Thursday, October 17, 2013

കണ്ണീരും കിനാവും

മനസ്സിന്റെ ഓരങ്ങളിൽ പൊടിയുന്ന
കണ്ണുനീർത്തുള്ളികൾക്കുള്ള സാന്ത്വനങ്ങളാണ്
ഒരു പകൽ‌മയക്കത്തിന്നോരത്ത് പൂക്കുന്ന
ചുണ്ടിൽ ചിരി വിരിയിച്ചെടുക്കുന്ന ഒരു പകൽക്കിനാവ്.

പകൽമയക്കത്തിനും പകൽക്കിനാവിനുമിടയിലെ
മനസ്സിന്റെ ഒളിച്ചോട്ടത്തിൽ
കണ്ണുനീരും കിനാവും കൂടി
ഉണ്ടാക്കിയെടുക്കുന്ന ഒരുടമ്പടിയാണിതു സത്യത്തിൽ!

കണ്ണുനീരിന്റെ ഇടനെഞ്ചിലേയ്ക്ക്
കിനാക്കളുടെ വാതിൽ തുറന്നു
പറന്നുവന്നിരിയ്ക്കുന്ന വർണ്ണശലഭങ്ങൾ
ധാരണയിലകപ്പെട്ട ഉടമ്പടിക്കരാർ.

ജീവിതം വിശ്രമിയ്ക്കാനെത്തുന്ന ചില ഇടവേളകളിൽ
ഇപ്പറഞ്ഞ കരാറിനെ നിസ്സഹായമാക്കി,
മയക്കം കിട്ടാതെ, കിനാവിന്റെ ശലഭങ്ങൾ
ചിറകുകരിഞ്ഞ് വീണുപോകുമ്പോഴാവാം
ചില നേരത്ത്
മനസ്സിന്റെ ഓരങ്ങളിൽ കണ്ണുനീർത്തുള്ളികൾ
ഇടനെഞ്ചു പൊട്ടി കുത്തിയൊലിച്ചിറങ്ങുന്നത്...

ഒലിച്ചുപോകുന്ന കണ്ണീരുപ്പുചാലിൽ
പൊന്തികിടന്നൊഴുകും
ചിലപ്പോൾ
ചുവന്ന നിറമുള്ള പൂവിതൾത്തുണ്ടുകൾ...

മറ്റു ചിലപ്പോൾ'
വെളിച്ചത്തിൽ തിളങ്ങുന്ന ഓർമ്മയുടെ കുപ്പിച്ചില്ലുകഷ്ണങ്ങൾ

അതുമല്ലെങ്കിൽ
കണ്ണീരുപ്പിൽ ലയിയ്ക്കാത്ത, അടഞ്ഞുതന്നെയിരിയ്ക്കുന്ന
വിലമതിവരാത്ത വെളുത്ത മുത്തുച്ചിപ്പികൾ.


3 comments:

ajith said...

കണ്ണീര്‍ക്കിനാക്കളും
കണ്ണീര്‍ മായ്ക്കും കിനാക്കളും

ബൈജു മണിയങ്കാല said...

കണ്ണീരുപ്പു കൊണ്ട് തുടച്ചു ഉണക്കാൻ ശ്രമിക്കുന്ന മുറിവുകൾ

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ....