Showing posts with label സ്ത്രീ. Show all posts
Showing posts with label സ്ത്രീ. Show all posts

Tuesday, December 09, 2014

ഉം.

ഉമ്മേ...ഉമ്മേ...
എന്റെ പ്രിയപ്പെട്ട ഉമ്മകളേ...
നിങ്ങളിത്രയ്ക്കൊക്കെ
വിപ്ലവം സൃഷ്ടിക്കാൻ പോന്നോ?!

എനിക്കു സന്തോഷായി...
പക്ഷേ നിങ്ങളേതു പക്ഷത്താ ശരിയ്ക്കും?

എന്റെ പൊന്നുമ്മേ... നീ,
തോന്നുമ്പോൾ പരസ്യമായി നിന്നെ ഒന്ന് കണ്ണടച്ച് അനുഭവിക്കാനോ,
നിന്നെ പൊതുയിടങ്ങളിൽ ചുണ്ടുകളാൽ ഒന്നുച്ചരിച്ചു കേൾക്കുവാൻ പോലുമോ
വിലക്കേർപ്പെടുത്തുന്ന,
നിനക്കു സ്വകാര്യതയുടെ കൂടുകൾ പണിതേൽപ്പിയ്ക്കുന്ന,
നിന്റെ അരുമയാർന്ന പൂംബാറ്റച്ചിറകുകളെ,
അപ്പൂപ്പൻതാടികൾ നിന്നെയുമെടുത്ത് കാറ്റത്ത് പാറുന്നതിനേ,
ഉന്മാദങ്ങളെ സമ്മാനിയ്ക്കുന്ന നിന്റെ ശ്വാസകോശങ്ങളെ,
മണിക്കൂറുകളെ നിമിഷാർദ്ധങ്ങളാക്കിമാറ്റുന്ന നിന്റെ ഇന്ദ്രജാലങ്ങളെ
എല്ലാം എല്ലാം വിസ്മരിച്ചു,
നിന്നിലെ നിഷ്ക്കളങ്കതകളിലേക്ക് അതിക്രമിച്ചുകയറി വ്രണപ്പെടുത്തുന്ന
മാന്യമഹാജനങ്ങളുടെ ഭൂരിപക്ഷത്തിന്റെ കൂടെയോ?

അതോ
സ്നേഹകൂടുകളിൽ നിന്നെ കോരി നിറച്ചുവെയ്ക്കുവാൻ
ഒരു വിശ്വാസങ്ങൾക്കും നിന്നെ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത
നിന്നെ നീയായി മാത്രം കാണുവാൻ ആഹ്വാനം ചെയ്യുന്ന
നിനക്കു വേണ്ടി കൂടിയും സമരം നടത്തുന്ന
തെരുവിലിറങ്ങി അടിവാങ്ങുന്ന
പെണ്ണുങ്ങൾ പരസ്യമായി ചുംബിച്ചു കാണിച്ചുതരുന്ന
പെണ്ണും ആണുമടങ്ങുന്ന
ന്യൂനപക്ഷങ്ങളുടെ കൂടെയോ?

എന്റെ ചുംബനങ്ങളേ....
വെളുത്ത മുല്ലപ്പൂക്കളെപ്പോലെ നിങ്ങളെ സ്നേഹിയ്ക്കുന്നവർ,
ചുവന്ന തെച്ചിപ്പൂക്കളെ പോലെ സ്നേഹത്തിന്റെ
രക്തബിന്ദുക്കളെ നിങ്ങൾക്കു ചാർത്തുന്നവർ,
മഞ്ഞജമന്തികളെ പോലെ, നന്ദ്യാർവട്ടപ്പൂക്കളെ പോലെ
ചെമ്പരത്തിയെ പോലെ, നാലുമണിപ്പൂക്കളെ പോലെ
ചെറുതും വലുതുമായി നിങ്ങളെ പുണരുന്നവർ,
എന്നും ഏതൊക്കെയോ തോട്ടങ്ങളിൽ വിരിഞ്ഞുവാടിപ്പോവുന്ന
നഷ്ടസ്വപ്നങ്ങളിലെ പനിനീർപ്പൂവുകളെ പോലെ...
നിങ്ങളെ ഓർക്കുന്നവർ, ആഗ്രഹിയ്ക്കുന്നവർ
സ്വപ്നം കാണുന്നവർ
ഒരുപാടുപേർ വേറെയുമുണ്ട്.

നിങ്ങളേതുപക്ഷത്തായാലും അവരെ വിട്ടുപോകാതിരിയ്ക്കുക.
പൊതുവിടം എന്നോ സ്വകാര്യയിടം എന്നോ ഇല്ലാതെ
സ്നേഹത്തിന്റെ ലോകങ്ങളിൽ, പ്രണയത്തിന്റെ ഉദ്യാനങ്ങളിൽ,
തേൻ കുടിക്കാൻ വരുന്ന ചിത്രശലഭങ്ങളായി പറന്നുപറന്ന്
നിങ്ങൾക്കു കൈവരുന്ന നിങ്ങളുടെ വ്യക്തമായ
ചുംബനരാഷ്ട്രീയം ഇവിടെ പ്രകാശിപ്പിയ്ക്കുക!

എന്റെ പ്രിയ ചുംബനമേ...
നിനക്കെന്റെ സ്നേഹം നിറച്ച ഉമ്മകൾ!














Monday, November 10, 2014

കിസ് ഓഫ് ലൗ

സമരങ്ങൾ ഒരു ജനക്കൂട്ടത്തിന്റെ ആത്മാവിഷ്ക്കാരം കൂടിയാണ്. അതിൽ ഓരോ പൗരന്റെയും ദാർശനിക/വൈകാരിക/ ജീവിതാനുഭവ തലങ്ങളുടെ, സമരം ചെയ്യുന്നതിനെന്തിനു വേണ്ടിയാണോ, ആരുടെ നേർക്കാണോ അവർക്ക് ഒരിക്കലും തള്ളിക്കളയാനാവാത്ത സൂക്ഷ്മമായ ചില ഭാവങ്ങൾ അടങ്ങിയിട്ടുമുണ്ടാകും. അതിന്റെ ചൂടുള്ള രക്തം അടിയൊഴുക്കായി വർത്തിക്കുന്നുണ്ടാവും.

