ള വലിയ ഒരു മനസ്സുണ്ടെന്ന് അമ്മയും മറ്റുള്ളവരും പറയുന്നത്‌ അവള്‍ കേട്ടിട്ടുണ്ട്‌.ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ ഉള്ളിലെ ചിത്രവും,നേരിട്ടു കണ്ടപ്പോള്‍ പതിഞ്ഞ ആന്റിയുടെ രൂപവും ഭാവവും തമ്മില്‍ വല്ലാത്ത പൊരുത്തക്കേട്‌.
അവിടെ പേയിങ്ഗെസ്റ്റ്സ്‌ ആയി താമസിയ്ക്കുന്ന മറ്റ്‌ കുട്ടികളേക്കാളും സ്നേഹവും പരിഗണനയും ആന്റി സ്വകാര്യമായി തനിയ്ക്കു തരുന്നുണ്ടെന്ന് പലതവണ തോന്നിയിട്ടുണ്ട്‌.പാര്‍ട്ടികള്‍ക്കും,പുറത്തേയ്ക്കും മറ്റും തന്നെ കൂടെ കൊണ്ട്‌ നടക്കാന്‍ ആന്റിയ്ക്ക്‌ വലിയ ഇഷ്ടമാണ്‌.പക്ഷെ ആ സ്നേഹവും ശ്രദ്ധയും പലപ്പോഴും തന്നെ വിമ്മിഷ്ടപ്പെടുത്തുകയായിരുന്നു."
അവര്‍ നല്‍കുന്ന സ്നേഹം തിരിച്ച്‌ അതേ അളവില്‍ കൊടുക്കുന്നില്ലെന്ന ബോധം അവളില്‍ തെല്ലൊരു കുറ്റബോധം ഉണര്‍ത്തി.


കോളേജിലേയ്ക്ക്‌ ഇറങ്ങുന്നതിന്റെ കൃത്യം പത്ത്‌ മിനിറ്റ്‌ മുന്‍പ്‌ മാത്രമാണ്‌ അവള്‍ തന്റെ "മാള'ത്തില്‍ നിന്നും പുറത്ത്‌ വന്നത്‌.താഴെ എത്തിയതും ആന്റി അവളെ പ്രാതല്‍ കഴിയ്ക്കാനായി അകത്തേയ്ക്ക്‌ വിളിച്ചു.അറച്ചറച്ച്‌ ഒന്നും പറയാതെ അവള്‍ കസേരയില്‍ ചെന്നിരുന്നു.
"വല്ലാത്ത മണം", ചമ്മന്തിയിലെ വെളുത്തുള്ളിയുടെ കുത്ത്‌ അവളെ മനം പുരട്ടിച്ചു.ദോശയും ചമ്മന്തിയും കഴിയ്ക്കേണ്ടെന്ന് തീരുമാനിച്ച്‌ അടുത്തു വെച്ചിട്ടുള്ള ഗ്ലാസ്സിലെ ചായ കുടിയ്ക്കാനൊരുങ്ങി."ഹൊ! ഇതിനു എന്തൊരു കയ്പ്‌"!.ഒന്നും തൊടാതെ അവള്‍ പുറത്തേയ്ക്ക്‌ ഇറങ്ങി.
"മോള്‌ ഒന്നും കഴിച്ചില്ലല്ലൊ,വിശപ്പില്ലെ.." ആന്റി വിളിച്ചു ചോതിയ്ക്കുന്നത്‌ കേള്‍ക്കാത്ത മട്ടില്‍ അവളോടിക്കളഞ്ഞു.
അമ്മയെ വിളിച്ചെന്തു പറയണമെന്ന ചിന്തയില്‍ സ്ഥലകാലബോധം മറന്ന് റോടിലൂടെ നടക്കുമ്പോള്‍,പെട്ടെന്ന് തലയിലേയ്ക്ക്‌ എന്തൊക്കെയൊ ഇരച്ചു കയറുന്ന പോലെ..കണ്ണുകളില്‍ ഇരുട്ട്‌ കയറി കൂടുന്നു.."തല ചുറ്റുന്നുണ്ടോ" എന്ന സംശയിച്ചതും അവള്‍ റോട്ടില്‍ തളര്‍ന്നു വീണു.പാതി തുറന്ന കണ്ണുകളില്‍ കൂടി അവള്‍, ചുളിച്ച മുഖവുമായി പാഞ്ഞടുക്കുന്ന ഒരു ലോറിയെ അവ്യക്തമായി കണ്ടു.

