Monday, November 17, 2008

ഒരു കുടം റോസാപ്പൂക്കള്‍.

ഇവിടത്തെ പഠന രീതി കുട്ടികളിൽ അവരുടെ സർഗ്ഗവാസനകൾ പുറത്തുകൊണ്ടുവരാൻ എളുപ്പമാക്കുന്ന തരത്തിലുള്ളതാണെന്നു തോന്നാറുണ്ട്‌. നാട്ടിൽ പണ്ടങ്ങനെയുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുപക്ഷേ നാട്ടിൽ സി.ബി.എസ്‌.സി സ്ക്കൂളുകൾ കുടുതൽ വ്യാപകമായതോടെ പഠനരീതികളിലും മാറ്റങ്ങൾ സംഭവിച്ചിരിയ്ക്കാം.
ഇവരുടെയൊക്കെ നോട്ടു പുസ്തകങ്ങൾ കാണാൻ നല്ല ചന്തമാണ്‌. നിറയേ സ്റ്റിക്കറും, ചിത്രങ്ങളും ഒക്കെയായി, ഓരോ പാഠങ്ങൾ അവസാനിയ്ക്കുമ്പോഴും ആ പാഠത്തിന്റെ ചുരുക്കം ഒരു ചിത്രമായി കുട്ടികൾ വരച്ചു വെയ്ക്കും. ചിത്രം വരയ്ക്കാൻ പറ്റുമോ ഇല്ലയോ എന്നൊരു ശങ്കയേ ഇല്ലാതെ, ഡ്രോയിംഗിനൊരു പ്രത്യേകം പീര്യഡ്‌ ഇല്ലാതെ ക്ലാസിലെ എല്ലാ കുട്ടികളും വരയ്ക്കുന്നു. കെ.ജി. മുതൽക്കു തന്നെ കളറടിയിൽ തുടങ്ങി വർണ്ണങ്ങളുമായി കുട്ടികളെ പരിചയപ്പെടുത്തുന്നു. ചെറു ചെറു ചിത്രങ്ങളായി അവർ വരച്ചു തുടങ്ങുന്നു.
ചിത്രം വരയ്ക്കൽ മാത്രമല്ല, റ്റെക്സ്റ്റ്‌ ബുക്കിൽ അവസാനം കൊടുത്തിരിയ്ക്കുന്ന എക്സർസ്സൈസ്‌ നോക്കി, അതിലെ പരീക്ഷണങ്ങൾ ചെയ്തു നോക്കലും ഇവിടെ അമ്മൂന്‌ വലിയ താൽപര്യമാണ്‌. "റ്റീചർ പറഞ്ഞിട്ടുണ്ട്‌ ചെയ്യാൻ" എന്നാണവളുടെ ഭാഷ്യം. ടീചർ പറഞ്ഞാൽ പിന്നെ അപ്പീലില്ല.
എനിയ്ക്കാണെങ്കിലോ, വെള്ളം താഴത്ത്‌ ഒഴിയ്ക്കുമോ, മണ്ൺ അകത്തേയ്ക്കു കയറ്റുമോ, എന്നൊക്കെ ആധി പിടിച്ച്‌ അമ്മു "പരീക്ഷണങ്ങൾക്ക്‌" തെയ്യാറെടുക്കുമ്പോൾ ഹൃദയം മിടിയ്ക്കാൻ തുടങ്ങും.(എന്തൊരു നല്ല സപ്പോർടിംഗ്‌ അമ്മ!)
ഒരു ദിവസമുണ്ട്‌ അവൾ മുറ്റത്തുള്ള ചെടിയുടെ അരികെ നിന്ന്, അനീത്തികുട്ട്യേം വിളിച്ചു നിന്ന് പറഞ്ഞു കൊടുക്കുന്നു. നന്നായി ബ്രീത്‌ ചെയ്യാം നമുക്ക്‌, ചെടി നമുക്ക്‌ നിറയേ ഓക്സിജൻ തരുമെന്ന്. രണ്ടു പേരും അവിടെ നിന്ന് വലിയോ വലി!

