Wednesday, October 28, 2015

ചുകന്നു പോകുന്ന വീഥികൾ

താണിരിക്കണം, കടലാഴങ്ങളിൽ
മറഞ്ഞിരിക്കണം, മേഘപടലങ്ങളിൽ
കാത്തിരിക്കണം, രാവിന്നിരുൾപ്പാളികളിൽ
ഒളിച്ചിരിക്കണം, ഇരുളുമോർമ്മക്കൂടുകളിൽ

ചാടിയോടണം, സ്വപ്നങ്ങൾ ജീവിക്കുന്നയിടം വരെ
നീന്തിത്തിമർക്കണം, പുഴമിടിപ്പുകൾ കേൾക്കും വരെ
നെഞ്ചിൻഭാരമതടക്കിപ്പിടിച്ചകന്നു മാറണം, തേടിവിളികളരികിലെത്തും വരെ
മിണ്ടാട്ടമില്ലായ്മകളെ മിണ്ടിക്കണം, മിണ്ടിമരിക്കും വരെ.

ഈ ഭൂമിയിലെ വീഥികൾക്കിരുവശത്തുമുള്ള മരച്ചുവടുകളൊക്കെയും    
ചുകന്ന പൂക്കൾവീണു,
ചുകന്നുപോകുന്ന നാളെത്തും വരെ 
ഈ ജനാലച്ചില്ലുപാളികളെ തിടച്ചുമിനുക്കിവെക്കണം.
തുടച്ചുമിനുക്കിയ ജനാലവെളിച്ചത്തിൽ ആ ചുകന്ന പൂക്കളെ കാണണം. 
ആ ചുകന്ന പൂക്കളിന്മേൽ കറുത്തമുടികുടഞ്ഞിട്ടു
ഓരോ മരച്ചുവടുകളിൽ നിന്നുമുറങ്ങിയെഴുന്നേൽക്കണം. 
ചുകന്നുപോകുന്ന വീഥികളെ സ്വന്തമാക്കണം. 
അകലങ്ങളെ തമ്മിലടുപ്പിക്കുന്ന ചുകന്ന വീഥികളിലൂടൊറ്റക്ക് നടക്കണം. 
മോഹിക്കണം. മണക്കണം. ശ്വസിക്കണം.
ആവോളം മുകരണം.
വിരിഞ്ഞുമലരണം.



No comments: