Tuesday, June 28, 2011

സംഗീതം

ശ്വസിച്ചുച്ഛ്വസിച്ച് ശ്വാസം ശ്രുതി ചേരുമ്പോൾ
സ്വപ്നം കണ്ടെടുക്കുന്നൊരു കവിതയായ്
പുലരിയുടെ ഗീതത്തിലേയ്ക്കു
ഉണർന്നെണീയ്ക്കുന്ന
ഉറക്കം



Wednesday, June 22, 2011

നടത്തം

പ്രകാശപൂരിതങ്ങളായ തെരുവു വിളക്കുകളുടെ ചുവട്ടിൽ ശാന്തമായുറങ്ങുന്ന നഗരം.
ഉണർത്താതെ ഞാൻ നടന്നു.

രാവിന്റെ ഉള്ളിൽ നിന്നും
ഇന്നത്തെ കൊച്ചുപ്രഭാതവും പൊടുന്നനെ
എന്റെ കൈകളിലേയ്ക്കു പെറ്റുവീണു.

ഞാൻ കണ്ടുനിൽക്കേ
എന്റെ കൈകളിൽ കിടന്നത് തുരുതുരാ വളർന്നു.
എന്റെ കൈകളിലൊതുങ്ങാതെ അതിന്റെ പ്രകാശമെമ്പാടും പരന്നു.
അത് വെയിലിന്റെ ചൂടിനോടു ചേരുന്നതും നോക്കി ഞാൻ നിന്നു,
ഒരു നിഴൽ പറ്റി.

എന്റെ ഒഴിഞ്ഞ കൈകളിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

Friday, June 03, 2011

ഒരുച്ചമയക്കം

എങ്ങു നിന്നോ വന്നൊരു ചെറുമയക്കം
എപ്പൊഴോ എന്നേയും കൊണ്ടങ്ങു കടന്നുകളഞ്ഞു.

എന്റെ ചലനമറ്റു
വെളിച്ചം പാതിവഴിയിൽ മാഞ്ഞുപോയി.
മറവികളുണർന്നു പൊങ്ങി
ഉയരത്തിലേയ്ക്കങ്ങ് പറന്നുയർന്നു.

ഇനിയൊരു തിരിച്ചുവരവില്ലെന്നോണം
പറന്നു പറന്നങ്ങനെ....
വായുവിൽ തങ്ങിനിന്ന്...
ശ്വാസമടക്കിപ്പിടിച്ച്... പിടി വിട്ട്... തെന്നി തെന്നി...
ഒരു നിമിഷത്തിന്റെ അറ്റത്ത്...

പക്ഷേ,

സാവധാനം താണുപൊങ്ങുന്ന എന്റെ നെഞ്ചിൻ‌കൂടിനുള്ളിൽ
ഉണ്ടായിരുന്നിരിയ്ക്കണം,
ബാക്കിവന്ന
എന്നിലെ ഭദ്രമായ ജീവന്റെ തുടിപ്പുകൾ!
-
വെളിച്ചത്തിന്റെ ഒരു കീറ് വീണ്ടുമാരോ
മറക്കാതെ കണ്ണിലേയ്ക്കെറിഞ്ഞുതന്നിരിയ്ക്കുന്നു!

Friday, May 20, 2011

ജീവിതം നെയ്തെടുക്കപ്പെടുന്നത്
ദിവസങ്ങൾ കൊണ്ടാണോ?
സ്നേഹം കൊണ്ടാണോ?
ഓർമ്മകൾ കൊണ്ടാണോ?

അതോ മരണം കൊണ്ടോ?!

ഓർമ്മകളുടെ കൂടുകളിലേയ്ക്കു തള്ളിവിടാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ഞങ്ങളുടെ ചെറിയ അമ്മായി ഞങ്ങളെ വിട്ടുപിരിഞ്ഞ് ഒരു വർഷം തികയ്ക്കുന്ന ഈ മെയ് 20-നെ കണ്ണുനീരിൽ കുതിർത്തെടുക്കട്ടെ!
-
അവന്റെ ദുഃഖം! 


Monday, May 16, 2011

ചൂട്


പൊള്ളുന്ന ചൂടത്ത്, ചൂടുള്ള കാറ്റത്ത്
വറ്റിയുണങ്ങുന്ന ഓർമ്മകൾ.
വരണ്ടുണങ്ങി
വിണ്ടുകീറുന്ന ഒരു ഹൃദയം.

അതിൽ
ചുട്ടു നീറുന്ന വേദന.
അതിന്റെ
ഉള്ളു തുളയ്ക്കുന്ന പിടച്ചിൽ.

ആ പിടച്ചിലിൽ
വറ്റാത്ത കിണർ പോലെ
നിറഞ്ഞുകൊണ്ടിരിയ്ക്കുന്ന
ചുടുനീരിന്റെ ചൂടിൽ
മെഴുകുപോലുരുകിയൊലിയ്ക്കുന്ന
കനലു പോലുള്ള രണ്ടു കണ്ണുകൾ!