ഒരു പ്രത്യേക സാമൂഹ്യ/സാംസ്ക്കാരിക/ രാഷ്ട്രീയ കാല പശ്ചാതലത്തിൽ ഉരുത്തിരിഞ്ഞു വരുന്നതാവുന്നതുകൊണ്ട് അതിന്റെ രാഷ്ട്രീയമാനങ്ങൾ അതിനു നൽകുന്ന വലിയൊരു സാമൂഹികോദ്ദേശ്ശം ഉണ്ട്, അതുകൊണ്ട് അത് ചിലപ്പോൾ പ്രതീകാത്മകവും ആവാം. സ്ത്രീകൾ ഒരു പുതപ്പ് പുതച്ച്, പുറത്തു കാണാവുന്ന ഭാഗങ്ങൾ - ചുമൽ, കാൽമുട്ടിനു താഴെയുള്ള ഭാഗങ്ങൾ - മറക്കാതെ, സമരം ചെയ്തത് അധികം ആയിട്ടില്ല. അതിലൂടെ സമരത്തിനു സർഗ്ഗാത്മകതയുടെ ചാരുത കൂടി കൈവരുന്ന സന്ദർഭങ്ങൾ ഉണ്ടാവാം. അധികാരപ്രയോഗത്തോടുള്ള കൂട്ടപ്രതിഷേധത്തിന്റെ  ഒരു പൊലിറ്റിക്കൽ സ്റ്റെയ്റ്റ്മെന്റ് ആണ്, ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ് ഒരു സമരം, അല്ലെങ്കിൽ പ്രതിഷേധത്തിന്റെ കനമുള്ള ഒരു മൗനം പോലും! മനുഷ്യന്റെ നൈസർഗ്ഗീകമായ ചോദന ആണ് റെസ്പോണ്ട് ചെയ്യുക, റിയാക്റ്റ് ചെയ്യുക എന്നത്. അത് അധികാരത്തിനു നേരെ ആകുമ്പോൾ അത് രാഷ്ട്രീയമാവും. അതുകൊണ്ട് ഒരു ചെറിയ അണു കുടുമ്പത്തിൽ അടുക്കളയിൽ നിന്നും കേൾക്കുന്ന ഏറ്റവും ചെറിയ ഒരു പെൺപ്രതിഷേധ സ്വരത്തിൽ പോലും രാഷ്ട്രീയം ഉണ്ട്. ആണ്മേധാവിത്വത്തിനെതിരെ അവൾ ഏറ്റവും സ്വാഭാവികതയിൽ ഉയർത്തുന്ന സ്വന്തം ശബ്ദമാണത്. അതിനെ 'രാഷ്ട്രീയം' എന്ന വാക്കിന്റെ 'പൊതുബോധം' കൊടുക്കുന്ന അരാഷ്ട്രീയതയുടെ കളത്തിലിട്ട് പുച്ഛിച്ചു തള്ളാനുള്ളതല്ല. അല്ലെങ്കിൽ ജീവിതത്തിന്റെ 'പ്രാക്റ്റിക്കാലിറ്റി' യുടെ പേരിൽ 'പെൺശബ്ദങ്ങൾ' മാത്രം സപ്രസ് ചെയ്ത് ഒടുങ്ങിത്തീരേണ്ടതുമല്ല. ഓരോ മനുഷ്യനും ഒരു സാമൂഹ്യജീവി കൂടി ആയിരിക്കുന്നിടത്തോളം കാലം അവളിൽ/അവനിൽ രാഷ്ട്രീയവും ഉണ്ടാവും. അതിനു ഏറ്റവും ചുരുങ്ങീത് അവനവനെ നിരന്തരം കേൾക്കുക, അവനവനെ തന്നെ കൂടുതൽ കൂടുതൽ അറിയുക എന്നതു മാത്രം മതിയാവും. അതിനൊന്നു തയ്യാറാവുക എങ്കിലും മതിയാവും. എന്റെ ജീവിതത്തിന് ഒരു രാഷ്ട്രീയമാനണ്ടെന്നെന്നെ  പഠിപ്പിച്ചത് എന്റെ ജീവിതം തന്നെയാണ്. രാഷ്ട്രീയം എന്നെ തേടി എന്റെ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കയറി വരുകയാണുണ്ടായത്. ഇന്നെനിക്ക് തുറന്നു പറയാനാവും ഞാനൊരു രാഷ്ട്രീയ ജീവിയാണെന്ന്. സാമൂഹ്യജീവിയാണെന്ന്. അതിലെനിക്കൊരു നാണക്കേടും തോന്നുന്നുമില്ല. പുസ്തകങ്ങൾ വായിച്ചും, പ്രവർത്തിച്ചും ഉണ്ടാക്കിയെടുത്ത, പഠിച്ചുണ്ടാക്കിയ രാഷ്ട്രീയ ബോധമാവില്ലെങ്കിൽ കൂടി എന്റെ ജീവിതം എനിക്കു പറഞ്ഞുതന്ന, സമൂഹത്തിൽ പുരോഗമനാത്മക  ചിന്തകൾ ഉണ്ടാവണമെന്നതിലെ രാഷ്ട്രീയമെങ്കിലും മനസ്സിലാകുവാനുള്ള ബോധം എന്നിലുണ്ട്  എന്നു തന്നെ വിശ്വസിക്കുന്നു. സോഷ്യൽ കണ്ടീഷനിംഗുകളെ നിരന്തരം തിരിച്ചറിയുക എന്ന അടിസ്ഥാനബോധമെങ്കിലും ഉണ്ടാവേണ്ട ആവശ്യകതയെ ഞാൻ മനസ്സിലാക്കുന്നു. നിറത്തിന്റെ പേരിൽ, ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരിൽ മനുഷ്യനെ തമ്മിൽ വർഗ്ഗീകരിക്കുന്ന ചീഞ്ഞ വ്യവസ്ഥകളെ, അതിനെ അന്ധമായി പിന്തുടരുന്ന മനോരോഗികൾക്കും, സ്ത്രീകൾക്കു നേരെ, ദളിതനു നേരെ, കുട്ടികൾക്കു നേരെ, സമൂഹത്താൽ അവഗണിക്കപ്പെടുന്ന സ്വവർഗ്ഗരതി തല്പരരായ ന്യൂനപക്ഷമായ ഒരു സമൂഹത്തിനെതിരെ, വേശ്യകൾക്കു നേരെ എല്ലാം എല്ലാം ഉപയോഗിക്കപ്പെടുന്ന ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധികാരപ്രയോഗങ്ങൾക്കെതിരേയും ഞാൻ നിലകൊള്ളുകയും ചെയ്യും. അധികാരപ്രയോഗം നടത്തുന്നത് ഒരു മതമാണെങ്കിലും, മതസംസ്ക്കാരമാണെങ്കിലും ഇനി രാഷ്ട്രീയപ്രസ്താനങ്ങളായും, അധികാരവ്യവസ്ഥയായാലും, ആരായാലും.

പറഞ്ഞുവന്നത്, കഴിഞ്ഞ ദിവസം എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചുംബനസമരത്തിനെതിരേ നടന്ന പ്രതിഷേധങ്ങൾ തികച്ചും ബുദ്ധിശൂന്യങ്ങളായി, അർത്ഥമില്ലാത്ത ജല്പനങ്ങളായി പലയിടത്തും ചിന്നിച്ചിതറി വീഴുന്നതു കാണുമ്പോൾ അത് ആശാവഹമായി തോന്നുന്നു. പ്രതിഷേധക്കാർക്ക് ഏറ്റവും അധികം പേടി ചുംബനം കഴിഞ്ഞ് ഇനി അത് അതിന്റെ 'അടുത്ത തലമായ' (അതാരു കണ്ടുപിടിച്ചു എന്നറിയില്ല) ലൈംഗീകതയിലേക്കു പരസ്യമായി കടന്നാലോ എന്നായിരുന്നു! അതിനവർ ഉയർത്തുന്ന വാദങ്ങൾ, മനുഷ്യൻ മൃഗങ്ങളെ പോലെയല്ല, അവന് ഇത്തരം കാര്യങ്ങൾക്ക് സ്വകാര്യത ആവശ്യമുണ്ട്, മലമൂത്രവിസർജ്ജനം പരസ്യമായി മനുഷ്യൻ  ചെയ്യുമോ എന്നൊക്കെയുള്ള വിചിത്രങ്ങളായ വാദങ്ങളായിരുന്നു. സമരം എന്നാൽ എന്ത്, സമരത്തിന്റെ പ്രസക്തിയെന്ത് , സമരം ചെയ്യുന്നവർ മനുഷ്യരാണെന്നു പോലും വിസ്മരിച്ചു കൊണ്ട് ചുംബനത്തേയും ലൈംഗീകതയേയും കേട്ടപാടെ ഒറ്റത്തട്ടിൽ കൂട്ടിക്കെട്ടി എന്തിനെയൊക്കെയോ സംരക്ഷിക്കാനെന്ന ഭാവേന, ആരൊക്കെയോ സംരക്ഷിക്കാനെന്ന ഭാവേന അവരെല്ലാം എന്തിന്റെയൊക്കെയോ പേരിൽ ഈ ചുംബന സമരത്തെ ഒരുപോലെ ഭയന്നു! അതിനെ തടയണമെന്ന് ഒരേ ശബ്ദത്തിൽ നിലവിളിച്ചു. ഈ സ്യൂഡോ 'സംരക്ഷക' മനോഭാവത്തിന് സദാചാരം എന്നു പേരും ചാർത്തി കൊടുത്തു.

ഇത്തിരി സാമാന്യം ബേസിക് ബോധമുള്ള ആർക്കും തോന്നാവുന്ന ചിലത് ചോദിച്ചോട്ടെ?

1) സമരം ചെയ്യാൻ വന്നവർ ലൈംഗീകത ആസ്വദിക്കുന്നതിനു വേണ്ടി ചുംബിക്കാൻ വന്നവരായിരുന്നില്ല, അങ്ങിനെ അവർ പറഞ്ഞിട്ടുമില്ല. ചുംബനം എന്നത്, പരസ്പരം ചുംബിക്കുന്നത് അവർ തിരഞ്ഞെടുത്ത ഒരു സമരമുറ ആണെന്ന് അവർ പറയുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. അതും പരസ്പരം ചുണ്ടിൽ ചുംബിക്കുന്നതു തന്നെ. അല്ലാതെ അമ്മ കുഞ്ഞിനെ ചുംബിക്കുന്നതോ, മകൾ അച്ഛനെ ചുംബിക്കുന്നതോ, ആയ 'സെയ്ഫ്' ചുംബനങ്ങളെയല്ല തന്നെ അവർ ഉന്നം വെച്ചത്. സാക്ഷാൽ പ്രണയചുംബനങ്ങൾ തന്നെയാണ് ഉദ്ദേശ്ശം. :)

2) ലൈംഗീകതയെ മാത്രം ഉദ്ദേശ്ശിച്ചു കൊണ്ടാണോ ഒരാൾ ഒരാളെ ചുംബിക്കുന്നത്? ഇനി ആണും പെണ്ണും തമ്മിൽ ചുംബിച്ചാൽ തന്നെ അത് ലൈംഗീകതക്കുള്ള മുന്നോട്ടമായാണ് എന്നെങ്ങിനെ തീർപ്പു കല്പിച്ച് അതിനു മുന്നേ പ്രതിഷേധങ്ങളുമായി ആയുധമെടുക്കാം?

3) സ്നേഹം തോന്നുമ്പോൾ പലപ്പോഴും വാക്കുകളേക്കാൾ ആഴത്തിൽ അത് പ്രകടിപ്പിക്കാൻ വേണ്ടിയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഉമ്മ വെക്കുന്നത്. ഈ ഉമ്മ 'ഏതു തരം' ഉമ്മയാണെന്നൊക്കെ ആലോചിച്ചുണ്ടാക്കി ആരെങ്കിലും ഉമ്മ വെക്കുമോ? 'കാമം' കൊണ്ടുള്ള ഉമ്മയാണെങ്കിലും ശരി, ഒരു കുഞ്നിനെ ഉമ്മ വെക്കുന്നതായാലും, ഏതു തരം ഉമ്മയാണെങ്കിലും ശരി, ലോകത്ത് ഇത്രയും നിഷ്ക്കളങ്കമായി സ്നേഹത്തിൽ സ്വയം ഇല്ലാതായി, രണ്ടുപേർ ഒന്നായിമാറുന്ന ഒരു പ്രവൃത്തി മറ്റൊന്നില്ല തന്നെ. ആയിരം വാക്കുകൾ പുതുതായി ഇനി ഉണ്ടാക്കിയെടുത്താൽ പോലും അതിനു പകരമാവില്ല കണ്ണടച്ചുള്ള, സകല സ്നേഹവും പങ്കാളിക്കു കൊടുത്തുകൊണ്ടുള്ള ഒരു ഉമ്മ!  അത് പ്രണയിക്കുന്നവർ തമ്മിലാണെങ്കിൽ അതിന് തീർച്ചയായും മാറ്റ് കൂടും. പ്രണയിച്ചവർ, പ്രണയിക്കുന്നവർ ഒരുതവണ എങ്കിലും ഉമ്മ കൈമാറാതെയോ അതിനാഗ്രഹം പ്രകടിപ്പിക്കാതെയോ പ്രണയം പൂർണ്ണമാവുന്നില്ല എന്നതാണ്
യാഥാർത്ഥ്യം. ലൈംഗീകതക്കുള്ള പ്രസക്തി പോലും പിന്നീടാണ് വരുന്നത്, അത് തീർത്തും വ്യക്തിപരങ്ങളാണു താനും! ലൈംഗീകത എന്ന ഒരു സംഗതിക്കു പ്രസക്തിയേ വരാത്ത ഈ സമരത്തിൽ ആ വാക്കിനെ കൊണ്ടുവന്ന് കൂട്ടിക്കെട്ടിയവർ, ഒരിക്കൽ പോലും സ്നേഹം കൊണ്ടു മാത്രം, ലൈംഗീകതക്കു വേണ്ടിയല്ലാതെ എതിർലിംഗത്തിൽ പെട്ട ആരെയും ഉമ്മ വെച്ചുപോകരുതെന്നാണോ പറയുന്നത്? ലൈംഗീകത എന്നത് തീർത്തും രണ്ടുപേർ തമിലുള്ള വ്യക്തിപരമായ, അവരുടെ ഏറ്റവും സ്വകാര്യ നിമിഷങ്ങളിൽ ഒന്നാണെന്നിരിക്കേ അത് പരസ്യമായിപ്പോകുമോ എന്നു പേടിച്ച് ഇത്രയെല്ലാം രോഷാകുലരാവുന്നതിലെ മണ്ടത്തരം ഒന്നു ചിന്തിച്ചുനോക്കാമോ? ഏതെങ്കിലും മനുഷ്യർ, അതും കേരളം പോലുള്ള സംസ്ഥാനത്ത്, പരസ്യമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ ഒരുമ്പെടുമോ? ഇനി അഥവാ അങ്ങിനെ ഒന്നു സംഭവിച്ചു പോയാൽ തന്നെ, "അവരായി അവരുടെ പാടായി, അവർക്ക് സ്നേഹം മൂത്തിട്ടാവും" എന്നു പറഞ്ഞ് അവനവന്റെ പാട് നോക്കിപ്പോവാൻ ഈ പ്രതിഷേധിക്കാൻ വന്നവരിൽ എത്ര പേർക്ക് സാധിക്കും? എത്ര പേർക്ക് അതിനുള്ള മനക്കട്ടി ഉണ്ടാകും?
എല്ലാം പോട്ടെ, ഇത്രയൊക്കെ ഇതിനെ എതിർത്തുവല്ലോ, ഇത് തികച്ചും രണ്ടുപേർ പൂർണ്ണസമ്മതത്തോടെ ബലപ്രയോഗമേ ഇല്ലാതെ പരസ്പരം ചുംബിക്കുന്നതേ ഉള്ളു എന്നിരിക്കേ , അതിനെ എതിർക്കുകയും, മറിച്ച് ഒരു സെക്ഷ്വൽ അബ്യൂസ് നടന്നാലോ, ഒരു പുരുഷൻ സ്ത്രീയെ നോക്കിയാൽ പോലുമോ, സമ്മതം കൂടാതെ തൊടുകയോ, തോണ്ടുകയോ, ശരീരത്തെ കുറിച്ചുള്ള കമന്റുകൾ പാസ്സാക്കുകയും ചെയ്യുമ്പോൾ ഒക്കെ, ഏറ്റവും എളുപ്പത്തിൽ അത് ആ സ്ത്രീയുടെ /പെൺകുട്ടിയുടെ കയ്യിലിരുപ്പ് കൊണ്ടാണ് എന്നു പറയാൻ എന്തേ ഒരു പ്രശ്നവുമില്ലാത്തത്? എന്തുകൊണ്ട് ഒരു ബലാൽസംഗക്കേസിൽ, രണ്ടു പേരുടെ അടുത്തും തെറ്റുണ്ടാവും എന്നു പറയാൻ മടിയില്ലാത്തത്? എന്തുകൊണ്ട് ഈ 'സംരക്ഷകർ' അവിടെ ആയുധവും എടുത്ത് എതിർക്കുന്നില്ല? അപ്പോൾ അത് വെറുമൊരു കപടസദാചാരബോധമല്ലേ?

ഒരേ ഒരു കാര്യം മാത്രം. ചുംബനവും ലൈംഗീകതയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട് പ്രിയപ്പെട്ട സദാചാര സാംസ്ക്കാരിക രക്ഷാകർത്താക്കളേ...!

മറ്റൊന്ന്, സദാചാരസംരക്ഷകർ കരുതുന്ന, ഒരു പരസ്യ ചുംബനം കൊണ്ട് തകർന്നടിയാൻ പോകുന്ന ഈ സംസ്ക്കാരം. എന്താണീ സംസ്ക്കാരം? ചെറിയ ഒരു ഉദാഹരണം -
കുട്ടിക്കാലത്ത് അനുസരിക്കുക, ശാസനകളെ ശിരസാ വഹിക്കുക എന്നീ രണ്ടു പോയന്റുകളിൽ തൂങ്ങിയായിരുന്നു ജീവിതം കഴിച്ചുക്കൂട്ടിയിരുന്നത്. മുതിർന്നവർ ശാസിക്കുമ്പോൾ, ഉള്ളിൽ വരുന്ന ചോദ്യങ്ങളെ കടിച്ചമർത്തി മിണ്ടാതെയിരിക്കുക വഴി, മുതിർന്നവർ എന്തു പറഞ്ഞാലും അതാണു ശരി, ഞാൻ വിചാരിക്കുന്നതെന്തോ, വിചാരിക്കുന്നതോ ആണ് തെറ്റ് എന്ന ഒരു ധാരണ പതുക്കെ പതുക്കെ മനസ്സിൽ ഉറഞ്ഞുകൂടി. അതു തന്നെയാണ് ഈ സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി കാണിക്കുന്ന ഗുരുഭക്തി സംസ്ക്കാരത്തിന്റെ വലിയൊരു പ്രശ്നവും, അതിന്റെ ഉദ്ദേശ്ശവും! അവനവനു മീതെയുള്ള 'പോസ്റ്റു'കളോടൊക്കെ ഭക്തി.ഭക്തിയിൽ ചോദ്യങ്ങൾ ഇല്ല. അനുസരിക്കൽ മാത്രമേ ഉള്ളു. വിധേയത്വം മാത്രമേ ഉള്ളു. പൂജാരിയോട് ഭക്തി മൂത്ത് 'തിരുമേനി' ആവുന്നത് മുതൽ വീടുകളിൽ പണിക്കു വരുന്നവർ വീട്ടുക്കാരെ വിളിക്കുന്ന 'തംബ്രാ' 'തംബ്രാട്ടി' വിളികളിൽ വരെ പ്രവർത്തിക്കുന്നത് മറ്റെന്താണ്? തിരിച്ചും അതേ വീട്ടുകാർ പണിക്കു വരുന്നവരെ, അവൾ/അവൻ, നീ, എടീ/പോടീ.. എന്നൊക്കെ അധികാരത്തോടെ, അഭിമാനത്തോടെ പ്രായഭേദമെന്യേ ഉപയോഗിച്ചു വരുന്നതെന്തുകൊണ്ടാണ്?
ഭാര്യമാർക്ക് ഭർത്താക്കന്മാരെ പേരു വിളിക്കാൻ ഇനിയും കഴിയാത്തതെന്തുകൊണ്ടാണ്?

ഇതേ വികാരങ്ങൾ തന്നെയാണ് കുടുംബങ്ങളിൽ അച്ഛനും അമ്മയും കുട്ടികളും തമ്മിൽ ഉണ്ടാവുന്നതും. അച്ഛൻ ഏറ്റവും വലിയ അധികാരിയായി കുടുംബനാഥനായി വർത്തിക്കുമ്പോൾ അമ്മ രണ്ടാമത്തെ 'സിറ്റിസൻ' ആണ്. കുട്ടികൾ മൈനോരിറ്റി വിഭാഗത്തിലും പെടുന്നു. കുട്ടികളെ ശാസിക്കുകയും, തന്റെ വിധേയതവ്ത്തിൽ നിർത്തുകയും ചെയ്ത്, അവരെ നേർവഴിക്കു നടത്തുക എന്നതാണ് പരമമായ ലക്ഷ്യം. അത് അമ്മയുടെ ഉത്തരവാദിത്തം. കുട്ടികളേയും അമ്മയേയും ഒരുപോലെ നോക്കി, നേർവഴിക്കു നടത്തേണ്ടത് അച്ഛന്റെ ഉത്തരവാദിത്തവും! അച്ഛന് കുട്ടികളെ എന്നല്ല, അമ്മയോട് വരെ കയർക്കാം, എന്നാൽ അമ്മക്ക് കുട്ടികളോട് മാത്രമേ കയർക്കാനാവൂ! :) :) ചുരുക്കത്തിൽ 'ശരിയായ' മാർഗ്ഗത്തിലേക്ക് അമ്മയേയും കുട്ടികളേയും നയിക്കലാണ് ഒരു നല്ല അച്ഛന്റെ കടമ. കുടുംബനാഥന്റെ തീരുമാനങ്ങളാണ് കുടുംബത്തിലെ അവസാന തീരുമാനം! ഇതാണ് ഒരു 'നല്ല' കുടുമ്പനടത്തിപ്പിന്റെ ഏകദേശ രൂപം. കുടുംബം അങ്ങിനെയാണ് ഒരു സദാചാരവിഹാരകേന്ദ്രമാകുന്നത്! :) അതോടെ മലയാളികളുടെ ഏറ്റവും നല്ല 'കുടുംബചിത്രങ്ങളായി' ( എന്നുവെച്ചാൽ ഭർത്താവിനെ അവന്റെ  ഇംഗിതമനുസരിച്ച്, അവനെ സേവിച്ച്, സാമൂഹ്യപൊതുബോധങ്ങളോട് പൊരുതാതെ, അടങ്ങിയൊതുങ്ങി, പ്രാക്റ്റിക്കൽ ആയി/ ശരാശരി മലയാളിയുടെ പ്രശ്നങ്ങളെ സ്വയം പൊരുതി നേരിട്ട്, നന്മ/തിന്മകളെ അനുസ്അരിച്ച് ജീവിച്ചു കാണിച്ചു തരുന്ന പുരുഷകേന്ദ്രീകൃതങ്ങളായ സിനിമകൾ എന്നർത്ഥം)  അറിയപ്പെടുന്ന സത്യനന്തിക്കാടിന്റെ സിനിമ കാണാൻ കുടുംബങ്ങൾ കൂട്ടത്തോടെ 'ധൈര്യമായി' സിനിമക്കു പോകുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ 'ഉമ്മകൾ' സദാചാരവിരുദ്ധമാവുന്നില്ലാത്തേന്റെ കാരണം ഇതുതന്നെ. :) എന്നാൽ മറുവശത്ത് മാധവിക്കുട്ടി ഉമ്മ വെച്ചതോ, ശരീരവർണ്ണന നടത്തിയതോ, മോഹങ്ങൾ, ഇഷ്ടങ്ങൾ തുറന്നു പറയുന്നതോ, നഗ്നതയെ കുറിച്ച് ഉറക്കെ പറഞ്ഞതോ എല്ലാം മലയാളിക്ക് സദാചാരവിരുദ്ധവുമായി. :)  കാരണം ലളിതം. സ്ത്രീകൾ എപ്പോഴും പുരുഷനു തൊട്ടുതാഴെ നിൽക്കേണ്ടവളാണ്, ഉറക്കെ പറയാനുള്ള മോഹങ്ങളൊ ആഗ്രഹങ്ങളോ ആവരുത് അവളുടേത്, സ്ത്രീയെ നിർമ്മിച്ചെടുത്തത് തന്നെ എല്ലാം സഹിക്കാനുള്ള പുരുഷനേക്കാൾ ഉള്ള കഴിവു കൊണ്ടാണ്, തുടങ്ങിയ പൊതുബോധം തന്നെ. ചുരുക്കത്തിൽ സോ കോൾഡ്  'കുടുംബസദാചാരവും' ആത്യന്തികമായി ഉന്നം വെക്കുന്നത് സ്ത്രീകളെ തന്നെ.

ഇന്നും പറഞ്ഞാൽ 'അനുസരിക്കാത്ത' കുട്ടികളോട് അമ്മമാർ പറയുന്ന സ്ഥിരം വാചകമുണ്ട് - 'ദാ അച്ഛൻ ഇപ്പൊ വരും ട്ടോ, അച്ഛനോട് പറഞ്ഞുകൊടുക്കും ട്ടോ'- എന്ന്. എന്നിട്ട് അഭിമാനത്തോടെ പറയും- അവന്/ അവൾക്ക് എന്നെ പേടിയില്ല, അച്ഛനെ നല്ല പേടിയാ!- എന്ന്!!! :)

സ്ത്രീകളോടും പെൺകുട്ടികളോടും ഉള്ള പുരുഷസമീപനങ്ങൾക്ക്, അതിന്റെ അധികാരപ്രവർത്തനങ്ങൾക്ക് വളം വെച്ചുകൊടുക്കുന്ന വിധത്തിലാണ് ഈ പറയുന്ന 'സംസ്ക്കാരം' ത്തിന്റെ അടിത്തറ മുഴുവൻ.  അതിനെ പിൻപറ്റി വരുന്ന ആചാരങ്ങളോരോന്നും! എത്ര സ്ത്രീ/പെൺ വിരുദ്ധമാണ്, ജാതീയതയെ പിന്താങ്ങുന്നതാണ് സത്യത്തിൽ പല ആചാരങ്ങളും!

കിസ് ഓഫ് ലൗ എന്ന ഈ സമരം അതുകൊണ്ട് സ്ത്രീകൾക്ക് ഇനിയും ഈ സമൂഹത്തിൽ ലഭിക്കാതെ പോകുന്ന തുല്യാവകാശങ്ങൽക്കു വേണ്ടിയുള്ള സമരം കൂടിയാവുന്നത് അങ്ങിനെയാണ്. അല്ലാതെ കാമാസക്തി പൂണ്ട് ചുംബിക്കാൻ വന്ന പെൺകുട്ടികളോ ആൺകുട്ടികളോ ആയിരുന്നില്ല അവർ. കുട്ടികൾ ചെയ്യുന്നതെല്ലാം വിഢിത്തരങ്ങൾ, പാകതയില്ലായ്മകൾ, 'നമ്മളൊക്കെ എത്ര ജീവിതം കണ്ടു!' എന്ന ഫ്യൂഡൽ മനോഭാവം വെച്ചു പുലർത്തുന്ന സ്ത്രീപുരുഷ്ന്മാർക്കാർക്ക് ആർക്കും ഈ സമരത്തേയും ഉൾക്കൊള്ളാനാവില്ല എന്നത് സ്വാഭാവികം മാത്രം.

അതുകൊണ്ട് ഈ സമരത്തിന് അതിന്റെ പ്രസക്തി നഷ്ടമാവുന്നില്ല. ഈ യുവത്വത്തിന്റെ ആർജ്ജവം, അവരുടെ പുരോഗമനപരമായ ചിന്തകൾ, ലിംഗസമത്വത്തിന്റെ, സാമൂഹ്യപുരോഗതിയിലേക്കു നയിക്കുന്ന ആദ്യത്തെ ചുവടു തന്നെ എന്നു പലരും നിരീക്ഷിച്ചതിനോട് പൂർണ്ണമായും യോജിക്കുന്നു.

ഇനി, ഇത്രയൊക്കെ പറഞ്ഞുവല്ലോ, സമരത്തിൽ പോയി പങ്കെടുത്ത് കിസ് കൊടുക്കാഞ്ഞതെന്തേ എന്നൊക്കെ ചോദിച്ചാൽ, നിവർത്തിയില്ല, പരസ്യമായി ചുംബിക്കണോ വേണ്ടയോ എന്നത് ഞാൻ തീരുമാനിക്കുന്ന എന്റെ വ്യക്തിപരമായ വിഷയമാണ്. പക്ഷേ അത് ഈ സമരത്തെ അനുകൂലിക്കുവാനോ, ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനോ ഒരു തടസ്തമാണെന്നും കരുതുന്നില്ല എന്നുത്തരം.


Saturday, May 24, 2014

മഞ്ജുവാര്യർ ചിന്തിപ്പിക്കുന്നുണ്ട്...

" മഞ്ജുവാര്യരുടെ ഈ തിരിച്ചുവരവ് കേരളത്തിലെ സ്ത്രീസമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിക്കും. അറിഞ്ഞോ അറിയാതെയോ ഉള്ള ഓരോ സ്ത്രീയുടേയും സമൂഹത്തോടുള്ള ഉറക്കെയുള്ള ഒരു 'സ്വാതന്ത്ര്യപ്രഖ്യാപനം" ആണത്! അതെന്താണെന്നു സമൂഹത്തിനു മനസ്സിലാവനമെങ്കിൽ കുറച്ചു ബുദ്ധിമുട്ടാണു.
A flower is a flower not because of its looks,
not because of its colour, flesh..
But because of the plant..
because of life..
ഈ സമൂഹത്തിൽ ഒരു സ്ത്രീ സ്ത്രീ ആവുന്നത് സ്വന്തം ജീവിതത്തിൽ നിന്നുമാണു, ജീവിതാനുഭവങ്ങളിൽ നിന്നുമാണു! മുപ്പതു വയസ്സിനപ്പുറമാവും ഇത്തരമൊരു സിസ്റ്റത്തിൽ സ്ത്രീ ജീവിച്ചുതുടങ്ങുന്നതു തന്നെ, ഒരു സാധാരണ മലയാളിവനിത സ്വത്വബോധത്തെ കുറിച്ചു ആലോചിച്ചു തുടങ്ങുന്നതു തന്നെ. മഞ്ജുവിന്റെ തിരിച്ചുവരവല്ല ഇത്, വെരി ഫസ്റ്റ് എൻട്രിയാണിത് എന്നേ ഞാൻ പറയു!!!
ഓരോ സ്ത്രീയും സ്വ്ന്തം ജീവിതവുമായി ഏതെങ്കിലുമൊക്കെ തരത്തിൽ റിലേറ്റ് ചെയ്ത് ആ സിനിമയെയോ, മഞ്ജുവിന്റെ 'തിരിച്ചുവരവിനേയോ' മനസ്സാ സ്വിക്കരിക്കുന്നുണ്ടെങ്കിൽ അത് ഒരു യാഥാർത്ഥ്യമായി അംഗീകരിച്ചേ മതിയാവൂ! 

ഇനി സിനിമയെ കുറിച്ച്... (പ്രസ്തുത സിനിമ കണ്ടിട്ടില്ല)
മലയാള സിനിമയിൽ മഞ്ജുവാര്യർ എന്നല്ല, ഒരു നടിക്കും അതിസൂക്ഷ്മതലത്തിലുള്ള  തന്റെ അഭിനയപാടവം കാണിക്കാനുള്ള അവസരം ഇതുവരേയും ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മഞ്ജുവാര്യരുടെ അഭിനയസൂക്ഷ്മതകളോ, അവരുടെ അഭിനയത്തിലെ തന്മയത്വമോ ഒക്കെ ഏറെ തെളിയിക്കപ്പെട്ടതൊക്കെ തന്നെയാണു, പക്ഷേ അതൊക്കെ സൂപർഫിഷ്യൽ ലെവലിലേ ആയിട്ടുള്ളു എന്നു തന്നെ പറയേണ്ടി വരും. 
ഏതെങ്കിലും സിനിമയെ (പ്രത്യേകിച്ചും സ്ത്രീപക്ഷം എന്നു പറയാവുന്നവയെ) സമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഏതാണ്ട് ഉറപ്പിക്കാം അത് പുരുഷവീക്ഷണത്തിലുള്ള സിനിമയേ ആവുകയുള്ള്ഉ എന്ന്. :) അതിന്റെ ഉസ്താദ് ആയിരുന്നു ജനപ്രിയ സംവിധായകൻ പത്മരാജൻ! പത്മരാജന്റെ കൊട്ടിഘോഷിക്കപ്പെട്ട പല സിനിമകളും വ്യക്തമയ പുരുഷവീക്ഷണം, പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്ന സാമൂഹ്യബോധത്തോടെയുള്ള വീക്ഷണങ്ങളെ തന്നെ എടുത്തുകാട്ടുന്നതവ തന്നെയായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ തന്നെയാവും നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും, തൂവനത്തുമ്പികളും! തിങ്കളാഴ്ച നല്ല ദിവസ്അം എന്ന സിനിമയിൽ കവിയൂർപ്പൊന്നമ്മ മുതൽ കുക്കുപരമേശ്വര അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രം വരെ പുരുഷനാഗ്രഹിക്കുന്ന തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങൾ തന്നെയാണു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്! തൂവാനത്തുമ്പികളിൽ സുമലതയെന്ന നടിയുടെ മുഖത്തെ/ ശരീരത്തിലെ ഭംഗിയുള്ള ഫീചേർസ് മഴയുടെ കാല്പനികതയും കൂട്ടിച്ചേർത്ത് അവതരിപ്പിച്ചു എന്നല്ലാതെ, പുരുഷന്റെ വീക്ഷണം അല്ലാതെ അതിൽ വേറെയൊന്നുമില്ല! നടിക്കഭിനയിക്കാൻ ഒന്നുമില്ല അതിൽ. എന്നാൽ മലയാളി സമൂഹം സ്ത്രീകൾ ക്ലരയേ പോലെ ആവാനും, പുരുഷൻ ക്ലാരയെ പോലെയൊരുത്തിയെ കിട്ടാനും ഉള്ളിൽ ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കും! ഗൃഹാതുരത്വം നിറഞ്ഞുകവിയുന്ന, പ്രണയത്തിന്റെ കാല്പനികതകളെന്നു സ്വപ്നം കണ്ട് ഓരോ സ്ത്രീയുടേയും പുരുഷന്റേയും സ്വകാര്യതകളിലേക്കു ആ സിനിമ കയറിച്ചെന്നെങ്കിൽ അത് തീർച്ചയായും ഒരു 'സ്ത്രീപക്ഷ' സിനിമയായതുകൊണ്ടോ, അതിലെ നടി അഭിനയിച്ചുപൊലിപ്പിച്ചതുകൊണ്ടോ അല്ലെന്നുറപ്പിക്കാം! :)

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും വ്യത്യസ്ഥമല്ല. ബലാൽസംഗത്തിന്നിരയാകപ്പെട്ട സ്ത്രീയെ കല്യാണം കഴിക്കാൻ തയ്യാറാവുന്ന പുരുഷൻ എന്ന 'സന്ദേശം' അടങ്ങുന്ന ഒരു കഥ മെനഞ്ഞെടുത്തതു മുതൽ, അങ്ങിനെയൊരു കാമുകനെ , പ്രണയിതാവിനെ ലഭിച്ചതിൽ, അതു കാണുന്ന സ്ത്രീപ്രേക്ഷകർക്കൊക്കെ  ശാരിയുടെ 'മഹാഭാഗ്യമായി' 'മോഹൻലാലിനെ' തോന്നിപ്പിക്കുന്ന തരത്തിൽ കെട്ടിപ്പടുത്ത ശാരിയുടെ കഥാപാത്രം വരെ അടിമുടി പുരുഷവീക്ഷണമേ അതിലുള്ളു.
അങ്ങിനെ ആലോചിക്കുമ്പോൾ എം.ടിയുടെ തിരക്കഥകളിലെ ചില സീമയുടെ ഒക്കെ സ്ത്രീകഥാപാത്രങ്ങളേയും ശക്തമായ സ്ത്രീകഥാപാത്രങ്ങളായി പ്രത്യക്ഷത്തിൽ വരുന്നതായി ഓർക്കാം. ഭരതന്റെ ചിലവയും. പക്ഷേ ഇതിലൊന്നും സ്ത്രീക്കു സൂഖ്മമായി അഭിനയിച്ചു ഫലിപ്പിക്കാനൊന്നും ഒന്നുമുള്ളതായി തോന്നുന്നില്ല.

അതുകൊണ്ട് കേവലം മഞ്ജുവാര്യരുടെ അഭിനയപാടവം ഒന്നുകൊണ്ടുമാത്രമാവില്ല അവരെ ജനപ്രിയയാക്കുന്നത്, മലയാളത്തിന്റെ ഐശ്വര്യം നിറഞ്ഞമുഖത്തോടുകൂടിയ നീളൻ മുടിയുള്ള, ചന്ദനപ്പൊട്ടുള്ള ഈ അംബലവാസിക്കുട്ടിയെ ഇഷ്ടപ്പെടുന്നതിൽ കൃത്യമായ സാമൂഹ്യകണ്ടീഷനിംഗുകൾക്കും, രാഷ്ട്രീയപരിതസ്ഥിതികൾക്കും പങ്കുണ്ടാവണം! 
അതുകൊണ്ടൊക്കെ ആവണം 'മലയാളത്തിന്റെ സ്വന്തം നായികയുടെ നിർണ്ണായകമായ' ഒരു ദിവസമായ മേയ് 16 ജീവിതത്തിൽ അവരെടുത്ത ഏറ്റവും വ്യക്തിപരമായ ഒരു തീരുമാനം ശരിയാണോ തെറ്റാണോ എന്നു പ്രവചിക്കുന്ന ദിവസമായി മാറിയത്. ആ സിനിമയുടെ റിലീസിന്റെ അന്ന് അവരുടെ സ്വകാര്യ ജീവിതത്തിന്റെ ആകത്തുക തന്നെ ശരിയോ തെറ്റോ എന്നു നിശ്ചയിക്കപ്പെടുന്ന, മലയാളികൾ ഒന്നടങ്കം മുൾമുനയിൽ നിന്നിരുന്ന ദിവസമയി മാറുന്ന തലത്തോളമെത്തുന്നത്. ഇന്ത്യൻ മഹാരാജ്യത്തെന്തു സംഭവിച്ചാലും മലയാളി ഹൃദയമിടിപ്പോടെ കാത്തുനിന്നിരുന്ന ഒരു ദിവസമായി മാറിയത്. ഈ സിനിമയെങ്ങാനും വിജയിക്കാതെ പോയാൽ അവരുടെ വ്യക്തിജീവിതത്തിലെ ഒരു തീരുമാനം മുഴുവൻ തെറ്റായിപ്പോയിരുന്നേനെ എന്ന ഭാഷ്യങ്ങളിലായിപ്പോയത്! ആ അഭിനേത്രിയുടെ സ്വകാര്യജീവിതത്തെകുറിച്ചെന്തും കമന്റ് ചെയ്യാനുള്ള അവകാശമുള്ള മലയാളി സമൂഹത്തിന്റെ ആ സ്നേഹസമ്പന്നതയെ, ആ നെഞ്ചിടിപ്പിനെ വാർത്താമാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത്.  

പിന്നെ... പാസ്റ്റ് ഈസ് പാസ്റ്റ്, നൗ വാട് എന്നാണല്ലോ പുതിയ ഇന്ത്യൻ രാഷ്ട്രീയം തന്നെ! പോസറ്റീവായി കാണുകയെന്നാണല്ലോ ഭാരതീയപാരമ്പര്യം! സോ ഇനി വരാൻപോകുന്ന നാളുകളിലും, പോയ നാളുകളിലും 'സ്ത്രീപക്ഷസിനിമകളെ' കൊണ്ട് തട്ടിത്തടഞ്ഞു നടക്കാൻ വയ്യാത്ത മലയാള സിനിമയിൽ ഈ അഭിനേത്രിക്ക് സ്വന്തം ടാലന്റ് പുറത്തെടുക്കാനുള്ള ശക്തമായ, പൂർവ്വാധികമായ സാദ്ധ്യതകളുണ്ടാവട്ടെ എന്നാശംസിക്കാനേ കഴിയൂ! അവർക്കുവേണ്ടിയെങ്കിലും മലയാളസിനിമയിൽ സ്ത്രീതിർക്കഥാകൃത്തുകൾ, സ്ത്രീസംവിധായകർ ഒക്കെ ഉണ്ടായിവരണേയെന്നും വെറുതെ സ്വപ്നം കാണുകയും ചെയ്യുകയേ നിവർത്തിയുള്ളു!

സിനിമയെന്ന കലയുടെ സാങ്കേതികവശങ്ങൾ അത്രയൊന്നും അറിയാത്ത ഞാൻ, ഇനി സിനിമയെന്നാൽ എന്തെന്നും, അത് കൃത്യം സിനിമാറ്റിക് ആയാണോ മലയാളസിനിമാസംവിധായകർ സമീപിക്കുന്നതെന്നും തിരിച്ചറിയാനായ ഒരു സാഹചര്യം ഈയിടെയാണുണ്ടായത്. അതു വെച്ചുനോക്കുമ്പോൾ മലയാളസിനിമകൾ ഒട്ടുമുക്കാലും സിനിമാചർച്ചകളിൽ ഓഫ്ടോപ്പിക്കായി മാറില്ലേ എന്നും തോന്നുന്നു എന്നതു സാന്ദർഭീകമായി പറഞ്ഞുപോകുന്ന വേറെ വിഷയം. :) :)

Tuesday, May 13, 2014

എന്തരോ എന്തോ!


ഒരു വ്യക്തിയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിൽ എടുത്ത ഒരു ഡിസിഷൻ. ലെറ്റ് ഇറ്റ് ബി എനിതിങ്. അത് ആ വ്യക്തിയുടെ സ്വകാര്യതയും കൂടിയാണ്. പ്രൈവസിയിലേക്കുള്ള കടന്നുകയറ്റങ്ങൾ 'സെലിബ്രിറ്റികൾ' ആണെന്നുള്ളതുകൊണ്ട് ന്യായീകരിക്കാനൊന്നും ആവില്ല. മിനിമം ആ ബോധമെങ്കിലും അന്യന്റെ ജീവിതത്തെ കുറിച്ചു കമന്റുകൾ പറയുന്നവർക്കുണ്ടാവണം എന്നേ തോന്നുന്നുള്ളു.
ജീവിതത്തിൽ മനുഷ്യനു ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് അവരവരുടെ സ്വകാര്യത. ഏതു മനുഷ്യനും സ്വന്തം ജീവിതത്തിലെ ഏറ്റവും സുപ്രധാനനിമിഷങ്ങളിലെല്ലാം , അതെന്തോ ആവട്ടെ, ദുഃഖമോ സന്തോഷമോ എന്തുമായിക്കോട്ടെ, അകത്തു സൂക്ഷിച്ചുവെക്കാനുള്ള ചില സ്വകാര്യതകൾ ഉണ്ടാകും.

മേയ് 16 ആണത്രേ മഞ്ജുവാര്യർ സ്വന്തം ജീവിതത്തിൽ എടുത്ത ഒരു തീരുമാനം ശരിയോ തെറ്റോ എന്നു പ്രവചിക്കുന്ന ദിനം! ഈ സിനിമയുടെ വിജയപരാജയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ മഞ്ജുവിന്റെ വ്യക്തിജീവിതത്തിലെടുത്ത ഒരു 'തീരുമാനം' ശരിയോ തെറ്റോ എന്നു നിശ്ചയിക്കുന്നത്! അതും ഇതും തമ്മിൽ എന്തു ബന്ധം? ഇനിപ്പൊ, ഇതുപ്രകാരം അവരെടുത്ത തീരുമാനം തെറ്റായിരുന്നൂന്ന് തെളിഞ്ഞാൽ, ബാക്കി ജീവിതം മുഴുവൻ പരാജയം ആണെന്നാണോ അതിനർത്ഥം? 16-ലെ പകലിനായി മലയാളികളെന്തിനാ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്? മലയാളികളാണോ അവരുടെ ജീവിതം കാത്തുസൂക്ഷിക്കുന്നത്? അവരെ വെറുതെ വിടു, പ്ലീസ്... അവരഭിനയിക്കുകയോ, അഭിനയിക്കാതിരിക്കുകയോ ചെയ്യട്ടെ. അഭിനയിച്ചത് നന്നാവാതെയിരിക്കാനുള്ള അവകാശവും അവർക്കുണ്ട്. ഇനിയെങ്കിലും 'മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജുവാര്യർ', ' എന്തിന്റെയോ ഐശ്വര്യം' എന്നു തുടങ്ങിയുള്ള ടിപ്പിക്കൽ മലയാളി ലേബലുകളിൽ നിന്നും അവർക്കു മോചനം ഉണ്ടാവട്ടെ! അവരവർക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെ, പ്രവർത്തിക്കട്ടെ!
അതിനു പകരം എന്തിനിങ്ങനെ മറ്റൊരാളുടെ ജീവിതത്തെ മുൾമുനയിൽ നിർത്തിയാഘോഷിക്കണം?



Video Courtesy - PrimeGlitzMedia