Showing posts with label ചുമരെഴുത്ത്. Show all posts
Showing posts with label ചുമരെഴുത്ത്. Show all posts

Tuesday, December 26, 2017

നീ...

നീ തന്നെയാണെൻ ജീവനെന്നാകിലും 
നിന്നോളമകലെയാണെൻ ജീവ സങ്കൽപമെങ്കിലും
നിനക്കു സുഖമാണെന്നയറിവിലാണെൻ
ജീവനർത്ഥമെന്നുപോലും ഞാനുമിതുവരേയും 
അറിഞ്ഞതേയില്ലയെൻ ജീവനേ....

Saturday, December 23, 2017

എന്റെ ചെണ്ടുമല്ലിപ്പൂക്കൾ...

ഏതു തരം സംഗീതമാണ് ചെവിയിൽ തിരുകണ്ടത് എന്നാലോചിച്ചാലോചിച്ച് പതുക്കെ കണ്ണടഞ്ഞു പോയി...
അപ്പോഴുണ്ട് ആകാശത്ത് പറവകളെ പോലെ മനുഷ്യക്കൂട്ടങ്ങൾ ഇങ്ങിനെ ചിറകു വിരിച്ച് പറക്കുന്നു. ചിലർ മുങ്ങാംകുഴിയൊക്കെ ഇടുന്നു. ചിലർ ഒന്നിച്ചു പറക്കുന്നു. ചിലർ തനിയേ, ഒറ്റതിരിഞ്ഞ്. ചിലർ ചിറകുകൾ തമ്മിൽ തൊട്ടും തൊടാതെയും. ആ ആകാശത്തോട് വല്ലാത്ത ഒരു ആകർഷണം. ഏതാകാശമാണത് ? അതോ ഇനി ഒരു പുഴയാണോ? എന്തായാലും വലിച്ചടുപ്പിക്കുന്ന ഒരു വല്ലാത്ത ലോകം! ഏറെ പരിചിതം എന്നു തോന്നുന്ന ലോകം. ഐ ബിലോങ്ങ് ദേർ എന്ന് തോന്നിപ്പിക്കുന്ന ലോകം. അങ്ങിനെ ഓരോ മനുഷ്യനും തോന്നുന്നുണ്ടാവുമോ? അപ്പോഴേയ്ക്കും ഓരോരുത്തരായി ആ ഓടുന്ന ബസ്സിൽ നിന്നും, ഉറങ്ങിക്കൊണ്ട്, പുറം കാഴ്ച നോക്കിയിരിയ്ക്കേ, മൊബൈലിൽ നോക്കുമ്പോൾ ഒക്കെ, അതേയവസ്ഥയിൽ മുകളിലേയ്ക്ക പൊങ്ങിപ്പൊങ്ങി പോകുന്നു. ആകാശത്തിലേയ്ക്ക് പറക്കുവാനോ, പുഴയിൽ നീന്തുവാനോ ആയിരിയ്ക്കണം. എന്റെ ആ ഊഴവും കാത്ത് കൊതിയോടെ ബസ്സിൽ കണ്ണുകളടച്ച്, ശൂന്യമായി ഞാനുമിരിക്കുന്നു...
അപ്പോഴാണ് ഫ്രില്ലുള്ള കുട്ടിക്കുപ്പായമിട്ട കുറേ സ്വപ്നങ്ങൾ, ചെണ്ടുമല്ലിപ്പൂക്കൾ ചിതറി വീഴുന്ന പോലെ ബസ്സിൽ നിന്നുമിറങ്ങി നടപ്പു തുടങ്ങിയത്. അവരെ നോക്കി ഞാനിരുന്നു. യൂണിഫോമില്ലാത്ത നഴ്സറിക്കുട്ടികളെ പോലെ അവർ ചിരിച്ചും കരഞ്ഞും തോന്നിയതെല്ലാം ചെയ്തും നടക്കുകയാണ്‌.
എന്റെ ഒരു സ്വപ്നത്തെ അപ്പോൾ ഞാനുമോർത്തു... അവർക്കിടയിൽ അതിനെ തിരഞ്ഞു. എന്നിൽ നിന്നുമടർത്തി മാറ്റി, അതിന്റെ കയ്യിൽ അമർത്തിപ്പിടിച്ച ഒരു രാത്രിയെ എനിക്കു തിരിച്ചു വേണമായിരുന്നു... കനം വെയ്ക്കുന്ന നെഞ്ചിനെ ഞാനൊരു പാട്ടിന്റെ വഴിയിലേയ്ക്കു പെട്ടെന്ന് തിരിച്ചുവിട്ടു.
സ്വപ്നങ്ങളിറങ്ങിപ്പോയ ബസ്സിനുള്ളിലെ നിശ്ശബ്ദതയിൽ എ.സി. യുടെ തണുപ്പും ഒച്ചയും ശരീരത്തിലേയ്ക്ക് ഇരച്ചു കയറുന്നുണ്ട്. ഇതൊന്നുമറിയാതെ ഐ ലവ് ഫിലിപ്പൈൻസ് എന്നെഴുതിയ ടീ ഷർട്ടിട്ട പെൺകുട്ടി പുരികം ഭംഗി കൂട്ടുന്നുണ്ട്. തൊട്ടപ്പുറത്ത് ജോലിയ്ക്ക് പോകുന്ന, വഴിയിലെ അര മണിക്കൂർ മയക്കത്തിലേയ്ക്ക് വീണു പോയ സൽവാറിട്ട മറ്റൊരു സ്ത്രീയുണ്ട്. നനവ് തട്ടാത്ത അവരുടെ ചുരുണ്ട മുടിയിരുളുകൾക്കിടയിൽ, ഇഴചേർന്ന് ഒറ്റയാവുന്ന അനേകരുണ്ട് , പലരുണ്ട്. അവരുടെ കൈ വിരലുകളുടെ അനക്കങ്ങൾക്ക് കുതിച്ചു പായുന്ന വേഗതയുണ്ട്. നിശ്ചലമായ കൈകൾ രണ്ടിനുമിടയിലേയ്ക്ക് ഉൾവലിയുന്ന ഒരു കടലുണ്ട്.
അതിനപ്പുറത്തെ സീറ്റിൽ ബ്രിട്ടീഷ് ഇംഗ്ളീഷ് സംസാരിക്കുന്ന ഒരമ്മയും മകളും ( ആവണം ) ഇരിക്കുന്നു. അതിനും പുറകിലേയ്ക്ക് പോകുന്തോറും ഒരു അച്ഛനും, അച്ഛനെ പറ്റിപ്പിടിച്ച് ഉറങ്ങുന്ന ഒരു കുട്ടിയും (ആവണം ) ഒറ്റയ്ക്ക് മറ്റൊരു ലോകം പണിയുന്നുണ്ട്. അതിനടുത്ത സീറ്റുകൾ എല്ലാം ഏതാണ്ട് ആളൊഴിഞ്ഞ രാഷ്ട്രങ്ങളായി, ഒരു ഭൂപടം പോലെ അടയാളങ്ങൾ മാത്രമായി കിടപ്പാണ്. മനുഷ്യരാൽ തിങ്ങി നിറഞ്ഞിരുന്ന ബസ്സായിരുന്നു അതെന്നോർക്കണം! ഏറ്റവും പുറകിൽ അറ്റത്ത് താടി തടവി കൊണ്ടൊരാൾ അപ്പോഴേയ്ക്കുമൊരു ഒറ്റത്തുരുത്തായി കഴിഞ്ഞിരുന്നു.
ചില്ലു ജനാലയിലൂടെ ഉരുണ്ടിറങ്ങുന്ന തുള്ളികൾ പുറം കാഴ്ചകളെ ഒന്നാകെ ഈർപ്പത്തിലാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. എന്നും ഇറങ്ങുന്ന സ്റ്റോപ്പിൽ രണ്ടും കൽപ്പിച്ച് ഞാനിറങ്ങുക തന്നെ ചെയ്തു.
പുറത്ത് അപ്പോൾ കത്തുന്ന വെയിലായിരുന്നു...
ഇറങ്ങിയ സ്റ്റോപ് മാറിപ്പോയിരുന്നു...
കണക്കു കൂട്ടി തീരുമാനിച്ച സമയം തെറ്റിപ്പോയിരുന്നു...
സന്ദർഭങ്ങൾ തമ്മിൽ തമ്മിൽ പിണഞ്ഞു പോയിരുന്നു...
മഴയും വെയിലും ഒരുമിച്ച് ഓടിക്കളഞ്ഞിരുന്നു...
പുറകിലേയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ, ഫ്രില്ലുള്ള കുട്ടിക്കുപ്പായമിട്ട, ചെണ്ടുമല്ലിപ്പൂക്കളെ കൊണ്ട് ഇറുക്കിക്കെട്ടിയ നീളമുള്ള മാലകൾ പോലെ, ആ കുറേ സ്വപ്നങ്ങൾ ബസ്സിലേയ്ക്ക് തിരിച്ചു കയറുന്നു...
ഒന്നും ആലോചിക്കാതെ എന്റെ രാത്രികളെ ഞാനവർക്ക് സമ്മാനങ്ങളായി എറിഞ്ഞുകൊടുത്തു.

