Monday, January 22, 2007

മുത്തശ്ശിയുടെ വര്‍ത്തമാനങ്ങള്‍

മുത്തശ്ശി വളരെ സുന്ദരിയാണ്‌. ചന്ദനത്തിന്റെ നിറവും മണവും ആണ്‌ മുത്തശ്ശിയ്ക്ക്‌, എപ്പോഴും സ്നേഹവാത്സല്ല്യങ്ങള്‍ തുളുമ്പി നില്‍ക്കുന്ന ഒരു മുഖവും. ആരേയും യാത്രയയയ്ക്കുമ്പോള്‍, കൈ പിടിച്ചു കൊണ്ട്‌, തന്റെ നിറയുന്ന മനസ്സ്‌ "ചെറുചൂടോടെ" കൈമാറുവാന്‍ മുത്തശ്ശി പ്രത്യേകം ശ്രദ്ധിയ്ക്കാറുണ്ട്‌.

പണ്ട്‌, ഈ മുത്തശ്ശി ഒരു ടീച്ചറായിരുന്നു. എല്ലാ കാര്യങ്ങളും, ഓടി നടന്ന് വേണ്ട പോലെ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു മുത്തശ്ശിയ്ക്ക്‌ എന്നു വിശ്വസിയ്ക്കാന്‍ ഇപ്പോള്‍ പ്രയാസം തോന്നും. കാരണം ഒരു വാക്കറിന്റെ സഹായമില്ലാതെ ഇപ്പോള്‍ നടക്കാന്‍ വയ്യ. എന്നാലും സംസാരത്തിന്‌ മാത്രം യാതൊരു കുറവും വരുത്തിയിട്ടില്ല മുത്തശ്ശി. വയസ്സ്‌ ഏകദേശം എണ്‍പതിനോട്‌ അടുത്തെങ്കിലും കുട്ടികള്‍, ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍, എന്നിങ്ങനെ പ്രായവ്യത്യാസം എന്നൊരു വേര്‍തിരിവില്ലാതെ, വിഷയങ്ങള്‍ക്ക്‌ യാതൊരു ക്ഷാമവും ഇല്ലാതെ ആരോടും എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിയ്ക്കാന്‍ മുത്തശ്ശി തയ്യാറാണ്‌. പണ്ടത്തെ കാര്യങ്ങളും, മുത്തശ്ശന്റെ കാര്യങ്ങളും, മുത്തശ്ശിയുടെ അമ്മയുടെ കാര്യങ്ങളും, പണ്ട്‌ ജോലിയ്ക്കു പോകുവാനായി താമസിച്ചിരുന്ന മനയ്ക്കലെ കുഞ്ഞാത്തല്‍ടെ സ്നേഹത്തെ കുറിച്ചും അങ്ങിനെ ഇന്നത്‌ എന്നില്ല, മുത്തശ്ശി പറയുന്ന ഓരോന്നും, അവിടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും പോലും എകദേശം കാണാപാഠമായി തുടങ്ങിയത്രെ. അങ്ങിനെ പഴയ ആള്‍ക്കാരെയെല്ലാം സ്നേഹത്തോടെ ഓര്‍ത്ത്‌, കൂടെയുള്ളവരെ ഒരുപോലെ സ്നേഹിച്ച്‌, മക്കളുടെയും ചെറുമക്കളുടേയും അവരുടെ മക്കളുടേയും, ഫോണ്‍ വിളികളും വരവും കാത്ത്‌ കാത്ത്‌ അങ്ങിനെ ജീവിയ്ക്കുകയാണ്‌ ഈ മുത്തശ്ശി.


"അമ്മേ, എപ്പോഴും അമ്മയുടെ കൂടെയിരുന്നിങ്ങനെ സംസാരിച്ച്‌ ഇരുന്നാല്‍ മതിയൊ? കുടുംബത്തെ കാര്യങ്ങള്‍ ഒക്കെ നടത്തണ്ടെ?" മുത്തശ്ശിയുടെ മകള്‍ ശാന്തയുടെ ചോദ്യം.

" അതെ, അതു ശരിയാണ്‌. കുടുംബത്തെ കാര്യങ്ങളൊക്കെ ശരിയ്ക്കു നടക്കണം, പക്ഷെ, എനിയ്ക്കു ഒന്ന് എണീറ്റ്‌ ചെന്ന് സഹായിയ്ക്കാന്‍ പറ്റില്ലല്ലൊ. അപ്പൊ പിന്നെ ഇങ്ങനെ സംസാരിച്ചിരിയ്ക്കയല്ലാതെ വേറെ എന്താ ചീയാ?. എത്ര വര്‍ത്തമാനം പറഞ്ഞാലും എനിയ്ക്കു മതിയാവില്ല."

"എന്നാല്‍ ശരി, ഇന്ന് ഞാന്‍ അമ്മയുടെ കൂടെ സംസാരിച്ചിരിയ്ക്കാന്‍ തന്നെയാണ്‌ വന്നത്‌. അമ്മ വേണ്ട്വോളം സംസാരിച്ചോളു." ശാന്ത മുത്തശ്ശിയുടെ അടുത്തേയ്ക്ക്‌ നീങ്ങിയിരുന്നു.

മുത്തശ്ശിയ്ക്കു ഉത്സാഹമായി.

