Thursday, November 30, 2006

'അനുഭവത്തിന്റെ ചെറുചൂടില്‍

വളരെ യാദൃശ്ചികമായാണ്‌ ഞങ്ങള്‍ക്ക്‌ ഒരു സ്ഥലമാറ്റത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്‌.പക്ഷെ കേവലം ഒരു സ്ഥലമാറ്റം മാത്രമായിരുന്നില്ല ഞങ്ങള്‍ക്കത്‌, പ്രവാസി ഭാഷയില്‍ പറഞ്ഞാല്‍ "ഫ്ലാറ്റില്‍" നിന്നും "വില്ലയിലേയ്ക്കുള്ള" ഒരു ചേക്കേറല്‍ കൂടിയായിരുന്നു.ഒരു "മാറ്റം" എന്ന അവസ്ത്ഥയോട്‌ എനിയ്ക്കുണ്ടായിരുന്ന സകല ആകുലതകളെയും നീക്കി തുടച്ചു കൊണ്ട്‌ ഈ ചെറിയ വില്ല ഞങ്ങള്‍ക്ക്‌ ആശ്വാസത്തിനുള്ള വക നല്‍കി.ഇവിടെയുള്ള മരങ്ങളും,ചെടികളും, തിരക്കില്ലാത്ത റോടും വില്ലയുടെ തുറന്ന പരിസരവും ഞങ്ങളെ സന്തോഷിപ്പിച്ചു.അടച്ചു പൂട്ടിയ ഫ്ലാറ്റ്ജിവിതം തോന്നിപ്പിച്ചിരുന്ന ഒരു തരം "അപൂര്‍ണതയെ" ഇവിടത്തെ തുറന്ന "ഗൃഹാന്തരീക്ഷം" കുറച്ചെങ്കിലും നികത്തുന്നതായി ഞങ്ങള്‍ക്ക്‌ തോന്നി.


ഞങ്ങളുടെ അമ്മുവിന്‌ അഞ്ചു വയസ്സ്‌ കഴിഞ്ഞതേയുള്ളു.പഴയ ഫ്ലാറ്റില്‍ അവള്‍ക്ക്‌ ധാരാളം കൂട്ടുകാരുണ്ടായിരുന്നു.അവിടെ സദാസമയവും കളിയും ചിരിയും ഇത്തിരി വഴക്കു കൂടലുമൊക്കെയായി അമ്മു തിരക്കിലായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ മാറ്റം അമ്മുവിന്‌ നല്‍കിയത്‌ വേറൊരു ലോകമാണ്‌.ഇവിടെ വന്നപ്പോള്‍ തന്റെ കുഞ്ഞനുജത്തിയല്ലാതെ വേറെയാരും കളിയ്ക്കുവാനില്ല -

'കുഞ്ഞനുജത്തിയ്ക്കാണെങ്കിലോ,തന്റെ കൂടെ കളിയ്ക്കാനുമറിയില്ല" - എന്നാണ്‌ അമ്മുവിന്റെ പരാതി.

അങ്ങിനെ അമ്മു സ്വാഭാവികമായും ടി.വി യിലെ കാര്‍ടൂണ്‍ കഥാപാത്രങ്ങളുടെ ലോകത്തില്‍ മുഴുകി തുടങ്ങി.കമ്പ്യൂടറിലെ പെയിന്റില്‍ ചിത്രങ്ങള്‍ വരച്ചും പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ സായൂജ്യമടഞ്ഞും ആ മിനിസ്ക്രീനുകളില്‍ മുഴുകി ഇരുന്നു.പിന്നീട്‌ എപ്പോഴോ അമ്മുവിന്റെ ശ്രദ്ധ പതുക്കെ പതുക്കെ മുറ്റത്ത്‌ ഓടിനടക്കുന്ന ഉറുമ്പുകളിലേയ്ക്ക്‌ തിരിഞ്ഞു.
ചെറു പാറ്റകളെ പോലും കണ്ട്‌ പേടിച്ചോടിയിരുന്ന അമ്മുവിന്‌ ഈ കൊച്ചു ജീവികള്‍ ആദ്യം ഒരു "കൗതുകം" മാത്രമായിരുന്നെങ്കിലും,പിന്നീട്‌ മെല്ലെ മെല്ലെ അവയോടുള്ള സ്നേഹം ഉണര്‍ന്നു വന്നു.

"അമ്മേ,ഉറുമ്പിനെ ചവിട്ടണ്ട ട്ടൊ"..ഞാന്‍ മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ അവളെന്നെ ഓര്‍മിപ്പിച്ചു.
"അമ്മേ,അനീത്തികുട്ടി ഉറുമ്പിനെ ചവിട്ടി കൊല്ലുന്നു"..
ചിലപ്പോള്‍ എന്നോടവള്‍ പരാതി പറഞ്ഞു.അവള്‍ ഉറുമ്പുകളെ ഇലയില്‍ കോരി കൈയ്യിലേയ്ക്കിട്ട്‌,അവരോട്‌ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌ അവരുടേതായ ലോകത്തില്‍ ലയിച്ചു തുടങ്ങി.

