Saturday, February 21, 2009

അപ്പുറത്തെ അമ്മ

വിടരാറായി നിൽക്കുമൊരരുമയാം പൂമൊട്ടു പോൽ
ബേബീക്രീം മണമൂറിവരും നിന്നോമൽ പൂമുഖം
നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

മുഖം മറച്ചു നിന്നമ്മചൊല്ലീ നിൻപേർ
"അഹമ്മദ്‌ മാലിക്‌".
അങ്ങുദൂരേ പാക്കിസ്ഥാനിലുണ്ടത്രേ
നിന്നേയിതുവരെ കാണാത്തൊരു
വല്യുമ്മായും വല്യുപ്പായും...

നിന്നെയെന്നുണ്ണിയായ്‌ നോക്കിയതിന്നു
സംതൃപ്തയായ്‌, സന്തോഷവതിയായ്‌ നിന്നമ്മ,
പകരംതരാനായടുപ്പത്തുവെച്ച
എനിയ്ക്കുള്ള വെജിറ്റബിൾ ബിരിയാണി
നീയറിഞ്ഞോ? അടീപ്പിടിച്ചു കരിഞ്ഞുപോയ്‌!

നിന്നെയെൻ കൈത്തണ്ടയിലേൽപിച്ചു
കുളിയ്ക്കാൻ പോണ നിന്നമ്മ.
എന്റെ മടിയിലുറങ്ങി സ്വപ്നംകണ്ടു
ചിരിയ്ക്കുന്ന നീ.

നിനക്കറിയുമോ?
നമുക്കുരണ്ടുപേർക്കുമിടയിൽ അങ്ങുദൂരേ
മുള്ളുവേലികെട്ടിനിർത്തിയിട്ടുണ്ടാരൊക്കെയോ...
കനലുപോലെരിയുന്ന നമ്മുടെ അതിർത്തികളേ
കാത്തുരക്ഷിയ്ക്കുന്നവർ നിൽപുണ്ടു, തോക്കുമായി...

നീ ഓർക്കുമോ?
നമ്മുടെ അരമതിലിന്നപ്പുറത്തുനിന്നും
നിന്നെയെനിയ്ക്കേൽപ്പിയ്ക്കാറുള്ള നിന്നമ്മയേ?
നീ മറക്കുമോ?
നിന്നമ്മയ്ക്കുമെനിയ്ക്കുമിടയിൽ
മറ്റൊരമ്മയായ്‌, നിന്നെത്താങ്ങിനിർത്തുന്ന
നമ്മുടെയീയരമതിലിൻ വീതിയേ?

നിനക്കറിയുമോ?
എനിയ്ക്കും നിനക്കുമിടയിലൊരു ചരിത്രമുറങ്ങിക്കിടപ്പുണ്ട്‌,
ചില തീവ്രമായ വാദങ്ങളും നിരത്തപ്പെടുന്നുണ്ട്‌
മുൻവിധികളുണ്ട്‌, വിലക്കുകളുണ്ട്‌

ഒരുവേള,
നാമൊരുനാളും കണ്ടുമുട്ടേണ്ടവരല്ലായിരിയ്ക്കുമോ?
ഒരുനാളും അറിയേണ്ടവരല്ലായിരിയ്ക്കുമോ?
എന്നെപ്പോലെ നിനക്കും തോന്നുന്നുവോ?
നിന്റെ 'ബാബ', "അസലാമു അലൈക്കും"
എന്നെന്നോടു പറയേണ്ടതല്ലായിരിയ്ക്കുമോ എന്ന്!

നീയെനിയ്ക്കുണ്ണിയാണെൻമണിപ്പൈതലേ!
നിന്നന്തരംഗം, നിൻ പാൽപ്പുഞ്ചിരി,
മിഴിയിലെ ഭാവം
ഇതുകൾക്കർത്ഥമെഴുതുവാനാരുള്ളൂ?

ഞാനറിയുന്നു...
ഞാനുച്ചരിപ്പതുപോൽ നിൻ നിഷ്ക്കളങ്കതയും
ഉച്ചരിയ്ക്കുന്നുണ്ടു
ഉള്ളിലുള്ളതെന്തിനേയോ തട്ടിയുണർത്തും
ചിരകാലപരിചിതരാം ആ രണ്ടു രാഷ്ട്രനാമങ്ങൾ!


നീണ്ടജുബ്ബയും പാളസാറുമായി, പരുക്കനായ
ആറടി-താടിക്കാരൻ ടാക്സിക്കാരന്റെ ദുശ്ചോദ്യങ്ങളേ,
രൂക്ഷതയേ, അവന്റെ ജിഞ്ജാസകളേ
മുൻവിധികളോടെ വെറുക്കുന്നവളാണു ഞാൻ...
അമർഷം അടക്കിപ്പിടിയ്ക്കുന്നവളാണു ഞാൻ...
അവയേ 'പച്ച'യെന്നു
മുദ്രകുത്തുന്നവളാണു ഞാൻ!

ഞാനശക്തയാണു, അധീരയാണു എൻ കുഞ്ഞേ!
നിന്നമ്മയുടെ വാക്കിലെ ബഹുമാനമെന്നെ
അദ്ഭുതപ്പെടുത്താറുള്ളത്‌ ചെറുതല്ല.
എനിയ്ക്കുചുറ്റും കറുത്ത വലയമാണു,
എനിയ്ക്കൊച്ചയില്ല,
എനിയ്ക്കു വേഗതയില്ല
ഞാനശക്തയാണു, അധീരയാണെൻകുഞ്ഞേ!

നീ നിഷ്ക്കളങ്കനാണു...
വിടരുന്ന മൊട്ടാണു...
സധൈര്യം നീ മുന്നേറീടുക,
നിന്നമ്മയേ സംരക്ഷിച്ചീടുക,
പിതാവിനേ സ്മരിച്ചീടുക,
കൂടപ്പിറപ്പുകളേ സ്നേഹിച്ചീടുക,
തിരികേ ചെന്നിടുമ്പോൾ
പ്രതീക്ഷകളോടേ കാത്തിരുന്നീടും നിൻ
വല്യുമ്മാനേ വാരിപ്പുണർന്നീടുക,
വല്യുപ്പാനേ നമസ്ക്കരിച്ചീടുക,
നിന്റെ മണ്ണിനേ ആദരിച്ചീടുക,
ലോകം നടുങ്ങുമാറുറക്കെച്ചൊല്ലീടുക-

-"നിന്റെയമ്മ ഒരു രാഷ്ട്രമാണെന്ന്!
അഞ്ചുനേരം നിഷ്ഠയോടെ നിസ്ക്കരിയ്ക്കുന്നവളാണെന്ന്
അതിർത്തികളിൽ വീതിയേറിയ അരമതിലുകളേ
കെട്ടിപ്പടുക്കുന്നവളാണെന്ന്
പ്രതീക്ഷകളോടെയെന്നും കാത്തിരിയ്ക്കുന്നവളാണെന്ന്."

അതിൻ പ്രതിധ്വനികളിൽ
ഈ പ്രപഞ്ചം നടുങ്ങീടേണം,
ഒച്ചകൾ നിശ്ശബ്ദരായീടേണം
അപവാദങ്ങൾ പോയിത്തുലഞ്ഞീടണം,
അന്ധകാരത്തിൻ വാതിലുകൾ തുറക്കപ്പെടേണം
നിന്റെ പ്രകാശം എങ്ങുമെങ്ങും പരക്കുമാറായിടേണം!

ഒന്നു പറയട്ടേ ഞാൻ?
എനിയ്ക്കു മറക്കുവാനാവില്ല,
അരമതിലിന്നപ്പുറം തിരിഞ്ഞിരിയ്ക്കും നിന്നമ്മയേയും
ഇപ്പുറം തിരിഞ്ഞിരിയ്ക്കുമെന്നേയും...
എനിയ്ക്കു മറക്കുവാനാവില്ല,
എന്റെ മുഖക്കുരുവിൽ മരുന്നു
പുരട്ടിത്തരും നിന്നമ്മയേ...

Thursday, January 22, 2009

അതൊക്കെ എനിയ്ക്കറിയാം!

എന്താ എന്നോടൊരു അകൽച്ച?
ഞാനെപ്പോഴും ഓർക്കുന്നില്ല എന്നതുകൊണ്ടാണോ?
അതോ ഞാനെപ്പോഴും തിരക്കിലായതുകൊണ്ടോ?

എന്നാപിന്നെ ഞാനങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ
വെറുതെ ഒന്നു നോക്കുമ്പോഴൊക്കെ
എന്നോടെന്തിനാ എപ്പോഴും ഇങ്ങിനെ ചിരിച്ചുംകൊണ്ട്‌ നിൽക്കുന്നത്‌?

അകൽച്ചയുണ്ടെന്നു എനിയ്ക്കു മനസ്സിലായത്‌ എങ്ങനെയാ എന്നല്ലേ?
അതൊക്കെ എനിയ്ക്കറിയാം.

അതോണ്ടല്ലേ എനിയ്ക്കു ചെലപ്പോ കരയാൻ തോന്നുന്നത്‌?
ചിലപ്പോ പേടി വരുന്നത്‌?
പൊട്ടിച്ചിരിയ്ക്കുമ്പോ മറന്നു പോവുന്നത്‌?

തിരക്കുകളൊക്കെ ഒഴിഞ്ഞ്‌, കുറേ ദിവസം കഴിഞ്ഞ്‌
ഇന്നലെ വിളക്കു കൊളുത്തുമ്പോൾ
ഞാൻ കണ്ടു ട്ടൊ
ആ പുഞ്ചിരിയിൽ ഒരു പുഞ്ചിരി കൂടുതൽ!

Tuesday, January 20, 2009

ചിലന്തി

ചിന്തകൾക്കു ജീവൻ വെയ്ക്കുന്നത്‌
രാത്രികളിലാണ്‌.
വരിവരിയായി ഉള്ളറകളിൽ നിന്നും
പുറത്തെത്തി
അവ സമ്മേളിയ്ക്കുന്നു ഇരുട്ടത്ത്‌.

രാത്രിയായതുകൊണ്ടാവും
അവയ്ക്കു കറുത്ത നിറം കൈവരും.
ചുറ്റും വല തീർത്ത്‌
ഇരയെ കാത്തുകിടക്കുന്ന കറുത്ത
നിറമുള്ള ഒരു പടുകൂറ്റൻ ചിലന്തിയെ പോലെ!

ചിലവയ്ക്കു നടുവിൽ
അനേകം ചിലന്തിക്കുഞ്ഞുങ്ങളെ പേറുന്ന
വെളുത്ത മുട്ടയുണ്ടാകും,
മറ്റു ചിലത്‌ നിശ്ചലമായി
വലയിൽ പറ്റിയിരിയ്ക്കും, അസ്വസ്ഥതയോടെ..
ചിലതിനു ചിറകു മുളയ്ക്കും,
കൂടെയുറങ്ങുന്നവരിൽ നിന്നും ദൂര-
ദൂരങ്ങളിലേയ്ക്കു കൂട്ടി കൊണ്ടുപോകും.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന,
വലകളിൽ ചെന്നു വീഴാതിരിയ്ക്കാൻ പാടുപെടുന്ന
മനസ്സപ്പോൾ കാണുന്ന
സ്വപ്നമാണ്‌ ഉറക്കം.

വലകളിൽ കുരുങ്ങിയും ഞെരിഞ്ഞമർന്നും,
ചിലന്തിക്കുഞ്ഞുങ്ങൾ പൊട്ടിയൊലിച്ചും
പതുക്കെ ഉയർന്നുതാഴുന്ന നിശ്വാസങ്ങൾക്കിടയിൽ
കണ്ണു തുറന്ന് മലർക്കെ കിടക്കേണ്ടി വരും,
ഒരൽപം ഉറക്കത്തിനായി കാത്തുകാത്ത്‌..

മറ്റു ചിലപ്പോൾ,
ചിന്തകളും ഉറക്കവുമില്ലാത്ത ലോകത്തുള്ളവർ എത്ര ഭാഗ്യവാന്മാർ!
എന്നാലോചിച്ചു തീരും മുൻപേ
ഒരു നിമിഷം കൊണ്ട്‌ അവ രണ്ടും ഒന്നായി തീരുന്നു.
ചിറകുമുളയ്ക്കുന്നൊരു സ്വപ്നത്തിനു കീഴടങ്ങിക്കൊണ്ട്‌.

വലകളോരോന്നായി അഴിഞ്ഞു വീഴുന്നതും
ചിലന്തികൾ ഉള്ളറകളിലേയ്ക്കു ഉൾവലിയുന്നതും
ആരുമറിയാറില്ല,
ആഴങ്ങളിലേയ്ക്കു ഊളിയിട്ട്‌
കൂടുതൽ മുട്ടകളെ പൊട്ടിച്ചൊലിപ്പിയ്ക്കാൻ
അവ തന്ത്രപൂർവ്വം
തയ്യാറെടുക്കുന്നതും ആരും അറിയാറില്ല.

Wednesday, December 31, 2008

ഒരാല്‍മരം



മുടവനംകാവ്‌ അയ്യപ്പൻ.

“പതിന്നാലുദേശത്തിന്നാധാരമായ്‌ നിൽക്കും
പരമാത്മതത്വമേ പൊന്നയ്യപ്പനേ
മുടവനാംകാട്ടിലെ അണയാത്ത ദീപമായ്‌
മരുവുംചിദാനന്ദദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ്‌ മനസ്സിന്റെ സാക്ഷിയായ്‌
ദേഹിയായ്‌ വർത്തിയ്ക്കും പരമാത്മതത്വമേ
അന്ധകാരത്തിൽ ഗതിമുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
ചിത്തത്തിലാശ പെരുകാതിരിയ്ക്കണേ
തത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നു പോയീടുവാൻ
പരമാത്മതത്വത്തിലലിയാൻ തുണയ്ക്കണേ“
-
അച്ഛൻ എഴുതിയ വരികളാണിത്‌.

മുടവനംകാവ്‌ എന്ന ഈ കാവ്‌, ഞങ്ങളുടെ കുടുംബ വീടിനടുത്തുള്ള ഒരു ചെറിയ കാവാണ്‌-ഒരു ചെറിയ അയ്യപ്പൻ കാവ്‌.

റോഡിൽ നിന്നും ഉള്ളിലേയ്ക്കു തിരിയുന്ന, ടാറിടാത്ത കരിങ്കല്ലുകൾ പതിച്ചു വെച്ചിരിയ്ക്കുന്ന ഒരു വഴിയാണ്‌ ഈ കാവിലേയ്ക്കു നയിയ്ക്കുന്നത്‌. കാവിന്റെ വശത്തു കൂടി അത്‌ ചെന്നവസാനിയ്ക്കുന്നത്‌ ഒരു വീടിന്റെ ഉമ്മറത്തേയ്ക്കാണ്‌. അതിനപ്പുറത്തേയ്ക്കു പിന്നെ വഴിയില്ല.

കാവ്‌ എന്നു കേൾക്കുമ്പോൾ തന്നെ അതിനോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു ചിത്രം കൂടിയുണ്ട്‌.
അതിനു മുന്നിലുള്ള വലിയൊരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരാൽമരം. വളരെ പഴക്കമുള്ളതുമായിരിയ്ക്കണം. കാവിനേക്കാളും ശരിയ്ക്കും ഓർമ്മ വരുക ഈ ആലിനേയാണ്‌. കാരണം അത്രയും ചെറിയ ഈ കാവിന്‌ ഒരു കാവൽ പോലെയാണീ വൻമരം അവിടെ നിലകൊള്ളുന്നത്‌.

മതിൽകെട്ടൊന്നുമില്ലാതെ, ഒരു ചതുരാകൃതിയിലുള്ള ഒരു ചെറിയ കെട്ടിടം-കെട്ടിടം എന്നു പോലും പറയാനാവില്ല, നാലു ചുമരാണ്‌ യഥാർത്ഥത്തിൽ ഈ കാവ്‌. തൊഴാൻ വരുമ്പോൾ ഈ ആലിന്റെ ചുവട്ടിലാണ്‌ ചെരുപ്പ്‌ അഴിച്ചു വെയ്ക്കുക. പൊതുവേ ശാന്തമായ ഈ അന്തരീക്ഷത്തിൽ, കാറ്റത്താടുന്ന ഈ ആലിലകളുടെ കലപില ശബ്ദം മാത്രമേ ഉണ്ടാകൂ. പൂജയും മറ്റുമൊന്നും അധികമില്ലാത്ത ഈ കാവിൽ തൊഴാൻ വരുന്നവർ തന്നെ ദുർലഭമാണ്‌. തിരക്ക്‌ തീരെയുണ്ടാവാറില്ല. താലപ്പൊലി സമയത്താണ്‌ ഇവിടേയ്ക്കു ആളുകൾ വരാറുള്ളത്‌. പിന്നെ എന്റെ ഓർമ്മയിൽ മലയ്ക്കു പോകുമ്പോൾ "കെട്ട്‌ നിറയ്ക്കൽ" ഈ കാവിൽ വെച്ച്‌ ചിലപ്പോഴൊക്കെ പതിവുണ്ടായിരുന്നു. പിന്നെ ഈ കാവിനു പിന്നിൽ താമസിയ്ക്കുന്ന വീട്ടിലെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയത്‌, ഈ കാവിൽ വെച്ചു തന്നെയായിരുന്നു എന്നു തോന്നുന്നു.
ഈ കാവിനോട്‌ ചേർന്നുതന്നെയാണ്‌ വല്യമ്മ താമസിയ്ക്കുന്നത്‌. വല്യമ്മയുടെ ടെറസ്സിൽ നിന്നും നോക്കിയാൽ ആ ആലിനെ ശരിയ്ക്കും അടുത്ത്‌ കാണാം. അതിന്റെ കാറ്റ്‌ കേൾക്കാം. അതിന്റെ വിശാലതയിൽ ബഹളം വെയ്ക്കുന്ന പക്ഷികളെ കാണാം. അത്‌ വിരിയ്ക്കുന്ന തണൽ കാണാം. തണലിൽ വീണു കിടക്കുന്ന പഴുത്തതും പച്ചയും ആയ ആലിലകളേയും കാണാം.

ആ ആലില്ലാതെ കാവ്‌ പൂര്‍ണ്ണമാകുന്നില്ല ഒരിയ്ക്കലും..

ഓർമ്മയില്ലേ, കാവാലം നാരായണ പണിയ്ക്കരുടെ ഒരു കവിത?
"ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം,
ആലിന്നു ചേർന്നൊരു കുളവും വേണം."

(പക്ഷേ അതിലേതാവും ശരി?!)



ആ കാവ്‌ ഇപ്പോൾ വലുതായിട്ടുണ്ട്‌. സ്ഥിരമായി പൂജയും, വഴിപാടുകളും, പ്രാർത്ഥനകളും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്‌. ആളുകൾ ധാരാളം വന്നു തൊഴാറുണ്ട്‌. അയ്യപ്പന്‌ പണ്ടത്തെ നാലു ചുമരുകളിൽ നിന്നും നല്ല ഭംഗിയുള്ള ഒരു കൊച്ചു കെട്ടിടത്തിലേയ്ക്ക്‌ മോചനം കിട്ടിയിട്ടുണ്ട്‌. മതിൽക്കെട്ടുണ്ട്‌. റോഡരികിൽ "മുടവനംകാവ്‌" എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്‌.

എന്നാലും ഇപ്പോൾ ആ കാവിനടുത്തെത്തുമ്പോൾ വല്ലാത്തൊരു ശൂന്യത.

കാവിന്റെ പുതിയ രൂപവും ഭാവവും, ഉയർച്ചയും, നല്ല കാര്യങ്ങളും മനസ്സ്‌ ഉൾക്കൊള്ളാൻ മടി കാണിയ്ക്കുന്നു,
പകരം
അച്ഛനെഴുതിയ വരികളിൽ ഒരു വൻ ആൽമരം നിറഞ്ഞു നിൽക്കുന്നതായി തോന്നിപ്പിയ്ക്കുന്നു.

ഇനിയും ചിതലരിയ്ക്കാത്ത ഒരു പഴഞ്ചൻ ചിത്രം കണക്കെ!


ഇന്നതൊരു പഴഞ്ചൻ ഓർമ്മയാണ്‌.. ആല്‍മരം നിന്നിരുന്നയിടം ശൂന്യമാണ്.
ഒരു ആൽത്തറയ്ക്കു വേണ്ടിയോ മറ്റോ അതിന്റെ വേരുകളൊന്ന് മുറിച്ചുമാറ്റപ്പെട്ടതോടെ, ആ ആൽമരം അന്ന് വലിയൊരു ശബ്ദത്തോടെ അതിന്റെ മണ്ണിലേയ്ക്കു തന്നെ പിൻവാങ്ങപ്പെട്ടു-അയ്യപ്പനു വേണ്ടി(?)

ഒരു വലിയ കഥയവസാനിയ്ക്കുന്നതു പോലെ..

ഒരു പഴഞ്ചൻ കഥയായി അവടവിടെ ചിലപ്പോൾ മണ്ണിന്നടിയിൽ അതിന്റെ വേരിന്റെ ബാക്കി കഷ്ണങ്ങൾ തപ്പിയാൽ കിട്ടേരിയ്ക്കും.

Saturday, November 29, 2008

വന്ദേഹം..

ജനാധിപത്യം?
സ്വാതന്ത്ര്യം?
അവകാശം?
രാഷ്ട്രീയം?
രാഷ്ട്രീയപ്രവർത്തനം?
തീവ്രവാദം?
മാധ്യമപ്രവർത്തനം? അതിന്റെ ധർമ്മം?
യുദ്ധധർമ്മം?
ഉള്ളിൽ എണ്ണമറ്റ ചോദ്യചിഹ്നങ്ങളുണ്ടാവുമ്പോഴും,

ഇപ്പോൾ കണ്ണിൽ നിറയാൻ ഒന്നേയുള്ളൂ-ദേശീയപതാകയിൽ പൊതിഞ്ഞ ധീര യോദ്ധാക്കൾ.
കാതിൽ നിറയുന്നതും ഒന്ന്-ഉയർന്നു പൊന്തുന്ന ദേശീയഗാനം.
അതിന്റെ മുഴുവൻ ഭാവവും ഹൃദയത്തിൽ വന്നു നിറയുന്നു!വേദനിപ്പിയ്ക്കുന്നു, നനയുന്നു.

ഉള്ളിൽ നിന്നും ചിലപ്പോൾ മാത്രം പുറത്തുവരാറുള്ള, 'ഒന്നായിമാറുന്ന' രണ്ടേരണ്ടു വാക്കുകൾ, ഇപ്പോൾ പുറത്തേയ്ക്ക്‌ അറിയാതെ വരുന്നു..
അമർ ജവാൻ. വന്ദേമാതരം.
ഇപ്പോൾ ഭാരതത്തിലെ ഓരോ പൗരന്റേയും ഒരേ ശബ്ദം, ഒരേ വാക്ക്‌.

ആദരാഞ്ജലികൾ. അശ്രുക്കൾ.
യുദ്ധത്തിൽ വീരമൃത്യു വരിച്ച ഓരോ യോദ്ധാവിനും. കൊല്ലപ്പെട്ട ഓരോ നിരപരാധികൾക്കും.

ഓരോ സൈനീകനും വന്ദനം.

Monday, November 24, 2008

Monday, November 17, 2008

ഒരു കുടം റോസാപ്പൂക്കള്‍.

ഇവിടത്തെ പഠന രീതി കുട്ടികളിൽ അവരുടെ സർഗ്ഗവാസനകൾ പുറത്തുകൊണ്ടുവരാൻ എളുപ്പമാക്കുന്ന തരത്തിലുള്ളതാണെന്നു തോന്നാറുണ്ട്‌. നാട്ടിൽ പണ്ടങ്ങനെയുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുപക്ഷേ നാട്ടിൽ സി.ബി.എസ്‌.സി സ്ക്കൂളുകൾ കുടുതൽ വ്യാപകമായതോടെ പഠനരീതികളിലും മാറ്റങ്ങൾ സംഭവിച്ചിരിയ്ക്കാം.
ഇവരുടെയൊക്കെ നോട്ടു പുസ്തകങ്ങൾ കാണാൻ നല്ല ചന്തമാണ്‌. നിറയേ സ്റ്റിക്കറും, ചിത്രങ്ങളും ഒക്കെയായി, ഓരോ പാഠങ്ങൾ അവസാനിയ്ക്കുമ്പോഴും ആ പാഠത്തിന്റെ ചുരുക്കം ഒരു ചിത്രമായി കുട്ടികൾ വരച്ചു വെയ്ക്കും. ചിത്രം വരയ്ക്കാൻ പറ്റുമോ ഇല്ലയോ എന്നൊരു ശങ്കയേ ഇല്ലാതെ, ഡ്രോയിംഗിനൊരു പ്രത്യേകം പീര്യഡ്‌ ഇല്ലാതെ ക്ലാസിലെ എല്ലാ കുട്ടികളും വരയ്ക്കുന്നു. കെ.ജി. മുതൽക്കു തന്നെ കളറടിയിൽ തുടങ്ങി വർണ്ണങ്ങളുമായി കുട്ടികളെ പരിചയപ്പെടുത്തുന്നു. ചെറു ചെറു ചിത്രങ്ങളായി അവർ വരച്ചു തുടങ്ങുന്നു.
ചിത്രം വരയ്ക്കൽ മാത്രമല്ല, റ്റെക്സ്റ്റ്‌ ബുക്കിൽ അവസാനം കൊടുത്തിരിയ്ക്കുന്ന എക്സർസ്സൈസ്‌ നോക്കി, അതിലെ പരീക്ഷണങ്ങൾ ചെയ്തു നോക്കലും ഇവിടെ അമ്മൂന്‌ വലിയ താൽപര്യമാണ്‌. "റ്റീചർ പറഞ്ഞിട്ടുണ്ട്‌ ചെയ്യാൻ" എന്നാണവളുടെ ഭാഷ്യം. ടീചർ പറഞ്ഞാൽ പിന്നെ അപ്പീലില്ല.
എനിയ്ക്കാണെങ്കിലോ, വെള്ളം താഴത്ത്‌ ഒഴിയ്ക്കുമോ, മണ്ൺ അകത്തേയ്ക്കു കയറ്റുമോ, എന്നൊക്കെ ആധി പിടിച്ച്‌ അമ്മു "പരീക്ഷണങ്ങൾക്ക്‌" തെയ്യാറെടുക്കുമ്പോൾ ഹൃദയം മിടിയ്ക്കാൻ തുടങ്ങും.(എന്തൊരു നല്ല സപ്പോർടിംഗ്‌ അമ്മ!)
ഒരു ദിവസമുണ്ട്‌ അവൾ മുറ്റത്തുള്ള ചെടിയുടെ അരികെ നിന്ന്, അനീത്തികുട്ട്യേം വിളിച്ചു നിന്ന് പറഞ്ഞു കൊടുക്കുന്നു. നന്നായി ബ്രീത്‌ ചെയ്യാം നമുക്ക്‌, ചെടി നമുക്ക്‌ നിറയേ ഓക്സിജൻ തരുമെന്ന്. രണ്ടു പേരും അവിടെ നിന്ന് വലിയോ വലി!

എന്റെ ഓർമ്മയിൽ അവധിക്കാലങ്ങളിൽ പുസ്തകം നിറച്ച്‌ എന്തൊക്കെയോ വരച്ചു കൂട്ടിയിരുന്നതൊഴിച്ചാൽ എന്തെങ്കിലുമൊക്കെ പാഠിപ്പിനായി വരച്ചു തുടങ്ങിയത്‌ ഹൈസ്കൂളിലൊക്കെ എത്തിയിട്ടാണെന്നു തോന്നുന്നു. ഡ്രോയിംഗിനൊരു മാഷുണ്ടായിരുന്നു, തോമസ്‌ മാഷ്‌. മാഷ്‌ ബോർഡിൽ വരച്ചിരുന്നത്‌, പുസ്തകത്തിൽ വരച്ചു വെയ്ക്കും, അടച്ചു വെയ്ക്കും പിന്നെ അടുത്ത ഡ്രോയിംഗ്‌ പീര്യഡിലാണ്‌ അതൊന്ന് തുറന്നു നോക്കുന്നത്‌ - ഓ, ഈ ചിത്രം വരയലൊന്നും നമുക്ക്‌ പറഞ്ഞിട്ടുള്ളതല്ലല്ലോ എന്ന മട്ടിൽ.
അന്ന്, പാട്ട്‌ പീര്യഡ്‌, തുന്നൽ പീര്യഡ്‌, ഡ്രോയിംഗ്‌ പീര്യഡ്‌ തുടങ്ങിയവയൊക്കെ ടീച്ചറെ ശ്രദ്ധിയ്ക്കാതെ ക്ലാസ്സിൽ ഇഷ്ടം പോലെ ബഹളം വെയ്ക്കാനും, സംസാരിയ്ക്കാനും ഒക്കെ സ്വാതന്ത്ര്യമുള്ള പീര്യഡ്‌ എന്നർത്ഥത്തിലായിരുന്നു ഞങ്ങൾ കുട്ടികൾ പരിഗണിച്ചിരുന്നത്‌. ആ ടീച്ചർമ്മാരൊട്‌ ഞങ്ങൾക്കു തന്നെ സഹതാപമായിരുന്നു, പാവം ടീച്ചർ.. ടീച്ചറെ ആർക്കും ഒരു വിലയുമില്ല! എന്നു ഞങ്ങൾ തന്നെ തീരുമാനിച്ച്‌ അങ്ങൊഴുക്കിവിടുന്ന സഹതാപം! ഹൈസ്കൂളിലെത്തിയാൽ പിന്നെ ഈ പീര്യഡുകളൊന്നും ഇല്ല താനും.

ചിത്ര രചന എനിയ്ക്കിഷ്ടമാണ്‌ എന്നു തിരിച്ചറിയാൻ തുടങ്ങിയതു തന്നെ പ്രീഡിഗ്രി കാലത്തായിരുന്നു.
ഇവിടെ അമ്മു ഇപ്പോഴേ ആർട്ടിസ്റ്റ്‌ ആവാനാ മോഹം എന്നൊക്കെ പറഞ്ഞു നടക്കുന്നു. (അതിടയ്ക്കു ഡോക്ടറിലേയ്ക്കു പരിവർത്തനം ചെയ്യുകയെന്ന പതിവുമുണ്ട്‌)

അമ്മു എന്നാ വരച്ചു തുടങ്ങീത് എന്നോര്‍ക്കുന്നില്ല. ഏതായാലും മൂപ്പത്യാര്‍ ഞങ്ങളുടെ വീട്ടിലെ വാതിലുകള്‍ക്കും, അലമാറകള്‍ക്കും, ചുവരുകള്‍ക്കുമൊന്നും സ്വൈരം കൊടുക്കാതെ ഒരു പെന്‍സിലും കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പൊഴാണ് എന്നാപിന്നെ ഡ്രോയിംഗ് ക്ലാസ്സിനു വിട്ടു കളയാമെന്നു തീരുമാനിച്ചത്. അങ്ങനെ പോയി തുടങ്ങി. സ്കൂള്ന്ന് വന്ന് ഊണും കഴിച്ച് ഒരു കുട്ടി പോണിറ്റെയിലൊക്കെ കെട്ടി, ഡ്രോയിംഗ് ബുക്കും, പെന്‍സിലുമൊക്കെ എടുത്ത് അച്ഛന്റെ പിന്നാലെ കാറില്‍ കയറി പൊക്കോളും. ആ നേരം കൃത്യമായി പറഞ്ഞാല്‍ ഞാനൊരു കോട്ടുവായയും വിട്ടിരിയ്ക്കുന്ന നേരം.

