Showing posts with label കണ്ണാടി. Show all posts
Showing posts with label കണ്ണാടി. Show all posts

Monday, December 25, 2017

മഴവിൽതോപ്പും മുന്തിരിത്തോപ്പും

മഴവിൽത്തോപ്പുകളെ കണ്ടിട്ടുണ്ടോ നിങ്ങളെപ്പോഴെങ്കിലും?
പാർക്കാൻ, തോപ്പുകളിൽ നമുക്ക്
മുന്തിരിവള്ളികൾ തന്നെ നടണമെന്നില്ല, ചിലപ്പോഴൊക്കെ നമുക്ക് തോപ്പുകളിൽ
മഴവിൽ വള്ളികളേയും നട്ടുനോക്കാമെന്ന്...

Wednesday, April 08, 2015

സസ്യങ്ങളും മൃഗങ്ങളും

സസ്യങ്ങൾക്ക് വേദന അനുഭവിക്കാനാകുമോ ഇല്ലയോ എന്നൊരു ചോദ്യം കുറേ കാലമായി അലട്ടുന്ന ഒരു ചോദ്യം തന്നെയായിരുന്നു. പക്ഷേ ഇപ്പൊ എനിക്കു തോന്നുന്നത് അങ്ങിനെ മാത്രമല്ല, സസ്യങ്ങൾക്ക് വേദന ഉണ്ടാകുമോ ഇല്ലയോ എന്നതു മാത്രമാകുന്നില്ലല്ലോ ചോദ്യം എന്നും കൂടിയാകുന്നു. എന്തുകൊണ്ട് സസ്യങ്ങളെ ആഹാരത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഒരു വലിയ പ്രശ്നമല്ലാതിരിക്കുകയും, മൃഗങ്ങളെ ആഹാരത്തിന് ഉപയോഗിക്കുന്നത് വലിയൊരു പ്രശ്നമായി തോന്നുകയും ചെയ്യുന്നു?

സസ്യങ്ങൾക്ക് വേദനിക്കുമോ എന്നതിനു കൃത്യമായ ഒരുത്തരം എന്റെ അറിവിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രണ്ടു തരത്തിലും പറഞ്ഞുകേട്ടിട്ടുണ്ട്, പക്ഷേ അതിന്റെ ശാസ്ത്രീയാടിസ്ഥാനം കൃത്യമായ അറിവില്ല. തലച്ചോറോ, നാഡീവ്യവസ്ഥയോ ഇല്ലാത്ത ജീവി എന്ന നിലക്ക് വേദന ഉണ്ടാവും എന്ന് തീർത്തു പറയാനും ആവുന്നില്ല. പക്ഷേ ഒരു ചോദ്യം ഉണ്ട്, വേദന ഇല്ലാ, (സസ്യങ്ങൾക്ക് വേദനിക്കുമെങ്കിൽ)‌ എന്നതുകൊണ്ട് സസ്യങ്ങളെ നാം ആഹാരത്തിനു വേണ്ടി ഉപയോഗിക്കുന്നതിൽ, മൃഗങ്ങളെ ഉപയോഗിയ്ക്കരുത് എന്നു പറയുന്ന അതേ ലോജിക് സസ്യങ്ങളുടെ കാര്യം വരുമ്പോൾ പ്രവർത്തിക്കാത്തതെന്തേ? അതിൽ Taken for granted ആവുന്നതെന്തേ? (ദയവു ചെയ്ത്, അതിന് സസ്യങ്ങളെ നാം 'വധിക്കുന്നില്ലല്ലോ' എന്നു മാത്രം പറയരുത്.)
ഇനി സസ്യങ്ങൾക്ക് വേദന അറിയാനാവുമെങ്കിൽ മൃഗങ്ങളോട് ചെയ്യുന്ന അതേ 'ക്രൂരത' തന്നെ സസ്യങ്ങളോടും നാം ചെയ്യുന്നുണ്ടെന്ന് ഉൾക്കൊള്ളാൻ ആവാത്തതെന്തേ?

അറിയാം ആദ്യത്തെ ഉത്തരം, അതാണ് പ്രകൃതിയുടെ ഡിസൈൻ എന്നായിരിക്കും. പരാഗണം നടക്കുന്നത് സസ്യങ്ങളിൽ ജീവജാലങ്ങളിലൂടെയാണ് എന്നാവും. അതായത് സസ്യങ്ങൾ പാകം ചെയ്യുന്ന ആഹാരം മറ്റ് ജീവജാലങ്ങൾക്കു കൂടിയും ഉപയോഗിക്കാൻ വേണ്ടിയാണ് എന്ന ഒരു യുക്തി. പക്ഷേ ഇതിലൊക്കെ മനുഷ്യൻ അവന്റെ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കിയെടുക്കുന്ന ലോജിക്കുകളായേ തോന്നുന്നുള്ളു. പ്രകൃതി ഡിസൈൻ ചെയ്തത് അങ്ങിനെയാണെങ്കിൽ, മൃഗങ്ങളെ ഭക്ഷിക്കുക എന്നതും പ്രകൃതിയുടെ മറ്റൊരു ഡിസൈൻ തന്നെയാണ്. ഈ ഭൂമിയിൽ സസ്യങ്ങൾ ഒഴിച്ച് ബാക്കിയുള്ള ജീവജാലങ്ങളൊക്കെയും പരസ്പരം ഭക്ഷണത്തിനു വേണ്ടി ആശ്രയിയ്ക്കുന്നു എന്നതാണല്ലോ സിസ്റ്റം. ആ ഫുഡ് സൈക്കിൾ നോക്കിയാൽ ആത്യന്തികമായ എല്ലാവരും സസ്യങ്ങളെ തന്നെയാണുതാനും ആശ്രയിക്കുന്നത്. ഇതാണ് ഡിസൈൻ എന്നതുകൊണ്ട് സസ്യങ്ങളെ വേദനിപ്പിക്കുന്നില്ല എന്നോ, സസ്യങ്ങളെ നാം ദുരുപയോഗം ചെയ്യുന്നില്ലെന്നോ, മൃഗങ്ങളെ എന്നപോലെ തന്നെ സസ്യങ്ങളേയും നാം നമ്മുടെ സ്വാർത്ഥലാഭത്തിനു വേണ്ടി, നിലനില്പിനു വേണ്ടി ചൂഷണം ചെയ്യുന്നില്ലെന്നോ പറയാൻ എനിക്കു തോന്നുന്നില്ല. മൃഗത്തിനോട് തോന്നുന്ന അതേ 'കാരുണ്യം' എനിക്കു സസ്യങ്ങളോടും തോന്നുന്നുണ്ട്. ഭൂമിയിൽ ചെറിയ വേദന എന്നോ വലിയ വേദന എന്നോ ഉണ്ടെന്നു കരുതുന്നില്ല. വലിയ ക്രൂരത എന്നോ ചെറിയ ക്രൂരത എന്നോ ഉണ്ടെന്നും കരുതുന്നില്ല. നീതി എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെതന്നെയെന്നു വിശ്വസിക്കാനാണിഷ്ടവും. പ്രകടിപ്പിക്കുന്നില്ലെന്നു കരുതി, ചലിക്കുന്നില്ലെന്നു കരുതി സസ്യങ്ങൾക്കിതൊന്നും ബാധകമല്ലെന്നു കരുതാൻ എനിക്കു പറ്റുന്നില്ല. ഒരു സസ്യാഹാരി മറ്റൊരു ജീവിയേയും വേദനിപ്പിക്കുന്നില്ല എന്ന വിചാരം വെറുമൊരു ഹൈപ്പൊതിസിസ് മാത്രമാണെന്ന് തന്നെയാണെന്റെ തോന്നൽ.

ചുരുക്കത്തിൽ ഇത്രമാത്രം.

ഈയിടെ കേന്ദ്രസർക്കാർ മഹാരാഷ്ട്രയിൽ തുടങ്ങിവെച്ച ബീഫ് നിരോധനം എങ്ങിനെ നോക്കിയാലും ജനാധിപത്യവിരുദ്ധമായേ കാണാനാകുന്നുള്ളൂ. അതിൽ തീർച്ചയായും സവർണ്ണ/ജാതീയത നിലനിർത്തിപ്പോരുന്ന ഉച്ചനീചത്വങ്ങളുടെ രാഷ്ട്രീയം ഉണ്ട് താനും. പശുവെ തികച്ചും ഒരു 'പാരമ്പര്യ ചിഹ്നം' ആയി പരിഗണിക്കുന്നത് ഹിന്ദു മതത്തിലാണ്. അതും ഉയർന്ന ജാതിയിൽ പെട്ടവർ. തികച്ചും വ്യക്തിപരങ്ങളായ ചോയ്സ് ആവേണ്ട ഒരു ഭക്ഷണ പദാർത്ഥം ഒരു നാട്ടിൽ നിയമം വഴി നിരോധിക്കുക എന്നു പറയുമ്പോൾ അതിൽ ആ ഭക്ഷണ പദാർത്ഥം ഉപയോഗിക്കുന്ന പൗരന്മാരുടെ അവകാശ നിഷേധം തന്നെയാണ് പ്രകടമാവുന്നത്. ഇനി അതിലെ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നില്ല. അത് മാറ്റിനിർത്തിയാലും, ഈ നിരോധനത്തെ ന്യായീകരിയ്ക്കുവാൻ, പലരും മൃഗങ്ങളോട് പ്രകടിപ്പിക്കുന്ന അതേ കാരുണ്യം, ധാർമ്മികബോധം അതേ അളവിൽ എനിക്കു സസ്യങ്ങളോടും തോന്നുന്നു. ഇവിടെ മുറ്റത്തെ കറിവേപ്പില തയ്യിൽ, പുതിയ തളിരുകൾ വരാൻ വേണ്ടി അപ്പപ്പോൾ കൊമ്പു മുറിച്ചു കൊടുക്കുമ്പോൾ, (കൊമ്പ് മുറിച്ചു 'കൊടുക്കുക' എന്നു പറയുമ്പോൾ തന്നെ അതിൽ നീതിനിരാസം ഉണ്ട്) മൃഗത്തോട് തോന്നുന്ന അതേ കാരുണ്യം എനിക്ക് ആ ചെടിയോടും തോന്നുന്നുണ്ട്. അറിയാതെ നഖമോ മറ്റോ കൊണ്ട് ചെടിയുടെ തണ്ട് ഒന്നു പോറി തൊലിൂരിഞ്ഞുവരുമ്പോൾ വരുന്ന നീര് കാണുമ്പോഴും എനിക്ക് അതേ വേദന തോന്നാറുണ്ട്. സസ്യങ്ങളെ നമുക്കനുയോജ്യമായ തരത്തിൽ, സസ്യാഹാരമാണു മാംസാഹാരത്തേക്കാൾ നമ്മുടെ ആരോഗ്യത്തിനു ഏറ്റവും ഗുണപ്രദം എന്ന യുക്തിയിലേയ്ക്ക് മാറ്റിയെടുത്ത്, സസ്യങ്ങളെ ഭക്ഷണത്തിനായി  ഉപയോഗിക്കുന്നതിൽ  അഭിമാനം കൊള്ളുന്നത് എനിക്കൊരിക്കലും മനസ്സിലാവുന്ന ഒരു ലോജിക് ആവുന്നില്ല.

തീർച്ചയായും സസ്യങ്ങളോട് അങ്ങിനെ തോന്നുന്നു എന്നത്, മൃഗങ്ങളെ വധിയ്ക്കുന്നു എന്നതിനൊരു ന്യായീകരണവുമല്ല, സമ്മതിയ്ക്കുന്നു. അപ്പോഴും ഒരു ചോദ്യം അവശേഷിയ്ക്കുന്നുണ്ട്. മനുഷ്യൻ പണ്ടുകാലം മുതലേ ഭക്ഷണത്തിനു വേണ്ടി സസ്യങ്ങളേയും മൃഗങ്ങളേയും ഒരുപോലെ ആശ്രയിച്ചിട്ടുണ്ട്, ആശ്രയിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും പല മാംസാഹാരങ്ങളും കഴിക്കുന്നവരുണ്ട്. ഇങ്ങിനെ ഒരു അവസ്ഥയിൽ പശുക്കളെ മാത്രം 'വധ'ത്തിൽ നിന്നും ഒഴിവാക്കുക എന്നതിൽ എന്താണ് ലോജിക്?  'മൃഗസ്നേഹം' കൊണ്ട് മാത്രമല്ല അതെന്ന് വ്യക്തമല്ലേ? അവിടേ തന്നെയാണ് പ്രാഥമികമായ വിയോജിപ്പ് വരുന്നതും.

ഒറ്റ കാര്യമേ എനിക്കു മനസ്സിലാക്കാൻ ആകുന്നുള്ളു. മനുഷ്യൻ omnivorous എന്ന ഗണത്തിൽ പെടുന്ന ജീവി ആണ്. ഉഭയാഹാരജീവി ആണ്. അതുകൊണ്ടാണല്ലോ ഏറ്റവും ലളിതമായി പറഞ്ഞാൽ മാംസം മനുഷ്യദഹനവ്യവസ്ഥയിൽ ദഹിച്ചുപോകുന്നതും.  മാംസം ഏറ്റവും ശുചിയായ അന്തരീക്ഷത്തിൽ, ഏറ്റവും ശുചിയായി കൈകാര്യം ചെയ്ത്, നല്ലവണ്ണം വേവിച്ച് ഭക്ഷിയ്ക്കുന്നതിൽ ആരോഗ്യത്തിനും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നില്ല. മാംസാഹാരികൾക്ക് മാത്രമേ കൊളസ്റ്റ്രോൾ ഉണ്ടാവൂ എന്നൊന്നും ഇല്ല തന്നെ. ആരോഗ്യപരമായി , ഒരു ഡോക്റ്റരുടെ നിർദ്ദേശ്ശപ്രകാരം മാംസം ഒഴിവാക്കുകയോ ഉൾപ്പെടുത്തുകയോ ഒക്കെ വ്യക്തിക്ക് ചെയ്യാവുന്നതുമാണ്. ഇത്രമാത്രം. ആത്യന്തികമായി ഒരു വ്യക്തി സസ്യാഹാരി ആവണോ, മാംസം ഉപയോഗിക്കണോ, അതോ ഏതെങ്കിലും ഒന്നു മാത്രമാവണോ എന്നതെല്ലാം തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ്. മാംസാഹാരം കഴിച്ചിരുന്ന ഞാൻ തന്നെ പിന്നീട് തീർത്തും സസ്യാഹാരി ആയത് എന്റെ വ്യക്തിപരമായ ഒരു ചോയ്സ് ആയിരുന്നു. അതിലാരും കൈകടത്തിയിട്ടില്ല. അത് എന്റെ മാത്രം ചോയ്സ് ആയിരുന്നു എന്ന പോലെ അത് അങ്ങിനെ തന്നെയാവണം മറ്റുള്ളവർക്കും എന്നും ഞാൻ വിശ്വസിക്കുന്നു.  അതിൽ അധികാരം കൈകടത്തുന്നതിനോടും, നിയമനിർമ്മാണം നടത്തുന്നതിനോടും ഒരിക്കലും യോജിക്കാനാവില്ല. മഹാരാഷ്ട്ര്യിലെയും അതിനെ തുടർന്ന് ഹരിയാനയിലേയും ബീഫ് നിരോധനത്തോട് ഈ പോസ്റ്റ് വഴി പ്രതിഷേധിക്കുക തന്നെ ചെയ്യുന്നു.

ഈ പോസ്റ്റ് 'കൊല്ലുക' എന്നതിനെ ന്യായീകരിയ്ക്കുന്ന പോസ്റ്റ് അല്ല. സസ്യാഹാരം കഴിക്കുക വഴി നാം മറ്റു ജീവജാലങ്ങളെ ഒന്നും ഉപദ്രവിക്കുന്നില്ല എന്ന അഭിമാനബോധം ഒരു വ്യാജാഭിമാനബോധമാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് ഉദ്ദേശ്ശം. തീർച്ചയായും അതിലെ 'രാഷ്ട്രീയത്തേയും'. മനുഷ്യനു സസ്യങ്ങളേയോ മൃഗങ്ങളേയോ ഭക്ഷണത്തിനു വേണ്ടി ആശ്രയിയ്ക്കേണ്ടതുണ്ട്, ആയത് ഏതു വേണമെന്നത് ഓരോ വ്യക്തിയുടേയും ചോയ്സ് മാത്രം. അതിൽ ഒരു സസ്യാഹാരിയ്ക്ക് അഭിമാനിക്കതക്കതായോ, അല്ല മാംസാഹാരിയെ ഇകഴ്ത്തുന്നതരത്തിലുള്ളതായോ പ്രത്യേകിച്ചൊന്നും തന്നെയില്ല എന്നും വിശ്വസിയ്ക്കുന്നു.

ഉപസംഹാരം - ഞാനൊരു സസ്യാഹാരിയാണ്, അതിൽ ഒട്ടും അഭിമാനിക്കുന്നില്ല. അത് മാംസാഹാരികളോടുള്ള സഹജീവി ബഹുമാനം ഒരുവിധത്തിലും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നുമില്ല.
I am not bothered about the food habits of another person. That is none of my business. That has got nothing to do with my life, food, and work!





Tuesday, December 09, 2014

ഉം.

ഉമ്മേ...ഉമ്മേ...
എന്റെ പ്രിയപ്പെട്ട ഉമ്മകളേ...
നിങ്ങളിത്രയ്ക്കൊക്കെ
വിപ്ലവം സൃഷ്ടിക്കാൻ പോന്നോ?!

എനിക്കു സന്തോഷായി...
പക്ഷേ നിങ്ങളേതു പക്ഷത്താ ശരിയ്ക്കും?

