Thursday, October 24, 2013

മണ്ണിന്റെ ശരീരത്തിലേയ്ക്ക്....

ഒരുനാളൊരുനാളൊരു
വേനൽസ്സൂര്യന്റെയുച്ചച്ചൂടിന്നുരുക്കത്തിൽ
മൺതരിവിടവിലൂടിറ്റു വീണൊരു തുള്ളിയാൽ
ഞെട്ടിപ്പിടഞ്ഞു കൺപോള മെല്ലെത്തുറന്നപ്പോൾ,

കാലത്തിൻ പടുകുഴിയിലെങ്ങോ മിന്നിത്തിളങ്ങും
നിമിഷാർദ്ധങ്ങളിലെപ്പൊഴോ പറന്നുവന്നു,
സ്വന്തമെന്നാലെന്തെന്നെന്റെ തോളിലിരുന്നു
കഴുത്തിൽ കൊക്കുരുമ്മാതെ,
കാതിൽപ്പറഞ്ഞുതന്ന നിന്റെ
തൂവൽന്നിറത്തെയോർമ്മിച്ചു പോകുന്നുവോ ഞാൻ?

അതോ
നീയന്നു  വിരിച്ചിട്ട തണൽപ്പായയിൽ
അടർന്നുവീണൊരഞ്ചിതൾപ്പൂവിൻ ഗന്ധം
കണ്ണടച്ചോർത്തുനോക്കുന്നുവോ ഞാൻ?

നിന്നിലേയ്ക്കുമെന്നിലേയ്ക്കുമൊരേ ദൂരമാണെന്നു
നിന്റെ വഴിയോരങ്ങളെന്നോടു പറയാഞ്ഞിട്ടും
ശബ്ദത്തരി കൊണ്ടും, വാക്കിൻ മൂർച്ച കൊണ്ടും
ദൂരമളക്കാതെ നീയെന്നുമൊരറ്റത്തു, തിരിഞ്ഞുനിന്ന്
എന്നെയോർത്തെടുക്കുന്നതെങ്ങനെയാവുമെന്ന്,
നാമിരുന്നിരുന്ന രണ്ടിരുപ്പിടങ്ങൾക്കിടയിലെ
ദൂരം നോക്കിയാലോചിച്ചുപോയിരുന്നുവോ
അന്നു ഞാൻ?

നിന്റെ കാഴ്ചയെ ഞാൻ നോട്ടം കൊണ്ടു പിടിച്ചെടുത്തപ്പോൾ
നിന്റെ വിരൽത്തുമ്പുകളെന്നെ തൊട്ട പാടു മാഞ്ഞപ്പോൾ
നിന്റെ കവിളുകോരിയെടുത്തതിലെൻ ചുണ്ടു പതിയാതൊളിച്ചപ്പോൾ
നിന്റെ മുടിയിഴക്കരുത്തിലെൻ വിരൽ തട്ടാതെ പോയപ്പോൾ
നിന്റെ കൈപ്പുറത്തിലെൻപ്പുടവത്തുമ്പുരസാതെ മാറിയപ്പോൾ
എന്നെപ്പോലെ നീയുമന്നോർത്തിരുന്നുവോ
നാം തമ്മിൽ പരിചയമേയില്ലാത്തവരാകുന്നുവല്ലോയെന്ന്?
(അതോ
നാമെന്നേ പരിചയമുള്ളവരാകുന്നുവല്ലോയെന്നോ? )

******                       ******                          ******

നീയെഴുതിത്തീർക്കാത്ത കവിതക്കൂട്ടിൽ നിന്നുമൊരുവാക്കു
ഞാനെൻ നിഘണ്ടുവിലേയ്ക്കെടുത്തുവെച്ചിട്ടുണ്ടായിരുന്നു.
ഒരിയ്ക്കലും വായിച്ചു മുഴുവനാക്കാതെയാ വാക്കിനെ
കയ്യിൽത്തടഞ്ഞൊരു താളിലേയ്ക്കൊളിപ്പിച്ചുവെച്ചിരുന്നു.

നിനക്കുമെനിയ്ക്കുമിടയിലാ വാക്കില്ലാതെപോയെന്നു
ധരിച്ച്
വെയിലും മഴയും  പുണർന്നുവന്നീ മണ്ണിനെയുമ്മവെച്ചു
പുതുനാമ്പുകളെയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു.
കാറ്റും വസന്തവും ഇളകിയാടീ മണ്ണിൽ
ഇലയും പൂവുമങ്ങിങ്ങായി നിറയേ കൊഴിച്ചിടുന്നു...

മണ്ണിന്നടിയിലെ മണ്ണിൻ സ്നേഹത്തുരുത്തുക്കളെത്തേടി
കണ്ണുകളടച്ചു, വളമാവാൻ ശരീരം മണ്ണിനു വിട്ടുകൊടുത്തു
നാമിപ്പൊഴും
ഹൃദയമില്ലാതെയടുത്തടുത്തു മലർന്നുകിടക്കുന്നു!

ഹൃദയമില്ലാത്ത നമ്മുടെ നെഞ്ചിൻകൂടിനുള്ളിലേയ്ക്കു
മണ്ണിന്റെ ശരീരത്തിലൂടെ ചൂടും തണുപ്പുമൊപ്പമൊലിച്ചിറങ്ങുന്നു...

ഒരേചൂടിലുമൊരേതണുപ്പിലുമൊന്നായിത്തീരുന്ന നമ്മുടെ
കണ്ണുനീർ
ഒരേ മണ്ണിന്റെ ശരീരത്തിലേയ്ക്കു മുളച്ചുപൊന്തുന്നു....

4 comments:

ajith said...

മുളച്ചങ്ങ് പൊന്തട്ടെ!

സൗഗന്ധികം said...

വളരെ നല്ലൊരു കവിത.

ശുഭാശംസകൾ....

ശ്രീ said...

നിന്നിലേയ്ക്കുമെന്നിലേയ്ക്കുമൊരേ ദൂരം...

:)

ബൈജു മണിയങ്കാല said...

മരണം മരിക്കുന്നവർക്ക് കവിതയാണ്
വായിക്കുന്നവര്ക്ക് അത് കദനകഥയാണ്
അത് കൊണ്ടാണ് മരിക്കുന്നവർ കരയാത്തതും