Saturday, December 30, 2017

''ദളിത് സ്ത്രീ ഇടപെടലുകൾ " - രേഖാ രാജ്

എഫ്.ബി.യിൽ നിന്നും എടുത്ത Francis Nazareth ന്റെ ''ദളിത് സ്ത്രീ ഇടപെടലുകൾ " എന്ന രേഖാ രാജ് എഴുതിയ പുസ്തകത്തിന്റെ ചെറിയ ഒരു വായനാക്കുറിപ്പ്. 

Rekha Rajരേഖ രാജിന്റെ "ദളിത് സ്ത്രീ ഇടപെടലുകൾ" എന്ന പുസ്തകം വായിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിലായി 2005 മുതൽ 2016 വരെ ഡോ. രേഖ രാജ് എഴുതിയ 14 ലേഖനങ്ങളുടെ സമാഹാരമാണു പുസ്തകം. പുസ്തകം വായിച്ച് ആദ്യത്തെ മൂന്നോ നാലോ അദ്ധ്യായങ്ങൾ കഴിഞ്ഞപ്പൊ ഏയ് അങ്ങനെയൊന്നുമല്ല, അതെന്താ ഇങ്ങനെ പറഞ്ഞത്, രേഖ ആ പറഞ്ഞത് ശരിയല്ലല്ലോ, എന്നിങ്ങനെ ഞാൻ നിഷേധിച്ചുകൊണ്ടിരുന്നു. രേഖ ചിന്തിക്കുന്നതിനു അരികത്തേയ്ക്ക് എത്താൻ കുറെ സമയമെടുത്തു.
കേരളത്തിൽ ജാതി പ്രവർത്തിക്കുന്നത് ഉത്തരേന്ത്യയിലെപ്പോലെ നഗ്നമോ അനാവൃതമോ ആയിട്ടല്ല, മറിച്ച് ഒട്ടനവധി സൂക്ഷ്മാനുഭവങ്ങളിലൂടെയാണെന്നും, ആ സൂക്ഷ്മാനുഭവങ്ങളെ പരാവർത്തനം ചെയ്യാനുള്ള ഭാഷ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് എന്നത് ഒരു വെല്ലുവിളിയാണെന്നും രേഖ പറയുന്നു. ദൈനംദിന ജീവിതത്തിൽ നിരന്തരമായി ജാതി കടന്നുവരുന്നത് ചുറ്റുമുള്ള വായുവിന്റെ ഭാരം നമ്മുടെ ചുമലുകൾ അറിയാതെ താങ്ങുന്നതുപോലെ നമ്മൾ അറിയാതെ പോകുന്നു. നമുക്ക് വേണ്ടുന്നത് മാത്രം കാണുന്ന കണ്ണുകൾ നിരന്തരമായ ജാതിവിവേചനങ്ങളെ കാണാതെപോകാൻ നമ്മെ പരിശീലിപ്പിക്കുന്നു - നമ്മൾ (ദളിതേതരസമൂഹം) സ്വയം പരിശീലിക്കുന്നു. ദളിത് - സ്ത്രീ എന്നത് ഇരട്ട വിവേചനങ്ങൾക്ക് ഇരയാണു, പക്ഷേ കേരളം വേറെയാണെന്ന് ധരിക്കുന്ന നമ്മൾ ഈ വിവേചനങ്ങളെ അവഗണിക്കുന്നു.
ഈ വെല്ലുവിളിയാണു രേഖ തന്റെ ലേഖനങ്ങളിലൂടെ വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുന്നത്.
രേഖയുടെ വാക്കുകളിൽ:
"തൊഴിലിടത്തിൽ, വിദ്യാഭ്യാസസ്ഥാപനത്തിൽ, പൊതു സ്ഥാപനങ്ങളിൽ, കലാസാംസ്കാരിക രംഗങ്ങളിൽ ദളിതർ നിരന്തരം നേരിടുന്ന ബഹുവിധങ്ങളായ അടിച്ചമർത്തലുകൾ, അരക്ഷിതത്വങ്ങൾ, പ്രതീകാത്മക ഹിംസകൾ എന്നിവയെ വിശദീകരിക്കാൻ പ്രാപ്തമായ ഒരു ഭാഷയുടെ അഭാവമോ, ആ ഭാഷയിലുള്ള നിരക്ഷരതയോ ഈ അനുഭവങ്ങളെ അദൃശീകരിക്കുന്നു. പ്രബല രാഷ്ട്രീയ ഭാവുകത്വത്തിനു ജാതിയുടെ നിത്യജീവിതപരതയെ മനസിലാക്കാൻ കഴിയില്ല എന്നതാണു സത്യം. ആ ഭാഷ ഉണ്ടാക്കുക എന്നത് ജാതിവിരുദ്ധ സംവാദങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാണു. അത്തരം ഒരു ഭാഷ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് ദളിത് രാഷ്ട്രീയത്തിന്റെ സംഭാവന".
മുത്തങ്ങ, ചെങ്ങറ സമരങ്ങൾ, Chithra Kekha ചിത്രലേഖയുടെ ചെറുത്തുനിൽപ്പ്, സി.കെ. ജാനുവിന്റെ വലതുരാഷ്ട്രീയം, രജനി എസ്. ആനന്ദിന്റെയും ഗീതുവിന്റെയും ആത്മഹത്യകൾ, സി.അയ്യപ്പന്റെ കഥകൾ, പൊതുസമ്മതമായ സ്ത്രീവാദത്തിന്റെ ഇര-വേട്ടക്കാരൻ വാർപ്പുമാതൃകകളിൽ ഫിറ്റ് ആകാത്ത ദളിത് ജീവിതങ്ങൾ, കല്ലറ സുകുമാരന്റെ രാഷ്ട്രീയ ജീവിതം, മലയാളിയുടെ സദാചാരനോട്ടങ്ങൾ, മലയാള സിനിമ ഒളിച്ചും തെളിച്ചും കടത്തുന്ന ദളിത് - സ്ത്രീ വിരുദ്ധത, ഇടതുപക്ഷം ജയിലിലടച്ച അഖിലയുടെയും, സഹോദരി അഞ്ജനയുടെയും അനുഭവം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ, തുടങ്ങി വിവിധ വിഷയങ്ങൾ സൂക്ഷ്മവിശകലനത്തിനു പാത്രമാകുന്നു.
അതേസമയം ഇത്തരം ഒരു സമൂഹത്തിനു നേരെ, സമൂഹത്തോടെ രേഖ രാജ് സംവദിക്കുന്നത് വൈരാഗ്യത്തോടെയല്ല, സ്ത്രീകൾക്ക് മാത്രം സാദ്ധ്യമാകുന്ന അപാരമായ കനിവോടെയാണു - എഴുത്തുകാരിയുടെ ആ ഉന്നതി ഒരു വായനക്കാരൻ എന്ന നിലയിൽ എന്നെ മോഹിപ്പിക്കുന്നു. രേഖ രാജിന്റെ ലേഖനങ്ങൾ അനാവൃതമാക്കുന്നത് ദളിത് - സ്ത്രീ പ്രശ്നങ്ങൾ മാത്രമല്ല, എഴുത്തുകാരിയുടെ മാസ്മരികവും സുന്ദരവുമായ മനോമണ്ഢലവുമാണു.
ദളിത് സ്ത്രീ ഇടപെടലുകൾ - രേഖ രാജ് - ഡിസി ബുക്സ്, 95 രൂപ.