കണ്ണു തുറന്നപ്പോള്‍,വലതു കയ്യില്‍ ആകെ മരവിപ്പ്‌..തലയില്‍ നനവുണ്ടോ..ശരീരമാകെ വേദന.ആശുപത്രി കിടക്കയിലാണെന്ന് വൈകാതെ മനസ്സിലാക്കി,ഉണ്ടായത്‌ ആലോചിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍,തൊട്ടടുത്തു നിന്നും ഒരു നേര്‍ത്ത ശബ്ദം-
"മോളെ," എന്നു വിളിച്ചു കൊണ്ട്‌ ഒരു കയ്യില്‍ ചൂടുള്ള ചായയും മറുകയ്യില്‍ ദോശയും ചമ്മന്തിയുമായി ആന്റി ചിരിച്ചു കൊണ്ട്‌ നില്‍ക്കുന്നു!
"ഡോണ്ട്‌ വറി,മോള്‍ക്ക്‌ ആങ്ക്സൈറ്റി കാരണം ഒരു ക്ഷീണം- ചെറിയ പനിയുമുണ്ട്‌.ഗിഡ്ഡിനസ്സ്‌ വന്ന് മോള്‍ റോട്ടില്‍ വീണപ്പോള്‍ ആള്‍ക്കാര്‍ നമ്പര്‍ കണ്ട്‌ എന്നെ ഇന്‍ഫോം ചെയ്തു.ഉടനെ ഞാന്‍ വന്ന് ആശുപത്രിയില്‍ കൊണ്ടുവന്നതാണ്‌.ലക്കിലീ വേറെയൊന്നും ഉണ്ടായില്ല,രാവിലെ ഒന്നും കഴിയ്ക്കാതെ അല്ലെ ഇറങ്ങിയത്‌?“
ആന്റി ചായയും ദോശയും മുന്‍പിലേയ്ക്കു വെച്ചു.
"നൊ പ്രോബ്ലം",അവര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു-"ആദ്യമായല്ലെ അമ്മയെ പിരിഞ്ഞു നില്‍ക്കുന്നത്‌?കുറച്ച്‌ കഴിഞ്ഞാല്‍ ഈ ഹോംസിക്നസ്സ്‌ ഒക്കെ മാറിക്കോളും".ചുമലില്‍ തട്ടി കൊണ്ട്‌ അവര്‍ തുടര്‍ന്നു-"ആന്റിയൊണ്ടല്ലൊ മോളെ നോക്കാനായി,ഒന്നും പേടിയ്ക്കണ്ട-ഓക്കെ?"
അവര്‍ അവളെ എഴുന്നേല്‍പ്പിച്ചു ഇരുത്തുമ്പോള്‍ അവള്‍ അമ്പരപ്പോടെ അവരുടെ മുഖത്തേയ്ക്ക്‌ നോക്കുകയായിരുന്നു.
അവര്‍ സ്നേഹത്തോടെ ഒഴിച്ചു കൊടുത്ത ചായയ്ക്ക്‌ നല്ല മധുരം തോന്നി അവള്‍ക്ക്‌.അതിന്റെ ചൂടും ചായപ്പൊടിയുടെ ചെറിയ കയ്പ്പും,പഞ്ചസാരയുടെ മധുരവും എല്ലാം കൂടി ആസ്വദിച്ചു വലിച്ചു കുടിയ്ക്കുമ്പോള്‍ അവള്‍ ആലോചിച്ചു.
"ശ്ശെ,ആന്റിയോട്‌ ഒന്നും പറയാതെ രാവിലെ ഇറങ്ങി പോന്നിട്ട്‌, ഇപ്പോള്‍,ആന്റി തന്നെ എല്ലാം..."അവള്‍ മുഖം താഴ്ത്തിയിരുന്നു.പെട്ടെന്ന് മനസ്സില്‍ ഭയത്തിന്റെ ഒരു ഇടിവാള്‍ മിന്നി- മുഖം ചുളിച്ചു പാഞ്ഞു വരുന്ന ലോറിയെ അവളോര്‍ത്തു.
"ദൈവമെ..പരിചയമില്ലാത്ത ഈ നഗരത്തില്‍,ആ റോട്ടില്‍ എങ്ങാനും ആരുമറിയാത്ത ഒരു അനാഥശവമായി കിടന്നിരുന്നെങ്കിലൊ..??? അവളുടെ മനസ്സ്‌ ഒരു നിമിഷം പിടഞ്ഞു.അവള്‍ തീരുമാനിച്ചു. "വേണ്ട..ഇനി അമ്മയോട്‌ തല്‍ക്കാലം ഒന്നും പറയാന്‍ പോണ്ട".

തൊട്ടടുത്തു നില്‍ക്കുന്ന പെര്‍ഫ്യൂമിന്റെ മണമുള്ള റീത്താന്റിയുടേ സാമീപ്യം പകര്‍ന്നു കൊടുത്തിരുന്ന പേരറിയാത്ത ഒരാശ്വാസത്തിന്റെ തണലില്‍ അവള്‍ രുചിയോടെ ആ ദോശയും ചമ്മന്തിയും കഴിച്ചു തുടങ്ങി.
"ചമ്മന്തിയില്‍ വെളുത്തുള്ളി ഉണ്ടായിരുന്നില്ലെ?" ഒറ്റയിരുപ്പില്‍ അതു മുഴുവനും കഴിച്ചു തീര്‍ത്ത അവള്‍ അതിശയത്തോടെ ഓര്‍ത്തു!

Sunday, December 17, 2006

ഗൌരി എന്ന അമ്മിണിയോപ്പോള്‍

വിവാഹം കഴിഞ്ഞ്‌ ആദ്യമായി ഭര്‍തൃഗൃഹത്തില്‍ കയറി ചെല്ലുമ്പോഴാണ്‌ ഞാനാദ്യമായി 'അമ്മിണിയോപ്പോളെ" കാണുന്നത്‌.അവിടെ ഇരുന്നിരുന്ന ചില മുത്തശ്ശിമാരുടെ കൂട്ടത്തിലെ ഒരു മുത്തശ്ശി - അതില്‍ കൂടുതലായി ഒന്നും അന്നെനിയ്ക്കു തോന്നിയിരുന്നില്ല.

പിന്നീട്‌,ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍,കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ "അമ്മിണിയോപ്പോള്‍" എന്നാണവരെ വിളിയ്ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി.വാസ്തവത്തില്‍ അവിടത്തെ പ്രായം കൂടിയ ഏറ്റവും മുതിര്‍ന്ന വ്യക്തിയായിരുന്നു അവര്‍.പക്ഷെ എങ്ങിനേയൊ,എന്തുകൊണ്ടൊ, അവരെ പ്രായവ്യത്യാസമില്ലാതെ എല്ലാവരും "അമ്മിണിയോപ്പോള്‍" എന്നു വിളിച്ചു തുടങ്ങി.

നല്ല ഉയരം,ഒത്ത തടി,വെളുത്ത നിറം.പരന്ന വലിയ മുഖത്ത്‌ ചെറിയ രണ്ട്‌ കണ്ണുകള്‍.തോളറ്റം വെളുത്ത മുടി.നെറ്റിയില്‍ പിരികത്തിനു മുകളിലായി സാമാന്യം വലുപ്പമുള്ള ഒരു മറുക്‌.വേഷം ജാക്കറ്റും മുണ്ടും.ഇതായിരുന്നു അമ്മിണിയോപ്പോള്‍, ചുരുക്കത്തില്‍.

കുടുംബത്തിലേയ്ക്കു വരുന്ന "ആദ്യത്തെ മരുമകള്‍" എന്ന നിലയില്‍ അവിടെയുള്ളവരുടെ "പ്രതീക്ഷകള്‍ക്കൊത്തുള്ള" ഒരു "നല്ല" മരുമകളാവാനുള്ള എന്റെ തത്രപ്പാടിനിടയില്‍ ഞാന്‍ അമ്മിണിയോപ്പോളെ ആദ്യം തീരെ ശ്രദ്ധിച്ചിരുന്നില്ല.അതുകൊണ്ട്‌ തന്നെ കാര്യമായ ആശയവിനിമയത്തിനും ഞാന്‍ മിനക്കെട്ടിരുന്നില്ല.എല്ലാവരെയും പോലെ "അമ്മിണിയോപ്പോളേ.." എന്ന് വിളിയ്ക്കാനുള്ള ഒരു സന്ദര്‍ഭവും എനിയ്ക്കു കിട്ടിയിരുന്നില്ല.വളരെ സാധാരണ മട്ടില്‍ എല്ലാരെയും പോലെ രാവിലെ എണിറ്റ്‌ കുളിച്ചു മുണ്ടും ജാക്കറ്റും മാറി,പിന്നിലെ കോലായില്‍ ഇരുന്ന് കഷ്ണം നുറുക്കുന്നതും,തൈരു കലക്കുന്നതും,എല്ലാം ചിട്ടയോടെ ചെയ്യുന്ന ഒരു "അമ്മിണിയോപ്പോള്‍"- അവിടത്തെ അച്ഛന്റെ ഏറ്റവും മൂത്ത ഓപ്പോള്‍- ഇത്രയുമാണ്‌ എന്റെ കണ്ണിലൂടെ ഞാന്‍ കണ്ട അമ്മിണിയോപ്പ്പ്പോള്‍.

പിന്നീട്‌,പലപ്പോഴും അമ്മിണിയോപ്പോള്‍ അവ്യക്തമായി പതിഞ്ഞ സ്വരത്തില്‍ എന്തൊക്കെയൊ പിറുപിറുക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി.അതും വളരെ സാധാരണ മട്ടില്‍ തന്നെ.എന്നോടെന്തൊ പറയുകയാണ്‌ എന്നു കരുതി ഞാന്‍ പലതവണ അരികത്തു ചെന്നു ചോതിച്ചിട്ടുണ്ട്‌.പക്ഷെ അതിന്‌ എനിയ്ക്കു മറുപടിയൊ,ഒരു നൊട്ടമൊ പോലും കിട്ടിയിരുന്നില്ല.എന്നാല്‍ അവിടെയാരും അമ്മിണിയോപ്പോളുടെ ആ "പിറുപിറുക്കല്‍" അത്ര കാര്യമായി എടുക്കുന്നില്ലെന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കി.അമ്മിണിയോപ്പോള്‍, അങ്ങിനെ പ്രത്യേകിച്ച്‌ ആരുടെയും മുഖത്ത്‌ നോക്കി ഒന്നും സംസാരിയ്ക്കുന്നില്ലെന്ന് ഞാനറിഞ്ഞു തുടങ്ങി."എന്താ അമ്മിണിയോപ്പോളേ.."എന്നുള്ള സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുശലാന്വേഷണമൊ,ഒരു യാത്രയ്ക്കു പോകുമ്പോള്‍ "അമ്മിണിയോപ്പോളേ,പോയി വരട്ടെ..ട്ടൊ" എന്ന ഒരു യാത്ര പറച്ചിലൊ,ഇതിലൂടെയൊക്കെയായിരുന്നു അധികവും എല്ലാവരും ആശയവിനിമയം നടത്തിയിരുന്നത്‌.അതിനും അമ്മിണിയോപ്പോള്‍ പ്രത്യേകിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.