" അതാ, ആ വെലുപ്പില്‌ പഴയ ആല്‍ബങ്ങളുണ്ടല്ലൊ, അതിങ്ങ്ട്‌ എടുക്ക്‌" മുത്തശ്ശി മേശയുടെ അടിയിലേയ്ക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു."

"ഓ !, അപ്പോള്‍ ഇന്ന് പഴമ്പുരാണത്തില്‍ നിന്നു തന്നെയാണ്‌ തുടങ്ങുന്നത്‌, ല്ലെ.." ശാന്ത ഒരു ചെറു ചിരിയോടെ പറഞ്ഞു കൊണ്ട്‌, വെലുപ്പില്‍ നിന്നും പഴയ ആല്‍ബങ്ങളൊക്കെ എടുത്ത്‌ മുത്തശ്ശിയ്ക്കു കൊടുത്തു.

മുത്തശ്ശി ഓരോന്നായി മറിച്ചു തുടങ്ങി.

" ഇന്നിനി നെനക്ക്‌ പോണോ? ഇവിടെ തന്നെയങ്ക്ട്‌ കെടന്നൂടെ?.. രാമനെ വിളിച്ച്‌ ഒന്നു പറഞ്ഞാല്‍ പോരേ...'?

അതിന്‌ ശാന്തയുടെ ഉത്തരമൊന്നും മുത്തശ്ശിയ്ക്ക്‌ കിട്ടിയില്ല..

"ദേ, നോക്ക്‌, നീ എന്തു കരച്ചിലാ കരയണത്‌...ഞാന്‍ ഇഡ്ലി വായില്‍ തരാതെ മനയ്ക്കില്യ്ക്ക്‌ പോണേന്റെ ദേഷ്യമാണ്‌ നിനക്ക്‌."

കുറെ കണ്ടു പഴകിയതെങ്കിലും, കൗതുകം വിടാതെ, ശാന്ത ആല്‍ബത്തിലേയ്ക്ക്‌ നോക്കി. ഒരു ജെട്ടി മാത്രം ഇട്ടു കൊണ്ട്‌ വായ മുഴുവനും പൊളിച്ച്‌, താന്‍ നിന്നു കാറുകയാണ്‌.


"ഈശ്വരാ, നീ കരയണതും കണ്ടു കൊണ്ട്‌, എടനെഞ്ച്‌ പൊട്ടിയാണ്‌ ഓരോ തിങ്കളാഴ്ചയും ഞാന്‍ മനയ്ക്കില്യ്ക്ക്‌ പോയിരുന്നത്‌. ആ കാലമൊക്കെ എങ്ങനെ കഴിച്ചു കൂട്ടി എന്ന് എനിയ്ക്കന്നെ അറിയില്ല. ഓരോ ദിവസവും വിചാരിയ്ക്കും, നിന്റെ അച്ഛനോട്‌ പറയണം- ഈ സ്കൂളില്‍ പോക്കങ്ങ്ട്‌ നിര്‍ത്താന്‍ പൂവ്വാണ്‌, വയ്യ, നിന്നെ ഇങ്ങനെ പിരിഞ്ഞിരിയ്ക്കാന്‍, എന്നൊക്കെ. പക്ഷെ, എവിടെ, നിന്റെ അച്ഛനെ കണ്ടാല്‍ പിന്നെ, കഴിഞ്ഞു, ഒന്നും പറയാന്‍ നാവു പൊന്തില്ല. ദൂരെയാണെങ്കിലും എനിയ്ക്കു ഒരു ജോലി വാങ്ങി തരാന്‍ പാവം, എത്ര ബുദ്ധിമുട്ടീട്ട്ണ്ട്‌ എന്നതിന്‌ ഒരു കണക്കുമില്ല. പിന്നെ എങ്ങനെ പറയാന്‍ തോന്നും... അച്ഛന്‌ വലിയ സ്നേഹമായിരുന്നു എന്നോട്‌...സ്ത്രീകളും ജോലിയ്ക്കു പോണമെന്നു പറഞ്ഞ്‌, കൊറെ നിര്‍ബന്ധിച്ച്‌ എന്നെ കൊണ്ട്‌ ടി.ടി.സി എടുപ്പിച്ച്‌, ഒരു ജോലിയും വാങ്ങിച്ചു തന്നു. നിന്നേയും കുറെ നോക്കിയിട്ടുണ്ട്‌ അച്ഛന്‍"

"........."

"നീയ്‌ കേക്കണുണ്ടോ"?..

"ഉവ്വമ്മേ.. അമ്മ പറഞ്ഞോളൂ...'" മുത്തശ്ശിയുടെ അടുത്ത്‌ തന്നെയുള്ള കിടക്കയില്‍ കിടന്നു കൊണ്ട്‌ ശാന്ത പറഞ്ഞു.'

"നിന്റെ ആ കുഞ്ഞു ഫോട്ടൊ ഉണ്ടല്ലൊ, അത്‌ എപ്പോഴും എന്റെ ബാഗില്‍ ഉണ്ടാകും. എന്നും രാത്രി കിടക്കുമ്പോള്‍ അതെടുത്തു നോക്കും..കുറച്ചു നേരം കരയും. ഇനി ഒരാഴ്ച കഴിയണ്ടേ നിന്നെ ഒന്ന് കാണാന്‍..?'"