എന്റെ പൊന്നുമ്മേ... നീ,
തോന്നുമ്പോൾ പരസ്യമായി നിന്നെ ഒന്ന് കണ്ണടച്ച് അനുഭവിക്കാനോ,
നിന്നെ പൊതുയിടങ്ങളിൽ ചുണ്ടുകളാൽ ഒന്നുച്ചരിച്ചു കേൾക്കുവാൻ പോലുമോ
വിലക്കേർപ്പെടുത്തുന്ന,
നിനക്കു സ്വകാര്യതയുടെ കൂടുകൾ പണിതേൽപ്പിയ്ക്കുന്ന,
നിന്റെ അരുമയാർന്ന പൂംബാറ്റച്ചിറകുകളെ,
അപ്പൂപ്പൻതാടികൾ നിന്നെയുമെടുത്ത് കാറ്റത്ത് പാറുന്നതിനേ,
ഉന്മാദങ്ങളെ സമ്മാനിയ്ക്കുന്ന നിന്റെ ശ്വാസകോശങ്ങളെ,
മണിക്കൂറുകളെ നിമിഷാർദ്ധങ്ങളാക്കിമാറ്റുന്ന നിന്റെ ഇന്ദ്രജാലങ്ങളെ
എല്ലാം എല്ലാം വിസ്മരിച്ചു,
നിന്നിലെ നിഷ്ക്കളങ്കതകളിലേക്ക് അതിക്രമിച്ചുകയറി വ്രണപ്പെടുത്തുന്ന
മാന്യമഹാജനങ്ങളുടെ ഭൂരിപക്ഷത്തിന്റെ കൂടെയോ?

അതോ
സ്നേഹകൂടുകളിൽ നിന്നെ കോരി നിറച്ചുവെയ്ക്കുവാൻ
ഒരു വിശ്വാസങ്ങൾക്കും നിന്നെ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത
നിന്നെ നീയായി മാത്രം കാണുവാൻ ആഹ്വാനം ചെയ്യുന്ന
നിനക്കു വേണ്ടി കൂടിയും സമരം നടത്തുന്ന
തെരുവിലിറങ്ങി അടിവാങ്ങുന്ന
പെണ്ണുങ്ങൾ പരസ്യമായി ചുംബിച്ചു കാണിച്ചുതരുന്ന
പെണ്ണും ആണുമടങ്ങുന്ന
ന്യൂനപക്ഷങ്ങളുടെ കൂടെയോ?

എന്റെ ചുംബനങ്ങളേ....
വെളുത്ത മുല്ലപ്പൂക്കളെപ്പോലെ നിങ്ങളെ സ്നേഹിയ്ക്കുന്നവർ,
ചുവന്ന തെച്ചിപ്പൂക്കളെ പോലെ സ്നേഹത്തിന്റെ
രക്തബിന്ദുക്കളെ നിങ്ങൾക്കു ചാർത്തുന്നവർ,
മഞ്ഞജമന്തികളെ പോലെ, നന്ദ്യാർവട്ടപ്പൂക്കളെ പോലെ
ചെമ്പരത്തിയെ പോലെ, നാലുമണിപ്പൂക്കളെ പോലെ
ചെറുതും വലുതുമായി നിങ്ങളെ പുണരുന്നവർ,
എന്നും ഏതൊക്കെയോ തോട്ടങ്ങളിൽ വിരിഞ്ഞുവാടിപ്പോവുന്ന
നഷ്ടസ്വപ്നങ്ങളിലെ പനിനീർപ്പൂവുകളെ പോലെ...
നിങ്ങളെ ഓർക്കുന്നവർ, ആഗ്രഹിയ്ക്കുന്നവർ
സ്വപ്നം കാണുന്നവർ
ഒരുപാടുപേർ വേറെയുമുണ്ട്.

നിങ്ങളേതുപക്ഷത്തായാലും അവരെ വിട്ടുപോകാതിരിയ്ക്കുക.
പൊതുവിടം എന്നോ സ്വകാര്യയിടം എന്നോ ഇല്ലാതെ
സ്നേഹത്തിന്റെ ലോകങ്ങളിൽ, പ്രണയത്തിന്റെ ഉദ്യാനങ്ങളിൽ,
തേൻ കുടിക്കാൻ വരുന്ന ചിത്രശലഭങ്ങളായി പറന്നുപറന്ന്
നിങ്ങൾക്കു കൈവരുന്ന നിങ്ങളുടെ വ്യക്തമായ
ചുംബനരാഷ്ട്രീയം ഇവിടെ പ്രകാശിപ്പിയ്ക്കുക!

എന്റെ പ്രിയ ചുംബനമേ...
നിനക്കെന്റെ സ്നേഹം നിറച്ച ഉമ്മകൾ!














Friday, November 28, 2014

രണ്ടു പാട്ടുകൾ



റഫീക് അഹമ്മദ് എഴുതിയ വരികൾ ചിലത് ഒരു പോറൽ ആയി ഇപ്പോഴും ഉള്ളിൽ കിടക്കാറുണ്ട്. ആദ്യമായി ആ വരികൾ എന്റെ ഉള്ളിൽ തീർത്ത നോവ് ഈ പാട്ടിലൂടെ ആയിരുന്നു. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഒരേ നൊമ്പരമാണ്, ഒരേ മിസ്സിങ് ആണ്, അന്ന് കേട്ടപ്പോൾ തോന്നിയ അതേ നഷ്ടബോധമാണ്, അനാഥത്വമാണ്. എം.ജയചന്ദ്രന്റെ സംഗീതം.

ഇത്തരത്തിലുള്ള റഫീക് അഹമ്മദിന്റെ പാട്ടുകളിൽ വരികൾ തന്നെയാണ് കൂടുതൽ ജ്വലിച്ച് കാണുക, ഉദിച്ചു കേൾക്കുക. സംഗീതം വരികളെ ഏറ്റെടുത്തു കൊണ്ടുപോകുന്ന ഒരു ടൂൾ മാത്രമായി മാറും. അത്രയും ലളിതമായ ഒരു റ്റ്യൂൺ, സംഗീതത്തിന്റെ സാങ്കേതികൾ മുഴുവൻ അപ്രസക്തമായി പോകുന്ന ഏറ്റവും ആർദ്രതയിൽ മുങ്ങിപ്പോകുന്ന ഇത്തരം റ്റ്യൂണുകൾ മതി, ആ പാട്ട് അത്രയും ഹൃദ്യമാകുവാൻ...

പണ്ട് റ്റി.വിയിൽ ശ്യാമാപ്രസാദിന്റെ ശമനതാളം എന്ന നോവലിനെ ആസ്പദമാക്കിണ്വാരാന്ത്യങ്ങളിൽ മാത്രം സംപ്രേക്ഷണം ചെയ്തിരുന്ന ടി.വി. സീരിയലിനു വേണ്ടി നിർമ്മിച്ച പാട്ടായിരുന്നു ഇത്. പി.ജയചന്ദ്രന്റെ ശബ്ദത്തിലായിരുന്നു അന്നത് റ്റി.വി.യിൽ കേട്ടിരുന്നത് എന്നാണോർമ്മ, അന്നത് ആ കഥാസന്ദർഭവും, കഥാപാത്രത്തിന്റെ അവ്സഥകളും എല്ലാം ചേർന്ന് ഈ ഗാനം പി.ജയചന്ദ്രന്റെ ശബ്ദത്തിൽ കേട്ട/കണ്ട അനുഭവം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതിലെ വരികളും, സംഗീതവും ചേർന്നൊരു മാജിക് തീർച്ചയായും ഹൃദ്യമായിരുന്നു, ഉള്ളു തൊടുന്നതായിരുന്നു. പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ പാട്ട് തിരഞ്ഞിട്ട് കിട്ടിയില്ല. ആ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു മോഹം... കൊതി.
ആ സന്ദർഭത്തിലെ സ്ത്രീകഥാപാത്രത്തിനെ, ആ അവസ്ഥകളെ ശബ്ദം കൊണ്ട് തലോടുന്നതു പോലെയാണ് പി. ജയചന്ദ്രന്റെ വേർഷൻ ഇന്നോർത്തെടുക്കുമ്പോൾ എനിക്കു കിട്ടുന്ന ഫീൽ....




അങ്ങിനെ ആ കാലത്തിനു ശേഷം, ഒരുപാട് വർഷങ്ങൾക്കു ശേഷം ഇന്നു വീണ്ടും സമാനമായ മറ്റൊരനുഭവം തരുന്ന റഫീക് അഹമ്മെദും ഷഹബാസ് അമനും കൂടിച്ചേർന്നു തന്ന മറ്റൊരു പാട്ടാണീത്. ഉള്ളു തൊട്ടുണർത്തുന്ന, ഏതൊക്കെയോ നഷ്ടബോധങ്ങളെ ഉണർത്തിവിടുന്നു വീണ്ടും ഇത്. കുന്തം!
സംഗീതം ഇതിലും ഒരു ടൂൾ എന്നതിനപ്പുറത്തേയ്ക്ക് ചലിക്കുന്നതേയില്ല. ലളിതമായ ഒരു റ്റ്യൂൺ കൊണ്ട് നിർമ്മിച്ചെടുത്ത ഒരു അത്ഭുതമാണീ പാട്ട്.


മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ
ചിലതുണ്ടു മണ്ണിൻ മനസ്സിൽ...
പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ...



സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ
ഒരു മൗന ശില്പം മെനഞ്ഞു തീർത്തെന്തിനു
പിരിയുന്നു സാന്ധ്യവിഷാദമായി

ഒരു സാഗരത്തിൻ മിടിപ്പുമായി....


Monday, November 10, 2014

കിസ് ഓഫ് ലൗ

സമരങ്ങൾ ഒരു ജനക്കൂട്ടത്തിന്റെ ആത്മാവിഷ്ക്കാരം കൂടിയാണ്. അതിൽ ഓരോ പൗരന്റെയും ദാർശനിക/വൈകാരിക/ ജീവിതാനുഭവ തലങ്ങളുടെ, സമരം ചെയ്യുന്നതിനെന്തിനു വേണ്ടിയാണോ, ആരുടെ നേർക്കാണോ അവർക്ക് ഒരിക്കലും തള്ളിക്കളയാനാവാത്ത സൂക്ഷ്മമായ ചില ഭാവങ്ങൾ അടങ്ങിയിട്ടുമുണ്ടാകും. അതിന്റെ ചൂടുള്ള രക്തം അടിയൊഴുക്കായി വർത്തിക്കുന്നുണ്ടാവും.

ഒരു പ്രത്യേക സാമൂഹ്യ/സാംസ്ക്കാരിക/ രാഷ്ട്രീയ കാല പശ്ചാതലത്തിൽ ഉരുത്തിരിഞ്ഞു വരുന്നതാവുന്നതുകൊണ്ട് അതിന്റെ രാഷ്ട്രീയമാനങ്ങൾ അതിനു നൽകുന്ന വലിയൊരു സാമൂഹികോദ്ദേശ്ശം ഉണ്ട്, അതുകൊണ്ട് അത് ചിലപ്പോൾ പ്രതീകാത്മകവും ആവാം. സ്ത്രീകൾ ഒരു പുതപ്പ് പുതച്ച്, പുറത്തു കാണാവുന്ന ഭാഗങ്ങൾ - ചുമൽ, കാൽമുട്ടിനു താഴെയുള്ള ഭാഗങ്ങൾ - മറക്കാതെ, സമരം ചെയ്തത് അധികം ആയിട്ടില്ല. അതിലൂടെ സമരത്തിനു സർഗ്ഗാത്മകതയുടെ ചാരുത കൂടി കൈവരുന്ന സന്ദർഭങ്ങൾ ഉണ്ടാവാം. അധികാരപ്രയോഗത്തോടുള്ള കൂട്ടപ്രതിഷേധത്തിന്റെ  ഒരു പൊലിറ്റിക്കൽ സ്റ്റെയ്റ്റ്മെന്റ് ആണ്, ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ് ഒരു സമരം, അല്ലെങ്കിൽ പ്രതിഷേധത്തിന്റെ കനമുള്ള ഒരു മൗനം പോലും! മനുഷ്യന്റെ നൈസർഗ്ഗീകമായ ചോദന ആണ് റെസ്പോണ്ട് ചെയ്യുക, റിയാക്റ്റ് ചെയ്യുക എന്നത്. അത് അധികാരത്തിനു നേരെ ആകുമ്പോൾ അത് രാഷ്ട്രീയമാവും. അതുകൊണ്ട് ഒരു ചെറിയ അണു കുടുമ്പത്തിൽ അടുക്കളയിൽ നിന്നും കേൾക്കുന്ന ഏറ്റവും ചെറിയ ഒരു പെൺപ്രതിഷേധ സ്വരത്തിൽ പോലും രാഷ്ട്രീയം ഉണ്ട്. ആണ്മേധാവിത്വത്തിനെതിരെ അവൾ ഏറ്റവും സ്വാഭാവികതയിൽ ഉയർത്തുന്ന സ്വന്തം ശബ്ദമാണത്. അതിനെ 'രാഷ്ട്രീയം' എന്ന വാക്കിന്റെ 'പൊതുബോധം' കൊടുക്കുന്ന അരാഷ്ട്രീയതയുടെ കളത്തിലിട്ട് പുച്ഛിച്ചു തള്ളാനുള്ളതല്ല. അല്ലെങ്കിൽ ജീവിതത്തിന്റെ 'പ്രാക്റ്റിക്കാലിറ്റി' യുടെ പേരിൽ 'പെൺശബ്ദങ്ങൾ' മാത്രം സപ്രസ് ചെയ്ത് ഒടുങ്ങിത്തീരേണ്ടതുമല്ല. ഓരോ മനുഷ്യനും ഒരു സാമൂഹ്യജീവി കൂടി ആയിരിക്കുന്നിടത്തോളം കാലം അവളിൽ/അവനിൽ രാഷ്ട്രീയവും ഉണ്ടാവും. അതിനു ഏറ്റവും ചുരുങ്ങീത് അവനവനെ നിരന്തരം കേൾക്കുക, അവനവനെ തന്നെ കൂടുതൽ കൂടുതൽ അറിയുക എന്നതു മാത്രം മതിയാവും. അതിനൊന്നു തയ്യാറാവുക എങ്കിലും മതിയാവും. എന്റെ ജീവിതത്തിന് ഒരു രാഷ്ട്രീയമാനണ്ടെന്നെന്നെ  പഠിപ്പിച്ചത് എന്റെ ജീവിതം തന്നെയാണ്. രാഷ്ട്രീയം എന്നെ തേടി എന്റെ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കയറി വരുകയാണുണ്ടായത്. ഇന്നെനിക്ക് തുറന്നു പറയാനാവും ഞാനൊരു രാഷ്ട്രീയ ജീവിയാണെന്ന്. സാമൂഹ്യജീവിയാണെന്ന്. അതിലെനിക്കൊരു നാണക്കേടും തോന്നുന്നുമില്ല. പുസ്തകങ്ങൾ വായിച്ചും, പ്രവർത്തിച്ചും ഉണ്ടാക്കിയെടുത്ത, പഠിച്ചുണ്ടാക്കിയ രാഷ്ട്രീയ ബോധമാവില്ലെങ്കിൽ കൂടി എന്റെ ജീവിതം എനിക്കു പറഞ്ഞുതന്ന, സമൂഹത്തിൽ പുരോഗമനാത്മക  ചിന്തകൾ ഉണ്ടാവണമെന്നതിലെ രാഷ്ട്രീയമെങ്കിലും മനസ്സിലാകുവാനുള്ള ബോധം എന്നിലുണ്ട്  എന്നു തന്നെ വിശ്വസിക്കുന്നു. സോഷ്യൽ കണ്ടീഷനിംഗുകളെ നിരന്തരം തിരിച്ചറിയുക എന്ന അടിസ്ഥാനബോധമെങ്കിലും ഉണ്ടാവേണ്ട ആവശ്യകതയെ ഞാൻ മനസ്സിലാക്കുന്നു. നിറത്തിന്റെ പേരിൽ, ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരിൽ മനുഷ്യനെ തമ്മിൽ വർഗ്ഗീകരിക്കുന്ന ചീഞ്ഞ വ്യവസ്ഥകളെ, അതിനെ അന്ധമായി പിന്തുടരുന്ന മനോരോഗികൾക്കും, സ്ത്രീകൾക്കു നേരെ, ദളിതനു നേരെ, കുട്ടികൾക്കു നേരെ, സമൂഹത്താൽ അവഗണിക്കപ്പെടുന്ന സ്വവർഗ്ഗരതി തല്പരരായ ന്യൂനപക്ഷമായ ഒരു സമൂഹത്തിനെതിരെ, വേശ്യകൾക്കു നേരെ എല്ലാം എല്ലാം ഉപയോഗിക്കപ്പെടുന്ന ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധികാരപ്രയോഗങ്ങൾക്കെതിരേയും ഞാൻ നിലകൊള്ളുകയും ചെയ്യും. അധികാരപ്രയോഗം നടത്തുന്നത് ഒരു മതമാണെങ്കിലും, മതസംസ്ക്കാരമാണെങ്കിലും ഇനി രാഷ്ട്രീയപ്രസ്താനങ്ങളായും, അധികാരവ്യവസ്ഥയായാലും, ആരായാലും.

പറഞ്ഞുവന്നത്, കഴിഞ്ഞ ദിവസം എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചുംബനസമരത്തിനെതിരേ നടന്ന പ്രതിഷേധങ്ങൾ തികച്ചും ബുദ്ധിശൂന്യങ്ങളായി, അർത്ഥമില്ലാത്ത ജല്പനങ്ങളായി പലയിടത്തും ചിന്നിച്ചിതറി വീഴുന്നതു കാണുമ്പോൾ അത് ആശാവഹമായി തോന്നുന്നു. പ്രതിഷേധക്കാർക്ക് ഏറ്റവും അധികം പേടി ചുംബനം കഴിഞ്ഞ് ഇനി അത് അതിന്റെ 'അടുത്ത തലമായ' (അതാരു കണ്ടുപിടിച്ചു എന്നറിയില്ല) ലൈംഗീകതയിലേക്കു പരസ്യമായി കടന്നാലോ എന്നായിരുന്നു! അതിനവർ ഉയർത്തുന്ന വാദങ്ങൾ, മനുഷ്യൻ മൃഗങ്ങളെ പോലെയല്ല, അവന് ഇത്തരം കാര്യങ്ങൾക്ക് സ്വകാര്യത ആവശ്യമുണ്ട്, മലമൂത്രവിസർജ്ജനം പരസ്യമായി മനുഷ്യൻ  ചെയ്യുമോ എന്നൊക്കെയുള്ള വിചിത്രങ്ങളായ വാദങ്ങളായിരുന്നു. സമരം എന്നാൽ എന്ത്, സമരത്തിന്റെ പ്രസക്തിയെന്ത് , സമരം ചെയ്യുന്നവർ മനുഷ്യരാണെന്നു പോലും വിസ്മരിച്ചു കൊണ്ട് ചുംബനത്തേയും ലൈംഗീകതയേയും കേട്ടപാടെ ഒറ്റത്തട്ടിൽ കൂട്ടിക്കെട്ടി എന്തിനെയൊക്കെയോ സംരക്ഷിക്കാനെന്ന ഭാവേന, ആരൊക്കെയോ സംരക്ഷിക്കാനെന്ന ഭാവേന അവരെല്ലാം എന്തിന്റെയൊക്കെയോ പേരിൽ ഈ ചുംബന സമരത്തെ ഒരുപോലെ ഭയന്നു! അതിനെ തടയണമെന്ന് ഒരേ ശബ്ദത്തിൽ നിലവിളിച്ചു. ഈ സ്യൂഡോ 'സംരക്ഷക' മനോഭാവത്തിന് സദാചാരം എന്നു പേരും ചാർത്തി കൊടുത്തു.