തളത്തിലെ ജനാലയ്ക്കടുത്തുള്ള ഒരു കട്ടിലിലായിരുന്നു അമ്മിണിയോപ്പോളുടെ ലോകം എന്നെനിയ്ക്കു തോന്നിയിരുന്നു.അവിടേയ്ക്കു ഓടി എത്താറുള്ള പൂച്ചകളോട്‌ അമ്മിണിയോപ്പോള്‍ യഥേഷ്ടം സംസാരിയ്ക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.അമ്മിണിയോപ്പോള്‍ രാവിലെ എണീയ്ക്കുമ്പോള്‍ ആ പൂച്ചകളും ഒപ്പം എണീറ്റു വരുന്നതു ഞാന്‍ കൗതുകത്തോടേ നോക്കി നിന്നിട്ടുണ്ട്‌.അവയോടുള്ള അമ്മിണീയോപ്പോളുടെ സ്നേഹം എന്നെ അദ്ഭ്ഭുതപ്പെടുത്തിയിരുന്നു.ഒരമ്മയ്ക്ക്‌ തന്റെ മക്കളോടുള്ള വാത്സല്ല്യത്തിനു തത്തുല്ല്യമായ എന്തൊ ഒരു വികാരം ആ മുഖത്ത്‌ ഉണ്ടാകുന്നതായി എനിയ്ക്കു തോന്നിയിട്ടുണ്ട്‌!.

പിന്നീട്‌ ഞാന്‍ "അവിടത്തെ അമ്മയില്‍" നിന്നും അമ്മിണിയോപ്പോളെ കുറിച്ച്‌ കൂടുതല്‍ അറിഞ്ഞു തുടങ്ങി.അമ്മിണിയോപ്പോളുടേ യഥാര്‍ഥ നാമം ഗൗരി എന്നായിരുന്നു ത്രെ."അമ്മിണീ" എന്നത്‌ വിളിപ്പേരും.കുട്ടിക്കാലത്ത്‌ ഒരിയ്ക്കല്‍ കുളിയ്ക്കാന്‍ പോയപ്പോള്‍ എന്തോ കണ്ട്‌ പേടിച്ചു.അതിനു ശേഷം അമ്മിണിയോപ്പോള്‍ ആരോടും അധികം മിണ്ടാതെയായി..എല്ലാവരെയും അറിയാം ,പക്ഷെ ഒന്നും മിണ്ടില്ല.അങ്ങിനെതന്നെ മാറ്റങ്ങള്‍ ഒന്നും വരാതെ അമ്മിണിയോപ്പോള്‍ വളര്‍ന്നു.എല്ലാം മനസ്സിലാവും ,പക്ഷെ ഒന്നും അറിഞ്ഞതായി നടിയ്ക്കില്ല.പിന്നീട്‌ തന്റെ അമ്മയുടെ മരണ ശേഷം,തന്റെ സഹോദരങ്ങളുടെ വീടുകളില്‍ മാറി മാറി താമസിച്ചിരുന്ന അമ്മിണിയോപ്പോള്‍ ഇടയ്ക്കെപ്പൊഴൊ തന്റെ ഏറ്റവും ഇളയ സഹോദരന്റെ [എന്റെ കണവന്റെ അച്ഛന്റെ] വീട്ടില്‍ [എന്റെ ഭര്‍ത്ര് ഗ്രഹത്തില്‍] സ്ഥിര താമസമാക്കിയത്രെ.അതിനുള്ള കാരണം ആരും ചോതിച്ചതുമില്ല,ആ ഇഷ്ടത്തിന്‌ ആരും എതിരും നിന്നില്ല.