------------------------------------------------

This is a small note taken from FB, written by Francis Nazareth, on the book "The interventions of Dalit woman" written by Rekha Raj.

It follows ...


"This book is a collection of various 14 articles by Dr. Rekha Raj, which have already been published in various publications from 2005 to 2016.
In the beginning, I was continuously denying what Rekha was explaining in the book till the third or fourth chapters and it really took sometime for me to reach out her thought processes". 

"In Kerala, the caste system is worked out through the minutest experiential level, unlike in Northern parts of India where it is so evident and widely exposed in front of us. For the same reason, it is so challenging in Kerala, that there is a need to develop a language even, for that, to translate those minutest experiential levels into. It is just as like our shoulders carry the surrounded air pressure without our knowledge, the caste works in our day to day life without our awareness. It has trained our eyes even, to see only those we ''wish'' to, but not IT- the caste discrimination - we (the 'other' than the Dalit community) train ourselves in this way.  
"Dalit woman is a victim of dual discrimination and we ignore this fact due to the cognition that Kerala is socially 'different'. "
Rekha is trying to bring out these challenges into the limelight through her book.

Rekha in her own words - 
"In fact, the lack of such a language to explain efficiently about the various oppression, insecurities, or  symbolic violence, that have been facing all the time by dalits in the workplaces, educational institutes, public sectors and cultural/ art spaces or even the illiteracy in such a language to explain them, actually curtains those experiences completely. The truth is that the hefty political sensibilities can never understand the role of caste in the day to day life. To create such a language is the important gole of any anti caste debates. The major contribution of dalit politics is also none other than that it could create such a language."

Francis Nazareth says, "the book is dealt with detailed analysis on various other topics as well like Muthanga and Chengara battles, the opposition of Chithralekha, the right wing politics of C.K.Janu, the suicidal series of Rajani.S.Anand and Geethu, the stories of C. Ayyapan, about the dalit livelihoods that do not fit in the common conscience of feminist equation of "victim - hunter modules", the political life of Kallara Sukumaran, the moral -policing habits of a Malayalee / Keralite, those anti dalit, anti woman ideas that have been incorporated evidently and minutely in Malayam movies, the political issues that have been introduced by the jail experiences of Anjana and her sister, caused by the leftist Govt. and so many...." 

He continues..."at the same time, Rekha does not speak with arrogance to this kind of a society, but with a deep gesture of kindness that which is only possible by a woman. The height of that gesture revealed by the writer through her writings, in fact touched me as a reader. Her articles are not only exposing the Dalit - woman issues, but it reveals the beautiful and mesmeric mental sphere of a woman - writer also".   

''The interventions of Dalit woman" - Rekha Raj . 
Price : 95 Rs.
D.C.Books

Tuesday, December 26, 2017

നീ...

നീ തന്നെയാണെൻ ജീവനെന്നാകിലും 
നിന്നോളമകലെയാണെൻ ജീവ സങ്കൽപമെങ്കിലും
നിനക്കു സുഖമാണെന്നയറിവിലാണെൻ
ജീവനർത്ഥമെന്നുപോലും ഞാനുമിതുവരേയും 
അറിഞ്ഞതേയില്ലയെൻ ജീവനേ....

Monday, December 25, 2017

സംഗീതം




😉😊

മഴവിൽതോപ്പും മുന്തിരിത്തോപ്പും

മഴവിൽത്തോപ്പുകളെ കണ്ടിട്ടുണ്ടോ നിങ്ങളെപ്പോഴെങ്കിലും?
പാർക്കാൻ, തോപ്പുകളിൽ നമുക്ക്
മുന്തിരിവള്ളികൾ തന്നെ നടണമെന്നില്ല, ചിലപ്പോഴൊക്കെ നമുക്ക് തോപ്പുകളിൽ
മഴവിൽ വള്ളികളേയും നട്ടുനോക്കാമെന്ന്...

Saturday, December 23, 2017

എന്റെ ചെണ്ടുമല്ലിപ്പൂക്കൾ...