എന്റെ ഓർമ്മയിൽ അവധിക്കാലങ്ങളിൽ പുസ്തകം നിറച്ച്‌ എന്തൊക്കെയോ വരച്ചു കൂട്ടിയിരുന്നതൊഴിച്ചാൽ എന്തെങ്കിലുമൊക്കെ പാഠിപ്പിനായി വരച്ചു തുടങ്ങിയത്‌ ഹൈസ്കൂളിലൊക്കെ എത്തിയിട്ടാണെന്നു തോന്നുന്നു. ഡ്രോയിംഗിനൊരു മാഷുണ്ടായിരുന്നു, തോമസ്‌ മാഷ്‌. മാഷ്‌ ബോർഡിൽ വരച്ചിരുന്നത്‌, പുസ്തകത്തിൽ വരച്ചു വെയ്ക്കും, അടച്ചു വെയ്ക്കും പിന്നെ അടുത്ത ഡ്രോയിംഗ്‌ പീര്യഡിലാണ്‌ അതൊന്ന് തുറന്നു നോക്കുന്നത്‌ - ഓ, ഈ ചിത്രം വരയലൊന്നും നമുക്ക്‌ പറഞ്ഞിട്ടുള്ളതല്ലല്ലോ എന്ന മട്ടിൽ.
അന്ന്, പാട്ട്‌ പീര്യഡ്‌, തുന്നൽ പീര്യഡ്‌, ഡ്രോയിംഗ്‌ പീര്യഡ്‌ തുടങ്ങിയവയൊക്കെ ടീച്ചറെ ശ്രദ്ധിയ്ക്കാതെ ക്ലാസ്സിൽ ഇഷ്ടം പോലെ ബഹളം വെയ്ക്കാനും, സംസാരിയ്ക്കാനും ഒക്കെ സ്വാതന്ത്ര്യമുള്ള പീര്യഡ്‌ എന്നർത്ഥത്തിലായിരുന്നു ഞങ്ങൾ കുട്ടികൾ പരിഗണിച്ചിരുന്നത്‌. ആ ടീച്ചർമ്മാരൊട്‌ ഞങ്ങൾക്കു തന്നെ സഹതാപമായിരുന്നു, പാവം ടീച്ചർ.. ടീച്ചറെ ആർക്കും ഒരു വിലയുമില്ല! എന്നു ഞങ്ങൾ തന്നെ തീരുമാനിച്ച്‌ അങ്ങൊഴുക്കിവിടുന്ന സഹതാപം! ഹൈസ്കൂളിലെത്തിയാൽ പിന്നെ ഈ പീര്യഡുകളൊന്നും ഇല്ല താനും.

ചിത്ര രചന എനിയ്ക്കിഷ്ടമാണ്‌ എന്നു തിരിച്ചറിയാൻ തുടങ്ങിയതു തന്നെ പ്രീഡിഗ്രി കാലത്തായിരുന്നു.
ഇവിടെ അമ്മു ഇപ്പോഴേ ആർട്ടിസ്റ്റ്‌ ആവാനാ മോഹം എന്നൊക്കെ പറഞ്ഞു നടക്കുന്നു. (അതിടയ്ക്കു ഡോക്ടറിലേയ്ക്കു പരിവർത്തനം ചെയ്യുകയെന്ന പതിവുമുണ്ട്‌)

അമ്മു എന്നാ വരച്ചു തുടങ്ങീത് എന്നോര്‍ക്കുന്നില്ല. ഏതായാലും മൂപ്പത്യാര്‍ ഞങ്ങളുടെ വീട്ടിലെ വാതിലുകള്‍ക്കും, അലമാറകള്‍ക്കും, ചുവരുകള്‍ക്കുമൊന്നും സ്വൈരം കൊടുക്കാതെ ഒരു പെന്‍സിലും കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പൊഴാണ് എന്നാപിന്നെ ഡ്രോയിംഗ് ക്ലാസ്സിനു വിട്ടു കളയാമെന്നു തീരുമാനിച്ചത്. അങ്ങനെ പോയി തുടങ്ങി. സ്കൂള്ന്ന് വന്ന് ഊണും കഴിച്ച് ഒരു കുട്ടി പോണിറ്റെയിലൊക്കെ കെട്ടി, ഡ്രോയിംഗ് ബുക്കും, പെന്‍സിലുമൊക്കെ എടുത്ത് അച്ഛന്റെ പിന്നാലെ കാറില്‍ കയറി പൊക്കോളും. ആ നേരം കൃത്യമായി പറഞ്ഞാല്‍ ഞാനൊരു കോട്ടുവായയും വിട്ടിരിയ്ക്കുന്ന നേരം.

അമ്മു വരച്ച ഒരു ചിത്രം. പവര്‍ പഫ് ഗേള്‍സ് - ബ്ലോസം,ബബ്‌ള്‍സ്,ബട്ടര്‍കപ്.



ദാ ഇത് ഫ്ലെമിങ്കോ.



ഇത് ഹൌസ് ഇന്‍ വുഡ്സ് ആണത്രേ.



ഇതാണ് സാക്ഷാല്‍ അമ്മു! സൂക്ഷിച്ചു നോക്കൂ..