ആ കാലത്ത്‌ അമ്മിണിയോപ്പോള്‍ക്ക്‌ ഒരു ശീലമുണ്ടായിരുന്നുവത്രെ,എന്തിനാണ്‌ ഏതിനാണ്‌ ഒന്നുമറിയില്ല,ഇടയ്ക്ക്‌ കൈ കൊണ്ട്‌ മാറത്ത്‌ ആഞ്ഞടിച്ച്‌ ഉറക്കെ ഉറക്കെ എന്തൊക്കെയൊ പറയുമായിരുന്നുവത്രെ.വീടും കുട്ടിയേയും അമ്മിണിയോപ്പോളെ ഏല്‍പ്പിച്ചിട്ടാണ്‌ അമ്മ സ്കൂളില്‍ പോയിരുന്നത്‌.അമ്മ തിരിച്ചു വന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ അതുപോലെ പറയുകയും വീടു ശ്രദ്ധാപൂര്‍വം നോക്കുകയും ചെയ്തിരുന്നു അമ്മിണിയോപ്പോള്‍.സ്ക്കുളില്‍ പോകുമ്പോള്‍ ചിലപ്പോള്‍ അമ്മ കാണുന്ന രംഗം- ഒരു കൈ കൊണ്ട്‌ കുട്ടിയെ മാറത്ത്‌ അടുക്കി പിടിച്ച്‌ മറു കൈ കൊണ്ട്‌ മറ്റേ മാറത്ത്‌ ആഞ്ഞടിയ്ക്കുന്നതാവും!പക്ഷെ ഒരു കാരണവശാലും കുട്ടിയെ പിടിവിടുകയൊ,ആര്‍ക്കും കൈ മാറുകയൊ ചെയ്യില്ല എന്ന വിശ്വാസമാണ്‌ അത്‌ കണ്ട്‌ സ്ക്കൂളിലേയ്ക്ക്‌ ഓടുന്ന അമ്മയുടെ നെഞ്ചിടിപ്പ്‌ കുറച്ചിരുന്നതത്രെ!

അമ്മിണിയോപ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല.സ്വഭാവത്തിലെ വ്യത്യാസങ്ങള്‍ കാരണം ഒരു പക്ഷെ, അന്നത്തെ സാഹചര്യത്തില്‍,ആരും അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടുണ്ടാകില്ല.പക്ഷെ അമ്മിണിയോപ്പോള്‍ക്ക്‌ എന്നും ചെറിയ കുട്ടികളോട്‌ പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു എന്നത്‌ സത്യം തന്നെ.

പിന്നീട്‌ ഒരിയ്ക്കല്‍ ഞാന്‍ നാട്ടില്‍ എത്തിയ സമയത്ത്‌,അമ്മിണിയോപ്പോള്‍ ഒന്ന് വീഴുകയുണ്ടായി.ഒരു കാലിന്റെ പാദത്തിനു മുകളിലായി ചെറുതായി ഫ്രാക്ച്ചര്‍ ആയി.അങ്ങിനെ തളത്തില്‍ നിന്നും അകത്തെ മുറിയിലെ കട്ടിലില്‍ കിടപ്പിലായി.ആ കാലില്‍ അധികം ബലം കൊടുക്കരുതെന്ന ഡോക്റ്റരുടെ നിര്‍ദ്ദേശ്ശ പ്രകാരം തീര്‍ത്തും കിടക്കുന്ന അവസ്ഥയിലായി.അതുവരെ ഒരാവശ്യത്തിനും ആരെയും വിളിയ്ക്കാത്ത അമ്മിണിയോപ്പോള്‍ കിടപ്പിലായതിനു ശേഷം തന്റെ ആവശ്യങ്ങള്‍ക്ക്‌ മറ്റുള്ളവരെ വിളിയ്ക്കാന്‍ നിര്‍ബന്ധിതയായി.ആ ഒരു കാലഘട്ടത്തിലാണ്‌ എന്നു തോന്നുന്നു,എനിയ്ക്ക്‌ അവരുമായി ഒരു ബന്ധം സ്ഥാപിയ്ക്കാന്‍ കഴിഞ്ഞത്‌.അമ്മയേയും അടുത്തുള്ള വല്ല്യമ്മയേയുമൊഴിച്ച്‌ വേറെയാരേയും സഹായത്തിന്‌ അടുപ്പിയ്ക്കാത്ത അമ്മിണിയോപ്പോള്‍ ഇടയ്ക്കൊക്കെ എന്നേയും പേരെടുത്ത്‌ വിളിച്ചു തുടങ്ങിയിരുന്നു.ആ അവ്യക്തമായ സംസാര ശൈലി എനിയ്ക്കു പരിചിതമായി തുടങ്ങി.അമ്മിണിയോപ്പോളുടേ ആ വിളി,എന്നോടുള്ള എന്തൊ ഒരു അടുപ്പത്തിന്റെ തെളിവായി തന്നെയാണ്‌ ഞാന്‍ കണക്കാക്കിയിരുന്നത്‌,അതൊ അങ്ങിനെ കരുതാനാണ്‌ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്‌ എന്ന് പറയുന്നതാവുമൊ കൂടുതല്‍ ശരി? അറിയില്ല.