Monday, May 02, 2011

മുറ്റം



നനഞ്ഞ മിറ്റത്ത് വെയിലു പൂക്കുന്ന മണം
വെയിലിന്റെ ചൂടിനു പൂ പരത്തുന്ന മണം

Tuesday, April 26, 2011

വലകൾ

പൂത്തു തുടങ്ങുന്ന മരത്തിൽ നിന്നും തൂങ്ങുന്ന
വെള്ളിനൂലുകൾ കൊണ്ടു നെയ്തെടുക്കുന്ന
ഉടമസ്ഥനില്ലാത്ത വലകൾ

വെയിലത്തു തിളങ്ങുന്ന നേർത്ത വെള്ളിനൂലുകൾ
വെള്ളിവട്ടങ്ങൾക്കുള്ളിൽ തൂങ്ങുന്ന ചുകന്ന പുഴുക്കൾ
വലകൾ ശരീരത്തെ പൊതിയുമ്പോൾ തൊലിപ്പുറത്ത് വല്ലാത്ത പശപശപ്പ്
പൂവിന്റെ കുത്തുന്ന മണം

ഒരു മുറ്റം മുഴുവൻ ഇറങ്ങിയിറങ്ങി വരുന്ന വലകൾ

Wednesday, April 13, 2011

ഒഴുക്ക്


കലപില കൂട്ടുന്ന രണ്ടു കൊച്ചു സന്തോഷങ്ങൾക്കു നടുവിൽ,
രണ്ടു സീറ്റുകൾ കൂടിച്ചേരുന്ന യോജിപ്പിൽ
തണുപ്പ് ഇരച്ചു കയറുന്ന ഇരുത്തം.

കറുത്ത ജനാലച്ചില്ലിലൂടെ
വെയിലു തട്ടാത്ത കാഴ്ചകൾ
പിന്നോട്ടൊഴുകിക്കൊണ്ടേയിരുന്നു...
നിശ്ശബ്ദം.



 


ചിത്രത്തിനു കടപ്പാട് 
http://www.bfg-global.com/portal/top10/english/news_images/2010-08-153586424420_f33544afc8.jpg 



Wednesday, April 06, 2011


ഒരു ഉണർവ്വിന്റെ അറ്റത്ത് നിന്നും
ഒരു സ്വപ്നത്തിന്റെ തുമ്പിലേയ്ക്ക്
ഉറക്കം
തൂങ്ങി നിൽക്കുന്നു

Thursday, March 31, 2011

തുടക്കം

പുഴു തിന്നുതീർക്കുന്ന ഇലകളിൽ
മൂർച്ചയെത്താത്ത ഇളം മുള്ളുകളുടെ കൂർപ്പിൽ
വിടരാറായ ഇതളുകൾക്കുള്ളിൽ
മഞ്ഞുതുള്ളികളായി തുടങ്ങുന്നുണ്ട്
എന്നും ഒരു ലോകം

Wednesday, March 30, 2011

ജനാലയിലൂ‍ടെ

അങ്ങു മേലേ വിരിച്ചിട്ടിരിയ്ക്കുന്ന നീല പരവതാനിയിൽ
നിറയേ ഇലകളും കൊമ്പുകളും കുത്തിവരച്ചിട്ടിരിയ്ക്കുന്നു









അല്ല
ഒരു കാറ്റിൽ പറന്നു വീഴാറായി നിൽക്കുന്നു...




Sunday, March 27, 2011

കയർ


ഏണിപ്പടികൾക്കിടയിലൂടെ ചുറ്റിപ്പിണഞ്ഞ്
അറ്റം ഒരു തല കടക്കാൻ പാകത്തിൽ വലയമാക്കി
നിലം തൊടാതെ ആടിക്കളിയ്ക്കുന്നുണ്ട്...
വലിച്ചുമുറുക്കപ്പെടാവുന്ന ഒരു കയർ.

ഒരു മുഴം
ചുകന്ന കയർ!

Sunday, March 13, 2011

ട്രാഫിക്


തുടർന്നോളാൻ അനുവാദം നൽകുന്ന പച്ചയ്ക്കും
നിർത്തൂ! എന്നാജ്ഞാപിയ്ക്കുന്ന ചുകപ്പിനും
ഇടയിൽ ഉതിരുന്ന
ഒഴുക്കിന്റെ മഞ്ഞനിശ്വാസങ്ങൾ...

Thursday, March 10, 2011

ഒരു ശ്വാസം...

ഉരുവംകൊണ്ടപാടെ ചത്തൊടുങ്ങിക്കൊണ്ടിരിയ്ക്കുന്ന ചിന്തകളുടെ
ഇല്ലാത്ത വലയങ്ങളിൽ കുരുങ്ങി
എന്റെ ശ്വാസം നിലച്ചുപോയ്!


Sunday, March 06, 2011

ചെവി കേൾക്കുന്നത്


1
മുറുക്ക് കടിയ്ക്കുന്ന കറുമുറ ശബ്ദം
മിഠായിയെ അലിയിപ്പിയ്ക്കുമ്പോൾ നാവുതട്ടുന്ന ശബ്ദം
എന്റെ ചെവി അതസഹനീയതയോടെ കാർന്നു തിന്നുന്നു.

2
പൊടി ഉയർത്തി അടിയ്ക്കുന്ന തണുത്ത കാറ്റ്.
എന്റെ മറച്ചുവെയ്ക്കാത്ത ചെവിയിലൂടെ
ചോദിയ്ക്കാതെ കടന്ന്
തൊണ്ടയെ തൊട്ട്, പൊടി നിറച്ച്
അതിന്റെ തണുപ്പ്
മറുചെവിയിലൂടെ അരികുതട്ടി കടന്നുപോകുന്നു.
ചോദിയ്ക്കാതെ...

(തൊപ്പിയിടാതെ ചിരിച്ചുകൊണ്ടെന്റെ മകൾ
കാറ്റിന്റെ തണുപ്പിലേയ്ക്ക്
എന്റെ വിരലിന്റെ പിടിവിട്ടോടുന്നു... )


3
പാടാതെ സൂക്ഷിച്ചുവെച്ച ഒരു പാട്ടിന്റെ ശകലം
ആരുടേയോ ശബ്ദത്തിൽ
എന്റെ ചെവിയിലൂടെ അക്ഷരങ്ങളില്ലാതെ പുറത്തുവരുന്നു...


വാൽകഷ്ണം-
പാടാതെ എടുത്തുവെച്ചിരുന്ന എന്റെ ശബ്ദം
കളഞ്ഞുകിട്ടിയ വരികളുമായി
എന്റെ ചെവിയിൽ തിരിച്ചെത്തുന്നു...

:) 



Wednesday, March 02, 2011

(നി)ശബ്ദം


കാഴ്ചകൾ അടർന്നുവന്നു.
ശബ്ദങ്ങൾ കൂമ്പി നിന്നു.
നിമിഷങ്ങളുരുകിയുറഞ്ഞു.
അക്ഷരങ്ങൾ കൊഴിഞ്ഞുവീണു!



Tuesday, March 01, 2011

പോക്ക്

തുറന്നുവച്ച വലിയൊരു കുങ്കുമചെപ്പിലേയ്ക്കു പകലിന്റെ വെളിച്ചം മെല്ലെ ചാഞ്ഞു വീണു.
കുങ്കുമത്തിന്റെ നിറമാകെ പരന്നു.



Sunday, February 27, 2011

നുറുങ്ങ്


മഞ്ഞിന്റെ പുതപ്പിൽ നിന്നും വേഗത്തിലുണർത്തി മറഞ്ഞുപോകുന്ന രാവിന്റെ മടിയിലേയ്ക്കു മെല്ലെ മെല്ലെ വീണ്ടുമുറക്കി കിടത്തുന്ന പ്രഭാതം...


Thursday, February 24, 2011

ബാക്കിപത്രങ്ങൾ

ഭാരം താങ്ങിത്താങ്ങി അടി തേഞ്ഞു പോകുന്ന ഒരു വാക്കർ,
കാ‍ലം അടിച്ചേൽ‌പ്പിച്ച മുതുവിന്റെ കൂനൽ,
ആരോ എപ്പൊഴോ സമ്മാനിച്ച, തോളോളം എത്തുന്ന രണ്ടു സ്വർണ്ണ വളകൾ,
വെളുത്ത മുടിനാരുകളുടെ ഇടയിൽ മാറാല പിടിച്ച കുറേ ഓർമ്മക്കെട്ടുകൾ,
തുടങ്ങിയതിലേയ്ക്കു തന്നെ വീണ്ടും തിരിച്ചെത്തിക്കൊണ്ടിരിയ്ക്കുന്ന കുറേ നാമങ്ങൾ,

എപ്പോഴും ചിരിയ്ക്കാൻ പുറപ്പെട്ടുനിൽക്കുന്ന ഒളി മങ്ങിയ ഒരു മുഖവും,
ആരേയും ആകർഷിച്ചെടുക്കാൻ വെമ്പുന്ന ഭാവവും,
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടതെന്ന ഭാവമേയില്ലാത്ത അതിലെ കണ്ണുകളും.

പിന്നെ പത്തുപന്ത്രണ്ടു കുഞ്ഞുവായകളിലേയ്ക്ക് തിരുകി,
ചുരത്തി മതിവരാതെ
ഇറക്കം പോരാത്ത ജാക്കറ്റിൽ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന
ആർക്കും വേണ്ടാത്ത
രണ്ടു വലിയ ഭാരങ്ങൾ ബാക്കിയും!