ഇത്തിരി സാമാന്യം ബേസിക് ബോധമുള്ള ആർക്കും തോന്നാവുന്ന ചിലത് ചോദിച്ചോട്ടെ?

1) സമരം ചെയ്യാൻ വന്നവർ ലൈംഗീകത ആസ്വദിക്കുന്നതിനു വേണ്ടി ചുംബിക്കാൻ വന്നവരായിരുന്നില്ല, അങ്ങിനെ അവർ പറഞ്ഞിട്ടുമില്ല. ചുംബനം എന്നത്, പരസ്പരം ചുംബിക്കുന്നത് അവർ തിരഞ്ഞെടുത്ത ഒരു സമരമുറ ആണെന്ന് അവർ പറയുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. അതും പരസ്പരം ചുണ്ടിൽ ചുംബിക്കുന്നതു തന്നെ. അല്ലാതെ അമ്മ കുഞ്ഞിനെ ചുംബിക്കുന്നതോ, മകൾ അച്ഛനെ ചുംബിക്കുന്നതോ, ആയ 'സെയ്ഫ്' ചുംബനങ്ങളെയല്ല തന്നെ അവർ ഉന്നം വെച്ചത്. സാക്ഷാൽ പ്രണയചുംബനങ്ങൾ തന്നെയാണ് ഉദ്ദേശ്ശം. :)

2) ലൈംഗീകതയെ മാത്രം ഉദ്ദേശ്ശിച്ചു കൊണ്ടാണോ ഒരാൾ ഒരാളെ ചുംബിക്കുന്നത്? ഇനി ആണും പെണ്ണും തമ്മിൽ ചുംബിച്ചാൽ തന്നെ അത് ലൈംഗീകതക്കുള്ള മുന്നോട്ടമായാണ് എന്നെങ്ങിനെ തീർപ്പു കല്പിച്ച് അതിനു മുന്നേ പ്രതിഷേധങ്ങളുമായി ആയുധമെടുക്കാം?

3) സ്നേഹം തോന്നുമ്പോൾ പലപ്പോഴും വാക്കുകളേക്കാൾ ആഴത്തിൽ അത് പ്രകടിപ്പിക്കാൻ വേണ്ടിയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഉമ്മ വെക്കുന്നത്. ഈ ഉമ്മ 'ഏതു തരം' ഉമ്മയാണെന്നൊക്കെ ആലോചിച്ചുണ്ടാക്കി ആരെങ്കിലും ഉമ്മ വെക്കുമോ? 'കാമം' കൊണ്ടുള്ള ഉമ്മയാണെങ്കിലും ശരി, ഒരു കുഞ്നിനെ ഉമ്മ വെക്കുന്നതായാലും, ഏതു തരം ഉമ്മയാണെങ്കിലും ശരി, ലോകത്ത് ഇത്രയും നിഷ്ക്കളങ്കമായി സ്നേഹത്തിൽ സ്വയം ഇല്ലാതായി, രണ്ടുപേർ ഒന്നായിമാറുന്ന ഒരു പ്രവൃത്തി മറ്റൊന്നില്ല തന്നെ. ആയിരം വാക്കുകൾ പുതുതായി ഇനി ഉണ്ടാക്കിയെടുത്താൽ പോലും അതിനു പകരമാവില്ല കണ്ണടച്ചുള്ള, സകല സ്നേഹവും പങ്കാളിക്കു കൊടുത്തുകൊണ്ടുള്ള ഒരു ഉമ്മ!  അത് പ്രണയിക്കുന്നവർ തമ്മിലാണെങ്കിൽ അതിന് തീർച്ചയായും മാറ്റ് കൂടും. പ്രണയിച്ചവർ, പ്രണയിക്കുന്നവർ ഒരുതവണ എങ്കിലും ഉമ്മ കൈമാറാതെയോ അതിനാഗ്രഹം പ്രകടിപ്പിക്കാതെയോ പ്രണയം പൂർണ്ണമാവുന്നില്ല എന്നതാണ്
യാഥാർത്ഥ്യം. ലൈംഗീകതക്കുള്ള പ്രസക്തി പോലും പിന്നീടാണ് വരുന്നത്, അത് തീർത്തും വ്യക്തിപരങ്ങളാണു താനും! ലൈംഗീകത എന്ന ഒരു സംഗതിക്കു പ്രസക്തിയേ വരാത്ത ഈ സമരത്തിൽ ആ വാക്കിനെ കൊണ്ടുവന്ന് കൂട്ടിക്കെട്ടിയവർ, ഒരിക്കൽ പോലും സ്നേഹം കൊണ്ടു മാത്രം, ലൈംഗീകതക്കു വേണ്ടിയല്ലാതെ എതിർലിംഗത്തിൽ പെട്ട ആരെയും ഉമ്മ വെച്ചുപോകരുതെന്നാണോ പറയുന്നത്? ലൈംഗീകത എന്നത് തീർത്തും രണ്ടുപേർ തമിലുള്ള വ്യക്തിപരമായ, അവരുടെ ഏറ്റവും സ്വകാര്യ നിമിഷങ്ങളിൽ ഒന്നാണെന്നിരിക്കേ അത് പരസ്യമായിപ്പോകുമോ എന്നു പേടിച്ച് ഇത്രയെല്ലാം രോഷാകുലരാവുന്നതിലെ മണ്ടത്തരം ഒന്നു ചിന്തിച്ചുനോക്കാമോ? ഏതെങ്കിലും മനുഷ്യർ, അതും കേരളം പോലുള്ള സംസ്ഥാനത്ത്, പരസ്യമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ ഒരുമ്പെടുമോ? ഇനി അഥവാ അങ്ങിനെ ഒന്നു സംഭവിച്ചു പോയാൽ തന്നെ, "അവരായി അവരുടെ പാടായി, അവർക്ക് സ്നേഹം മൂത്തിട്ടാവും" എന്നു പറഞ്ഞ് അവനവന്റെ പാട് നോക്കിപ്പോവാൻ ഈ പ്രതിഷേധിക്കാൻ വന്നവരിൽ എത്ര പേർക്ക് സാധിക്കും? എത്ര പേർക്ക് അതിനുള്ള മനക്കട്ടി ഉണ്ടാകും?
എല്ലാം പോട്ടെ, ഇത്രയൊക്കെ ഇതിനെ എതിർത്തുവല്ലോ, ഇത് തികച്ചും രണ്ടുപേർ പൂർണ്ണസമ്മതത്തോടെ ബലപ്രയോഗമേ ഇല്ലാതെ പരസ്പരം ചുംബിക്കുന്നതേ ഉള്ളു എന്നിരിക്കേ , അതിനെ എതിർക്കുകയും, മറിച്ച് ഒരു സെക്ഷ്വൽ അബ്യൂസ് നടന്നാലോ, ഒരു പുരുഷൻ സ്ത്രീയെ നോക്കിയാൽ പോലുമോ, സമ്മതം കൂടാതെ തൊടുകയോ, തോണ്ടുകയോ, ശരീരത്തെ കുറിച്ചുള്ള കമന്റുകൾ പാസ്സാക്കുകയും ചെയ്യുമ്പോൾ ഒക്കെ, ഏറ്റവും എളുപ്പത്തിൽ അത് ആ സ്ത്രീയുടെ /പെൺകുട്ടിയുടെ കയ്യിലിരുപ്പ് കൊണ്ടാണ് എന്നു പറയാൻ എന്തേ ഒരു പ്രശ്നവുമില്ലാത്തത്? എന്തുകൊണ്ട് ഒരു ബലാൽസംഗക്കേസിൽ, രണ്ടു പേരുടെ അടുത്തും തെറ്റുണ്ടാവും എന്നു പറയാൻ മടിയില്ലാത്തത്? എന്തുകൊണ്ട് ഈ 'സംരക്ഷകർ' അവിടെ ആയുധവും എടുത്ത് എതിർക്കുന്നില്ല? അപ്പോൾ അത് വെറുമൊരു കപടസദാചാരബോധമല്ലേ?

ഒരേ ഒരു കാര്യം മാത്രം. ചുംബനവും ലൈംഗീകതയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട് പ്രിയപ്പെട്ട സദാചാര സാംസ്ക്കാരിക രക്ഷാകർത്താക്കളേ...!

മറ്റൊന്ന്, സദാചാരസംരക്ഷകർ കരുതുന്ന, ഒരു പരസ്യ ചുംബനം കൊണ്ട് തകർന്നടിയാൻ പോകുന്ന ഈ സംസ്ക്കാരം. എന്താണീ സംസ്ക്കാരം? ചെറിയ ഒരു ഉദാഹരണം -
കുട്ടിക്കാലത്ത് അനുസരിക്കുക, ശാസനകളെ ശിരസാ വഹിക്കുക എന്നീ രണ്ടു പോയന്റുകളിൽ തൂങ്ങിയായിരുന്നു ജീവിതം കഴിച്ചുക്കൂട്ടിയിരുന്നത്. മുതിർന്നവർ ശാസിക്കുമ്പോൾ, ഉള്ളിൽ വരുന്ന ചോദ്യങ്ങളെ കടിച്ചമർത്തി മിണ്ടാതെയിരിക്കുക വഴി, മുതിർന്നവർ എന്തു പറഞ്ഞാലും അതാണു ശരി, ഞാൻ വിചാരിക്കുന്നതെന്തോ, വിചാരിക്കുന്നതോ ആണ് തെറ്റ് എന്ന ഒരു ധാരണ പതുക്കെ പതുക്കെ മനസ്സിൽ ഉറഞ്ഞുകൂടി. അതു തന്നെയാണ് ഈ സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി കാണിക്കുന്ന ഗുരുഭക്തി സംസ്ക്കാരത്തിന്റെ വലിയൊരു പ്രശ്നവും, അതിന്റെ ഉദ്ദേശ്ശവും! അവനവനു മീതെയുള്ള 'പോസ്റ്റു'കളോടൊക്കെ ഭക്തി.ഭക്തിയിൽ ചോദ്യങ്ങൾ ഇല്ല. അനുസരിക്കൽ മാത്രമേ ഉള്ളു. വിധേയത്വം മാത്രമേ ഉള്ളു. പൂജാരിയോട് ഭക്തി മൂത്ത് 'തിരുമേനി' ആവുന്നത് മുതൽ വീടുകളിൽ പണിക്കു വരുന്നവർ വീട്ടുക്കാരെ വിളിക്കുന്ന 'തംബ്രാ' 'തംബ്രാട്ടി' വിളികളിൽ വരെ പ്രവർത്തിക്കുന്നത് മറ്റെന്താണ്? തിരിച്ചും അതേ വീട്ടുകാർ പണിക്കു വരുന്നവരെ, അവൾ/അവൻ, നീ, എടീ/പോടീ.. എന്നൊക്കെ അധികാരത്തോടെ, അഭിമാനത്തോടെ പ്രായഭേദമെന്യേ ഉപയോഗിച്ചു വരുന്നതെന്തുകൊണ്ടാണ്?
ഭാര്യമാർക്ക് ഭർത്താക്കന്മാരെ പേരു വിളിക്കാൻ ഇനിയും കഴിയാത്തതെന്തുകൊണ്ടാണ്?

ഇതേ വികാരങ്ങൾ തന്നെയാണ് കുടുംബങ്ങളിൽ അച്ഛനും അമ്മയും കുട്ടികളും തമ്മിൽ ഉണ്ടാവുന്നതും. അച്ഛൻ ഏറ്റവും വലിയ അധികാരിയായി കുടുംബനാഥനായി വർത്തിക്കുമ്പോൾ അമ്മ രണ്ടാമത്തെ 'സിറ്റിസൻ' ആണ്. കുട്ടികൾ മൈനോരിറ്റി വിഭാഗത്തിലും പെടുന്നു. കുട്ടികളെ ശാസിക്കുകയും, തന്റെ വിധേയതവ്ത്തിൽ നിർത്തുകയും ചെയ്ത്, അവരെ നേർവഴിക്കു നടത്തുക എന്നതാണ് പരമമായ ലക്ഷ്യം. അത് അമ്മയുടെ ഉത്തരവാദിത്തം. കുട്ടികളേയും അമ്മയേയും ഒരുപോലെ നോക്കി, നേർവഴിക്കു നടത്തേണ്ടത് അച്ഛന്റെ ഉത്തരവാദിത്തവും! അച്ഛന് കുട്ടികളെ എന്നല്ല, അമ്മയോട് വരെ കയർക്കാം, എന്നാൽ അമ്മക്ക് കുട്ടികളോട് മാത്രമേ കയർക്കാനാവൂ! :) :) ചുരുക്കത്തിൽ 'ശരിയായ' മാർഗ്ഗത്തിലേക്ക് അമ്മയേയും കുട്ടികളേയും നയിക്കലാണ് ഒരു നല്ല അച്ഛന്റെ കടമ. കുടുംബനാഥന്റെ തീരുമാനങ്ങളാണ് കുടുംബത്തിലെ അവസാന തീരുമാനം! ഇതാണ് ഒരു 'നല്ല' കുടുമ്പനടത്തിപ്പിന്റെ ഏകദേശ രൂപം. കുടുംബം അങ്ങിനെയാണ് ഒരു സദാചാരവിഹാരകേന്ദ്രമാകുന്നത്! :) അതോടെ മലയാളികളുടെ ഏറ്റവും നല്ല 'കുടുംബചിത്രങ്ങളായി' ( എന്നുവെച്ചാൽ ഭർത്താവിനെ അവന്റെ  ഇംഗിതമനുസരിച്ച്, അവനെ സേവിച്ച്, സാമൂഹ്യപൊതുബോധങ്ങളോട് പൊരുതാതെ, അടങ്ങിയൊതുങ്ങി, പ്രാക്റ്റിക്കൽ ആയി/ ശരാശരി മലയാളിയുടെ പ്രശ്നങ്ങളെ സ്വയം പൊരുതി നേരിട്ട്, നന്മ/തിന്മകളെ അനുസ്അരിച്ച് ജീവിച്ചു കാണിച്ചു തരുന്ന പുരുഷകേന്ദ്രീകൃതങ്ങളായ സിനിമകൾ എന്നർത്ഥം)  അറിയപ്പെടുന്ന സത്യനന്തിക്കാടിന്റെ സിനിമ കാണാൻ കുടുംബങ്ങൾ കൂട്ടത്തോടെ 'ധൈര്യമായി' സിനിമക്കു പോകുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ 'ഉമ്മകൾ' സദാചാരവിരുദ്ധമാവുന്നില്ലാത്തേന്റെ കാരണം ഇതുതന്നെ. :) എന്നാൽ മറുവശത്ത് മാധവിക്കുട്ടി ഉമ്മ വെച്ചതോ, ശരീരവർണ്ണന നടത്തിയതോ, മോഹങ്ങൾ, ഇഷ്ടങ്ങൾ തുറന്നു പറയുന്നതോ, നഗ്നതയെ കുറിച്ച് ഉറക്കെ പറഞ്ഞതോ എല്ലാം മലയാളിക്ക് സദാചാരവിരുദ്ധവുമായി. :)  കാരണം ലളിതം. സ്ത്രീകൾ എപ്പോഴും പുരുഷനു തൊട്ടുതാഴെ നിൽക്കേണ്ടവളാണ്, ഉറക്കെ പറയാനുള്ള മോഹങ്ങളൊ ആഗ്രഹങ്ങളോ ആവരുത് അവളുടേത്, സ്ത്രീയെ നിർമ്മിച്ചെടുത്തത് തന്നെ എല്ലാം സഹിക്കാനുള്ള പുരുഷനേക്കാൾ ഉള്ള കഴിവു കൊണ്ടാണ്, തുടങ്ങിയ പൊതുബോധം തന്നെ. ചുരുക്കത്തിൽ സോ കോൾഡ്  'കുടുംബസദാചാരവും' ആത്യന്തികമായി ഉന്നം വെക്കുന്നത് സ്ത്രീകളെ തന്നെ.

ഇന്നും പറഞ്ഞാൽ 'അനുസരിക്കാത്ത' കുട്ടികളോട് അമ്മമാർ പറയുന്ന സ്ഥിരം വാചകമുണ്ട് - 'ദാ അച്ഛൻ ഇപ്പൊ വരും ട്ടോ, അച്ഛനോട് പറഞ്ഞുകൊടുക്കും ട്ടോ'- എന്ന്. എന്നിട്ട് അഭിമാനത്തോടെ പറയും- അവന്/ അവൾക്ക് എന്നെ പേടിയില്ല, അച്ഛനെ നല്ല പേടിയാ!- എന്ന്!!! :)

സ്ത്രീകളോടും പെൺകുട്ടികളോടും ഉള്ള പുരുഷസമീപനങ്ങൾക്ക്, അതിന്റെ അധികാരപ്രവർത്തനങ്ങൾക്ക് വളം വെച്ചുകൊടുക്കുന്ന വിധത്തിലാണ് ഈ പറയുന്ന 'സംസ്ക്കാരം' ത്തിന്റെ അടിത്തറ മുഴുവൻ.  അതിനെ പിൻപറ്റി വരുന്ന ആചാരങ്ങളോരോന്നും! എത്ര സ്ത്രീ/പെൺ വിരുദ്ധമാണ്, ജാതീയതയെ പിന്താങ്ങുന്നതാണ് സത്യത്തിൽ പല ആചാരങ്ങളും!

കിസ് ഓഫ് ലൗ എന്ന ഈ സമരം അതുകൊണ്ട് സ്ത്രീകൾക്ക് ഇനിയും ഈ സമൂഹത്തിൽ ലഭിക്കാതെ പോകുന്ന തുല്യാവകാശങ്ങൽക്കു വേണ്ടിയുള്ള സമരം കൂടിയാവുന്നത് അങ്ങിനെയാണ്. അല്ലാതെ കാമാസക്തി പൂണ്ട് ചുംബിക്കാൻ വന്ന പെൺകുട്ടികളോ ആൺകുട്ടികളോ ആയിരുന്നില്ല അവർ. കുട്ടികൾ ചെയ്യുന്നതെല്ലാം വിഢിത്തരങ്ങൾ, പാകതയില്ലായ്മകൾ, 'നമ്മളൊക്കെ എത്ര ജീവിതം കണ്ടു!' എന്ന ഫ്യൂഡൽ മനോഭാവം വെച്ചു പുലർത്തുന്ന സ്ത്രീപുരുഷ്ന്മാർക്കാർക്ക് ആർക്കും ഈ സമരത്തേയും ഉൾക്കൊള്ളാനാവില്ല എന്നത് സ്വാഭാവികം മാത്രം.

അതുകൊണ്ട് ഈ സമരത്തിന് അതിന്റെ പ്രസക്തി നഷ്ടമാവുന്നില്ല. ഈ യുവത്വത്തിന്റെ ആർജ്ജവം, അവരുടെ പുരോഗമനപരമായ ചിന്തകൾ, ലിംഗസമത്വത്തിന്റെ, സാമൂഹ്യപുരോഗതിയിലേക്കു നയിക്കുന്ന ആദ്യത്തെ ചുവടു തന്നെ എന്നു പലരും നിരീക്ഷിച്ചതിനോട് പൂർണ്ണമായും യോജിക്കുന്നു.

ഇനി, ഇത്രയൊക്കെ പറഞ്ഞുവല്ലോ, സമരത്തിൽ പോയി പങ്കെടുത്ത് കിസ് കൊടുക്കാഞ്ഞതെന്തേ എന്നൊക്കെ ചോദിച്ചാൽ, നിവർത്തിയില്ല, പരസ്യമായി ചുംബിക്കണോ വേണ്ടയോ എന്നത് ഞാൻ തീരുമാനിക്കുന്ന എന്റെ വ്യക്തിപരമായ വിഷയമാണ്. പക്ഷേ അത് ഈ സമരത്തെ അനുകൂലിക്കുവാനോ, ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനോ ഒരു തടസ്തമാണെന്നും കരുതുന്നില്ല എന്നുത്തരം.


Thursday, September 04, 2014

അന്നത്തെ മഴ...

തിക്കിത്തിരക്കി വരുന്ന ആൾക്കൂട്ടത്തിനിടയിലും, ഒരു വിവാഹാഘോഷത്തിന്റെ ബഹളങ്ങൾക്കുള്ളിലും ഒരു ഹോൾ മുഴുവനും പരക്കുന്ന ശൂന്യത. ചില കണ്ണുകളെങ്കിലും അപ്പപ്പോൾ പെട്ടെന്നു വന്നുചേരുന്ന ഒരോർമ്മയുടെ മിന്നൽപ്പിണരുകളിൽ നിറഞ്ഞുതുളുമ്പിയിരുന്നു.. ചില തൊണ്ടകളെങ്കിലും കനത്തുപോയിരുന്നു.. ചില ചുണ്ടുകളെങ്കിലും വിതുമ്പിപ്പോയിരുന്നു... പലരുടേയും ഓർമ്മകളിൽ ഒരു മുഖം , ഒരേയൊരു മുഖം, തടുത്തുനിർത്താനാവാത്തവിധത്തിൽ ഒളിമിന്നിയിരുന്നിരിക്കണം.. ചിലരെങ്കിലും ആരും കാണാതെ തിരക്കുകൾ ഒഴിയുമ്പോൾ തലയിണയിലോ, കുളിമുറിയിലോ ഒക്കെ ഒറ്റക്ക് ഓർമ്മത്തുരുത്തുകളിൽ അകപ്പെട്ട്, നൊന്തു നീറിയിരിക്കണം.

അന്നു രാത്രിയിൽ മാനത്തു വിരിച്ചിട്ട നക്ഷത്രപ്പരവതാനിയിൽ നിന്നും ഒരു നക്ഷത്രം എന്തായാലും ആ മുറിയിലെ ലൈറ്റ് അണയുന്നുവോ എന്നും നോക്കി, ആ മുറിജനാലയിലേക്കു നോക്കി മിന്നിത്തിളങ്ങിയിട്ടുണ്ടാവും. ഒരു വേള വർഷങ്ങൾക്കു മുൻപേ ഇതുപോലെ ഒരു രാത്രിയെ, ഒരു ചെറു പുഞ്ചിരിയെ ചുണ്ടിന്റെ ഒരു കോണിൽ തിരുകിവെച്ച്, ആ നക്ഷത്രം ഓർത്തെടുത്തിട്ടുണ്ടാവും?

വിവാഹങ്ങൾ ആഘോഷങ്ങളാണ്, എന്നും അതങ്ങിനെയാണ്. വധുവും വരനും ഒരുനൂറു സ്വപ്നങ്ങളും കൂട്ടിവെച്ച് ഒരേ ജീവിതപ്പാതയിലേക്കു കൈകൾകോർത്ത് പടവുകളോരോന്നായി കയറിത്തുടങ്ങുമ്പോൾ കൂടെ നിന്ന് ആർപ്പു വിളിച്ചും, കളി പറഞ്ഞും, അനുഗ്രഹാശിസ്സുകളുമായും ഒക്കെ ഒരു കൂട്ടം പിന്നിലുണ്ടാവും. ആ കൂട്ടത്തിൽ ഏറ്റവും, സന്തോഷം കൊണ്ടെങ്കിലും, ഏറ്റവും വ്യാകുലരാകുന്ന രണ്ടു മുഖങ്ങളാവും അച്ഛനമ്മമാരുടേത്... മക്കളുടെ വിവാഹദിവസം അച്ഛനമ്മമാർക്ക് പല പ്രകാരത്തിലുള്ള വികാരത്തള്ളിച്ചകൾ സമ്മാനിക്കുന്ന ഒരു ദിനമായിരിക്കണം. മകൻ/മകൾ ജനിച്ച ദിവസം മുതൽ അന്നു വരെയുള്ള ഓരോന്നും അവർ മനഃപ്പൂർവ്വം മനസ്സിന്റെ ഒരു കോണിലേക്കു ചുരുട്ടികൂട്ടിവെക്കുമായിരിക്കും. പകരം മനസ്സിൽ നിറയുന്ന അനുഗ്രഹപ്രാർത്ഥനകളായിരിക്കും. സ്വന്തം ജീവിതം അതേ പോലെ മക്കളിൽ കണ്ടുതുടങ്ങുന്ന ജീവിതത്തിന്റെ രണ്ടാമത്തെ കാലഘട്ടത്തിലേക്ക് അച്ഛനും അമ്മയും കൈകോർത്ത് യാത്ര തുടങ്ങുന്ന ദിനം കൂടി അന്നായിരിക്കണം.

എന്നാൽ അവരിലൊരാളുടെ നഷ്ടം, കൈ കോർക്കാൻ കൂടെയാളില്ലാതെ പോകുന്നത് അന്ന് വല്ലാതെ തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കും.. നഷ്ടത്തിന്റെ വില ആ ദിനത്തിലെ ഓരോ കുഞ്ഞുകുഞ്ഞുകാര്യങ്ങളിലും അറിഞ്ഞുകൊണ്ടിരിക്കും, നോവിച്ചുകൊണ്ടിരിക്കും. എല്ലാവരും നഷ്ടത്തെ ഓർത്ത് ദുഃഖിച്ചിരിക്കാതെ പരമാവധി സന്തോഷം നിറച്ചുവെക്കാൻ പണിപെട്ടുകൊണ്ടിരിക്കും.
അതെ! വിവാഹം സന്തോഷിക്കുവാനുള്ളതാണ് എന്നു സ്വയം ഓരോരുത്തരും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. ഓരോ ചിരിയിലും, ഓരോ ആർപ്പുവിളിയിലും ആ തീരാനഷ്ടത്തെ ഓർമ്മിച്ചുകൊണ്ടിരിക്കും. അങ്ങിനെ നഷ്ടമുണ്ടാക്കുന്ന ശൂന്യത പതുക്കെ പതുക്കെ പരന്നുവ്യാപിക്കും.

അതുകൊണ്ടൊക്കെ ആവും. അന്നത്തെ സൂര്യനൊറ്റക്ക് ഉദിച്ചുനിൽക്കാനാവാത്തതുകൊണ്ടാവും, അന്ന് മുഴുവൻ മഴയായിരുന്നു.....
മഴ നനച്ച ഈറനണിഞ്ഞ ഒരു വിവാഹമായിരുന്നു അത്.




Saturday, May 24, 2014

മഞ്ജുവാര്യർ ചിന്തിപ്പിക്കുന്നുണ്ട്...

" മഞ്ജുവാര്യരുടെ ഈ തിരിച്ചുവരവ് കേരളത്തിലെ സ്ത്രീസമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിക്കും. അറിഞ്ഞോ അറിയാതെയോ ഉള്ള ഓരോ സ്ത്രീയുടേയും സമൂഹത്തോടുള്ള ഉറക്കെയുള്ള ഒരു 'സ്വാതന്ത്ര്യപ്രഖ്യാപനം" ആണത്! അതെന്താണെന്നു സമൂഹത്തിനു മനസ്സിലാവനമെങ്കിൽ കുറച്ചു ബുദ്ധിമുട്ടാണു.
A flower is a flower not because of its looks,
not because of its colour, flesh..
But because of the plant..
because of life..
ഈ സമൂഹത്തിൽ ഒരു സ്ത്രീ സ്ത്രീ ആവുന്നത് സ്വന്തം ജീവിതത്തിൽ നിന്നുമാണു, ജീവിതാനുഭവങ്ങളിൽ നിന്നുമാണു! മുപ്പതു വയസ്സിനപ്പുറമാവും ഇത്തരമൊരു സിസ്റ്റത്തിൽ സ്ത്രീ ജീവിച്ചുതുടങ്ങുന്നതു തന്നെ, ഒരു സാധാരണ മലയാളിവനിത സ്വത്വബോധത്തെ കുറിച്ചു ആലോചിച്ചു തുടങ്ങുന്നതു തന്നെ. മഞ്ജുവിന്റെ തിരിച്ചുവരവല്ല ഇത്, വെരി ഫസ്റ്റ് എൻട്രിയാണിത് എന്നേ ഞാൻ പറയു!!!
ഓരോ സ്ത്രീയും സ്വ്ന്തം ജീവിതവുമായി ഏതെങ്കിലുമൊക്കെ തരത്തിൽ റിലേറ്റ് ചെയ്ത് ആ സിനിമയെയോ, മഞ്ജുവിന്റെ 'തിരിച്ചുവരവിനേയോ' മനസ്സാ സ്വിക്കരിക്കുന്നുണ്ടെങ്കിൽ അത് ഒരു യാഥാർത്ഥ്യമായി അംഗീകരിച്ചേ മതിയാവൂ! 

ഇനി സിനിമയെ കുറിച്ച്... (പ്രസ്തുത സിനിമ കണ്ടിട്ടില്ല)
മലയാള സിനിമയിൽ മഞ്ജുവാര്യർ എന്നല്ല, ഒരു നടിക്കും അതിസൂക്ഷ്മതലത്തിലുള്ള  തന്റെ അഭിനയപാടവം കാണിക്കാനുള്ള അവസരം ഇതുവരേയും ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മഞ്ജുവാര്യരുടെ അഭിനയസൂക്ഷ്മതകളോ, അവരുടെ അഭിനയത്തിലെ തന്മയത്വമോ ഒക്കെ ഏറെ തെളിയിക്കപ്പെട്ടതൊക്കെ തന്നെയാണു, പക്ഷേ അതൊക്കെ സൂപർഫിഷ്യൽ ലെവലിലേ ആയിട്ടുള്ളു എന്നു തന്നെ പറയേണ്ടി വരും. 
ഏതെങ്കിലും സിനിമയെ (പ്രത്യേകിച്ചും സ്ത്രീപക്ഷം എന്നു പറയാവുന്നവയെ) സമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഏതാണ്ട് ഉറപ്പിക്കാം അത് പുരുഷവീക്ഷണത്തിലുള്ള സിനിമയേ ആവുകയുള്ള്ഉ എന്ന്. :) അതിന്റെ ഉസ്താദ് ആയിരുന്നു ജനപ്രിയ സംവിധായകൻ പത്മരാജൻ! പത്മരാജന്റെ കൊട്ടിഘോഷിക്കപ്പെട്ട പല സിനിമകളും വ്യക്തമയ പുരുഷവീക്ഷണം, പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്ന സാമൂഹ്യബോധത്തോടെയുള്ള വീക്ഷണങ്ങളെ തന്നെ എടുത്തുകാട്ടുന്നതവ തന്നെയായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ തന്നെയാവും നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും, തൂവനത്തുമ്പികളും! തിങ്കളാഴ്ച നല്ല ദിവസ്അം എന്ന സിനിമയിൽ കവിയൂർപ്പൊന്നമ്മ മുതൽ കുക്കുപരമേശ്വര അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രം വരെ പുരുഷനാഗ്രഹിക്കുന്ന തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങൾ തന്നെയാണു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്! തൂവാനത്തുമ്പികളിൽ സുമലതയെന്ന നടിയുടെ മുഖത്തെ/ ശരീരത്തിലെ ഭംഗിയുള്ള ഫീചേർസ് മഴയുടെ കാല്പനികതയും കൂട്ടിച്ചേർത്ത് അവതരിപ്പിച്ചു എന്നല്ലാതെ, പുരുഷന്റെ വീക്ഷണം അല്ലാതെ അതിൽ വേറെയൊന്നുമില്ല! നടിക്കഭിനയിക്കാൻ ഒന്നുമില്ല അതിൽ. എന്നാൽ മലയാളി സമൂഹം സ്ത്രീകൾ ക്ലരയേ പോലെ ആവാനും, പുരുഷൻ ക്ലാരയെ പോലെയൊരുത്തിയെ കിട്ടാനും ഉള്ളിൽ ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കും! ഗൃഹാതുരത്വം നിറഞ്ഞുകവിയുന്ന, പ്രണയത്തിന്റെ കാല്പനികതകളെന്നു സ്വപ്നം കണ്ട് ഓരോ സ്ത്രീയുടേയും പുരുഷന്റേയും സ്വകാര്യതകളിലേക്കു ആ സിനിമ കയറിച്ചെന്നെങ്കിൽ അത് തീർച്ചയായും ഒരു 'സ്ത്രീപക്ഷ' സിനിമയായതുകൊണ്ടോ, അതിലെ നടി അഭിനയിച്ചുപൊലിപ്പിച്ചതുകൊണ്ടോ അല്ലെന്നുറപ്പിക്കാം! :)

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും വ്യത്യസ്ഥമല്ല. ബലാൽസംഗത്തിന്നിരയാകപ്പെട്ട സ്ത്രീയെ കല്യാണം കഴിക്കാൻ തയ്യാറാവുന്ന പുരുഷൻ എന്ന 'സന്ദേശം' അടങ്ങുന്ന ഒരു കഥ മെനഞ്ഞെടുത്തതു മുതൽ, അങ്ങിനെയൊരു കാമുകനെ , പ്രണയിതാവിനെ ലഭിച്ചതിൽ, അതു കാണുന്ന സ്ത്രീപ്രേക്ഷകർക്കൊക്കെ  ശാരിയുടെ 'മഹാഭാഗ്യമായി' 'മോഹൻലാലിനെ' തോന്നിപ്പിക്കുന്ന തരത്തിൽ കെട്ടിപ്പടുത്ത ശാരിയുടെ കഥാപാത്രം വരെ അടിമുടി പുരുഷവീക്ഷണമേ അതിലുള്ളു.
അങ്ങിനെ ആലോചിക്കുമ്പോൾ എം.ടിയുടെ തിരക്കഥകളിലെ ചില സീമയുടെ ഒക്കെ സ്ത്രീകഥാപാത്രങ്ങളേയും ശക്തമായ സ്ത്രീകഥാപാത്രങ്ങളായി പ്രത്യക്ഷത്തിൽ വരുന്നതായി ഓർക്കാം. ഭരതന്റെ ചിലവയും. പക്ഷേ ഇതിലൊന്നും സ്ത്രീക്കു സൂഖ്മമായി അഭിനയിച്ചു ഫലിപ്പിക്കാനൊന്നും ഒന്നുമുള്ളതായി തോന്നുന്നില്ല.

അതുകൊണ്ട് കേവലം മഞ്ജുവാര്യരുടെ അഭിനയപാടവം ഒന്നുകൊണ്ടുമാത്രമാവില്ല അവരെ ജനപ്രിയയാക്കുന്നത്, മലയാളത്തിന്റെ ഐശ്വര്യം നിറഞ്ഞമുഖത്തോടുകൂടിയ നീളൻ മുടിയുള്ള, ചന്ദനപ്പൊട്ടുള്ള ഈ അംബലവാസിക്കുട്ടിയെ ഇഷ്ടപ്പെടുന്നതിൽ കൃത്യമായ സാമൂഹ്യകണ്ടീഷനിംഗുകൾക്കും, രാഷ്ട്രീയപരിതസ്ഥിതികൾക്കും പങ്കുണ്ടാവണം! 
അതുകൊണ്ടൊക്കെ ആവണം 'മലയാളത്തിന്റെ സ്വന്തം നായികയുടെ നിർണ്ണായകമായ' ഒരു ദിവസമായ മേയ് 16 ജീവിതത്തിൽ അവരെടുത്ത ഏറ്റവും വ്യക്തിപരമായ ഒരു തീരുമാനം ശരിയാണോ തെറ്റാണോ എന്നു പ്രവചിക്കുന്ന ദിവസമായി മാറിയത്. ആ സിനിമയുടെ റിലീസിന്റെ അന്ന് അവരുടെ സ്വകാര്യ ജീവിതത്തിന്റെ ആകത്തുക തന്നെ ശരിയോ തെറ്റോ എന്നു നിശ്ചയിക്കപ്പെടുന്ന, മലയാളികൾ ഒന്നടങ്കം മുൾമുനയിൽ നിന്നിരുന്ന ദിവസമയി മാറുന്ന തലത്തോളമെത്തുന്നത്. ഇന്ത്യൻ മഹാരാജ്യത്തെന്തു സംഭവിച്ചാലും മലയാളി ഹൃദയമിടിപ്പോടെ കാത്തുനിന്നിരുന്ന ഒരു ദിവസമായി മാറിയത്. ഈ സിനിമയെങ്ങാനും വിജയിക്കാതെ പോയാൽ അവരുടെ വ്യക്തിജീവിതത്തിലെ ഒരു തീരുമാനം മുഴുവൻ തെറ്റായിപ്പോയിരുന്നേനെ എന്ന ഭാഷ്യങ്ങളിലായിപ്പോയത്! ആ അഭിനേത്രിയുടെ സ്വകാര്യജീവിതത്തെകുറിച്ചെന്തും കമന്റ് ചെയ്യാനുള്ള അവകാശമുള്ള മലയാളി സമൂഹത്തിന്റെ ആ സ്നേഹസമ്പന്നതയെ, ആ നെഞ്ചിടിപ്പിനെ വാർത്താമാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത്.  

പിന്നെ... പാസ്റ്റ് ഈസ് പാസ്റ്റ്, നൗ വാട് എന്നാണല്ലോ പുതിയ ഇന്ത്യൻ രാഷ്ട്രീയം തന്നെ! പോസറ്റീവായി കാണുകയെന്നാണല്ലോ ഭാരതീയപാരമ്പര്യം! സോ ഇനി വരാൻപോകുന്ന നാളുകളിലും, പോയ നാളുകളിലും 'സ്ത്രീപക്ഷസിനിമകളെ' കൊണ്ട് തട്ടിത്തടഞ്ഞു നടക്കാൻ വയ്യാത്ത മലയാള സിനിമയിൽ ഈ അഭിനേത്രിക്ക് സ്വന്തം ടാലന്റ് പുറത്തെടുക്കാനുള്ള ശക്തമായ, പൂർവ്വാധികമായ സാദ്ധ്യതകളുണ്ടാവട്ടെ എന്നാശംസിക്കാനേ കഴിയൂ! അവർക്കുവേണ്ടിയെങ്കിലും മലയാളസിനിമയിൽ സ്ത്രീതിർക്കഥാകൃത്തുകൾ, സ്ത്രീസംവിധായകർ ഒക്കെ ഉണ്ടായിവരണേയെന്നും വെറുതെ സ്വപ്നം കാണുകയും ചെയ്യുകയേ നിവർത്തിയുള്ളു!

സിനിമയെന്ന കലയുടെ സാങ്കേതികവശങ്ങൾ അത്രയൊന്നും അറിയാത്ത ഞാൻ, ഇനി സിനിമയെന്നാൽ എന്തെന്നും, അത് കൃത്യം സിനിമാറ്റിക് ആയാണോ മലയാളസിനിമാസംവിധായകർ സമീപിക്കുന്നതെന്നും തിരിച്ചറിയാനായ ഒരു സാഹചര്യം ഈയിടെയാണുണ്ടായത്. അതു വെച്ചുനോക്കുമ്പോൾ മലയാളസിനിമകൾ ഒട്ടുമുക്കാലും സിനിമാചർച്ചകളിൽ ഓഫ്ടോപ്പിക്കായി മാറില്ലേ എന്നും തോന്നുന്നു എന്നതു സാന്ദർഭീകമായി പറഞ്ഞുപോകുന്ന വേറെ വിഷയം. :) :)

Tuesday, May 13, 2014

എന്തരോ എന്തോ!


ഒരു വ്യക്തിയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിൽ എടുത്ത ഒരു ഡിസിഷൻ. ലെറ്റ് ഇറ്റ് ബി എനിതിങ്. അത് ആ വ്യക്തിയുടെ സ്വകാര്യതയും കൂടിയാണ്. പ്രൈവസിയിലേക്കുള്ള കടന്നുകയറ്റങ്ങൾ 'സെലിബ്രിറ്റികൾ' ആണെന്നുള്ളതുകൊണ്ട് ന്യായീകരിക്കാനൊന്നും ആവില്ല. മിനിമം ആ ബോധമെങ്കിലും അന്യന്റെ ജീവിതത്തെ കുറിച്ചു കമന്റുകൾ പറയുന്നവർക്കുണ്ടാവണം എന്നേ തോന്നുന്നുള്ളു.
ജീവിതത്തിൽ മനുഷ്യനു ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് അവരവരുടെ സ്വകാര്യത. ഏതു മനുഷ്യനും സ്വന്തം ജീവിതത്തിലെ ഏറ്റവും സുപ്രധാനനിമിഷങ്ങളിലെല്ലാം , അതെന്തോ ആവട്ടെ, ദുഃഖമോ സന്തോഷമോ എന്തുമായിക്കോട്ടെ, അകത്തു സൂക്ഷിച്ചുവെക്കാനുള്ള ചില സ്വകാര്യതകൾ ഉണ്ടാകും.

മേയ് 16 ആണത്രേ മഞ്ജുവാര്യർ സ്വന്തം ജീവിതത്തിൽ എടുത്ത ഒരു തീരുമാനം ശരിയോ തെറ്റോ എന്നു പ്രവചിക്കുന്ന ദിനം! ഈ സിനിമയുടെ വിജയപരാജയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ മഞ്ജുവിന്റെ വ്യക്തിജീവിതത്തിലെടുത്ത ഒരു 'തീരുമാനം' ശരിയോ തെറ്റോ എന്നു നിശ്ചയിക്കുന്നത്! അതും ഇതും തമ്മിൽ എന്തു ബന്ധം? ഇനിപ്പൊ, ഇതുപ്രകാരം അവരെടുത്ത തീരുമാനം തെറ്റായിരുന്നൂന്ന് തെളിഞ്ഞാൽ, ബാക്കി ജീവിതം മുഴുവൻ പരാജയം ആണെന്നാണോ അതിനർത്ഥം? 16-ലെ പകലിനായി മലയാളികളെന്തിനാ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്? മലയാളികളാണോ അവരുടെ ജീവിതം കാത്തുസൂക്ഷിക്കുന്നത്? അവരെ വെറുതെ വിടു, പ്ലീസ്... അവരഭിനയിക്കുകയോ, അഭിനയിക്കാതിരിക്കുകയോ ചെയ്യട്ടെ. അഭിനയിച്ചത് നന്നാവാതെയിരിക്കാനുള്ള അവകാശവും അവർക്കുണ്ട്. ഇനിയെങ്കിലും 'മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജുവാര്യർ', ' എന്തിന്റെയോ ഐശ്വര്യം' എന്നു തുടങ്ങിയുള്ള ടിപ്പിക്കൽ മലയാളി ലേബലുകളിൽ നിന്നും അവർക്കു മോചനം ഉണ്ടാവട്ടെ! അവരവർക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെ, പ്രവർത്തിക്കട്ടെ!
അതിനു പകരം എന്തിനിങ്ങനെ മറ്റൊരാളുടെ ജീവിതത്തെ മുൾമുനയിൽ നിർത്തിയാഘോഷിക്കണം?



Video Courtesy - PrimeGlitzMedia

Sunday, May 04, 2014

ആത്മീയരാഷ്ട്രീയം!

ഈ സമൂഹത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കും, അതിലൂടെ 'തെറ്റി' ധരിപ്പിച്ചും, ധരിച്ചും സംതൃപ്തി നേടുകയും ചെയ്യുപ്പെടുന്ന ഒരു വാക്കുമാവും ആത്മീയത എന്നു പറഞ്ഞാൽ മിക്കവരും സമ്മതിച്ചുതരില്ല. എന്നാൽ ഏറ്റവും കൂടുതൽ, കൂടുതൽ ആളുകളാൽ അപഹസിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു 'രാഷ്ട്രീയ' യാഥാർത്ഥ്യമായിരിക്കണം രാഷ്ട്രീയം എന്ന വാക്ക് എന്നു പറഞ്ഞാൽ സമ്മതിക്കുക പോയിട്ട് അതൊന്നു കേൾക്കാൻ പോലും ആരുമുണ്ടാവില്ല. :)
അതാണ് ചില 'സമൂഹരാഷ്ട്രീയം'.

Sunday, December 29, 2013

ഇക്കഴിഞ്ഞ ജീവിതം

കഴിയാൻ പോകുന്ന ഈയൊരു വർഷത്തെ ജീവിതത്തെ കുറിച്ച് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ, സത്യത്തിൽ വാക്കുകളെ കൊണ്ട് പറഞ്ഞറിയിയ്ക്കാൻ ബുദ്ധിമുട്ടാണ്. 'ഇക്കഴിഞ്ഞുപോയ' ജീവിതത്തിനു പല പല അർത്ഥതലങ്ങളുണ്ട്, ഉത്തരങ്ങളുണ്ട്, ഉത്തരമില്ലായ്മകളുണ്ട്, വിശദീകരണങ്ങളുണ്ട്, അനുഭവതലങ്ങളുണ്ട്.

ചോദ്യങ്ങൾ ഒരുപക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിൽ...
എങ്ങനെ ജീവിച്ചു?
എന്തിനു ജീവിച്ചു?
ആർക്കെല്ലാം വേണ്ടു ജീവിച്ചു?
എന്തെല്ലാം നേടി?
എന്തെല്ലാം നഷ്ടപ്പെട്ടു?
എന്തെല്ലാം അറിഞ്ഞു?

ഇതിനൊന്നും വ്യക്തമായ ഉത്തരമേ പക്കലില്ലാ, പക്ഷേ ചിലതെല്ലാം എത്ര വായിച്ചാലും, എത്ര ബുദ്ധിപരമായി കേട്ടും, കണ്ടും അറിഞ്ഞാലും അനുഭവതലത്തിലൂടെ അവയെയൊക്കെ അറിയുമ്പോഴേ 'അറിവ്' എന്നതിനും, 'അനുഭവം' എന്നതിനും അതിന്റെ അർത്ഥത്തിനുള്ള പൂർണ്ണത ലഭിയ്ക്കുന്നുള്ളു.

അങ്ങനെ നോക്കുമ്പോൾ ചെല തോന്നലുകൾ ....ചെല  random thoughts...

എന്തെല്ലാം നേടി?

'നേടി' എന്നു നമ്മൾ വിചാരിയ്ക്കുന്നവയൊക്കെ മടക്കി കൊടുക്കാനുള്ളവയാണ്.  അഥവാ കൊടുക്കുക എന്ന ഒരു ചെയ്തിയുടെ അനുഭവതലങ്ങളിലൂടെ, അതിന്റെ അനുഭവിച്ചറിയുന്ന അറിവിലൂടെ നാം യഥാർത്ഥത്തിൽ അതിനെ 'നേടുകയല്ല', സ്വന്തമാക്കുകയാണ് എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ? അങ്ങനെ അനുഭവിച്ചിട്ടുണ്ടോ? സ്വന്തം എന്ന പദത്തെ എത്രത്തോളം തത്വചിന്തകൾ 'നിരർത്ഥകമാക്കുന്നുണ്ടോ' അത്രത്തോളം അതിന്റെ  മറുവശത്ത് ഈ ഭൂമിയിൽ ജീവിയ്ക്കുന്നിടത്തോളം, സ്വന്തമെന്ന പദത്തിന് ഒരു ജീവിതവുമായി കൂട്ടിച്ചേർത്തു വെയ്ക്കാവുന്ന ചില സൗന്ദര്യാംശങ്ങളുണ്ട്. കുറച്ചു കൂടി വ്യക്തമാക്കിയാൽ ജീവിക്കാനുള്ള വെളിച്ചമായി, ജീവിക്കാനുള്ള ഊർജ്ജമായി, ജീവിക്കണം എന്ന തോന്നലിനെ ഉത്തേജിപ്പിയ്ക്കുന്നതിനായി ഈ ഭൂമിയിൽ, ഈ മനസ്സിൽ സ്വന്തമായി ചിലതൊക്കെ ഉണ്ടെന്ന ആത്മവിശ്വാസം. ആ 'സ്വന്തം' സ്വന്തമല്ലെന്ന 'അറിവിൽ' തന്നെ, അറിഞ്ഞുകൊണ്ടു തന്നെ, സ്വന്തമെന്ന വികാരം ആ അറിവിൽ നിറഞ്ഞുതുളുമ്പുന്ന ഒരു ജീവിതത്തിന്റെ സൗന്ദര്യം. സ്വന്തമെന്നാൽ എന്താവാം എന്ന് ഒരു ജീവിതത്തിനു മാത്രം പറഞ്ഞുതരാനാവുന്ന ഒരസുലഭ അനുഭവതലമാണ്!

എന്തെല്ലാം അറിഞ്ഞു?
'അറിയുന്നു' എന്നു നാം വിചാരിയ്ക്കുന്നവയൊക്കെയും പലപ്പോഴും അറിയുന്നത് നിശ്ശബ്ദതയിലൂടെയാണ്, ശബ്ദത്തിലൂടെ അല്ല!
നിശ്ശബ്ദത ആയിരിയ്ക്കണം ഈ ലോകം കാതിൽ പറഞ്ഞുതരുന്ന ഒരു രഹസ്യം.  മൃഗങ്ങൾ 'നിശ്ശബ്ദരാണ്',  ചുരുങ്ങിയത് ഒരർത്ഥത്തിൽ മനുഷ്യന്റെ ശ്രവണശക്തിയുടെ പരിമിതിയിലെങ്കിലും. മൃഗങ്ങൾ അതുകൊണ്ടു തന്നെ പലപ്പോഴും ഒരേസമയം മനുഷ്യന്റെ അടിമയായും, ആക്രമിച്ചു കൊല്ലുന്ന അക്രമസ്വഭാവമുള്ളവയായും ആകുന്നു. 'അടിമ'യായി കഴിഞ്ഞാൽ അവ സ്നേഹിച്ചു കൊല്ലുന്നു, അത് മനുഷ്യനുമായി ഇണങ്ങിചേർന്നാൽ മനുഷ്യൻ അതിനോടു ചെയ്യുന്ന ഒരു പ്രവൃത്തിയേയും എതിർക്കാതെ, അനുസരിച്ച് എന്തും ചെയ്യാൻ തയ്യാറാവുന്ന passive mode -ൽ ആകുന്നു. അക്രമസ്വഭാവം വന്നാലുമതെ, മനുഷ്യനെ കൊല്ലുന്നു. ഇതു രണ്ടിനും ഇടയിലുള്ള ആശയവിനിമയം അവയ്ക്കു സാദ്ധ്യമാകുന്നില്ല, എന്നു നാം മനുഷ്യർ അവയെ നോക്കിക്കാണുന്നു. അതുകൊണ്ട് അവയുടെ 'നിശ്ശബ്ദത' നിരർത്ഥകങ്ങളായി മനുഷ്യനു അനുഭവപ്പെടുന്നു.

എന്നാൽ മനുഷ്യന്റെ നിശ്ശബ്ദത, പ്രകൃതിയുടെ നിശ്ശബ്ദത പലപ്പോഴും ഒരു മനുഷ്യജീവിതത്തിൽ അർത്ഥസമ്പുഷ്ടമാണ്. അതിൽ, ഈ ഭൂമിയിൽ ഏറ്റവും അധികം ഒരവയവം ഉപയോഗിച്ച് 'കമ്മ്യൂണിക്കേഷൻ' എന്ന പ്രവൃത്തി ശബ്ദത്തിലൂടെ, ഒരു പ്രത്യേക ഭാഷയിലൂടെ ശീലിച്ചെടുക്കുന്ന മനുഷ്യന്റെ നിശ്ശബ്ദത, മൗനം എന്നിവയ്ക്കൊക്കെ വല്ലാത്ത, അവിശ്വസനീയമാം വിധത്തിലുള്ള അർത്ഥതലങ്ങളാണ് പലപ്പോഴും കൈവരുന്നത്. പല 'അറിവുകളും' നിശ്ശബ്ദതയിലൂടെ നാം അറിയുന്നുണ്ട്. ബുദ്ധി പ്രവർത്തിച്ചു പ്രവർത്തിച്ച് തളരുമ്പോൾ ഒരു തുള്ളി നനവിറ്റിയ്ക്കുന്ന കുളിർമ്മയായി വരുന്ന മൗനവും അതിന്റെ അർത്ഥങ്ങളും.. Silence must be the most beautiful language a human can speak, എന്നും It can also be the 'worst' language a human can communicate through എന്നും രണ്ടും പറയാം... രണ്ടായാലും ചുരുക്കത്തിൽ the silence speaks! sometimes loudly! :)
ഈ ഭൂമിയിലെ മനുഷ്യരെല്ലാം ഒരുനാൾ നിശ്ശബ്ദരായിപ്പോയാൽ ... ഒന്നാലോചിച്ചുനോക്കു!ആ 'ശബ്ദം' കൊണ്ട് ഭൂമി രണ്ടായി പിളർന്നുപോയേനേ!

നഷ്ടം - നഷ്ടപ്പെടാൻ ഒന്നുമില്ല എന്നതാണ് സത്യം! അഥവാ നഷ്ടപ്പെട്ടു പോകുമോ എന്നു ഭയം ചിലപ്പോഴെങ്കിലും തോന്നുന്നവ, അവ ഒരിയ്ക്കലും നഷ്ടങ്ങളുടെ പട്ടികയിലേ വരില്ല. നഷ്ടപ്പെട്ടു പോകുന്നുവോ എന്നു തോന്നുന്നവ ഹൃദയത്തിനകത്ത് ഏറ്റവും തീവ്രതയിൽ നിക്ഷേപിക്കപ്പെട്ടവയായിരിയ്ക്കും. അതുകൊണ്ടു അവ നഷ്ടങ്ങൾ ആകുന്നില്ല. അവ എന്നും ഹൃദയത്തിൽ, ഓർമ്മകളിൽ ലാഭങ്ങൾ മാത്രമായി അങ്ങിനെ കിടന്നോളും. നഷ്ടങ്ങൾ എന്ന ഒരു പട്ടികയേ ഞാൻ മനഃപൂർവ്വം ഉണ്ടാക്കിയെടുക്കാനാഗ്രഹിയ്ക്കുന്നില്ല. കിട്ടിയതൊക്കെയും, അറിഞ്ഞതൊക്കെയും ലാഭങ്ങൾ മാത്രം! ഒന്നുമില്ലല്ലോയെന്നു ചിലപ്പോഴെങ്കിലും തോന്നിപ്പോകുന്ന ഈ ജീവിതിത്തിലാകെ പെറുക്കിയെടുക്കാൻ കിട്ടുന്നത് ഈ ലാഭം മാത്രം!

ആർക്കെല്ലാം വേണ്ടി ജീവിച്ചു?
ഇതൊരു വല്ലാത്ത ചോദ്യം. മനുഷ്യൻ ആർക്കെല്ലാം വേണ്ടി ജീവിയ്ക്കണം? പ്രത്യേകിച്ച് ഇവിടുത്തെ സാമൂഹ്യ പശ്ചാതലത്തിൽ, ഒരു സ്ത്രീ മറ്റുള്ളവർക്കു വേണ്ടി അവനവനെ മറന്ന്,  'ജീവിക്കുക' എന്ന ഒരു സങ്കല്പത്തിനു കിട്ടുന്ന 'മഹത്വം' ഉണ്ട്, പ്രത്യേകിച്ച് അമ്മ, ഭാര്യ, മകൾ, മരുമകൾ, എന്നീ ഒരുപാട് ബന്ധങ്ങളുടെ കെട്ടുപാടുകളും, ഉത്തരവാദിത്തങ്ങളും ഉള്ള റോളുകൾക്ക്. അങ്ങനെയുള്ള സ്ത്രീകളോട് ബഹുമാനമേ ഉള്ളു, പക്ഷേ അതൊക്കെ വ്യക്തിയധിഷ്ഠിതമായ സ്വഭാവം എന്നേ കാണുന്നുള്ളു. അത്തരം വ്യക്തിസ്വഭാവങ്ങളെ മുഴുവൻ കൂട്ടിച്ചേർത്തുവെച്ച് 'സ്ത്രീ' എന്നൊരു സങ്കല്പം ഉണ്ടാക്കിത്തീർക്കുമ്പോൾ പലപ്പോഴും അതിലൊക്കെ മിസ് ആയി പോകുന്നത് 'വ്യക്തി ഗുണങ്ങൾ' കൂടിയാണ്. ഓരോ വ്യക്തിയിലുമുള്ള unique എന്നു പറയാവുന്ന / കരുതപ്പെടുന്ന സ്വഭാവസവിശേഷതകൾ കൂടിയാണ്. വ്യക്തിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളാണ്. ഇത്തരം 'സങ്കല്പങ്ങളെ' അനാവശ്യമായി കൊട്ടിഘോഷിച്ച്, വാഴ്ത്തി വരുന്നതു എന്തിനാണെന്നിതു വരെ മനസ്സിലായിട്ടില്ല. എന്നിട്ടും അത്തരത്തിലുള്ള ഒരു സാമൂഹ്യ സങ്കല്പ ചിന്താഗതിയിൽ നിന്നും തീർത്തും പുറത്തുവരാനായിട്ടില്ല. എന്നിലെയെന്നെ സദാ അത്തരം സങ്കല്പനങ്ങളിലേക്ക് 'ഉയർത്തിക്കൊണ്ടുവരുവാനുള്ള' ത്വര - സംഘർഷം - അത് എന്നിലെന്നുമുണ്ട്. യുദ്ധം ചെയ്യാൻ വയ്യ, പ്രിയപ്പെട്ടവരെ, കൂടെയുള്ളവരെ ജാള്യതയിലകപ്പെടുത്താൻ വയ്യ.. കുന്തം! :-) :-)
എന്നാലും എനിക്കിപ്പൊ പറയാം, ഈ വർഷം ഞാൻ 'എനിക്കു' വേണ്ടി ജീവിച്ചിട്ടുണ്ട്. ചില നിമിഷങ്ങളിലെങ്കിലും!
..... യാത്ര ഇനിയും തുടരേണ്ടതുണ്ട് ....
വഴി നീണ്ടുകിടക്കുന്നു ....

വാസ്തവത്തിൽ അത്തരം 'നിമിഷങ്ങൾ' മുകളിലുള്ള വിശദീകരണങ്ങൾക്കൊക്കെയുള്ള ഒറ്റ വാക്കിലുള്ള ഉത്തരം  പോലുമാവും!

ഇനി ഏറ്റവും ആദ്യത്തെ രണ്ടു ചോദ്യങ്ങൾക്ക് ഒറ്റ മറുപടിയേ ഉള്ളു.

എന്തിനു ജീവിച്ചു? - ജനിച്ചതുകൊണ്ട് ജീവിച്ചു/ ജീവിയ്ക്കുന്നു. :-)
എങ്ങനെ ജീവിച്ചു? - ഒരു മനുഷ്യൻ, സ്ത്രീയായാലും പുരുഷനായാലും, സാധാരണയായി ഈ ഭൂമിയിൽ എങ്ങനെയൊക്കെ ജനിച്ചു ജീവിയ്ക്കുന്നുവോ ( പല ഘട്ടങ്ങളിലായി, പല പ്രാവശ്യം പോസറ്റീവിൽ നിന്നും നെഗറ്റീവിലേക്കും, നെഗറ്റീവിൽ നിന്നും പോസറ്റീവിലേയ്ക്കും, പോസറ്റീവിൽ നിന്നും പകുതി വന്ന്, നെഗറ്റീവിൽ നിന്നും മറ്റേ പകുതി വന്ന്, ന്യൂട്രലായും, മിഡിൽ പാത്തായും ഒക്കെ  ) അതുപോലെയൊക്കെ തന്നെ ജീവിച്ചു /ജീവിയ്ക്കുന്നു.  ഇപ്പൊ പോസറ്റീവും നെഗറ്റീവും ന്യൂട്രലും ഒക്കെ ഏതാണ്ട് ഒന്നുതന്നെ! :-)
ഹല്ലപിന്നെ!

:)


Sunday, November 03, 2013

ചില ചിന്തകൾ....

എഫ്.ബി.യിൽ നിറഞ്ഞുകവിഞ്ഞു വരുന്ന പോസ്റ്റുകൾ കണ്ടാൽ ശരിയ്ക്കു പറഞ്ഞാൽ മനസ്സിലാവുന്നില്ല. സത്യത്തിൽ ഏതാ ശരിയ്ക്കുള്ള പ്രശ്നം?

1) ശ്വേതാ മേനോൻ കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതോ?
2) ശ്വേതാ മേനോൻ തന്റെ പ്രസവം ചിത്രീകരിയ്ക്കാനുള്ള അനുവാദം നൽകിയതിനോ? അതോ പൂർണ്ണ ഗർഭിണിയായും അഭിനയിയ്ക്കാൻ പോയതിനോ?
3) ഒരു രാഷ്ട്രീയ നേതാവ് ശ്വേതയോട് അപമര്യാദയായി പെരുമാറിയതിനോ?
4) അത് മാധ്യമങ്ങൾ മറ്റു വാർത്തകളേക്കാളും പ്രാധാന്യത്തോടെ മസാലക്കൂട്ടുകൾ ചേർത്ത് അതു തന്നെ പറഞ്ഞിരിയ്ക്കുന്നതിനോടോ?

ഇതിലേതൊക്കെയാണിപ്പോൾ പ്രധാന പ്രശ്നം?

എന്നാൽ ഈയവസരത്തിൽ എനിയ്ക്കു തോന്നുന്ന പ്രശ്നങ്ങൾ വേറെ ചിലതാണ്.

1)  ഇത് അടിസ്ഥാനപരമായി ഒരു സ്ത്രീപ്രശ്നം മാത്രമായി കാണണോ എന്നതാണ് എനിയ്ക്കാദ്യം തോന്നുന്ന പ്രശ്നം. ഒരു 'പീഡന' പ്രശ്നം കേൾക്കുമ്പോഴേയ്ക്കും സ്ത്രീകൾ നേരിടുന്ന ശാരീരികവും, മാനസികവുമായ പ്രശ്നങ്ങളുടെ എല്ലാം ഭാണ്ഡക്കെട്ട് തുറന്നുവെച്ച്, സ്ത്രീകൾക്കു വേണ്ടി എല്ലാ സ്ത്രീകളും കൂടി വാദിയ്ക്കേണ്ടതുണ്ടോ? അവർക്കു വേണ്ടി പൊരുതിനിൽക്കേണ്ടതുണ്ടോ സത്യത്തിൽ? യെസ്, പ്രതികരിയ്ക്കണം , അതു വേണ്ടെന്നല്ല, പക്ഷേ എന്തിനു വേണ്ടി പ്രതികരിയ്ക്കണം എന്നതിൽ ശരിയ്ക്കും ഒന്നാലോചിയ്ക്കേണ്ടതില്ലേ എന്നെനിയ്ക്കു തോന്നുന്നു.

നേരെമറിച്ച് ഇത് അതിരൂക്ഷമായ ഒരു പുരുഷപ്രശ്നായാണ് (സ്ത്രീപ്രശ്നമേയല്ല എന്നർത്ഥമില്ല) ഞാൻ കണക്കാക്കുന്നത്. ഏതെങ്കിലും ഒരു പുരുഷന് സ്ത്രീയെ ചുമ്മാ തൊടാൻ തോന്നുകയോ, സ്ഥലകാലബോധമോ, പരിസരബോധമോ എല്ലാം മറന്ന്, ബോധം പോയി flirt ചെയ്യാൻ തോന്നുന്നതൊക്കെ വലിയൊരു മാനസികപ്രശ്നമോ, പെരുമാറ്റവൈകല്യമോ ആകുന്നു. അതിനൊക്കെ ഗൗരവപരമായ തരത്തിൽ തന്നെ ചികിത്സ ആവശ്യമുണ്ട്, അതിനി എത്ര വലിയ നേതാവായാലും, എത്ര ചെറിയ കുട്ടി ആയാലും.

2)  'സ്ത്രീപീഡനം' എന്ന വലിയ ഒരു സാമൂഹികപ്രശ്നം രാജ്യം നേരിടുന്നെങ്കിൽ, അതിനെ നിർമ്മാജ്ജനം ചെയ്യാൻ, സ്ത്രീകൾ മാത്രം അഭിമുഖീകരിയ്ക്കുന്ന ഒരു പ്രശ്നായി അതിനെ കാണുന്നത് മണ്ടത്തരമാണ്. ഇത് പുരുഷന്റെ കൂടി പ്രശ്നമാണെന്ന് പുരുഷനും സ്ത്രീയും ഒരുപോലെ അംഗീകരിയ്ക്കുന്നിടത്തു നിന്നും വേണം തുടങ്ങാൻ എന്നെനിയ്ക്കു ശക്തമായി തോന്നുന്നു. കാരണം സമൂഹത്തിൽ സ്ത്രീയും പുരുഷനും ഒരുമിച്ചാണ് ജീവിയ്ക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാകുന്നു. രണ്ടുപേരും രണ്ടുപേരുടേയും നിലനില്പിന് ഈ ഭൂമിയിൽ പരസ്പരം ആവശ്യമാണെന്നിരിയ്ക്കേ, സാമൂഹികപ്രശ്നപരിഹാരമാർഗ്ഗങ്ങൾ ഒരിയ്ക്കലും ലിംഗഭേദത്തിലൂന്നിയാവരുത് എന്നു ഞാൻ വിശ്വസിയ്ക്കുന്നു.
 ഉദാഹരണത്തിന്, ഒരു പീഡനത്തിനിരയായ ഒരു സ്ത്രീ - ശാരീരികം മാത്രമല്ല, മാനസികമായി കൂടി തളർന്നുപോകുന്ന അവൾക്ക് കൊടുക്കുന്ന കൗൺസിലിങ്, അതവൾക്കു മാത്രം പോര. ആ പ്രവൃത്തി ചെയ്തയാളേ ശിക്ഷിച്ചാൽ മാത്രം പോര, ഇപ്പറയുന്ന കൗൺസിലിങ് എന്ന കാര്യം പ്രസ്തുത പുരുഷനും ആവശ്യമുള്ളതാവുന്നു. കാരണം അത് ഒരു മാനസികപ്രശ്നം കൂടിയാണ്. അങ്ങനെയൊരു സംഭവത്തിനു ശേഷം സ്ത്രിയോട് പൊതുവിൽ ഉണ്ടാവുന്ന അനുതാപം,  (അനുതാപം, സഹതാപം ഇതു രണ്ടുമല്ല അവൾക്കാവശ്യം എന്നതു വേറെ വിഷയം) അവൾക്കു കൊടുക്കുന്ന കരുതൽ, (കഴിയുന്നതും ഇങ്ങനെയൊരു സംഭവം അവൾക്കുണ്ടായി, ശരീരമേ ഒരനാവശ്യ വസ്തുവായി എന്നൊക്കെയുള്ള തരത്തിൽ പിന്നെയും പിന്നെയും ഓർമ്മിപ്പിയ്ക്കുന്ന തരത്തിലുള്ള കരുതലുകളാണോ വേണ്ടത്, അതോ എത്രയും പെട്ടെന്ന് ജീവിതത്തെ പഴയ ചിരിയോടു കൂടി നേരിടാൻ സഹായിയ്ക്കുകയാണോ അവൾക്കു നല്ലതാവുക എന്നതും ചിന്തിയ്ക്കേണ്ടുന്ന വേറൊരു വിഷയം) , ഏതായാലും ഇതിന്റെയൊക്കെ മറ്റൊരു വശത്തിലൂടെ ആ സംഭവത്തിലകപ്പെട്ട പുരുഷനും മാനസികമായ ചികിത്സകൾ കൊടുക്കേണ്ട ചുമതല ഉണ്ട് എന്നുള്ളത് വിസ്മരിച്ചുകൂടാ എന്നു പറഞ്ഞാൽ, ബാലാത്ക്കാരം നടത്തിയ പുരുഷന്റെ ലിംഗം മുറിച്ചുകളയണമെന്ന് വാദിയ്ക്കുന്നവർക്ക് ധാർമ്മികരോഷം തിളയ്ക്കുമോ എന്നെനിയ്ക്കറിയില്ല. പക്ഷേ അതൊരു യാഥാർത്ഥ്യമല്ലേ? ഇതിൽ നിന്നും എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ കൂടിവരുന്നു, എന്തുകൊണ്ട് പുരുഷ്ന്മാർ ഇത്തരം പ്രവർത്തികൾ ചെയ്തു പോകുന്നു എന്നന്വേഷിയ്ക്കേണ്ട ഒരു ബാദ്ധ്യത തീർച്ചയായും വരുന്നുണ്ട്.

3) യെസ്, ഡെൽഹി പെൺക്കുട്ടിയുടെ അതിദാരുണമായ മരണം വരെ എത്തിച്ച സംഭവം, അതിനുമുൻപെയും, അതിനു ശേഷവും നടന്നു കൊണ്ടിരിയ്ക്കുന്ന പല സംഭവങ്ങളൂം (പേരുകളെടുത്ത് സംഭവങ്ങളെ ഓരോന്നായി എടുത്തു പറയാനാഗ്രഹിയ്ക്കുന്നില്ല) ആരും മറക്കുമെന്നു തോന്നുന്നില്ല. പക്ഷേ ഒരു കൊലപാതകത്തിനു മറ്റൊരു 'കൊലപാതകം' തന്നെയാണോ ശിക്ഷ എന്നൊരു ചോദ്യം അതിന്റെ പിന്നിലുണ്ട്. പക്ഷേ നീതിപീഠത്തിനും, രാഷ്ട്രത്തിന്റെ ഉന്നതികളിലിരിയ്ക്കുന്നവർക്കും രാഷ്ട്രത്തിലെ ജനങ്ങളുടെ വൈകാരികത്കളെ ഇളക്കിവിടുന്ന തരം സംഭവങ്ങളിൽ വന്നുകൂടുന്ന ഉത്തരവാദിത്തങ്ങൾ, സമ്മർദ്ദങ്ങൾ, ഇതിനൊന്നും ഒന്നും തന്നെ പറയാനില്ല. അത്തരം സംഭവങ്ങൾ ഇനിയും ഒഴിവാക്കേണ്ടതെങ്ങനെ എന്നാലോചിയ്ക്കുക മാത്രമേ വഴിയുള്ളു.
ചുരുക്കം ഇത്രമാത്രം ഒരു പെൺക്കുട്ടി വളർന്നുവരുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ എന്നു നാം സാധാരണയായി പ്രത്യേക 'സ്റ്റഡി ക്ലാസ്' കൊടുക്കുന്നുണ്ടല്ലോ, അത്രയും പ്രധാനപ്പെട്ടതു തന്നെയാണ് ഒരു ആൺകുട്ടി വളർന്നു വരുമ്പോഴും അവന്റെയുള്ളിൽ ഉണ്ടാക്കിയെടുക്കേണ്ട സ്വത്വ ബോധം.

