Monday, October 13, 2008

ഓര്‍ത്തു പോയത്..

നീണ്ടൊരു അവധിക്കാലമധുരത്തിന്റെ ബാക്കിയില്‍ തൂങ്ങിയാടി മതിയായി. പൊടിയും മാറാലയും തട്ടി വെടിപ്പാക്കിയ അട്ടത്തേയ്ക്കു പെട്ടികള്‍ കേറ്റി വീട്‌ പഴയ പടിയിലാക്കിയെടുത്തു. പിന്നെ റംസാന്‍ മാസം കടന്നു പോയി. പെരുന്നാളവധിയും കഴിഞ്ഞു. ഇനിയെന്താ..
രാവിലെയുള്ള നടത്തം ഇനിയും തുടങ്ങിയിട്ടില്ല.
അല്ല, ഇരിയ്ക്കണോട്ത്ത്ന്നെണീറ്റ്‌ ഒരു പത്തടി നടക്കണോട്ത്തയ്ക്കങ്ക്ട്‌ വെയ്ക്കണ്ടേ?

വെറുതേ ഒരു മടി.

എന്നാലും ഇവിടത്തെ പ്രഭാത നടത്തം അധികമൊന്നും മുടങ്ങിപോവാറില്ല.
പൊള്ളുന്ന ചൂടില്‍ നല്ല പച്ച പുല്ലിന്റെ കുളിര്‍മ തരുന്ന ഒരിടം. ഇവിടെ സ്വതവേ കണ്ടുവരാറുള്ളതിലും കൂടുതല്‍ പക്ഷികളെ അപ്പോള്‍ കാണാം, മൈനകള്‍ ധാരാളം, കൊച്ചു കൊച്ചു കിളികള്‍ യഥേഷ്ടം, അപൂര്‍വം ചിലപ്പോള്‍ പണ്ടൊരിയ്ക്കല്‍ വല്യമ്മായിയെ പിറകില്‍ നിന്നും വിളിച്ച ഇവനേയും കണ്ടുമുട്ടും!
അവിടം രണ്ട്‌ റൗണ്ട്‌ നടക്കുക എന്നതാണ്‌ ഒരു കണക്കു വെച്ചിട്ടുള്ളത്‌, ഒരു റൗണ്ട്‌ നടക്കുമ്പോഴേയ്ക്കും വിയര്‍ത്തു തുടങ്ങും, പിന്നെ മടുക്കാന്‍ തുടങ്ങും, എങ്ങിനെയെങ്കിലും അവസാനിപ്പിച്ചോടാന്‍ തോന്നും. വീട്ടിലെത്തിക്കഴിഞ്ഞാല്‍ പക്ഷേ ഒരുത്സാഹതിമിര്‍പ്പാണ്‌.


ഇരുവശത്തും നീണ്ടു കിടക്കുന്ന റോഡാണ്‌, റോഡില്‍ ഓരോ തവണയും സിഗ്നല്‍ തുറന്നു വിട്ട്‌ ചീറിപ്പാഞ്ഞുവരുന്ന കാറുകളും, നടുക്കുള്ള പുല്‍ വിരിച്ച ഈ പച്ചപ്പായയില്‍ വരിയായി നില്‍ക്കുന്ന ഈന്തപ്പനകളും മറ്റു പേരറിയാത്ത മരങ്ങളും, രാത്രി മാത്രം നിറങ്ങളോടെ പ്രകാശിയ്ക്കുന്ന ചെറിയൊരു ഫൗണ്ടനും ഒക്കെയായി ഈയൊരു ഭാഗം നടക്കാന്‍ വേണ്ടിതന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണോ എന്നു തോന്നിയ്ക്കും. അവിടെ കുട്ടികള്‍ക്കു കളിയ്ക്കാനുള്ള സാമഗ്രികളോ ഒരു പാര്‍ക്കിന്റെ അന്തരീക്ഷമോ ഒന്നുംതന്നെയില്ല. എതിര്‍ ദിശകളിലേയ്ക്കു നീണ്ടു കിടക്കുന്ന രണ്ടു റോഡുകളുടെ നടുക്കു ഒരു പ്രത്യേകതയുമില്ലാത്ത നീണ്ടിട്ടൊരു കഷ്ണം. നടക്കന്‍ പറ്റിയ ഇടമായിരുന്നിട്ടും ആ നേരത്ത്‌ ആരേയും കണ്ടുമുട്ടാത്തത്‌ എന്നെ ചിലപ്പോഴെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ട്‌.

