Tuesday, June 28, 2011

സംഗീതം

ശ്വസിച്ചുച്ഛ്വസിച്ച് ശ്വാസം ശ്രുതി ചേരുമ്പോൾ
സ്വപ്നം കണ്ടെടുക്കുന്നൊരു കവിതയായ്
പുലരിയുടെ ഗീതത്തിലേയ്ക്കു
ഉണർന്നെണീയ്ക്കുന്ന
ഉറക്കം



Wednesday, June 22, 2011

നടത്തം

പ്രകാശപൂരിതങ്ങളായ തെരുവു വിളക്കുകളുടെ ചുവട്ടിൽ ശാന്തമായുറങ്ങുന്ന നഗരം.
ഉണർത്താതെ ഞാൻ നടന്നു.

രാവിന്റെ ഉള്ളിൽ നിന്നും
ഇന്നത്തെ കൊച്ചുപ്രഭാതവും പൊടുന്നനെ
എന്റെ കൈകളിലേയ്ക്കു പെറ്റുവീണു.

ഞാൻ കണ്ടുനിൽക്കേ
എന്റെ കൈകളിൽ കിടന്നത് തുരുതുരാ വളർന്നു.
എന്റെ കൈകളിലൊതുങ്ങാതെ അതിന്റെ പ്രകാശമെമ്പാടും പരന്നു.
അത് വെയിലിന്റെ ചൂടിനോടു ചേരുന്നതും നോക്കി ഞാൻ നിന്നു,
ഒരു നിഴൽ പറ്റി.

എന്റെ ഒഴിഞ്ഞ കൈകളിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

Friday, June 03, 2011

ഒരുച്ചമയക്കം

എങ്ങു നിന്നോ വന്നൊരു ചെറുമയക്കം
എപ്പൊഴോ എന്നേയും കൊണ്ടങ്ങു കടന്നുകളഞ്ഞു.

എന്റെ ചലനമറ്റു
വെളിച്ചം പാതിവഴിയിൽ മാഞ്ഞുപോയി.
മറവികളുണർന്നു പൊങ്ങി
ഉയരത്തിലേയ്ക്കങ്ങ് പറന്നുയർന്നു.

ഇനിയൊരു തിരിച്ചുവരവില്ലെന്നോണം
പറന്നു പറന്നങ്ങനെ....
വായുവിൽ തങ്ങിനിന്ന്...
ശ്വാസമടക്കിപ്പിടിച്ച്... പിടി വിട്ട്... തെന്നി തെന്നി...
ഒരു നിമിഷത്തിന്റെ അറ്റത്ത്...

പക്ഷേ,

സാവധാനം താണുപൊങ്ങുന്ന എന്റെ നെഞ്ചിൻ‌കൂടിനുള്ളിൽ
ഉണ്ടായിരുന്നിരിയ്ക്കണം,
ബാക്കിവന്ന
എന്നിലെ ഭദ്രമായ ജീവന്റെ തുടിപ്പുകൾ!
-
വെളിച്ചത്തിന്റെ ഒരു കീറ് വീണ്ടുമാരോ
മറക്കാതെ കണ്ണിലേയ്ക്കെറിഞ്ഞുതന്നിരിയ്ക്കുന്നു!