Tuesday, July 31, 2012

ചില (അ)പ്രസക്തങ്ങള്‍...

കാതുകള്‍ ശബ്ദത്തിന് കൊടുക്കുന്ന ഉന്നതി.
അതുപോലെ
നേത്രങ്ങള്‍ കാഴ്ചയ്ക്ക് കൊടുക്കുന്ന വര്‍ണ്ണങ്ങളുടെ ആഘോഷ തിമര്‍പ്പ്!

അങ്ങനെ കുറെയേറെ...

അതുപോലെയൊക്കെ തന്നെയാവുമല്ലേ
ജീവിതത്തിനു ഭിക്ഷയായി കിട്ടുന്ന അതിന്റെ അമൂല്യത!

അതോര്‍ക്കുമ്പഴാ...

Thursday, July 19, 2012

നിഴല്‍

എന്റെ പെരുവിരലില്‍ നിന്നും നിന്റെ നെറുകവരെയുള്ള കറുകറുത്ത ദൂരം,
ഞാനെത്ര ചെറുതും, എത്ര വലുതുമാണെന്നെന്നെ ഒരുപോലെ  ഓര്‍മ്മിപ്പിയ്ക്കാറുണ്ട്.

എന്നില്‍ നിന്നുമടര്‍ത്തിയെടുക്കുന്ന എന്നിലെ വെളിച്ചമാണ് നീ!

നീയും ഞാനും ഒന്നായിത്തീരുന്ന ഒരു പ്രതിഭാസത്തെ പറ്റി ഇടയ്ക്കെങ്കിലും നീയോര്‍ത്തുനോക്കാറുണ്ടോ?


നിനക്കു ഞാനോ, എനിയ്ക്ക് നീയോ എന്നറിയാത്തവിധം നമ്മളൊരുനാള്‍ കൂടിച്ചേരുമ്പോള്‍
ഒരുപക്ഷെ നിനക്കുവേണ്ടി അപ്പോള്‍ ദുഃഖിയ്ക്കുന്നത്
വെളിച്ചമായിരിയ്ക്കും.

വെളിച്ചത്തിന് 
വെളിച്ചം കൊടുക്കുന്നവളല്ലേ നീ















Friday, July 13, 2012

കാഴ്ച

തുടക്കം
ഒരു നീലാകാശം.

അങ്ങുയരത്തില്‍ നിന്നും
നിലംപൊത്തി വീണ ‍ഒരു വൃക്ഷത്തടിയ്ക്ക് ചുറ്റും ‍ ‍
ചിതറിവീണ ശിഖരങ്ങള്‍ക്കടിയില്‍‍
ചതഞ്ഞുപോയ അനേകം കൂടുകള്‍ക്ക് നടുവില്‍
ഉയര്‍ന്നുപൊങ്ങുന്ന ചിറകടികള്‍ക്കൊടുവില്‍
ബാക്കിയാവുന്ന എണ്ണമറ്റ കുറേ  തൂവലുകള്‍ ...

അവസാനം കടയ്ക്കല്‍
ഇളം മണ്ണില്‍
പിളര്‍ന്നു വരുന്ന വെളുത്തൊരു തോടിനുള്ളില്‍
ചോരച്ച ഒരു കൊക്കിന്‍ തുമ്പ്‌ .

****  ****  ****  ****  ****

ഇത്തിരിവെട്ടം പോലും കടക്കാത്ത
തണലു പറ്റി പറ്റി
ഈര്‍പ്പമേറിയ
ഒതുക്കം വന്ന മണ്ണില്‍
രോമങ്ങളുള്ള നെഞ്ചിന്‍കൂടിലേയ്ക്ക് ഊര്‍ന്നു വീഴുന്ന
വെളുത്ത താടിയുള്ള
പത്മാസനത്തിലെ ഒരു ഋഷിവര്യന്റെ കട്ടിയുള്ള ജടയ്ക്കു മുകളില്‍
പല ദിശകളിലേയ്ക്കും പടര്‍ന്നുനില്‍ക്കുന്ന ശിഖരങ്ങളിലെ
അനേകായിരം കലപില ചൊല്ലുന്ന ഇലകളുടെ മറവില്‍
നെയ്തു നെയ്തെടുത്ത ഒത്തിരിയൊത്തിരി കൂടുകളില്‍ പലതില്‍
തൊള്ള തുറക്കുന്ന ചോരനിറത്തിലുള്ള കുഞ്ഞുകൊക്കുകളിലേയ്ക്ക്
എങ്ങുനിന്നോ പറന്നുവന്ന് തീറ്റ തിരുകുന്ന അമ്മ കൊക്കുകള്‍.

വൃക്ഷതലപ്പത്തും 
ഒടുക്കം
ഒരു നീലാകാശം .