Showing posts with label അപ്പൂപ്പന്‍താടികള്‍. Show all posts
Showing posts with label അപ്പൂപ്പന്‍താടികള്‍. Show all posts

Tuesday, December 31, 2013

മെയിലുകൾ

വളരെ പ്രതീക്ഷയോടെ അന്നവൾ കാലങ്ങളായി തുറന്നിട്ടില്ലായിരുന്ന സ്വന്തം മെയിൽബോക്സ് തുറന്നു നോക്കി.
ഏതൊക്കെയോ  വിമാനസർവ്വീസുകളിൽ നിന്നുമുള്ള സീസൺ ഗ്രീറ്റിങ്സ്, അടുത്ത നിമിഷത്തിൽ വേറൊരു എയർവേസിൽ നിന്നുള്ള പ്രമോഷൻ ടിക്കറ്റുകളുടെ നിരക്കുകളുമായി വേറൊന്ന്, പിന്നെയും ഒരഞ്ചു മിനിറ്റ് ഇടവേളയിൽ ഏതോ പേർസനാലിറ്റി ഡവലപ്മെന്റ് കോഴ്സിൽ നിന്നുമുള്ള മോട്ടിവേറ്റിങ് വാചകങ്ങൾ, പിന്നെ കുറേ ഫോർവേഡുകൾ, പിന്നെയും ഏതൊക്കെയോ സൈറ്റുകളിൽ നിന്നുമുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ, ഏതൊക്കെയോ സോഷ്യൽ നെറ്റിവ്ർക്കിൽ നിന്നുള്ള നോട്ടിഫിക്കേഷൻസ്....

വന്നുവന്ന് ഇപ്പൊ മെയിൽബോക്സ് ഒരു കച്ചറാ ബോക്സായി മാറിയെന്നു തോന്നി അവൾക്ക്. ഒരുതരം മരവിപ്പ്. ഒരുദിവസം ഇന്റർനെറ്റ് തന്നെ  മുഴുവനായി കട് ചെയ്ത് , ലാപ് ആർക്കെങ്കിലും ദാനം ചെയ്ത്, അത്യാവശ്യം വേണമെങ്കിൽ മാത്രം വല്ല മാളിലും പോയി, വൈഫൈ കണക്റ്റ് ചെയ്ത് മൊബൈലിൽ നിന്നും നെറ്റ് ആക്സസ് ചെയ്താൽ പോരേ എന്നും അവൾ വിചാരിച്ചു.

ജീവനുള്ള ഒരു മെയിലിനായുള്ള കാത്തിരിപ്പ്! കാത്തിരുപ്പു കൊണ്ടുള്ള ഫലം മരവിപ്പു മാത്രമാണ്, അല്ലെങ്കിലവസാനം വല്ല നാലുവരിയും എഴുതിവെയ്ക്കാം... ജീവനവസാനിക്കാൻ പോകുന്നു എന്നു തോന്നുന്ന ഒരു സമയത്തോ (കഴിയുമെങ്കിൽ), അല്ലെങ്കിൽ ഏതെങ്കിലും സ്വയമൊന്നുമല്ലെന്നു തോന്നുന്ന ഒരു നിമിഷത്തിലോ എടുത്തുവായിയ്കാൻ..

"ഇരുന്നയിരുപ്പിലങ്ങനെ കാത്തിരുന്നൊടുങ്ങുന്നതാവും
ഭൂമിയിലെ മനുഷ്യർക്ക്
സ്വർഗ്ഗവാസികൾക്കു നൽകാവുന്ന
ഏറ്റവും കടുത്ത ശിക്ഷ.
ഒരു ജന്മം മുഴുവൻ കാത്തിരുപ്പാവുന്നവർക്ക്
ആശ്വസിയ്ക്കാൻ
ഒലിച്ചിറങ്ങുന്ന വെയിൽസ്തൂപത്തിൽ കാണുന്ന പൊടി പോലെയുള്ള
കുറേ ഓർമ്മകളുണ്ടാവും കൂട്ടിന്. "

അതെ. കാത്തിരുപ്പിന്റെ ഇടവേളകളിൽ ഓർത്തെടുക്കാം, ജീവൻ തുടിയ്ക്കുന്ന മെയിലുകളെ വായിച്ചെടുത്തിരുന്നത്.. കാത്തിരിയ്ക്കാനുള്ള ഇട പോലും കിട്ടാതെ ഇടവിട്ടിടവിട്ട് ഇൻബോക്സിൽ വന്നുവീണിരുന്ന ജീവന്റെ തുടിപ്പുകളുള്ള പണ്ടത്തെ മെയിലുകൾ. സംഗീതം പോലെ, കവിതകൾ പോലെയൊക്കെ ഹൃദയത്തിലേയ്ക്കു നേരിട്ട് വന്നെത്തിയിരുന്ന മെയിലുകൾ.

"കാത്തിരുന്നിട്ടും പ്രയോജനമൊന്നുമില്ലെന്നറിഞ്ഞിട്ടും
കാത്തിര്യ്ക്കാൻ വീണ്ടും വീണ്ടും തോന്നിപ്പിയ്ക്കുന്ന എന്തോ ഒന്ന്..
സ്വർഗ്ഗവാസികൾക്കൊരിയ്ക്കലും മനസ്സിലാവാത്തത്
'നരക'വാസികൾക്കു മാത്രം എന്നുമറിയുന്നത്,
അതാണ് കാത്തിരുപ്പിന്റെ 'ഹൈലൈറ്റ്'."

അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ കാത്തിരുപ്പിന്റെ ബാക്കി ശകലങ്ങൾ അപ്പോഴുമുണ്ടായിരുന്നിരിയ്ക്കണം. മെയിലിൽ നിന്നും സൈനൗട് ചെയ്തു. ഒരു സ്വെറ്ററെടുത്തിട്ട്, പുറത്തെ കോച്ചുന്ന തണുപ്പിലേയ്ക്ക്, സൂര്യനസ്തമിച്ചു തുടങ്ങുന്ന നഗരത്തിന്റെ റോഡരികിലൂടെ തനിയേ നടക്കാൻ പോയി.
റോഡരികിലെ ടൈൽസ് പാകിയ പാതയോരം ഇനിയും നടക്കാനുള്ള ദൂരമളന്നു, കൂടണയയുന്നതിനു മുമ്പേ ബാകിയുള്ളതുകൂടി ധൃതിയിൽ കൊക്കിലൊതുക്കുന്ന പ്രാവുകളെ കൂടുകളിലെയ്ക്ക് പറത്തി വിട്ട്, വഴിയൊരുക്കി അവളേയും കാത്തു കാത്തങ്ങനെ അനങ്ങാതെ കിടന്നു.

പൊടുന്നനെ മൊബൈലിൽ ഒരു മെസ്സേജോ, മെയിലോ വന്നു വീണതിന്റെ ശബ്ദം.


Thursday, November 22, 2012

ഒരു നഗരം പറഞ്ഞ കഥ.

ഒരു കഥയായി പിറന്നു ജീവിച്ച പകുതിയില്‍, വഴിതെറ്റി മറ്റേതോ കഥയിലേയ്ക്ക്  പുറം തിരിഞ്ഞു നടക്കുന്ന  ഒരാള്‍...
അയാള്‍ നടക്കുകയാണ്, നേരം വൈകിയുള്ള നടത്തം.

കുട്ടിക്കാലം മുതലേ മറ്റുള്ളവരാല്‍  എടുത്തു പറയപ്പെടുന്ന അയാളുടെ ഒരു പ്രകൃതമാണീ നേരം വൈകല്‍. വൈകി മാത്രം പുറപ്പെടുക, വൈകിയ നേരത്ത് എത്തിച്ചേരുക എന്നത് അയാളിപ്പോഴും അതുപോലെ തുടര്‍ന്നു വരുന്നുവെന്ന് പൊതുജനമതം.
അയാളീ ഭൂമിയിലേയ്ക്കു പിറന്നു വീണത്‌  പക്ഷെ ഈ  പ്രകൃതത്തിനു വിപരീതമായി നിശ്ചിത സമയത്തിനു മുമ്പേ ആയിരുന്നു. മാതാവിന് പ്രസവ വേദന എന്തെന്നറിയുന്നതിനു മുമ്പേ അയാള്‍  അവരുടെ ഉദരത്തില്‍ നിന്നും പുറത്തു വന്നു കളഞ്ഞു. അയാളുടെ അമ്മ എന്നുമെന്നും ഓര്‍മ്മിപ്പിയ്ക്കാറുള്ളതാണ്, തെല്ലൊരു അത്ഭുതത്തോടെ 8 മാസത്തില്‍ പ്രസവിച്ച  പുത്രനെ ജീവപായമില്ലാതെ  കയ്യില്‍ കിട്ടിയ കഥ. അതുകൊണ്ട് അയാള്‍ക്കീ പൊതുജനാഭിപ്രായങ്ങളോടൊന്നും വലിയ പ്രതിപത്തി ഇല്ല.

അയാളെന്നും നടക്കും. ചിലപ്പോള്‍ കിലോമീറ്ററുകളോളം, ചിലപ്പോള്‍ പകുതി, ചില ദിവസങ്ങളില്‍ നഗര കാഴ്ചകള്‍ കണ്ടുകൊണ്ട്. നഗരത്തിന്റെ നിയന്ത്രണം വിട്ട പോക്കിനെ കുറിച്ചോ, അനുദിനം പെരുകി വരുന്ന ജനങ്ങളേയും, അവരുടെ അടങ്ങാമോഹങ്ങളെയും, ആകാശം മുട്ടുന്ന സ്വപ്നങ്ങളെയും, അവര്‍ക്ക് കൂടയാനുള്ള അനേകായിരം കോണ്ക്രീറ്റ് കൂടാരങ്ങളെയും പേറി , വയറുന്തി, ഇടുപ്പ് കൈ കൊണ്ട് താങ്ങി, നീളം എത്താത്ത നൈറ്റിയുമിട്ട് നില്‍ക്കുന്ന നഗരത്തിന്റെ ക്ഷീണിതാവസ്ഥയെ കുറിച്ചോ, നഗരം വിസര്‍ജ്ജിയ്ക്കുന്ന മാലിന്യങ്ങളെ നീക്കാന്‍ ബുദ്ധിമുട്ടുന്ന നഗരസഭയെ കുറിച്ചോ,  നഗരം തിരക്കുകളില്‍ നിന്നും തിരക്കുകളിലെയ്ക്ക് പാഞ്ഞു പോകുന്നതിനിടെ ബന്ധങ്ങള്‍ ആടിയുലഞ്ഞു പോകുന്നുവെന്നും മറ്റുമുള്ള ഒന്നിനെകുറിച്ചുമോ വേവലാതിപ്പെടാതെ രാത്രിയിലെ വെറും തെരുവു വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന നഗരച്ചന്തം ആവോളം ആസ്വദിയ്ക്കാനുള്ള ഒരു മനസ്സുണ്ട് അയാള്‍ക്ക്‌.

കാരണം ആ നഗരവും അയാളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം കൂടിയുണ്ട്. ആ നഗരത്തിന്റെ സന്തതി ആണയാള്‍. നഗരത്തിന്റെ സന്തതി എന്നാല്‍, നഗരത്തിലേയ്ക്ക് ജനിച്ചു വീണ്, നഗരം പഠിപ്പിച്ചത് പഠിച്ചും, നഗരത്തില്‍ കളിച്ചു വളര്‍ന്നും, നഗരത്തിലെ ആകാശവും നക്ഷത്രങ്ങളെയും കണ്ടും, നഗരക്കഥകള്‍ കേട്ടും, നഗരസ്വപ്നങ്ങള്‍ കണ്ടും വളര്‍ന്നു വന്ന അയാള്‍ക്ക് നഗരം കൊടുത്തതായിരുന്നു, രഹസ്യങ്ങള്‍ പിടിമുറുക്കി തുടങ്ങിയ അയാളുടെ ഈ  ജീവിതം.

 "നഗരമേ... നീയെനിയ്ക്കാര് ?" എന്നയാള്‍ ചില രാത്രികളില്‍ ഒറ്റയ്ക്ക് ഇങ്ങനെ നടക്കാനിറങ്ങുമ്പോള്‍, രാത്രി തണുപ്പിലും തിരക്കേറിയ തെരുവുകളോടും, രാത്രികളില്‍ അട്ടഹസിച്ചു കൊണ്ടാഞ്ഞടുക്കുന്ന  ബീച്ചിലെ തിരമാലകളോടും, രാത്രി വെളിച്ചത്തില്‍ നനഞ്ഞു നഗ്നയായി നില്‍ക്കുന്ന ഉദ്യാനങ്ങളോടും അയാള്‍ ചോദിയ്ക്കാറുണ്ട്. അതിനൊരുത്തരമെന്നോണം  സ്വെറ്ററിടാതെ നഗരത്തിലേയ്ക്ക്  നടന്നു പോകാറുള്ള രാത്രികളില്‍ അയാളുടെ മീശയില്ലാത്ത മുഖത്തെയും, രോമങ്ങളില്ലാത്ത തുടുത്ത നെഞ്ചിനെയും ആ നഗരം തണുത്ത കാറ്റു കൊണ്ട് പുല്‍കാറുണ്ട്.

അയാളുടെ നടത്തം അയാള്‍ ആരോഗ്യം സംരക്ഷിക്കുക എന്ന ചട്ടക്കൂട്ടിലെയ്ക്ക് ഒതുക്കാറില്ല. അയാള്‍ക്കത് ഒരു നേരമ്പോക്ക് കൂടിയാണ്. കോളേജു കഴിഞ്ഞെത്തിയാലത്തെ  ഒരു നേരമ്പോക്ക്, അല്ലെങ്കില്‍ അമ്മയുടെ സ്നേഹസംരക്ഷണലാളനകളുടെ പിടിവലികളില്‍ നിന്നുമുള്ള ഒരു ഇടവേള, അല്ലെങ്കില്‍ സുഹൃത്തുക്കളുടെ പതിവ്  കേന്ദ്രങ്ങളില്‍ നിന്നും ഒരു മാറിനടപ്പ്, അച്ഛനില്‍ നിന്നും സഹോദരന്മാരില്‍ നിന്നുമുള്ള ഒഴിഞ്ഞുപോക്ക്, അങ്ങനെ അയാളുടെ ഈ നേരമ്പോക്കിനെ  പ്രത്യേകിച്ചൊരു ചട്ടക്കൂടില്‍ പ്രതിഷ്ഠിയ്ക്കാന്‍ മിനക്കെട്ടിട്ടില്ല. അയാളത് മുടങ്ങാതെ ചെയ്യുന്നു, ചെയ്തു കൊണ്ടെയിരിയ്ക്കുന്നു അത്രമാത്രം.

അങ്ങനെ അന്നത്തെ ഒട്ടും ആയാസമില്ലാത ഒരു പതിവു നടത്തത്തില്‍, പതിവില്ലാത്ത ഒരു കാഴ്ചയിലെയ്ക്ക് അയാളുടെ ദൃഷ്ടി പതിഞ്ഞു. ഒരു ചിത്രകാരനെ അയാള്‍ കണ്ടുമുട്ടി.
നഗരത്തിന്റെ വക്കത്ത് വിശാലതയിലേയ്ക്ക് പരന്നു  കിടക്കുന്ന നീല നിറമുള്ള ബീച്ചുണ്ട്. ബീച്ചില്‍ തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ മണലില്‍  ഒരു കസേരയും മേശയും ഇട്ടിട്ടുണ്ട്. എതിര്‍വശത്തുള്ള കസേരയില്‍ ഒരു യുവതി. ചുറ്റും ചുറുച്ചുറുക്കുള്ള യുവതീയുവാക്കള്‍. അങ്ങിങ്ങായി പ്ലാസ്റിക് ബാഗുകളും, കപ്പലണ്ടി പൊതിഞ്ഞ കടലാസുകളും യഥേഷ്ടം പാറിപ്പറക്കുന്നു. കാല്‍പ്പാടുകള്‍ തിരിഞ്ഞും മറിഞ്ഞും കുഴികളുണ്ടാക്കിയ അഴുക്കു പിടിച്ച കടലിന്റെ മണല്പായയില്‍   അങ്ങിങ്ങായി തെരുവ് പട്ടികളുടെ വിസര്‍ജ്ജ്യവസ്തുക്കളും കാണാം.
മുന്നിലിരിയ്ക്കുന്ന രൂപത്തെ അതേപടി കടലാസിലേയ്ക്ക് വെറുമൊരു പെന്‍സില്‍ കൊണ്ടുമാത്രം പകര്‍ത്തി വെയ്ക്കുന്ന ഒരു ചിത്രകാരന്‍. അടുത്തുള്ള ഒരു ബോര്‍ഡില്‍ എഴുതി വെച്ചിരിയ്ക്കുന്നു. "പോര്‍ട്രേറ്റുകള്‍ വരച്ചു കൊടുക്കപ്പെടും (50 രൂപ)"
കടലിന്റെ ഉപ്പു പതിപ്പിച്ച കനമുള്ള കാറ്റ് കരയെ പറ്റിപ്പിടിച്ചുകൊണ്ടു അമര്‍ന്നു വീശുന്നുണ്ട്.


ഒരു പൂരത്തിന്റെ തിരക്കും ബഹളവും അനുഭവപ്പെടുന്ന ആ വാരാന്ത്യ ദിനത്തില്‍, ഇരുന്ന ഇരുപ്പില്‍ എത്ര പെട്ടെന്നാണയാള്‍  ഒരു പേപ്പറിന്റെ  ശൂന്യതയില്‍ നിന്നും ജീവന്‍ തുടിയ്ക്കുന്ന അതേ മുഖം സൃഷ്ടിചെടുക്കുന്നത്! ആ ചിത്രകാരന്റെ ഓരോ ചിത്രങ്ങളും അവിടെ കൂടിയിരിയ്ക്കുന്ന ആളുകളെയും, അയാളെയും , അതിലുമോക്കെയേറെ ചിത്രം വരയ്ക്കാന്‍ ഇരുന്നുകൊടുക്കുന്ന യുവതീയുവാക്കളെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. പെന്‍സിലിന്റെ കറുത്ത അടയാളങ്ങള്‍ ചിത്രകാരന്റെ വിരലുകളെ അപ്പാടെ കറുപ്പിച്ചിട്ടുണ്ട്. ചിത്രകാരന്റെ ഓരോ വരയും , കുറിയും ആ പേപ്പറിലെ കൃത്യം സ്ഥാനങ്ങളില്‍ കൃത്യം അളന്നു മുറിച്ച വരകളായി മാറിക്കൊണ്ടിരുന്നു. അതുവരെയും കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഒരു ഇറെയ്സര്‍ അയാളുടെ തൊട്ടടുത്തു ഉപയോഗശൂന്യമായി കിടപ്പുണ്ട്.

ചിത്രകാരന്റെ മുന്നില്‍ ഇരിയ്ക്കുന്ന യുവതിയുടെ മുഖം അയാളുടെ പേപ്പറിന്റെ നടു ഭാഗത്ത്‌ നിന്നും ഉടലെടുത്തു കൊണ്ടിരിയ്ക്കയാണ്. യുവതിയുടെ ശിരസ്സില്‍ നിന്നും താഴേയ്ക്ക് ഊര്‍ന്നിറങ്ങി വരുന്ന അവരുടെ നീളന്‍ തലമുടിയിഴകള്‍, അവരുടെ കട്ടിയുള്ള ചതുരാകൃതിയിലുള്ള  കണ്ണട, അല്പം വളഞ്ഞു പക്ഷികൊക്കു പോലെയുള്ള  മൂക്ക്, അവരുടെ തുടുത് അല്പം പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന ചുണ്ടുകള്‍, കറുത്ത കഴുത്തില്‍ നിന്നും വേറിട്ടു  നില്‍ക്കുന്ന അവരുടെ ടീ ഷര്‍ട്ടിന്റെ പച്ച നിറം. ഒതുക്കത്തില്‍ ഒട്ടും ആഭാസകരമല്ലാതെ ഒരു  ശരീരഭാഗം മാത്രമായി ചേര്‍ന്ന് നില്‍ക്കുന്ന മാറിടങ്ങള്‍, വാഴ തണ്ട് പോലെ മെലിഞ്ഞുരുണ്ട ഒഴിഞ്ഞ കൈകള്‍, അതിനും താഴെയുള്ള ശരീര ഭാഗങ്ങള്‍ മുന്നിലിരിയ്ക്കുന്ന മേശയുടെ അടി ഭാഗത്തെയ്ക്ക് മറഞ്ഞുപോയിരിയ്ക്കുന്നു. അവളുടെ ശരീരഭംഗിയ്ക്കു, ഉള്ളിലെ ഞരമ്പുകളെ അനക്കാറുള്ള, പേരു പോലും അറിയാത്ത കോളേജിലെ ഒരു ജീന്‍സുകാരി പെണ്‍കുട്ടിയുടേതുമായി നല്ല സാദൃശ്യമുണ്ടെന്നയാള്‍ പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു.

ആ നഗരത്തില്‍ ഇങ്ങനെയൊരു ചിത്രകാരനെ അയാളിത് വരെ കണ്ടിട്ടില്ല. ഇയാള്‍ ഇതെപ്പോള്‍ ഇവിടെ ഇരിപ്പുറപ്പിച്ചു? എവിടെ നിന്നും വന്നു? തീരെ പരിചിതമല്ലാത്ത ആ ചിത്രകാരന്റെ മുഖഭാവം അത്രയേറെ ഗൌരവവും അതിലുമേറെ ശ്രദ്ധയും കൂടിക്കലര്‍ന്നതായിരുന്നു.

അതെ! നഗരം അത്ഭുതങ്ങളെ സമ്മാനിയ്ക്കുന്നവളാണ്. അങ്ങനെയുള്ള അത്ഭുതങ്ങളെ സൂക്ഷിയ്ക്കുന്ന ഒരു നഗരം തന്നെ ഇതും. ഈ ചിത്രകാരനും ഒരത്ഭുതം!
നഗരത്തിന്റെ സന്തതിയായ അയാളുടെ ജീവിതത്തില്‍ അത്ഭുതങ്ങളെ ഇല്ല, അല്ലെങ്കില്‍ അത്ഭുതങ്ങള്‍ മാത്രമേ ഉള്ളു!
ആ ചിത്രങ്ങള്‍ അയാളെ അനുനിമിഷം വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ചിത്രകാരന്റെ വിരലുകള്‍ അത്രമേല്‍ സൂക്ഷ്മതയോടെ  ചലിയ്ക്കുന്നത് അയാള്‍ ശ്വാസമടക്കി നോക്കി നിന്നു. അയാളുടെ വിരലിന്‍ തുമ്പില്‍ ചിത്രങ്ങള്‍ സ്ത്രീയും പുരുഷനുമായി വേര്‍തിരിയുന്ന ആ മനോഹരമായ കാഴ്ച അയാളെ ആവേശഭരിതനാക്കി കൊണ്ടിരുന്നു. സ്ത്രീയും പുരുഷനുമായി പിറന്നു വീഴുന്ന ചിത്രങ്ങള്‍ , ചിരിച്ചു കൊണ്ട് ജീവിതത്തിലേയ്ക്കു കടന്നു വരുന്നതായി അയാള്‍ സങ്കല്‍പ്പിച്ചു.
ആ വിരലുകളുടെ മാന്ത്രികതയെ അയാളാവോളം പുകഴ്ത്തി. സ്ത്രീ പുരുഷന്മാരെ വെവ്വേറെ ശരീരഭാഷകളായി  ഉരുവാക്കുന്ന രചനാരഹസ്യങ്ങളെ കുറിച്ച് അയാള്‍ ചിന്താധീനനായി .

ഇതേ നഗരക്കാഴ്ച്ചകളുടെ ലഹരി ആവോളം നുകര്‍ന്നെടുക്കാനുള്ള ഉന്മാദാവസ്ഥയിലായിരുന്നു കുറച്ചു മുമ്പ് വരെയെങ്കില്‍, ഇന്നതിന്റെ വശ്യത ആസ്വദിയ്ക്കാനാണ് തോന്നുന്നത്, അയാള്‍ ചിന്തിയ്ക്കുകയാണ്.
 കൂട്ടുകാരുമൊത്ത്‌ ആര്‍ത്തുല്ലസിച്ചു, രാത്രികളില്‍  ബൈക്കിന്റെ വേഗതകളില്‍ ഉന്മാദം കൊണ്ടും, ഇരുട്ടുവോളം കാത്തുകാത്ത് ഏതെങ്കിലും മതിലിന്റെ അരികു പറ്റി രഹസ്യമായി ഒത്തൊരുമിച്ച് ഒരു കുപ്പി പൊട്ടിയ്ക്കുന്ന ആവേശത്തിലാറാടിയും, ലഹരികള്‍ നുണഞ്ഞും, രഹസ്യങ്ങളെ അന്വേഷിച്ചും, അനുഭൂതികള്‍ പലതു നല്‍കിയ,  ഈ നഗരത്തിലെ ഹര്‍ഷോന്മാദകാലങ്ങള്‍ തൊട്ടു പിന്നിലിപ്പൊഴും തിമര്‍ത്തു പെയ്തു തോര്‍ന്ന ഒരു മഴ പോലെ  തെളിച്ചത്തില്‍ നില്‍ക്കുന്നുണ്ട്.

പണ്ട് ചിന്തിച്ചിരുന്ന പോലെയല്ല അയാളുടെ ഇപ്പോഴത്തെ ചിന്തകള്‍. പണ്ടത്തെ വിഷയങ്ങളല്ല ഇപ്പോഴത്തെ വിഷയങ്ങള്‍. ഇന്ന് ചിന്തിയ്ക്കുന്നതില്‍ പലതും  പണ്ടത്തെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളല്ലേ എന്നയാള്‍ക്ക് തോന്നാറുണ്ട്. വേറെ പലതുകള്‍ പുതിയ ചോദ്യങ്ങളും. കാണുന്ന കാഴ്ച്ചകള്‍ക്കൊക്കെ ഒരു മാറ്റം വന്നു തുടങ്ങിയിരിയ്ക്കുന്നു.

അയാള്‍ ചുറ്റും അലസമായി കണ്ണോടിച്ചു.

വാരാന്ത്യ ദിനത്തില്‍ യുവതീ യുവാക്കള്‍ ആഘോഷഭാവങ്ങളിലാണ്. കൈകള്‍ കോര്‍ത്ത്‌ പിടിച്ചും, പരസ്പരം സ്നേഹം കൈമാറിയും, അതുവരെയുള്ള ജോലിദിവസങ്ങളിലെ ക്ഷീണവും, സമ്മര്‍ദ്ദങ്ങളും പരമാവധി അലസതയിലേയ്ക്ക് തുറന്നു വിടാനുള്ള ഒരുക്കങ്ങളിലാണ്.

 അയാളന്നു മറ്റൊരു പ്രത്യേക കാര്യത്തിനു കൂടിയാണ് നടക്കാന്‍ ഇറങ്ങിയിരിയ്ക്കുന്നത് സത്യത്തില്‍, അത് പതിവുനടത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും. സമയം നിശ്ചയിച്ചിട്ടുണ്ട്, രാത്രി 10 മണിയ്ക്ക്. ഏറ്റവും അടുത്തതെന്ന് പറയാവുന്ന ഒരു കൂട്ടുകാരനെ കാണണം. കാണ്ടാല്‍ മാത്രം പോരാ, അയാളുടെ ഉള്ളില്‍ കുറച്ചു കാലമായി ഉറഞ്ഞു കൂടിയിട്ടുള്ള ചില രഹസ്യങ്ങള്‍ - അത് ഇന്ന് വെളിപ്പെടുത്താന്‍ പോകയാണ്. വെളിപ്പെടുത്തി കഴിഞ്ഞാല്‍ ഒരുപക്ഷെ ഇന്നുമുതല്‍ താന്‍ 'താനല്ലാതെ' ആയേക്കാം, പല തരത്തിലുള്ള വ്യത്യാസങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു തുടങ്ങിയേക്കാം എന്നൊക്കെ അയാള്‍ ഭയത്തോടെ ആലോചിയ്ക്കുന്നുണ്ട്. പക്ഷെ, പറയണം, പറഞ്ഞെ പറ്റു. ഇല്ലെങ്കില്‍ വല്ല ഹൃദയാഘാതം വന്നു എല്ലാം അവസാനിച്ചേക്കും. അമ്മ ദുഃഖിയ്ക്കും. ഇനി ഇപ്പൊ അങ്ങനെ ഒന്നും സംഭവിച്ചില്ലെങ്കില്‍ തന്നെ ഈ രഹസ്യങ്ങള്‍ ഒരു നാള്‍ ലോകത്തിനു മുന്നില്‍ വെളിവാകും, അന്നും അമ്മ ദുഃഖിയ്ക്കുമായിരിയ്ക്കാം, ദുഃഖിക്കാതെ തനിയ്ക്കൊപ്പം നിന്നേക്കാം, ഏതായാലും അതില്‍ ഒരുവേള ദുഃഖിയ്ക്കാതെയുമിരിയ്ക്കാം എന്ന സാദ്ധ്യത കൂടി ഒളിഞ്ഞു  കിടപ്പുണ്ടല്ലോ. അതുകൊണ്ടാണയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ആകാം എന്നാ തീരുമാനത്തിലെത്തിയത്.

ഹാ! എത്ര നിര്‍ഭാഗ്യകരം! 
നഗരം അത്ഭുതങ്ങള്‍ക്കൊപ്പം ചില നേരത്ത്  നിഗൂതകളെയും സമ്മാനിയ്ക്കും.

പ്രധാന റോഡുകളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന നഗരത്തിനുള്ളിലെ  ചില ഊടുവഴികളില്‍, തൊട്ടു തൊട്ടു നില്‍ക്കുന്ന, സാധനങ്ങള്‍ പുറത്തേയ്ക്ക് ചാടി നില്‍ക്കുന്ന കടകളുടെ ഓരങ്ങളില്‍, സിനിമാ തീയറ്ററുകളില്‍, ബസ് സ്റ്റാന്റുകളില്‍, നഗരവീഥികള്‍ ഉച്ചതിലുണ്ടാക്കുന്ന ഒച്ചപ്പാടുകളില്‍ നിഗൂതതകള്‍ പതുങ്ങിയിരുപ്പുണ്ടാവും. എല്ലാം അയാള്‍ക്കു  ശീലം.
നഗരമുഖം  മുതല്‍ നഗരാന്ത്യം വരെ, നഗരമദ്ധ്യം മുതല്‍ അതിന്റെ  ചുറ്റിലുമുള്ള നഗരച്ചുഴികള്‍ വരെ- അവന്‍ സഞ്ചരിയ്ക്കാത്ത നഗരവീഥികളില്ല, കാണാത്ത നഗരവിസ്മയങ്ങളില്ല, അറിയാത്ത നഗരവസന്തങ്ങളില്ല. അങ്ങനെയുള്ള ഒരു നിഗൂതയിലേയ്ക്കു കൂപ്പുകുത്തി  വീണു കൊണ്ടിരിയ്ക്കുകയാണയാള്‍. പേടിപ്പിയ്ക്കുന്ന  നിഗൂഢത. അറപ്പുണ്ടാക്കുന്ന നിഗൂഢത. വെറുക്കപ്പെടുന്ന സത്യങ്ങളുടെ  നിഗൂഢത.
.

അയാള്‍ ഒരു നിമിഷം സംശയിച്ചു. കുറച്ചു നേരം അങ്കലാപ്പിലായി. ലജ്ജ തോന്നി. വിചാരിച്ചതെന്തോ അത് വേണ്ടെന്നു വെച്ച്, ചിത്രകാരനെ കൂടെ കൂടെ തിരിഞ്ഞു നോക്കി കൊണ്ട്,
തല കുനിച്ചു, മാറി ഇരുട്ടത്ത്‌ ആള്‍പെരുമാറ്റം അധികമില്ലാത്ത മണല്‍പരപ്പില്‍ പോയി കടലിന്നഭിമുഖമായി അയാള്‍ ചെരിഞ്ഞു കിടന്നു.

എത്ര നേരം ആ കിടപ്പ് തുടര്‍ന്നുവെന്നു അയാള്‍ അറിഞ്ഞില്ല. രാത്രി ഏറെ ചെന്നിരുന്നു.
തിരമാലകളുടെ ശബ്ദവും, മാനത്തെ ഉദിച്ചു നില്‍ക്കുന്ന പൌര്‍ണമിയും, മാത്രമേ ഇപ്പോള്‍ കണ്മുന്നിലുള്ളൂ . യുവതീ യുവാക്കളും, ചിത്രകാരനും,  തിരക്കും ബഹളവുമെല്ലാം രാത്രിയാഘോഷങ്ങളിലേയ്ക്കിത്ര വേഗം കൂടണഞ്ഞുവോ? അയാളുടെ  കണ്ണുകള്‍ പതിയെ അടഞ്ഞു.
തിരമാലകള്‍ മാത്രം അലറിവിളിയ്ക്കുന്നുണ്ട്. തീരം ചെറുത്തു നില്‍ക്കുന്നുണ്ട്.