4) ഒരു പെൺകുട്ടി വളർന്നു വരുമ്പോൾ നാം കൊടുക്കുന്ന ഈ 'സ്റ്റഡി ക്ലാസുകൾ' എന്തെല്ലാമാവാം? അതൊരിയ്ക്കലും പുരുഷന്മാരെ പേടിയ്ക്കുന്ന തരത്തിലോ, പുരുഷന്മാരെ അവഗണിയ്ക്കുന്ന തരത്തിലോ ആയിപ്പോകരുതെന്നു തോന്നുന്നു. അതെങ്ങനെ, എപ്പൊ വേണമെന്നതൊക്കെ ആലോചിയ്ക്കേണ്ടുന്ന കാര്യങ്ങൾ. സെക്ഷ്വൽ എജ്യൂക്കേഷൻ എന്ന കാര്യങ്ങളൊക്കെ ഇപ്പോഴും എത്രത്തോളം പെൺക്കുട്ടികളിലും ആൺകുട്ടികളിലും ഒരുപോലെ നടക്കുന്നുണ്ട് എന്നതും ചിന്തിയ്ക്കേണ്ടതുണ്ട്.

5) സ്ത്രീപുരുഷ സമത്വം എന്ന ഒരു കൺസെപ്റ്റ് തീർച്ചയായും ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ, ആ കാലഘട്ടത്തിൽ നിന്നുമെത്രയോ പരിഷ്ക്കരണം നടന്ന് വളർന്നുവന്ന ഇന്നത്തെ ഈ സാമൂഹികചുറ്റുപാടിൽ ആ കൻസെപ്റ്റിനെത്രത്തോളം പ്രസക്തി വരുന്നുണ്ട്? ഇനി ഉണ്ട് എന്നു തന്നെ വെയ്ക്കുന്നു - എന്നാൽ ശരിയ്ക്കും ഈ സമത്വം എന്നതു കൊണ്ടെന്താണുദ്ദേശ്ശിയ്ക്കുന്നത്? അങ്ങിനെയെങ്കിൽ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി, അവളുടെ ഉന്നമനത്തിനു വേണ്ടി എവിടെ നിന്നുമാണ് യാഥാർത്ഥത്തിൽ പ്രവർത്തിച്ചു തുടങ്ങേണ്ടത്? എന്താണ് സ്ത്രീയുടെ സ്വാതന്ത്ര്യം? എന്നൊക്കെയുള്ള കാര്യങ്ങൾ ഇനിയും പുനരാലോചനകൾക്കു വിധേയമാകേണ്ടതുണ്ട് എന്ന് തോന്നുന്നു.

6) എനിയ്ക്കു തോന്നുന്നത് സ്ത്രീ സമത്വമല്ല കാര്യം, മറിച്ച് സ്ത്രീയ്ക്കുള്ള സ്വത്വ ബോധം വളർത്തേണ്ടതിലാവണം കാര്യങ്ങൾ. സ്ത്രീയെ സ്ത്രീയാക്കുന്ന സ്വാഭാവികതകളെന്തെന്ന് എന്നു സ്ത്രീയ്ക്കും, പുരുഷനെ പുരുഷനാക്കുന്നതെന്തെന്ന് പുരുഷനും, പരസ്പരവും ബോധമുണ്ടാവുക. സ്ത്രീയ്ക്കും പുരുഷനുമിടയ്ക്കുണ്ടാവുന്ന സ്പെയ്സ്, അത് എത്രത്തോളം വിശാലമാവുന്നുവോ, രണ്ടു പേർക്കും അവനവനിലെ സ്വത്വത്തെ എത്രത്തോളം കണ്ടെടുക്കാനാവുന്നുവോ, അതു പരസ്പരം പ്രകടിപ്പിയ്ക്കാനുമാവുന്നുവോ, അത്രത്തോളം സ്ത്രീ-പുരുഷ ബന്ധത്തിന്റെ സൗന്ദര്യം വർദ്ധിയ്ക്കുന്നു. അവിടെയാണതിന്റെ കാതൽ എന്നു തോന്നുന്നു. അത് സമൂഹം പോലും മറന്നുപോകുന്നുവോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
അല്ലാതെ സ്ത്രീ എന്നും പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു, എപ്പൊ വേണമെങ്കിലും ആക്രമനത്തിനിരയാവാം എന്നുള്ള തോന്നലുകൾ ജനിപ്പിയ്ക്കുന്ന തരം, പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തുന്ന തരം കൗൺസിലിങ്ങുകൾ കൊണ്ടോ, ക്ലാസ്സുകൾ കൊണ്ടോ, ശരീരം മാക്സിമം മറച്ചുവെയ്ക്കാൻ ശീലിപ്പിയ്ക്കുന്നതു കൊണ്ടോ, തന്മൂലം സ്ത്രീ ശരീരം എന്നും കാത്തു സൂക്ഷിയ്ക്കേണ്ടുന്ന ഒരു വസ്തു ആണെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതുകൊണ്ടോ, സമത്വത്തെ കുറിച്ചു പറഞ്ഞു പോരാടി പുരുഷൻ ചെയ്യുന്നതെന്തും സ്ത്രീയ്ക്കും ചെയ്യാനാവുമെന്നു തെളിയിച്ചു കൊണ്ടിരിയ്ക്കുന്നതോ, വിശുദ്ധിയുടേയും, പാതിവ്രത്യത്തിന്റേയും, കന്യകാത്വത്തിന്റേയും മറ്റും കഥകൾ പറഞ്ഞുകൊണ്ടിരുന്നതു കൊണ്ടോ ഒന്നും ഇതിനൊരു പരിഹാരമാവുമെന്നും തോന്നുന്നില്ല. പ്രശ്നങ്ങളിൽ രണ്ടു പേരും ഒരുപോലെ 'ഇരകൾ' ആവുന്നുണ്ടെന്നുള്ള ബോധത്തോടെ നീങ്ങേണ്ട സമയം അതിക്രമിച്ചു.

വാൽക്കഷ്ണം
ഇത്രയും എഴുതിക്കൂട്ടിയ സ്ഥിതിയ്ക്ക് ചോദിയ്ക്കാം - നിങ്ങൾക്കാണങ്ങനെയൊരനുഭവം ഉണ്ടായത് എങ്കിൽ ഈ പറഞ്ഞ പുരുഷനേയും ചികിത്സിക്കേണ്ടതുണ്ട് എന്നൊക്കെ വാദിയ്ക്കാനോ, ചിന്തിയ്ക്കാനോ, പ്രവർത്തിയ്ക്കുവാനോ കഴിയുമോ എന്നുള്ള തികച്ചും ന്യായമായ ചോദ്യം. അതിനൊരൊറ്റ മറുപടിയേ ഉള്ളു, ഞാനെങ്ങനെ പ്രതികരിയ്ക്കും എന്ന് എനിയ്ക്കുമറിയില്ല, കാരണം അത്രയും കുരുക്കുകളിന്മേൽ കുരുക്കുകളായി തീർന്ന, രക്ഷപ്പെടാൻ ഒരു മാർഗ്ഗമേതുമില്ലാത്ത ഒരു വിഷവലയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതികൾ!



Sunday, September 15, 2013

എന്റെ ഈ ഓണത്തിന്...

ഇപ്പൊ കുറേ കാലമായി ഓണത്തിനോടൊന്നും പ്രത്യേകിച്ചു തോന്നാറില്ല, എന്തോ....ഇവിടെ വെറുതെ ആൾക്കാരെ വിളിച്ചു വരുത്തി, അടുക്കളയിൽ കിടന്ന് നുറുങ്ങി, അടുപ്പത്ത് കഷ്ണം വേവുന്ന വാസനയിൽ ഞെരുങ്ങി, അവസാനം അഭിനന്ദനവാചകങ്ങളിൽ മയങ്ങി, മടുക്കും ഈ മട്ട് ആഘോഷം വേഗം.
എന്നാൽ ഒപ്പം എല്ലാവരും കൂടിക്കഴിഞ്ഞാൽ, ഈ കൂടിച്ചേരലല്ലേ ശരിയ്ക്കും ഓണം അല്ലെങ്കിൽ വിഷു എന്നു മറിച്ചും തോന്നും. എല്ലാം വീട്ടിൽ തന്നെ വെച്ചുണ്ടാക്കികിട്ടിയല്ലോ ഇപ്രാവശ്യവും, രക്ഷപ്പെട്ടു! എന്നും പുറത്തുപറഞ്ഞില്ലെങ്കിലും ഉള്ളിൽ തോന്നും.
എന്തൊക്കെ ഗൃഹാതുരത്വം അയവിറക്കിയാലും, നഷ്ടപ്പെട്ടുപോയ ഓണക്കാലങ്ങളെ ഓർത്തു നെടുവീർപ്പിട്ടാലും, വരുന്ന തലമുറയ്ക്കെല്ലാം നഷ്ടപ്പെട്ടു പോകുന്നേ എന്നലമുറയിട്ടാലും,  ഓണങ്ങൾ എന്നും സൂക്ഷിച്ചു എടുത്തുവെയ്ക്കാനുള്ളതാവാറുണ്ട്, എന്തുകൊണ്ടെങ്കിലുമൊക്കെ ഓരോ ഓണവും അടുത്ത ഓണം വരേയുള്ള എന്തെങ്കിലുമൊക്കെ കുഞ്ഞുസന്തോഷം, ഒരു കുഞ്ഞോർമ്മ തന്നിരിയ്ക്കും. അത് ഒരു ചെറിയ ഫോൺകോൾ മുതൽ അടിയിൽപ്പിടിയ്ക്കാൻ പോയ പാൽപ്പായസാനുഭവം വരെ ആവാം... ഒന്നുമില്ലെങ്കിലും ഒന്നു വെടിപ്പായി നാട്ടിലെ ഒരു മഴയോണമെങ്കിലും ഇവിടത്തെ വർക്കിംഗ്‌ഡേ വേനലോണത്തിനോർമ്മിച്ചു മഴക്കുളിരിൽ നനഞ്ഞുമരിയ്ക്കുക എങ്കിലും...

അങ്ങിനെ...  ഈ ഓണവും...


Saturday, April 06, 2013

എന്റെ കണ്ണാ!



കണ്ണനെന്ന പദത്തിന് സ്ത്രീകൾ കൽപ്പിച്ചിരിയ്ക്കുന്ന അർത്ഥം സ്നേഹമെന്നാവുമോ? അതേക്കുറിച്ചറിവില്ല. മാത്രവുമല്ല സ്ത്രീകളും കുട്ടിക്കണ്ണനും തമ്മിലുള്ള ബന്ധം ഒരുതരം ആവർത്തനവിരസതയാണുണ്ടാക്കാറുള്ളത്. ഒരു പരമബോറൻ നാടകം!


പക്ഷേ...
ആ പദത്തിന് നെഞ്ചോടു ചേർക്കുന്ന ഒരടുപ്പം കിട്ടുന്നു, സ്വാതന്ത്ര്യം, അവകാശം ഒക്കെ കൂട്ടിക്കിട്ടുന്നു.

Tuesday, July 31, 2012

ചില (അ)പ്രസക്തങ്ങള്‍...

കാതുകള്‍ ശബ്ദത്തിന് കൊടുക്കുന്ന ഉന്നതി.
അതുപോലെ
നേത്രങ്ങള്‍ കാഴ്ചയ്ക്ക് കൊടുക്കുന്ന വര്‍ണ്ണങ്ങളുടെ ആഘോഷ തിമര്‍പ്പ്!

അങ്ങനെ കുറെയേറെ...

അതുപോലെയൊക്കെ തന്നെയാവുമല്ലേ
ജീവിതത്തിനു ഭിക്ഷയായി കിട്ടുന്ന അതിന്റെ അമൂല്യത!

അതോര്‍ക്കുമ്പഴാ...

Wednesday, December 30, 2009

പുതുവർഷസമ്മാനം.

ഇന്നലെ ഞാനും ചുമരിലെ കണ്ണാടിയും കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് കണ്ണാടി എന്റെ മുടിയിഴകളെ നോക്കിക്കൊണ്ട്‌ പറഞ്ഞു-

"ഏയ്, ദാ നോക്കൂ! ഒരു വെള്ളിനൂൽ"

ഞാൻ കണ്ണാടിയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.
അതെ, ഒരു വെള്ളിനൂൽ.
എന്റെ വലതുഭാഗത്തെ നീണ്ടുകിടക്കുന്ന കറുത്ത മുടിയിഴകൾക്കിടയിൽ, അതേ നീളത്തിൽ അതൊളിച്ചുകളിയ്ക്കുന്നു. ഞാനതിനെ ഒറ്റ ഇഴയായെടുത്ത്‌ നോക്കി.
എനിയ്ക്കു സന്തോഷമായി.

ഞാൻ കണ്ണാടിയോടു പറഞ്ഞു-"ഹാവൂ, അവസാനം വന്നൂലോ, കുറേയായി കാത്തിരിപ്പു തുടങ്ങിയിട്ട്‌."

എന്നാലും അതിനു കൂട്ടായി വേറെയും വെള്ളിനൂലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് മുടിയിഴകളിലൂടെ പരതി നോക്കാൻ മറന്നില്ല.
പാവം അതൊറ്റയ്ക്കാണ്‌, ഇനിയും കൂട്ടുകാരായിട്ടില്ല.
ഞാനതിനെ വെറുതെവിട്ടു. വീണ്ടുമത്‌ ഒളിച്ചുകളിയ്ക്കുവാൻ തുടങ്ങി.

ഞാൻ കണ്ണാടിയെ നോക്കി ചിരിച്ചു.

അപ്പോഴാണ്‌ കണ്ണാടി ഒരു പുഞ്ചിരിയോടുകൂടി എന്നെ ഓർമ്മിപ്പിച്ചത്‌- "പുതുവർഷം"!

:)

എല്ലാ സുഹൃത്തുക്കൾക്കും ബ്ലോഗുകൾക്കും, നന്മയുടേയും സമാധാനത്തിന്റേയും
(വെള്ളിനൂലുകളുടേയും) പുതുവത്സരാശംസകൾ... :)

Friday, November 20, 2009

എന്റെ പ്രിയപ്പെട്ട ഈ സ്ലേറ്റിന്‌..

നിണ്ടൊരു അവധിക്കാലത്തിനു ശേഷം സ്ക്കൂളൊക്കെ തുറന്ന്, പുത്തൻ മണമുള്ള. തിളങ്ങുന്ന കറുകറുത്ത സ്ലേറ്റിൽ എഴുതാൻ തുടങ്ങുമ്പോഴുള്ള അതേ വിറയൽ, ഇപ്പോൾ.. ഉത്സാഹത്തോടെയെങ്കിലും.
ആദ്യത്തെ അക്ഷരം ഏതാവണം?
-എന്തായാലും ഭംഗിയിൽ വേണം.
എവിട്ന്നു തുടങ്ങണം?
-തുടങ്ങിയേ തീരൂ!
എങ്ങനെയാവണം?

(എഴുതിയും മായ്ചും, വീണ്ടുമെഴുതിയും, പിന്നെ പിന്നെയെന്ന് മാറ്റിവെയ്ക്കപ്പെട്ടും പതുക്കെ പതുക്കെ എന്റെ ഈ സ്ലേറ്റ് മങ്ങിത്തുടങ്ങിയപ്പോഴും, അക്ഷരങ്ങളൊക്കെ വിട്ടകന്നപ്പോളും, ഒളിഞ്ഞു നിന്നും പതുങ്ങിപ്പതുങ്ങിയും കൂട്ടുകാരെയൊക്കെ പോയിനോക്കുമ്പോഴും, ഒന്നുമുരിയാടാതെ മടങ്ങിപ്പോരുമ്പോഴും ഒരു രസമുണ്ടായിരുന്നു, നിശ്ശബ്ദമായി മാറിനിൽക്കുന്നതിന്റെ ഒരു സുഖം. ഒന്നെഴുതി അടുത്തതെന്തെന്നില്ലാതെ നിശ്ശബ്ദത പാലിയ്ക്കുന്നതിന്റെ സ്വാതന്ത്ര്യം തരുന്ന ഒരു തരം സുഖം. ഞനിവിടെ ഇല്ലേയില്ല എന്നു നടിയ്ക്കുന്നതിലെ ഒരു 'കള്ളസുഖം'.)

സുഖങ്ങളെയൊന്നും ഉപേക്ഷിച്ചിട്ടല്ല,

എന്നാലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഈ സ്ലേറ്റിൽ,
എഴുതിവെച്ചതൊന്നും മാഞ്ഞുപോവാത്ത ഈ ഇരുണ്ട സ്ലേറ്റിൽ,
ഇപ്പോൾ ഒന്നു കുറിച്ചു വെയ്ക്കട്ടെ,
രണ്ടേരണ്ടു വരികൾ മാത്രം.

...........
...........

എനിയ്ക്കേറ്റവും പ്രിയപ്പെട്ട രണ്ടേ രണ്ടു വരികളാവണം അവ.
ഇവിടെ അതെന്റെ ശബ്ദമാകണം, സംഗീതമാകണം..
പിന്നെ
ഞാൻ മറന്നു പോയ,
എനിയ്ക്കിനിയുമോർത്തെടുക്കാനാവാത്ത,
എനിയ്ക്കു പ്രിയപ്പെട്ട ഒരു ഈണത്തിൽ അവരിവിടെ ഉണരണം.

അതിനു മുൻപായി,
എന്റെയുള്ളിൽ കൂടുകൂട്ടി, പറക്കമുറ്റി നിൽക്കുന്ന
മൗനത്തിന്റെ പക്ഷിക്കുഞ്ഞുങ്ങളെ ഇവിടെ പറത്തിവിട്ട്‌
ആ കുഞ്ഞു തൂവലുകൾ കൊണ്ട്
ഈ സ്ലേറ്റ്‌ ഞാനൊന്നു മിനുക്കിയെടുക്കട്ടെ!

Saturday, May 02, 2009

റാണിയക്ക

ഒന്നാലോചിച്ചാൽ ഇന്നു ലോകത്തു കണ്ടുവരുന്ന ഒട്ടുമിക്ക സംഭവവികാസങ്ങളും (യുദ്ധം പ്രത്യേകിച്ചും) പണ്ടു മുതൽക്കു തന്നെ (പണ്ട്‌ എന്നു പറഞ്ഞാൽ, ചരിത്രം എന്നും പുരാണം എന്നുമൊക്കെ വായിച്ചെടുക്കാം.) നിലനിന്നിട്ടുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിയ്ക്കുന്നതുമായ സംഭവവികാസങ്ങളല്ലേ?

