Thursday, August 02, 2012

വല്ല്യമ്മ

വല്യമ്മ.

വല്യമ്മ എന്നു ഓർമ്മിയ്ക്കുമ്പോൾ തിടുക്കത്തില്‍ ഓടി വരുന്ന ഒരു ചിത്രം, വാതിൽ മുട്ടുമ്പോൾ, വേച്ചുവേച്ച് നടന്ന് വന്ന് ആരാവും? എന്ന ഭാവത്തില്‍ വാതിൽ തുറക്കുന്ന ക്ഷീണിച്ച ഒരു മുഖമാണ്.

അന്ന് വല്യമ്മ മരിച്ചു എന്ന വിവരം പറയുമ്പോൾ “അമ്മ“ ഒട്ടും വൈകാരികതയിൽ ആയിരുന്നില്ല സംസാരിച്ചിരുന്നത്. വന്നുകൊണ്ടിരിയ്ക്കുന്ന വിളികൾക്കുള്ള മറുപടികളൂടേയും, വിവരം വിളിച്ചു പറയുകയും, ബാക്കി ചെയ്യാനുള്ള കാര്യങ്ങളുടേയും ഉത്തരവാദിത്തങ്ങളുടെ തിരക്കിലായിരുന്നു അമ്മ.

ഈ അമ്മയും വല്യമ്മയും ഒരു ദേശത്തെ, ഒരേ കുടുമ്പത്തിലേയ്ക്കു ഒരിയ്ക്കൽ -ഏകദേശം പത്തമ്പത് വർഷങ്ങൾക്കു മുൻപ്- ആ കുടുംബത്തിലെ സഹോദരന്മാരുടെ ഓരോരുത്തര്‍ക്കുമുള്ള വധുമാരായി-  മൂത്ത സഹോദരന്റെ വധുവായി ആദ്യം ‘വല്ല്യമ്മയും‘, ഇളയ സഹോദരന്റെ വധുവായി  പിന്നീട് ‘അമ്മയും‘ - സമീപപ്രദേശങ്ങളില്‍ നിന്നും വന്നു കയറിയ സ്ത്രീകളാണ്.
പിന്നീടവർ രാപ്പകൽ അടുക്കളയിലും, പറമ്പിലുമൊക്കെ പണിയെടുത്തും, കുട്ടികളെ പ്രസവിച്ചും, അവരെ കുളിപ്പിച്ചും വളർത്തിയും, ഭർത്താവിന്റെ അമ്മയെ നോക്കിയും, ഭർത്താക്കന്മാരുടെ പിടിവാശികളെ കേട്ടും, അനുസരിച്ചും പതുക്കെ പതുക്കെ അതാതു കുടുംബങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത അവയവങ്ങളായി മാറുകയായിരുന്നു. ഒരു പത്തമ്പത് വര്‍ഷക്കാലം കൊണ്ട്  കുടുംബം കൂട്ടി ഘടിപ്പിച്ചെടുക്കുന്ന, തഴക്കം ചെന്ന കണ്ണികളായി അനായാസേന മാറി അവര്‍.

വിവാഹശേഷം ഭർതൃഗൃഹത്തിലെ ഓരോരുത്തരെയായി 'അമ്മ' പരിചയപ്പെടുത്തുമ്പോൾ, വല്യമ്മ അന്നവിടുത്തെ ഏറ്റവും ഊർജ്ജസ്വലയായ ഒരു സ്ത്രീയായാണ് ഞാന്‍ കാണുന്നത്. കുടുമ്പത്തിലെ എല്ലാവരുടേയും ഏട്ത്ത്യേമ്മയും, (മൂത്ത സഹോദരന്റെ ഭാര്യ) കുട്ടികൾക്കൊക്കെ  വല്യമ്മയും ആയ,  ഇരുണ്ട നിറത്തിൽ, ഒട്ടും നര ബാധിയ്ക്കാത്ത നീളത്തിൽ മുടിയുള്ള, (അതെപ്പോഴും കെട്ടിവെച്ചുകൊണ്ടേ കണ്ടിട്ടുള്ളു),  എന്തിനും അഭിപ്രായങ്ങളുള്ള, അതോടൊപ്പം പ്രതികരിയ്ക്കുകയും ചെയ്യുന്ന ഒരു സ്ത്രീ.
സാരിയുടുക്കുന്ന വല്ല്യമ്മയെ ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും, അശ്രദ്ധമായി ഉടുക്കുന്ന, നേര്‍ത്ത കരയുള്ള മുണ്ടും വേഷ്ടിയുമാണ് വേഷം.
വിവാഹനാളില്‍ എന്തുകൊണ്ടോ എനിയ്ക്കു വല്യച്ഛനെ അന്ന് കാണാൻ സാധിച്ചിരുന്നില്ല. വല്യച്ഛൻ അന്ന് ഓടിനടക്കുന്ന കാലമാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക്ക്... കുറേയധികം ബന്ധങ്ങളും, സമൂഹത്തിൽ നിറയേ പരിചയങ്ങളും കാത്തുസൂക്ഷിച്ച് വെയ്ക്കുന്ന ഒരു സഞ്ചാരിയയാണ് ഞാൻ ആദ്യമായി,  അന്നത്തെ വെളുത്തു നെഞ്ചു വരെ നീളത്തില്‍ താടിയുള്ള, ആ വല്യച്ഛനെ പരിചയപ്പെടുന്നത്.

പിന്നീട് കുറെ കഴിഞ്ഞാണ് ഇവരെയൊക്കെ കുറച്ചെങ്കിലും അടുത്തറിയുന്നത്. അന്ന്, കൃത്യം ഓര്‍തെടുക്കാമെങ്കില്‍, അമ്മുവിന്റെ പ്രസവകാലത്ത്,  ദിവസവും രാവിലെ അമ്പലത്തിൽ നിന്നും വരുന്ന വഴി,  വല്യമ്മയുടെ അടുത്ത് കുറച്ചധികം സമയം തന്നെ ഞാൻ ചിലവഴിയ്ക്കാറുണ്ടായിരുന്നു. അക്കാലത്ത് അറുപതുകളുടെ തുടക്കങ്ങളില്‍ എത്തിനിന്നിരുന്ന വല്യമ്മ,  പുലർച്ചെ നാലു മണിയ്ക്കു തന്നെ എഴുന്നേറ്റ്,  തേവരേയും പിന്നെ ശാസ്താവിനെയും ഭഗവതിയെയും തൊഴുത് എല്ലാവിധ  വീട്ടുത്തരവാദിത്തങ്ങളും ചെയ്തു തീർത്ത്, എണ്ണമയമുള്ള മുടി മുകളിലേയ്ക്കു വെറുതെ കെട്ടിവെച്ച് നെറ്റിയിൽ ചന്ദനപ്പൊട്ടുമായി നിൽക്കുന്നുണ്ടാവും, തൊഴുത് ഞാനെത്തുമ്പോഴേയ്ക്കും.
ഒരുപക്ഷേ അന്നത്തെ വല്ല്യമ്മയുമായുള്ള വർത്തമാനങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നത് ഒരു കുടുമ്പത്തെ മുഴുവനുമായിരുന്നു. അതിന്റെ ഏണും കോണുമായിരുന്നു.

വല്യമ്മയുടെ സ്വന്തം മക്കളുടേയും, ‘അമ്മ‘യുടെ അന്നത്തെ ജീവിതത്തേയും, അമ്മയുടെ ‘മക്കളുടേയും‘  അവരുടെ കുട്ടിക്കാലങ്ങളെയും വല്യമ്മ ഓർത്തെടുക്കും. ദിവസവും.
വർത്തമാനം പതുക്കെ പതുക്കെ വല്ല്യമ്മയിൽ ആവേശം ഉണർത്തും. വല്ല്യമ്മയുടെ ശബ്ദം ഒരു നാടൻ തൃശ്ശൂർ ശൈലിയിൽ ആ വീട്ടിൽ മുഴങ്ങും. ആ മുഖത്തുനിന്നും വർത്തമാനങ്ങളിൽ നിന്നും സ്വന്തം ഇളയ പുത്രനോടുള്ള പ്രത്യേക വാത്സല്യം പലപ്പോഴായി എനിയ്ക്ക് വായിചെടുക്കാനായിട്ടുണ്ട്. .

അന്ന്‍, ഒരു പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്,  അമ്മ സ്ക്കൂളിൽ ടീച്ചറായി ജോലി ചെയ്തിരുന്ന കാലം. ദൂരസ്ഥലങ്ങളിൽ പോയി ജോലി ചെയ്തിട്ടുണ്ട് കുറേ കാലം അമ്മ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കുട്ടികൾ എന്തു ചെയ്യുന്നുവെന്നോ,  അവരെ ശാസിയ്ക്കാനോ, ലാളിയ്ക്കാനോ അല്ലെങ്കിൽ അവർ ശരിയാം വണ്ണം പഠിയ്ക്കുന്നുണ്ടോ എന്നു നോക്കലും ആയിരുന്നില്ല, മറിച്ച് അമ്മയെ കാത്തിരുന്നിരുന്നത്, കുട്ടികള്‍ക്ക് പകരം വീട്ടിലെ അന്നന്നു ചെയ്തു തീര്‍ക്കാനുള്ള ജോലികളാരുന്നി.. അമ്മ അന്നും ഒരു പണിയിൽ നിന്നും മറ്റൊരു പണിയിലേയ്ക്കു നിരന്തരം ഒഴുകിക്കൊണ്ടിരിയ്ക്കുന്ന ഒരമ്മയായിരുന്നു, (അതു ഇന്നും അതെ.)
വല്ല്യമ്മയുടെ   സാന്നിദ്ധ്യം അവിടെ  തന്നെ ഉള്ളതുകൊണ്ടാവാം, വല്യമ്മയായിരുന്നു കുട്ടികളുടെ കളികളും, അതിലെ വഴക്കുകളുമെല്ലാം നേരിട്ടറിയുന്നതും, കാണുന്നതുമെല്ലാം. അതുകൊണ്ടുതന്നെ പ്രതികരിയ്ക്കാറുള്ളതും, ഇടപെടാറുള്ളതും വല്ല്യമ്മ തന്നെയായിരുന്നു. ഒരുപക്ഷേ അതെല്ലാം മറ്റാരേക്കാളും കൂടുതൽ ഓർത്തെടുക്കുന്നതും വല്യമ്മ തന്നെയാവും.                                                    

എന്നാല്‍ വല്ല്യംമയോട് അങ്ങോട്ടുള്ള എന്റെ ഒട്ടുമിക്ക സംഭാഷണങ്ങളും കൂടുതലായും ആരോഗ്യകാര്യങ്ങളിലും, പിന്നെ ഒട്ടും ആഴങ്ങളിലേയ്ക്കു കയറിചെല്ലാത്ത മുകൾ പരപ്പുകളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. പ്രതികരണങ്ങളുടേയും, ഓർമ്മകളുടേയും, ആരോഗ്യവിഷമങ്ങളുടേയുമൊക്കെ വിവിധ കോണുകളിലേയ്ക്കു അറിയാതെ പരക്കുന്ന വല്യമ്മയുടെ ഏറിയും കുറഞ്ഞുമിരിയ്ക്കുന്ന വികാരസ്രോതസ്സുകളുടെ ഒരു കേൾവിക്കാരിയായി മാത്രമായി ഞാൻ നിന്നുകൊടുത്തിരുന്നു. അതിൽ കൂടുതലൊരു ബന്ധം സ്ഥാപിച്ചെടുക്കാനോ, കൂ‍ടുതൽ വിസ്തൃതികളിലേയ്ക്കു കടന്നു ചെല്ലാനോ എന്റെ ഭാഗത്തു നിന്നോ വല്യമ്മയുടെ ഭാഗത്തുനിന്നുമോ പ്രത്യേകിച്ചു ശ്രമങ്ങളോന്നും ഉണ്ടായിട്ടില്ല. എന്നാലും അവധിക്കാലങ്ങളിലെ കുറച്ചു ദിവസങ്ങളിൽ, വളരെ കുറച്ചു നേരങ്ങളിലെ മാത്രം കണ്ടുമുട്ടലുകളിൽ നിന്നും അല്ലെങ്കിൽ കുറച്ചു നേരങ്ങളിലെ പങ്കുവെയ്ക്കലുകളിൽ നിന്നും ഉടലെടുക്കാവുന്ന വളരെ സ്വാഭാവികമായ ഒരടുപ്പം...
ഭര്‍തൃകുടുംബത്തിലെ, അവരുടെയൊക്കെ വല്യമ്മ എന്ന ബന്ധം...                  
അതുമല്ലെങ്കില്‍ പത്തെഴുപതു വർഷക്കാലങ്ങളുടെ പലവിധ അനുഭവങ്ങളിലൂടെ കടന്നുപോയി, ഒടുക്കം ജീവിതത്തിനു ഒരവസാനം കണ്ടെത്തിയ സ്ത്രീജീവിതം!

കുട്ടികൾക്കു വേണ്ടിയും, ഭർത്താവിനു വേണ്ടിയും, അവനവനു വേണ്ടി കൂടിയും ജീവിച്ചു തീർത്ത്, നിസ്സാരമായ ഒരു വീഴ്ച എന്ന കാരണത്തിലൂടെ ജീവിതമെന്ന പുസ്തകം അടച്ചു വെയ്ക്കുമ്പോൾ, ഒരു ജീവിതം ബാക്കിവെയ്ക്കുന്നത് ഒരുപിടി ഓർമ്മകളും, കാതിലും കണ്ണിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന ശബ്ദരൂപങ്ങളും മാത്രമാണെന്നോർമ്മിയ്ക്കുകയാണ്. പലപ്പോഴും ഒരാളുടെ സാന്നിദ്ധ്യത്തേക്കാളും, അയാളുടെ അസാന്നിദ്ധ്യം അയാളെ കൂടുതൽ മനസ്സിലാക്കിപ്പിയ്ക്കുന്നു, ഓർമ്മിപ്പിയ്ക്കുന്നു, കൂടെയുണ്ടായിരുന്നെങ്കിൽ എന്നാശിപ്പിയ്ക്കുന്നു...  ഒരുപക്ഷേ മരിയ്ക്കുന്നത് യഥാ സമയങ്ങളിലായിരിയ്ക്കാമെങ്കിലും, മരണത്തെ മനസ്സിലാക്കുമ്പോഴേയ്ക്കും സമയം വളരെ വൈകിപ്പോയിരിയ്ക്കും.                                                
ഭാര്യ ആദ്യം യാത്രയാകുമ്പോൾ, പലപ്പോഴും ഒറ്റപ്പെടലുകളെ കണ്ടുമുട്ടി തുടങ്ങുന്ന ഒരാളായി വല്ല്യച്ഛൻ ഇനിയും മാറിയിട്ടില്ലെന്നാശിയ്ക്കാം.  വല്ല്യമ്മയും വല്ല്യച്ഛനുമായുള്ള ബന്ധം എന്തെന്ന്, അതിന്റെ അര്‍ത്ഥം എന്തെന്നും അവർ തന്നെ പരസ്പരം തിരിച്ചറിഞ്ഞത് ഒരുപക്ഷേ വല്ല്യമ്മയുടെ ഈ അവസാനകാലത്തായിരിയ്ക്കാം. വയ്യ എന്നു സ്വയമുറപ്പിച്ച്,  ഒട്ടും ഒരു രോഗബാധിതനൊന്നുമല്ലാതിരുന്നിട്ടും തീർത്തും കിടപ്പിലായിരുന്ന വല്ല്യച്ഛൻ, വല്ല്യമ്മ കിടപ്പിലായപ്പോൾ, പലപ്പോഴും കൂടെ ചെന്നിരിയ്ക്കാനും, എപ്പൊഴോ ഒരിയ്ക്കൽ വല്ല്യമ്മയ്ക്കു ഭക്ഷണം കൊടുക്കുക വരെ ഉണ്ടായി എന്നു ക്കേൾക്കുമ്പോൾ, വല്ല്യച്ചാന്റെ പഴയകാലങ്ങളിലെ കേട്ടുകേൾവിയിലെ രൂപം- എന്നും വീട്ടിലെത്തുമ്പോൾ ദേഷ്യം മൂക്കത്തുവന്നു നിൽക്കുന്ന ആ രൂപം- ഓര്‍ത്ത് പോകാതെ വയ്യ!
തിരക്കുകളിൽപ്പെട്ട് വല്ല്യച്ഛനും, വല്ല്യച്ഛനോടുള്ള പ്രതീക്ഷകൾക്കും, കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങളിലും പെട്ട് ഉഴറിയിരുന്ന വല്ല്യമ്മയും, പണ്ടത്തെ കാലത്ത് സാധാരണമായിരുന്ന പ്രകടിപ്പിയ്ക്കപ്പെടാത്ത  ഭാര്യാഭര്‍താക്കന്മാര്‍ക്കിടയി ലുള്ള “ പരസ്പര സ്നേഹം“ ഉള്ളില്‍ കൊണ്ടുനടന്ന്, ഒടുവിൽ അത് തിരിച്ചറിയപ്പെടാൻ വൈകിപ്പോയോ എന്ന ഒരു സംശയം ബാക്കിവെച്ചിട്ടാണ് വല്ല്യമ്മ വാസ്തവത്തിൽ ഈ ലോകം വിട്ടുപോയത്  എന്ന് തോന്നുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.                                                                                               
എനിയ്ക്ക് വ്യക്തിപരമായി വല്ല്യമ്മയെ അറിയാവുന്ന ഭാഗങ്ങള്‍, വിവാഹ ശേഷം, അമ്പലങ്ങളിൽ ‘അമ്മ‘ കൊണ്ടുപോകുമ്പോൾ കൂട്ടു വന്നിരുന്ന വല്ല്യമ്മ, ഒട്ടും മറയില്ലാതെ സംസാരിച്ചിരുന്ന വല്ല്യമ്മ, അവധികാലങ്ങളിൽ കിട്ടാറുള്ള കുറച്ചു നേരത്തെ ഇടപെടലുകൾ,  ഇത്രയൊക്കെയെയുള്ളു.
ഇതുപോലെ ഒരിയ്ക്കൽ, അത്രയൊന്നും അടുത്തിടപെഴകിയിട്ടില്ലാത്ത വല്ല്യമ്മയെ കുറിച്ചിങ്ങനെയൊരു കുറിപ്പെഴുതുമെന്ന് ഒരിയ്ക്കലും വിചാരിച്ചതല്ല. അതുപോലെ തന്നെയാണ് വല്ല്യമ്മയുടെ വിയോഗവും. തൊട്ടു മീതെയുള്ള അമ്മിണി ഓപ്പോളുടെ മരണശേഷം , ഒരു തരം മരണഭീതി പാടെ  തളര്‍ത്തിക്കളഞ്ഞ വല്യച്ഛനും മുന്‍പേ ഉണ്ടായ വല്ല്യമ്മയുടെ ഈ വേര്‍പിരിയല്‍ തീത്തും അവിചാരിതമായിരുന്നു.

 വല്യമ്മ സ്വന്തം മക്കളെയും, പുതുക്കിപ്പണിത വീടിനെയും, വന്നുകയറിയ ദേശത്തെയും, തൊട്ടപ്പുറത്തെ  അമ്പലത്തെയും, വീടിനു ചേര്‍ന്നുതന്നെ നിലക്കുന്ന ആൽമരത്തെയും വിട്ടുപിരിഞ്ഞിട്ട് ഒരു കൊല്ലം!

വന്നുകയറിയ  ദേശത്ത് തന്നെ, വീട്ടുവളപ്പില്‍ ഉറങ്ങുന്ന വല്ല്യമ്മയുടെ അവസാനനാളുകളിലെ വേദനയുടെ നെടുവീര്‍പ്പുകള്‍ ആ  വീട്ടിലെ 'ഒരു മുറിയിലെ' ചുമരുകളില്‍ ഇപ്പോഴും ഉണ്ടാവണ്ടതാണ്...

Tuesday, July 31, 2012

ചില (അ)പ്രസക്തങ്ങള്‍...

കാതുകള്‍ ശബ്ദത്തിന് കൊടുക്കുന്ന ഉന്നതി.
അതുപോലെ
നേത്രങ്ങള്‍ കാഴ്ചയ്ക്ക് കൊടുക്കുന്ന വര്‍ണ്ണങ്ങളുടെ ആഘോഷ തിമര്‍പ്പ്!

അങ്ങനെ കുറെയേറെ...

അതുപോലെയൊക്കെ തന്നെയാവുമല്ലേ
ജീവിതത്തിനു ഭിക്ഷയായി കിട്ടുന്ന അതിന്റെ അമൂല്യത!

അതോര്‍ക്കുമ്പഴാ...

Thursday, July 19, 2012

നിഴല്‍

എന്റെ പെരുവിരലില്‍ നിന്നും നിന്റെ നെറുകവരെയുള്ള കറുകറുത്ത ദൂരം,
ഞാനെത്ര ചെറുതും, എത്ര വലുതുമാണെന്നെന്നെ ഒരുപോലെ  ഓര്‍മ്മിപ്പിയ്ക്കാറുണ്ട്.

എന്നില്‍ നിന്നുമടര്‍ത്തിയെടുക്കുന്ന എന്നിലെ വെളിച്ചമാണ് നീ!

നീയും ഞാനും ഒന്നായിത്തീരുന്ന ഒരു പ്രതിഭാസത്തെ പറ്റി ഇടയ്ക്കെങ്കിലും നീയോര്‍ത്തുനോക്കാറുണ്ടോ?


നിനക്കു ഞാനോ, എനിയ്ക്ക് നീയോ എന്നറിയാത്തവിധം നമ്മളൊരുനാള്‍ കൂടിച്ചേരുമ്പോള്‍
ഒരുപക്ഷെ നിനക്കുവേണ്ടി അപ്പോള്‍ ദുഃഖിയ്ക്കുന്നത്
വെളിച്ചമായിരിയ്ക്കും.

വെളിച്ചത്തിന് 
വെളിച്ചം കൊടുക്കുന്നവളല്ലേ നീ















Friday, July 13, 2012

കാഴ്ച

തുടക്കം
ഒരു നീലാകാശം.

അങ്ങുയരത്തില്‍ നിന്നും
നിലംപൊത്തി വീണ ‍ഒരു വൃക്ഷത്തടിയ്ക്ക് ചുറ്റും ‍ ‍
ചിതറിവീണ ശിഖരങ്ങള്‍ക്കടിയില്‍‍
ചതഞ്ഞുപോയ അനേകം കൂടുകള്‍ക്ക് നടുവില്‍
ഉയര്‍ന്നുപൊങ്ങുന്ന ചിറകടികള്‍ക്കൊടുവില്‍
ബാക്കിയാവുന്ന എണ്ണമറ്റ കുറേ  തൂവലുകള്‍ ...

അവസാനം കടയ്ക്കല്‍
ഇളം മണ്ണില്‍
പിളര്‍ന്നു വരുന്ന വെളുത്തൊരു തോടിനുള്ളില്‍
ചോരച്ച ഒരു കൊക്കിന്‍ തുമ്പ്‌ .

****  ****  ****  ****  ****

ഇത്തിരിവെട്ടം പോലും കടക്കാത്ത
തണലു പറ്റി പറ്റി
ഈര്‍പ്പമേറിയ
ഒതുക്കം വന്ന മണ്ണില്‍
രോമങ്ങളുള്ള നെഞ്ചിന്‍കൂടിലേയ്ക്ക് ഊര്‍ന്നു വീഴുന്ന
വെളുത്ത താടിയുള്ള
പത്മാസനത്തിലെ ഒരു ഋഷിവര്യന്റെ കട്ടിയുള്ള ജടയ്ക്കു മുകളില്‍
പല ദിശകളിലേയ്ക്കും പടര്‍ന്നുനില്‍ക്കുന്ന ശിഖരങ്ങളിലെ
അനേകായിരം കലപില ചൊല്ലുന്ന ഇലകളുടെ മറവില്‍
നെയ്തു നെയ്തെടുത്ത ഒത്തിരിയൊത്തിരി കൂടുകളില്‍ പലതില്‍
തൊള്ള തുറക്കുന്ന ചോരനിറത്തിലുള്ള കുഞ്ഞുകൊക്കുകളിലേയ്ക്ക്
എങ്ങുനിന്നോ പറന്നുവന്ന് തീറ്റ തിരുകുന്ന അമ്മ കൊക്കുകള്‍.

വൃക്ഷതലപ്പത്തും 
ഒടുക്കം
ഒരു നീലാകാശം .




Tuesday, June 26, 2012

നവനീതം!

ചുകന്ന... അല്ലല്ല
നല്ല കുങ്കുമത്തിന്റെ നിറമുള്ള പട്ടില്‍
സ്വര്‍ണ്ണനിറത്തിന്റെ ഉജ്ജ്വല തിളക്കം.

ലജ്ജ ഒന്ന് മിന്നിമറഞ്ഞുപോകും വിധം
ഇത്തിരിപോന്ന മുല്ലപ്പൂ... അല്ലല്ല
നല്ല തുമ്പപ്പൂമ്പോലത്തെ പല്ലുകളിലെ
ചുകപ്പിച്ച പുഞ്ചിരിയില്‍ എത്തിനോക്കുന്ന ഇത്തിരിഭ്രമം.

കണ്ണുകള്‍ക്ക്....‌ ഒരു ദിനത്തിന്റെ മുഴുവന്‍ ആകര്‍ഷകത്വം...
അല്ലേയല്ല, അല്ലല്ല
‍കണ്ണുകളിലേയ്ക്ക് കയറിയുയര്‍ന്നു നില്‍ക്കുന്ന കണ്‍തടത്തില്‍,
(ചുകപ്പിനോടു പ്രതിഷേധിച്ച്) തുടിയ്ക്കുന്ന കണ്മഷിക്കറുപ്പ്.