ടെയ്ക്കോഫ് !

ഏതോ ഒരു പട്ടണത്തിലെ 
വിത്തു ശാലയിൽ
അടുത്തടുത്തിരുന്നിരുന്ന
കുപ്പികളിൽ
ഒരുമിച്ചു മുളച്ചുപൊന്താൻ പോകുന്ന
തൈകളെ കുറിച്ച്
ഒരൂഹം പോലുമില്ലാതെ
ഉറക്കങ്ങളിൽ കണ്ടുമുട്ടിയിരുന്ന നമ്മൾക്കിടയിൽ
കുത്തിത്തിരുപ്പുണ്ടാക്കി,
മാറ്റി നട്ട ചില
സമയകാല വൈറസുകളെ
നമുക്കിനി വെറുതെ വിടാം.
പകരം,
സമയകാല ബന്ധിതമായി
ഓടിപ്പാഞ്ഞെത്തുന്ന ഋതുക്കളെ
വകഞ്ഞു മാറ്റി,
ഇലകളെ പൊഴിച്ച് ,
ശിഖരങ്ങളെ കോർത്ത്
ഒരു ശൈത്യകാലത്ത്
നമുക്കാദ്യം മുതൽ തളിർത്തു തുടങ്ങാം.
ഒരു മഴക്കാലരാത്രി മുഴുവൻ
നനയാതെ ജീവിക്കാം.
ഒരുഷ്ണക്കാലത്ത് വിയർക്കാതെ
ഇലകളെ പൊഴിക്കാം.
പിന്നെ...
ഒരു കാറ്റുകാലത്ത് നമുക്ക്,
വേരോടെയുള്ള ഒരൊറ്റ ടെയ്ക് ഓഫിൽ
മറ്റൊരു ഉദിച്ചു പൊങ്ങുന്ന
വെയിൽക്കാലത്തിന്റെ റൺവേയിലേയ്ക്ക്
കണക്കുകൂട്ടൽ പിഴയ്ക്കാതെ
ഒന്നായി ലാൻഡ് ചെയ്യാം.

Monday, February 22, 2016

ഇങ്ങിനെയാവും!


കാണുമ്പോൾ, ഇരിക്കുമ്പോൾ,
കിടക്കുമ്പോൾ, സംസാരിക്കുമ്പോൾ,
കേൾക്കുമ്പോൾ, തൊടുമ്പോൾ,
എഴുതുമ്പോൾ, വായിക്കുമ്പോൾ, 
വിളിക്കുമ്പോൾ, വിളി കേൾക്കുമ്പോൾ, 
ഓർക്കുമ്പോൾ, കാത്തിരിക്കുമ്പോൾ 
എല്ലാം, എല്ലാത്തിലും നിറയുന്ന ആനന്ദം,
സങ്കടം, നോവ്, ഒരുമ...

I want to love you like there is no tomorrow,
there is no a moment next...

-
വൈകി വന്ന വലന്റൈൻ...


Saturday, October 31, 2015

ഞാൻ കാത്തിരിക്കുകയാണ് ...

നക്ഷത്രമണികൾ വീണുമണ്ണടിയുന്ന രാവുകളേ ...
പകലുകൾ സമ്മാനിക്കുന്ന സ്വപ്നങ്ങളെ 
നിങ്ങൾ നിക്ഷേപിക്കുന്നതെവിടെയാണു ?
സ്വപ്നഭാരവും പേറി, ഒരു പൂമ്പാറ്റച്ചിറകിൽകയറി 
നിങ്ങളയച്ചു തന്നെ കാറ്റിലൂടെ പറന്നുവന്നാൽ 
എനിക്കവിടെയെത്താനാകുമോ? 

എന്നിട്ട് വീണ്ടും
അകലങ്ങളിലേയ്ക്കോടി മറഞ്ഞ് 
പകലുകളുടെ ഉദയത്തിലേയ്ക്കാണ്ടു പോകുന്ന
പകലുകളുടെ ഉദയത്തിലേയ്ക്ക്
തുളച്ചുകയറുന്ന, വ്യാപരിക്കുന്ന
പകലിലെ ഓരോ അണുവിലും ഒളിച്ചിരിക്കുന്ന 
നിങ്ങളോടൊപ്പം എന്നെയും കൂട്ടാമോ?