അങ്ങിനെ കുറെ കാലത്തെ ആ കിടപ്പിനു ശേഷം,വീണ്ടും അമ്മിണിയോപ്പോള്‍ ഒരു "വാക്കറിന്റെ" സഹായത്താല്‍ കുറേശ്ശെ എണീറ്റു നടന്നു തുടങ്ങി.കാലങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ നാട്ടിലുള്ള മറ്റൊരു അവസരത്തില്‍ വീണ്ടും മറ്റെ കാല്‍ ഫ്രാക്ച്ചര്‍ ആവുകയും പിന്നെ തീര്‍ത്തും കിടപ്പിലാവുകയും ചെയ്തു.കൂടാതെ പ്രമേഹവും അവരെ കൂടുതല്‍ തളര്‍ത്തി.അമ്മിണിയോപ്പോളുടെ ഇഷ്ടപ്പെട്ട ഭക്ഷണമായ ചക്ക, മാങ്ങ എല്ലാം തീര്‍ത്തും ഒഴിവാക്കി.ഭക്ഷണ പ്രിയ ആയിരുന്ന അമ്മിണിയോപ്പോളുടെ ഭക്ഷണത്തിന്റെ അളവ്‌ വല്ലാതെ കുറഞ്ഞു തുടങ്ങി.ശരീരം ക്ഷീണിച്ചു വന്നു.

കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ അമ്മിണിയോപ്പോള്‍ തീര്‍ത്തും കിടപ്പിലായിരുന്നു.70-ആം പിറന്നാള്‍ എല്ല ബന്ധുക്കളും കൂടി ആഘോഷിച്ചു.അന്നത്തെ, മുണ്ടിന്റെ ഒപ്പമുള്ള ഒരു വേഷ്ടിയും,നെറ്റിയിലെ പൊട്ടും ചന്ദനക്കുറിയും ആ മുഖത്തിന്റെ "ചൈതന്യം" കൂട്ടിയതായി എല്ലാവര്‍ക്കും തോന്നി. അതിന്റെ പിറ്റെ ദിവസം മുതല്‍ അമ്മിണിയോപ്പോള്‍ തീരെ അവശ നിലയിലായി.വ്ര്‌ക്കയുടെ പ്രവര്‍ത്തനം മന്ദ ഗതിയിലായി.ഭക്ഷണം തീരെ അകത്തു ചെല്ലാതെയായി.എന്തൊക്കെയൊ പന്തികേടുകള്‍ എല്ലാവരുടെയും മനസ്സില്‍ രൂപം കൊണ്ടു.പക്ഷെ ആരും പരസ്പരം ഒന്നും പറയാതെ മാറി മാറി ശുശ്രൂഷിച്ചു.മരുന്നുകള്‍ കൊടുത്തു."പിറുപിറുക്കല്‍" തീര്‍ത്തും നിലച്ചു.ഒന്നു തിരിഞ്ഞു കിടക്കല്‍ പോലും ശ്രമകരമായി.അങ്ങിനെ ഒരാഴ്ചത്തെ കിടപ്പിനു ശേഷം കര്‍ക്കടക മാസം ഒന്നാം തിയ്യതി രാത്രി അമ്മിണിയോപ്പോള്‍ ഞങ്ങളൊട്‌ വിട പറഞ്ഞു.