സന്ധ്യയ്ക്ക് നിറം പകരും ചെമ്മാനച്ചുകപ്പില്‍ തീര്‍ത്ത
പൂര്‍ണ്ണ വൃത്തത്തിനു തൊട്ടു മുകളില്‍ ചന്ദനക്കുറി വരച്ച... അല്ല,
അതെ! ചന്ദനം കൊണ്ടു മെഴുകിയെടുത്ത,
ഒന്നോ രണ്ടോ  ചുരുളിഴകള്‍ താഴേയ്ക്ക് വീണുകിടക്കുന്ന
കുളിര്‍ നെറ്റിയ്ക്ക് മുകളില്‍ ഒരു വെളുത്ത പൂവിതള് പാറിവീണത്.‍

ആ വെളുപ്പിന് സിന്ദൂരം കിനിയുന്ന നൈര്‍മല്യം!
ഇത്തിരി മുല്ലയുടെ ഗന്ധം
വിയര്‍പ്പിന്റെ നനവ്...










Thursday, February 16, 2012

“പൂർവ്വ പുണ്യത്തിന്റെ ഒരു തണുത്ത കയം“ - ആതി

നോവല്‍ - ആതി
ലേഖിക - സാറാ ജോസഫ്‌.
പ്രസാധകര്‍ - കറന്റ് ബുക്സ്‌.

സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവൽ - “ആതി” വായിച്ചു മുഴുമിപ്പിച്ചതേയുള്ളു.
ജലത്തിനും ജീവനും വേണ്ടി ഒരു ‘പ്രാർത്ഥന‘ ആയി അവരെഴുതിയ ഈ പുസ്തകം വായിച്ച അനുഭവം ഇവിടെ എഴുതിയിടാമെന്നു തോന്നി.
അവരുടെ പ്രാർത്ഥനയിലേയ്ക്കു ഏതെങ്കിലും തരത്തിലൊരു പങ്കു ചേരലെന്നോണം...

ഒരിടത്തൊരു ആതി എന്ന ദേശം...

പ്രകൃതിയുടെ അമൂല്യവരദാനങ്ങളിൽ ഒന്നായ ജലം- ജലത്തിന്റെ കഥ പറയുന്ന 'ആതി' - ആതിയെ പോലുള്ള കായലുകളാലും, വയലുകളാലും, കണ്ടൽക്കാടുകളാലും ചുറ്റപ്പെട്ട ഭൂപ്രദേശങ്ങളും, ഇവിടങ്ങളിലെ മണ്ണും വെള്ളവുമായി ഒന്നുചേർന്നു ജീവിയ്ക്കുന്ന ഒരു ജനവിഭാഗം തന്നേയും നമുക്കെന്നന്നേയ്ക്കുമായി നഷ്ടമായിക്കഴിഞ്ഞോ, അഥവാ നഷ്ടപ്പെടുന്നതിൽ നിന്നും രക്ഷെപ്പെടുത്താനാവാത്ത വിധത്തിലുള്ള ഒരു പരിതസ്ഥിതി തന്നെ വന്നുചേർന്നുവോ എന്നൊരു ഭീതി ഈ പുസ്തകം അറിയാതെ ജനിപ്പിയ്ക്കുന്നുണ്ട്. ആ ഭീതി, ഒരുപക്ഷേ നിലനില്പിനെതിരെ പരോക്ഷമായും പ്രത്യക്ഷമായും പൊട്ടിപ്പുറപ്പെടുന്ന വന്‍ ഭീഷണികളുടേതാവാം, അടുത്ത തലമുറയിലേയ്ക്കു ഉത്തരവാദിത്തത്തോടെ പകർന്നു നൽകേണ്ട സംസ്ക്കാരം/മൂല്യങ്ങൾ തന്നെ ഈയിടെയായി മണ്ണടിഞ്ഞു പോകുന്നുവോ എന്നു തുടങ്ങുന്ന ആശങ്കകളുടേതുമാവാം.

“ആതി ഒരു സ്വപ്നലോകമോ, സങ്കല്പദേശമോ അല്ല. ആതിക്കു സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട്! അവസാനത്തെ മരം പോലെ, അവസാനത്തെ പുഴ പോലെ, ചില മനസ്സുകൾ, ചില ഭൂവിഭാഗങ്ങൾ...” എന്നു തന്റെ കുറിപ്പിൽ എഴുത്തുകാരി പ്രത്യേകം ഓർമ്മിപ്പിയ്ക്കുന്നുണ്ടെങ്കിലും...



വെള്ളത്തിനു മുകളിൽ പൊങ്ങികിടക്കുകയാണത്രേ "ആതി" എന്ന ദേശം. ആതിയ്ക്കു വെള്ളവുമായി അഭേദ്യമായ ബന്ധമാണുള്ളതു്. അവിടത്തെ വെള്ളത്തിനും മണ്ണിനും നെൽ‌വിത്തുകൾക്കും ഒക്കെ പറയാനുണ്ട് ഒരുപാട് പഴക്കമുള്ള കഥകൾ. ആ കഥകളൊക്കെ ഒരു ദേശത്തിന്റെ സംസ്ക്കാരമായി രൂപം കൊള്ളുകയാണ്. ആ കഥകളും അതിലെ കഥാപാത്രങ്ങളും, അവിടത്തെ നീർച്ചാലുകളും, ചതുപ്പും, വെള്ളവും, മീനുകളും, കക്കകളും, നെൽ‌വയലുകളും, കാടുകളും, പക്ഷികളും എന്നുവേണ്ട, ഒരു പുല്‍ക്കൊടി വരെ ആ ദേശവാസികളുടെ ഉള്ളിന്റെയുള്ളിലെ അടിത്തട്ടുകളിൽ മിടിച്ചുകൊണ്ടിരിയ്ക്കുന്ന ജീവശ്വാസമാണ് - നിലയ്ക്കാത്ത, ജീവന്റെ ഉറവകളാണ്!
ഇവ എല്ലാം ചേര്‍ന്നുണ്ടാകുന്ന ആതി എന്ന ദേശം മനോഹരമായ, സ്വപ്ന സദൃശമായ ഒരു ലോകമായി വായനയിലേയ്ക്കൊഴുകിയെത്തുകയാണ്...

ആതിയുടെ കഥാ സായാഹ്നങ്ങൾ-



കഥകള്‍ പങ്കുവെയ്ക്കുന്ന സായാഹ്നങ്ങള്‍ 'ആതി'ദേശത്തിന്‍റെ ഒരു സവിശേഷതയാണ്. കഥകൾ കേട്ടുവളരുന്ന ആതിയിലെ കുഞ്ഞുങ്ങളുടെ ഇടയിലേയ്ക്കു നമ്മുടെ കുഞ്ഞുങ്ങളേയും പിടിച്ചിരുത്താൻ കൊതിച്ചുപോകും. കുഞ്ഞുങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും ചെന്നിരിയ്ക്കാം ആതിയിലെ കഥാസായാഹ്നങ്ങളിൽ... അതവരുടെ പാരമ്പര്യമാണ്. ചിട്ടകൾ തെറ്റിച്ചു കൂടാത്ത ഒരനുഷ്ഠാന കർമ്മമാണ്. ദേശവാസികളോരോരുത്തരും ഗൌരവപൂർണ്ണമായി പങ്കെടുക്കുന്ന, പുനർചിന്തനങ്ങൾക്കു വഴിതുറന്നുകൊടുക്കുന്ന ഒരു ഒത്തുകൂടലാണ്.

ആതിയിലേയ്ക്ക് 'കഥാ സായാഹ്നങ്ങളി'ലേയ്ക്കായെത്തി ചേരുന്ന ഊരുതെണ്ടികളായ കഥപറച്ചിലുകാർ, കഥ പറയുന്ന രീതികളും ചിട്ടകളും, കഥ കഴിഞ്ഞാൽ അതെങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്ന ചോദ്യവും, അതിൽ വിവരിയ്ക്കപ്പെടുന്ന ഒരുപിടി കഥകളും എല്ലാം നമ്മുടെയുള്ളിന്റെയുള്ളിലേയ്ക്കു തള്ളിക്കയറി വരുന്നു.

ആതിയിലെ സമാധാനത്തിനെതിരായി പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്നങ്ങളിൽ ദേശവാസികൾക്കും, വായനക്കാർക്കും ഒരുപോലെ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശുഭ സൂചകങ്ങളായി കഥാ സായാഹ്നങ്ങളിലെ കഥകൾ പലപ്പോഴായി കടന്നുവരുന്നു.

അങ്ങനെ ആതിയിലെ ഈ കഥാ സായാഹ്നങ്ങളെ‍, നോവല്‍ ചിട്ടയോടെ കെട്ടിപ്പടുത്തുയര്ത്തുവാന്‍ മാത്രമല്ല, തന്റെ വീക്ഷണങ്ങളും, കാഴ്ചപ്പാടുകളും വായനക്കാരിലെയ്ക്കെത്തിയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു ഉപാധിയായും അതാത് സ്ഥാനങ്ങളില്‍ എഴുത്തുകാരി അഴകോടെ  ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് കാണാം.

എന്നാല്‍ ഒരു ഘട്ടത്തില്‍, ശരിതെറ്റുകൾക്കു വേണ്ടി ദേശത്തിന്റെ രണ്ടു ഭാഗത്തുനിന്നും ആയുധങ്ങളെടുക്കപ്പെടുമ്പോൾ, ആയുധങ്ങളിലൂടെയല്ല ആതിയെ രക്ഷിയ്ക്കേണ്ടതെന്നു പറയുകയും ചിന്തിയ്ക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിഷ്പക്ഷത പാലിച്ചുകൊണ്ട്, ആതിയുടെ സംസ്ക്കാരങ്ങളെ, ഇരുട്ടിനെ, തണുപ്പിനെ, അന്നത്തെ, ജലത്തെ, സമാധാനത്തെ രക്ഷിച്ചെടുക്കാൻ പെടാപാടു പെടുന്നുണ്ട് .
‘ശരി‘യ്ക്കുവേണ്ടി മനസ്സു കൊണ്ടു അവര്‍ ശക്തമായി നിലകൊള്ളുമ്പോഴും, എവിടെനിന്നെന്നില്ലാതെ ഉയര്‍ന്നു പൊങ്ങുന്ന ഭീഷണിമുഴക്കങ്ങളുടെ ആര്‍ത്തനാദം അവരിലുണ്ടാക്കുന്ന ഒട്ടും ചെറുതല്ലാത്ത മാനസിക സംഘർഷങ്ങൾ ആതി ദേശത്തിന്റെ പരിസ്ഥിതിയ്ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളുടെ ഗൌരവത്തെ സൂചിപ്പിയ്ക്കുന്നുണ്ട് . ശരിയേത്, തെറ്റേത് എന്നു വേർതിരിച്ചെടുക്കാനാവത്ത വിധത്തിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന സ്ഥി തിവിശേഷങ്ങള്‍  വായനക്കാരെ ഭീതിയിലകപ്പെടുത്തുന്നുമുണ്ട് .

ഇത്തരത്തില്, കഥകളും, വിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുന്ന  ഒരു ‍ 'സുന്ദര' ലോകത്തുനിന്നും പൊടുന്നനെയുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ഗൌരവതലങ്ങളിലേയ്ക്ക് അപ്പപ്പോള്‍ ഗതി മാറ്റുന്ന പ്രവൃത്തി അത്രയേറെ അയത്നലളിതമായി ‍നേര്‍ത്ത ഇഴകളെ‍ കൊണ്ട് അതി സൂക്ഷ്മം നെയ്തെടുത്തിട്ടുള്ളത് ഈ നോവലിലുടനീളം കാണാം.

അതിന്റെ ഭാഗമായി ആതിയിലെ ഇരുട്ടിന്റേയും, തണുപ്പിന്റേയും, നിശബ്ദതയുടേയും, മണ്ണിന്റേയും, വെള്ളത്തിന്റേയും 'രഹസ്യ'ങ്ങൾ പല അദ്ധ്യായങ്ങളിലൂടെയായി മനോഹരമായി അനാവരണം ചെയ്യപ്പെടുന്നു. എഴുത്തില്‍‍ രൂപപ്പെട്ടുവരുന്ന ഭാഷാസൌന്ദര്യം അതിന്റെ മാറ്റു കൂട്ടുന്നു.

കഥാപാത്രങ്ങള്‍ -

തന്റെ സ്വകാര്യ ദുഃഖങ്ങളെ, എല്ലു മുറിയെ പണിയെടുത്തു ജീവിയ്ക്കാനുള്ള ഇന്ധനമാക്കി മാറ്റി ഉറച്ച നിലപാടുകൾ മാത്രം ജീവിതത്തിൽ കൈകൊണ്ടിട്ടുള്ള കുഞ്ഞിമാതു എന്ന കരുത്തുറ്റ ഒരു  സ്ത്രീ കഥാപാത്രം ആതിയുടെ ഊർജ്ജമായി നിലകൊള്ളുമ്പോൾ, ചെറുപ്പത്തിന്റെ തുടിപ്പുകളായി ശൈലജയും പൊന്മണിയും നിലകൊള്ളുന്നു. മാർക്കോസും നൂറുമുഹമ്മദും ആതിയുടെ ഉള്‍ത്തടങ്ങളുടെ  സംഗീതമായൊഴുകുന്നു.
ഒടുക്കം, കഥാസായാഹ്നങ്ങളിലെ കഥകളെ ജീവിതത്തിലേയ്ക്കുപയുക്തമാക്കിയോ എന്നു സ്വയം ചോദിച്ച്, മനുഷ്യന്റെ വെള്ളത്തോടും മണ്ണിനോടുമുള്ള ആത്മീയബന്ധത്തിന്റെ മുറുക്കമറിഞ്ഞ്, സ്വന്തം ജീവിതം തന്നെ ‘സത്യ’ത്തിന്റെ സന്ദേശമാക്കി ആതിയിലെ സായാഹ്നങ്ങളിൽ ഒരിയ്ക്കൽ പറയപ്പെടാൻ പോകുന്ന ഒരു കഥയാക്കി മാറ്റുന്ന ദിനകരൻ ആതിയുടെ നിലനില്പിന്റെ പൊരുളാകുന്നു, ആത്മാവാകുന്നു.
ഇവരോടൊപ്പം ഭംഗിയിൽ വന്നു പോകുന്ന മറ്റനേകം കഥാപാത്രങ്ങളും വായനയ്ക്കൊപ്പം സഞ്ചരിയ്ക്കുന്നുണ്ട്.

എന്നാൽ ഇവരെയൊക്കെ ആതിയുമായി ഇത്രയ്ക്കധികം കൂട്ടിയിണക്കാൻ കാരണക്കാരനാകുന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട്. വികസനം എന്ന പേരിന്റെ മറവിൽ, മുന്നും പിന്നും നോക്കാതെ, സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ മടിയ്ക്കാത്ത ലാഭക്കൊതി മൂത്ത കഥാപാത്രം, അല്ലെങ്കിൽ കഥാപാത്രങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാൻ മുന്നിട്ടിറങ്ങുന്ന വൻ ഭീഷണികൾ. അതും ആതിയിലെ മണ്ണില്‍ തന്നെ പെറ്റുവീണ്, അവിടത്തെ വായു ശ്വസിച്ച് വളര്‍ന്നു വന്ന ആതിയുടെ മക്കള്‍.
ഇതിന്റെയൊക്കെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും, പ്രശ്നങ്ങളും ഇപ്പോഴത്തെ സാമൂഹ്യപരിതസ്ഥിതികളുമായി വളരെയധികം ഒന്നു ചേർന്നു പോകുന്നു, പ്രസക്തങ്ങളാകുന്നു. പ്രത്യേകിച്ചും ഇപ്പോൾ മാലിന്യനിക്ഷേപങ്ങൾക്കെതിരായി നടക്കുന്ന വിളപ്പിൽശാല പ്രക്ഷോഭങ്ങളും, ഭൂമികയ്യേറ്റങ്ങളും, കർഷകരുടെ പ്രശ്നങ്ങളും എല്ലാം ഒരൊറ്റ പുസ്തകത്തിലൂടെ  അടുത്തറിയുന്ന പോലെ - മനുഷ്യന്റെ നിസ്സഹായതകളെയല്ല, നിയമനൂലാമാലകളല്ല, രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, അവരുടെ ജീവന്റെ തുടിപ്പുകൾ നമുക്കു കേൾക്കാം - ആതിയിലെ ഒരുപിടി കഥാപാത്രങ്ങളിലൂടെ, അവിടത്തെ ഒഴുകുന്ന വെള്ളം പറയുന്ന ഈ  കഥയിലൂടെ...

 വിചിന്തനം

ആതി വായിച്ചവസാനിപ്പിയ്ക്കുമ്പോൾ ഒരുപിടി ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാവുന്നു... എങ്ങനെയായിരിയ്ക്കണം യഥാർത്ഥത്തിൽ ഒരു ദേശത്തിന്റെ വികസനം? ഇതൊരുപക്ഷേ കാലാകാലങ്ങളായി ആവര്‍ത്തിച്ചു കേട്ടുവരുന്ന വരുന്ന ഒരു ചോദ്യമാകാം.
അത് കേവലം ഒരു സ്ക്കൂളോ, ആശുപത്രിയോ, ബഹുനിലകെട്ടിടമോ, പൊതുനിരത്തോ പണിതുണ്ടാക്കിയിടുന്നതിൽ ഒതുങ്ങുന്നതാണോ ?  അതു മാത്രമാണോ വികസനം? അഥവാ ഒരു ദേശത്തിന്‍റെ വികസനം എന്നതിനു കൈവരുന്ന മാനങ്ങള്‍ എന്തെല്ലാം ?

ആതിയിലെ കഥാസായാഹ്നങ്ങൾ ഒരു കാര്യം തീര്‍ച്ചയായും  ചൂണ്ടിക്കാട്ടുന്നുണ്ട്. വികസനം എന്ന പദം മനുഷ്യമനസ്സുകൾക്കു കൂടി അത്യാവശ്യമായ, തത്തുല്യമായതോ അല്ലെങ്കിൽ അതിനുമേൽ പ്രാധാന്യമർഹിയ്ക്കുന്നതോ ആയ കാര്യമാണെന്നു ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
എന്താണീ മനസ്സിന്റെ വികസനം?
അതെങ്ങനെ സാദ്ധ്യമാക്കാം? സ്നേഹം, സത്യം, തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ക്ക് ജീവിതത്തില്‍  കൈവരുന്ന പ്രസക്തി എന്ത്? അഥവാ തത്വാധിഷ്ഠിതമായ ഒരു കാഴ്ചപ്പാട്‌ ഇന്നത്തെ പരിതസ്ഥിതിയില്‍  അസാദ്ധ്യമാണെന്നാണോ?

 പ്രകൃതിയുടെ സന്തുലനം  തച്ചുടച്ചും, മനുഷ്യമനസ്സുകളുടെ അടിത്തട്ടുകളിൽ കാലാകാലങ്ങളായി രൂപപ്പെട്ടുവരുന്ന സംസ്ക്കാരങ്ങളേയോ, ആചാരങ്ങളേയോ ഒരു ദിവസം പാടെ മായ്ച്ചുകളഞ്ഞും  വന്‍ വികസനപദ്ധതികൾ കൊണ്ടുവരുന്നതിലെ നിരർത്ഥകത ആതി കാണിച്ചുതരുന്നുണ്ട്.
ആതി എന്ന ഈ 'കഥ' എങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്നൊന്നു ചിന്തിയ്ക്കാൻ ഇതെല്ലാം വലിയൊരു പ്രേരണയേകുന്നു ...

പ്രകൃതി എന്ന ചിന്ത, അതിന്റെ ആഴം, വലുപ്പം, പ്രാധാന്യം ഒക്കെ നമ്മളിലോരോരുത്തരിലും അടിയുറച്ചുണ്ടാവേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി തന്നെ ചിത്രീകരിച്ചി രിയ്ക്കുന്നതിനോടൊപ്പം , മറ്റൊരു ചിന്ത വരുന്നത് ഇതാണ്. ഇത്തരം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളും, അടിച്ചമർത്തലുകളും നിസ്സഹായതകളോടെ നോക്കിനിലക്കാതെ, നാമോരോരുത്തരും എന്തെങ്കിലുമൊന്നു ചെയ്തു തുടങ്ങിയേ തീരൂ , മുകളിലത്തെ അറകളില്‍ നിന്നും താഴത്തെ മണ്ണിലേയ്ക്ക് ഇറങ്ങി വന്നേ മതിയാവൂ എന്ന് ഗൌരവപൂർവ്വം ആലോചിയ്ക്കേണ്ട സമയം അതിക്രമിച്ചു എന്നതു തന്നെയാണ്.
പക്ഷെ അതും എങ്ങനെ? തുടങ്ങേണ്ടത് എവിടെ നിന്നും?

 എഴുത്തുകാരി പറയുന്നതു ഇത്രമാത്രം -

“ഏറ്റവുമൊടുവിലായി, എന്റെ വായനക്കാരോട്, ഓരോ മനസ്സിലുമുണ്ട് പൂർവ്വപുണ്യത്തിന്റെ തണുത്ത കയങ്ങൾ, ആതികൾ. അതിൽ മുങ്ങിക്കിടക്കാൻ ഈ പുസ്തകത്തിന്റെ വായന സഹായമാകുമെങ്കിൽ ഞാൻ കൃതാർത്ഥയായി.”


ഒന്നു രണ്ട് ലിങ്ക് കിട്ടിയതും ഇതോടൊപ്പം ചേർക്കാമെന്നു തോന്നി.

http://ibnlive.in.com/news/valanthakad-listens-to-its-own-tale/167180-60-116.html

http://www.thehindu.com/todays-paper/tp-national/tp-kerala/article2157429.ece

Monday, January 16, 2012

അടയാളങ്ങൾ


മരുന്നുകളുടേയോ രോഗങ്ങളുടേയോ ഗന്ധമല്ല, ചിരപരിചതമായ ചന്ദനത്തിന്റെയും കുംകുമത്തിൽന്റേയും സുഗന്ധം ശ്വസിച്ചുകൊണ്ടാണ്‌ ആ ആശുപത്രി മുറിയിലേയ്ക്കയാൾ സധൈര്യം കടന്നുചെന്നത്‌.

ഒരു പ്രാർത്ഥനാമുറിയിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴുള്ള അതേ അനുഭൂതിയോടെ അയാൾ ആർക്കും മുഖം കൊടുക്കാതെ യന്ത്രസാമഗ്രികളാൽ ചുറ്റപ്പെട്ട ആ കട്ടിലിനു നേരെ സാവധാനം നടന്നു ചെന്നു.

ഓർമ്മ നഷ്ടപ്പെട്ട, ചേതനയറ്റ ശരീരവുമായി കിടക്കുന്ന ഒരു രൂപത്തെയായിരുന്നില്ല, സ്വബോധത്തോടെ, മുഴുവനും വെളുക്കാൻ കുറച്ചുകൂടി ബാക്കി വെച്ചിട്ടുള്ള, കെട്ടിവെച്ച മുടിയുമായി കിടക്കുന്ന ഒരു രൂപത്തെയാണയാളവിടെ കണ്ടത്.
ഉള്ളിൽ ഒരു മുന്നറിയിപ്പേതുമില്ലാതെ തിങ്ങിവിങ്ങി ഉടലെടുത്തുകൊണ്ടിരിയ്ക്കുന്ന പാപബോധങ്ങളെ അയാൾ സ്വയം അറിയുന്നില്ലെന്നു നടിച്ചു.

പക്ഷേ അപ്രതീക്ഷിതമെന്നവണ്ണം താൻ തിരിച്ചറിയപ്പെടുന്നത് അയാൾ തെല്ലൊരു വിസ്മയത്തോടെ നോക്കി നിന്നു.
ഒരു പ്രേരണയാലെന്നപോലെ പതുക്കെ അടുത്തു ചെന്നിരുന്നു. തലങ്ങും വിലങ്ങും ട്യൂബുകളാൽ ബന്ധിപ്പിയ്ക്കപ്പെട്ട ശുഷ്കിച്ചു ചുളിഞ്ഞ ശരീരത്തെ പുതപ്പിച്ചിരുന്ന തുണിയിൽ അയാളുടെ ശരീരം പതുക്കെ സ്പർശിച്ചു.
പുതുക്കിപ്പുതുക്കി, തെളിമയോടെ, കേടുപാടുകളേൽപ്പിയ്ക്കാതെ, പത്തെൺപതു വർഷക്കാലമായി കൊണ്ടുനടക്കുന്ന, ഓർമ്മകളുടെ തകരുന്ന കൂടുകളിൽ നിന്നും ഒഴിഞ്ഞ തൂവലുകൾ അയാൾ ധരിച്ചിരുന്ന ജീൻസിന്റെ നീല നിറത്തിൽ തട്ടി താഴേയ്ക്കു ശബ്ദമില്ലാതെ പറന്നുവീണു.

ശാന്തമായ ആ മുഖത്തേയ്ക്കയാൾ സൂക്ഷിച്ചു നോക്കി. അടഞ്ഞ കണ്ണുകൾക്കുള്ളിൽ സാവധാനത്തിലുള്ള ചലനം. കണ്ണിൽ നിന്നുമൂറി വരുന്നത്‌, മെലിഞ്ഞുണങ്ങിയ ശരീരത്തിൽ അപ്പൊ പൊട്ടിയ ഉറവയിൽ നിന്നൊലിയ്ക്കുന്ന തെളിനീരാണെന്നയാൾക്കു തോന്നി. അയാളതു തുടച്ചുകളഞ്ഞില്ല.

വിളറിയ ചുണ്ടുകൾ ചലിയ്ക്കുന്നുണ്ടെന്നത്‌ അയാൾക്കു കാണുവാൻ കഴിഞ്ഞു.
അതെന്തോ മന്ത്രിയ്ക്കാനൊരുങ്ങുന്നുണ്ടന്നയാൾക്കു മനസ്സിലാക്കാനാവുന്നുണ്ടായിരുന്നു.

അയാൾ അരികിലേയ്ക്കു കുനിഞ്ഞു. വിറയ്ക്കുന്ന കൂപ്പുകൈകളോടെ കിടക്കുന്ന ആ ശരീരത്തിന്റെ ഇടതുവശത്ത് അയാൾ തന്റെ വലതു കൈ കിടക്കയിൽ കുത്തിനിർത്തി. ബലം പോരാഞ്ഞുണങ്ങി മെലിഞ്ഞ, ഒഴിഞ്ഞുകിടന്നിരുന്ന, വെളുത്ത കൂപ്പുകൈകളിൽ തന്റെ ഇടതുകയ്യും മൃദുവായി വെച്ചു.

തെളിച്ചത്തോടെ, ശാന്തതയോടെ, സ്വബോധത്തോടെ, അയാളുടെ നാമം ഒരു ശ്വാസത്തിന്റെ പകുതിയിൽ ഉച്ചരിച്ചു തീരുന്നത്‌ അയാൾ വ്യക്തമായി കേട്ടു. നേർത്തു പോയ ആ ശബ്ദം അപ്പോൾ   പകർന്നു കൊടുത്ത ശക്തിയിൽ അയാൾ സ്തംഭിച്ചിരുന്നു. ശിരസ്സ്‌ കുനിച്ചു.
കാലങ്ങളോളം അയാളുടെ അകത്തളങ്ങളിൽ ഉപയോഗശൂന്യമായി കിടന്നു തുരുമ്പിച്ചുപോയ ഒരു വിളി പുറത്തുവന്നത് അവിചാരിതമായി തോണ്ടയിൽ കുടുങ്ങി പോയത് അയാളൊട്ടും അറിയാതെപോയി.


മുറിയിലവിടവിടെ ദുഃഖത്തിന്റെ നനവുകളുണ്ടായിത്തീരുന്നത്‌ അയാൾ പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു.  കൈകളെ പിൻ‌വലിയ്ക്കാതെ നിമിഷങ്ങളോളം സ്തബ്ധനായി അയാളിരുന്നു.

ഭാരമേറിയ നെഞ്ചിൻ‌കൂടിനുള്ളിലെ ഒരു മുറിവ് അന്തമില്ലാതെ പൊട്ടിയൊലിയ്ക്കാറായി നിന്നു.

പാപബോധങ്ങൾ, തടയില്ലാതൊഴുകാൻ കൊതിയ്ക്കുന്ന ഉപ്പുനീരിൽ കുത്തിയൊലിച്ചുപോകാൻ തയ്യാറെടുത്തു നിന്നു.

ഉദരത്തിന്റെ നടുഭാഗത്തെ, പിറവിയുടെ ഒരു ശേഷിപ്പിൽ അപ്പോഴും ജീവന്റെ അടയാളങ്ങൾ താളം തെറ്റാതെ തുടിച്ചുകൊണ്ടിരുന്നു.



Sunday, January 08, 2012

കറുപ്പും വെളുപ്പും











ഒരു കറുത്ത ചില്ലിൻ‌കൂട്ടിലേയ്ക്കു  ഒപ്പിയെടുക്കപ്പെട്ട,
തിരികെപ്പിടിച്ചെടുക്കാൻ കൊതിപ്പിയ്ക്കുന്ന ഒരു നിമിഷം!

ആ കറുപ്പിൽ നിന്നും
വെളുപ്പ്
വല്ലാതെ ആശിപ്പിയ്ക്കുന്ന ഒരു പഴയ കൌതുകത്തെ കണ്ടെടുക്കുന്നു.
അതിനെ ഉള്ള് തൊടുന്ന നിഷ്കളങ്കതയുടെ ഉടുപ്പിടീപ്പിയ്ക്കുന്നു.
അതിനൊരുപിടി ഓർമ്മകളുടെ സുവർണ്ണതിളക്കം നൽകുന്നു.

ഈ കറുപ്പിനും വെളുപ്പിനുമിടയ്ക്കെവിടെയൊക്കെയോ
വിട്ടുവിട്ട്, അടർന്നുവീണു കൊണ്ടിരിയ്ക്കുന്ന ഭാഗത്ത്
ഇനിയുമൊരു ബാല്യത്തിന്റെ ഒരു കുഞ്ഞു ശബ്ദം കേൾക്കാനുണ്ട്.

ഇന്നലെകളുടെ കറുത്തു തുടങ്ങുന്ന ബാല്യങ്ങളെ വീണ്ടെടുത്തോമനിയ്ക്കാൻ
ഇന്നിനുണ്ടാവുന്നുണ്ട്
അത്ര തന്നെ നിഷ്ക്കളങ്കതയൂറുന്ന,
അതേ രക്തമോടുന്ന,
വെളുത്തു തുടങ്ങുന്ന മറ്റൊരു ബാല്യം!

ഇങ്ങനെ കറുത്ത് കറുത്ത്, വെളുത്തു വെളുത്ത്,
പിന്നെ വെളുത്ത് കറുത്ത്, കറുത്ത് വെളുത്ത്...

(This image was clicked by my uncle long before and I have to mention my cousin sister also here, from whom I got this photo.
And this is dedicated specially to my brother and his son! )



Monday, October 31, 2011

ശൈത്യം


ഈ വഴി ചെന്നവസാനിയ്ക്കുന്ന മുക്കിലുള്ള പള്ളിയുടെ
മാനത്തേയ്ക്കുയർന്നു നിൽക്കുന്ന മിനാറുകളുടെ
അപ്പുറത്തുനിന്നും
ഇന്നത്തെ ശക്തി ക്ഷയിച്ച വേനലിന്റെ പ്രഭാതം
എന്റെ തൊണ്ടയെ കീറിമുറിച്ചുകൊണ്ട്
ശൈത്യത്തിലേയ്ക്കു കടന്നുപോകുകയായിരുന്നു...

പോകുന്ന വഴിയ്ക്ക്
എന്റെ കുഞ്ഞുങ്ങളെ തഴുകാൻ
പ്രഭാതത്തിന്നയച്ചു കൊടുത്ത
കുളിർമയുള്ള കാറ്റ്
എന്റെ ശബ്ദം കട്ടെടുത്തു കടന്നുകളഞ്ഞു.

പള്ളിയ്ക്കു നേരെ മുൻപിലുള്ള
പച്ച വിരിച്ച ഉദ്യാനത്തിൽ പരക്കുന്ന പൊൻവെയിലിനപ്പുറം
മോഷ്ടാവിനെ ഒളിപ്പിച്ചുവെച്ച്
വിളികേൾക്കാതെ മറഞ്ഞുനിന്നിരുന്ന
ശൈത്യത്തിന്റെ മടിയിൽ,
തിരികെ വരാൻ മടിച്ച്
എന്റെ ശബ്ദം വിണ്ടുകീറി
ഉറഞ്ഞുകൂടി കിടന്നു.


എന്റെ മൌനം നിറയ്ക്കാൻ
വിരുന്നു വന്നിരുന്ന പ്രഭാതയീണങ്ങൾ
ഓരോന്നായി
ശബ്ദമില്ലാതെ മടങ്ങിപ്പോയി...

ഒന്നു നോക്കി, ധൃതിയിൽ മടങ്ങി
നാലു ചുവരുകൾക്കുള്ളിലെ ശൈത്യത്തിൽ
ഞാനും നിശ്ശബ്ദം
ഉറഞ്ഞുകൂടി



Thursday, October 13, 2011

എന്റെ പ്രണയം


ചിലപ്പോളെനിയ്ക്കു
പ്രണയത്തോടു വല്ലാത്തൊരു പ്രണയമാണ്.

പലപ്പോഴും എന്നിലുള്ള പ്രണയം
വിട്ട ഭാഗം പൂരിപ്പിയ്ക്കപ്പെടാതെ പോകുന്ന
അപൂർണ്ണവാചകങ്ങളായി മാഞ്ഞുപോകുകയാണു പതിവ്.

പ്രണയിയ്ക്കാത്തവരായാരുണ്ടെന്ന ചോദ്യത്തോടെന്നും എനിയ്ക്കു
ഒരു സംശയം കലർന്ന അദ്ഭുതമായിരുന്നു. ഒരു യഥാർത്ഥ പ്രണയം എങ്ങനെയാവും?

പക്ഷെ ഞാനും പ്രണയിയ്ക്കുന്നുണ്ടെന്നുള്ളത് ഉറപ്പ്.
നിറഞ്ഞുകത്തുന്ന ഒരു ചിരാതിൽ നിന്നും എണ്ണ ഇറ്റുവീഴും പോലെ
ചിലപ്പോൾ എന്റെ പ്രണയച്ചിരാതിൽ നിന്നും സ്നേഹം ഇറ്റുവീഴാറുണ്ട്.

ചിലപ്പോൾ നിസ്സംഗയായി നിൽക്കുന്ന ഒരു മുൾച്ചെടിയുടെ പ്രണയം പോലെ ഞാൻ പ്രണയിയ്ക്കാറുണ്ട്.
മറ്റു ചിലപ്പോൾ ശാഖകൾ തലങ്ങും വിലങ്ങും പടർത്തി, വെയിലത്തും മഴയത്തും ഒരുപോലെ ദൃഢനിശ്ചയത്തോടെ കാത്തുനിൽക്കുന്ന ഒരു വടവൃക്ഷം പോലെ...

ചില നേരത്ത്, ഒരു കാമുകൻ സ്വകാര്യമായി കാമുകിയുടെ മൂർദ്ധാവിൽ അടക്കിപ്പിടിച്ചു ചുംബിയ്ക്കുമ്പോൾ
തോന്നാവുന്ന, പലരും കൂക്കിയാർത്തുവിളിയ്ക്കാറുള്ള പുറമേയ്ക്കു “പൈങ്കിളി” എന്ന വിളിപ്പേരിലറിയപ്പെടുന്ന പ്രണയം പോലെ.

അതുമല്ലെങ്കിൽ കഥകളിലും, സിനിമകളിലും കാണാറുള്ള വിരഹിണികളായ നായികമാർക്കുണ്ടാകുന്ന
വീർപ്പുമുട്ടൽ പോലെ...

നിങ്ങൾക്കറിയാമോ? ഇന്നലെ ഞാൻ കുറേ ചിത്രങ്ങളെയാണു പ്രണയിച്ചത്.
അതിലെ നിറക്കൂട്ടുകളും, മുഖങ്ങളും എന്റെ കണ്ണുകളെയല്ല, എന്റെ ഹൃദയത്തെയാണാകർഷിച്ചത്.
അതിൽ നിന്നും പ്രവഹിച്ചിരുന്ന വൈകാരികതലങ്ങൾ എന്റെ മനസ്സിന്റെ കോണുകളിലേയ്ക്കാണ് പടർന്നുപന്തലിച്ചത്. എന്റെ വിരൽത്തുമ്പുകളെ അവ നിശ്ശബ്ദമാക്കിക്കളഞ്ഞു.

ഇന്നു ഞാനെന്നിൽ നിന്നും പുറത്തു ചാടുന്ന ഈ അക്ഷരങ്ങളെ പ്രണയിയ്ക്കുന്നു. അക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന വാക്കുകളെന്നെയാണോ, എന്നിലെ കല്ലും മണ്ണും നിറഞ്ഞ ഊടുവഴികൾ ആ വാക്കുകളെയാണോ തേടിപ്പിടിച്ചു പ്രണയിയ്ക്കുന്നതെന്ന് എനിയ്ക്കു തീർത്തുപറയാനാവില്ല.

നാളെ ഒരുപക്ഷേ ഞാനീ വീട്ടിലെ ഏകാന്തതകളെ പ്രണയിയ്ക്കുമായിരിയ്ക്കും. ഏകാന്തതകളെന്നെയും!

നേരെചൊവ്വെ പറഞ്ഞു ഫലിപ്പിയ്ക്കാനാവാത്ത ഒരുനൂറ് പ്രണയകലഹങ്ങളുടെ പ്രിയപ്പെട്ട പ്രണയിനിയാവുന്നു ഞാൻ.

- അതെ. ഞാനും പ്രണയത്തിലാണ്...




Tuesday, July 05, 2011

പുഴയും ആകാശവും


കൊട്ടിയടഞ്ഞുപോയ കിളിവാതിലുകളൊക്കെ ഒരുനാൾ മലർക്കെ തുറക്കപ്പെട്ടു.

ആകാശം പതുക്കെ കയറി വന്നു
ജനാലയിലൂടൂറി വരുന്നൊരീണം പോലെ.
പുഴകൾ ഇരമ്പി വന്നു
അകലെ ഇരമ്പിയടുക്കുന്നൊരു തീവണ്ടി പോലെ.

അടിത്തട്ടിലടിഞ്ഞുകൂടി കിടന്ന വാക്കുകളിൽ
വെളിച്ചം ചിതറി വീണു.
ഭാരമേറിയവ ഭാരമൊട്ടുമില്ലാതെ പൊന്തി വന്നു.
മൂർച്ചകൂടിയവ മിനുസപ്പെട്ടു.
ചിലത് ഒലിച്ചുപോയി.

മേഘങ്ങളും പുഴയിലെ കല്ലുകളും
കഥകൾ ചുരത്തി. ചാ‍യക്കൂട്ടുകളിൽ കലക്കി മറിച്ചു.

വഴി തെറ്റാതൊഴുകുന്ന പുഴയുടേയും
തൊടാൻ തരാതെ നീലിച്ചു കിടക്കുന്നൊരാകാശത്തിന്റേയും
നടുക്ക്
വാക്കുകൾ കൌതുകത്തോടെ നോക്കിനിന്നു
-
പുഴകൾ ഒഴുകുന്നു, ആകാശം അതിശയിച്ചു നിൽക്കുന്നു!



Tuesday, June 28, 2011

സംഗീതം

ശ്വസിച്ചുച്ഛ്വസിച്ച് ശ്വാസം ശ്രുതി ചേരുമ്പോൾ
സ്വപ്നം കണ്ടെടുക്കുന്നൊരു കവിതയായ്
പുലരിയുടെ ഗീതത്തിലേയ്ക്കു
ഉണർന്നെണീയ്ക്കുന്ന
ഉറക്കം



Wednesday, June 22, 2011

നടത്തം

പ്രകാശപൂരിതങ്ങളായ തെരുവു വിളക്കുകളുടെ ചുവട്ടിൽ ശാന്തമായുറങ്ങുന്ന നഗരം.
ഉണർത്താതെ ഞാൻ നടന്നു.

രാവിന്റെ ഉള്ളിൽ നിന്നും
ഇന്നത്തെ കൊച്ചുപ്രഭാതവും പൊടുന്നനെ
എന്റെ കൈകളിലേയ്ക്കു പെറ്റുവീണു.

ഞാൻ കണ്ടുനിൽക്കേ
എന്റെ കൈകളിൽ കിടന്നത് തുരുതുരാ വളർന്നു.
എന്റെ കൈകളിലൊതുങ്ങാതെ അതിന്റെ പ്രകാശമെമ്പാടും പരന്നു.
അത് വെയിലിന്റെ ചൂടിനോടു ചേരുന്നതും നോക്കി ഞാൻ നിന്നു,
ഒരു നിഴൽ പറ്റി.

എന്റെ ഒഴിഞ്ഞ കൈകളിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

Friday, June 03, 2011

ഒരുച്ചമയക്കം

എങ്ങു നിന്നോ വന്നൊരു ചെറുമയക്കം
എപ്പൊഴോ എന്നേയും കൊണ്ടങ്ങു കടന്നുകളഞ്ഞു.

എന്റെ ചലനമറ്റു
വെളിച്ചം പാതിവഴിയിൽ മാഞ്ഞുപോയി.
മറവികളുണർന്നു പൊങ്ങി
ഉയരത്തിലേയ്ക്കങ്ങ് പറന്നുയർന്നു.

ഇനിയൊരു തിരിച്ചുവരവില്ലെന്നോണം
പറന്നു പറന്നങ്ങനെ....
വായുവിൽ തങ്ങിനിന്ന്...
ശ്വാസമടക്കിപ്പിടിച്ച്... പിടി വിട്ട്... തെന്നി തെന്നി...
ഒരു നിമിഷത്തിന്റെ അറ്റത്ത്...

പക്ഷേ,

സാവധാനം താണുപൊങ്ങുന്ന എന്റെ നെഞ്ചിൻ‌കൂടിനുള്ളിൽ
ഉണ്ടായിരുന്നിരിയ്ക്കണം,
ബാക്കിവന്ന
എന്നിലെ ഭദ്രമായ ജീവന്റെ തുടിപ്പുകൾ!
-
വെളിച്ചത്തിന്റെ ഒരു കീറ് വീണ്ടുമാരോ
മറക്കാതെ കണ്ണിലേയ്ക്കെറിഞ്ഞുതന്നിരിയ്ക്കുന്നു!

Friday, May 20, 2011

ജീവിതം നെയ്തെടുക്കപ്പെടുന്നത്
ദിവസങ്ങൾ കൊണ്ടാണോ?
സ്നേഹം കൊണ്ടാണോ?
ഓർമ്മകൾ കൊണ്ടാണോ?

അതോ മരണം കൊണ്ടോ?!

ഓർമ്മകളുടെ കൂടുകളിലേയ്ക്കു തള്ളിവിടാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ഞങ്ങളുടെ ചെറിയ അമ്മായി ഞങ്ങളെ വിട്ടുപിരിഞ്ഞ് ഒരു വർഷം തികയ്ക്കുന്ന ഈ മെയ് 20-നെ കണ്ണുനീരിൽ കുതിർത്തെടുക്കട്ടെ!
-
അവന്റെ ദുഃഖം! 


Monday, May 16, 2011

ചൂട്


പൊള്ളുന്ന ചൂടത്ത്, ചൂടുള്ള കാറ്റത്ത്
വറ്റിയുണങ്ങുന്ന ഓർമ്മകൾ.
വരണ്ടുണങ്ങി
വിണ്ടുകീറുന്ന ഒരു ഹൃദയം.

അതിൽ
ചുട്ടു നീറുന്ന വേദന.
അതിന്റെ
ഉള്ളു തുളയ്ക്കുന്ന പിടച്ചിൽ.

ആ പിടച്ചിലിൽ
വറ്റാത്ത കിണർ പോലെ
നിറഞ്ഞുകൊണ്ടിരിയ്ക്കുന്ന
ചുടുനീരിന്റെ ചൂടിൽ
മെഴുകുപോലുരുകിയൊലിയ്ക്കുന്ന
കനലു പോലുള്ള രണ്ടു കണ്ണുകൾ!



Monday, May 02, 2011

മുറ്റം



നനഞ്ഞ മിറ്റത്ത് വെയിലു പൂക്കുന്ന മണം
വെയിലിന്റെ ചൂടിനു പൂ പരത്തുന്ന മണം

Tuesday, April 26, 2011

വലകൾ

പൂത്തു തുടങ്ങുന്ന മരത്തിൽ നിന്നും തൂങ്ങുന്ന
വെള്ളിനൂലുകൾ കൊണ്ടു നെയ്തെടുക്കുന്ന
ഉടമസ്ഥനില്ലാത്ത വലകൾ

വെയിലത്തു തിളങ്ങുന്ന നേർത്ത വെള്ളിനൂലുകൾ
വെള്ളിവട്ടങ്ങൾക്കുള്ളിൽ തൂങ്ങുന്ന ചുകന്ന പുഴുക്കൾ
വലകൾ ശരീരത്തെ പൊതിയുമ്പോൾ തൊലിപ്പുറത്ത് വല്ലാത്ത പശപശപ്പ്
പൂവിന്റെ കുത്തുന്ന മണം

ഒരു മുറ്റം മുഴുവൻ ഇറങ്ങിയിറങ്ങി വരുന്ന വലകൾ

Wednesday, April 13, 2011

ഒഴുക്ക്


കലപില കൂട്ടുന്ന രണ്ടു കൊച്ചു സന്തോഷങ്ങൾക്കു നടുവിൽ,
രണ്ടു സീറ്റുകൾ കൂടിച്ചേരുന്ന യോജിപ്പിൽ
തണുപ്പ് ഇരച്ചു കയറുന്ന ഇരുത്തം.

കറുത്ത ജനാലച്ചില്ലിലൂടെ
വെയിലു തട്ടാത്ത കാഴ്ചകൾ
പിന്നോട്ടൊഴുകിക്കൊണ്ടേയിരുന്നു...
നിശ്ശബ്ദം.



 


ചിത്രത്തിനു കടപ്പാട് 
http://www.bfg-global.com/portal/top10/english/news_images/2010-08-153586424420_f33544afc8.jpg 



Wednesday, April 06, 2011


ഒരു ഉണർവ്വിന്റെ അറ്റത്ത് നിന്നും
ഒരു സ്വപ്നത്തിന്റെ തുമ്പിലേയ്ക്ക്
ഉറക്കം
തൂങ്ങി നിൽക്കുന്നു

Thursday, March 31, 2011

തുടക്കം

പുഴു തിന്നുതീർക്കുന്ന ഇലകളിൽ
മൂർച്ചയെത്താത്ത ഇളം മുള്ളുകളുടെ കൂർപ്പിൽ
വിടരാറായ ഇതളുകൾക്കുള്ളിൽ
മഞ്ഞുതുള്ളികളായി തുടങ്ങുന്നുണ്ട്
എന്നും ഒരു ലോകം

Wednesday, March 30, 2011

ജനാലയിലൂ‍ടെ

അങ്ങു മേലേ വിരിച്ചിട്ടിരിയ്ക്കുന്ന നീല പരവതാനിയിൽ
നിറയേ ഇലകളും കൊമ്പുകളും കുത്തിവരച്ചിട്ടിരിയ്ക്കുന്നു









അല്ല
ഒരു കാറ്റിൽ പറന്നു വീഴാറായി നിൽക്കുന്നു...




Sunday, March 27, 2011

കയർ


ഏണിപ്പടികൾക്കിടയിലൂടെ ചുറ്റിപ്പിണഞ്ഞ്
അറ്റം ഒരു തല കടക്കാൻ പാകത്തിൽ വലയമാക്കി
നിലം തൊടാതെ ആടിക്കളിയ്ക്കുന്നുണ്ട്...
വലിച്ചുമുറുക്കപ്പെടാവുന്ന ഒരു കയർ.

ഒരു മുഴം
ചുകന്ന കയർ!

Sunday, March 13, 2011

ട്രാഫിക്


തുടർന്നോളാൻ അനുവാദം നൽകുന്ന പച്ചയ്ക്കും
നിർത്തൂ! എന്നാജ്ഞാപിയ്ക്കുന്ന ചുകപ്പിനും
ഇടയിൽ ഉതിരുന്ന
ഒഴുക്കിന്റെ മഞ്ഞനിശ്വാസങ്ങൾ...

Thursday, March 10, 2011

ഒരു ശ്വാസം...

ഉരുവംകൊണ്ടപാടെ ചത്തൊടുങ്ങിക്കൊണ്ടിരിയ്ക്കുന്ന ചിന്തകളുടെ
ഇല്ലാത്ത വലയങ്ങളിൽ കുരുങ്ങി
എന്റെ ശ്വാസം നിലച്ചുപോയ്!


Sunday, March 06, 2011

ചെവി കേൾക്കുന്നത്


1
മുറുക്ക് കടിയ്ക്കുന്ന കറുമുറ ശബ്ദം
മിഠായിയെ അലിയിപ്പിയ്ക്കുമ്പോൾ നാവുതട്ടുന്ന ശബ്ദം
എന്റെ ചെവി അതസഹനീയതയോടെ കാർന്നു തിന്നുന്നു.

2
പൊടി ഉയർത്തി അടിയ്ക്കുന്ന തണുത്ത കാറ്റ്.
എന്റെ മറച്ചുവെയ്ക്കാത്ത ചെവിയിലൂടെ
ചോദിയ്ക്കാതെ കടന്ന്
തൊണ്ടയെ തൊട്ട്, പൊടി നിറച്ച്
അതിന്റെ തണുപ്പ്
മറുചെവിയിലൂടെ അരികുതട്ടി കടന്നുപോകുന്നു.
ചോദിയ്ക്കാതെ...

(തൊപ്പിയിടാതെ ചിരിച്ചുകൊണ്ടെന്റെ മകൾ
കാറ്റിന്റെ തണുപ്പിലേയ്ക്ക്
എന്റെ വിരലിന്റെ പിടിവിട്ടോടുന്നു... )


3
പാടാതെ സൂക്ഷിച്ചുവെച്ച ഒരു പാട്ടിന്റെ ശകലം
ആരുടേയോ ശബ്ദത്തിൽ
എന്റെ ചെവിയിലൂടെ അക്ഷരങ്ങളില്ലാതെ പുറത്തുവരുന്നു...


വാൽകഷ്ണം-
പാടാതെ എടുത്തുവെച്ചിരുന്ന എന്റെ ശബ്ദം
കളഞ്ഞുകിട്ടിയ വരികളുമായി
എന്റെ ചെവിയിൽ തിരിച്ചെത്തുന്നു...

:) 



Wednesday, March 02, 2011

(നി)ശബ്ദം


കാഴ്ചകൾ അടർന്നുവന്നു.
ശബ്ദങ്ങൾ കൂമ്പി നിന്നു.
നിമിഷങ്ങളുരുകിയുറഞ്ഞു.
അക്ഷരങ്ങൾ കൊഴിഞ്ഞുവീണു!



Tuesday, March 01, 2011

പോക്ക്

തുറന്നുവച്ച വലിയൊരു കുങ്കുമചെപ്പിലേയ്ക്കു പകലിന്റെ വെളിച്ചം മെല്ലെ ചാഞ്ഞു വീണു.
കുങ്കുമത്തിന്റെ നിറമാകെ പരന്നു.



Sunday, February 27, 2011

നുറുങ്ങ്


മഞ്ഞിന്റെ പുതപ്പിൽ നിന്നും വേഗത്തിലുണർത്തി മറഞ്ഞുപോകുന്ന രാവിന്റെ മടിയിലേയ്ക്കു മെല്ലെ മെല്ലെ വീണ്ടുമുറക്കി കിടത്തുന്ന പ്രഭാതം...