ആ ഭാഗം കാമറായിലൊന്നു പകര്‍ത്തി വെയ്ക്കണമെന്നെനിയ്ക്ക്‌ എന്നും തോന്നും. നടക്കാനിറങ്ങുമ്പോള്‍ ക്യാമറ കയ്യില്‍ കരുതുവാന്‍ തോന്നുമില്ല.
എന്നാലും അതിനു പറ്റിയ ഭാഗത്തു നിന്നുള്ള പല തരത്തിലുള്ള കാഴ്ചകള്‍ പല കോണുകളിലൂടെ നോക്കി വെയ്ക്കുന്നത്‌ ഒരു പതിവായി. എന്നിട്ട്‌ അയ്യേ, ക്യാമറ എട്ക്കായ്‌രുന്നു എന്നൊരു ആത്മഗതത്തിനിടയില്‍ തന്നെ ഒന്നുമാവാതെ അവ പൊടുന്നനെ പൊലിഞ്ഞുപോകുന്നത്‌ കാണാം.
അവിടെ ആ നേരത്ത്‌ കാതില്‍ കാറുകള്‍ പറക്കുന്ന ശബ്ദവും, പക്ഷികളുടെ ചിലയ്ക്കലുകളും മാത്രമാവും.
അവിടവിടെയായി പുല്ലു വൃത്തിയാക്കിയും, ഫൗണ്ടനിലെ വെള്ളം മാറ്റിയും, ഈന്തപ്പനകളെ ശുശ്രൂഷിച്ചും ഒന്നോ രണ്ടോ പുരുഷപ്രജകള്‍ വിഹരിയ്ക്കുന്നുണ്ടാവും.
മരങ്ങള്‍ക്കിടയിലൂടെ തണല്‍ നോക്കി വേഗത്തില്‍ നടക്കും ഞാന്‍, ഒറ്റയ്ക്ക്‌. വിയര്‍ക്കുവോളം.
എന്റെ കൂട്ടുകാരിയില്ലാതെ..
അവളുണ്ടെങ്കിലും അവളുടെ വാ തോരാത്ത വര്‍ത്തമാനം കേള്‍ക്കാനാ എനിയ്ക്കിഷ്ടം, എനിയ്ക്കു സംസാരിയ്ക്കാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടാവാറില്ല.. മൂളിക്കൊടുക്കാനല്ലാതെ.. രണ്ട്‌ റൗണ്ട്‌ തീരുമ്പോഴേയ്ക്കും അവളെന്റെ ഒരിത്തിരി പിന്നിലായിട്ടുണ്ടാകും, കിതച്ചു കിതച്ച്‌ അപ്പോഴും നിര്‍ത്താതെ സംസാരിച്ചു കൊണ്ട്‌..

ഇപ്പൊ ചില നേരത്ത്‌ വീട്ടില്‍ നിന്നെറങ്ങാന്‍ മടി, നടക്കാനും മടി. അവളെ വിളിച്ചപ്പോള്‍ അത്‌ പറയുകയും ചെയ്തു. ഫോണില്‍ കൂടി നനുത്തൊരു ചിരി കണ്ടു.

ആളുകള്‍ വേഗം നടന്ന്, കുട്ടികളോടി കളിച്ച്‌ വിയര്‍പ്പൊലിപ്പിയ്ക്കുന്ന സായാഹ്നങ്ങളേക്കാള്‍,
പക്ഷികള്‍ കൂടണയാന്‍ കലപില കൂട്ടുന്ന, വഴിവിളക്കുകളെരിയാനൊരുങ്ങുന്ന സന്ധ്യകളേക്കാള്‍,
പുല്ലിലേയ്ക്കൂര്‍ന്നു വീഴുന്ന പ്രഭാതങ്ങളേ..
നിങ്ങളെനിയ്ക്കെത്ര പ്രിയപ്പെട്ടവരാണ്‌ എന്നൊന്നോര്‍ത്തുപോയതേയില്ലാ..!

7 comments:

തറവാടി said...

മൂന്ന് മാസങ്ങള്‍ക്ക് ശേഷം സുഹൃത്തിനെ കണ്ടു ' നല്ലം തടിച്ചിരിക്കുന്നു ' എന്ന വാക്കുകള്‍ അദിശയിപ്പിച്ചില്ല. നാട്ടില്‍ നിന്നും തിരിച്ചുവന്നതിന്‍‌റ്റെ പിറ്റേന്ന് തന്നെ ഒടിത്തുടങ്ങണമെന്ന് തീരുമച്ച്ചതായിരുന്നു.ഇന്ന് മുതലല്ല, നാളെമുതല്‍ ഞാനും തുടങ്ങുന്നുണ്ട് ,

ഓടാന്‍ പ്രചോദനമായ പോസ്റ്റ് :)

ദിലീപ് വിശ്വനാഥ് said...