പിന്നീട്‌,പതുക്കെ പതുക്കെയായി,വില്ലയ്ക്കരികിലുള്ള മരത്തിലെ ചിലച്ച്‌ കൊണ്ടിരിയ്ക്കുന്ന കിളികള്‍,സ്ക്കൂള്‍ ബസ്സ്റ്റോപ്പില്‍ കണ്ടുമുട്ടാറുള്ള കോഴികള്‍,ഒരു പുലിക്കുട്ടന്റെ ശൗര്യത്തില്‍ കാറുകളുടെ മുകളില്‍ തലയെടുപ്പോടെ ഇരിയ്ക്കുന്ന പൂച്ചകള്‍,ഇവയെല്ലാം അമ്മുവിന്റെ കുഞ്ഞു മനസ്സിലേയ്ക്കു കുടിയേറി.അവരെ കുറിച്ചുള്ള ഓരോ കഥകള്‍ അമ്മു മനസ്സില്‍ മിനഞ്ഞു തുടങ്ങി.

അങ്ങിനെയിരിയ്ക്കുമ്പോഴാണ്‌ ഒരു ദിവസം അപ്രതീക്ഷിതമായി ഞങ്ങളുടെ വില്ലയിലേയ്ക്ക്‌ ഒരു കുഞ്ഞിക്കിളി അതിഥിയായി എത്തിയത്‌.അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ എങ്ങിനെയോ വീണ്‌ കിടന്നിരുന്ന അതിനെ,പൂച്ചയ്ക്കാഹാരമാക്കണ്ട എന്ന് കരുതി അമ്മൂന്റെ അച്ഛന്‍ എടുത്തു കൊണ്ടുവന്നതായിരുന്നു.അത്‌ അച്ഛന്റെ കൈയ്ക്കുള്ളില്‍ പരിഭ്രമിച്ച്‌,വിറച്ച്‌ അനങ്ങാന്‍ വയ്യാതെ ഇരിയ്ക്കുകയായിരുന്നു.മുട്ടയില്‍ നിന്നും വിരിഞ്ഞ്‌ അമ്മ പക്ഷിയുടെ ചൂട്‌ വിട്ടുമാറാത്ത ഒരു കൊച്ചു കിളിക്കുഞ്ഞായിരുന്നു അത്‌.അതിന്റെ ചുകന്ന മൃദുവാര്‍ന്ന കൊക്കും,ചെറിയ മെലിഞ്ഞ കാലുകളും അതിന്റെ കൗതുകം വര്‍ധിപ്പിച്ചു.അതിന്റെ മിനുസമാര്‍ന്ന ചിറകുകള്‍ ഉയര്‍ത്താനാവാത്ത വിധം തീരെ ചെറുതായിരുന്നു.അമ്മൂന്‌ അതിനെ ഇഷ്ടമായിയെന്ന്‌ മാത്രമല്ല അതിനെ തന്റെ സ്വന്തം "പെറ്റാക്കി" വളര്‍ത്തണമെന്ന് മനസ്സില്‍ ഉറപ്പിയ്ക്കുകയും ചെയ്തു.

ഞങ്ങളുടെ അടുത്ത ദൗത്യം, അതിനെ സമാധാനിപ്പിച്ച്‌ പുതിയ അന്തരീക്ഷവുമായി ഇണക്കുക എന്നതായി.അതിന്റെ നിസ്സഹായത അതിനെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് വ്യക്തമായിരുന്നു. ഞങ്ങളതിന്‌ കൊക്കിലൊതുങ്ങുന്നത്ര പാലും വെള്ളവും വറ്റും ഒക്കെ കൊടുത്ത്‌ ഒരുവിധം ശക്തിപ്പെടുത്തി.മെല്ലെ മെല്ലെ അതിന്റെ പേടിയും വിറയലും വിട്ടകന്നു.രാവിലെ അതിനെ മുറ്റത്തേയ്ക്ക്‌ വെച്ച്‌, സുരക്ഷിതമായി ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന്‌ അതിന്റെ മാതാപിതാക്കളെ അറിയിയ്ക്കാന്‍ ഒരു ശ്രമം നടത്തി.താമസിയാതെ തന്നെ എവിടെ നിന്നൊ രണ്ടു പക്ഷികള്‍ പറന്നു വന്ന്‌ മരത്തില്‍ വല്ലാതെ ചിലച്ച്‌ ബഹളം വെച്ച്‌ തുടങ്ങി.ഞങ്ങള്‍ക്കാശ്വാസമായി.അവ തങ്ങളുടെ കുഞ്ഞിനെ എടുത്തു പറന്ന്‌ പോകുന്നതു കാണാന്‍ ഞങ്ങള്‍ കുറെ കാത്തിരുന്നു.പക്ഷെ അവ കുഞ്ഞിനു ചുറ്റും ചിലച്ചു കൊണ്ട്‌ പാറി പറന്നതല്ലാതെ അതിനെ കൊണ്ടു പോയില്ല.അവയുടെ നിസ്സഹായത,ഒരിത്തിരി നിരാശ ഞങ്ങളിലുണ്ടാക്കി;എങ്കിലും അമ്മുവിന്‌ ഉത്സാഹമായി.
അമ്മു പറഞ്ഞു-
"അച്ഛാ,ഇനി നമുക്ക്‌ ഒരു കൂട്‌ വാങ്ങി കിളിക്കുട്ടിയെ അതിലിട്ട്‌ വളര്‍ത്താം ല്ലെ,നല്ല രസമായിരിയ്ക്കും"..
അച്ഛന്‍ ആലോചിച്ച്‌ മറുപടി പറഞ്ഞു-
"വേണ്ട അമ്മു,അത്‌ വലുതാവുന്നത്‌ വരെ വളര്‍ത്തി,തനിയെ പറക്കാറായാല്‍ നമുക്കതിനെ പറത്തി വിടാം"..
അമ്മു ആലോചിച്ചു-"എന്നാലും കുറച്ചു ദിവസം കുഞ്ഞിക്കിളി ഇവിടെ ഉണ്ടാവൂലൊ"-അമ്മൂന്‌ ആശ്വാസമായി.