ഞാൻ കാത്തിരിക്കുകയാണ് ...


Wednesday, October 28, 2015

ചുകന്നു പോകുന്ന വീഥികൾ

താണിരിക്കണം, കടലാഴങ്ങളിൽ
മറഞ്ഞിരിക്കണം, മേഘപടലങ്ങളിൽ
കാത്തിരിക്കണം, രാവിന്നിരുൾപ്പാളികളിൽ
ഒളിച്ചിരിക്കണം, ഇരുളുമോർമ്മക്കൂടുകളിൽ

ചാടിയോടണം, സ്വപ്നങ്ങൾ ജീവിക്കുന്നയിടം വരെ
നീന്തിത്തിമർക്കണം, പുഴമിടിപ്പുകൾ കേൾക്കും വരെ
നെഞ്ചിൻഭാരമതടക്കിപ്പിടിച്ചകന്നു മാറണം, തേടിവിളികളരികിലെത്തും വരെ
മിണ്ടാട്ടമില്ലായ്മകളെ മിണ്ടിക്കണം, മിണ്ടിമരിക്കും വരെ.

ഈ ഭൂമിയിലെ വീഥികൾക്കിരുവശത്തുമുള്ള മരച്ചുവടുകളൊക്കെയും    
ചുകന്ന പൂക്കൾവീണു,
ചുകന്നുപോകുന്ന നാളെത്തും വരെ 
ഈ ജനാലച്ചില്ലുപാളികളെ തിടച്ചുമിനുക്കിവെക്കണം.
തുടച്ചുമിനുക്കിയ ജനാലവെളിച്ചത്തിൽ ആ ചുകന്ന പൂക്കളെ കാണണം. 
ആ ചുകന്ന പൂക്കളിന്മേൽ കറുത്തമുടികുടഞ്ഞിട്ടു
ഓരോ മരച്ചുവടുകളിൽ നിന്നുമുറങ്ങിയെഴുന്നേൽക്കണം. 
ചുകന്നുപോകുന്ന വീഥികളെ സ്വന്തമാക്കണം. 
അകലങ്ങളെ തമ്മിലടുപ്പിക്കുന്ന ചുകന്ന വീഥികളിലൂടൊറ്റക്ക് നടക്കണം. 
മോഹിക്കണം. മണക്കണം. ശ്വസിക്കണം.
ആവോളം മുകരണം.
വിരിഞ്ഞുമലരണം.



Thursday, March 26, 2015

To my silence...

I pick up words
from nowhere...
letting it to get copied and
pasted into this white screen
in front of me...

I fall in love with them
with rolling tears
and with a hiding smile
both speaking
simultaneously...

my fingers tap on the keyboards
without being able to stop,
uncontrollably ...

but I struggle to make a sentence
retyping it again and again
as if working on some unknown language
which keeps vanishing from me...
like the waves wipe out
the words written on the sand pitch
repeatedly...

at last my fingers managed to stop
somewhere, somehow
but before I could read
it got deleted abruptly
just by a touch of my little finger
by mistake...

and
words are flying out of the sentences
one by one
unfolding their wings spread wide
to their sides each
in search of silence....

Tuesday, March 24, 2015

ഒരു 'സ്നേഹാ'പണം!

'ക്ഷമിക്കുക' എന്ന വാക്ക് ചില നേരത്ത്, ചില സന്ദർഭങ്ങളിൽ അതിന്റെ അർത്ഥങ്ങൾ മാറ്റിമറച്ച് നമ്മെ അമ്പരിപ്പിക്കും.
"ക്ഷമിക്കാൻ വേണ്ടി ക്ഷമ പറയൽ" അല്ലെങ്കിൽ "ക്ഷമിച്ചില്ലെങ്കിലും സാരമില്ല" എന്ന് വരുന്ന പരുക്കൻ അർത്ഥം, അതുമല്ലെങ്കിൽ "ക്ഷമിച്ചാലും ക്ഷമിച്ചില്ലെങ്കിലും തൽക്കാലം വേറെ വഴിയില്ല" എന്ന ചൊടിപ്പിക്കുന്ന നിസ്സംഗത, അങ്ങിന പലതിലേയ്ക്കും അതിന്റെ tone മാറ്റിമറയ്ക്കാം.
ക്ഷമ ചോദിയ്ക്കൽ ഏറ്റവും പ്രിയപ്പെട്ടവരോടാവുമ്പോൾ അതു നൽകുന്ന ഊഷ്മളത / ധാർമ്മികത ഒക്കെ ഒരു വശത്തുണ്ടെങ്കിൽ പോലും ക്ഷമ പറയണ്ടതായോ, ക്ഷമിയ്ക്കേണ്ടതായോ കരുതുകയേ ചെയ്യാത്ത ഒരു സന്ദർഭത്തിൽ, അത്തരം അർത്ഥങ്ങളൊയൊക്കെ സൂചിപ്പിയ്ക്കുന്ന ഒരു 'ക്ഷമ' ആകസ്മികമായി കടന്നുവരുമ്പോൾ അതൊരു വല്ലാത്ത നടുക്കമാണ്!
പിരിഞ്ഞുപോകുന്നയത്രയും വേദനയുണ്ടതിൽ. മുള്ളുകുത്തുന്ന മൂർച്ചയുണ്ടതിൽ. പരുഷം കലരുന്ന നോവിപ്പിക്കൽ ഉണ്ടതിൽ.

എന്നേ, ക്ഷമ ചോദിയ്ക്കേണ്ട, ക്ഷമിയ്ക്കേണ്ട അവസ്ഥ സംജാതമായി എന്നൊരന്ധാളിപ്പ്.
തരിപ്പ്,
പിന്നെ തകർന്നടിയൽ.

ശൂന്യം!

വാൽക്കഷ്ണം
ഒന്നും സാരമില്ല.
പക്ഷേ വെറും നിസ്സാരയായ ഞാൻ, എന്താണ് ക്ഷമിയ്ക്കേണ്ടത്?
ക്ഷമിയ്ക്കുന്നു എന്ന വാക്കിനെ മുമ്പെങ്ങുമില്ലാത്തവിധം
സ്നേഹം എന്ന വാക്കിലേയ്ക്കു പരാവർത്തനം ചെയ്താലോ?
എന്നിട്ട് വീണ്ടും തകർന്നടിയട്ടെ!


Sunday, March 15, 2015

മിണ്ടുന്ന 'മിണ്ടായ'കൾ...

മിണ്ടുവാൻ ഒന്നുമില്ല ബാക്കി
എന്നാലുള്ളിലുണ്ടൊരു പറ മിണ്ടാൻ.
മിണ്ടല്ലേ എന്നുള്ളു കേഴുന്തോറും
മിണ്ടുവാൻ തക്കം പാർക്കുന്ന മിണ്ടലുകൾ.

