Thursday, February 24, 2011

ബാക്കിപത്രങ്ങൾ

ഭാരം താങ്ങിത്താങ്ങി അടി തേഞ്ഞു പോകുന്ന ഒരു വാക്കർ,
കാ‍ലം അടിച്ചേൽ‌പ്പിച്ച മുതുവിന്റെ കൂനൽ,
ആരോ എപ്പൊഴോ സമ്മാനിച്ച, തോളോളം എത്തുന്ന രണ്ടു സ്വർണ്ണ വളകൾ,
വെളുത്ത മുടിനാരുകളുടെ ഇടയിൽ മാറാല പിടിച്ച കുറേ ഓർമ്മക്കെട്ടുകൾ,
തുടങ്ങിയതിലേയ്ക്കു തന്നെ വീണ്ടും തിരിച്ചെത്തിക്കൊണ്ടിരിയ്ക്കുന്ന കുറേ നാമങ്ങൾ,

എപ്പോഴും ചിരിയ്ക്കാൻ പുറപ്പെട്ടുനിൽക്കുന്ന ഒളി മങ്ങിയ ഒരു മുഖവും,
ആരേയും ആകർഷിച്ചെടുക്കാൻ വെമ്പുന്ന ഭാവവും,
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടതെന്ന ഭാവമേയില്ലാത്ത അതിലെ കണ്ണുകളും.

പിന്നെ പത്തുപന്ത്രണ്ടു കുഞ്ഞുവായകളിലേയ്ക്ക് തിരുകി,
ചുരത്തി മതിവരാതെ
ഇറക്കം പോരാത്ത ജാക്കറ്റിൽ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന
ആർക്കും വേണ്ടാത്ത
രണ്ടു വലിയ ഭാരങ്ങൾ ബാക്കിയും!



1 comment:

K.C.S said...

Excellent Work Parvathi.Keep On Writing.