അമ്മു വരച്ച ഒരു ചിത്രം. പവര്‍ പഫ് ഗേള്‍സ് - ബ്ലോസം,ബബ്‌ള്‍സ്,ബട്ടര്‍കപ്.



ദാ ഇത് ഫ്ലെമിങ്കോ.



ഇത് ഹൌസ് ഇന്‍ വുഡ്സ് ആണത്രേ.



ഇതാണ് സാക്ഷാല്‍ അമ്മു! സൂക്ഷിച്ചു നോക്കൂ..




ദാ ഇനി ഇത്‌, അച്ഛനു കൊടുത്ത ഒരു പിറന്നാൾ ആശംസ.
അമ്മു രാവിലെ എണീറ്റു വരുമ്പോൾ അച്ഛനെ കാണുന്നത്‌ ഈ നിലയിലായതു കൊണ്ടാണോ എന്തോ, അച്ഛനിതാ അമ്മൂന്റെ വിരൽത്തുമ്പിൽ ഇങ്ങനെയൊരു രൂപത്തിൽ.



എന്നും അച്ഛാ, അമ്മേ എന്നു വിളിച്ച്‌ ബോറടിയാണ്‌, ഒരു ചെയ്‌ഞ്ചിന്‌ മമ്മീ, ഡാഡീ എന്നു വിളിയ്ക്കണം എന്നൊക്കെ അമ്മൂന്‌ തോന്നും. അപ്പൊ കിട്ടണ ചാൻസ്‌ വെറുതെ കളയില്ല. ഒറ്റ 'ഡി'-യിൽ ഡാഡീ എന്നൊരു കാച്ച് കാച്ചിയിട്ടുണ്ട്!


കമ്പൂട്ടറിൽ പെയിന്റിനേയും വെറുതെ വിടില്ലെന്നു വെച്ചാല്‍?.





പവർപഫ്‌ ഗേൾസ്‌ മർമൈഡ്‌ ആയാൽ ദാ ഇങ്ങനെയിരിയ്ക്കും.





നവമ്പർ 14-നു ഇവിടെ സ്കൂളിൽ ആഘോഷമൊക്കെയുണ്ടായി. കളർ ഡ്രസ്‌ ഇടാം, റ്റിഫിൻ ബോക്സ്‌ കൊണ്ടു പോണ്ട, ഷൂസ്‌ ഇടണ്ട, ബാഗ്‌ കൊണ്ടുപോണ്ട, വളയിടാം, മാലയിടാം, അങ്ങനെ കുറേ സ്വാതന്ത്ര്യം കിട്ടുന്ന ദിവസം. കൂടാതെ റ്റീച്ചര്‍ ചോകല്ലേറ്റ്സ് തരൂലോ എന്നും. (ഓ, അമ്മ തന്നില്യെങ്കീ എന്താ എന്നു ധ്വനി)എങ്ങനെ ആഘോഷമല്ലാതിരിയ്ക്കും? അന്ന് രാവിലെ വിളിച്ചയുടനെ ചാടിയെണീറ്റു, രണ്ടുപേരും. ഇന്നല്ലേ അമ്മേ ചിൽഡ്രൻസ്‌ ഡേ എന്നും ചോദിച്ചു കൊണ്ട്‌.






അവരുടെ സന്തൊഷം കണ്ട് അന്നു തന്നെ ഇത്‌ പോസ്റ്റ്‌ ചെയ്യാൻ വെച്ചതായിരുന്നു. പക്ഷേ ഡ്രാഫ്റ്റായി അതിവിടെ തന്നെ കിടന്നു.
ഏതായാലും ഈ വൈകിയ വേളയിൽ ചാച്ചാജീയ്ക്ക്‌ അമ്മൂന്റെ അമ്മയുടെ പഴയ ഒരു നോട്ടുപുസ്തകത്തിന്റെ ഏടിൽ നിന്നും ഒരു കുടം റോസാപ്പൂക്കൾ സമർപ്പിയ്ക്കാം. എന്താ?

Tuesday, November 11, 2008

“അക്ഷരപ്പാട്ട്”

സൂവിന്റെ "അക്ഷരപ്പാട്ട്‌" പോസ്റ്റ്‌ വായിച്ചിരിയ്ക്കുല്ലോ. അതു വായിച്ചപ്പോൾ തുടങ്ങിയതാണിവിടേയും അക്ഷരങ്ങളോടി കളിയ്ക്കാൻ. എന്നാലതിനെയൊക്കെ പിടിച്ചിരുത്തി ഒരു പോസ്റ്റാക്കുക തന്നെ എന്നു കരുതി. ഒരു ശ്രമം മാത്രം.



അങ്കണം പരക്കാന്‍ നീലിമ ചൊരിയുമൊര-
മ്പിളിയെക്കാട്ടി മാമൂട്ടുമൊരമ്മ തൻ
കയ്യിലെ പുഞ്ചിരിത്താരകമതാരെന്നോ?
അമ്പിളി പോലൊരു കുഞ്ഞു പപ്പടം!

ആകാശത്തിൽ അർക്കനുദിയ്ക്കുന്നേര-
ത്താലിൻ കൊമ്പത്താലിലകളി-
ലാരുംകാണാ, കാലിൻപെരുവിരലുണ്ടു
രസിയ്ക്കുമവൻ, ഒരു കള്ളത്തിരുമാലി!

ഇന്നലെയുണ്ടായൊരു തോൽവിയും തെറ്റും
നാളേയ്ക്കു ജയവും ശരിയുമാണെങ്കിൽ
ഇന്നിന്റെ ജയമിന്നോടെ തീരാനും
ശരി,എന്നേയ്ക്കും നിലകൊള്ളാനുമുള്ളതല്ലേ?

ഈശനെ വാഴ്ത്തിടുമ്പോഴായാലും
ഈരടി തീർത്തിടുമ്പോഴായാലും
ഈണത്തിലായിടുമ്പോൾ തന്നെ
ഈണമായൊഴുകിടുമീ വാഴ്‌വും.

ഉത്തരമില്ലെനിയ്ക്കൊന്നിനും
ഉത്തരം വേണ്ടെനിയ്ക്കൊന്നിനു-
മെന്നാലുമുത്തരം മുട്ടിയ്ക്കണമെനി-
യ്ക്കൊരുനാളുത്തരമില്ലാ ചോദ്യങ്ങളേ.

ഊണുകഴിച്ചിട്ടുറങ്ങിയെണീറ്റി-
ട്ടൂഞ്ഞാലാടിച്ചെന്നിട്ടാകാശം
തൊട്ടിറങ്ങിവരുന്നെന്നുണ്ണിയ്ക്കൊരു
നൂറൊരുനൂറുമ്മകൾ.

ഋഷിയുണ്ട്‌ ഋഷികേശമുണ്ട്‌
ഋഷ്യശൃംഘനുമുണ്ട്‌, പിന്നെ
തൃണാവർത്തനെന്നൊരസുരനുമുണ്ടെന്നാലും
ഋ എന്നതിനു കൃപയും ദൃഢതയുമുണ്ട്‌.

എനിയ്ക്കുണ്ടൊരു കൂമ്പാരം സന്തോഷവും ദുഃഖവും.
നിനക്കതു വെറും കൂമ്പാരങ്ങളാവുമ്പോൾ
എനിയ്ക്കൊന്ന് ഹൃദയം നിറയലും
മറ്റൊന്ന് നീറലുമാണ്‌.

ഏഴാംകടലിന്നക്കരെ നിന്നും
ഏഴുനിറരഥമേറിയെഴുന്നള്ളു-
ന്നേഴുമുഴംവില്ലിൻ കാന്തിയെഴുമൊരു
മാരിയ്ക്കഴകെന്ത്‌? ഏഴര പൊന്നഴക്‌!

ഐക്യമെന്നൊരു തോന്നലു വന്നാൽ
സാധ്യം ഏതുമെന്തും താങ്ങീടാൻ
ഐക്യത്തിലൊത്തുചേർന്നാൽ ജയമില്ല
പരാജയമില്ല, ഒരുമയുടെ ബലമേയുള്ളൂ.

ഒന്നിനുമല്ലാതെ ഒന്നും വേണ്ടാതെ
എങ്ങനെയുണ്ടായി വന്നു നീ
ഒന്നുമില്ലാത്ത ഞങ്ങൾക്കൊത്തുകൂടാ-
നിടം നൽകുവതു നീയെന്ന ഭൂമി.

ഓർത്തുവെയ്ക്കുവാനിത്തിരി
ഓർമ്മയിൽ പൂക്കുവതൊത്തിരി
ഓർമ്മിച്ചു മറക്കുവതിത്തിരി
ഓർമ്മിയ്ക്കാതോർക്കുന്നതൊത്തിരി.

ഔഷധമെന്നത്‌ വ്യാധിയകറ്റുമ്പോലെ
സ്നേഹമെന്നത്‌ ആധിയകറ്റും.
ആധിയെന്നത്‌ വ്യാധിയാണെങ്കിൽ
സ്നേഹമെന്നത്‌ ഔഷധവുമാകും.

അംബരം മുഴുവനായുണരും നേരം
അംബുജം നിറയേ വിരിയും നേരം
തംബുരു ശ്രുതി ചേർക്കുവാ-
നംഗുലീയമൊരുങ്ങും നേരമീ പ്രഭാതം.

അഃ ആ, ദാരാത്‌? ചൊല്ലിയണഞ്ഞൂ അമ്മാമൻ
ദെന്താ കാട്ടണ്‌? എന്നായി അമ്മമ്മ
കാലു കയ്യിലേന്തി മോണ കാട്ടി ചിരിതൂകവേ
വന്നെടുത്തു പൊന്തിച്ചു വട്ടംതിരിച്ചതച്ഛൻ.

പെറ്റ്രോൾ കഴിഞ്ഞു. വണ്ടി കിതച്ചുംകൊണ്ട്‌ പെറ്റ്രോൾ സ്റ്റേഷനു മുന്നിൽ നിൽപായി.
അവസാനായപ്പോഴേയ്ക്കും "ഒന്നു തീർന്നു തരോ എന്റെ പൊന്നക്ഷരങ്ങളേ..." ന്നു നിലവിളിച്ചു പോയി.
ഒരൽപം റിസേർവ്വുണ്ട്‌.

ഴ- ഴായെന്നാലെന്തൊരഴക്‌
മഴയ്ക്കഴക്‌, പുഴയ്ക്കഴക്‌
ഴായിന്നഴകു വഴിയുന്നതത്രേ
തമിഴെന്ന മൊഴിയ്ക്കുമഴക്‌.

ള-ളേ,ളേ തൊള്ളതുറക്കുമൊരു
പൈതലിന്നൊച്ചയിൽ മതി-
മറന്നക്ഷണമുള്ളം നിറഞ്ഞു
ചുരത്താനമൃതുള്ളോളത്രേ തള്ള!

റ-റായ്ക്കുണ്ടായീ ഒരു മോഹം.
സീതയുടെ 'രാ'മനാവാനും
കൃഷ്ണന്റെ 'രാ'ധയാവാനും. എളുപ്പല്ലേ?
ഉള്ളിലേയ്ക്കൊന്നു കോർത്താൽ പോരേ?

അവസാനത്തെ 'റ' ഒഴിച്ചുള്ളത്‌ സൂവിന്റെ കമന്റിൽ ഇട്ടതായിരുന്നു. 'റ' അവിടെ ഇടാൻ ഒരു മടി തോന്നി.



കുറിപ്പുകൾ.

1)വരികൾ വേർത്തിരിയ്ക്കുന്നത്‌ ഏറ്റവും ശങ്കയോടെയാണ്‌ എഴുതിയത്‌. വൃത്താലങ്കാരങ്ങൾ ഒന്നുമറിയില്ല. വായിയ്ക്കുന്ന സുഖം നോക്കി ഒരു ധൈര്യത്തിൽ വേർത്തിരിച്ചുവെന്നേയുള്ളു. തെറ്റുകുറ്റങ്ങൾ പൊറുക്കുക.

2) സൂ വളരെ ലളിതമായാണെഴുതിയിരിയ്ക്കുന്നത്‌. ശരിയ്ക്കും കുട്ടിപ്പാട്ടുകൾ തന്നെ. ഒറ്റയിരുപ്പിനു എഴുതിയിട്ട പോലെ.

ഇപ്പൊ പഠിച്ച പാഠം - ലാളിത്യം ഒട്ടും എളുപ്പമല്ല എന്നു നന്നായി പഠിച്ചു.

3) സൂ എഴുതിയ വാക്കുകൾ എടുക്കാതെ, ഇതിൽ തന്നെ ആവർത്തനം വരാതെ എഴുതുക എന്നൊരു കൊച്ചു തീരുമാനത്തോടെയാണു തുടങ്ങിയത്‌. ഒരു ത്രില്ലിനു വേണ്ടി - ഒക്കെ വളരെ ഭംഗിയായി തെറ്റിച്ചിട്ടുണ്ട്‌.
എന്നാലും ഈ വ്യായാമം ആസ്വാദ്യമായിരുന്നു. അതിനാൽ സൂവിനൊരു നന്ദിയുടെ ഇസ്മെയിലി. :)

ഇപ്പൊ പഠിച്ച പാഠം - വായിയ്ക്കുന്ന പോലെ എളുപ്പല്ല എഴുതിയുണ്ടാക്കാൻ!

4) ഇതിലെ ചിലതൊക്കെ പാട്ടിൽ നിന്നും വായിച്ചതിൽ നിന്നുമുള്ള ഓർമ്മയിൽ വന്നതുമുണ്ട്‌. പിന്നെ കുറേ വായയ്ക്കു തോന്നിയതും.
'ഴ' എന്നത്‌, ശ്രീ.വൈരമുത്തുവിന്റെ രചനയിൽ ഒരു പാട്ടുണ്ട്‌- "കണ്ൺക്ക്‌ മയി അഴക്‌, കവിതൈയ്ക്ക്‌ പൊയി അഴക്‌" എന്നു തുടങ്ങി, ഒർക്കുന്നുണ്ടോ? A.R റഹ്മാന്റെ സംഗീതം.. അതാണ്‌ പ്രചോദനം.

അപ്പൊ ഇനിയാരൊക്കെയാ അക്ഷരപ്പാട്ടെഴുതുന്നത്‌? വേഗായിക്കോട്ടെ. അക്ഷരങ്ങളൊക്കെ ഒന്നിളകിമറിയട്ടെ.

Saturday, November 08, 2008

കൊഴപ്പാവോ?

കുട്ടിക്കാലത്ത്‌ അമ്മേം കുട്ടീം കളിയ്ക്കാൻ എനിയ്ക്ക്‌ വല്യ ഇഷ്ടായിരുന്നു.
രണ്ടനിയന്മാരെ കിട്ടീപ്പോൾ ഞാനവോരോട്‌ പറയാറുണ്ടായിരുന്നു, ഞാനമ്മേം നിങ്ങളെന്റെ കുട്ട്യോളും ന്ന്..
അവർ രണ്ടു പേരും എന്റെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് കളിയ്ക്കുമ്പോ അമ്മേന്ന് വിളിയ്ക്കണേന്‌ പകരം അവരോർമ്മെല്യാതെ 'ഓപ്പളേ..' എന്നു തന്നെ വിളിച്ചപ്പോൾ കോണിച്ചോട്ടിലെ തുണി കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ കളിവീടിനുള്ളിൽ പൊട്ടിച്ചിരികൾ ഉയർന്നു വന്നിരുന്നു. അപ്പോഴാണ്‌ ഓർമ്മയിൽ ഞാനാദ്യം അമ്മയാവുന്നത്‌!