Thursday, February 24, 2011

ബാക്കിപത്രങ്ങൾ

ഭാരം താങ്ങിത്താങ്ങി അടി തേഞ്ഞു പോകുന്ന ഒരു വാക്കർ,
കാ‍ലം അടിച്ചേൽ‌പ്പിച്ച മുതുവിന്റെ കൂനൽ,
ആരോ എപ്പൊഴോ സമ്മാനിച്ച, തോളോളം എത്തുന്ന രണ്ടു സ്വർണ്ണ വളകൾ,
വെളുത്ത മുടിനാരുകളുടെ ഇടയിൽ മാറാല പിടിച്ച കുറേ ഓർമ്മക്കെട്ടുകൾ,
തുടങ്ങിയതിലേയ്ക്കു തന്നെ വീണ്ടും തിരിച്ചെത്തിക്കൊണ്ടിരിയ്ക്കുന്ന കുറേ നാമങ്ങൾ,

എപ്പോഴും ചിരിയ്ക്കാൻ പുറപ്പെട്ടുനിൽക്കുന്ന ഒളി മങ്ങിയ ഒരു മുഖവും,
ആരേയും ആകർഷിച്ചെടുക്കാൻ വെമ്പുന്ന ഭാവവും,
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടതെന്ന ഭാവമേയില്ലാത്ത അതിലെ കണ്ണുകളും.

പിന്നെ പത്തുപന്ത്രണ്ടു കുഞ്ഞുവായകളിലേയ്ക്ക് തിരുകി,
ചുരത്തി മതിവരാതെ
ഇറക്കം പോരാത്ത ജാക്കറ്റിൽ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന
ആർക്കും വേണ്ടാത്ത
രണ്ടു വലിയ ഭാരങ്ങൾ ബാക്കിയും!



Tuesday, February 22, 2011

ഒരു നിമിഷം...

അതാ ഒരു ജെറ്റ് അലറിവിളിച്ച്
മാനത്തെ കുത്തിക്കീറി മുകളിലേയ്ക്ക് കുതിച്ചുപായുന്നു!
മാനം വന്നുവീണ്
ഇളകികളിയ്ക്കുന്ന ഇലകൾക്കിടയിൽ
നീലക്കഷ്ണങ്ങളായി സസൂക്ഷ്മം
അടുക്കിവെയ്ക്കപ്പെട്ടിരിയ്ക്കുകയായിരുന്നു,
വെറും ഒരു ജനാലയ്ക്കപ്പുറം!



Sunday, February 20, 2011

മടുപ്പ്

എന്നും ഒരേപോലെ കാണുന്ന ഒരേ നിലം.
തലങ്ങും വിലങ്ങും
ചവിട്ടുകൊണ്ടു കിടക്കുന്ന മുഷിഞ്ഞ നിലം.
അതിൽ ചിന്നിച്ചിതറി കിടക്കുന്ന മൊസൈക്കിന്റെ കല്ലുകൾ.
പോരാതെ തുറന്നുവെച്ച പുസ്തകങ്ങളും, കൂട്ടാന്റെ കറയും, കടലാസുകഷ്ണങ്ങളും
പിന്നെ പൊടിയും
കണ്ണിനുകാണാത്ത ചെരുപ്പിലെ മണ്ണും.

എന്നും കാണുന്ന ഒരേ നിലം.

Saturday, February 19, 2011

ഓർമ്മകൾ

അശ്രദ്ധയോടെ അടർത്തിയെടുത്ത നിമിഷങ്ങളെ
ഒന്നിച്ചുചേർക്കുമ്പോൾ
താളുകളിൽ നിന്നും താളുകളിലേയ്ക്കു
പിടിവിട്ടുപോകുന്ന ഒരായിരം ചിത്രങ്ങൾ.

Monday, February 14, 2011

ശിശിരം



പൊഴിയ്ക്കുകയാണ്‌
ഞാനെന്റെയീ മുഴുവൻ ഇലച്ചാർത്തുകളെ.

മഞ്ഞിന്റെ പുതപ്പിൽ,
ശീതക്കാറ്റിൽ
നഗ്നയായ്
ഒരുനാൾ വന്നെത്തുമെന്ന്
കാത്തുനില്ക്കാൻ.


അതെ!
പൊഴിയ്ക്കുകയാണീ വഴിയോരങ്ങളിൽ
വസന്തമേ!
നിനക്കുമാത്രമായ്
ഞാനെന്റെയീ മുഴുവൻ നിറങ്ങളെ!
എന്റെ ജീവന്റെ ജീവനുകളെ...

Note
ചിത്രങ്ങൾക്കു കടപ്പാട് - എന്റെ സഹോദരന്‌.

Sunday, January 16, 2011

ഒരു ജനാലച്ചിത്രം!

കട്ടിലിനോടു ചേർന്ന ജനാലയിലൂടെ അകത്തേയ്ക്കു പരക്കുന്ന സ്വർണ്ണവെളിച്ചത്തിൽ അവളപ്പോഴും തുണ്ടു കടലാസുകളിൽ നിറയേ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു.
തോളറ്റം കിടക്കുന്ന, എണ്ണ തൊടാത്ത ചെമ്പൻ മുടിയുമായി വെളുത്ത ഷെമ്മീസിട്ട് വളകളില്ലാത്ത ഒഴിഞ്ഞ കൈകൾ കൊണ്ട് അവൾ കുന്നും പുഴയും മലയും പൂക്കളും മഴവില്ലും പൂമ്പാറ്റകളും ഒക്കെ വരയ്ക്കും. തോന്നുന്നതെല്ലാം വരയ്ക്കും. അതിനൊക്കെ തോന്നുന്ന നിറങ്ങൾ കൊടുക്കും.

എന്നിട്ട് വെയിൽ മങ്ങിയാൽ അവൾ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കും. ജനാലക്കമ്പി കടിച്ചുപിടിയ്ക്കും. മാലയിടാത്ത കഴുത്തു പൊക്കി മുകളിലേയ്ക്കു നോക്കും. കമ്പിച്ചതുരങ്ങളിലൂടെ വെള്ളനിറമുള്ള ആകാശത്ത് കറുത്ത മേഘച്ചീന്തുകൾ നീങ്ങുന്നത് നോക്കിയിരിയ്ക്കും. പിന്നെ ചിറകു വീശാതെ വട്ടമിട്ടു പറക്കുന്ന പരുന്തിനെ നോക്കും. അവൾ ചെറുവിരൽ കടിച്ചുകൊണ്ടിരിയ്ക്കും.

പിന്നെ കട്ടിലിൽ നീലനിറത്തിലുള്ള വലിയ പൂക്കളുള്ള വിരിയിൽ പതുക്കെ കിടക്കും. അവളുടെ മുഖം പനി കൊണ്ട് തുടുത്തിരിയ്ക്കും. കണ്ണുകൾ വാടിയിരിയ്ക്കും. ഹൃദയമിടിപ്പ് വർദ്ധിച്ചിരിയ്ക്കും.

എന്നാലും കമിഴ്ന്നു കിടന്ന്, തല ചായ്ച് പിന്നെയും അവൾ വരയ്ക്കും.
വരയ്ക്കുന്ന ചിത്രം ഏന്തിവലിഞ്ഞ് ജനാലക്കമ്പിയിലൂടെ പുറത്തേയ്ക്കു കാണിയ്ക്കും. ചിത്രങ്ങളോരോന്നായി കടലാസിൽ നിന്നും പറന്ന്, മിറ്റം മുഴുവൻ കുന്നും മലയും പൂക്കളും പുഴയും മഴവില്ലും നിറയും. അവയെല്ലാം അവൾക്കു മാത്രമുള്ള ഭാഷയിലവളോട് വർത്തമാനം പറയും. അവൾ ചിരിയ്ക്കും.

അവർക്കേ അവളുടെ ഭാഷ അറിയൂ... അവൾക്കേ അവർ പറയുന്നതു മനസ്സിലാവൂ...
അവരുടെ ശബ്ദം മാത്രമേ അവൾക്കു കേൾക്കാനാവൂ...


വീണ്ടും അവളുടെ മുഖം പനി കൊണ്ട് തുടുക്കും. കണ്ണുകൾ വാടും.

എന്നാലും പിന്നേയുമവൾ വരയ്ക്കും ചിത്രം. കോലു പോലുള്ള രണ്ടു കയ്യും, രണ്ടു കാലും, വട്ടത്തിലൊരു തലയും. ഒന്ന് മീശ വെച്ച് ഉയരത്തിൽ, പിന്നൊന്ന് പുള്ളികളുള്ള സാരി ചുറ്റി, അതിനടുത്ത് ഇനിയൊന്ന് പകുതി ഉയരത്തിൽ ബർമൂഡയും ടീഷർട്ടുമിട്ട് കുറ്റിമുടിയിൽ, അതിനു തൊട്ടടുത്ത് കൈപിടിച്ചുകൊണ്ട് സ്കേർട്ടിട്ട് രണ്ടു ഭാഗത്തും പോണിടെയിൽ കെട്ടി ഏറ്റവും ചെറുത്...
ആ ചിത്രമവൾ നിറങ്ങളിൽ മുക്കി തലയിണയ്ക്കടിയിൽ എടുത്തുവെയ്ക്കും.

രാത്രിയായാൽ അവൾക്കിഷ്ടം കിടന്നുകൊണ്ട് ജനാലക്കമ്പികൾക്കിടയിലൂടെ ആകാശത്തിലുള്ളത്രയും നക്ഷത്രങ്ങളെ എണ്ണിനോക്കാനാണ്‌.
അവൾക്കു ശരിയ്ക്കും എണ്ണാനറിയുമോ ആവോ... എന്നാലും എണ്ണും, എന്നിട്ട് പനി കൊണ്ട് കണ്ണുനീരൊലിയ്ക്കും.

അവസാനം എണ്ണിയെണ്ണി തീരാതെ അവളറിയാതെ അവളുടെ കണ്ണുകൾക്കു പനിയുടെ ക്ഷീണം താങ്ങാനാവാതെ പതുക്കെ പതുക്കെ, തോളറ്റം മുടിയുള്ള തല കിടക്കയിലേയ്ക്കു ചാഞ്ഞുവീഴും.

അപ്പോൾ നിലാവത്ത് അവൾ വരച്ച ചിത്രങ്ങളൊക്കെ ഉണർന്നു വന്ന് അവൾക്കു താരാട്ടുപാടി കൊടുക്കും. അവർക്കേ അവൾ കേൾക്കുന്ന ശബ്ദമുണ്ടാക്കാനറിയൂ. അവൾക്കേ അവരുടെ ശബ്ദം കേൾക്കാനാവൂ.
പിന്നെ ആകാശത്തു നിന്നും ചന്ദ്രനും, നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെയും ഇറങ്ങി വന്ന് ജനാലവാതിലിന്റെ ചില്ലിൽ ഒരു ചെറിയ ആകാശമുണ്ടാക്കും. ജനാലയുടെ കമ്പികളിൽ നിലാവിന്റെ തണുപ്പു തട്ടിയ ഈർപ്പം തുള്ളികളായി വീഴാറായി നില്ക്കും.

അവൾ ഉറക്കത്തിലേയ്ക്കു വഴുതി വഴുതി വീഴും. ശ്വാസോച്ഛ്വാസം ഉച്ചത്തിലാവും.
അവളുടെ ഉള്ളിലെ പുറത്തുവരാത്ത ശബ്ദം അവൾ കാണുന്ന ഒരു സ്വപ്നമാവും.
ആ സ്വപ്നത്തിൽ അവളിൽ തുടിയ്ക്കുന്ന ഭാഷ ചിത്രങ്ങളുള്ള വർണ്ണശലഭങ്ങളായി പാറിനടക്കും.
അപ്പോൾ ശബ്ദങ്ങൾ അവളെ കാണും! മൊഴികളവളെ കേൾക്കും!

അപ്പോഴേയ്ക്കും കൊച്ചു മുടിയിഴകൾ തുടുക്കുന്ന മുഖത്തേയ്ക്കു പാറിവീണിട്ടുണ്ടാകും.
അവളുടെ ഷെമ്മീസ് മുട്ടിനുമീതെ കേറി, നീലനിറത്തിലുള്ള വലിയ പൂക്കളുള്ള വിരിയിൽ, അവളുടെ തണുത്തുപോയ കാലുകൾ നീണ്ടുകിടക്കുന്നുണ്ടാകും, പുതയ്ക്കാതെ.
കിടക്ക നിറച്ചും തുണ്ടുകടലാസുകൾ പല നിറങ്ങളിൽ ചിതറിയിരിയ്ക്കും.

ആ നേരത്ത് ആ തണുത്ത ജനാലക്കമ്പികൾക്കിടയിലൂടെ അകത്തേയ്ക്കു നോക്കുകയാണെങ്കിൽ കാണാം
അടഞ്ഞുകിടക്കുന്ന കണ്ണുകളിൽ നിന്നും, ജനാലക്കമ്പിയുടെ നിഴൽ പതിയ്ക്കുന്ന കവിളിലേയ്ക്കപ്പോഴും ഒലിയ്ക്കുന്ന, നീലവെളിച്ചത്തിൽ ശബ്ദമില്ലാതെ തിളങ്ങുന്ന നക്ഷത്രമണിമുത്തുകളേ...

പൊള്ളുന്ന പനിയിലും ഉതിരുന്ന നക്ഷത്രമണിമുത്തുകളേ.
ശബ്ദമില്ലാത്ത, ഭാഷയില്ലാത്ത, നീലവെളിച്ചത്തിൽ തിളങ്ങുന്ന പളുങ്കുമണികളേ.
അവളുടെ കണ്ണുനീരിനെ...

Saturday, October 30, 2010

മിഴികൾക്കുമപ്പുറം

വെള്ളത്തിലേയ്ക്കു ചാഞ്ഞ് കൂമ്പി നില്ക്കുന്നൊരു മൊട്ടുപോലേയുള്ള,
അദ്ഭുതത്തിൽ പൊതിഞ്ഞ നിഷ്ക്കളങ്കതയിലേയ്ക്കു
വലിയ പീലികൾ ഇടയ്ക്കിടെ ഒരു വെഞ്ചാമരം കണക്കെ വീശി
അടഞ്ഞുതുറക്കുന്ന,
ഒന്നു നോക്കിയാൽ നൂറായിരം കഥകൾ പറയുന്ന,
തടാകം പോലെയുള്ള
ആ മിഴികൾ
ചില നേരത്ത് പറയുന്നതെന്താണ്‌?
നനവിൽ കുതിർന്ന ഓർമ്മകളാണോ?
തിങ്ങിവിങ്ങുന്ന ഏകാന്തതകളാണോ?
കലപില പറയാനോ, വിളിയ്ക്കാനോ, അരികെ ചെന്നൊന്നിരിയ്ക്കാനോ
ഒന്നും കഴിയുന്നില്ലെന്ന അറിവിന്റെ നിസ്സഹായതയാണോ?
അതോ തിരികെപ്പിടിച്ചെടുക്കാൻ വെമ്പുന്ന ആ വല്ലാത്തൊരു സാമീപ്യത്തെയാണോ?

ചിലനേരത്ത് അവ കണ്ടെത്താവുന്നതിനുമപ്പുറം പോയിനില്ക്കുന്നു.
കൂടെ നടന്നെത്താനാവാത്ത ആഴങ്ങളിലേയ്ക്കു കൂപ്പുകുത്തുന്നു...

എവിടെയാണത് വേദനിപ്പിയ്ക്കുന്നത്?

Sunday, October 17, 2010

‘അവന്റെ‘ ദുഃഖം

എന്നിലെ ദുഃഖം ഒരു തീക്കനൽ പോലെ
എന്നെ ചുട്ടുപൊള്ളിയ്ക്കുന്നുണ്ടായിരുന്നു.

ദുഃഖം എന്നെ ഭ്രാന്തമായി ചിന്തിപ്പിച്ചിരുന്നു.
നിലയില്ലാത്ത വെള്ളത്തിലേയ്ക്കു തള്ളി നടുക്കിയിരുന്നു.
ചതുപ്പുനിലത്തിലേയ്ക്കു താഴ്ത്തി താഴ്ത്തി ശ്വാസം മുട്ടിച്ചിരുന്നു.

എന്റെ ദുഃഖം എനിയ്ക്കു വലുതെന്നു പറയുന്നതെത്ര ശരി!

ദുഃഖത്തിന്‌ കറുപ്പുനിറമാണ്‌ പറഞ്ഞിരിയ്ക്കുന്നത്.
ഇരുട്ടിന്‌ ദുഃഖത്തിന്റെ ഒരു ഛായ ഉണ്ട്.
ഇരുട്ടിനേക്കാളും ആഴമുള്ള ദുഃഖമുണ്ട്-
വെളിച്ചത്തിന്റെ ഒരു കണം പോലും പ്രതീക്ഷയ്ക്കില്ലാത്തത്രയും
ആഴമുള്ളത്.
എവിടേയും എത്താത്തത്..

ആ ഇരുട്ടിനു കാലമാണു വെളിച്ചം.
എന്നെങ്കിലും വെളിച്ചത്തിന്റെ ഒരു തുണ്ട് കണ്ടുകിട്ടുമ്പോഴേയ്ക്കും
ദിവസങ്ങളും മാസങ്ങളും അനേകം പോയിമറഞ്ഞിരിയ്ക്കും.
വർഷങ്ങൾ തന്നേയും..

എന്നാലും ദുഃഖം അതിന്റെ കറുത്ത മുറിപ്പാടുകൾ എന്നെന്നേയ്ക്കുമായി അവശേഷിപ്പിയ്ക്കുന്നു.
മുറിപ്പാടുകൾ പലപ്പോഴായി വേദനിപ്പിയ്ക്കുന്നു..

ദുഃഖം അടങ്ങികിടക്കാത്ത ഒരു വേദനയാണ്‌.
ദൈവത്തിനും ദുഃഖം ഉണ്ടാവും.
നിമിഷനേരത്തേക്കെങ്കിലും ദുഃഖിച്ചില്ലെങ്കിൽ
ദൈവം ദൈവമാകുന്നില്ല.
അവൻ സ്വാന്തനമാകുന്നില്ല.

ദൈവം ഒരു ‘രക്ഷകനല്ല‘!
ഒരു സുഹൃത്താണ്‌. ആത്മമിത്രമാണ്‌.
ഭൂമിയിലുള്ളവരുടേയെല്ലാം സന്തോഷത്തിലും, ദുഃഖത്തിലും ഒരുപൊലെ പങ്കുചേരുന്ന ഒരു അറിവാണ്‌.
ഭൂമിയിലുള്ളവർക്കെല്ലാം ഒരുപോലെ വർഷിയ്ക്കപ്പെടുന്ന അനുഗ്രഹമാണ്‌.

എന്റെ ദുഃഖത്തിൽ ഞാനറിഞ്ഞത് ആ അറിവിനെയാണ്‌,
എന്നോടൊത്തു ദുഃഖിയ്ക്കുന്ന ആ സർവശക്തനെയാണ്‌!
”ദൈവമേ!“... എന്നു വിളിച്ചാൽ വിളികേൾക്കുന്ന ആ കരുണാമയനേയാണ്‌..
അവനാണെനിയ്ക്കു പ്രാർഥനാദൈവം.
എന്നും നീട്ടി വിളിയ്ക്കാനുള്ള,
എവിടെയെന്നില്ലാത്ത
ആരിലെന്നില്ലാത്ത ആ കൺകണ്ടദൈവം!

ഈ ദുഃഖം ‘അവന്റെ‘ കൂടി ദുഃഖമാണ്‌,
അതെ, ഇത് അവന്റെയും ദുഃഖമാണ്‌,
ഇത് അവനുള്ള ദുഃഖമാണ്‌.

Tuesday, February 09, 2010

കനൽ

കടലിനു വേണ്ടി അലകൾ
കരയോട്‌ നുരയായി കിന്നരിച്ചുകൊണ്ടേയിരുന്നു.

പൂവിനു വേണ്ടി കാറ്റ്‌
ചെടിയെ തഴുകി ഉമ്മവെച്ചുകൊണ്ടേയിരുന്നു.

മണ്ണിനു വേണ്ടി മരങ്ങൾ
ഭൂമിയെ വേരാഴ്ത്തി സ്നേഹിച്ചുകൊണ്ടേയിരുന്നു.

ആകാശത്തിനു വേണ്ടി മേഘം
വീണുടയാത്ത മഴത്തുള്ളികളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.

എത്ര ജ്വലിച്ചുതീർത്തിട്ടും, എരിഞ്ഞുതീർത്തിട്ടും
പറഞ്ഞുതീരാത്ത,
അഗ്നിയോടുള്ള ആരുടേയോ പ്രണയവുമായി
കനൽ മാത്രം
ഒരുപിടി ചാരമായി ബാക്കി!

Thursday, January 07, 2010

സ്നേഹം ഉണ്ടാവുന്നത്‌

കണ്ടതാണ്‌ ഞാൻ
ആകാശത്തു നിന്നും താഴേയ്ക്കു നോക്കിയപ്പോൾ
എന്റെ രണ്ടു കണ്ണുകളിലേയ്ക്ക്‌
ഘോരശബ്ദത്തിൽ
ഭൂമി ഉരുണ്ടുരുണ്ട്‌ വരുന്നത്‌.
സകല പർവ്വതങ്ങളും, താഴ്‌വരകളും, സമുദ്രങ്ങളും എന്റെ കണ്ണുകളിൽ
നിറഞ്ഞു കവിഞ്ഞപ്പോൾ,
വനങ്ങളും, മൃഗങ്ങളും, മനുഷ്യരും, എന്റെ മനസ്സിനെ കവർന്നെടുത്തപ്പോൾ,
ശബ്ദങ്ങളും, വർണ്ണങ്ങളും, കാറ്റും, മഴയും, പുഴയും എന്റെ
ഹൃദയത്തെ തഴുകി ചേർത്തുവെച്ചപ്പോൾ,
കണ്ടതാണ്‌ ഞാൻ
നീലാകാശം ഭൂമിയിലേയ്ക്കു നിലംപൊത്തി വീഴുന്നത്‌.
ആ മടിത്തട്ടിലേയ്ക്കു ഞാൻ പൊടുന്നനെ പിറന്നു വീഴുന്നത്‌.
നീല നിറമുള്ള ഭൂമിയിൽ സ്നേഹം ഉണ്ടാവുന്നത്‌.

Wednesday, December 30, 2009

പുതുവർഷസമ്മാനം.

ഇന്നലെ ഞാനും ചുമരിലെ കണ്ണാടിയും കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് കണ്ണാടി എന്റെ മുടിയിഴകളെ നോക്കിക്കൊണ്ട്‌ പറഞ്ഞു-

"ഏയ്, ദാ നോക്കൂ! ഒരു വെള്ളിനൂൽ"

ഞാൻ കണ്ണാടിയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.
അതെ, ഒരു വെള്ളിനൂൽ.
എന്റെ വലതുഭാഗത്തെ നീണ്ടുകിടക്കുന്ന കറുത്ത മുടിയിഴകൾക്കിടയിൽ, അതേ നീളത്തിൽ അതൊളിച്ചുകളിയ്ക്കുന്നു. ഞാനതിനെ ഒറ്റ ഇഴയായെടുത്ത്‌ നോക്കി.
എനിയ്ക്കു സന്തോഷമായി.

ഞാൻ കണ്ണാടിയോടു പറഞ്ഞു-"ഹാവൂ, അവസാനം വന്നൂലോ, കുറേയായി കാത്തിരിപ്പു തുടങ്ങിയിട്ട്‌."

എന്നാലും അതിനു കൂട്ടായി വേറെയും വെള്ളിനൂലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് മുടിയിഴകളിലൂടെ പരതി നോക്കാൻ മറന്നില്ല.
പാവം അതൊറ്റയ്ക്കാണ്‌, ഇനിയും കൂട്ടുകാരായിട്ടില്ല.
ഞാനതിനെ വെറുതെവിട്ടു. വീണ്ടുമത്‌ ഒളിച്ചുകളിയ്ക്കുവാൻ തുടങ്ങി.

ഞാൻ കണ്ണാടിയെ നോക്കി ചിരിച്ചു.

അപ്പോഴാണ്‌ കണ്ണാടി ഒരു പുഞ്ചിരിയോടുകൂടി എന്നെ ഓർമ്മിപ്പിച്ചത്‌- "പുതുവർഷം"!

:)

എല്ലാ സുഹൃത്തുക്കൾക്കും ബ്ലോഗുകൾക്കും, നന്മയുടേയും സമാധാനത്തിന്റേയും
(വെള്ളിനൂലുകളുടേയും) പുതുവത്സരാശംസകൾ... :)

Friday, November 20, 2009

എന്റെ പ്രിയപ്പെട്ട ഈ സ്ലേറ്റിന്‌..

നിണ്ടൊരു അവധിക്കാലത്തിനു ശേഷം സ്ക്കൂളൊക്കെ തുറന്ന്, പുത്തൻ മണമുള്ള. തിളങ്ങുന്ന കറുകറുത്ത സ്ലേറ്റിൽ എഴുതാൻ തുടങ്ങുമ്പോഴുള്ള അതേ വിറയൽ, ഇപ്പോൾ.. ഉത്സാഹത്തോടെയെങ്കിലും.
ആദ്യത്തെ അക്ഷരം ഏതാവണം?
-എന്തായാലും ഭംഗിയിൽ വേണം.
എവിട്ന്നു തുടങ്ങണം?
-തുടങ്ങിയേ തീരൂ!
എങ്ങനെയാവണം?

(എഴുതിയും മായ്ചും, വീണ്ടുമെഴുതിയും, പിന്നെ പിന്നെയെന്ന് മാറ്റിവെയ്ക്കപ്പെട്ടും പതുക്കെ പതുക്കെ എന്റെ ഈ സ്ലേറ്റ് മങ്ങിത്തുടങ്ങിയപ്പോഴും, അക്ഷരങ്ങളൊക്കെ വിട്ടകന്നപ്പോളും, ഒളിഞ്ഞു നിന്നും പതുങ്ങിപ്പതുങ്ങിയും കൂട്ടുകാരെയൊക്കെ പോയിനോക്കുമ്പോഴും, ഒന്നുമുരിയാടാതെ മടങ്ങിപ്പോരുമ്പോഴും ഒരു രസമുണ്ടായിരുന്നു, നിശ്ശബ്ദമായി മാറിനിൽക്കുന്നതിന്റെ ഒരു സുഖം. ഒന്നെഴുതി അടുത്തതെന്തെന്നില്ലാതെ നിശ്ശബ്ദത പാലിയ്ക്കുന്നതിന്റെ സ്വാതന്ത്ര്യം തരുന്ന ഒരു തരം സുഖം. ഞനിവിടെ ഇല്ലേയില്ല എന്നു നടിയ്ക്കുന്നതിലെ ഒരു 'കള്ളസുഖം'.)

സുഖങ്ങളെയൊന്നും ഉപേക്ഷിച്ചിട്ടല്ല,

എന്നാലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഈ സ്ലേറ്റിൽ,
എഴുതിവെച്ചതൊന്നും മാഞ്ഞുപോവാത്ത ഈ ഇരുണ്ട സ്ലേറ്റിൽ,
ഇപ്പോൾ ഒന്നു കുറിച്ചു വെയ്ക്കട്ടെ,
രണ്ടേരണ്ടു വരികൾ മാത്രം.

...........
...........

എനിയ്ക്കേറ്റവും പ്രിയപ്പെട്ട രണ്ടേ രണ്ടു വരികളാവണം അവ.
ഇവിടെ അതെന്റെ ശബ്ദമാകണം, സംഗീതമാകണം..
പിന്നെ
ഞാൻ മറന്നു പോയ,
എനിയ്ക്കിനിയുമോർത്തെടുക്കാനാവാത്ത,
എനിയ്ക്കു പ്രിയപ്പെട്ട ഒരു ഈണത്തിൽ അവരിവിടെ ഉണരണം.

അതിനു മുൻപായി,
എന്റെയുള്ളിൽ കൂടുകൂട്ടി, പറക്കമുറ്റി നിൽക്കുന്ന
മൗനത്തിന്റെ പക്ഷിക്കുഞ്ഞുങ്ങളെ ഇവിടെ പറത്തിവിട്ട്‌
ആ കുഞ്ഞു തൂവലുകൾ കൊണ്ട്
ഈ സ്ലേറ്റ്‌ ഞാനൊന്നു മിനുക്കിയെടുക്കട്ടെ!

Saturday, October 10, 2009

MSL




എന്തെഴുതിയാലും അതിനടുത്തെത്തുന്നില്ല, എത്ര ആലോചിച്ചിട്ടും അതുൾക്കൊള്ളാനാവുന്നില്ല..
അവിശ്വസനീയം!

ജ്യോനവന്‌ ആദരാഞ്ജലികൾ!

Saturday, May 09, 2009

യേശുദേവൻ

യേശു ദേവനാണോ? യേശുനെന്തിനാ വേദനിയ്ക്കുന്നത്‌?
അവൾക്കൊരുപാട്‌ സംശയങ്ങളുണ്ട്‌. പക്ഷേ ആരോടും ഇതുവരെ ചോദിച്ചിട്ടില്ല.

അവിടടുത്തുള്ള ഒരു പള്ളിയിലേയ്ക്കു ആഴ്ചതോറും അച്ഛന്റെയൊപ്പം പോകാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ അനിയൻകുട്ടനും ഒപ്പം വരും. അവിടെയുള്ള പാവപ്പെട്ട കുട്ടികളെ ചികിത്സിയ്ക്കാനാണു അച്ഛൻ പോകാറുള്ളത്‌. ആ സമയത്ത്‌ അവളേയും അവളുടെ കുഞ്ഞനിയനേയും പള്ളിയ്ക്കടുത്തുള്ള ഒരു കൊച്ചു വീട്ടിലേയ്ക്കു അവിടത്തെ സിസ്റ്റർമാർ കൊണ്ടുപോകും. ആ വീടിന്റെ ചുവരുകളിൽ നിറയേ യേശുവിന്റെ ചിത്രങ്ങൾ ഉണ്ടാകും. കത്തിത്തീർന്ന മെഴുകുണ്ടാവും. അവർ നിറയേ കേക്കു കൊടുക്കും, മിഠായി കൊടുക്കും, ഇഷ്ടമുള്ളതൊക്കെ കൊടുക്കും. അമ്മയുടെ നോട്ടത്തെയൊന്നും പേടിയ്ക്കാതെ അച്ഛൻ വരുന്നവരെ ഇഷ്ടമുള്ളത്ര എന്തും വയറുനിറച്ച്‌ കഴിയ്ക്കാം. സിസ്റ്റർമാരുടെ ഇടയിൽ അവരുടെ വാത്സല്യഭാജനങ്ങളായി, കേന്ദ്രബിന്ദുക്കളായി അവിടങ്ങനെ കൂടുമ്പോൾ അവളും അനിയൻകുട്ടനും അഭിമാനപുളകിതരാകും.

പള്ളിയിൽ നിന്നും ആ കൊച്ചു വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ദൂരെ അകലേയ്ക്കു നോക്കിയാൽ നീല നിറത്തിലുള്ള വലിയ മലകൾ ഉയർന്നു നിൽക്കുന്നതു കാണാം. പരന്നു നീണ്ടു കിടക്കുന്ന സ്ഥലം കാണാം. സിസ്റ്റർമാരുടെ കൂടെ നടക്കുമ്പോൾ അവരുടെ ഒരു പ്രത്യേക മണം അവളുടെ മൂക്കിലുടെ അരിച്ചു കയറും. അവരുടെ അരയിൽ തൂങ്ങികിടക്കുന്ന വലിയ കുരിശുമാലയിൽ തൊട്ടുനോക്കാൻ തോന്നും. അവരുടെ നഗ്നമായി കിടക്കുന്ന കാതുകൾ തലയിലൂടെ ഇട്ടിരിയ്ക്കുന്ന തുണിയ്ക്കിടയിലുടെ കാണാനില്ലേന്ന് എല്ലാ പ്രാവശ്യവും അവൾ പ്രത്യേകം ശ്രദ്ധിയ്ക്കും. അവരുടെ കുപ്പായത്തിന്റെ ഇറക്കം കാൽപാദം തൊടാതെ കണങ്കാലിനു ലേശം മീതെ വരെ മാത്രം കിടക്കുന്നത്‌ അവൾ കൗതുകത്തോടെ നോക്കാറുണ്ട്‌. അവർക്കെല്ലാവർക്കും ഒരേ ശബ്ദം, ഒരേ ഭാഷ, ഒരേ സ്നേഹം എന്നവൾക്കു തോന്നും.

ഇടയ്ക്ക്‌ പള്ളിയിൽ പോയാൽ ഒരു കസേരയിലിരുന്ന് അച്ഛൻ ഓരോ കുട്ടികളേയായി സ്റ്റെതസ്കോപ്പ്‌ വെച്ചു പരിശോധിയ്ക്കുന്നത്‌ കാണാം. രണ്ടു ഭാഗത്തും ഇടവിട്ടിടവിട്ട്‌ നിറയേ വാതിലുകളുള്ള ആ നീണ്ട ഹാളിന്റെ അറ്റത്തേയ്ക്കവൾ നോക്കും. അവിടെ യേശു ചുവരിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. കയ്യിലും കാലിലും ചോരത്തുള്ളികൾ. ആ യേശുവുന്റെ മുമ്പിലിരുന്നാണ്‌ അച്ഛൻ കുട്ടികളെ നോക്കുക. കുരിശിൽ കിടക്കുന്ന യേശു എങ്ങനെ ദൈവമാവും എന്നു പലവട്ടം അവൾ സംശയിച്ചിട്ടുണ്ട്‌. യേശുവിനെ കാണുമ്പോഴൊക്കെ അവൾക്കു സങ്കടമാണു തോന്നുക. യേശുവിന്റെ മുഖത്ത്‌ വേദനയാണെന്നും തോന്നും. ദൈവങ്ങൾ എപ്പോഴും ചിരിയ്ക്കുകയല്ലേ ചെയ്യുക? നല്ല കുപ്പായമൊക്കെ ഇട്ട്‌ കണ്ണെഴുതി പൊട്ടു തൊട്ട്‌ ചിരിച്ചുകൊണ്ടു നിൽക്കുന്ന ദൈവങ്ങളെ കാണാൻ എന്തു ഭംഗിയാ എന്നവൾ ഓർക്കും.
എന്നാലും യേശുവിനേയും അവൾക്കു വലിയ ഇഷ്ടമായിരുന്നു. കുരിശു വരയ്ക്കാനും അവൾ ഇഷ്ടപ്പെട്ടിരുന്നു. അവളൊരിയ്ക്കൽ സ്കൂളിൽ ഒരുച്ചയ്ക്ക്‌ യേശുവിന്റെ സിനിമ കാണുകയുണ്ടായി. അന്ന് ആ സിനിമ കണ്ട്‌ അവളും കൂട്ടുകാരും എല്ലാവരും കരഞ്ഞു. അവളുടെ ശരീരം വേദന കൊണ്ടു പുളയുന്നതായി തോന്നി. അവളുടെ മനസ്സ്‌ അന്ന് ഒരുപാട്‌ വിഷമിച്ചു. അതിനു ശേഷമാണ്‌ യേശുവിനെ അവൾക്കു വലിയ ഇഷ്ടമായത്‌.

പക്ഷേ പിന്നെ പള്ളിയിൽ ചെല്ലുമ്പോഴൊക്കെ അവിടം മുഴുവൻ എന്തൊക്കെയോ അവൾക്കറിയാത്ത കഥകളുറങ്ങികിടപ്പുണ്ടെന്നു തോന്നുമവൾക്ക്‌. പള്ളിയിലെ നിശ്ശബ്ദത തെല്ലൊന്ന് അസ്വസ്ഥമാക്കാറുണ്ട്‌ അവളെ. പള്ളിയിരിയ്ക്കുന്ന പ്രദേശമാകെ ശാന്തമൂകമാണ്‌. മൂകതയിൽ ഉയർന്നുനിൽക്കുന്ന പള്ളിയിലേയ്ക്കു വന്നും പോയുമിരിയ്ക്കുന്ന സിസ്റ്റർമാർ നിശ്ശബ്ദതയുടെ മാലാഖമാരാണെന്ന് അവളറിയാതെ അവൾക്കു തോന്നും. സിസ്റ്റർമാരെ കാണുമ്പോൾ, അവരെല്ലാമറിഞ്ഞ്‌ ചിരിയ്ക്കുന്നതാണെന്നു തോന്നും. അവൾക്കവരോട്‌ ഇഷ്ടം തോന്നാറുണ്ടെന്നു മാത്രമേ അവൾക്കറിയൂ.

കുരിശിലെ യേശുവിനേക്കാളും ഉണ്ണിയേശുവിനെയാണു അവൾക്കു കൂടുതലിഷ്ടം. ഉണ്ണിയേശു ഉണ്ണിക്കണ്ണനെപ്പോലെയാണെന്നു തോന്നും. ഉണ്ണിയേശുവിനു വേദനയില്ല. ഉണ്ണിയേശു കാലിത്തൊഴുത്തിലാണു ജനിച്ചതെന്നവൾക്കറിയാം. ക്ലാസ്സിലെ സിനു ജോസഫിന്റെ വീട്ടിൽ ക്രിസ്ത്മസിനു സ്റ്റാർ തൂക്കുക മാത്രമല്ല ചെയ്യുക ത്രേ, വീടിനു മുന്നിൽ പുൽക്കൂടുണ്ടാക്കി, അതിൽ ഉണ്ണിയേശുവിനെ കിടത്തുകയും ചെയ്യുമത്രേ! അവൾക്കതു കാണാൻ വലിയ ആഗ്രഹമായിരുന്നു. അവളുടെ വീട്ടിലും ക്രിസ്ത്മസിനു ഉള്ളിൽബൾബു കത്തി ചെറിയ ചെറിയ സുഷിരങ്ങളിലൂടെ പ്രകാശം പരത്തുന്ന സ്റ്റാർ കെട്ടിത്തൂക്കാൻ വലിയ ആഗ്രഹമായിരുന്നു. എന്നാലുമത്‌ ആരോടും അവൾ പറഞ്ഞിരുന്നില്ല. ക്രിസ്ത്മസിന്റെ തലേന്നു രാത്രി ക്രിസ്ത്മസ്‌ അപ്പൂപ്പനും കൂട്ടുകാരും വരുന്നതു അവളും അനിയൻകുട്ടനും കാത്തിരിയ്ക്കാറുണ്ട്‌. ഓരോ വീടുകളിലായി കയറിയിറങ്ങി അവർ അവളുടെ വീട്ടിലുമെത്തും, പാട്ടു പാടിക്കൊണ്ട്‌. അപ്പോഴേയ്ക്കും അവർ ഉറങ്ങിക്കഴിയും. ഉറക്കച്ചടവോടെ അച്ഛനുമമ്മയോടൊപ്പം ക്രിസ്ത്മസ്‌ അപ്പൂപ്പനെ കാണുമ്പോൾ അപ്പൂപ്പൻ അവളുടേയും അനിയൻകുട്ടന്റേയും കയ്യിൽ ഇത്തിരിപോന്ന ജീരകമിഠായികൾ വെച്ചുകൊടുക്കാറുണ്ട്‌. ക്രിസ്ത്മസ്‌ അപ്പൂപ്പൻ വരുമ്പോൾ വരവേൽക്കാൻ ഒരു ക്രിസ്ത്മസ്‌ ട്രീ മിറ്റത്ത്‌ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിയ്ക്കാറുണ്ട്‌; ഓണത്തിനു മിറ്റത്ത്‌ പൂവിടുന്ന പോലെ. വിഷുവിനു മിറ്റത്ത്‌ പടക്കങ്ങൾ പൊട്ടിയ്ക്കുന്നപോലെ. ഓണവും വിഷുവും ഒക്കെ വന്നാൽ മുറ്റം എന്തു ഭംഗിയാവും എന്നവൾ ഇടയ്ക്കിടയ്ക്കു ആലോചിയ്ക്കാറുണ്ട്‌. ഓണവും വിഷുവും ഒക്കെ വരാൻ കുറേ ദിവസങ്ങൾ ഇനിയും കഴിയണമായിരിയ്ക്കും എന്നും ചിന്തിയ്ക്കും. ക്രിസ്ത്മസ്‌ വരാൻ അതിലും കുറേ ദിവസങ്ങൾ കഴിയണമായിരിയ്ക്കും എന്നും.

വിഷുവാണവൾക്കു കൂടുതൽ ഇഷ്ടം. കാരണം പടക്കം പൊട്ടിയ്ക്കാലോ. അതിലും കൂടുതൽ ഇഷ്ടം കമ്പിത്തിരിയോടും പൂത്തിരിയോടും, ചക്രത്തോടും തന്നെ. ഓലപ്പടക്കം, മാലപ്പടക്കം അതൊന്നും ഒട്ടും ഇഷ്ടമല്ല. അവളുടെ ചേച്ചിമാരൊക്കെ വലിയ ധൈര്യശാലികളാണു. അവർക്കൊക്കെ പൊട്ടുന്നവയോടും വലിയ ഇഷ്ടമാണു. ഓണത്തിനു പൂവിടാം, പക്ഷേ രാവിലെ പഴനുറുക്കും പപ്പടവുമാണു ഉണ്ടാവുക. അതവൾക്കു ഇഷ്ടമല്ല. പക്ഷേ ഓണത്തിനു പഴനുറുക്കേ ഉണ്ടാവൂ എന്നറിയാവുന്നതുകൊണ്ട്‌, അവൾ വാശിപിടിയ്ക്കാൻ പോവാറില്ല. വാശിപിടിച്ചാലും കാര്യമൊന്നുമില്ല എന്നു മാത്രമല്ല അമ്മ ദേഷ്യപ്പെടുമെന്നതും ഉറപ്പാണു. എന്നാലും അവൾ ഓണവും വിഷുവും ഒക്കെ വരാൻ എപ്പോഴും കാത്തിരിയ്ക്കാറുണ്ട്‌. സ്ക്കൂൾ അടയ്ക്കും, പുതിയ ഉടുപ്പുകൾ എല്ലാവരും തരും, പിന്നെ വീടിന്റെ മുറ്റം കാണാൻ നല്ല ഭംഗിയാവും, പഠിയ്ക്കണ്ട അതൊക്കെ അവൾക്കു വലിയ ഇഷ്ടമാണ്‌. സിനു ജോസഫിന്റെ വീട്ടിലും ക്രിസ്ത്മസ്‌ വരുമ്പോൾ അങ്ങനെയാവും എന്നവൾ ചിന്തിയ്ക്കാറുണ്ട്‌.

അവൾക്കും കുഞ്ഞനിയനും പക്ഷേ പായസത്തേക്കാളും, സദ്യയേക്കാളും ഒക്കെ കൂടുതൽ ഇഷ്ടമുള്ള വേറൊരു സാധനമുണ്ട്‌-കേക്ക്‌. ക്രിസ്ത്മസ്‌ വന്നാൽ ഒരുപാട്‌ കേക്കുകൾ അവളുടെ വീട്ടിലെത്താറുണ്ട്‌. പക്ഷേ അമ്മ കൊടുക്കന്നത്രയുമേ കഴിയ്ക്കാൻ പാടുള്ളു, കൂടുതൽ കഴിച്ചാൽ വയറു കേടുവരുമത്രേ! അമ്മ അങ്ങനെയാണ്‌ എല്ലാം കുറച്ചു കുറച്ചേ തരുള്ളൂ.
പിന്നെ ഇഷ്ടം മീനും, കോഴി ഇറച്ചിയും. അടുത്ത വീട്ടിലെ കുഞ്ഞിത്ത -ഫസലിന്റെ ഉമ്മ- ആണ്‌ അവളെ മീനും കോഴിയും ഒക്കെ കഴിയ്ക്കാൻ ശീലിപ്പിച്ചത്‌. പിന്നെ ക്ലാസ്സിലെ റസിയ ഇടയ്ക്കൊക്കെ അവൾക്കു മീൻ കൊടുക്കാറുണ്ട്‌. അവളുടെ അമ്മ അതൊന്നും വീട്ടിലുണ്ടാക്കാറില്ല, പക്ഷേ അച്ഛൻ അടുത്തു വന്നിരുന്ന്, എല്ലും മുള്ളും ഒക്കെ മാറ്റിക്കൊടുത്ത്‌ എല്ലാം കഴിയ്ക്കാൻപാകമാക്കി കൊടുക്കും. അമ്മയ്ക്കു എപ്പോഴും പേടിയാണ്‌, മുള്ളു തൊണ്ടയിൽ കുടുങ്ങിയാലോ, എല്ലു ഇറങ്ങിപ്പോയാലോ എന്നൊക്കെ. അമ്മ അതൊക്കെ ശ്രദ്ധിച്ചുകൊണ്ട്‌ കയ്യിലൊരു ഗ്ലാസ്സ്‌ വെള്ളവും പിടിച്ചുകൊണ്ട്‌, എന്നാൽ പ്ലേറ്റിലുള്ളതിലൊന്നിലും തൊടാതെ അവളുടേയും കുഞ്ഞനിയന്റേയും കൂടെയിരിയ്ക്കും.

ക്ലാസ്സിലെ സിനു ജോസഫാണ്‌ അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി. സിനു പൊട്ടു തൊടാറില്ല. പകരം നെറ്റിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം മനസ്സിലാക്കാൻ പറ്റുന്ന എണ്ണമയമുള്ള ഒരു കുരിശു വരച്ചിട്ടുണ്ടാവും. സിനുവിനു അഞ്ചു ചേച്ചിമാരും ഒരു ചേട്ടനും ഉണ്ട്‌. സിനു അമ്മയെ അമ്മച്ചീന്നും, അച്ഛനെ അപ്പച്ചൻ എന്നുമായിരുന്നു വിളിച്ചിരുന്നത്‌. സിനുവിന്റെ ചേച്ചിമാർക്കും ചേട്ടനുമൊക്കെ സിനുവിനെപ്പോലെ തന്നെ s-ൽ ആണ്‌ പേരുകൾ. അവരുടെയെല്ലാം പേരുകളവൾക്കു കാണാപാഠമായിരുന്നു. സിനുവിന്റെ വീട്ടിൽ എല്ലാവരും കൂടി എന്തു രസമായിരിയ്ക്കുമെന്നവൾ സങ്കൽപ്പിച്ചു നോക്കും. സിനുവും ചേച്ചിമാരും ചേട്ടനും, അമ്മച്ചിയും അപ്പച്ചനും എല്ലാവരും കൂടി ഞായറാഴ്ച പള്ളിയിൽ പോയി മുട്ടുകുത്തി നിന്ന് യേശുവിനെ നോക്കി കുരിശു വരയ്ക്കുന്നുണ്ടാവും എന്നവൾ എല്ലാ ഞായാറാഴചകളിലും വിചാരിയ്ക്കും.
സിനുവിന്റെ അമ്മച്ചി സിനുവിനെ മോളേ എന്നു വിളിയ്ക്കാറുണ്ട്‌. അവളുടെ അമ്മ അവളെ പേരു മാത്രമേ വിളിയ്ക്കു, അവളുടെ അമ്മ മാത്രമല്ല, വല്യമ്മയും എല്ലാവരും അങ്ങനെയാണ്‌. അതെന്താ അവരൊന്നും മക്കളെ, മോളേ എന്നും മോനേ എന്നുമൊക്കെ സിനുവിന്റമ്മച്ചിയെ പോലെ വിളിയ്ക്കാത്തത്‌, മടിയിലിരുത്തി കൊഞ്ചിയ്ക്കാത്തത്‌, കവിളിൽ എപ്പോഴും ഉമ്മയൊന്നും വെയ്ക്കാത്തത്‌, എന്നൊക്കെ അവൾ ഇടയ്ക്കു ആലോചിച്ചുനോക്കും.

സിനുവിന്റെ വീട്‌ കാണാൻ അവൾക്കെന്നും മോഹമായിരുന്നു. സിനുവിന്റെ വീട്‌ വലുതാണെന്നവൾ മനസ്സിലാക്കിയിട്ടുണ്ട്‌.സിനുവിന്റെ വീട്ടിലാണ്‌ അവളുടെ വീട്ടിലെക്കാളും മുൻപെ ടി.വി വാങ്ങിയത്‌. വീടിനു മുകളിലുണ്ടാവുന്ന ആന്റിന അവൾ മനസ്സിൽ സങ്കൽപ്പിച്ചു നോക്കും. ഒരിയ്ക്കൽ അവളച്ഛനോടു പറയുകതന്നെ ചെയ്തു. ടി.വി ഇല്ലെങ്കിലും സാരല്യ അച്ഛാ, ഒരു ആന്റിനയെങ്കിലും വീടിനു മുകളിൽ വെച്ചുപിടിപ്പിയ്ക്കാൻ.
അവളുടെ അച്ഛനും തൊട്ടപ്പുറത്ത്‌ പുതിയൊരു വീട്‌ വെയ്ക്കുന്നുണ്ട്‌. അതും വലുതാണ്‌. അച്ഛന്റെ ഒപ്പം വീടുപണി നടക്കുന്നേടത്തേയ്ക്ക്‌ അവളെന്നും പോകാറുണ്ട്‌. പുതിയ വീട്‌ അവൾക്കൊരുപാടിഷ്ടമായി. അവൾക്കവിടെ താമസിയ്ക്കാൻ ധൃതിയായിരിയ്ക്കുകയാണ്‌. നിലം അച്ഛൻ മൊസൈക്‌ ചെയ്യാൻ പോവാണത്രേ-അവൾക്കു സന്തോഷായി, സിനുവിന്റെ വീട്ടിലേയും നിലം മൊസൈക്കാണെന്നവൾ ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്‌.

അങ്ങനെ ഒരു ദിവസം സ്ക്കൂളിൽ നിന്നും സിനുവിന്റെ വീട്ടിലേയ്ക്കു പോകാൻ തന്നെ അവളും കൂട്ടുകാരി സിന്ധു.ജി.യും കൂടി ഉറപ്പിച്ചു. സിനു അവരെ വിളിയ്ക്കുകയും ചെയ്തു.
വലിയൊരു പുഴ കടന്നു വേണം സിനുവിന്റെ വീട്ടിലെത്താൻ. നെല്ലിപ്പുഴ എന്നാണാ പുഴയുടെ പേര്‌. പുഴയ്ക്കരികിലാണ്‌ സ്ക്കൂൾ. പുഴ കടന്നു കഴിഞ്ഞാൽ കുറേ ദൂരം നടക്കണം. ആ ഭാഗത്ത്‌ പുഴയിൽ വെള്ളം കുറവേ ഉണ്ടാകൂ, സുഖമായി വെള്ളത്തിലൂടെ ഉരുളൻകല്ലുകളിൽ ചവുട്ടി നടക്കാം. സ്കൂൾ വിടുന്നതിനു മുൻപേ തിരിച്ചെത്താനായിരുന്നു പരിപാടി ഇട്ടത്‌.
അവർ സ്ക്കൂളിൽ നിന്നും നേരെ നടന്നു. സംസാരിച്ച്‌, നടന്നു നടന്ന് എത്രയായിട്ടും വീടെത്താത്തതു കണ്ട്‌ അവളൊന്നു സംശയിച്ചു, ഇനി സ്ക്കൂൾ വിടുന്നതിനു മുൻപ്‌ തിരിച്ചെത്താൻ പറ്റില്ലേ? എന്നാലും സിനുവിന്റെ വീടൊന്നു കാണാതെ ഇനി എന്തായാലും തിരിച്ചു പോണ്ട എന്നവൾ നിശ്ചയിച്ചു.