'"ഉം...''

"സ്ക്കൂളില്‍ ജോലി ശരിയായപ്പോള്‍ കുഞ്ഞാത്തല്‍ടെ അടുത്ത്‌ താമസത്തിനുള്ള ഏര്‍പ്പാട്‌ ആക്കിതന്നത്‌, അച്ഛന്റെ ഒരു കൂട്ടുകാരന്‍ തന്നെയായിരുന്നു. ദിവസവും ബസ്സില്‍ വന്നു പോകാനുള്ള ദൂരം അല്ല ഉള്ളൂ എന്ന് പറഞ്ഞ്‌, സ്കൂളിന്റെ അടുത്തു തന്നെയുള്ള, പരിചയത്തിലുള്ള ആ മനയ്ക്കല്‌ അദ്ദേഹം താമസത്തിനുള്ള സൗകര്യം ചെയ്തു തന്നു. അങ്ങനെ താമസം തുടങ്ങി. എന്തൊരു സ്നേഹായിരുന്നൂന്നറിയൊ ആ കുഞ്ഞാത്തല്‍ന്‌ എന്നോട്‌?.. ദാ..ഇന്നാളും കൂടി കുഞ്ഞാത്തല്‌ വിളിച്ചു കൊറേ സംസാരിച്ചു ന്നേ !...

".............. '

"ഓരോ വെള്ളിയാഴ്ചയും സന്ധ്യയ്ക്ക്‌, നിന്റെ അടുത്ത്‌ എത്തിയാല്‍ പിന്നെ രണ്ട്‌ ദിവസം പറന്നു പോകുന്നതു പോലെയായിരുന്നു.. തിങ്കളാഴ്ച രാവിലെ ബസ്സ്‌ പിടിച്ച്‌ മനയ്ക്കില്യ്ക്ക്‌..അങ്ങിനെ എത്ര കാലം..." അതൊക്കെ ആലോചിച്ചിരിയ്ക്കുമ്പോള്‍, ഇപ്പോള്‍ ഓടിനടക്കാന്‍ പറ്റാത്തേന്റെ സങ്കടം കൂടാണ്‌"..മുത്തശ്ശിയുടെ തൊണ്ട ഒന്നിടറി..

"...................."


"...................... !!

"ചേച്ചി !, ചേച്ചി!..." അനിയത്തി രാധയുടെ ശബ്ദം കേട്ട്‌ ശാന്ത ഞെട്ടി ഉണര്‍ന്നു !

"അവളേയ്‌, എന്റെ വര്‍ത്തമാനോം കേട്ട്‌ കേട്ട്‌, അന്‍...ങനെ നല്ല ഒറക്കത്തിലായി..." മുത്തശ്ശി ചിരിച്ചു കൊണ്ട്‌ രാധയോട്‌ പറഞ്ഞു.

ശാന്ത കൈ കൊണ്ട്‌ മുഖം തുടച്ച്‌ എണീറ്റിരുന്നു. എന്നിട്ട്‌ ചെറിയ ഒരു "നാണം" കലര്‍ന്ന ചിരിയോടെ പറഞ്ഞു.

'" ഹാവൂ !, എന്റമ്മെ.., ഒറങ്ങിപ്പോയത്‌ തീരെ അറിഞ്ഞില്ല...അതെയ്‌, ഇന്നലെ രാത്രി രണ്ട്‌ മണി വരെ പശൂന്റെ പെറലും കാത്ത്‌ തൊഴുത്തിലായിരുന്നു. അതിന്റെ ആലഭാലങ്ങള്‍ ഒക്കെ കഴിഞ്ഞ്‌ ആകെ ഒരിത്തിരി നേരം ഉറങ്ങിയെന്നു വരുത്തി, പുലര്‍ച്ചെ തന്നെ എണീറ്റു. നോക്കിയപ്പോള്‍ കറന്റ്‌ ഇല്ല, വെള്ളം കഴിഞ്ഞു, ആകെ ചിറ്റലായി. ഒരുവിധത്തില്‍ എല്ലാം തീര്‍ത്തു വെച്ചിട്ട്‌ ഇങ്ക്ട്‌ ഓടിയതാണ്‌- ഇന്ന്‌ നടന്നില്ലെങ്കില്‍ പിന്നേയും നീണ്ടാലൊ എന്നു വിചാരിച്ചിട്ട്‌. ഇനി ഏതായാലും ചെല്ലട്ടെ, അവിടെ അന്വേഷിയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും.. ഇനീപ്പൊ രാജീം കുട്ട്യോളും എല്ലാരും എത്തായീല്ല്യേ, ചക്ക ഇടീപ്പിച്ച്‌ വെച്ചിട്ടുണ്ടാകും - ചെന്നാ വര്‍ക്കലും, വരട്ടലുമായി പണി തുടങ്ങണം.. കരന്റ്‌ വന്ന്ണ്ടാവേരിയ്ക്കും..ഞാനെറങ്ങട്ടെ ട്ടൊ അമ്മേ... "

ശാന്ത ധൃതിയില്‍ ഹാന്റ്‌ ബാഗ്‌ തോളത്തിട്ട്‌ പോകാനൊരുങ്ങി.

"അല്ലെങ്കിലും ചേച്ചിയ്ക്ക്‌ ഒറങ്ങാന്‍ രണ്ട്‌ സെക്കന്റ്‌ കൂടി വേണ്ടല്ലൊ"... രാധ, ചേച്ചിയുടെ സാരി നേരെയാക്കി കൊടുത്തു കൊണ്ട്‌ കളിയാക്കി പറഞ്ഞു.'

" സാരല്ല്യട്യേ,.. എന്നാലും കൊറച്ച്‌ നേരം സംസാരിച്ചൂലൊ. അതുമതി. നീയൊറങ്ങീപ്പൊ, ഇനി ഒണത്തണ്ടാ എന്നു വിചാരിച്ചു ഞാന്‍ വിളിയ്ക്കാഞ്ഞതാണ്‌. ഞാനാ ആല്‍ബങ്ങള്‍ മുഴുവനും നോക്കിയങ്ങനെ ഇരുന്നു. ഇനി വേഗം പൊക്കൊ, അവിടെ രാമന്‍ അന്വേഷിയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും." മുത്തശ്ശി സ്നേഹത്തോടെ പറഞ്ഞു.

എത്ര പറഞ്ഞാലും തീരാത്ത വര്‍ത്തമാനങ്ങള്‍ മനസ്സില്‍ ഒരു കൂമ്പാരം കെട്ടി, ഗെയ്റ്റ്‌ കടന്ന് ശാന്ത കണ്ണില്‍ നിന്ന് മറയുന്നതും നോക്കി ജനാലയ്ക്കരികില്‍, വാക്കറില്‍ മുറുകെ പിടിച്ചു കൊണ്ട്‌ ആ മുത്തശ്ശിയങ്ങനെ നിന്നു.

Monday, January 15, 2007

കഥകളി - ഒരു വിസ്മയം.

പച്ചാളത്തിന്റെ "കഥകളി" [ കുറച്ച്‌ പഴയതാണ്‌] എന്ന പോസ്റ്റ്‌ വായിച്ചതില്‍ നിന്നും കിട്ടിയ ഒരു പ്രചോദനത്തില്‍ നിന്നുമാണ്‌ ഈ പോസ്റ്റിന്റെ ജനനം എന്നു പറയാം. അന്ന് ആ പോസ്റ്റ്‌ വായിച്ച്പ്പോള്‍ മനഃപൂര്‍വം കമന്റ്‌ ഇട്ടില്ല, അതിനു പകരം ഒരു പോസ്റ്റ്‌ തന്നെ ആക്കാം എന്നു തോന്നി.

അങ്ങിനെ വലിയ ആവേശത്തോടെ എഴുതാനിരുന്നു. മനസ്സ്‌ ഭൂതകാലങ്ങളിലേയ്ക്ക്‌ ഒഴുകി തുടങ്ങി. അന്നത്തെ കഥകളിയരങ്ങുകള്‍ നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം, അന്നു കഥകളിയോടു തോന്നിയിരുന്ന ഒരു പ്രത്യേക ആവേശം, എല്ലാം അടിത്തട്ടില്‍ നിന്നും പൊന്തി വരുവാന്‍ ആരംഭിച്ചു. ഒറ്റയൊരൊഴുക്കില്‍ തന്നെ, പേനത്തുമ്പില്‍ വന്നെത്തി നില്‍ക്കുന്ന അവയെ ഒരു അടുക്കും ചിട്ടയോടും കൂടി കടലാസ്സിലേയ്ക്കു പകര്‍ത്താനുള്ള ശ്രമം പെട്ടെന്നു തന്നെ തുടങ്ങിയെങ്കിലും അത്‌ ഈ ബ്ലോഗിലേയ്ക്ക്‌ കൊണ്ടുവരുവാന്‍ കുറച്ചു സമയമെടുത്തു. കടലാസ്സില്‍ വിസ്തരിച്ച്‌ എഴുതി വെച്ചതില്‍ നിന്നും കാച്ചികുറുക്കി അതിന്റെ സത്തും നീരും മാത്രം പിഴിഞ്ഞെടുത്ത്‌ ചൂടോടെ ഇപ്പോള്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌.

അന്നൊക്കെ കഥകളിയോടു ഉണ്ടായിരുന്ന [ ഇപ്പോള്‍ മനസ്സില്‍ മാത്രം കാത്തുസൂക്ഷിയ്ക്കുന്ന ] ആവേശത്തിനു എന്തു പേരിട്ടു വിളിയ്ക്കണമെന്നു അറിയുന്നില്ല. വാസ്തവത്തില്‍ കഥകളി എന്ന കലാരൂപത്തോട്‌ ഞങ്ങളുടെ കുടുംബത്തിനു തന്നെ വളരേയധികം വികാരപരമായ ബന്ധമുണ്ട്‌. എന്റെ അമ്മയുടെ തലമുറ, അതായത്‌ അമ്മ, വല്ല്യമ്മമാര്‍, അമ്മാമന്മാര്‍ എല്ലാവരും കഥകളിയുടെ ആട്ടവും, മേളവും, സംഗീതവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ്‌ വളര്‍ന്നു വന്നത്‌. എന്റെ അമ്മ ഏകദേശം ഒരു പന്ത്രണ്ട്‌ വര്‍ഷത്തോളം കഥകളി അഭ്യസിച്ചിട്ടുണ്ട്. കഥകളിയുടെ എല്ലാ സാങ്കേതികതകളും, സൂക്ഷ്മാംശങ്ങളും "അരച്ചു കലക്കി കുടിച്ചിട്ടുള്ള" അമ്മാമന്മാരേയും, കഥകളി എന്ന കലാരൂപത്തോട്‌ പ്രത്യേക ആരാധനയും ആവേശവും വെച്ചു പുലര്‍ത്തിയിരുന്ന അമ്മ വല്ല്യമ്മമാരെയും കണ്ട്‌ വളര്‍ന്ന ഞങ്ങളുടെ ഇളം  തലമുറയിലേയ്ക്കും ഈ കലാരൂപം, പതുക്കെ പതുക്കെ ഒരു വള്ളിപടര്‍പ്പ് പോലെ പടര്‍ന്നുകയറി .. .

എന്നു മുതല്‍ക്കാണ്‌ കഥകളി കണ്ട്‌ തുടങ്ങിയത്‌ എന്നെനിയ്ക്കോര്‍മ്മയില്ല. കുട്ടിക്കാലം മുതല്‍ക്കു തന്നെ കഥകളി വേഷങ്ങളും, കഥകളിപ്പദങ്ങളും, ചെണ്ടയും, മദ്ദളവും, ചേങ്ങിലയും എല്ലാം എന്നേ സുപരിചിതമായിരുന്നു.
അന്നൊക്കെ സ്കൂള്‍ പൂട്ടിയാല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തേയ്ക്കാണ്‌ ഞങ്ങള്‍-വല്ല്യമ്മ-ചെറിയമ്മ മക്കള്‍- ഒരു സംഘബലത്തോടെ ഒഴിവുകാലം ചിലവിടാന്‍ വന്നിരുന്നത്‌. അവിടെ ഞങ്ങളുടെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കൂടേ, "വൃന്ദാവനം" എന്നു പേരുള്ള വൈദ്യശാല വക വിശാലമേറിയ ഒരു ക്വാര്‍ട്ടേര്‍സിലായിരുന്നു താമസം. മിക്കവാറും ആ സമയത്തു തന്നെയായിരിയ്ക്കും അവിടെ വിശ്വംഭരന്റെ അമ്പലത്തില്‍ ഉത്സവവും തുടങ്ങുന്നത്‌. ഉത്സവക്കാലത്ത്‌ അന്നൊക്കെ അവിടെ മൂന്ന് ദിവസങ്ങളിലായാണ്‌ കളി ഉണ്ടായിരുന്നത്‌. [ പിന്നീടത്‌ 5 ദിവസങ്ങളിലേയ്ക്കായി മാറ്റി.] അങ്ങിനെ ആ മൂന്നു ദിവസങ്ങളിലും ഉത്സവ പറമ്പില്‍, ഞങ്ങള്‍ കുട്ടികള്‍, കളി കാണുവാന്‍ മുന്‍പില്‍ തന്നെയുള്ള സ്ഥലം പിടിച്ചെടുക്കുവാന്‍ തിരക്കു കൂട്ടുമായിരുന്നു. അങ്ങിനെ, അടഞ്ഞു പോകുന്ന കണ്ണുകളും, അറിയാതെ തുറന്നു പോകുന്ന വായയുമായി, തിരശ്ശീലയ്ക്കു പിന്നില്‍ നിന്നും പ്രത്യക്ഷപ്പെടാന്‍ പോകുന്ന വേഷം കാണാനുള്ള  ആവേശത്തോടെ, അക്ഷമരായി കാത്തിരിയ്ക്കുന്ന കുട്ടിക്കാലത്തെ ആ രംഗം ഓര്‍മ്മയില്‍ തിളങ്ങിവിളങ്ങി നില്‍ക്കുന്നു. ഏറ്റവും മുന്‍പില്‍ തന്നെ സ്ഥലം കിട്ടിയതിന്റെ സംതൃപ്തിയോടെ, തിരശ്ശീലയ്ക്കു നേരെ ചുവട്ടില്‍ സകലതും മറന്നിരിയ്ക്കുമ്പോള്‍, അന്ന് കൈവന്നിരുന്ന ആവേശം ഒട്ടും ചോര്‍ന്നു പോവാതെ, ഇന്നും മനസ്സിലേയ്ക്കു ആവാഹിയ്ക്കാനാകുന്നു...

ആ കഥകളി പറമ്പില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഉറക്കവും. പുലരാറാകുമ്പോള്‍ അമ്മമാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി അവസാനത്തെ യുദ്ധകഥകളിലെ കൊച്ചു കൊച്ചു തമാശകളും, യുദ്ധരംഗങ്ങളും കാണിച്ചു തന്നിരുന്നു. പാതി മയക്കത്തിലാണെങ്കിലും അതെല്ലാം കണ്ട്‌ തുടങ്ങിക്കഴിഞ്ഞാല്‍, തല്‍ക്ഷണം ഉറക്ക ചടവെല്ലാം പമ്പ കടന്ന് വേണ്ടുവോളം ആസ്വദിച്ച്‌, പൂര്‍വാധികം ഉത്സാഹത്തോടെയാണ്‌ ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങിയിരുന്നത്‌.

പിന്നീട്‌ മുതിര്‍ന്നപ്പോള്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍, ഞങ്ങള്‍ ഒരുവിധം പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ പോയി കഥകളി കണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. "ചെണ്ടപ്പുറത്ത്‌ കോല്‌ വീണാല്‍ അവിടെ ഓടിയെത്തും" എന്ന്‌ പറയുന്ന അവസ്ഥയായിരുന്നു വാസ്തവത്തില്‍ അക്കാലത്ത്‌. അന്ന് ഞങ്ങള്‍ വല്ല്യമ്മചെറിയമ്മമാരും അവരുടെ മക്കളെല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ ആയിരുന്നു കളിയ്ക്കു പോയിരുന്നത്‌. അന്നത്തെ ഞങ്ങളുടെ ആവേശത്തിന്റേയും, ആസ്വാദനത്തിന്റേയും ഒക്കെ തലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നതു കൊണ്ട്‌, അക്കാലങ്ങളിലെ ഈ  കളിയ്ക്ക്‌ പോക്കിനു ഒരു പ്രത്യേക മിഴിവും ഉണര്‍വും ഉണ്ടായിരുന്നു എന്നെനിയ്ക്കു തോന്നുന്നു. എവിടെയെങ്കിലും കളിയുണ്ടെന്നു കേട്ടാല്‍, ഏതൊക്കെയാണ്‌ കഥകള്‍, ആരൊക്കെയാണ്‌ വേഷത്തിന്‌, ആരൊക്കെയാണ്‌ സംഗീതത്തിന്‌, ആരൊക്കെയാണ്‌ മേളത്തിന്‌ ഇതൊക്കെയായിരുന്നു ആദ്യമുയരുന്ന ചോദ്യങ്ങള്‍. പിന്നെ, അന്നത്തെ ദിവസം ഉത്സാഹഭരിതമാണ്‌. രാത്രിയില്‍ ഉറക്കമൊഴിയ്ക്കാനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി, ഉച്ചയ്ക്കു കുറച്ചു നേരം ഉറങ്ങി, പഠിയ്ക്കാനുള്ളതൊക്കെ ഒരുവിധത്തില്‍ തീര്‍ത്തെന്നു വരുത്തി, സന്ധ്യക്കു തന്നെ ഭക്ഷണം കഴിച്ച്‌, [ അതും വയറ്‌ നിറയെ കഴിയ്ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ] പുതപ്പും വിരിയും മറ്റുമെടുത്ത്‌ കഥകളി പറമ്പിലേയ്ക്കുള്ള യാത്രയാണ്‌. യാത്രയില്‍ മുഴുവനും എന്തായിരിയ്ക്കും, എങ്ങിനെയായിരിയ്ക്കും എന്നൊക്കെയുള്ള ഗംഭീരന്‍ ചര്‍ച്ചകളാണ്‌. പാടിയും, മുദ്രകളിലൂടെ സംസാരിച്ചും, തമാശകള്‍ പറഞ്ഞും, ഇനി അമ്മാമന്മാരും കൂടെ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല - എല്ലാം മറന്നു കൊണ്ടുള്ള രസികന്‍ യാത്രകള്‍.

രാത്രി മുഴുവനും ഉറക്കമൊഴിച്ച്‌ കളി കാണുക സത്യത്തില്‍ കുറച്ച്‌ "കഠിനം" തന്നെയാണ്‌. എത്ര ഒരുങ്ങിയാലും ഇടയില്‍ ചെറുതായെങ്കിലും ഒന്ന് ഉറക്കം തൂങ്ങുക തികച്ചും സ്വാഭാവികം. കളി തുടങ്ങുമ്പോഴുള്ള ആവേശം പൂര്‍ണ്ണമായും ആദ്യത്തെ കഥ തീരുന്നതു വരെ ഉണ്ടായിരിയ്ക്കും. പിന്നീട്‌ രണ്ടാമത്തേ കഥയില്‍ മിയ്ക്കവാറും ഒരു "പതിഞ്ഞ പദ"ത്തോടെയായിരിയ്ക്കും [padam in a slow tempo] കഥ തുടങ്ങുന്നതു തന്നെ. അപ്പോള്‍ ഏകദേശം വെളുപ്പാന്‍ കാലം, ഒരു മണി , രണ്ടു മണി ആയിട്ടുണ്ടാകും. അപ്പോഴായിരിയ്ക്കും നമ്മുടെ "ഉറക്കം" എന്ന ആശാന്‍ പതുക്കെ പതുക്കെ കണ്ണുകളെ ഒരു മയില്‍പ്പീലി കണക്കെ തലോടിക്കൊണ്ട്‌ മയക്കത്തിലേയ്ക്കു വിഴ്ത്തുവാന്‍ തുടങ്ങുന്നത്‌. പിന്നെ, പിടിച്ചാല്‍ കിട്ടില്ല, അറിയാതെ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോയിക്കൊണ്ടിരിയ്ക്കും. പതിഞ്ഞ കാലത്തില്‍ [slow tempo] ഒരു 'പാടി" രാഗം അരങ്ങില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ പിന്നെ ഉറക്കത്തിലേയ്ക്കു വീഴുവാന്‍ കൂടുതല്‍ എളുപ്പമായി. മിയ്ക്കപ്പോഴും തിരക്കു കാരണം നേരാംവണ്ണം ഒന്നു ചമ്രം പടിഞ്ഞിരിയ്ക്കാന്‍ പോലും സ്ഥലമില്ലാതെ കാലുകള്‍ കൂട്ടി വെച്ചിരിയ്ക്കുകയായിരുന്നു പതിവ്‌. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഉറക്കത്തെ ഏറ്റവും അധികം സ്നേഹിച്ചു പോകുന്ന നിമിഷങ്ങള്‍ ഒരുപക്ഷെ അതായിരിയ്ക്കും ! ചെവിയില്‍ അലയടിയ്ക്കുന്ന ചെണ്ടമേളങ്ങളുടെ ശബ്ദത്തിന്റേയും, അരങ്ങിലെ പതിഞ്ഞകാലത്തിലുള്ള ഒരു പദത്തിന്റെ പിന്നണിയുടേയും, വെളുപ്പാന്‍ കാലത്ത്‌ ഒഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ കുളിര്‍മയുടേയും ഒരു പ്രത്യേക കൊഴുപ്പില്‍, ഉറക്കത്തെ പുണരാന്‍ അപ്പോള്‍ തോന്നുന്ന അടക്കാനാവാത്ത കൊതി ശരിയ്ക്കും വല്ലാത്ത ഒരു അവസ്ഥയിലേയ്ക്കു നയിയ്ക്കാറുണ്ട്‌.

പക്ഷെ ആവേശം മൂത്ത്‌ തീരെ ഉറങ്ങാതെ കളി മുഴുവനും ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ത്തിരുന്ന അനുഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്‌. അപ്പോഴേയ്ക്കും കഥകളിയാസ്വാദനത്തില്‍ കാര്യമായ മാറ്റങ്ങളും വന്നുപെട്ടിരുന്നു എന്നതും ഒരു വാസ്തവം തന്നെ. കുട്ടിക്കാലത്ത്‌ പാതിയുറക്കത്തില്‍ കണ്ടു പരിചയിച്ച വേഷങ്ങളിലൂടെയും, അഭിനയത്തിനൊത്ത്‌ പാടി കേള്‍ക്കുന്ന പദങ്ങളുടെ സഹായത്തോടേയും, കലാകാരന്റെ അഭിനയത്തിലൂടേയും, മുദ്രകളിലൂടെയും മറ്റും കഥകളിയിലൂടെ കഥ കാണലായിരുന്നു / ആസ്വദിയ്ക്കലായിരുന്നു തുടക്കത്തിലൊക്കെ. അന്നത്തെ കലാമണ്ഡലം ഗോപിയാശാന്റെ കര്‍ണ്ണനും, കോട്ടയ്ക്കല്‍ ശിവരാമന്റെ കുന്തിയും അരങ്ങത്ത്‌ അഭിനയിച്ചു പൊലിപ്പിയ്ക്കുന്നത്‌ കണ്ട്‌, ഞങ്ങളില്‍ പലരുടേയും കണ്ണു നനഞ്ഞു പോയ നിമിഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്‌! അതിനും മുമ്പ്‌  സന്താനഗോപാലം, കുചേലവൃത്തം പോലെയുള്ള കഥകള്‍ കൗതുകത്തോടെ നോക്കിയിരുന്നിരുന്നത്‌ ഓര്‍മ്മയിലുണ്ട്‌.  അന്നൊക്കെ ശരിയ്ക്കും "കഥയറിയാതെ ആട്ടം കാണല്‍" തന്നെയായിരുന്നു.
 പിന്നീട്‌, വളരെ പതുക്കെയായി, കളിയിലെ "കഥയ്ക്കപ്പുറത്തെ" ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞു കാണാനുള്ള / ആസ്വദിയ്ക്കാനുള്ള താല്‍പര്യം വളര്‍ന്നു വന്നു. അന്നൊക്കെ ധാരാളം ശില്‍പശാലകളും മറ്റും വളരെ സജീവമായി തന്നെ നടത്തി വന്നിരുന്നു. അതുകൊണ്ടു തന്നെ കഥകളിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച്‌ ഒരു ബോധം ഉണ്ടാക്കിയെടുക്കുവാന്‍ അതൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. അത്‌ ഞങ്ങളുടെ ആവേശം കൂട്ടിയതേയുള്ളു.

