Monday, March 17, 2008

ഒരു കേസ്.

നാട്ടിലെ സകല 'ശരികളും തെറ്റുകളും' കൂടി സംഘടിച്ച്‌ മനുഷ്യര്‍ക്കെതിരെ ഒരു സമരജാഥ തുടങ്ങുവാന്‍ തീരുമാനമെടുത്തിരിയ്ക്കുകയാണ്‌. വേണ്ടി വന്നാല്‍ ഒരു കലാപത്തിനും ആഹ്വാനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

മനുഷ്യര്‍ക്ക്‌, അവര്‍ ആപേക്ഷികങ്ങളാണെന്നു ഏതോ പൊതുസമ്മേളനത്തില്‍ തുറന്നടിച്ച്‌, മനുഷ്യക്കൂട്ടങ്ങള്‍ അവരെ വളച്ചൊടിച്ച്‌ പീഢിപ്പിച്ചുവെന്നതാണ്‌ പരാതി -

"പാസ്റ്റ്‌ ഈസ്‌ പാസ്റ്റ്‌! ഇന്നത്തെ വ്യവസ്ഥിതിയില്‍ ശരികളേയും തെറ്റുകളേയും ആപേക്ഷികങ്ങളായേ കാണാനാവൂ, അവര്‍ക്ക്‌ വ്യക്തമായ സ്ഥാനമാനങ്ങള്‍ കൊടുക്കുന്നത്‌ കൂടുതല്‍ അപകടങ്ങള്‍ക്ക്‌ വഴി തെളിച്ചേക്കും, കലഹങ്ങളുണ്ടായേക്കും.“
"നിന്റെ ശരി എനിയ്ക്കു തെറ്റ്‌, എന്റെ ശരി നിനക്കു തെറ്റ്‌ അതായിരിയ്ക്കണം നമ്മുടെ മാനദണ്ഡം."
"ഇന്നിനു ഇന്നിന്റെ ശരിതെറ്റ്, നാളേയ്ക്കു നാളത്തെ ശരിതെറ്റ്, അതുകൊണ്ട്‌ ഭൂതകാലത്തെ മറന്ന് വര്‍ത്തമാനത്തില്‍ എല്ലാം ആപേക്ഷികങ്ങളാക്കി ജീവിയ്ക്കുക, ശരിതെറ്റുകളുടെ കടന്നാക്രമണങ്ങളെ കാറ്റില്‍ പറത്തുക, അവരുടെ സ്ഥാനമാനങ്ങളെ പിഴുതെറിയുക, അവരുടെ ഒച്ചപ്പാടിനെ ഒറ്റപ്പെടുത്തുക ...."

എന്നിങ്ങനെ തുടരുന്ന മനുഷ്യശബ്ദങ്ങള്‍ മരത്തിനു മുകളില്‍ പരസ്പരം പുറംതിരിഞ്ഞിരിയ്ക്കുന്ന ഉച്ചഭാഷിണിയിലൂടെ നാടു മുഴുവന്‍ മുഴങ്ങി കേട്ടു.

സമരം ശക്തിപ്പെട്ടു. ഏതു നിമിഷവും ഒരു കലാ‍പം പൊട്ടുപ്പുറപ്പെടാം.
ആ 'വന്‍പ്രതീക്ഷ' അമ്പേ പരജായപ്പെട്ടു. ലാത്തിചാര്‍ജ്ജ്‌ വെറേയും.
കള്ളവും ചതിയുമില്ലാതെ, പൊളിവചനങ്ങളൊന്നുമില്ലാതെ, മാനുഷരെല്ലാം ‘ഒരുപോലെയായിരുന്ന’ സമ്പല്‍സമൃദ്ധികളോടെ ഈ ഭൂമി കാത്തുസൂക്ഷിച്ചിരുന്ന ഒരു രാജാവിനെ ഓര്‍ത്ത്‌ ശരിതെറ്റുകള്‍ ഒന്നടങ്കം നെടുവീര്‍പ്പിട്ടു. അന്നത്തെ നാട്ടാര്‍ ചിന്തിയ്ക്കുന്നതൊക്കെ ഒന്നായിരുന്നു!