സിനുവിന്റെ വീട്‌ നല്ല ഭംഗിയായിരുന്നു കാണാൻ. പക്ഷേ അവൾ വിചാരിച്ചതിലും ഇരുട്ടു മുറികളായിരുന്നു കൂടുതലും. എന്നാൽ വീടിന്റെ ഉമ്മറത്തു തന്നെ അവളൊട്ടും പ്രതീക്ഷിയ്ക്കാത്തെ ഒരു ചിത്രം കണ്ടു. അവളെ വല്ലാതെ ആകർഷ്യ്ക്കുന്ന ഒരു ചിത്രം, നീണ്ടിട്ടൊരു ചില്ലുകൂട്ടിൽ വലിയൊരു ചിത്രം - വലിയൊരു മാതാവും, മാതാവിന്റെ മടിയിലൊരു ഉണ്ണിയേശുവും. അവൾക്കതു കണ്ടുകൊണ്ടിരിയ്ക്കാൻ തോന്നി. ആ ഉണ്ണിയേശുവിനു ശരിയ്ക്കും വീട്ടിലെ പൂജാമുറിയിലെ ഉണ്ണിക്കണ്ണന്റെ അതേ ഛായ. അവളതും നോക്കിനിന്നു കുറേ നേരം-ഈയുണ്ണിയേശുവിനെ കാണാൻ നല്ല രസമുണ്ട്‌.
സിനുവും സിന്ധുവും മുറ്റത്തു എന്തൊക്കെയോ കളിയ്ക്കുന്നുണ്ടായിരുന്നു. സിനുവിന്റെ അപ്പച്ചൻ വീട്ടിലില്ല. അമ്മച്ചി അടുക്കളയിലാണ്‌, കേക്ക്‌ എന്തായാലും സിനുവിന്റെ അമ്മച്ചി തരാതിരിയ്ക്കില്ല. ചേച്ചിമാരൊക്കെ വീട്ടിലുണ്ട്‌. സിനുവിന്റെ മൂത്ത ചേച്ചിയ കാണാൻ നല്ല ഭംഗിയുണ്ടെന്നു തോന്നി അവൾക്ക്‌. ആ വീടും വലിയ തോട്ടവും എല്ലാം കണ്ട്‌, അവൾക്കു തിരിച്ചു പോകാനേ തോന്നിയില്ല, അവളുടെ വീടും ഇവിടെയായിരുന്നെങ്കിൽ എന്നോർത്തു കൊണ്ട്‌ അവൾ മിണ്ടാതെ വീടിനുള്ളിൽ അലങ്കരിയ്ക്കാൻ വെച്ചിട്ടുള്ള ഓരോ സാധനങ്ങളേയും നോക്കിക്കൊണ്ട്‌ ഉമ്മറത്തുള്ള വലിയ സോഫയിൽ ഒറ്റയ്ക്കിരുന്നു.

പെട്ടെന്നാണവൾക്കു ഓർമ്മ വന്നത്‌, തന്റെ കൊച്ചനുജൻ സ്ക്കൂൾ ബസ്സിൽ കേറിയിട്ടുണ്ടാകുമോ എന്ന്. എന്നും അവൻ കേറിയിട്ടില്ലേ, എന്നു നോക്കാറുള്ളതാണ്‌. അവൻ ചെറിയ ക്ലാസ്സിലായതുകൊണ്ട്‌ നേരത്തെ തന്നെ ബസ്സിൽ കയറിയിട്ടുണ്ടാവും. ആദ്യത്തെ ദിവസം അവൻ കുറേ നേരം അവളുടെ ക്ലാസ്സിനു മുന്നിൽ ജനാലയിൂടെ അവളേയും നോക്കി, ഒറ്റയ്ക്കു കാത്തു നിന്നിരുന്നു. അന്നവൾക്ക്‌ ക്ലാസ്സിൽ എടുക്കുന്നതൊന്നും ശ്രദ്ധിയ്ക്കാൻ കഴിഞ്ഞില്ല. അവൾക്കു അനിയനെ ക്ലാസ്സിലേയ്ക്കു കൊണ്ടുവന്ന് തന്റെ ഒപ്പം ഇരുത്തണമെന്നു തോന്നി, പക്ഷേ ടീച്ചറോടു പറയാൻ പേടി തോന്നി.
ഇപ്പോൾ അവളുടെ ഹൃദയം മിടിയ്ക്കാൻ തുടങ്ങി. അവൻ ക്ലാസ്സിൽ ഒറ്റയ്ക്കിരിയ്ക്കുകയാവുമോ? ടീച്ചർ അവനെ കാണാതിരിയ്ക്കുമോ? അവൻ ബാഗും മടിയിൽ വെച്ച്‌ ക്ലാസിലെങ്ങാനും ഉറങ്ങിപ്പോകുമോ? അവൾക്കു സ്ക്കൂളിലെത്താൻ ധൃതിയായി. ബസ്സിൽ നിന്നും അവനെ ഇറക്കിയ ശേഷമേ താൻ ഇറങ്ങാറുള്ളു. അവനൊന്നും അറിയില്ല. ബസ്സിൽ അവൻ ഉറങ്ങാറുണ്ട്‌. അവൻ ചെറിയ കുട്ടിയാണ്‌. ചോറുപാത്രം തുറക്കുമ്പോളുണ്ടാവുന്ന മോരിന്റെ മണം കേട്ടാൽ ഛർദ്ദിയ്ക്കും. ഫ്ലാസ്ക്കിലെ പാലിന്റെ മണം കേട്ടാലും ഓക്കാനിയ്ക്കും. അമ്മ അതുകൊണ്ട്‌ ഇപ്പോളവന്‌ മോരും പാലുമൊന്നും കൊടുത്തയയ്ക്കാറില്ല എന്നു പറയുന്നതു കേട്ടിട്ടുണ്ട്‌. സ്ക്കൂളിൽ വന്നുകഴിഞ്ഞാൽ അവൻ പാവമാണ്‌. പക്ഷേ വീട്ടിൽ അവൻ മഹാവികൃതിയാണ്‌. അവളെ കുറേ ഉപദ്രവിയ്ക്കും, ചിലപ്പോൾ അടിയ്ക്കും, ഇടിയ്ക്കും, അച്ഛന്റെ മുറിയിൽ പോയി ആവശ്യമില്ലാത്തതൊക്കെ വലിച്ചിടും, ശ്രധിച്ചില്ലെങ്കിൽ മരുന്നൊക്കെയെടുത്ത്‌ കുടിയ്ക്കും. അവൻ അടുക്കളയിലേയ്ക്കു വരാതിരിയ്ക്കുവാൻ അമ്മ അടുക്കളവാതിലിൽ അപ്പുആശാരിയോടു പറഞ്ഞ്‌ ഒരു 'അത്താണി' പിടിപ്പിച്ചു വെച്ചിട്ടുണ്ട്‌. അവൻ അടുക്കളയിലെത്തിയാൽ കിണറ്റിലേയ്ക്കു കയ്യിൽകിട്ടിയതൊക്കെ വലിച്ചെറിയും. അവിടെം ഇവിടെം ഒക്കെ മൂത്രമൊഴിയ്ക്കും.
അമ്മയുടെ തൊട്ടടുത്ത്‌ ഒരു കുഞ്ഞുവാവയായി അവൻ കിടന്നിരുന്നത്‌ ഇപ്പോഴും അവൾക്കോർമ്മയുണ്ട്‌. അവനെ അവൾക്കെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു, അത്രയ്ക്കു തടിച്ചിട്ടായിരുന്നു അവൻ. അവനുണരുമ്പോൾ അവന്റെ തൂക്ക്‌ ആട്ടുന്ന ജോലി അവൾക്കായിരുന്നു. അമ്മ പാടുന്ന പാട്ടൊക്കെ ഓർത്തെടുത്ത്‌ അവനു പാടിക്കൊടുത്തിരുന്നു അവൾ. അവന്റെ കഴുത്തിൽ ആലിലയിൽ കാലിന്റെ പെരുവിരൽ കുടിച്ചു കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ലോക്കറ്റുള്ള ഒരു മണിമാല ഇട്ടുകൊടുത്തിട്ടുണ്ടായിരുന്നു അമ്മ.

സിനുവിന്റെ അമ്മ കേക്കും ബിസ്ക്കറ്റും ഒക്കെ തന്നു. ടി.വി ഓൺ ചെയ്തു. പക്ഷേ ഒന്നും കഴിയ്ക്കാൻ തോന്നുന്നില്ല. ടി.വി യും കാണാൻ തോന്നുന്നില്ല. അവൾക്കെങ്ങനെയെങ്കിലും സ്ക്കൂളിൽ തിരിച്ചെത്താൻ ധൃതിയായി. അവളൊരു കഷ്ണം കേക്ക്‌ കയ്യിൽ തന്നെ പിടിച്ചു. എല്ലാവരും ടി.വിയിൽ നോക്കിയിരിയ്ക്കുകയാണ്‌. സിനു അവളുടെ അമ്മച്ചിടെ മടിയിൽ കയറിയിരിയ്ക്കുന്നു. അമ്മച്ചി അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരിയ്ക്കുന്നു. സിന്ധു കേക്കും ബിസ്ക്കറ്റുമൊക്കെ എടുത്തു കഴിയ്ക്കുന്നുണ്ട്‌. അവൾക്കവിടെ നിന്നും ഓടിപ്പോകാൻ തോന്നി. അനിയൻകുട്ടൻ സ്ക്കൂൾബസ്സിൽ കയറിയിട്ടുണ്ടാവില്ലേ എന്നോർത്തിട്ട്‌ അവൾക്കിരുപ്പൊറയ്ക്കാതെയായി. അവസാനം ഒരുകണക്കിന്‌ സിനുവിന്റെ വീട്ടിൽ നിന്നുമിറങ്ങി സ്ക്കൂളിലേയ്ക്കു നടക്കാൻ തുടങ്ങി. വഴിയിൽ സിന്ധുവിനൊടു പറഞ്ഞു-അപ്പോൾ അവളും ആകെ പരിഭ്രമിച്ചിരിയ്ക്കുകയാണ്‌. അവളുടെ സംശയം സ്ക്കൂൾ ബസ്സെങ്ങാനും പോയിട്ടുണ്ടാകുമോ എന്നായിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല, ഓടി. കിതച്ചുകൊണ്ടോടി. പുഴയിലുടെ ഓടി. ഓടിയും നടന്നും അവസാനം സ്ക്കൂളിലെത്തിയപ്പോൾ അവർക്കു രണ്ടുപേർക്കും വല്ലാതെ പേടി തോന്നി. ക്ലാസ്സുകളൊക്കെ അടച്ചിട്ടിരിയ്ക്കുന്നു. സ്ക്കൂളിനു ചുറ്റും പാടമായതു കൊണ്ട്‌, എല്ലാം ഒഴിഞ്ഞു നിശബ്ദമായി കിടക്കുന്നു. ഒരു കുന്നും കൂടി കയറി വേണം സ്ക്കൂൾ ബസ്‌ നിൽക്കുന്നിടത്തേയ്ക്കെത്താൻ. അവർ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. അവർ ഒഴിഞ്ഞ ക്ലാസ്‌ വരാന്തയിലൂടെ പേടിച്ചു പേടിച്ചു നടന്നു. കുന്നു കയറി. ബസ്സു കിടക്കേണ്ട സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. ഹൃദയമിടിപ്പ്‌ വർദ്ധിച്ചു വന്നു. എന്തു ചെയ്യണമെന്നൊരു നിശ്ചയവുമില്ല. ബസ്സ്‌ പോയിരിയ്ക്കുന്നു! ഇനിയെങ്ങനെ വീട്ടിലെത്തും? സ്ക്കൂളിൽ ആരുമില്ല. ഒഴിഞ്ഞുകിടക്കുന്ന പാടത്ത്‌ സ്ക്കൂൾ നെടുന്നനെ നിൽക്കുന്നത്‌ കുന്നുമ്പുറത്ത്ന്ന് നോക്കിയാൽ കാണാം.


സിന്ധു പറഞ്ഞു-നമുക്കു നടക്കാം. അവൾ വഴിയെല്ലാം ഓർത്തുവെച്ചു. ശരി നടക്കുക തന്നെ. അവൾ കുഞ്ഞനുജനെ പറ്റിയോർത്തു. അമ്മയെ പറ്റിയൊർത്തു. അച്ഛനോ? വീട്ടിലെത്തിയാലത്തെ സ്ഥിതി... അവൾ കയ്യിലെ കേക്കിന്റെ കഷ്ണം അപ്പോഴും സൂക്ഷിച്ചു വെച്ചിരുന്നു.
അവരുടെ നടത്തത്തിന്റെ വേഗത കൂടി. ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. തൊണ്ടയിൽ എന്തോ കുരുങ്ങിക്കിടന്ന് വല്ലാതെ വേദനിപ്പിച്ചു. കാലുകൾ വിറച്ചിട്ട്‌ മുൻപോട്ട്‌ നീങ്ങുന്നില്ല.
അവസാനം പകുതിയായപ്പോൾ അവരുടെ സ്ക്കൂൾ ബസ്സിലെ സുരേഷേട്ടൻ വരുന്നതു കണ്ടു. ഒന്നും മിണ്ടാതെ സുരേഷേട്ടന്റെ കൂടെ ഓട്ടോറിക്ഷയിൽ കയറി വീട്ടിൽ വന്നിറങ്ങി. സുരേഷേട്ടൻ "ദെവിടേർന്നു?"? എന്നു ചോദിച്ചു. വീട്ടിൽ വന്നിറങ്ങിയപ്പോൾ മുന്നിലുണ്ട്‌ അനിയൻകുട്ടൻ യൂണിഫോമൊക്കെ ഊരി, ഒരു ട്രൗസർ മാത്രമിട്ട്‌ അവളേയും കാത്തു നിൽക്കുന്നു.
"ഓപ്പളെന്താ ബസ്സിൽ വരാഞ്ഞ്‌"? അവനൊരൊറ്റ ചോദ്യം. "എല്ലാവരും കൊറേ നേരം തെരഞ്ഞു ഓപ്പോളെ".

അവൾക്കൊന്നും പറയാൻ പറ്റിയില്ല. അച്ഛനുണ്ട്‌ ഓടി വരുന്നു. അമ്മ എവിടെ? അനിയന്റെ ശബ്ദം പിന്നിൽ നിന്നും-"അമ്മ ഇല്ലാത്തത്‌ നന്നായി. അല്ലെങ്കിൽ ഇപ്പോൾ ഓപ്പൾക്കു നല്ല അടി കിട്ട്യേനേ." ആരോടും ഒന്നും മിണ്ടിയില്ല. സങ്കടം പൊട്ടിയൊഴുകി. സുരേഷേട്ടൻ അച്ഛനോട്‌ എന്തൊക്കെയോ സംസാരിയ്ക്കുന്നതു കേട്ടു.കയ്യിലെ കേക്കിന്റെ കഷ്ണം എവിടെയോ വീണു പോയിരുന്നു.

അന്നു രാത്രി ജനാലച്ചോട്ടിൽ, കൊതുവലയ്ക്കുള്ളിൽ അനിയൻകുട്ടന്റെ കൂടെ കിടന്നുറങ്ങുമ്പോൾ അവളൊരു സ്വപ്നം കണ്ടു. യേശൂനെ. വലിയൊരു ആലിലയിൽ നിറഞ്ഞുനിൽക്കുന്ന യേശു. യേശു ചിരിയ്ക്കുന്നുമുണ്ടായിരുന്നു, ഉണ്ണിക്കണ്ണനെ പോലെ. യേശൂനപ്പോൾ വേദനിയ്ക്കുന്നുണ്ടായിരുന്നില്ല.

Saturday, May 02, 2009

റാണിയക്ക

ഒന്നാലോചിച്ചാൽ ഇന്നു ലോകത്തു കണ്ടുവരുന്ന ഒട്ടുമിക്ക സംഭവവികാസങ്ങളും (യുദ്ധം പ്രത്യേകിച്ചും) പണ്ടു മുതൽക്കു തന്നെ (പണ്ട്‌ എന്നു പറഞ്ഞാൽ, ചരിത്രം എന്നും പുരാണം എന്നുമൊക്കെ വായിച്ചെടുക്കാം.) നിലനിന്നിട്ടുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിയ്ക്കുന്നതുമായ സംഭവവികാസങ്ങളല്ലേ?

അതുകൊണ്ടു തന്നെ ഒരു 'സമത്വസുന്ദരഭൂമി' എന്ന വ്യാമോഹം ഒന്നും ഒട്ടുമില്ല. സത്യമുണ്ടെങ്കിൽ അപ്പുറത്ത്‌ അസത്യം ഉണ്ടാവും, സമാധാനം ഉണ്ടെങ്കിൽ ഇപ്പുറത്ത്‌ സംഘർഷം ഉണ്ടായിരിയ്ക്കും, ധർമ്മമുണ്ടോ തീർച്ചയായും അധർമ്മവും മറുപുറത്ത്‌ ഉണ്ടായിരിയ്ക്കും, ഉറപ്പ്‌.

എന്നാൽ ഒന്നുണ്ട്‌.
ഇതിനെ കുറിച്ചൊന്നും വ്യാകുലപ്പെടാത്ത/അറിയാത്ത വെറും ജനങ്ങൾ-ഈയൊരു വിഭാഗം അന്നും ഇന്നും ഒരുപോലെയാവും. അവർക്കിടയിൽ ജാതി/മത/വർഗ്ഗഭേദതമോ, എന്റെ രാജ്യം/നിന്റെ രാജ്യം എന്ന അവകാശ/അധികാര തർക്കങ്ങളോ, രാഷ്ട്രീയേച്ഛകളോ അഥവാ രാഷ്ട്രീയം തന്നെയോ ഒന്നുമുണ്ടാകുന്നില്ല. അന്നന്നത്തെ ഭക്ഷണം കഴിച്ച്‌ കുട്ടികളെ പട്ടിണി കിടത്താതെ സുഖമായി ജീവിച്ചുപോകണം എന്നതിൽ കവിഞ്ഞൊന്നും അവരൊന്നും പ്രതീക്ഷിയ്ക്കുന്നുണ്ടാവില്ല. എന്റെ സുഹൃദ്‌വലയങ്ങളിൽ നിന്നു തന്നെ എനിയ്ക്കതു തോന്നാറുണ്ട്‌. പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിൽ തന്നെ അതൊരിത്തിരി മനഃസമാധാനം മാത്രമാവും.

ഒരു ദിവസം എന്റെ അടുത്ത വില്ലയിൽ താമസിയ്ക്കുന്ന "റാണി അക്ക" എന്നെ വിളിച്ചു പറഞ്ഞു, ശ്രീലങ്കയിലുള്ള അവരുടെ പട്ടാളത്തിലായിരുന്ന അനിയൻ യുദ്ധത്തിൽ മരിച്ചു പോയെന്ന്. മരിച്ച്‌ ദിവസങ്ങൾ കഴിഞ്ഞാണ്‌ അവരറിയുന്നത്‌. ആ വാർത്ത തെറ്റാകണേയെന്നു പ്രാർത്ഥിച്ചുകൊണ്ടിരിയ്ക്കുന്ന അവരെ 'രണ്ടും കൽപിച്ച്‌' ഞാൻ കാണാൻ ചെന്നു. യുദ്ധത്തിനെ കുറിച്ച്‌ അവരൊരക്ഷരം പറഞ്ഞില്ല, അവരുടെ വീട്ടുമുറ്റത്ത്‌ വാഴക്കൂമ്പു പോലുള്ള ഓരോ സാധനം വീണുകിട്ടുമ്പോൾ ഉടനെ പോലീസിനെ അറിയിയ്ക്കുക എന്നത്‌ ശീലിച്ചുപോയ അവർക്കു യുദ്ധം എന്നതും ഒരു ശീലമായിതന്നെ മാറിയിട്ടുണ്ടാവും. അവരെ മരണവിവരം അറിയിച്ച അമ്മാമൻ അവരോട്‌ "പെരുമപ്പെടുവാൻ" പറഞ്ഞുവത്രേ. എന്ത്‌ പെരുമ? എന്നവർ തിരിച്ചു ചോദിയ്ക്കുന്നു. മരണവിവരം അറിഞ്ഞ ശേഷം അവരുടെ അമ്മയെ വിളിയ്ക്കാൻ ശക്തിയില്ലാതെ നിൽക്കുന്ന അവരോട്‌ ഒന്നും പറയാനില്ലാതെ ഇറങ്ങിവരുമ്പോൾ അവരുടെ കറുത്തു കനത്ത മുഖം ശ്രീലങ്കയിലെ യഥാർത്ഥസ്ഥിതി എന്തായിരിയ്ക്കാം എന്നൊന്നു ഊഹിച്ചുനോക്കാൻ പ്രേരിപ്പിച്ചു. ഞാനിറങ്ങിവരുമ്പോൾ അവരുടെ അയൽപ്പക്കമായ ഒരു 'സിംഗള' വനിത അവരുടെ അടുത്തേയ്ക്കു പോകുന്നു, സിംഗളത്തിൽ അവർ തമ്മിൽ സംസാരിയ്ക്കുന്നതും കേട്ടു. (അതേതായാലും യുദ്ധത്തെ കുറിച്ചായിരുന്നില്ല!)
ഈ റാണി അക്കയുടെ താത്ത (മുത്തച്ഛൻ) പണ്ട്‌ ഒരു 'ജഗജില്ലി ആയിരുന്നൂത്രേ. ആ തലമുറ അന്ന് ഭാരതത്തിലായിരുന്നു. അദ്ദേഹം ആദ്യം മധുരയിൽ നിന്നും ഒരു വിവാഹം ചെയ്തു, അതിനു ശേഷം ചിദമ്പരത്തിൽ നിന്നും മറ്റൊരു വിവാഹം ചെയ്ത്‌ ആദ്യഭാര്യയെ ഉപേക്ഷിച്ച മട്ടിൽ ശ്രീലങ്കയിലേയ്ക്കു കടന്നുകളഞ്ഞുവത്രേ. അങ്ങനെയാണ്‌ റാണി അക്കയുടെ തലമുറ 'ശ്രീലങ്കക്കാർ'ആയത്‌. പിന്നീട്‌ വഷങ്ങൾക്കു ശേഷം ഈ താത്തയ്ക്ക്‌ ഇന്ത്യയിൽ വരണമെന്നും മധുരയിൽ എല്ലാവരേയും കൊണ്ടുപോയി ആദ്യബന്ധുക്കളുമായി ഒരു കൂടിക്കാഴ്ച വേണമെന്നും അങ്ങനെ ബന്ധങ്ങൾ വികസിപ്പിയ്ക്കണമെന്നുമൊക്കെ മോഹിച്ച്‌ യാത്രയ്ക്കു തയ്യാറെടുക്കുന്നതിനിടെ പെട്ടെന്നൊരു ദിവസം അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു പോയത്രേ. റാണി അക്ക പറയുന്നു-ഇന്ത്യയിൽ, മധുരയിൽ എവിടെയോ അവരൊക്കെയുണ്ടെന്നറിയാം, പേരുമറിയില്ല, അഡ്രസ്സുമറിയില്ല. അത്രയെയുള്ളു ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധം.
അവർ ഭാരതീയ-തമിഴർ ആണ്‌. അവരുടെ തമിഴ്‌ കേൾക്കുമ്പോൾ ഒരു 'ഭാരതീയ' ആണെന്നേ തോന്നാറുള്ളൂ.
അവരന്ന് കുട്ടിക്കാലങ്ങളെ കുറിച്ചു പറഞ്ഞു. അവരും അനിയനും കൂടിയുള്ള ആ കാലം-ശ്രീലങ്കയിലുള്ള അവരുടെ കുട്ടിക്കാലം.
ജൂണിലവർ 10 ദിവസത്തേയ്ക്ക്‌ ശ്രീലങ്കയിലേയ്ക്കു പോകാൻ തീരുമാനിച്ചിരിയ്ക്കുന്നത്‌ അവരുടെ ചില വസ്തുക്കളൊക്കെ അവിടത്തെ സുരക്ഷിതത്വത്തെ സംശയിച്ച്‌ ഇങ്ങോട്ട്‌ കൊണ്ടുവരാനാണ്‌. പിന്നെ അവരുടെ അനിയന്റെ ഭാര്യയേയും മക്കളേയും കാണണം. ഇവിടേയും എത്രകാലം എന്നാലോചിയ്ക്കാതെയല്ല, എന്നാലും വസ്തുക്കൾ നഷ്ടമാവരുതല്ലോ. അതുവരേ മാത്രമേ ഇപ്പോൾ ചിന്തിയ്ക്കാനാവു എന്നവർ പറയാതെ പറയുന്നു.

പറഞ്ഞുവന്നത്‌,
അവരെപ്പോലെയുള്ള ഈ 'വെറും' ജനങ്ങൾ പണ്ടും ഇപ്പോഴും ചോദിയ്ക്കുന്ന ചോദ്യം ഒരുപക്ഷെ ഒന്നുതന്നെയായിരിയ്ക്കും.
അപ്പോൾ യുദ്ധങ്ങൾ ആർക്കു വേണ്ടിയാണ്‌ രൂപപ്പെടുന്നത്‌? എന്തിനു വേണ്ടിയാണ്‌? അതുകൊണ്ടുണ്ടാവുന്ന ഗുണഫലങ്ങൾ എന്തൊക്കെയാണ്‌? ആർക്കാണ്‌ ലാഭം? നഷ്ടം?

എല്ലാവരേയുംപോലെ ജീവിച്ചവർ, ജീവിയ്ക്കാനാഗ്രഹിയ്ക്കുന്നവർ എല്ലാം നഷ്ടപ്പെട്ട്‌ അനാഥരായി, അവിടേയുമില്ല, ഇവിടേയുമില്ല എന്ന രീതിയിൽ ജീവൻ പണയം വെച്ച്‌ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്‌ കാണാൻ എന്തായാലും വയ്യ!

Tuesday, April 28, 2009

"പ്രവേശനം"

അതത്രമേൽ സാധാരണമാണ്‌
ഒരുപക്ഷേ, സർവ്വസാധാരണം എന്നുപോലും പറയാം.
പുറം തോടിനെ ഭേദിച്ച്‌
ഒന്നുമല്ലായ്കയുടെ നിറവിലേയ്ക്കു
പ്രവേശിയ്ക്കുന്നതിനു മുമ്പേ
അവസാനിപ്പിയ്ക്കേണ്ടി വരുന്ന
ആ ബാക്കി ഒന്നുണ്ടല്ലോ, അത്‌.
ആ നേർത്ത ഒരു ശ്വാസം
ഒരു സീത്ക്കാരം.

അത്‌,
ചെവി കൂർപ്പിച്ച്‌ കണ്ണുകളടച്ചുപിടിച്ചാൽ,
ഉറച്ചുപോകുന്ന തിരമാലയിലേയ്ക്കു
ചേരുന്ന ഒരു ജലകണമെന്നു തോന്നാം.
അല്ലെങ്കിൽ
തണുത്തുറയുന്ന അഗ്നിനാളത്തിലേയ്ക്കു
ചേരുന്ന ഒരു തീപ്പൊരി.