അങ്ങിനെയൊരു ഘട്ടത്തില്‍ ആണെന്നു തോന്നുന്നു, ഞങ്ങളുടെ താല്‍പര്യം മെല്ലെ, കത്തിവേഷങ്ങളിലേയ്ക്ക്‌ പടര്‍ന്നു പിടിച്ചത്‌. പ്രത്യേകിച്ചും "ഉത്ഭവത്തിലെ" [രാവണോത്ഭവം] രാവണന്‍, അല്ലെങ്കില്‍ "ബാലിവിജയത്തിലെ" രാവണന്‍, അതുമല്ലെങ്കില്‍ "തോരണയുദ്ധത്തിലെ' രാവണന്‍, എന്നിങ്ങനെയുള്ള രാവണന്മാര്‍, കൂടാതെ നരകാസുരന്‍, ദുര്യോധനന്‍, കീചകന്‍ തുടങ്ങിയ "കത്തികള്‍" - അവയെല്ലാം തന്നെ ആദ്യാവസാന വേഷങ്ങളും ഒപ്പം വളരെയധികം ആസ്വദിച്ചിരുന്നു കാണാന്‍ പറ്റിയ വേഷങ്ങളുമാണ്‌. ഇതില്‍ ഏറ്റവും പരാക്രമശാലിയായി കഥകളിയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ഒരുപക്ഷെ രാവണന്‍ തന്നെയായിരിയ്ക്കും. കത്തിവേഷത്തിന്റെ ഏറ്റവും മനോഹരമായ രൂപവും ഭാവവും രാവണനില്‍ കൂടുതലായി ദര്‍ശിയ്ക്കാനാകുമെന്നു പറഞ്ഞാല്‍ തെറ്റില്ലെന്നു തോന്നുന്നു. നായകനായി രാമനും, പ്രതിനായകനായി രാവണനും എന്ന രീതിയിലാണ്‌ കഥയെങ്കിലും, കഥകളിയില്‍, രാവണന്‍ "പ്രതിനായകന്‍" എന്ന പദവി വിട്ട്‌, ധീരോദ്ധതനായ ഒരു "നായകനായി" തന്നെയാണ്‌ എല്ലാ കഥകളിലും കാണപ്പെടുന്നത്‌. കത്തി വേഷങ്ങളുടെ തിരനോട്ടത്തിനു തന്നെ തനതായ ഒരു സൗന്‌തര്യം ഉണ്ട്‌. രാമന്‍ കുട്ടിനായരാശാന്റെ കത്തി വേഷങ്ങളില്‍ പലതും ഞങ്ങളെല്ലാം ഒരുപോലെ അന്തം വിട്ടു നോക്കിയിരുന്നിട്ടുണ്ട്‌ ! ഏതായാലും കഥകളിയിലൂടെ ഞങ്ങള്‍ക്ക്‌ അസുരന്മാരോടുള്ള സമീപനത്തിനു തന്നെ മാറ്റം വന്നുഭവിച്ചു എന്നതാണ്‌ മറ്റൊരു സത്യം.

അതുപോലെ കാലകേയവധം, [ നിവാതകവചകാലകേയവധം എന്നാണ്‌ അതിന്റെ പൂര്‍ണ നാമം ] കിര്‍മ്മീരവധം തുടങ്ങിയ, സാങ്കേതികതയില്‍  [ സ്ഥായീഭാവം വിടാതെ വളരെ ചിട്ടയോടു കൂടി ആടേണ്ടുന്ന ] അടിയുറപ്പിച്ചിട്ടുള്ള ചില കഥകള്‍ ഞങ്ങളുടെ ആസ്വാദനനിലവാരത്തിനെതിരെ വിരല്‍ ചൂണ്ടിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. ആ വെല്ലുവിളികളും പലപ്പോഴും വളരെ ആസ്വാദ്യകരമായി തീര്‍ന്നിരുന്നു എന്നതാണ്‌ മറ്റൊരു വാസ്തവം.

ഇന്നിപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു കളി കണ്ടിട്ട്‌ തന്നെ ഏകദേശം 8-10 വര്‍ഷങ്ങളോളമായി. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് കളി കാണുവാന്‍ പണ്ടത്തെ പോലെ ഇന്ന് സാധിയ്ക്കുമൊ എന്ന്  ചിലപ്പോള്‍ സംശയിച്ചു പോകാറുണ്ട്‌. പക്ഷെ അന്നൊരിയ്ക്കലും ജീവിതത്തില്‍ വന്നു പെട്ടേയ്ക്കാവുന്ന ഈയൊരവസ്ഥയെ കുറിച്ച്‌ ആലോചിച്ചിരുന്നില്ല. അതും കഥകളി കണ്ടു നടന്നതിനെ കുറിച്ച്‌ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതിയുണ്ടാക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല ! നാട്ടിലെ ഉത്സവക്കാലങ്ങളേയും, കഥകളിയരങ്ങുകളേയും കുറിച്ചു കേള്‍ക്കുമ്പോള്‍ ചെറിയ നിരാശാ ബോധം തുടക്കത്തിലൊക്കെ തോന്നാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ശീലിച്ചു  തുടങ്ങി.

ഇന്ന് കഥകളി കാണാനുള്ള അവസരം ഇല്ലെങ്കിലും, ഈ കലാരൂപത്തില്‍ വളരെ  ഭദ്രമായി ഉറപ്പിച്ചു വെച്ചിട്ടുള്ള  അതിന്റെ സാങ്കേതികത്തികവും മേന്മയും, അമാനുഷികരായി  പ്രത്യക്ഷപ്പെടുന്ന, അരങ്ങത്ത്‌  അത്യുജ്ജ്വലങ്ങളാവുന്ന അതിലെ കഥാപാത്രങ്ങളും, വര്‍ണ്ണപ്പകിട്ടോടെ, ഇരുയ്ക്കുന്നിടത്ത് പിടിച്ചിരുത്തുന്ന വേഷങ്ങളുടെ പകര്‍ന്നാട്ടങ്ങളും, എല്ലാം ഒരു വിസ്മയമായി ഇന്നും ഉള്ളില്‍ കൊണ്ടു നടക്കുന്നു...