ഇല്ല, ഇനി മിണ്ടുകയില്ല ഞാൻ
ഒരുനാളിലൊരു വാക്കു വീണുകിട്ടും വരെ.
അന്നേ മിണ്ടൂ! അന്നേ ശബ്ദിയ്ക്കൂ.
അതുവരെയീ 'മിണ്ടായ'യിൽ
മിണ്ടാതിരുന്നോട്ടെ ഞാൻ.

മിണ്ടുന്ന നാളു വരുന്നയന്ന് മിണ്ടുവാൻ,
തുടച്ചുമിനുക്കി, തിളക്കം കൂട്ടി
എടുത്തുവെയ്ക്കുന്നുണ്ട് ഒരു വാക്കിനെ.
ഏറ്റവും പുതിയതായി, ഏറ്റവും ആദ്യമായി
ഏറ്റവും സ്ഫുടമായി അന്നതിനെ
എങ്ങിനെ മിണ്ടണമെന്ന്
ഈ മിണ്ടായയിലിരുന്നാലോചിയ്ക്കുന്നുണ്ട്.

എന്നിട്ട്
ഒന്നും മിണ്ടാനില്ലേ എന്ന ചോദ്യം കേൾക്കും വരെ
ഈ മിണ്ടായയുടെ സിമന്റു തേയ്ക്കാത്ത കല്ലു ചുമരിൽ ചാരി,
മിണ്ടായയുടെ ശബ്ദമില്ലാത്ത അകത്തളത്തിൽ,
മിണ്ടുവാൻ തക്കംപാർത്തിരിയ്ക്കുന്ന മിണ്ടലുകളെ
ഓരോന്നായി കഴുത്തു ഞെക്കിപ്പിടിച്ചു മിണ്ടമർത്തിയൊതുക്കി,
ഒരു മിണ്ടലിൽ നിന്നും മറ്റൊരു മിണ്ടായയിലേക്ക്
ദിവസവും മരിച്ചുവീണുകൊണ്ടിരിക്കും.






Sunday, March 01, 2015

ചില നേരത്ത്

I

തൊടുത്തുവിട്ട വാക്കുകളെ തിരിച്ചെടുക്കാനാവില്ലല്ലോ
എന്നോർക്കുമ്പോൾ കമട്ടിവരുന്ന ആ കയ്പ്പുള്ള ഉമിനീരാണ്
പഴയ ബ്ലോഗ്പോസ്റ്റുകളേ വായിയ്ക്കുവാൻ തുനിയുമ്പോൾ
ഇറക്കിക്കളയുക. :(

ഒരുപാട് നിയന്ത്രിച്ച്, പിന്നെയും പിന്നെയും വേണ്ടെന്നുവെച്ച്
പണിതുയർത്തിക്കൊണ്ടുവരുന്ന, നമുക്കിടയിലെ മൗനഭിത്തിയാണ്
പെട്ടെന്നൊരു നിമിഷത്തെ ഓർമ്മക്കണ്ണീരിൽ നനഞ്ഞ്
ഒരുനൂറുവാക്കുകളിൻ ഒരായിരം കുമിളകളായി
നിനക്കുമുന്നിൽ ചിന്നിച്ചിതറുക.

ഇനിയുമരുത്, ഇനിയും ചെയ്യരുത്/പറയരുതെന്നാർക്കോ വേണ്ടി
ചേർത്തുറപ്പിച്ചിട്ടുള്ള
ചെയ്തികൾ/വാക്കുകൾ പിന്നെയും പിന്നെയും
അനുസരണയില്ലാതെ ആവർത്തിയ്ക്കപ്പെടുമ്പോഴാണ്
ഞാനെന്നിലെയെന്നെ ഉരച്ചുരച്ച് ചുവപ്പിച്ച, ചവിട്ടിയരച്ച,
ഒരു ചെമ്പരത്തിപ്പൂ എന്ന വ്യാജേന, എന്റെ ചങ്കു തുറന്നുകാണിക്കുക


II

മറന്നുപോയ ഈണം
പറഞ്ഞുതേഞ്ഞ വാക്ക്
മാറാല പിടിച്ച ലോകം
വിരസമായിത്തീരുന്ന ആവർത്തനപ്പട്ടിക.

ദൈവമൊന്നു കണ്ണടച്ചുപോയനേരത്ത്
ഇരുന്നുപഴകുവാൻ കൂട്ടാക്കാത്ത പ്രാണൻ
വഴിവിട്ട സഞ്ചാരം തുടങ്ങി.


III

ഒരു രാഗഞെരമ്പിലോടുന്ന സ്വരം പോലെ
ഒരു കാറ്റത്ത് താഴേയ്ക്കു പറന്നുവീഴുന്ന,
ഒരു തൂവലിലാലേഖനം ചെയ്ത പക്ഷിലോകം പോലെ,
അയത്നലളിതമായി, അത്രമേൽസുപരിചിതമായി
ഓരോ മിടിപ്പിലും ഇറ്റുന്ന ചോരത്തുള്ളികളുമായി
അങ്ങനെ തോന്നിയ ചില നേരങ്ങൾ ....

ഒരിക്കലും തീരുന്നതല്ലെന്നു തോന്നിച്ച നേരങ്ങൾ
ഒരിക്കലും മറക്കുവാനാവാത്തതെന്നും തോന്നിപ്പിച്ച ആ നേരം.
ഒടുവിൽ ഒന്നു തിരിഞ്ഞുനോക്കി പോരുമ്പോൾ
പകുതിയാക്കിവെച്ച സ്വപ്നം മടക്കിയതേപടി
കൂട്ടിലടക്കി തിരികെക്കൊണ്ടുവന്ന അതേ നേരം....










Tuesday, February 03, 2015

തൂക്കുപാലം

ഈ ലോകത്തിൽ ജീവിക്കുന്ന
എല്ലാവർക്കുമുണ്ടാവും, ഓരോ മനുഷ്യർക്കുമുണ്ടാവും
അടക്കിപ്പിടിച്ച സ്വന്തമായൊരു സമാന്തരാന്യലോകം.

രണ്ടു ലോകങ്ങളും കൂടി കൂട്ടിപ്പിണയാതെ
രണ്ടിലും കൂടി ഒരേ സമയത്ത് ജീവിക്കുവാൻ
ഈ മനുഷ്യജീവികൾ
ഇടയ്ക്ക് കെട്ടിയുണ്ടാക്കുന്ന തൂക്കുപാലത്തിന്റെ പേരാണ് ജീവിതം!