അതുകൊണ്ടു തന്നെ ഒരു 'സമത്വസുന്ദരഭൂമി' എന്ന വ്യാമോഹം ഒന്നും ഒട്ടുമില്ല. സത്യമുണ്ടെങ്കിൽ അപ്പുറത്ത്‌ അസത്യം ഉണ്ടാവും, സമാധാനം ഉണ്ടെങ്കിൽ ഇപ്പുറത്ത്‌ സംഘർഷം ഉണ്ടായിരിയ്ക്കും, ധർമ്മമുണ്ടോ തീർച്ചയായും അധർമ്മവും മറുപുറത്ത്‌ ഉണ്ടായിരിയ്ക്കും, ഉറപ്പ്‌.

എന്നാൽ ഒന്നുണ്ട്‌.
ഇതിനെ കുറിച്ചൊന്നും വ്യാകുലപ്പെടാത്ത/അറിയാത്ത വെറും ജനങ്ങൾ-ഈയൊരു വിഭാഗം അന്നും ഇന്നും ഒരുപോലെയാവും. അവർക്കിടയിൽ ജാതി/മത/വർഗ്ഗഭേദതമോ, എന്റെ രാജ്യം/നിന്റെ രാജ്യം എന്ന അവകാശ/അധികാര തർക്കങ്ങളോ, രാഷ്ട്രീയേച്ഛകളോ അഥവാ രാഷ്ട്രീയം തന്നെയോ ഒന്നുമുണ്ടാകുന്നില്ല. അന്നന്നത്തെ ഭക്ഷണം കഴിച്ച്‌ കുട്ടികളെ പട്ടിണി കിടത്താതെ സുഖമായി ജീവിച്ചുപോകണം എന്നതിൽ കവിഞ്ഞൊന്നും അവരൊന്നും പ്രതീക്ഷിയ്ക്കുന്നുണ്ടാവില്ല. എന്റെ സുഹൃദ്‌വലയങ്ങളിൽ നിന്നു തന്നെ എനിയ്ക്കതു തോന്നാറുണ്ട്‌. പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിൽ തന്നെ അതൊരിത്തിരി മനഃസമാധാനം മാത്രമാവും.

ഒരു ദിവസം എന്റെ അടുത്ത വില്ലയിൽ താമസിയ്ക്കുന്ന "റാണി അക്ക" എന്നെ വിളിച്ചു പറഞ്ഞു, ശ്രീലങ്കയിലുള്ള അവരുടെ പട്ടാളത്തിലായിരുന്ന അനിയൻ യുദ്ധത്തിൽ മരിച്ചു പോയെന്ന്. മരിച്ച്‌ ദിവസങ്ങൾ കഴിഞ്ഞാണ്‌ അവരറിയുന്നത്‌. ആ വാർത്ത തെറ്റാകണേയെന്നു പ്രാർത്ഥിച്ചുകൊണ്ടിരിയ്ക്കുന്ന അവരെ 'രണ്ടും കൽപിച്ച്‌' ഞാൻ കാണാൻ ചെന്നു. യുദ്ധത്തിനെ കുറിച്ച്‌ അവരൊരക്ഷരം പറഞ്ഞില്ല, അവരുടെ വീട്ടുമുറ്റത്ത്‌ വാഴക്കൂമ്പു പോലുള്ള ഓരോ സാധനം വീണുകിട്ടുമ്പോൾ ഉടനെ പോലീസിനെ അറിയിയ്ക്കുക എന്നത്‌ ശീലിച്ചുപോയ അവർക്കു യുദ്ധം എന്നതും ഒരു ശീലമായിതന്നെ മാറിയിട്ടുണ്ടാവും. അവരെ മരണവിവരം അറിയിച്ച അമ്മാമൻ അവരോട്‌ "പെരുമപ്പെടുവാൻ" പറഞ്ഞുവത്രേ. എന്ത്‌ പെരുമ? എന്നവർ തിരിച്ചു ചോദിയ്ക്കുന്നു. മരണവിവരം അറിഞ്ഞ ശേഷം അവരുടെ അമ്മയെ വിളിയ്ക്കാൻ ശക്തിയില്ലാതെ നിൽക്കുന്ന അവരോട്‌ ഒന്നും പറയാനില്ലാതെ ഇറങ്ങിവരുമ്പോൾ അവരുടെ കറുത്തു കനത്ത മുഖം ശ്രീലങ്കയിലെ യഥാർത്ഥസ്ഥിതി എന്തായിരിയ്ക്കാം എന്നൊന്നു ഊഹിച്ചുനോക്കാൻ പ്രേരിപ്പിച്ചു. ഞാനിറങ്ങിവരുമ്പോൾ അവരുടെ അയൽപ്പക്കമായ ഒരു 'സിംഗള' വനിത അവരുടെ അടുത്തേയ്ക്കു പോകുന്നു, സിംഗളത്തിൽ അവർ തമ്മിൽ സംസാരിയ്ക്കുന്നതും കേട്ടു. (അതേതായാലും യുദ്ധത്തെ കുറിച്ചായിരുന്നില്ല!)
ഈ റാണി അക്കയുടെ താത്ത (മുത്തച്ഛൻ) പണ്ട്‌ ഒരു 'ജഗജില്ലി ആയിരുന്നൂത്രേ. ആ തലമുറ അന്ന് ഭാരതത്തിലായിരുന്നു. അദ്ദേഹം ആദ്യം മധുരയിൽ നിന്നും ഒരു വിവാഹം ചെയ്തു, അതിനു ശേഷം ചിദമ്പരത്തിൽ നിന്നും മറ്റൊരു വിവാഹം ചെയ്ത്‌ ആദ്യഭാര്യയെ ഉപേക്ഷിച്ച മട്ടിൽ ശ്രീലങ്കയിലേയ്ക്കു കടന്നുകളഞ്ഞുവത്രേ. അങ്ങനെയാണ്‌ റാണി അക്കയുടെ തലമുറ 'ശ്രീലങ്കക്കാർ'ആയത്‌. പിന്നീട്‌ വഷങ്ങൾക്കു ശേഷം ഈ താത്തയ്ക്ക്‌ ഇന്ത്യയിൽ വരണമെന്നും മധുരയിൽ എല്ലാവരേയും കൊണ്ടുപോയി ആദ്യബന്ധുക്കളുമായി ഒരു കൂടിക്കാഴ്ച വേണമെന്നും അങ്ങനെ ബന്ധങ്ങൾ വികസിപ്പിയ്ക്കണമെന്നുമൊക്കെ മോഹിച്ച്‌ യാത്രയ്ക്കു തയ്യാറെടുക്കുന്നതിനിടെ പെട്ടെന്നൊരു ദിവസം അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു പോയത്രേ. റാണി അക്ക പറയുന്നു-ഇന്ത്യയിൽ, മധുരയിൽ എവിടെയോ അവരൊക്കെയുണ്ടെന്നറിയാം, പേരുമറിയില്ല, അഡ്രസ്സുമറിയില്ല. അത്രയെയുള്ളു ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധം.
അവർ ഭാരതീയ-തമിഴർ ആണ്‌. അവരുടെ തമിഴ്‌ കേൾക്കുമ്പോൾ ഒരു 'ഭാരതീയ' ആണെന്നേ തോന്നാറുള്ളൂ.
അവരന്ന് കുട്ടിക്കാലങ്ങളെ കുറിച്ചു പറഞ്ഞു. അവരും അനിയനും കൂടിയുള്ള ആ കാലം-ശ്രീലങ്കയിലുള്ള അവരുടെ കുട്ടിക്കാലം.
ജൂണിലവർ 10 ദിവസത്തേയ്ക്ക്‌ ശ്രീലങ്കയിലേയ്ക്കു പോകാൻ തീരുമാനിച്ചിരിയ്ക്കുന്നത്‌ അവരുടെ ചില വസ്തുക്കളൊക്കെ അവിടത്തെ സുരക്ഷിതത്വത്തെ സംശയിച്ച്‌ ഇങ്ങോട്ട്‌ കൊണ്ടുവരാനാണ്‌. പിന്നെ അവരുടെ അനിയന്റെ ഭാര്യയേയും മക്കളേയും കാണണം. ഇവിടേയും എത്രകാലം എന്നാലോചിയ്ക്കാതെയല്ല, എന്നാലും വസ്തുക്കൾ നഷ്ടമാവരുതല്ലോ. അതുവരേ മാത്രമേ ഇപ്പോൾ ചിന്തിയ്ക്കാനാവു എന്നവർ പറയാതെ പറയുന്നു.

പറഞ്ഞുവന്നത്‌,
അവരെപ്പോലെയുള്ള ഈ 'വെറും' ജനങ്ങൾ പണ്ടും ഇപ്പോഴും ചോദിയ്ക്കുന്ന ചോദ്യം ഒരുപക്ഷെ ഒന്നുതന്നെയായിരിയ്ക്കും.
അപ്പോൾ യുദ്ധങ്ങൾ ആർക്കു വേണ്ടിയാണ്‌ രൂപപ്പെടുന്നത്‌? എന്തിനു വേണ്ടിയാണ്‌? അതുകൊണ്ടുണ്ടാവുന്ന ഗുണഫലങ്ങൾ എന്തൊക്കെയാണ്‌? ആർക്കാണ്‌ ലാഭം? നഷ്ടം?

എല്ലാവരേയുംപോലെ ജീവിച്ചവർ, ജീവിയ്ക്കാനാഗ്രഹിയ്ക്കുന്നവർ എല്ലാം നഷ്ടപ്പെട്ട്‌ അനാഥരായി, അവിടേയുമില്ല, ഇവിടേയുമില്ല എന്ന രീതിയിൽ ജീവൻ പണയം വെച്ച്‌ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്‌ കാണാൻ എന്തായാലും വയ്യ!

Thursday, January 22, 2009

അതൊക്കെ എനിയ്ക്കറിയാം!

എന്താ എന്നോടൊരു അകൽച്ച?
ഞാനെപ്പോഴും ഓർക്കുന്നില്ല എന്നതുകൊണ്ടാണോ?
അതോ ഞാനെപ്പോഴും തിരക്കിലായതുകൊണ്ടോ?

എന്നാപിന്നെ ഞാനങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ
വെറുതെ ഒന്നു നോക്കുമ്പോഴൊക്കെ
എന്നോടെന്തിനാ എപ്പോഴും ഇങ്ങിനെ ചിരിച്ചുംകൊണ്ട്‌ നിൽക്കുന്നത്‌?

അകൽച്ചയുണ്ടെന്നു എനിയ്ക്കു മനസ്സിലായത്‌ എങ്ങനെയാ എന്നല്ലേ?
അതൊക്കെ എനിയ്ക്കറിയാം.

അതോണ്ടല്ലേ എനിയ്ക്കു ചെലപ്പോ കരയാൻ തോന്നുന്നത്‌?
ചിലപ്പോ പേടി വരുന്നത്‌?
പൊട്ടിച്ചിരിയ്ക്കുമ്പോ മറന്നു പോവുന്നത്‌?

തിരക്കുകളൊക്കെ ഒഴിഞ്ഞ്‌, കുറേ ദിവസം കഴിഞ്ഞ്‌
ഇന്നലെ വിളക്കു കൊളുത്തുമ്പോൾ
ഞാൻ കണ്ടു ട്ടൊ
ആ പുഞ്ചിരിയിൽ ഒരു പുഞ്ചിരി കൂടുതൽ!

Saturday, November 29, 2008

വന്ദേഹം..

ജനാധിപത്യം?
സ്വാതന്ത്ര്യം?
അവകാശം?
രാഷ്ട്രീയം?
രാഷ്ട്രീയപ്രവർത്തനം?
തീവ്രവാദം?
മാധ്യമപ്രവർത്തനം? അതിന്റെ ധർമ്മം?
യുദ്ധധർമ്മം?
ഉള്ളിൽ എണ്ണമറ്റ ചോദ്യചിഹ്നങ്ങളുണ്ടാവുമ്പോഴും,

ഇപ്പോൾ കണ്ണിൽ നിറയാൻ ഒന്നേയുള്ളൂ-ദേശീയപതാകയിൽ പൊതിഞ്ഞ ധീര യോദ്ധാക്കൾ.
കാതിൽ നിറയുന്നതും ഒന്ന്-ഉയർന്നു പൊന്തുന്ന ദേശീയഗാനം.
അതിന്റെ മുഴുവൻ ഭാവവും ഹൃദയത്തിൽ വന്നു നിറയുന്നു!വേദനിപ്പിയ്ക്കുന്നു, നനയുന്നു.

ഉള്ളിൽ നിന്നും ചിലപ്പോൾ മാത്രം പുറത്തുവരാറുള്ള, 'ഒന്നായിമാറുന്ന' രണ്ടേരണ്ടു വാക്കുകൾ, ഇപ്പോൾ പുറത്തേയ്ക്ക്‌ അറിയാതെ വരുന്നു..
അമർ ജവാൻ. വന്ദേമാതരം.
ഇപ്പോൾ ഭാരതത്തിലെ ഓരോ പൗരന്റേയും ഒരേ ശബ്ദം, ഒരേ വാക്ക്‌.

ആദരാഞ്ജലികൾ. അശ്രുക്കൾ.
യുദ്ധത്തിൽ വീരമൃത്യു വരിച്ച ഓരോ യോദ്ധാവിനും. കൊല്ലപ്പെട്ട ഓരോ നിരപരാധികൾക്കും.

ഓരോ സൈനീകനും വന്ദനം.

Saturday, November 08, 2008

കൊഴപ്പാവോ?

കുട്ടിക്കാലത്ത്‌ അമ്മേം കുട്ടീം കളിയ്ക്കാൻ എനിയ്ക്ക്‌ വല്യ ഇഷ്ടായിരുന്നു.
രണ്ടനിയന്മാരെ കിട്ടീപ്പോൾ ഞാനവോരോട്‌ പറയാറുണ്ടായിരുന്നു, ഞാനമ്മേം നിങ്ങളെന്റെ കുട്ട്യോളും ന്ന്..
അവർ രണ്ടു പേരും എന്റെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് കളിയ്ക്കുമ്പോ അമ്മേന്ന് വിളിയ്ക്കണേന്‌ പകരം അവരോർമ്മെല്യാതെ 'ഓപ്പളേ..' എന്നു തന്നെ വിളിച്ചപ്പോൾ കോണിച്ചോട്ടിലെ തുണി കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ കളിവീടിനുള്ളിൽ പൊട്ടിച്ചിരികൾ ഉയർന്നു വന്നിരുന്നു. അപ്പോഴാണ്‌ ഓർമ്മയിൽ ഞാനാദ്യം അമ്മയാവുന്നത്‌!

പിന്നീടങ്ങോട്ട്‌ ഞാൻ പലപ്പോഴായി 'അമ്മ' ആയി.

ചെറ്യമ്മ, ഏട്ത്യേമ്മ, അമ്മായി, വല്യമ്മ.

പ്രസവിച്ച കുഞ്ഞുങ്ങളെ ശങ്ക കൂടാതെ ആദ്യമായി കയ്യിലെടുത്തോമനിച്ചത്‌ ഏട്തിമാരുടെ കുട്ടികളെയാണ്‌. അവർക്ക്‌ ഞാനാദ്യമായി ചെറിയമ്മയായി. അവർ വീട്ടിലേയ്ക്കു വരുമ്പോളൊക്കെ എടുത്ത്‌ കൊഞ്ചിച്ച്‌ നടക്കലായിരുന്നു പണി.

മദ്രാസിൽ പഠിയ്ക്കാൻ ചെന്നപ്പോൾ തമിഴ്‌ റ്റീച്ചേഴ്സ്‌ എന്നെ സംബോധന ചെയ്തതെങ്ങനെ ന്നോ? എന്നമ്മാ?

നാട്ടിൽ പോയപ്പോ അമ്മ ഛർദ്ദിയ്ക്കുമ്പോ മുതു ഉഴിഞ്ഞുകൊടുത്തും, അമ്മയ്ക്ക്‌ കഞ്ഞി വെച്ചു കൊടുത്തും, അനിയന്മാരേം അച്ഛനേം ഊട്ടിയും, എന്റെ വീട്ടിൽ ഞാൻ സ്വയം ഒരമ്മയായി ചമഞ്ഞു നടന്നു.
(വീട്ടിലെ കാര്യങ്ങൾ നടത്താൻ രണ്ടു ദിവസം തലങ്ങും വെലങ്ങും നടന്ന് എന്റെ കാലിൽ നീര്‌ വന്നു, രാത്രികളിൽ ക്ഷീണിച്ച്‌ വെളിച്ചാവോളം ബോധം കെട്ട്‌ കെടന്നൊറങ്ങി!)

പിന്നെ, നാഴികയ്ക്ക്‌ നാൽപത്‌ വട്ടം "അമ്മേ.." ന്ന് നീട്ടി വിളിയ്ക്കുന്ന വീട്ടിലെ രണ്ടു കുട്ട്യോള്‌..
എനിയ്ക്കു ചെലപ്പോ ദേഷ്യം വരും.
രണ്ടു പേരും കൂടി വഴക്കു കൂടുമ്പോൾ എന്റെ സ്വൈരമെല്ലാം നഷ്ടമാകുന്നതു പോലെ തോന്നും. രണ്ടു പേരേം പിടിച്ച്‌ മൂലയ്ക്കിരുത്തും ഞാൻ.
പനി പിടിച്ച്‌ ഒറക്കല്യാതെ ഇളം തൊണ്ട കീറിമുറിയ്ക്കുമാറ്‌ ചുമച്ച്‌ വശം കെടുന്നതു കാണുമ്പോൾ നെലോളിയും വരും.
സ്കൂൾ ബസ്സിൽ വാതിലിന്റെയടുത്തുള്ള സീറ്റിലിരുത്തുമ്പോൾ വെപ്രാളപ്പെടാതെ വയ്യ തന്നെ!
ഒരു കുത്തൊഴുക്ക് പോലെ.
അല്ല, കുട്ട്യോളെന്തു വിചാരിയ്ക്കും ന്ന്?

അമ്മ ആയീട്ടും
എല്ലാരും വായ നിറച്ച് പറയാറുള്ള, എഴുതാറുള്ള അമ്മയായില്ലെങ്കീ കൊഴപ്പാവോ ആവോ..