Tuesday, August 28, 2007

ഒരോണക്കുറിപ്പ്.

"കുട്ടികള്‍ക്ക്‌ ഓണം എന്നാല്‍ എന്തെന്നും, പൂക്കളമെന്തെന്നും എല്ലാം പറഞ്ഞു കൊടുക്കണം. അതൊക്കെ അറിഞ്ഞ്‌ വളരണം" - അമ്മ.

ശരിയാണ്‌, ഞങ്ങള്‍ക്കും അതു തോന്നാറുണ്ട്‌. ഓണമായാലും, വിഷുവായാലും, ഇനി വിജയദശമി ആയാലും, തിരുവാതിര ആയാലും എല്ലാം, പോരാതെ ക്രിസ്തുമസ്‌ ആയാലും റംസാന്‍ ആയാലും ഒരെണ്ണത്തിനെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ ശ്രമിയ്ക്കാറുണ്ട്‌.

അങ്ങനെ ഇത്തവണത്തെ ഓണവും എത്തി."അമ്മേ.. നമുക്കും പൂവിടണ്ടേ?..." ടി.വി യിലേയ്ക്കു നോക്കി അമ്മൂന്റെ ചോദ്യം.
"പിന്നെന്താ, പൂവ്‌ ഇന്നു തന്നെ പോയി വാങ്ങാലോ നമുക്ക്‌." എന്ന് ഞാനും സന്തോഷത്തോടെ പറഞ്ഞു. എന്തൊക്കെയായാലും അവള്‍ക്ക്‌ തോന്നീലോ, പൂവിടണം എന്നെങ്കിലും, ആഹ്ലാദം തോന്നി.

"പിന്നമ്മേ.. നാളെ ഹോളിഡേ ഹോം വര്‍ക്ക്‌ ചെയ്ണില്ല ട്ടൊ, ഓണല്ലേ, അതോണ്ടാ..." അതും കൂടി കേട്ടപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. ഓണം അവളുടെ മനസ്സിലേയ്ക്ക്‌ കുടിയേറിയിട്ടുണ്ടല്ലോ..

അങ്ങനെ, പൂവ്‌ വാങ്ങുക എന്ന ഭഗീരഥ പ്രയത്നം അടുത്തത്‌ - രാത്രി പതിനൊന്ന് മണി വരെ, ലുലു, അല്‍ഫല, എമിരേയ്റ്റസ്‌ ജനറല്‍ മാര്‍ക്കറ്റ്‌, എന്നുവേണ്ട എല്ലായിടത്തും ഞങ്ങളെത്തിയപ്പോഴേയ്ക്കും പൂവൊക്കെ "ഭാഗ്യം" കടാക്ഷിച്ചവര്‍ കൊണ്ടു പോയി കഴിഞ്ഞിരുന്നു... അച്ഛനും അനീത്തിക്കുട്ടിയും ഒരു ദിക്കിലേയ്ക്ക്‌, അമ്മുവും ഞാനും കൂടി മറ്റൊരു ദിക്കിലേയ്ക്ക്‌.. അങ്ങനെ സംഘം സംഘമായാണ്‌ "പൂവിറുക്കല്‍" ചടങ്ങിനു പോയത്‌. പക്ഷെ രണ്ടു കൂട്ടര്‍ക്കും നിരാശ തന്നെയായിരുന്നു ഫലം. ജോലി കഴിഞ്ഞ്‌ വന്ന് ഒരു ചായ ഒക്കെ കുടിച്ച്‌ പൂ പെറുക്കാന്‍ പോയപ്പോഴേയ്ക്കും, പൂവൊക്കെ കഴിഞ്ഞു, ഇനിയെന്തു ചെയ്യും?അമ്മൂനൊരിത്തിരി സങ്കടം..