ചിലപ്പോഴൊക്കെ,
ആകാശത്തിൽ നിന്നും നേരെ
അദൃശ്യചങ്ങലകളാൽ കെട്ടിത്തൂങ്ങിക്കിടക്കുന്നോ
എന്ന് അതിശയിപ്പിക്കുന്ന,
രണ്ടു ഭാഗത്തും കൈവരികളില്ലാത്ത
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന
തൂക്കുപാലത്തിലെ നടത്തത്തിനിടയിൽ
മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും പൊടുന്നനെ ആലിംഗനം ചെയ്യാറുണ്ട്,
നെഞ്ചു കലങ്ങി പൊട്ടിക്കരയാറുണ്ട്,
മഴവില്ലു പോലെ പുഞ്ചിരിക്കാറുണ്ട്,
നിലനില്പിനായി പൊരുതാറുണ്ട്,
മതിവരാതെ പ്രണയിയ്ക്കാറുണ്ട്,
പിന്നെ മരിച്ചു വീഴാറുണ്ട്.

ജീവിതമേ! നിന്നെ തൂക്കിക്കെട്ടിനിർത്തിയിരിയ്ക്കുന്ന
ആ അദൃശ്യ തൂക്കുകയറുകളെ ഞാൻ വിശ്വസിച്ചോട്ടെ?
എന്റെ ആ സമാന്തരാന്യ ലോകത്തേയ്ക്ക്
എന്നെങ്കിലുമെന്നെ നീയെത്തിക്കില്ലേ?

ഞാനിതാ... ഇവിടെ..ഇവിടെ നില്പുണ്ട്!
ഈ വക്കത്ത്..
മേഘക്കുഞ്ഞുങ്ങൾ അങ്ങിങ്ങായി പൊന്തിക്കിടക്കുന്ന
നിലം കാണാത്തത്രയും അഗാധതയിലേക്കു നോക്കി
ചുറ്റുമുള്ള പച്ചക്കാടിന്റെ വന്യതയിലേക്കു ആകർഷിയ്ക്കപ്പെട്ട്
രണ്ടു കൈകളും വിശാലമായി ഇരുഭാഗങ്ങളിലേക്കും നീട്ടിപ്പിടിച്ച്
എന്റെ ഹൃദയം മിടിയ്ക്കുന്ന മിടിപ്പിനെ കാതോർത്ത്...
കണ്ണടച്ച്,
ചിറകുവിരിച്ച്,
ഒറ്റയ്ക്ക്....












Monday, December 01, 2014

ഭൂമിഗീതം

വസന്തം അങ്ങു ദൂരെയായിത്തീർന്നിരിക്കുന്നു.
നോക്കെത്താ ദൂരത്ത്....

അവിടെ എവിടെയോ നിന്നും പതുക്കെ
ഒരുപാടുദൂരം ഒരു കുളിർത്തെന്നലായ്
ഇവിടെ ഒഴുകിയൊഴുകിയെത്തമ്പോൾ
വേനലിനെ വകഞ്ഞുമാറ്റിയേതോ ഒരു
സാന്ത്വനവികാരമാകുന്ന ശൈത്യം,
ഭൂമിയ്ക്കു വേണ്ടി ഒരു സുപ്രഭാതം കൊണ്ട്
വസന്തത്തിന്റെ
ഒരായിരം ഓർമ്മത്തൂവലുകളാലൊരു 
മഞ്ഞുകൂടാരമാണുണ്ടാക്കിയത്.  

കൂടാരത്തിനകത്തും പുറത്തും മഞ്ഞാണ്.
അതിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ഓരോ
വെൺതൂവലും ഓരോ ഓർമ്മക്കൂടാകുന്നു.
ശക്തി കുറഞ്ഞ വെയിലിന്റെ ഇളം ചൂടിൽ പോലും
എപ്പൊ വേണമെങ്കിലും ഉരുകിയൊലിക്കാവുന്ന
വെറുമൊരു മഞ്ഞിന്റെ കൂടാരത്തിന്നുള്ളിൽ
മഞ്ഞുരുകിയാൽ, മിനുസമാർന്ന തൂവലുകൾ മാത്രം ബാക്കിയാവുന്ന,
അടർത്തിമാറ്റിയാലും വിട്ടുപോകാത്ത
ഓർമ്മകൾ തീർക്കുന്ന ഒരു വസന്തകാലമുണ്ട്.

എന്നാലും മഞ്ഞിന് വെണ്മയുടെ വിശുദ്ധിയുണ്ടെന്നും
ഓരോ മഞ്ഞുകണത്തിലും
കുളിർമ്മയേകുന്ന അതിന്റെ ബാഷ്പം 
ഈ ലോകത്തിലെ ഏറ്റവും വലിയ സത്യങ്ങളിൽ ഒന്നാണെന്നും
ഭൂമി മഞ്ഞിനോട് പറഞ്ഞുകൊണ്ടേ ഇരുന്നു.

ചെയ്തുതീർക്കാനുള്ള തിരക്കുകളേറയുണ്ടായിട്ടും
മഞ്ഞുവന്നു പൊതിയുന്ന ആ പ്രഭാതത്തിൽ
കിടക്കയിൽ നിന്നും പൊന്താതെ
വസ്ത്രങ്ങളുടെ കെട്ടുപാടുകളില്ലാതെ, പുതയ്ക്കാതെ
ഇളംവെയിൽ പകരുന്ന ചെറുചൂടിൽ
അലസമായി മയങ്ങിക്കിടക്കുന്ന
ഭൂമിയുടെ കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും
തുറന്ന മാറിലേയ്ക്കും, മറയ്ക്കാത്ത പൊക്കിൾക്കുഴിയിലേയ്ക്കും
മഞ്ഞു തുള്ളികൾ ഇറ്റിറ്റായി വീണുകൊണ്ടുമിരുന്നു...

അങ്ങിനെ ഭൂമി നിർത്തിവെച്ചിരുന്ന ഒരു പാട്ട്
വീണ്ടും മഞ്ഞിന്റെ നാദത്തിൽ പുറത്തുവന്നു...
ഭൂമി മുഴുവൻ, വീണുടയുന്ന മഞ്ഞുകണങ്ങളാൽ പൂത്തുലഞ്ഞു...
മണ്ണിനോടു പറ്റിയിരിക്കുന്ന ഒരു പുൽക്കൊടിത്തുമ്പു മുതൽ
ആകാശം മുട്ടെ നിൽക്കുന്ന വൃക്ഷത്തലപ്പു വരെ.

മഞ്ഞുതുള്ളികളാൽ നനഞ്ഞു
മയങ്ങിക്കിടക്കുന്ന ഭൂമിയെ
തൊടാതെ, അന്നാദ്യമായി
കാർമേഘങ്ങൾക്കിടയിൽ നിന്നും ഒളിഞ്ഞുനോക്കിക്കൊണ്ട്
സൂര്യൻ മഴത്തുള്ളികളിലേയ്ക്കലിഞ്ഞുചേർന്നു...

മഴത്തുള്ളികളാൽ കനം വെച്ച ആകാശത്തട്ടിനു താഴെ
ഭൂമി അപ്പോഴും ഉണരാതെ മയങ്ങിക്കിടന്നു...
ഭൂമിയെ പൊതിഞ്ഞിരുന്ന മഞ്ഞുതുള്ളികൾ അപ്പോഴേയ്ക്കും
കാറ്റത്ത് വറ്റിപ്പോയിരുന്നു.

നഗ്നമായ ഭൂമിയുടെ ഉടലിലേയ്ക്ക്
പുതുമഴ ആരവത്തോടെ പെയ്തിറങ്ങിയത് പൊടുന്നനെയായിരുന്നു...
ഭൂമിയുടെ ഉടലിൽ വീണ്ടുമൊരു വസന്തം കിളിർക്കുവാൻ
അപ്രതീക്ഷമായി പെയ്ത
ആ ഒരൊറ്റ മഴയുടെ ആരവം മാത്രം മതിയായിരുന്നു...

ലോകത്തെ മുഴുവൻ
ഉടലിന്മേൽ കിളിർത്ത വസന്തത്തിലേയ്ക്ക്
ചുരുക്കിയൊതുക്കുവാൻ
ഭൂമിയ്ക്ക് ആ ഒരൊറ്റ മഴയുടെ സ്പർശം മാത്രം മതിയായിരുന്നു...

പൂത്തുലഞ്ഞു സൗരഭ്യം വിതറുന്ന ആ വസന്തത്തിലേയ്ക്ക്
ചോദിയ്ക്കാതെ കയറിവന്ന പക്ഷികളും ചിത്രശലഭങ്ങളും
തേനുണ്ടാക്കാൻ വന്നുചേർന്ന തേനീച്ചകളും, പട്ടുനൂൽപ്പുഴുക്കളും
പട്ടുടയാട കൊണ്ടുടലാകെ പുതപ്പിയ്ക്കുമ്പോൾ
ഭൂമി സ്വന്തം ശബ്ദത്തിൽ മനസ്സുതുറന്നു
ആ പാട്ടു പാടുകയായിരുന്നു....

ഭൂമിയെ ഭൂമിയാക്കുന്ന ഭൂമിയുടെ പാട്ട്!






Wednesday, May 21, 2014

A flower is a flower not because of its looks,
not because of its colour, flesh..
But because of the plant..
because of life..

Thursday, April 24, 2014

പ്രതീക്ഷ


അടുത്തു നിന്നും
അകലങ്ങളിലേക്കുള്ള വഴിനീളെ
ഒരോർമ്മ ഉലർത്തുന്ന വസന്തകാലമുണ്ട്.
ഒരിക്കലും അടുത്തുവരില്ലയെങ്കിലും
അവയിലൊക്കെ ഒരു പൂക്കാലം
സമ്മാനിച്ച സുഗന്ധം നിറഞ്ഞുതുളുമ്പുന്നുണ്ട്.

എത്ര പറഞ്ഞാലും തീരാത്ത
കാറ്റിന്റെ സങ്കടങ്ങളുണ്ട്.

കൂട്ടത്തിൽ നിന്നകന്നുപോയ
ഒരു പൂവിന്റെ വിഷാദമുണ്ട്.

ഇതളുകളിൽ പറ്റിയ നീർത്തുള്ളികളുണ്ട്.

അകലങ്ങളെ തമ്മിലടുപ്പിക്കുന്ന
ഈ വസന്തകാലപ്രഭാതങ്ങൾക്കും
സന്ധ്യകൾക്കും ഇടയിൽ
പിരിയാൻ വയ്യാത്ത നൊമ്പരങ്ങളുമുണ്ട്.

കെടാത്ത ഒരു തിരിനാളമുണ്ട്...







Tuesday, March 25, 2014

പുഴമനസ്സേ....

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴയേ....

നിന്റെ നെഞ്ചിൽ ആകാശത്തിന്റെ
നിശ്ശബ്ദത പ്രതിഫലിക്കുന്നതിനെ
നീ വിവർത്തനം ചെയ്യുന്നതെങ്ങിനെയാണ്?

നിന്റെ ഭാഷയേതാണ്?

നിന്റെ തൂലികയുടെ നിറമെന്താണ്?

കാലു വെച്ചാൽ, തൊട്ടാൽ
നിന്റെ അടിത്തട്ടിൽ തെളിഞ്ഞുകാണുന്ന
വെള്ളാരങ്കല്ലിന്നരികു കൊള്ളിക്കുന്ന
നിന്റെ  മൂർച്ചകളേ
മിനുസപ്പെടുത്തുന്ന നിന്റെ മന്ത്രമെന്താണ്?

കടൽ താണ്ടി
അങ്ങു ദൂരെ നിന്നും
ഒരു വിളി കാതിൽ വന്നുവീഴുന്നു
നിശ്ശബ്ദമായ്...

നിശ്ശബ്ദതയെത്രമേൽ
ശൂന്യതയാകുന്നുവോ
അത്രമേലത് കനം തൂങ്ങി
ഘനീഭവിച്ചതാകുന്നുവെന്നു നീ
പറഞ്ഞുതന്നില്ലായിരുന്നുവെങ്കിൽ....

നീയില്ലായിരുന്നുവെങ്കിൽ....

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴയോളമേ....

നിന്റെ ഒഴുക്കിന്റെ
ശക്തിപ്രപഞ്ചത്തിലേക്ക്
നിന്റെ അടിത്തട്ടിലേക്ക്
നിന്റെ ഏകാന്തതീരങ്ങളിലേക്ക്
ഞാനൊരു മുങ്ങാംകുഴിയിട്ടു വന്നോട്ടേ?

മഴ പെയ്യുമ്പോൾ
മഴത്തുള്ളികളേറ്റു നനയാതെ
നിന്റെ മേനിയെ ഞാൻ കാത്തുകൊള്ളാം!

കാറ്റു വരുമ്പോൾ
നിന്റെ കുഞ്ഞോളങ്ങളെ
മടിയിൽ വെച്ചു സംരക്ഷിച്ചുകൊള്ളാം!

ഒരു തോണി കരയിൽ നിന്നും
പുറപ്പെടുമ്പോൾ
അതു തുഴഞ്ഞു നിന്നെ വേദനിപ്പിക്കുമ്പോൾ
നിന്നെ ഞാൻ ചേർത്തുപിടിച്ചോളാം...

മലവെള്ളം വന്നു നിന്നെ
കലക്കിമറിച്ചിടുമ്പോൾ
എന്റെ പ്രാണൻ നിനക്കു തന്ന്
ഞാൻ മാറിനിന്നോളാം...