സഹിയ്ക്കാനാവാതെ അവരില്‍ ചിലര്‍ പ്രക്ഷുബ്ദ്ധരായി. ചിലര്‍ മോഹാലസ്യപ്പെട്ടു വീണു. ഒരു കൂടിയാലോചന നടന്നു. ഏതെങ്കിലുമൊരു മൃഗകോടതിയെ സമീപിയ്ക്കാന്‍ തീരുമാനമായി. മൃഗകോടതി നിഷ്പക്ഷതയോടെ ഹര്‍ജിക്കത്ത്‌ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ അവസാനനിമിഷത്തില്‍ മനുഷ്യരുമായി ഒരേറ്റുമുട്ടലിനില്ലെന്ന് മൃഗങ്ങള്‍ മുഖത്തു നോക്കി പറഞ്ഞു കളഞ്ഞു.

അവര്‍ കയ്യൊഴിഞ്ഞ സ്ഥിതിയ്ക്ക്‌ പിന്നീട്‌ മനുഷ്യകോടതിയെ തന്നെ സമീപിയ്ക്കണ്ടി വന്നു. പറയണ്ടതില്ലല്ലോ, മനുഷ്യരുടെ വക്കീല്‍ അതിസമര്‍ത്ഥനായിരുന്നു. തുലാസും പിടിച്ച്‌ സുന്ദരിയായി കണ്ണുകള്‍ മൂടിക്കെട്ടി നിന്നിരുന്നൊരു സ്ത്രീയെ അപേക്ഷാഭാവത്തില്‍ ഒന്നു നോക്കിയതു പോലും തെറ്റാക്കി തെളിവു സഹിതം കോടതിയെ അയാള്‍ വിശ്വസിപ്പിച്ചു. തെറ്റുകള്‍ ദുഃഖിച്ചു തല താഴ്ത്തി. ശരികള്‍ പ്രതീക്ഷ കൈവെടിയാതെ നെടുന്നനെ നിന്നു.

നിര്‍ഭാഗ്യവശാല്‍ എല്ലാ തെളിവുകളും അവര്‍ക്കെതിരായിരുന്നു. അങ്ങനെ അവര്‍ തോറ്റുതുന്നം പാടി. ഗത്യന്തരമില്ലാതെ നാടുവിടാന്‍ തീരുമാനിച്ചു. ദിവസം നിശ്ചയിച്ചു.

അതിനുമുന്‍പേ ആരുടേയോ ഉപദേശപ്രകാരം ഇപ്പോളവര്‍ മനഃസാക്ഷികളുടെ കോടതിക്കുമുന്‍പാകെ ഒരപ്പീല്‍ സമര്‍പ്പിച്ചിരിയ്ക്കുകയാണ്‌.

Wednesday, March 12, 2008

സുന്ദരമീ ..

ദൈവം എഴുതുകയാണ്‌ കഥകള്‍.
വാചകങ്ങള്‍ ചേരുംപടി ചേര്‍ത്തും
വേണ്ടുന്ന വലുപ്പത്തില്, അളന്ന്
‍കുറുക്കിയും നീട്ടിയും തുടരുമ്പോള്‍,

അതിന്റെ ഗതിയോ ഒടുക്കമോ
നിയന്ത്രണാധീനമാകുന്നില്ല
എന്നിടത്താവും ഒരുപക്ഷേ
ദൈവം എഴുത്ത്‌ ആസ്വദിയ്ക്കുന്നതും,
കഥകള്‍ സുന്ദരമാകുന്നതും,
വായനക്കാര്‍ പകച്ചു നില്‍ക്കുന്നതും!