Sunday, March 27, 2011

കയർ


ഏണിപ്പടികൾക്കിടയിലൂടെ ചുറ്റിപ്പിണഞ്ഞ്
അറ്റം ഒരു തല കടക്കാൻ പാകത്തിൽ വലയമാക്കി
നിലം തൊടാതെ ആടിക്കളിയ്ക്കുന്നുണ്ട്...
വലിച്ചുമുറുക്കപ്പെടാവുന്ന ഒരു കയർ.

ഒരു മുഴം
ചുകന്ന കയർ!

Sunday, March 13, 2011

ട്രാഫിക്


തുടർന്നോളാൻ അനുവാദം നൽകുന്ന പച്ചയ്ക്കും
നിർത്തൂ! എന്നാജ്ഞാപിയ്ക്കുന്ന ചുകപ്പിനും
ഇടയിൽ ഉതിരുന്ന
ഒഴുക്കിന്റെ മഞ്ഞനിശ്വാസങ്ങൾ...

Thursday, March 10, 2011

ഒരു ശ്വാസം...

ഉരുവംകൊണ്ടപാടെ ചത്തൊടുങ്ങിക്കൊണ്ടിരിയ്ക്കുന്ന ചിന്തകളുടെ
ഇല്ലാത്ത വലയങ്ങളിൽ കുരുങ്ങി
എന്റെ ശ്വാസം നിലച്ചുപോയ്!


Sunday, March 06, 2011

ചെവി കേൾക്കുന്നത്


1
മുറുക്ക് കടിയ്ക്കുന്ന കറുമുറ ശബ്ദം
മിഠായിയെ അലിയിപ്പിയ്ക്കുമ്പോൾ നാവുതട്ടുന്ന ശബ്ദം
എന്റെ ചെവി അതസഹനീയതയോടെ കാർന്നു തിന്നുന്നു.

2
പൊടി ഉയർത്തി അടിയ്ക്കുന്ന തണുത്ത കാറ്റ്.
എന്റെ മറച്ചുവെയ്ക്കാത്ത ചെവിയിലൂടെ
ചോദിയ്ക്കാതെ കടന്ന്
തൊണ്ടയെ തൊട്ട്, പൊടി നിറച്ച്
അതിന്റെ തണുപ്പ്
മറുചെവിയിലൂടെ അരികുതട്ടി കടന്നുപോകുന്നു.
ചോദിയ്ക്കാതെ...

(തൊപ്പിയിടാതെ ചിരിച്ചുകൊണ്ടെന്റെ മകൾ
കാറ്റിന്റെ തണുപ്പിലേയ്ക്ക്
എന്റെ വിരലിന്റെ പിടിവിട്ടോടുന്നു... )


3
പാടാതെ സൂക്ഷിച്ചുവെച്ച ഒരു പാട്ടിന്റെ ശകലം
ആരുടേയോ ശബ്ദത്തിൽ
എന്റെ ചെവിയിലൂടെ അക്ഷരങ്ങളില്ലാതെ പുറത്തുവരുന്നു...


വാൽകഷ്ണം-
പാടാതെ എടുത്തുവെച്ചിരുന്ന എന്റെ ശബ്ദം
കളഞ്ഞുകിട്ടിയ വരികളുമായി
എന്റെ ചെവിയിൽ തിരിച്ചെത്തുന്നു...

:) 



Wednesday, March 02, 2011

(നി)ശബ്ദം


കാഴ്ചകൾ അടർന്നുവന്നു.
ശബ്ദങ്ങൾ കൂമ്പി നിന്നു.
നിമിഷങ്ങളുരുകിയുറഞ്ഞു.
അക്ഷരങ്ങൾ കൊഴിഞ്ഞുവീണു!



Tuesday, March 01, 2011

പോക്ക്

തുറന്നുവച്ച വലിയൊരു കുങ്കുമചെപ്പിലേയ്ക്കു പകലിന്റെ വെളിച്ചം മെല്ലെ ചാഞ്ഞു വീണു.
കുങ്കുമത്തിന്റെ നിറമാകെ പരന്നു.



Sunday, February 27, 2011

നുറുങ്ങ്


മഞ്ഞിന്റെ പുതപ്പിൽ നിന്നും വേഗത്തിലുണർത്തി മറഞ്ഞുപോകുന്ന രാവിന്റെ മടിയിലേയ്ക്കു മെല്ലെ മെല്ലെ വീണ്ടുമുറക്കി കിടത്തുന്ന പ്രഭാതം...


Thursday, February 24, 2011

ബാക്കിപത്രങ്ങൾ

ഭാരം താങ്ങിത്താങ്ങി അടി തേഞ്ഞു പോകുന്ന ഒരു വാക്കർ,
കാ‍ലം അടിച്ചേൽ‌പ്പിച്ച മുതുവിന്റെ കൂനൽ,
ആരോ എപ്പൊഴോ സമ്മാനിച്ച, തോളോളം എത്തുന്ന രണ്ടു സ്വർണ്ണ വളകൾ,
വെളുത്ത മുടിനാരുകളുടെ ഇടയിൽ മാറാല പിടിച്ച കുറേ ഓർമ്മക്കെട്ടുകൾ,
തുടങ്ങിയതിലേയ്ക്കു തന്നെ വീണ്ടും തിരിച്ചെത്തിക്കൊണ്ടിരിയ്ക്കുന്ന കുറേ നാമങ്ങൾ,

എപ്പോഴും ചിരിയ്ക്കാൻ പുറപ്പെട്ടുനിൽക്കുന്ന ഒളി മങ്ങിയ ഒരു മുഖവും,
ആരേയും ആകർഷിച്ചെടുക്കാൻ വെമ്പുന്ന ഭാവവും,
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടതെന്ന ഭാവമേയില്ലാത്ത അതിലെ കണ്ണുകളും.

പിന്നെ പത്തുപന്ത്രണ്ടു കുഞ്ഞുവായകളിലേയ്ക്ക് തിരുകി,
ചുരത്തി മതിവരാതെ
ഇറക്കം പോരാത്ത ജാക്കറ്റിൽ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന
ആർക്കും വേണ്ടാത്ത
രണ്ടു വലിയ ഭാരങ്ങൾ ബാക്കിയും!



Tuesday, February 22, 2011

ഒരു നിമിഷം...

അതാ ഒരു ജെറ്റ് അലറിവിളിച്ച്
മാനത്തെ കുത്തിക്കീറി മുകളിലേയ്ക്ക് കുതിച്ചുപായുന്നു!
മാനം വന്നുവീണ്
ഇളകികളിയ്ക്കുന്ന ഇലകൾക്കിടയിൽ
നീലക്കഷ്ണങ്ങളായി സസൂക്ഷ്മം
അടുക്കിവെയ്ക്കപ്പെട്ടിരിയ്ക്കുകയായിരുന്നു,
വെറും ഒരു ജനാലയ്ക്കപ്പുറം!



Sunday, February 20, 2011

മടുപ്പ്

എന്നും ഒരേപോലെ കാണുന്ന ഒരേ നിലം.
തലങ്ങും വിലങ്ങും
ചവിട്ടുകൊണ്ടു കിടക്കുന്ന മുഷിഞ്ഞ നിലം.
അതിൽ ചിന്നിച്ചിതറി കിടക്കുന്ന മൊസൈക്കിന്റെ കല്ലുകൾ.
പോരാതെ തുറന്നുവെച്ച പുസ്തകങ്ങളും, കൂട്ടാന്റെ കറയും, കടലാസുകഷ്ണങ്ങളും
പിന്നെ പൊടിയും
കണ്ണിനുകാണാത്ത ചെരുപ്പിലെ മണ്ണും.

എന്നും കാണുന്ന ഒരേ നിലം.

Saturday, February 19, 2011

ഓർമ്മകൾ

അശ്രദ്ധയോടെ അടർത്തിയെടുത്ത നിമിഷങ്ങളെ
ഒന്നിച്ചുചേർക്കുമ്പോൾ
താളുകളിൽ നിന്നും താളുകളിലേയ്ക്കു
പിടിവിട്ടുപോകുന്ന ഒരായിരം ചിത്രങ്ങൾ.

Monday, February 14, 2011

ശിശിരം



പൊഴിയ്ക്കുകയാണ്‌
ഞാനെന്റെയീ മുഴുവൻ ഇലച്ചാർത്തുകളെ.

മഞ്ഞിന്റെ പുതപ്പിൽ,
ശീതക്കാറ്റിൽ
നഗ്നയായ്
ഒരുനാൾ വന്നെത്തുമെന്ന്
കാത്തുനില്ക്കാൻ.


അതെ!
പൊഴിയ്ക്കുകയാണീ വഴിയോരങ്ങളിൽ
വസന്തമേ!
നിനക്കുമാത്രമായ്
ഞാനെന്റെയീ മുഴുവൻ നിറങ്ങളെ!
എന്റെ ജീവന്റെ ജീവനുകളെ...

Note
ചിത്രങ്ങൾക്കു കടപ്പാട് - എന്റെ സഹോദരന്‌.

Sunday, January 16, 2011

ഒരു ജനാലച്ചിത്രം!

കട്ടിലിനോടു ചേർന്ന ജനാലയിലൂടെ അകത്തേയ്ക്കു പരക്കുന്ന സ്വർണ്ണവെളിച്ചത്തിൽ അവളപ്പോഴും തുണ്ടു കടലാസുകളിൽ നിറയേ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു.
തോളറ്റം കിടക്കുന്ന, എണ്ണ തൊടാത്ത ചെമ്പൻ മുടിയുമായി വെളുത്ത ഷെമ്മീസിട്ട് വളകളില്ലാത്ത ഒഴിഞ്ഞ കൈകൾ കൊണ്ട് അവൾ കുന്നും പുഴയും മലയും പൂക്കളും മഴവില്ലും പൂമ്പാറ്റകളും ഒക്കെ വരയ്ക്കും. തോന്നുന്നതെല്ലാം വരയ്ക്കും. അതിനൊക്കെ തോന്നുന്ന നിറങ്ങൾ കൊടുക്കും.

എന്നിട്ട് വെയിൽ മങ്ങിയാൽ അവൾ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കും. ജനാലക്കമ്പി കടിച്ചുപിടിയ്ക്കും. മാലയിടാത്ത കഴുത്തു പൊക്കി മുകളിലേയ്ക്കു നോക്കും. കമ്പിച്ചതുരങ്ങളിലൂടെ വെള്ളനിറമുള്ള ആകാശത്ത് കറുത്ത മേഘച്ചീന്തുകൾ നീങ്ങുന്നത് നോക്കിയിരിയ്ക്കും. പിന്നെ ചിറകു വീശാതെ വട്ടമിട്ടു പറക്കുന്ന പരുന്തിനെ നോക്കും. അവൾ ചെറുവിരൽ കടിച്ചുകൊണ്ടിരിയ്ക്കും.

പിന്നെ കട്ടിലിൽ നീലനിറത്തിലുള്ള വലിയ പൂക്കളുള്ള വിരിയിൽ പതുക്കെ കിടക്കും. അവളുടെ മുഖം പനി കൊണ്ട് തുടുത്തിരിയ്ക്കും. കണ്ണുകൾ വാടിയിരിയ്ക്കും. ഹൃദയമിടിപ്പ് വർദ്ധിച്ചിരിയ്ക്കും.

എന്നാലും കമിഴ്ന്നു കിടന്ന്, തല ചായ്ച് പിന്നെയും അവൾ വരയ്ക്കും.
വരയ്ക്കുന്ന ചിത്രം ഏന്തിവലിഞ്ഞ് ജനാലക്കമ്പിയിലൂടെ പുറത്തേയ്ക്കു കാണിയ്ക്കും. ചിത്രങ്ങളോരോന്നായി കടലാസിൽ നിന്നും പറന്ന്, മിറ്റം മുഴുവൻ കുന്നും മലയും പൂക്കളും പുഴയും മഴവില്ലും നിറയും. അവയെല്ലാം അവൾക്കു മാത്രമുള്ള ഭാഷയിലവളോട് വർത്തമാനം പറയും. അവൾ ചിരിയ്ക്കും.

അവർക്കേ അവളുടെ ഭാഷ അറിയൂ... അവൾക്കേ അവർ പറയുന്നതു മനസ്സിലാവൂ...
അവരുടെ ശബ്ദം മാത്രമേ അവൾക്കു കേൾക്കാനാവൂ...


വീണ്ടും അവളുടെ മുഖം പനി കൊണ്ട് തുടുക്കും. കണ്ണുകൾ വാടും.

എന്നാലും പിന്നേയുമവൾ വരയ്ക്കും ചിത്രം. കോലു പോലുള്ള രണ്ടു കയ്യും, രണ്ടു കാലും, വട്ടത്തിലൊരു തലയും. ഒന്ന് മീശ വെച്ച് ഉയരത്തിൽ, പിന്നൊന്ന് പുള്ളികളുള്ള സാരി ചുറ്റി, അതിനടുത്ത് ഇനിയൊന്ന് പകുതി ഉയരത്തിൽ ബർമൂഡയും ടീഷർട്ടുമിട്ട് കുറ്റിമുടിയിൽ, അതിനു തൊട്ടടുത്ത് കൈപിടിച്ചുകൊണ്ട് സ്കേർട്ടിട്ട് രണ്ടു ഭാഗത്തും പോണിടെയിൽ കെട്ടി ഏറ്റവും ചെറുത്...
ആ ചിത്രമവൾ നിറങ്ങളിൽ മുക്കി തലയിണയ്ക്കടിയിൽ എടുത്തുവെയ്ക്കും.

രാത്രിയായാൽ അവൾക്കിഷ്ടം കിടന്നുകൊണ്ട് ജനാലക്കമ്പികൾക്കിടയിലൂടെ ആകാശത്തിലുള്ളത്രയും നക്ഷത്രങ്ങളെ എണ്ണിനോക്കാനാണ്‌.
അവൾക്കു ശരിയ്ക്കും എണ്ണാനറിയുമോ ആവോ... എന്നാലും എണ്ണും, എന്നിട്ട് പനി കൊണ്ട് കണ്ണുനീരൊലിയ്ക്കും.

അവസാനം എണ്ണിയെണ്ണി തീരാതെ അവളറിയാതെ അവളുടെ കണ്ണുകൾക്കു പനിയുടെ ക്ഷീണം താങ്ങാനാവാതെ പതുക്കെ പതുക്കെ, തോളറ്റം മുടിയുള്ള തല കിടക്കയിലേയ്ക്കു ചാഞ്ഞുവീഴും.

അപ്പോൾ നിലാവത്ത് അവൾ വരച്ച ചിത്രങ്ങളൊക്കെ ഉണർന്നു വന്ന് അവൾക്കു താരാട്ടുപാടി കൊടുക്കും. അവർക്കേ അവൾ കേൾക്കുന്ന ശബ്ദമുണ്ടാക്കാനറിയൂ. അവൾക്കേ അവരുടെ ശബ്ദം കേൾക്കാനാവൂ.
പിന്നെ ആകാശത്തു നിന്നും ചന്ദ്രനും, നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെയും ഇറങ്ങി വന്ന് ജനാലവാതിലിന്റെ ചില്ലിൽ ഒരു ചെറിയ ആകാശമുണ്ടാക്കും. ജനാലയുടെ കമ്പികളിൽ നിലാവിന്റെ തണുപ്പു തട്ടിയ ഈർപ്പം തുള്ളികളായി വീഴാറായി നില്ക്കും.

അവൾ ഉറക്കത്തിലേയ്ക്കു വഴുതി വഴുതി വീഴും. ശ്വാസോച്ഛ്വാസം ഉച്ചത്തിലാവും.
അവളുടെ ഉള്ളിലെ പുറത്തുവരാത്ത ശബ്ദം അവൾ കാണുന്ന ഒരു സ്വപ്നമാവും.
ആ സ്വപ്നത്തിൽ അവളിൽ തുടിയ്ക്കുന്ന ഭാഷ ചിത്രങ്ങളുള്ള വർണ്ണശലഭങ്ങളായി പാറിനടക്കും.
അപ്പോൾ ശബ്ദങ്ങൾ അവളെ കാണും! മൊഴികളവളെ കേൾക്കും!

അപ്പോഴേയ്ക്കും കൊച്ചു മുടിയിഴകൾ തുടുക്കുന്ന മുഖത്തേയ്ക്കു പാറിവീണിട്ടുണ്ടാകും.
അവളുടെ ഷെമ്മീസ് മുട്ടിനുമീതെ കേറി, നീലനിറത്തിലുള്ള വലിയ പൂക്കളുള്ള വിരിയിൽ, അവളുടെ തണുത്തുപോയ കാലുകൾ നീണ്ടുകിടക്കുന്നുണ്ടാകും, പുതയ്ക്കാതെ.
കിടക്ക നിറച്ചും തുണ്ടുകടലാസുകൾ പല നിറങ്ങളിൽ ചിതറിയിരിയ്ക്കും.

ആ നേരത്ത് ആ തണുത്ത ജനാലക്കമ്പികൾക്കിടയിലൂടെ അകത്തേയ്ക്കു നോക്കുകയാണെങ്കിൽ കാണാം
അടഞ്ഞുകിടക്കുന്ന കണ്ണുകളിൽ നിന്നും, ജനാലക്കമ്പിയുടെ നിഴൽ പതിയ്ക്കുന്ന കവിളിലേയ്ക്കപ്പോഴും ഒലിയ്ക്കുന്ന, നീലവെളിച്ചത്തിൽ ശബ്ദമില്ലാതെ തിളങ്ങുന്ന നക്ഷത്രമണിമുത്തുകളേ...

പൊള്ളുന്ന പനിയിലും ഉതിരുന്ന നക്ഷത്രമണിമുത്തുകളേ.
ശബ്ദമില്ലാത്ത, ഭാഷയില്ലാത്ത, നീലവെളിച്ചത്തിൽ തിളങ്ങുന്ന പളുങ്കുമണികളേ.
അവളുടെ കണ്ണുനീരിനെ...

Saturday, October 30, 2010

മിഴികൾക്കുമപ്പുറം

വെള്ളത്തിലേയ്ക്കു ചാഞ്ഞ് കൂമ്പി നില്ക്കുന്നൊരു മൊട്ടുപോലേയുള്ള,
അദ്ഭുതത്തിൽ പൊതിഞ്ഞ നിഷ്ക്കളങ്കതയിലേയ്ക്കു
വലിയ പീലികൾ ഇടയ്ക്കിടെ ഒരു വെഞ്ചാമരം കണക്കെ വീശി
അടഞ്ഞുതുറക്കുന്ന,
ഒന്നു നോക്കിയാൽ നൂറായിരം കഥകൾ പറയുന്ന,
തടാകം പോലെയുള്ള
ആ മിഴികൾ
ചില നേരത്ത് പറയുന്നതെന്താണ്‌?
നനവിൽ കുതിർന്ന ഓർമ്മകളാണോ?
തിങ്ങിവിങ്ങുന്ന ഏകാന്തതകളാണോ?
കലപില പറയാനോ, വിളിയ്ക്കാനോ, അരികെ ചെന്നൊന്നിരിയ്ക്കാനോ
ഒന്നും കഴിയുന്നില്ലെന്ന അറിവിന്റെ നിസ്സഹായതയാണോ?
അതോ തിരികെപ്പിടിച്ചെടുക്കാൻ വെമ്പുന്ന ആ വല്ലാത്തൊരു സാമീപ്യത്തെയാണോ?

ചിലനേരത്ത് അവ കണ്ടെത്താവുന്നതിനുമപ്പുറം പോയിനില്ക്കുന്നു.
കൂടെ നടന്നെത്താനാവാത്ത ആഴങ്ങളിലേയ്ക്കു കൂപ്പുകുത്തുന്നു...

എവിടെയാണത് വേദനിപ്പിയ്ക്കുന്നത്?

Sunday, October 17, 2010

‘അവന്റെ‘ ദുഃഖം

എന്നിലെ ദുഃഖം ഒരു തീക്കനൽ പോലെ
എന്നെ ചുട്ടുപൊള്ളിയ്ക്കുന്നുണ്ടായിരുന്നു.

ദുഃഖം എന്നെ ഭ്രാന്തമായി ചിന്തിപ്പിച്ചിരുന്നു.
നിലയില്ലാത്ത വെള്ളത്തിലേയ്ക്കു തള്ളി നടുക്കിയിരുന്നു.
ചതുപ്പുനിലത്തിലേയ്ക്കു താഴ്ത്തി താഴ്ത്തി ശ്വാസം മുട്ടിച്ചിരുന്നു.

എന്റെ ദുഃഖം എനിയ്ക്കു വലുതെന്നു പറയുന്നതെത്ര ശരി!

ദുഃഖത്തിന്‌ കറുപ്പുനിറമാണ്‌ പറഞ്ഞിരിയ്ക്കുന്നത്.
ഇരുട്ടിന്‌ ദുഃഖത്തിന്റെ ഒരു ഛായ ഉണ്ട്.
ഇരുട്ടിനേക്കാളും ആഴമുള്ള ദുഃഖമുണ്ട്-
വെളിച്ചത്തിന്റെ ഒരു കണം പോലും പ്രതീക്ഷയ്ക്കില്ലാത്തത്രയും
ആഴമുള്ളത്.
എവിടേയും എത്താത്തത്..

ആ ഇരുട്ടിനു കാലമാണു വെളിച്ചം.
എന്നെങ്കിലും വെളിച്ചത്തിന്റെ ഒരു തുണ്ട് കണ്ടുകിട്ടുമ്പോഴേയ്ക്കും
ദിവസങ്ങളും മാസങ്ങളും അനേകം പോയിമറഞ്ഞിരിയ്ക്കും.
വർഷങ്ങൾ തന്നേയും..

എന്നാലും ദുഃഖം അതിന്റെ കറുത്ത മുറിപ്പാടുകൾ എന്നെന്നേയ്ക്കുമായി അവശേഷിപ്പിയ്ക്കുന്നു.
മുറിപ്പാടുകൾ പലപ്പോഴായി വേദനിപ്പിയ്ക്കുന്നു..

ദുഃഖം അടങ്ങികിടക്കാത്ത ഒരു വേദനയാണ്‌.
ദൈവത്തിനും ദുഃഖം ഉണ്ടാവും.
നിമിഷനേരത്തേക്കെങ്കിലും ദുഃഖിച്ചില്ലെങ്കിൽ
ദൈവം ദൈവമാകുന്നില്ല.
അവൻ സ്വാന്തനമാകുന്നില്ല.

ദൈവം ഒരു ‘രക്ഷകനല്ല‘!
ഒരു സുഹൃത്താണ്‌. ആത്മമിത്രമാണ്‌.
ഭൂമിയിലുള്ളവരുടേയെല്ലാം സന്തോഷത്തിലും, ദുഃഖത്തിലും ഒരുപൊലെ പങ്കുചേരുന്ന ഒരു അറിവാണ്‌.
ഭൂമിയിലുള്ളവർക്കെല്ലാം ഒരുപോലെ വർഷിയ്ക്കപ്പെടുന്ന അനുഗ്രഹമാണ്‌.

എന്റെ ദുഃഖത്തിൽ ഞാനറിഞ്ഞത് ആ അറിവിനെയാണ്‌,
എന്നോടൊത്തു ദുഃഖിയ്ക്കുന്ന ആ സർവശക്തനെയാണ്‌!
”ദൈവമേ!“... എന്നു വിളിച്ചാൽ വിളികേൾക്കുന്ന ആ കരുണാമയനേയാണ്‌..
അവനാണെനിയ്ക്കു പ്രാർഥനാദൈവം.
എന്നും നീട്ടി വിളിയ്ക്കാനുള്ള,
എവിടെയെന്നില്ലാത്ത
ആരിലെന്നില്ലാത്ത ആ കൺകണ്ടദൈവം!

ഈ ദുഃഖം ‘അവന്റെ‘ കൂടി ദുഃഖമാണ്‌,
അതെ, ഇത് അവന്റെയും ദുഃഖമാണ്‌,
ഇത് അവനുള്ള ദുഃഖമാണ്‌.

Tuesday, February 09, 2010

കനൽ

കടലിനു വേണ്ടി അലകൾ
കരയോട്‌ നുരയായി കിന്നരിച്ചുകൊണ്ടേയിരുന്നു.

പൂവിനു വേണ്ടി കാറ്റ്‌
ചെടിയെ തഴുകി ഉമ്മവെച്ചുകൊണ്ടേയിരുന്നു.

മണ്ണിനു വേണ്ടി മരങ്ങൾ
ഭൂമിയെ വേരാഴ്ത്തി സ്നേഹിച്ചുകൊണ്ടേയിരുന്നു.