ഏതു തരം സംഗീതമാണ് ചെവിയിൽ തിരുകണ്ടത് എന്നാലോചിച്ചാലോചിച്ച് പതുക്കെ കണ്ണടഞ്ഞു പോയി...
അപ്പോഴുണ്ട് ആകാശത്ത് പറവകളെ പോലെ മനുഷ്യക്കൂട്ടങ്ങൾ ഇങ്ങിനെ ചിറകു വിരിച്ച് പറക്കുന്നു. ചിലർ മുങ്ങാംകുഴിയൊക്കെ ഇടുന്നു. ചിലർ ഒന്നിച്ചു പറക്കുന്നു. ചിലർ തനിയേ, ഒറ്റതിരിഞ്ഞ്. ചിലർ ചിറകുകൾ തമ്മിൽ തൊട്ടും തൊടാതെയും. ആ ആകാശത്തോട് വല്ലാത്ത ഒരു ആകർഷണം. ഏതാകാശമാണത് ? അതോ ഇനി ഒരു പുഴയാണോ? എന്തായാലും വലിച്ചടുപ്പിക്കുന്ന ഒരു വല്ലാത്ത ലോകം! ഏറെ പരിചിതം എന്നു തോന്നുന്ന ലോകം. ഐ ബിലോങ്ങ് ദേർ എന്ന് തോന്നിപ്പിക്കുന്ന ലോകം. അങ്ങിനെ ഓരോ മനുഷ്യനും തോന്നുന്നുണ്ടാവുമോ? അപ്പോഴേയ്ക്കും ഓരോരുത്തരായി ആ ഓടുന്ന ബസ്സിൽ നിന്നും, ഉറങ്ങിക്കൊണ്ട്, പുറം കാഴ്ച നോക്കിയിരിയ്ക്കേ, മൊബൈലിൽ നോക്കുമ്പോൾ ഒക്കെ, അതേയവസ്ഥയിൽ മുകളിലേയ്ക്ക പൊങ്ങിപ്പൊങ്ങി പോകുന്നു. ആകാശത്തിലേയ്ക്ക് പറക്കുവാനോ, പുഴയിൽ നീന്തുവാനോ ആയിരിയ്ക്കണം. എന്റെ ആ ഊഴവും കാത്ത് കൊതിയോടെ ബസ്സിൽ കണ്ണുകളടച്ച്, ശൂന്യമായി ഞാനുമിരിക്കുന്നു...
അപ്പോഴാണ് ഫ്രില്ലുള്ള കുട്ടിക്കുപ്പായമിട്ട കുറേ സ്വപ്നങ്ങൾ, ചെണ്ടുമല്ലിപ്പൂക്കൾ ചിതറി വീഴുന്ന പോലെ ബസ്സിൽ നിന്നുമിറങ്ങി നടപ്പു തുടങ്ങിയത്. അവരെ നോക്കി ഞാനിരുന്നു. യൂണിഫോമില്ലാത്ത നഴ്സറിക്കുട്ടികളെ പോലെ അവർ ചിരിച്ചും കരഞ്ഞും തോന്നിയതെല്ലാം ചെയ്തും നടക്കുകയാണ്‌.
എന്റെ ഒരു സ്വപ്നത്തെ അപ്പോൾ ഞാനുമോർത്തു... അവർക്കിടയിൽ അതിനെ തിരഞ്ഞു. എന്നിൽ നിന്നുമടർത്തി മാറ്റി, അതിന്റെ കയ്യിൽ അമർത്തിപ്പിടിച്ച ഒരു രാത്രിയെ എനിക്കു തിരിച്ചു വേണമായിരുന്നു... കനം വെയ്ക്കുന്ന നെഞ്ചിനെ ഞാനൊരു പാട്ടിന്റെ വഴിയിലേയ്ക്കു പെട്ടെന്ന് തിരിച്ചുവിട്ടു.