നിന്നിലേക്കെന്നെ വലിച്ചുതാഴ്ത്തുന്ന
നീ പറയാതെയെന്നോടു ചൊല്ലുന്ന
നിന്നിൽനിന്നും തെറിച്ചു വീഴുന്ന
ജലത്തുള്ളികളിലെ നിന്റെ ശ്വാസത്തെ
ഞാനെന്നുമെന്നുമറിയുന്നു.....
എന്നുമെന്നും കാതോർക്കുന്നു...
എന്നുമെപ്പോഴും തൊട്ടെടുക്കുന്നു...

നീയില്ലായിരുന്നുവെങ്കിൽ..
നീ പറഞ്ഞു തന്നില്ലായിരുന്നുവെങ്കിൽ...

കടലേ... കടലേ...
എന്നാർത്തുവിളിച്ച്
ഒഴുകിവരുന്ന എന്റെ പുഴമിടിപ്പേ....







Wednesday, March 19, 2014

പൂമണം

എന്നെ ഞാനാക്കുന്ന ചിലതുണ്ട്
ഈ ജീവിതത്തിൽ എന്നതാണേക ആശ്വാസം
എന്നു ഞാനാലോചിക്കുമ്പോൾ
ഒരു ജനലിന്നപ്പുറത്ത്
മണ്ണിൽ നിരന്നുനിൽക്കുന്ന
പൂവുകൾ അറിയുന്നില്ല പലപ്പോഴും
അവയുടെ യാഥാർത്ഥ ഭംഗിയെവിടെയെന്ന്.
വിരിഞ്ഞും മന്ദഹസിച്ചും അവരീ ലോകത്തിൽ
സുഗന്ധം പടർത്തി, ശ്വാസം വിടാതെ,
മിണ്ടാതെ വാടിക്കൊഴിഞ്ഞുവീഴുന്നുവെന്ന്
ജനാലക്കിപ്പുറത്തെ ഞാനുമറിയുന്നില്ല....

ഓരോ പൂവും ഓരോ കവിതകളായി
വിരിഞ്ഞുവരുമ്പോളുണ്ടാവുന്ന
പൂക്കാലങ്ങളിലേക്ക് 
കവിത വായിക്കാൻ വന്നെത്തുന്ന കാറ്റിനോട്
മന്ദഹാസം വിടാതെ 
അവയൊക്കെ മന്ത്രിച്ചു കാണണം
അടുത്ത പൂക്കാലം വരെ വീണ്ടും കാത്തിരുന്നോളാം എന്ന്.

ജനലിന്നിപ്പുറത്ത് 
മുഷിഞ്ഞുകൊണ്ടിരിക്കുന്ന
ജീവിതത്തെ അലക്കിത്തേച്ചുകൊണ്ടിരിക്കുന്ന
ഞാൻ അതും അറിയുന്നില്ല.

അവരെ അവരാക്കുന്ന ചിലതുണ്ട്
ഈ ലോകത്തിൽ എന്ന ആശ്വാസനെടുവീർപ്പിലാവും
അവരും അവസാനം 
വെയിലത്തു വാടി
മണ്ണിലേക്കു കൊഴിഞ്ഞുവീഴുന്നത്.

നിരന്തരം
അസ്തമയങ്ങളെ
അതു കഴിഞ്ഞുള്ള ഉദയങ്ങളെ
അതിജീവിക്കാനുള്ള തത്രപ്പാടുകളിൽ 
ജനാലക്കിപ്പുറത്തെ നാലുചുമരുകൾക്കുള്ളിൽ
ഞാനതൊന്നുമറിയുന്നില്ലെന്നു പോലും ഞാനറിയാതെ...
ഞാനറിയുന്നില്ലെന്ന് അവരുമറിയാതെ...

കണ്ണുനീരിന്റെ ഒരിറ്റു പോലും പുറത്തുവരാതെയിരിക്കുന്ന
അവരുടെ കണ്ണുകൾ എവിടെയാണ്?
ഒരരികുപോലും മുറിഞ്ഞു ചോര ഇറ്റിക്കാതിരിക്കുന്ന
അവരുടെ ഹൃദയം എവിടെയാണൊളിപ്പിച്ചിരിക്കുന്നത്?
മണ്ണിലേക്കു വീണ പൂവിന്റെ ഇതളിന്നരികുകളെയിളക്കി
കാറ്റു വന്നോതുന്നതെന്താണ്?
എന്നൊരിക്കൽ മാത്രം ജനാലയിലൂടെ നോക്കി
അവരോട് ഞാൻ ചോദിച്ചിട്ടുണ്ട്.

അപ്പോൾ മാത്രം
ജനാലച്ചില്ലിൻ സുതാര്യതയിലൂടെ
ഒരു പൂവു മണ്ണിലേക്ക്
കൊഴിഞ്ഞുവീണതിന്റെ ശബ്ദം ഞാൻ കേട്ടിരുന്നു.
ഒരു കാറ്റുവന്നതിനെ തൊടുന്നതും കണ്ടിരുന്നു.
ഏതോ ഒരു പൂമണം അന്നു വന്നെന്നെ പുൽകുന്നതും അറിഞ്ഞിരുന്നു...





Thursday, February 13, 2014

നീലപ്പൂക്കളുടെ താഴ്വരകൾ!



സ്നേഹത്തിന്റെ നനവുള്ള താഴ്‌വാരങ്ങളിലേയ്ക്ക്
ആണ്ടു പോകുന്ന വേരുകളിലെ
സ്നേഹമൂറ്റിക്കുടിച്ചു ദാഹം തീർക്കുന്ന
പച്ചയിലകൾ കണ്ടുപിടിച്ചെടുത്തതാണീ നിറം!

സ്നേഹത്തിനു
നിറം ഇതാണ്, ഇതാണ്
ലോകമേ... എന്ന്
കുപ്പായമിടാതെ, മുഖച്ചായം പൂശാതെ
അകത്തെ താഴ്വാരങ്ങളിൽ നിന്നും
ആർക്കുമല്ലാതെ

ഏതോ ചുമരിൻ ചുവട്ടിൽ
'ഠ' വട്ടലോകത്തിൽ
ഇലകൾ, ഹൃദയം ഉരുക്കിയൂതിക്കാച്ചിയെടുക്കുന്ന
വാട്ടമേൽക്കാത്ത പ്രണയവർണ്ണം...
എന്തിനോ വിരിഞ്ഞുവന്ന പ്രണയം...

അന്നും ഇന്നും എന്നും....