ദാ ഇനി ഇത്‌, അച്ഛനു കൊടുത്ത ഒരു പിറന്നാൾ ആശംസ.
അമ്മു രാവിലെ എണീറ്റു വരുമ്പോൾ അച്ഛനെ കാണുന്നത്‌ ഈ നിലയിലായതു കൊണ്ടാണോ എന്തോ, അച്ഛനിതാ അമ്മൂന്റെ വിരൽത്തുമ്പിൽ ഇങ്ങനെയൊരു രൂപത്തിൽ.



എന്നും അച്ഛാ, അമ്മേ എന്നു വിളിച്ച്‌ ബോറടിയാണ്‌, ഒരു ചെയ്‌ഞ്ചിന്‌ മമ്മീ, ഡാഡീ എന്നു വിളിയ്ക്കണം എന്നൊക്കെ അമ്മൂന്‌ തോന്നും. അപ്പൊ കിട്ടണ ചാൻസ്‌ വെറുതെ കളയില്ല. ഒറ്റ 'ഡി'-യിൽ ഡാഡീ എന്നൊരു കാച്ച് കാച്ചിയിട്ടുണ്ട്!


കമ്പൂട്ടറിൽ പെയിന്റിനേയും വെറുതെ വിടില്ലെന്നു വെച്ചാല്‍?.





പവർപഫ്‌ ഗേൾസ്‌ മർമൈഡ്‌ ആയാൽ ദാ ഇങ്ങനെയിരിയ്ക്കും.





നവമ്പർ 14-നു ഇവിടെ സ്കൂളിൽ ആഘോഷമൊക്കെയുണ്ടായി. കളർ ഡ്രസ്‌ ഇടാം, റ്റിഫിൻ ബോക്സ്‌ കൊണ്ടു പോണ്ട, ഷൂസ്‌ ഇടണ്ട, ബാഗ്‌ കൊണ്ടുപോണ്ട, വളയിടാം, മാലയിടാം, അങ്ങനെ കുറേ സ്വാതന്ത്ര്യം കിട്ടുന്ന ദിവസം. കൂടാതെ റ്റീച്ചര്‍ ചോകല്ലേറ്റ്സ് തരൂലോ എന്നും. (ഓ, അമ്മ തന്നില്യെങ്കീ എന്താ എന്നു ധ്വനി)എങ്ങനെ ആഘോഷമല്ലാതിരിയ്ക്കും? അന്ന് രാവിലെ വിളിച്ചയുടനെ ചാടിയെണീറ്റു, രണ്ടുപേരും. ഇന്നല്ലേ അമ്മേ ചിൽഡ്രൻസ്‌ ഡേ എന്നും ചോദിച്ചു കൊണ്ട്‌.






അവരുടെ സന്തൊഷം കണ്ട് അന്നു തന്നെ ഇത്‌ പോസ്റ്റ്‌ ചെയ്യാൻ വെച്ചതായിരുന്നു. പക്ഷേ ഡ്രാഫ്റ്റായി അതിവിടെ തന്നെ കിടന്നു.
ഏതായാലും ഈ വൈകിയ വേളയിൽ ചാച്ചാജീയ്ക്ക്‌ അമ്മൂന്റെ അമ്മയുടെ പഴയ ഒരു നോട്ടുപുസ്തകത്തിന്റെ ഏടിൽ നിന്നും ഒരു കുടം റോസാപ്പൂക്കൾ സമർപ്പിയ്ക്കാം. എന്താ?

5 comments:

വല്യമ്മായി said...

:) ഇത് അമ്മയ്ക്ക്
:)) ഇത് അമ്മൂന്

smitha adharsh said...

good..good..really good

ശ്രീ said...

വെറുതെയാണോ? അമ്മയുടെ അല്ലേ മോള്‍...
:)

അമ്മൂന് ആശംസകള്‍... ഇനിയും ഒരുപാട് വരയ്ക്കട്ടേ...
:)

ഭൂമിപുത്രി said...

ചിത്രംവര അമ്മൂനു നല്ല നിശ്ചയമുണ്ടെന്ന് തോന്നി
ഇതൊക്കെ കണ്ടപ്പോൾ.അമ്മയും മിടുക്കി തന്നെ.

നിരക്ഷരൻ said...

അമ്മൂന്റെ പടങ്ങള്‍ അസ്സലായിട്ടുണ്ട്. അമ്മുവെന്താ മുഖം മറച്ച് കളഞ്ഞത് ? എന്റെ 7 വയസ്സുകാരി മകള്‍ നേഹയും കുറേ വരച്ചുകൂട്ടാറുണ്ട്.