"അമ്മേ, എന്നാല്‍ ഒരു കാര്യം ചെയ്യാം, നമുക്കു നമ്മുടെ ചെടിച്ചട്ടിയിലെ പൂവു കൊണ്ട്‌ പൂക്കളം ഉണ്ടാക്കാം, പിന്നെ പുറത്തുള്ള മരത്തിന്റെ എലകളും പറിയ്ക്കാലോ.." അവളൊരു വഴി കണ്ടു പിടിച്ചു.

പൊരിവെയിലത്ത്‌ വാടിയ മുഖവുമായി മുറ്റത്ത്‌ ആകെ ബാക്കിയുള്ള ഒരു കടലാസു പൂവിന്റെ ചെടിയുടെ കാര്യമാണ്‌ അവളീ പറയുന്നത്‌. ഓണത്തിന്റെ പൂക്കാലം മാത്രം മനസ്സിലുള്ള എനിയ്ക്കതൊട്ടും കണ്ണില്‍ പിടിച്ചില്ല, എങ്കിലും അവളുടെ ഉത്സാഹം കളയേണ്ടെന്നു കരുതി ഒന്നും പറയാന്‍ പോയില്ല..
എന്നാലും ഒരു സമാധാനം കിട്ടിയത്‌, ഊണ്‌ കഴിയ്ക്കാന്‍ ഇല കിട്ടിയെന്നതിലായിരുന്നു, കുട്ടികള്‍ക്ക്‌ ഇലയില്‍ ഊണു കഴിയ്ക്കാനുള്ള ഒരവസരം, മുടങ്ങിയില്ലല്ലോ..അങ്ങനെ, ഒരിത്തിരി നിരാശയോടെ തന്നെ ഞങ്ങള്‍ മടങ്ങി.

രാവിലെ നേര്‍ത്തെ എണീയ്ക്കണം എന്നൊക്കെ പറഞ്ഞു തന്നെയാണ്‌ അമ്മുവും അനീത്തിക്കുട്ടിയും കിടന്നത്‌, പക്ഷെ തലേ ദിവസത്തെ ചൂടിലുള്ള അലച്ചില്‍ കാരണമാവാം, രാവിലെ ആയിട്ടും രണ്ടു പേരും നല്ല ഉറക്കം.. എനിയ്ക്കാണെങ്കില്‍ വിളിയ്ക്കാന്‍ മനസ്സു വന്നില്ല, കാരണം വിളിച്ചുണര്‍ത്തിയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.. എന്നാലും.. വിളിയ്ക്കാതെ എങ്ങനെ, ഓണമായിട്ട്‌ രാവിലെ ഇങ്ങനെ കിടന്നുറങ്ങിയാല്‍ എങ്ങനെ.. ഓണത്തിന്റെ സന്തോഷം അവരറിയുന്നതെങ്ങനെ..
"ഛേ, വെക്കേഷന്‌ നാട്ടില്‍ പോയാല്‍ മതിയായിരുന്നു. കുട്ടികള്‍ക്ക്‌ നല്ലൊരവസരമായിരുന്നു..." ആകെ ഒരസ്വസ്ഥത ആയി പിന്നെ.. ഒരു സന്തോഷവും ഉത്സാഹവും ഒന്നും വരുന്നില്ല...ആരുമൊട്ടു വിളിയ്ക്കുന്നുമില്ല, വിളിയ്ക്കാനും വയ്യ, എല്ലാവരും ഓഫീസ്സിലാവും, രാത്രിയാവാതെ വിളിച്ചിട്ടു കാര്യമില്ല.. എന്നാല്‍ മൊബെയിലില്‍ എസ്സമ്മസ്സുകളുടെ ഒരു പ്രവാഹം, ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്‌, എല്ലാവരും അവരവരുടെ ഡ്യൂട്ടി ഭംഗിയായി കഴിച്ചു. ഇനി ഇതിനൊക്കെ മറുപടി കുത്തിക്കുത്തി ഉണ്ടാക്കേണ്ടത്‌ ബാക്കിയുള്ളവരുടെ തലയിലും.. സന്ദേശങ്ങളുടെ ആ പ്രവാഹം കണ്ടപ്പോള്‍ അങ്ങനെയാണ്‌ ആ മൂഡില്‍ തോന്നിയത്‌.
വേണ്ട, പതുക്കെ എല്ലാവരേയും വിളിയ്ക്കാം, എസ്സമ്മസ്സിലൂടെ ഓണാശംസ പറയുമ്പോള്‍ അതില്‍ "മനസ്സും" കൂടിയൊപ്പം വെയ്ക്കാന്‍ പറ്റില്ലെന്നു തോന്നി, വെറുതെ വാക്കുകള്‍ മാത്രമായിട്ടെന്തിന്‌.. ഓണായിട്ട്‌ ചിരിച്ച ശബ്ദത്തിലൂടെ, സ്നേഹത്തോടെ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ്‌, ഒരാശംസ പറയുന്നതിലും കേള്‍ക്കുന്നതിലും ഉള്ള സുഖം ഈ "സ്പീഡ്‌ മെസ്സേജസ്സ്‌" തരുന്നുണ്ടോ? എന്തായാലും അതും വേണ്ടെന്നു വെച്ചു.

