Monday, October 31, 2011

ശൈത്യം


ഈ വഴി ചെന്നവസാനിയ്ക്കുന്ന മുക്കിലുള്ള പള്ളിയുടെ
മാനത്തേയ്ക്കുയർന്നു നിൽക്കുന്ന മിനാറുകളുടെ
അപ്പുറത്തുനിന്നും
ഇന്നത്തെ ശക്തി ക്ഷയിച്ച വേനലിന്റെ പ്രഭാതം
എന്റെ തൊണ്ടയെ കീറിമുറിച്ചുകൊണ്ട്
ശൈത്യത്തിലേയ്ക്കു കടന്നുപോകുകയായിരുന്നു...

പോകുന്ന വഴിയ്ക്ക്
എന്റെ കുഞ്ഞുങ്ങളെ തഴുകാൻ
പ്രഭാതത്തിന്നയച്ചു കൊടുത്ത
കുളിർമയുള്ള കാറ്റ്
എന്റെ ശബ്ദം കട്ടെടുത്തു കടന്നുകളഞ്ഞു.

പള്ളിയ്ക്കു നേരെ മുൻപിലുള്ള
പച്ച വിരിച്ച ഉദ്യാനത്തിൽ പരക്കുന്ന പൊൻവെയിലിനപ്പുറം
മോഷ്ടാവിനെ ഒളിപ്പിച്ചുവെച്ച്
വിളികേൾക്കാതെ മറഞ്ഞുനിന്നിരുന്ന
ശൈത്യത്തിന്റെ മടിയിൽ,
തിരികെ വരാൻ മടിച്ച്
എന്റെ ശബ്ദം വിണ്ടുകീറി
ഉറഞ്ഞുകൂടി കിടന്നു.


എന്റെ മൌനം നിറയ്ക്കാൻ
വിരുന്നു വന്നിരുന്ന പ്രഭാതയീണങ്ങൾ
ഓരോന്നായി
ശബ്ദമില്ലാതെ മടങ്ങിപ്പോയി...

ഒന്നു നോക്കി, ധൃതിയിൽ മടങ്ങി
നാലു ചുവരുകൾക്കുള്ളിലെ ശൈത്യത്തിൽ
ഞാനും നിശ്ശബ്ദം
ഉറഞ്ഞുകൂടി



2 comments:

വൈഖരി said...

കളവുമുതല്‍ തിരിച്ചു കിട്ടിയ ല്ലൊ അല്ലേ?

ചീര I Cheera said...

കിട്ടിപ്പോയി... :)