ആകാശത്തിനു വേണ്ടി മേഘം
വീണുടയാത്ത മഴത്തുള്ളികളെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.

എത്ര ജ്വലിച്ചുതീർത്തിട്ടും, എരിഞ്ഞുതീർത്തിട്ടും
പറഞ്ഞുതീരാത്ത,
അഗ്നിയോടുള്ള ആരുടേയോ പ്രണയവുമായി
കനൽ മാത്രം
ഒരുപിടി ചാരമായി ബാക്കി!

Thursday, January 07, 2010

സ്നേഹം ഉണ്ടാവുന്നത്‌

കണ്ടതാണ്‌ ഞാൻ
ആകാശത്തു നിന്നും താഴേയ്ക്കു നോക്കിയപ്പോൾ
എന്റെ രണ്ടു കണ്ണുകളിലേയ്ക്ക്‌
ഘോരശബ്ദത്തിൽ
ഭൂമി ഉരുണ്ടുരുണ്ട്‌ വരുന്നത്‌.
സകല പർവ്വതങ്ങളും, താഴ്‌വരകളും, സമുദ്രങ്ങളും എന്റെ കണ്ണുകളിൽ
നിറഞ്ഞു കവിഞ്ഞപ്പോൾ,
വനങ്ങളും, മൃഗങ്ങളും, മനുഷ്യരും, എന്റെ മനസ്സിനെ കവർന്നെടുത്തപ്പോൾ,
ശബ്ദങ്ങളും, വർണ്ണങ്ങളും, കാറ്റും, മഴയും, പുഴയും എന്റെ
ഹൃദയത്തെ തഴുകി ചേർത്തുവെച്ചപ്പോൾ,
കണ്ടതാണ്‌ ഞാൻ
നീലാകാശം ഭൂമിയിലേയ്ക്കു നിലംപൊത്തി വീഴുന്നത്‌.
ആ മടിത്തട്ടിലേയ്ക്കു ഞാൻ പൊടുന്നനെ പിറന്നു വീഴുന്നത്‌.
നീല നിറമുള്ള ഭൂമിയിൽ സ്നേഹം ഉണ്ടാവുന്നത്‌.

Wednesday, December 30, 2009

പുതുവർഷസമ്മാനം.

ഇന്നലെ ഞാനും ചുമരിലെ കണ്ണാടിയും കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്ന് കണ്ണാടി എന്റെ മുടിയിഴകളെ നോക്കിക്കൊണ്ട്‌ പറഞ്ഞു-

"ഏയ്, ദാ നോക്കൂ! ഒരു വെള്ളിനൂൽ"

ഞാൻ കണ്ണാടിയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.
അതെ, ഒരു വെള്ളിനൂൽ.
എന്റെ വലതുഭാഗത്തെ നീണ്ടുകിടക്കുന്ന കറുത്ത മുടിയിഴകൾക്കിടയിൽ, അതേ നീളത്തിൽ അതൊളിച്ചുകളിയ്ക്കുന്നു. ഞാനതിനെ ഒറ്റ ഇഴയായെടുത്ത്‌ നോക്കി.
എനിയ്ക്കു സന്തോഷമായി.

ഞാൻ കണ്ണാടിയോടു പറഞ്ഞു-"ഹാവൂ, അവസാനം വന്നൂലോ, കുറേയായി കാത്തിരിപ്പു തുടങ്ങിയിട്ട്‌."

എന്നാലും അതിനു കൂട്ടായി വേറെയും വെള്ളിനൂലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് മുടിയിഴകളിലൂടെ പരതി നോക്കാൻ മറന്നില്ല.
പാവം അതൊറ്റയ്ക്കാണ്‌, ഇനിയും കൂട്ടുകാരായിട്ടില്ല.
ഞാനതിനെ വെറുതെവിട്ടു. വീണ്ടുമത്‌ ഒളിച്ചുകളിയ്ക്കുവാൻ തുടങ്ങി.

ഞാൻ കണ്ണാടിയെ നോക്കി ചിരിച്ചു.

അപ്പോഴാണ്‌ കണ്ണാടി ഒരു പുഞ്ചിരിയോടുകൂടി എന്നെ ഓർമ്മിപ്പിച്ചത്‌- "പുതുവർഷം"!

