Sunday, February 27, 2011

നുറുങ്ങ്


മഞ്ഞിന്റെ പുതപ്പിൽ നിന്നും വേഗത്തിലുണർത്തി മറഞ്ഞുപോകുന്ന രാവിന്റെ മടിയിലേയ്ക്കു മെല്ലെ മെല്ലെ വീണ്ടുമുറക്കി കിടത്തുന്ന പ്രഭാതം...


Thursday, February 24, 2011

ബാക്കിപത്രങ്ങൾ

ഭാരം താങ്ങിത്താങ്ങി അടി തേഞ്ഞു പോകുന്ന ഒരു വാക്കർ,
കാ‍ലം അടിച്ചേൽ‌പ്പിച്ച മുതുവിന്റെ കൂനൽ,
ആരോ എപ്പൊഴോ സമ്മാനിച്ച, തോളോളം എത്തുന്ന രണ്ടു സ്വർണ്ണ വളകൾ,
വെളുത്ത മുടിനാരുകളുടെ ഇടയിൽ മാറാല പിടിച്ച കുറേ ഓർമ്മക്കെട്ടുകൾ,
തുടങ്ങിയതിലേയ്ക്കു തന്നെ വീണ്ടും തിരിച്ചെത്തിക്കൊണ്ടിരിയ്ക്കുന്ന കുറേ നാമങ്ങൾ,

എപ്പോഴും ചിരിയ്ക്കാൻ പുറപ്പെട്ടുനിൽക്കുന്ന ഒളി മങ്ങിയ ഒരു മുഖവും,
ആരേയും ആകർഷിച്ചെടുക്കാൻ വെമ്പുന്ന ഭാവവും,
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടതെന്ന ഭാവമേയില്ലാത്ത അതിലെ കണ്ണുകളും.

പിന്നെ പത്തുപന്ത്രണ്ടു കുഞ്ഞുവായകളിലേയ്ക്ക് തിരുകി,
ചുരത്തി മതിവരാതെ
ഇറക്കം പോരാത്ത ജാക്കറ്റിൽ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന
ആർക്കും വേണ്ടാത്ത
രണ്ടു വലിയ ഭാരങ്ങൾ ബാക്കിയും!



Tuesday, February 22, 2011

ഒരു നിമിഷം...

അതാ ഒരു ജെറ്റ് അലറിവിളിച്ച്
മാനത്തെ കുത്തിക്കീറി മുകളിലേയ്ക്ക് കുതിച്ചുപായുന്നു!
മാനം വന്നുവീണ്
ഇളകികളിയ്ക്കുന്ന ഇലകൾക്കിടയിൽ
നീലക്കഷ്ണങ്ങളായി സസൂക്ഷ്മം
അടുക്കിവെയ്ക്കപ്പെട്ടിരിയ്ക്കുകയായിരുന്നു,
വെറും ഒരു ജനാലയ്ക്കപ്പുറം!



Sunday, February 20, 2011

മടുപ്പ്

എന്നും ഒരേപോലെ കാണുന്ന ഒരേ നിലം.
തലങ്ങും വിലങ്ങും
ചവിട്ടുകൊണ്ടു കിടക്കുന്ന മുഷിഞ്ഞ നിലം.
അതിൽ ചിന്നിച്ചിതറി കിടക്കുന്ന മൊസൈക്കിന്റെ കല്ലുകൾ.
പോരാതെ തുറന്നുവെച്ച പുസ്തകങ്ങളും, കൂട്ടാന്റെ കറയും, കടലാസുകഷ്ണങ്ങളും
പിന്നെ പൊടിയും
കണ്ണിനുകാണാത്ത ചെരുപ്പിലെ മണ്ണും.

എന്നും കാണുന്ന ഒരേ നിലം.

Saturday, February 19, 2011

ഓർമ്മകൾ

അശ്രദ്ധയോടെ അടർത്തിയെടുത്ത നിമിഷങ്ങളെ
ഒന്നിച്ചുചേർക്കുമ്പോൾ
താളുകളിൽ നിന്നും താളുകളിലേയ്ക്കു
പിടിവിട്ടുപോകുന്ന ഒരായിരം ചിത്രങ്ങൾ.

Monday, February 14, 2011

ശിശിരം



പൊഴിയ്ക്കുകയാണ്‌
ഞാനെന്റെയീ മുഴുവൻ ഇലച്ചാർത്തുകളെ.

മഞ്ഞിന്റെ പുതപ്പിൽ,
ശീതക്കാറ്റിൽ
നഗ്നയായ്
ഒരുനാൾ വന്നെത്തുമെന്ന്
കാത്തുനില്ക്കാൻ.


അതെ!
പൊഴിയ്ക്കുകയാണീ വഴിയോരങ്ങളിൽ
വസന്തമേ!
നിനക്കുമാത്രമായ്
ഞാനെന്റെയീ മുഴുവൻ നിറങ്ങളെ!
എന്റെ ജീവന്റെ ജീവനുകളെ...

Note
ചിത്രങ്ങൾക്കു കടപ്പാട് - എന്റെ സഹോദരന്‌.