അങ്ങിനെ പതുക്കെ പതുക്കെ ആ കിളികുട്ടി, ഞങ്ങളില്‍ ഒരാളായി മാറി തുടങ്ങി.ആദ്യമൊക്കെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന അമ്മുവിന്റെ അനീത്തികുട്ടി പോലും കുഞ്ഞിക്കിളിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അമ്മു തന്റെ പഴയ കൂട്ടുകാരെയെല്ലാം കുഞ്ഞിക്കിളിയെ കാണാന്‍ ക്ഷണിച്ച്‌ തുടങ്ങി.ഞങ്ങളുടെ ഹാളില്‍ ഒരറ്റത്ത്‌ ഒരു തുണി മടക്കിയതില്‍ അതിനെ വെച്ചു.പക്ഷെ അമ്മപക്ഷിയുടെ "തീറ്റി പോറ്റുന്ന" രീതി അറിയാതെ ഞങ്ങള്‍ കുഴങ്ങി.എന്നാലും വൈകാതെ അതിന്‌ തീറ്റ കൊടുക്കുവാനുള്ള "പാടവം" അമ്മുവടക്കമുള്ള എല്ലാവരും ശീലിച്ചെടുത്തു.ഒരു "ഫില്ലര്‍" വാങ്ങി അതില്‍ക്കൂടി പാലും വെള്ളവും കുഞ്ഞു കൊക്കിലേയ്ക്കൊഴിച്ചു കൊടുത്തു..കിളികുട്ടി കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത്‌ കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ രണ്ടുമൂന്നടി വെച്ചു തുടങ്ങി.അതിന്റെ നേര്‍ത്ത ശബ്ദം ഹാളില്‍ നിറഞ്ഞു നിന്നു..ദിവസത്തില്‍ രണ്ടു തവണ ,ആ പക്ഷികളെ കാണിയ്ക്കാനായി അതിനെ പുറത്തെടുത്തു വെച്ചിരുന്നു.ചിലപ്പോള്‍,അവയെ ആശ്വസിപ്പിയ്ക്കാനെന്നോണം അവയുടെ സാന്നിധ്യത്തില്‍ ഞങ്ങളതിന്‌ തീറ്റ കൊടുത്തിരുന്നു.അതില്‍ ഒരു പക്ഷി ചിലപ്പോഴൊക്കെ ചിലച്ചു കൊണ്ട്‌ കുഞ്ഞിന്റെ അടുത്തു ഒരു നിമിഷത്തേയ്ക്ക്‌ പറന്നു വന്നിരിയ്ക്കുമായിരുന്നു.എന്തായാലും അത്‌ അമ്മ പക്ഷി തന്നെ ആയിരുന്നിരിയ്ക്കണം.ആ പക്ഷികള്‍ ആ മരം വിട്ടു പോകാതെ അവിടെ തന്നെ ഇടവിടാതെ ചിലച്ചു കൊണ്ട്‌ പാറി നടന്നിരുന്നു.ഈയൊരു സ്നേഹത്തിന്റെ ഭാഷ ഒന്നു മാത്രമാണ്‌ കുഞ്ഞു അവയുടേത്‌ തന്നെയാണെന്ന ഉറപ്പ്‌ ഞങ്ങള്‍ക്ക്‌ തന്നത്‌.അതിനപ്പുറത്തെ പക്ഷികളുടെ ഭാഷ എങ്ങിനെ മനസ്സിലാക്കാന്‍..!പക്ഷെ,കുഞ്ഞിക്കിളി വലുതായി,അതിന്റെ കഷ്ടതകളെല്ലാം ഒഴിഞ്ഞ്‌ അവരുടെ അടുത്തേയ്ക്ക്‌ പറന്നു പോകുമെന്ന വിശ്വാസം ഞങ്ങളില്‍ വേരുറച്ച്‌ കഴിഞ്ഞിരുന്നു.അത്‌ ഞങ്ങളുടെ ഒരു സ്വപ്നമായി മാറുകയായിരുന്നു.

പക്ഷെ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുണര്‍ന്നപ്പോള്‍ കണ്ടത്‌ കുഞ്ഞിക്കിളിയുടെ ജീവനറ്റ ശരീരമാണ്‌!.വല്ലാത്ത ഒരു ശാന്തതയില്‍ മുക്കിയെടുത്ത "നിശ്ചലതയാണ്‌" അതിന്റെ കുഞ്ഞു ശരീരത്തില്‍ കാണുന്നതെന്നെനിയ്ക്ക്‌ തോന്നി.കഷ്ടതകളില്‍ നിന്നും രക്ഷ നേടിയതിന്റെ ശാന്തത.പക്ഷെ, ആ "ശാന്തമായ നിശ്ചലത" എന്റെ കണ്ണുകള്‍ക്കുള്ളില്‍ തട്ടി തെറിച്ചു പോകുന്നതു പോലെ തോന്നി..അതുവരെ തോന്നാത്ത ഒരു അപരിചിതത്വം കലര്‍ന്ന നിസ്സഹായത തോന്നി പോയി.എന്തോ ഒരു കുറ്റബോധത്തിന്റെ വേദന എന്റെ ഉള്ളില്‍ നിന്നും കിനിഞ്ഞിറങ്ങി.ഞങ്ങളുടെ ശുശ്രൂഷയും തീറ്റ കൊടുക്കലും വേണ്ട വിധത്തില്‍ ആയില്ലേ..ഒരു നിമിഷം ഞാന്‍ സംശയിച്ചു.
അമ്മുവിന്റെ അച്ഛന്‍ അതിനെ എടുത്ത്‌ പുറത്ത്‌ വെച്ചു.ഞാന്‍ ഉടനെ തന്നെ കുട്ടികളെ വിളിച്ചുണര്‍ത്തി.അമ്മു ഉറക്കച്ചടവോടെ എണീറ്റു വന്നു നോക്കിയപ്പോള്‍ കണ്ടത്‌ കിളികുട്ടി പുറത്ത്‌ അനങ്ങാതെ കിടക്കുന്നു.ചുറ്റും ഉറുമ്പുകള്‍ വന്നു തുടങ്ങിയിരുന്നു.അനീത്തികുട്ടിയും കണ്ണുതിരുമ്മി ഒപ്പം വന്നിരുന്നു.അവള്‍ക്ക്‌ ഞാന്‍ മനസ്സിലാക്കി കൊടുത്തു-
"അമ്മൂ,നമ്മുടെ കിളികുട്ടി ചത്തു പോയി!"..

അമ്മു കുറച്ച്‌ ആലോചിച്ചുകൊണ്ട്‌ ചോതിച്ചു-
"അമ്മേ,നാട്ടിലെ അമ്മിണി മുത്തശ്ശി മരിച്ച പോലെയാണൊ കുഞ്ഞിക്കിളിയും മരിച്ചത്‌?"

അമ്മൂന്റെ നിഷ്ക്കളങ്കത "മരണം" എന്ന വാക്കിന്‌ കൊടുക്കുന്ന ചിത്രം എന്തെന്നറിയില്ല.കുഞ്ഞിക്കിളി ഈശ്വരന്റെ അടുത്തേയ്ക്ക്‌ അല്ലെങ്കില്‍ നാട്ടിലെ മരിച്ച അമ്മിണിമുത്തശ്ശിയുടെ അടുത്തേയ്ക്ക്‌ പറന്നകലുന്ന ഒരു ചിത്രമായിരിയ്ക്കാം ആ കുഞ്ഞു മനസ്സ്‌ കണ്ടത്‌...


ഞങ്ങള്‍ വാതിലടച്ച്‌ അകത്തിരുന്നു.പക്ഷികള്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നതും ചിലയ്ക്കുന്നതും ഞങ്ങള്‍ അകത്തിരുന്നറിഞ്ഞു.പാവങ്ങള്‍-അവയ്ക്ക്‌ ചിലയ്ക്കുവാനല്ലാതെ മേറ്റ്ന്ത്‌ ചെയ്യാന്‍ കഴിയും? ഞാനൊരല്‍പം ശങ്കയോടെ വാതില്‍ തുറന്ന് പുറത്തു വന്നു - എല്ലാം ശാന്തം - ഞാന്‍ മുകളിലേയ്ക്ക്‌ നോക്കി, ആ പക്ഷികളുടെ നിസ്സഹായതയുടെ നിഴല്‍ എന്നില്‍ പതിച്ചു.

അതിനു ശേഷം ആ പക്ഷികളെ മരത്തില്‍ കണ്ടിട്ടില്ല.അവയെല്ലാം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞങ്ങളങ്ങിനെ ഊഹിച്ചു.കുഞ്ഞിക്കിളിയുടെ അദൃശ്യ സാന്നിദ്ധ്യം കുറച്ച്‌ ദിവസത്തേയ്ക്ക്‌ കൂടി ഞങ്ങളില്‍ നിലനിന്നു.പിന്നീടെപ്പൊഴോ ഞങ്ങളറിയാതെ പതുക്കെ പതുക്കെ അത്‌ ഓര്‍മ്മകളിലേയ്ക്ക്‌ മറഞ്ഞു പോയി..
പക്ഷെ ഇവിടത്തെ പക്ഷികളുമായുള്ള ഞങ്ങളുടെ ബന്ധം അതോടെ അവസാനിയ്ക്കുന്നില്ല..അടുത്ത പ്രഭാതത്തില്‍ ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍, മരത്തിനു ചുവടെ ഒരു മുട്ട പൊട്ടി കിടക്കുന്നു..പൊട്ടിയ ഭാഗത്തു കൂടി അപൂര്‍ണമായ ഒരു കിളിക്കുഞ്ഞിന്റെ തലയും കൊക്കും ഒപ്പം കറുത്ത്‌ കൊഴുത്ത ഒരു ദ്രാവകവും പുറത്തേയ്ക്ക്‌ വന്നു നില്‍ക്കുന്നു!
"ഈശ്വരാ,ഇവിടത്തെ പക്ഷികള്‍ക്കിതെന്തൊരു യോഗം!"- ഞാന്‍ അറിയാതെ പരിതപിച്ചു പോയി.


ഏതായാലും ഇപ്പോള്‍ അമ്മു വീണ്ടും തിരക്കിലാണ്‌.അമ്മൂന്‌ ദിവസവും നനച്ച്‌ വളര്‍ത്താന്‍ കുറച്ച്‌ ചെടികള്‍ അച്ഛന്‍ വാങ്ങി വെച്ചിട്ടുണ്ട്‌.ആ ചെടികള്‍ ഇപ്പൊള്‍ അമ്മൂന്റെ "പെറ്റ്‌" ആയി മാറിക്കഴിഞ്ഞു.ദിവസത്തില്‍ രണ്ട്‌ നേരം വളരെ ഉത്സാഹത്തോടെ അമ്മു വെള്ളം ഒഴിയ്ക്കുന്നുണ്ട്‌.അതിലുണ്ടാകുന്ന ഓരൊ പുതിയ ഇലയും,മൊട്ടും,പൂവും,അവളെ സന്തോഷിപ്പിയ്ക്കുന്നു...ഒപ്പം ഞങ്ങളും അത്‌ ആസ്വദിയ്ക്കുന്നു..ജീവിതത്തിന്‌, ഏതൊ ഒരു "പൂര്‍ണതയുടെ" ഏതൊക്കെയൊ ചില അംശങ്ങള്‍ കണ്ടു പിടിച്ച പ്രതീതി..അമ്മുവിന്റെ ലോകത്തില്‍ ഇനിയും നിറയെ ചെടികളും പൂക്കളും നിറയ്ക്കുവാനുള്ള ശ്രമത്തില്‍ ആണ്‌ ഞങ്ങളിപ്പോള്‍..അതിലൂടെ,ഈ ജീവിത തിരക്കിനിടയില്‍ അപൂര്‍വമായി മാത്രം വീണുകിട്ടുന്ന ഒരിത്തിരി ആത്മസംതൃപ്തിയും!















Wednesday, November 15, 2006

ആത്മാവിന്റെ തുടിപ്പുകള്‍

അതിവേഗം മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്ന വാഹനത്തിന്റെ പിന്‍സീറ്റില്‍, ജനാലയോടു ചേര്‍ന്നിരുന്ന രജനിയുടെ മനസ്സ്‌, ഓര്‍മകളുടെ നനവിന്റെ കുളിര്‍മയില്‍ ഒരു പുത്തനുണര്‍വ്വ്‌ നേടിക്കൊണ്ടിരിയ്ക്കുകയായിരുന്നു.ജനാലയിലൂടെ അനുവാദം കൂടാതെ തള്ളിക്കയറി വന്നിരുന്ന തണുത്ത കാറ്റില്‍,നെറ്റിയിലേയ്ക്ക്‌ മുടിചുരുളുകള്‍ അനുസരണയില്ലാതെ ഊര്‍ന്നുവീണു കൊണ്ടിരുന്നു.ശരീരം തണുക്കുകയായിരുന്നു...ചര്‍മ്മത്തിലെ രോമങ്ങള്‍ ഉയര്‍ന്നെണീറ്റു...മിനുസമാര്‍ന്ന വസ്ത്രം തണുത്ത ശരീരത്തില്‍ ഉരസി വല്ലാത്ത ഒരു അസ്വസ്ത്ഥത ഉണ്ടാക്കിയിരുന്നുവെങ്കിലും രജനി അതു ശ്രദ്ധിച്ചതേയില്ല.

പുറത്ത്‌ വേളിച്ചം മങ്ങിവന്നു കൊണ്ടിരുന്നു.ആകാശം ഇരുണ്ടു.ശരീരത്തിലേയ്ക്കു മെല്ലെ മെല്ലെ മഴത്തുള്ളികള്‍ അവിടെയവിടെയായി വീണുകൊണ്ടിരുന്നു.ആ മഴത്തുള്ളികള്‍ ഓരോന്നും മുത്തുമണികള്‍ പോലെ പെറുക്കി എടുത്ത്‌ ഒരു ചെപ്പിലിട്ട്‌ സൂക്ഷിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു രജനി വെറുതെ കൊതിച്ചു.

രജനി പുറത്തേയ്ക്കു നോക്കി. ആ ചാറല്‍ മഴയില്‍ നനഞ്ഞു നില്‍ക്കുന്ന പ്രകൃതി തനിയ്ക്കെത്ര പ്രിയപ്പെട്ടതാണെന്നു അറിയുന്നതു പോലെ അവള്‍ക്കു തോന്നി.അവള്‍ കൂടുതല്‍ ഉന്മേഷവതിയായി.നനയുന്ന പ്രകൃതിയുടെ പുതുമണ്ണിന്റെ മണം തന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതു പോലെ..അത്‌ തന്റെ മനസ്സിനു പേരറിയാത്ത ഒരു ആവേശം പകര്‍ന്നു തരുന്നതു പോലെ..

രജനി തന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ ഊൂരി മേയാന്‍ വിട്ടു.വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ജന്മനാട്ടിലേയ്ക്കുള്ള ഈ വരവ്‌ തനിയ്ക്കെന്നും ഓര്‍ത്തുവെയ്ക്കാനുള്ളതാണ്‌.അവള്‍ ആവേശത്തോടെ പുറത്തേയ്ക്കു കണ്ണും നട്ടിരുന്നു.ആ പ്രകൃതി , ഒരു പച്ച ഉടയാട ചുറ്റി വര്‍ണ്ണ പുഷ്പങ്ങളാല്‍ കുട ചൂടി നനഞ്ഞു നില്‍ക്കുന്ന ഒരു സുന്ദരി പെണ്‍കുട്ടിയെ പോലെ തോന്നിച്ചു.അവള്‍ കളിച്ചു ചിരിച്ചു കൊണ്ട്‌ തന്നോടു കിന്നാരം പറയുന്നതായി തോന്നി.താനിന്ന് ആ ദേശക്കാര്‍ക്ക്‌ ഒരു അപരിചിതയായി തീര്‍ന്നെങ്കിലും ആ ദേശത്തിന്റെ ഓരോ ഗന്ധത്തിനും ശബ്ദത്തിനും നിറങ്ങള്‍ക്കും മരങ്ങള്‍ക്കും മഴത്തുള്ളികള്‍ക്കും മണ്ണിനും തന്നെ തിരിച്ചറിയാനാവുന്നുണ്ടെന്ന് രജനി വിശ്വസിച്ചു.