ശരി, എന്നാലിനി അടുക്കളയിലേയ്ക്കു തന്നെ കയറാം എന്നു തീരുമാനിച്ചു. വൈകീട്ട്‌ ചങ്ങാതിയും ഭാര്യയും കുട്ടികളും ഓണം കൂടാന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്‌, അവര്‍ക്കോണം കാര്യമായി ഇല്ലത്രേ, രണ്ടു പേര്‍ക്കും ജോീയ്ക്കു പോണം...പിന്നെ അടുക്കളയില്‍ തിരക്കിലായി, അസ്വസ്ഥത അപ്പോഴും ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു.
ഏതായാലും കുറച്ചു നേരത്തെ ഉറക്കച്ചടവിനു ശേഷം അമ്മുവും അനീത്തിക്കുട്ടിയും ടി.വി വെയ്കാന്‍ തീരുമാനിച്ചു. ദിലീപിന്റെ സി.ഐ.ഡി വേഷം അവര്‍ക്കു വല്ലാത്ത ഇഷ്ടമായി, ചിരിയൊടു ചിരി.. തമാശയൊക്കെ മനസ്സിലാക്കി തന്നെയാണോ, എന്തോ.. അറിയില്ല, എന്തായാലും കുട്ടികള്‍ ഒന്നു ചിരിച്ചു കണ്ടപ്പോള്‍ മനസ്സിലും ഒരു കുളിര്‍മ വീശി. ഒന്നും ചെയ്യാനില്ലാതെ, വെറുതെ ഇരിയ്ക്കലല്ലോ.. അതിലെ ദിലീപിന്റെ കൂടെയുള്ള അര്‍ജ്ജുന്‍ എന്ന ഒരു ഗംഭീരന്‍ നായയെ അവര്‍ക്ക്‌ വലിയ ഇഷ്ടമായി. അമ്മു ഇടയ്ക്കിടെ അടുക്കളയിലേയ്ക്ക്‌ വന്ന്, എനിയ്ക്ക്‌ മിസ്സ്‌ ആകുന്ന തമാശകളൊക്കെ ഡെമോണ്‍സ്റ്റ്രേറ്റ്‌ ചെയ്തു തന്നു കൊണ്ടിരുന്നു. അവള്‍ ഈ ആറാം വയസ്സില്‍ തന്നെ ദിലീപിന്റെ വലിയൊരു ആരാധികയായി മാറിയോ എന്നൊരു സംശയം തോന്നി എനിയ്ക്ക്‌.