Sunday, January 12, 2014

സത്യം

എങ്ങുനിന്നോ എന്നില്ലാതെ എന്തിൽ നിന്നോ
ഉത്ഭവിക്കുന്ന ഒരു കുത്തൊഴുക്ക്.
കുത്തിയൊഴുകലിനിടെ നിർമ്മിക്കപ്പെടുന്ന
ചില ബിംബങ്ങൾ, ധ്വനികൾ, ശബ്ദങ്ങൾ...
സ്വപ്നങ്ങൾ, മോഹങ്ങൾ, കേൾക്കലുകൾ, പറയലുകൾ...

ഇടതൂർത്തി ഒളിഞ്ഞും തെളിഞ്ഞും, ഒതുങ്ങിപ്പരന്നും ഉരുവം കൊള്ളുന്ന,
ഒളിവെട്ടുന്ന കാഴ്ചകൾ, വിചാരങ്ങൾ, കൗതുകങ്ങൾ,
പ്രതിഫലനങ്ങൾ, കൈമാറലുകൾ, കണ്ടെടുക്കലുകൾ.

ചിലപ്പോൾ പൊളിച്ചടുക്കലുകൾ...
അതുമല്ലെങ്കിൽ ഒരുവേള, ആളുയരത്തിൽ കാടുകയറിയ പൊന്തകളെ വെട്ടിത്തെളിച്ചും , ഉറച്ചുപോയ പാറക്കെട്ടുകളെ തുരന്നുണ്ടാക്കിയും, പൊള്ളുന്ന വെയിലത്ത് മറയില്ലാതെ, ഉഷ്ണക്കാറ്റിൽ പല്ലിളിച്ചു നിൽക്കുന്ന അവസ്ഥയിലകപ്പെട്ടും, പാതിവഴിയിലിട്ടോടുവാൻ നിർബന്ധിക്കുന്ന ഒരസംതൃപ്തയാത്ര സമ്മാനിക്കുന്ന മുറുക്കുയിറുക്കങ്ങൾ...

ഇതിനിടെ വഴിയിലുടനീളം ഉള്ളിലമർന്നു പടിയുന്ന വേദന.
വേദനയിലുരുകി, ഒടുവിൽ കണ്ടെടുക്കുന്ന നേര്!
അതിന്റെ പൊരുൾ.
ആനന്ദം...

ശില്പിയുടെ വേദന ഉരുക്കിയെടുത്ത ശില്പത്തിനകത്തെ സത്യം!

Sunday, January 05, 2014

ഒരില, ഒരാകാശം.




അങ്ങ്...
അങ്ങകലെ നിന്നും
ഒരു മേഘത്തുളയിലൂടൊലിച്ചിറങ്ങി
വരുന്നൊരു വെയിലിൻ സ്തൂപത്തിൽ
ആരുമറിയാതെ ഒരാകാശം പാളിനോക്കാറുണ്ടെപ്പൊഴും.

ഇങ്ങ്... ഇങ്ങടുത്ത്
മണ്ണിൽ
നിറം പുതുക്കിക്കൊണ്ടിരിയ്ക്കുന്ന തളിരിലകൾക്ക്
ആ പാളിനോട്ടം തന്നെ ധാരാളമായിരുന്നു.

ഇളം ചൂടു വിരലായി,
കണ്ണെത്താദൂരത്തു നിന്നും
ആകാശവെളിച്ചം
വന്നു തൊടുമ്പോൾ 
അത് ഇലയ്ക്കൊരു നിമിഷത്തെ വളർച്ചയായിരുന്നു..
ഒരു ദിവസത്തെ സമാധാനമായിരുന്നു.

രാത്രികളിൽ
ആകാശം തന്നെയാണതുമെന്നറിയാതെ
നിലാവിന്റെ തലോടലുകളിൽ മയങ്ങി
ഇലകളായ ഇലകളൊക്കെയും
കൂമ്പി, വെയിലിനെ കാത്തുകാത്തു
തണുക്കുന്ന മണ്ണിലേയ്ക്കു നോക്കിനിൽക്കും.

അപ്പോളാകാശത്തേയ്ക്കു നോക്കിയാൽ
ആകാശം ഇലയിലേയ്ക്കു പ്രതിഫലിപ്പിയ്ക്കാറുള്ള
കടുംനീലനിറം മുഴുവൻ ഇരുട്ടിലാണ്ടുപോയിരിയ്ക്കും,
ഇരുളിന്റെയാഴങ്ങളിലേയ്ക്കാ മോഹിപ്പിയ്ക്കുന്ന
നീലനിറം, കറുത്തുപോയിരിയ്ക്കും.

പുതുമഴയ്ക്കായുള്ള കാത്തിരിപ്പുകളിലൊക്കെ
ഇലയ്ക്കും ആകാശത്തിനും
ഹൃദയം സൂക്ഷിച്ചു വെയ്ക്കാനുള്ള
ഇടനെഞ്ചാണ് ഭൂമി.

ഹൃദയങ്ങളുടെ വേദന
പൂവുകളായി വിരിഞ്ഞു ചിരി തൂകുന്ന,
അവരുടെ ഋതു -
ഭൂമിയിലെ വസന്തം!

ഇരുണ്ടും വെളുത്തും
പെയ്തും
ആകാശം അങ്ങകലെ..
കടുത്ത നീലയിൽ ദൂരെ...

ഇരുളിലും വെളിച്ചത്തും
പിന്നെ പെയ്തുതോരുമ്പോഴും
മണ്ണിലേയ്ക്കടർന്നു വീഴുന്നത്
ഇലകളിൽ പറ്റുന്ന ആകാശവെളിച്ചം,
ആകാശനീലം.

Thursday, January 02, 2014

ശൂന്യമെന്ന ശബ്ദം

ശൂന്യമെന്നു തോന്നുന്നയിടങ്ങളെല്ലാം
സമയങ്ങളെല്ലാം
യാഥാർത്ഥത്തിൽ ശൂന്യമേയാകുന്നില്ല,
അവിടം മുഴുവൻ വറ്റിപ്പോയ ഓർമ്മകളുടെ സുഗന്ധമുണ്ടാവും,
നിറഞ്ഞു വരുന്ന സ്വപ്നവെളിച്ചമുണ്ടാകും,
വിചാരവികാരങ്ങളുടെ ഒച്ചപ്പാടുണ്ടാകും,
തൊട്ടുപിന്നിലുണ്ടെന്നു തോന്നിപ്പിക്കുന്ന നിഴലാട്ടങ്ങളുണ്ടാവും.
പ്രണയങ്ങളുണ്ടാവും.

ഒന്നുമില്ലെങ്കിലും
ജീവന്റെ മറുപുറമായ മരണത്തിന്റെ
ഒളിസ്സാന്നിദ്ധ്യമെങ്കിലുമുണ്ടാവും.

ശൂന്യം എന്ന ശബ്ദമുണ്ടാക്കുന്ന
ശൂന്യതയോളം
ശൂന്യത
ശരിയ്ക്കും ഇല്ലന്നേ!