ശാന്തമായ മരണം എന്നു തന്നെ പറയാമെന്നു തോന്നുന്നു,കുറഞ്ഞത്‌ കാണുന്നവരെ സംബന്ധിച്ചെങ്കിലും..പക്ഷെ അവസാനത്തെ ഒരാഴ്ച അമ്മിണിയോപ്പോള്‍ എന്തൊക്കെയൊ വേദനകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്‌.പക്ഷെ പതിവു പോലെ അപ്പോഴും ഒന്നും പുറത്ത്‌ പ്രകടിപ്പിയ്ക്കാതെ മിണ്ടാതെ കിടന്നു.അവസാനത്തെ കുറച്ചു മണിക്കൂറുകളില്‍ ബോധം തീര്‍ത്തും നശിച്ചിരുന്നു.ഞങ്ങളുടെ മാറി മാറിയുള്ള വിളികളൊന്നും അമ്മിണിയോപ്പോള്‍ കേട്ടിരുന്നില്ല.

"ആരെയും ബുധിമുട്ടിയ്ക്കാതെയും സ്വയം യാതനകളൊന്നുമനുഭവിയ്ക്കാതെയും അമ്മിണിയോപ്പോള്‍ പോയി,ഭാഗ്യവതിയാണ്‌" എന്നു എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു.ശരീരം കൊണ്ട്‌ മാത്രം തന്റെ സാന്നിധ്യം അറിയിച്ചിരുന്ന അമ്മിണിയോപ്പോളുടെ മനസ്സ്‌ എന്നും മറ്റുള്ളവര്‍ക്ക്‌ അഞ്ജാതമായിരുന്നു.സ്വയം എന്തൊക്കെയൊ പിറുപിറുത്തിരുന്നതും ഇടയ്ക്ക്‌ മാറത്ത്‌ അടിച്ചിരുന്നതും മനസ്സിലെ ഏതെങ്കിലും വേദനകളുടെ പ്രതിഫലനമായിരുന്നുവൊ? ഒരു കുടുംബ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ ആ മനസ്സില്‍ എന്നെങ്കിലും ഉണ്ടായിരുന്നുവൊ? എന്തായാലും,അമ്മിണിയോപ്പോളെ ഒരുപോലെ സ്നേഹിയ്ക്കുകയും ശുശ്രൂഷിയ്ക്കുകയും ചെയ്തിരുന്ന തന്റെ പ്രിയപ്പെട്ടവരുടെ നിറഞ്ഞ സാന്നിധ്യത്തില്‍ ,അധികം നരകിയ്ക്കാതെ ശാന്തമായി മരണത്തിലേയ്ക്ക്‌ പ്രവേശിയ്ക്കാന്‍ കഴിഞ്ഞതില്‍ ഒരുപക്ഷെ അവരുടെ ആത്മാവ്‌ സന്തോഷിയ്ക്കുന്നുണ്ടായിരിയ്ക്കും- എന്ന് ഞങ്ങളെല്ലാവരും വിശ്വസിയ്ക്കുന്നു.

എല്ലാവരും എന്നോട്‌ പറഞ്ഞു-"അമ്മിണിയോപ്പോള്‍ ഏറ്റവും അധികം നോക്കിയിരുന്നത്‌ അവനെയായിരുന്നു"[എന്റെ കണവനെ].അതുകൊണ്ട്‌ തന്നെ "അവനോട്‌" പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു."അവസാന സമയത്ത്‌ ഒപ്പം നില്‍ക്കാന്‍ അവന്‌ സാധിച്ചില്ലെങ്കിലും അവന്റെ ഭാര്യയ്ക്ക്‌ സാധിച്ചുവല്ലൊ" എന്ന്.അതും ഒരു നിയോഗമായിരുന്നിരിയ്ക്കാം.വിറയ്ക്കുന്ന കാലുകളോടെ അവസാന ശ്വാസം വലിയ്ക്കുന്നത്‌ കണ്ട്‌ കൊണ്ട്‌ അമ്മിണിയോപ്പോളുടെ അടുത്ത്‌ മരവിച്ചു നിന്നിരുന്ന നിമിഷങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു..