Tuesday, July 05, 2011

പുഴയും ആകാശവും


കൊട്ടിയടഞ്ഞുപോയ കിളിവാതിലുകളൊക്കെ ഒരുനാൾ മലർക്കെ തുറക്കപ്പെട്ടു.

ആകാശം പതുക്കെ കയറി വന്നു
ജനാലയിലൂടൂറി വരുന്നൊരീണം പോലെ.
പുഴകൾ ഇരമ്പി വന്നു
അകലെ ഇരമ്പിയടുക്കുന്നൊരു തീവണ്ടി പോലെ.

അടിത്തട്ടിലടിഞ്ഞുകൂടി കിടന്ന വാക്കുകളിൽ
വെളിച്ചം ചിതറി വീണു.
ഭാരമേറിയവ ഭാരമൊട്ടുമില്ലാതെ പൊന്തി വന്നു.
മൂർച്ചകൂടിയവ മിനുസപ്പെട്ടു.
ചിലത് ഒലിച്ചുപോയി.

മേഘങ്ങളും പുഴയിലെ കല്ലുകളും
കഥകൾ ചുരത്തി. ചാ‍യക്കൂട്ടുകളിൽ കലക്കി മറിച്ചു.

വഴി തെറ്റാതൊഴുകുന്ന പുഴയുടേയും
തൊടാൻ തരാതെ നീലിച്ചു കിടക്കുന്നൊരാകാശത്തിന്റേയും
നടുക്ക്
വാക്കുകൾ കൌതുകത്തോടെ നോക്കിനിന്നു
-
പുഴകൾ ഒഴുകുന്നു, ആകാശം അതിശയിച്ചു നിൽക്കുന്നു!