മടി... എന്നു അങ്ങ് പറഞ്ഞാല്‍ മതിയല്ലൊ... അല്ലെങ്കില്‍ ഇത്രയും നാള്‍ പോസ്റ്റ് ഇടാതിരിക്കുമോ?

Ardra said...

ഒടുവിലിതാ ഒരു പോസ്റ്റ്‌.ഇടക്കിടക്കു വന്നെത്തി നോക്കിയിരുന്നു പി.ആര്‍ എന്തെങ്കിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ എന്നു...

അശ്വതി/Aswathy said...

സമയം ഇല്ല സമയം ഇല്ല എന്നൊരു കുഞ്ഞു ന്യായം എന്നും ഉണ്ടെന്‍കിലും .മടി തന്നെ എവിടെയും വില്ലന്‍.
ഇടയ്ക്ക് നോക്കാറുണ്ട്. ഒരു പോസ്റ്റും കാണുന്നില്ലാലോ എന്ന് വിചാരിക്കുകയും ചെയ്തു.

ശ്രീ said...

ഇടയ്ക്കു വന്ന് എത്തി നോക്കാറുണ്ട്, തിരിച്ചു വന്നോ എന്നറിയണമല്ലോ. ഇപ്പഴാ പോസ്റ്റ് ഇടാന്‍ സമയം കണ്ടെത്തിയത് അല്ലേ?

അവധിക്കാലം എല്ലാം നന്നായിരുന്നോ ചേച്ചീ... :)

[എന്തായാലും പ്രഭാത സവാരി മുടക്കണ്ട; സമയം പോലെ ആ സ്ഥലങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പോസ്റ്റാക്കാനും മറക്കണ്ട...]

വേണു venu said...

പക്ഷികള്‍ കൂടണയാന്‍ കലപില കൂട്ടുന്ന, വഴിവിളക്കുകളെരിയാനൊരുങ്ങുന്ന സന്ധ്യകളേക്കാള്‍,
പുല്ലിലേയ്ക്കൂര്‍ന്നു വീഴുന്ന പ്രഭാതങ്ങളാണു് നടക്കാന്‍ പ്രിയം. ശരിയാണു്. മുടക്കമില്ലാത്ത പ്രഭാത യാത്രകള്‍ ശരീരത്തിനും മനസ്സിനും ഉണര്‍വ്വുണ്ടാക്കുന്നതു തന്നെ. പ്രഭാത സവാരികള്‍ക്ക് മുടക്കം ഇല്ലാതിരിക്കട്ടെ.:)
ഓ.ടോ. എങ്കിലും എന്നും അതിരാവിലെ മുടക്കമില്ലാതെ നടക്കുന്നവരെ കാണുമ്പോള്‍ അതിശയം തോന്നും.

ചീര I Cheera said...

തറവാടീ.. ഓടിച്ചു അല്ലേ.. (ഹി,ഹി..)
അല്ലാ എന്നിട്ടോടാന്‍ തൊടങ്ങ്യോ?

വാല്‍മീകീ,ആര്‍ദ്രാ, അശ്വതീ, ശ്രീയേ..
നിങ്ങളൊക്കെ ഇടയ്ക്കു വന്നു നോക്ക്കാറുണ്ട് എന്നറിഞ്ഞപ്പോള്‍ പെരുത്ത് സന്തോസായി..
ബ്ലോഗുലകത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിയ്ക്കുന്നു..
അപ്പോ ഇനി തറവാടിയേ പോലെ ഓടാന്‍ തയ്യാറെടുത്തുകൊള്‍ക. :)
ശ്രീ.. ഇപ്പൊ വെയിലു മങ്ങിത്തുടങ്ങി. കാലാവസ്ഥ മാറുന്നൊരു അവസ്ഥയാണിപ്പോള്‍.. ഫോട്ടോ എടുക്കാന്‍ പറ്റ്വോന്ന് നോക്കട്ടെ.

വേണൂ ജീ..
സത്യത്തില്‍ വ്യായാമം, ആരോഗ്യം എന്നൊക്കെ പറഞ്ഞ് നടക്ക്കാന്‍ പോകുന്നതിന് കൂടുതല്‍ ഗൌരവം കൊടുക്കാറില്ല, അപ്പോഴാണ് ഞാന്‍ നോക്കീട്ട് മടി കൂടുന്നത്.. :)
പക്ഷെ എന്നും ഒരുപോലെ രാവിലെ ഒരേ സമയത്ത് എണീറ്റ് നടക്കുന്നവരോട് ‘ബഹുമാനം’ തോന്നാറുണ്ട്.