ഒരു കൊച്ചു ഓണ സദ്യ റെഡിയാക്കി, എണ്ണത്തിന്‌ എല്ലാം, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിയിഞ്ചി, വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം, ഇഞ്ചിത്തൈര്‌, സാംബാറ്‌ ഇത്രയും , പിന്നെ പാലടയും. അധികം വിസ്തരിച്ചില്ല. ഇനി അച്ഛന്‍ എത്തുകയേ വേണ്ടൂ.. കുളിച്ച്‌, പുതിയ ഉടുപ്പൊക്കെ ഇട്ട്‌, സുന്ദരികള്‍ രണ്ടു പേരും കാത്തിരുപ്പായി, അച്ഛനാണെങ്കില്‍ അന്ന് ഇല്ലാത്ത തിരക്കാണത്രേ - ഓഫീസ്സില്‍ - അതു പിന്നെ പറയണ്ടല്ലോ, എന്നെങ്കിലും നേര്‍ത്തെ വരണമെന്ന് മനസ്സില്‍ ഒരാശയെങ്കിലും തോന്നിയാല്‍, പിന്നെ അന്ന് ഇതുവരെ ഇല്ലാത്ത തിരക്കാവും.. അവസാനം കാത്തിരുന്ന്, ദിലീപിന്റെ തമാശ കണ്ട്‌ ചിരിച്ച്‌ ക്ഷീണിച്ച്‌ കുട്ടികള്‍ രണ്ടു പേരും ഉറങ്ങിപ്പോയി.. അസ്വസ്ഥതയ്ക്കൊരല്‍പം കുളിര്‍മ കിട്ടിയ എന്റെ മനസ്സ്‌ വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങി.

ഏതായാലും, ഒടുവില്‍ അച്ഛന്‍ എത്തി, ഒരു സന്തോഷ വാര്‍ത്തയും കൊണ്ട്‌, "ഹാഫ്‌ ഡേ ലീവ്‌ എടുത്തേയ്‌..." എന്ന് ഞങ്ങളോട്‌ പറയാനുള്ള ധൃതിയോടെ...
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍, ആകെ ഒരു തണുപ്പന്‍ പ്രതികരണം.. കുട്ടികള്‍ രണ്ടു പേരും ഉറങ്ങുന്നു... ടി.വി ആര്‍ക്കോ വേണ്ടി ഓടുന്നു.. ഹാളില്‍ നിറയെ, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍.. നിറയെ കവറുകള്‍.. പോരാത്തതിന്‌ ഈയുള്ളവളുടെ ഉരുണ്ടു കെട്ടിയ മുഖവും...
പിന്നീട്‌ അച്ഛന്റെ ഉത്സാഹത്തോടെ കുട്ടികളെ വിളിച്ചുണര്‍ത്തി, ഹാളെല്ലാം വൃത്തിയാക്കി, ഇലയൊക്കെ തുടച്ച്‌, വിഭവങ്ങളെല്ലാം വിളമ്പി, ഞങ്ങളെല്ലാവരും കൂടി ഊണു കഴിച്ചു, ഹാഫ്‌ ഡേ ലീവിന്റെ സന്തോഷത്തില്‍...
ഇതായിരുന്നു ഞങ്ങളുടെ "ഉച്ചയോണം".

പിന്നെ വൈകീട്ട്‌, ചങ്ങാതിയും കുടുമ്പവും വന്നപ്പോള്‍, കുറച്ചു കൂടി ഉഷാറായി, കുട്ടികള്‍ എല്ലാം മറന്നു കളിച്ചു. രാത്രി നാട്ടില്‍ നിന്നും എല്ലാവരും വിളിച്ചു. മുത്തശ്ശിമാരോട്‌ സംസാരിച്ചു, അവര്‍ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നു, നാട്ടിലെ ബഹളം ഫോണിലൂടെ കേട്ടാസ്വദിച്ചു, ഇവിടെത്തെ കൂടുകാരേയും, ബന്ധുക്കളേയും വിളിച്ചു, എല്ലാവരുടേയും ശബ്ദത്തിലെ ചിരിയും സ്നേഹവും പ്രത്യേകം തൊട്ടറിഞ്ഞു. രാത്രി കുറേ നേരം മതി വരുവോളം, കുട്ടികള്‍ ഭക്ഷണം പോലും നേരാവണ്ണം കഴിയ്ക്കാതെ കളിയില്‍ മുഴുകുന്നതു കണ്ടപ്പോളാണ്‌ സത്യത്തില്‍ ഞങ്ങളുടെ മനസ്സു നിറഞ്ഞത്‌. അതായിരുന്നു അവരുടെ ഓണം.