പിന്നീടങ്ങോട്ട്‌ ഞാൻ പലപ്പോഴായി 'അമ്മ' ആയി.

ചെറ്യമ്മ, ഏട്ത്യേമ്മ, അമ്മായി, വല്യമ്മ.

പ്രസവിച്ച കുഞ്ഞുങ്ങളെ ശങ്ക കൂടാതെ ആദ്യമായി കയ്യിലെടുത്തോമനിച്ചത്‌ ഏട്തിമാരുടെ കുട്ടികളെയാണ്‌. അവർക്ക്‌ ഞാനാദ്യമായി ചെറിയമ്മയായി. അവർ വീട്ടിലേയ്ക്കു വരുമ്പോളൊക്കെ എടുത്ത്‌ കൊഞ്ചിച്ച്‌ നടക്കലായിരുന്നു പണി.

മദ്രാസിൽ പഠിയ്ക്കാൻ ചെന്നപ്പോൾ തമിഴ്‌ റ്റീച്ചേഴ്സ്‌ എന്നെ സംബോധന ചെയ്തതെങ്ങനെ ന്നോ? എന്നമ്മാ?

നാട്ടിൽ പോയപ്പോ അമ്മ ഛർദ്ദിയ്ക്കുമ്പോ മുതു ഉഴിഞ്ഞുകൊടുത്തും, അമ്മയ്ക്ക്‌ കഞ്ഞി വെച്ചു കൊടുത്തും, അനിയന്മാരേം അച്ഛനേം ഊട്ടിയും, എന്റെ വീട്ടിൽ ഞാൻ സ്വയം ഒരമ്മയായി ചമഞ്ഞു നടന്നു.
(വീട്ടിലെ കാര്യങ്ങൾ നടത്താൻ രണ്ടു ദിവസം തലങ്ങും വെലങ്ങും നടന്ന് എന്റെ കാലിൽ നീര്‌ വന്നു, രാത്രികളിൽ ക്ഷീണിച്ച്‌ വെളിച്ചാവോളം ബോധം കെട്ട്‌ കെടന്നൊറങ്ങി!)

പിന്നെ, നാഴികയ്ക്ക്‌ നാൽപത്‌ വട്ടം "അമ്മേ.." ന്ന് നീട്ടി വിളിയ്ക്കുന്ന വീട്ടിലെ രണ്ടു കുട്ട്യോള്‌..
എനിയ്ക്കു ചെലപ്പോ ദേഷ്യം വരും.
രണ്ടു പേരും കൂടി വഴക്കു കൂടുമ്പോൾ എന്റെ സ്വൈരമെല്ലാം നഷ്ടമാകുന്നതു പോലെ തോന്നും. രണ്ടു പേരേം പിടിച്ച്‌ മൂലയ്ക്കിരുത്തും ഞാൻ.
പനി പിടിച്ച്‌ ഒറക്കല്യാതെ ഇളം തൊണ്ട കീറിമുറിയ്ക്കുമാറ്‌ ചുമച്ച്‌ വശം കെടുന്നതു കാണുമ്പോൾ നെലോളിയും വരും.
സ്കൂൾ ബസ്സിൽ വാതിലിന്റെയടുത്തുള്ള സീറ്റിലിരുത്തുമ്പോൾ വെപ്രാളപ്പെടാതെ വയ്യ തന്നെ!
ഒരു കുത്തൊഴുക്ക് പോലെ.
അല്ല, കുട്ട്യോളെന്തു വിചാരിയ്ക്കും ന്ന്?

അമ്മ ആയീട്ടും
എല്ലാരും വായ നിറച്ച് പറയാറുള്ള, എഴുതാറുള്ള അമ്മയായില്ലെങ്കീ കൊഴപ്പാവോ ആവോ..

Tuesday, November 04, 2008

ഒരു നിമിഷം നിശ്ശബ്ദരാവൂ!

നിശ്ശബ്ദത ചിലപ്പോളെങ്കിലും ഒരനുഗ്രഹമാകുന്നില്ലേ?

ഒരു നിശ്ശബ്ദതയില്‍ നിന്നുമൂറി വരുന്ന സംഗീതം പോലെ
ഒരു നിശ്ശബ്ദതയില്‍ വിടര്‍ന്നു കൊഴിയുന്ന സ്വപ്നം പോലെ..
ദൈവം കനിഞ്ഞരുളുന്ന അതു പോലൊരു നിശ്ശബ്ദതയില്‍
രണ്ടു വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരുന്ന ഒച്ചയ്ക്കായി
തവിയ്ക്കുന്നുണ്ടാവും നമ്മുടെ ഈ ഭൂമി. അങ്ങനെ തോന്നുന്നില്ലേ?
ദൈവത്തോട്‌ മൗനപ്രാര്‍ത്ഥനയായി അപേക്ഷിയ്ക്കുന്നുണ്ടാവും അവള്‍.
ഒരു തരി നിശ്ശബ്ദതയ്ക്കായി..
അല്ലെങ്കില്‍ ഒരുപക്ഷെ ശവശരീരങ്ങളെ ഏറ്റുവാങ്ങി മുഴുഭ്രാന്തിലേയ്ക്കു വഴുതിവീഴുമായിരിയ്ക്കും അവള്‍.

ഈ ഭൂമി പിളര്‍ക്കുമാറ്‌ ആക്രോശിച്ച്
പൊട്ടിച്ചിതറുന്ന ബോംബുകളേ.. മിസയിലുകളേ..
വെടിയുണ്ടകളേ..
നിങ്ങള്‍ക്കു കേള്‍ക്കാനാവുമോ? കാണാനാവുമോ?
അഥവാ കേള്‍ക്കണമെന്നുണ്ടോ? കാണണമെന്നുണ്ടോ?

എങ്കില്‍
ഒരു നിമിഷം..
ഒരു നിമിഷം നിശ്ശബ്ദരാവൂ.
ഒരു നിമിഷം കാതു കൂര്‍പ്പിയ്ക്കൂ.

രക്തദാഹികളേ! നിങ്ങള്‍ക്കു പോലും അതു കേള്‍ക്കാം ആ നിശ്ശബ്ദതയില്‍.
തുടിയ്ക്കുന്ന വേദനകള്‍..
കാണാം ആ നിശ്ശബ്ദതയില്‍. ഉയര്‍ന്നു വരുന്ന ഒരു സ്വര്‍ഗ്ഗം.

ഒന്നു മാത്രം, അതു മാത്രേയുള്ളു പറയാന്‍, ചെയ്യാന്‍..

മനസ്സുണ്ടെങ്കി
ഒരു നിമിഷം നിശ്ശബ്ദരാവുക!

Thursday, October 16, 2008

ഒരു ചോദ്യം

അവന്‍ മുകളിലേയ്ക്കു നോക്കി, ആ കണ്ണുകളിലേയ്ക്ക്‌.

അയാളുടെ പുതിയൊരു നിറത്തിലുള്ള പാന്റില്‍ അവനേക്കാളും നീളമുള്ള കാലുകളോട്‌ അവന്‍ ചേര്‍ത്തു നിര്‍ത്തപ്പെട്ടു ഒരു നിമിഷം. അവന്റെ കുറ്റിമുടി അയാളുടെ അര മുറുക്കിയിട്ടുള്ള ബെല്‍റ്റിലെത്തുന്നില്ല.
ചുളിയാത്ത ഫുള്‍ സ്ലീവ്‌ കൈകളാല്‍ അവന്റെ മുഖം ഉയര്‍ത്തപ്പെട്ടപ്പോഴും, അവന്റെ കവിളില്‍ മീശ മറയ്ക്കുന്ന ചുണ്ടുകളാല്‍ വിറയ്ക്കുന്ന ഒരു ഉമ്മ പതിപ്പിച്ചപ്പോഴും അവന്‍ തിരിച്ചൊന്നും പറഞ്ഞില്ല. തല തിരിച്ചില്ല. ഉമ്മ കൊടുത്തില്ല.
ഒടുവില്‍ ഒരൊറ്റ പെട്ടി മാത്രമുള്ള ട്രോളി മുന്നിലേയ്ക്കുന്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ ടിക്കറ്റും പാസ്പോര്‍ട്ടും ഒരു പേനയും കുത്തനെ നിര്‍ത്തി വിമാനത്താവളമെന്ന കോണ്‍ക്രീറ്റ്‌ ഗുഹയിലേയ്ക്ക്‌ സാവധാനത്തിലയാള്‍ കയറിപോകുമ്പോള്‍ ആകാംക്ഷയോടെ അവന്‍ നോക്കി നിന്നു.
പക്ഷെ അവനു കരയാന്‍ തോന്നിയില്ല.

"അറിയോ? എന്റെ ഫ്രണ്ട്സ്‌ എല്ലാരും അവര്‌ടെ അച്ചന്മാരുടെ കൂടെയാ എപ്പഴും പൊറത്തു പോണ്‌. എനിയ്ക്ക്‌ മാത്രാ..
അച്ചനെന്തിനാ എന്നോടെപ്പഴും വരണ്ടാന്ന് പറയണത്‌?
കണ്ടോളൂ, അച്ചന്‍ ഫോണ്‍ ചെയ്യുമ്പോ ഞാന്‍നി മിണ്ടേല്യ. "

സന്ധ്യക്ക്‌ പഠിയ്ക്കാന്‍ പുസ്തകം തുറന്നപ്പോള്‍
തലേ ദിവസം എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തില്‍ വൃത്തിയില്‍ പേരെഴുതി വെച്ചിട്ടുള്ള പെട്ടിയ്ക്കു മുകളിലിരുന്ന് എന്തൊക്കെയാ പറഞ്ഞത്ന്ന് അവനോര്‍മ്മ വന്നു.

അപ്പോഴാണ്‌
ഒരു മഴയത്ത്‌ അവനറിയാതെ എന്നാല്‍ അവനു മാത്രമായി വാങ്ങിക്കൊണ്ടുവന്ന സൈക്കിളോടിച്ച്‌ വീണുപൊട്ടിയ മുട്ടിലെ മുറിവ്‌ നീറാന്‍ തുടങ്ങിയത്‌.
മുന്‍പിലിരുന്ന പുസ്തകത്തിലെ അക്ഷരങ്ങള്‍ മുഴുവനും കണ്ണില്‍ കുതിര്‍ന്നത്‌.
കവിളത്തെ ഒരു ഉമ്മയില്‍ ഉപ്പുരസം കിനിഞ്ഞതും.

അച്ഛനെന്തേ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞ്‌ എന്നെ?

Monday, October 13, 2008

ഓര്‍ത്തു പോയത്..

നീണ്ടൊരു അവധിക്കാലമധുരത്തിന്റെ ബാക്കിയില്‍ തൂങ്ങിയാടി മതിയായി. പൊടിയും മാറാലയും തട്ടി വെടിപ്പാക്കിയ അട്ടത്തേയ്ക്കു പെട്ടികള്‍ കേറ്റി വീട്‌ പഴയ പടിയിലാക്കിയെടുത്തു. പിന്നെ റംസാന്‍ മാസം കടന്നു പോയി. പെരുന്നാളവധിയും കഴിഞ്ഞു. ഇനിയെന്താ..
രാവിലെയുള്ള നടത്തം ഇനിയും തുടങ്ങിയിട്ടില്ല.
അല്ല, ഇരിയ്ക്കണോട്ത്ത്ന്നെണീറ്റ്‌ ഒരു പത്തടി നടക്കണോട്ത്തയ്ക്കങ്ക്ട്‌ വെയ്ക്കണ്ടേ?

വെറുതേ ഒരു മടി.

എന്നാലും ഇവിടത്തെ പ്രഭാത നടത്തം അധികമൊന്നും മുടങ്ങിപോവാറില്ല.
പൊള്ളുന്ന ചൂടില്‍ നല്ല പച്ച പുല്ലിന്റെ കുളിര്‍മ തരുന്ന ഒരിടം. ഇവിടെ സ്വതവേ കണ്ടുവരാറുള്ളതിലും കൂടുതല്‍ പക്ഷികളെ അപ്പോള്‍ കാണാം, മൈനകള്‍ ധാരാളം, കൊച്ചു കൊച്ചു കിളികള്‍ യഥേഷ്ടം, അപൂര്‍വം ചിലപ്പോള്‍ പണ്ടൊരിയ്ക്കല്‍ വല്യമ്മായിയെ പിറകില്‍ നിന്നും വിളിച്ച ഇവനേയും കണ്ടുമുട്ടും!
അവിടം രണ്ട്‌ റൗണ്ട്‌ നടക്കുക എന്നതാണ്‌ ഒരു കണക്കു വെച്ചിട്ടുള്ളത്‌, ഒരു റൗണ്ട്‌ നടക്കുമ്പോഴേയ്ക്കും വിയര്‍ത്തു തുടങ്ങും, പിന്നെ മടുക്കാന്‍ തുടങ്ങും, എങ്ങിനെയെങ്കിലും അവസാനിപ്പിച്ചോടാന്‍ തോന്നും. വീട്ടിലെത്തിക്കഴിഞ്ഞാല്‍ പക്ഷേ ഒരുത്സാഹതിമിര്‍പ്പാണ്‌.


ഇരുവശത്തും നീണ്ടു കിടക്കുന്ന റോഡാണ്‌, റോഡില്‍ ഓരോ തവണയും സിഗ്നല്‍ തുറന്നു വിട്ട്‌ ചീറിപ്പാഞ്ഞുവരുന്ന കാറുകളും, നടുക്കുള്ള പുല്‍ വിരിച്ച ഈ പച്ചപ്പായയില്‍ വരിയായി നില്‍ക്കുന്ന ഈന്തപ്പനകളും മറ്റു പേരറിയാത്ത മരങ്ങളും, രാത്രി മാത്രം നിറങ്ങളോടെ പ്രകാശിയ്ക്കുന്ന ചെറിയൊരു ഫൗണ്ടനും ഒക്കെയായി ഈയൊരു ഭാഗം നടക്കാന്‍ വേണ്ടിതന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണോ എന്നു തോന്നിയ്ക്കും. അവിടെ കുട്ടികള്‍ക്കു കളിയ്ക്കാനുള്ള സാമഗ്രികളോ ഒരു പാര്‍ക്കിന്റെ അന്തരീക്ഷമോ ഒന്നുംതന്നെയില്ല. എതിര്‍ ദിശകളിലേയ്ക്കു നീണ്ടു കിടക്കുന്ന രണ്ടു റോഡുകളുടെ നടുക്കു ഒരു പ്രത്യേകതയുമില്ലാത്ത നീണ്ടിട്ടൊരു കഷ്ണം. നടക്കന്‍ പറ്റിയ ഇടമായിരുന്നിട്ടും ആ നേരത്ത്‌ ആരേയും കണ്ടുമുട്ടാത്തത്‌ എന്നെ ചിലപ്പോഴെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ട്‌.

ആ ഭാഗം കാമറായിലൊന്നു പകര്‍ത്തി വെയ്ക്കണമെന്നെനിയ്ക്ക്‌ എന്നും തോന്നും. നടക്കാനിറങ്ങുമ്പോള്‍ ക്യാമറ കയ്യില്‍ കരുതുവാന്‍ തോന്നുമില്ല.
എന്നാലും അതിനു പറ്റിയ ഭാഗത്തു നിന്നുള്ള പല തരത്തിലുള്ള കാഴ്ചകള്‍ പല കോണുകളിലൂടെ നോക്കി വെയ്ക്കുന്നത്‌ ഒരു പതിവായി. എന്നിട്ട്‌ അയ്യേ, ക്യാമറ എട്ക്കായ്‌രുന്നു എന്നൊരു ആത്മഗതത്തിനിടയില്‍ തന്നെ ഒന്നുമാവാതെ അവ പൊടുന്നനെ പൊലിഞ്ഞുപോകുന്നത്‌ കാണാം.
അവിടെ ആ നേരത്ത്‌ കാതില്‍ കാറുകള്‍ പറക്കുന്ന ശബ്ദവും, പക്ഷികളുടെ ചിലയ്ക്കലുകളും മാത്രമാവും.
അവിടവിടെയായി പുല്ലു വൃത്തിയാക്കിയും, ഫൗണ്ടനിലെ വെള്ളം മാറ്റിയും, ഈന്തപ്പനകളെ ശുശ്രൂഷിച്ചും ഒന്നോ രണ്ടോ പുരുഷപ്രജകള്‍ വിഹരിയ്ക്കുന്നുണ്ടാവും.
മരങ്ങള്‍ക്കിടയിലൂടെ തണല്‍ നോക്കി വേഗത്തില്‍ നടക്കും ഞാന്‍, ഒറ്റയ്ക്ക്‌. വിയര്‍ക്കുവോളം.
എന്റെ കൂട്ടുകാരിയില്ലാതെ..
അവളുണ്ടെങ്കിലും അവളുടെ വാ തോരാത്ത വര്‍ത്തമാനം കേള്‍ക്കാനാ എനിയ്ക്കിഷ്ടം, എനിയ്ക്കു സംസാരിയ്ക്കാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടാവാറില്ല.. മൂളിക്കൊടുക്കാനല്ലാതെ.. രണ്ട്‌ റൗണ്ട്‌ തീരുമ്പോഴേയ്ക്കും അവളെന്റെ ഒരിത്തിരി പിന്നിലായിട്ടുണ്ടാകും, കിതച്ചു കിതച്ച്‌ അപ്പോഴും നിര്‍ത്താതെ സംസാരിച്ചു കൊണ്ട്‌..

ഇപ്പൊ ചില നേരത്ത്‌ വീട്ടില്‍ നിന്നെറങ്ങാന്‍ മടി, നടക്കാനും മടി. അവളെ വിളിച്ചപ്പോള്‍ അത്‌ പറയുകയും ചെയ്തു. ഫോണില്‍ കൂടി നനുത്തൊരു ചിരി കണ്ടു.

ആളുകള്‍ വേഗം നടന്ന്, കുട്ടികളോടി കളിച്ച്‌ വിയര്‍പ്പൊലിപ്പിയ്ക്കുന്ന സായാഹ്നങ്ങളേക്കാള്‍,
പക്ഷികള്‍ കൂടണയാന്‍ കലപില കൂട്ടുന്ന, വഴിവിളക്കുകളെരിയാനൊരുങ്ങുന്ന സന്ധ്യകളേക്കാള്‍,
പുല്ലിലേയ്ക്കൂര്‍ന്നു വീഴുന്ന പ്രഭാതങ്ങളേ..
നിങ്ങളെനിയ്ക്കെത്ര പ്രിയപ്പെട്ടവരാണ്‌ എന്നൊന്നോര്‍ത്തുപോയതേയില്ലാ..!

Saturday, June 21, 2008

കാത്തിരുപ്പ്

കാത്തിരുന്ന്, കാത്തിരുന്ന്..

ദിവസങ്ങള്‍ക്കപ്പുറത്തേയ്ക്ക്‌
ഇടയിലുള്ള ദിവസങ്ങളെ കണ്ടൂന്ന് നടിയ്ക്കാതെ
എടുത്തു ചാടാന്‍ കൊതിച്ച്‌,
മുന്‍പേ പോകാനുള്ളവര്‍ വേഗമൊന്നു പോയികിട്ടാന്‍
അക്ഷമയോടെ കാത്തു കാത്ത്‌,
അവസാനം ദാ നാളെ, മറ്റന്നാള്‍..
അല്ല ദാ എത്തി!! എത്തി!!
എന്നൊക്കെ പറയാറാവുമ്പോള്‍,
അടുക്കുമ്പോള്‍,
കെട്ടി വെയ്ക്കപ്പെടുന്ന പെട്ടികള്‍ക്കു മുന്നിലിരിയ്ക്കുമ്പോള്‍
വെറുതേയൊരു തോന്നല്‍..

കാത്തിരുപ്പ് തുടങ്ങിയന്നിലേയ്ക്കു തിരികെ ഓടിപ്പോകാന്‍..

ഒരവധിക്കാലം കൂടി ഇതാ കയ്യില്‍ നിന്നുമൂര്‍ന്നു വീഴാറായി നില്‍ക്കുന്നു!

*******************


അനീത്തികുട്ടി : അമ്മേ.. എപ്പഴാ ജൂണാവാ?
അമ്മ : ഇനീം ഒരു മാസം കൂടി കഴിഞ്ഞാല്‍..

അനീത്തി കുട്ടി ദിവസവും രാവിലെ സ്ക്കൂള്‍ യൂണിഫോം ഇടുമ്പോള്‍ ചോദിച്ചു തുടങ്ങി. അമ്മേ.. ഒരു മാസം കഴിഞ്ഞ്വോ?എപ്പഴാ ഒരു മാസം കഴിയാ?ഒരു മാസം കഴിഞ്ഞാ ജൂണ്‌ വര്വോ?

ഒടുക്കം അമ്മയുടേയും ക്ഷമ നെല്ലിപ്പടി കാണാന്‍ തുടങ്ങി. ജൂണാവാഞ്ഞിട്ട്‌.

അ.കു : അമ്മേ.. ഇപ്പൊ ജൂണായോ?
അമ്മ : ആയീലോ..

അ.കു : അയ്യോ, അപ്പൊ എന്താ നമ്മള്‌ നാട്ട്‌ല്‌ പൂവാത്ത്‌? വേഗം പൂവാ അല്ലെങ്കി ജൂണ്‌ കഴിഞ്ഞാലോ..

(അര നിമിഷം കൊണ്ട് അനീത്തികുട്ടീടെ കവിളുകള്‍ ചുകന്നു തുടുത്തു!)

Monday, June 09, 2008

കൈകള്‍ കോര്‍ക്കുന്നു.. Joining hands..

BLOGS IN BLACK !!!


Joining hands with injipennu in her fight against copyright violation, plagiarism, threat, abuse and cyber-stalking.
Also with all other bloggers who protest against this.

ഇഞ്ചിയോടും മറ്റു ബ്ലോഗ്ഗേര്‍സിനോടുമൊപ്പം ഞാനും കൈകള്‍ കോര്‍ക്കുന്നു..

Wednesday, June 04, 2008

Continues ..

Yes, the issue continues..
Read this post of the blogger InjipennuStealing, threat, cyber - stalking, abuse & what more?
also here in Malayalam.

I was shocked to see her post !



Also see here and here.

I support the bloggers in their protest against all the illegal activities of Kerals.com to the blogger injipennu and Malayalam bloggers.

Her post really disturbs..











Saturday, May 31, 2008

ഞാനും ചേരുന്നു.. Joining ..

Recently I came to know that the web site kerals.com has copied many posts from my fellow bloggers and simply pasted in their Malaylam section with out permission and then replied them rudely, impolite by e- mails when they contacted them to ask about this same matter. After that, whoever complained was banned from accessing the site.

I now express my strong objections to kerals.com for their content thefts, though none of my posts have been copied.
The bloggers had posted their stolen contents with screen shots and many others had shown
their strong objections against the copyright violation.

Anyway I understand that Kerals.com has now closed their Malayalam section and they have said sorry to a blogger too. also here.

But what i understand is , they have not yet publicly apologised or so.


Anyway I also feel we bloggers definitely have to speak loudly against these kind of copyright violations through our blogs - our strong media - which can defenitely be helpful for the legal actions or atleast to expose it in public - and also if need, we should take the legal actions if it continues like this, as this is not the first time for us, bloggers facing this kind of situation.

Following are some links.



link -1

link -2

link -3

link -4 -

link -5

link -6 - with few more links & details.

link -7 - again with more links & tips.

link -8 - Header forging.

link -9 - what all we can do?

link -10



This is not a complete list. only just put some which I did see now.

Once again,
the list does not complete with this.

Thursday, May 22, 2008

ഞങ്ങളുടെ അപ്പച്ചന്‍

ഞങ്ങളുടെ അപ്പച്ചന്‍.
ഒരു നീല ബോര്‍ഡിലെഴുതിവെച്ച "വൃന്ദാവനം" എന്ന പേര്‌.
അതിന്റെ പിന്നിലൊരു മൈലാഞ്ചി മരം.
ഉയരത്തിലൊരു മതില്‍.
ഉത്സവം.
കഥകളി.
നിറം മങ്ങാത്ത കുറേയേറെ വര്‍ണ്ണചിത്രങ്ങള്‍..

'ഞങ്ങളുടെ അപ്പച്ചന്‍' - ഞങ്ങളുടെയൊക്കെ മനസ്സിന്റെ കോണില്‍ ഇപ്പോഴും ജീവിയ്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മുത്തച്ഛന്‍/അമ്മച്ഛന്‍ ആണ്‌.
എന്റെ നാലാം ക്ലാസ്‌ വരെയുള്ള 'ഠ'വട്ടത്തിലൊതുങ്ങുന്നൊരു കാലഘട്ടം ഓര്‍മ്മിപ്പിയ്ക്കുന്ന ഞങ്ങളുടെ അപ്പച്ചനെ ഈ കുറിപ്പിലേയ്ക്കെങ്ങനെ കൊണ്ടുവരാനാവുമെന്ന് എനിയ്ക്കറിയില്ല.

എന്നാലുമെന്റെ കുടുംബാംഗങ്ങളാരുമറിയാതെ, എന്റെ ഓര്‍മ്മയും പിന്നെ കേട്ടറിഞ്ഞതും ഒക്കെ ചേര്‍ത്തു വെച്ച്‌, ഉള്ളിന്റെയുള്ളില്‍ നിന്നും അപ്പച്ചനെ പുറത്തെടുക്കാനൊരു ശ്രമം.
അതിനാദ്യം ബ്ലോഗിനൊരു സ്തുതി!

അപ്പച്ചനെ ആലോചിച്ചാല്‍ എന്റെ മനസ്സിലെത്തുന്ന പല രൂപങ്ങളിലൊന്ന് വൃന്ദാവനത്തില്‍, കോണി കയറിയ ഉടനെ വലതുഭാഗത്തുള്ള ഒരു ഇടുങ്ങിയ സ്ഥലത്ത്‌, സന്ധ്യയ്ക്ക്‌ ജനാലയ്ക്കരികിലെ ഒരു ചാരുകസേരയിലിരുന്ന്, കത്തുകള്‍ വായിച്ച്‌ "മറുപടിയെഴുത്തിനു" വേണ്ടി കുറേ അധിക സമയം ഇരിയ്ക്കുന്ന ഒരു രൂപമാണ്‌.
കോണി കയറി മുകളിലെത്തിയാലുടനെയുള്ള ജനാലയില്‍ നിന്നും നേരെ നോക്കിയാല്‍ വൈദ്യശാലയുടെ ചില ഭാഗങ്ങള്‍ കാണാം. താഴേയ്ക്ക്‌ നോക്കിയാല്‍ മുന്‍പിലേയ്ക്കു ചെരിഞ്ഞു പോകുന്ന ഓടുകളെ കാണാം. സൈറന്‍ അടിയ്ക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം.

അപ്പച്ചന്‍ പണ്ട്‌ സ്വന്തം കയ്യക്ഷരത്തില്‍ രോഗികള്‍ക്ക്‌ മറുപടി അയച്ചിരുന്നുവത്രേ. പക്ഷെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്, പിന്നീട്‌ അദ്ദേഹം മറുപടി "ഡിക്റ്റേറ്റ്‌" ചെയ്യുകയും അതെഴുതാന്‍ ആരെങ്കിലും വൈദ്യശാലയില്‍ നിന്നും വരുകയും ചെയ്തിരുന്നു. അങ്ങനെ ഡിക്റ്റേറ്റ്‌ ചെയ്യുന്ന നേരത്ത്‌ ഞങ്ങള്‍ കുട്ടികളോട്‌ കര്‍ശനമായി അമ്മമ്മയും അമ്മയും മറ്റും ഒച്ചയുണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. ഒച്ചയില്ലാതെ താഴ്‌ന്ന സ്വരത്തില്‍, ഫാന്‍ കറങ്ങുന്ന തളത്തില്‍ പരസ്പരം കുശുകുശുത്തിരുന്ന ഞങ്ങളുടെ ഇടയിലേയ്ക്ക്‌ അപ്പച്ചന്റെ പതിഞ്ഞ സ്വരത്തില്‍ നിര്‍ത്തി നിര്‍ത്തിയുള്ള പല ഭാഷക്കാരായ രോഗികള്‍ക്കുള്ള 'മറുപടികള്‍' വടിവൊത്ത്‌ കനം തൂങ്ങി കിടന്നു.

അപ്പച്ചനെ ഓര്‍മ്മിയ്ക്കുമ്പോള്‍ വിട്ടു പോകാന്‍ പറ്റാത്ത മറ്റൊരു ഓര്‍മ്മയാണ്‌ വൃന്ദാവനം. അവിടെയാണ്‌ അപ്പച്ചനും അമ്മമ്മയും താമസിച്ചിരുന്നത്‌. അപ്പച്ചന്റെ മക്കളെല്ലാം ജനിച്ചത്‌. പേരക്കുട്ടികളില്‍ ഞാന്‍ വരെയുള്ളവര്‍ ജനിച്ചത്‌.
വൃന്ദാവനത്തിന്റെ ഭൂമിശാസ്ത്രം വിവരിയ്ക്കുക എളുപ്പമല്ല.അത്ര ഉള്‍പരപ്പായിരുന്നു അതിന്‌. എപ്പോഴും അടഞ്ഞു തന്നെ കിടക്കുന്ന കുറേ വാതിലുകള്‍ കാണാം. ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേയ്ക്കു കടക്കാന്‍ അനുവദിയ്ക്കുന്ന വാതിലുകളുണ്ട്‌. തൃകോണാകൃതികളില്‍ വരച്ചു വെച്ചിട്ടുള്ള തറയുണ്ട്‌.

