Showing posts with label കുറിപ്പ്.. Show all posts
Showing posts with label കുറിപ്പ്.. Show all posts

Monday, November 05, 2007

കൂട്ടുകാരി.

സ്ഥലം മാറി ഇവിടെ എത്തിപ്പെട്ടതിനു ശേഷം പറയത്തക്ക പുതിയ സുഹൃദ്‌ ബന്ധങ്ങളൊന്നും ഉണ്ടാക്കിയെടുക്കാനായിരുന്നില്ല. പഴയ സ്ഥലത്ത്‌ നിന്നും വിട്ടു വരുമ്പോള്‍ കുട്ടികളുടേയും ഞങ്ങളുടേയും മനം ഒരുപോലെ നൊന്തിരുന്നു, അവിടത്തെ അയല്‍ബന്ധങ്ങളെ വിട്ടകലാന്‍. അമ്മൂന്റെ കൂട്ടുകാര്‍ എല്ലാവരും പരിഭവം പറഞ്ഞു, അയല്‍പക്കക്കാര്‍ "നല്ലവണ്ണം ആലൊചിച്ചിട്ടു മതി മാറാനുള്ള തീരുമാനം" എന്നൊക്കെ പലവുരു ഓര്‍മ്മിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ അവിടെ നിന്നും വിട്ടു പോരാന്‍ കൂടുതലായും വിഷമിപ്പിച്ചിരുന്ന ഒരു ഘടകം അമ്മുവും അവിടത്തെ കുട്ടികളും തമ്മിലുള്ള അടുപ്പം തന്നെയായിരുന്നു. സാധാരണയായി ഒരു ഫ്ലാറ്റ്‌ ജീവിതത്തില്‍ സംഭവിച്ചു പോകാറുള്ള ഒറ്റപ്പെടല്‍, നാലു ചുമരുകള്‍ക്കുള്ളിലെ കുട്ടികളുടെ തളച്ചിടപ്പെടല്‍, തുടങ്ങിയ ആധികളൊന്നും തന്നെ അവിടത്തെ ജീവിതത്തിലുണ്ടായിരുന്നില്ല. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലോറിലെ, ഇടതു വശത്തെ wing-ലെ അഞ്ചു വീടുകളിലേയ്ക്കും ആ അഞ്ചു വീട്ടിലേയും കുട്ടികള്‍ക്ക്‌ എപ്പോഴും എന്തിനും കേറിചെല്ലാനുള്ള സ്വാതന്ത്ര്യവും, അതാത്‌ വീട്ടിലെ അച്ഛനമ്മമാര്‍ക്ക്‌ അത്യാവശ്യം എല്ലാ കുട്ടികളേയും സ്നേഹത്തോടെ ശാസിയ്ക്കാനുള്ള ഒരു സ്വാതന്ത്ര്യവും ഉണ്ടായിത്തീര്‍ന്നിരുന്നു. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക്‌ ബന്ധങ്ങളുടെ നേര്‍ത്ത അതിര്‍വരമ്പുകളെ നിര്‍വീര്യമാക്കാനായിരുന്നു. അതിനു സാദ്ധ്യമാക്കി, അദൃശ്യമായ നൂലിഴകള്‍ കൊണ്ട്‌ എല്ലാ വീടുകളിലേയും അച്ഛനമ്മമാരെ പരസ്പരം കോര്‍ത്തിണക്കിയിരുന്നത്‌ കുട്ടികള്‍ തന്നെയായിരുന്നു. വാസ്തവത്തില്‍ അവരായിരുന്നു ഞങ്ങള്‍ അച്ഛനമ്മമാരെ പരസ്പരം കൂടുതല്‍ അടുപ്പിച്ചത്‌.

ആ അഞ്ചു വീടുകള്‍ തമ്മിലുള്ള ബന്ധം അത്തരത്തിലൊരു തലത്തിലേയ്ക്കെത്തി നില്‍ക്കുമ്പോഴായിരുന്നു അവിചാരിതമായി 'ജോലിമാറ്റം' എന്ന നിവര്‍ത്തികേട്‌ വന്നുപെട്ടത്‌. പുതിയ സ്ഥലത്തെ ജീവിതരീതി പഴയതില്‍ നിന്നും വളരെ വ്യത്യസ്തമായി. ആരേയും തമ്മില്‍ കാണുവാനോ പരിചയപ്പെടുവാനോ അവസരങ്ങള്‍ തീരെ കുറവ്‌. താമസം സിറ്റിയില്‍ നിന്നും അകന്നു പോയതിനാല്‍, പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാനാവുന്നത്‌ ഒഴിവു ദിവസങ്ങളില്‍ മാത്രം. മറ്റു ചില നല്ല വശങ്ങളുണ്ടെങ്കിലും ഇവിടത്തെ ജീവിതരീതി, ഒരുതരം ഒറ്റപ്പെടിലേയ്ക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിയ്ക്കുമോ എന്നുവരെ പലപ്പോഴും ഞങ്ങള്‍ ഭയപ്പെട്ടു തുടങ്ങി.

പക്ഷെ, "തേടിയ വള്ളി കാലില്‍ ചുറ്റി" എന്ന പോലെയായിരുന്നു ഒരു ദിവസം കുട്ടികള്‍ക്ക്‌ കളിയ്ക്കാനായി പുറത്ത്‌ പോകുമ്പോള്‍ അവിചാരിതമായി 'അവരെ' കണ്ടുമുട്ടിയതും പരിചയപ്പെട്ടതും.
കറുത്ത പര്‍ദ്ദ ധരിച്ചിരുന്ന അവര്‍ തൊട്ട അയല്‍പക്കമാണെന്നത്‌ സന്തോഷം തന്നു. കറുത്ത മക്കന കൊണ്ട്‌ തല മൂടി, പുറത്തേയ്ക്ക്‌ ആകെ കാണാവുന്ന നീണ്ട മുഖത്തെ വീര്‍ത്ത അവരുടെ കണ്ണുകള്‍ ആകര്‍ഷങ്ങളായിരുന്നു. വളരെക്കാലം മുന്‍പത്തെ പരിചയം പോലെ അവര്‍ അന്നു തന്നെ വളരെക്കൂടുതല്‍ സംസാരിച്ചു. കാസര്‍കോട്‌ ശൈലിയിലുള്ള, കേട്ടു ശീലിച്ചിട്ടില്ലാത്ത ആ ഭാഷ നേരിട്ട്‌ കേള്‍ക്കുന്നതിന്റെ ഒരാശ്ചര്യം എന്റെ മുഖത്തും പ്രതിഫലിച്ചിരുന്നിരിയ്ക്കണം. ഇടയ്ക്ക്‌ മനസ്സിലാവാത്ത വാക്കുകളുടെ അര്‍ത്ഥം ചോദിയ്ക്കുമ്പോള്‍, അവര്‍ തെല്ലും മടിയ്ക്കാതെ മറുപടി തന്നു, ഇതെല്ലാവരും ചോദിയ്ക്കാറുള്ളതു തന്നെയെന്ന മട്ടില്‍. കുട്ടികള്‍, ആദ്യത്തെ പരിചയക്കേടൊഴിഞ്ഞ്‌ പെട്ടെന്ന് തന്നെ ഒരുമിച്ച്‌ കളിച്ചു തുടങ്ങി.

ആ ബന്ധം വളര്‍ത്തണമെന്നു തന്നെ ഉള്ളില്‍ തോന്നി. നിഷകളങ്കയായ, മനസ്സ്‌ തുറന്ന് ആത്മവിശ്വാസത്തോടെ സംസാരിയ്ക്കുന്ന, കാര്യങ്ങള്‍ തുറന്നു ചോദിയ്ക്കുന്ന, എന്നാല്‍ പുരുഷന്മാരുടെ മുഖത്തേയ്ക്കു ഒന്ന് നോക്കുക പോലും വേണമോ എന്ന സംശയം ലവലേശം ഇല്ലാത്ത അവരെ, അവരുടെ ശങ്കകളില്ലാത്ത അത്തരം ഭാവങ്ങളെ എന്തുകൊണ്ടോ എനിയ്ക്കിഷ്ടമായി, ആദ്യ കാഴ്ചയില്‍ തന്നെ.
ഒന്നാലോചിച്ചു പോയി, എന്തിനോടും ഇഷ്ടം തോന്നാനും തോന്നാതിരിയ്ക്കാനും പ്രത്യേകിച്ചു കാരണങ്ങളൊന്നും ആവശ്യമില്ലല്ലോ എന്നത്‌, അതങ്ങനെ തോന്നുന്ന പോലെ വരുന്നു, ചിലപ്പോള്‍ വരാതിരിയ്ക്കുന്നു.. അതുകൊണ്ടു തന്നെയാവും ഒരുപക്ഷെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കൊടുക്കുന്ന അമിതപ്രാധാന്യം മനുഷ്യന്റെ ദുര്‍ബലതകളായി മാറുന്നതും.

ആ ബന്ധം അങ്ങനെ മൊട്ടിട്ടുനില്‍ക്കുമ്പോള്‍, ഒരു ദിവസം ഉച്ച സമയം, പുറത്ത്‌ പൊരിയുന്ന വെയില്‍, കുട്ടികളും അച്ഛനും അവധിദിവസം വീണുകിട്ടിയത്‌ ഉറങ്ങിയാഘോഷിയ്ക്കുന്നു, എനിയ്ക്കെന്നെ തന്നെ ഒറ്റയ്ക്ക്‌ കിട്ടുന്ന ആ ഒരിത്തിരി സമയം ബ്ലോഗുകള്‍ക്കുള്ളില്‍ ഊളിയിട്ടിരിയ്ക്കുമ്പോള്‍, അവിചാരിതമായി അവരുടെ ഫോണ്‍ വന്നു. കാര്യം വളരെ നിസ്സാരം. ചപ്പാത്തി പരത്തുന്ന പലകയും അതിന്റെ കോലും വളരെ അത്യാവശ്യമായി വേണം; കൂടാതെ അതൊന്നിപ്പോള്‍ തന്നെയൊന്ന് കൊണ്ടുവന്ന് തരാന്‍ പറ്റുമോ എന്നൊരു വലിയ ചോദ്യചിഹ്നവും തൊടുത്തു വിട്ടു അവര്‍ ഫോണിലൂടെ എന്റെ നേര്‍ക്ക്‌.

സാധാരണയായി, കമ്പ്യൂട്ടറിനു മുന്നിലിരുന്നു കഴിഞ്ഞാല്‍, ലോകം മറിഞ്ഞു വീണാല്‍ പോലുമറിയില്ല എന്നൊരു ആരോപണം എന്നെ കുറിച്ച്‌ ഈ വീട്ടില്‍ ഉയര്‍ന്നു വരാറുണ്ട്‌. അമ്മുവും അനീത്തിക്കുട്ടിയുമാണെങ്കില്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഞാനൊന്നിരുന്നു പോയാല്‍, ഇനി അമ്മ എപ്പൊ എണീയ്ക്കും എന്ന കാത്തിരുപ്പു തുടങ്ങും. അവരുടെ അക്ഷമ എന്റെ മനഃസമാധാനത്തെ പാടെ കെടുത്തിക്കളയും. ശ്രദ്ധ, ക്ഷമ, സ്വൈരം തുടങ്ങിയവരെല്ലാം എങ്ങോ ഓടിമറയും. അതുകൊണ്ട്‌ വീട്ടിലെ ക്രമസമാധാനം കണക്കിലെടുത്ത്‌, എല്ലാവരും ഉറങ്ങുന്ന, ആരും എന്നെ കാത്തിരിയ്ക്കാത്ത സമയം നോക്കിയേ എഴുത്തും വായനയും നടത്താറുള്ളു. മനുഷ്യന്‌ ഏറ്റവും അത്യാവശ്യം മനഃസമാധാനം തന്നെ എന്നത്‌ ബ്ലോഗ്ഗിംഗ്‌ തുടങ്ങിയതിനു ശേഷം ഞാന്‍ പഠിച്ച ഒന്നാം പാഠമായിരുന്നു!

അങ്ങനെയുള്ള വിലമതിയ്ക്കാനാവാത്ത മനഃസമാധാനത്തോടെ ബ്ലോഗ്‌ വായന നടക്കുമ്പോഴായിരുന്നു, അയല്‍പ്പക്കം കാസര്‍കോട്‌ കാരി വിഷമിപ്പിയ്ക്കുന്നൊരു ചോദ്യചിഹ്നം തൊടുത്തു വിട്ടത്‌. വായനയില്‍ നിന്നും പെട്ടെന്നുണര്‍ത്തപ്പെട്ട ഒരു സംഭ്രമത്തില്‍ "കൊണ്ടുവരാമല്ലോ.." എന്ന് പെട്ടെന്ന് പറഞ്ഞു പോയി. അവരുടെ മുറിയിലെത്തണമെങ്കില്‍ നാലു പടിക്കെട്ടുകള്‍.. ആകെ പത്ത്‌ അറുപത്‌ പടികള്‍ ചവുട്ടിക്കയറണം, അതും ഉച്ചനേരത്തെ വെയിലിന്റെ ചൂട്‌ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന നേരത്ത്‌, റോഡും മുറിച്ച്‌ കടന്ന്.. നോമ്പ്‌ തുറക്കുമ്പോഴേയ്ക്കും അവര്‍ക്കെന്തോ ഉണ്ടാകി വെയ്ക്കണമത്രേ, അതുകൊണ്ട്‌ സംഗതി വളരെ അത്യാവശ്യവും. എന്റെ മനസ്സില്‍ ചെറിയ, വലിയൊരു മടി വന്നുപെട്ടു. അത്രയിടം വരെ കൊണ്ടു പോയി കൊടുക്കാന്‍ തോന്നിയില്ല. അതും ചപ്പാത്തി പലക എന്നൊരു നിസ്സാരപ്പെട്ട സംഗതി? എന്നൊരു സ്വാര്‍ത്ഥ ചിന്ത. കൊണ്ടുവന്നു തരാമെന്നു പറഞ്ഞുപോയതില്‍ ചെറിയൊരു നിരാശയും തോന്നി. വായന മുറിച്ചതിന്റെ പേരില്‍ അവരോട്‌ അല്‍പമെങ്കിലും തോന്നുന്ന നീരസം എന്റെ മനഃസമാധാനത്തേയും പാടെ കെടുത്തിക്കളഞ്ഞു. ഒരാളൊരു സഹായം ചോദിച്ചതിന്‌ ഇത്രയധികം സമാധനക്കേടുകളോ എന്ന കുറ്റബോധം വേറെയും.
അത്തരമൊരു മാനസീകാവസ്ഥയില്‍ ചപ്പാത്തി പലകയുമായി ആരേയും ഉണര്‍ത്താതെ, വെയിലത്ത്‌ റോഡൊക്കെ മുറിച്ചു കടന്ന്, അപ്പുറത്തെത്തി പടികളോരോന്നായി എണ്ണി കേറി തുടങ്ങിയപ്പോഴേയ്ക്കും അവര്‍ മുകളില്‍ നിന്നും ചിരിച്ചു കൊണ്ട്‌ പടികളിറങ്ങി വന്നു നിന്നു. ഞാനും ചിരിച്ചു. "ബുദ്ധിമുട്ടായോ?" എന്ന ചോദ്യത്തിന്‌ "ഇല്ല" എന്ന് നുണ പറഞ്ഞു. പിന്നേയും അവര്‍ കുറേ സംസാരിച്ചു. അവര്‍ക്ക്‌ സ്വതവേ തന്നെ അള്‍സറുള്ളതാണത്രെ.. നോമ്പു കാലത്ത്‌ അതുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളെ കുറിച്ചും വിവരിച്ചു. അതിന്റെ പാരമ്യതയില്‍ എത്തി അങ്ങേയറ്റം വിഷമിച്ചിട്ടാണ്‌ അവര്‍ നില്‍ക്കുന്നതെന്നും എനിയ്ക്ക്‌ മനസ്സിലായി. എന്നിട്ടും അവര്‍ ഒരു മാസത്തെ നോമ്പെടുക്കല്‍ പകുതിയ്ക്ക്‌ മുറിയ്ക്കുവാനോ, അതുമല്ലെങ്കില്‍ അത്താഴമൊരുക്കുന്നത്‌ നിര്‍ത്തുവാനോ ഒന്നും തന്നെ ചിന്തിയ്ക്കുന്നതു പോലുമില്ലെന്നത്‌ തെല്ലൊന്നെന്നെ അദ്ഭുതപ്പെടുത്തി. ഗുളികകള്‍ കഴിച്ചും, അത്താഴം കഴിച്ചതൊക്കെ ഛര്‍ദ്ദിച്ചും, വയറെരിച്ചിലും, നെഞ്ചെരിച്ചിലും മറ്റും സഹിച്ചും വെള്ളം പോലും കുടിയ്ക്കാതെ, അവര്‍ നോമ്പെടുക്കല്‍ തുടരാന്‍ തന്നെയാണുദ്ദേശ്ശം. "ആരോഗ്യമല്ലേ മുഖ്യം ?" എന്ന എന്റെ ചോദ്യത്തിന്‌ "ഔ... ന്നാലും നൊമ്പെടുക്കാതെ കഴീല്ലാലു" എന്ന് ആത്മാര്‍ത്ഥതയോടെ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. "നോമ്പെടുക്കാതേയുമിരിയ്ക്കാം" എന്നൊരു സാദ്ധ്യതയെ (?) കുറിച്ച്‌ അവര്‍ ചിന്തിച്ചിട്ടു പോലുമില്ല എന്നതാ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.. പര്‍ദ്ദയില്ലാതെ ചുരിദാറിട്ട വേഷത്തിലവരെ ഞാനാദ്യം കാണുകയായിരുന്നു അപ്പോള്‍. പൊടുന്നനെ, ആ ചിരിയില്‍ അവര്‍ കൂടുതല്‍ സുന്ദരിയാണെന്നു തോന്നിയെനിയ്ക്ക്‌. സംസാരിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ അവരെനിയ്ക്കൊരു പൊതി തന്നു, കുറച്ച്‌ മധുരപലഹാരങ്ങള്‍.

കയ്യില്‍ പൊതിയുമായി തിരിച്ചു റോഡ്‌ മുറിച്ചു കടന്നു വരുമ്പോള്‍ വെയിലിന്റെ ചൂട്‌ ഞാനറിയുന്നുണ്ടായിരുന്നില്ല. ചപ്പാത്തി പലക അവിടെ കൊണ്ടുപോയി കൊടുക്കേണ്ടി വന്നതിന്റെ കാരണങ്ങള്‍ അവര്‍ മനഃപൂര്‍വം പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പോലും പതുക്കെ പതുക്കെ എന്റെ മനസ്സതറിഞ്ഞു തുടങ്ങുകയായിരുന്നു.. എന്നിലെ അവര്‍ക്കുള്ള സ്വാതന്ത്ര്യം അവര്‍ തന്നെ കണ്ടെടുത്ത്‌, സ്വാഭാവികമായ ഒരൊഴുക്കിലൂടെ തന്നെ അവരതുപയോഗിയ്ക്കുകയായിരുന്നെന്ന അറിവ്‌ എന്റെ മനസ്സിനെ സന്തോഷിപ്പിയ്ക്കുകയാണുണ്ടായത്‌. വെയിലിന്റെ ചൂട്‌ അവരുടെ തുറന്ന മനസ്സിന്റെ ഊഷ്മളതയായിട്ടായിരിയ്ക്കണം എനിയ്ക്കനുഭവപ്പെട്ടത്‌ അപ്പോള്‍. ആ നേരം എനിയ്ക്കവരോട്‌ തോന്നുന്നുണ്ടായിരുന്ന വല്ലാത്ത ഒരിഷ്ടത്തിന്റെ'കൂടുതലുകള്‍', യഥാര്‍ത്ഥത്തിലേതോ സ്നേഹത്തിന്റെ കണികകള്‍ തന്നെയായിരുന്നിരിയ്ക്കണമെന്ന് തോന്നുന്നു ഇപ്പോള്‍!

ഈ ബ്ലോഗിലെ മിക്ക പോസ്റ്റുകളും മുന്‍ കൂട്ടി വിചാരിച്ചെഴുതുന്നതാവാറില്ലെന്നതാണ്‌ സത്യം. പിന്നീടുള്ള ചിന്തകള്‍ തന്നെയാണ്‌ എഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്‌, എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലെന്ന പോലെ. ഇതും അതുപോലെ തന്നെ. ഒരുപക്ഷെ, എല്ലാത്തരം ബന്ധങ്ങളുമനുവദിയ്ക്കുന്ന അദൃശ്യങ്ങളായ അത്തരം 'സ്വാതന്ത്ര്യങ്ങള്‍' എത്രത്തോളം ഞാനുപയോഗപ്പെടുത്താറുണ്ടെന്ന ചിന്തയാവും ഇതെഴുതുവാനെന്നെ പ്രേരിപ്പിച്ചത്‌. ഇതിനകം നല്ലൊരു സുഹൃത്തായി തീര്‍ന്ന, തൊട്ടടുത്ത്‌ താമസിയ്കുന്ന അവരെ കുറിച്ചെന്തെങ്കിലുമെഴുതണമെന്ന് വിചാരിച്ചതായിരുന്നില്ല. ബ്ലോഗ്ഗിംഗിന്റെ സുഖവും ഇതുതന്നെയെന്ന് തോന്നുന്നു.

Tuesday, August 28, 2007

ഒരോണക്കുറിപ്പ്.

"കുട്ടികള്‍ക്ക്‌ ഓണം എന്നാല്‍ എന്തെന്നും, പൂക്കളമെന്തെന്നും എല്ലാം പറഞ്ഞു കൊടുക്കണം. അതൊക്കെ അറിഞ്ഞ്‌ വളരണം" - അമ്മ.

ശരിയാണ്‌, ഞങ്ങള്‍ക്കും അതു തോന്നാറുണ്ട്‌. ഓണമായാലും, വിഷുവായാലും, ഇനി വിജയദശമി ആയാലും, തിരുവാതിര ആയാലും എല്ലാം, പോരാതെ ക്രിസ്തുമസ്‌ ആയാലും റംസാന്‍ ആയാലും ഒരെണ്ണത്തിനെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ ശ്രമിയ്ക്കാറുണ്ട്‌.

അങ്ങനെ ഇത്തവണത്തെ ഓണവും എത്തി."അമ്മേ.. നമുക്കും പൂവിടണ്ടേ?..." ടി.വി യിലേയ്ക്കു നോക്കി അമ്മൂന്റെ ചോദ്യം.
"പിന്നെന്താ, പൂവ്‌ ഇന്നു തന്നെ പോയി വാങ്ങാലോ നമുക്ക്‌." എന്ന് ഞാനും സന്തോഷത്തോടെ പറഞ്ഞു. എന്തൊക്കെയായാലും അവള്‍ക്ക്‌ തോന്നീലോ, പൂവിടണം എന്നെങ്കിലും, ആഹ്ലാദം തോന്നി.

"പിന്നമ്മേ.. നാളെ ഹോളിഡേ ഹോം വര്‍ക്ക്‌ ചെയ്ണില്ല ട്ടൊ, ഓണല്ലേ, അതോണ്ടാ..." അതും കൂടി കേട്ടപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. ഓണം അവളുടെ മനസ്സിലേയ്ക്ക്‌ കുടിയേറിയിട്ടുണ്ടല്ലോ..

അങ്ങനെ, പൂവ്‌ വാങ്ങുക എന്ന ഭഗീരഥ പ്രയത്നം അടുത്തത്‌ - രാത്രി പതിനൊന്ന് മണി വരെ, ലുലു, അല്‍ഫല, എമിരേയ്റ്റസ്‌ ജനറല്‍ മാര്‍ക്കറ്റ്‌, എന്നുവേണ്ട എല്ലായിടത്തും ഞങ്ങളെത്തിയപ്പോഴേയ്ക്കും പൂവൊക്കെ "ഭാഗ്യം" കടാക്ഷിച്ചവര്‍ കൊണ്ടു പോയി കഴിഞ്ഞിരുന്നു... അച്ഛനും അനീത്തിക്കുട്ടിയും ഒരു ദിക്കിലേയ്ക്ക്‌, അമ്മുവും ഞാനും കൂടി മറ്റൊരു ദിക്കിലേയ്ക്ക്‌.. അങ്ങനെ സംഘം സംഘമായാണ്‌ "പൂവിറുക്കല്‍" ചടങ്ങിനു പോയത്‌. പക്ഷെ രണ്ടു കൂട്ടര്‍ക്കും നിരാശ തന്നെയായിരുന്നു ഫലം. ജോലി കഴിഞ്ഞ്‌ വന്ന് ഒരു ചായ ഒക്കെ കുടിച്ച്‌ പൂ പെറുക്കാന്‍ പോയപ്പോഴേയ്ക്കും, പൂവൊക്കെ കഴിഞ്ഞു, ഇനിയെന്തു ചെയ്യും?അമ്മൂനൊരിത്തിരി സങ്കടം..

"അമ്മേ, എന്നാല്‍ ഒരു കാര്യം ചെയ്യാം, നമുക്കു നമ്മുടെ ചെടിച്ചട്ടിയിലെ പൂവു കൊണ്ട്‌ പൂക്കളം ഉണ്ടാക്കാം, പിന്നെ പുറത്തുള്ള മരത്തിന്റെ എലകളും പറിയ്ക്കാലോ.." അവളൊരു വഴി കണ്ടു പിടിച്ചു.

പൊരിവെയിലത്ത്‌ വാടിയ മുഖവുമായി മുറ്റത്ത്‌ ആകെ ബാക്കിയുള്ള ഒരു കടലാസു പൂവിന്റെ ചെടിയുടെ കാര്യമാണ്‌ അവളീ പറയുന്നത്‌. ഓണത്തിന്റെ പൂക്കാലം മാത്രം മനസ്സിലുള്ള എനിയ്ക്കതൊട്ടും കണ്ണില്‍ പിടിച്ചില്ല, എങ്കിലും അവളുടെ ഉത്സാഹം കളയേണ്ടെന്നു കരുതി ഒന്നും പറയാന്‍ പോയില്ല..
എന്നാലും ഒരു സമാധാനം കിട്ടിയത്‌, ഊണ്‌ കഴിയ്ക്കാന്‍ ഇല കിട്ടിയെന്നതിലായിരുന്നു, കുട്ടികള്‍ക്ക്‌ ഇലയില്‍ ഊണു കഴിയ്ക്കാനുള്ള ഒരവസരം, മുടങ്ങിയില്ലല്ലോ..അങ്ങനെ, ഒരിത്തിരി നിരാശയോടെ തന്നെ ഞങ്ങള്‍ മടങ്ങി.

രാവിലെ നേര്‍ത്തെ എണീയ്ക്കണം എന്നൊക്കെ പറഞ്ഞു തന്നെയാണ്‌ അമ്മുവും അനീത്തിക്കുട്ടിയും കിടന്നത്‌, പക്ഷെ തലേ ദിവസത്തെ ചൂടിലുള്ള അലച്ചില്‍ കാരണമാവാം, രാവിലെ ആയിട്ടും രണ്ടു പേരും നല്ല ഉറക്കം.. എനിയ്ക്കാണെങ്കില്‍ വിളിയ്ക്കാന്‍ മനസ്സു വന്നില്ല, കാരണം വിളിച്ചുണര്‍ത്തിയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.. എന്നാലും.. വിളിയ്ക്കാതെ എങ്ങനെ, ഓണമായിട്ട്‌ രാവിലെ ഇങ്ങനെ കിടന്നുറങ്ങിയാല്‍ എങ്ങനെ.. ഓണത്തിന്റെ സന്തോഷം അവരറിയുന്നതെങ്ങനെ..
"ഛേ, വെക്കേഷന്‌ നാട്ടില്‍ പോയാല്‍ മതിയായിരുന്നു. കുട്ടികള്‍ക്ക്‌ നല്ലൊരവസരമായിരുന്നു..." ആകെ ഒരസ്വസ്ഥത ആയി പിന്നെ.. ഒരു സന്തോഷവും ഉത്സാഹവും ഒന്നും വരുന്നില്ല...ആരുമൊട്ടു വിളിയ്ക്കുന്നുമില്ല, വിളിയ്ക്കാനും വയ്യ, എല്ലാവരും ഓഫീസ്സിലാവും, രാത്രിയാവാതെ വിളിച്ചിട്ടു കാര്യമില്ല.. എന്നാല്‍ മൊബെയിലില്‍ എസ്സമ്മസ്സുകളുടെ ഒരു പ്രവാഹം, ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്‌, എല്ലാവരും അവരവരുടെ ഡ്യൂട്ടി ഭംഗിയായി കഴിച്ചു. ഇനി ഇതിനൊക്കെ മറുപടി കുത്തിക്കുത്തി ഉണ്ടാക്കേണ്ടത്‌ ബാക്കിയുള്ളവരുടെ തലയിലും.. സന്ദേശങ്ങളുടെ ആ പ്രവാഹം കണ്ടപ്പോള്‍ അങ്ങനെയാണ്‌ ആ മൂഡില്‍ തോന്നിയത്‌.
വേണ്ട, പതുക്കെ എല്ലാവരേയും വിളിയ്ക്കാം, എസ്സമ്മസ്സിലൂടെ ഓണാശംസ പറയുമ്പോള്‍ അതില്‍ "മനസ്സും" കൂടിയൊപ്പം വെയ്ക്കാന്‍ പറ്റില്ലെന്നു തോന്നി, വെറുതെ വാക്കുകള്‍ മാത്രമായിട്ടെന്തിന്‌.. ഓണായിട്ട്‌ ചിരിച്ച ശബ്ദത്തിലൂടെ, സ്നേഹത്തോടെ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ്‌, ഒരാശംസ പറയുന്നതിലും കേള്‍ക്കുന്നതിലും ഉള്ള സുഖം ഈ "സ്പീഡ്‌ മെസ്സേജസ്സ്‌" തരുന്നുണ്ടോ? എന്തായാലും അതും വേണ്ടെന്നു വെച്ചു.

ശരി, എന്നാലിനി അടുക്കളയിലേയ്ക്കു തന്നെ കയറാം എന്നു തീരുമാനിച്ചു. വൈകീട്ട്‌ ചങ്ങാതിയും ഭാര്യയും കുട്ടികളും ഓണം കൂടാന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്‌, അവര്‍ക്കോണം കാര്യമായി ഇല്ലത്രേ, രണ്ടു പേര്‍ക്കും ജോീയ്ക്കു പോണം...പിന്നെ അടുക്കളയില്‍ തിരക്കിലായി, അസ്വസ്ഥത അപ്പോഴും ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു.
ഏതായാലും കുറച്ചു നേരത്തെ ഉറക്കച്ചടവിനു ശേഷം അമ്മുവും അനീത്തിക്കുട്ടിയും ടി.വി വെയ്കാന്‍ തീരുമാനിച്ചു. ദിലീപിന്റെ സി.ഐ.ഡി വേഷം അവര്‍ക്കു വല്ലാത്ത ഇഷ്ടമായി, ചിരിയൊടു ചിരി.. തമാശയൊക്കെ മനസ്സിലാക്കി തന്നെയാണോ, എന്തോ.. അറിയില്ല, എന്തായാലും കുട്ടികള്‍ ഒന്നു ചിരിച്ചു കണ്ടപ്പോള്‍ മനസ്സിലും ഒരു കുളിര്‍മ വീശി. ഒന്നും ചെയ്യാനില്ലാതെ, വെറുതെ ഇരിയ്ക്കലല്ലോ.. അതിലെ ദിലീപിന്റെ കൂടെയുള്ള അര്‍ജ്ജുന്‍ എന്ന ഒരു ഗംഭീരന്‍ നായയെ അവര്‍ക്ക്‌ വലിയ ഇഷ്ടമായി. അമ്മു ഇടയ്ക്കിടെ അടുക്കളയിലേയ്ക്ക്‌ വന്ന്, എനിയ്ക്ക്‌ മിസ്സ്‌ ആകുന്ന തമാശകളൊക്കെ ഡെമോണ്‍സ്റ്റ്രേറ്റ്‌ ചെയ്തു തന്നു കൊണ്ടിരുന്നു. അവള്‍ ഈ ആറാം വയസ്സില്‍ തന്നെ ദിലീപിന്റെ വലിയൊരു ആരാധികയായി മാറിയോ എന്നൊരു സംശയം തോന്നി എനിയ്ക്ക്‌.

ഒരു കൊച്ചു ഓണ സദ്യ റെഡിയാക്കി, എണ്ണത്തിന്‌ എല്ലാം, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിയിഞ്ചി, വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം, ഇഞ്ചിത്തൈര്‌, സാംബാറ്‌ ഇത്രയും , പിന്നെ പാലടയും. അധികം വിസ്തരിച്ചില്ല. ഇനി അച്ഛന്‍ എത്തുകയേ വേണ്ടൂ.. കുളിച്ച്‌, പുതിയ ഉടുപ്പൊക്കെ ഇട്ട്‌, സുന്ദരികള്‍ രണ്ടു പേരും കാത്തിരുപ്പായി, അച്ഛനാണെങ്കില്‍ അന്ന് ഇല്ലാത്ത തിരക്കാണത്രേ - ഓഫീസ്സില്‍ - അതു പിന്നെ പറയണ്ടല്ലോ, എന്നെങ്കിലും നേര്‍ത്തെ വരണമെന്ന് മനസ്സില്‍ ഒരാശയെങ്കിലും തോന്നിയാല്‍, പിന്നെ അന്ന് ഇതുവരെ ഇല്ലാത്ത തിരക്കാവും.. അവസാനം കാത്തിരുന്ന്, ദിലീപിന്റെ തമാശ കണ്ട്‌ ചിരിച്ച്‌ ക്ഷീണിച്ച്‌ കുട്ടികള്‍ രണ്ടു പേരും ഉറങ്ങിപ്പോയി.. അസ്വസ്ഥതയ്ക്കൊരല്‍പം കുളിര്‍മ കിട്ടിയ എന്റെ മനസ്സ്‌ വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങി.

ഏതായാലും, ഒടുവില്‍ അച്ഛന്‍ എത്തി, ഒരു സന്തോഷ വാര്‍ത്തയും കൊണ്ട്‌, "ഹാഫ്‌ ഡേ ലീവ്‌ എടുത്തേയ്‌..." എന്ന് ഞങ്ങളോട്‌ പറയാനുള്ള ധൃതിയോടെ...
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍, ആകെ ഒരു തണുപ്പന്‍ പ്രതികരണം.. കുട്ടികള്‍ രണ്ടു പേരും ഉറങ്ങുന്നു... ടി.വി ആര്‍ക്കോ വേണ്ടി ഓടുന്നു.. ഹാളില്‍ നിറയെ, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍.. നിറയെ കവറുകള്‍.. പോരാത്തതിന്‌ ഈയുള്ളവളുടെ ഉരുണ്ടു കെട്ടിയ മുഖവും...
പിന്നീട്‌ അച്ഛന്റെ ഉത്സാഹത്തോടെ കുട്ടികളെ വിളിച്ചുണര്‍ത്തി, ഹാളെല്ലാം വൃത്തിയാക്കി, ഇലയൊക്കെ തുടച്ച്‌, വിഭവങ്ങളെല്ലാം വിളമ്പി, ഞങ്ങളെല്ലാവരും കൂടി ഊണു കഴിച്ചു, ഹാഫ്‌ ഡേ ലീവിന്റെ സന്തോഷത്തില്‍...
ഇതായിരുന്നു ഞങ്ങളുടെ "ഉച്ചയോണം".

പിന്നെ വൈകീട്ട്‌, ചങ്ങാതിയും കുടുമ്പവും വന്നപ്പോള്‍, കുറച്ചു കൂടി ഉഷാറായി, കുട്ടികള്‍ എല്ലാം മറന്നു കളിച്ചു. രാത്രി നാട്ടില്‍ നിന്നും എല്ലാവരും വിളിച്ചു. മുത്തശ്ശിമാരോട്‌ സംസാരിച്ചു, അവര്‍ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നു, നാട്ടിലെ ബഹളം ഫോണിലൂടെ കേട്ടാസ്വദിച്ചു, ഇവിടെത്തെ കൂടുകാരേയും, ബന്ധുക്കളേയും വിളിച്ചു, എല്ലാവരുടേയും ശബ്ദത്തിലെ ചിരിയും സ്നേഹവും പ്രത്യേകം തൊട്ടറിഞ്ഞു. രാത്രി കുറേ നേരം മതി വരുവോളം, കുട്ടികള്‍ ഭക്ഷണം പോലും നേരാവണ്ണം കഴിയ്ക്കാതെ കളിയില്‍ മുഴുകുന്നതു കണ്ടപ്പോളാണ്‌ സത്യത്തില്‍ ഞങ്ങളുടെ മനസ്സു നിറഞ്ഞത്‌. അതായിരുന്നു അവരുടെ ഓണം.

ഞങ്ങള്‍ അച്ഛനമ്മമാര്‍, ഹാളിലിരുന്ന് പരസ്പരം കുട്ടിക്കാലങ്ങളും, നാട്ടിലെ കാര്യങ്ങളും എല്ലാം പങ്കു വെച്ച്‌, തമാശ പറഞ്ഞ്‌, ഒരു കൊച്ചോണസദ്യ കഴിച്ച്‌, ഇവിടത്തെ പരിമിതികളെ കുറിച്ച്‌ ഓര്‍ക്കുക പോലും ചെയ്യാതെ, നല്ല കുറച്ചു സമയം ആസ്വദിച്ചു, അത്‌ ഞങ്ങളുടെ ഓണവും ആയി മാറി.

അതിനിടയില്‍ എപ്പോഴോ അമ്മു പെട്ടെന്ന് വന്നൊരു ചോദ്യം -

"അമ്മേ, പൂവിടാന്‍ എങ്ങനെയാ ചാണകം കയ്യോണ്ട്‌ തേയ്ക്കുക? അത്‌ പശൂന്റെ അപ്പിയല്ലേ..???"

"ഈശ്വരാ ഈ കുട്ടി ഇനിയും പൂവിടുന്നതിന്റെ കാര്യം മറന്നില്ലേ..." എന്നാണാദ്യം മനസ്സില്‍ കൂടി പോയത്‌.

പിന്നെ രാത്രി കിടക്കുമ്പോള്‍, മറക്കാതെ പൂക്കളത്തിന്റേയും, ചാണകം മെഴുകലിന്റേയും, കുട്ടിക്കാലങ്ങളുടേയും കഥകള്‍ പറഞ്ഞു കൊടുത്തു. അതുകേട്ടു അവളുറങ്ങി.. രാവിലെയുണ്ടായിരുന്ന അസ്വസ്ഥത നീങ്ങി, എങ്ങനെയോ എപ്പോഴോ, നിറഞ്ഞ്‌ കിട്ടിയ മനസ്സോടെ ഞാനും..

Saturday, April 28, 2007

ഒരവധിക്കാലം കൂടി...

തിരിഞ്ഞു നോക്കുമ്പോള്‍, കുറേ ദൂരം പിന്നിട്ടു വന്നിരിയ്ക്കുന്നു.. അങ്ങകലെയായി, ശബ്ദകോലാഹലങ്ങളും, ഉറക്കെയുള്ള ചിരികളും സന്തോഷത്തിന്റെ അലയടികളായി, പിന്നെ, സ്നേഹിയ്ക്കുന്നതിന്റേയും, സ്നേഹിയ്ക്കപ്പെടുന്നതിന്റേയും മധുരമുള്ള തേന്‍ കണങ്ങളായി, വീണ്ടുമത്‌ സൗഹാര്‍ദ്ദങ്ങളും, ബന്ധങ്ങളും പുതുക്കി, പങ്കുവെയ്ക്കലുകളുടെ മലര്‍മണമായി, അവസാനം യാത്ര പറയലുകളുടെ വിതുമ്പലുകളായി, നേര്‍ത്ത്‌ നേര്‍ത്ത്‌, ഒന്നുമില്ലാതെയായി തീരുന്നു.. മതിവരാത്ത സാമീപ്യങ്ങളുടെ ചൂട്‌ ആറി തണുത്തു കഴിഞ്ഞു, ദൂരേയ്ക്കു മറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ കാതോര്‍ക്കുമ്പോള്‍ ശൂന്യതയുടെ മുഴങ്ങുന്ന നിശ്ശബ്ദതയാണ്‌... എന്നാല്‍, ആ ശബ്ദകോലാഹലങ്ങള്‍ മാത്രം, ഏതൊ ബാക്കിപത്രങ്ങള്‍ കണക്കെ, ആ നിശ്ശബ്ദതയുടെ ഒച്ചയായി, ഒരാരവം പോലെ കാതിലലയ്ക്കുന്നു...

മനസ്സിലേയ്ക്കു കയറി വരുന്ന, ആ ആരവത്തിന്റെ ബാക്കികളെ ഒന്നു കുത്തിക്കുറിച്ചിടട്ടെ..

പതിവില്‍ നിന്നും വ്യത്യസ്തമായി, ഇപ്രാവശ്യം, വേനലവധിയ്ക്കു കാത്തു നില്‍ക്കാതെ, പെട്ടെന്നൊരു മാസത്തേയ്ക്കായി നാട്ടിലേയ്ക്കൊന്നു പോയി വരുവാനുള്ള ഞങ്ങളുടെ തീരുമാനത്തിനു കാരണങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാലും, ഒരു കാര്യം മാത്രം പതിവ്‌ തെറ്റിയ്ക്കാതെ, മുറ പോലെ നടന്നു കാണുവാനുള്ള ഭാഗ്യം ഞങ്ങള്‍ക്കു ലഭിച്ചു... വേറെയൊന്നുമല്ല- എല്ലാ വര്‍ഷത്തേയും പോലെ ഇപ്രാവശ്യവും തലേ ദിവസം വരെ, എന്റെ കണവന്റെ "ലീവ്‌ അനുവദിച്ചു കിട്ടല്‍" എന്ന ഒരു മഹാ സംഭവം അനിശ്ചിതാവസ്ഥയില്‍ തന്നെ കിടന്ന് കാണാനുള്ള ആ "മഹാഭാഗ്യം".. വന്ന് വന്ന്, തലേ ദിവസം എന്തെങ്കിലും കാരണം പറഞ്ഞുകൊണ്ട്‌ ഒന്നു നെട്ടോട്ടമോടിയാലെ സമാധാനമായി നാട്ടിലേയ്ക്കു പോകാനാവൂ എന്ന ഒരു നിലയിലായിട്ടുണ്ട്‌ ഇപ്പോള്‍. അങ്ങിനെ, അമ്മയുടേയും അച്ഛന്റേയും, പ്രാര്‍ത്ഥനകളും വഴിപാടുകളും കൊണ്ടോ, അല്ലെങ്കില്‍ ബോസ്സിനു അവസാന നിമിഷത്തില്‍ മനസ്സലിഞ്ഞതു കൊണ്ടോ, "ഇരുപത്തിമൂന്നാമത്തെ മണിക്കൂറില്‍" എല്ലാം ശരിയാക്കി, നിമിഷങ്ങളേയും, മിനുട്ടുകളേയും കയ്യില്‍ പിടിച്ചു കൊണ്ട്‌ ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക്‌ കുതിച്ചു കയറി. തിരുവനന്തപുരം വഴി വളഞ്ഞ്‌, ഞങ്ങളുടെ ക്ഷമ മുഴുവനും പരീക്ഷിച്ച്‌, നീണ്ട ഒരാറ്‌ മണിക്കൂറിന്റെ യാത്രയ്ക്കൊടുവില്‍, "ഹാവൂ ! ഒരു വിധത്തില്‍ എത്തികിട്ടി.. !" എന്ന ഒരു നെടുവീര്‍പ്പോടെ, ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങി; ഭാരങ്ങളെല്ലാം ഒന്നിറക്കി വെച്ച പ്രതീതിയായിരുന്നു മനസ്സിലപ്പോള്‍..

നാട്ടിലേയ്ക്കു പോകാനുള്ള സമയമടുക്കുമ്പോള്‍, എല്ലാ പ്രാവശ്യവും, ഞങ്ങളോരോരുത്തരും മനസ്സില്‍ നിറയെ ആശകളും, മോഹങ്ങളും ഒക്കെ നെയ്തുകൂട്ടാറുണ്ട്‌. ഇപ്രാവശ്യവും, ലീവ്‌ കുറഞ്ഞാലും, അതിനു കുറവൊന്നും വരുത്തിയില്ല.
ഞങ്ങളുടെ അമ്മുവിനുമുണ്ടായിരുന്നു നിറയെ കുഞ്ഞു മോഹങ്ങള്‍ ..."ചെറിയച്ഛന്റെ മകള്‍ മീനാക്ഷിയുടെ ഒപ്പം ഇഷ്ടം പോലെ കളിയ്ക്കണം, കുളത്തില്‍ നീന്തണം, അച്ഛമ്മയുടെ കയ്യില്‍ നിന്നും നിറച്ച്‌ വെണ്ണ വാങ്ങി കഴിയ്ക്കണം, അച്ഛന്റെ വീട്ടിലെ നന്ദിനി പശുവിനേയും കുട്ടി കിടാവിനേയും കണ്‍കുളിര്‍ക്കെ കാണണം, അവിടത്തെ മരങ്ങളിലെ കിളിക്കൂടുകളും അതിനുള്ളിലെ കൊച്ചു മുട്ടകളും കാണണം, മതിലിലൂടെ അരിച്ചരിച്ചു പോകുന്ന കല്യാണി പുഴുക്കളെ കാണണം, അമ്മമ്മയുടെ കഥകള്‍ കേള്‍ക്കണം, മുത്തശ്ശന്റെ കാലുകളില്‍ കിടന്ന് ആടണം, നിറയെ മാങ്ങകള്‍ കഴിയ്ക്കണം"... രണ്ടറ്റവും തൊടാത്ത ഒരു മാല കണക്കെ നീണ്ടു പോയി ആ മോഹമുത്തുകള്‍....
ദിവസങ്ങള്‍ അടുക്കുന്തോറും അമ്മുവിന്‌ ഉത്സാഹം കൂടി കൂടി വന്നു.

എന്നാല്‍ പാവം, അമ്മുവിന്റെ കുഞ്ഞനുജത്തിയ്ക്കു കാര്യമായി ഒന്നും മോഹിയ്ക്കാനുണ്ടായിരുന്നില്ല.. കാരണം നാടിനെ പറ്റി ഒന്നും ഓര്‍മ്മയില്ല അവള്‍ക്ക്‌. ഒരു വയസ്സില്‍ നാട്ടില്‍ ഒന്നു പോയി വന്നുവെന്നല്ലാതെ വെറെ ഒന്നും ഓര്‍മ്മയില്ല.. എന്നാലും അമ്മയില്‍ നിന്നും, അച്ഛനില്‍ നിന്നും, നാടിനെ കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്‌. അമ്മമ്മയെ പറ്റി, മുത്തശ്ശനെ പറ്റി, അമ്മാമന്മാരെ പറ്റി, പിന്നെ, അച്ഛന്റെ വീട്ടിലുള്ള, റാണി പട്ടിയെ പറ്റിയും നന്ദിനി പശുവെ പറ്റിയും, മീനാക്ഷിയെ പറ്റിയും കുഞ്ഞുവാവകളെ പറ്റിയും എല്ലാം.. അതുകൊണ്ട്‌, ചേച്ചിക്കുട്ടിയുടെ ഒപ്പം നില്‍ക്കുവാന്‍, ഉത്സാഹത്തിന്റെ കാര്യത്തില്‍ അനീത്തികുട്ടിയും ഒട്ടും വിട്ടു കൊടുത്തില്ല.. അങ്ങിനെ അമ്മുവും കുഞ്ഞനുജത്തിയും കാത്തിരുപ്പായി, ആ "സുദിനം" വന്നു ചേരുവാന്‍..

ഞങ്ങള്‍ക്കാകട്ടെ, എല്ലാവരേയും കാണാനുള്ള തിടുക്കവും, നാട്ടിലെ ഉത്സവക്കാലവുമായിരുന്നു മനസ്സില്‍ നിറയെ.. കൂടാതെ കുട്ടികള്‍ക്കും എല്ലാമൊന്ന് അനുഭവിച്ചറിയാനുള്ള ഒരവസരമാണല്ലോ, എന്ന ഒരു ചിന്തയും.

പൂരക്കാലത്ത്‌ നാട്ടിലെത്തിപ്പെടുക വളരെ അപൂര്‍വമായി മാത്രമാണ്‌ പതിവ്‌.എന്റെ കുട്ടിക്കാലത്ത്‌, ഞാന്‍ കണ്ട്‌ വളര്‍ന്ന പൂരം പ്രധാനമായും "കോട്ടയ്ക്കല്‍ ഉത്സവം" മാത്രമായിരുന്നു. ഉത്സവക്കാലത്ത്‌, ആദ്യത്തെ ദിവസത്തെ വെളുപ്പാന്‍ കാലത്തെ വെടിക്കെട്ട്‌, രാവിലത്തെ പാഠകം, സന്ധ്യയ്ക്കുള്ള ചാക്യാര്‍കൂത്ത്‌, പിന്നെ, കച്ചേരികള്‍, നൃത്തങ്ങള്‍, അഞ്ചു ദിവസങ്ങളിലെ കഥകളി, പഞ്ചവാദ്യം, രാത്രിയിലുള്ള തായമ്പക, കുട്ടിക്കാലത്ത്‌ സര്‍ക്കസ്സും കാണാന്‍ പോയിരുന്നതോര്‍മ്മയുണ്ട്‌. ഇതൊക്കെയാണ്‌ എന്റെ മനസ്സിലെ ഉത്സവം. എന്നാല്‍ ഉത്സവങ്ങളുടെ മറ്റൊരു മുഖം ഞാന്‍ കണ്ടത്‌, വിവാഹശേഷമാണ്‌ - ആനകളുടേയും, മേളങ്ങളുടേയും ഉത്സവം -
എന്റെ ഭര്‍തൃ ഗൃഹത്തില്‍, എല്ലാവരും പൂരങ്ങളെ ആവോളം ആസ്വദിയ്ക്കുന്നവര്‍. അമ്പലത്തില്‍ കഴകവും മറ്റും ഉള്ളതുകൊണ്ട്‌, പൂരങ്ങള്‍ക്കു ആനയുടെ തൊട്ടടുത്ത്‌ വിളക്കു പിടിച്ചുകൊണ്ട്‌ കിലോമീറ്ററുകളോളം നടക്കുവാന്‍, എല്ലാ പുരുഷ ജനങ്ങളും പോകാറുള്ള ഒരു കുടുംബം. അതുകൊണ്ടു തന്നെ ആനകളോടും ഒരു പ്രത്യേക സ്നേഹം അവിടെയെല്ലാവരും കാത്തു സൂക്ഷിച്ചിരുന്നു.. ഇപ്പോഴും അതിനു കുറവൊന്നുമില്ല.. പൂരക്കാലത്ത്‌ അവിടത്തെ തൊടിയിലാണ്‌, അമ്പലത്തിലേയ്ക്കു എഴുന്നള്ളിയ്ക്കുന്ന ആനയെ കെട്ടാറുള്ളത്‌. അതുകൊണ്ടു തന്നെ, എല്ലാവര്‍ക്കും, പശുവിനോടും, ആടിനോടും ഒക്കെ തോന്നുന്ന ഒരു സ്നേഹമാണത്രേ ആനയോടും !.
വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ചു കയറി, ഓട്ടം നിര്‍ത്തിച്ചുവെന്നതും മറ്റുമായി ധാരാളം വീരസാഹസിക കഥകള്‍ കേട്ടിട്ടുണ്ട്‌, അവിടത്തെ അച്ഛന്റെ പഴയ കാലങ്ങളെ കുറിച്ച്‌ പറയുമ്പോള്‍. ഒരാന ഇടഞ്ഞുവെന്നു കേട്ടാല്‍, ഇപ്പോഴും ഇരിയ്ക്കപ്പൊറുതി കിട്ടാത്ത അച്ഛന്റെ ആവേശം നിയന്ത്രിയ്ക്കുന്നത്‌, അച്ഛന്റെ വയ്യാത്ത കാലുകള്‍ മാത്രമായിരിയ്ക്കും, അല്ലാതെ മക്കളുടേയോ, അമ്മയുടേയൊ, വിലക്കുകളായിരിയ്ക്കില്ല എന്നതായിരിയ്ക്കും പച്ചയായ ഒരു യാഥാര്‍ത്ഥ്യം !.

ആനകളോടെന്ന പോലെ, മേളങ്ങളോടുള്ള കമ്പവും ഒട്ടും കുറവല്ല ആര്‍ക്കും -"ഇപ്രാവശ്യം എന്തായാലും എല്ലാ പൂരങ്ങള്‍ക്കും ഒന്നു കൂടണം.." കുറേ കാലങ്ങളായി മനസ്സിനുള്ളില്‍ പൂക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഒരു മോഹമായിരുന്നു, അമ്മുവിന്റെ അച്ഛനത്‌. ആ മോഹം കണ്ണുകളിലൂടെ ഒന്നു വന്നെത്തി നോക്കി പോയി, അതു പറയുമ്പോള്‍. " തൈക്കാട്ടുശ്ശേരി, ആറാട്ടുപുഴ, എടക്കുന്നി, അവിണിശ്ശേരി, തുടങ്ങിയ പല ദേശങ്ങളുടേയും പൂരങ്ങള്‍ കൊണ്ടൊരു കളിയാണ്‌ ഈ സമയത്ത്‌. കൂട്ടത്തില്‍ ആറാട്ടുപുഴ പൂരത്തിന്‌ കൊഴുപ്പു കൂടുമത്രേ.. അമ്മുവിന്റെ അച്ഛന്‍ മനസ്സില്‍ കുറിച്ചിട്ടു - "ഒരാഴ്ച പൊടിപൊടിയ്ക്കാം"-

അങ്ങനെ, വളരെ ഉത്സാഹത്തോടെ, വെളുപ്പാന്‍ കാലത്ത്‌ എഴുന്നേറ്റ്‌ പൂരത്തിനു വിളക്കു പിടിയ്ക്കാന്‍ പോവലും, ഉറക്കമൊഴിയ്ക്കലും, ദൂരങ്ങളോളമുള്ള നടത്തവും, അസമയത്ത്‌ മാത്രം ഭക്ഷണം കഴിയ്ക്കലും, എല്ലാം കൂടി ചേര്‍ന്ന് വളരെ അപ്രതീക്ഷിതമായി, അമ്മുവിന്റെ അച്ഛന്റെ "ഉദരം" ക്ഷമ കെട്ട്‌, ശക്തിയുക്തം പ്രതിഷേധം രേഖപ്പെടുത്തി. കുറെ കാലങ്ങളായി ഈ വക ശീലങ്ങള്‍ വിട്ടതാണെന്നും കൂടുതല്‍ ബുദ്ധിമുട്ടിപ്പിയ്ക്കരുതെന്നും പറഞ്ഞ്‌ അത്‌ നിരാഹാര സമരം ഇരുന്നു. നല്‍കുന്ന ഓരോ ഭക്ഷണത്തേയും അത്‌ നല്ല രീതിയില്‍ തന്നെ "തിരസ്ക്കരിച്ചു". അങ്ങിനെ തീര്‍ത്തും അവശനായി, രണ്ടു ദിവസത്തെ വിശ്രമം കഴിഞ്ഞതോടെ, സ്വന്തം ദേശത്തെ "പൂരം കൂടല്‍" വളരെ "ഭംഗിയായി" തന്നെ പര്യവസാനിച്ചു.. എന്നാലും, അമ്മുവിന്റെ അച്ഛന്‍ സ്വയം സമാധാനിച്ചു - "ഒന്നു വിളക്കുപിടിച്ചു നടക്കാനെങ്കിലും കഴിഞ്ഞുവല്ലൊ.. അതുമതി."
പക്ഷെ, മറ്റൊരു വിസ്മരിയ്ക്കാനാവാത്ത സത്യം ഉണ്ട്‌. ഇത്തവണത്തെ പൂരക്കാലം പതിവു പൊലെ ആസ്വാദ്യകരമായി തീര്‍ന്നില്ല എന്ന ഒരു ദുഃഖ സത്യം..
തൈക്കാട്ടുശ്ശേരിയില്‍, വെളുപ്പാന്‍ കാലത്തെ എഴുന്നള്ളിപ്പ്‌ നടക്കുമ്പോള്‍ ആന ഇടഞ്ഞ്‌, ഒന്നാം പാപ്പാന്റെ ജീവന്‍ അപഹരിയ്ക്കുക വരെ ഉണ്ടായി !, അതും പോരാഞ്ഞ്‌ അടുത്തുള്ള മറ്റ്‌ രണ്ട്‌ ആനകളേയും അത്‌ കുത്തിയത്രേ ! പൂരം നടക്കുന്ന ആ ഭാഗമാകെ ആന ചവുട്ടി മെതിച്ചു. എല്ലാം അലങ്കോലപ്പെട്ടു.

തൊട്ടടുത്ത്‌ നിന്ന് നേരില്‍ കണ്ട്‌, പരിഭ്രാന്തരായ ജനക്കൂട്ടത്തിനിടയിലൂടെ, കയ്യിലെ വിളക്ക്‌ കെടുത്തിക്കൊണ്ട്‌ ഓടിപോകേണ്ടി വന്ന വല്ല്യച്ഛന്റെ മകന്‍ - ശശിയേട്ടന്‍, ഉള്ളിലെ ഭീതി മറച്ചു വെയ്ക്കാതെ പറഞ്ഞു - " ഇങ്ങനെയൊരു മുഖം ആദ്യമായാണ്‌ കാണുന്നത്‌. ആനയിലെ വന്യമൃഗം അതിഭീകരം തന്നെ !"- പശുവിനേയും ആടിനേയും പോലെ തന്നെ കുട്ടിക്കാലം മുതല്‍ക്ക്‌, ആനയെ സ്നേഹിയ്ക്കുകയും, ഇടപഴകുകയും ചെയ്തിട്ടുള്ള, ശശിയേട്ടന്റെ കണ്ണുകളിലെ നടുക്കം വിട്ടുമാറിയിരുന്നില്ല അപ്പോഴും.

എല്ലാം കഴിഞ്ഞ്‌, ഏതൊരു സംഭവത്തിനും പതിവുള്ളതു പോലെ, അവിടേയും കാര്യകാരണങ്ങള്‍ നിരന്നു തുടങ്ങി - "പ്രകൃത്യാ ആനയ്ക്കു കുറുമ്പു കൂടുതലായിരുന്നു, പിന്നില്‍ നിന്നും ആരൊ ആനയെ കുത്തിയോ എന്നൊരു സംശയം, പെട്ടെന്നു തന്നെ തിരിയാന്‍ പറഞ്ഞത്‌ ആനയ്ക്കു പിടിച്ചില്ല, അങ്ങിനെ ആനയിടയുവാനുള്ള കാരണങ്ങള്‍ നിരവധി. നിരത്തി വെയ്ക്കുവാന്‍ കാരണങ്ങളും, കാരണങ്ങളുടെ കാരണങ്ങളും ഏറെ.. പക്ഷെ, ആനയെ വളരെയധികം സ്നേഹിച്ചിരുന്ന പാപ്പാനു നേരെ തിരിഞ്ഞ ആ "ഭ്രാന്ത്‌ കയറിയ നിമിഷങ്ങള്‍ക്കു" മുന്നില്‍ അവയെല്ലാം അപ്രസക്തങ്ങളാകുന്നില്ലേയെന്ന് തോന്നിപോകുന്നു; അഥവാ ഏതെങ്കിലും ഒരു കാരണത്തിനോ, കാരണങ്ങളുടെ കാരണത്തിനോ എന്തെങ്കിലും പ്രസക്തിയുണ്ടെങ്കില്‍ തന്നെ, ഇതേ സംഭവങ്ങള്‍ അതേ മട്ടില്‍ തന്നെ പല ദിക്കിലും ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ഭ്രാന്ത്‌ ആനയ്ക്കൊ അതൊ മനുഷ്യനൊ എന്നും സംശയിച്ചു പോകുന്നു...

പൂരത്തിന്റെ ഉത്സാഹങ്ങള്‍ അതോടെ ഏകദേശം അസ്തമിച്ച മട്ടായി. അമ്മുവിന്റെ അച്ഛന്റെ പൂക്കാന്‍ തുടങ്ങിയ മോഹമൊട്ടും അങ്ങനെ പകുതിയില്‍ വാടിക്കരിഞ്ഞു പോയി.

എന്നാലെന്നെ സംബന്ധിച്ചിടത്തോളം, "ഉത്സവക്കാലം" എന്നതിലുപരിയായി, ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കുള്ള ആ യാത്ര, പല സംഗതികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു. ഉള്ള സമയം കൊണ്ടു എല്ലാവരുമൊത്ത്‌ നല്ല കുറച്ചു സമയം ചിലവഴിയ്ക്കണം എന്നതു തന്നെയായിരുന്നു ഏറ്റവും പ്രധാനം. അച്ഛന്‍, അമ്മ, അനിയന്മാര്‍, അതുപോലെ വല്ല്യമ്മമാര്‍, വല്ല്യച്ഛന്മാര്‍, അമ്മമ്മ, അങ്ങിനെ എല്ലാവരുടേയും സ്നേഹവലയത്തില്‍, സുരക്ഷിതവലയത്തില്‍, ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മറന്ന്, കുറച്ചു ദിവസങ്ങള്‍ ഒന്നൊതുങ്ങി കൂടുവാനുള്ള ആ "സ്വാര്‍ത്ഥക്കൊതി" ഒരു "മോഹമായി" ഞാനുമുള്ളില്‍ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു വെച്ചിരുന്നു, ഏതൊരു പ്രവാസിയേയും പോലെ..

എല്ലാ തവണയും നാട്ടിലെത്തിയാലുടന്‍, വിട്ട്‌ നിന്ന് കാലങ്ങള്‍ കഴിഞ്ഞു പോകുമ്പോള്‍, തോന്നാറുള്ള ഒരു "വിടവ്‌" നികത്താനുള്ള തത്രപ്പാടിലാണ്‌ പതിവ്‌. പ്രസവിച്ച്‌ ഇതുവരെ കാണാത്ത കുട്ടി, കല്യാണം കഴിഞ്ഞ്‌ ഇതുവരെ കാണാത്ത "വരന്‍", പല കാരണങ്ങളാലാല്‍ കാലങ്ങളായി കാണാന്‍ പറ്റാതെയിരിയ്ക്കുന്ന മറ്റ്‌ സ്വന്തക്കാര്‍, കാണാന്‍ പോകേണ്ടുന്ന മുത്തശ്ശിമാരും മറ്റു പ്രായമായവരും എന്നിങ്ങനെ ഒരവസാനമില്ലാതെ നീണ്ടു പോകുന്ന ഒരു "ലിസ്റ്റ്‌" തന്നെ അമ്മ ഉണ്ടാക്കിയിട്ടുണ്ടാകും. ഇതിനെല്ലാമിടയില്‍, വീണു കിട്ടുന്ന എല്ലാ നിമിഷങ്ങളും ആവോളം ആസ്വദിയ്ക്കുകയെ വഴിയുള്ളൂ.. ഒരോ നിമിഷങ്ങളുടേയും മൂല്യം ഏറ്റവുമധികം തിരിച്ചറിയുന്നത്‌ അപ്പോഴാണെന്ന് തോന്നാറുണ്ട്‌.

തുടക്കത്തില്‍, നാടിനും വീടിനും വന്ന മാറ്റങ്ങള്‍ കണ്ട്‌ അദ്ഭുതം കൂറി,

പിന്നെ, തൊടി, കുളം, അമ്പലം..,
കൂടാതെ, മാവിന്‍ കൊമ്പിന്റെ തുമ്പത്ത്‌ തൂങ്ങിയാടി, കുണുങ്ങി ചിരിയ്ക്കുന്ന പച്ച നിറമുള്ള മാങ്ങകളുടെ അഴകു നോക്കി..,
പിന്നെ, മഞ്ഞ നിറത്തിലുള്ള ഒരു 'താലിമാല' പോലെ കൊന്നപ്പൂക്കളെ വേണ്ടുവോളം അണിഞ്ഞു കൊണ്ട്‌ നില്‍ക്കുന്ന കൊന്നമരങ്ങളെ നോക്കി..,
അതും പോരാഞ്ഞ്‌, കിണറ്റിലെ തണുത്ത വെള്ളം മേലാദ്യം ഒഴിയ്ക്കുമ്പോള്‍ കുളിരു കോരി, രോമങ്ങള്‍ എഴുന്നേറ്റുവരുന്നതും അറിഞ്ഞുകൊണ്ട്‌..,
എന്നിട്ടും മതിയാവാതെ, അമ്മയുടെ ഭരണി തുറക്കുമ്പോള്‍ കഴിഞ്ഞ കൊല്ലം ഇട്ട കടുമാങ്ങയുടെ വാസനയും, നാവിലൂറുന്ന വെള്ളവും നുണഞ്ഞു കൊണ്ട്‌ ഭരണിയിലേയ്ക്ക്‌ കയ്യിട്ട്‌ വിരലിന്റെ തുമ്പില്‍ പറ്റിയ കടുമാങ്ങയുടെ ചുകന്ന നീര്‌ നാവു കൊണ്ട്‌ നക്കി തുടച്ച്‌, ചെവിയിലൂടെയും, കണ്ണിലൂടെയും അതിന്റെ എരിവു ഊര്‍ന്നിറങ്ങുമ്പോള്‍, "തോന്നീത്‌ കാണിയ്ക്കണ്ട ട്ടൊ" എന്ന അമ്മയുടെ ഒരു താക്കിതും കേട്ട്‌...,
എല്ലാം മറന്ന്, ഉമ്മറത്തെ ബെഞ്ചിലിരുന്ന് കാറ്റുകൊണ്ട്‌ അമ്മയുടെ സംസാരങ്ങള്‍ കേട്ടുകൊണ്ട്‌...,

അങ്ങിനെ എന്തും ഏതും.. കുറെ കാലമായി പൊടി പിടിച്ചു കിടക്കുന്ന ഉള്ളിന്റെയുള്ളിലെ, മറക്കാനാവാത്ത അന്തരീക്ഷവും ശീലിച്ചുവന്ന വാസനകളും, രുചികളും,.. ഇത്തിരി പോന്ന, നുറുങ്ങു സന്തോഷങ്ങളായി.. എല്ലാം ഒന്നുകൂടി സ്വന്തമാക്കുമ്പോള്‍, മനസ്സിലെവിടേയോ ഒളിഞ്ഞിരിയ്ക്കുന്ന ഒരാഹ്ലാദമായി..

എന്നാല്‍ ഇതിന്റെയെല്ലാമിടയിലൂടെ, ഇപ്രാവശ്യം എപ്പൊഴൊക്കെയൊ ഞാന്‍ അദ്ഭുതപ്പെട്ടു- പണ്ട്‌ തീരെ കുട്ടികളായി തോന്നിയിരുന്നവരെല്ലാവരും ഇപ്പോള്‍ എന്നേക്കാളുമധികം പൊക്കത്തില്‍, എനിയ്ക്കു മനസ്സിലാവുക പോലും ചെയ്യാത്ത വര്‍ത്തമാനങ്ങളും, തമാശകളും പൊട്ടിച്ചുകൊണ്ട്‌ നടക്കുന്നു, അതുപൊലെ, ഒരു അന്‍പതു വയസ്സിനു മുകളിലുള്ള മിക്കവര്‍ക്കും വന്നു പെട്ടിട്ടുള്ള മാറ്റങ്ങള്‍..

കഴിഞ്ഞ തവണ കണ്ടപ്പോള്‍ പോലും ഓടിനടന്നിരുന്നവര്‍ക്ക്‌ ഇത്തവണ വയ്യായകളും വേദനകളും, അവര്‍ മനസ്സു തുറക്കുമ്പോള്‍ ഉള്ളില്‍ നിന്നും അറിയാതെ വരുന്ന ഒരുതരം "അരക്ഷിതത്വത്തിന്റെ" പ്രതിഫലനങ്ങള്‍, പ്രായവും അനുഭവങ്ങളും, അവരുടെ വിചാരങ്ങള്‍ക്കും, കാഴ്ചപ്പാടുകള്‍ക്കും വരുത്തിയിട്ടുള്ള ചെറിയ ചെറിയ മാറ്റങ്ങള്‍, അങ്ങിനെ ഓരോന്നും എന്റെയുള്ളില്‍ അദ്ഭുതത്തോടൊപ്പം എവിടെയൊക്കെയോ നീറ്റലുകളുമുണ്ടാക്കി. കേവലം ഒരു വര്‍ഷം കൊണ്ട്‌ ഇത്രയധികം മാറ്റങ്ങളോ, ഞാന്‍ അമ്പരന്നു പോയി പലപ്പോഴും.
കുട്ടിക്കാലത്ത്‌ എന്റെ മുതിര്‍ന്നവരായി, എന്തിനും ഏതിനും ഏക അഭയസ്ഥാനങ്ങളായി ഞാന്‍ കണക്കാക്കിയിരുന്നവര്‍, ഇന്നു ഞാന്‍ കാണുമ്പോള്‍, ഏതൊക്കെയോ നിമിഷങ്ങളില്‍ അവരെനിയ്ക്കെന്റെ സ്വന്തം കുട്ടികളായി മാറുന്ന പൊലെ. അവരില്‍ നിന്നും സുരക്ഷിതത്വം കൊതിച്ചു വന്ന ഞാന്‍, അവര്‍ക്കു "സുരക്ഷ" നല്‍കണമെന്ന ഒരു ഉത്തരവാദിത്ത ബോധം എന്നില്‍ താനെ ഉടലെടുക്കുന്ന പോലെ. ഒരു കാലത്ത്‌ ഓടി നടന്നിരുന്നവര്‍ക്ക്‌ ഇന്ന് ഓടി നടക്കുവാന്‍ കാരണങ്ങള്‍ ഇല്ലാതെ വന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ഓടുവാന്‍ ശരീരം അനുവദിയ്ക്കാതെ വന്നിരിയ്ക്കുന്നു, മനസ്സിന്റെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു, പിടിവള്ളികള്‍ക്കായി അലഞ്ഞു തുടങ്ങുന്നു, കൊതിയ്ക്കുന്നു, പിടിച്ചു വെയ്ക്കുന്നു, വിട്ടുകൊടുക്കുവാന്‍ മടിയ്ക്കുന്നു, ഓടി തളര്‍ന്ന് ക്ഷീണിച്ച ശരീരം നിസ്സഹായതയെ ഓര്‍മ്മിപ്പിയ്ക്കുന്നു.. ജിവിതത്തിലെ ആവര്‍ത്തനങ്ങളായ ജോലികള്‍ വിരസത സൃഷ്ടിച്ചു തുടങ്ങുന്നു, അങ്ങിനെയുള്ള ഒരു ഘട്ടത്തിലേയ്ക്കുള്ള ആരംഭമായെന്നു എനിയ്ക്കു തോന്നി. സ്നേഹിയ്ക്കപ്പെടാന്‍ ഏറെ കൊതിച്ചു വരുമ്പോഴും, അളവില്ലാത്ത സ്നേഹം ആവോളം കൊടുക്കുക കൂടി വേണമെന്ന, ഇതുവരെ അറിയാതെയെങ്കിലും അധികം ശ്രദ്ധ വെയ്ക്കാതെ പോയ ഒരു സത്യം, ഇപ്പോള്‍ തിരിച്ചറിയുണ്ടെന്ന് എനിയ്ക്കു തോന്നി. അവര്‍ക്ക്‌ മാനസികമായ പിന്തുണ നല്‍കി ക്കൊണ്ട്‌, അവരെ സഹായിച്ച്‌, സമാശ്വസിപ്പിച്ച്‌, അവര്‍ക്ക്‌ മനസ്സിന്‌ കുറച്ചെങ്കിലും ഉല്ലാസം പകര്‍ന്നു കൊണ്ട്‌ അവരുടെയൊപ്പം ഒരു താങ്ങായി എന്നും നില്‍ക്കണമെന്ന തീവ്രമായ ഒരു ആഗ്രഹം എന്നില്‍ ജനിച്ചു, അല്ലെങ്കില്‍ ഒരാവേശം- വര്‍ഷത്തിലൊരിയ്ക്കല്‍ വരുമ്പോള്‍, എന്തൊക്കെയോ ചെയ്യുവാനും, എല്ലാവരേയും സഹായിയ്ക്കുവാനും, സഹായിച്ചു അങ്ങേയറ്റം സന്തോഷിപ്പിയ്ക്കാമെന്നുമുള്ള ഒരു അമിത വിശ്വാസത്തിന്റെ ആവേശം - എന്നിരുന്നാലും ആ ആവേശത്തിന്റെ ഊര്‍ജ്ജം എന്നെക്കൊണ്ട്‌, എന്തെങ്കിലുമൊക്കെ ഗുണകരമായി ചെയ്യുവാന്‍ സഹായിച്ചുവെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു... കുറഞ്ഞത്‌, ഒരു കേള്‍വിക്കാരിയായി അവര്‍ക്കെല്ലാം ഇരുന്നുകൊടുക്കുവാനുള്ള ക്ഷമയും, സമയവും, സന്ദര്‍ഭവും ഉണ്ടാക്കുവാനെങ്കിലും.. അതില്‍ നിന്നും കിട്ടുന്ന, സന്തോഷത്തിന്‌, എന്റേത്‌ മാത്രമാകുന്ന ആ "നുറുങ്ങു സന്തോഷങ്ങളേക്കാള്‍" ഒരിത്തിരി മധുരം കൂടുതലുണ്ടെന്ന് എനിയ്ക്കു തോന്നി.

അങ്ങിനെ ഇത്തവണത്തെ എന്റെ അവധിക്കാലം എന്നെ ഏറെ ചിന്തിപ്പിയ്ക്കുന്നതായിരുന്നു. ജീവിതത്തില്‍, ഒരു മകളായുള്ള, അല്ലെങ്കില്‍ ഒരു മരുമകളായുള്ള, അതുമല്ലെങ്കില്‍ പേരിട്ടിട്ടില്ലാത്ത പല ബന്ധങ്ങളിലും, ഞാന്‍ വഹിയ്ക്കേണ്ടുന്ന എന്റെ ഭാഗം [role], എനിയ്ക്കുള്ള ജോലി, എങ്ങനെയെല്ലാം സ്നേഹിയ്ക്കണം എന്നുകൂടി ഞാന്‍ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയുന്നുവെന്ന് എനിയ്ക്കു തോന്നി. അതുകൊണ്ടു തന്നെ, ഈ അവധിക്കാലം എനിയ്ക്കു വളരെ വിലപ്പെട്ടതായി, എന്നേയ്ക്കുമുള്ള ഒരു തിരിച്ചറിവിന്റെ പാഠമായി തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു, സമയം വളരെ കുറവായിരുന്നിട്ടു കൂടി..

വാസ്തവത്തില്‍, അമ്മുവും അമ്മുവിന്റെ കുഞ്ഞനുജത്തിയുമാണ്‌ അവരുടെ അവധിക്കാലം, വേണ്ടുവോളം ആസ്വദിച്ചത്‌ എന്നു വേണമെകില്‍ പറയാം. അമ്മുവിന്‌ നാട്ടിലെ സ്ക്കൂളില്‍ പോകാന്‍ മോഹമായി തുടങ്ങി, നമുക്കു നാട്ടില്‍ തന്നെ താമസിച്ചാല്‍ പോരേയെന്ന് പല തവണ അവള്‍ അച്ഛനോടു ചോദിച്ചു നോക്കി. അവളവിടെ സകലതും മറന്ന് മറ്റു കുട്ടികളുടെയൊപ്പം കളിച്ചു രസിച്ചു. രാവിലെ മുറ്റത്തെ വെയിലത്തേയ്ക്കു ഇറങ്ങിയാല്‍, ക്ഷീണിച്ച്‌ വാടിക്കരിഞ്ഞ മുഖങ്ങളുമായി സന്ധ്യക്കാണ്‌ എല്ലാ കുട്ടികളും അകത്തേയ്ക്കു കയറുന്നത്‌. വെയിലിന്റെ ചൂടിനെ ചൊല്ലി അകത്തിരിയ്ക്കുന്നവര്‍ അക്ഷമരാകുമ്പോള്‍, കുട്ടികള്‍ ഒന്നുമറിയാതെ അവരുടെ ലോകത്തില്‍ മുഴുകി, കളികളിലൂടെ കൊച്ചു കൊച്ചു വര്‍ണ്ണകൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുന്നത്‌ കാണാമായിരുന്നു.. ആ പൊള്ളുന്ന വെയിലത്തും.. "കുട്ടികളുടെ ലോകം എത്ര സുന്ദരം !", അകത്തിരുന്നിട്ടും ചൂടിന്റെ ശക്തിയില്‍ ക്ഷീണിച്ചുപോയിരുന്ന ഞങ്ങളോരോരുത്തരും മാറി മാറി പറഞ്ഞു.

അങ്ങിനെ സംഭവ ബഹുലമായി തന്നെ, ഞങ്ങളുടെ ഒരു മാസത്തെ അവധിക്കാലം വളരെ വേഗം മുഴുവനായി. സമയക്കുറവിന്റെ സമ്മര്‍ദ്ദങ്ങളില്‍ പെട്ട്‌, ഇനിയും ചെയ്യുവാനും പറയുവാനും മനസ്സില്‍ കുറേയധികം ബാക്കിവെച്ചു കൊണ്ട്‌, പകുതി മനസ്സ്‌ അവിടെയെവിടെയൊക്കെയോ കൊഴിഞ്ഞു വീഴുന്നതറിഞ്ഞു കോണ്ട്‌, ഒരു മാസം ഇത്ര വേഗം കഴിഞ്ഞു പോയോ എന്നു പതിവു പോലെ ആശ്ചര്യപ്പെട്ടു കൊണ്ട്‌, സമയത്തിനു മുന്നില്‍ തല കുനിച്ച്‌, ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക്‌ തിരിച്ചു. വിമാനത്തിലിരിയ്ക്കുമ്പോള്‍, ഒഴിഞ്ഞ ഉത്സവ പറമ്പു പോലെ മനസ്സു ഒഴിഞ്ഞു കിടന്നു.. ഞങ്ങളെല്ലാവരും ഒരുപോലെ, ഓടിത്തളര്‍ന്ന്, വളരെ എളുപ്പത്തില്‍ തന്നെ, മയക്കത്തിലാണ്ടു.. വിമാനത്തിനുള്ളിലെ നിശ്ശബ്ദതയില്‍ പതുക്കെ പതുക്കെയായി, ഹൃദയഭാരം കൂടുന്നത്‌ പരസ്പരം പറയാതെയറിഞ്ഞു കൊണ്ടു തന്നെ.. മതിവരാത്ത സാമീപ്യങ്ങള്‍ ശരീരത്തില്‍ ആറി തണുക്കുന്നതറിഞ്ഞു കൊണ്ട്‌, അതുവരെ കേട്ടിരുന്ന ശബ്ദകോലാഹലങ്ങളെല്ലാം, ഏതോ ബാക്കിപത്രങ്ങള്‍ കണക്കെ, നിശ്ശബ്ദതയുടെ ഒച്ചയായും, കാതിലലയ്ക്കുന്ന ഏതോ ആരവമായും മാറിക്കൊണ്ട്‌, ഞങ്ങളെല്ലാവരും ഒരുപോലെ ഏതോ ഒരു ശൂന്യതയിലേയ്ക്ക്‌ വഴുതി വീണു, ഇനിയടുത്ത അവധിക്കാലത്തേയ്ക്കുള്ള സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടാനുള്ള ഒരു തയ്യാറെടുപ്പിനെന്നോണം.

Thursday, November 30, 2006

'അനുഭവത്തിന്റെ ചെറുചൂടില്‍

വളരെ യാദൃശ്ചികമായാണ്‌ ഞങ്ങള്‍ക്ക്‌ ഒരു സ്ഥലമാറ്റത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്‌.പക്ഷെ കേവലം ഒരു സ്ഥലമാറ്റം മാത്രമായിരുന്നില്ല ഞങ്ങള്‍ക്കത്‌, പ്രവാസി ഭാഷയില്‍ പറഞ്ഞാല്‍ "ഫ്ലാറ്റില്‍" നിന്നും "വില്ലയിലേയ്ക്കുള്ള" ഒരു ചേക്കേറല്‍ കൂടിയായിരുന്നു.ഒരു "മാറ്റം" എന്ന അവസ്ത്ഥയോട്‌ എനിയ്ക്കുണ്ടായിരുന്ന സകല ആകുലതകളെയും നീക്കി തുടച്ചു കൊണ്ട്‌ ഈ ചെറിയ വില്ല ഞങ്ങള്‍ക്ക്‌ ആശ്വാസത്തിനുള്ള വക നല്‍കി.ഇവിടെയുള്ള മരങ്ങളും,ചെടികളും, തിരക്കില്ലാത്ത റോടും വില്ലയുടെ തുറന്ന പരിസരവും ഞങ്ങളെ സന്തോഷിപ്പിച്ചു.അടച്ചു പൂട്ടിയ ഫ്ലാറ്റ്ജിവിതം തോന്നിപ്പിച്ചിരുന്ന ഒരു തരം "അപൂര്‍ണതയെ" ഇവിടത്തെ തുറന്ന "ഗൃഹാന്തരീക്ഷം" കുറച്ചെങ്കിലും നികത്തുന്നതായി ഞങ്ങള്‍ക്ക്‌ തോന്നി.


ഞങ്ങളുടെ അമ്മുവിന്‌ അഞ്ചു വയസ്സ്‌ കഴിഞ്ഞതേയുള്ളു.പഴയ ഫ്ലാറ്റില്‍ അവള്‍ക്ക്‌ ധാരാളം കൂട്ടുകാരുണ്ടായിരുന്നു.അവിടെ സദാസമയവും കളിയും ചിരിയും ഇത്തിരി വഴക്കു കൂടലുമൊക്കെയായി അമ്മു തിരക്കിലായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ മാറ്റം അമ്മുവിന്‌ നല്‍കിയത്‌ വേറൊരു ലോകമാണ്‌.ഇവിടെ വന്നപ്പോള്‍ തന്റെ കുഞ്ഞനുജത്തിയല്ലാതെ വേറെയാരും കളിയ്ക്കുവാനില്ല -

'കുഞ്ഞനുജത്തിയ്ക്കാണെങ്കിലോ,തന്റെ കൂടെ കളിയ്ക്കാനുമറിയില്ല" - എന്നാണ്‌ അമ്മുവിന്റെ പരാതി.

അങ്ങിനെ അമ്മു സ്വാഭാവികമായും ടി.വി യിലെ കാര്‍ടൂണ്‍ കഥാപാത്രങ്ങളുടെ ലോകത്തില്‍ മുഴുകി തുടങ്ങി.കമ്പ്യൂടറിലെ പെയിന്റില്‍ ചിത്രങ്ങള്‍ വരച്ചും പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ സായൂജ്യമടഞ്ഞും ആ മിനിസ്ക്രീനുകളില്‍ മുഴുകി ഇരുന്നു.പിന്നീട്‌ എപ്പോഴോ അമ്മുവിന്റെ ശ്രദ്ധ പതുക്കെ പതുക്കെ മുറ്റത്ത്‌ ഓടിനടക്കുന്ന ഉറുമ്പുകളിലേയ്ക്ക്‌ തിരിഞ്ഞു.
ചെറു പാറ്റകളെ പോലും കണ്ട്‌ പേടിച്ചോടിയിരുന്ന അമ്മുവിന്‌ ഈ കൊച്ചു ജീവികള്‍ ആദ്യം ഒരു "കൗതുകം" മാത്രമായിരുന്നെങ്കിലും,പിന്നീട്‌ മെല്ലെ മെല്ലെ അവയോടുള്ള സ്നേഹം ഉണര്‍ന്നു വന്നു.

"അമ്മേ,ഉറുമ്പിനെ ചവിട്ടണ്ട ട്ടൊ"..ഞാന്‍ മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ അവളെന്നെ ഓര്‍മിപ്പിച്ചു.
"അമ്മേ,അനീത്തികുട്ടി ഉറുമ്പിനെ ചവിട്ടി കൊല്ലുന്നു"..
ചിലപ്പോള്‍ എന്നോടവള്‍ പരാതി പറഞ്ഞു.അവള്‍ ഉറുമ്പുകളെ ഇലയില്‍ കോരി കൈയ്യിലേയ്ക്കിട്ട്‌,അവരോട്‌ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌ അവരുടേതായ ലോകത്തില്‍ ലയിച്ചു തുടങ്ങി.

പിന്നീട്‌,പതുക്കെ പതുക്കെയായി,വില്ലയ്ക്കരികിലുള്ള മരത്തിലെ ചിലച്ച്‌ കൊണ്ടിരിയ്ക്കുന്ന കിളികള്‍,സ്ക്കൂള്‍ ബസ്സ്റ്റോപ്പില്‍ കണ്ടുമുട്ടാറുള്ള കോഴികള്‍,ഒരു പുലിക്കുട്ടന്റെ ശൗര്യത്തില്‍ കാറുകളുടെ മുകളില്‍ തലയെടുപ്പോടെ ഇരിയ്ക്കുന്ന പൂച്ചകള്‍,ഇവയെല്ലാം അമ്മുവിന്റെ കുഞ്ഞു മനസ്സിലേയ്ക്കു കുടിയേറി.അവരെ കുറിച്ചുള്ള ഓരോ കഥകള്‍ അമ്മു മനസ്സില്‍ മിനഞ്ഞു തുടങ്ങി.

അങ്ങിനെയിരിയ്ക്കുമ്പോഴാണ്‌ ഒരു ദിവസം അപ്രതീക്ഷിതമായി ഞങ്ങളുടെ വില്ലയിലേയ്ക്ക്‌ ഒരു കുഞ്ഞിക്കിളി അതിഥിയായി എത്തിയത്‌.അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ എങ്ങിനെയോ വീണ്‌ കിടന്നിരുന്ന അതിനെ,പൂച്ചയ്ക്കാഹാരമാക്കണ്ട എന്ന് കരുതി അമ്മൂന്റെ അച്ഛന്‍ എടുത്തു കൊണ്ടുവന്നതായിരുന്നു.അത്‌ അച്ഛന്റെ കൈയ്ക്കുള്ളില്‍ പരിഭ്രമിച്ച്‌,വിറച്ച്‌ അനങ്ങാന്‍ വയ്യാതെ ഇരിയ്ക്കുകയായിരുന്നു.മുട്ടയില്‍ നിന്നും വിരിഞ്ഞ്‌ അമ്മ പക്ഷിയുടെ ചൂട്‌ വിട്ടുമാറാത്ത ഒരു കൊച്ചു കിളിക്കുഞ്ഞായിരുന്നു അത്‌.അതിന്റെ ചുകന്ന മൃദുവാര്‍ന്ന കൊക്കും,ചെറിയ മെലിഞ്ഞ കാലുകളും അതിന്റെ കൗതുകം വര്‍ധിപ്പിച്ചു.അതിന്റെ മിനുസമാര്‍ന്ന ചിറകുകള്‍ ഉയര്‍ത്താനാവാത്ത വിധം തീരെ ചെറുതായിരുന്നു.അമ്മൂന്‌ അതിനെ ഇഷ്ടമായിയെന്ന്‌ മാത്രമല്ല അതിനെ തന്റെ സ്വന്തം "പെറ്റാക്കി" വളര്‍ത്തണമെന്ന് മനസ്സില്‍ ഉറപ്പിയ്ക്കുകയും ചെയ്തു.

ഞങ്ങളുടെ അടുത്ത ദൗത്യം, അതിനെ സമാധാനിപ്പിച്ച്‌ പുതിയ അന്തരീക്ഷവുമായി ഇണക്കുക എന്നതായി.അതിന്റെ നിസ്സഹായത അതിനെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് വ്യക്തമായിരുന്നു. ഞങ്ങളതിന്‌ കൊക്കിലൊതുങ്ങുന്നത്ര പാലും വെള്ളവും വറ്റും ഒക്കെ കൊടുത്ത്‌ ഒരുവിധം ശക്തിപ്പെടുത്തി.മെല്ലെ മെല്ലെ അതിന്റെ പേടിയും വിറയലും വിട്ടകന്നു.രാവിലെ അതിനെ മുറ്റത്തേയ്ക്ക്‌ വെച്ച്‌, സുരക്ഷിതമായി ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന്‌ അതിന്റെ മാതാപിതാക്കളെ അറിയിയ്ക്കാന്‍ ഒരു ശ്രമം നടത്തി.താമസിയാതെ തന്നെ എവിടെ നിന്നൊ രണ്ടു പക്ഷികള്‍ പറന്നു വന്ന്‌ മരത്തില്‍ വല്ലാതെ ചിലച്ച്‌ ബഹളം വെച്ച്‌ തുടങ്ങി.ഞങ്ങള്‍ക്കാശ്വാസമായി.അവ തങ്ങളുടെ കുഞ്ഞിനെ എടുത്തു പറന്ന്‌ പോകുന്നതു കാണാന്‍ ഞങ്ങള്‍ കുറെ കാത്തിരുന്നു.പക്ഷെ അവ കുഞ്ഞിനു ചുറ്റും ചിലച്ചു കൊണ്ട്‌ പാറി പറന്നതല്ലാതെ അതിനെ കൊണ്ടു പോയില്ല.അവയുടെ നിസ്സഹായത,ഒരിത്തിരി നിരാശ ഞങ്ങളിലുണ്ടാക്കി;എങ്കിലും അമ്മുവിന്‌ ഉത്സാഹമായി.
അമ്മു പറഞ്ഞു-
"അച്ഛാ,ഇനി നമുക്ക്‌ ഒരു കൂട്‌ വാങ്ങി കിളിക്കുട്ടിയെ അതിലിട്ട്‌ വളര്‍ത്താം ല്ലെ,നല്ല രസമായിരിയ്ക്കും"..
അച്ഛന്‍ ആലോചിച്ച്‌ മറുപടി പറഞ്ഞു-
"വേണ്ട അമ്മു,അത്‌ വലുതാവുന്നത്‌ വരെ വളര്‍ത്തി,തനിയെ പറക്കാറായാല്‍ നമുക്കതിനെ പറത്തി വിടാം"..
അമ്മു ആലോചിച്ചു-"എന്നാലും കുറച്ചു ദിവസം കുഞ്ഞിക്കിളി ഇവിടെ ഉണ്ടാവൂലൊ"-അമ്മൂന്‌ ആശ്വാസമായി.

അങ്ങിനെ പതുക്കെ പതുക്കെ ആ കിളികുട്ടി, ഞങ്ങളില്‍ ഒരാളായി മാറി തുടങ്ങി.ആദ്യമൊക്കെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന അമ്മുവിന്റെ അനീത്തികുട്ടി പോലും കുഞ്ഞിക്കിളിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അമ്മു തന്റെ പഴയ കൂട്ടുകാരെയെല്ലാം കുഞ്ഞിക്കിളിയെ കാണാന്‍ ക്ഷണിച്ച്‌ തുടങ്ങി.ഞങ്ങളുടെ ഹാളില്‍ ഒരറ്റത്ത്‌ ഒരു തുണി മടക്കിയതില്‍ അതിനെ വെച്ചു.പക്ഷെ അമ്മപക്ഷിയുടെ "തീറ്റി പോറ്റുന്ന" രീതി അറിയാതെ ഞങ്ങള്‍ കുഴങ്ങി.എന്നാലും വൈകാതെ അതിന്‌ തീറ്റ കൊടുക്കുവാനുള്ള "പാടവം" അമ്മുവടക്കമുള്ള എല്ലാവരും ശീലിച്ചെടുത്തു.ഒരു "ഫില്ലര്‍" വാങ്ങി അതില്‍ക്കൂടി പാലും വെള്ളവും കുഞ്ഞു കൊക്കിലേയ്ക്കൊഴിച്ചു കൊടുത്തു..കിളികുട്ടി കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത്‌ കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ രണ്ടുമൂന്നടി വെച്ചു തുടങ്ങി.അതിന്റെ നേര്‍ത്ത ശബ്ദം ഹാളില്‍ നിറഞ്ഞു നിന്നു..ദിവസത്തില്‍ രണ്ടു തവണ ,ആ പക്ഷികളെ കാണിയ്ക്കാനായി അതിനെ പുറത്തെടുത്തു വെച്ചിരുന്നു.ചിലപ്പോള്‍,അവയെ ആശ്വസിപ്പിയ്ക്കാനെന്നോണം അവയുടെ സാന്നിധ്യത്തില്‍ ഞങ്ങളതിന്‌ തീറ്റ കൊടുത്തിരുന്നു.അതില്‍ ഒരു പക്ഷി ചിലപ്പോഴൊക്കെ ചിലച്ചു കൊണ്ട്‌ കുഞ്ഞിന്റെ അടുത്തു ഒരു നിമിഷത്തേയ്ക്ക്‌ പറന്നു വന്നിരിയ്ക്കുമായിരുന്നു.എന്തായാലും അത്‌ അമ്മ പക്ഷി തന്നെ ആയിരുന്നിരിയ്ക്കണം.ആ പക്ഷികള്‍ ആ മരം വിട്ടു പോകാതെ അവിടെ തന്നെ ഇടവിടാതെ ചിലച്ചു കൊണ്ട്‌ പാറി നടന്നിരുന്നു.ഈയൊരു സ്നേഹത്തിന്റെ ഭാഷ ഒന്നു മാത്രമാണ്‌ കുഞ്ഞു അവയുടേത്‌ തന്നെയാണെന്ന ഉറപ്പ്‌ ഞങ്ങള്‍ക്ക്‌ തന്നത്‌.അതിനപ്പുറത്തെ പക്ഷികളുടെ ഭാഷ എങ്ങിനെ മനസ്സിലാക്കാന്‍..!പക്ഷെ,കുഞ്ഞിക്കിളി വലുതായി,അതിന്റെ കഷ്ടതകളെല്ലാം ഒഴിഞ്ഞ്‌ അവരുടെ അടുത്തേയ്ക്ക്‌ പറന്നു പോകുമെന്ന വിശ്വാസം ഞങ്ങളില്‍ വേരുറച്ച്‌ കഴിഞ്ഞിരുന്നു.അത്‌ ഞങ്ങളുടെ ഒരു സ്വപ്നമായി മാറുകയായിരുന്നു.

പക്ഷെ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുണര്‍ന്നപ്പോള്‍ കണ്ടത്‌ കുഞ്ഞിക്കിളിയുടെ ജീവനറ്റ ശരീരമാണ്‌!.വല്ലാത്ത ഒരു ശാന്തതയില്‍ മുക്കിയെടുത്ത "നിശ്ചലതയാണ്‌" അതിന്റെ കുഞ്ഞു ശരീരത്തില്‍ കാണുന്നതെന്നെനിയ്ക്ക്‌ തോന്നി.കഷ്ടതകളില്‍ നിന്നും രക്ഷ നേടിയതിന്റെ ശാന്തത.പക്ഷെ, ആ "ശാന്തമായ നിശ്ചലത" എന്റെ കണ്ണുകള്‍ക്കുള്ളില്‍ തട്ടി തെറിച്ചു പോകുന്നതു പോലെ തോന്നി..അതുവരെ തോന്നാത്ത ഒരു അപരിചിതത്വം കലര്‍ന്ന നിസ്സഹായത തോന്നി പോയി.എന്തോ ഒരു കുറ്റബോധത്തിന്റെ വേദന എന്റെ ഉള്ളില്‍ നിന്നും കിനിഞ്ഞിറങ്ങി.ഞങ്ങളുടെ ശുശ്രൂഷയും തീറ്റ കൊടുക്കലും വേണ്ട വിധത്തില്‍ ആയില്ലേ..ഒരു നിമിഷം ഞാന്‍ സംശയിച്ചു.
അമ്മുവിന്റെ അച്ഛന്‍ അതിനെ എടുത്ത്‌ പുറത്ത്‌ വെച്ചു.ഞാന്‍ ഉടനെ തന്നെ കുട്ടികളെ വിളിച്ചുണര്‍ത്തി.അമ്മു ഉറക്കച്ചടവോടെ എണീറ്റു വന്നു നോക്കിയപ്പോള്‍ കണ്ടത്‌ കിളികുട്ടി പുറത്ത്‌ അനങ്ങാതെ കിടക്കുന്നു.ചുറ്റും ഉറുമ്പുകള്‍ വന്നു തുടങ്ങിയിരുന്നു.അനീത്തികുട്ടിയും കണ്ണുതിരുമ്മി ഒപ്പം വന്നിരുന്നു.അവള്‍ക്ക്‌ ഞാന്‍ മനസ്സിലാക്കി കൊടുത്തു-
"അമ്മൂ,നമ്മുടെ കിളികുട്ടി ചത്തു പോയി!"..

അമ്മു കുറച്ച്‌ ആലോചിച്ചുകൊണ്ട്‌ ചോതിച്ചു-
"അമ്മേ,നാട്ടിലെ അമ്മിണി മുത്തശ്ശി മരിച്ച പോലെയാണൊ കുഞ്ഞിക്കിളിയും മരിച്ചത്‌?"

അമ്മൂന്റെ നിഷ്ക്കളങ്കത "മരണം" എന്ന വാക്കിന്‌ കൊടുക്കുന്ന ചിത്രം എന്തെന്നറിയില്ല.കുഞ്ഞിക്കിളി ഈശ്വരന്റെ അടുത്തേയ്ക്ക്‌ അല്ലെങ്കില്‍ നാട്ടിലെ മരിച്ച അമ്മിണിമുത്തശ്ശിയുടെ അടുത്തേയ്ക്ക്‌ പറന്നകലുന്ന ഒരു ചിത്രമായിരിയ്ക്കാം ആ കുഞ്ഞു മനസ്സ്‌ കണ്ടത്‌...


ഞങ്ങള്‍ വാതിലടച്ച്‌ അകത്തിരുന്നു.പക്ഷികള്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നതും ചിലയ്ക്കുന്നതും ഞങ്ങള്‍ അകത്തിരുന്നറിഞ്ഞു.പാവങ്ങള്‍-അവയ്ക്ക്‌ ചിലയ്ക്കുവാനല്ലാതെ മേറ്റ്ന്ത്‌ ചെയ്യാന്‍ കഴിയും? ഞാനൊരല്‍പം ശങ്കയോടെ വാതില്‍ തുറന്ന് പുറത്തു വന്നു - എല്ലാം ശാന്തം - ഞാന്‍ മുകളിലേയ്ക്ക്‌ നോക്കി, ആ പക്ഷികളുടെ നിസ്സഹായതയുടെ നിഴല്‍ എന്നില്‍ പതിച്ചു.

അതിനു ശേഷം ആ പക്ഷികളെ മരത്തില്‍ കണ്ടിട്ടില്ല.അവയെല്ലാം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞങ്ങളങ്ങിനെ ഊഹിച്ചു.കുഞ്ഞിക്കിളിയുടെ അദൃശ്യ സാന്നിദ്ധ്യം കുറച്ച്‌ ദിവസത്തേയ്ക്ക്‌ കൂടി ഞങ്ങളില്‍ നിലനിന്നു.പിന്നീടെപ്പൊഴോ ഞങ്ങളറിയാതെ പതുക്കെ പതുക്കെ അത്‌ ഓര്‍മ്മകളിലേയ്ക്ക്‌ മറഞ്ഞു പോയി..
പക്ഷെ ഇവിടത്തെ പക്ഷികളുമായുള്ള ഞങ്ങളുടെ ബന്ധം അതോടെ അവസാനിയ്ക്കുന്നില്ല..അടുത്ത പ്രഭാതത്തില്‍ ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍, മരത്തിനു ചുവടെ ഒരു മുട്ട പൊട്ടി കിടക്കുന്നു..പൊട്ടിയ ഭാഗത്തു കൂടി അപൂര്‍ണമായ ഒരു കിളിക്കുഞ്ഞിന്റെ തലയും കൊക്കും ഒപ്പം കറുത്ത്‌ കൊഴുത്ത ഒരു ദ്രാവകവും പുറത്തേയ്ക്ക്‌ വന്നു നില്‍ക്കുന്നു!
"ഈശ്വരാ,ഇവിടത്തെ പക്ഷികള്‍ക്കിതെന്തൊരു യോഗം!"- ഞാന്‍ അറിയാതെ പരിതപിച്ചു പോയി.


ഏതായാലും ഇപ്പോള്‍ അമ്മു വീണ്ടും തിരക്കിലാണ്‌.അമ്മൂന്‌ ദിവസവും നനച്ച്‌ വളര്‍ത്താന്‍ കുറച്ച്‌ ചെടികള്‍ അച്ഛന്‍ വാങ്ങി വെച്ചിട്ടുണ്ട്‌.ആ ചെടികള്‍ ഇപ്പൊള്‍ അമ്മൂന്റെ "പെറ്റ്‌" ആയി മാറിക്കഴിഞ്ഞു.ദിവസത്തില്‍ രണ്ട്‌ നേരം വളരെ ഉത്സാഹത്തോടെ അമ്മു വെള്ളം ഒഴിയ്ക്കുന്നുണ്ട്‌.അതിലുണ്ടാകുന്ന ഓരൊ പുതിയ ഇലയും,മൊട്ടും,പൂവും,അവളെ സന്തോഷിപ്പിയ്ക്കുന്നു...ഒപ്പം ഞങ്ങളും അത്‌ ആസ്വദിയ്ക്കുന്നു..ജീവിതത്തിന്‌, ഏതൊ ഒരു "പൂര്‍ണതയുടെ" ഏതൊക്കെയൊ ചില അംശങ്ങള്‍ കണ്ടു പിടിച്ച പ്രതീതി..അമ്മുവിന്റെ ലോകത്തില്‍ ഇനിയും നിറയെ ചെടികളും പൂക്കളും നിറയ്ക്കുവാനുള്ള ശ്രമത്തില്‍ ആണ്‌ ഞങ്ങളിപ്പോള്‍..അതിലൂടെ,ഈ ജീവിത തിരക്കിനിടയില്‍ അപൂര്‍വമായി മാത്രം വീണുകിട്ടുന്ന ഒരിത്തിരി ആത്മസംതൃപ്തിയും!