ഞങ്ങള്‍ അച്ഛനമ്മമാര്‍, ഹാളിലിരുന്ന് പരസ്പരം കുട്ടിക്കാലങ്ങളും, നാട്ടിലെ കാര്യങ്ങളും എല്ലാം പങ്കു വെച്ച്‌, തമാശ പറഞ്ഞ്‌, ഒരു കൊച്ചോണസദ്യ കഴിച്ച്‌, ഇവിടത്തെ പരിമിതികളെ കുറിച്ച്‌ ഓര്‍ക്കുക പോലും ചെയ്യാതെ, നല്ല കുറച്ചു സമയം ആസ്വദിച്ചു, അത്‌ ഞങ്ങളുടെ ഓണവും ആയി മാറി.

അതിനിടയില്‍ എപ്പോഴോ അമ്മു പെട്ടെന്ന് വന്നൊരു ചോദ്യം -

"അമ്മേ, പൂവിടാന്‍ എങ്ങനെയാ ചാണകം കയ്യോണ്ട്‌ തേയ്ക്കുക? അത്‌ പശൂന്റെ അപ്പിയല്ലേ..???"

"ഈശ്വരാ ഈ കുട്ടി ഇനിയും പൂവിടുന്നതിന്റെ കാര്യം മറന്നില്ലേ..." എന്നാണാദ്യം മനസ്സില്‍ കൂടി പോയത്‌.

പിന്നെ രാത്രി കിടക്കുമ്പോള്‍, മറക്കാതെ പൂക്കളത്തിന്റേയും, ചാണകം മെഴുകലിന്റേയും, കുട്ടിക്കാലങ്ങളുടേയും കഥകള്‍ പറഞ്ഞു കൊടുത്തു. അതുകേട്ടു അവളുറങ്ങി.. രാവിലെയുണ്ടായിരുന്ന അസ്വസ്ഥത നീങ്ങി, എങ്ങനെയോ എപ്പോഴോ, നിറഞ്ഞ്‌ കിട്ടിയ മനസ്സോടെ ഞാനും..

Tuesday, August 21, 2007

എന്നിട്ടും..

അയാള്‍ ഒരിയ്ക്കലും അതു തുറന്നു പറഞ്ഞില്ല, എന്നാലും അവളതറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലതവണ അവള്‍ ഒഴിഞ്ഞു മാറി. സംസാരം കുറച്ചു. അയാളോടൊപ്പം തനിയെ കിട്ടുന്ന നിമിഷങ്ങളെ ഒഴിവാക്കി, മനഃപൂര്‍വമായിരുന്നില്ല, അങ്ങനെ ചെയ്തു പോകുന്നതായിരുന്നു. പക്ഷെ പലപ്പോഴും സംശയിച്ചു, തന്റെ ഊഹം ശരിതന്നെയോ, അതോ തോന്നുന്നതോ.. പക്ഷെ വെറുതെ എന്തിനു തോന്നണം, അപ്പോള്‍ അതിന്റെ അര്‍ത്ഥമെന്ത്‌? എന്തോ...

അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാനാവാതെ, സുഹൃത്ത്‌ പിന്നേയും അതിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവളൊന്നും കേട്ടില്ല. തന്റെ ഊഹം ശരിയെന്ന് അറിഞ്ഞതിന്റെ ആഹ്ലാദം, പക്ഷെ ഇനിയെങ്ങനെ അവനെ അഭിമുഖീകരിയ്ക്കും എന്നതിന്റെ ഒരു ജാള്യത, അവനെ എന്തു പറഞ്ഞു മനസ്സിലാക്കും എന്ന സംഘര്‍ഷം എല്ലാം ഒരുമിച്ച്‌ അവളുടെ ഉള്ളില്‍ ബഹളം കൂട്ടുകയായിരുന്നു അപ്പോള്‍.