സ്വപ്നങ്ങളിറങ്ങിപ്പോയ ബസ്സിനുള്ളിലെ നിശ്ശബ്ദതയിൽ എ.സി. യുടെ തണുപ്പും ഒച്ചയും ശരീരത്തിലേയ്ക്ക് ഇരച്ചു കയറുന്നുണ്ട്. ഇതൊന്നുമറിയാതെ ഐ ലവ് ഫിലിപ്പൈൻസ് എന്നെഴുതിയ ടീ ഷർട്ടിട്ട പെൺകുട്ടി പുരികം ഭംഗി കൂട്ടുന്നുണ്ട്. തൊട്ടപ്പുറത്ത് ജോലിയ്ക്ക് പോകുന്ന, വഴിയിലെ അര മണിക്കൂർ മയക്കത്തിലേയ്ക്ക് വീണു പോയ സൽവാറിട്ട മറ്റൊരു സ്ത്രീയുണ്ട്. നനവ് തട്ടാത്ത അവരുടെ ചുരുണ്ട മുടിയിരുളുകൾക്കിടയിൽ, ഇഴചേർന്ന് ഒറ്റയാവുന്ന അനേകരുണ്ട് , പലരുണ്ട്. അവരുടെ കൈ വിരലുകളുടെ അനക്കങ്ങൾക്ക് കുതിച്ചു പായുന്ന വേഗതയുണ്ട്. നിശ്ചലമായ കൈകൾ രണ്ടിനുമിടയിലേയ്ക്ക് ഉൾവലിയുന്ന ഒരു കടലുണ്ട്.
അതിനപ്പുറത്തെ സീറ്റിൽ ബ്രിട്ടീഷ് ഇംഗ്ളീഷ് സംസാരിക്കുന്ന ഒരമ്മയും മകളും ( ആവണം ) ഇരിക്കുന്നു. അതിനും പുറകിലേയ്ക്ക് പോകുന്തോറും ഒരു അച്ഛനും, അച്ഛനെ പറ്റിപ്പിടിച്ച് ഉറങ്ങുന്ന ഒരു കുട്ടിയും (ആവണം ) ഒറ്റയ്ക്ക് മറ്റൊരു ലോകം പണിയുന്നുണ്ട്. അതിനടുത്ത സീറ്റുകൾ എല്ലാം ഏതാണ്ട് ആളൊഴിഞ്ഞ രാഷ്ട്രങ്ങളായി, ഒരു ഭൂപടം പോലെ അടയാളങ്ങൾ മാത്രമായി കിടപ്പാണ്. മനുഷ്യരാൽ തിങ്ങി നിറഞ്ഞിരുന്ന ബസ്സായിരുന്നു അതെന്നോർക്കണം! ഏറ്റവും പുറകിൽ അറ്റത്ത് താടി തടവി കൊണ്ടൊരാൾ അപ്പോഴേയ്ക്കുമൊരു ഒറ്റത്തുരുത്തായി കഴിഞ്ഞിരുന്നു.
ചില്ലു ജനാലയിലൂടെ ഉരുണ്ടിറങ്ങുന്ന തുള്ളികൾ പുറം കാഴ്ചകളെ ഒന്നാകെ ഈർപ്പത്തിലാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. എന്നും ഇറങ്ങുന്ന സ്റ്റോപ്പിൽ രണ്ടും കൽപ്പിച്ച് ഞാനിറങ്ങുക തന്നെ ചെയ്തു.
പുറത്ത് അപ്പോൾ കത്തുന്ന വെയിലായിരുന്നു...
ഇറങ്ങിയ സ്റ്റോപ് മാറിപ്പോയിരുന്നു...
കണക്കു കൂട്ടി തീരുമാനിച്ച സമയം തെറ്റിപ്പോയിരുന്നു...
സന്ദർഭങ്ങൾ തമ്മിൽ തമ്മിൽ പിണഞ്ഞു പോയിരുന്നു...
മഴയും വെയിലും ഒരുമിച്ച് ഓടിക്കളഞ്ഞിരുന്നു...
പുറകിലേയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ, ഫ്രില്ലുള്ള കുട്ടിക്കുപ്പായമിട്ട, ചെണ്ടുമല്ലിപ്പൂക്കളെ കൊണ്ട് ഇറുക്കിക്കെട്ടിയ നീളമുള്ള മാലകൾ പോലെ, ആ കുറേ സ്വപ്നങ്ങൾ ബസ്സിലേയ്ക്ക് തിരിച്ചു കയറുന്നു...
ഒന്നും ആലോചിക്കാതെ എന്റെ രാത്രികളെ ഞാനവർക്ക് സമ്മാനങ്ങളായി എറിഞ്ഞുകൊടുത്തു.