വാഹനം തന്റെ നാടിന്റെ ഹൃദയഭാഗത്തേയ്ക്കു നീങ്ങുകയാണു.ദൂരേ നിന്നും കാലപഴക്കം ചെന്ന വൈദ്യശാലയുടെ ഉയര്‍ന്നു നില്‍ക്കുന്ന മതില്‍ക്കെട്ടുകള്‍ കാണാം.അതിന്റെ മുന്നോടി എന്നവണ്ണം അവിടത്തെ മരുന്നുകളുടെ ഗന്ധം രജനിയുടെ മൂക്കിലേയ്ക്കു അരിച്ചു കയറി.ആ ഗന്ധം തന്റെ ചെറുപ്പകാലം അടക്കമുള്ള പഴയ കുറെ കാലഘട്ടങ്ങളുടെ സ്മരണകളുമായി അനുസ്യൂതം ഒഴുകുകയാണെന്നു തോന്നിച്ചു. രജനിയുടെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ആവേശം തിരതല്ലി ഉയര്‍ന്നു പൊങ്ങി വന്നു,കൂടെ കുറേ നല്ല നിറമുള്ള,സുഗന്ധമുള്ള,ഓര്‍മ്മകളും.

അകലെ അമ്പലത്തില്‍ നിന്നും ശംഖു വിളി..ഇടയ്ക്കയുടെ നാദം..അമ്പലത്തിനുള്ളിലെ നിശ്ശബ്ദതയില്‍ നട തുറക്കുന്ന ഒച്ച..മണിയടി മുഴങ്ങുന്നു...ചുറ്റും ദീപങ്ങളാല്‍ അലങ്കരിയ്ക്കപ്പെട്ട്‌ പൂക്കളാലും ചന്ദനത്താലും പൊതിഞ്ഞ ശ്രീകോവിലിനുള്ളിലെ വിഗ്രഹം..നിശ്ശബ്ദതയ്ക്കു ഭംഗം വരുത്താനെന്നോണം അടുത്തുള്ള ആലില വൃക്ഷത്തിന്റെ ഇലകള്‍ ചിലച്ചു കൊണ്ട്‌ തങ്ങളുടെ സാന്നിദ്ധ്യം വിളിച്ചറിയിയ്ക്കുന്നു...ചെറിയ കഷ്ണം വാഴയിലയില്‍ ഒരറ്റത്ത്‌ കുളിര്‍മയൂറുന്ന ചന്ദനവും,പിന്നെ തുളസി,തെച്ചി,നന്ദ്യാര്‍വട്ടം തുടങ്ങിയ വര്‍ണ്ണ പുഷ്പങ്ങളും..അവയുടെ നേര്‍ത്ത സുഗന്ധം നിറഞ്ഞു തുളുമ്പുന്ന അന്തരീക്ഷം ..ആളൊഴിഞ്ഞ കരിങ്കല്‍ പതിച്ച പ്രദക്ഷിണ വഴികള്‍..പച്ച വിരിച്ച ശാന്തമായി ഉറങ്ങുന്ന അമ്പലക്കുളം..വല്ലാത്ത ഒരു ശാന്തതയുടെ അനുഭൂതി ആത്മാവിലേയ്ക്ക്‌ പകര്‍ന്നു തരുന്ന നിശ്ശബ്ദതയില്‍ ഉയര്‍ന്നു നില്‍ക്കുന്ന അമ്പലവും അതിന്റെ പരിസരവും.. രജനിയുടെ മനസ്സ്‌ ആര്‍ദ്രമായി..അതു നിര്‍ത്താതെ യാത്ര തുടര്‍ന്നു..അത്‌ പതുക്കെ അമ്പലമുറ്റത്ത്‌ അണിനിരന്ന്,നെറ്റിപ്പട്ടവുമണിഞ്ഞ്‌, തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്മാരെ ഓര്‍ത്തെടുത്തു.അവരുടെ മുകളിലെഴുന്നേറ്റു നില്‍ക്കുന്ന വര്‍ണ്ണക്കുടയും ആലവട്ടവെഞ്ചാമരങ്ങളും..ഗജവീരന്മാരുടെ മുന്നില്‍ സധൈര്യം അണിനിരന്ന് പഞ്ചവാദ്യങ്ങളുടെ ശബ്ദം പുറപ്പെടുവിയ്ക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ രൂപങ്ങളും തെളിഞ്ഞു വന്നു..പഞ്ചവാദ്യത്തിന്റെ ലഹരിയില്‍ ചാടിത്തുള്ളുന്ന ജനസമുദ്രം അവര്‍ക്കു പിന്നില്‍...അവിടെ കൂടിയവര്‍ക്കെല്ലാം അപ്പൊള്‍ ഒരേ മനസ്സ്‌,ഒരേ ചിന്ത,ഒരേ ലഹരി..

വര്‍ണ്ണാഭമായ ഒരു അദ്ഭുതക്കാഴ്ച!.കേട്ടാലും കേട്ടാലും മതിവരാത്ത പഞ്ചവാദ്യത്തിന്റെ അലയടികള്‍..രജനിയുടെ കണ്ണുകള്‍ ആ മനോഹര ദൃശ്യം ഒപ്പിയെടുക്കാനായി കൊതിച്ചു.കാതുകള്‍ അതു കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു.മനസ്സ്‌ ആ ഉത്സവത്തിന്റെ ലഹരി പകര്‍ത്താനായി വെമ്പല്‍ കൊണ്ടു..അത്‌ അതിവേഗം സഞ്ചരിച്ചു..മനസ്സിന്റെ വേഗത വാഹനത്തിന്റെ വേഗതയെ മറികടന്നു..ആ വേഗതയെ, ആ വെമ്പലിനെ, ആവേശത്തെ അടക്കി നിര്‍ത്താനായി രജനി കണ്ണുകളടച്ച്‌ മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചു.അതിനെ ശാസിച്ചു,ഒന്നു മയങ്ങാനായി പാടുപെട്ടു.

പതുക്കെ പതുക്കെയായി രജനിയുടെ അടഞ്ഞ കണ്ണുകളില്‍ ഒരു വലിയ നിലവിളക്കിന്റെ തിരിനാളം തെളിഞ്ഞു വന്നു.അതിനു പിന്നിലായി ചുവപ്പ്‌,മഞ്ഞ,പച്ച,കറുപ്പ്‌ തുടങ്ങിയ വര്‍ണ്ണങ്ങള്‍ ഇടകലര്‍ത്തിയ പട്ടുതുണിയുടെ ഒരു തിരശ്ശീലയും.അതിനും പിന്നില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ ഏതോ ഒരു അസുരന്റെ അലര്‍ച്ച വ്യക്തമായി കേട്ടു.. ചെണ്ടയുടെ ഉച്ചത്തിലുള്ള ആര്‍ത്തനാദം,വണ്ടുകളുടെ മുരള്‍ച്ച പോലെ മുഴങ്ങി കേള്‍ക്കുന്ന മദ്ദളത്തിന്റെ നാദം,താളത്തില്‍ ചിലമ്പുന്ന ചേങ്ങിലയുടേയും,ഇലത്താളത്തിന്റേയും ശബ്ദം...

പതുക്കെ പതുക്കെ തിരശ്ശീല താഴ്ത്തി കൊണ്ട്‌,രണ്ടു കൈകളിലും ഉത്തരീയങ്ങളേന്തി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി പ്രത്യക്ഷമാകുന്ന കത്തിവേഷം-ചുട്ടി കുത്ത്തിയ വര്‍ണ്ണാഭമായ മുഖത്തെ കണ്ണുകളില്‍ അനിര്‍വചനീയമാം വിധത്തില്‍ വീരരസം ജ്വലിച്ചു നിന്നിരുന്നു. അതു രാവണനോ, നരകാസുരനോ അതൊ കീചകനോ- രണ്ടു ഭാഗങ്ങളിലും ആലവട്ടവെഞ്ചാമരങ്ങളേന്തി മേളക്കൊഴുപ്പിന്റെ താളത്തില്‍ വളരെ ഒതുക്കത്തിലുള്ള അംഗചലനങ്ങളോടെ നിന്നാടുന്ന ആ രംഗം ഏതൊ അസുരന്റെ പടപ്പുറപ്പാടാണ്‌-എന്തൊരു ഭംഗി! എന്തൊരു പ്രൗഢി!-ആ വര്‍ണ്ണാഭമായ അരങ്ങിന്റെ കൊഴുപ്പ്‌ മതിവരാത്ത കാഴ്ചയാണ്‌-കേട്ടു മതിവരാത്ത മേളക്കൊഴുപ്പാണ്‌..ആ കാഴ്ചയുടെയും മേളത്തിന്റേയും ആഴങ്ങളിലേയ്ക്ക്‌ വഴുതി വഴുതി വീഴുന്ന പോലെ..തന്റെ ഹൃദയ മിടിപ്പ്‌ ആ രംഗത്തിലും,മേളത്തിലും,വര്‍ണങ്ങളിലും സുഗന്ധങ്ങളിലും ഒന്നു ചേരുന്ന പോലെ ...ശൂന്യതയിലേയ്ക്കു ഒഴുകി ചേരുന്ന പോലെ...ശാന്തമായ ഇരുട്ടിലേയ്ക്ക്‌ ...അവിടെ എല്ലാം ലയിച്ചു ചേരുകയാണ്‌...ശാന്തം!...ശൂന്യം!...

എവിടേയോ എന്തോ ആഘാതമേറ്റ പോലെ രജനി ഞെട്ടി ഉണര്‍ന്നു.കൊട്ടിയടച്ച വാതിലിന്റെ അരികില്‍ ഏ.സി യുടെ മുരള്‍ച്ച വ്യക്തമായി കേള്‍ക്കാം. കണ്ണുകള്‍ തിരുമ്മിക്കൊണ്ടു രജനി സോഫയില്‍ എഴുന്നേറ്റിരുന്നു..മുന്നില്‍ ടി.വി യില്‍ ഏതോ ഒരു ചാനല്‍ ഓടുന്നുണ്ട്‌.അടുത്ത്‌ മൊബെയില്‍ ചിലയ്ക്കുവാന്‍ തുടങ്ങിയിരുന്നു.രജനി അതു കട്‌ ചെയ്ത്‌ ഓഫ്‌ ചെയ്തു വെച്ചു.പതുക്കെ കര്‍ട്ടന്‍ മാറ്റി അടച്ച ചില്ലിട്ട ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി..അംബരചുംബികളായ കെട്ടിട സൗത്ഥങ്ങളും ഓടിപ്പായുന്ന വാഹനങ്ങളും..മറ്റൊരു വശത്ത്‌ സിഗ്നല്‍ കാത്തു നില്‍ക്കുന്ന ഒരുപറ്റം വാഹനങ്ങളും പരക്കം പായുന്ന കുറെ മനുഷ്യരും...