"ഇതെല്ലാം പറഞ്ഞിട്ടു വേണോ പരസ്പരം മനസ്സിലാവാന്‍?" എന്നവന്‍ ചോദിച്ചത്രേ, ആത്മവിശ്വാസത്തോടെ തന്നെ. അപ്പോള്‍ അവനെന്തൊക്കെയോ മനസ്സിലാക്കി വെച്ചിട്ടുണ്ട്‌ തന്നെ കുറിച്ച്‌. അവള്‍ മന്ദഹസിച്ചു.

"എനിയ്ക്കതിനു സാധിയ്ക്കില്ലെന്നു നീ തന്നെ പറഞ്ഞു മനസ്സിലാക്കണം" അവള്‍ പെട്ടെന്നു പറഞ്ഞു തന്റെ സുഹൃത്തിനോട്‌, അയാളെ അറിയിയ്ക്കാനുള്ള വാചകങ്ങള്‍.

അയാളെ പിന്നീട്‌ കണ്ടതേയില്ല. ഒരിയ്ക്കലും കാണാനും വന്നില്ല. ഉള്ളില്‍ സമാധാനമോ അതോ അസ്വസ്ത്ഥതയോ, അവള്‍ക്കും സംശയമായി. എന്നും കാണാന്‍ വരാറുള്ള അയാളുടെ മുഖം, ഒളിച്ചു വെയ്ക്കാനില്ലാതെ, പൊതിയാതെ, പലപ്പോഴായി നേരിട്ടു, പരസ്യമായി തന്നെ എന്തിനൊക്കെയോ ഒരു സമ്മാനമെന്നോണം തന്നിട്ടുള്ള കുറേ കൊച്ചു രൂപങ്ങള്‍, തന്റെ സംസാരവും ദേഷ്യവും സംഘര്‍ഷങ്ങളും എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു നില്‍ക്കാറുള്ള ആ മനസ്സ്‌.. അനുജത്തിയ്ക്കും അമ്മയ്ക്കും തന്നെ കുറിച്ചറിയാമെന്ന് ഒരിയ്ക്കല്‍ പറഞ്ഞത്‌... ഓരോന്നായി ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു.. പക്ഷെ, എന്തുതന്നെയായാലും അതവള്‍ക്കുള്ള വഴിയല്ലെന്ന തോന്നല്‍ അപ്പോഴും ഉണ്ടായി. താന്‍ പറഞ്ഞയച്ച വാചകങ്ങള്‍ ശരി തന്നെയെന്നവള്‍ വിശ്വസിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ആ മുഖവും മനസ്സും കളഞ്ഞു പോയതായി അവള്‍ കരുതി. മനസ്സിലൊന്നും ഉടക്കി നില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തി.


അവിചാരിതമായിരുന്നു അത്‌. ദൂരെ ആള്‍ക്കൂട്ടത്തിന്റെ നടുക്കില്‍ അയാളുടെ നില്‍പ്‌. സ്റ്റേജില്‍ നിന്നും പറന്നു വന്നു കൊണ്ടിരിയ്ക്കുന്ന പിയാനോയുടെ കുസൃതി നിറഞ്ഞ സ്വര സഞ്ചാരങ്ങളില്‍ അയാളുടെ മുഖം മങ്ങിയിട്ടുണ്ടെന്നവള്‍ക്കു തോന്നി. സ്റ്റേജില്‍ പിയാനോ വായിച്ചു കൊണ്ടിരിയ്ക്കുന്ന ആള്‍ പരിസരം തന്നെ മറന്നു പോയിട്ടുണ്ടെന്ന് കണ്ടാല്‍ മനസ്സിലാവും. അയാളുടെ വിരല്‍ത്തുമ്പില്‍ നിന്നും സ്വരങ്ങള്‍ ഓരോ കീയിലേയ്ക്കും പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.. അത്‌ അന്തരീക്ഷം മുഴുവനും ചിത്രശലഭങ്ങളെ പോലെ പാറി പറന്നുകൊണ്ടിരുന്നു..
അയാളുടെ സിഗരറ്റിന്റെ രൂക്ഷഗന്ധം ആ ദൂരത്തിലും തന്റെ മൂക്കിലേയ്ക്കടിച്ചു വരുന്നുണ്ടെന്നു തോന്നി. അയാള്‍ വീണ്ടും വലിച്ചു തുടങ്ങിയിട്ടുണ്ട്‌. തന്നെ കണ്ടിട്ടും മനഃപൂര്‍വം അകന്നു നില്‍ക്കുന്നത്‌ അവള്‍ക്ക്‌ മനസ്സിലായി. കാരണവും അവള്‍ ഊഹിച്ചു.