ഞങ്ങളുടെ അവധിക്കാലങ്ങള്‍ മിയ്ക്കതും വൃന്ദാവനത്തിന്റെ അങ്ങേ തലയ്ക്കുള്ള ഹാള്‍ മുതല്‍ ഇങ്ങേ തലയ്ക്കുള്ള അടുക്കള വരെ ഓടിനടന്ന് ആഘോഷിയ്ക്കപ്പെട്ടിരുന്നു. വീടിന്റെ പിന്‍ഭാഗത്ത്‌ മൈലാഞ്ചിയുടെ വലിയൊരു മരമുണ്ടായിരുന്നു. ഞങ്ങളുടെ ഉച്ച നേരങ്ങള്‍ ആ മൈലാഞ്ചി മരത്തിനു ചുവട്ടില്‍ ചിലവഴിയ്ക്കപ്പെട്ടിരുന്നു. മൈലാഞ്ചി അരച്ചിട്ടിരുന്നു.
ഒരു കോണി കയറി മുകളിലെത്തിയാല്‍ പിന്നെ അങ്ങേയറ്റത്തേയ്ക്ക്‌ വേറൊരു കോണിയിലുടെ ഇറങ്ങിചെല്ലാമായിരുന്നു, വേറൊരു ലോകത്തേയ്ക്ക്‌. അവിടത്തെ ഹാളിലെ റോഡിനൊട്‌ അഭിമുഖമായി വരുന്ന ജനാലയ്ക്കലിരുന്നാല്‍ ഉത്സവക്കാലത്ത്‌ രണ്ടാം ദിവസത്തെ വെളുപ്പാന്‍ കാലത്തുള്ള വെടിക്കെട്ട്‌ നല്ലപോലെ കാണാം. അപ്പച്ചനും ഞങ്ങള്‍ക്കൊപ്പം വെടിക്കെട്ട്‌ കാണാന്‍ ഹാളിലേയ്ക്കു വന്നിരുന്നിരുന്നു.പുറം ലോകത്തില്‍ നിന്നും വേര്‍പ്പെട്ടു നിന്ന്, മരുന്നുകളുടെ ഗന്ധം തങ്ങി നിര്‍ത്തി, ഞങ്ങളുടെ അമ്മമാരുടെ, അമ്മാമന്മാരുടെ ബാല്യ - കൗമാരകാലങ്ങള്‍ ചുമരുകളിലേന്തി, ഒരു പ്രത്യേക കാലാവസ്ഥ പകര്‍ന്നുതന്നിരുന്നു വൃന്ദാവനത്തിലെ ഓരോ മുറികളും, ജനാലകളും, കോണിപ്പടികള്‍ പോലും!

അപ്പച്ചന്‍ എങ്ങനെ 'അപ്പച്ചനായി' അറിയപ്പെട്ടു എന്നറിയാമോ?
അപ്പച്ചനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.

ആദ്യമായി അപ്പച്ചനുണ്ടായ പേരക്കുട്ടിയ്ക്ക്‌, "അമ്മച്ഛാ.." എന്നു വിളിയ്ക്കാന്‍ പറഞ്ഞുകൊടുത്തപ്പോള്‍, എന്തു കൊണ്ടോ അവള്‍ വിളിച്ചു തുടങ്ങിയത്‌ "അപ്പച്ചാ.." എന്നായിരുന്നുവത്രേ. അപ്പച്ചനതിഷ്ടമാവുകയും അതു മാറ്റം വരാതെ പിന്നീടുണ്ടായ പേരക്കുട്ടികളൊക്കെ ഏറ്റു വിളിയ്ക്കുകയും ചെയ്തുവെന്നാണ്‌ കഥ.
അങ്ങനെ ഞങ്ങള്‍ക്ക് ഒരു അപ്പച്ചനെ കിട്ടി.
അപ്പച്ചന്‍ എന്ന വാക്ക്‌ ആര്‌ ഉച്ചരിയ്ക്കുമ്പോഴും അതിനു കൊടുക്കുന്ന രൂപം വേറെയാരുടേയുമല്ല ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍. മുത്തശ്ശാ എന്നോ അമ്മച്ഛാ എന്നോ വിളിയ്ക്കാന്‍ തോന്നില്ല അപ്പച്ചനെ..
എന്നിട്ടും ഞങ്ങള്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്‌, കൂട്ടുകാരോട്‌ 'അപ്പച്ചന്‍' എന്നു സംബോധന ചെയ്യാനുള്ള ജാള്യത കൊണ്ട്‌ മുത്തശ്ശന്‍ എന്നു ബുദ്ധിമുട്ടി പറഞ്ഞിരുന്നു. ആ സ്വഭാവം ഇപ്പോഴും എന്നെ പിന്‍തുടരാറുണ്ട്‌, പലപ്പോഴും. ഭര്‍ത്താവിന്റെ വീട്ടില്‍ പോയാല്‍ ഇപ്പോഴും നാവിന്‍തുമ്പത്തു നില്‍ക്കുന്ന 'അപ്പച്ചനെ' മായ്ച്ച്‌, അപ്പോഴത്തെ 'കാലാവസ്ഥയ്ക്കനുസരിച്ച്‌' മുത്തശ്ശന്‍, അമ്മച്ഛന്‍ എന്നൊക്കെ കഷ്ടപ്പെട്ടു പറയുന്ന എന്നോട്‌ എനിയ്ക്കു തന്നെ ആശ്ചര്യം തോന്നാറുണ്ട്‌!

സ്വതവേ ശീലങ്ങള്‍ക്ക്‌ വളരെ പ്രാധാന്യം കൊടുക്കാറുള്ള ഞങ്ങളുടെ കുടുംബത്തിലെ, "സ്ഥാനങ്ങള്‍ക്കനുസരിച്ചുള്ള അതാത്‌ വിളിപ്പേരുകളുപയോഗിയ്ക്കേണ്ടതാകുന്നു" എന്ന ഒരു ശീലത്തെയാണ്‌ ശരിയ്ക്കും ഈ 'അപ്പച്ചന്‍' വിളി മറികടന്നു പോയത്‌!.
എന്നിട്ടിപ്പോഴും എനിയ്ക്കു സംശയമാണ്‌, അപ്പോ അമ്മടെ അച്ഛനെ അമ്മച്ഛന്‍ ന്നാണോ മുത്തച്ഛന്‍ ന്നാണോ പറയാ?

അല്ലെങ്കിലും അപ്പച്ചന്‌ പെങ്കുട്ട്യോളെ വല്യ ഇഷ്ടായിരുന്നു!
പെണ്‍മക്കളെയൊക്കെ അപ്പച്ചന്‍ മാത്രം വിളിയ്ക്കുന്ന പേരുകള്‍ കൗതുകകരങ്ങളായിരുന്നു.
മൂത്ത മകള്‍ ശ്രീദേവിയെ പതുക്കെ അമ്മൂ എന്നും, രണ്ടാമത്തെ മകള്‍ സതിയെ നീട്ടി "സാ.." എന്നും മൂന്നാമത്തെ മകള്‍ രുഗ്മിണിയെ കുറുക്കി "ഉം..." എന്നാണത്രേ വിളിച്ചിരുന്നത്‌!
പിന്നെ, ഇംബാന്‍ഡന്‍, ശുപ്പാണ്ടന്‍, അപ്പുഞ്ചു എന്നൊക്കെ ആണ്‍കുട്ടികള്‍ക്കുള്ള ചില പ്രത്യേക പേരുകള്‍ അപ്പച്ചന്റെ കയ്യിലുണ്ടായിരുന്നു. ഈ പേരുകള്‍ മാറി മാറി പെണ്‍മക്കള്‍ക്കിടയിലുള്ള ആണ്‍മക്കളേയും അപ്പച്ചന്‍ വിളിച്ചിട്ടുണ്ടാവും.

അതുപോലെ ഓരോ പേരക്കുട്ടികള്‍ക്കും ഓരോ പേരുകളുണ്ടാക്കിയിരുന്നു അപ്പച്ചന്‍. ഞങ്ങളെല്ലാ കുട്ടികളും അപ്പച്ചന്‌ 'സ്പെഷ്യല്‍' ആയിരുന്നു.
അപ്പച്ചന്റെ ആദ്യത്തെ പേരക്കുട്ടിയെ "നരൂ.." എന്നു വിളിച്ചിരുന്നു.
പിന്നെ, തടിച്ചുരുണ്ട ഒരു 'ഗുണ്ടപ്പിയെ' "മത്തങ്ങേ.." എന്നു വിളിച്ചിരുന്നു.
ഞാനൊരു വാശിക്കാരിയായതു കൊണ്ട്‌ എന്നെ "അപ്രീതി" എന്നു വിളിച്ചിരുന്നുവത്രേ അപ്പച്ചന്‍.
എന്റെ അനിയനെ "ഇംബാന്‍ഡന്‍" എന്നു വിളിച്ചിരുന്നു.
അപ്പച്ചന്റെ പേരക്കുട്ടികള്‍ ഇനിയും നീണ്ടു കിടക്കുന്നുണ്ടെങ്കിലും പെട്ടെന്നോര്‍മ്മ വരുന്ന പേരുകളിതൊക്കെയാണ്‌.

അപ്പച്ചനെ ഓര്‍മ്മിയ്ക്കുമ്പോള്‍ മനസ്സിലേയ്ക്കു വരുന്ന മറ്റൊന്നാണ്‌ ഞങ്ങളോടു പറഞ്ഞിരുന്ന തമാശകളും, കഥകളും.കൈപത്തി മടക്കി വെച്ച്‌, ചെറുവിരല്‍ മാത്രം നിവര്‍ത്തിപിടിച്ച്‌, അപ്പച്ചന്‍ പാടും, മുകളിലേയ്ക്കു വായയും പൊളിച്ചു നില്‍ക്കുന്ന ഞങ്ങളെ നോക്കി - "അപ്പഴും പറഞ്ഞില്ലേ പോകണ്ടാ, പോകണ്ടാ ന്ന്..." ഞങ്ങള്‍ ചിരിയ്ക്കും.പിന്നെ പറയും ഒരാളെ നോക്കി, പെണ്‍കുട്ടിയാണെങ്കില്‍ - "യൂ ആറെ വേരു വേറി ഗുഡ്‌ ഗുഡ്‌ ബോയ്‌!" എന്ന്. ആണ്‍കുട്ടിയാണെങ്കില്‍ മറിച്ചും. അല്ലെങ്കില്‍ "യൂ ആറെ വേറി വേറി ബാഡ്‌ ബാഡ്‌ ഗേള്‍!" എന്ന്.
അതു കേട്ടാലും ഞങ്ങള്‍ ചിരിയ്ക്കും.
അപ്പച്ചന്റെ വെപ്പു പല്ലുകളായിരുന്നു. അതേതോ രീതിയില്‍ ഉയര്‍ത്തികാണിച്ച്‌, ഞങ്ങളെ പേടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അപ്പോഴും ഞങ്ങള്‍ ചിരിയ്ക്കും.

അപ്പച്ചനെ നല്ല ചന്ദനത്തിന്റെ വാസനയുണ്ടായിരുന്നു. അപ്പച്ചന്റെ കുളി കഴിഞ്ഞിറങ്ങിയാല്‍, മത്സരിച്ചു ഞങ്ങളോടിയിരുന്നു, കുളിമുറിയിലേയ്ക്ക്‌. കുളിമുറി നല്ല ചന്ദനത്തിന്റെ ഗന്ധത്തില്‍ കുളിച്ചു നില്‍ക്കുന്നുണ്ടാവും. നനഞ്ഞ നിലത്ത്‌ കാല്‍ വെച്ച്‌, ഞങ്ങള്‍ വേണ്ടുവോളം അത്‌ നുകര്‍ന്നെടുക്കും. പിന്നെ വെപ്രാളപ്പെട്ട്‌ കുളിയ്ക്കും, അപ്പച്ചന്റെയൊപ്പം അമ്പലത്തില്‍ പോകാന്‍. അമ്പലത്തില്‍ പോവുമ്പോള്‍ ധാരാളം കഥകള്‍ പറയും അപ്പച്ചന്‍. അതൊന്നും ഓര്‍ക്കുന്നില്ലെങ്കിലും അപ്പച്ചന്റെ നനുത്ത ശബ്ദം കാതില്‍ വന്നു നിറയുന്നുണ്ട്‌. അപ്പച്ചന്‌ അമ്പലത്തില്‍ പോകാന്‍ ധരിയ്ക്കാനായി "മെതിയടികള്‍" ഉപയോഗിച്ചിരുന്നു. അതില്‍ ബാലന്‍സ്‌ ചെയ്ത്‌ നടക്കുന്നത്‌ ഞങ്ങള്‍ക്കൊക്കെ അത്ഭുതവും.

അപ്പച്ചനൊടെനിയ്ക്കു അന്നൊക്കെ ഇഷ്ടമായിരുന്നോ, സ്നേഹമായിരുന്നോന്ന് വ്യക്തമായറിയില്ല. എന്നാല്‍ പേടിയായിരുന്നോ ബഹുമാനമായിരുന്നോന്നും അറിയില്ല. അപ്പച്ചനെ ഒരിയ്ക്കല്‍ പോലും ഒന്നു തൊട്ടുനോക്കാനോ, എന്തെങ്കിലും മിണ്ടുവാനോ തുനിഞ്ഞിട്ടില്ലാത്ത എന്നെ ആകര്‍ഷിച്ചിരുന്നത്‌ ഞങ്ങളോടുള്ള തമാശകളും, സുഗന്ധവും, വര്‍ത്തമാനങ്ങളുമാണ്‌. അപ്പച്ചനുമായി സ്വതന്ത്രമായി ഇടപഴകുന്ന എന്റെ വല്യമ്മമാരുടെ മക്കളേ നോക്കി നില്‍ക്കാറുള്ള ശീലമായിരുന്നു എനിയ്ക്ക്‌. കുറേ കാലങ്ങള്‍ക്കു ശേഷം, അപ്പച്ചന്‍ വീട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ എന്നെ ചേര്‍ത്തു പിടിയ്ക്കാറുണ്ടായിരുന്നു. ആ വാസനയില്‍ എവിടേയും തൊടാതെ അപ്പച്ചന്റെ കൈകള്‍ക്കുള്ളില്‍ എന്തോ പറ്റിയതു പോലെ നിന്നിരുന്നു ഞാന്‍. ഒരിയ്ക്കല്‍ അപ്പച്ചന്റെ മുന്നിലൊരു കീര്‍ത്തനം പാടിയിട്ടുണ്ട്‌.

എന്നാല്‍ അച്ചടക്കത്തേയും ചിട്ടകളേയും ഗൗരവത്തോടെ കണ്ടിരുന്ന അപ്പച്ചന്‍ കുടുംബത്തില്‍ ചിലപ്പോഴൊക്കെ ഒരു ഗൗരവ സ്വഭാവം സൂക്ഷിച്ചിരുന്നു.
ഒരു കൂട്ടില്ലാതെ അപ്പച്ചന്റെ മുറിയിലേയ്ക്കു ഒന്നുമാലോചിയ്ക്കാതെ കയറിപ്പോകാന്‍ എനിയ്ക്കു ധൈര്യമുണ്ടായിരുന്നില്ല, ഇഷ്ടമായിരുന്നെങ്കിലും.
അപ്പച്ചന്‍ ഫോണില്‍ സംസാരിയ്ക്കുമ്പോള്‍, ഉച്ചയ്ക്ക്‌ വിശ്രമിയ്ക്കുമ്പോള്‍ ഒക്കെ ആ ചുറ്റുവട്ടത്ത്‌ ഒച്ചയുണ്ടാക്കരുതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അപ്പച്ചന്റെ മേശപ്പുറത്തിരിയ്ക്കുന്ന സാധനങ്ങള്‍ തൊടാന്‍ പാടില്ല, ഊണു കഴിയ്ക്കുമ്പോള്‍ തലയ്ക്കു കൈ വെയ്ക്കാന്‍ പാടില്ല, കോണി കയറുമ്പോള്‍ ഉറക്കെ ശബ്ദമുണ്ടാക്കി കയറരുത്‌, ഒക്കെ ഞങ്ങള്‍ കൃത്യമായി അനുസരിച്ചു വന്നു.
എന്നാലും മേശപ്പുറത്തെ സാധനങ്ങളേയും, പേനകളേയും മറ്റും ആരും കാണാതെ ഒന്നു തൊട്ടു നോക്കും, തൊട്ടാല്‍ പൊട്ട്വോ.. എടുത്താല്‍ സ്ഥലം മാറ്‌വോ.. എന്ന ഭീതിയോടെ..