രജനിയുടെ ശരീരം ഏ.സി. യുടെ കുളിര്‍മ്മയില്‍ തണുത്തിരുന്നു.അതില്‍ മഴത്തുള്ളികളുടെ നനവു പറ്റിയിരിയ്ക്കുന്നതായി അവള്‍ക്കു തോന്നി..തന്റെ മുറിയില്‍ പുതുമണ്ണിന്റെ മണം നിറഞ്ഞു നില്‍ക്കുന്നതായി തോന്നി...കാതില്‍ ദൂരേ നിന്നും ഏതോ പഞ്ചവാദ്യമേളങ്ങള്‍ അലയടിയ്ക്കുന്നതായി തോന്നി..കണ്ണുകള്‍ക്കു ബഹുവിധ വര്‍ണ്ണക്കാഴ്ചകള്‍ കണ്ടു കഴിഞ്ഞ പ്രതീതിയുണ്ടായി..

പേരറിയാത്ത ഏതോ ഒരു അനുഭൂതിയുടെ സുഖത്തില്‍ രജനി അലസമായി കിടന്നു.മനസ്സ്‌ ഒരു സുഖമുള്ള, നനുത്ത നൊമ്പരത്തിലൂടെ ശാന്തമായി ഒഴുകിത്തുടങ്ങി.ഓര്‍മകളുടെ ആ ഒഴുക്കിലെവിടെയോ വെച്ച്‌,എന്തുകൊണ്ടോ അവളുടെ മനസ്സ്‌ ഒന്ന് ഉടക്കി നിന്നു. തന്റെ നാട്ടിലേയ്ക്ക്‌ ഇനിയൊരു മടക്ക യാത്രയ്ക്കു സാധ്യത ഇല്ലെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ അവള്‍ പകച്ചു നിന്നു.മനസ്സില്‍ നൊമ്പരത്തിന്റെ കണികകള്‍ അണപൊട്ടി ഒഴുകി-ഒരു നിമിഷം- എന്തെല്ലാമോ തന്നില്‍ നിന്നും അടര്‍ന്നു വീണു പോകുന്ന പോലെ..അവയെല്ലാം വാരിപ്പിടിയ്ക്കാനുള്ള മനസ്സിന്റെ തീവ്രമായ ഒരു വെമ്പല്‍,വേദന..ആ വേദനയുടെ തീവ്രതയും കാഠിന്യവും കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങി,തൊണ്ടയില്‍ അവ കുരുങ്ങിക്കിടന്ന് വേദനിപ്പിച്ചു.മനസ്സില്‍ അവ തിരമാലകളായി ഉയര്‍ന്നു പൊങ്ങി.തലയ്ക്കുള്ളില്‍ അവ അസഹ്യമായ വേദന ഉണ്ടാക്കി..

ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി അലയുന്നതിനിടയില്‍,കുറച്ചു കഴിഞ്ഞെപ്പൊഴൊ തന്റെ ആറ്റ്മാവ്‌ വീണ്‌ കിട്ടിയ ഉന്മേഷത്തോടെ പതുക്കെ പതുക്കെ ഉയിര്‍ത്തെണീയ്ക്കുന്ന പോലെ രജനിയ്ക്കു തോന്നി.ആ ആത്മാവില്‍ തന്നെ തന്റെ ദേശവും ആ പ്രകൃതിയും ആ അന്തരീക്ഷവും കുടികൊള്ളുന്നതായി അവള്‍ തിരിച്ചറിഞ്ഞു.ആ നാടിന്റെ ഓരൊ നനവും മണവും സുഗന്ധവും,ഓരോ ശബ്ദവും നാദവും,ഓരോ നിറങ്ങളും,രൂപങ്ങളും ആ ആത്മാവിന്റെ തുടിപ്പുകളാണെന്നും അവള്‍ തിരിച്ചറിഞ്ഞു.ഈ അന്യ ദേശത്ത്‌ ആ തുടിപ്പുകള്‍ പലപ്പോഴായി തനിയ്ക്കു പകര്‍ന്നു തരാറുള്ള ഉണര്‍വ്വും ഉന്മേഷവും എത്ര വിലപ്പെട്ടതാണെന്നും രജനി തിരിച്ചറിഞ്ഞു.അവ തന്റെ ജീവന്റെ പ്രേരണയാണ്‌,പ്രചോദനമാണ്‌ എന്നു അവള്‍ തിരിച്ചറിഞ്ഞു.ഈ ജീവിത യാത്രയില്‍ തനിയ്ക്കുള്ള വഴി തെളിഞ്ഞു വന്ന പോലെ അവള്‍ക്കു തോന്നി.മനസ്സ്‌ തെളിഞ്ഞ ആകാശമായി മാറി.തന്റെ ആത്മാവിന്റെ തുടിപ്പുകളെ നഷ്ടപ്പെടുത്താതെ തന്റെ ജീവാഗ്നിയുടെ ഊര്‍ജസ്രോതസ്സ്‌ ആയി എന്നെന്നും കാത്ത്‌ സൂക്ഷിയ്ക്കുവാന്‍ അവള്‍ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു."എന്റെ ആത്മാവിന്റെ തുടിപ്പുകള്‍' എന്നു മനസ്സില്‍ കോറിയിട്ടു കഴിഞ്ഞിരുന്നു.

രജനിയുടെ കണ്ണുകള്‍ നനഞ്ഞു കുതിര്‍ന്നിരുന്നെങ്കിലും അവിടെ പുതിയൊരു പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും നാളം ജ്വലിച്ചു നിന്നിരുന്നു...