അപ്പോഴാവും
അതിന്റെ
കണ്ണുകളടച്ചുതുറക്കുന്നത്രയും ലാഘവത്വം
അത്രമേൽ
അസാധാരണം കൂടിയാവുന്നത്‌.
ആ അസാധാരണത്വം ഭയാനകമാകുന്നത്‌.
ആ ഭയം പിന്നീട്‌ വെറുമൊരു
ഓർമ്മപ്പെടുത്തലാവുന്നതും.

Tuesday, March 17, 2009

അടുക്കളയിലെ കൃഷി

കഴിഞ്ഞ ഒരു ആഴ്ചയിൽ അമൃതാ ടി.വി.യിലെ സഖി എന്ന പരിപാടിയിൽ, വെള്ളായനി കാർഷിക കൊളേജിലെ പ്രൊഫസറായ ശ്രീ. V.G.പത്മനാഭനുമായുള്ള ഒരു അഭിമുഖം ശ്രദ്ധിയ്ക്കാനിടയായി. സ്വന്തം വീട്ടിൽ ടെറസ്സു കൃഷി പരീക്ഷിച്ച്‌ നല്ല രീതിയിൽ തന്നെ വിജയം കൈവരിച്ച ഒരു 'കൃഷിക്കാരൻ' കൂടിയാണിദ്ദേഹം.

ടെറസ്‌ കൃഷി എന്ന ഒരാശയത്തോട്‌ തോന്നാറുള്ള ആകർഷണം, അതിനുപുറമേ ബ്ലോഗെന്ന അനുകൂലഘടകവും കൂടിചേർന്നപ്പോൾ ഈ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളൊന്നു കുറിച്ചുവെയ്ക്കണമെന്നു തോന്നി. കുട്ട്യോൾടെ പരീക്ഷാതിരക്കു കഴിഞ്ഞ്‌ പോസ്റ്റ്‌ ചെയ്യാൻ ഇപ്പോഴാണു സമയം കിട്ടിയത്‌.

അപ്പൊ തുടങ്ങാം ലേ..

പച്ചക്കറികൃഷിയുടെ പ്രസക്തി.

അദ്ദേഹം പറയുന്നു-
മുതിർന്ന ഒരാൾക്കു ഒരു ദിവസം ഏകദേശം 300ഗ്രാം പച്ചക്കറി ആവശ്യമാണ്‌.
അതായത്‌
120 ഗ്രാം ഇലക്കറികൾ - മുരിങ്ങ, ചീര, പയർ മുതലായവ.
80 ഗ്രാം കിഴങ്ങുവർഗ്ഗങ്ങൾ - മുട്ട, മരച്ചീനി, ചേന, ചേമ്പ്‌, കൂർക്ക, കാച്ചിൽ തുടങ്ങിയവ.
100 ഗ്രാം മറ്റു കായവർഗ്ഗപച്ചക്കറികൾ - വെണ്ട, വഴുതിന, കത്രിക്ക തുടങ്ങിയവ.

ഈയൊരു കണക്കു വെച്ചാൽ തന്നെ, ഒരു കുടുമ്പത്തിലേയ്ക്ക്‌ 300 ഗുണം 4-1 1/4 കിലോ പച്ചക്കറി ആവശ്യമായി വരുന്നു.
ഇവിടെയാണ്‌ ഓരോ കുടുമ്പവും അവനവന്റെ ആവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്യുക എന്ന ആശയത്തിനുള്ള പ്രസക്തി ഏറുന്നത്‌. നല്ല ഗുണനിവലവാരമുള്ള എല്ലാ തരത്തിലുള്ള പച്ചക്കറികളും നമ്മുടെ കൈപ്പാട്ടിൽ എളുപ്പത്തിൽ ലഭിയ്ക്കുന്നു എന്നത്‌ അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികൾ ഇറക്കുമതി ചെയ്യേണ്ടി വരുന്ന കേരളത്തിൽ ഒട്ടും ചെറിയ കാര്യമാകുന്നില്ല. അതും മണ്ണില്ലാത്തവർക്കു ടെറസ്സിൽ പോലും ചെറിയതോതിലെങ്കിലും കൃഷി ചെയ്യാമെന്നതു വലിയൊരാശ്വാസം തന്നെയാണു.
കൃഷി ചെയ്യണമെന്ന ഒരു തോന്നൽ വന്നാൽ പിന്നെ സത്യത്തിൽ ഏതുതരം പച്ചക്കറിയും, വളപ്പില്ലാത്ത വീടുകളിൽ പോലും അതിന്റെ ടെറസിൽ തന്നെ ചെയ്യാവുന്നതാണ്‌. പടരുന്നവ പോലും കയർ കെട്ടിക്കൊടുത്തോ, ഓല വെട്ടിയിട്ടു കൊടുത്തോ ഒരു ടെറസ്സിൽ ധാരാളം വളർത്താവുന്നതാണെന്നു പറയുന്നു അദ്ദേഹം.



ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

പ്രധാനമായും ചെറിയ ഒരു ടെറസുള്ളവർക്കു പോലും ചെയ്യാവുന്ന കൃഷിയാണ്‌ ഇഞ്ചി, വാഴ, പപ്പായ, കറിവേപ്പില മുതലായവ. ഇവ ചെടിച്ചട്ടിയിലും ചെയ്യാവുന്നതേയുള്ളൂ.
കൂടാതെ മേൽ പ്രതിപാദിച്ച എല്ലാത്തരം പച്ചക്കറികളും ടെറസ്സിൽ കൃഷി ചെയ്യാം.
മാത്രമല്ല, പച്ചക്കറി കൃഷി എല്ലായ്പ്പോഴും (എല്ലാ കാലങ്ങളിലും) ചെയ്യാവുന്ന ഒന്നാണ്‌. മട്ടുപാവിൽ കീടശല്യം താരതമ്യേന കുറവായിരിയ്ക്കുകയും ചെയ്യും. നടൽവസ്തു അടുത്തുള്ള എല്ലാ അഗ്രികൾചറൽ കോളേജുകളിലും ലഭ്യമാണ്‌.
പ്ലാസ്റ്റിക്‌ ചാക്കുകളിൽ അതായത്‌ വളചാക്ക്‌, സിമന്റ്‌ ചാക്കു തുടങ്ങിയവയിൽ ടെറസ്സിൽ കൃഷി ചെയ്യുന്നത്‌ എളുപ്പമാണ്‌. എലി ശല്യം കുറഞ്ഞുകിട്ടും, മാത്രമല്ല താഴെ സുഷിരങ്ങൾ ആവശ്യമായിവരുന്നില്ല, വെള്ളം താനേ ഊർന്നു പോകും. നേരെമറിച്ച്‌ പോളിത്തീൻ കവറുകളിൽ സുഷിരങ്ങൾ ആവശ്യമാണുതാനും. ചാക്കിൽ കിഴങ്ങുവർഗ്ഗങ്ങൾ നന്നായി വളരുമത്രേ.

ചാക്കിലെ കൃഷിയ്ക്കു ലഭിയ്ക്കുന്ന മറ്റൊരു സൗകര്യമാണ്‌, ചാക്കിന്റെ കാൽഭാഗം മണ്ണിട്ട്‌ പരത്തിയ ശേഷം, ചെടി വെച്ച്‌ ബാക്കി മുകളിലുള്ള കാൽ ഭാഗം മടക്കിവെയ്ക്കാം എന്നത്‌, ആവശ്യമുള്ളപ്പോൾ നിവർത്തിവെച്ചാൽ നല്ല തണലും ഇതു നൽകുന്നു.

ചെറിയ വിത്തുകളായ ചീര, മുളക്‌, തക്കാളി, വഴുതന, എന്നിവ പാകി മുളപ്പിയ്ക്കാം. വലിയ വിത്തുകളായ വെണ്ട, പയർ, പടവലം, പാവൽ എന്നിവ നേരിട്ടു നടാം.
ഒരു ചാക്കിൽ രണ്ടു ചെടി, രണ്ടു പോയിന്റുകളിലായി നടാം. സ്പെയർ എന്ന രീതിയിലാണ്‌ ഒരു ചാക്കിൽ രണ്ടെണ്ണം എന്നതിന്റെ ഉദ്ദേശ്ശം. ഒന്നു പിടിച്ചെല്ലെങ്കിൽ മറ്റതെടുക്കാം എന്നതു തന്നെ.
3 ആഴ്ച കഴിയുമ്പോൾ അതു പറിച്ചെടുത്ത്‌ വേറൊരു ചാക്കിലേയ്ക്കു മാറ്റി നടാം.

മണ്ണ് മിശ്രിതം തയ്യാറാക്കേണ്ടുന്ന വിധം :

ചാക്കിൽ ഏറ്റവും താഴെ മണ്ണു പരത്തുക. അതിലേയ്ക്കു കുറച്ച്‌ മണൽ ചേർത്താൽ നല്ല വായുസഞ്ചാരം ലഭിയ്ക്കും. കൂട്ടത്തിലേയ്ക്കു തൊണ്ടിന്റെ കഷ്ണങ്ങൾ, ചകിരി തുടങ്ങിയ വെള്ളം വലിച്ചെടുത്ത്‌ ഈർപ്പം നിലന്ര്ത്താൻ സഹായിയ്ക്കുന്ന തരത്തിലുള്ളവ ചേർക്കാം. 100ഗ്രാം വേപ്പും എള്ളുപൊടിയും ചേർക്കാം- ഫോസ്ഫറസിനായി.
പിന്നെ അഴുകിയ കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവയും ചേർക്കാം.
(ചാണകപ്പൊടിയ്ക്കു വില കൂടുമ്പോൾ രണ്ടുഭാഗം മണ്ണിലേയ്ക്കു ഒരു ഭാഗം മാത്രം ചാണകപ്പൊടി മതിയാവും)



വെള്ളം, വളം, ശുശ്രൂഷ.

സാധാരണയായി ചാക്കിലെ കൃഷിയ്ക്കു അരമഗ്‌, ഒരു മഗ്‌ വെള്ളം ധാരാളം മതി. അതിനായി പാത്രം കഴുകുന്ന വെള്ളം, കുളി വെള്ളം തുണി കഴുകുന്ന വെള്ളം എല്ലാം ഉപയോഗിയ്ക്കുന്നാവുന്നതാണ്‌. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിയ്ക്കേണ്ടതാണ്‌. എന്നാൽ മണ്ൺ മിശ്രിതം, ചെടിയുടെ പ്രായം, കാലാവസ്ഥ എന്നിവയെയൊക്കെ ആശ്രയിച്ച്‌ വെള്ളത്തിന്റെ അളവു കൂട്ടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്‌. അത്‌ പ്രവൃത്തിപരിചയത്തിലൂടെ മനസ്സിലാക്കാവുന്നതു തന്നേയും.

വീട്ടിൽ കൃഷി ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ്‌, വീട്ടിൽ നിന്നും കുറച്ചു ദിവസം മാറിനിൽക്കേണ്ടി വരുമ്പോൾ ചെടികൾക്കെങ്ങനെ നന ലഭിയ്ക്കുമെന്നത്‌. അതിനദ്ദേഹം പറഞ്ഞ രസകരമായ ഒരു മറുപടി നോക്കൂ-
"കൃഷി എന്നത്‌ ചെയ്യുന്നയാൾക്കു മാത്രം സ്വന്തമായുള്ളതല്ല, അത്‌ അയൽപ്പക്കക്കാർക്കു കൂടി അനുഭവിയ്ക്കാൻ സാദ്ധ്യമാക്കി നോക്കൂ- ഈ പ്രശ്നം വളരെയെളുപ്പത്തിൽ പരിഹരിച്ചെടുക്കാം!"
:)

വെറൊന്നു കൂടിയുണ്ട്‌, പാൽക്കവറുകളിൽ വെള്ളം നിറച്ച്‌, സൂചി കൊണ്ട്‌ വളരെ ചെറിയ ദ്വാരമുണ്ടാക്കി (സൂചിമുനയോളം തന്നെ ചെറുത്‌) ചാക്കിനുള്ളിൽ നിക്ഷേപിച്ചാൽ രണ്ടു ദിവസം വരേയുള്ള നനയ്ക്കൽ സുഗമമായി നടക്കും. Drip irrigation അഥവാ തുള്ളിനനയെ അനുകരിച്ചു കൊണ്ടുള്ള ഒരു രീതി കൂടിയാണിത്‌.

ഇനി, പ്രധാനപ്പെട്ട മറ്റൊന്ന് ടെറസ്‌ കൃഷിയ്ക്ക്‌ രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്‌ എന്നുള്ളതാണ്‌. കാരണം കോൺക്രീറ്റ്‌ കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത്‌ പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.

വളമായി ജൈവവളം, മണ്ണിര ക്മ്പോസ്റ്റ്‌ ഉപയോഗിയ്ക്കാം.

അസോള എന്ന വെള്ളത്തിൽ പൊങ്ങികിടന്നു വളരുന്ന സസ്യം നല്ലൊരു വളമാണെന്നു പറയുന്നു അദ്ദേഹം. ഇതിൽ 4 ശതമാനത്തോളം നൈട്രജൻ, 3 ശതമാനത്തോളം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചട്ടിണി, ഉഴുന്നു വട, തോരൻ ഇവയിലൊക്കെ ചേർത്ത്‌ മനുഷ്യർക്കും കഴിയ്ക്കാനുമുപയോഗിയ്ക്കാം, അതുപോലെ കൊഴിയ്ക്കും മറ്റും തീറ്റിയ്ക്കുമുപയോഗിയ്ക്കാമെന്നു പറയുന്നു അദ്ദേഹം. അസോളയെ കുറിച്ച് ഇവിടെ ഒരു പോസ്റ്റുണ്ട്.
പിന്നെ പച്ചിലകൾ, വൃത്തിയാക്കി കിട്ടുന്ന ഉണക്കയിലകൾ എന്നിവയും വളമായി ഉപയോഗിയ്ക്കാം.
ചാരം ഇടുക എന്ന രീതിയിൽ അദ്ദേഹം പറയുന്നത്‌ ഒരു നുള്ളു മതിയാവും എന്നതാണ്‌- പൊട്ടാഷിനു നല്ലതാണ്‌ ചാരം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക്‌, തേങ്ങാപിണ്ണാക്ക്‌, കപ്പലണ്ടിപിണ്ണാക്ക്‌, വേപ്പും പിണ്ണാക്ക്‌ ഇതൊക്കെ നല്ല വളങ്ങളാണ്‌. വേപ്പും പിണ്ണാക്കിടുമ്പോൾ ഉറുമ്പിന്റെ ശല്യം കുറയുന്നു.

വളരെ ഫലവത്തായ മറ്റൊന്നാണ്‌ മണ്ണിരകമ്പോസ്റ്റ്‌.

ഒരടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ സുഷിരങ്ങളിട്ട്‌ ചകിരി കൊണ്ടടയ്ക്കുക. (പ്ലാസ്റ്റിക്‌ പാത്രം ഒരു വലിയ ബേസിൻ പോലുള്ള പരന്ന പാത്രത്തിൽ ഒരൽപം വെള്ളം നിറച്ച്‌, മൂന്നിഷ്ടിക വെച്ച്‌ അതിനുമുകളിൽ വെച്ചാൽ ഉറുമ്പു ശല്യം കുറഞ്ഞുകിട്ടും.) ഈർപ്പത്തിനായി ഒരൽപം മണൽ ചേർക്കുക. പിന്നീട്‌ ചകിരി ഞെക്കി അത്‌ ഒരു ബെഡ്ഡിംഗ്‌ ആക്കി വെച്ചുകൊടുത്ത്‌, ചാണകം വിതറി, ജൈവമാലിന്യങ്ങളായ ചപ്പുചവറുകൾ, പഴത്തൊലി, പച്ചക്കറി-ഫലവർഗ്ഗങ്ങളുടെ തൊലി, അവശിഷ്ടങ്ങൾ തുടങ്ങിയവ പരത്തി അതിനു മീതെ മണ്ണിരകളെ ഇട്ടുകൊടുക്കുക.
അതിനു ശേഷം പാത്രം ചാക്കോ അല്ലെങ്കിൽ കട്ടിയുള്ള തുണിയിട്ടോ മൂടി അടച്ചു വെയ്ക്കണം. ഇരുട്ടും ഈർപ്പവും മണ്ണിരയ്ക്കു വളരുവാൻ പറ്റിയ അനുകൂല ഘടകങ്ങളാകുന്നു.
പറ്റുമെങ്കിൽ ഒരു നെറ്റ്‌ (കമ്പിവല) ഇട്ടു കൊടുത്താൽ എലിശല്യവും കുറഞ്ഞുകിട്ടും.

അങ്ങിനെ ഏകദേശം ഒരു 45 ദിവസങ്ങൾ കൊണ്ട്‌ അവ പ്രവർത്തിച്ചു തുടങ്ങും.
മണ്ണിരകളെ അതാത്‌ ജില്ലകളിലെ കൃഷി വിഞ്ജാനകേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്നതാണ്‌.

ചെടി വളർന്നു തുടങ്ങുമ്പോൾ പ്രധാനമായി നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ്‌ കീടങ്ങൾ വന്നുതുടങ്ങുന്നത്‌. കീട ശല്യത്തിനായി സ്പ്രേകൾ ഉണ്ടാക്കാം.

10 ലിറ്റർ വെള്ളത്തിലേയ്ക്കു ഒരു കിലോ പിണ്ണാക്ക്‌ ഒരു കലത്തിലിട്ട്‌ വെയ്ക്കുക. പുളിയ്ക്കുമ്പോൾ അതിന്റെ തെളിയെടുത്ത്‌ നേർപ്പിച്ച്‌ സ്പ്രേ ചെയ്യാം.

മരുന്നു തെളിയ്ക്കായി പുകയില കഷായം ഉണ്ടാക്കാം. ഇതിൽ നിക്കോട്ടിൻ കൂടുതലായിട്ടുണ്ടാകും.
ആദ്യം അരകിലോ പുകയില നാലര ലിറ്റർ വെള്ളത്തിലിട്ടു വെയ്ക്കുക. അതിനു ശേഷം 120 ഗ്രാം ബാർസോപ്‌ ചെറിയ കഷ്ണങ്ങളാക്കി അര ലിറ്റർ വെള്ളത്തിൽ ഇട്ടുവെയ്ക്കുക.
പിന്നീട്‌ പുകയില ഞെക്കിപ്പിഴിഞ്ഞെടുത്ത സത്തിലേയ്ക്കു സോപ്പുലായനിയും കൂട്ടി 6 ഇരട്ടി വെള്ളം ചേർത്ത്‌ സ്പ്രേ ചെയ്തു കൊടുക്കാം.

അതുപോലെ പത്തു ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്‌. കഞ്ഞിപ്പശയിൽ കീടങ്ങൾ ഒട്ടിപ്പിടിച്ച്‌ ഉണങ്ങി ചത്തു പോകാനിതു സഹായിയ്ക്കുന്നു.

അതുപോലെ പ്രാണികളെ ആകർഷിയ്ക്കാനുള്ള കെണികളുണ്ടാക്കി കൊല്ലാം.

കീടങ്ങളെ കുറിച്ചു പറയുമ്പോൾ, ഓരോ തരം പച്ചക്കറിയ്ക്കും ഓരോ തരം കീടമായിരിയ്ക്കും വന്നുതുടങ്ങുക, ഓരോ തരം ജൈവ വളവുമായിരിയ്ക്കും ഉപയോഗിയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉദാഹരണത്തിന്‌ പയറിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ്‌, നീരൂറ്റി കുടിയ്ക്കുന്ന കറുത്ത മുഞ്ഞ എന്നു പറയുന്ന ഇനം കീടം. അതിന്റെ ലക്ഷണമായി എടുക്കാവുന്നത്‌, അവിടവിടെയായി ഉറുമ്പിൻ പറ്റങ്ങൾ കൂടിയിരിയ്ക്കുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ വെളുത്ത മുട്ടയേയും കാണാം. മുഞ്ഞക്കുഞ്ഞുങ്ങളെ ഒരു മഗ്ഗിൽ വെള്ളം നിറച്ച്‌ അതിലേയ്ക്കു തട്ടിയിട്ട്‌ നശിപ്പിയ്ക്കാവുന്നതാണ്‌. പുകയില കഷായവും ഇതിനു ഉത്തമമാണ്‌.

കൃഷിയോടനുബന്ധമായി അദ്ദേഹം ചെയ്തുവരുന്ന മറ്റൊന്നാണ്‌ കോഴിവളർത്തൽ, അല്ലെങ്കിൽ കാട വളർത്തൽ.
മുട്ട ലഭിയ്ക്കുന്നു എന്നതിനു പുറമേ അവയുടെ കാഷ്ടം വളമായുപയോഗിയ്ക്കാം, മാത്രമല്ല ചെടികളുലുണ്ടാകുന്ന കീടങ്ങളെ ഇവയ്ക്കു തീറ്റിയായികൊടുക്കാം.
മുട്ടക്കോഴിയ്ക്കു അദ്ദേഹം പറയുന്നത്‌ 2 1/2 ചതുരശ്ര അടി സ്ഥലം മതിയെന്നാണ്‌.
കാടപക്ഷികൾക്ക്‌ അദ്ദേഹം പറയുന്ന ഒരു ഗുണം 36 ദിവസം കൊണ്ടവ മുട്ടയിടുന്നു. അതുപോലെ ഒരു കാടമുട്ട അഞ്ചു കൊഴിമുട്ടയ്ക്കു തുല്യമാണത്രേ.

ഈ അഭിമുഖം ഇതോടു കൂടി അവസാനിയ്ക്കുന്നു.
ഇതിവിടെ പോസ്റ്റ്‌ ചെയ്തതിന്റെ ഉദ്ദേശം-ഒരു ചെറിയ വീട്ടിലെ കൃഷി/ടെറസ്‌ കൃഷി എന്നാലെന്ത്‌, ഏത്‌, എങ്ങനെ, എന്തിന്‌ എന്നൊക്കെ ഒരേകദേശ രൂപം പകരുക എന്നതുമാത്രമാണ്‌. ചെയ്യാം, ചെയ്യാവുന്നതേയുള്ളു എന്നത്‌ ഒന്നറിയിയ്ക്കുക. വ്യക്തിപരമായി എനിയ്ക്കീ അഭിമുഖം കണ്ടപ്പോൾ ശരിയ്ക്കുമൊരു പ്രചോദനമായിരുന്നു. അതു വായനക്കാരുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം.
(ഇത്‌ കൃഷിയെ കുറിച്ചുള്ള ഒരു ആധികാരിക ലേഖനമൊന്നുമല്ലാത്തതുകൊണ്ട്‌, കൂടുതൽ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും അടുത്തുള്ള കൃഷി ഓഫീസുമായോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരേയൊ സമീപിയ്ക്കുക.)

ചില തോന്നലുകൾ.

ചാനലുകളിൽ പതിവായി വരുന്ന കൃഷിപരിപാടികളിൽ ധാരാളം പേർ അവനവനു പറ്റുന്ന രീതിയിൽ ടെറസിലും, വളപ്പിലുമൊക്കെയായി കൃഷി ചെയ്തു നല്ലൊരു വരുമാനമാർഗ്ഗം കൂടിയായി അതിനെ നിലനിർത്തിപ്പോരുന്നതു കാണാം. തീർച്ചയായും ഇതൊരാശ്വാസമാണെന്നതിനു പുറമേ താൽപര്യമുള്ളവർക്കു ഒരു പ്രചോദനം കൂടിയാകുന്നു.

കേരളത്തിൽ കണ്ടുവരുന്ന കൃഷിയിൽ മിയ്ക്കവരും (ടി.വിയിൽ ഞാൻ കണ്ടേടത്തോളം) ജൈവവളം തന്നെയാണുപയോഗിയ്ക്കുന്നത്‌. രാസവളത്തിൽ നിന്നും ജൈവവളത്തിലേയ്ക്കു മാറിവന്നവരും ധാരാളം. എന്നാൽ അന്യസംസ്ഥാനങ്ങളിൽ രാസവളങ്ങളും ധാരാളമായി ഉപയോഗിയ്ക്കുന്നുണ്ടെന്നതു ശ്രദ്ധിച്ചു. അതുപോലെത്തന്നെ നൂതന കാരിഷികോപകരണങ്ങളുപയോഗിയ്ക്കുന്നതിലും അവർ ശ്രദ്ധിയ്ക്കുന്നുണ്ടന്നു തോന്നി. (ഇതും ടി.വി മാത്രം കണ്ടതിൽ നിന്നുമുള്ള തോന്നൽ)

സത്യത്തിൽ രാസവളവും ജൈവ വളവും തമ്മിലുള്ള ഒരാശയക്കുഴപ്പത്തിലാണു ഞാൻ.
സൂപ്പർമാർക്കറ്റുകളിൽ ഫ്രഷായി പച്ചക്കറികളും ഫലങ്ങളും നിരനിരയായി കാണുമ്പോൾ ആകർഷണം കൊണ്ട്‌ എടുത്തുപോകാറുണ്ടെങ്കിലും, "അതിലെന്തൊക്കെയാണാവോ ഇനി ഉണ്ടാവുക" എന്നൊരാശങ്ക ഉപബോധമനസ്സിൽ നിന്നും വെറുതേ പൊങ്ങിവരാറുള്ളതു സത്യമാണ്‌. കുറേനേരം വെള്ളത്തിലൊക്കെയിട്ടു വെയ്ക്കും. നാട്ടിൽ കണ്ടു, ചൂടുവെള്ളത്തിൽ മഞ്ഞപ്പൊടിയൊക്കെ ഇട്ടു ആപ്പിൾ വെച്ചിരിയ്ക്കുന്നത്‌! ആ ആപ്പിളിന്റെ സ്വാദു മുഴുവനും പോയികിട്ടി. പക്ഷേ..