പക്ഷെ...

എന്തിനിതിങ്ങനെ വലിച്ചു കൂട്ടുന്നതെന്നോ, വെറുതെ ഓരോ അസുഖങ്ങള്‍ വരുത്തി വെയ്ക്കണോ എന്നോ, പിന്നെ.. ഇത്രയും വേഗത്തിലിങ്ങനെ ബൈക്കോടിയ്ക്കുന്നതെന്തിനെന്നോ, അസുഖങ്ങള്‍ വരാതെ നോക്കണമെന്നോ, പിന്നെ.. അമ്മയെ കുറിച്ചോ, കൊച്ചനിയത്തിയെ കുറിച്ചോ ഒന്നും ചോദിയ്ക്കുവാനോ, പറയാനോ.. പിന്നേയും എന്തും പറയാന്‍ ബാക്കി വെച്ചിട്ടുള്ള ആ പഴയ സ്വാതന്ത്ര്യമോ അധികാരമോ ഇനി തനിയ്ക്കില്ലെന്നവള്‍ക്കു തോന്നി. തനിയ്ക്കതിനു ഇനി സാധിയ്ക്കില്ലെന്ന് തെല്ലൊരു വേദനയോടെ തിരിച്ചറിഞ്ഞു. അവയുടെ ആ പഴയ മുഖം മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

ആരുമല്ലെന്നറിയാമായിരുന്നിട്ടും, ഏതൊക്കെയോ അധികാരങ്ങള്‍ അയാളോടുണ്ടായിരുന്നു, അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പക്ഷെ അതിന്റെയൊക്കെ ഉറവിടങ്ങള്‍ തേടി ഒരിയ്ക്കലും അവളലഞ്ഞിരുന്നില്ല. അയാളുടെ കണ്ണുകളിലെ തിളക്കം കാണുമ്പോഴും, അയാള്‍ ഒരിയ്ക്കലും ഉച്ചരിയ്ക്കാത്ത സ്നേഹം എന്ന വാക്കിന്റെ ആവരണം, ആ സാമീപ്യത്തിലൂടെ തന്നെ പൊതുയുന്നുണ്ടെന്നു തോന്നിയപ്പോഴും, ഒക്കെ തോന്നിയിരുന്ന ഒരിഷ്ടത്തിന്റെ നിര്‍വചനങ്ങളും അന്വേഷിച്ചിരുന്നില്ല. പക്ഷെ ഇപ്പോളവള്‍ക്കു വേദനിച്ചു. ഉള്ള്‌ പിടച്ചു. ആ വേദനയുടെ അര്‍ത്ഥം ഇപ്പോള്‍ തിരിച്ചറിയുന്നു, ഈ അകല്‍ച്ചയുടെ ദൂരത്തില്‍... കണ്ടിട്ടും കാണാതിരിയ്ക്കുന്ന ഈ നിമിഷങ്ങളില്‍... വേദനയുടെ പിടച്ചിലില്‍..