:)

എല്ലാ സുഹൃത്തുക്കൾക്കും ബ്ലോഗുകൾക്കും, നന്മയുടേയും സമാധാനത്തിന്റേയും
(വെള്ളിനൂലുകളുടേയും) പുതുവത്സരാശംസകൾ... :)

Friday, November 20, 2009

എന്റെ പ്രിയപ്പെട്ട ഈ സ്ലേറ്റിന്‌..

നിണ്ടൊരു അവധിക്കാലത്തിനു ശേഷം സ്ക്കൂളൊക്കെ തുറന്ന്, പുത്തൻ മണമുള്ള. തിളങ്ങുന്ന കറുകറുത്ത സ്ലേറ്റിൽ എഴുതാൻ തുടങ്ങുമ്പോഴുള്ള അതേ വിറയൽ, ഇപ്പോൾ.. ഉത്സാഹത്തോടെയെങ്കിലും.
ആദ്യത്തെ അക്ഷരം ഏതാവണം?
-എന്തായാലും ഭംഗിയിൽ വേണം.
എവിട്ന്നു തുടങ്ങണം?
-തുടങ്ങിയേ തീരൂ!
എങ്ങനെയാവണം?

(എഴുതിയും മായ്ചും, വീണ്ടുമെഴുതിയും, പിന്നെ പിന്നെയെന്ന് മാറ്റിവെയ്ക്കപ്പെട്ടും പതുക്കെ പതുക്കെ എന്റെ ഈ സ്ലേറ്റ് മങ്ങിത്തുടങ്ങിയപ്പോഴും, അക്ഷരങ്ങളൊക്കെ വിട്ടകന്നപ്പോളും, ഒളിഞ്ഞു നിന്നും പതുങ്ങിപ്പതുങ്ങിയും കൂട്ടുകാരെയൊക്കെ പോയിനോക്കുമ്പോഴും, ഒന്നുമുരിയാടാതെ മടങ്ങിപ്പോരുമ്പോഴും ഒരു രസമുണ്ടായിരുന്നു, നിശ്ശബ്ദമായി മാറിനിൽക്കുന്നതിന്റെ ഒരു സുഖം. ഒന്നെഴുതി അടുത്തതെന്തെന്നില്ലാതെ നിശ്ശബ്ദത പാലിയ്ക്കുന്നതിന്റെ സ്വാതന്ത്ര്യം തരുന്ന ഒരു തരം സുഖം. ഞനിവിടെ ഇല്ലേയില്ല എന്നു നടിയ്ക്കുന്നതിലെ ഒരു 'കള്ളസുഖം'.)

സുഖങ്ങളെയൊന്നും ഉപേക്ഷിച്ചിട്ടല്ല,

എന്നാലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഈ സ്ലേറ്റിൽ,
എഴുതിവെച്ചതൊന്നും മാഞ്ഞുപോവാത്ത ഈ ഇരുണ്ട സ്ലേറ്റിൽ,
ഇപ്പോൾ ഒന്നു കുറിച്ചു വെയ്ക്കട്ടെ,
രണ്ടേരണ്ടു വരികൾ മാത്രം.

...........
...........

എനിയ്ക്കേറ്റവും പ്രിയപ്പെട്ട രണ്ടേ രണ്ടു വരികളാവണം അവ.
ഇവിടെ അതെന്റെ ശബ്ദമാകണം, സംഗീതമാകണം..
പിന്നെ
ഞാൻ മറന്നു പോയ,
എനിയ്ക്കിനിയുമോർത്തെടുക്കാനാവാത്ത,
എനിയ്ക്കു പ്രിയപ്പെട്ട ഒരു ഈണത്തിൽ അവരിവിടെ ഉണരണം.

അതിനു മുൻപായി,
എന്റെയുള്ളിൽ കൂടുകൂട്ടി, പറക്കമുറ്റി നിൽക്കുന്ന
മൗനത്തിന്റെ പക്ഷിക്കുഞ്ഞുങ്ങളെ ഇവിടെ പറത്തിവിട്ട്‌
ആ കുഞ്ഞു തൂവലുകൾ കൊണ്ട്
ഈ സ്ലേറ്റ്‌ ഞാനൊന്നു മിനുക്കിയെടുക്കട്ടെ!