പൊടുന്നനെ ആരോ അയാളെ  വിളിച്ചുണര്‍ത്തിയ പോലൊരു തോന്നല്‍. അയാള്‍ സൂക്ഷിച്ചു നോക്കി. തൊട്ടടുത്ത്‌ ഒരു രൂപം . മുഖത്ത് വല്ലാത്ത ഒരാകര്‍ഷണം. കണ്ണുകളില്‍ കനിവിന്റെ തിളക്കം.
പരുപരുത്ത  തൊലിപ്പുറം.കരുത്താര്‍ന്ന ഒരു പുരുഷന്റെതെന്നു തോന്നിപ്പിയ്ക്കുന്ന  കൈകാലുകള്‍,  എന്നാല്‍ അഴക്‌ വിരിയിയ്ക്കുന്ന, നിലാവൊളി വിതറുന്ന, ഒരു മന്ദസ്മിതം മിന്നിത്തിളങ്ങുന്ന മുഖം. ഇരുണ്ട നിറമുള്ള വെണ്ണ പോലെ മിനുമിനുത്ത നെറ്റി മേല്‍ ചുരുളഴിഞ്ഞു വീഴുന്ന മുടിച്ചുരുളുകള്‍. എന്നാല്‍ മുഖാകൃതിയ്ക്ക്  അപ്പോഴും എവിടെയോ അനുപാതത്തില്‍ വന്ന  ചില പിശകുകള്‍.  പൌരുഷവും സ്ത്രീത്വവും  മാറി മാറി ഒളിമിന്നുന്ന ഒരു മുഖം.
ശരീരം മുഴുവന്‍ വെള്ള തുണി കൊണ്ട് പുതച്ചിരുന്നെങ്കിലും ശ്വാസ ഗതിയ്ക്കനുസരിച്ചു ഉയര്‍ന്നു പൊങ്ങുന്ന മാറിടങ്ങളെ അയാള്‍ അറപ്പോടെ കണ്ടു.

അയാള്‍ വിശ്വാസം വരാതെ മണല്‍പ്പുറത്തു എഴുനേറ്റിരുന്നു. തൊട്ടടുത്ത്‌ തന്നെ  ആ രൂപവും ഇരുന്നു. അയാള്‍ ഒരല്പം ഭയത്തോടെ ചുറ്റും നോക്കി. കാതുകള്‍ ആളനക്കം പിടിച്ചെടുക്കാന്‍ പാടുപെട്ടു. തിരമാലകളുടെ അലര്‍ച്ച മാത്രം അയാളുടെ കാതുകളില്‍ വന്നലച്ചുകൊണ്ടിരുന്നു. അയാളുടെ ഞരമ്പുകളില്‍ വീണ്ടും നഗരനിഗൂതകളുടെ ചിന്തകള്‍ അറ്റം കൂര്‍ത്ത നാമ്പുകളായി ഉള്ളില്‍ തലപൊക്കി തുടങ്ങി.

പെട്ടെന്ന്  ആ രൂപം തന്റെ ബലിഷ്ഠങ്ങളായ കരങ്ങള്‍ കൊണ്ട് അയാളെ വാരിയെടുത്ത്, മടിയില്‍ കിടത്തി. നെറ്റിയില്‍ ചുംബിച്ചു. മുടി പിന്നിലേയ്ക്ക് വാരിയൊതുക്കി. അയാളുടെ സിരകളിലൂടെ രക്തം വാര്‍ന്നൊഴുകി. ഉദ്വേഗം കൊണ്ട് അയാളുടെ ശരീരഭാഗങ്ങള്‍  അനിയന്ത്രിതമായി  വിറച്ചു തുടങ്ങി. അയാളുടെ ഉള്ളില്‍ എന്തെല്ലാമോ വെമ്പലുകള്‍ തിരപോട്ടിയോഴുകി.

പക്ഷെ അയാള്‍ നോക്കിനില്‍ക്കെ, വിസ്മയത്തിലാഴ്ത്തി കൊണ്ട് ആ രൂപത്തിനു സുന്ദരങ്ങളായ, നേര്‍ത്ത തൂവലുകളുള്ള, വെളുത്ത നിറമുള്ള  ചിറകുകള്‍ മുളച്ചു പൊന്തി.
മുടിയിഴകള്‍ക്ക്‌ സ്വര്‍ണ്ണനിറം കൈവന്നു.
മുഖത്ത്  ഇതുവരെ കാണാത്ത, അറിയാത്ത വെളിച്ചം പ്രകാശിച്ചു. അതില്‍ നിന്നും ഉള്ളു തൊടുന്ന കനിവിന്റെ  ഉറവകള്‍ പൊട്ടിയൊഴുകുന്നുണ്ടായിരുന്നു. ആ രൂപം അയാളെ മാറോടണയ്ക്കുവാന്‍ മുന്നിലെയ്ക്കായുകയാണ്. ഉള്ളിലെ  മൃദുലതയെ ഉണര്‍ത്തി വിടുന്ന അതിന്റെ  പരുക്കത്തരത്തിനുള്ളില്‍ അയാളൊരു നിമിഷം ഒരു തൂവല് പോലെ ഭാരമില്ലാതെ കിടന്നു. സ്നേഹകണങ്ങള്‍ സ്ഫുരിയ്ക്കുന്ന ഒരു സ്നേഹമയൂഖമായി ആ രൂപം അയാളെ വലയം ചെയ്തു.

എല്ലാം നിമിഷ നേരത്തേയ്ക്ക് മാത്രമോ എന്ന് അന്തിച്ചു നില്‍ക്കും മുന്നേ അയാള്‍ കണ്ണ് തുറന്നു. അയാള്‍ നെഞ്ചിന്‍ കൂട് തകരും വിധം കിതയ്ക്കുന്നുണ്ടായിരുന്നു. ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു

ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം പഴയപടി. ചിത്രകാരന്‍ ചിത്രം വരയ്ക്കുന്നുണ്ട്, യുവതീയുവാക്കള്‍ കൈകോര്‍ത്തു നടക്കുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ പാറി നടക്കുന്നുണ്ട്. തിരമാലകള്‍ ശക്തിയോടെ അലറി വിളിയ്ക്കുന്നുണ്ട്.
അയാള്‍ക്ക്‌ വീണ്ടും ലജ്ജ തോന്നി.
കരുത്ത് മുഴുവന്‍ അസ്ഥികളില്‍ നിന്നും ചോര്‍ന്നിറങ്ങി കടലില്‍ ലയിച്ചു.

ദൈവം സ്ത്രീയോ പുരുഷനോ? അയാളുടെ മനസ്സ് ആക്രോശിച്ചു.
പ്രപഞ്ചം ഉത്തരം കൊടുക്കാതെ നിശ്ശബ്ദമായി നിലകൊണ്ടു.

ശരീരനിര്‍മ്മിതിയിലെ ചില തെറ്റിപ്പോയ ഒറ്റവരകളെ , ചേരുംപടി ചേരാതെ പോയ  ചില കൂട്ടുവരകളെ , ശ്രദ്ധിയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയ, ഉപയോഗശൂനയമായ  വരകളെ മറച്ചുപിടിയ്ക്കുവാന്‍ അയാള്‍ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടാത്ത തരത്തില്‍ ഇവയുടെ ശരിയായ വരകള്‍ തന്റെ ശരീരത്തിലെവിടെയോ  ഗുപ്തമാക്കി വെച്ചിരിയ്ക്കുന്ന ചിത്രകാരന്‍ ആരെന്നയാള്‍ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അയാള്‍ തന്റെ ശരീരത്തെ അപ്പോള്‍ വെറുത്തു. ചിത്രമെന്തെന്നറിഞ്ഞുകൂടാത്ത ചിത്രകാരനെ ശപിച്ചു.

അയാളുടെ ശക്തി ചോര്‍ന്നുപോയ വിറയ്ക്കുന്ന കാലടികള്‍ മുന്നോട്ടു മുന്നോട്ടു നീങ്ങിക്കൊണ്ടെയിരുന്നു. നഗരം അയാള്‍ക്ക്‌ പിന്നില്‍ ഇരുട്ടില്‍ ലയിച്ചു കൊണ്ടിരുന്നു. അയാളുടെ ശരീരത്തില്‍ നിന്നും വസ്ത്രങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീണു. ഉയര്‍ന്നുവരുന്ന തിരമാലകള്‍, വൈകാതെ വന്ന ഒരു വേലിയേറ്റത്തിന്‍റെ അകമ്പടിയോടെ അയാളുടെ നഗ്നമായ ശരീരത്തെ  ഗാഡമായി ആലിംഗനം ചെയ്തു. ആ സ്നേഹം അയാളെ ശ്വാസം മുട്ടിച്ചു. തിരമാലകള്‍ അയാളെ നഗരത്തില്‍ നിന്നും പൊക്കിയെടുത്തു കടലിന്റെ കയ്യിലേയ്ക്കു കൊടുത്തു. രാത്രിയില്‍ വെളിച്ചം തരുന്ന ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹത്തെ സാക്ഷി നിര്‍ത്തി കടല്‍ അയാളെ ഏറ്റുവാങ്ങി. നഗരത്തിന്റെ കയ്യില്‍ നിന്നും ഉയര്‍ന്നു പൊന്തുന്ന തിരമാലകളാല്‍ കടലിന്റെ മടിത്തട്ടിലേയ്ക്ക് അയാള്‍ ആരുമറിയാതെ കൈമാറ്റം ചെയ്യപ്പെട്ടു.
നിശ്ചിതസമയത്തിന് മുമ്പേ...

സ്ത്രീയോ പുരുഷനോ എന്നു തിരിച്ചറിയാനാവാത്തനിലയില്‍ പാതിവരഞ്ഞു തീര്‍ത്ത  ഒരു മുഖചിത്രം, നൂല്  പൊട്ടിയ പട്ടം പോലെ കാറ്റത്ത്‌ അലക്ഷ്യമായി പാറിപ്പറന്നു. തിരകള്‍ നനയിച്ച കുതിര്‍ന്ന മണലില്‍ അത് സാവധാനം വന്നുവീണ്  ഒട്ടിക്കിടന്നു.

ആ രാത്രിയില്‍  നഗരത്തിന്റെ ചന്തം അഴിഞ്ഞുവീണു.









Tuesday, October 23, 2012

തലക്കെട്ടില്ലാത്ത ചില വരികള്‍...

വര്‍ണ്ണനാതീതമെന്നു തന്നെ വിശേപ്പിക്കാവുന്ന ഒരു പടുകൂറ്റന്‍ വീടായിരുന്നു അത്.
എങ്കിലും ആ വീട് പുറമേക്ക് പ്രകടമാക്കുന്ന അതിന്റെ മാസ്മരിക സൌന്ദര്യം എന്നില്‍ ഒരു അന്ധാളിപ്പ് ഉണ്ടാക്കിയിരുന്നു. അത്തരം 'മാസ്മരികതകള്‍' എന്നിലെ സൌന്ദര്യാഭിരുചികളുമായി ഒത്തു പോകാറില്ല. മാത്രവുമല്ല ഇത്തരം അകര്‍ഷണങ്ങള്‍ക്ക് പിന്നില്‍ പ്രയോഗിക്കപ്പെടുന്ന ചിന്തകളെയും അഭിരുചികളെയും അഭിനന്ദിക്കാതെ വയ്യെങ്കിലും അതിന്റെ പിന്നിലെ  പ്രയത്നം എന്ന ഒരൊറ്റ ആലോചന എന്നെ ക്ഷീണിപ്പിചുവശം കെടുത്താറണ്ട്.
.
എന്നിട്ടും ഫ്ലാറ്റുകളിലെ ചതുരവടിവിലുള്ള  റൂമുകള്‍ക്ക് പകരം വിശാലമേറിയ മുറികളും, വെളിച്ചവും വായുവും യഥേഷ്ടം അനുവദിക്കുന്ന തരത്തിലുള്ള അതിന്റെ ഘടനയും എനിക്ക് ഏറെ ആകര്‍ഷകമായി തോന്നി. സന്തോഷത്തിന്റെ മിനുസമുള്ള കണങ്ങള്‍ ആ വീടിലെ തിളങ്ങുന്ന ടൈല്‍സ് പാകിയ നിലത്തു  തളം കെട്ടി നില്‍ക്കുന്നുണ്ട്. പല  നിറങ്ങളെ കൊണ്ട് വര്‍ണ്ണാഭമായ ചുവരുകള്‍ ആ വീടിന്റെ കഥ പറയുന്നുണ്ട്.
അത്യാകര്‍ഷങ്ങളായ നിറക്കൂട്ടുകളില്‍ തിരഞ്ഞെടുത്തു കൃത്യം സ്ഥാനങ്ങളില്‍ നിലത്തു  വിരിച്ചിട്ടുള്ള ചെറുതും വലുതുമായ കാര്‍പെറ്റുകള്‍ ആ വീടിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നുണ്ട്. .
മുന്‍പിലുള്ള ഹാളിലെ ചില്ലുവാതിലുകളുള്ള പടുകൂറ്റന്‍ വാതിലുകളിലൂടെ കാണാവുന്ന, പുറത്തു പച്ച വിരിച്ച പുല്‍മേട, അകത്തു നിന്നും വിസ്മയിപ്പിച്ചു കൊണ്ട് കണ്ണുകളെ ഒരു കാന്തിക ശക്തി പോലെ ആകര്‍ഷണത്തില്‍ പിടിച്ചു വലിക്കുന്നുണ്ട്.
ഓരോ മുക്കിലും മേശപ്പുറത്തും കോണുകളിലും, ചട്ടികളിലും ചില്ലുപാത്രങ്ങളിലുമായി തൂങ്ങിയും താണും നിവര്‍ന്നും നില്‍ക്കുന്ന മണി പ്ലാന്റുകളും മറ്റു ഇന്‍ഡോര്‍ പ്ലാന്റുകളും വല്ലാത്ത ഒരു നവീനഭാവം നല്‍കിക്കൊണ്ടങ്ങനെ പച്ചയായി അനങ്ങാതെ നില്പുണ്ട്.


പക്ഷെ, അന്ന് അങ്ങനെയായിരുന്നു.
അന്ന് അത് രണ്ടാമത്തെ പ്രാവശ്യമായിരുന്നു ഞാന്‍ ആ വീട്ടിലേക്കു പ്രവേശിക്കുന്നത്. ആള്‍ക്കൂട്ടങ്ങളുടെ ഇടയിലൂടെ എന്റെ സാരി ഒതുക്കി മാറ്റി ഒരുവിധത്തില്‍ കോണിപ്പടികളിലെത്തി പ്പെട്ടു. സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നു. അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ നിന്നും വിട്ടുമാറാത്ത  ഒരിളം വെയിലിന്റെ ശോഭ  പുഞ്ചിരിക്കാതെ എന്നോട് പറഞ്ഞു - "ചേച്ചി മുകളിലുണ്ട്. അങ്ങോട്ട്‌ ചെന്നോളൂ."
മിനുസമേറിയ പടികളോരോന്നായി കയറുമ്പോള്‍ മനസ്സിനെ പരമാവധി ഒഴിച്ചിടാന്‍ നോക്കി. മുകളിലെ തറയില്‍ നിന്നും ക്ലീനിംഗ് ഏജന്റ്റ് - ക്ലോറക്സിന്റെ രൂക്ഷ ഗന്ധം എന്റെ നാസികാദ്വാ രങ്ങളിലേക്ക് പടര്‍ന്നുകയറി. വിശാലമായ വരാന്ത പിന്നിട്ടു മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കട്ടിലില്‍ ചാരിയിരിക്കുന്ന ചേച്ചി. ഒന്ന് നോക്കി ഒരു ചിരി വരുത്താനുള്ള ശ്രമം പരാജയപ്പെട്ട് വീണ്ടും കണ്ണുകള്‍ അടച്ചുകളഞ്ഞു ചേച്ചി. അടുത്തുള്ള ഒരു ചെറിയ സോഫയിലേക്ക് ഞാന്‍ യാന്ത്രികമായി ഇരുന്നു കൊടുത്തു. സാരി വീണ്ടും ഒതുക്കി. ഇനിയെന്ത്?
അവര്‍ക്കും എനിക്കും ഇടയില്‍ ഉണ്ടായതീരുന്ന, ഒരു മൂളിച്ച പോലെ തുടങ്ങി ഒരു ഗര്‍ജ്ജനമായിത്തീര്‍ന്ന കാതടച്ചു പോകുന്ന നിശ്ശബ്ദതയെ ഓരോ നിമിഷവും ഞാനറിഞ്ഞു കൊണ്ടിരുന്നു. ആ ഗര്‍ജ്ജനം എന്റെ ചെവികളില്‍ വന്നലച്ചു കൊണ്ടിരുന്നു. എന്റെ തോലിക്കടിയിലെ മജ്ജയും മാംസവും കൊത്തിനുറുക്കി അതാവോളം വലിച്ചെടുക്കുന്നുണ്ടായിരുന്നു. ചിരിപരിചിതയായ അവരുടെ മുന്നില്‍ നിന്നും എങ്ങനെ  രക്ഷപ്പെട്ടോടാം എന്നത് മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത. അതിനു മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഇതുപോലൊരു ഘട്ടം തരണം ചെയ്യേണ്ടി വന്നത് അപ്പോള്‍ ഓര്‍ത്തെടുത്തു. എ.സി യില്‍ നിന്നുമുള്ള തണുത്ത കാറ്റ് എന്റെ സാരിതലപ്പുകളെ അനക്കി കൊണ്ടിരുന്നു.

അത്തരം നിശബ്ദതയെ ഞാനെന്നും ഭയപ്പെട്ടിരുന്നു, രണ്ടു വ്യക്തികളുടെ ഇടയില്‍ രൂപപ്പെട്ടു വരുന്ന കല്ല്‌ പോലെ ഉറച്ചതും കൂര്‍പ്പും, മുനയും കുത്തി മുറിവേല്പിക്കുന്ന തരം നിശ്ശബ്ദതയെ. പതുക്കെ പതുക്കെ ഞാനവിടെ തന്നെ ഇരിക്കേണ്ടവളാണെന്ന ബോധം വീണ്ടെടുത്തു.
ആ നേരത്ത് ഞാന്‍  അവിടെയിരുന്നു ആലോചിച്ചു തുടങ്ങി, നിശ്ശബ്ദതയെ കുറിച്ച്.

നിശബ്ദതയെ ഒരു സംഗീതം പോലെ കൊണ്ടുനടക്കുന്ന ഒരു മനസ്സുണ്ട് എനിക്ക്. ചില ദിവസങ്ങളില്‍ അകത്തെ മറ്റെല്ലാ ശബ്ദങ്ങളെയും അകറ്റി നിര്‍ത്തി, അടുക്കളശബ്ദങ്ങളെ മാത്രം അകത്തേക്ക് അനുവദിച്ചു കൊണ്ട് ഞാന്‍ എന്റെ അടുക്കളയുടെ ജനാലകള്‍ ശബ്ദമില്ലാതെ തുറന്നു വെക്കാറുണ്ട്. മുകളിലെ ഫ്ലാറ്റില്‍ നിന്നും ഒരു റേഡിയോ ഗാനം ജനാലയിലൂടെ എന്റെ കാതുകളിലേക്ക് കയറിവരുന്നതും കാത്ത്. അവ എന്റെ നിശബ്ദതയിലേക്ക് കടന്നു വരുന്ന ഇമ്പമാര്‍ന്ന സംഗീതമാണ്.
ചില നേരത്തെ നിശ്ശബ്ദതകളില്‍ ഞാന്‍, എ.സി യുടെ തണുപ്പില്‍ തലയിണയിലേക്ക് നനഞ്ഞ മുടി നിവര്‍ത്തിയിട്ടു, ഒരു പുസ്തകത്തിന്റെ കൂട്ട് പിടച്ചു പുതപ്പിനുള്ളില്‍ നിന്നും  ഉറങ്ങിയെഴുന്നേല്‍ക്കുന്ന  സുഖം ആലോചിച്ചു നോക്കാറുണ്ട്.
യാത്രകളിലെ നിശ്ശബ്ദതകളെ ഏറെ ഇഷ്ടമാണെനിക്ക്. എന്തോ മറ്റുള്ളവര്‍ കലപില കൂട്ടുന്നത്‌ പോലും  ആ നേരത്ത് എന്നില്‍ ഈര്‍ഷ്യ ഉണ്ടാക്കിയിട്ടുണ്ട് . യാത്രാ വേളകള്‍ എനിക്ക് ആനന്ദിക്കാനുള്ളതാണ്. അവിടെ ശബ്ദം ആലോസരമാണ്.
പെട്ടെന്നൊരു  മഴ പെയ്തു തോര്ന്നുകിട്ടുന്ന മൂകതയെന്തി നില്‍ക്കുന്ന പോലൊരു  നിശ്ശബ്ദതയില്‍ ചില നേരത്ത് ഞാന്‍ അക്ഷരങ്ങളുടെ പതിഞ്ഞ  കാലൊച്ച കേട്ട് ഓടിപ്പോയി തുറന്നു വെച്ച ലാപ്ടോപ്പിന്റെ കീ പാഡില്‍ വിരലുകള്‍ ചാലിപ്പിക്കാറുണ്ട്.

അങ്ങനെ നിശ്ശബ്ദതയെ കുറിച്ച് ആലോചിച്ചു നിശ്ശബ്ദതയോടുള്ള പേടി ഒന്നടങ്ങിയെന്നു തോന്നിയപ്പോള്‍, ഞാനവരെ നോക്കി. മടിയില്‍ രുദ്രാക്ഷ മണികള്‍ ആയിരിക്കണം. മണികളോ രോന്നായി എണ്ണി എണ്ണി കണ്ണുകള്‍ പാതി അടച്ചു ചാരി കിടക്കുന്ന അവരോടു ഇനിയും എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

ഞാനവരുടെ ഹൃദയ മിടിപ്പുകളെ കേള്‍ക്കുവാന്‍ ശ്രമിച്ചുനോക്കി. പകരം ഞരമ്പുകള്‍ പൊട്ടിപൊട്ടി പോകുന്ന ശബ്ദം എനിക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞു. അവരുടെ കൈകള്‍ അപ്പോഴും ഓരോരോ മണികളെ  എണ്ണിയെണ്ണിക്കൊണ്ടിരുന്നു. മനസ്സിനുള്ളില്‍ എണ്ണിയാലോടുങ്ങാത്ത ഓര്‍മ്മകള്‍ പേറുന്ന  അനേകം മുത്തുകളുള്ള മാലകളെ ഓരോന്നായി എണ്ണിപ്പെറുക്കുന്നത്  എനിക്കറിയാന്‍ കഴിയുന്നുണ്ടായിരുന്നു. അവരുടെ ചുണ്ടുകള്‍ വിളറി വെളുത്തിരുന്നു. ഉണങ്ങി ഒട്ടിയിരുന്നു. നെഞ്ചു ഉയര്‍ന്നു  പൊങ്ങിയിരുന്നു. തുറന്ന കണ്ണുകള്‍ എനിക്ക് നേര്‍ വിപരീത ദിശയിലേയ്ക്ക് ലക്ഷ്യമില്ലാതെ നീട്ടിയിട്ടിരുന്നു.
ഒരു നിമിഷം...അവരുടെ തോളിലേക്ക് എന്റെ കൈകള്‍ വിറയലോടെ പതിഞ്ഞു. അവര്‍ നോക്കിയില്ല. അവരുടെ അടുത്തിരുന്നു. സമാധാന വാക്കുകള്‍ വെറും അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ മാത്രമായി മാറിയേക്കുമോ എന്നു തോന്നിയ ഉള്‍ഭയത്തിലെ തമാശ ഓര്‍ത്തുപോയി ഞാനപ്പോള്‍. മാറോടു ചേര്‍ത്ത് "ഇതാണ് യാഥാര്‍ത്ഥ്യം ചേച്ചീ" എന്ന് പച്ചയായി പറഞ്ഞാലോ എന്നും കടന്നു ചിന്തിച്ചു.
ഞാന്‍  എഴുന്നേറ്റു പതുക്കെ മുറിയില്‍ നിന്നും പുറത്തു കടന്നു. എന്റെ നെഞ്ചു കലങ്ങി മറിഞ്ഞു.

കോണിപ്പടിയിലേയ്ക്കുള്ള വിശാലമായ വരാന്തയില്‍ ബുദ്ധന്റെ മുഖം ചുവരില്‍ ശാന്തതയോടെ പുഞ്ചിരിക്കുന്നു. തൊട്ടടുത്തുള്ള ജനാലയിലൂടെ അകത്തെത്തുന്ന വെയിലിന്റെ ഒരു കഷ്ണം ബുദ്ധന്റെ കണ്ണുകളിലേയ്ക്കു  ചാഞ്ഞു വീഴുന്നു.


 താഴെ കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ പുറത്തിറങ്ങി.
 ചേച്ചിയുടെ പച്ചകറി തോട്ടത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. എല്ലാം വാടിക്കരിഞ്ഞു കാണുമെന്നു വിചാരിച്ച എന്റെ കണ്ണുകളിലേക്കു വിളഞ്ഞു നില്‍ക്കുന്ന പയറുകള്‍ ചിരിച്ചു കാണിച്ചു. തക്കാളി കുഞ്ഞുങ്ങള്‍ പച്ചനിറത്തില്‍ തൂങ്ങി നില്പുണ്ട്. പച്ചമുളകും കറിവേപ്പിലകളും തമ്മില്‍ തമ്മില്‍ കാറ്റിന്റെ അനക്കങ്ങളില്‍ തൊട്ടു തൊട്ടു നില്‍ക്കുന്നു. തൊട്ടപ്പുറത്തെ വഴുതിനയില്‍ അപ്പൊ കഴിഞ്ഞ നനയുടെ ബാക്കി വെള്ളത്തുള്ളികള്‍ ഇറ്റുവീഴുന്നുണ്ട്.  നന കഴിഞ്ഞു തിരിച്ചു പോകുന്ന, തലയില്‍ തൊപ്പിയിട്ട തോട്ടക്കാരനും.

ഞാന്‍ വെറുതെ അവിടെയുള്ള ഒരു  യൂക്കാലി മരത്തിലേക്ക് നോക്കി. അതില്‍ കാണാവുന്ന ദിക്കില്‍ അന്നൊരു കിളി ക്കൂടുണ്ടായിരുന്നു. രണ്ടു മുട്ടകളും. ഇന്ന് കൂട് ഒഴിഞ്ഞു കിടപ്പാണെന്ന് തോന്നിച്ചു. കിളിക്കുഞ്ഞുങ്ങള്‍ എങ്ങോ പറന്നു പോയിരിയ്ക്കാം. അമ്മക്കിളി അതിന്നടുത്ത് തന്നെ  ഒഴിഞ്ഞ കൂടും നോക്കി ഇരുപ്പുണ്ടാവുമെന്നു എനിക്ക് തോന്നി. എന്റെ സാരിയുടെ ഒതുങ്ങി നില്‍ക്കാത്ത  ഞൊറികളിലേക്ക് എവിടന്നൊക്കെയോ ഇലകള്‍ കൊഴിഞ്ഞു വീണു.

അതിനിടെ ഒന്നാകെ ചുട്ടുപഴുത്തു പോയ കാറിന്റെ ഉള്ളില്‍ ഗ്ലാസ്കളൊക്കെ തുറന്നിട്ട്‌ ചൂടിനുള്ളില്‍ ഇരുന്നു കുറച്ചുനേരം. പിന്നെ ഗ്ലാസ്സ് കയറ്റി എ. സി ഇട്ടു. ലാപ്ടോപ് പുറത്തെടുത്തു.  വെറുതെ തുറന്നു വെച്ചു. കുത്തിക്കുറിക്കുവാന്‍ ധൃതി കൂട്ടി തുടങ്ങിയിരിക്കുന്നു പിടയുന്ന വിരലുകള്‍. തുറന്നപ്പോള്‍ എന്നോ,  ഡ്രാഫ്റ്റില്‍ ഡിലീറ്റു ചെയ്യാതെ കിടന്നിരുന്ന ഏതാനും പോസ്റ്റുകള്‍... അതില്‍ തലക്കെട്ട്‌ തീരുമാനമാവാത്ത ഏതാനും ചില വരികള്‍.. അലസമായി ഒരു മൂലയില്‍ കിടക്കുന്ന അവകള്‍, മുമ്പ് പറഞ്ഞ ഏതോ മഴ തോര്‍ന്ന മൂകതയേന്തുന്ന നിശ്ശബ്ദതയില്‍ ടൈപ് ചെയ്തു വയ്ക്കപ്പെട്ടവയായിരുന്നു. അവയ്ക്കിപ്പോള്‍ ശബ്ദമുണ്ട്‌. അനക്കമുണ്ട്.
അതിങ്ങനെയായിരുന്നു.

A big tree.
An old grey tree, with dried skin.
tons of leaves 
tickling each other 
and giggling together,
with unseen bird-nests and chirping sounds.
 

A half-grown head with a small, tender beak,
spilled out of a broken egg
suddenly scattered all around,
down the shade,
upon the sprouted weeds.


And the mother still weeps...



ലാപ്ടോപ്  അടച്ചു.
മിററിലേക്ക്  ഒരു നോട്ടം നോക്കി. സണ്‍ ഗ്ലാസ് വെച്ച്, ബെല്‍റ്റ്‌ വലിച്ചിട്ടു. ഇനി യാത്രയുടെ   നിശ്ശബ്ദതയിലേക്ക് കലങ്ങി മറിയുന്ന മനസ്സിനെ വലിച്ചെറിയാം...
എന്നിട്ട് ദുഃഖങ്ങളെയും സന്തോഷങ്ങളെയും ഒരുപോലെ കാണുവാന്‍ ആഹ്വാനം ചെയ്യുന്ന തത്വചിന്താധാരകളെയും, സകലമാന പുസ്തകങ്ങളെയും, കെട്ടു  കെട്ടായി പുറംതള്ളുന്ന 'പോസറ്റീവ് വിചിന്തനങ്ങളെയും' തല്‍ക്കാലം പിഴുതെറിഞ്ഞു കളയാം. എന്നിട്ട് സമാധാനമായി, വെടിപ്പായി ഒന്ന് ദുഃഖിക്കട്ടെ! ഒന്ന് നൊന്തു ദുഃഖിക്കട്ടെ!

"ദുഃഖിക്കുന്ന സ്ത്രീപുരുഷ മനസ്സുകളേ...... നിങ്ങള്‍ ധൈര്യമായി ദുഃഖിക്കുവിന്‍, ആവോളം ദുഃഖം അനുഭവിപ്പിന്‍, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, ഇവിടെ ഒരു തത്വശാസ്ത്രവും നിങ്ങളുടെ ദുഃഖത്തിനെ എതിരിടാന്‍ പോകുന്നില്ല ! " എന്ന് ഉദ്ഘോഷിച്ചു കൊണ്ട്,  ഏതു പുല്‍മേടയും അതിശയിക്കുന്ന പച്ചപ്പുള്ള ആ പ്രദേശത്ത് നിന്നും,  രണ്ടു വശത്തും ചുകന്ന കാതിലകള്‍ പോലെ  പൂത്തു കുലകളായി തൂങ്ങികിടക്കുന്ന ചുകന്ന പൂക്കളുള്ള ചെമ്പൂമരങ്ങള്‍ നിരനിരയായി നില്‍ക്കുന്ന ഹൈവേയിലേക്ക് കയറി വന്ന ഒരു കാര്‍, നഗരം ലക്ഷ്യമാക്കി  ചീറി പായുന്ന മറ്റു വാഹനങ്ങളുടെ വേഗതയിലേക്ക് ലയിച്ചു ചേര്‍ന്നത് അന്നത്തെ ആ  വൈകിയ നേരത്ത് ആരും തന്നെ ശ്രദ്ധിച്ചു കാണില്ല...

Monday, January 16, 2012

അടയാളങ്ങൾ


മരുന്നുകളുടേയോ രോഗങ്ങളുടേയോ ഗന്ധമല്ല, ചിരപരിചതമായ ചന്ദനത്തിന്റെയും കുംകുമത്തിൽന്റേയും സുഗന്ധം ശ്വസിച്ചുകൊണ്ടാണ്‌ ആ ആശുപത്രി മുറിയിലേയ്ക്കയാൾ സധൈര്യം കടന്നുചെന്നത്‌.

ഒരു പ്രാർത്ഥനാമുറിയിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴുള്ള അതേ അനുഭൂതിയോടെ അയാൾ ആർക്കും മുഖം കൊടുക്കാതെ യന്ത്രസാമഗ്രികളാൽ ചുറ്റപ്പെട്ട ആ കട്ടിലിനു നേരെ സാവധാനം നടന്നു ചെന്നു.

ഓർമ്മ നഷ്ടപ്പെട്ട, ചേതനയറ്റ ശരീരവുമായി കിടക്കുന്ന ഒരു രൂപത്തെയായിരുന്നില്ല, സ്വബോധത്തോടെ, മുഴുവനും വെളുക്കാൻ കുറച്ചുകൂടി ബാക്കി വെച്ചിട്ടുള്ള, കെട്ടിവെച്ച മുടിയുമായി കിടക്കുന്ന ഒരു രൂപത്തെയാണയാളവിടെ കണ്ടത്.
ഉള്ളിൽ ഒരു മുന്നറിയിപ്പേതുമില്ലാതെ തിങ്ങിവിങ്ങി ഉടലെടുത്തുകൊണ്ടിരിയ്ക്കുന്ന പാപബോധങ്ങളെ അയാൾ സ്വയം അറിയുന്നില്ലെന്നു നടിച്ചു.

പക്ഷേ അപ്രതീക്ഷിതമെന്നവണ്ണം താൻ തിരിച്ചറിയപ്പെടുന്നത് അയാൾ തെല്ലൊരു വിസ്മയത്തോടെ നോക്കി നിന്നു.
ഒരു പ്രേരണയാലെന്നപോലെ പതുക്കെ അടുത്തു ചെന്നിരുന്നു. തലങ്ങും വിലങ്ങും ട്യൂബുകളാൽ ബന്ധിപ്പിയ്ക്കപ്പെട്ട ശുഷ്കിച്ചു ചുളിഞ്ഞ ശരീരത്തെ പുതപ്പിച്ചിരുന്ന തുണിയിൽ അയാളുടെ ശരീരം പതുക്കെ സ്പർശിച്ചു.
പുതുക്കിപ്പുതുക്കി, തെളിമയോടെ, കേടുപാടുകളേൽപ്പിയ്ക്കാതെ, പത്തെൺപതു വർഷക്കാലമായി കൊണ്ടുനടക്കുന്ന, ഓർമ്മകളുടെ തകരുന്ന കൂടുകളിൽ നിന്നും ഒഴിഞ്ഞ തൂവലുകൾ അയാൾ ധരിച്ചിരുന്ന ജീൻസിന്റെ നീല നിറത്തിൽ തട്ടി താഴേയ്ക്കു ശബ്ദമില്ലാതെ പറന്നുവീണു.

ശാന്തമായ ആ മുഖത്തേയ്ക്കയാൾ സൂക്ഷിച്ചു നോക്കി. അടഞ്ഞ കണ്ണുകൾക്കുള്ളിൽ സാവധാനത്തിലുള്ള ചലനം. കണ്ണിൽ നിന്നുമൂറി വരുന്നത്‌, മെലിഞ്ഞുണങ്ങിയ ശരീരത്തിൽ അപ്പൊ പൊട്ടിയ ഉറവയിൽ നിന്നൊലിയ്ക്കുന്ന തെളിനീരാണെന്നയാൾക്കു തോന്നി. അയാളതു തുടച്ചുകളഞ്ഞില്ല.

വിളറിയ ചുണ്ടുകൾ ചലിയ്ക്കുന്നുണ്ടെന്നത്‌ അയാൾക്കു കാണുവാൻ കഴിഞ്ഞു.
അതെന്തോ മന്ത്രിയ്ക്കാനൊരുങ്ങുന്നുണ്ടന്നയാൾക്കു മനസ്സിലാക്കാനാവുന്നുണ്ടായിരുന്നു.

അയാൾ അരികിലേയ്ക്കു കുനിഞ്ഞു. വിറയ്ക്കുന്ന കൂപ്പുകൈകളോടെ കിടക്കുന്ന ആ ശരീരത്തിന്റെ ഇടതുവശത്ത് അയാൾ തന്റെ വലതു കൈ കിടക്കയിൽ കുത്തിനിർത്തി. ബലം പോരാഞ്ഞുണങ്ങി മെലിഞ്ഞ, ഒഴിഞ്ഞുകിടന്നിരുന്ന, വെളുത്ത കൂപ്പുകൈകളിൽ തന്റെ ഇടതുകയ്യും മൃദുവായി വെച്ചു.

തെളിച്ചത്തോടെ, ശാന്തതയോടെ, സ്വബോധത്തോടെ, അയാളുടെ നാമം ഒരു ശ്വാസത്തിന്റെ പകുതിയിൽ ഉച്ചരിച്ചു തീരുന്നത്‌ അയാൾ വ്യക്തമായി കേട്ടു. നേർത്തു പോയ ആ ശബ്ദം അപ്പോൾ   പകർന്നു കൊടുത്ത ശക്തിയിൽ അയാൾ സ്തംഭിച്ചിരുന്നു. ശിരസ്സ്‌ കുനിച്ചു.
കാലങ്ങളോളം അയാളുടെ അകത്തളങ്ങളിൽ ഉപയോഗശൂന്യമായി കിടന്നു തുരുമ്പിച്ചുപോയ ഒരു വിളി പുറത്തുവന്നത് അവിചാരിതമായി തോണ്ടയിൽ കുടുങ്ങി പോയത് അയാളൊട്ടും അറിയാതെപോയി.


മുറിയിലവിടവിടെ ദുഃഖത്തിന്റെ നനവുകളുണ്ടായിത്തീരുന്നത്‌ അയാൾ പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു.  കൈകളെ പിൻ‌വലിയ്ക്കാതെ നിമിഷങ്ങളോളം സ്തബ്ധനായി അയാളിരുന്നു.

ഭാരമേറിയ നെഞ്ചിൻ‌കൂടിനുള്ളിലെ ഒരു മുറിവ് അന്തമില്ലാതെ പൊട്ടിയൊലിയ്ക്കാറായി നിന്നു.

പാപബോധങ്ങൾ, തടയില്ലാതൊഴുകാൻ കൊതിയ്ക്കുന്ന ഉപ്പുനീരിൽ കുത്തിയൊലിച്ചുപോകാൻ തയ്യാറെടുത്തു നിന്നു.

ഉദരത്തിന്റെ നടുഭാഗത്തെ, പിറവിയുടെ ഒരു ശേഷിപ്പിൽ അപ്പോഴും ജീവന്റെ അടയാളങ്ങൾ താളം തെറ്റാതെ തുടിച്ചുകൊണ്ടിരുന്നു.



Thursday, February 24, 2011

ബാക്കിപത്രങ്ങൾ

ഭാരം താങ്ങിത്താങ്ങി അടി തേഞ്ഞു പോകുന്ന ഒരു വാക്കർ,
കാ‍ലം അടിച്ചേൽ‌പ്പിച്ച മുതുവിന്റെ കൂനൽ,
ആരോ എപ്പൊഴോ സമ്മാനിച്ച, തോളോളം എത്തുന്ന രണ്ടു സ്വർണ്ണ വളകൾ,
വെളുത്ത മുടിനാരുകളുടെ ഇടയിൽ മാറാല പിടിച്ച കുറേ ഓർമ്മക്കെട്ടുകൾ,
തുടങ്ങിയതിലേയ്ക്കു തന്നെ വീണ്ടും തിരിച്ചെത്തിക്കൊണ്ടിരിയ്ക്കുന്ന കുറേ നാമങ്ങൾ,

എപ്പോഴും ചിരിയ്ക്കാൻ പുറപ്പെട്ടുനിൽക്കുന്ന ഒളി മങ്ങിയ ഒരു മുഖവും,
ആരേയും ആകർഷിച്ചെടുക്കാൻ വെമ്പുന്ന ഭാവവും,
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടതെന്ന ഭാവമേയില്ലാത്ത അതിലെ കണ്ണുകളും.

പിന്നെ പത്തുപന്ത്രണ്ടു കുഞ്ഞുവായകളിലേയ്ക്ക് തിരുകി,
ചുരത്തി മതിവരാതെ
ഇറക്കം പോരാത്ത ജാക്കറ്റിൽ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന
ആർക്കും വേണ്ടാത്ത
രണ്ടു വലിയ ഭാരങ്ങൾ ബാക്കിയും!



Saturday, May 09, 2009

യേശുദേവൻ

യേശു ദേവനാണോ? യേശുനെന്തിനാ വേദനിയ്ക്കുന്നത്‌?
അവൾക്കൊരുപാട്‌ സംശയങ്ങളുണ്ട്‌. പക്ഷേ ആരോടും ഇതുവരെ ചോദിച്ചിട്ടില്ല.

അവിടടുത്തുള്ള ഒരു പള്ളിയിലേയ്ക്കു ആഴ്ചതോറും അച്ഛന്റെയൊപ്പം പോകാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ അനിയൻകുട്ടനും ഒപ്പം വരും. അവിടെയുള്ള പാവപ്പെട്ട കുട്ടികളെ ചികിത്സിയ്ക്കാനാണു അച്ഛൻ പോകാറുള്ളത്‌. ആ സമയത്ത്‌ അവളേയും അവളുടെ കുഞ്ഞനിയനേയും പള്ളിയ്ക്കടുത്തുള്ള ഒരു കൊച്ചു വീട്ടിലേയ്ക്കു അവിടത്തെ സിസ്റ്റർമാർ കൊണ്ടുപോകും. ആ വീടിന്റെ ചുവരുകളിൽ നിറയേ യേശുവിന്റെ ചിത്രങ്ങൾ ഉണ്ടാകും. കത്തിത്തീർന്ന മെഴുകുണ്ടാവും. അവർ നിറയേ കേക്കു കൊടുക്കും, മിഠായി കൊടുക്കും, ഇഷ്ടമുള്ളതൊക്കെ കൊടുക്കും. അമ്മയുടെ നോട്ടത്തെയൊന്നും പേടിയ്ക്കാതെ അച്ഛൻ വരുന്നവരെ ഇഷ്ടമുള്ളത്ര എന്തും വയറുനിറച്ച്‌ കഴിയ്ക്കാം. സിസ്റ്റർമാരുടെ ഇടയിൽ അവരുടെ വാത്സല്യഭാജനങ്ങളായി, കേന്ദ്രബിന്ദുക്കളായി അവിടങ്ങനെ കൂടുമ്പോൾ അവളും അനിയൻകുട്ടനും അഭിമാനപുളകിതരാകും.

പള്ളിയിൽ നിന്നും ആ കൊച്ചു വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ദൂരെ അകലേയ്ക്കു നോക്കിയാൽ നീല നിറത്തിലുള്ള വലിയ മലകൾ ഉയർന്നു നിൽക്കുന്നതു കാണാം. പരന്നു നീണ്ടു കിടക്കുന്ന സ്ഥലം കാണാം. സിസ്റ്റർമാരുടെ കൂടെ നടക്കുമ്പോൾ അവരുടെ ഒരു പ്രത്യേക മണം അവളുടെ മൂക്കിലുടെ അരിച്ചു കയറും. അവരുടെ അരയിൽ തൂങ്ങികിടക്കുന്ന വലിയ കുരിശുമാലയിൽ തൊട്ടുനോക്കാൻ തോന്നും. അവരുടെ നഗ്നമായി കിടക്കുന്ന കാതുകൾ തലയിലൂടെ ഇട്ടിരിയ്ക്കുന്ന തുണിയ്ക്കിടയിലുടെ കാണാനില്ലേന്ന് എല്ലാ പ്രാവശ്യവും അവൾ പ്രത്യേകം ശ്രദ്ധിയ്ക്കും. അവരുടെ കുപ്പായത്തിന്റെ ഇറക്കം കാൽപാദം തൊടാതെ കണങ്കാലിനു ലേശം മീതെ വരെ മാത്രം കിടക്കുന്നത്‌ അവൾ കൗതുകത്തോടെ നോക്കാറുണ്ട്‌. അവർക്കെല്ലാവർക്കും ഒരേ ശബ്ദം, ഒരേ ഭാഷ, ഒരേ സ്നേഹം എന്നവൾക്കു തോന്നും.

ഇടയ്ക്ക്‌ പള്ളിയിൽ പോയാൽ ഒരു കസേരയിലിരുന്ന് അച്ഛൻ ഓരോ കുട്ടികളേയായി സ്റ്റെതസ്കോപ്പ്‌ വെച്ചു പരിശോധിയ്ക്കുന്നത്‌ കാണാം. രണ്ടു ഭാഗത്തും ഇടവിട്ടിടവിട്ട്‌ നിറയേ വാതിലുകളുള്ള ആ നീണ്ട ഹാളിന്റെ അറ്റത്തേയ്ക്കവൾ നോക്കും. അവിടെ യേശു ചുവരിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. കയ്യിലും കാലിലും ചോരത്തുള്ളികൾ. ആ യേശുവുന്റെ മുമ്പിലിരുന്നാണ്‌ അച്ഛൻ കുട്ടികളെ നോക്കുക. കുരിശിൽ കിടക്കുന്ന യേശു എങ്ങനെ ദൈവമാവും എന്നു പലവട്ടം അവൾ സംശയിച്ചിട്ടുണ്ട്‌. യേശുവിനെ കാണുമ്പോഴൊക്കെ അവൾക്കു സങ്കടമാണു തോന്നുക. യേശുവിന്റെ മുഖത്ത്‌ വേദനയാണെന്നും തോന്നും. ദൈവങ്ങൾ എപ്പോഴും ചിരിയ്ക്കുകയല്ലേ ചെയ്യുക? നല്ല കുപ്പായമൊക്കെ ഇട്ട്‌ കണ്ണെഴുതി പൊട്ടു തൊട്ട്‌ ചിരിച്ചുകൊണ്ടു നിൽക്കുന്ന ദൈവങ്ങളെ കാണാൻ എന്തു ഭംഗിയാ എന്നവൾ ഓർക്കും.
എന്നാലും യേശുവിനേയും അവൾക്കു വലിയ ഇഷ്ടമായിരുന്നു. കുരിശു വരയ്ക്കാനും അവൾ ഇഷ്ടപ്പെട്ടിരുന്നു. അവളൊരിയ്ക്കൽ സ്കൂളിൽ ഒരുച്ചയ്ക്ക്‌ യേശുവിന്റെ സിനിമ കാണുകയുണ്ടായി. അന്ന് ആ സിനിമ കണ്ട്‌ അവളും കൂട്ടുകാരും എല്ലാവരും കരഞ്ഞു. അവളുടെ ശരീരം വേദന കൊണ്ടു പുളയുന്നതായി തോന്നി. അവളുടെ മനസ്സ്‌ അന്ന് ഒരുപാട്‌ വിഷമിച്ചു. അതിനു ശേഷമാണ്‌ യേശുവിനെ അവൾക്കു വലിയ ഇഷ്ടമായത്‌.

പക്ഷേ പിന്നെ പള്ളിയിൽ ചെല്ലുമ്പോഴൊക്കെ അവിടം മുഴുവൻ എന്തൊക്കെയോ അവൾക്കറിയാത്ത കഥകളുറങ്ങികിടപ്പുണ്ടെന്നു തോന്നുമവൾക്ക്‌. പള്ളിയിലെ നിശ്ശബ്ദത തെല്ലൊന്ന് അസ്വസ്ഥമാക്കാറുണ്ട്‌ അവളെ. പള്ളിയിരിയ്ക്കുന്ന പ്രദേശമാകെ ശാന്തമൂകമാണ്‌. മൂകതയിൽ ഉയർന്നുനിൽക്കുന്ന പള്ളിയിലേയ്ക്കു വന്നും പോയുമിരിയ്ക്കുന്ന സിസ്റ്റർമാർ നിശ്ശബ്ദതയുടെ മാലാഖമാരാണെന്ന് അവളറിയാതെ അവൾക്കു തോന്നും. സിസ്റ്റർമാരെ കാണുമ്പോൾ, അവരെല്ലാമറിഞ്ഞ്‌ ചിരിയ്ക്കുന്നതാണെന്നു തോന്നും. അവൾക്കവരോട്‌ ഇഷ്ടം തോന്നാറുണ്ടെന്നു മാത്രമേ അവൾക്കറിയൂ.

കുരിശിലെ യേശുവിനേക്കാളും ഉണ്ണിയേശുവിനെയാണു അവൾക്കു കൂടുതലിഷ്ടം. ഉണ്ണിയേശു ഉണ്ണിക്കണ്ണനെപ്പോലെയാണെന്നു തോന്നും. ഉണ്ണിയേശുവിനു വേദനയില്ല. ഉണ്ണിയേശു കാലിത്തൊഴുത്തിലാണു ജനിച്ചതെന്നവൾക്കറിയാം. ക്ലാസ്സിലെ സിനു ജോസഫിന്റെ വീട്ടിൽ ക്രിസ്ത്മസിനു സ്റ്റാർ തൂക്കുക മാത്രമല്ല ചെയ്യുക ത്രേ, വീടിനു മുന്നിൽ പുൽക്കൂടുണ്ടാക്കി, അതിൽ ഉണ്ണിയേശുവിനെ കിടത്തുകയും ചെയ്യുമത്രേ! അവൾക്കതു കാണാൻ വലിയ ആഗ്രഹമായിരുന്നു. അവളുടെ വീട്ടിലും ക്രിസ്ത്മസിനു ഉള്ളിൽബൾബു കത്തി ചെറിയ ചെറിയ സുഷിരങ്ങളിലൂടെ പ്രകാശം പരത്തുന്ന സ്റ്റാർ കെട്ടിത്തൂക്കാൻ വലിയ ആഗ്രഹമായിരുന്നു. എന്നാലുമത്‌ ആരോടും അവൾ പറഞ്ഞിരുന്നില്ല. ക്രിസ്ത്മസിന്റെ തലേന്നു രാത്രി ക്രിസ്ത്മസ്‌ അപ്പൂപ്പനും കൂട്ടുകാരും വരുന്നതു അവളും അനിയൻകുട്ടനും കാത്തിരിയ്ക്കാറുണ്ട്‌. ഓരോ വീടുകളിലായി കയറിയിറങ്ങി അവർ അവളുടെ വീട്ടിലുമെത്തും, പാട്ടു പാടിക്കൊണ്ട്‌. അപ്പോഴേയ്ക്കും അവർ ഉറങ്ങിക്കഴിയും. ഉറക്കച്ചടവോടെ അച്ഛനുമമ്മയോടൊപ്പം ക്രിസ്ത്മസ്‌ അപ്പൂപ്പനെ കാണുമ്പോൾ അപ്പൂപ്പൻ അവളുടേയും അനിയൻകുട്ടന്റേയും കയ്യിൽ ഇത്തിരിപോന്ന ജീരകമിഠായികൾ വെച്ചുകൊടുക്കാറുണ്ട്‌. ക്രിസ്ത്മസ്‌ അപ്പൂപ്പൻ വരുമ്പോൾ വരവേൽക്കാൻ ഒരു ക്രിസ്ത്മസ്‌ ട്രീ മിറ്റത്ത്‌ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിയ്ക്കാറുണ്ട്‌; ഓണത്തിനു മിറ്റത്ത്‌ പൂവിടുന്ന പോലെ. വിഷുവിനു മിറ്റത്ത്‌ പടക്കങ്ങൾ പൊട്ടിയ്ക്കുന്നപോലെ. ഓണവും വിഷുവും ഒക്കെ വന്നാൽ മുറ്റം എന്തു ഭംഗിയാവും എന്നവൾ ഇടയ്ക്കിടയ്ക്കു ആലോചിയ്ക്കാറുണ്ട്‌. ഓണവും വിഷുവും ഒക്കെ വരാൻ കുറേ ദിവസങ്ങൾ ഇനിയും കഴിയണമായിരിയ്ക്കും എന്നും ചിന്തിയ്ക്കും. ക്രിസ്ത്മസ്‌ വരാൻ അതിലും കുറേ ദിവസങ്ങൾ കഴിയണമായിരിയ്ക്കും എന്നും.

വിഷുവാണവൾക്കു കൂടുതൽ ഇഷ്ടം. കാരണം പടക്കം പൊട്ടിയ്ക്കാലോ. അതിലും കൂടുതൽ ഇഷ്ടം കമ്പിത്തിരിയോടും പൂത്തിരിയോടും, ചക്രത്തോടും തന്നെ. ഓലപ്പടക്കം, മാലപ്പടക്കം അതൊന്നും ഒട്ടും ഇഷ്ടമല്ല. അവളുടെ ചേച്ചിമാരൊക്കെ വലിയ ധൈര്യശാലികളാണു. അവർക്കൊക്കെ പൊട്ടുന്നവയോടും വലിയ ഇഷ്ടമാണു. ഓണത്തിനു പൂവിടാം, പക്ഷേ രാവിലെ പഴനുറുക്കും പപ്പടവുമാണു ഉണ്ടാവുക. അതവൾക്കു ഇഷ്ടമല്ല. പക്ഷേ ഓണത്തിനു പഴനുറുക്കേ ഉണ്ടാവൂ എന്നറിയാവുന്നതുകൊണ്ട്‌, അവൾ വാശിപിടിയ്ക്കാൻ പോവാറില്ല. വാശിപിടിച്ചാലും കാര്യമൊന്നുമില്ല എന്നു മാത്രമല്ല അമ്മ ദേഷ്യപ്പെടുമെന്നതും ഉറപ്പാണു. എന്നാലും അവൾ ഓണവും വിഷുവും ഒക്കെ വരാൻ എപ്പോഴും കാത്തിരിയ്ക്കാറുണ്ട്‌. സ്ക്കൂൾ അടയ്ക്കും, പുതിയ ഉടുപ്പുകൾ എല്ലാവരും തരും, പിന്നെ വീടിന്റെ മുറ്റം കാണാൻ നല്ല ഭംഗിയാവും, പഠിയ്ക്കണ്ട അതൊക്കെ അവൾക്കു വലിയ ഇഷ്ടമാണ്‌. സിനു ജോസഫിന്റെ വീട്ടിലും ക്രിസ്ത്മസ്‌ വരുമ്പോൾ അങ്ങനെയാവും എന്നവൾ ചിന്തിയ്ക്കാറുണ്ട്‌.

അവൾക്കും കുഞ്ഞനിയനും പക്ഷേ പായസത്തേക്കാളും, സദ്യയേക്കാളും ഒക്കെ കൂടുതൽ ഇഷ്ടമുള്ള വേറൊരു സാധനമുണ്ട്‌-കേക്ക്‌. ക്രിസ്ത്മസ്‌ വന്നാൽ ഒരുപാട്‌ കേക്കുകൾ അവളുടെ വീട്ടിലെത്താറുണ്ട്‌. പക്ഷേ അമ്മ കൊടുക്കന്നത്രയുമേ കഴിയ്ക്കാൻ പാടുള്ളു, കൂടുതൽ കഴിച്ചാൽ വയറു കേടുവരുമത്രേ! അമ്മ അങ്ങനെയാണ്‌ എല്ലാം കുറച്ചു കുറച്ചേ തരുള്ളൂ.
പിന്നെ ഇഷ്ടം മീനും, കോഴി ഇറച്ചിയും. അടുത്ത വീട്ടിലെ കുഞ്ഞിത്ത -ഫസലിന്റെ ഉമ്മ- ആണ്‌ അവളെ മീനും കോഴിയും ഒക്കെ കഴിയ്ക്കാൻ ശീലിപ്പിച്ചത്‌. പിന്നെ ക്ലാസ്സിലെ റസിയ ഇടയ്ക്കൊക്കെ അവൾക്കു മീൻ കൊടുക്കാറുണ്ട്‌. അവളുടെ അമ്മ അതൊന്നും വീട്ടിലുണ്ടാക്കാറില്ല, പക്ഷേ അച്ഛൻ അടുത്തു വന്നിരുന്ന്, എല്ലും മുള്ളും ഒക്കെ മാറ്റിക്കൊടുത്ത്‌ എല്ലാം കഴിയ്ക്കാൻപാകമാക്കി കൊടുക്കും. അമ്മയ്ക്കു എപ്പോഴും പേടിയാണ്‌, മുള്ളു തൊണ്ടയിൽ കുടുങ്ങിയാലോ, എല്ലു ഇറങ്ങിപ്പോയാലോ എന്നൊക്കെ. അമ്മ അതൊക്കെ ശ്രദ്ധിച്ചുകൊണ്ട്‌ കയ്യിലൊരു ഗ്ലാസ്സ്‌ വെള്ളവും പിടിച്ചുകൊണ്ട്‌, എന്നാൽ പ്ലേറ്റിലുള്ളതിലൊന്നിലും തൊടാതെ അവളുടേയും കുഞ്ഞനിയന്റേയും കൂടെയിരിയ്ക്കും.

ക്ലാസ്സിലെ സിനു ജോസഫാണ്‌ അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി. സിനു പൊട്ടു തൊടാറില്ല. പകരം നെറ്റിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം മനസ്സിലാക്കാൻ പറ്റുന്ന എണ്ണമയമുള്ള ഒരു കുരിശു വരച്ചിട്ടുണ്ടാവും. സിനുവിനു അഞ്ചു ചേച്ചിമാരും ഒരു ചേട്ടനും ഉണ്ട്‌. സിനു അമ്മയെ അമ്മച്ചീന്നും, അച്ഛനെ അപ്പച്ചൻ എന്നുമായിരുന്നു വിളിച്ചിരുന്നത്‌. സിനുവിന്റെ ചേച്ചിമാർക്കും ചേട്ടനുമൊക്കെ സിനുവിനെപ്പോലെ തന്നെ s-ൽ ആണ്‌ പേരുകൾ. അവരുടെയെല്ലാം പേരുകളവൾക്കു കാണാപാഠമായിരുന്നു. സിനുവിന്റെ വീട്ടിൽ എല്ലാവരും കൂടി എന്തു രസമായിരിയ്ക്കുമെന്നവൾ സങ്കൽപ്പിച്ചു നോക്കും. സിനുവും ചേച്ചിമാരും ചേട്ടനും, അമ്മച്ചിയും അപ്പച്ചനും എല്ലാവരും കൂടി ഞായറാഴ്ച പള്ളിയിൽ പോയി മുട്ടുകുത്തി നിന്ന് യേശുവിനെ നോക്കി കുരിശു വരയ്ക്കുന്നുണ്ടാവും എന്നവൾ എല്ലാ ഞായാറാഴചകളിലും വിചാരിയ്ക്കും.
സിനുവിന്റെ അമ്മച്ചി സിനുവിനെ മോളേ എന്നു വിളിയ്ക്കാറുണ്ട്‌. അവളുടെ അമ്മ അവളെ പേരു മാത്രമേ വിളിയ്ക്കു, അവളുടെ അമ്മ മാത്രമല്ല, വല്യമ്മയും എല്ലാവരും അങ്ങനെയാണ്‌. അതെന്താ അവരൊന്നും മക്കളെ, മോളേ എന്നും മോനേ എന്നുമൊക്കെ സിനുവിന്റമ്മച്ചിയെ പോലെ വിളിയ്ക്കാത്തത്‌, മടിയിലിരുത്തി കൊഞ്ചിയ്ക്കാത്തത്‌, കവിളിൽ എപ്പോഴും ഉമ്മയൊന്നും വെയ്ക്കാത്തത്‌, എന്നൊക്കെ അവൾ ഇടയ്ക്കു ആലോചിച്ചുനോക്കും.

സിനുവിന്റെ വീട്‌ കാണാൻ അവൾക്കെന്നും മോഹമായിരുന്നു. സിനുവിന്റെ വീട്‌ വലുതാണെന്നവൾ മനസ്സിലാക്കിയിട്ടുണ്ട്‌.സിനുവിന്റെ വീട്ടിലാണ്‌ അവളുടെ വീട്ടിലെക്കാളും മുൻപെ ടി.വി വാങ്ങിയത്‌. വീടിനു മുകളിലുണ്ടാവുന്ന ആന്റിന അവൾ മനസ്സിൽ സങ്കൽപ്പിച്ചു നോക്കും. ഒരിയ്ക്കൽ അവളച്ഛനോടു പറയുകതന്നെ ചെയ്തു. ടി.വി ഇല്ലെങ്കിലും സാരല്യ അച്ഛാ, ഒരു ആന്റിനയെങ്കിലും വീടിനു മുകളിൽ വെച്ചുപിടിപ്പിയ്ക്കാൻ.
അവളുടെ അച്ഛനും തൊട്ടപ്പുറത്ത്‌ പുതിയൊരു വീട്‌ വെയ്ക്കുന്നുണ്ട്‌. അതും വലുതാണ്‌. അച്ഛന്റെ ഒപ്പം വീടുപണി നടക്കുന്നേടത്തേയ്ക്ക്‌ അവളെന്നും പോകാറുണ്ട്‌. പുതിയ വീട്‌ അവൾക്കൊരുപാടിഷ്ടമായി. അവൾക്കവിടെ താമസിയ്ക്കാൻ ധൃതിയായിരിയ്ക്കുകയാണ്‌. നിലം അച്ഛൻ മൊസൈക്‌ ചെയ്യാൻ പോവാണത്രേ-അവൾക്കു സന്തോഷായി, സിനുവിന്റെ വീട്ടിലേയും നിലം മൊസൈക്കാണെന്നവൾ ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്‌.

അങ്ങനെ ഒരു ദിവസം സ്ക്കൂളിൽ നിന്നും സിനുവിന്റെ വീട്ടിലേയ്ക്കു പോകാൻ തന്നെ അവളും കൂട്ടുകാരി സിന്ധു.ജി.യും കൂടി ഉറപ്പിച്ചു. സിനു അവരെ വിളിയ്ക്കുകയും ചെയ്തു.
വലിയൊരു പുഴ കടന്നു വേണം സിനുവിന്റെ വീട്ടിലെത്താൻ. നെല്ലിപ്പുഴ എന്നാണാ പുഴയുടെ പേര്‌. പുഴയ്ക്കരികിലാണ്‌ സ്ക്കൂൾ. പുഴ കടന്നു കഴിഞ്ഞാൽ കുറേ ദൂരം നടക്കണം. ആ ഭാഗത്ത്‌ പുഴയിൽ വെള്ളം കുറവേ ഉണ്ടാകൂ, സുഖമായി വെള്ളത്തിലൂടെ ഉരുളൻകല്ലുകളിൽ ചവുട്ടി നടക്കാം. സ്കൂൾ വിടുന്നതിനു മുൻപേ തിരിച്ചെത്താനായിരുന്നു പരിപാടി ഇട്ടത്‌.
അവർ സ്ക്കൂളിൽ നിന്നും നേരെ നടന്നു. സംസാരിച്ച്‌, നടന്നു നടന്ന് എത്രയായിട്ടും വീടെത്താത്തതു കണ്ട്‌ അവളൊന്നു സംശയിച്ചു, ഇനി സ്ക്കൂൾ വിടുന്നതിനു മുൻപ്‌ തിരിച്ചെത്താൻ പറ്റില്ലേ? എന്നാലും സിനുവിന്റെ വീടൊന്നു കാണാതെ ഇനി എന്തായാലും തിരിച്ചു പോണ്ട എന്നവൾ നിശ്ചയിച്ചു.

സിനുവിന്റെ വീട്‌ നല്ല ഭംഗിയായിരുന്നു കാണാൻ. പക്ഷേ അവൾ വിചാരിച്ചതിലും ഇരുട്ടു മുറികളായിരുന്നു കൂടുതലും. എന്നാൽ വീടിന്റെ ഉമ്മറത്തു തന്നെ അവളൊട്ടും പ്രതീക്ഷിയ്ക്കാത്തെ ഒരു ചിത്രം കണ്ടു. അവളെ വല്ലാതെ ആകർഷ്യ്ക്കുന്ന ഒരു ചിത്രം, നീണ്ടിട്ടൊരു ചില്ലുകൂട്ടിൽ വലിയൊരു ചിത്രം - വലിയൊരു മാതാവും, മാതാവിന്റെ മടിയിലൊരു ഉണ്ണിയേശുവും. അവൾക്കതു കണ്ടുകൊണ്ടിരിയ്ക്കാൻ തോന്നി. ആ ഉണ്ണിയേശുവിനു ശരിയ്ക്കും വീട്ടിലെ പൂജാമുറിയിലെ ഉണ്ണിക്കണ്ണന്റെ അതേ ഛായ. അവളതും നോക്കിനിന്നു കുറേ നേരം-ഈയുണ്ണിയേശുവിനെ കാണാൻ നല്ല രസമുണ്ട്‌.
സിനുവും സിന്ധുവും മുറ്റത്തു എന്തൊക്കെയോ കളിയ്ക്കുന്നുണ്ടായിരുന്നു. സിനുവിന്റെ അപ്പച്ചൻ വീട്ടിലില്ല. അമ്മച്ചി അടുക്കളയിലാണ്‌, കേക്ക്‌ എന്തായാലും സിനുവിന്റെ അമ്മച്ചി തരാതിരിയ്ക്കില്ല. ചേച്ചിമാരൊക്കെ വീട്ടിലുണ്ട്‌. സിനുവിന്റെ മൂത്ത ചേച്ചിയ കാണാൻ നല്ല ഭംഗിയുണ്ടെന്നു തോന്നി അവൾക്ക്‌. ആ വീടും വലിയ തോട്ടവും എല്ലാം കണ്ട്‌, അവൾക്കു തിരിച്ചു പോകാനേ തോന്നിയില്ല, അവളുടെ വീടും ഇവിടെയായിരുന്നെങ്കിൽ എന്നോർത്തു കൊണ്ട്‌ അവൾ മിണ്ടാതെ വീടിനുള്ളിൽ അലങ്കരിയ്ക്കാൻ വെച്ചിട്ടുള്ള ഓരോ സാധനങ്ങളേയും നോക്കിക്കൊണ്ട്‌ ഉമ്മറത്തുള്ള വലിയ സോഫയിൽ ഒറ്റയ്ക്കിരുന്നു.

പെട്ടെന്നാണവൾക്കു ഓർമ്മ വന്നത്‌, തന്റെ കൊച്ചനുജൻ സ്ക്കൂൾ ബസ്സിൽ കേറിയിട്ടുണ്ടാകുമോ എന്ന്. എന്നും അവൻ കേറിയിട്ടില്ലേ, എന്നു നോക്കാറുള്ളതാണ്‌. അവൻ ചെറിയ ക്ലാസ്സിലായതുകൊണ്ട്‌ നേരത്തെ തന്നെ ബസ്സിൽ കയറിയിട്ടുണ്ടാവും. ആദ്യത്തെ ദിവസം അവൻ കുറേ നേരം അവളുടെ ക്ലാസ്സിനു മുന്നിൽ ജനാലയിൂടെ അവളേയും നോക്കി, ഒറ്റയ്ക്കു കാത്തു നിന്നിരുന്നു. അന്നവൾക്ക്‌ ക്ലാസ്സിൽ എടുക്കുന്നതൊന്നും ശ്രദ്ധിയ്ക്കാൻ കഴിഞ്ഞില്ല. അവൾക്കു അനിയനെ ക്ലാസ്സിലേയ്ക്കു കൊണ്ടുവന്ന് തന്റെ ഒപ്പം ഇരുത്തണമെന്നു തോന്നി, പക്ഷേ ടീച്ചറോടു പറയാൻ പേടി തോന്നി.
ഇപ്പോൾ അവളുടെ ഹൃദയം മിടിയ്ക്കാൻ തുടങ്ങി. അവൻ ക്ലാസ്സിൽ ഒറ്റയ്ക്കിരിയ്ക്കുകയാവുമോ? ടീച്ചർ അവനെ കാണാതിരിയ്ക്കുമോ? അവൻ ബാഗും മടിയിൽ വെച്ച്‌ ക്ലാസിലെങ്ങാനും ഉറങ്ങിപ്പോകുമോ? അവൾക്കു സ്ക്കൂളിലെത്താൻ ധൃതിയായി. ബസ്സിൽ നിന്നും അവനെ ഇറക്കിയ ശേഷമേ താൻ ഇറങ്ങാറുള്ളു. അവനൊന്നും അറിയില്ല. ബസ്സിൽ അവൻ ഉറങ്ങാറുണ്ട്‌. അവൻ ചെറിയ കുട്ടിയാണ്‌. ചോറുപാത്രം തുറക്കുമ്പോളുണ്ടാവുന്ന മോരിന്റെ മണം കേട്ടാൽ ഛർദ്ദിയ്ക്കും. ഫ്ലാസ്ക്കിലെ പാലിന്റെ മണം കേട്ടാലും ഓക്കാനിയ്ക്കും. അമ്മ അതുകൊണ്ട്‌ ഇപ്പോളവന്‌ മോരും പാലുമൊന്നും കൊടുത്തയയ്ക്കാറില്ല എന്നു പറയുന്നതു കേട്ടിട്ടുണ്ട്‌. സ്ക്കൂളിൽ വന്നുകഴിഞ്ഞാൽ അവൻ പാവമാണ്‌. പക്ഷേ വീട്ടിൽ അവൻ മഹാവികൃതിയാണ്‌. അവളെ കുറേ ഉപദ്രവിയ്ക്കും, ചിലപ്പോൾ അടിയ്ക്കും, ഇടിയ്ക്കും, അച്ഛന്റെ മുറിയിൽ പോയി ആവശ്യമില്ലാത്തതൊക്കെ വലിച്ചിടും, ശ്രധിച്ചില്ലെങ്കിൽ മരുന്നൊക്കെയെടുത്ത്‌ കുടിയ്ക്കും. അവൻ അടുക്കളയിലേയ്ക്കു വരാതിരിയ്ക്കുവാൻ അമ്മ അടുക്കളവാതിലിൽ അപ്പുആശാരിയോടു പറഞ്ഞ്‌ ഒരു 'അത്താണി' പിടിപ്പിച്ചു വെച്ചിട്ടുണ്ട്‌. അവൻ അടുക്കളയിലെത്തിയാൽ കിണറ്റിലേയ്ക്കു കയ്യിൽകിട്ടിയതൊക്കെ വലിച്ചെറിയും. അവിടെം ഇവിടെം ഒക്കെ മൂത്രമൊഴിയ്ക്കും.
അമ്മയുടെ തൊട്ടടുത്ത്‌ ഒരു കുഞ്ഞുവാവയായി അവൻ കിടന്നിരുന്നത്‌ ഇപ്പോഴും അവൾക്കോർമ്മയുണ്ട്‌. അവനെ അവൾക്കെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു, അത്രയ്ക്കു തടിച്ചിട്ടായിരുന്നു അവൻ. അവനുണരുമ്പോൾ അവന്റെ തൂക്ക്‌ ആട്ടുന്ന ജോലി അവൾക്കായിരുന്നു. അമ്മ പാടുന്ന പാട്ടൊക്കെ ഓർത്തെടുത്ത്‌ അവനു പാടിക്കൊടുത്തിരുന്നു അവൾ. അവന്റെ കഴുത്തിൽ ആലിലയിൽ കാലിന്റെ പെരുവിരൽ കുടിച്ചു കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ലോക്കറ്റുള്ള ഒരു മണിമാല ഇട്ടുകൊടുത്തിട്ടുണ്ടായിരുന്നു അമ്മ.

സിനുവിന്റെ അമ്മ കേക്കും ബിസ്ക്കറ്റും ഒക്കെ തന്നു. ടി.വി ഓൺ ചെയ്തു. പക്ഷേ ഒന്നും കഴിയ്ക്കാൻ തോന്നുന്നില്ല. ടി.വി യും കാണാൻ തോന്നുന്നില്ല. അവൾക്കെങ്ങനെയെങ്കിലും സ്ക്കൂളിൽ തിരിച്ചെത്താൻ ധൃതിയായി. അവളൊരു കഷ്ണം കേക്ക്‌ കയ്യിൽ തന്നെ പിടിച്ചു. എല്ലാവരും ടി.വിയിൽ നോക്കിയിരിയ്ക്കുകയാണ്‌. സിനു അവളുടെ അമ്മച്ചിടെ മടിയിൽ കയറിയിരിയ്ക്കുന്നു. അമ്മച്ചി അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരിയ്ക്കുന്നു. സിന്ധു കേക്കും ബിസ്ക്കറ്റുമൊക്കെ എടുത്തു കഴിയ്ക്കുന്നുണ്ട്‌. അവൾക്കവിടെ നിന്നും ഓടിപ്പോകാൻ തോന്നി. അനിയൻകുട്ടൻ സ്ക്കൂൾബസ്സിൽ കയറിയിട്ടുണ്ടാവില്ലേ എന്നോർത്തിട്ട്‌ അവൾക്കിരുപ്പൊറയ്ക്കാതെയായി. അവസാനം ഒരുകണക്കിന്‌ സിനുവിന്റെ വീട്ടിൽ നിന്നുമിറങ്ങി സ്ക്കൂളിലേയ്ക്കു നടക്കാൻ തുടങ്ങി. വഴിയിൽ സിന്ധുവിനൊടു പറഞ്ഞു-അപ്പോൾ അവളും ആകെ പരിഭ്രമിച്ചിരിയ്ക്കുകയാണ്‌. അവളുടെ സംശയം സ്ക്കൂൾ ബസ്സെങ്ങാനും പോയിട്ടുണ്ടാകുമോ എന്നായിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല, ഓടി. കിതച്ചുകൊണ്ടോടി. പുഴയിലുടെ ഓടി. ഓടിയും നടന്നും അവസാനം സ്ക്കൂളിലെത്തിയപ്പോൾ അവർക്കു രണ്ടുപേർക്കും വല്ലാതെ പേടി തോന്നി. ക്ലാസ്സുകളൊക്കെ അടച്ചിട്ടിരിയ്ക്കുന്നു. സ്ക്കൂളിനു ചുറ്റും പാടമായതു കൊണ്ട്‌, എല്ലാം ഒഴിഞ്ഞു നിശബ്ദമായി കിടക്കുന്നു. ഒരു കുന്നും കൂടി കയറി വേണം സ്ക്കൂൾ ബസ്‌ നിൽക്കുന്നിടത്തേയ്ക്കെത്താൻ. അവർ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. അവർ ഒഴിഞ്ഞ ക്ലാസ്‌ വരാന്തയിലൂടെ പേടിച്ചു പേടിച്ചു നടന്നു. കുന്നു കയറി. ബസ്സു കിടക്കേണ്ട സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. ഹൃദയമിടിപ്പ്‌ വർദ്ധിച്ചു വന്നു. എന്തു ചെയ്യണമെന്നൊരു നിശ്ചയവുമില്ല. ബസ്സ്‌ പോയിരിയ്ക്കുന്നു! ഇനിയെങ്ങനെ വീട്ടിലെത്തും? സ്ക്കൂളിൽ ആരുമില്ല. ഒഴിഞ്ഞുകിടക്കുന്ന പാടത്ത്‌ സ്ക്കൂൾ നെടുന്നനെ നിൽക്കുന്നത്‌ കുന്നുമ്പുറത്ത്ന്ന് നോക്കിയാൽ കാണാം.


സിന്ധു പറഞ്ഞു-നമുക്കു നടക്കാം. അവൾ വഴിയെല്ലാം ഓർത്തുവെച്ചു. ശരി നടക്കുക തന്നെ. അവൾ കുഞ്ഞനുജനെ പറ്റിയോർത്തു. അമ്മയെ പറ്റിയൊർത്തു. അച്ഛനോ? വീട്ടിലെത്തിയാലത്തെ സ്ഥിതി... അവൾ കയ്യിലെ കേക്കിന്റെ കഷ്ണം അപ്പോഴും സൂക്ഷിച്ചു വെച്ചിരുന്നു.
അവരുടെ നടത്തത്തിന്റെ വേഗത കൂടി. ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. തൊണ്ടയിൽ എന്തോ കുരുങ്ങിക്കിടന്ന് വല്ലാതെ വേദനിപ്പിച്ചു. കാലുകൾ വിറച്ചിട്ട്‌ മുൻപോട്ട്‌ നീങ്ങുന്നില്ല.
അവസാനം പകുതിയായപ്പോൾ അവരുടെ സ്ക്കൂൾ ബസ്സിലെ സുരേഷേട്ടൻ വരുന്നതു കണ്ടു. ഒന്നും മിണ്ടാതെ സുരേഷേട്ടന്റെ കൂടെ ഓട്ടോറിക്ഷയിൽ കയറി വീട്ടിൽ വന്നിറങ്ങി. സുരേഷേട്ടൻ "ദെവിടേർന്നു?"? എന്നു ചോദിച്ചു. വീട്ടിൽ വന്നിറങ്ങിയപ്പോൾ മുന്നിലുണ്ട്‌ അനിയൻകുട്ടൻ യൂണിഫോമൊക്കെ ഊരി, ഒരു ട്രൗസർ മാത്രമിട്ട്‌ അവളേയും കാത്തു നിൽക്കുന്നു.
"ഓപ്പളെന്താ ബസ്സിൽ വരാഞ്ഞ്‌"? അവനൊരൊറ്റ ചോദ്യം. "എല്ലാവരും കൊറേ നേരം തെരഞ്ഞു ഓപ്പോളെ".

അവൾക്കൊന്നും പറയാൻ പറ്റിയില്ല. അച്ഛനുണ്ട്‌ ഓടി വരുന്നു. അമ്മ എവിടെ? അനിയന്റെ ശബ്ദം പിന്നിൽ നിന്നും-"അമ്മ ഇല്ലാത്തത്‌ നന്നായി. അല്ലെങ്കിൽ ഇപ്പോൾ ഓപ്പൾക്കു നല്ല അടി കിട്ട്യേനേ." ആരോടും ഒന്നും മിണ്ടിയില്ല. സങ്കടം പൊട്ടിയൊഴുകി. സുരേഷേട്ടൻ അച്ഛനോട്‌ എന്തൊക്കെയോ സംസാരിയ്ക്കുന്നതു കേട്ടു.കയ്യിലെ കേക്കിന്റെ കഷ്ണം എവിടെയോ വീണു പോയിരുന്നു.

അന്നു രാത്രി ജനാലച്ചോട്ടിൽ, കൊതുവലയ്ക്കുള്ളിൽ അനിയൻകുട്ടന്റെ കൂടെ കിടന്നുറങ്ങുമ്പോൾ അവളൊരു സ്വപ്നം കണ്ടു. യേശൂനെ. വലിയൊരു ആലിലയിൽ നിറഞ്ഞുനിൽക്കുന്ന യേശു. യേശു ചിരിയ്ക്കുന്നുമുണ്ടായിരുന്നു, ഉണ്ണിക്കണ്ണനെ പോലെ. യേശൂനപ്പോൾ വേദനിയ്ക്കുന്നുണ്ടായിരുന്നില്ല.

Thursday, October 16, 2008

ഒരു ചോദ്യം

അവന്‍ മുകളിലേയ്ക്കു നോക്കി, ആ കണ്ണുകളിലേയ്ക്ക്‌.

അയാളുടെ പുതിയൊരു നിറത്തിലുള്ള പാന്റില്‍ അവനേക്കാളും നീളമുള്ള കാലുകളോട്‌ അവന്‍ ചേര്‍ത്തു നിര്‍ത്തപ്പെട്ടു ഒരു നിമിഷം. അവന്റെ കുറ്റിമുടി അയാളുടെ അര മുറുക്കിയിട്ടുള്ള ബെല്‍റ്റിലെത്തുന്നില്ല.
ചുളിയാത്ത ഫുള്‍ സ്ലീവ്‌ കൈകളാല്‍ അവന്റെ മുഖം ഉയര്‍ത്തപ്പെട്ടപ്പോഴും, അവന്റെ കവിളില്‍ മീശ മറയ്ക്കുന്ന ചുണ്ടുകളാല്‍ വിറയ്ക്കുന്ന ഒരു ഉമ്മ പതിപ്പിച്ചപ്പോഴും അവന്‍ തിരിച്ചൊന്നും പറഞ്ഞില്ല. തല തിരിച്ചില്ല. ഉമ്മ കൊടുത്തില്ല.
ഒടുവില്‍ ഒരൊറ്റ പെട്ടി മാത്രമുള്ള ട്രോളി മുന്നിലേയ്ക്കുന്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ ടിക്കറ്റും പാസ്പോര്‍ട്ടും ഒരു പേനയും കുത്തനെ നിര്‍ത്തി വിമാനത്താവളമെന്ന കോണ്‍ക്രീറ്റ്‌ ഗുഹയിലേയ്ക്ക്‌ സാവധാനത്തിലയാള്‍ കയറിപോകുമ്പോള്‍ ആകാംക്ഷയോടെ അവന്‍ നോക്കി നിന്നു.
പക്ഷെ അവനു കരയാന്‍ തോന്നിയില്ല.

"അറിയോ? എന്റെ ഫ്രണ്ട്സ്‌ എല്ലാരും അവര്‌ടെ അച്ചന്മാരുടെ കൂടെയാ എപ്പഴും പൊറത്തു പോണ്‌. എനിയ്ക്ക്‌ മാത്രാ..
അച്ചനെന്തിനാ എന്നോടെപ്പഴും വരണ്ടാന്ന് പറയണത്‌?
കണ്ടോളൂ, അച്ചന്‍ ഫോണ്‍ ചെയ്യുമ്പോ ഞാന്‍നി മിണ്ടേല്യ. "

സന്ധ്യക്ക്‌ പഠിയ്ക്കാന്‍ പുസ്തകം തുറന്നപ്പോള്‍
തലേ ദിവസം എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തില്‍ വൃത്തിയില്‍ പേരെഴുതി വെച്ചിട്ടുള്ള പെട്ടിയ്ക്കു മുകളിലിരുന്ന് എന്തൊക്കെയാ പറഞ്ഞത്ന്ന് അവനോര്‍മ്മ വന്നു.

അപ്പോഴാണ്‌
ഒരു മഴയത്ത്‌ അവനറിയാതെ എന്നാല്‍ അവനു മാത്രമായി വാങ്ങിക്കൊണ്ടുവന്ന സൈക്കിളോടിച്ച്‌ വീണുപൊട്ടിയ മുട്ടിലെ മുറിവ്‌ നീറാന്‍ തുടങ്ങിയത്‌.
മുന്‍പിലിരുന്ന പുസ്തകത്തിലെ അക്ഷരങ്ങള്‍ മുഴുവനും കണ്ണില്‍ കുതിര്‍ന്നത്‌.
കവിളത്തെ ഒരു ഉമ്മയില്‍ ഉപ്പുരസം കിനിഞ്ഞതും.

അച്ഛനെന്തേ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞ്‌ എന്നെ?

Monday, January 21, 2008

മുല്ലപ്പൂവും കടലാസുപൂവും.

ഒരിയ്ക്കല്‍ ഒരു പൂന്തോട്ടത്തില്‍ ഒരു മുല്ലച്ചെടിയും കടലാസുപൂവ് ചെടിയും ഒരുമിച്ചു മുളച്ചു.
അവര്‍ രണ്ടു പേരും സുഹ്ര്‌ത്തുക്കളായി. ഇരുവരും, ദിനം പ്രതി തങ്ങള്‍ വളര്‍ച്ച വെയ്ക്കുന്നതും മേനിയില്‍ ഇലകളുണ്ടാവുന്നതും പരസ്പരം കണ്ടാനന്ദിച്ചു.
മുല്ലച്ചെടി തനിയ്ക്കായി ഒരുക്കിയിരിയ്ക്കുന്ന പന്തലില്‍ പടര്‍ന്ന് പന്തലിച്ചു. കടലാസു ചെടി നിറയേ ഇലകളുമായി തൂങ്ങി നില്‍ക്കുന്ന ചെറിയ കൊമ്പുകളോടെ തഴച്ചു വളര്‍ന്നു.
ഇരുവരും ഒരുപോലെ സൂര്യഭഗവാനെ ദിനവും ധ്യാനിച്ചു, ആരാധിച്ചു, പ്രണയിച്ചു.

അങ്ങനെയിരിയ്ക്കേ രണ്ടുപേരും ഒരേസമയത്തു തന്നെ പുഷ്പിയ്ക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രണ്ടു പേരും അവരവരുടെ പൂവുകളെ സ്വപ്നം കണ്ടു. ആകാംക്ഷയോടെ കാത്തിരുന്നു. പരസ്പരം സ്വപ്നങ്ങള്‍ പങ്കിട്ടു.

മുല്ല അവിടവിടെയായി മൊട്ടിട്ടു. കടലാസു ചെടിയില്‍ അങ്ങിങ്ങായി ചുകന്ന പൂക്കള്‍ ഉണ്ടായി.
പൂക്കള്‍ ഉണ്ടായിക്കഴിഞ്ഞപ്പോഴേയ്ക്കും, രണ്ടു പേരും മനസ്സുകൊണ്ട് പതുക്കെപ്പതുക്കെ അകലാന്‍ തുടങ്ങിയിരുന്നു. മിണ്ടാട്ടം തിരെ കുറഞ്ഞിരുന്നു.
മുല്ല തന്റെ വിരിഞ്ഞു വന്ന പൂക്കളെ താലോലിച്ച്, അവയുടെ സുഗന്ധം ആസ്വദിച്ച്, അഴക് നോക്കികണ്ട്, എല്ലാം മറന്നു നിന്നു.
കടലാസു ചെടി, തന്റെ പൂക്കളെ ദയനീയമായി നോക്കി. അവര്‍ക്കെന്തേ സുഗന്ധമില്ലാത്തതെന്ന് വ്യസനിച്ചു. അവര്‍ക്കെന്തേ മുല്ലയുടെയത്രേം അഴകില്ലെന്ന് നിരാശ പൂണ്ടു.
മുല്ല തല ഉയര്‍ത്തിപ്പിടിച്ചു നിന്നു. കടലാസു ചെടി തല താഴ്ത്തിയും നിന്നു.

ദിവസങ്ങള്‍ കടന്നു പോയി..
രണ്ടു ചെടികളിലേയും പൂക്കള്‍ വാടി കൊഴിഞ്ഞു വീണു.
എന്നിട്ടും ചെടികള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം പഴയ പോലെ സംസാരിയ്ക്കാനായില്ല. മുല്ല കടലാസുചെടിയെ അവഗണിച്ചു. കടലാസു ചെടി മുല്ലയെ നോക്കി അസൂയ കൊണ്ടു.

അങ്ങനെയിരിയ്ക്കേ രണ്ടു പേരും വീണ്ടുമൊരുനാള്‍ സൂര്യഭഗവാന്റെ അനുഗ്രഹത്തോടെ പുഷ്പിയ്ക്കാനൊരുങ്ങി.
മുല്ലയ്ക്ക് പ്രാര്‍ത്ഥിച്ച പോലെ തന്നെ ഇലകള്‍ മറയ്ക്കുമാറ്‌ നിറയേ മൊട്ടിടാനായി. മുല്ലമൊട്ടുകള്‍ തോട്ടം മുഴുവന്‍ സുഗന്ധം പരത്തി. വഴിയില്‍ പോകുന്നവരെയൊക്കെ ആകര്‍ഷിച്ചു. മുല്ലച്ചെടി അത്യധികം സന്തോഷിച്ചു, അഭിമാനിച്ചു.
എന്നാല്‍ കടലാസു പൂവിന് പ്രാര്‍ത്ഥിച്ച പോലെ സുഗന്ധമുള്ള പൂക്കളെ പുഷ്പിയ്ക്കാനായില്ല. മുല്ലമൊട്ടിന്റെയത്രയും അഴക് അവയ്ക്കു കണ്ടെത്താനുമായില്ല.
ഇലകളെ മറച്ചു പൂത്തു നില്‍ക്കുന്ന, ഭംഗിയുള്ള അതിന്റെ ചുകന്ന പൂക്കളെ ആരും നോക്കിയതുമില്ല.

ഒരു സുപ്രഭാതത്തില്‍ ഒരു പറ്റം സ്ത്രീകള്‍ മുല്ലച്ചെടിയില്‍ ആക്ര്‌ഷ്ടരായി തോട്ടത്തിലേയ്ക്ക് വന്നു. പന്തലിച്ച മുല്ലയെ അവര്‍ പൊതിഞ്ഞു. എന്നിട്ട് മുല്ലമൊട്ടുകളെ ഇലകളോടെ കയ്യിലേന്തി വാസനിച്ചപ്പോള്‍ മുക്കുത്തിയിട്ട മൂക്കിന്റെയറ്റം അതില് സ്പര്‍ശിച്ചു. അവരുടെ ചുണ്ടുകള്‍ ഇലകളേയും. സുഗന്ധത്തില്‍
മോഹിതരായി അവരോരോ മൊട്ടുകളായി ഇറുക്കാന്‍ തുടങ്ങി.
അവര്‍ ആഞ്ഞ് കയ്യെത്തിച്ച് മൊട്ട് ഇറുക്കുമ്പോള്‍, മുല്ലവള്ളികള്‍ അവരുടെ കഴുത്ത് തൊട്ടു, മാറിലേയ്ക്ക് വീണു. എവിട്ന്നോ ഓടി വന്നൊരു കൊച്ചു പെണ്‍കുട്ടി മുല്ലയെ ഉമ്മ വെച്ചു.
കടലാസു ചെടിയ്ക്ക് അസൂയ തോന്നി. മനുഷ്യസ്പര്‍ശമേല്‍ക്കാനുള്ള വിധി തനിയ്ക്കില്ലെന്ന് ദുഃഖിച്ചു. തലയുയര്‍ത്തി അത് സൂര്യ ഭഗവാനെ മനം നൊന്ത് പ്രാര്‍ത്ഥിച്ചു.
“അടുത്ത ജന്മത്തിലെങ്കിലും ഒരു മുല്ലച്ചെടിയുടെ ജന്മമെടുക്കാനനുഗ്രഹിയ്ക്കണേ..“

അപ്പുറത്ത്, മുല്ലച്ചെടിയുടെ ഉള്ളം വേദന കൊണ്ട് പുളഞ്ഞു. അതിനകം ശൂന്യമായ തന്റെ മേനിയില്‍, ബാക്കിയിരിയ്ക്കുന്ന സുഗന്ധം അവളില്‍ നീറ്റലുണ്ടാക്കി. പുഷ്പിച്ചിടത്തു നിന്നും ചോര പൊടിഞ്ഞു.
അവള്‍ തല കുനിച്ചു. സൂര്യഭഗവാനെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു,

“അടുത്ത ജന്മത്തില്‍ സുഗന്ധവും, അഴകുമില്ലാത്ത പൂക്കളെ പുഷ്പിയ്ക്കുന്നവളായി ജന്മം തരണേ..”

സൂര്യഭഗവാന്‍ ചിരിച്ചു.

Tuesday, October 23, 2007

പനിനീര്‍പൂ

"അമ്മേ,അമ്മേ.. തങ്കൂട്ടിയ്ക്ക്‌ മാത്രം സ്കൂളില്‌ പോണ്ട ട്ടൊ.. ഏട്ടന്‍ വേണങ്കില്‍ പൊക്കോട്ടെ.. ഇനിയ്ക്ക്‌ വീട്ടിലിര്‌ന്നാല്‍ മതി, ട്ടൊ അമ്മേ.. അമ്മേ ട്ടൊ.....ട്ടോ..."



മൂന്നര വയസ്സുള്ള തങ്കക്കുട്ടി അമ്മയുടെ സമ്മതത്തിന്റെ മൂളല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടി. രണ്ട്‌ രണ്ടര വയസ്സാകുമ്പോഴേയ്ക്കും തന്നെ നന്നായി സംസാരിയ്ക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു അവള്‍, തങ്കം - അമ്മയുടേയും അച്ഛന്റേയും അഞ്ചില്‍ പഠിയ്ക്കുന്ന ഏട്ടന്റേയും തങ്കൂട്ടി -



ഇത്‌ പലതവണ ആവര്‍ത്തിച്ചപ്പോള്‍ അമ്മ ഉറപ്പിച്ചു, " ഉം... ഇവള്‍ സ്കൂളില്‍ പോകാറായാല്‍ വാശി പിടിയ്ക്കും എന്നതിന്‌ ഒരു സംശയവും വേണ്ട".. അമ്മ മാനസികമായും ശാരീരികമായും തയ്യാറെടുത്തു തുടങ്ങി. ബന്ധു മിത്രാദികളോട്‌ മുന്‍ കൂട്ടി പറഞ്ഞു വെച്ചു, "തങ്കം കരയുമെന്ന് ഉറപ്പാ.."



അങ്ങനെ തങ്കൂട്ടിയെ നേര്‍സറിയില്‍ ചേര്‍ക്കാനുള്ള സമയം അടുത്തെത്തിയപ്പോഴേയ്ക്കും അമ്മ ഒരു യുദ്ധത്തിനു വേണ്ട തയ്യാറെടുപ്പെടുത്തു കഴിഞ്ഞിരുന്നു. എന്തൊക്കെയാ വേണ്ടി വരാന്നറിയില്ലല്ലോ..



എന്നാല്‍, തങ്കക്കുട്ടി ഉത്സാഹത്തോടെ പുതിയ വാട്ടര്‍ബോട്ടിലും, ലഞ്ച്‌ ബോക്സും ഒക്കെ കടയില്‍ നിന്നും തിരഞ്ഞെടുത്തു. പുതിയ ബാഗില്‍ ബാര്‍ബിയുടെ ചിത്രം കണ്ട്‌ അവളുടെ മനസ്സ്‌ പൂത്തുലഞ്ഞു. അവളത്‌ നിലത്ത്‌ വെയ്ക്കാതെ കൊണ്ടു നടന്നു. വെള്ളം കുടി എപ്പോഴും പുതിയ വാട്ടര്‍ബോട്ടിലില്‍ നിന്നുമാക്കാന്‍ തീരുമാനിച്ചു. "തങ്കം, അത്‌ ഇപ്പൊ തന്നെ കേടു വരുത്തണ്ട" എന്ന അമ്മയുടെ സ്നേഹ ശാസനയൊന്നും ആ കുഞ്ഞു ചെവിയിലൂടെ പോയതേയില്ല. പുതിയ യൂണിഫോം തുന്നിച്ച്‌ അച്ഛന്‍ കൊണ്ടു വന്നപ്പോള്‍ സന്തോഷം കൊണ്ട്‌ തുളിച്ചാടി, "ഇപ്പൊ തന്നെ ഇത്‌ ഇടണം" എന്ന് പറഞ്ഞ്‌ അമ്മയുടെ പിന്നാലെ നടന്നു.



തങ്കക്കുട്ടിയുടെ സന്തോഷം അമ്മയുടെ മനസ്സിനെ ഒന്നയച്ചു വിട്ടു - "പുതിയ സാധനങ്ങളൊക്കെ കണ്ട്‌ മയങ്ങിയ സ്ഥിതിയ്ക്ക്‌ അവളിനി കരയില്ലായിരിയ്ക്കും..." ഒരു വ്യാമോഹം ഉള്ളില്‍ മൊട്ടിട്ടു.



ചേരലൊക്കെ കഴിഞ്ഞ്‌ നേര്‍സറിയില്‍ പോകേണ്ട ആദ്യ ദിവസമായി. തങ്കക്കുട്ടി ബാര്‍ബി ബാഗും, വാട്ടര്‍ ബോട്ടിലും, ലഞ്ച്‌ ബോക്സും, ഷൂസും സോക്സും ഒക്കെ എടുത്ത്‌ തയ്യാറായി. അമ്മയുടെ ഹൃദയ മിടിപ്പ്‌ വേര്‍തിരിച്ച്‌ കേള്‍ക്കാന്‍ തുടങ്ങി, "ഇപ്പൊ കരയും, ഇപ്പൊ കരയും" എന്ന് അമ്മ ഓരോ നിമിഷവും കാതോര്‍ത്തു. പക്ഷെ, അമ്മയുടെ വിരല്‍ത്തുമ്പ്‌ പിടിച്ചു കൊണ്ട്‌ സന്തോഷത്തോടെ തങ്കക്കുട്ടി ഗെയ്റ്റിനു പുറത്തു കടക്കുകയാണുണ്ടായത്‌.





സ്കൂളില്‍ ചെന്നപ്പോള്‍ സ്ഥിതി അതി ദയനീയം. കുട്ടികളുടെ അലമുറയിടല്‍ പുറത്തേയ്ക്ക്‌ കേള്‍ക്കാം. ടീച്ചര്‍മാരും ആയമാരും കുട്ടികളെ അകത്തേയ്ക്ക്‌ ബലമായി പിടിച്ചു കൊണ്ടു പോയി വാതിലടയ്ക്കുന്നു. അച്ഛനമ്മമാര്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തരായി, പുറത്ത്‌ തന്നെ നിലയുറപ്പിയ്ക്കുന്നു. ഒരു കൊച്ചു കുട്ടി നിലത്ത്‌ കിടന്നുരുണ്ട്‌ കരയാനുള്ള ശേഷി പോലും നഷ്ടപ്പെട്ട്‌, തേങ്ങല്‍ മാത്രം ബാക്കിയായി തുടുത്ത മുഖവുമായി മണ്ണില്‍ കിടക്കുന്നു. ആയ അവനെ പതുക്കെ എടുത്തു കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ട്‌, കുട്ടിയുടെ മാതാപിതാക്കളോട്‌ കണ്‍ വെട്ടത്ത്‌ നിന്നും മാറി നില്‍ക്കുവാന്‍ ആജ്ഞാപിയ്ക്കുന്നു.. അലിയുന്ന മനസ്സോടെ അച്ഛനമ്മമാര്‍ അവിടെ നിന്നും മാറി നില്‍ക്കുന്നു. അമ്മയുടെ വിരലിലെ കുഞ്ഞു കയ്യിന്റെ പിടി മുറുകി. അമ്മ സ്വയമറിയാതെ തന്നെ തങ്ക കുട്ടിയെ ഒക്കത്തെടുത്തു വെച്ചു പോയി. അവള്‍ അമ്മയുടെ തോളില്‍ തല ചായ്ച്ചു, ഭയത്തോടെ.



ഒരു ടീച്ചര്‍ വന്ന് അവളെ അമ്മയുടെ കയ്യില്‍ നിന്നും വാങ്ങി ക്ലാസ്സിലേയ്ക്ക്‌ കൊണ്ടു പോയി. അമ്മയുടെ ഹൃദയഭാരം വല്ലാതെ കൂടി, ഭാവപകര്‍ച്ചകളോടെ അമ്മ അവളെ തുളുമ്പുന്ന സ്നേഹവാല്‍സല്യങ്ങളോടെ നോക്കി.. തങ്കക്കുട്ടി ടീച്ചറുടെ തോളില്‍, അമ്മയെ നോക്കി മിണ്ടാതെ കിടക്കുന്നു!



അമ്മയ്ക്ക്‌ സമാധാനവും അഭിമാനവും ഒരുപോലെ തോന്നി, ആ രംഗം കണ്ടിട്ട്‌. മറ്റ്‌ മാതാപിതാക്കളും അദ്ഭുതത്തോടെ തന്നെ നോക്കുന്നുണ്ടെന്ന് അമ്മയ്ക്ക്‌ മനസ്സിലായി. "മോള്‍ക്ക്‌ ഒരു വാശിയുമില്ല ട്ടൊ, ഷി ഈസ്‌ പെര്‍ഫക്റ്റ്‌ ലി ആള്രൈറ്റ്‌.." ടീച്ചര്‍ അമ്മയോട്‌ പറഞ്ഞു, ക്ലാസ്സ്‌ കഴിഞ്ഞ്‌ തങ്കക്കുട്ടിയെ അമ്മയെ ഏല്‍പ്പിയ്ക്കുമ്പോള്‍. അന്ന് തങ്കക്കുട്ടിയ്ക്ക്‌ രണ്ട്‌ കവിളും നിറച്ച്‌ ഉമ്മകള്‍ കിട്ടി, അമ്മ വക.



മറ്റു മാതാപിതാക്കളുടെ 'കഷ്ടപ്പാടുകള്‍' അമ്മ ശ്രദ്ധാപൂര്‍വം കേട്ടു, ഉള്ളിലെ സന്തോഷം മറച്ചു വെച്ചു കൊണ്ട്‌. "മോള്‍ക്ക്‌ കരച്ചിലൊന്നുമില്ലേ.." തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ "ഏയ്‌ ഒട്ടുമില്ല" എന്ന് ഉത്സാഹത്തോടെ മറുപടി പറഞ്ഞു. തന്റെ ബന്ധുക്കളോടും അവര്‍ തെല്ലും ശങ്കകളില്ലാതെ സന്തോഷത്തോടെ പറഞ്ഞു, "തങ്കത്തിനൊട്ടും മടിയില്ല നേര്‍സറിയില്‍ പോകാന്‍" എന്ന്.





അങ്ങനെ തങ്കക്കുട്ടി അമ്മയുടെ മിടുക്കി കുട്ടിയായി ദിവസവും നേര്‍സറിയില്‍ പോയി വന്നു. രാവിലെ ചുറുചുറുപ്പോടെ എണീറ്റ്‌, പല്ലൊക്കെ തേച്ച്‌, ഒരു വാശിയും ബഹളവുമില്ലാതെ, ബസ്സില്‍ കേറി അമ്മയ്ക്ക്‌ റ്റാറ്റ കാണിച്ച്‌ ചിരിച്ചുകൊണ്ട്‌ പോവുകയും, ഉച്ചയ്ക്ക്‌ മിടുക്കിയായി അമ്മയുടെ അരികിലേയ്ക്ക്‌ ബസ്സില്‍ നിന്നും ഇറങ്ങി ഓടിയണയുകയും ചെയ്തു. അമ്മയ്ക്ക്‌ പുതിയ പുതിയ "റൈംസ്‌" ഒക്കെ പാടി കേള്‍പ്പിച്ചു കൊടുത്തു, അത്‌ മാത്രമല്ല, വീട്ടില്‍ വരുന്നവര്‍ക്കും വഴിയില്‍ പോകുന്നവര്‍ക്കും ഫോണിലും എന്നുവേണ്ട എല്ലാവര്‍ക്കും അവള്‍ ഉത്സാഹത്തോടെ റൈംസ്‌ പാടി കൊടുത്ത്‌, അവരുടെയൊക്കെ പ്രശംസ പിടിച്ചു പറ്റി. "സ്കൂളില്യ്ക്ക്‌ പോവാന്‍ തൊടങ്ങ്യോ"? എന്ന ചോദ്യങ്ങള്‍ക്ക്‌, "സ്കൂളില്യ്ക്കല്ല, തങ്കൂട്ടി നേര്‍സറീല്യ്ക്കാ പോണത്‌" എന്ന് തിരുത്തി കൊടുക്കന്നത്‌ കേട്ട്‌ അമ്മയ്ക്ക്‌ അവളോടുള്ള വിശ്വാസവും വര്‍ദ്ധിച്ചു വന്നു.



അപ്പോഴും മറ്റു പല കുട്ടികളും കരച്ചിലും വാശിയും തുടര്‍ന്നു കൊണ്ടിരുന്നു, അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാടുകളും. അമ്മയ്ക്കാണെങ്കിലോ, തയ്യാറാക്കി വെച്ചിരുന്ന 'യുദ്ധ സന്നാഹങ്ങള്‍' ഒരോന്നായി വലിച്ചെറിഞ്ഞ്‌, ആശ്വാസത്തോടെ ഇനി ഒന്നു കാലു നീട്ടിയിരിയ്ക്കാമല്ലോ എന്ന മട്ട്‌.





അങ്ങനെയിരിയ്ക്കെ, എല്ലാം ശാന്തമായപ്പോളാണ്‌ ഒരു ദിവസം തങ്കക്കുട്ടിയ്ക്ക്‌ ഒന്നിടയാന്‍ തോന്നിയത്‌. യോണിഫോമും ഷൂസും എല്ലാം ഇട്ട്‌ ബാഗും കയ്യില്‍ പിടിച്ച്‌ നില്‍ക്കുമ്പോള്‍, പെട്ടെന്ന് ഒരു ബോധോദയം."ഇനിയ്ക്കിന്ന് നേര്‍സറീല്‌ പോണ്ട " എന്നൊരൊറ്റ പിടിവാശി, അച്ഛന്റെ ചാരുകസേരയില്‍, കാലില്‍ന്മേല്‍ കാലും വെച്ചു കൊണ്ട്‌ ചാരി ഒറ്റയിരുത്തം. കാരണമൊന്നും കാണാനില്ല. അമ്മയും അച്ഛനും മാറി മാറി പലതും പറഞ്ഞു നോക്കി. തങ്കക്കുട്ടി ഇരുന്നിടത്തു നിന്നും ഒരിഞ്ചനങ്ങുന്നില്ല. "പോരെ പൂരം".. ഇനി ഇതെന്തൊക്കെ പൊല്ലാപ്പാണാവോ, എന്നായി അമ്മയ്ക്ക്‌. കാര്യം, "മടി തീരെയില്ലാന്ന്" എല്ലാവരോടും മേനി പറേം ചെയ്തു, കുട്ടിയാണെങ്കി ഒരിഞ്ചനങ്ങുന്നുമില്ല, സ്കൂള്‍ ബസ്സ്‌ വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയും..



ഒന്നു നിര്‍ബന്ധിച്ചെടുത്തു കൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ഉറക്കെ കരഞ്ഞ്‌, മുഖത്തെ കന്മഷിയും പൊട്ടും ഒക്കെ പരത്തി വില്ലു പോലെ വളഞ്ഞ്‌, അമ്മയുടേയും അച്ഛന്റേയും മനസ്സിനെ ഒന്നാട്ടിയുലച്ചു, ആ കൊച്ചു മിടുക്കി. രക്ഷയില്ലാതെ അച്ഛന്‍ അവളെ ചാരുകസേരയില്‍ തന്നെയിരുത്തി. അച്ഛന്റേയും അമ്മയുടേയും മുഖത്ത്‌ സംഭ്രമം.



അമ്മ ഇടയ്ക്കിടെ പുറത്ത്‌ എത്തി നോക്കി വന്നു കൊണ്ടിരിയ്ക്കുകയാണ്‌, സ്കൂള്‍ ബസ്സ്‌ ഏകദേശം വരാറായി. തങ്കക്കുട്ടി അമ്മടെ മുഖത്തേയ്ക്ക്‌ തന്നെ സൂക്ഷിച്ച്‌ നോക്കിയിരുപ്പും, മുഖവും വീര്‍പ്പിച്ച്‌. "ഇനി ഞാന്‍ സ്കൂളില്‍ പോവേ ഇല്ല" എന്നൊരു കടുത്ത തീരുമാനം ആ മുഖത്ത്‌ തറച്ച്‌ നിന്നു.



അവസാനം അമ്മയും അച്ഛനും കൂടി തങ്കക്കുട്ടിയുമായി ഒരനുനയത്തിലൂടെ കാര്യങ്ങള്‍ക്ക്‌ തീര്‍പ്പുണ്ടാക്കാമെന്ന് തീരുമാനിച്ചു. "ഇന്നു പോണില്ലെങ്കില്‍ പോണ്ട, പക്ഷെ നാളെ പോകണം... എന്താ പറ്റ്വോ?"

അച്ഛന്‍ തങ്കക്കുട്ടിയെ മടിയിലിരുത്തി ചോദിച്ചു. അമ്മ ശ്വാസം അടക്കി പിടിച്ച്‌ ക്ലോക്കിലേയ്ക്കും നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ ബസ്സ്‌ വന്നു നിന്നു, വൈകാതെ ഹോണടി തുടങ്ങി, ഡ്രൈവറംകിള്‍. അമ്മ ഓടി പോയി ഡ്രൈവറോട്‌ പറഞ്ഞു, തങ്കത്തിനെ ഇന്ന് വിടിണില്ല്യ എന്ന്.



പകുതി ആശ്വാസത്തോടെ അമ്മ അകത്തേയ്ക്ക്‌ കയറി വന്നപ്പോഴുണ്ട്‌ തങ്കകുട്ടി കസേരയില്‍ ഇരുന്ന് കുടുകുടാ ചിരിയ്ക്കുന്നു. അച്ഛന്‍ ഓഫീസിലേയ്ക്ക്‌ പോകാന്‍ തയ്യാറെടുത്തു കൊണ്ടിരിയ്ക്കുന്നു..



ബാഗ്‌ മടിയില്‍ വെച്ചു കൊണ്ട്‌, കുഞ്ഞിക്കൈകള്‍ കൊട്ടിക്കൊണ്ട്‌, കിന്നരിപല്ലുകള്‍ കാണിച്ചു കൊണ്ട്‌ അമ്മയുടെ മുഖത്തെ പിരിമുറുക്കം അയഞ്ഞു വരുന്നതും നോക്കിക്കൊണ്ട്‌ തങ്കക്കുട്ടി വിളിച്ചു പറഞ്ഞു -



"അയ്യേ.. തങ്കൂട്ടി പറ്റിച്ചേ, പറ്റിച്ചേ, നേര്‍സറീല്‌ പോണ്ടാന്ന് അമ്മെ പറ്റിയ്ക്കാന്‍ പറഞ്ഞതാണേ... അയ്യേ, പറ്റിച്ചേ, പറ്റിച്ചേ.."

ഒരു കിലുക്കാം പെട്ടി പോലെ അവള്‍ ചിരിച്ചു കൊണ്ടേയിരുന്നു, അമ്മ നില്‍ക്കണ നില്‍പും നോക്കി!



അപ്പൊഴേയ്ക്കും ആ ഓമന മുഖം ഒരു പനിനീര്‍ പൂ പോലെ ചുകന്നിരുന്നു!

Monday, September 24, 2007

രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും

രണ്ടു നിലയുള്ള ഓടിട്ട സാമാന്യം നല്ലൊരു വീട്‌. അതിലിപ്പോള്‍ സ്ഥിര താമസമായി, രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും മാത്രമേയുള്ളൂ. രണ്ടു പേരും റിട്ടയര്‍ഡ്‌ അദ്ധ്യാപകര്‍. ഇപ്പോള്‍ പ്രാരാബ്ദ്ധങ്ങളെല്ലാം ഒഴിഞ്ഞ്‌, 'സസുഖം' വാഴുന്നു.
രാഘവേട്ടന്റേയും കൊച്ചമ്മിണ്യേച്ചിയുടേയും ഏകമകളാണ്‌ സാവിത്രി. മൂന്നാണ്‍ മക്കള്‍ക്കു ശേഷം ഉണ്ടായ പൊന്നോമന പുത്രി. അവളിപ്പോള്‍ പ്രസവിച്ചു കിടക്കുകയാണ്‌. രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും പേരക്കുട്ടിയുണ്ടായതിന്റെ, മറച്ചു വെയ്ക്കാത്ത ആഹ്ലാദത്തില്‍.. രാഘവേട്ടനാണ്‌ ആ കുഞ്ഞു കുറുമ്പനെ ഉറക്കുന്നതും, കളിപ്പിയ്ക്കുന്നതും എല്ലാം.. അച്ഛന്റെ മൃദുല ഭാവങ്ങള്‍ നോക്കി കണ്ടാസ്വദിയ്ക്കുകയാണ്‌ സാവിത്രി.
കുട്ടിക്കാലത്തൊക്കെ അച്ഛനെ വലിയ പേടിയായിരുന്നു, മക്കള്‍ക്കെല്ലാവര്‍ക്കും.. പക്ഷെ മുതിര്‍ന്നപ്പോള്‍, അച്ഛനോടുള്ള ബഹുമാനത്തിനും സ്നേഹത്തിനുമപ്പുറത്തായി, ആ 'ശുണ്ഠിയോട്‌' മാത്രം ഒരെതിര്‍പ്പ്‌ ഉള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്നുമുണ്ട്‌.
ഏട്ടന്റെ കല്യാണം തീരുമാനിച്ച സമയത്ത്‌, സാവിത്രിയ്ക്കുണ്ടായിരുന്ന ഏക ആധി അതായിരുന്നു."വന്നു കയറുന്ന കുട്ടിയ്ക്കെന്തു തോന്നും അച്ഛന്‍ ഇങ്ങനെ വെളിച്ചപ്പാട്‌ തുള്ളിയാല്‍, അച്ഛന്‌ മയത്തില്‍ സംസാരിയ്ക്കാനൊക്കെ പറ്റുമോ?.."
പക്ഷെ രാഘവേട്ടന്‍ കുറേയൊക്കെ മാറിപോയി. മിനുസപ്പെട്ടിട്ടുണ്ട്‌ അവിടവിടെയായി. കുറച്ചൊക്കെ നയത്തിലും മയത്തിലും നില്‍ക്കാനൊക്കെ ശീലിച്ചു, പക്ഷെ അതോണ്ടെന്തു കാര്യം.. കൊച്ചമ്മിണ്യേച്ച്യോടിപ്പോഴും തഥൈവ..
ദിവസവും മൂന്നു നേരം വെച്ച്‌ ഒരു നാലു ചാട്ടം പ്രിയ പത്നിയ്ക്കു നേരെ ചാടിയാലെ രാഘവേട്ടന്റെ അന്നത്തെ ഉറക്കം തൃപ്തിയാവൂ. വീട്ടില്‍ ആരുണ്ടങ്കിലും ആ പതിവുകളൊന്നും മുടക്കാറുമില്ല. കൂട്ടാനിലെ പുളിരസം ഇത്തിരി കുറഞ്ഞാല്‍ മതി രാഘവേട്ടന്റെയുള്ളിലെ 'സമ്മര്‍ദ്ദം' കൂടാന്‍, പിന്നെ പ്രത്യേകിച്ച്‌ കാര്യകാരണമൊന്നും വേണ്ട -
"അമ്പലത്തില്‍ നിന്നും വരുന്ന വഴി ആരോടെങ്കിലും കുശലം പറഞ്ഞ്‌ നിന്ന് സമയം രണ്ടു മിനിറ്റും അഞ്ചു സെക്കന്റും വൈകി, അടുപ്പത്ത്‌ പാല്‌ വെച്ച്‌ ഒരു പോക്കാ പോവും, തന്റെ സമയത്തിന്‌ പ്രാതല്‍ ഒരുക്കിയില്ല.." അങ്ങനെ നീണ്ടൊരു ലിസ്റ്റ്‌ തന്നെയുണ്ട്‌, രാഘവേട്ടന്റെ പരാതിപ്പെട്ടിയില്‍.. ലിസ്റ്റിന്റെ നീളക്കൂടുതല്‍ കാരണം കൊച്ചമ്മണ്യേച്ചിയ്ക്കു തന്നെ വലിയ തിട്ടം പോര, ആ മൂക്കിന്റെ തുമ്പത്ത്‌ ചാടാന്‍ വെമ്പി നില്‍ക്കുന്ന ശുണ്ഠിയുടെ കാര്യകാരണങ്ങളെ കുറിച്ച്‌. അതാണ്‌ മക്കള്‍ക്ക്‌ ആ ശുണ്ഠിയോടുള്ള ഉള്ളിലെ എതിര്‍പ്പും..

*****************************************************

കൊച്ചമ്മണ്യേച്ചി അടുക്കളയില്‍ തിരക്കിട്ട പണിയില്‍, സാവിത്രി കുട്ടിയെ ഉറക്കുകയാണ്‌. അപ്പോഴേയ്ക്കും രാഘവേട്ടന്റെ ഉറക്കെയുള്ള വിളി കേട്ടു തുടങ്ങി പറമ്പില്‍ നിന്നും.. ഇതിപ്പോള്‍ രണ്ടാമത്തെ വിളിയായി, ഒന്നാമത്തെ വിളിയില്‍ തന്നെ മുന്നിലെത്തി ഹാജര്‍ കൊടുത്തില്ലെങ്കില്‍, പിന്നെ രാഘവേട്ടന്റെ ഒച്ച ആരോഹണക്രമത്തില്‍ പടി പടിയായി കേറി ക്കൊണ്ടിരിയ്ക്കും.. ആ നിലയ്ക്ക്‌, ഇനി ഉണ്ടാവാന്‍ സാദ്ധ്യതയുള്ള രംഗങ്ങള്‍ സാവിത്രിയുടെ മനസ്സിലേയ്ക്കു തെളിഞ്ഞു വന്നു കൊണ്ടിരുന്നു.

"അതേയ്‌, ഒന്നിങ്ങ്ട്‌ വരാന്‍ പറ്റ്വോ ഇപ്പൊ തന്നെ? അതോ ഞാന്‍ കാക്കണോ ഇനീം?"രാഘവേട്ടന്റെ അക്ഷമ മൂക്കിന്‍ തുമ്പത്തേയ്ക്കെത്തി തുടങ്ങി.
"ഈ അമ്മ അവിടെ എന്താ ചെയ്യണാവോ"?
"അമ്മേ.. അച്ഛന്‍ ദാ വിളിയ്ക്കുന്നൂ, എന്താ ചെയ്യണത്‌ അവിടെ, ഞാന്‍ വരാം, അങ്ക്ട്‌ പൊക്കോളൂ.."

സാവിത്രി മടിയില്‍ നിന്നും കുഞ്ഞിനെ പതുക്കെ തൂക്കില്‍ കിടത്തി. അപ്പൊഴേയ്ക്കും കൊച്ചമ്മണ്യേച്ചി ധൃതിയില്‍ മുണ്ടിന്റെ അറ്റം അരയില്‍ തിരുകി, ഓടി ചെല്ലുന്നുണ്ട്‌.
"ഒന്നങ്ക്ട്‌ നടന്നെത്തണ്ടേ, അപ്പൊഴേയ്ക്കും ഇങ്ങനെ ഒച്ചയിടാന്‍ തൊടങ്ങ്യാല്‍ ഞാനെന്താ ചെയ്യാ?"...
"അടുപ്പത്ത്‌ പാലുണ്ട്‌, അതൊന്ന് നോക്കണം, പിന്നെ അച്ഛന്റെ തോര്‍ത്ത്‌ ആ അയ്ക്കോലില്‍ ഇട്ടു വെയ്ക്കണം, കാപ്പീം പലഹാരോം കൂടി എടുത്തു വെച്ചോളു ട്ടൊ, ഇല്ല്യെങ്കില്‍ പിന്നെ അതിനാവും.." ഓട്ടത്തിനിടയില്‍, മകള്‍ക്കുള്ള നിര്‍ദ്ദേശ്ശങ്ങളും..

അവള്‍ മറുപടിയൊന്നും പറയാതെ വേഗം അടുക്കളയിലേയ്ക്ക്‌ പോയി. എന്തു പറയാന്‍, കുട്ടിക്കാലം മുതല്‍ക്കു കാണുന്ന കാര്യങ്ങളല്ലേ അച്ഛന്റെയടുത്തേയ്ക്കുള്ള അമ്മയുടെ ഈ ഓട്ടം. ഇപ്പോഴും അതിനൊരു മാറ്റോം വന്നിട്ടില്ല.
അടുക്കളയില്‍ നില്‍ക്കുമ്പോള്‍ അവളുടെ മനസ്സ്‌ പതുക്കെ പുറകിലേയ്ക്ക്‌ സഞ്ചരിച്ചു.
പണ്ട്‌, അച്ഛന്‍ സ്കൂളിലേയ്ക്ക്‌ നേരത്തെത്താനുള്ള കണിശത വിടാതെ ഇറങ്ങി നടക്കും, അപ്പോഴേയ്ക്കും ചില ദിവസം ചോറ്‌ ആയിട്ടുണ്ടാവില്ല...
"ചോറും വേണ്ട ഒന്നും വേണ്ട, ഞാന്‍ പോവാണ്‌ സമയത്തിനായില്ലെങ്കില്‍, എനിയ്ക്ക്‌ കാക്കാന്‍ നേരല്ല്യ.."അത്‌ മുഴുവനാക്കാതെ അച്ഛന്‍ നടന്നകന്നു കഴിഞ്ഞിട്ടുണ്ടാകും, പിന്നെ അച്ഛന്റെ പിന്നാലെ ചോറു പാത്രവും കൊണ്ട്‌ അമ്മ ഓടും.. അല്ലെങ്കില്‍ ചിലപ്പോള്‍ ഏട്ടന്മാര്‍ ഓടും...

പിന്നീട്‌ അച്ഛന്‍ റിടയര്‍ ചെയ്തതിനു ശേഷം, അമ്മ സ്ക്കൂളില്‍ നിന്നു വരുമ്പോഴേയ്ക്കും, കണക്കു കൂട്ടി വെച്ചു കഴിഞ്ഞിട്ടുണ്ടാകും അമ്മയ്ക്കുള്ള ജോലികള്‍. സ്കൂളീല്‍ നിന്നും വന്ന് ബാഗ്‌ പടിയില്‍ വെച്ച്‌, സാരി എടുത്തു കുത്തി, അമ്മ നേരെ പോകുന്നത്‌ തൊഴുത്തിലേയ്ക്കാണ്‌, ചാണകം വാരാന്‍, പിന്നെ അത്‌ കൊട്ടയിലാക്കി തെങ്ങിന്റെ കടയ്ക്കല്‍ കൊണ്ടിടല്‍, ഷെഡ്ഡില്‍ നിന്നും വൈക്കോല്‍ കണ്ടുവന്ന് തൊഴുത്തില്‍ ഇട്ടുവെയ്ക്കല്‍ അങ്ങനെ അങ്ങനെ എല്ലാം കഴിഞ്ഞാണ്‌ അമ്മ അകത്തേയ്ക്കു കയറി ഒരു ഗ്ലാസ്സ്‌ ചായ കുടിച്ചിരുന്നത്‌. ചിലപ്പോള്‍ ചക്ക ഇടീപ്പിച്ചു വെച്ചിട്ടുണ്ടാകും, ചൊള പറച്ച്‌ അതു വറുക്കല്‍ ആവും അല്ലെങ്കില്‍ അത്‌ വരട്ടല്‍ ആകും.. അങ്ങനെ എന്തു വേണമെങ്കിലും ആവാം, അച്ഛന്റെ മനോധര്‍മ്മം പൊലെ..

അമ്മയുടെ ഓട്ടം ഇപ്പോള്‍ തളര്‍ത്തി തുടങ്ങിയിട്ടുണ്ട്‌, പണ്ടത്തെ പോലെ ഓടാനൊന്നും വയ്യ ഇപ്പോള്‍. പക്ഷെ, വിചിത്രമായി തോന്നുന്നു അമ്മയുടെയും അച്ഛന്റേയും ബന്ധം. നല്ലതൊന്നും പറയാനില്ലാത്ത അച്ഛന്‍, പറയുമെന്ന പ്രതീക്ഷയില്ലാതെ മക്കള്‍ക്കു വേണ്ടിയും അച്ഛനു വേണ്ടിയും ഓടുന്ന അമ്മ. അമ്മയും ഒരു മനുഷ്യ സ്ത്രീ തന്നെയല്ലേ, അല്ലാതെ യന്ത്രമൊന്നുമല്ലൊല്ലോ ഇങ്ങനെ പണിയെടുത്തും അച്ഛന്റെ പിന്നാലെ ഓടാനും.. അമ്മയ്ക്കും വേണ്ടേ വിശ്രമമൊക്കെ? എല്ലു മുറിയെ പണിയെടുക്കാനുള്ളതാണോ എന്നന്നേയ്ക്കുമായി?? കാലമൊക്കെ മാറിയില്ലെ..? അവളില്‍ ‍ധാര്‍മിക രോഷം തിളച്ചു മറിഞ്ഞു. ഫെമിനിസം സട കുടഞ്ഞെണീറ്റു. ഒരു തീരുമാനമെടുത്തു. അച്ഛനോട്‌ കാര്യമായി ഇതിനെ കുറിച്ച്‌ സംസാരിയ്ക്കണം. ആ പശൂനെ ആദ്യം വില്‍ക്കാന്‍ പറയണം. അതുള്ളതു കൊണ്ടാണ്‌ ഇത്രയും കോലാഹലങ്ങള്‍. അച്ഛനും അതിനെ നോക്കി നടത്താന്‍ വയ്യാതെയായിരിയ്ക്കുന്നു..
ഒരാളെ വെയ്ക്കാം എന്നു പറഞ്ഞാല്‍, അച്ഛന്റെ സമ്മതം കിട്ടീട്ട്‌ അതുണ്ടാവില്ല. അതൊഴിഞ്ഞു കിട്ടിയാല്‍ അമ്മയുടെ ഓട്ടം ഒന്നു കുറഞ്ഞു കിട്ടും.

സത്യത്തില്‍ രാഘവേട്ടന്‍ ആളൊരു നല്ല മൃഗ സ്നേഹിയാണ്‌. പശു, ആട്‌, പട്ടി, പൂച്ച എല്ലാവരും രാഘവേട്ടന്റെ സ്നേഹം അനുഭവിച്ചറിഞ്ഞ കൂട്ടരാണ്‌,ഒരുകാലത്ത്‌. ഇപ്പോള്‍ ഒരാനയെ കൂടി വാങ്ങാനുള്ള മോഹം മിണ്ടാതെ അടക്കിപ്പിടിച്ചിടിച്ചിരിയ്ക്കുകയാണ്‌ മൂപ്പര്‍!. കാലുകള്‍ പിന്‌വലിഞ്ഞതോടെ, മൃഗ സ്നേഹം തല്‍ക്കാലം, പശുവിലും പിന്നെ ഒരു പട്ടിയിലും മാത്രമായി ഒതുക്കി നിര്‍ത്തേണ്ടി വന്നു. രാഘവേട്ടന്റെ സന്തത സഹചാരികളായ ആ കറുത്ത പട്ടിയും പിന്നെ കുത്തി നടക്കുന്ന ഒരു മുട്ടന്‍ വടിയും ഉണ്ടെങ്കില്‍, വീട്ടിലേക്കോ ആ വളപ്പിലേയ്ക്കോ ഒരു കുഞ്ഞിനു പോലും കടക്കാന്‍ പറ്റില്ലെന്നാണ്‌ മൂപ്പര്‍ടെ വിശ്വാസവും, ധൈര്യവും.
പക്ഷെ പശൂനെ നോക്കലൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.. മനസ്സ്‌ വിചാരിയ്ക്കുന്നേടത്ത്‌ ശരീരം എത്തുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും..

ഏതായാലും സാവിത്രിയ്ക്ക്‌ മനസ്സിനു നല്ല തൃപ്തി തോന്നി തന്റെ ഉചിതമായ തീരുമാനത്തില്‍.

"അതേയ്‌, നിങ്ങള്‍ക്ക്‌ എന്റെ കാര്യം നോക്കാന്‍ സമയം ഉണ്ടോ? ഇല്ല്യെങ്കില്‍ ഇപ്പൊ പറയണം, ഞാന്‍ ദാ അപ്രത്ത്‌ കീഴാനിയ്ക്കല്‍ക്ക്‌ പോക്കോളാം.. ഒരു ചെറിയ കൂരയും പിന്നെ ഒരു പായയും, അത്രയേ വേണ്ടു എനിയ്ക്ക്‌.. അല്ലാ.." ഉടനെ മുന്നില്‍ ഹാജര്‍ കൊടുക്കാത്തതിന്റെ ബാക്കിയാവും..

അമ്മ അകത്തേയ്ക്ക്‌ കണ്ണും തുടച്ചു കൊണ്ട്‌ വരുന്നുണ്ട്‌.

"ഇത്രയ്ക്ക്‌ പറയാന്‍ ഇപ്പൊ എന്താ ഉണ്ടായേ ആവോ.. എനിയ്ക്കിതു വരെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. മേപ്പട്ടും ഉഴിയാന്‍ വയ്യ, കീഴ്പ്പട്ടും ഉഴിയാന്‍ വയ്യ എന്ന മട്ടാ.."

സാവിത്രി ഒന്നും പറഞ്ഞില്ല. പറയാനൊന്നുമില്ല... ഭാര്യയ്ക്കൊരു മിനിമം ബഹുമാനമെങ്കിലും കൊടുക്കാന്‍ അച്ഛനറിയില്ലെന്നവള്‍ക്ക്‌ തോന്നി.

ദാ... ഇങ്ങനെയാണ്‌ രാഘവേട്ടന്‌ ശുണ്ഠി വന്നാല്‍..

***************************************************

എന്നാല്‍, അതെല്ലാം അമ്മയ്ക്കും മക്കള്‍ക്കും മാത്രം പരിചിതമായ രാഘവേട്ടന്റെ ഒരു മുഖം എന്നേയുള്ളു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ ബഹുരസാണ്‌.

വലിയൊരു മണ്‍കുടം കമഴ്ത്തി വെച്ച പോലെ, ഷര്‍ട്ടിട്ട്‌ മറച്ചു വെയ്ക്കാത്ത, ആ ഗണപതി വയറിനു മുകളില്‍ ചുറ്റി വെയ്ക്കുന്ന കാവി മുണ്ട്‌, അല്ലെങ്കില്‍ ലുങ്കി. പൊതുവെയുള്ള വേഷമാണിത്‌. റിടയര്‍ ചെയ്തതിനു ശേഷം ഒരല്‍പം തടി കൂടിയിട്ടുണ്ട്‌ രാഘവേട്ടന്റെ, ഒപ്പം കാലുകള്‍, മുട്ടിനു താഴെ "റ" പോലെ വളഞ്ഞു തുടങ്ങിയിട്ടുമുണ്ട്‌. കാലുകള്‍ നിലവിളിച്ചു തുടങ്ങി, ശരീരത്തെ താങ്ങുവാനുള്ള ശേഷി ഇനിയില്ലെന്ന്. എന്നാലും ആ നിലവിളിയൊന്നും രാഘവേട്ടന്റെ ചെവിയിലെത്തുന്നില്ലെന്നാണ്‌ തോന്നുന്നത്‌. കാരണം, ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും മൂപ്പര്‍ തയ്യാറാവുന്നില്ല ത്രേ.
"ഒരിത്തിരി പുളിയും എരിവും ഒക്കെയില്ലെങ്കില്‍ പിന്നെ എന്തു ഭക്ഷണം" അതാണ്‌, അതി സമ്മര്‍ദ്ദത്തോടെ ഉള്ളിലൊഴുകുന്ന രക്തം ക്ഷീണിപ്പിയ്ക്കാറുള്ള ആ വലിയ ശരീരത്തെ നോക്കി, കാലിന്റെ മുട്ടിനേയും തഴുകി കൊണ്ടുള്ള രാഘവേട്ടന്റെ ആത്മഗതം. നല്ല പുളിയുള്ള ഒരെടങ്ങഴി മോരും, പിന്നെ പച്ച മുളക്‌ ഒരു അഞ്ചാറെണ്ണം നല്ല പൂളിയും, വലിയൊരു കയ്യില്‍ വെളിച്ചെണ്ണയും കൂട്ടി ചതച്ചതും, കുടെ ഒരിത്തിരി കടുമാങ്ങയുടെ വെള്ളം കൂടി ഉണ്ടേങ്കില്‍ ഭേഷായി, വേറെയൊന്നും പ്രത്യെകിച്ച്‌ ആവശ്യമില്ല ചോറിന്റെ കൂടെ, ഒരു രണ്ടാള്‍ക്കുള്ള ഊണ്‌ പപ്പടം പോലും ഇല്ലാതെ സുഖായി അകത്തു ചെന്നോളും. ഇതാണ്‌ ഇഷ്ട ഭക്ഷണം, അല്ലെങ്കില്‍ പിന്നെ കുറഞ്ഞത്‌, നല്ല ഇഞ്ചിയും പച്ചമുളകും പുളിയും കൂട്ടിയരച്ച നല്ലൊരു നാളികേരച്ചമ്മന്തി.

"ഹൗ!, എങ്ങനെയാ ഇക്കണ്ട പുളീം പച്ചമുളകും ഒക്കെ അകത്തയ്ക്ക്‌ ചെല്ലണതാവോ" എന്നൊരു പിറുപിറുക്കലോടു കൂടി കൊച്ചമ്മണ്യേച്ചി രോഷം പൂണ്ട്‌, പ്രതിഷേധം രേഖപ്പെടുത്തി രംഗത്തു നിന്നും ഇറങ്ങി പോകും, രാഘവേട്ടന്റ ഈ 'തോന്നിവാസം' കണ്ടാല്‍..
"പിന്നാര്‍ക്കു വേണ്ടിയാ ചോറും കൂട്ടാനും ഒക്കെ ഇവിടെ വെച്ചുണ്ടാക്കണത്‌" എന്നൊരര്‍ത്ഥം കൂടി ആ ഇറങ്ങിപ്പോക്കിന്റെ വേഗതയില്‍ നിന്നും വായിച്ചെടുക്കാം.
അത്‌ കണ്ട്‌ രാഘവേട്ടന്‍ പതിവു പല്ലവിയില്‍ ഒരാത്മഗതം നടത്തും - "അവള്‍ക്ക്‌ തീരെ പിടിയ്ക്കണില്ല എന്നെ.." ന്നാലും ഞാനിതടുത്തൊന്നും നിര്‍ത്താന്‍ പോണില്ലെന്റെ കൊച്ചമ്മണ്യേ... എന്ന ഒരര്‍ത്ഥം പറയുന്ന ചിരിയോടെ, തലയൊന്നാട്ടി..
ഇങ്ങനെയൊക്കെയാണെങ്കിലും, ആള്‍ ഒട്ടും മോശമല്ലാത്ത പാചകകാരനും കൂടിയാണ്‌. മക്കളും ചെറുമക്കളും ഒക്കെ വരാറായാല്‍, വീട്ടില്‍ പിന്നെ രണ്ടു പേരും അടുക്കളയില്‍ തിരക്കിലാവും.. ശര്‍ക്കര ഉപ്പേരി, വറുത്ത ഉപ്പേരി, അട, ചക്ക വരട്ടല്‍ എന്നു വേണ്ട സകല എണ്ണങ്ങളും രാഘവേട്ടന്റെ നേതൃത്വത്തില്‍, കൊച്ചമ്മിണ്യേച്ചി ശിങ്കിടിയായി, ഉണ്ടാക്കി വെച്ചു കഴിഞ്ഞിട്ടുണ്ടാകും.

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം പിടി വിട്ടുപോകാറുണ്ടെങ്കിലും, ബാക്കി എല്ലാ കാര്യത്തിലുമുള്ള കണിശതയും, ദീര്‍ഘവീക്ഷണവും, മനസ്സിന്റെ വേഗതയും, എല്ലാം രാഘവേട്ടന്‍ കഴിഞ്ഞിട്ടേയുള്ളൂ വേറെയാരും! കണക്കില്‍, "രാഘവേട്ടന്റെ കണക്കല്ലേ കണക്ക്‌" എന്ന് എല്ലാവരാലും ഒരുപോലെ അംഗീകരിയ്ക്കപ്പെട്ട കൃത്യതയാണ്‌ . ബാക്കി കാര്യങ്ങളെല്ലാം അതുപോലെ തന്നെ പലരാലും അംഗീകരിയ്ക്കപ്പെട്ടും, പലപ്പൊഴും "നേരെ വാ, നെരെ പോ" എന്ന പ്രകൃതി കാരണം പലരാലും ഇത്തിരി അല്‍പരസങ്ങളൊക്കെ വാങ്ങി വെച്ചും, ഒക്കെയായുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്‌ രാഘവേട്ടന്‍. "വീട്ടിലെ കാര്യങ്ങളൊക്കെ അതാതു സമയങ്ങളില്‍ കൃത്യമായി നടക്കണം, അതിനൊരു വിട്ടുവീഴ്ചയും നടക്കില്ല.." എന്നതാണ്‌ മൂപ്പരുടെ പോളിസി. അല്ലാ, അതുകൊണ്ട്‌ കൊച്ചമ്മണ്യേച്ചിയ്ക്കോ, മക്കള്‍ക്കോ വീട്ടിലെ കാര്യങ്ങളെ കുറിച്ചോ, വീടിന്റെ സുരക്ഷയെ കുറിച്ചോ ഒന്നും ഇതുവരെ ചിന്തിയ്ക്കേണ്ടി വന്നിട്ടില്ല, എല്ലാ മുക്കിലും മൂലയിലും കണ്ണെത്തുന്ന ആളായി തന്നെ രാഘവേട്ടന്‍ അംഗീരിയ്ക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.

രാഘവേട്ടന്‍ പണ്ട്‌, ഓടി നടക്കുന്ന കാലത്ത്‌ നല്ല അദ്ധ്വാനി ആയിരുന്നു. രാഘവേട്ടനും കുടുമ്പവും, ഏട്ടനും കുടുമ്പവും അവരുടെ മരിച്ചു പൊയ അമ്മയും എല്ലാവരും കൂടി തറവാട്ടിലായിരുന്നു താമസം ആദ്യം. പിന്നെ, വിദ്യാഭ്യാസത്തില്‍ മുന്നിലായിരുന്ന രാഘവേട്ടന്‌ സ്കൂളില്‍ നല്ലൊരു ജൊലി കിട്ടുകയും, അദ്ദേഹത്തിനു സ്വന്തമായി ഒരു വീടു വെയ്ക്കാനും സാധിച്ചു. പൊന്നു വിളയുന്ന പറമ്പില്‍ എല്ലാം നട്ടു പിടിപ്പിച്ചു രാഘവേട്ടനും വികൃതികളായ മൂന്നാണ്മക്കളും കൂടി. വീടു പണി ഉഷാറാക്കി. ജോലി കഴിഞ്ഞു വന്നാലുടനെ, പണിക്കാരെത്തുമ്പോഴേയ്ക്കും രാഘവേട്ടന്‍ സിമന്റൊക്കെ കുഴച്ച്‌ റെഡിയാക്കി വെയ്ക്കും, പണിക്കാര്‍ക്കുള്ള പണികളില്‍ പകുതിയും രാഘവേട്ടന്‍ ചെയ്തു വെച്ചിരിയ്ക്കും. അങ്ങനെ, വീടു പണി തീര്‍ത്ത്‌ താമസം തുടങ്ങി, വര്‍ഷങ്ങള്‍ കഴിഞ്ഞതൊടു കൂടി വളപ്പിലെല്ലാം, മാങ്ങയും ചക്കയും, നാളികേരവും കശുവണ്ടിയും പുളിയും നെല്ലിയ്ക്കയും എല്ലാം തൂങ്ങി കിടന്നു. മക്കള്‍ക്കു കുടുമ്പമായതൊടു കൂടി, വീടിന്റെ വലുപ്പത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും മറന്നില്ല രാഘവേട്ടന്‍.
"പണ്ടൊക്കെ ഇത്രയും സ്ഥലം തന്നെ അധികമായിരുന്നു, ഇനിയിപ്പോള്‍ എത്ര ആയാലും തികയില്ല എന്ന അവസ്ത്ഥയിലായി" എന്നൊരിത്തിരി അഭിമാനത്തോടെ തന്നെ പറയും മൂപ്പര്‍. ആ വീടും വളപ്പും എല്ലാം രാഘവേട്ടന്‍ ഒരാളുടെ അദ്ധ്വാനത്തിന്റെ ഫലങ്ങളായി, ഉയര്‍ന്നു പരന്നു കിടന്നു, എതൊരാള്‍ക്കും ഒരിത്തിരി അസൂയ, മനസ്സിലെങ്കിലും ഉണര്‍ത്തി കൊണ്ട്‌.
ഇപ്പോള്‍ മക്കളൊക്കെ വലുതായി ചിറകിന്‍ കീഴില്‍ നിന്നും പറന്നകന്നു കഴിഞ്ഞു, എല്ലാവരും 'ഈശ്വരാധീനം' കൊണ്ട്‌ നല്ല നിലയില്‍ തന്നെ എത്തിപ്പെട്ടു. ഇനിയിപ്പോള്‍ ബാക്കി കൂടെയുള്ളത്‌ കൊച്ചമ്മിണ്യേച്ചിയും, കൂടെ കാലിന്റെ വേദനയും, ഇതുവരേയും ലവലേശം കൈവിടാത്ത സമയത്തിനോടുള്ള ക്ലിപ്തതയും, മൂക്കത്തെ ശുണ്ഠിയും.. വീടിന്റെ കാവല്‍ക്കാരനായി, ഒരു കുടുംബ സ്നേഹിയായി ഒരൊറ്റയാനായി അങ്ങനെ ജീവിച്ചു വരുകയാണ്‌ രാഘവേട്ടന്‍.

എന്നാല്‍ കൊച്ചമ്മണ്യേച്ചിയുടെ കാര്യമാണതിലും രസം. അവിടെ യാതൊന്നും ഒരു പ്രശ്നമേയല്ല, വെറുതെ കണക്കു കൂട്ടിയും ചിന്തിച്ചു കൂട്ടിയും തല പുണ്ണാക്കാനൊന്നും മെനക്കെടാറില്ല, മൂപ്പത്ത്യാര്‍ നെരെ എതിര്‍ദിശയിലേയ്ക്കാണ്‌ സഞ്ചാരം. ഒഴുകുന്ന വെള്ളം പോലെ. മുന്നും പിന്നും നോക്കാതെ വര്‍ത്തമാന കാലത്തിലൂടെ അങ്ങനെ ഒഴുകിയൊഴുകി... നിമിഷത്തില്‍ നിന്നും നിമിഷത്തിലേയ്ക്ക്‌, ഇന്നില്‍ നിന്നും നാളെയിലേയ്ക്ക്‌... ഒന്നിനേയും ഭയമില്ല.. രാത്രി പന്ത്രണ്ടു മണിയായാലും, രാഘവേട്ടന്റെ ഒരു മൂളല്‍ കേട്ടാല്‍ തൊഴുത്തിലേയ്ക്ക്‌ എണീറ്റ്‌ പോയി ചാണകം വാരുന്ന, ചിലപ്പോള്‍ എല്ലാ പണിയും കഴിച്ച്‌, കൂരിരുട്ടത്ത്‌ പിറ്റന്നേയ്ക്ക്‌ ഉപ്പേരിയ്ക്കുള്ള ചേമ്പിന്‍ തണ്ട്‌ പൊട്ടിയ്ക്കാന്‍ ലാവെലേശം കൂസലില്ലാതെ തൊടിയിലേയ്ക്ക്‌ ഇറങ്ങി പോകുന്ന, ഒരു വീരവനിത. ഭയം, ക്ഷീണം, മടി, ചിന്തകള്‍, കൃത്യനിഷ്ഠത, കണിശത, തുടങ്ങിയ വാക്കുകള്‍ ആ നിഘണ്ടുവിലേ ഇല്ല. രാഘവേട്ടന്റെ മനസ്സിന്റെ വേഗതയ്ക്കൊപ്പം എത്താനുള്ള ഈ ഓട്ടം തുടങ്ങിയിട്ട്‌ കൊല്ലം പത്തു മുപ്പത്തിയഞ്ചായി..
കൊച്ചമ്മണ്യേച്ചിയ്ക്ക്‌ പിടിച്ചാല്‍ കിട്ടാത്ത ഒന്നുള്ളത്‌ ഉറക്കം മാത്രമാണ്‌. ഒരഞ്ചു മിനിട്‌ കിട്ടിയാല്‍ മതി, നിന്ന നില്‍പില്‍ തന്നെ വീഴാതെ ഉറക്കം തൂങ്ങാനുള്ള ഒരു പ്രത്യേക കഴിവുണ്ട്‌. എന്നാലോ, "ഒന്നു മര്യാദയ്ക്കു കിടന്നൂടേ...?" എന്നു മര്യാദയോടെ രാഘവേട്ടന്‍ ചോദിച്ചാലും , കിടന്നുറങ്ങുക എന്ന കാര്യം കൊച്ചമ്മണ്യേച്ചി ചെയ്തിട്ടുള്ള അബദ്ധം ഉണ്ടാകില്ല. ഇനി ഇതിലും വലിയൊരു മാനക്കേട്‌ വേറെയുണ്ടോ? "ഇങ്ങനെ പകല്‍ കിടന്നുറങ്ങേ..?" എന്നാല്‍ ശരി രാത്രി മര്യാദയ്ക്ക്‌ നേര്‍ത്തെ കിടന്നുറങ്ങി കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരമൊന്നുമില്ല, രാത്രി പന്ത്രണ്ട്‌ മണിയാവാതെ ഉറങ്ങുന്ന പ്രശ്നമില്ല. ഉറക്കം തൂങ്ങി ബാക്കി കുറച്ചു നേരം ആ ടി.വി. യുടെ ഉമ്മറത്തിരുന്ന്, ഇടയില്‍ ആകെ മൊത്തം ഒരു ഇന്‍സ്പെക്ഷനു വേണ്ടി എണീറ്റു വരുന്ന രാഘവേട്ടന്റെ ഒരു "ചാട്ടം" കൂടി കേട്ടു കഴിഞ്ഞാലെ കൊച്ചമ്മണ്യേച്ചി കോസറിയിലേയ്ക്കു വീഴു. വീഴുന്നതും കുംഭകര്‍ണ്ണന്റെ അടുത്തെത്തിയിട്ടുണ്ടാകും, പിന്നെ രാവിലേ പശൂനെ കറക്കാന്‍ സഹായത്തിന്‌ രാഘവേട്ടന്‍ വിളിച്ചുണര്‍ത്തിയാലെ അവിട്ന്ന് പൊന്തൂ, അതും ചിലപ്പോള്‍ ഒന്നു തിരിഞ്ഞു കിടന്ന്, ചിലപ്പോള്‍ എണീയ്ക്കാന്‍ വൈകിപോകും, പിന്നെ അന്ന് മുഴുവന്‍ രാഘവേട്ടന്റെ നിര്‍ത്തിപ്പൊരിയ്ക്കല്‍ ആയിരിയ്ക്കും ഫലം. എന്നിട്ടും രാത്രി നേരം കെട്ട നേരത്ത്‌ മാത്രമേ കിടക്കൂ എന്നൊരു 'കൊച്ചു വാശി' അതേപടി തുടരുന്നു..
എന്നാലും, മുണ്ടിന്റെ തലപ്പ്‌ എടുത്തു കുത്തി അടുക്കളയിലും, പറമ്പിലും രാഘവേട്ടന്റെ പിന്നാലേയും ഉരുണ്ടുരുണ്ട്‌ കൊച്ചമ്മണ്യേച്ചിയും ഇങ്ങനെയൊക്കെ ജീവിതചക്രം തിരിച്ചു കൊണ്ടിരിയ്ക്കുന്നു. ഇതിനിടയില്‍ എപ്പൊഴെങ്കിലും "വിരസത" എന്നൊന്നുണ്ടോ എന്നു ചോതിച്ചാല്‍, അതിനു വ്യക്തമായ ഒരുത്തരം മൂപ്പത്തിയാര്‍ ആര്‍ക്കും ഇതുവരെ വിട്ടുകൊടുത്തിട്ടില്ല.. ചോദിച്ചാല്‍, അങ്ങുമിങ്ങും തൊടാത്ത ഒരു ചിരിയില്‍ അവസാനിപ്പിയ്ക്കും.. ചോദിച്ചവന്‌ വ്യക്തമായ ഒരു ധാരണയൊട്ട്‌ കിട്ടുകയുമില്ല. ആര്‍ക്കും പിടി കൊടുക്കാത്ത ഒരു 'സൂത്രക്കാരി‘ !

**********************************************************

സാവിത്രി അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം ഒന്നു കൂടി ദൃഢമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നല്ലൊരവസരം കാത്തിരിയ്ക്കുകയാണ്‌. അങ്ങനെ ഉച്ച മയക്കം കഴിഞ്ഞെണീറ്റ്‌ വന്നു നോക്കിയപ്പോളുണ്ട്‌ നല്ല രംഗം.. രാഘവേട്ടന്‍ കൊച്ചമ്മിണ്യേച്ചിയ്ക്ക്‌ ടി.വി യിലെ ഏതോ സീരിയലിന്റെ കഥ പറഞ്ഞു കൊടുക്കുകയാണ്‌. കൊച്ചമ്മണ്യേച്ചി ഒക്കെ കേട്ടാസ്വദിച്ചു കൊണ്ട്‌ ഓരോ സംശയങ്ങള്‍ ചൊദിച്ചു മനസ്സിലാക്കുന്നു, ഇടയ്ക്ക്‌ അടുപ്പത്ത്‌ വെച്ചിരിയ്ക്കുന്ന ചായയുടെ കാര്യങ്ങള്‍ പോയി നോക്കുന്നു.. അപ്പൊഴേയ്ക്കും രാഘവേട്ടന്‍ രംഗം വിട്ടു പോകാതെ "റണ്ണിംഗ്‌ കമണ്ട്രി" കൊടുത്തു കൊണ്ടേയിരിയ്ക്കുന്നു.. "ഇങ്ങട്‌ വരൂ , ദാ ദ്‌ പ്പൊ കഴിയും.." എന്ന് ഇടയ്ക്ക്‌ സ്നേഹത്തോടെ വിളിയ്ക്കുന്നു..
അവളവരെ ശല്യപ്പെടുത്താതെ അകത്തു പോയി എല്ലാം ഒന്നു പ്ലാന്‍ ചെയ്തു.

"നല്ല മൂഡിലുള്ള സമയത്തു വേണം കാര്യങ്ങള്‍ അവതരിപ്പിയ്ക്കാന്‍. പതുക്കെ അമ്മയോട്‌ പറഞ്ഞു തുടങ്ങാം, എന്നിട്ടാവാം അച്ഛനോട്‌. അമ്മയെ ഇപ്പ്പോള്‍ കണ്ടാല്‍ രാവിലെ എന്തെങ്കിലും സംഭവിച്ചതായുള്ള ഒരു ഭാവം പോലുമില്ല. ഈ അമ്മയെ സമ്മതിയ്ക്കണം എന്തായാലും, ഇങ്ങനെ എളുപ്പം എല്ലാം മറക്കാന്‍ പറ്റുമോ.. "

സീരിയല്‍ കഴിഞ്ഞ്‌ രാഘവേട്ടന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍, പതുക്കെ അടുക്കളയിലേയ്ക്ക്‌ ചെന്ന്, അവള്‍ കാര്യങ്ങള്‍ മെല്ലെ അവതരിപ്പിച്ചു. ഉടനെ വന്നു കൊച്ചമ്മണ്യേച്ചിയുടെ പ്രതികരണങ്ങള്‍..

"നെനക്കെന്താ കൊറേശ്ശെ? പശൂനെ വിക്കാനൊ? നല്ല കാര്യായി.. നടക്കണ കാര്യാണോ.. പശും തൊടീം കാര്യങ്ങളൊന്നും ഇല്ലെങ്കി പിന്നെ അച്ഛന്റെ സ്ഥിതി എന്താ? ആകെയുള്ള ഒരു മേലനക്കം പശൂന്റെ പിന്നാലെ നടുക്കുമ്പോളേ ഉള്ളൂ.. ഇതല്ലാതെ വേറെ താല്‍പര്യങ്ങളൊന്നും അച്ഛനില്ലേനീം.. ഒന്നും ചെയ്യാതെ ഇരുന്നാലാവും കൂടുതല്‍ പ്രശ്നം."

"അമ്മേ, അമ്മ സ്വന്തം ആരോഗ്യം കൂടി നോക്കണ്ടേ? ഇങ്ങനെ ഓടി നടക്കാന്‍ എത്ര കാലം പറ്റും? അതോണ്ടാ ഞാന്‍..."

"അതൊക്കെ അങ്ങ്ട്‌ നടക്കും.. ഇപ്പൊ നിങ്ങളൊക്കെ എല്ലാവരും ഉള്ളതു കൊണ്ടുള്ള ഒരു തിരക്ക്‌ അത്രേയുള്ളു.. നിങ്ങള്‌ പോയാല്‍ പിന്നെ എനിയ്ക്കെന്താ വെറെ ഒരു തിരക്കും ഇല്ല. അച്ഛന്റെ പിന്നാലെ നടക്കലന്നെ പണി. വയ്യായകളും ഇതിന്റെയൊപ്പം നടന്നോളും.. അതൊന്നും ഇപ്പൊ ആലോചിയ്ക്കണ്ട, നീ പോയി ആ കുട്ടീടെ കാര്യം നോക്ക്‌. "

????

" അസ്സല്‌.. ഇപ്പൊ വാദി പ്രതിയായി".. അവള്‍ക്കൊന്നും പിടി കിട്ടിയില്ല, ഒന്നും മനസ്സിലായുമില്ല. തിരിച്ചൊന്നും പറയാതെ പതുക്കെ കുഞ്ഞിന്റെ അരികിലേയ്ക്കു പോയി..

"അച്ഛനുള്ളതു കൊണ്ട ഇവിടത്തെ കാര്യങ്ങളൊക്കെ ഇങ്ങനെ നടന്നു പോകുന്നു... അല്ലാതെ എന്നെ കൊണ്ട്‌ കൂട്ട്യാ ഒന്നും കൂടില്ല.. ന്ന് പ്പൊ കാലു വേദന കൂടുതലുണ്ടാവും, അതാണിത്ര ശുണ്ഠി.." കൊച്ചമ്മിണ്യേച്ചിയുടെ ആത്മഗതങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു..

"അതേയ്‌, ആ ചായ ഇങ്ങ്ട്‌ എടുക്കൂ ട്ടൊ, എനിയ്ക്കു വളപ്പില്യ്ക്ക്‌ പോവാറായി, വേഗം വേണം.."

ചൂട്‌ ആറിയ ചായയും കൊണ്ട്‌ കൊച്ചമ്മിണ്യേച്ചി ഗ്ലാസ്സും കൊണ്ട്‌ ഓടുന്നു.

"ചൂട്‌ ഒട്ടും ഇല്ലല്ലോ.. ഇങ്ങനെ തണുത്താല്‍ അങ്ങനെ കുടിയ്ക്കാ?" രാഘവേട്ടന്റെ ഉയരുന്ന ശബ്ദം കേള്‍ക്കാനുണ്ട്‌.

ഒന്നും മിണ്ടാതെ മുണ്ടിന്റെ തലപ്പെടുത്തു കുത്തി പശുവിന്റെ അടുത്തേയ്ക്ക്‌ നടന്നു നീങ്ങുന്ന കൊച്ചമ്മിണ്യേച്ചിയേയും, ചൂടാറിയതിന്റെ അനിഷ്ടം മുഖത്ത്‌ നിഴലിച്ചു കൊണ്ട്‌ ചായ വലിച്ചു കുടിയ്ക്കുന്ന രാഘവേട്ടനേയും, ജനാലയിലൂടെ, സാവിത്രി അകത്തു നിന്നും നോക്കി നിന്നു..
പിന്നെ പതുക്കെ തന്റെ കുഞ്ഞിന്റെ അരികെ പോയി കിടന്നു.. അവന്റെയച്ഛന്റെ അടുത്തേയ്ക്ക്‌ പോകുവാനുള്ള ദിവസങ്ങള്‍ എണ്ണിനോക്കി കൊണ്ട്‌..

വിശാലമായ ആ വളപ്പിനേയും, വൃക്ഷങ്ങളേയും, പശുക്കളേയും സ്നേഹിയ്ക്കുന്ന രാഘവേട്ടന്റെ ഒച്ചയും വേഗമേറിയ മനസ്സും, ആ വീടിന്റെ ആത്മാവായി മാറിക്കഴിഞ്ഞിട്ടുണ്ടാകും ഒരുപക്ഷെ, കൊച്ചമ്മിണ്യേച്ചിയുടെ നിശ്ശബ്ദമായ ഓടിനടത്തങ്ങള്‍ ആ വീടിന്റെ ജീവനായും. അതിനൊരു കോട്ടവും തട്ടാതെ ഇന്നും ആ വീട്‌ അവിടെ തന്നെ ഉയര്‍ന്നു നില്‍ക്കുന്നു, ജീവനോടെ!

Tuesday, August 21, 2007

എന്നിട്ടും..

അയാള്‍ ഒരിയ്ക്കലും അതു തുറന്നു പറഞ്ഞില്ല, എന്നാലും അവളതറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലതവണ അവള്‍ ഒഴിഞ്ഞു മാറി. സംസാരം കുറച്ചു. അയാളോടൊപ്പം തനിയെ കിട്ടുന്ന നിമിഷങ്ങളെ ഒഴിവാക്കി, മനഃപൂര്‍വമായിരുന്നില്ല, അങ്ങനെ ചെയ്തു പോകുന്നതായിരുന്നു. പക്ഷെ പലപ്പോഴും സംശയിച്ചു, തന്റെ ഊഹം ശരിതന്നെയോ, അതോ തോന്നുന്നതോ.. പക്ഷെ വെറുതെ എന്തിനു തോന്നണം, അപ്പോള്‍ അതിന്റെ അര്‍ത്ഥമെന്ത്‌? എന്തോ...

അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാനാവാതെ, സുഹൃത്ത്‌ പിന്നേയും അതിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവളൊന്നും കേട്ടില്ല. തന്റെ ഊഹം ശരിയെന്ന് അറിഞ്ഞതിന്റെ ആഹ്ലാദം, പക്ഷെ ഇനിയെങ്ങനെ അവനെ അഭിമുഖീകരിയ്ക്കും എന്നതിന്റെ ഒരു ജാള്യത, അവനെ എന്തു പറഞ്ഞു മനസ്സിലാക്കും എന്ന സംഘര്‍ഷം എല്ലാം ഒരുമിച്ച്‌ അവളുടെ ഉള്ളില്‍ ബഹളം കൂട്ടുകയായിരുന്നു അപ്പോള്‍.

"ഇതെല്ലാം പറഞ്ഞിട്ടു വേണോ പരസ്പരം മനസ്സിലാവാന്‍?" എന്നവന്‍ ചോദിച്ചത്രേ, ആത്മവിശ്വാസത്തോടെ തന്നെ. അപ്പോള്‍ അവനെന്തൊക്കെയോ മനസ്സിലാക്കി വെച്ചിട്ടുണ്ട്‌ തന്നെ കുറിച്ച്‌. അവള്‍ മന്ദഹസിച്ചു.

"എനിയ്ക്കതിനു സാധിയ്ക്കില്ലെന്നു നീ തന്നെ പറഞ്ഞു മനസ്സിലാക്കണം" അവള്‍ പെട്ടെന്നു പറഞ്ഞു തന്റെ സുഹൃത്തിനോട്‌, അയാളെ അറിയിയ്ക്കാനുള്ള വാചകങ്ങള്‍.

അയാളെ പിന്നീട്‌ കണ്ടതേയില്ല. ഒരിയ്ക്കലും കാണാനും വന്നില്ല. ഉള്ളില്‍ സമാധാനമോ അതോ അസ്വസ്ത്ഥതയോ, അവള്‍ക്കും സംശയമായി. എന്നും കാണാന്‍ വരാറുള്ള അയാളുടെ മുഖം, ഒളിച്ചു വെയ്ക്കാനില്ലാതെ, പൊതിയാതെ, പലപ്പോഴായി നേരിട്ടു, പരസ്യമായി തന്നെ എന്തിനൊക്കെയോ ഒരു സമ്മാനമെന്നോണം തന്നിട്ടുള്ള കുറേ കൊച്ചു രൂപങ്ങള്‍, തന്റെ സംസാരവും ദേഷ്യവും സംഘര്‍ഷങ്ങളും എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു നില്‍ക്കാറുള്ള ആ മനസ്സ്‌.. അനുജത്തിയ്ക്കും അമ്മയ്ക്കും തന്നെ കുറിച്ചറിയാമെന്ന് ഒരിയ്ക്കല്‍ പറഞ്ഞത്‌... ഓരോന്നായി ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു.. പക്ഷെ, എന്തുതന്നെയായാലും അതവള്‍ക്കുള്ള വഴിയല്ലെന്ന തോന്നല്‍ അപ്പോഴും ഉണ്ടായി. താന്‍ പറഞ്ഞയച്ച വാചകങ്ങള്‍ ശരി തന്നെയെന്നവള്‍ വിശ്വസിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ആ മുഖവും മനസ്സും കളഞ്ഞു പോയതായി അവള്‍ കരുതി. മനസ്സിലൊന്നും ഉടക്കി നില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തി.


അവിചാരിതമായിരുന്നു അത്‌. ദൂരെ ആള്‍ക്കൂട്ടത്തിന്റെ നടുക്കില്‍ അയാളുടെ നില്‍പ്‌. സ്റ്റേജില്‍ നിന്നും പറന്നു വന്നു കൊണ്ടിരിയ്ക്കുന്ന പിയാനോയുടെ കുസൃതി നിറഞ്ഞ സ്വര സഞ്ചാരങ്ങളില്‍ അയാളുടെ മുഖം മങ്ങിയിട്ടുണ്ടെന്നവള്‍ക്കു തോന്നി. സ്റ്റേജില്‍ പിയാനോ വായിച്ചു കൊണ്ടിരിയ്ക്കുന്ന ആള്‍ പരിസരം തന്നെ മറന്നു പോയിട്ടുണ്ടെന്ന് കണ്ടാല്‍ മനസ്സിലാവും. അയാളുടെ വിരല്‍ത്തുമ്പില്‍ നിന്നും സ്വരങ്ങള്‍ ഓരോ കീയിലേയ്ക്കും പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.. അത്‌ അന്തരീക്ഷം മുഴുവനും ചിത്രശലഭങ്ങളെ പോലെ പാറി പറന്നുകൊണ്ടിരുന്നു..
അയാളുടെ സിഗരറ്റിന്റെ രൂക്ഷഗന്ധം ആ ദൂരത്തിലും തന്റെ മൂക്കിലേയ്ക്കടിച്ചു വരുന്നുണ്ടെന്നു തോന്നി. അയാള്‍ വീണ്ടും വലിച്ചു തുടങ്ങിയിട്ടുണ്ട്‌. തന്നെ കണ്ടിട്ടും മനഃപൂര്‍വം അകന്നു നില്‍ക്കുന്നത്‌ അവള്‍ക്ക്‌ മനസ്സിലായി. കാരണവും അവള്‍ ഊഹിച്ചു.

പക്ഷെ...

എന്തിനിതിങ്ങനെ വലിച്ചു കൂട്ടുന്നതെന്നോ, വെറുതെ ഓരോ അസുഖങ്ങള്‍ വരുത്തി വെയ്ക്കണോ എന്നോ, പിന്നെ.. ഇത്രയും വേഗത്തിലിങ്ങനെ ബൈക്കോടിയ്ക്കുന്നതെന്തിനെന്നോ, അസുഖങ്ങള്‍ വരാതെ നോക്കണമെന്നോ, പിന്നെ.. അമ്മയെ കുറിച്ചോ, കൊച്ചനിയത്തിയെ കുറിച്ചോ ഒന്നും ചോദിയ്ക്കുവാനോ, പറയാനോ.. പിന്നേയും എന്തും പറയാന്‍ ബാക്കി വെച്ചിട്ടുള്ള ആ പഴയ സ്വാതന്ത്ര്യമോ അധികാരമോ ഇനി തനിയ്ക്കില്ലെന്നവള്‍ക്കു തോന്നി. തനിയ്ക്കതിനു ഇനി സാധിയ്ക്കില്ലെന്ന് തെല്ലൊരു വേദനയോടെ തിരിച്ചറിഞ്ഞു. അവയുടെ ആ പഴയ മുഖം മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

ആരുമല്ലെന്നറിയാമായിരുന്നിട്ടും, ഏതൊക്കെയോ അധികാരങ്ങള്‍ അയാളോടുണ്ടായിരുന്നു, അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പക്ഷെ അതിന്റെയൊക്കെ ഉറവിടങ്ങള്‍ തേടി ഒരിയ്ക്കലും അവളലഞ്ഞിരുന്നില്ല. അയാളുടെ കണ്ണുകളിലെ തിളക്കം കാണുമ്പോഴും, അയാള്‍ ഒരിയ്ക്കലും ഉച്ചരിയ്ക്കാത്ത സ്നേഹം എന്ന വാക്കിന്റെ ആവരണം, ആ സാമീപ്യത്തിലൂടെ തന്നെ പൊതുയുന്നുണ്ടെന്നു തോന്നിയപ്പോഴും, ഒക്കെ തോന്നിയിരുന്ന ഒരിഷ്ടത്തിന്റെ നിര്‍വചനങ്ങളും അന്വേഷിച്ചിരുന്നില്ല. പക്ഷെ ഇപ്പോളവള്‍ക്കു വേദനിച്ചു. ഉള്ള്‌ പിടച്ചു. ആ വേദനയുടെ അര്‍ത്ഥം ഇപ്പോള്‍ തിരിച്ചറിയുന്നു, ഈ അകല്‍ച്ചയുടെ ദൂരത്തില്‍... കണ്ടിട്ടും കാണാതിരിയ്ക്കുന്ന ഈ നിമിഷങ്ങളില്‍... വേദനയുടെ പിടച്ചിലില്‍..

പെട്ടെന്ന് അയാളും ഒന്നു നോക്കിയോ? മനസ്സിലേയ്ക്ക്‌ ചിത്രശലഭങ്ങളായി പാറിയെത്തുന്ന പിയാനോയുടെ സ്വര സഞ്ചാരങ്ങള്‍, രാഗ കൂട്ടില്ലാതെ, താളനിബദ്ധമല്ലാതെ, ഏതൊക്കെയോ ചേര്‍ച്ചകളില്‍ അലിഞ്ഞു ചേര്‍ന്ന് ഈ ദൂരം കുറയ്ക്കുന്നുവോ? ഈ നിമിഷങ്ങളെ നിറയ്ക്കുന്നുവോ? വേദനയ്ക്കും സുഖം പകരുന്നുവോ?
കുറയുന്ന ഈ ദൂരമാണോ പ്രണയം? നിറയുന്ന ഈ നിമിഷങ്ങളാണോ പ്രണയം? സുഖമുള്ള ഈ വേദനയാണോ പ്രണയം? അവള്‍ ആശ്ചര്യത്തോടെ അയാളെ നോക്കിനിന്നു.

എന്നാല്‍ അവിടെ നിന്നും വേഗത്തില്‍ തിരിഞ്ഞു നടന്നു അവള്‍, പിടയുന്ന മനസ്സ്‌ വിട്ടു പോകാതിരിയ്ക്കാന്‍..., ഇനിയൊരിയ്ക്കലും അയാളെ കാണാനിട വരരുതേയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌, പിന്നില്‍ നിന്നും ആരും വിളിയ്ക്കരുതേയെന്നാശിച്ചു കൊണ്ട്‌... എങ്കിലും ആ വഴിയുടെ അവസാനം അവളറിയാതെ ഒന്നു തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടത്തിനിടയില്‍ പോലും തനിയ്ക്കു വേണ്ടി അപ്പോഴും എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്ന ആ കണ്ണുകളിലെ ഭാവം മനസ്സിലാക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല. ആദ്യമായി പ്രണയമെന്ന ഭാവം അവിടെ കണ്ടു! മനസ്സിലെ ചിത്രശലഭങ്ങളുടെ അകമ്പടിയോടെ!
ഒന്നു തിരിഞ്ഞു നടന്നാല്‍, ഓടിയടുത്തെത്തിയാല്‍.. അത്ര മാത്രം മതി.. ഒന്നുകില്‍ നഷ്ടപ്പെട്ടു പോയിയെന്നു കരുതിയ ആ പഴയ സ്വാതന്ത്ര്യവും അധികാരവും ഓടിചെന്ന് വീണ്ടെടുക്കുവാനൊരവസരം ... അല്ലെങ്കില്‍ അടുത്തു ചെന്ന് രണ്ടു വാക്കില്‍ ഒരു യാത്ര പറയാനുള്ള അവസരം.. വെറും നിമിഷങ്ങള്‍ കൊണ്ടളന്നെടുക്കാവുന്ന ദൂരത്തില്‍ തന്നെ.. അവളവിടെ തന്നെ നിന്നു, ചിത്രശലഭങ്ങള്‍ പറന്നു..

എന്നിട്ടും ..

ഒരു പതര്‍ച്ചയോടെ ആ നിമിഷങ്ങളെ അവള്‍ വെറുതെ വിട്ടു കളഞ്ഞു. അതാണു ശരിയെന്നും അവള്‍ വിശ്വസിച്ചു. ആ ശരിയിലൂടെ പിന്നെ തിരിഞ്ഞു നോക്കാതെ അവളവിടെ നിന്നും മുന്നോട്ട്‌ സഞ്ചരിച്ചുകൊണ്ടിരുന്നു.. കാലത്തെ മറികടന്ന്, മറവിയിലേയ്ക്കുള്ള ദൂരം എളുപ്പത്തില്‍ താണ്ടാനുള്ള കൊതിയോടെ... ആ പതര്‍ച്ചകളെ അവിടെയിട്ട്‌ കുഴിച്ചു മൂടുവാനുള്ള ധൃതിയോടെ... എന്തിനൊക്കെയോ വേണ്ടി, ആര്‍ക്കൊക്കെയോ വേണ്ടി..

Wednesday, July 18, 2007

പിഴവുകള്‍..

"ഒന്നും കയിച്ചാന്‍ പറ്റൂല.. പിന്നങ്ങട്ട്‌ ശ്ശര്‍ദ്ദ്യന്നെ... ഈ രോഗം വന്നാ കയിഞ്ഞില്ലെ കുട്ടീ.. അത്‌ മന്‌സനേം കൊണ്ടേ പോകൂ... ഇങ്ങള്‌ ഇരിയ്ക്കീ.."
അവളുടെ ദേഹം ക്ഷീണിച്ചൊട്ടി ദയനീയമായിരിയ്ക്കുന്നു. മുഖച്ഛായ തന്നെ മാറിയ പൊലെ.. നല്ല മയക്കത്തിലാണ്‌.
എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന എന്നോട്‌ ഇരിയ്ക്കാന്‍ അവിടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞപ്പോഴാണ്‌ സ്ഥലകാലബോധം ഉണ്ടായത്‌.
കൈകാലുകള്‍ തളരുന്നു.. അവര്‍ നീക്കിയിട്ടു തന്ന സ്റ്റൂളില്‍ ഇരുന്നു. അവളുടെ കരിവാളിച്ച മുഖത്തെ അസാധാരണമായി തെളിഞ്ഞു കാണുന്ന ഒരു ശാന്തത വല്ലാതെ ഭയപ്പെടുത്തുന്നു.. വെളിച്ചമില്ലാത്ത ഈ അന്തരീക്ഷം മുഴുവനും അതു ഘനീഭവിച്ചു നില്‍ക്കുന്നുണ്ടെന്നു തോന്നി..

മിറ്റത്ത്‌ അഞ്ചു വയസ്സുള്ള അവളുടെ കൊച്ചു മകന്‍ ഓടികളിയ്ക്കുന്നുണ്ട്‌. അവന്റെ കണ്ണുകളില്‍ എനിയ്ക്കു പരിചയമുള്ള ആ പഴയ കുസൃതി ഒളിച്ചിരിയ്ക്കുന്നത്‌ കണ്ണില്‍ പെട്ടു.
"അപ്പോ, രാകേഷ്‌?" വളരെ പ്രയാസപ്പെട്ടു ചോദിച്ചു അവരോട്‌.

"ങ്ങളപ്പൊ അതൊന്നും അറിഞ്ഞിറ്റില്ല ലേ..? ഓനെപ്പഴും ഇവരായിറ്റ്‌ വഴക്കിലായിര്‌ന്ന്.. പോയിറ്റ്‌ പ്പൊ അഞ്ചാറ്‌ മാസം കയിഞ്ഞ്‌.. പടച്ചോനേ, ഇവര്‌ കൊറേ സഹിച്ച്ക്ക്‌ണ്‌ ഓനേ.."
ഒന്നുമറിയാതെ അവശയായി മയങ്ങുന്ന അവളെ നോക്കി കൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.
"ങ്ങളെ പറ്റി പറഞ്ഞിറ്റ്ണ്ട്‌ ബര്‌.. പാട്ടിന്റെ കച്ചേരിക്കൊക്കെ പോണോലല്ലേ, കോളേജിലൊക്കെ ഒപ്പം പടിച്ചോല്‌?"
എന്തു വേണമെന്ന് പെട്ടെന്ന് തീരുമാനിയ്ക്കാന്‍ കഴിയുന്നില്ല.. പക്ഷെ എന്തെങ്കിലും ചെയ്യണം.. ഏട്ടനെ വിളിച്ചാലോ?
" അതെ.. ഞങ്ങള്‍ അഞ്ചു വര്‍ഷം ഒരുമിച്ചായിരുന്നു പഠിച്ചത്‌. നിങ്ങള്‍ടെ വീടെവിട്യാ?"

"ന്റെ കുടി ആ കാണ്‍ ണതന്നെണ്‌.. ബരായിര്‌ന്ന് ബടെ എല്ലാത്തിനും, കുട്ട്യോള്‍ക്ക്‌ റ്റൂസന്‍ പടിപ്പിയ്ക്കാനും, പാട്ട്‌ പടിപ്പിയ്ക്കാനും ഒക്കീത്തിനും.. ഞങ്ങക്കൊക്കെ എയ്താനും വായിച്ചാനും പറഞ്ഞു തരേണതും ബരന്നെ... കണ്ണില്‌ ഒരു തുള്ളി വെള്ളം ഇന്നേവരെ ഞമ്മള്‌ കണ്ടിറ്റില്ല, എപ്പഴും ചിരിച്ച്‌ വര്‍ത്താനോം പറഞ്ഞുംകൊണ്ടന്നെ... "
അവര്‍ക്ക്‌ അവളെ കുറിച്ച്‌ ഒരുപാട്‌ പറയാനുണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.
"ഈ കുട്ടീന്റെ കാര്യാണതിലും കസ്റ്റം. ഒരു വയക്കൂം വക്കാണോം ഒന്നൂല്ലാത്ത പാവം ചെക്കന്‍.. എല്ലാര്‌ടട്‌ത്ത്ക്കും ഓന്‍ പോകും, പിന്നെ കൊറച്ച്‌ നേരം ഉമ്മാന്റട്‌ത്ത്‌ കുത്തിരിക്കും.. കൊറച്ചേരം കളിക്കും, പ്പൊ സ്കൂളിലും പോനില്ല, ഓനൊന്നും അറിയൂല്ല.. "
"അസുഖം തൊടങ്ങീട്ട്‌ എത്ര കാലായി? ഡോക്റ്ററെ കണ്ടിരുന്നില്ലേ ഇവള്‍?"
"അയിന്റെ കാര്യൊന്നും പറയണ്ട, കോറെ ആയിക്ക്‌ ണ്‌ ഇത്‌ തോടങ്ങീറ്റ്‌..
അയിന്‌ ഓന്‍ ഒരു സമാദാനോം കൊട്‌ത്തിറ്റില്ല.. ആദ്യാദ്യം ഡാകിടറെ കാണാനൊക്കെ ഓല്‌ ഒറ്റക്ക്‌ പോയേര്‍ന്ന്. ഇപ്പൊ പിന്നെ കൂട്‌തലാവുമ്പ ഞമ്മള്‌ ഡാകിറ്ററെ ബിളിക്കും. കൊറച്ചൂസായിറ്റ്‌ ബോദം വരും, പോകും അങ്ങനെയ്ക്കാരം.. ന്നും ഡക്കിറ്റരോട്‌ ബരാന്‍ പറഞ്ഞ്റ്റ്ണ്ട്‌. ബരാണാവോ.."
"പ്പൊ ഞമ്മള്‌ രാത്രീലും ബടന്നേ, ഒറ്റക്കാക്കി പോയാല്‍ സമാദാനം കിട്ടൂല.. ബര്‍ക്ക്‌പ്പോ വേറെ ആരൂല്ലലോ.. ഒക്കീത്തിനും ഞമ്മളന്നെ.. , അങ്ങനെ കയിഞ്ഞതാണ്‌ ന്നലെ വരേ.."
അപ്പൊഴേയ്ക്കും അവരുടെ ശബ്ദമൊന്നിടറി.. തലയിലെ തട്ടം കൊണ്ടവര്‍ കണ്ണുകള്‍ തുടച്ചു.
"ങ്ങനൊക്കെ വരുമ്ന്ന് പടച്ചോനാണേ വിചാരിച്ചിറ്റില്ല.." വെള്ളമൊഴുകുന്ന മൂക്ക്‌ തുടരെത്തുടരെ അവര്‍ തുടച്ചു കൊണ്ടിരുന്നു.

ആ സ്ത്രീയുടെ നല്ല മനസ്സിനോടെനിയ്ക്ക്‌ ബഹുമാനം തോന്നി.
അപ്പൊഴേയ്ക്കും, പുറത്തേയ്ക്കുള്ള വാതിലിനടുത്ത്‌ അടുത്തുള്ളവരെന്നു തോന്നിപ്പിയ്ക്കുന്ന ഒരു കൂട്ടം സ്ത്രീകളും, നിറമുള്ള തട്ടങ്ങളിട്ട പെണ്‍കുട്ടികളും കൂടി നിന്ന് അകത്തേയ്ക്ക്‌ എത്തി നോക്കി നില്‍പ്പുറപ്പിച്ചു. ആ പെണ്‍കുട്ടികളുടെ അടുത്തേയ്ക്ക്‌ അവളുടെ കൊച്ചു മോന്‍ മിറ്റത്തു നിന്നും ഓടിവന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ നിന്നു. അവനവരോടുള്ള അടുപ്പം അതില്‍ നിന്നു തന്നെ ശരിയ്ക്കും മനസ്സിലാക്കാന്‍ സാധിയ്ക്കുന്നുണ്ട്‌.
അവളിനിയും ഉണര്‍ന്നിട്ടില്ല. ഇനിയും അധിക സമയം അതിനായി കാത്തിരുന്ന് കളയേണ്ടെന്ന് തോന്നി. അവിടെ ഉണ്ടായിരുന്ന വലുപ്പകളില്‍ തപ്പി, അതിലുണ്ടായിരുന്ന പ്രിസ്ക്രിപ്ഷന്‍സും, എന്തൊക്കെയോ ടെസ്റ്റ്‌ റിപ്പോര്‍ട്ടും കിട്ടിയതെല്ലാം ബാഗിലെടുത്തിട്ടു, എന്തിനോ..

അവരുടെ കയ്യില്‍ കുറച്ചു പൈസ കൊടുക്കണോ എന്നാദ്യമൊന്നു സംശയിച്ചു. പിന്നെ വെണ്ടെന്നു തോന്നി.
ഏതായാലും വൈകീട്ട്‌ ഏട്ടനേം കൂട്ടി വരുമ്പോഴാവാം എന്നു വെച്ചു.
വീട്ടില്‍ പോയി ഏട്ടനേം കൂട്ടി വരാമ്ന്നവരോട്‌ പറഞ്ഞ്‌ വേഗം പുറത്തേയ്ക്കിറങ്ങി.
പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നിരുന്ന അവളുടെ കൊച്ചു മകനെ അടുത്തു വിളിച്ചു.
"പോരുന്നോ നീയെന്റെ കൂടെ?"
"ഇല്ല.." പക്ഷെ ഒന്നും ആലോചിച്ചില്ല, അവനെയൊന്നെടുത്തു നോക്കി. ഒന്നമ്പരന്നെങ്കിലും വലിയ പരിചയക്കേടൊന്നും കൂടാതെ അവനെന്റെ കയ്യിലിരുന്നു.
"മോനെന്താ ഇഷ്ടം കഴിയ്ക്കാന്‍? ചോക്കലേറ്റ്‌ വേണോ, ഐസ്ക്രീം വേണോ?"
അവനധികം സംസാരിച്ചില്ല.
മോനെ വൈകീട്ട്‌ കൊണ്ടുവരാമെന്ന് അവരോട്‌ പറഞ്ഞ്‌, കാറില്‍ കയറിയിരുന്നു, അവന്‍ എന്റെ മടിയിലും.

മനസ്സ്‌ നീറി പുകയുന്നു. അവളെ അറിയാന്‍ ഇത്ര വൈകിയതെന്തേ? അത്രയ്ക്ക്‌ വെറുപ്പായിരുന്നോ എനിയ്ക്കവളോട്‌?
എവിടെയൊക്കെയോ പിഴച്ചു, ഒന്നും അറിയാതെ, എല്ലാം കണ്ടുവെന്ന് നടിയ്ക്കാതെ...
ഒരിയ്ക്കലും സംഭവിച്ചു കൂടാത്ത പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി...അവള്‍ക്കെന്തു പറ്റി? ഒന്നും അറിഞ്ഞില്ല... അല്ല, അറിയാന്‍ ശ്രമിച്ചില്ല..
അവളുടെ ആ പഴയ ചുറുചുറുപ്പ്‌ എവിടെ? ആഢംബരങ്ങളുടെ ലോകത്ത്‌ ജീവിച്ചിരുന്ന അവളിപ്പോള്‍ എത്തിപ്പെട്ടത്‌ എവിടെ?

സല്‍ വാറും കമ്മീസ്സും ഇട്ട്‌, മുടി പിന്നില്‍ പോണി റ്റെയില്‍ കെട്ടി, ഹയ്ഹീല്‍ഡ്‌ ചെരിപ്പും ഇടതു കയ്യില്‍ വാച്ചും, ചുണ്ടില്‍ ഇളം കളറിലുള്ള ലിപ്സ്റ്റിക്കുമായി കോളേജില്‍ പാറി നടന്നിരുന്ന അവളുടെ മുഖം കണ്മുന്‍പില്‍ തെളിഞ്ഞു വരുന്നു.. ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ മട്ടായിരുന്നു അവളെ കണ്ടാല്‍, പക്ഷെ അസ്സല്‍ പാലക്കാട്ടെ തമിഴ്‌ ബ്രാഹ്മണ കുടുമ്പത്തിലേയായിരുന്നു അച്ഛനും അമ്മയും. അച്ഛന്‍ എയര്‍ഫോര്‍സില്‍ ആയിരുന്നതു കൊണ്ട്‌ ജീവിതത്തിന്റെ പകുതി ഭാഗവും നോര്‍ത്തിന്ത്യയില്‍ പല ഭാഗങ്ങളിലായി ജീവിച്ച്‌ അവസാനം സൗത്തിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആയി വന്നതാണ്‌. അവളുടെ മധുരമൂറുന്ന ശബ്ദത്തില്‍ പഴയ ഹിന്ദിഗാനങ്ങളെല്ലാം എല്ലാവരേയും പുളകം കൊള്ളിച്ചിരുന്നു, പോരാത്തതിന്‌ അന്നത്തെ കോളെജിലെ ആണ്‍കുട്ടികളുടെയിടയിലെ സംസാര വിഷയമാവാനും അവള്‍ക്കു കഴിഞ്ഞിരുന്നു. അവരെ ഏറ്റവും ആകര്‍ഷിച്ചിരുന്ന അവളുടെ കണ്ണിലെ കുസൃതിയുടെ തിളക്കം മനസ്സില്‍ അതേപടി കിടക്കുന്നുണ്ട്‌.

പക്ഷെ അറിയില്ല, അന്ന് അവളെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടാന്‍ കഴിഞ്ഞിരുന്നുവോ? എന്നാല്‍ അവളെന്നും ഒരുപോലെ എന്നോട്‌ സ്നേഹം കാണിച്ചിരുന്നു എന്നതാണ്‌ സത്യം.. അല്ലെങ്കില്‍ സ്നേഹിയ്ക്കുന്നു, ഇഷ്ടപ്പെടുന്നു.. എന്തിനോ, എന്തുകൊണ്ടോ..അന്നാദ്യമായി അവളെ പരിചയപ്പെട്ട്‌, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ, അവള്‍ എന്നോട്‌ കുറേയേറെ കാര്യങ്ങള്‍ ഇടതടവില്ലാതെ സംസാരിച്ചു. ഞാന്‍ കര്‍ണ്ണാടക സംഗീതം പാടുമ്പോള്‍, അവള്‍ ലളിതഗാനങ്ങള്‍ പാടി. ഞാന്‍ ആണ്‍കുട്ടികളില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍, അവള്‍ ധൈര്യപൂര്‍വം ആണ്‍കുട്ടികളോടു സംസാരിച്ചു. അവള്‍ ഇംഗ്ലിഷും ഹിന്ദിയും സംസാരിയ്ക്കുമ്പോള്‍, ഞാന്‍ തനി മലയാളത്തില്‍ സംസാരിച്ചു. അവള്‍ ചപ്പാത്തിയും ചിക്കനും ഇഷ്ടപ്പെടുമ്പോള്‍ ഞാന്‍ സാമ്പാരും തൈരും ഇഷ്ടപ്പെട്ടു. ഞാന്‍ സംഗീതത്തിനോടുള്ള എന്റെ ആത്മാര്‍ത്ഥതയും, ജീവിത ലക്ഷ്യങ്ങളും കെട്ടിപ്പിടിച്ച്‌ നടക്കുമ്പോള്‍ അവള്‍ ഒരു കുട്ടിയുടെ കുസൃതികളോടെ കോളേജില്‍ പാറി നടന്നു. പക്ഷെ ക്ലാസ്സിലെ ആകെയുള്ള പെണ്‍കുട്ടികള്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം, അതുകൊണ്ടു തന്നെ എതിര്‍ ദിശയില്‍ സഞ്ചരിയ്ക്കുന്ന ഞങ്ങള്‍ രണ്ടുപേരും അവനവനില്‍ നിന്നും ഇറങ്ങി വന്ന് രണ്ടുപേര്‍ക്കും അനുയോജ്യമായ ഒരു പാതയിലെത്തി നിന്നു എപ്പോഴോ, സുഹൃത്തുക്കളാകാമെന്ന തീരുമാനത്തില്‍..

അവള്‍ റ്റീച്ചര്‍മാര്‍ക്കിടയില്‍ കണ്ണിര്‍ പൊഴിച്ച്‌, സ്ഥാനം പിടിയ്ക്കാന്‍ പെടാപാടു പെടുന്നത്‌ കണ്ട്‌ ഉള്ളിലൂറി ചിരിയ്ക്കുമ്പോഴും, അവളുടെ ഉള്ളിലെ ചാപല്യങ്ങളെ കാപട്യങ്ങളായി കാണുമ്പോഴും, അവള്‍ക്കില്ലെന്നും എനിയ്ക്കുണ്ടെന്നും ഞാന്‍ വിശ്വസിച്ചിരുന്ന, ജീവിതത്തോടുള്ള എന്റെ ആദര്‍ശ ശുദ്ധിയിലും, സംഗീതത്തോടുള്ള ആത്മാര്‍ത്ഥതയിലും ഞാന്‍ സ്വയം അഭിമാനം കൊള്ളുമ്പോഴും അവളെന്നോടു ഒരുപോലെയായിരുന്നു. പക്ഷെ ഞാന്‍?
അവളുടെ കൂടെയുള്ള ഓരോ നിമിഷങ്ങളിലും ഞാനവളുടെ ആത്മാര്‍ഥതയെ അളന്നുതൂക്കി കൊണ്ടിരുന്നു, അവള്‍ മറ്റുള്ളവരുടെ മുന്നില്‍, അവര്‍ക്കനുസരിച്ച്‌, പ്രത്യേകിച്ചും ആണ്‍കുട്ടികളാണെങ്കില്‍, സ്വന്തം നിറം മാറ്റി അഭിനയിയ്ക്കുകയാണെന്ന് സംശയിച്ചു കൊണ്ടിരുന്നു, അഞ്ചു വര്‍ഷം കൂടെ ഉണ്ടായിരുന്നിട്ടും അവളെന്നോടു പോലും അഭിനയിയ്ക്കുകയാണെന്ന് ഞാന്‍ സംശയിച്ചു. എന്തിന്‌ സ്വന്തം അച്ഛനുമമ്മയോടു പോലും, അവള്‍ അഭിനയിയ്ക്കുകയായിരുന്നുവെന്ന് എനിയ്ക്ക്‌ തോന്നി. സഹി കെട്ട്‌ ഞാനവളെ പലപ്പോഴായി ശകാരിച്ചു, അവളുടെ ചാപല്യങ്ങളെ കഠിനമായി വിമര്‍ശിച്ചു... "വാലന്റൈസ്‌ ഡേ" യുടേയും, "ഫ്രന്റ്സ്‌ ഡേ"യുടേയും, "മതേര്‍സ്‌ ഡേയ്‌"യുടെയും സ്വപ്ന ലോകത്ത്‌ ജീവിയ്ക്കുന്ന അവളോട്‌ ചിലപ്പൊഴെങ്കിലും എനിയ്ക്ക്‌ പുച്ഛം തോന്നി!. പതുക്കെ പതുക്കെ ഞാനെപ്പൊഴോ എന്റെ വഴിയിലൂടെ നടന്നു തുടങ്ങി, പലപ്പോഴും അവളെ കണ്ടുവെന്ന് നടിയ്ക്കാതെ തന്നെ.. എന്നിട്ടും അവളെന്നോട്‌ ഒരുപോലെയായിരുന്നു! അവള്‍ക്കല്‍പം പോലും എന്നോട്‌ ഈര്‍ഷ്യ ഉണ്ടായിരുന്നില്ലേ?

കാലങ്ങള്‍ കടന്നുപോയപ്പോള്‍, ഒരിയ്ക്കല്‍ ഞാനറിഞ്ഞു, അവളുടെ "ഒരാരാധകനെ" തന്നെ ജീവിതപങ്കാളിയാക്കി അവളൊരു കുടുമ്പിനിയായി പാലക്കാട്‌ ജില്ലയിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ ജീവിച്ചുവരികയാണെന്ന്.. അവളുടെ മൂക്കിലെ മുക്കുത്തിയും, കഴുത്തിലെ താലിമാലയും, മുല്ലപ്പൂവും ഒക്കെയായി ഭര്‍ത്താവുമൊത്തുള്ള ഫോട്ടോ കണ്ട്‌ ഞാന്‍ അദ്ഭുതപ്പെട്ടു. അവളെനിയ്ക്കെഴുതി. ഇന്നവള്‍ക്ക്‌ കര്‍ണ്ണാടക സംഗീതം ഭ്രാന്താണത്രേ! ഇപ്പോള്‍ ചപ്പാത്തിയേക്കാളും സ്വാദ്‌, തൈര്‍സാദത്തിനാണത്രേ! വീണ്ടും ഞാനവളെ അളന്നു തൂക്കി, അവള്‍ യത്ഥാര്‍ഥ ജീവിതത്തിലും അഭിനയിയ്ക്കുന്നുവോ? ആര്‍ക്കുവേണ്ടി? അതില്‍ അവള്‍ക്കെന്തെങ്കിലും സമാധാനം ഉണ്ടാകുമോ? എന്നില്‍ കുറേയേറെ സംശയങ്ങള്‍ ജനിച്ചു.

സ്വപ്നലോകത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ അവള്‍ സഞ്ചരിച്ച ദൂരം എന്നെ അമ്പരിപ്പിച്ചു. അവളൊരു അമ്മയായതും, കുഞ്ഞിനെ മുലയൂട്ടി താരാട്ടു പാടിയുറക്കുന്നതും, അച്ഛനമ്മമാര്‍ക്ക്‌ ഓമനയായിരുന്ന അവള്‍ അടുക്കളയില്‍ പെരുമാറുന്നതും അടക്കം ഓരോന്നും എനിയ്ക്ക്‌ വിശ്വസിയ്ക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങളെ പൊലെ തോന്നി. നല്ലൊരു കുടുംബ ജീവിതം നയിച്ചു കൊണ്ടുവാനുള്ള പക്വത അവള്‍ക്കായോ എന്നും ഞാന്‍ സംശയിച്ചു. അവളെ എനിയ്ക്ക്‌ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിച്ചില്ല, അതിനു മിനക്കെട്ടുമില്ല.

പക്ഷെ, മുടങ്ങാതെ അവളെനിയ്ക്ക്‌ എന്റെ വിവാഹവാര്‍ഷികത്തിനും, പിറന്നാളിനും, ആശംസാ കാര്‍ഡുകള്‍ അയച്ചുകൊണ്ടിരുന്നു, സംഗീത സാധനയ്ക്കിടയില്‍ സമയമില്ലെന്ന നാട്യത്തില്‍ ഒരു മറുപടി പോലും ഞാന്‍ എഴുതാഞ്ഞിട്ടും.. എന്തിനോ...
അവളെന്നെ ഏറ്റവും "നല്ല സുഹൃത്തെന്ന്‌" "ഫ്രന്‍സ്‌ ഡേ" യ്ക്ക്‌ വിശേഷിപ്പിയ്ക്കുമ്പോഴോ, എന്റെ ഫോടോസ്‌ സൂക്ഷിയ്ക്കുന്നുണ്ടെന്ന് പറയുമ്പൊഴോ, അവളുടെ അച്ഛനമ്മമാര്‍ അവളെ വിട്ടുപിരിഞ്ഞപ്പോള്‍ അവളെന്നെ "മിസ്സ്‌" ചെയ്യുന്നുണ്ടെന്നൊരു കാര്‍ഡ്‌ അയച്ചപ്പോഴോ, ഒരു കത്തയച്ചു എന്നല്ലാതെ അതില്‍ കൂടുതലൊരു അടുപ്പവും എനിയ്ക്കവളോട്‌ തോന്നിയിരുന്നില്ല, അവളുടെ കാര്‍ഡുകളേക്കാള്‍, എന്റെ തിരക്കുകള്‍ തന്നെയായിരുന്നു എനിയ്ക്കെന്നും പ്രാധാന്യം.
പക്ഷേ, ഒരു വര്‍ഷമായി അവളുടെ യാതൊരു വിവരവും ഇല്ലാതെയായപ്പോള്‍, ഉള്ളില്‍ തോന്നിയ ഒരു ഉത്‌കണ്ഠ, "അവള്‍ക്കെന്തു സംഭവിച്ചു" എന്നൊരു ചിന്ത.. എന്റെ മറുപടികള്‍ ഇല്ലാഞ്ഞ്‌ അവള്‍ എഴുത്തുകുത്തുകള്‍ അവസാനിപ്പിച്ചിരിയ്ക്കുമെന്ന് കരുതി വിട്ടു ആദ്യം, പക്ഷെ, മേശവെലുപ്പില്‍ ചിതറി കിടക്കുന്ന അവളുടെ കാര്‍ഡുകള്‍ കാണുമ്പോഴൊക്കെ മനസ്സിലെവിടെയൊക്കെയോ അവളുടെ ഇംഗ്ലീഷിലുള്ള വടിവൊത്ത അക്ഷരങ്ങള്‍ ഉടക്കി നിന്നു.

അപ്രതീക്ഷിതമായി ഈ പ്രദേശത്ത്‌ കച്ചേരിയ്ക്ക്‌ വിളിച്ചപ്പോഴേ മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഇവളുടെ അഡ്രസ്സ്‌ അപ്പോള്‍ തന്നെ മറക്കാതെ പേഴ്സില്‍ ഇട്ടുവെയ്ക്കാന്‍ തോന്നിയത്‌ എത്ര നന്നായി!

ഇന്ന്‌ വര്‍ഷങ്ങള്‍ക്കു ശേഷം അവളെ കണ്ടപ്പോള്‍... ആ രൂപത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍... യഥാര്‍ത്ഥത്തില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടുകയായിരുന്നു - അവളെന്നെ സ്നേഹിച്ചിരുന്നത്‌ ഒന്നിനും വേണ്ടിയായിരുന്നില്ല- അവിടെ തല കുനിച്ചു നില്‍ക്കാനെ കഴിഞ്ഞുള്ളൂ, അവളോടുണ്ടായിരുന്ന എന്നിലെ സകല മുന്‍ വിധികളും, സംശയങ്ങളും അതില്‍ പൊലിഞ്ഞു പോകുന്നത്‌ തിരിച്ചറിഞ്ഞ നിമിഷം.. ജീവിതത്തിന്റെ ഉന്നതികളില്‍ നിന്നും ഇറങ്ങി വന്ന് , പോരാടി ജയിച്ച്‌, ഒടുക്കം തളര്‍ത്തിയ ആ നിശ്ചലതയും അവളിലെ നിശ്ശബ്ദതയും എനിയ്ക്കു മുന്നില്‍ എന്തൊക്കെയോ കോറിയിടുന്നതായി തോന്നി - അളവുകോലുകളില്ലാതെ, സമവാക്യങ്ങളില്ലാതെ എന്റെ കണ്ണുകള്‍ അതില്‍ നിന്നും അപ്പോള്‍ വായിച്ചെടുത്തത്‌, അവളിലെ ശബ്ദകോലാഹലങ്ങള്‍ ഇല്ലാത്ത നിശ്ശബ്ദ സ്നേഹത്തിന്റെ അക്ഷരങ്ങളെ ആയിരുന്നു! "ജീവിത സൗഭാഗ്യങ്ങള്‍ക്കു" നടുവില്‍ നില്‍ക്കുന്ന ഞാനാദ്യമായി അവയെ തിരിച്ചറിഞ്ഞ നിമിഷം - ഉള്ളിന്റെ അറകളില്‍ എരിയാന്‍ തുടങ്ങിയ പിഴവുകളുടെ നീറല്‍ അടക്കാന്‍ പാടുപ്പെട്ടു അപ്പോള്‍..ഒന്നുമറിയാതെയുള്ള അവളുടെ കിടപ്പും ആ ഇരുണ്ട അന്തരീക്ഷവും വല്ലാതെ ഭയപ്പെടുത്തി.. അഭിമുഖീകരിയ്ക്കാനുള്ള ശക്തി മുഴുവനും ചോര്‍ന്നു പോവുകയായിരുന്നു അപ്പോള്‍.

പക്ഷെ.. അവള്‍ക്കും പിഴച്ചു എവിടെയൊക്കെയോ.. എപ്പോഴൊക്കെയോ.. എല്ലാം തിരുത്തി ഒന്നുകൂടി ജീവിച്ചു നോക്കാനുള്ള സമയം പോലും വിധിയ്ക്കപ്പെടാതെ..
എന്നാലും അവളുടെ ജീവിതം ധന്യം! സമ്പാദിച്ചു കൂട്ടിയ ഒരു കൂട്ടം നല്ല മനസ്സുകളുടെ സ്നേഹം ഉണ്ടവള്‍ക്ക്‌, എത്ര പിഴച്ചാലും, എത്ര ഒറ്റപ്പെട്ടാലും.. അവരുടെ മനസ്സുകളില്‍ ഒരിയ്ക്കലും മരിയ്ക്കാതെ എന്നുമവള്‍ ജീവിയ്ക്കുക തന്നെ ചെയ്യും..

ഇനി താമസിയ്ക്കരുത്‌, അവള്‍ക്കേറ്റവും നല്ല ചികിത്സ തന്നെ കൊടുക്കണം. ഏട്ടനെ വിളിച്ച്‌ ഏര്‍പ്പാട്‌ ചെയ്യണം. അവളെ ഹോസ്പിറ്റലിലേയ്ക്ക്‌ മാറ്റണം... അതിനുള്ളില്‍ ഒന്നും സംഭവിയ്ക്കില്ലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിയ്ക്കുവാന്‍ ശ്രമിച്ചു...

അവന്‍ വഴിയിലെ കാഴ്ചകള്‍ കണ്ട്‌ ഒന്നും മിണ്ടാതെ ഇരിയ്ക്കുകയാണ്‌ അപ്പൊഴും . അവനെ ചേര്‍ത്തുപിടിച്ചു.

"മോന്‍ ആന്റീടെ കൂടെ താമസിയ്ക്കുന്നോ? ആന്റീടെ മോനായിട്ട്‌?" അവനെന്റെ മുഖത്തേയ്ക്ക്‌ നോക്കി, ഒന്നും മിണ്ടാതെ. അവന്റെ മുഖം ഒന്നു വിളറിയോ?

എന്തോ അവനോട്‌ അപ്പോള്‍ അങ്ങനെ ചോദിയ്ക്കുവാനാണ്‌ തോന്നിയത്‌, കൂടുതലൊന്നും അപ്പോള്‍ ആലോചിച്ചില്ല, ആലോചിയ്ക്കേണ്ടതില്ല എന്നും തോന്നി.

"എന്നെ എപ്പഴാ വീട്ടില്യ്ക്ക്‌ കൊണ്ടാക്കാ?" അവന്റെ നേര്‍ത്ത ശബ്ദം അപ്പോഴാണ്‌ ഞാന്‍ ആദ്യമായി കേട്ടത്‌.
"വേഗം കൊണ്ടാക്കാം ട്ടൊ" അവനെ ഞാനെന്റെ മടിയിലേയ്ക്ക്‌ കിടത്തി. ഇടതൂര്‍ന്ന മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട്‌... പിഴവുകളെ തിരുത്താന്‍ അവനിലൂടെ എനിയ്ക്കു സാധിച്ചാലോ എന്ന ഒരു പ്രതീക്ഷയില്‍..

Sunday, July 01, 2007

അപ്പു.

രഘു എന്നാണ്‌ ഈ പത്ത്‌ വയസ്സുകാരന്റെ പേര്‌. എന്നാല്‍ സ്കൂളിലും വീട്ടിലും, എല്ലാവരും വിളിയ്ക്കുന്നത്‌ അപ്പു എന്നും. എത്ര ചീകി ഒതുക്കി വെച്ചാലും, അനുസരണയില്ലാതെ ഉയര്‍ന്നു തന്നെ നില്‍ക്കുന്ന അവന്റെ കുറ്റിമുടിയെ ഇനി കളിയാക്കുവാന്‍ ബാക്കി ആരുമില്ല. അവന്റെ ഓമനത്തം വിട്ടുമാറാത്ത മുഖത്തിനു മുകളില്‍ കുറ്റിമുടികള്‍ ഉയര്‍ന്നെണീറ്റു നിന്നു, എപ്പോഴും.

അവന്റെ വയസ്സിന്റെ അമിതോര്‍ജ്ജം വല്ലവിധേനയുമൊന്ന് പുറത്തേയ്ക്കു തിരിച്ചു വിടാനുള്ള എല്ലാ വിക്രിയകളും അവന്‍ ചെയ്തുകൂട്ടുമായിരുന്നെങ്കിലും, അവന്റെയുള്ളിലെ സങ്കടങ്ങളും, സംശയങ്ങളും, ഇഷ്ടാനിഷ്ടങ്ങളും എല്ലാം പങ്കുവെയ്ക്കുന്നത്‌ അവന്‍ അമ്മയോടു മാത്രമാണ്‌. അമ്മയാണ്‌ അവന്റെ വഴികാട്ടി, തന്റേതായ ശരികളും തെറ്റുകളും ഒക്കെ മനസ്സില്‍ കണക്കുകൂട്ടുന്നതും അമ്മയിലൂടെ തന്നെ. പക്ഷെ അമ്മയോടു ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരാഗ്രഹം ഉണ്ടവന്‌.. എന്തുകൊണ്ടോ അതു പറയാന്‍ കഴിഞ്ഞിട്ടില്ല അവനിതുവരെ.

അപ്പുവിന്‌ സ്കൂളില്‍ ധാരാളം കൂട്ടുകാരുണ്ടെങ്കിലും, എതിരാളികളും കുറവല്ല.

അന്നവന്‍, ഉണ്ട കൈ കഴുകി പൈപ്പിനടുത്ത്‌ തന്നെ കയ്യില്‍ ചോറുപാത്രവുമായി നില്‍ക്കുമ്പോള്‍, ഗ്രൗണ്ടില്‍ എല്ലാവരും കളിയ്ക്കാന്‍ തുടങ്ങിയത്‌ കണ്ടിരുന്നു...
അന്നു വെള്ള്യാഴ്ച ആയിരുന്നു. വെള്ള്യാഴ്ച ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞാലും കുറെ നേരം അധികം കിട്ടും കളിയ്ക്കാന്‍..എന്നാലും അവനന്നെന്തോ കളിയ്ക്കാന്‍ കൂടാനൊരു ഉത്സാഹക്കുറവ്‌.

അവിടെ ഗോപി എല്ലാവരുടേയും നേതാവായി നിന്ന്, കളിയ്ക്കു വേണ്ട നിര്‍ദ്ദേശ്ശങ്ങള്‍ കൊടുക്കുകയാണ്‌. അവനതാണെപ്പോഴും ഇഷ്ടം. അപ്പപ്പോള്‍ തോന്നുന്ന തീരുമാനങ്ങള്‍ അതേപടി നടപ്പിലാക്കാനുള്ള ഒരു പ്രത്യേക ധൈര്യം, ഒരു കൂസലില്ലാതെ, ഭയമില്ലാതെ വളരെ ലാഘവത്തോടെ എന്തും ചെയ്യാനും, ചെയ്യിയ്ക്കാനുമുള്ള മിടുക്ക്‌.. എല്ലാവരേയും തന്നിലേയ്ക്ക്‌ ആകര്‍ഷിച്ചെടുക്കാനുള്ള ഒരു കാന്തിക ശക്തിയുണ്ടവനില്‍.

അന്നവന്‍ പതിവിലും കൂടുതല്‍ സന്തോഷവാനായിരുന്നു. വല്ല്യച്ഛന്‍ (അപ്പൂന്റെ വല്ല്യച്ഛന്റെ മകനാണ്‌ ഗോപി.) ജോലിസ്ഥലത്തു നിന്നും ഒഴിവിനു വന്നിതിന്റെയാവും. പുതിയൊരു ഷര്‍ട്ടും നിക്കറുമൊക്കെയിട്ട്‌ എല്ലാം മറന്ന് ആസ്വദിയ്ക്കുകയാണ്‌ അവന്‍, കൂടെ എല്ലാവരും.. രാവിലെ, സ്കൂളിലേയ്ക്ക്‌ അവന്‍ പോയതിനു ശേഷം, പിന്‍ വശത്തു കൂടി പോന്ന്‌, വീട്ടില്‍ വെച്ച്‌ വല്ല്യച്ഛന്റെ കണ്ണില്‍ പെടാതെ കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്‌ അപ്പു, അന്ന്.

അപ്പുവും ഗോപിയും അധികം ചേരാറില്ല, കളി തുടങ്ങി അധികം കഴിയുന്നതിനു മുന്‍പേ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു തുടങ്ങും രണ്ടു പേര്‍ക്കുമിടയില്‍, പിന്നെ അത്‌ ഒരു കയ്യാംകളിയിലെ അവസാനിയ്ക്കൂ. എന്തോ, അപ്പുവിനെന്നും അവന്റെ തീരുമാനങ്ങളോട്‌ വിയോജിപ്പാണുണ്ടാവാറ്‌.

ഗോപി അപ്പൂനെ നീട്ടി വിളിച്ചു. അവന്റെ പിന്നില്‍ പതുങ്ങി നില്‍ക്കുന്ന ബാലനെ നോക്കാതെ അപ്പു അങ്ങോട്ട്‌ നടന്നു. ബാലനെ അപ്പുനിഷ്ടാണ്‌, കൂടാതെ അവന്‍ താമസിയ്ക്കുന്നത്‌ തൊട്ടടുത്തും.. പക്ഷെ സ്കൂളിലെത്തിയാല്‍ അവന്‍ പതുക്കെ ഗോപിയുടെ കൂടെ കൂടും, അവനങ്ങനെയാണ്‌. മണ്ണില്‍ കാലു കൊണ്ട്‌ നീട്ടി ഒരു വര വരയ്ക്കുന്നുണ്ട്‌ ഗോപി, അപ്പു നില്‍ക്കുന്നയിടം വരെ. എന്തോ കളിയ്ക്കുള്ള പുറപ്പാടാണെന്ന് അപ്പുവിനും മനസ്സിലായി.

"ഡാ അപ്പൂ... ഈ വര കണ്ടോ? ഇതിന്റെ ഈ അറ്റം നിന്റച്ഛന്റെ മൂക്കാണെന്ന് വിചാരിച്ചോ, ആ അറ്റം ഇവന്റെ അച്ഛന്റെ മൂക്കും." അവന്‍ ബാലനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു.

"ഇനി, മല്‍സരം എന്താന്നറിയോ? ധൈര്യം നോക്കലാണ്‌."
"ധൈര്യംള്ള ആള്‌ മേറ്റ്‌ ആള്‍ടച്ഛന്റെ മൂക്കില്‍ ചവിട്ടും! ബാലാ, നീയാ അറ്റത്ത്‌ പോയി നിക്ക്‌. എങ്ങനെണ്ട്‌ കളി?"
അപ്പു ഒന്നു ശങ്കിച്ചു. "ഇന്നിവന്‌ ഉഷാറ്‌ കൂടുതലാണ്‌."

"ആ, എല്ലാരും വരിന്‍, മത്സരം തൊടങ്ങായി.. ആര്‍ക്ക ധൈര്യമ്ന്ന് നോക്കാം.." ഗോപിയ്ക്ക്‌ അതുപറയുമ്പോള്‍ ഉത്സാഹം കൂടി വന്നു.

ആര്‍ക്കായിരിയ്ക്കും കൂടുതല്‍ ധൈര്യം?.. എല്ലാവരും ചുറ്റും കൂടി.

അപ്പൂന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയാണ്‌."ബാലന്‍ ഒരു പാവാണ്‌."
അവന്റെ അച്ഛനും അപ്പൂന്റെയച്ഛനും വലിയ കൂട്ടുകാരായിരുന്നുവെന്നത്‌ അപ്പൂനറിയാം. ഇപ്പോഴും ബാലന്റെയച്ഛന്‍ തന്നെ കാണുമ്പോള്‍ എന്തെങ്കിലും വാങ്ങിത്തരാറുള്ളതും അപ്പു ഓര്‍ത്തു, ഒരു നിമിഷം..

എല്ലാവരും ഉച്ചത്തില്‍ പ്രോത്സാഹനങ്ങള്‍ കൊടുത്തു തുടങ്ങി രണ്ടു പേര്‍ക്കും.
പക്ഷെ അപ്പൂന്റെ കണക്കുകൂട്ടലുകളെ തകര്‍ത്തുകൊണ്ട്‌, ബാലന്‍ വളരെ ലാഘവത്തോടെ അവന്റെയടുത്തു വന്നു നിന്ന്‌, വരയുടെ അറ്റത്ത്‌ ആഞ്ഞോരു ചവിട്ട്‌.
അപ്പുവിന്‌ രണ്ടാമതൊന്നാലോചിയ്ക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ്‌, ഗോപി ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു കൊണ്ട്‌ പ്രഖ്യാപനം നടത്തി. അവന്റെ കണ്ണുകളില്‍, ആഗ്രഹിച്ചത്‌ നടന്നതിന്റെ തിളക്കം.

"ബാലന്‍ ജയിച്ചേ, ബാലന്‍ ധൈര്യവാനാണേയ്‌, അവന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌.."
എല്ലാവരും ബാലന്റെ അടുത്തേയ്ക്ക്‌ ഓടുകയാണ്‌. അവന്‍ ചിരിച്ചു കൊണ്ട്‌ നില്‍ക്കുകയാണ്‌, ധൈര്യവാനായി, വിജയശ്രീലാളിതനായി...
"ബാലന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌" എന്നുറക്കെ കൂട്ടത്തോടെ ഗോപിയെ പിന്താങ്ങുന്നുണ്ട്‌ എല്ലാവരും.

അപ്പൂവിന്റെ കൈകാലുകള്‍ തരിച്ചു. അവന്‌ ദേഷ്യം കഠിനമായി വന്നു. ബാലന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല, കയ്യിലുള്ള ചോറുപാത്രം എറിഞ്ഞു, അതു നേരെ ചെന്നു കൊണ്ടത്‌ ബാലന്റെ നെറ്റിയില്‍. ഓടി ചെന്നവനെ തള്ളി വീഴ്ത്തി. ശക്തിയായി ചവുട്ടി. ബാലന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട്‌ അപ്പുവിനെ മാറ്റാനായി പാഞ്ഞടുത്ത ഗോപിയേം അവന്‍ തള്ളിയിട്ടു. ഗോപി വീണ്ടും എണീറ്റുവന്ന്, അപ്പുവിനോടെതിര്‍ത്തു. അപ്പു ബാലനെ വിട്ട്‌ ഗോപിയ്ക്കു നേരെ തിരിഞ്ഞു. രണ്ടു പേരും മണ്ണില്‍ കിടന്നുരുണ്ടു. ഒരിന്ധനമായി ദേഷ്യവും സങ്കടവും അവന്റെയുള്ളിലെ ശക്തിയെ ആളിക്കത്തിച്ചു. അവന്‍ സകല ശക്തിയും എടുത്ത്‌ ഗോപിയുടെ നെഞ്ചില്‍ കയറിയിരുന്ന് ആഞ്ഞടിച്ചു. ഷര്‍ട്ട്‌ വലിച്ചു കീറി.

അവന്റെ മുഖത്തെ ചുവപ്പു നിറം മറ്റു കുട്ടികളെ മാറ്റി നിര്‍ത്തി. എല്ലാവരും അമ്പരന്നു നിന്നു. ഗോപിയുടെ നിലവിളി പുറത്തേയ്ക്കു വന്നു തുടങ്ങി.. അന്തരീക്ഷം മുറുകി വരുന്നത്‌ മനസ്സിലാക്കിയ ഏതോ ഒരു കുട്ടി, മാഷിനെ വിളിയ്ക്കാനായി ഓടി.

"എന്താ അപ്പൂ ദ്‌?" വേണു മാഷും വേറെ പലരും ഓടിവന്ന് അപ്പുവിനെ മാറ്റുകയാണ്‌.
"ഈ ചെക്കന്മാര്‍ക്കൊക്കെ എന്തിന്റെ കേടാണാവോ, ദന്നെ പണി ഏതു നേരോം.." ആരൊ പറയുന്നുണ്ട്‌.

അപ്പുവിനാണെങ്കില്‍ കിതച്ചിട്ട്‌ ഒന്നും പറയാന്‍ വയ്യ. ഉള്ളില്‍ എന്തൊക്കെയൊ പതഞ്ഞു പൊങ്ങുകയാണ്‌.

ഗോപിയെ വാരിയെടുത്ത്‌ മാഷ്‌ ക്ലാസ്സിനകത്തേയ്ക്ക്‌ കൊണ്ടുപോയി ബെഞ്ചില്‍ കിടത്തി. വെള്ളം കൊടുത്തു. അവന്റെ ചുണ്ടില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. കുട്ടികളെല്ലാവരും അവന്റെ ചുറ്റും കൂടി എന്തൊക്കെയോ പരസ്പരം പിറുപിറുത്തു.

അപ്പു ഒന്നും മിണ്ടാതെ ക്ലാസ്സിലേയ്ക്കു കയറി ബെഞ്ചിലിരുന്നു. ഡെസ്ക്കില്‍ കൈമുട്ടു വെച്ച്‌ തല താങ്ങി കിതച്ചുകൊണ്ട്‌. തരിപ്പു മാറാത്ത കൈകാലുകള്‍ വിറച്ച്‌..
ഉള്ളിലെ ബാക്കിയുള്ള ദേഷ്യവും സങ്കടവും പുറത്തേയ്ക്ക്‌ കുതിയ്ക്കുവാന്‍ വീര്‍പ്പുമുട്ടിയ്ക്കുകയാണ്‌. "ബാലന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌"... ഒരാരവം മുഴങ്ങുന്നു കാതില്‍..അവന്റെ മുഖം, വിയര്‍പ്പില്‍ ചുകന്ന നിറത്തില്‍ ജ്വലിച്ചു.

********************* ******************************* ***********************

രാത്രി ഉറങ്ങാറാകുമ്പോള്‍ മാത്രമേ അപ്പൂന്‌ അമ്മയെ അടുത്ത്‌ കിട്ടാറുള്ളു. എല്ലാ പണിയും കഴിച്ച്‌, മേലുകഴുകി, മുഷിഞ്ഞ വേഷം മാറ്റി വന്ന് വാതിലടച്ച്‌ കെടക്കുമ്പോഴേയ്ക്കും അപ്പു മയക്കത്തിലായീട്ടുണ്ടാകും.
ഇന്നിപ്പോള്‍ അമ്മയ്ക്ക്‌ തെരക്ക്‌ കൂടുതല്‍. വല്ല്യച്ഛനെ കാണാന്‍ വിരുന്നുകാരുടെ തിരക്കായിരുന്നു ഇന്ന്. അമ്മ വാതിലടച്ച്‌ വന്നപ്പോഴേയ്ക്കും കുറെ നെരം വൈകിയിരുന്നു.

"അപ്പൂ നീയൊറങ്ങീല്ല്യെ? ദെന്താ ങനെ ആലോച്ച്‌ കെടക്കണേ?" അമ്മ മുടി കെട്ടി വെച്ച്‌, ജനാല തുറന്നിട്ട്‌ അപ്പൂന്റെയടുത്ത്‌ വന്നു കിടന്നു.
ജനാലയിലൂടെ നല്ല നിലാവിന്റെ വെളിച്ചം അകത്തേയ്ക്കു ഒലിച്ചിറങ്ങി, ഒപ്പം ചെറിയൊരു കുളിരും..

"അമ്മേ.. നമ്മള്‍ എന്നാ ഇവിട്ന്ന് നമ്മള്‍ടെ വീട്ടിലേയ്ക്ക്‌ പോവ?"അപ്പു അമ്മയുടെ പുതപ്പിനുള്ളിലേയ്ക്ക്‌ നീങ്ങി കിടന്നു കൊണ്ട്‌ ചോതിച്ചു.

"ഉം? എന്തിനാ പ്പൊ?"

"എനിയ്ക്കതാ ഇഷ്ടം. അച്ഛനല്ലേ അതുണ്ടാക്കീത്‌..." ഉള്ളിലെ ആഗ്രഹം അന്നറിയാതെ പറഞ്ഞുപോയി അവന്‍.

"അപ്പൂ, ഇന്ന് വല്ല്യച്ഛന്‍ നെന്നേ അന്വേഷിച്ചു. എന്താ നീ കാണാന്‍ പോവാഞ്ഞേ?"
"ദാ നെനക്ക്‌ കുപ്പായൊക്കെ കൊടന്നിട്ട്ണ്ട്‌"

"എനിയ്ക്ക്‌ വേണ്ട അത്‌".

"നീയെന്താ അപ്പൂ ഇങ്ങനെ? നെന്റെ വല്ല്യച്ഛനല്ലെ? ആ, പിന്നെയ്‌, ന്ന് സ്കൂളില്‍ ഗോപ്യായിട്ട്‌ വഴക്കു കൂടിയോ? ഗോപീടെ ചുണ്ട്‌ പൊട്ടീ, നല്ല വേദനണ്ട്ന്നൊക്കെ വല്ല്യമ്മ പരാതി പറഞ്ഞൂലോ"

"അതിന്‌ അവനാ തൊടങ്ങീത്‌, ഞാനൊന്ന്വല്ല.."

" നീയെന്തിനാ തിരിച്ച്‌ തല്ലാന്‍ പോണത്‌ അപ്പൂ.. നീയെന്തിന അവന്റെ ഷര്‍ട്ടൊക്കെ വലിച്ചു കീറിയേ?

"എനിയ്ക്കു ദേഷ്യം വന്നു. അവന്‍ എന്നേം ബാലനേം വഴക്കു കൂടിയ്ക്കാന്‍ നോക്കീതാ.."

"എന്താ അപ്പൂ നീയിങ്ങനെ?നീ നല്ല കുട്ടിയായി പഠിയ്ക്കണതാണ്‌ അമ്മയ്ക്കിഷ്ടം, അല്ലാതെ വഴക്കു കൂടി നടക്കണതല്ല.. പഠിച്ച്‌ അച്ഛനെ പോലെ വലിയ ആളാവണത്‌ കാണണം അമ്മയ്ക്ക്‌. നെനക്കാരോടാ ഇത്ര ദേഷ്യം?" അമ്മയുടെ ശബ്ദം ഒന്നുയര്‍ന്നു.

"ഞാനൊന്നല്ല തൊടങ്ങീത്‌. ബാലനെന്തിനാ ഗോപി പറേണത്‌ കേക്കാന്‍ പോണ്‌ എപ്പഴും? എനിയ്ക്കിഷ്ടല്ല ഗോപിയെ.. പിന്നെ, വല്ല്യമ്മേം, വല്ല്യച്ഛനേം ഒന്നും ഇഷ്ടല്ല." അവന്റെ ശബ്ദവും ഉയര്‍ന്നു പൊങ്ങി. കൈകാലുകളില്‍ തരിപ്പുണര്‍ന്നു വന്നു..

"അപ്പൂ..!!" അമ്മ ഒച്ചയിട്ടു.
"നീയെന്തൊക്ക്യാ പറേണേ? ഇങ്ങനൊക്കെ പറയാന്‍ പാടുണ്ടോ? നെന്റെ അച്ഛന്റെ ഏട്ടനാണ്‌ വല്ല്യച്ഛന്‍.. ഗോപീം, വല്ല്യമ്മേം ഒക്കെ ആരാ നെന്റെ? അവരെന്താ നെന്നോട്‌ ചെയ്ത്‌?"

"വല്ല്യമ്മ എന്തിനാ എപ്പഴും അമ്മെക്കൊണ്ട്‌ പണി ഇടുപ്പിയ്ക്കണേ? ഗോപിയാണെങ്കി എപ്പഴും വഴക്കു കൂടാന്‍ വരും, അവനെപ്പഴും അച്ഛനെ പറ്റി ഓരോന്നു പറയും.. വല്യച്ഛനാണെങ്കില്‍ ഗൊപ്യെ ആണ്‌ ഏറ്റവും ഇഷ്ടം. പിന്നെന്തിനാ നമ്മളിവിടെ താമസിയ്ക്കണ്‌?".

അമ്മ അവന്റെ മുഖത്തേയ്ക്ക്‌ നോക്കി. മുഖത്ത്‌ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

"അപ്പൂ.. ങനൊക്ക്യാണോ നീ വിചാരിച്ച്‌ നടക്കണേ?"
"നമ്മള്‍ക്ക്‌ ആരോടും ദേഷ്യം വേണ്ട. മറ്റുള്ളോര്‌ ചെയ്യുന്നത്‌ ഇഷ്ടായില്ലെങ്കില്‍, നീയവരോടത്‌ നേരിട്ട്‌ തുറന്ന് പറഞ്ഞാല്‍ പോരെ?. അല്ലെങ്കില്‍ മാഷോട്‌ പറയാമല്ലോ.. പിന്നെ അപ്പൂന്‌ അമ്മല്ല്യെ.. അച്ഛനും നമ്മടെ കൂടെ തന്നെണ്ട്‌. അവരെന്തെങ്കിലും അരുതാത്തത്‌ ചെയ്താല്‍ അതവര്‍ക്കറിയാത്തോണ്ടാണ്‌, അല്ലാതെ അവര്‍ ചീത്ത ആയതോണ്ടല്ല. തമ്മ്ത്തല്ല് കൂട്യാലോ ഉപദ്രവിച്ചാലോ അവര്‌ പിന്നേം അതന്നെ ചെയ്യേള്ളൂ.. നേരെ മറിച്ച്‌ നീയവരോട്‌ സ്നേഹായിട്ട്‌ പെരുമാറി നോക്ക്‌, വഴക്കു കൂടാന്‍ പോവാതെ നെനക്ക്‌ തോന്നണത്‌ പറഞ്ഞു നോക്ക്‌, പതുക്കെ അവരും ഒക്കെ സമ്മതിയ്ക്കാന്‍ തൊടങ്ങും..."
"നമുക്കു ശരീന്ന് തോന്നണത്‌ ചെയ്യാനും, അല്ലാന്ന് തോന്നണത്‌ ആരോടും തൊറന്നു പറയുവാനും ആണ്‌ നമ്മുക്ക്‌ ശക്തീം, ധൈര്യോം ഒക്കെ വേണ്ടത്‌, അല്ലാതെ വഴക്കു കൂടാനോ, ഗുസ്തി പിടിയ്ക്കാനോ അല്ല, അതോണ്ട്‌ കാര്യല്ല്യ അപ്പൂ..."
"അതിന്‌ നമ്മള്‍ ചെയ്യണ്ടതെന്താന്നറിയോ? ദിവസോം പ്രാര്‍ഥിയ്ക്കണം. അതിനുള്ള ധൈര്യോം ശക്തീം എന്നും ഉണ്ടാവണേ.. എന്ന്. നമുക്കെന്തിനാ ആരോടെങ്കിലും ദേഷ്യം, എല്ലാവരേം ഇഷ്ടായാല്‍ പോരേ? അതാണച്ഛനും ഇഷ്ടം, അതറിയൊ നെനക്ക്‌?"..
"അമ്മയ്ക്ക്‌ ഇവിടെ എല്ലാരേം ഇഷ്ടാണ്‌. വല്ല്യമ്മേം ഗോപിയേം ഒക്കെ ഇഷ്ടാണ്‌, പിന്നെ അപ്പൂനെ കൊറേയധികം ഇഷ്ടവും.. നീയും അങ്ങനെ ആവണം.. അച്ഛനപ്പഴാ സന്തോഷം ണ്ടാവ ട്ടൊ"..

അവന്‌ പിന്നേം എന്തൊക്കെയോ സംശയങ്ങള്‍ ചോദിയ്ക്കാന്‍ വന്നെങ്കിലും, കെട്ടിപ്പിടിച്ച്‌ അമ്മയ്ക്കൊരു ഉമ്മ കൊടുത്തു.

"അമ്മേ.. അച്ഛന്‍ നമ്മളെ കാണുന്നുണ്ടവോ?"

"ഉം.. പിന്നെന്താ സംശയം? അച്ഛന്‍ നമ്മടെ കൂടെതന്നെണ്ട്‌"

"എനിയ്ക്ക്‌ ചെലപ്പൊ അച്ഛനെ കാണാന്‍ തോന്നും..."

"അപ്പൂ.. നമ്മളും കൊറെ കാലം കഴിഞ്ഞാല്‍ അച്ഛന്റടുത്തയ്ക്ക്‌ പോവും.. ന്നിട്ട്‌ അവടെ അച്ഛന്റെ ഒപ്പം സുഖായി താമസിയ്ക്കും, ഒരിയ്ക്കലും പിരിയാതെ.."
"പക്ഷെ അതിനിനീം സമയണ്ട്‌. നീ വഴക്കൊന്നും കൂടാതെ നന്നായി പഠിച്ച്‌, ജോലി വാങ്ങി, വലിയ ആളാവണം ആദ്യം.. ന്നിട്ടെ പറ്റൂ.. പ്പൊ വേഗം ഒറങ്ങിക്കോ, നാളെ സ്ക്കൂള്‌ള്ളതല്ലേ.." അമ്മയുടെ കൈകള്‍ കുറ്റിമുടികളെ മാടിയൊതുക്കി വെയ്ക്കാന്‍ ശ്രമിച്ചു.

"സ്കൂള്‍ പൂട്ടിയാല്‍ നമ്മടെ വീട്ടില്‍ക്ക്‌ പോവാ അമ്മേ..?"
ഉത്തരം പറയാതെ അമ്മ അവനെ കൈകള്‍ക്കുള്ളില്‍ പൊതിഞ്ഞു. പതിഞ്ഞ സ്വരത്തില്‍ അവനേറ്റവും ഇഷ്ടമുള്ള പാട്ടു പാടിക്കൊടുത്തു, കൊച്ചു മുതുകില്‍ പതുക്കെ താളമിട്ടു കൊണ്ട്‌,

"ഓമനകുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെ കൂടെ കൂടാതെ..
കാമിനീ മണി അമ്മതന്‍ നങ്ക
സീമനി ചെന്നു കേറീനാന്‍..
അമ്മയുമപ്പോള്‍ മാറോടണച്ചി-
ട്ടുമ്മ വെച്ചു കിടാവിനേ,
അമ്മിഞ്ഞ നല്‍കിയാനന്ദിപ്പിച്ചു
ചിന്മയനപ്പോളോതീനാന്‍...
..................
..................

ചോദ്യങ്ങളും സംശയങ്ങളും തൊണ്ട വരെ വന്നുനിന്നെങ്കിലും അമ്മയുടെ കൈകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി കിടന്നു അവന്‍-
അമ്മയുടെ പാട്ടു കേട്ട്‌ ആകാശത്ത്‌ അവനും അമ്മയ്ക്കും മാത്രം അവകാശപ്പെട്ട ഒരു നക്ഷത്രത്തെ തിരഞ്ഞ്‌.. കൈകാലുകളിലെ തരിപ്പ്‌ വിട്ടകലുന്നതറിഞ്ഞ്‌...

അവന്റെ അടഞ്ഞ കണ്ണുകള്‍ തുടരെത്തുടരെ ചലിച്ചു. അമ്മയുടെ പതിഞ്ഞ സ്വരത്തിലുള്ള പാട്ടിലേയ്ക്കു കയറി വരുന്ന പതര്‍ച്ചയെ, കാതുകള്‍ പെറുക്കിയെടുത്തു. നനയ്ക്കുന്ന ചുടുനീരിന്റെ കനം നെറ്റി ഒപ്പിയെടുത്തു.

സ്വപ്ന ലോകത്തെ നക്ഷത്രങ്ങളില്‍ അച്ഛന്റെ മുഖം തേടി കണ്ടുപിടിയ്ക്കുമ്പോള്‍ ചോദിയ്ക്കുവാന്‍ ചോദ്യങ്ങളും സംശയങ്ങളും വാരിയെടുത്ത്‌ അവന്‍ പതുക്കെ യാത്ര പുറപ്പെട്ടു. പതറുന്ന സ്വരത്തിന്റെയലയടികള്‍ നയിയ്ക്കുന്ന നീണ്ട പാതയിലൂടെ ഒറ്റയ്ക്കവന്‍ അകലേയ്ക്ക്‌ ലക്ഷ്യം വെച്ച്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടന്നു, എന്തു വന്നാലും ഒരുനാള്‍ അച്ഛനുണ്ടാക്കിയ വീട്ടിലേയ്ക്ക്‌ അവനും അമ്മയ്ക്കും തിരിച്ചു പോവണമെന്ന ദൃഢനിശ്ചയത്തോടെ...

.................
.................
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതൈര്‍ കൂട്ടിയുരുട്ടീട്ടും,
വറുത്തൊരുപ്പേരി പതിച്ചിട്ടുള്ളീ-
രണ്ടുരുളയും പിന്നെ മുരളിയും..
തരികയെന്നങ്ങു തരത്തില്‍ ചാഞ്ചാടി
തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു...

കുറിപ്പ്‌ : പാട്ടിലെ വരികള്‍ ആരുടെയെന്നറിയില്ല. നാട്ടില്‍ പാടികേട്ടിട്ടുള്ളതും, അമ്മൂനും അനീത്തികുട്ടിയ്ക്കും ഇപ്പോഴും പാടിക്കൊടുക്കാറുള്ളതുമാണീ വരികള്‍. വരികള്‍ പൂര്‍ണ്ണമല്ല.