Wednesday, March 19, 2014

പൂമണം

എന്നെ ഞാനാക്കുന്ന ചിലതുണ്ട്
ഈ ജീവിതത്തിൽ എന്നതാണേക ആശ്വാസം
എന്നു ഞാനാലോചിക്കുമ്പോൾ
ഒരു ജനലിന്നപ്പുറത്ത്
മണ്ണിൽ നിരന്നുനിൽക്കുന്ന
പൂവുകൾ അറിയുന്നില്ല പലപ്പോഴും
അവയുടെ യാഥാർത്ഥ ഭംഗിയെവിടെയെന്ന്.
വിരിഞ്ഞും മന്ദഹസിച്ചും അവരീ ലോകത്തിൽ
സുഗന്ധം പടർത്തി, ശ്വാസം വിടാതെ,
മിണ്ടാതെ വാടിക്കൊഴിഞ്ഞുവീഴുന്നുവെന്ന്
ജനാലക്കിപ്പുറത്തെ ഞാനുമറിയുന്നില്ല....

ഓരോ പൂവും ഓരോ കവിതകളായി
വിരിഞ്ഞുവരുമ്പോളുണ്ടാവുന്ന
പൂക്കാലങ്ങളിലേക്ക് 
കവിത വായിക്കാൻ വന്നെത്തുന്ന കാറ്റിനോട്
മന്ദഹാസം വിടാതെ 
അവയൊക്കെ മന്ത്രിച്ചു കാണണം
അടുത്ത പൂക്കാലം വരെ വീണ്ടും കാത്തിരുന്നോളാം എന്ന്.

ജനലിന്നിപ്പുറത്ത് 
മുഷിഞ്ഞുകൊണ്ടിരിക്കുന്ന
ജീവിതത്തെ അലക്കിത്തേച്ചുകൊണ്ടിരിക്കുന്ന
ഞാൻ അതും അറിയുന്നില്ല.

അവരെ അവരാക്കുന്ന ചിലതുണ്ട്
ഈ ലോകത്തിൽ എന്ന ആശ്വാസനെടുവീർപ്പിലാവും
അവരും അവസാനം 
വെയിലത്തു വാടി
മണ്ണിലേക്കു കൊഴിഞ്ഞുവീഴുന്നത്.

നിരന്തരം
അസ്തമയങ്ങളെ
അതു കഴിഞ്ഞുള്ള ഉദയങ്ങളെ
അതിജീവിക്കാനുള്ള തത്രപ്പാടുകളിൽ 
ജനാലക്കിപ്പുറത്തെ നാലുചുമരുകൾക്കുള്ളിൽ
ഞാനതൊന്നുമറിയുന്നില്ലെന്നു പോലും ഞാനറിയാതെ...
ഞാനറിയുന്നില്ലെന്ന് അവരുമറിയാതെ...

കണ്ണുനീരിന്റെ ഒരിറ്റു പോലും പുറത്തുവരാതെയിരിക്കുന്ന
അവരുടെ കണ്ണുകൾ എവിടെയാണ്?
ഒരരികുപോലും മുറിഞ്ഞു ചോര ഇറ്റിക്കാതിരിക്കുന്ന
അവരുടെ ഹൃദയം എവിടെയാണൊളിപ്പിച്ചിരിക്കുന്നത്?
മണ്ണിലേക്കു വീണ പൂവിന്റെ ഇതളിന്നരികുകളെയിളക്കി
കാറ്റു വന്നോതുന്നതെന്താണ്?
എന്നൊരിക്കൽ മാത്രം ജനാലയിലൂടെ നോക്കി
അവരോട് ഞാൻ ചോദിച്ചിട്ടുണ്ട്.

അപ്പോൾ മാത്രം
ജനാലച്ചില്ലിൻ സുതാര്യതയിലൂടെ
ഒരു പൂവു മണ്ണിലേക്ക്
കൊഴിഞ്ഞുവീണതിന്റെ ശബ്ദം ഞാൻ കേട്ടിരുന്നു.
ഒരു കാറ്റുവന്നതിനെ തൊടുന്നതും കണ്ടിരുന്നു.
ഏതോ ഒരു പൂമണം അന്നു വന്നെന്നെ പുൽകുന്നതും അറിഞ്ഞിരുന്നു...





1 comment:

ajith said...

പൂമണം പോലെ