ചിട്ടയായ ഒരു ജീവിത ശൈലിയുണ്ടായിരുന്നു അപ്പച്ചന്‌. പക്ഷെ നിരന്തരം രോഗികളുടെ കൂടെ കഴിഞ്ഞിരുന്ന അദ്ദേഹത്തിനു സമയത്തിനാഹാരം കഴിയ്ക്കാനായിരുന്നില്ലെന്നു തോന്നുന്നു. എന്നാല്‍ മുടങ്ങാതെ ഡയറി എഴുതിയിരുന്നു. രാവിലെ ദിവസവും അടുത്തുള്ള വിശ്വംഭരന്റെ അമ്പലത്തില്‍ പോയിരുന്നു. ഒരു പത്തു പതിനൊന്നു മണി നേരത്ത്‌ നടപ്പെരയില്‍ ഒരു കസേരയിലിരുന്ന്, മരുന്നുകളുടെ ഗുണനിലവാരം നോക്കിയിരുന്നു. ദിവസവും രാവിലേയും രാത്രിയും അദ്ദേഹത്തിന്റെ മുറിയില്‍ തൂക്കിയിട്ടിരുന്ന ധന്വന്തരിയുടെ ഫോട്ടോ നോക്കി തൊഴുതിരുന്നു. വെളുത്ത ഖദര്‍ ഷര്‍ട്ടും,മുണ്ടും സ്ഥിരം വേഷം. അമ്പലത്തിലേയ്ക്കു ഷര്‍ട്ടിടാതെ തോളത്തൊരു മുണ്ടിട്ട്‌, ഉടുത്തിരിയ്ക്കുന്ന മുണ്ടിന്റെ വലത്തേയറ്റം ഇടത്തേ കക്ഷത്തില്‍ തിരുകി ഉയരത്തിലുള്ള നടത്തമാണ്‌ ഓര്‍മ്മയില്‍. വിശ്വംഭരനെ തൊഴുതു കഴിഞ്ഞാല്‍ അത്നടുത്തു തന്നെയുള്ള അദ്ദേഹത്തിന്റെ ഗുരുവിന്റെ പ്രതിമ വെച്ചിട്ടുള്ള ഒരു കൊച്ചു വള്ളിക്കുടില്‍ പോലൊരു സ്ഥലത്തും അദ്ദേഹം ദിവസവും പോയി തൊഴുതിരുന്നു. അത്‌ ഞങ്ങളും പിന്നീടൊരു പതിവാക്കി. തലയിലും രോമങ്ങളുള്ള ചെവികളുടെ പിന്നിലും തെച്ചിപ്പൂക്കളുടേയും, തുളസിയുടേയും ബാക്കികളെ കാണാം. നെറ്റിയില്‍ എന്നും ചന്ദനം കൊണ്ടുള്ള വട്ടത്തിലുള്ള ചെറിയൊരു പൊട്ടും.അവധിക്കാലങ്ങളാണെങ്കില്‍ അമ്പലത്തിലേയ്ക്കു പോകുമ്പോള്‍, പിന്നാലെ പരിവാരങ്ങളായി ഞങ്ങളെല്ലാ "പിറുങ്ങിണികളും" ഉണ്ടാകും.

അപ്പച്ചന്‍ വൈദ്യം പഠിച്ചത് വളരെ ബുദ്ധിമുട്ടിയാണെന്നു കേട്ടിട്ടുണ്ട്‌. പരീക്ഷയ്ക്കു മാര്‍ക്ക്‌ കുറയുമ്പോള്‍ അമ്മ എന്നെ ഓര്‍മിപ്പിയ്ക്കാറുള്ള, "സ്റ്റ്രീറ്റ്‌ ലൈറ്റിന്റെ ചുവട്ടിലിരുന്നു പഠിയ്ക്കുന്ന അപ്പച്ചന്റെ മറ്റൊരു പഴയകാല 'രൂപം" കുറേ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാവും അപ്പച്ചനെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ രോഗികള്‍ ഏറെയുണ്ടായിരുന്നതായിരുന്നതും. അപ്പച്ചന്റെ ജീവിതത്തിലെ പകുതി മുക്കാല്‍ ഭാഗവും ചിലവഴിച്ചത്‌ നേര്‍സിംഗ്‌ ഹോമിലും, മരുന്നുകള്‍ക്കൊപ്പവും ആയിരുന്നു. ഗര്‍ഭസ്ഥ സ്ത്രീകള്‍ക്ക്‌ ഒരാറേഴു മാസമാവുമ്പോള്‍ കഴിയ്കാനുള്ള കഷായം അപ്പച്ചനുണ്ടാക്കിയതാണെന്ന് ഞാനാദ്യമായറിയുന്നത്‌ അമ്മൂനെ ഗര്‍ഭമായിരിയ്ക്കുമ്പോഴായിരുന്നു. ഒരു സാന്ത്വനത്തിന്റെ ഭാഷയുണ്ടായിരുന്നു ആ ശബ്ദത്തിന്‌. സ്വന്തം നാട്ടിലെത്തിയാലും ധാരാളം പേര്‍ അപ്പച്ചനെ കാണാന്‍ വന്നിരുന്നു.

കാലം ചെല്ലുന്തോറും അപ്പച്ചന്റെ ആരോഗ്യം കുറഞ്ഞു വന്നു. ചെറുപ്രായത്തിലേ ഒരു പ്രമേഹ രോഗിയായിരുന്നു. രോഗം മൂര്‍ച്ഛിച്ച്‌ ഒരിയ്ക്കല്‍ കാലിലെ തള്ളവിരല്‍ മുറിച്ചു മാറ്റപ്പെട്ടു. അതിനു ശേഷം അപ്പച്ചന്റെ പഴയ ഉത്സാഹമൊക്കെ പോയിരുന്നതായി ഓര്‍ക്കുന്നു. ക്ഷീണിച്ചു വരുന്ന ഒരു രൂപമായി പിന്നെ.. യാത്രയിലൊക്കെ നന്നായി ഉറങ്ങുമായിരുന്നു, വായ പൊളിച്ചു കൊണ്ട്‌. അതുവരെ എല്ലാ വര്‍ഷവും വിടാതെ പോയിരുന്ന ശബരിമല യാത്രയും നിര്‍ത്തി വെച്ചു. അപ്പച്ചന്റെ രസാവഹമായ ശരണം വിളികളെ പറ്റി കേട്ടിട്ടുണ്ട്‌. അപ്പപ്പോള്‍ അയ്യപ്പന്‌ പര്യായങ്ങളുണ്ടാക്കി ഈണത്തില്‍ ശരണം വിളിച്ചിരുന്നുവത്രേ!

അപ്പച്ചനൊരു വൈദ്യനായതു കൊണ്ടോ, ഒരു ദീര്‍ഘകായനായതു കൊണ്ടോ അതുമല്ലെങ്കില്‍ മുത്തച്ഛനായതു കൊണ്ടോ,അപ്പച്ചന്‍ ഞങ്ങളുടെയൊക്കെ ഉള്ളിന്റെയുള്ളിലൊരു "ധൈര്യമായിരുന്നു" എന്നത്‌ എനിയ്ക്കു മനസ്സിലായത്‌ അന്നാണ്‌..
അപ്പച്ചനെല്ലാം അറിയാം, അപ്പച്ചനെ എല്ലാവര്‍ക്കും അറിയാം എന്നൊക്കെയൊരു തോന്നല്‍ പകര്‍ന്നു തന്നിരുന്ന ധൈര്യം.
1988 -ലെ ഒരിയ്ക്കലും മറക്കാത്ത ഒരു വിഷുവിന്റെ അന്ന്..
ഉത്സവക്കാലമായിരുന്നു. തലേന്ന് ഞങ്ങളെയൊക്കെ നിര്‍ബന്ധിച്ച്‌ കഥകളി കാണാന്‍ പറഞ്ഞയച്ചു അപ്പച്ചന്‍. വെളുപ്പാന്‍കാലത്തെപ്പൊഴോ, ആരോ വന്നു ഞങ്ങളെ വിളിച്ചു കൊണ്ടു പോയി. മുകളില്‍ മുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ വായ തുറന്നു കൊണ്ടു കിടന്നുറങ്ങുന്ന അപ്പച്ചനെ കണ്ട നല്ല ഓര്‍മ്മയുണ്ടെനിയ്ക്ക്‌.
ഞങ്ങളെല്ലാവരും ഒരുമിച്ച്‌ ആ മുറിയില്‍ തൊട്ടപ്പുറത്തുള്ള അമ്മമ്മയുടെ കട്ടിലിലിരുന്നു.
എന്റെ അമ്മയും വല്യമ്മമാരും ഉറക്കെ കരയുന്നത്‌ ഞാനാദ്യമായി കാണുകയായിരുന്നു.
അന്നെനിയ്ക്കു കരച്ചില്‍ വന്നില്ല. എനിയ്ക്കപ്പച്ചനോട്‌ ഇഷ്ടമില്ലേ എന്നു സംശയിച്ചു.
അപ്പച്ചനെല്ലാം അറിയണ ആളല്ലേ, അതുകൊണ്ട്‌ ഒരിയ്ക്കലും മരിയ്ക്കില്ല എന്നായിരുന്നു എന്റെ വിചാരം.
നടപ്പെരയില്‍ പുതച്ചു കിടക്കുന്ന അപ്പച്ചനെ വലം വെച്ചു നമസ്കരിയ്ക്കുമ്പോള്‍ അപ്പച്ചന്റെ വയറിലേയ്ക്ക്‌ ഉയര്‍ന്നു താഴുന്നില്ലേയെന്ന് ഉറ്റുനോക്കി.
അപ്പോള്‍ എന്റെ അച്ഛന്റെ അച്ഛന്‍ - മുത്തച്ഛനും മരിച്ചു പോകുമോ എന്നു ചിന്തിച്ചു.
വിഷുവിന്റന്ന് പൊട്ടിയ്ക്കാന്‍ വെച്ചിരുന്ന പടക്കങ്ങളെ ഓര്‍ത്ത്‌ "ഇനി നമുക്ക്‌ പൊട്ടിയ്ക്കണ്ടാ ലേ .." എന്നു കൂടെയുള്ള അമ്മ്വേട്ത്യോട്‌ പറയാന്‍ വന്നത്‌ ഇറക്കിക്കളഞ്ഞു.
വൃന്ദാവനം ആള്‍ക്കൂട്ടം കൊണ്ടു നിറഞ്ഞു.
വൃന്ദാവനം ഞങ്ങളുടേതല്ലാതായി!

പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ കുറേ അധികം കറുത്ത വലിയ ഉറുമ്പുകളെ കണ്ടു. വീടിന്റെ പല, പല ഭാഗത്തായി.. കുളിമുറിയിലും, എല്ലായിടത്തും. അതുപോലെ വര്‍ഷങ്ങളായി ദിവസവും തളത്തിലെ ചില്ലുകൊണ്ടടച്ച ഒരു ജനാലയില്‍ വന്നിരുന്നു കൊക്കു കൊണ്ട്‌ ശബ്ദമുണ്ടാക്കാറുള്ള ഒരു കാക്കയേയും പിന്നീട്‌ കാണപ്പെട്ടില്ല, ഈ 'സൂചനകളൊക്കെ' ആരൊക്കെയോ എന്തൊക്കെയോ പറയുന്നതു കേട്ട്‌ ഞങ്ങള്‍ മരണത്തിന്റെ അടയാളങ്ങളായി കണ്ടു. ആദ്യമായി മരണം അനുഭവിപ്പിയ്ക്കുന്ന 'ഒഴിവ്‌' അറിഞ്ഞു. അപ്പച്ചന്റെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേയ്ക്ക്‌ പിന്നെ കയറിചെല്ലാന്‍ തോന്നിയില്ല.

പിന്നീട്‌, ഞങ്ങള്‍ വൃന്ദാവനം വിടുകയായി എന്നറിഞ്ഞു. ഏകദേശമൊരു നാല്‍പ്പത്‌ വര്‍ഷത്തെ ജീവിതത്തിനു ശേഷം വൃന്ദാവനത്തെ അതിന്റെ 'ഉടമസ്ഥന്‌' ഭദ്രമായി തിരിച്ചേല്‍പ്പിച്ച്‌ അമ്മമ്മയും ഞങ്ങളോടൊപ്പം താമസിയ്ക്കാന്‍ വരികയാണെന്നു മനസ്സിലായി.

അങ്ങനെ വൃന്ദാവനവും അപ്പച്ചനെ പോലെ മനസ്സിലെന്നും മായാതെ കിടക്കുന്ന ഏടായി. കുറഞ്ഞത്‌ ഞാന്‍ വരേയുള്ള അപ്പച്ചന്റെ പേരക്കുട്ടികള്‍ക്ക്‌.
എനിയ്ക്കു ശേഷം വന്നവര്‍ക്ക്‌ അപ്പച്ചനെ കണ്ട ഓര്‍മ്മയുണ്ടാവുമോ?
അവസാന കാലത്ത്‌ അദ്ദേഹം ക്ഷീണിതനായിരുന്നു. തമാശകളും കഥകളും പറയാതെയായിരുന്നു. ഏകാന്തനായി കാണപ്പെട്ടിരുന്നു.
അപ്പച്ചന്‌ എല്ലാം അറിയാമായിരുന്നു..

ഇക്കഴിഞ്ഞ വിഷുവിന്റന്നും രാവിലെ എണിയ്ക്കുമ്പോള്‍ ഇരുപതു വര്‍ഷങ്ങള്‍ പിന്നിലേയ്ക്കു നിമിഷം കൊണ്ട്‌ പോയി വന്നു.
ഒരുപക്ഷെ ഉറക്കെപ്പറയാതെ, പലയിടത്തായി ചിന്നിച്ചിതറിയ ഞങ്ങളെല്ലാവരും തന്നെ.

പണ്ടു പണ്ട്‌.. ഞങ്ങള്‍ക്കൊരു അപ്പച്ചനുണ്ടായിരുന്നു..
ഒരു വൃന്ദാവനമുണ്ടായിരുന്നു..
ഒരു മൈലാഞ്ചിമരമുണ്ടായിരുന്നു....
ഒരുത്സവക്കാലമുണ്ടായിരുന്നു..
മരുന്നുകള്‍ക്കൊക്കെ ഗന്ധമുണ്ടായിരുന്നു..
അപ്പച്ചന്‍ എന്റേയും അപ്പച്ചനായിരുന്നു..
അപ്പച്ചനെ എനിയ്ക്കും ഇഷ്ടായിരുന്നു..!


കുറിപ്പ്.

ഈ പോസ്റ്റിനോട് ചേര്‍ത്ത് ഇതു രണ്ടും വായിയ്ക്കാം.

1) Fragrant memories
2) Death - The ultimate reality

Tuesday, May 06, 2008

ഒരു കുഞ്ഞു ശബ്ദം

ഞാന്‍ വായിയ്ക്കുകയായിരുന്നു. പല നിറങ്ങളില്‍, പല ഭാവങ്ങളില്‍ തിങ്ങിവിങ്ങിയടുക്കപ്പെട്ട നിറയേ അദ്ധ്യായങ്ങളുള്ള എന്റെ പുസ്തകം.

അതിവേഗം മുന്നോട്ട്‌ കുതിച്ചു പാഞ്ഞ്‌ കണ്‍വെട്ടത്തു നിന്നും മറഞ്ഞു പോകുന്ന വാഹനം. ഒരുമിച്ചാര്‍ത്തുല്ലസിച്ച്‌ യാത്ര ചെയ്തവരില്‍ ചിലര്‍ സമയത്തിറങ്ങി വഴികളില്‍ തെളിഞ്ഞു തുടങ്ങുന്ന, കുത്തനെ നില്‍ക്കുന്ന വഴിവിളക്കുകളായി രൂപാന്തരം പ്രാപിച്ച്‌, യാത്രക്കാര്‍ക്ക്‌ വഴികാണിച്ച്‌ ചിരിച്ചു സ്നേഹത്തോടെ യാത്രയാക്കുന്ന ഒരു രംഗം; ഒരു അദ്ധ്യായത്തില്‍.