പെട്ടെന്ന് അയാളും ഒന്നു നോക്കിയോ? മനസ്സിലേയ്ക്ക്‌ ചിത്രശലഭങ്ങളായി പാറിയെത്തുന്ന പിയാനോയുടെ സ്വര സഞ്ചാരങ്ങള്‍, രാഗ കൂട്ടില്ലാതെ, താളനിബദ്ധമല്ലാതെ, ഏതൊക്കെയോ ചേര്‍ച്ചകളില്‍ അലിഞ്ഞു ചേര്‍ന്ന് ഈ ദൂരം കുറയ്ക്കുന്നുവോ? ഈ നിമിഷങ്ങളെ നിറയ്ക്കുന്നുവോ? വേദനയ്ക്കും സുഖം പകരുന്നുവോ?
കുറയുന്ന ഈ ദൂരമാണോ പ്രണയം? നിറയുന്ന ഈ നിമിഷങ്ങളാണോ പ്രണയം? സുഖമുള്ള ഈ വേദനയാണോ പ്രണയം? അവള്‍ ആശ്ചര്യത്തോടെ അയാളെ നോക്കിനിന്നു.

എന്നാല്‍ അവിടെ നിന്നും വേഗത്തില്‍ തിരിഞ്ഞു നടന്നു അവള്‍, പിടയുന്ന മനസ്സ്‌ വിട്ടു പോകാതിരിയ്ക്കാന്‍..., ഇനിയൊരിയ്ക്കലും അയാളെ കാണാനിട വരരുതേയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌, പിന്നില്‍ നിന്നും ആരും വിളിയ്ക്കരുതേയെന്നാശിച്ചു കൊണ്ട്‌... എങ്കിലും ആ വഴിയുടെ അവസാനം അവളറിയാതെ ഒന്നു തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടത്തിനിടയില്‍ പോലും തനിയ്ക്കു വേണ്ടി അപ്പോഴും എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്ന ആ കണ്ണുകളിലെ ഭാവം മനസ്സിലാക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല. ആദ്യമായി പ്രണയമെന്ന ഭാവം അവിടെ കണ്ടു! മനസ്സിലെ ചിത്രശലഭങ്ങളുടെ അകമ്പടിയോടെ!
ഒന്നു തിരിഞ്ഞു നടന്നാല്‍, ഓടിയടുത്തെത്തിയാല്‍.. അത്ര മാത്രം മതി.. ഒന്നുകില്‍ നഷ്ടപ്പെട്ടു പോയിയെന്നു കരുതിയ ആ പഴയ സ്വാതന്ത്ര്യവും അധികാരവും ഓടിചെന്ന് വീണ്ടെടുക്കുവാനൊരവസരം ... അല്ലെങ്കില്‍ അടുത്തു ചെന്ന് രണ്ടു വാക്കില്‍ ഒരു യാത്ര പറയാനുള്ള അവസരം.. വെറും നിമിഷങ്ങള്‍ കൊണ്ടളന്നെടുക്കാവുന്ന ദൂരത്തില്‍ തന്നെ.. അവളവിടെ തന്നെ നിന്നു, ചിത്രശലഭങ്ങള്‍ പറന്നു..

എന്നിട്ടും ..

ഒരു പതര്‍ച്ചയോടെ ആ നിമിഷങ്ങളെ അവള്‍ വെറുതെ വിട്ടു കളഞ്ഞു. അതാണു ശരിയെന്നും അവള്‍ വിശ്വസിച്ചു. ആ ശരിയിലൂടെ പിന്നെ തിരിഞ്ഞു നോക്കാതെ അവളവിടെ നിന്നും മുന്നോട്ട്‌ സഞ്ചരിച്ചുകൊണ്ടിരുന്നു.. കാലത്തെ മറികടന്ന്, മറവിയിലേയ്ക്കുള്ള ദൂരം എളുപ്പത്തില്‍ താണ്ടാനുള്ള കൊതിയോടെ... ആ പതര്‍ച്ചകളെ അവിടെയിട്ട്‌ കുഴിച്ചു മൂടുവാനുള്ള ധൃതിയോടെ... എന്തിനൊക്കെയോ വേണ്ടി, ആര്‍ക്കൊക്കെയോ വേണ്ടി..