രാസവളം ഉപയോഗിയ്ക്കുന്നത്‌ പലപ്പോഴും ഫലങ്ങളുടെ/കായകളുടെ ഗുണമേന്മയും വലുപ്പവും നിറവും എല്ലാം കൂട്ടാൻ സഹായിയ്ക്കുമെന്നതുറപ്പാണ്‌. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രാസവളപ്രയോഗം ഉപയോഗിയ്ക്കുമ്പോൾ അതിന്റെ അളവിലും, തോതിലുമൊക്കെ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ തിർച്ചയായുമുണ്ടാകുമെന്നുതന്നെയാണ്‌ കരുതേണ്ടത്‌. പലപ്പൊഴും വ്യാപകമായ ഒരു വ്യവസായാടിസ്ഥാനത്തിൽ കൃഷി നടത്തുമ്പോൾ വലുപ്പവും, നിറവും, എണ്ണവുമൊക്കെ കണക്കിലെടുക്കേണ്ടി വരുമ്പോൾ (ഭൂരിഭാഗം) കൃഷിക്കാരനു രാസവളപ്രയോഗം കൂടാതെ കഴിയുന്നില്ല എന്നതിനാൽ (?) ഇതിനെക്കുറിച്ച്‌ (മണ്ണിന്റെ ഗുണമേന്മയെ ബാധിയ്ക്കുന്നുണ്ടോ, ഫലങ്ങൾ എത്രത്തോളം ദോഷകരമാണ്‌ തുടങ്ങിയ) കാര്യമായിതന്നെ ചിന്തിയ്ക്കേണ്ടതുണ്ടെന്നും ഇതിനെക്കുറിച്ച്‌ കൃഷിക്കാരനിലേയ്ക്കും ഉപഭോക്താക്കളിലേയ്ക്കും നല്ല വശങ്ങളും ചീത്തവശങ്ങളും ഒരുപോലെ എത്തിച്ചേരേണ്ടതുണ്ടെന്നും തോന്നുന്നു.

ഇതിനോടനുബന്ധിച്ചുള്ള ഒരു പോസ്റ്റ് നോക്കൂ.

അതുപോലെ ജൈവവളമുപയോഗിച്ച് ടണ്‍ കണക്കിനു പച്ചക്കറികളും ഫലങ്ങളും ഉത്പാദിപ്പിയ്ക്കുന്ന ഒരു കര്‍ഷകനെ ഇവിടെ കാണൂ..

നാട്ടിലിപ്പോഴും വീട്ടുമുറ്റത്തു വളരുന്ന ചേമ്പിന്റെ തണ്ട്‌, ചേനയില, വഴുതിന, പയർ, വെണ്ടക്ക, ചേന, കായ, മാങ്ങ, ചക്ക, കർമ്മൂസുംകായ (പപ്പായ) ഇരുമ്പാമ്പുളി, ഉണ്ണിപ്പിണ്ഡി, അതിന്റെ പൂവ്‌, പടുമുളയായി പോലും വളര്‍ന്നു വരുന്ന മത്തന്‍, കുമ്പളന്‍, വെള്ളരി ഒക്കെ വെച്ച്‌ കൂട്ടാനും ഉപ്പേരിയുമൊക്കെ വെയ്ക്കുന്ന വീടുകളുണ്ടാവും, അതൊന്നും ഇനിയും നമുക്കു കൈമോശം വന്നിട്ടില്ല എന്നുതന്നെയാണെന്റെ വിശ്വാസം. എണ്ണ ചൂടാവുമ്പോഴെയ്ക്കും ഓടിപ്പോയി മിറ്റത്ത്ന്ന് ഇത്തിരി കറിവേപ്പിലയും പച്ചമുളകും പൊട്ടിച്ചുകൊണ്ടുവരാനുണ്ടെങ്കില്‍ എന്തു രസായിരിയ്ക്കും!

എന്തൊക്കെയായാലും ഭക്ഷ്യസുരക്ഷ എന്നൊക്കെയുള്ള ഗൗരവമേറിയ വിഷയങ്ങളിലേയ്ക്കെത്തുന്നതിനു മുൻപേ, ഏറ്റവും ലളിതമായി ഒന്നു ചിന്തിയ്ക്കുമ്പോൾ, ഓരോ കുടുംബവും ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കി അപ്പപ്പോളാവശ്യാനുസരണം പച്ചക്കറികൾ (കുറഞ്ഞത്‌ ഒരാഴചയ്ക്കുള്ളതെങ്കിലും) 'ഫ്രഷ്‌' ആയി കൈപ്പാട്ടിൽ നിന്നെടുത്ത്‌ ലവലേശം ആശങ്കയില്ലാതെ, വില കൊടുക്കാതെ പാകം ചെയ്യാനാവുന്നുവെന്നത് ഓരോ വീട്ടമ്മയ്ക്കും അതു ഭക്ഷിയ്ക്കുന്ന വീട്ടിലുള്ളവർക്കും എത്ര വലിയ കാര്യമായിരിയ്ക്കും!


ദാ നോക്കൂ ഒരു ടെറസ് കൃഷി
(കണ്ടിട്ടുള്ളവര്‍ ഇപ്പൊ‍ ഒന്നുകൂടി കാണൂ !)

പച്ചക്കറിയല്ലെങ്കിലും ടെറസ്സിലെ ‘പച്ചപ്പ്’ ഇവിടെ നോക്കൂ, ഇങ്ങനേയും തുടങ്ങിവെയ്ക്കാം.
(വല്യമ്മായി കമന്റില്‍ തന്ന ഈ ലിങ്ക് പോസ്റ്റിലേയ്ക്കു ച്ചേര്‍ക്കുന്നു. ഇനിയും ഇത്തരം ലിങ്കുകള്‍ക്കു സ്വാഗതം!) :)

വാല്‍കഷ്ണം-ഒറ്റനോട്ടത്തില്‍ കിട്ടിയതും ഓര്‍മ്മയില്‍ നിന്നും എടുത്തിട്ട ലിങ്കുകള്‍ മാത്രമാണിതൊക്കെ.

Saturday, February 21, 2009

അപ്പുറത്തെ അമ്മ

വിടരാറായി നിൽക്കുമൊരരുമയാം പൂമൊട്ടു പോൽ
ബേബീക്രീം മണമൂറിവരും നിന്നോമൽ പൂമുഖം
നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

മുഖം മറച്ചു നിന്നമ്മചൊല്ലീ നിൻപേർ
"അഹമ്മദ്‌ മാലിക്‌".
അങ്ങുദൂരേ പാക്കിസ്ഥാനിലുണ്ടത്രേ
നിന്നേയിതുവരെ കാണാത്തൊരു
വല്യുമ്മായും വല്യുപ്പായും...

നിന്നെയെന്നുണ്ണിയായ്‌ നോക്കിയതിന്നു
സംതൃപ്തയായ്‌, സന്തോഷവതിയായ്‌ നിന്നമ്മ,
പകരംതരാനായടുപ്പത്തുവെച്ച
എനിയ്ക്കുള്ള വെജിറ്റബിൾ ബിരിയാണി
നീയറിഞ്ഞോ? അടീപ്പിടിച്ചു കരിഞ്ഞുപോയ്‌!

നിന്നെയെൻ കൈത്തണ്ടയിലേൽപിച്ചു
കുളിയ്ക്കാൻ പോണ നിന്നമ്മ.
എന്റെ മടിയിലുറങ്ങി സ്വപ്നംകണ്ടു
ചിരിയ്ക്കുന്ന നീ.

നിനക്കറിയുമോ?
നമുക്കുരണ്ടുപേർക്കുമിടയിൽ അങ്ങുദൂരേ
മുള്ളുവേലികെട്ടിനിർത്തിയിട്ടുണ്ടാരൊക്കെയോ...
കനലുപോലെരിയുന്ന നമ്മുടെ അതിർത്തികളേ
കാത്തുരക്ഷിയ്ക്കുന്നവർ നിൽപുണ്ടു, തോക്കുമായി...

നീ ഓർക്കുമോ?
നമ്മുടെ അരമതിലിന്നപ്പുറത്തുനിന്നും
നിന്നെയെനിയ്ക്കേൽപ്പിയ്ക്കാറുള്ള നിന്നമ്മയേ?
നീ മറക്കുമോ?
നിന്നമ്മയ്ക്കുമെനിയ്ക്കുമിടയിൽ
മറ്റൊരമ്മയായ്‌, നിന്നെത്താങ്ങിനിർത്തുന്ന
നമ്മുടെയീയരമതിലിൻ വീതിയേ?

നിനക്കറിയുമോ?
എനിയ്ക്കും നിനക്കുമിടയിലൊരു ചരിത്രമുറങ്ങിക്കിടപ്പുണ്ട്‌,
ചില തീവ്രമായ വാദങ്ങളും നിരത്തപ്പെടുന്നുണ്ട്‌
മുൻവിധികളുണ്ട്‌, വിലക്കുകളുണ്ട്‌

ഒരുവേള,
നാമൊരുനാളും കണ്ടുമുട്ടേണ്ടവരല്ലായിരിയ്ക്കുമോ?
ഒരുനാളും അറിയേണ്ടവരല്ലായിരിയ്ക്കുമോ?
എന്നെപ്പോലെ നിനക്കും തോന്നുന്നുവോ?
നിന്റെ 'ബാബ', "അസലാമു അലൈക്കും"
എന്നെന്നോടു പറയേണ്ടതല്ലായിരിയ്ക്കുമോ എന്ന്!

നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

ഞാനറിയുന്നു...
ഞാനുച്ചരിപ്പതുപോൽ നിൻ നിഷ്ക്കളങ്കതയും
ഉച്ചരിയ്ക്കുന്നുണ്ടു
ഉള്ളിലുള്ളതെന്തിനേയോ തട്ടിയുണർത്തും
ചിരകാലപരിചിതരാം ആ രണ്ടു രാഷ്ട്രനാമങ്ങൾ!


നീണ്ടജുബ്ബയും പാളസാറുമായി, പരുക്കനായ
ആറടി-താടിക്കാരൻ ടാക്സിക്കാരന്റെ ദുശ്ചോദ്യങ്ങളേ,
രൂക്ഷതയേ, അവന്റെ ജിഞ്ജാസകളേ
മുൻവിധികളോടെ വെറുക്കുന്നവളാണു ഞാൻ...
അമർഷം അടക്കിപ്പിടിയ്ക്കുന്നവളാണു ഞാൻ...
അവയേ 'പച്ച'യെന്നു
മുദ്രകുത്തുന്നവളാണു ഞാൻ!

ഞാനശക്തയാണു, അധീരയാണു എൻ കുഞ്ഞേ!
നിന്നമ്മയുടെ വാക്കിലെ ബഹുമാനമെന്നെ
അദ്ഭുതപ്പെടുത്താറുള്ളത്‌ ചെറുതല്ല.
എനിയ്ക്കുചുറ്റും കറുത്ത വലയമാണു,
എനിയ്ക്കൊച്ചയില്ല,
എനിയ്ക്കു വേഗതയില്ല
ഞാനശക്തയാണു, അധീരയാണെൻകുഞ്ഞേ!

നീ നിഷ്ക്കളങ്കനാണു...
വിടരുന്ന മൊട്ടാണു...
സധൈര്യം നീ മുന്നേറീടുക,
നിന്നമ്മയേ സംരക്ഷിച്ചീടുക,
പിതാവിനേ സ്മരിച്ചീടുക,
കൂടപ്പിറപ്പുകളേ സ്നേഹിച്ചീടുക,
തിരികേ ചെന്നിടുമ്പോൾ
പ്രതീക്ഷകളോടേ കാത്തിരുന്നീടും നിൻ
വല്യുമ്മാനേ വാരിപ്പുണർന്നീടുക,
വല്യുപ്പാനേ നമസ്ക്കരിച്ചീടുക,
നിന്റെ മണ്ണിനേ ആദരിച്ചീടുക,
ലോകം നടുങ്ങുമാറുറക്കെച്ചൊല്ലീടുക-

-"നിന്റെയമ്മ ഒരു രാഷ്ട്രമാണെന്ന്!
അഞ്ചുനേരം നിഷ്ഠയോടെ നിസ്ക്കരിയ്ക്കുന്നവളാണെന്ന്
അതിർത്തികളിൽ വീതിയേറിയ അരമതിലുകളേ
കെട്ടിപ്പടുക്കുന്നവളാണെന്ന്
പ്രതീക്ഷകളോടെയെന്നും കാത്തിരിയ്ക്കുന്നവളാണെന്ന്."

അതിൻ പ്രതിധ്വനികളിൽ
ഈ പ്രപഞ്ചം നടുങ്ങീടേണം,
ഒച്ചകൾ നിശ്ശബ്ദരായീടേണം
അപവാദങ്ങൾ പോയിത്തുലഞ്ഞീടണം,
അന്ധകാരത്തിൻ വാതിലുകൾ തുറക്കപ്പെടേണം
നിന്റെ പ്രകാശം എങ്ങുമെങ്ങും പരക്കുമാറായിടേണം!

ഒന്നു പറയട്ടേ ഞാൻ?
എനിയ്ക്കു മറക്കുവാനാവില്ല,
അരമതിലിന്നപ്പുറം തിരിഞ്ഞിരിയ്ക്കും നിന്നമ്മയേയും
ഇപ്പുറം തിരിഞ്ഞിരിയ്ക്കുമെന്നേയും...
എനിയ്ക്കു മറക്കുവാനാവില്ല,
എന്റെ മുഖക്കുരുവിൽ മരുന്നു
പുരട്ടിത്തരും നിന്നമ്മയേ...

Thursday, January 22, 2009

അതൊക്കെ എനിയ്ക്കറിയാം!

എന്താ എന്നോടൊരു അകൽച്ച?
ഞാനെപ്പോഴും ഓർക്കുന്നില്ല എന്നതുകൊണ്ടാണോ?
അതോ ഞാനെപ്പോഴും തിരക്കിലായതുകൊണ്ടോ?

എന്നാപിന്നെ ഞാനങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ
വെറുതെ ഒന്നു നോക്കുമ്പോഴൊക്കെ
എന്നോടെന്തിനാ എപ്പോഴും ഇങ്ങിനെ ചിരിച്ചുംകൊണ്ട്‌ നിൽക്കുന്നത്‌?

അകൽച്ചയുണ്ടെന്നു എനിയ്ക്കു മനസ്സിലായത്‌ എങ്ങനെയാ എന്നല്ലേ?
അതൊക്കെ എനിയ്ക്കറിയാം.

അതോണ്ടല്ലേ എനിയ്ക്കു ചെലപ്പോ കരയാൻ തോന്നുന്നത്‌?
ചിലപ്പോ പേടി വരുന്നത്‌?
പൊട്ടിച്ചിരിയ്ക്കുമ്പോ മറന്നു പോവുന്നത്‌?

തിരക്കുകളൊക്കെ ഒഴിഞ്ഞ്‌, കുറേ ദിവസം കഴിഞ്ഞ്‌
ഇന്നലെ വിളക്കു കൊളുത്തുമ്പോൾ
ഞാൻ കണ്ടു ട്ടൊ
ആ പുഞ്ചിരിയിൽ ഒരു പുഞ്ചിരി കൂടുതൽ!

Tuesday, January 20, 2009

ചിലന്തി

ചിന്തകൾക്കു ജീവൻ വെയ്ക്കുന്നത്‌
രാത്രികളിലാണ്‌.
വരിവരിയായി ഉള്ളറകളിൽ നിന്നും
പുറത്തെത്തി
അവ സമ്മേളിയ്ക്കുന്നു ഇരുട്ടത്ത്‌.

രാത്രിയായതുകൊണ്ടാവും
അവയ്ക്കു കറുത്ത നിറം കൈവരും.
ചുറ്റും വല തീർത്ത്‌
ഇരയെ കാത്തുകിടക്കുന്ന കറുത്ത
നിറമുള്ള ഒരു പടുകൂറ്റൻ ചിലന്തിയെ പോലെ!

ചിലവയ്ക്കു നടുവിൽ
അനേകം ചിലന്തിക്കുഞ്ഞുങ്ങളെ പേറുന്ന
വെളുത്ത മുട്ടയുണ്ടാകും,
മറ്റു ചിലത്‌ നിശ്ചലമായി
വലയിൽ പറ്റിയിരിയ്ക്കും, അസ്വസ്ഥതയോടെ..
ചിലതിനു ചിറകു മുളയ്ക്കും,
കൂടെയുറങ്ങുന്നവരിൽ നിന്നും ദൂര-
ദൂരങ്ങളിലേയ്ക്കു കൂട്ടി കൊണ്ടുപോകും.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന,
വലകളിൽ ചെന്നു വീഴാതിരിയ്ക്കാൻ പാടുപെടുന്ന
മനസ്സപ്പോൾ കാണുന്ന
സ്വപ്നമാണ്‌ ഉറക്കം.

വലകളിൽ കുരുങ്ങിയും ഞെരിഞ്ഞമർന്നും,
ചിലന്തിക്കുഞ്ഞുങ്ങൾ പൊട്ടിയൊലിച്ചും
പതുക്കെ ഉയർന്നുതാഴുന്ന നിശ്വാസങ്ങൾക്കിടയിൽ
കണ്ണു തുറന്ന് മലർക്കെ കിടക്കേണ്ടി വരും,
ഒരൽപം ഉറക്കത്തിനായി കാത്തുകാത്ത്‌..

മറ്റു ചിലപ്പോൾ,
ചിന്തകളും ഉറക്കവുമില്ലാത്ത ലോകത്തുള്ളവർ എത്ര ഭാഗ്യവാന്മാർ!
എന്നാലോചിച്ചു തീരും മുൻപേ
ഒരു നിമിഷം കൊണ്ട്‌ അവ രണ്ടും ഒന്നായി തീരുന്നു.
ചിറകുമുളയ്ക്കുന്നൊരു സ്വപ്നത്തിനു കീഴടങ്ങിക്കൊണ്ട്‌.

വലകളോരോന്നായി അഴിഞ്ഞു വീഴുന്നതും
ചിലന്തികൾ ഉള്ളറകളിലേയ്ക്കു ഉൾവലിയുന്നതും
ആരുമറിയാറില്ല,
ആഴങ്ങളിലേയ്ക്കു ഊളിയിട്ട്‌
കൂടുതൽ മുട്ടകളെ പൊട്ടിച്ചൊലിപ്പിയ്ക്കാൻ
അവ തന്ത്രപൂർവ്വം
തയ്യാറെടുക്കുന്നതും ആരും അറിയാറില്ല.

Wednesday, December 31, 2008

ഒരാല്‍മരം



മുടവനംകാവ്‌ അയ്യപ്പൻ.

“പതിന്നാലുദേശത്തിന്നാധാരമായ്‌ നിൽക്കും
പരമാത്മതത്വമേ പൊന്നയ്യപ്പനേ
മുടവനാംകാട്ടിലെ അണയാത്ത ദീപമായ്‌
മരുവുംചിദാനന്ദദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ്‌ മനസ്സിന്റെ സാക്ഷിയായ്‌
ദേഹിയായ്‌ വർത്തിയ്ക്കും പരമാത്മതത്വമേ
അന്ധകാരത്തിൽ ഗതിമുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
ചിത്തത്തിലാശ പെരുകാതിരിയ്ക്കണേ
തത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നു പോയീടുവാൻ
പരമാത്മതത്വത്തിലലിയാൻ തുണയ്ക്കണേ“
-
അച്ഛൻ എഴുതിയ വരികളാണിത്‌.

മുടവനംകാവ്‌ എന്ന ഈ കാവ്‌, ഞങ്ങളുടെ കുടുംബ വീടിനടുത്തുള്ള ഒരു ചെറിയ കാവാണ്‌-ഒരു ചെറിയ അയ്യപ്പൻ കാവ്‌.

റോഡിൽ നിന്നും ഉള്ളിലേയ്ക്കു തിരിയുന്ന, ടാറിടാത്ത കരിങ്കല്ലുകൾ പതിച്ചു വെച്ചിരിയ്ക്കുന്ന ഒരു വഴിയാണ്‌ ഈ കാവിലേയ്ക്കു നയിയ്ക്കുന്നത്‌. കാവിന്റെ വശത്തു കൂടി അത്‌ ചെന്നവസാനിയ്ക്കുന്നത്‌ ഒരു വീടിന്റെ ഉമ്മറത്തേയ്ക്കാണ്‌. അതിനപ്പുറത്തേയ്ക്കു പിന്നെ വഴിയില്ല.

കാവ്‌ എന്നു കേൾക്കുമ്പോൾ തന്നെ അതിനോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു ചിത്രം കൂടിയുണ്ട്‌.
അതിനു മുന്നിലുള്ള വലിയൊരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരാൽമരം. വളരെ പഴക്കമുള്ളതുമായിരിയ്ക്കണം. കാവിനേക്കാളും ശരിയ്ക്കും ഓർമ്മ വരുക ഈ ആലിനേയാണ്‌. കാരണം അത്രയും ചെറിയ ഈ കാവിന്‌ ഒരു കാവൽ പോലെയാണീ വൻമരം അവിടെ നിലകൊള്ളുന്നത്‌.

മതിൽകെട്ടൊന്നുമില്ലാതെ, ഒരു ചതുരാകൃതിയിലുള്ള ഒരു ചെറിയ കെട്ടിടം-കെട്ടിടം എന്നു പോലും പറയാനാവില്ല, നാലു ചുമരാണ്‌ യഥാർത്ഥത്തിൽ ഈ കാവ്‌. തൊഴാൻ വരുമ്പോൾ ഈ ആലിന്റെ ചുവട്ടിലാണ്‌ ചെരുപ്പ്‌ അഴിച്ചു വെയ്ക്കുക. പൊതുവേ ശാന്തമായ ഈ അന്തരീക്ഷത്തിൽ, കാറ്റത്താടുന്ന ഈ ആലിലകളുടെ കലപില ശബ്ദം മാത്രമേ ഉണ്ടാകൂ. പൂജയും മറ്റുമൊന്നും അധികമില്ലാത്ത ഈ കാവിൽ തൊഴാൻ വരുന്നവർ തന്നെ ദുർലഭമാണ്‌. തിരക്ക്‌ തീരെയുണ്ടാവാറില്ല. താലപ്പൊലി സമയത്താണ്‌ ഇവിടേയ്ക്കു ആളുകൾ വരാറുള്ളത്‌. പിന്നെ എന്റെ ഓർമ്മയിൽ മലയ്ക്കു പോകുമ്പോൾ "കെട്ട്‌ നിറയ്ക്കൽ" ഈ കാവിൽ വെച്ച്‌ ചിലപ്പോഴൊക്കെ പതിവുണ്ടായിരുന്നു. പിന്നെ ഈ കാവിനു പിന്നിൽ താമസിയ്ക്കുന്ന വീട്ടിലെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയത്‌, ഈ കാവിൽ വെച്ചു തന്നെയായിരുന്നു എന്നു തോന്നുന്നു.
ഈ കാവിനോട്‌ ചേർന്നുതന്നെയാണ്‌ വല്യമ്മ താമസിയ്ക്കുന്നത്‌. വല്യമ്മയുടെ ടെറസ്സിൽ നിന്നും നോക്കിയാൽ ആ ആലിനെ ശരിയ്ക്കും അടുത്ത്‌ കാണാം. അതിന്റെ കാറ്റ്‌ കേൾക്കാം. അതിന്റെ വിശാലതയിൽ ബഹളം വെയ്ക്കുന്ന പക്ഷികളെ കാണാം. അത്‌ വിരിയ്ക്കുന്ന തണൽ കാണാം. തണലിൽ വീണു കിടക്കുന്ന പഴുത്തതും പച്ചയും ആയ ആലിലകളേയും കാണാം.

ആ ആലില്ലാതെ കാവ്‌ പൂര്‍ണ്ണമാകുന്നില്ല ഒരിയ്ക്കലും..

ഓർമ്മയില്ലേ, കാവാലം നാരായണ പണിയ്ക്കരുടെ ഒരു കവിത?
"ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം,
ആലിന്നു ചേർന്നൊരു കുളവും വേണം."

(പക്ഷേ അതിലേതാവും ശരി?!)



ആ കാവ്‌ ഇപ്പോൾ വലുതായിട്ടുണ്ട്‌. സ്ഥിരമായി പൂജയും, വഴിപാടുകളും, പ്രാർത്ഥനകളും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്‌. ആളുകൾ ധാരാളം വന്നു തൊഴാറുണ്ട്‌. അയ്യപ്പന്‌ പണ്ടത്തെ നാലു ചുമരുകളിൽ നിന്നും നല്ല ഭംഗിയുള്ള ഒരു കൊച്ചു കെട്ടിടത്തിലേയ്ക്ക്‌ മോചനം കിട്ടിയിട്ടുണ്ട്‌. മതിൽക്കെട്ടുണ്ട്‌. റോഡരികിൽ "മുടവനംകാവ്‌" എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്‌.

എന്നാലും ഇപ്പോൾ ആ കാവിനടുത്തെത്തുമ്പോൾ വല്ലാത്തൊരു ശൂന്യത.

കാവിന്റെ പുതിയ രൂപവും ഭാവവും, ഉയർച്ചയും, നല്ല കാര്യങ്ങളും മനസ്സ്‌ ഉൾക്കൊള്ളാൻ മടി കാണിയ്ക്കുന്നു,
പകരം
അച്ഛനെഴുതിയ വരികളിൽ ഒരു വൻ ആൽമരം നിറഞ്ഞു നിൽക്കുന്നതായി തോന്നിപ്പിയ്ക്കുന്നു.

ഇനിയും ചിതലരിയ്ക്കാത്ത ഒരു പഴഞ്ചൻ ചിത്രം കണക്കെ!


ഇന്നതൊരു പഴഞ്ചൻ ഓർമ്മയാണ്‌.. ആല്‍മരം നിന്നിരുന്നയിടം ശൂന്യമാണ്.
ഒരു ആൽത്തറയ്ക്കു വേണ്ടിയോ മറ്റോ അതിന്റെ വേരുകളൊന്ന് മുറിച്ചുമാറ്റപ്പെട്ടതോടെ, ആ ആൽമരം അന്ന് വലിയൊരു ശബ്ദത്തോടെ അതിന്റെ മണ്ണിലേയ്ക്കു തന്നെ പിൻവാങ്ങപ്പെട്ടു-അയ്യപ്പനു വേണ്ടി(?)

ഒരു വലിയ കഥയവസാനിയ്ക്കുന്നതു പോലെ..

ഒരു പഴഞ്ചൻ കഥയായി അവടവിടെ ചിലപ്പോൾ മണ്ണിന്നടിയിൽ അതിന്റെ വേരിന്റെ ബാക്കി കഷ്ണങ്ങൾ തപ്പിയാൽ കിട്ടേരിയ്ക്കും.