വിളക്ക് പ്രകാശിയ്ക്കുന്നതാണ് ചിരിയെന്നും ഒളിമങ്ങാത്ത അതിന്റെ വെളിച്ചമാണു സ്നേഹമെന്നും, രാവു പകലൊരുപോലെ നനയാതെ, വിയര്‍ക്കാതെ യാത്രക്കാര്‍ക്കു വെളിച്ചമായി വര്‍ത്തിയ്ക്കാനുള്ള കരുത്താണു ഊര്‍ജ്ജമെന്നും പറയുന്ന മറ്റൊരു രംഗം, മറ്റൊരദ്ധ്യായത്തില്‍.

മഴയും മഞ്ഞും വേനലും തീര്‍ന്നു പോയാലും, പൂക്കാലമൊന്നും വന്നില്ലെങ്കിലും, കഴിഞ്ഞു പോയ വസന്തങ്ങളില്‍ വീണിരുന്ന പൂക്കളുടെ സൗരഭ്യം യാ‍ാത്രക്കാര്‍ക്ക് വെളിച്ചത്തിലൂറ്റുന്ന വഴിവിളക്കുകളാവാന്‍ വെമ്പുന്ന മനസ്സുകളെ കുറിച്ചും പറയുന്നുണ്ട്‌, ഇനിയുമേതോ ഒരദ്ധ്യായത്തില്‍.

വായന ചിലപ്പോഴൊക്കെ ഉറക്കത്തെ മോഷ്ടിച്ചെടുക്കാറുണ്ട്‌.

ഒരിയ്ക്കല്‍ ഉള്ളിലൊരു കുരുന്ന് മിടിയ്ക്കുന്നതറിഞ്ഞപ്പോള്‍..
പിന്നെപാലൂട്ടാന്‍ പലതവണ ഉണര്‍ന്നെണീറ്റിരിയ്ക്കുമ്പോള്‍..
പനിച്ചു ചുകന്നു തുടുക്കുന്ന കവിളിതളില്‍, കവിള്‍ ചേര്‍ക്കാനാഞ്ഞപ്പോള്‍ ..
നനഞ്ഞു തുടങ്ങുന്ന മടിയിലേയ്ക്കു നോക്കുമ്പോള്‍ ..



നല്ലൊരുറക്കം നഷ്ടപ്പെടുന്ന അന്നത്തെ ഏകാന്തതകളിലായിരുന്നു, "ആഹാ! എന്റെയൊപ്പവുമുണ്ടല്ലോ സൗരഭ്യമൂറുന്നൊരമ്മ!" എന്നാശ്വാസപ്പെടുന്ന ഏതോ ഒരു അദ്ധ്യായത്തിലെ വാചകമോര്‍മ്മയിലെത്തിയതും പിന്നെ പുസ്തകമടച്ചു വെച്ച്‌ ഞാനൊന്ന് സമാധാനമായി കിടന്നുറങ്ങിയതും.

മ്മമ്മേ ...................

Sunday, April 13, 2008

എന്റെ ചിരി

സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ, നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..
ദാ ഇപ്പോ മനസ്സിലേയ്ക്കോടിയെത്തിയ ഒരു പാട്ട്‌.
അത്‌ മൂളിക്കൊണ്ട്‌ തന്നെ ടൈപ്‌ ചെയ്യുന്നു.

നാട്ടിലേയ്ക്കാണോ എന്നോര്‍മ്മയില്ല, ഫ്ലൈറ്റ്‌ കാത്തു നില്‍ക്കുകയാണ്‌. കൂടെ പരിചയമില്ലാത്ത കുറേ യാത്രക്കാരും.
ഒരു വിമാനം മുകളിലേയ്ക്ക്‌ വലിയൊരു ശബ്ദത്തോടെ ഉയര്‍ന്നു പൊങ്ങുകയും അതേ വേഗതയില്‍ താഴേയ്ക്കു കുത്തനെ പതിച്ച്‌ നിലത്തു മുട്ടി, ശ്വാസോച്ഛ്വാസം ഉയര്‍ന്നു പൊങ്ങി, കണ്ണു മുറുക്കിയടയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴേയ്ക്കും അതു പെട്ടെന്നു തന്നെ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു. പിന്നെ ശാന്തമായി നിലത്ത്‌ ഇറങ്ങി അതിന്റെ പൈലറ്റ് വന്നു പറയുന്നു, അതൊരു ട്രയല്‍ മാത്രമായിരുന്നുവെന്ന്.

അതിലേയ്ക്ക്‌ എല്ലാവരും ധൃതി പിടിച്ചു കയറുന്നു. ജനലരികിലെ ഒരു സീറ്റില്‍ ഇരുന്നയുടനെ ചെറുമകളുടെ കരയുന്ന ശബ്ദം, അവളുടെ കവിളുകള്‍ ചുകന്ന്, നനയുന്നു. "എനിയ്ക്കമ്മേടെ അടുത്തിരിയ്ക്കണം.."
അവളെ പിടിച്ചു മടിയിലിരുത്തി എന്നാണ്‌ ഓര്‍മ്മ.
എത്രയോ താഴെ, കുറേയേറെ ഉയരത്തിലെത്തി ജനാലയിലൂടെ താഴേയ്ക്കു നോക്കുമ്പോള്‍ വിശാലമായൊരു പാടം, അതിനടുത്ത്‌ പുഴ, ഇപ്പുറത്ത്‌ പച്ച നിറത്തില്‍ വൃക്ഷങ്ങളെന്നു തോന്നിയ്ക്കുന്ന പച്ച നിറങ്ങള്‍.. ഇരിയ്ക്കുന്ന പേടകം മുകള്‍ ഭാഗം തുറന്നതായി. പെട്ടെന്ന് താഴേയ്ക്ക്‌ നിയന്ത്രണം വിട്ട്‌ പതിയ്ക്കുന്ന പൊലെ, വയറില്‍ ഒരാന്തല്‍.. സീറ്റില്‍ മുറുകെ പിടിച്ചു, അപ്പോ തന്നെ ഉയര്‍ന്നു പൊങ്ങുന്നു, അങ്ങനെ പല തവണ.. അത്‌ ഇന്ത്യയല്ലല്ലോ, വേറെ ഏതൊരു രാജ്യമാണെന്നും തോന്നി.
ഇറങ്ങിക്കഴിഞ്ഞ്‌ പൈലറ്റ്‌ നിസ്സംഗതയോടെ പറയുന്നു, ഇതും ഒരു ട്രയല്‍ ആയിരുന്നു എന്ന്.

പിന്നെ കേട്ടത്‌ ഒരു കുഞ്ഞിന്റെ കരച്ചില്‍. നിര്‍ത്താതെ വാവിട്ടു കരയുന്നു. കുറേ പേര്‍ ചുറ്റും കൂടി നിന്നതിനെ നോക്കുന്നു. ഒരു അഞ്ചാറുമാസം പ്രായമുണ്ടെന്നു തോന്നി. വേഗം ചെന്നതിനെ എടുത്തു. കൈകള്‍ക്കുള്ളീല്‍ ശരീരത്തോട്‌ ചേര്‍ന്നു കിടന്നപ്പോള്‍ കരച്ചില്‍ കുറഞ്ഞു വന്നു. അതിനെ കാലില്‍ കിടത്തി സ്പൂണ്‍ കൊണ്ടു കോരി ഭക്ഷണം കൊടുത്തു. അത്‌ നുണഞ്ഞു നക്കി കൈകാലുകള്‍ അടിച്ച്‌, മൂളി മൂളി കഴിയ്ക്കുന്നു. അതിനിടയില്‍ മടി മുഴുവനും നനഞ്ഞു. ഒന്നു മൂത്രമൊഴിപ്പിച്ചാല്‍ ഒരുപക്ഷേ അത്‌ ആദ്യമേ കരച്ചില്‍ നിര്‍ത്തിയേനെ എന്നപ്പോള്‍ തോന്നി. ഏതോ കിണറ്റിന്നരികില്‍ ചെന്ന് അതിനെ കഴുകിച്ചു, അതൊരാണ്‍കുട്ടിയായിരുന്നു. വൈകാതെ എന്റെ മടിയില്‍ കിടന്നതുറങ്ങി. അതിന്റെ അമ്മയെ തിരഞ്ഞു നോക്കി. ആരൊക്കെയോ പറഞ്ഞു അതിന്റെ അമ്മ അപ്പുറത്ത്‌ സംസാരിച്ചു നില്‍ക്കുകയാണെന്ന്. ചിലര്‍ പറഞ്ഞു ആ അമ്മ എന്തൊരു കെയര്‍ ലെസ്സ്‌ എന്ന്. മടിയില്‍ ശാന്തമായുറങ്ങുന്ന കുഞ്ഞുമായി അവിടെ തന്നെ ഇരുന്നു.

അലാമടിയ്ക്കുന്ന ശബ്ദം ദൂറെ നിന്നും കേള്‍ക്കാം. മനസ്സ്‌ ഓടിപ്പാഞ്ഞെത്തി ചാടിയെണീറ്റു.
സമയം കൃത്യം അഞ്ചേമുക്കാല്‍. അതായത്‌ അഞ്ചര മുതല്‍ അടിയ്ക്കുന്നുണ്ടാവണം അലാം.

കാപ്പിയുണ്ടാകുമ്പോള്‍ മനസ്സില്‍ വീണ്ടും ചിത്രങ്ങളുടെ റിവൈന്‍ഡ്‌. ഒന്നും മറന്നുപോയിട്ടില്ല. സാധാരണ ഇത്രയും ഓര്‍മ്മ നില്‍ക്കാറില്ലല്ലോ എന്നോര്‍ത്തു. വിമാനത്തിന്റെ കഥയാണ്‌ മനസ്സില്‍. കഴിഞ്ഞ തവണ നാട്ടില്‍ നിന്നും വരുമ്പോള്‍, വിമാനം വല്ലാതെ കുടുങ്ങിയതും, നിയന്ത്രണം വിട്ട്‌ താഴേയ്ക്ക്‌ ഒരു രണ്ടു മൂന്നു സെക്കന്റ്‌ വീഴുന്നതായും തോന്നിയിരുന്നു, സംശയത്തോടെ എന്റെ ഭര്‍ത്താവിന്റെ മുഖത്തേയ്ക്കു നോക്കി, പരിഭ്രാന്തിയൊന്നും കണ്ടില്ലെങ്കിലും അദ്ദേഹവും എന്റെ മുഖത്തേയ്ക്കു നോക്കി. ഞാന്‍ പിന്നിലേയ്ക്കു തിരിഞ്ഞു നോക്കി. മുഖങ്ങള്‍ അസ്വസ്ത്ഥമാകുന്നുണ്ടോ എന്ന്. മുന്നിലിരിയ്ക്കുന്ന, പാതി കര്‍ട്ടനിടയിലൂടെ എയര്‍ ഹോസ്റ്റസ്സു മാരേയും നോക്കി. അവര്‍ മിണ്ടാതെ ബെല്‍ട്ടിട്ട്‌, പരസ്പരം നോക്കാതെ ഇരിയ്ക്കുന്നു. എന്തുകൊണ്ടോ മനസ്സില്‍ ഒരു ഭയം വന്നു, ദൈവനാമം ചെല്ലാന്‍ തുടങ്ങി.. എന്റെ മുഖഭാവം പലരും ശ്രദ്ധിച്ചു കാണുമെന്നുറപ്പായിരുന്നു. എയര്‍ഹോസ്റ്റസുമാര്‍ ഒരു ചിരി കൈമാറിയപ്പോള്‍ അതെന്റെ മുഖഭാവം കണ്ടുകൊണ്ടു തന്നെ എന്നുറപ്പിച്ചു. വിമാനത്തിന്റെ കുടുക്കം കൂടുന്നതായി തോന്നി. ആരെങ്കിലും എന്തു വേണമെങ്കിലും വിചാരിച്ചോട്ടെ, ദൈവത്തെ വിളിയ്ക്കാതെ വയ്യെന്ന് തോന്നി. നാരായണനെ മനസ്സിലുറക്കെ വിളിച്ചു. പെട്ടെന്നാണ്‌ അനൗന്‍സ്‌മന്റ്‌ വന്നത്‌, "സോറി ഫോര്‍ ദ ഇന്‍കണ്‍വീന്യന്‍സ്‌" എന്നോ മറ്റോ. അത്‌ മനസ്സിലാക്കാന്‍ പോലും പരിഭ്രമം അനുവദിച്ചില്ല. മേഘങ്ങള്‍ക്കിടയില്‍ പെട്ട്‌ അല്‍പം റഫ്‌ ആയിപ്പോയി എന്നോ എന്തോ കാരണം പറഞ്ഞുവത്രേ!
ഈ കുന്ത്രാണ്ടം എങ്ങനെ ഈശ്വരാ മര്യാദയ്ക്ക് താഴത്തിറങ്ങുമെന്ന് പരിഭ്രമിച്ചു വശംകെട്ടത്‌..
ആദ്യമായി വിമാനത്തില്‍ കയറിയ അന്ന് ജനാലയ്ക്കലിരുന്നു കൊണ്ട്‌ അതിന്റെ ഭീമാകാരങ്ങളായ ചിറകുകളില്‍ അവിടെയവിടെയായി ചെറിയ ചെറിയ തുരുമ്പുകള്‍ കണ്ണില്‍ പെട്ടപ്പോള്‍, അറിയാതെ ദൈവമേ.. എന്നു വിളിച്ചു പോയത്‌ .. :)
വിമാനം പൊങ്ങുമ്പോഴും പിന്നെ ഇറങ്ങുമ്പോഴും എപ്പോഴും ഉണ്ടാവാറുള്ള ഒരു ഉള്‍ഭയം.
ജൂണായാല്‍ നാട്ടിലേയ്ക്കു പോകാറായല്ലോ എന്നും ഓര്‍ത്തു.

അമ്മൂനും അനീത്തികുട്ടിയ്ക്കും പാല്‍ ഗ്ലാസ്സിലാക്കി കൊടുക്കുമ്പോള്‍ അനീത്തികുട്ടി ചോദിച്ചു -"അമ്മേ .. അമ്മ എന്തിനാ വെറുതെ ചിരിയ്ക്കുന്നത്‌?"

അപ്പോഴാണ്‌ അതുവരെ ആ കൊച്ചു കുഞ്ഞിനെ പറ്റി ഓര്‍ത്തതേയില്ലല്ലോ എന്നോര്‍ത്തു പോയത്‌.

Thursday, April 03, 2008

മറന്നു പോകുന്നത്

ഒരു ഗാനം
സുഖത്തിനു മേല്‍ സുഖമാവാന്‍
ചിലപ്പോള്‍ എല്ലാം മറന്ന്
മരിച്ചു പാടും.

ചോര ഇറ്റിയ്ക്കും വരെ
ഒരു വാക്കിനെ
മരിച്ചെഴുതും,

ആകാശം മുട്ടി
കുത്തനെ നിര്‍ത്താന്‍
ഒരു രേഖയെ
മരിച്ചു വരയ്ക്കും.

മരിച്ചുമരിച്ച്‌
മറന്നു മറന്നങ്ങനെ..

ഒരു ചിന്തയുടെ വക്ക്‌..
അതിനിടയിലെ
ഒരു നിമിഷത്തിന്റെ പകുതി..

ദൈവമേ..
മരിച്ചുപോകാനെന്തെളുപ്പാ!