ടെയ്ക്കോഫ് !

ഏതോ ഒരു പട്ടണത്തിലെ 
വിത്തു ശാലയിൽ
അടുത്തടുത്തിരുന്നിരുന്ന
കുപ്പികളിൽ
ഒരുമിച്ചു മുളച്ചുപൊന്താൻ പോകുന്ന
തൈകളെ കുറിച്ച്
ഒരൂഹം പോലുമില്ലാതെ
ഉറക്കങ്ങളിൽ കണ്ടുമുട്ടിയിരുന്ന നമ്മൾക്കിടയിൽ
കുത്തിത്തിരുപ്പുണ്ടാക്കി,
മാറ്റി നട്ട ചില
സമയകാല വൈറസുകളെ
നമുക്കിനി വെറുതെ വിടാം.
പകരം,
സമയകാല ബന്ധിതമായി
ഓടിപ്പാഞ്ഞെത്തുന്ന ഋതുക്കളെ
വകഞ്ഞു മാറ്റി,
ഇലകളെ പൊഴിച്ച് ,
ശിഖരങ്ങളെ കോർത്ത്
ഒരു ശൈത്യകാലത്ത്
നമുക്കാദ്യം മുതൽ തളിർത്തു തുടങ്ങാം.
ഒരു മഴക്കാലരാത്രി മുഴുവൻ
നനയാതെ ജീവിക്കാം.
ഒരുഷ്ണക്കാലത്ത് വിയർക്കാതെ
ഇലകളെ പൊഴിക്കാം.
പിന്നെ...
ഒരു കാറ്റുകാലത്ത് നമുക്ക്,
വേരോടെയുള്ള ഒരൊറ്റ ടെയ്ക് ഓഫിൽ
മറ്റൊരു ഉദിച്ചു പൊങ്ങുന്ന
വെയിൽക്കാലത്തിന്റെ റൺവേയിലേയ്ക്ക്
കണക്കുകൂട്ടൽ പിഴയ്ക്കാതെ
ഒന്നായി ലാൻഡ് ചെയ്യാം.